ട്യൂമറുകള്‍ രൂപംകൊള്ളുന്നതിനു വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ക്യാന്‍സര്‍ സാധ്യത സ്ഥിരീകരിക്കുന്ന പരിശോധനാ രീതി വിജയകരം. 10 തരത്തിലുള്ള ക്യാന്‍സറുകള്‍ ഈ രീതിയിലൂടെ വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടെത്താനാകും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ രീതി എന്‍എച്ച്എസിലും എത്തുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1400 രോഗികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ 90 ശതമാനം കൃത്യതയോടെ വിജയമായി. ആയിരക്കണക്കിനാളുകള്‍ക്ക് ക്യാന്‍സര്‍ ചികിത്സ തേടാന്‍ ഈ രോഗനിര്‍ണ്ണയ സംവിധാനം സഹായകമാകുമെന്ന് കരുതുന്നു.

ഹെല്‍ത്ത് സര്‍വീസിന് ഒട്ടേറെ രോഗികളെ സഹായിക്കാന്‍ ഈ പുതിയ രീതി സഹായിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. രോഗനിര്‍ണ്ണയം നേരത്തേ നടത്തുന്നത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള പാന്‍ക്രിയാറ്റിക്, ഓവേറിയന്‍ ക്യാന്‍സറുകള്‍ പോലും നേരത്തേ കണ്ടെത്താന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച പുതിയ രീതിയിലൂടെ സാധിക്കും.

രോഗത്തിന്റെ ജനിതക അടയാളങ്ങളാണ് കണ്ടെത്തുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ ഡിഎന്‍എ ഘടകങ്ങള്‍ പുതിയ പരിശോധനാ രീതിയിലൂടെ കണ്ടെത്താനാകും. രോഗമുക്തി അസാധ്യമെന്ന് കരുതുന്ന അര്‍ബുദങ്ങളില്‍ നിന്ന് പോലും ഈ ഹോളി ഗ്രെയില്‍ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ക്യാന്‍സറുകള്‍ മിക്കവയും അവസാന ഘട്ടത്തിലാണ് കണ്ടെത്തുന്നത്. ചികിത്സിച്ചു ഭേദപ്പെടുത്താനാകാത്ത ഈ ഘട്ടത്തിലെ രോഗനിര്‍ണ്ണയം മരണനിരക്ക് വര്‍ദ്ധിക്കാനുള്ള പ്രധാന കാരണമാണ്.
തിരുവനന്തപുരം: വൈമാനികയാത്രികരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വിദേശമദ്യം കടത്തി കരിഞ്ചന്തയില്‍ വിറ്റതിന് പ്ലസ് മാക്‌സ് കമ്പനി സിഇഒ സുന്ദരവാസന്‍ അറസ്റ്റില്‍.
ആറരക്കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സമന്‍സ് നല്‍കി വിളിച്ചുവരുത്തിയതിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2017 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്താണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നിരിക്കുന്നത്. ഏതാണ്ട് 13,000 അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്്പില്‍ നിന്നും വിദേശമദ്യം കടത്തി കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു ഇയാള്‍ എന്ന് കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കേസില്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിക്കാന്‍ സാധിക്കുന്ന രേഖകളൊന്നും സുന്ദരവാസന് സാധിച്ചില്ല. ഇതേത്തുടര്‍ന്ന് കസ്റ്റംസ് നിയമം 104ാം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുള്ളതിന് പുറമെ രണ്ട് വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ചെന്നൈ∙ തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്നു സ്ഥിരീകരിച്ചു. ജെസ്നയേക്കാൾ പ്രായമുള്ള സ്ത്രീയുടേതാണ് ശരീരം. മുലപ്പാൽ നൽകുന്ന സ്ത്രീയാണെന്നും കണ്ടെത്തി. ഇതേത്തുടർന്ന്, പത്തനംതിട്ടയിൽനിന്നു പോയ അന്വേഷണ സംഘം നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. ജെസ്നയുടെ സഹോദരനും മൃതദേഹം ജെസ്നയുടേതല്ലെന്നു പറഞ്ഞിരുന്നു. മെഡിക്കൽ സംഘത്തിന്റെ പ്രാഥമിക നിഗമനമനുസരിച്ച് ഇരുപതു വയസ്സിലേറെ പ്രായമുള്ളയാളുടേതാണ് മൃതദേഹം.
അതേസമയം, ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടി ആലോചിക്കുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തിരുച്ചിറപ്പള്ളി- ചെന്നൈ ദേശീയ പാതയ്ക്കു സമീപം ചെങ്കൽപ്പേട്ടിലെ പഴവേലിയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മലയാളിയുടേതാണെന്നു സംശയമുയർന്നതിനാൽ അന്വേഷണത്തിനായി കേരളത്തിൽ നിന്നുളള പൊലീസ് സംഘം ചെന്നൈയിലെത്തിയിരുന്നു.

കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സ്ഥലം
മുഖം തിരിച്ചറിയാനാകാത്ത രീതിയിൽ മൃതദേഹം കത്തിക്കരിഞ്ഞിട്ടുണ്ട്. വാഹനത്തിൽ കൊണ്ടുവന്നു രാത്രി തീ കൊളുത്തിയതാണെന്നാണ് സംശയം. തമിഴ്നാട് പൊലീസ് വിവരം കൈമാറിയതിനെത്തുടർന്ന് കേരള പൊലീസ് സംഘം ഇന്നലെ രാത്രി വൈകി ചെങ്കൽപേട്ടിലെത്തി. ചെങ്കൽപേട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മുഖമുൾപ്പെടെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാലാണ് സ്ഥിരീകരണത്തിനു ഡിഎൻഎ പരിശോധനയ്ക്കു നടപടി സ്വീകരിക്കുന്നത്.
ജെസ്നയുടേതു പോലെ, മൃതദേഹത്തിന്റെ പല്ലിൽ ക്ലിപ്പുണ്ട്. ഉയരം ഉൾപ്പെടെയുള്ള കാര്യങ്ങളിലും സാമ്യമുണ്ട്. എന്നാൽ, മൃതദേഹത്തിൽ മൂക്കുത്തിയുണ്ട്. കത്തിച്ച സ്ഥലത്തുനിന്നു ബാഗിന്റേതെന്നു സംശയിക്കുന്ന കമ്പി, കോയമ്പത്തൂരിൽ പായ്ക്ക് ചെയ്തെന്നു രേഖപ്പെടുത്തിയ വെള്ളക്കുപ്പി എന്നിവ കണ്ടെടുത്തു.
തിങ്കളാഴ്ച പുലർച്ചെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിൽ വിജനമായ പഴവേലിയിലെ റോഡരികിൽ ചാക്കിലിട്ട് എന്തോ കത്തിക്കുന്നത് പൊലീസ് പട്രോൾ സംഘമാണു കണ്ടത്. മനുഷ്യശരീരമാണെന്നു വ്യക്തമായതോടെ, വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടർന്ന് അര കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽനിന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാനത്തിലധികം കത്തിയിരുന്നു. പട്രോൾ സംഘത്തെ കണ്ട് രണ്ടുപേർ ഓടിപ്പോയതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം ഇവിടെയെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണു നിഗമനം.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുൾപ്പെടെ കേരള ഡിജിപി തമിഴ്നാട്, കർണാടക പൊലീസിനു കൈമാറിയിരുന്നു. പല്ലിലെ ക്ലിപ്പ്, ഉയരമുൾപ്പെടെ ശരീരപ്രകൃതി എന്നിവയിൽ സാമ്യമുള്ളതിനാൽ ചെങ്കൽപേട്ട് ഡിവൈഎസ്പി കേരള പൊലീസിനു വിവരം കൈമാറി. വിരലടയാളമെടുക്കുന്നതിനായി പൊലീസ് വിദഗ്ധരെ കൊണ്ടുവന്നെങ്കിലും വിരലുകൾക്കു സാരമായ പൊള്ളലുള്ളതിനാൽ അതു നടന്നില്ല.
ജോജി തോമസ്
രാഷ്ട്രീയം ഒരു കലയാണെന്നാണഅ പറയപ്പെടുന്നത്. പക്ഷേ കഴിഞ്ഞ കുറേക്കാലമായി ഇന്ത്യന്‍ ജനത കാണുന്നത് ആ കലയുടെ ഏറ്റവും വികൃതമായ മുഖമാണ്. പണവും മസില്‍ പവറും ഉപയോഗിച്ച് അധികാരത്തിന്റെ പുതിയ വഴികള്‍ എങ്ങനെ തേടിപ്പിടിക്കാമെന്നതിന്റെ നേര്‍ കാഴ്ച്ചയാകുകയാണ് ഇന്ത്യന്‍ ജനാധിപത്യം. അധികാരത്തിന്റെ ഈ പിന്നാമ്പുറ കളികള്‍ ഇന്ത്യ രാഷ്ട്രീയത്തില്‍ ആരംഭിച്ചിട്ട് കാലങ്ങള്‍ കുറെയായെങ്കിലും ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ വഴികളിലൂടെ വെന്നിക്കൊടി പാറിച്ച് വിജയരഥത്തില്‍ മുന്നേറുന്നത് മോഡി-ഷാ കുട്ടുക്കെട്ടാണ്. ഗോവയും മണിപ്പൂരും കര്‍ണാടകയുമെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ വൈകൃതത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

കുതിരക്കച്ചവടം എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ഈ രാഷ്ട്രീയ നിലവാര തകര്‍ച്ചയ്ക്ക് 1980കളിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടക്കമിടുന്നതെങ്കിലും കുതിരക്കച്ചവടം രാഷ്ട്രീയ ധാര്‍മികതയ്ക്ക്‌മേല്‍ ഒരു ചോദ്യ ചിഹ്നമായി വളരാന്‍ ആരംഭിച്ചത് നരസിംഹറാവുവിന്റെ കാലത്തേ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച കോഴ ഇടപാടോടെയാണ്. കുതിരക്കച്ചവടത്തിന്റെ ഒരു സ്ഥാപനവത്ക്കരണം ആരംഭിക്കുന്നതും ഇതോടു കൂടിയാണ്. നരസിംഹറാവു തന്റെ ന്യൂനപക്ഷ ഗവണ്‍മെന്റിനെ നിലനിര്‍ത്താന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെയും ജനതാദളിലെയും ഉള്‍്‌പ്പെടെ പത്തോളം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കോഴ നല്‍കിയെന്ന ആരോപണമാണ് പ്രസ്തുത കേസിന് ആധാരം.

പാര്‍ലമെന്റ് അംഗങ്ങളുടെ വോട്ട് വിലക്കെടുത്തെന്ന ആരോപണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസതയ്ക്കും ധാര്‍മികതയ്ക്കും എല്‍പ്പിച്ച ക്ഷതം വളരെ വലുതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായിരുന്നു. മറ്റു പാര്‍ട്ടികളെ പിളര്‍ത്താനും വിലക്കെടുക്കാനും നരസിംഹറാവു പ്രകടിപ്പിച്ച അസാധാരണമായ മെയ്വഴക്കവും തന്ത്രങ്ങളും കൗശലവുമാണ് ഇപ്പോള്‍ ഭരണം നിലനിര്‍ത്താനും വെട്ടിപ്പിടിക്കാനും നരേന്ദ്ര മോഡി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ ചിന്തിച്ചാല്‍ നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ ഗുരുസ്ഥാനവും മാതൃകയും നരസിംഹറാവുവാണ്. റാവുവിന് ഇല്ലാതിരുന്ന ജനകീയതയും ഫാഷിസ്റ്റ് മുഖവും നരേന്ദ്ര മോഡിയില്‍ സമ്മേളിച്ചിരിക്കുന്നു എന്നതാണ് ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

കുതിരക്കച്ചവടം എന്ന വാക്കിന്റെ ഉത്ഭവം പതിനെട്ടാം നൂറ്റാണ്ടിലാണ്. വ്യാപാരത്തില്‍ കൗശലങ്ങളും തന്ത്രങ്ങളും ഉപയോഗിച്ചിരുന്ന കുപ്രസിദ്ധരായ കുതിരക്കച്ചവടക്കാരില്‍ നിന്നാണ് ഈ വാക്ക് ഉദയം ചെയ്യുന്നത്. പില്‍ക്കാലത്ത് രാഷ്ട്രീയത്തിലെ നെറികെട്ട രീതികളെ വിശേഷിപ്പിക്കുന്ന ഭാഷാപ്രയോഗമായി കുതിരക്കച്ചവടം മാറി. പക്ഷേ കുതിരക്കച്ചവടം അതിന്റെ എല്ലാ അര്‍ത്ഥത്തിലും കാണാന്‍ സാധിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലാണ്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ തങ്ങളുടെ രാഷ്ട്രീയ വിശ്വാസവും ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും പൊടുന്നനെ ഉപേക്ഷിച്ച് മറുകണ്ടം ചാടുന്നത് ഇന്ത്യന്‍ പാര്‍ലമെന്റ്‌റി ജനാധിപത്യത്തെ പാരിഹാസ്യമാക്കുന്നു. രാഷ്ട്രീയ കക്ഷികള്‍ക്ക് തങ്ങളുടെ ജനപ്രതിനിധികളില്‍ എത്രമാത്രം വിശ്വാസ്യമുണ്ടെന്നതിന് തെളിവാണ് റിസോര്‍ട്ട് രാഷ്ട്രീയം.
അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ഒരു ജനപ്രതിനിധിയുടെ വില നൂറുകോടിയും കവിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗോവയിലും മണിപ്പൂരിലുമെല്ലാം മന്ത്രി പദവി, പണം, കോര്‍പ്പറേഷന്‍, സ്ഥാനം, വാഹനം എന്നിവയെല്ലാം കതിരക്കച്ചവടത്തിന്റെ പ്രതിഫല ഇനങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിന്റെ സാധ്യതകള്‍ക്ക മേല്‍ കടിഞ്ഞാണ്‍ വീണത് കുറുമാറ്റ നിരോധന നിയമത്തിലൂടെയാണ്. ഒരു പക്ഷേ കൂറുമാറ്റ നിരോധന നിയമം നിലവില്ലായിരുന്നെങ്കില്‍ പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണസ്ഥിരതയെന്നു പറയുന്നത് ഒരു സ്വപ്‌നം മാത്രമായി അവശേഷിച്ചേനെ. എങ്കിലും കൂറുമാറ്റ നിരോധന നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചും അല്ലാതെയും കുതിരക്കച്ചവടം പല അവസരങ്ങളിലും തകര്‍ത്താടുന്നുണ്ട്. ഒരുപക്ഷേ ഇന്ത്യയില്‍ കേരളം മാത്രമാകും രാഷ്ട്രീയ രംഗത്തെ ഈ വികൃത കലയില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത്. രാഷ്ട്രീയ പ്രബുദ്ധതയില്‍ പേര് കേട്ട കേരള ജനതയെ ഭയപ്പെട്ടാണ് രാഷ്ട്രീയക്കാര്‍ കേരളത്തില്‍ കുതിരക്കച്ചവടത്തില്‍ നിന്നും ഒഴിവായി നില്‍ക്കുന്നത്. കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിക്കുന്നവര്‍ ഏതു മാര്‍ഗത്തിലൂടെയും ചിലവഴിച്ച പണം തിരികെ പിടിക്കുന്നതിനുള്ള വെമ്പലിലാവും ഭരണം മുന്നോട്ട് കൊണ്ടുപോവുക. അതിനാല്‍ തന്നെ രാഷ്ട്രീയ ധാര്‍മകതയില്‍ ഉപരിയായി കുതിരക്കച്ചവടം ജനാധിപത്യത്തിന്‍ മേലുള്ള കടന്നു കയറ്റമാണ്.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
കോട്ടയം∙ കെവിന്റെ കൊലപാതകക്കേസിൽ നിർണായക വെളിപ്പെടുത്തൽ. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഗാന്ധിനഗർ എഎസ്ഐ ബിജുവിന്റെ അഭിഭാഷകനാണ് ഇക്കാര്യം ഏറ്റുമാനൂർ കോടതിയെ അറിയിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചെന്ന പേരിലാണ് എഎസ്ഐ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഡ്രൈവർ അജയകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തങ്ങളെ കുടുക്കുകയായിരുന്നുവെന്നാണു ബിജുവിന്റെ പരാതി. കെവിൻ മരിച്ച സമയത്ത് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ് നീനുവിന്റെ അമ്മയുടെ ബന്ധുവാണ്. അതുകൊണ്ടുതന്നെ എസ്പിക്കു കേസിൽ നേരിട്ടു ബന്ധമുണ്ടായിരിക്കാമെന്നും അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.
കേസന്വേഷണത്തിൽ നേരിട്ടു നിർദേശം നൽകിയ മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം മുൻ എസ്പിക്കെതിരെ ഉയർന്നിരുന്നു. ഇതേത്തുടർന്നു മേയ് 28നു കെവിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മുഹമ്മദ് റഫീഖിനെ ജില്ലാ പൊലീസ് മേധാവിസ്ഥാനത്തുനിന്നു നീക്കിയിരുന്നു. പിന്നാലെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.
അതിനിടെ, കേസിൽ രാഷ്ട്രീയ ഇടപെടലില്ലെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള ഐജി വിജയ് സാഖറെ വ്യക്തമാക്കി. നീനുവിന്റെ മൊഴിയെടുക്കും. നീനുവിന്റെ ഉമ്മ രഹ്നയുടെ പങ്കിനെക്കുറിച്ചും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപാതകം വ്യക്തിപരമായ കാരണത്താലാണ്. ക്വട്ടേഷൻ സംഘത്തിന്റെ പങ്കു കണ്ടെത്താനായിട്ടില്ല. മാത്രമല്ല, കെവിനെ കൊലപ്പെടുത്താൻ ആയുധം ഉപയോഗിച്ചിരുന്നുവെന്നും ഐജി വ്യക്തമാക്കി.
ഹോം സ്‌കൂള്‍ പഠനത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ പ്രൈവറ്റ് ട്യൂട്ടര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. സഞ്ജീവ് മിത്തല്‍ എന്ന 49കാരനാണ് ശിക്ഷ ലഭിച്ചത്. മണിക്കൂറിന് 50 പൗണ്ട് വീതം ഫീസ് നല്‍കിയാണ് കുട്ടികളുടെ മാതാപിതാക്കള്‍ ഇയാളുടെ സേവനം തേടിയിരുന്നത്. എട്ടും പത്തും വയസുള്ള കുട്ടികളെയാണ് 11-പ്ലസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനിടയില്‍ ഇയാള്‍ പീഡിപ്പിച്ചത്. എഡ്ജ്ബാസ്റ്റണിലെ സ്വന്തം വീട്ടില്‍ വെച്ചാണ് ഇയാള്‍ കുട്ടികളെ ദുരുപയോഗം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആ കുട്ടിയുടെ വീട്ടില്‍വെച്ചു തന്നെയായിരുന്നു. കുട്ടിയുടെ അമ്മ അടുത്ത മുറിയില്‍ ഉള്ളപ്പോളായിരുന്നു സംഭവം. കൂടുതല്‍ കുട്ടികള്‍ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്.

2016 നവംബര്‍ 24ന് ഒരു കുട്ടിയുടെ മാതാപിതാക്കള്‍ എന്‍എസ്പിസിസിയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ചാരിറ്റി നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. രണ്ട് മണിക്കൂര്‍ നീളുന്ന ട്യൂഷനിടക്ക് തന്റെ പാദങ്ങളിലും കാലുകളിലും ഇയാള്‍ സ്പര്‍ശിക്കുമായിരുന്നെന്ന് ഒരു പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. 2013നും 2015നുമിടയില്‍ മറ്റൊരു പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ അറിയിച്ചു. പെണ്‍കുട്ടിയും ഇയാള്‍ക്കെതിരെ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ജൂണ്‍ 26ന് മിത്തല്‍ അറസ്റ്റിലായി.

കൂടുതല്‍ പേര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ 2017 ജൂണ്‍ 19ന് ഇയാളുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളില്‍ ചിലര്‍ക്ക് തന്നോടുള്ള വിരോധമാണ് ഈ ആരോപണങ്ങള്‍ക്ക് കാരണമെന്നായിരുന്നു മിത്തല്‍ പ്രതികരിച്ചത്. കുറ്റങ്ങള്‍ ഇയാള്‍ നിഷേധിക്കുകയും ചെയ്തു. സ്പര്‍ശനത്തിലൂടെയുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ 9 കൗണ്ടുകള്‍ ഇയാള്‍ക്കെതിരെ ബര്‍മിംഗ്ഹാം ക്രൗണ്‍ കോര്‍ട്ട് കഴിഞ്ഞ വെള്ളിയാഴ്ച ചുമത്തി. ജെഎസ് ഹോം ട്യൂട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു കണക്കില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയായ ഇയാള്‍ സെക്‌സ് ഒഫന്‍ഡേഴ്‌സ് രജിസ്റ്ററില്‍ ഒപ്പുവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചെന്നൈ: ചെന്നൈയ്ക്കടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ജെസ്‌നയുടെ തിരോധാന അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
19 നും 21 നും മധ്യേ പ്രായം തോന്നിക്കുന്ന, പല്ലില്‍ കമ്പിയിട്ടിരിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പത്തനംതിട്ട റാന്നിയില്‍ നിന്ന് കാണാതായ ജെസ്‌നയുമായി ഈ രണ്ടു ലക്ഷണങ്ങളും സമാനമായതോടെയാണ് തമിഴ്‌നാട് പോലീസ് കേരള പോലീസിനെ വിവരം അറിയിച്ചത്. ഇതേതുടര്‍ന്ന് ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ ഇതുവരെ മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ മാര്‍ച്ച് 22 നാണ് ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്‌നയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും ലഭ്യമായിരുന്നില്ല. പിന്നീട് അന്വേഷണത്തിനായി പ്രത്യേക സംഘം ഐജി മനോജ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജെസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയും അടുത്തിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവില്‍ ഒരു യുവാവിനൊപ്പം ജെസ്‌നയെ കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ സംഘം അവിടെയെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒരു തെളിവും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു.
ഗ്രേറ്റ് യാര്‍മൗത്തില്‍ പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ കുടുങ്ങിയിട്ട് 15 മാസത്തിലേറെയാകുന്നു. മലാവിയ ട്വന്റി എന്ന കപ്പലാണ് 2017 ഫെബ്രുവരി മുതല്‍ തുറമുഖത്ത് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഓഫ്‌ഷോര്‍ സപ്ലൈ വെസലായ ഇതിന്റെ ക്യാപ്റ്റനായ നികേഷ് റസ്‌തോഗിയാണ് കപ്പല്‍ ഉപേക്ഷിച്ചു പോകാനാകാതെ കുടുങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. കമ്പനി തകര്‍ന്നതോടെ ജീവനക്കാരെ നിയോഗിക്കുന്ന ഏജന്റും സേവനം അവസാനിപ്പിച്ചു. 2018 ജനുവരി മുതല്‍ പുതിയ കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടാന്‍ കഴിയാതെ വന്നതോടെ ജീവനക്കാരെ പിന്‍വലിക്കുകയായിരുന്നു. ഇന്ത്യക്കാരായ ജീവനക്കാരെല്ലാം ഇതോടെ നാട്ടിലേക്ക് മടങ്ങി.

2017 സെപ്റ്റംബറില്‍ ആറ് മാസത്തെ കോണ്‍ട്രാക്ടില്‍ ജോലിക്ക് കയറിയ രണ്ട് ജീവനക്കാരും ക്യാപ്റ്റനും മാത്രമാണ് ഇപ്പോള്‍ കപ്പലില്‍ തുടരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ തനിക്കും തന്റെ ജീവനക്കാര്‍ക്കും ശമ്പളം പോലും ലഭിച്ചിട്ടില്ലെന്ന് ക്യാപ്റ്റന്‍ റസ്‌തോഗി പറഞ്ഞു. റൂട്ടീന്‍ മെയിന്റനന്‍സുകളും ഡ്രില്ലുകളും നടത്തി സമയം ചെലവഴിക്കുകയാണ് ഇവര്‍. കപ്പലിനുള്ളില്‍വെച്ചാണ് ഇവര്‍ ക്രിസ്തുമസ് ആഘോഷിച്ചത്. വീട്ടുകാരുമായി വാട്‌സാപ്പ് വഴി ബന്ധപ്പെടുന്നുണ്ട്. 2016ല്‍ റസ്‌തോഗിക്ക് മുമ്പുള്ള ക്രൂവുമായി ബന്ധപ്പെട്ടാണ് കപ്പലിലെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. 2015 ഒക്ടോബര്‍ മുതല്‍ കപ്പലിലെ 33 ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഇന്‍സ്‌പെക്ടറായ പോള്‍ കീനാന്‍ പറഞ്ഞു.

2016 നവംബറില്‍ ഇതേത്തുടര്‍ന്ന് ഐടിഎഫ് കപ്പല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കപ്പല്‍ വിട്ടുനല്‍കണമെങ്കില്‍ നടത്തിപ്പുകാര്‍ 688,000 അമേരിക്കന്‍ ഡോളര്‍ അടക്കണമെന്ന് അറിയിപ്പ് നല്‍കി. മാനിംഗ് ഏജന്റിന്റെ ബാങ്കായ ഐസിഐസിഐയെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശിഖയും ഈ തുകയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ശമ്പളക്കാര്യത്തില്‍ സ്തംഭനാവസ്ഥയാണെന്ന് യൂണിയന്‍ അറിയിച്ചു. കപ്പല്‍ വിറ്റു കിട്ടുന്ന തുക ഉപയോഗിച്ച് ഈ ബാധ്യതകള്‍ തീര്‍ക്കാനാകും. എന്നാല്‍ ഗ്രേറ്റ് യാര്‍മാത്ത് തുറമുഖം കപ്പല്‍ 19-ാം നൂറ്റാണ്ടിലെ നിയമങ്ങള്‍ ഉപയോഗിച്ച് നിയമനടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. തുറമുഖം ഉപയോഗിച്ചതിന്റെ ഫീസ് ഉള്‍പ്പെടെയുള്ള കുടിശിഖത്തുകയുടെ മൂന്നിരട്ടിയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചെങ്ങന്നൂരിൽ ഇടത് തരംഗം. എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാന് റെക്കോർഡ് ഭൂരിപക്ഷം. 1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. ഇത് സജി ചെറിയാൻ മറികടന്നു.
യു.ഡി.എഫ്, എൻ.ഡി.എ അനുകൂല മേഖലകളിൽപ്പോലും വ്യക്തമായ മുൻതൂക്കം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ കുതിക്കുന്നത്. പകുതി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ കഴിഞ്ഞതവണത്തെ എൽ.ഡി.എഫ് ഭൂരിപക്ഷമായ 7983 സജി ചെറിയാൻ മറികടന്നിരുന്നു.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷം നേടി. ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും സജി ചെറിയാൻ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയും. എന്നാൽ പാണ്ടനാട് എൽ.ഡി.എഫ് 548 വോട്ടിന്റേയും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ 753 വോട്ടിന്റേയും ഭൂരിപക്ഷം നേടി.
മാന്നാർ പഞ്ചായത്തിൽ 2629 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 8126 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാർഥി വിജയകുമാറിന് 5697 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി ശ്രീധരൻ പിള്ളയ്ക്ക് 4117 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് 5236 വോട്ടുകൾ ഇവിടെ ലഭിച്ചിരുന്നു.
മൂന്നാമതായി എണ്ണിയ തിരുവൻവണ്ടൂർ പഞ്ചായത്തിലും എൽ.ഡി.എഫ് ലീഡ് നേടി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് ഇവിടെ നടത്തിയത്. 208 വോട്ടകുളുടെ ലീഡാണ് ഇവിടെ എൽ.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ തവണ ഒന്നാമതായിരുന്ന എൽ.ഡി.എ ഇക്കുറി രണ്ടാമതായി. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. കേരളാ കോൺഗ്രസാണ് ഈ പഞ്ചായത്ത് ഭരിക്കുന്നത്.
മുളക്കുഴയിൽ 3637ഉം ആലയിൽ 866 ഉം പുലിയൂരിൽ 637 ഉം ബുധനൂരിൽ 2646 ഉം ചെന്നിത്തലയിൽ 2353 ഉം ചെറിയനാട് 2485 ഉമാണ് സജി ചെറിയാന്റെ ഭൂരിപക്ഷം.
181 ബൂത്തകളാണ് ആകെയുള്ളത്.പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും.12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.
പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകുന്നുണ്ട്. മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.
കൈരാന: യു.പിയിലെ കൈരാനയില്‍ പ്രതിപക്ഷ ഐക്യം നേടിയ ചരിത്രവിജയം ആഘോഷിച്ച് ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസും ഹസന്‍. 2019ല്‍ പ്രതിപക്ഷ ഐക്യത്തിനുള്ള വഴി തുറന്നിരിക്കുകയാണ് എന്നു പറഞ്ഞാണ് തബസും പ്രതികരിച്ചത്.
‘ഇത് സത്യത്തിന്റെ വിജയമാണ്. ഞാനിപ്പോഴും പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ഇവിടെ ഒരു ഗൂഢാലോചനയുണ്ടായിരുന്നു. ഇനിയൊരു തെരഞ്ഞെടുപ്പും ഇ.വി.എം മെഷീന്‍ ഉപയോഗിച്ച് നടത്തേണ്ടെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. 2019ല്‍ പ്രതിപക്ഷ ഐക്യത്തിനുള്ള വഴി തുറന്നിരിക്കുന്നു.’ എന്നാണ് അവര്‍ പറഞ്ഞത്.
60000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൈരാനയില്‍ തബസും മുന്നേറിക്കൊണ്ടിരിക്കുന്നത്. 271130 വോട്ടുകളാണ് തബസും നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി മൃഗംഗ സിങ്ങിന് 212845 വോട്ടുകളേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
ദളിത് പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നതിന് കിട്ടിയ ശിക്ഷയാണിതെന്നാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രികൂടിയായ ഓം പ്രകാശ് രാജ്ഭര്‍ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പറഞ്ഞത്.
2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.പിയില്‍ രൂപംകൊണ്ട പ്രതിപക്ഷ ഐക്യം തെരഞ്ഞെടുപ്പില്‍ ഏതുതരത്തില്‍ പ്രതിഫലിക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാവും ഈ ഉപതെരഞ്ഞെടുപ്പ് എന്ന വിലയിരുത്തലുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിയെ സംബന്ധിച്ച് ഈ സീറ്റ് നഷ്ടമാകാതെ നിലനിര്‍ത്തുകയെന്നത് ആവശ്യമായിരുന്നു.
ബി.ജെ.പി എം.പി ഹുക്കും സിങ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് കൈരാനയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഹുക്കുംസിങ്ങിന്റെ മകളാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെയാണ് തബസും ഹസന്‍ മത്സരിച്ചത്. മെയ് 28നാണ് കൈരാനയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2014നുശേഷം യു.പിയില്‍ നടക്കുന്ന നാലാമത്തെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പാണ് കൈരാനയിലേത്.
ഇ.വി.എം തകരാറിനെത്തുടര്‍ന്ന് കൈരാന വോട്ടെടുപ്പ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ശാംലി ജില്ലയില്‍ ഉള്‍പ്പെടെ പല ബൂത്തുകളിലും കഴിഞ്ഞദിവസം റീ പോളിങ് നടത്തുകയും ചെയ്തിരുന്നു.