Main News

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന കുപ്പിവെള്ളത്തില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ഒമ്പത് രാജ്യങ്ങലില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഓര്‍ബ് മീഡിയ എന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘടനയാണ് പഠനം നടത്തിയത്. ഒരു ലിറ്ററില്‍ കുറഞ്ഞത് 10 പ്ലാസ്റ്റിക് കണങ്ങളെങ്കിലും അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞു. മനുഷ്യരുടെ തലമുടിയേക്കാള്‍ വലിപ്പമുള്ള പ്ലാസ്റ്റിക് തരികളാണ് മിനറല്‍ വാട്ടര്‍ കുപ്പികളില്‍ നിന്ന് കണ്ടെത്തിയത്. 250 കുപ്പി വെള്ളമായിരുന്നു പഠനത്തിന് ഉപയോഗിച്ചത്.

ന്യയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴിസിറ്റിയിലാണ് പഠനം നടന്നത്. എല്ലാ ബ്രാന്‍ഡുകളിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്ന് യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ഷെറി മേസണ്‍ പറഞ്ഞു. പ്ലാസ്റ്റിക് ഒരു സര്‍വ്വവ്യാപിയായ വസ്തുവായി മാറിയിരിക്കുകയാണ്. കുടിവെള്ളത്തിലും ഇതിന്റെ സാന്നിധ്യം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. ഏവിയന്‍. അക്വാഫീന, ദസാനി, നെസ്ലെ പ്യുവര്‍ ലൈഫ്, സാന്‍ പല്ലേഗ്രീനോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഇന്തോനേഷ്യയിലെ അക്വാ, ഇന്ത്യയിലെ ബിസ്ലേരി, മെക്‌സിക്കോയിലെ ഇപ്യൂര, ജര്‍മനിയിലെ ജെറോള്‍സ്‌റ്റെയിനര്‍, ബ്രസീലിലെ മിനല്‍ബ, ചൈനയിലെ വഹാഹ തുടങ്ങിയ ബ്രാന്‍ഡുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

കുപ്പികള്‍ വാങ്ങിയതിനു ശേഷം മാലിന്യം കലര്‍ത്തിയതാണെന്ന ആരോപണം ഒഴിവാക്കാന്‍ കടകളില്‍ നിന്ന് ഇവ വാങ്ങുന്നത് വീഡിയോയില്‍ പകര്‍ത്തി. അമേരിക്കയില്‍ ചില പര്‍ച്ചേസുകള്‍ ഓണ്‍ലൈനായാണ് നടത്തിയത്. നൈല്‍ റെഡ് എന്ന ഏജന്റ് കുപ്പികളില്‍ ചേര്‍ത്താണ് പരിശോധന നടത്തിയത്. കടല്‍ വെള്ളത്തില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്താന്‍ അടുത്തിടെ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ സാങ്കേതികതയാണ് ഇത്. പ്ലാസ്റ്റിക് കണങ്ങളെ കൂട്ടിയോജിപ്പിക്കുകയാണ് ഈ ഏജന്റ് ചെയ്യുന്നത്. ഇപ്രകാരമാണ് വെള്ളത്തിലടങ്ങിയ പ്ലാസ്റ്റിക് ശാസ്ത്രജ്ഞന്‍മാര്‍ അരിച്ചെടുത്തത്. അതേസമയം തങ്ങളുടെ ബോട്ട്‌ലിംഗ് പ്ലാന്റുകള്‍ ആധുനിക സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പികള്‍ അവകാശപ്പെടുന്നു.

പോളി പ്രോപ്പിലീന്‍. നൈലോണ്‍, പോളി എത്തിലീന്‍ ട്രെപ്താലെറ്റ് തുടങ്ങിയവയാണ് വെള്ളത്തില്‍ കണ്ടെത്തിയത്. ഇവ വെള്ളക്കുപ്പികളുടെ അടപ്പുകള്‍ നിര്‍മിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. കുപ്പികളില്‍ വെള്ളം നിറച്ചശേഷം മൂടുന്ന ഘട്ടത്തിലാണ് ഈ പ്ലാസ്റ്റിക് കണങ്ങള്‍ കലരുന്നതെന്നാണ് മനസിലാക്കുന്നതെന്നും മേസണ്‍ പറഞ്ഞു. പ്ലാസ്റ്റിക് കണങ്ങള്‍ കലര്‍ന്ന വെള്ളം കുടിക്കുന്നത് ക്യാന്‍സര്‍, പുരുഷന്‍മാരിലെ വന്ധ്യത, ഓട്ടിസം തുടങ്ങിയവയ്ക്ക് കാരണമാകാമെന്നാണ് വിശദീകരിക്കപ്പെടുന്നത്.

മയക്കത്തില്‍ നിന്ന് ഉണര്‍ന്നു വരുമ്പോള്‍ വയറില്‍ എന്തോ കുത്തിയിറങ്ങുന്ന കടുത്ത വേദന! ഓപ്പറേഷനിടെ ബോധം തെളിഞ്ഞ യുവാവ് തന്റെ അനുഭവം പറഞ്ഞത് ഇപ്രകാരമാണ്. തൊണ്ടയില്‍ കൂടി ഒരു ട്യൂബ് ഇട്ടിരുന്നതിനാല്‍ ശ്വാസംമുട്ടി മരിക്കാന്‍ പോകുകയാണോ താന്‍ എന്ന് തോന്നിയതായും ഫെന്‍ സെറ്റില്‍ എന്ന ഇരുപത്തഞ്ചുകാരന്‍ പറഞ്ഞു. ബ്രാഡ്‌ഫോര്‍ഡ് സ്വദേശിയായ സെറ്റില്‍ അപ്പന്‍ഡിക്‌സ് ഓപ്പറേഷനിടെ അനസ്‌തേഷ്യയില്‍ നിന്ന് ഉണരുകയായിരുന്നു. പിന്നീടുണ്ടായത് നരകതുല്യ അനുഭവമാണെന്ന് ഇയാള്‍ പറഞ്ഞു.

കണ്ണുകള്‍ ചിമ്മിയും കൈകാലുകളിലെ വിരലുകള്‍ ചലിപ്പിച്ചു ഡോക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ അവസാന ശ്രമമെന്ന നിലയില്‍ ഓപ്പറേഷന്‍ മേശയില്‍ മൂത്രമൊഴിക്കാന്‍ തീരുമാനിച്ചുവെന്ന് സെറ്റില്‍ പറയുന്നു. ഓപ്പറേഷനായി പോകുമ്പോള്‍ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇടക്ക് ബോധം തെളിഞ്ഞപ്പോള്‍ ഒരു കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ തടഞ്ഞിരിക്കുന്നതായാണ് തോന്നിയത്. അത് തുപ്പിക്കളയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശ്വാസംമുട്ടി മരിക്കാന്‍ പോകുകയാണെന്നാണ് തനിക്ക് തോന്നിയത്.

അതിനു പിന്നാലെ ആളുകള്‍ സംസാരിക്കുന്നതിന്റെ ശബ്ദങ്ങള്‍ കേള്‍ക്കാനും മെഷീനുകളുടെ ബീപ് ശബ്ദങ്ങള്‍ കേള്‍ക്കാനും തുടങ്ങി. വയറില്‍ എന്തോ കുത്തിയിറങ്ങിയതായും തോന്നി. എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല. തനിക്ക് അനങ്ങാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. കണ്ണുകള്‍ തുറക്കാനും അലറി വിളിക്കാനുമൊക്കെ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും സെറ്റില്‍ പറഞ്ഞു. എല്ലാം ഒരു സ്വപ്‌നമായിരുന്നെന്നാണ് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ നഴ്‌സ് പറഞ്ഞത്. ഓപ്പറേഷനില്‍ സംഭവിച്ചതിനേക്കുറിച്ച് ഓര്‍മ്മ കാണുമെന്ന് ഡോക്ടറും പിന്നീട് പറഞ്ഞു. സംഭവത്തില്‍ കാല്‍ഡര്‍ഡെയില്‍ ആന്‍ഡ് ഹഡ്ഡേഴ്‌സ്ഫീല്‍ഡ് എന്‍എച്ച്എസ് ട്രസ്റ്റ് ഖേദം പ്രകടിപ്പിക്കുകയും നഷ്ടപരിഹാരം നല്‍കാമെന്ന് സെറ്റിലിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സമീപ കാലത്ത് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ 50 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ പ്രാപ്തിയില്ലാത്തവര്‍. വര്‍ഷങ്ങള്‍ തൊഴിലെടുത്താലും ഇവര്‍ വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 30 വര്‍ഷത്തെ സമ്പാദ്യം ഉണ്ടെങ്കില്‍ പോലും തങ്ങളെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ 10 ശതമാനം പേരും വിശ്വസിക്കുന്നുത്. 28 ശതമാനം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സ്ഥിതിയും സമാനമാണ്. സമീപ കാലത്ത് ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ 42 ശതമാനവും വായ്പ മുഴുവനായും തിരിച്ചടക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ വരുന്നത് വിദ്യാര്‍ത്ഥികളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിനുള്ള അത്രയും തുക സമ്പാദിക്കാന്‍ യൂണിവേഴ്‌സിറ്റി ബിരുദദാരികള്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.


ബിരുദ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തങ്ങളെടുത്ത ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിലുള്ള തൊഴില്‍ കണ്ടെത്താനോ വരുമാനമുണ്ടാക്കാനോ കഴിയില്ലെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് നാള്‍ക്കുനാള്‍ ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ഹയര്‍ എജ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിക് ഹില്‍മാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിഷ്‌കളങ്കവും തെറ്റിധാരണാജനകവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ യൂണിവേഴ്‌സിറ്റികളിലേക്ക് എത്തിച്ചേരുന്നതെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുതയെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ നിന്നും കോളേജുകളില്‍ നിന്നും പുറത്തു വരുന്നവരെ സഹായിക്കാന്‍ കൂടുതല്‍ പണം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. എങ്കില്‍ മാത്രമെ സാമ്പത്തികപരമായ ക്ലേശങ്ങളില്‍ നിന്ന് മോചിതരാകാന്‍ കഴിയുകയുള്ളു. സാമ്പത്തികപരമായ മികച്ചു നില്‍ക്കുന്ന ജോലി സ്വന്തമാക്കാന്‍ വേണ്ടിയാണ് പലരും യൂണിവേഴ്‌സിറ്റികള്‍ തേടിയെത്തുന്നത്. എന്നാല്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ ഈ ധാരണയില്‍ മാറ്റം വരുന്നു.

കോളേജുകളില്‍ പഠിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്ന സമയത്തു തന്നെ നമ്മുടെ യുവാക്കള്‍ ഭാവി വരുമാനത്തെക്കുറിച്ച് അമിത പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നവരാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷന്‍ പ്രൊഫസര്‍ ജോണ്‍ ജെറിം അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി പഠനത്തിന് ശേഷം അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വരുമാനം ഉണ്ടാക്കാന്‍ കഴിയില്ലെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ലോണ്‍ തുക മുഴുവനും തിരിച്ചടക്കാന്‍ അവര്‍ക്ക് കഴിയണമെന്നില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം യൂണിവേഴ്‌സിറ്റി ഫണ്ടിംഗുമായി ബന്ധപ്പെട്ട റിവ്യൂവിന് പ്രധാനമന്ത്രി തെരെസ മേയ് പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്‌സിറ്റികളോടുള്ള ബ്രിട്ടന്റെ കാലഹരണപ്പെട്ട മനോഭാവത്തെ മേയ് വിമര്‍ശിച്ചിരുന്നു. ഡിഗ്രികളെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ഇവരില്‍ നിന്നും വന്‍ തുക കോഴ്‌സ് ഫീ ഇനത്തില്‍ ഈടാക്കുന്നതായും മേയ് പറഞ്ഞു.

ലണ്ടന്‍: വിന്റര്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ സ്വസ്ഥമാകാന്‍ ബ്രിട്ടന് സമയമായിട്ടില്ല. സ്പ്രിംഗിലേക്കും മഞ്ഞുകാലം തുടരുകയാണ്. സ്പ്രിംഗിന്റെ തുടക്കത്തില്‍ രാജ്യത്തെ മഞ്ഞു പുതപ്പിച്ച ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ രണ്ടാം പതിപ്പ് എത്തുന്നുവെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. കനത്ത മഴയും ആലിപ്പഴവും മഞ്ഞുവീഴ്ചയും വാരാന്ത്യത്തിലുണ്ടാകുമെന്ന് മുന്നറിയിപ്പ് പറയുന്നു. രാജ്യത്തെ മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും പ്രളയ മുന്നറിയിപ്പും നല്‍കി. സൈബീരിയയില്‍ നിന്നും സ്‌കാന്‍ഡിനേവിയയില്‍ നിന്നും ശീതക്കാറ്റ് ബ്രിട്ടനിലേക്ക് എത്തുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് പ്രദേശങ്ങളിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും എന്‍വയണ്‍മെന്റ് ഏജന്‍സി ഇന്നലെ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ വാര്‍ണിംഗും പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രിട്ടനിലും അയര്‍ലന്‍ഡിലും ബീസ്റ്റ് ഫ്രം ദി ഈസ്റ്റും എമ്മ ചുഴലിക്കാറ്റും റോഡ്, റെയില്‍ ഗതാഗതം തകരാറിലാക്കിയിരുന്നു. ഇവയ്ക്ക് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് രണ്ടാമന്‍ എത്തുന്നത്. സൗത്ത് വെസ്റ്റിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമാണ് കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് മെറ്റ് ഓഫീസ് വക്താവ് നിക്കി മാക്‌സി പറഞ്ഞു.

50 മില്ലീമീറ്റര്‍ വരം മഴ ഒറ്റപ്പെട്ട ചില പ്രദേശങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വാരാന്ത്യമെത്തുന്നതോടെ തണുത്ത കാറ്റ് ശക്തമാകുകയും താപനില കാര്യമായി കുറയുകയും ചെയ്യും. ഇത് മഞ്ഞു വീഴ്ചയ്ക്ക് കാരണമാകും. താപനില മൈനസ് 3 വരെയായേക്കാമെന്ന് നിക്കി മാക്‌സി സൂചിപ്പിച്ചു.

ന്യൂസ് ഡെസ്ക്

റഷ്യയ്ക്കെതിരെ ബ്രിട്ടൺ തിരിച്ചടി തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയുന്ന തലത്തിലേയ്ക്കാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. റഷ്യയുടെ 23 ഡിപ്ളോമാറ്റുകളെ പുറത്താക്കാൻ ബ്രിട്ടൺ തീരുമാനിച്ചു. ഇന്ന് പാർലമെൻറിലാണ് റഷ്യയ്ക്കെതിരായ കടുത്ത നയതന്ത്ര നടപടി പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചത്. റഷ്യയുടെ അപ്രഖ്യാപിതരായ 23 ഇന്റലിജൻസ് ഓഫീസർമാരെ പുറത്താക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവർക്ക് ബ്രിട്ടൺ വിടാൻ ഒരാഴ്ചത്തെ സമയം നല്കിയിട്ടുണ്ട്.

സാലിസ്ബറിയിലെ റഷ്യൻ ചാരനായ സെർജി സ്ക്രിപാലിന്റെയും മകളുടെയും വധശ്രമവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ബ്രിട്ടീഷ് – റഷ്യാ ബന്ധം വഷളാക്കുന്നത്. ഇതിനു പിന്നിൽ റഷ്യയുടെ കരങ്ങളാണെന്ന് ബ്രിട്ടൺ ഉറച്ചു വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ ബ്രിട്ടൺ റഷ്യയുടെ വിശദീകരണം ആവശ്യപ്പെട്ട് അന്ത്യശാസനം നല്കിയിരുന്നു. എന്നാൽ റഷ്യ പ്രതികരിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ബ്രിട്ടൺ കടുത്ത നടപടികളിലേയ്ക്ക് കടക്കുകയായിരുന്നു. ആണവശക്തിയായ തങ്ങളുടെ നേരെ ഭീഷണി വേണ്ടെന്ന് റഷ്യ ബ്രിട്ടന് മുന്നറിയിപ്പ് നല്കിയിരുന്നു.

റഷ്യയിൽ നടക്കുന്ന ഫിഫാ വേൾഡ് കപ്പിൽ ബ്രിട്ടീഷ് റോയൽ ഫാമിലിയുടെ സാന്നിധ്യം ഉണ്ടാവില്ലെന്നും ബ്രിട്ടൺ അറിയിച്ചിട്ടുണ്ട്. ബ്രിട്ടന്റെ നടപടി ധിക്കാരപരമെന്നും അസ്വീകാര്യമെന്നും ദീർഷ വീഷണമില്ലാത്തതെന്നും റഷ്യ പ്രതികരിച്ചു. തിരിച്ചടിയായി ബ്രിട്ടീഷ് ഡിപ്ളോമാറ്റുകളെ റഷ്യയും പുറത്താക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.

മോസ്‌കോ: റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടന്‍ നല്‍കിയ അന്ത്യശാസനം തള്ളി റഷ്യ. ആണവശക്തിയായ തങ്ങളെ ഭീഷണിപ്പെടുത്താന്‍ യുകെ വളര്‍ന്നിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാഖറോവയാണ് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ പ്രസ്താവന നടത്തിയത്. റഷ്യന്‍ നിര്‍മിത നോവിചോക്ക് എന്ന നെര്‍വ് ഏജന്റാണ് സെര്‍ജി സക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് ആവശ്യപ്പെട്ടത്.

റഷ്യക്കെതിരെ ബ്രിട്ടന്‍ സൈബര്‍ ആക്രമണം നടത്തുമെന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് ലണ്ടനിലെ റഷ്യന്‍ എംബസി അറിയിച്ചു. അപ്രകാരമുണ്ടായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ യുകെ തയ്യാറാകണമെന്നും എംബസി വ്യക്തമാക്കി. സാലിസ്ബറി സംഭവത്തില്‍ അടിസ്ഥാനരഹിതമായും പ്രകോപനപരമായും യുകെ നീങ്ങുകയാണെന്നും റഷ്യക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള പദ്ധതികളാണ് അണിയറയില്‍ തയ്യാറാകുന്നതെന്നും എംബസി ആരോപിക്കുന്നു. അത്തരമൊരു നീക്കമുണ്ടായാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും റഷ്യന്‍ കേന്ദ്രങ്ങള്‍ നല്‍കുന്നു.

ഇന്നലെ കോമണ്‍സില്‍ തെരേസ മേയ് നടത്തിയ ശക്തമായ ആരോപണങ്ങള്‍ നിഷേധിച്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവറോവ് സാലിസ്ബറിയില്‍ ആക്രമണത്തിന് ഉപയോഗിച്ച വസ്തു പരിശോധനയ്ക്ക് നല്‍കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചുവെന്നും വ്യക്തമാക്കി. 1980കളില്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച വസ്തുവാണ് സ്‌ക്രിപാലിനെതിരെ ഉപയോഗിച്ചതെന്നാണ് മേയ് പറഞ്ഞത്. സാലിസ്ബറിയില്‍ സംഭവിച്ചതെന്താണെന്ന് മനസിലാക്കിയിട്ട് വരൂ, അതിനു ശേഷം സംസാരിക്കാമെന്നായിരുന്നു സംഭവത്തേക്കുറിച്ച് പ്രതികരണം ചോദിച്ച ബിബിസിയോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞത്.

ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. ഹോക്കിംഗിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് ഇദ്ദേഹത്തിന്റെ മരണവിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം പോലെ പ്രശസ്തമായ ശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. നാഡീരോഗത്താല്‍ കൈകാലുകള്‍ തളരുകയും സംസാരശേഷി നഷ്ടമാകുകയും ചെയ്‌തെങ്കിലും വീല്‍ചെയറിലിരുന്ന് അദ്ദേഹം അതിനെയെല്ലാം അതിജീവിച്ചു.

സംസാരിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസര്‍ സ്ഥാനം വഹിക്കുകയായിരുന്നു. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം. ബ്ലാക്ക്‌ഹോളുകളേക്കുറിച്ച് ഇന്ന് ലഭ്യമായിരിക്കുന്ന വിവരങ്ങളെല്ലാം തിയററ്റിക്കല്‍ ഫിസിക്‌സില്‍ അഗ്രഗണ്യനായിരുന്ന ഹോക്കിംഗിന്റെ സംഭാവനയാണ്.

ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിംഗിന്റെയും ഇസബെല്‍ ഹോക്കിംഗിന്റെയും മകനായി ഓക്‌സഫോര്‍ഡില്‍ 1942 ജനുവരി 8നാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജനിച്ചത്. 17 ാം വയസില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണത്തിനിടെയാണ് ശരീരം തളര്‍ത്തിയ അസുഖം ഇദ്ദേഹത്തെ പിടികൂടിയത്. സര്‍ ഐസക് ന്യൂട്ടന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിവര്‍ക്ക് ശേഷം ലോകം കണ്ട മഹാനായ ശാസ്ത്രകാരനാണ് വിടവാങ്ങിയത്.

ലണ്ടന്‍: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയാണെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. സാമ്പത്തികമേഖല വഴിത്തിരിവിലാണെന്നും പ്രത്യാശയുടെ വെളിച്ചം കാണാനാകുന്നുണ്ടെന്നും സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തിക നിയന്ത്രണങ്ങള്‍ അത്ര പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയില്ലെങ്കിലും സമീപഭാവിയില്‍ത്തന്നെ കൂടുതല്‍ പണം ചെലവഴിക്കാനുള്ള അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാണ്യപ്പെരുപ്പ നിരക്ക് കുറയുമെന്നും സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിക്കുമെന്നുമാണ് സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് അവകാശപ്പെടുന്നത്.

ചരിത്രത്തിലില്ലാത്ത പൊതുമേഖലായ ഫണ്ടിംഗ് പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ഇത്രയും അതിശയകരമായ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് ലേബര്‍ ചോദിച്ചത്. എന്നാല്‍ ടാക്‌സ് റെസിപ്റ്റുകളില്‍ അപ്രതീക്ഷിതമായുണ്ടായ വര്‍ദ്ധന നടപ്പാക്കാനിരുന്ന ചെലവുചുരുക്കല്‍ വേണ്ടെന്ന് വെക്കാന്‍ സഹായിച്ചുവെന്നാണ് ഇതിനോട് ഹാമണ്ട് പ്രതികരിച്ചത്. 2019ലെ സ്‌പെന്‍ഡിംഗ് റിവ്യൂ ഉള്‍പ്പെടെ 2020നും ഭാവിക്കുമായി ഒരു പബ്ലിക് സ്‌പെന്‍ഡിംഗ് മാര്‍ഗരേഖ ഓട്ടം ബജറ്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്‍എച്ച്എസ് സ്‌പെന്‍ഡിംഗിലുള്ള സമ്മര്‍ദ്ദത്തേക്കുറിച്ച് ധാരണയുണ്ടെന്നാണ് ബിബിസി അഭിമുഖത്തില്‍ പിന്നീട് ഹാമണ്ട് വ്യക്തമാക്കിയത്. കൂടുതല്‍ പണം എന്‍എച്ച്എസിന് അനുവദിക്കേണ്ടതുണ്ട്. പ്രായമായവരുടെ എണ്ണം കൂടുന്നതും കെയര്‍ സംവിധാനങ്ങളിലെ വികസനവും കൂടുതല്‍ പണം ആവശ്യപ്പെടുന്നുണ്ട്. എന്‍എച്ച്എസിനും ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്കും കൂടുതല്‍ പണമനുവദിക്കുന്നത് സംബന്ധിച്ച് ഓട്ടം ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നും ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഇതിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ആയിരത്തിലേറെ പെണ്‍കുട്ടികളെ സെക്‌സ് മാഫിയ ബലാല്‍സംഗത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തല്‍. ടെല്‍ഫോര്‍ഡിലാണ് 1980കള്‍ മുതല്‍ ഇത്രയേറെ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. 11 വയസ് മാത്രം പ്രായമുള്ള കുട്ടികളെ പോലും ബലാല്‍സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സണ്‍ഡേ മിറര്‍ അന്വേഷണം വ്യക്തമാക്കുന്നു. വീടുകളില്‍ നിന്ന് തട്ടിക്കൊണ്ട് പോകപ്പെടുന്ന പെണ്‍കുട്ടികളെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍.

ആക്രമണങ്ങള്‍ക്കിടെ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ പരിക്കുകളും അനുബന്ധ അസുഖങ്ങളും മൂലം മരിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. റോത്തര്‍ഹാമിലും റോച്ച്‌ഡെയിലിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ടെല്‍ഫോര്‍ഡിലെ അധികൃതര്‍ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്. 1990കള്‍ മുതല്‍ ഈ പീഡനങ്ങളേക്കുറിച്ച് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് അറിയാമായിരുന്നെങ്കിലും പോലീസ് അന്വേഷണം നടത്താനായി പത്തു വര്‍ഷത്തിലേറെ സമയമെടുത്തു. ഇരകളാക്കപ്പെട്ട കുട്ടികളെ ലൈംഗികത്തൊഴിലാളികളായാണ് കൗണ്‍സില്‍ ജീവനക്കാര്‍ കണക്കാക്കിയതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

വെളുത്ത വംശജരായ സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായവരില്‍ ഏറെയും. ഏഷ്യന്‍ വംശജരാണ് പീഡനങ്ങള്‍ നടത്തിയത്. ഇവര്‍ക്കെതിരായി അന്വേഷണം നടത്താന്‍ അധികൃതര്‍ ഭയക്കുകയാണെന്നും വംശീയത ഭയന്നാണ് ഇപ്രകാരം ചെയ്യുന്നതെന്നും സണ്‍ഡേ മിറര്‍ പറയുന്നു. സ്ഥലത്തെ എംപി ഇടപെടുന്നത് വരെ അടുത്തിടെ നടന്ന ഒരു സംഭവത്തില്‍ അന്വേഷണം നടത്തുന്നത് പോലീസ് അഞ്ച് തവണ മാറ്റിവെച്ചതായും ആരോപണമുണ്ട്.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ടെല്‍ഫോര്‍ഡ് എംപി ലൂസി അലന്‍ ആവശ്യപ്പെട്ടു. മിററിന്റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.എഴുപതിലേറെ ആളുകള്‍ ഈ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലുണ്ടെന്നും പീഡനങ്ങള്‍ ഇപ്പോളും നടന്നുകൊണ്ടിരിക്കുകയാണെന്നും ചൈല്‍ഡ് അബ്യൂസ് സ്‌പെഷ്യലിസ്റ്റ് സോളിസിറ്റര്‍ ഡിനോ നോചിവെല്ലി പറഞ്ഞു.

പതിനേഴുകാരനായ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വന്യമായ ചിന്തകള്‍ നടപ്പാക്കിയപ്പോള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായത് 40 മില്യന്‍ പൗണ്ടിന്റെ നഷ്ടം. നിക്കോളാസ് എല്‍ഗര്‍ എന്ന വിദ്യാര്‍ത്ഥി സ്വന്തമായി നിര്‍മിച്ച ബോംബ് തിരക്കേറിയ എം3 മോട്ടോര്‍വേയില്‍ സ്ഥാപിക്കുകയായിരുന്നു. സെപ്റ്റംബര്‍ 16നും 23നും വിഞ്ചസ്റ്ററിനു സമീപം ഹാന്റ്‌സില്‍ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വേ അടച്ചിടേണ്ടി വന്നിരുന്നു. ഇതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് 40 മില്യന്‍ പൗണ്ടിന്റെ നഷ്ടമുണ്ടായതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. താന്‍ സ്ഥാപിച്ച ബോംബ് പൊട്ടി ആരും മരിച്ചില്ലല്ലോ എന്നതാണ് സങ്കടമെന്നായിരുന്നു എല്‍ഗര്‍ പിടിയിലായതിനു ശേഷം പോലീസിനോട് പറഞ്ഞത്.

വിഞ്ചസ്റ്റര്‍ കോളേജില്‍ ബോര്‍ഡിംഗ് വിദ്യാര്‍ത്ഥിയായ എല്‍ഗര്‍ ബോംബ് നിര്‍മിക്കാനുള്ള സാമഗ്രികള്‍ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിക്കുകയായിരുന്നു. ആദ്യ ശ്രമത്തില്‍ ആരെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ഇയാള്‍ ബോംബ് സ്ഥാപിച്ചതെന്നും രണ്ടാമത് കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് റോഡില്‍ ഉപകരണം വെച്ചതെന്നും പ്രോസിക്യൂട്ടര്‍ റോബ് വെല്ലിംഗ് കോടതിയെ അറിയിച്ചു. സംഭവത്തില്‍ എല്‍ഗറിന് യാതൊരു വിധത്തിലും ഖേദമുണ്ടായിട്ടില്ലെന്നും തന്റെ ഉദ്യമത്തില്‍ വിജയിക്കാന്‍ കഴിയാത്തതിലായിരുന്നു ഇയാള്‍ക്ക് സങ്കടമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ വിഞ്ചസ്റ്റര്‍ കോളേജിലെ ഹെഡ്മാസ്റ്ററെ ഇയാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നതായും കോടതിയെ പ്രോസിക്യൂട്ടര്‍ അറിയിച്ചു. 10 ബിറ്റ്‌കോയിനാണ് ഇയാള്‍ ആവശ്യപ്പെട്ടത്. സ്‌കൂളില്‍ നിന്ന് ചില്ലറ മോഷണങ്ങളും ഇയാള്‍ നടത്തിയിരുന്നു. റാം സ്റ്റിക്കുകള്‍, ഡിവിഡി ഡ്രൈവുകള്‍, ഐപാഡുകള്‍, മാക്ബുക്കുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയായിരുന്നു എല്‍ഗര്‍ മോഷ്ടിച്ചിരുന്നത്. ഇത്തരം മോഷണങ്ങള്‍ ഇയാള്‍ ആസ്വദിക്കുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇവ ഇബേയില്‍ 4500 മുതല്‍ 5000 പൗണ്ട് വരെ വിലയിട്ട് വില്‍പന നടത്തിയതായും വ്യക്തമായിട്ടുണ്ട്.

Copyright © . All rights reserved