മനുഷ്യവംശത്തെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാന്‍ ശേഷിയുള്ള അതീവ മാരകമായ രോഗാണുവിനെ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ശാസ്ത്രജ്ഞന്‍മാരുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ലോകമൊട്ടാകെ പകര്‍ച്ചവ്യാധി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സംഘടന. ഡിസീസ് എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ പകര്‍ച്ചവ്യാധിയെ മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകാവുന്ന രോഗങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രോഗാണുവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രലോകം ശേഖരിച്ചു വരുന്നതേയുള്ളു. നിലവില്‍ ഇതിന് ചികിത്സ ലഭ്യമല്ല. രോഗം ബാധിച്ചാല്‍ മരണം നിശ്ചയമാണെന്ന് മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. എന്തായാലും മനുഷ്യരില്‍ ഇതേവരെ ഈ രോഗാണു ബാധിച്ചിട്ടില്ല.
2013നും 2016നുമിടയില്‍ ആഫ്രിക്കയില്‍ 11,000 പേരുടെ മരണത്തിന് കാരണമായ എബോള, ലാസ ഫീവര്‍ തുടങ്ങിയ മാരക പകര്‍ച്ചവ്യാധികളുടെ പട്ടികയിലാണ് ഡിസീസ് എക്‌സിനും സ്ഥാനം നല്‍കിയിരിക്കുന്നത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പകര്‍ച്ചവ്യാധികളുടെ ഗണത്തില്‍പ്പെടുത്താവുന്ന അടുത്ത ഒരു മഹാമാരിയായിരിക്കും ഡിസീസ് എക്‌സ് എന്നാണ് ലോകാരോഗ്യ സംഘടനാ കമ്മിറ്റിയുടെ ഉപദേശകനും റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് നോര്‍വേ ചീഫ് എക്‌സിക്യൂട്ടീവുമായ ജോണ്‍ ആണ്‍ റോട്ടിഗെന്‍ പറയുന്നത്. ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒരു പകര്‍ച്ചവ്യാധിയായിരിക്കും ഇതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
രോഗത്തിന്റെ പേരിനൊപ്പം എക്‌സ് എന്ന അക്ഷരം ഉപയോഗിക്കുന്നത് വിചിത്രമായി തോന്നിയേക്കാമെങ്കിലും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ പരിശോധനാ മാര്‍ഗ്ഗങ്ങളും വാക്‌സിനുകളും തയ്യാറാക്കാനുള്ള പദ്ധതികള്‍ തങ്ങള്‍ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എച്ച്‌ഐവിയുടെ മാതൃകയില്‍ ഈ രോഗാണു എത്തിപ്പെട്ടാല്‍ അത് വലിയ ദുരന്തമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ സൂനോട്ടിക് രോഗങ്ങള്‍ എന്നാണ് പറയുന്നത്. 1980കളില്‍ ചിമ്പാന്‍സികളില്‍ നിന്നാണ് മനുഷ്യരിലേക്ക് എച്ച്‌ഐവി പടര്‍ന്നത്.
ലണ്ടന്‍: റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള യുകെയുടെ നീക്കം കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയുമായി ലണ്ടന്റെ ബന്ധം മോശമായിരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 40 വര്‍ഷത്തിനിടെ ഏറ്റവും മോശമായ നിലയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുകെയില്‍ സ്ഥിരതാമസമാക്കിയിരുന്ന മുന്‍ ബ്രിട്ടീഷ് ചാരനും റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഓഫീസറുമായി സ്‌ക്രിപാലിനെയും മകളെയും റഷ്യയില്‍ നിന്ന് തിരികെയെത്തിയ ശേഷം വിഷവാതകം ശ്വസിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുകെ ആരോപിക്കുന്നത്.
ലണ്ടനിലുള്‍പ്പെടെയുള്ള റഷ്യന്‍ വസ്തുക്കളില്‍ അധികാരം സ്ഥാപിച്ചുകൊണ്ടാണ് ഇതിനോട് പ്രതികരിക്കേണ്ടതെന്നാണ് ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ആന്തണി ഗ്ലീസ് പറയുന്നത്. അതേസമയം റഷ്യന്‍ തിരിച്ചടിയെ പ്രതിരോധിക്കാനും ഗവണ്‍മെന്റ് തയ്യാറെടുത്തിരിക്കണം. തിരിച്ചടിയായി യുകെ നേരിടേണ്ടി വരിക ഒരു സൈബര്‍ ആക്രമണമായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാന്‍സ്, ജര്‍മനി, ബള്‍ഗേറിയ, യുക്രൈന്‍, എസ്റ്റോണിയ എന്നിവിടങ്ങളില്‍ അതാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടന്‍ റഷ്യന്‍ സൈബര്‍ അറ്റാക്കുകള്‍ക്ക് ഏറ്റവും സാധ്യതയുള്ള പ്രദേശമായി മാറിയിരിക്കുകയാണെന്ന് കഴിഞ്ഞ മാസം ആര്‍മി തലവന്‍ സര്‍.നിക്ക് കാര്‍ട്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാശ്ചാത്യ ലോകത്തോട് റഷ്യ ആരംഭിച്ചിരിക്കുന്ന പുതിയ ശീതയുദ്ധത്തില്‍ ഏറ്റവുമൊടുവിലെ സംഭവമാണ് സ്‌ക്രിപാലിനെതിരെയുണ്ടായ ആക്രമണമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഈ ആക്രമണത്തിന് റഷ്യന്‍ പ്രസിഡന്റിന്റെ അംഗീകാരമോ അറിവോ ഇല്ലെന്നാണ് കരുതുന്നത്. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ ഏജന്റുമാര്‍ സ്വയം നടത്തിയ കൃത്യമായിരിക്കാം ഇതെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു,
ലണ്ടന്‍: ഔട്ടര്‍ ലണ്ടനില്‍ പുതിയ ഹൈസ്പീഡ് റെയില്‍ ലിങ്ക് സ്ഥാപിക്കാനുള്ള പദ്ധതിയുമായി എന്‍ജിനീയര്‍മാര്‍. എച്ച്എസ് 4 എയര്‍ എന്ന് അറിയപ്പെടുന്ന പദ്ധതി ഹീത്രൂ, ഗാറ്റ്വിക്ക് വിമാനത്താവളങ്ങളെയും ഗ്രേറ്റ് വെസ്‌റ്റേണ്‍ മെയിന്‍ ലൈനെയും പരസ്പരം ഹൈസ്പീഡ് ലൈനില്‍ ബന്ധിപ്പിക്കും. 10 ബില്യന്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന റെയില്‍വേ ലൈന്‍ സാധ്യമായാല്‍ ഇരു വിമാനത്തവാളങ്ങള്‍ക്കുമിടയിലെ സഞ്ചാര സമയം വെറും 15 മിനിറ്റായി കുറയും. എന്‍ജിനീയറിംഗ് കമ്പനിയായ എക്‌സ്‌പെഡീഷനിലെ അലിസ്റ്റര്‍ ലെന്‍ക്‌സ്‌നെര്‍ ആണ് ആശയം അവതരിപ്പിച്ചത്.
ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ഇരു വിമാനത്താവളങ്ങളിലേക്കും ഹൈസ്പീഡ് റെയില്‍ സൗകര്യം ഈ പദ്ധതി വിഭാവനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. നോര്‍ത്ത് സിറ്റികളില്‍ നിന്ന് ചാനല്‍ ടണലിലേക്ക് വളരെ വേഗമെത്താനും ഈ ലൈന്‍ സഹായകമാകും. ലോകമൊട്ടാകെയുള്ള വന്‍നഗരങ്ങള്‍ എടുത്തു നോക്കിയാല്‍ വിമാനത്താവളങ്ങള്‍ക്ക് സമീപം റെയില്‍വേ സ്‌റ്റേഷനുകള്‍ ഉണ്ടാകും. അവിടങ്ങളില്‍ നിന്ന് പ്രധാന കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളും ലഭ്യമാണ്.
എന്നാല്‍ യുകെയില്‍ ലണ്ടനിലെത്തിയാല്‍ മാത്രമേ മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ കഴിയൂ. എച്ച്എസ്4 എയര്‍ നിലവലില്‍ വന്നാല്‍ അത് എച്ച്എസ്1, എച്ച്എസ് 2 എന്നിവയെ ബന്ധിപ്പിക്കുകയും അതിലൂടെ ഹീത്രൂവും ഗാറ്റ്വിക്കും തമ്മില്‍ ഹൈസ്പീഡ് ഗതാഗതം സാധ്യമാകുകയും ചെയ്യും. അപ്രകാരം ഹൈസ്പീഡ് ട്രെയിനുകളുടെ ഒരു എം 25 ആയി ഇത് മാറും. രണ്ട് വിമാനത്താവളങ്ങള്‍ക്കുമിടയില്‍ ഒരു ഷട്ടില്‍ സര്‍വീസും പദ്ധതിയുടെ ഭാഗമായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
ലണ്ടന്‍: പെന്‍ഷന്‍ വിഷയത്തില്‍ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ നടത്തുന്ന സമരം സമ്മറിലും തുടരും. 14 ദിവസത്തെ സമരത്തിന് അധ്യാപകര്‍ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. ഇതോടെ പരീക്ഷകള്‍ പലതും റദ്ദാക്കിയേക്കുമെന്നും വിവരമുണ്ട്. യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്‍ തുടര്‍ സമരത്തിന് സമ്മതം നല്‍കിയതോടെയാണ് ഇത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നടക്കുന്ന സമയത്താണ് 14 ദിവസത്തെ പണിമുടക്ക് സമരത്തിന് അധ്യാപകര്‍ തയ്യാറെടുക്കുന്നത്. നിലവില്‍ നടന്നു വരുന്ന സമരം 9 ദിവസം പിന്നിട്ടു. അടുത്തയാഴ്ചയും സമരം തുടരും.
ലക്ചറര്‍മാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങളാണ് അധ്യാപകരുടെ സമരത്തിന് കാരണമായത്. വിരമിക്കുന്നവര്‍ക്ക് ലഭിക്കുന്ന പെന്‍ഷനില്‍ 10,000 പൗണ്ട് വരെ കുറയാന്‍ പുതിയ മാറ്റങ്ങള്‍ കാരണമാകുമെന്നാണ് യുസിയു പറയുന്നത്. യൂണിയനുമായി ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റികള്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഈ ചര്‍ച്ചകളില്‍ പരിഹാരമായില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്ന് യുസിയു ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു.
ഫെബ്രുവരി 22 നാണ് യുസിയുവിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ 14 ദിവസത്തെ സമരം ആരംഭിച്ചത്. രാജ്യത്തെ 61 മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഒരു മാസം നീളുന്ന ആദ്യഘട്ട സമരത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആശങ്ക അസ്ഥാനത്തല്ലെന്നാണ് പരീക്ഷകള്‍ റദ്ദാക്കിയേക്കുമെന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന.
ജനിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ നഷ്ടമായതിന്റെ വേദനയും നടുക്കവും ഇപ്പോഴും വിട്ടുമാറിയിട്ടില്ല പോള്‍ മിച്ചല്‍ഹില്ലിനും ഭാര്യ ഐറീന്‍ മിച്ചല്‍ഹില്ലിനും. അഞ്ചു വര്‍ഷം മുമ്പായിരുന്നു സംഭവം. അനാവശ്യമായ ശസ്ത്രക്രിയക്ക് ഡോക്ടര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. കുഞ്ഞിനെ ആദ്യമായി വീട്ടിലെത്തിക്കുന്നത് ശവപ്പെട്ടിയിലായിരുന്നുവെന്നാണ് ഹൃദയം തകര്‍ന്നുകൊണ്ട് ഈ മാതാപിതാക്കള്‍ വിലപിക്കുന്നത്. സര്‍ജനായ ഇമ്മാനുവല്‍ റ്റോവുഅഗാന്‍സ്‌റ്റെ കുഞ്ഞിന്റെ മരണത്തിന് നേരിട്ട് ഉത്തരവാദിയാണെന്ന് കൊറോണര്‍ ഇന്‍ക്വസ്റ്റില്‍ വ്യക്തമാക്കി. ഡോക്ടര്‍ കുറച്ചുകൂടി സംയമനം പാലിക്കണമായിരുന്നുന്നെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.
കുംബ്രിയയിലെ കാര്‍ലൈലില്‍ താമസിക്കുന്ന മിച്ചല്‍ഹില്‍ ദമ്പതികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം ഇന്‍ക്വസ്റ്റിനു ശേഷം വെളിപ്പെടുത്തി. പോള്‍ എന്ന് പേരിട്ട ആണ്‍കുഞ്ഞ് തങ്ങളുടെ കൈകളില്‍ കിടന്നാണ് മരിച്ചത്. അവന്‍ മരിക്കുമ്പോള്‍ മാത്രമാണ് തങ്ങള്‍ക്ക് ഒന്ന് എടുക്കാന്‍ പോലും സാധിച്ചതെന്നും അവര്‍ പറഞ്ഞു. ആദ്യത്തെ കുഞ്ഞിന്റെ മരണത്തിന്റെയും അവനെ ശവപ്പെട്ടിയില്‍ വീട്ടിലെത്തിച്ചതിന്റെയും നടുക്കത്തില്‍ നിന്ന് അഞ്ചു വര്‍ഷത്തിനു ശേഷവും തങ്ങള്‍ക്ക് മോചനം ലഭിച്ചിട്ടില്ല. ന്യൂകാസിലിലെ ഗ്രേറ്റ് നോര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 2013 ഒക്ടോബര്‍ 21നായിരുന്നു പോളിന് ശസ്ത്രക്രിയ നടത്തിയത്.
പൊക്കിള്‍കൊടിയുടെ ഭാഗത്തെ ത്വക്കിന്റെ പ്രത്യേകത മൂലം ആന്തരികാവയവങ്ങള്‍ ശരീരത്തിന് പുറത്തു കാണുന്ന അവസ്ഥ കുഞ്ഞിനുണ്ടായിരുന്നു. ആശുപത്രിയില്‍ ഒരു മാസം മുമ്പ് മാത്രമെത്തിയ സര്‍ജന്‍ കുഞ്ഞിന് ശസ്ത്രക്രിയ കൂടിയേ കഴിയൂ എന്ന് തീരുമാനിക്കുകയായിരുന്നു. എക്‌സോംഫാലസ് മേജര്‍ എന്ന് അറിയപ്പെടുന്ന ഈ അവസ്ഥയുള്ള ആറ് കുട്ടികളെ താന്‍ 20 വര്‍ഷത്തെ സര്‍വീസിനിടയില്‍ കണ്ടിട്ടുണ്ടെന്ന് ഹിയറിംഗില്‍ പങ്കെടുത്ത പീഡിയാട്രിക് സര്‍ജന്‍ ബ്രൂസ് ജെേ്രഫ പറഞ്ഞു. താനാണെങ്കില്‍ ഒരു കാരണവശാലും ശസ്ത്രക്രിയ നിര്‍ദേശിക്കുമായിരുന്നില്ലെന്നും ഈ മരണം ഒഴിവാക്കാനാകുന്നതായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ശസ്ത്രക്രിയ നടത്തിയ സര്‍ജന്‍ തന്റെ ഭാഗം ന്യായീകരിക്കാനായിരുന്നു ശസ്ത്രക്രിയക്ക് നിര്‍ബന്ധം പിടിച്ചതെന്നും കൊറോണര്‍ സ്ഥിരീകരിച്ചു.
ലണ്ടന്‍: സഹപ്രവര്‍ത്തകരായിരുന്നവരെ കൊലപ്പെടുത്താന്‍ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി കാത്തിരുന്ന മുന്‍ എ ആന്‍ഡ് ഇ കണ്‍സള്‍ട്ടന്റ് പിടിയില്‍. സഹപ്രവര്‍ത്തകരോടുള്ള ശത്രുത മൂലം ഇവരെ കൊലപ്പെടുത്താന്‍ ഇയാള്‍ ആയുധങ്ങളും സംഭരിച്ചിരുന്നു. ഡോ. മാര്‍ട്ടിന്‍ വാറ്റ് എന്ന 62കാരനാണ് പിടിയിലായത്. ലാനാര്‍ക്ക്ഷയറിലെ എയര്‍ഡ്രീയിലുള്ള മോങ്ക്‌ലാന്‍ഡ് ഹോസ്പിറ്റലില്‍ നിന്ന് ഇയാളെ പിരിച്ചു വിട്ടിരുന്നു. ഇതിന് കാരണം തന്റെ സഹപ്രവര്‍ത്തകരാണെന്ന് വിശ്വസിച്ചാണ് അവരെ കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതി തയ്യാറാക്കിയത്. കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ആയുധങ്ങള്‍ സംഭരിച്ചതില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചു. ശിക്ഷ അടുത്ത മാസം പ്രഖ്യാപിക്കും.
മൂന്ന് സ്‌കോര്‍പിയോണ്‍ സബ് മെഷീന്‍ ഗണ്ണുകള്‍, രണ്ട് വാള്‍ട്രോ പിസ്റ്റളുകള്‍, 57 ഡം ഡം ബുള്ളറ്റുകള്‍ ഉള്‍പ്പെടെ വെടിയുണ്ടകള്‍ തുടങ്ങിയവ് വാറ്റിന്റെ കുംബര്‍നോള്‍ഡിലുള്ള വീട്ടില്‍ കഴിഞ്ഞ മെയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. നിരവധി പേരെ കൊലപ്പെടുത്താനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അവരില്‍ പലരുടെയും മേല്‍വിലാസങ്ങളും കാര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളും വാറ്റ് രേഖപ്പെടുത്തിയിരുന്നു. റോബര്‍ട്ട് ഡിനീറോ അഭിനയിച്ച കില്ലര്‍ എലീറ്റ് എന്ന സിനിമയെ മാതൃകയാക്കിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നും ഗ്ലാസ്‌ഗോ ഹൈക്കോര്‍ട്ടിനു മുന്നില്‍ വാദമുണ്ടായി.
ആയുധങ്ങള്‍ സംഭരിച്ചത് സമ്മതിച്ച വാറ്റ് അവ ഉപയോഗിച്ച് പരിശീലനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആരെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ഇതെന്നായിരുന്നു ഇയാള്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കൊലപാതകങ്ങള്‍ നടത്താനായിരുന്നു വാറ്റ് ലക്ഷ്യമിട്ടിരുന്നതെന്ന് വാദിച്ച പ്രോസിക്യൂട്ടര്‍ അലെക്‌സ് പ്രെന്റിസ് ക്യുസി, ഡോ.വാറ്റിന് പലരോടും ശത്രുതയുണ്ടായിരുന്നുവെന്നും വാദിച്ചു. ഹാര്‍ട്ട് അറ്റാക്കിനും അതിനോട് അനുബന്ധിച്ചുണ്ടായ ശസ്ത്രക്രിയക്കും ശേഷം ജോലിക്കെത്താന്‍ താമസം നേരിട്ടതിനെത്തുടര്‍ന്നാണ് വാറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നാണ് വിവരം. എന്നാല്‍ താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നാണ് ഡോ.വാറ്റ് വാദിച്ചത്.
അസുഖം ബാധിച്ച യുവാവിന്റെ മകനെ സഹായിക്കാന്‍ 3,300 മണിക്കൂര്‍ അധിക ജോലി ചെയ്ത സഹപ്രവര്‍ത്തകര്‍. 36 കാരനായ ആന്‍ഡ്രൂസ് ഗ്രാഫിന്റെ സഹപ്രവര്‍ത്തകരാണ് സഹായ ഹസ്തവുമായി മുന്നോട്ട് വന്നത്. മൂന്നാമത്തെ വയസ്സിലാണ് ഗ്രാഫിന്റെ മകന്‍ ജൂലിയസിന് ലൂക്കീയിമ ബാധിച്ചതായി സ്ഥീരികരിക്കുന്നത്. ചികിത്സ തുടങ്ങി ആദ്യത്തെ ഒമ്പത് ആഴ്ച്ചകള്‍ ജൂലിയസിന് ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വന്നു. ദുരന്തപൂര്‍ണമായ മറ്റൊരു വിധിയും ഈ കാലഘട്ടത്തില്‍ ഗ്രാഫിനെയും ജൂലിയസിനെയും തേടിയെത്തി. ചികിത്സ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഹൃദയ സംബന്ധമായ അസുഖം മൂലം ജൂലിയസിന് തന്റെ അമ്മയെ നഷ്ടപ്പെട്ടു. ആദ്യഘട്ട ചികിത്സ പൂര്‍ത്തിയാകുന്ന സമയത്തായിരുന്നു അമ്മയുടെ വേര്‍പാട്.
മകന്റെ ചികിത്സയും ജോലിയും കൂടി ഒന്നിച്ചുകൊണ്ടു പോകാന്‍ ഗ്രാഫിന് നന്നേ പണിപ്പെടേണ്ടി വന്നു. വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള എല്ലാ അവധികളും തുടക്കത്തില്‍ തന്നെ ഗ്രാഫ് മകന്റെ ചികിത്സാവിശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഒരു ഘട്ടത്തില്‍ ജോലി നഷ്ട്ടപ്പെടാന്‍ വരാന്‍ ഇതു കാരണമായേക്കുമെന്ന് ഗ്രാഫ് കരുതിയിരുന്നു. എന്നാല്‍ കമ്പനിയുടെ എച്ച്ആര്‍ മാനേജര്‍ പിയ മിയര്‍ ഗ്രാഫിനെ സഹായിക്കാനായി രംഗത്തു വന്നതോടെ ജോലി നഷ്ട്‌പ്പെടുമെന്ന ഭയത്തില്‍ നിന്ന് അദ്ദേഹം മോചിതനായി. ഭാര്യയുടെ മരണം ഗ്രാഫിന് മകന്റെ മേലുള്ള ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഒരുപാട് പണം ആവശ്യമായിരുന്ന ചികിത്സയാണ് ജൂലിയസിന് വേണ്ടിയിരുന്നത്. ഈ പണം കണ്ടെത്താനും ഗ്രാഫ് വിഷമിച്ചു. ഒരു ഡിസൈനര്‍ കമ്പനിയില്‍ അസംബ്ലി വര്‍ക്കറായി ജോലി ചെയ്തു വന്നിരുന്ന ഗ്രാഫിന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കി സഹായവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തു വരികയായിരുന്നു. കമ്പനിയിലെ എച്ച് ആര്‍ മാനേജര്‍ പിയയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 650 ഓളം തൊഴിലാളികള്‍ തങ്ങളുടെ അധിക ജോലി സമയ വരുമാനം ഗ്രാഫിന്റെ മകന്റെ ചികിത്സയ്ക്കായി സംഭാവന ചെയ്തു.
വെറും രണ്ടാഴ്ച്ചത്തെ പ്രയത്‌നം കൊണ്ടാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ 3,264.5 മണിക്കൂര്‍ അധിക സമയം ജോലിയെടുത്തത്. കൂടാതെ കമ്പനി ഗ്രാഫിന് ശമ്പളത്തോടു കൂടിയുള്ള അവധിയും അനുവദിച്ചിട്ടുണ്ട്. ഈ സഹായങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എത്രയോ മുന്‍പ് ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുമായിരുന്നെന്ന് ഗ്രാഫ് പ്രതികരിച്ചു. തന്റെ സഹപ്രവര്‍ത്തകരോട് അത്യധികം കടപ്പെട്ടിരിക്കുന്നതായും ഗ്രാഫ് പറഞ്ഞു. കീമോ തെറാപ്പികളും മറ്റു ചികിത്സയ്ക്കും ശേഷം ജൂലീയസിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തോടെ ജൂലിയസിന് 5 വയസ്സ് പൂര്‍ത്തിയാവുകയാണ്. എത്രയും വേഗം അവന് നഴ്‌സറിയില്‍ പോയി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട അവധിയില്‍ പ്രവേശിക്കാന്‍ ഗ്രാഫിന് കഴിഞ്ഞു. ജൂലിയസിന്റെ ചികിത്സയ്ക്ക് സഹായിക്കാത്ത ഒരു തൊഴിലാളി പോലും കമ്പനിയില്‍ ഉണ്ടായിട്ടില്ലെന്ന് എച്ച് ആര്‍ മാനേജര്‍ പറഞ്ഞു.
പ്രീമിയം ഫോണ്‍ലൈന്‍ നമ്പറുകളിലേക്ക് ഉപഭോക്താക്കളെ നിര്‍ബന്ധം ചെലുത്തി വിളിപ്പിച്ച് തട്ടിപ്പ് നടത്തിയ ടെലിഫോണ്‍ കമ്പനിക്ക് 425,000 പൗണ്ട് പിഴ. അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നമ്പര്‍ ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന്റെ ഡയറക്ടര്‍ ജോണ്‍ റോഡ്‌സിന്റെ ഉടമസ്ഥതയിലുള്ള കോള്‍ ദി 118 113 ഹെല്‍പ്‌ഡെസ്‌ക് ലിമിറ്റഡ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. 2016 ജനുവരി മുതല്‍ 2017 മാര്‍ച്ച് വരെ നടത്തിയിരിക്കുന്ന തട്ടിപ്പിലൂടെ 500,000 പൗണ്ട് മുതല്‍ ഒരു മില്ല്യണ്‍ പൗണ്ട് വരെ ഈ കമ്പനി നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമുഖ പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളുടെയും വ്യവസായിക വ്യക്തിത്വങ്ങളുടെയും ലാന്റ് ലൈന്‍ നമ്പറുകള്‍ക്ക് സമാനമായ ഫോണ്‍ നമ്പറുകളിലൂടെയാണ് തട്ടിപ്പ് നടത്തിയത്.
ഈ നമ്പറുകളിലേക്ക് അബദ്ധവശാല്‍ കോള്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 118 820 എന്ന പ്രീമിയം നമ്പറിലേക്ക് വിളിക്കാനുള്ള ഓട്ടോമാറ്റിക്ക് നിര്‍ദേശം ലഭിക്കും. ഈ നമ്പറിലേക്ക് വിളിക്കാനുള്ള ചാര്‍ജ് ആദ്യ മിനിറ്റില്‍ 6.98 പൗണ്ടും പിന്നീടുള്ള ഒരോ മിനിറ്റിനും 3.49 പൗണ്ടുമാണ്. 118 820 എന്ന പ്രീമിയം നമ്പറിലേക്ക് വിളിച്ചു കഴിഞ്ഞ് ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അവസാനം യഥാര്‍ത്ഥ നമ്പറിലേക്ക് കോള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. പക്ഷേ ഇതിനിടയ്ക്ക് നല്ലൊരു തുക ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടുമായിരുന്നു.
റെഗുലേറ്ററായ ഫോണ്‍ പെയ്ഡ് സര്‍വീസസ് അതോറിറ്റിയുമായി സഹകരിക്കാത്തിനാല്‍ തട്ടിപ്പിലൂടെ ഇവര്‍ നേടിയ തുക എത്രയാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് വിളിച്ചപ്പോളുണ്ടായ ദുരനുഭവം തട്ടിപ്പിനിരയായ ഒരാള്‍ വെളിപ്പെടുത്തി. 118 820യിലേക്ക് വിളിക്കാനായിരുന്നു തനിക്ക് ലഭിച്ച നിര്‍ദേശം. അതിലൂടെ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് കോള്‍ ലഭിച്ചെങ്കിലും 25 മിനിറ്റ് നീണ്ട കോളിന് തനിക്ക് നഷ്ടമായത് 94.27 പൗണ്ടാണെന്ന് ഇയാള്‍ പറഞ്ഞു.
നഴ്‌സ് എന്ന ടൈറ്റിലിന് നിയമപരമായ സംരക്ഷണം ഏര്‍പ്പെടുത്താന്‍ പദ്ധതിയുമായി ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ജെയിന്‍ കുമ്മിംഗ്‌സ്. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം നിയമപരിരക്ഷ ലഭ്യമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ജോബ് ടൈറ്റിലില്‍ നഴ്‌സ് എന്ന് ചേര്‍ക്കുന്ന നൂറ് കണക്കിന് ജോലികള്‍ക്ക് നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ഹെല്‍ത്ത് സര്‍വീസ് ജേര്‍ണല്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.
ആനുവല്‍ കോണ്‍ഫറന്‍സിലാണ് സിഎന്‍ഒ ഇക്കാര്യം അറിയിച്ചത്. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും സാധാരണക്കാര്‍ക്കും രോഗികള്‍ക്കും വിശ്വാസം ഉറപ്പു വരുത്താനുമുള്ള നീക്കമാണ് ഇതെന്നും അവര്‍ പറഞ്ഞു. നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ നഴ്‌സ് എന്ന പ്രൊഫഷണല്‍ ടൈറ്റില്‍ ഉപയോഗിക്കാനാകൂ എന്ന് ഉറപ്പു വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിനായി മറ്റ് സിഎന്‍ഒമാരുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. നിലവില്‍ നഴ്‌സ് പദവിയിലുള്ളവര്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്നില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ജനറല്‍ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവുമായ ജാനറ്റ് ഡേവിസ് പറഞ്ഞു.
ആധുനികവും ചലനാത്മകവുമായ ഒരു പ്രൊഫഷനാണ് നഴ്‌സിംഗ്. ജനങ്ങളുടെ പരിരക്ഷയാണ് ഇതിന്റെ കാതല്‍. ഈ പ്രൊഫഷനെ മുന്‍നിര്‍ത്തിയുള്ള ഈ ക്യാംപെയിനില്‍ തങ്ങള്‍ പങ്കാളികളാകുമെന്നും ഡേവിസ് പറഞ്ഞു. എന്‍എച്ച്എസിന്റെ ഹൃദയമെന്നത് നഴ്‌സുമാരാണ്. അതിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഭാവിയില്‍ ഈ പ്രൊഫഷനിലേക്ക് എത്താനിടയുള്ള തലമുറയ്ക്ക് മികച്ച ഒരു കരിയര്‍ വാഗ്ദാനം ചെയ്യാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മിശ്ര സംസ്‌കാര മാതൃക പരാജയമാണെന്ന് സിറ്റിസണ്‍ഷിപ്പ് മന്ത്രി അലന്‍ റ്റഡ്ജ്. കുടിയേറ്റക്കാരില്‍ 25 ശതമാനം ആളുകള്‍ക്കും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യവും ലിബറലുമായ മൂല്യങ്ങള്‍ സംരക്ഷിക്കാനായി ഇംഗ്ലീഷ് ഭാഷാ പരീക്ഷ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും റ്റഡ്ജ് സൂചന നല്‍കി. മിശ്ര സംസ്‌കാരം വിജയകരമായി പിന്തുടരാന്‍ കഴിയുന്നുണ്ടെങ്കിലും ഉദ്ഗ്രഥനത്തിന്റെ കാര്യത്തില്‍ ചില പരാജയങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് ടേണ്‍ബുള്‍ സര്‍ക്കാര്‍ വിലയിരുത്തുന്നത്. മിശ്രസംസ്‌കാരമെന്നത് ദൈവദത്തമല്ലെന്നും അതുകൊണ്ടുതന്നെ അതിന് ഒഴികഴിവുകള്‍ ഇല്ലെന്നും റ്റഡ്ജ് വ്യക്തമാക്കി.
മുന്‍കാലങ്ങളിലുണ്ടായിരുന്നകതുപോലെയുള്ള ഏകീകരണം ഇപ്പോള്‍ സാധ്യമാകുന്നില്ല എന്നതിന് തെളിവുകള്‍ ഏറെയുണ്ട്. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ബാഹ്യഘടകങ്ങള്‍ ഇതിനെ ബാധിക്കുന്നുണ്ട്. തന്റെ സ്വന്തം നഗരമായ മെല്‍ബണില്‍ പോലും ആഫ്രിക്കന്‍, സുഡാനീസ് ഗ്യാംഗുകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രേറ്റര്‍ ഡാന്‍ഡെനോംഗ് പ്രദേശത്ത് കുറ്റകൃത്യങ്ങളില്‍ കാര്യമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2016ലെ സെന്‍സസ് അനുസരിച്ച് ഈ പ്രദേശത്തെ ജനസംഖ്യയില്‍ 64 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഈ പ്രദേശത്തെ വെറും 30 ശതമാനം ആളുകള്‍ മാത്രമാണ് വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കുന്നത്. 24 ശതമാനം കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് സംസാരിക്കുന്നതേയില്ല. 2011ലെ സെന്‍സസില്‍ ഇത് 19 ശതമാനമായിരുന്നു. ദേശീയതലത്തില്‍ നോക്കിയാല്‍ ഇംഗ്ലീഷ് സംസാരഭാഷയായ ഓസ്‌ട്രേലിയക്കാരുടെ എണ്ണം 73 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2011ല്‍ ഇത് 77 ശതമാനമായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ സിറ്റിസിണ്‍ഷിപ്പ് ആക്ടില്‍ ഭേദഗതികള്‍ വരുത്തണമെന്നും പുതുതായി രാജ്യത്തേക്ക് എത്തുന്ന കുടിയേറ്റക്കാര്‍ കൂടുതല്‍ കര്‍ക്കശമായ ഭാഷാ പരീക്ഷകള്‍ക്ക് വിധേയരാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.