ലണ്ടന്‍: ടെക്‌നോളജിയുടെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്നതിലും വേഗമാണ്. ഇന്ന് നാം ഉപയോഗിക്കുന്ന ഫോണിന്റെ എല്ലാ ടെക്‌നോളജിക്കല്‍ ഫീച്ചറുകളും ആറ് മാസത്തിനകം മുഴുവനായി അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്നതാണ് വാസ്തവം. വിപണിയിലിറങ്ങുന്ന ഇതര ഗാഡ്‌ജെസ്റ്റുകളുടെ കാര്യവും സമാനമാണ്. വാച്ച്, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, മ്യൂസിക് സിസ്റ്റം, ഗെയിമിംഗ് സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, ഐ-പാഡ് തുടങ്ങി നിരവധി ഗാഡ്‌ജെറ്റ്‌സുകളാണ് ദിനപ്രതി അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത്. ഇതില്‍ മിക്ക ഉപകരണങ്ങളും കുട്ടികള്‍ ഉപയോഗിക്കുന്നതാണ്. യുവാക്കളും കുട്ടികളുമാണ് ടെക്‌നോളജിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങളിലേക്ക് പോകാറുള്ളത്. എന്നാല്‍ ഇവ തലവേദ സൃഷ്ടിക്കുന്നത് മാതാപിതാക്കള്‍ക്കാണെന്ന് ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വ്വേ വ്യക്തമാക്കുന്നു. ബിട്ടനിലെ അഞ്ചില്‍ ഒരു കുട്ടിയും 18 മാസത്തിനിടയില്‍ പുതിയ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുന്നതായി സര്‍വ്വേ വ്യക്തമാക്കുന്നു.

ഇതൊരു ചെറിയ ശാഠ്യമാണെന്ന് ധരിക്കരുത്. മധ്യവര്‍ഗ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെ കുട്ടികളുടെ ആവശ്യം തകര്‍ക്കും. 2000 മാതാപിതാക്കളില്‍ നടത്തിയ സര്‍വ്വേയില്‍ വലിയൊരു ശതമാനം പേരും മക്കളുടെ ഇത്തരം ആവശ്യങ്ങള്‍ വലിയ തലവേദന സൃഷ്ടിക്കുന്നതായി വ്യക്തമാക്കുന്നു. തങ്ങളുടെ മക്കള്‍ക്ക് അവരുടെ കൂട്ടുകാര്‍ ഉപയോഗിക്കുന്നതിന് സമാനമായ ഗാഡ്‌ജെറ്റുകളുണ്ടോയെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 37 ശതമാനവും ഉറപ്പു വരുത്താന്‍ ശ്രമിക്കാറുള്ളതായി പ്രതികരിച്ചു. അതേസമയം തന്നെ പത്തില്‍ എട്ട് ശതമാനം പേരും ഇക്കാര്യങ്ങള്‍കൊണ്ട് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി സര്‍വ്വേ പറയുന്നു. മ്യൂസിക് മാക്പീ എന്ന വെബ്‌സൈറ്റാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്.

കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് എതൊരു മാതാപിതാക്കളെ സംബന്ധിച്ചും വളരെ സന്തോഷമുണ്ടാക്കുന്ന വസ്തുതയാണ്. എന്നാല്‍ മക്കള്‍ ആഗ്രഹിക്കുന്ന ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്‌ജെറ്റുകള്‍ നല്‍കുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ച് കടുപ്പമേറിയ കാര്യമാണ്. പത്തില്‍ ഏഴ് പേരും വിശ്വസിക്കുന്ന അഡ്വാന്‍സ്ഡ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്‌ജെറ്റുകളാണ് മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ സമ്മാനമെന്നാണ്. സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെങ്കിലും ഇത്തരം സമ്മാനങ്ങള്‍ നല്‍കാന്‍ 70 ശതമാനം പേരും ശ്രമിക്കാറുണ്ടെന്നതാണ് വാസ്തവം. സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലെറ്റുകളുമാണ് യു.കെയിലെ കുട്ടികള്‍ക്ക് ഏറ്റവും പ്രിയമേറിയത്.