Main News

സമയക്രമം പാലിക്കുന്നതില്‍ കടുകിട വ്യത്യാസം വരുത്താത്തവരെക്കുറിച്ച് കേട്ടിട്ടില്ലേ. കാര്‍ഡിഫിലെ പെനാര്‍ത്തിലുള്ള ലാന്‍ഡോ ഹോസ്പിറ്റലിലെ കാര്‍ പാര്‍ക്ക് ഇക്കാര്യത്തില്‍ വളരെ കൃത്യനിഷ്ഠ പാലിക്കാറുണ്ട്. പാര്‍ക്കില്‍ ഫ്രീയായി പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന 20 സെക്കന്‍ഡിനു ശേഷം ഒരു സെക്കന്‍ഡ് വൈകിയതിന് കെവിന്‍ വില്യംസ് എന്ന യുവാവിനോട് 70 പൗണ്ട് പിഴയടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍. 20 മിനിറ്റ് സമയപരിധിക്കു ശേഷം തന്റെ കാര്‍, പാര്‍ക്കിലുണ്ടായിരുന്നതിനാല്‍ പിഴയടക്കണമെന്നാവശ്യപ്പെടുന്ന കത്ത് ലഭിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്ന് കെവിന്‍ പറയുന്നു.

12.19ന് 53 സെക്കന്‍ഡിന് ശേഷം തന്റെ കാര്‍ പാര്‍ക്കില്‍ പ്രവേശിച്ചത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 12.39ന് 54 സെക്കന്‍ഡുകള്‍ കഴിഞ്ഞ് കാര്‍ പുറത്തു പോയതും രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് പരിധിയില്‍ കൂടുതല്‍ തുടര്‍ന്നത് വെറും ഒരു സെക്കന്‍ഡ് മാത്രം. ആശുപത്രിയിലെത്തിയ ഒരാള്‍ ഒരു സെക്കന്‍ഡ് വൈകിയതിന് 70 പൗണ്ട് പിഴയീടാക്കാനുള്ള നീക്കം തന്നെ ഞെട്ടിച്ചെന്ന് കെവിന്‍ വ്യക്തമാക്കി. പാര്‍ക്കിംഗ് ഐ, പാര്‍ക്കിംഗ് ഓണ്‍ പ്രൈവറ്റ് ലാന്‍ഡ് അപ്പീല്‍സ് സര്‍വീസ് (പോപ്ല) എന്നിവയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് ഇദ്ദേഹം.

ലാന്‍ഡോ ഹോസ്പിറ്റല്‍ ഇനി സന്ദര്‍ശിക്കണമെങ്കില്‍ ഈ പിഴയടക്കണമെന്നാണ് കെവിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതേസമയം ഈ അപ്പീല്‍ അനുവദിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് പോപ്ല വക്താവ് അറിയിക്കുന്നത്. സംഭവം ദൗര്‍ഭാഗ്യകരമാണെങ്കിലും ഒരു പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസ് കിട്ടുമ്പോള്‍ അത് ശരിയായില്ലെന്ന് തോന്നുന്നത് സ്വാഭാവികമാണെന്നായിരുന്നു വക്താവ് പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്

അമേരിക്കയും ബ്രിട്ടണും ഫ്രാൻസും സിറിയയിൽ വൻ ആക്രമണം നടത്തി. 110 മിസൈലുകളാണ് സിറിയയുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കുന്നതിനായി ഉപയോഗിച്ചത്. സിറിയയിലെ കെമിക്കൽ വെപ്പൺ ഫസിലിറ്റികളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. സിറിയയിലെ ഡ്യൂമയിൽ സിറിയൻ ഗവൺമെന്റ് സേന വിമത വിഭാഗത്തിനെതിരെ രാസായുധങ്ങൾ പ്രയോഗിച്ചുവെന്നാരോപിച്ചാണ് അമേരിക്കയും ബ്രിട്ടണും ഫ്രാൻസും ആക്രമണം നടത്തിയത്. സിറിയയുടെ മേൽ മിസൈൽ ആക്രമണം നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം പ്രകോപനപരമാണെന്ന് റഷ്യ പ്രതികരിച്ചു. റഷ്യൻ മിലിട്ടറി സിറിയൻ ഗവൺമെന്റിനൊപ്പം ഭീകരർക്കെതിരെ പോരാടുകയാണെന്നും ആ നീക്കത്തെ തുരങ്കം വയ്ക്കുന്ന നീക്കങ്ങൾ അസ്വീകാര്യമാണെന്നും റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ തിരിച്ചടിയ്ക്കുമെന്ന ആശങ്കയിലാണ് മറ്റുലോകരാജ്യങ്ങൾ.

ഇന്ന് രാവിലെ കടലിൽ നിന്നും ആകാശത്തു നിന്നും ഒരേ സമയമായിരുന്നു മിസൈലുകൾ തൊടുത്തത്. നിരവധി മിസൈലുകൾ സിറിയൻ ആർമി ആകാശത്തു വച്ചു തന്നെ തകർത്തതായാണ് വിവരം. ആക്രമണത്തിൽ സിറിയൻ ഭാഗത്ത് എത്രമാത്രം നാശനഷ്ടം ഉണ്ടായെന്ന് വ്യക്തമല്ല. അമേരിക്കയും ബ്രിട്ടണും ഫ്രാൻസും നടത്തിയ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ഇറാൻ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റും ഫ്രഞ്ച് പ്രസിഡൻറും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ക്രിമിനലുകളാണെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനി പ്രഖ്യാപിച്ചു.

യുൻ സെക്യൂരിറ്റി കൗൺസിന്റെ അടിയന്തിര യോഗം വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ആക്രമണത്തെ ജർമ്മനി ഡച്ചും സ്വാഗതം ചെയ്തു. പാർലമെന്റിന്റെ അംഗീകാരമില്ലാതെ സിറിയയെ ബ്രിട്ടൺ ആക്രമിച്ചതിൽ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പ്രതിഷേധം പ്രകടിപ്പിച്ചു.  ആക്രമണം നടന്നതിനു ഏതാനും മണിക്കൂറുകൾക്ക് ശേഷം സിറിയൻ പ്രസിഡന്റ് ബഷർ അൽ ആസാദ് ഓഫീസിൽ എത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിറിയയിൽ ആക്രമണം നടത്തുന്ന വിവരം സഖ്യകക്ഷികൾ ടർക്കിയെ അറിയിച്ചിരുന്നു. ടോമഹോക്ക് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

പ്രസവിച്ചയുടന്‍ മുലപ്പാല്‍ നല്‍കേണ്ടതിന്റെ പ്രാധ്യാനം അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ മിഡ്‌വൈഫുകള്‍ ശ്രമിച്ചില്ല. ശീലങ്കന്‍ കുടിയേറ്റ കുടുംബത്തിന് എന്‍എച്ച്എസ് ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വരും. 2009 ജൂണില്‍ ഗുഡ്‌മെയിസിലെ കിംഗ് ജോര്‍ജ് ആശുപത്രിയിലാണ് നിലുജാന്‍ രജതീപന്‍ ജനിക്കുന്നത്. നിലുജാന്റെ മാതാപിതാക്കള്‍ ശ്രീലങ്കന്‍ തമിഴ് കുടിയേറ്റക്കാരായി യുകെയില്‍ എത്തിയവരാണ്. ഇംഗ്ലീഷ് പരിജ്ഞാനം വളരെ കുറഞ്ഞ ഇവരെ മുലപ്പാല്‍ നല്‍കുന്നതിന്റെ പ്രാധാന്യം പറഞ്ഞ് മനസ്സിലാക്കുന്നതില്‍ എന്‍എച്ച്എസ് മിഡ്‌വൈഫുകള്‍ പരാജയപ്പെടുകയായിരുന്നു. നിര്‍ദേശങ്ങളൊന്നും ലഭിക്കാതിരുന്നതോടെ കുട്ടിക്ക് 15 മണിക്കൂറിന് ശേഷവും മുലപ്പാല്‍ നല്‍കാന്‍ കുട്ടിയുടെ അമ്മയ്ക്ക് കഴിഞ്ഞില്ല. മുലപ്പാല്‍ നല്‍കാഞ്ഞത് കുട്ടിയുടെ തലച്ചോറിന് കാര്യമായ ക്ഷതമേല്‍പ്പിച്ചു.

എന്‍എച്ച്എസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച്ചയാണ് കുട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കേസ് പരിഗണിച്ച കോടതി നിരീക്ഷിച്ചു. ഭാഷാപരമായ പ്രശ്‌നങ്ങളെ മറികടക്കാന്‍ കഴിയാതിരുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ എന്‍എച്ച്എസിന് ഉത്തരവാദിത്വമുണ്ട്. മിസിസ് രജതീപന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച സംഭവിച്ചു. മുലപ്പാല്‍ നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചോ നല്‍കിയില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷത്തുകളേക്കുറിച്ചോ നിലുജാന്റെ അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കടമ മിഡ്‌വൈഫുകള്‍ക്ക് ഉണ്ടായിരുന്നു. കൃത്യതയോടെ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ആരും ശ്രമം നടത്തിയിട്ടില്ലെന്നത് വ്യക്തമായെന്നും ജഡ്ജ് മാര്‍ട്ടിന്‍ മക്‌കെന്ന പറഞ്ഞു.

 

മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഭാഷ പ്രധാന ഘടകമായെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുട്ടിയുടെ തലച്ചോറിന് ക്ഷതമുണ്ടാകുമായിരുന്നില്ലെന്ന് കോടതി പറയുന്നു. നിലുജാനോടും കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്നതായി എന്‍എച്ച്എസ് പ്രതിനിധി വെന്‍ഡി മാത്യൂസ് പറഞ്ഞു. ഇപ്പോള്‍ 8 വയസ് പ്രായമായിരിക്കുന്ന നിലുജാന്റെ തലച്ചോറിനും അംഗചലനങ്ങള്‍ക്കും കാര്യമായ പ്രശ്‌നങ്ങളുണ്ട്. കേസില്‍ എന്‍എച്ച്എസ് ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബ്രെക്‌സിറ്റിനു ശേഷം യുകെ എയര്‍ലൈന്‍ കമ്പനികളുടെ സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തു കളയുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയിലെ തുടര്‍ പങ്കാളിത്തമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇപ്രകാരം ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നാണ് ബ്രസല്‍സ് നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടീഷ് എയര്‍ലൈനുകള്‍ക്ക് മാത്രമല്ല വിമാന നിര്‍മാതാക്കള്‍ക്കും ഈ വിലക്ക് ബാധകമാകും. ഇവര്‍ക്കും ഇഎഎസ്എ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. വിമാനങ്ങള്‍ക്ക് പറക്കാനുള്ള പെര്‍മിറ്റ്, എയര്‍വര്‍ത്തിനസ് സര്‍ട്ടിഫിക്കറ്റ്, മെയിന്റനന്‍സ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കല്‍ തുടങ്ങിയവ യൂറോപ്യന്‍ രാജ്യങ്ങളിലും എഫ്റ്റ രാജ്യങ്ങളിലും നല്‍കുന്നത് ഇഎഎസ്എയാണ്. പൈലറ്റുമാരുടെയും ക്രൂ എന്‍ജിനീയര്‍മാരുടെയും സേഫ്റ്റി ലൈസന്‍സുകളും ഇല്ലാതാക്കാനും യൂറോപ്യന്‍ യൂണിയന് ഇതിലൂടെ കഴിയും.

തങ്ങളുടെ നിലവാരങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ബ്രെക്‌സിറ്റിനു ശേഷം യുകെ എയര്‍ലൈനുകള്‍ക്ക് നല്‍കാനാകില്ലെന്ന് ബ്രസല്‍സ് മുന്നറിയിപ്പില്‍ പറയുന്നു. അംഗ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ക്കും നിര്‍മാണക്കമ്പനികള്‍ക്കും മാത്രം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാണ് ഏജന്‍സിയുടെ ബേസിക് റെഗുലേഷന്‍ പറയുന്നത്. ഇതനുസരിച്ച് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നതോടെ ഈ സര്‍ട്ടിഫിക്കേഷനുള്ള അര്‍ഹതയില്‍ നിന്നും പുറത്താകും. ആര്‍ട്ടിക്കിള്‍ 5 അനുസരിച്ച് യുകെയില്‍ നിര്‍മിക്കുന്ന വിമാനഭാഗങ്ങള്‍ക്കും ഈ സുരക്ഷാ സര്‍ട്ടിഫിക്കറ്റിനുള്ള യോഗ്യത ഉണ്ടായിരിക്കുന്നതല്ല.

ഏവിയേഷന്‍ രംഗത്ത് യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ കൗണ്‍സിലും അംഗീകരിച്ച നിയമാവലിയാണ് ബേസിക് റെഗുലേഷന്‍. ഇഎഎസ്എക്ക് പകരമായി യുകെ ഒരു സംവിധാനം രൂപീകരിക്കുന്ന വിഷയത്തില്‍ എഡിഎസ് ഗ്രൂപ്പ് എന്ന എയ്‌റോസ്‌പേസ്, ഡിഫന്‍സ് വ്യവസായങ്ങളുടെ സംഘടന ആശങ്കയറിയിച്ചിട്ടുണ്ട്. യുകെയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഇത്തരം ഒരു സംവിധാനം രൂപീകരിക്കാനുള്ള കഴിവ് നിലവിലില്ല. സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള ശേഷി പുതിയൊരു ഏജന്‍സിക്ക് കൈവരണമെങ്കില്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും വേണ്ടി വരും.

അലര്‍ജി രോഗങ്ങളുടെ ചികിത്സയ്ക്ക് അത്യാവശ്യമായ എപിപെന്നുകള്‍ യുകെയിലെ ആശുപത്രികളില്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്. എപിപെന്നുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ ഉത്പാദനം നിലച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇവ ലഭ്യമാകാതെ വന്നാല്‍ അലര്‍ജി രോഗം മൂലം ബുദ്ധിമുട്ടുന്ന ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ വരെ അപകടത്തിലായേക്കും. എപിപെന്നുകളുടെ ലഭ്യത ഇല്ലാതായത് സംബന്ധിച്ചതിനോട് പ്രതികരിക്കാന്‍ ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. ഉപകരണം നിര്‍മ്മിക്കുന്ന അലയന്‍സ് ഓഫ് ഹെല്‍ത്ത് കെയര്‍ എന്ന കമ്പനി തങ്ങളുടെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയോടെ സ്റ്റോക്ക് ഉണ്ടായിരുന്ന എപിപെന്‍സ് മുഴുവനായും തീര്‍ന്നു കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനി പ്രതിനിധി വ്യക്തമാക്കി. യുകെയില്‍ ഈ ഉപകരണം നിര്‍മ്മിക്കുന്ന ഏക കമ്പനിയാണ് അലയന്‍സ് ഓഫ് ഹെല്‍ത്ത് കെയര്‍. പുതിയ പ്രതിസന്ധി ആരോഗ്യ മേഖലയെ ഗുരുതരമായി ബാധിക്കും.

ഈ മെഡിക്കല്‍ ഡിവൈസിന് ലോകത്താത്തന്നെ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് നിര്‍മ്മാണ കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നു. പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലന്‍ എന്ന കമ്പനിയും എപിപെന്‍ നിര്‍മ്മിക്കുന്നുണ്ട്. ഉപകരണത്തിന്റെ ലഭ്യത ഇല്ലാതാവുന്നത് രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന് കമ്പനി കഴിഞ്ഞ ആഴ്ച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ 0.3 ഡോസ് അഡ്രിനാലിന്‍ അടങ്ങിയ എപിപെന്നുകള്‍ നല്‍കാമെന്ന് മൈലന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്റ്റോക്ക് തീര്‍ന്നതോടെ യുകെയിലെ പാരാമെഡിക്കുകള്‍ രോഗികള്‍ക്ക് എപിപെന്നുകള്‍ ആവശ്യമായ ചികിത്സകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകും.

കമ്പനികള്‍ മാര്‍ക്കറ്റിലെ ഡിമാന്റിന് അനുസരിച്ച് ഉപകരണം നിര്‍മ്മിച്ചിരുന്നില്ല. സ്റ്റോക്കില്‍ കുറവ് വരാന്‍ തുടങ്ങിയതിന് ശേഷം കമ്പനി റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും വൈകാതെ തന്നെ അതും നിലയ്ക്കുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്റ്റോക്ക് തീര്‍ന്നതോടെ എല്ലാ ഉപഭോക്താക്കളെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചിരുന്നു. ആവശ്യാനുസരണം ഉപകരണം സപ്ലൈ ചെയ്യാന്‍ കഴിയില്ലെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ടെന്നും ദി അലയന്‍സ് ഓഫ് ഹെല്‍ത്ത് കെയര്‍ വക്താവ് പറയുന്നു. പുതിയ പ്രതിസന്ധി എപ്പോള്‍ അവസാനിക്കുമെന്നത് സംബന്ധിച്ച് കമ്പനിക്ക് ഈ സമയത്ത് ഉറപ്പ് ന്ല്‍കാന്‍ കഴിയില്ല. ദീര്‍ഘകാലം പ്രതിസന്ധി തുടര്‍ന്നേക്കുമെന്നാണ് കരുതുന്നതെന്നും അലയന്‍സ് ഓഫ് ഹെല്‍ത്ത് കെയര്‍ അറിയിച്ചു. സമീപകാലത്ത് രാജ്യത്തെ അലര്‍ജി രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിസന്ധി ഇവരെ പ്രതികൂലമായി ബാധിക്കും.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ നേതൃത്വത്തില്‍ നടത്തിയ ഈസ്റ്റര്‍ ചാരിറ്റിയിലൂടെ ലഭിച്ച 5344 പൗണ്ടിന്റെ സഹായം തൊടുപുഴ അറക്കുളം സ്വദേശി അനില്‍കുമാര്‍ ഗോപിയും, ഇടുക്കി മരിയാപുരം സ്വദേശി അച്ചു ടോമിയും ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ ഇടുക്കി എംല്‍എ റോഷി അഗസ്റ്റിനില്‍ നിന്നും ഏറ്റുവാങ്ങി. കഴിഞ്ഞ വൃാഴാഴ്ച്ച ഇടുക്കി ചെറുതോണിയിലെ സ്റ്റോണേജ് ഹോട്ടലിലാണ് ചടങ്ങു നടന്നത്. തങ്ങളെ സഹായിച്ച മുഴുവന്‍ യുകെ മലയാളികള്‍ക്കും അച്ചുവും അനില്‍കുമാറും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു.
ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി സഹായിച്ച ജോബി സെബാസ്‌റ്യന്‍, കിരണ്‍ ജോസഫ്, ജോജി തോമസ്, ടോമി സെബാസ്റ്റിന്‍, മനോജ് മാത്യു, ആന്റോ ജോസ്, ബിനു ജേക്കബ്, മാര്‍ട്ടിന്‍ കെ ജോര്‍ജ്, ഡിജോ ജോണ്‍ പാറയനിക്കല്‍, ജെയ്‌സണ്‍ കെ തോമസ്, ടെന്‍സണ്‍ തോമസ് എന്നിവരെയും നന്ദിയേടെ സ്മരിക്കുന്നു.

അതോടൊപ്പം അച്ചു ടോമിക്കുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ സമീപിച്ച കുറുപ്പ് അശോകയെയും (സുനില്‍ കുമാര്‍) അനില്‍കുമാര്‍ ഗോപിക്കു വേണ്ടി ഞങ്ങളെ സമീപിച്ച ഇടുക്കി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉസ്മാനെയും നന്ദി അറിയിക്കുന്നു.
വര്‍ഷങ്ങളായി വൃക്കകള്‍ തകരാറിലായത് കൊണ്ട് ഡായാലിസിസ് നടത്തികൊണ്ടിരിക്കുകായായിരുന്നു അനില്‍കുമാര്‍ എന്നാല്‍ ഇപ്പോള്‍ വൃക്കകള്‍ രണ്ടും പൂര്‍ണ്ണമായി തകരാറിയതുകൊണ്ടു മാറ്റി വയ്ക്കുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള വഴി അതിനു ഭീമമായ തുക വേണ്ടിവരും.

അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസില്‍ പഠിക്കുന്ന ഇടുക്കി പ്രിയ ദര്‍ശിനിമേട് സ്വദേശി അച്ചു ടോമിക്കും കണ്ണിനു ശസ്ത്രക്രിയ നടത്തണം അതിനു വേണ്ടിയായിരുന്നു ഞങ്ങള്‍ ഈസ്റ്റര്‍ ചാരിറ്റി നടത്തിയത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നു പറയുന്നത് ജീവിതത്തില്‍ ദാരിദ്രിവും കഷ്ട്ടപ്പാടും അനുഭവിച്ചവരുടെ ഒരു കൂട്ടായ്മയാണ് 2004 ല്‍ കേരളത്തിലുണ്ടായ സുനാമിക്ക് ഫണ്ട് പിരിച്ചു അന്നത്തെ മുഖൃമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കികൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ പതിനാലുു വര്‍ഷത്തെ എളിയ പ്രവര്‍ത്തനം കൊണ്ട് നാട്ടിലെ ഒട്ടേറെ പാവങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട് അതിനു നല്ലവരായ യുകെ മലയാളികളോട് ഒരിക്കല്‍ കൂടി ഞങ്ങള്‍ നന്ദി പറയുന്നു.

ഞങ്ങള്‍ പിരിക്കുന്ന മുഴുവന്‍ തുകയും ചെക്കായി നേരിട്ട് ആളുകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ മറ്റൊരു സ്ഥാപനത്തിന്റെയും എജന്റായി പ്രവര്‍ത്തിക്കുന്നില്ല എന്നറിയിക്കുന്നു. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാരൃവും സതൃസന്ധവുമായ പ്രവര്‍ത്തനത്തിന് യുകെ മലയാളികള്‍ ഞങ്ങള്‍ക്കു നല്‍കിയ വലിയ പിന്തുണയ്ക്ക് ഞങ്ങള്‍ ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു. കഴിഞ്ഞ പതിനാലു വര്‍ഷത്തെ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണ് ഈ ചാരിറ്റിയിലൂടെ ലഭിച്ചിരിക്കുന്നത്. നാളെകളില്‍ ഞങ്ങള്‍ നടത്തുന്ന സല്‍ പ്രവര്‍ത്തികളില്‍ നിങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രുപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ചാരിറ്റി അക്കൗണ്ട് ഈ മൂന്നു പേരുടെയും പേരിലാണ് പ്രവര്‍ത്തിക്കുന്നത്.

യുകെയില്‍ കമ്യൂണിസത്തിന് വളര്‍ച്ചയുണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി. സാങ്കേതികവിദ്യയുടെ വികാസവും അതുമൂലം തൊഴിലിടങ്ങള്‍ ഓട്ടോമേഷനിലേക്ക് മാറുകയും ചെയ്യുമ്പോളുണ്ടാകുന്ന തൊഴില്‍നഷ്ടം ജനങ്ങള്‍ക്കിടയില്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുടെ ‘മുന്നറിയിപ്പ്’. സാങ്കേതികവിദ്യ തൊഴിലുകള്‍ കവര്‍ന്നെടുക്കുകയും വേതനത്തില്‍ കുറവുണ്ടാകുകയും അസമത്വം വളരുകയുമാണെങ്കില്‍ മാര്‍ക്‌സും എംഗല്‍സും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തരാകും. വിദഗ്ദ്ധ മേഖലയിലെ തൊഴിലാളികള്‍ക്കും ഹൈടെക് മെഷീനുകള്‍ സ്വന്തമായുള്ളവര്‍ക്കും മാത്രം നേട്ടമുണ്ടാകാനിടയുള്ള സാഹചര്യമാണ് ഇത്.

തൊഴില്‍ രീതികളിലെ മാറ്റം ഫലപ്രദമായി ഉള്‍ക്കൊള്ളാന്‍ തൊഴിലാളികള്‍ക്ക് കഴിയണമെന്ന് നിര്‍ബന്ധമില്ലെന്നും കാനഡയില്‍ നടന്ന ഗ്രോത്ത് സമ്മിറ്റില്‍ കാര്‍ണി വ്യക്തമാക്കി. 18-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഉണ്ടായ ആദ്യ വ്യവസായ വിപ്ലവത്തില്‍ തൊഴിലാളികള്‍ക്ക് കാര്യമായ നേട്ടങ്ങള്‍ ഉണ്ടായിരുന്നില്ല. 19-ാം നൂറ്റാണ്ടു വരെ ഇത് തുടര്‍ന്നിരുന്നു. ഏംഗല്‍സ് പോസ് എന്നറിയപ്പെടുന്ന വേതന സ്തംഭനത്തിന്റെ കാലമായിരുന്നു അത്. 150 വര്‍ഷം മുമ്പ് സാങ്കേതികതയുടെ സഹായത്തോടെ ഉദ്പാദനം വര്‍ദ്ധിച്ചു. എന്നാല്‍ ഇതിനോട് അനുബന്ധിച്ചുണ്ടായ തൊഴിലവസരങ്ങള്‍ക്ക് വൈദഗ്ദ്ധ്യം അത്ര ആവശ്യമില്ലാതിരുന്നതിനാല്‍ ശരാശരി ശമ്പളം വര്‍ദ്ധിച്ചില്ല. സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ശരാശരി വേതനത്തിലെ വളര്‍ച്ചാനിരക്ക് കുറഞ്ഞതിന് കാരണം 19-ാം നൂറ്റാണ്ടിലെ സാഹചര്യങ്ങള്‍ പുനരവതരിച്ചതാണെന്നും കാര്‍ണി പറഞ്ഞു.

90 ശതമാനത്തിലേറെ ജനങ്ങളും ഓട്ടോമേഷന്‍ തങ്ങളുടെ ജോലികളെ ബാധിക്കില്ലെന്നാണ് ചിന്തിക്കുന്നതെന്ന് സര്‍വേകള്‍ പറയുന്നു. എന്നാല്‍ അത്രയും തന്നെ കമ്പനി മേധാവികള്‍ക്ക് എതിരഭിപ്രായമാണ് ഉള്ളത്. കമ്പ്യൂട്ടറുകള്‍ മധ്യനിര ജോലികളെ ബാധിക്കുമെന്ന് തന്നെയാണ് കാര്‍ണിയുടെ അഭിപ്രായം. നിയമസ്ഥാപനങ്ങള്‍ ഇപ്പോള്‍ത്തന്നെ രേഖകള്‍ പരിശോധിക്കുന്നതിനും മറ്റുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. മുമ്പ് ജൂനിയര്‍ ലോയര്‍മാര്‍ ചെയ്തിരുന്ന ജോലിയാണ് ഇത്. ബാങ്കുകളും ഇതേ രീതി പിന്തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ രാസായുധാക്രമണത്തില്‍ ബാഷര്‍ അല്‍ അസദിനുള്ള പങ്ക് സ്ഥിരീകരിക്കാന്‍ അമേരിക്കന്‍ ശ്രമം. ഒരു സൈനിക നടപടി സ്ഥിതിഗതികള്‍ കൈവിട്ടു പോകാന്‍ കാരണമാകുമെന്നതിനാല്‍ തെളിവുകള്‍ക്കായി ശ്രമിക്കുകയാണെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് മുതിര്‍ന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് വ്യാഴാഴ്ച അറിയിച്ചത്. അസദ് ഭരണകൂടത്തിന് രാസായുധാക്രമണത്തില്‍ പങ്കുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് ജെയിംസ് മാറ്റിസ് യോഗത്തില്‍ പറഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സിറിയയെ ശിക്ഷിക്കണമെന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിപ്രായത്തോട് ഭരണകൂടത്തിന് എതിരഭിപ്രായമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വൈറ്റ് ഹൗസ് യോഗത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ട്രംപ് സംസാരിച്ചിരുന്നു. രാസായുധാക്രമണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അനിവാര്യമാണെന്ന ധാരണയിയാണ് ഇരു നേതാക്കളും എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡമാസ്‌കസില്‍ നടന്ന രാസായുധാക്രമണത്തിന് പിന്നില്‍ അസദും സിറിയന്‍ ഭരണകൂടവുമാണെന്നതില്‍ സംശയമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും മാക്രോണ്‍ വ്യക്തമാക്കി.

കുട്ടികളുള്‍പ്പെടെ 50 പേരാണ് കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് വിഷബാധയേല്‍ക്കുകയും ചെയ്തു. ഇരകളായവരുടെ രക്തത്തിലും മൂത്രത്തിലും ക്ലോറിന്റെയും നെര്‍വ് ഏജന്റുകളുടെയും അംശം കണ്ടെത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസിയും സിഎന്‍എനും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഭരണകൂടത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ്. ഈ തെളിവുകള്‍ പ്രസിഡന്റ് ട്രംപിന് നല്‍കുമെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം സിറിയയില്‍ ആക്രമണം നടത്തുമെന്ന ട്വീറ്റില്‍ നിന്ന് ട്രംപ് മലക്കം മറിഞ്ഞു. മിസൈലുകള്‍ വരുന്നുവെന്നും തയ്യാറായിരിക്കാനും ആവശ്യപ്പെടുന്ന ട്വീറ്റില്‍ താന്‍ ആക്രമണത്തിനുള്ള ആഹ്വാനം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.

ആശുപത്രികളില്‍ രോഗികള്‍ക്ക് മോശം ഭക്ഷണം വിതരണം ചെയ്യുന്നതിന് തടയിടുമെന്ന് ലേബര്‍ പാര്‍ട്ടി. ഇതിനായി നിയമ നിര്‍മ്മാണം നടത്തുമെന്നും ലേബര്‍ വ്യക്തമാക്കി. ദിവസത്തില്‍ ഒരു രോഗിയുടെ ഭക്ഷണത്തിനായി വെറും 3 പൗണ്ടില്‍ താഴെയാണ് ആശുപത്രികള്‍ ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മ്മാണം നടത്തുന്നത് സംബന്ധിച്ച പ്രഖ്യാപനവുമായി ലേബര്‍ പാര്‍ട്ടി രംഗത്ത് വന്നിരിക്കുന്നത്. ഭരണം ലഭിച്ചാലുടന്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിക്കും. രോഗികള്‍ക്ക് മിനിമം നിലവാരത്തിലുള്ള ഭക്ഷണം നല്‍കുന്നത് നിര്‍ബന്ധമാക്കും. രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷണം പോഷക സമൃദ്ധമാക്കുവാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും പുതിയ നിയമം.

ജയിലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിനിമം നിലവാരത്തിലുള്ള ഭക്ഷണം മാത്രമെ വിതരണം ചെയ്യാവൂ എന്ന് നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഈ നിയമം ആരോഗ്യ മേഖലയ്ക്ക് ബാധകമല്ല. അതുകൊണ്ടു തന്നെ പല മെഡിക്കല്‍ ട്രസ്റ്റുകളിലും നിലവാരം കുറഞ്ഞ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ലേബര്‍ ആരോപിച്ചു. രാജ്യത്തെ പകുതിയോളം ആശുപത്രികളില്‍ മോശം ഭക്ഷണ രീതിയാണ് പിന്തുടരുന്നതെന്ന് ബെറ്റര്‍ ഹോസ്പിറ്റല്‍ ഫുഡ് കാംമ്പെയിനുകള്‍ ആരോപിക്കുന്നു. ആശുപത്രി ഭക്ഷണ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും കാംമ്പെയിനേഴ്‌സ് ആവശ്യപ്പെടുന്നു.

2016-17 കാലഘട്ടത്തില്‍ എന്‍എച്ച്എസ് രോഗികള്‍ക്കായി 144 മില്യണ്‍ മീല്‍സ് നല്‍കിയിരുന്നതായി ലേബര്‍ പാര്‍ട്ടി പുറത്ത് വിട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കണക്കനുസരിച്ച് ശരാശരി ഒരു രോഗിക്ക് വേണ്ടി ദിവസം ചെലവഴിക്കുന്നത് 11 പൗണ്ടാണെന്ന് വ്യക്തമാകുന്നു. 13 ഓളം ആശുപത്രികള്‍ ഇത് 5 പൗണ്ട് മാത്രമാണ്. ഗ്ലോസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലാണ് ഏറ്റവും കുറഞ്ഞ പണം ചെലവഴിക്കുന്നത്. വെറും 2.61 പൗണ്ടാണ് ഈ ആശുപത്രി ഭക്ഷണത്തിനായി ചെലവാക്കുന്നത്. പോഷകാഹാരം രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ ഏറെ സഹായിക്കുന്ന ഘടകമാണെന്ന് തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് ചരിത്രത്തിലെ തന്നെ ആദ്യമായി എന്‍എച്ച്എസില്‍ മിനിമം ഫുഡ് സ്റ്റാന്‍ഡേര്‍ഡ് സംബന്ധിച്ച നിയമം കൊണ്ടു വന്നത്. നിലവില്‍ 10ല്‍ 9 റേറ്റിംഗാണ് ആശുപത്രികളിലെ ഭക്ഷണത്തിന് രോഗികള്‍ നല്‍കുന്നത്. നിലവാരം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നായിരുന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വക്താവ് ഇതില്‍ പ്രതികരിച്ചത്.

സിറിയ വിഷയത്തില്‍ റഷ്യയും അമേരിക്കയും തമ്മില്‍ ഉരസലുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ആണവയുദ്ധത്തിന്റെ സാധ്യതയേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഡെഫ്‌കോണ്‍ വാണിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്തു. ആണവയുദ്ധത്തിന്റെ സാധ്യത എത്രമാത്രമെന്ന് വിലയിരുത്തുന്ന സംവിധാനമാണ് ഇത്. അഞ്ച് ലെവലുകളാണ് ഇതിനുള്ളത്. ഡെഫ്‌കോണ്‍ 5 ആണ് ഏറ്റവും കുറഞ്ഞ സാധ്യതയുള്ള മേഖല. ഡെഫ്‌കോണ്‍ 1 ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്റെ ഏറ്റവും സാധ്യതയുള്ള മേഖലയായി കണക്കാക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോളുണ്ടായിരിക്കുന്ന ഉരസലുകളുടെ പശ്ചാത്തലത്തില്‍ യുദ്ധ സാധ്യത ഡെഫ്‌കോണ്‍ 5ല്‍ നിന്ന് ഡെഫ്‌കോണ്‍ 4 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. അണുവായുധ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന മേല്‍നോട്ടം ഒരു സ്വകാര്യ ഇന്റലിജന്‍സ് ഏജന്‍സിയാണ് നിര്‍വഹിക്കുന്നത്.

അടുത്തിടെ സിറിയയിലുണ്ടായ രാസായുധാക്രമണങ്ങള്‍ക്കു ശേഷമുണ്ടായ സ്ഥിതിവിശേഷം അമേരിക്കയും റഷ്യയും തമ്മില്‍ സംഘര്‍ഷത്തിനുള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നതെന്ന് ഡെഫ്‌കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് സൈനികനീക്കങ്ങളും ആരംഭിച്ചിരിക്കുന്നതിനാല്‍ ഉടന്‍ തന്നെ സിറിയയില്‍ ആക്രമണം ഉണ്ടായേക്കും എന്ന ധാരണയിലാണ് റഷ്യയും സിറിയയും നീങ്ങുന്നത്. റഷ്യയും അമേരിക്കയും വിഷയത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നടപടിയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഏതാക്രമണത്തിനും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് റഷ്യയും മറുപടി നല്‍കിയിട്ടുണ്ട്.

ഡെഫ്‌കോണ്‍ 4 പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ സേനയുടെ സുരക്ഷാ സംവിധാനങ്ങളും ഇന്റലിജന്‍സ് സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കും. പ്രത്യക്ഷത്തില്‍ ആണവയുദ്ധത്തിന് സാധ്യതയില്ലെന്ന് വിലയിരുത്താമെങ്കിലും ലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണ്ടി വരുന്നത് ഇത്തരം സാഹചര്യങ്ങളിലാണെന്നും ഡെഫ്‌കോണ്‍ അറിയിച്ചു. അമേരിക്കന്‍ ഗവണ്‍മെന്റുമായോ സൈന്യവുമായോ തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നും ഡെഫ്‌കോണ്‍ വെബ്‌സൈറ്റ് അവകാശപ്പെട്ടു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സിറിയയില്‍ സൈനിക നടപടിക്ക് തയ്യാറെടുത്തു നില്‍ക്കുകയാണ്. സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സംരക്ഷണവുമായി റഷ്യയും നിലകൊള്ളുന്നു. ഇത് മേഖലയില്‍ സംഘര്‍ഷത്തിന് കാരണമായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് അനുകൂലമായാല്‍ മേഖല പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് വിലയിരുത്തപ്പെടുന്നു.

Copyright © . All rights reserved