ലേബറില്‍ ആരംഭിച്ച പിളര്‍പ്പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്കും. മൂന്ന് വനിതാ എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പാര്‍ലമെന്റിലെ സ്വതന്ത്ര ഗ്രൂപ്പില്‍ ചേര്‍ന്നു. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു വന്ന എട്ട് എംപിമാരാണ് പാര്‍ലമെന്റില്‍ സ്വതന്ത്ര ഗ്രൂപ്പായി ഇരിക്കുന്നത്. മുതിര്‍ന്ന ടോറി എംപിമാര്‍ ആശങ്കപ്പെട്ടതു തന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ സംഭവിക്കുന്നത്. അന്ന സൗബ്രി, സാറ വോളാസ്റ്റണ്‍, ഹെയ്ദി അലന്‍ എന്നിവരാണ് ടോറി പാര്‍ട്ടിയില്‍ നിന്ന് പുറത്തു വന്നത്. പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ഇവര്‍ രാജിക്കാര്യം സ്ഥിരീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് മൂന്നു പേരും ഉന്നയിച്ചത്. കടുത്ത യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധരും വിഡ്ഢികളുമായവര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണം നല്‍കിയിരിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ ദുഃഖമുണ്ടെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായക്കാരായിരുന്ന ഈ മൂന്ന് എംപിമാരും ഇന്‍ഡിപ്പെന്‍ഡന്റ് ഗ്രൂപ്പില്‍ ചേരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ അന്ന സൗബ്രി തെരേസ മേയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി സഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെയും ലീവ് പക്ഷക്കാരായ യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പിന്റെയും പിടിയിലാണെന്ന് അവര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രൂപവും ഘടനയും പോലും ബ്രെക്‌സിറ്റിന് അനുസരിച്ചായി മാറിയിരിക്കുകയാണ്. കടുത്ത യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധരായ വിഡ്ഢികളുടെ സംഘമാണ് ഇപ്പോള്‍ പാര്‍ട്ടി ഭരിക്കുന്നത്. അവരാണ് ഇപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെന്നും സൗബ്രി കുറ്റപ്പെടുത്തി.

പാര്‍ട്ടി വിടുന്നതില്‍ ദുഃഖമുണ്ടെന്ന് സാറ വോളാസ്റ്റണ്‍ പറഞ്ഞു. പക്ഷേ സമൂഹത്തിലെ നീറുന്ന അനീതികള്‍ക്കെതിരെ നിലപാടെടുക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പടവുകളില്‍ നിന്നെടുത്ത പ്രതിജ്ഞ പാലിക്കാന്‍ തെരേസ മേയ്ക്ക് കഴിഞ്ഞില്ലെന്ന് അവര്‍ പറഞ്ഞു. ദാരിദ്ര്യം പോലെയുള്ള സുപ്രധാന വിഷയങ്ങള്‍ പരിഗണിക്കുക പോലും ചെയ്യാത്ത സര്‍ക്കാരിന്റെ ഭാഗമായിരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹെയ്ദി അലന്‍ പറഞ്ഞത്. ബ്രെക്‌സിറ്റ് വിഷയത്തിലെ സര്‍ക്കാര്‍ നയത്തിനെതിരെയും അവര്‍ പ്രതിഷേധമറിയിച്ചു. ബ്രെക്‌സിറ്റ്, സെമിറ്റിക് വിരുദ്ധത തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തതില്‍ ലേബര്‍ പരാജയമാണെന്ന ആരോപണം ഉന്നയിച്ചാണ് എട്ട് എംപിമാര്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ഇന്‍ഡിപ്പെന്‍ഡന്റ് ഗ്രൂപ്പ് രൂപീകരിച്ചത്.
ലണ്ടന്‍: ആധുനിക കാലത്ത് രക്തസമ്മര്‍ദ്ദം കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജോലി സാഹചര്യവും സാമൂഹിക സാഹചര്യവും ആരോഗ്യ സംരക്ഷണത്തിന് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇത്തരക്കാര്‍ മിക്കപ്പോഴും സമയം ആവശ്യമുള്ള ചികിത്സകളെ മാറ്റിനിര്‍ത്തി കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാകുന്ന മരുന്നുകളെ സമീപിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മാറ്റം സാധ്യമാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് യു.കെ കേന്ദ്രീകരിച്ച് നടത്തിയിരിക്കുന്ന ഗവേഷണം. ദിവസത്തില്‍ ഒരു 30 മിനിറ്റ് മാറ്റിവെക്കാന്‍ നമുക്ക് കഴിയുമെങ്കില്‍ മരുന്നുകളെക്കാള്‍ ഫലപ്രദമായി രക്തസമ്മര്‍ദ്ദത്തെ നേരിടാന്‍ കഴിയുമെന്ന് ഗവേഷണം വ്യക്തമാക്കുന്നു.

ദിവസവും 30 മിനിറ്റ് ട്രെഡ്മില്ലില്‍ നടക്കുന്നത് രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. പൊണ്ണത്തടിയുള്ളവരും അമിത ശരീരഭാരം മൂലം കഷ്ടപ്പെടുന്നവര്‍ക്കും ഈ രീതി കൂടുതല്‍ ഫലപ്രദമാവും. നാം ഇരിക്കുന്ന ഓരോ അരമണിക്കൂറിലും 3 മിനിറ്റ് നടക്കാന്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഇരിക്കാതെ അരമണിക്കൂര്‍ ഇടവിട്ട് നടക്കുന്നത് രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഏതാണ്ട് 67പേരിലാണ് പഠനം നടത്തിയത്. വ്യായാമം ചെയ്യാത്തവരുടെ താരതമ്യം ചെയ്യുമ്പോള്‍ ചെയ്തവരുടെ രക്തസമ്മര്‍ദ്ദം വളരെ കുറവാണെന്ന് കണ്ടെത്തി.

സ്ത്രീകളിലാണ് ട്രെഡ്മില്‍ നടത്തം ഏറ്റവും കൂടുതല്‍ ഫലപ്രദമായി കണ്ടെത്തിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. എന്നാല്‍ എന്തുകൊണ്ടാണ് സ്ത്രീകളില്‍ കൂടുതല്‍ ഫലം കാണുന്നത് എന്നത് സംബന്ധിച്ച വിശദീകരണം പഠനം നടത്തിയവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്ഥിരമായ വ്യായാമങ്ങള്‍ രക്ത സമ്മര്‍ദ്ദത്തെ കൃത്യമായി നേരിടാന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനമെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ പ്രതിനിധി ക്രിസ് അലന്‍ അഭിപ്രായപ്പെട്ടു.
കത്തോലിക്കാ സഭയെ നിരന്തരം വിമര്‍ശിക്കുന്നവര്‍ സാത്താന്റെ സുഹൃത്തുക്കളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സതേണ്‍ ഇറ്റലിയില്‍ നിന്നുള്ള തീര്‍ത്ഥാടകരുമായി സംസാരിക്കുന്നതിനിടെയാണ് മാര്‍പാപ്പ ഈ പരാമര്‍ശം നടത്തിയത്. സഭയുടെ പിഴവുകള്‍ വിമര്‍ശിക്കപ്പെട്ടാലേ അവ പരിഹരിക്കാനാകൂ. എന്നാല്‍ അത്തരം വിമര്‍ശനങ്ങളില്‍ സ്‌നേഹമുണ്ടായിരിക്കണം. അതില്ലാത്ത വിമര്‍ശകരെ സാത്താന്റെ സുഹൃത്തുക്കള്‍ എന്നേ വിശേഷിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് തന്റെ ജീവിതകാലം മുഴുവന്‍ സഭയെ വിമര്‍ശിച്ചുകൊണ്ടിരിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നവര്‍ സാത്താന്റെ സുഹൃത്തുക്കളും സഹോദരങ്ങളും ബന്ധുക്കളുമൊക്കെയാണെന്ന് മാര്‍പാപ്പ വ്യക്തമാക്കി. കത്തോലിക്കാ പുരോഹിതര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വത്തിക്കാന്‍ നടത്താനിരിക്കുന്ന ഉച്ചകോടിക്ക് തൊട്ടു മുമ്പായി പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ റോമില്‍ ഒത്തുകൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോപ്പിന്റെ പരാമര്‍ശം.

ലൈംഗികാതിക്രമങ്ങളെക്കുറിച്ച് കത്തോലിക്കാ സഭാ നേതൃത്വം നടത്തുന്ന സമ്മേളനം നാലു ദിവസം നീളും. ഇതില്‍ 180 ബിഷപ്പുമാരും കര്‍ദിനാള്‍മാരും പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് സമ്മേളനം ആരംഭിക്കുന്നത്. അതേസമയം, ഈ വിഷയം സഭ വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇരകള്‍ കുറ്റപ്പെടുത്തുന്നു. സമ്മേളനം ഒരു വഴിത്തിരിവായിരിക്കുമെന്നാണ് സഭ അവകാശപ്പെടുന്നത്. എന്നാല്‍ വളരെ ആഴത്തിലുള്ള ഈ വിഷയത്തെ അഭിമുഖീകരിക്കാന്‍ പോലും സഭ തയ്യാറായിട്ടില്ലെന്ന് പുരോഹിതരാല്‍ പീഡിപ്പിക്കപ്പെട്ടവര്‍ പറയുന്നു. കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിതര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് പോപ്പിനോട് ആവശ്യപ്പെടുമെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പീഡിപ്പിക്കപ്പെട്ടവരെയും ആക്ടിവിസ്റ്റുകളെയും ഒരുമിപ്പിക്കുന്ന എന്‍ഡിംഗ് ക്ലെര്‍ജി അബ്യൂസ് എന്ന സംഘടനയുടെ വക്താവ് പീറ്റര്‍ ഐസ്ലി പറഞ്ഞു.

പീഡനം നടത്തുന്ന പുരോഹിതരെയും അത് മറച്ചുവെക്കുന്ന ബിഷപ്പുമാരെയും കര്‍ദിനാള്‍മാരെയും പുറത്താക്കുകയാണ് വേണ്ടത്. രാജിവെക്കുന്നത് വിഷയത്തില്‍ പരിഹാര മാര്‍ഗ്ഗമല്ലെന്ന് അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ നടത്തുന്ന സമ്മേളനത്തിന്റെ സംഘാടക സമിതിയുമായി പുരോഹിത പീഡനത്തിനിരയായ 12 പേര്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. കുട്ടികളെ പീഡനത്തിന് ഇരയാക്കിയതില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആയിരക്കണക്കിന് പുരോഹിതരുടെ പേരുവിവരങ്ങള്‍ പുറത്തു വിടണമെന്ന് ഇവര്‍ മാള്‍ട്ട ആര്‍ച്ച് ബിഷപ്പിന് നല്‍കിയ കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പുരോഹിതര്‍ നടത്തുന്ന പീഡനങ്ങളിലൂടെ ജനങ്ങള്‍ക്ക് വത്തിക്കാനിലുള്ള വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.
യുകെയില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ എണ്ണം സാരമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ തൊഴിലാളികളുടെ എണ്ണം 61,000 ആയി കുറഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരും ബ്രിട്ടീഷുകാരുമായവര്‍ ജോലികളില്‍ പ്രവേശിക്കുന്നതിന്റെ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 2.33 മില്യന്‍ ആളുകള്‍ യുകെയില്‍ ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു 2017 ഒക്ടോബറിനും ഡിസംബറിനും ഇടയിലെ കണക്ക്. ഒരു വര്‍ഷത്തിനിടെ ഇവരില്‍ 2.27 മില്യന്‍ ആളുകള്‍ യുകെയില്‍ നിന്ന് മടങ്ങി. 2004ല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്ന പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് എന്നിവിടങ്ങളില്‍ നിന്നായിരുന്നു കൂടുതലാളുകളും എത്തിയിരുന്നത്. ഇവര്‍ മടങ്ങിയതാണ് തൊഴിലാളികളുടെ എണ്ണത്തില്‍ ഇത്രയും കുറവുണ്ടാകാന്‍ കാരണം.

അതേസമയം നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2017 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 1.16 മില്യനില്‍ നിന്ന് 1.29 മില്യനായാണ് ഇവരുടെ എണ്ണം ഉയര്‍ന്നത്. 2016ല്‍ ഇതേ കാലയളവില്‍ ഉണ്ടായതിനെ അപേക്ഷിച്ച് 130,000 പേരുടെ വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. ഇത്തരം കണക്കുകള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ച 1997നു ശേഷം ആദ്യമായാണ് ഇത്രയും വര്‍ദ്ധന രേഖപ്പെടുത്തുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ 277,000 ആഫ്രിക്കക്കാരും 593,000 ഏഷ്യക്കാരും 299,000 അമേരിക്കക്കാരും ഓഷ്യാനിയക്കാരും ഉള്‍പ്പെടുന്നു.

യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 126,000 പേരും ഈ തൊഴിലാളി സമൂഹത്തില്‍ ഉള്‍പ്പെടുന്നു. ഓരോ വര്‍ഷവും ഈ ഗ്രൂപ്പുകളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ഏഷ്യയില്‍ നിന്നു മാത്രം 85,000 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 32.6 മില്യന്‍ ആളുകള്‍ ജോലികള്‍ക്കായി എത്തിയിട്ടുണ്ട്. ജോലികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം 372,000ല്‍ നിന്നും 29.1 മില്യനായി ഉയരുകയും ചെയ്തു. ഇതോടെ തൊഴിലില്ലായ്മാ നിരക്ക് 4 ശതമാനമായി മാറിയിട്ടുണ്ട്. 1975നു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
ലേബര്‍ പാര്‍ട്ടിയില്‍ രൂപപ്പെട്ടിരിക്കുന്ന പിളര്‍പ്പ് മുതലാക്കി തെരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ് ശ്രമിച്ചേക്കുമെന്ന സംശയം പ്രകടിപ്പിച്ച് എംപിമാര്‍. ലൂസിയാന ബര്‍ഗര്‍, ചുക ഉമുന്ന എന്നിവരുടെ നേതൃ്വത്തില്‍ ഏഴ് ലേബര്‍ എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പാര്‍ലമെന്റില്‍ സ്വതന്ത്ര ഗ്രൂപ്പ് ഉണ്ടാക്കിയ പശ്ചാത്തലം രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി പരമാവധി ഉപയോഗിച്ചേക്കുമെന്നാണ് കണ്‍സര്‍വേറ്റീവ്, ലേബര്‍ എംപിമാര്‍ കരുതുന്നത്. പുതിയ ഗ്രൂപ്പിലേക്ക് കൂടുതലാളുകള്‍ എത്തുകയാണെങ്കില്‍ മേയ് ഇത്തരമൊരു നീക്കം നടത്തിയേക്കുമെന്ന് ലേബര്‍ എംപിമാരും ലോര്‍ഡ്‌സ് അംഗങ്ങളും ആശങ്കയറിയിച്ചു. ലേബറിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ലേബര്‍ പിയറും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ വിദഗ്ദ്ധനുമായ സ്റ്റ്യുവര്‍ട്ട് വുഡ് പറയുന്നു.

ജെറമി കോര്‍ബിന്‍ മുന്നോട്ടു വെക്കുന്ന നയങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടിലേക്ക് 20 മുതല്‍ 50 വരെ ലേബര്‍ എംപിമാര്‍ ചിന്തിക്കുന്നുണ്ടെന്നാണ് എഡ് മിലിബാന്‍ഡിന്റെ മുന്‍ ഉപദേശകന്‍ കൂടിയായ വുഡ് പറയുന്നത്. ലേബര്‍ എംപിമാര്‍ക്കൊപ്പം ചില കണ്‍സര്‍വേറ്റീവ് എംപിമാരും ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന അഭിപ്രായം പങ്കുവെക്കുന്നുണ്ട്. നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രധാനമന്ത്രിക്ക് പിന്തുണ വളരെ കുറവാണ്. ഇതിനിടയില്‍ ലേബറില്‍ നിന്ന് പുറത്തു വന്നവരുടെ സംഘത്തിലേക്ക് കണ്‍സര്‍വേറ്റീവ് അംഗങ്ങളും എത്തിയാല്‍ നിലവിലുള്ള പിന്തുണ കൂടി കുറയുമെന്ന ആശങ്ക മേയ്ക്ക് ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. അത്തരമൊരു സാഹചര്യം ഒഴിവാക്കുക കൂടിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലൂടെ മേയ് ലക്ഷ്യമിടുക.

2022ല്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കണ്‍സര്‍വേറ്റീവുകള്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ റിസര്‍ച്ച് ഡയറക്ടറായ ആഡം മേമന്‍ നടത്തുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമായെന്നാണ് കരുതുന്നതെന്ന് രണ്ട് ടോറി വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്ന് അകലെ സെന്‍ട്രല്‍ ലണ്ടനില്‍ നടക്കുന്ന പാര്‍ട്ടിയില്‍ സ്‌പെഷ്യല്‍ അഡൈ്വസര്‍മാരും നമ്പര്‍ 10 പോളിസി ഒഫീഷ്യലുകളും തിങ്ക്ടാങ്ക് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇവരുടെ അഭിപ്രായ സമാഹരണമാണ് കണ്‍സര്‍വേറ്റീവ് വിരുന്നിലൂടെ ലക്ഷ്യമിടുന്നത്.
യുകെയിലേക്ക് തിരികെ വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘത്തില്‍ അംഗമായ ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം നഷ്ടമായേക്കും. മറ്റൊരു രാജ്യത്തിന്റെ പൗരത്വത്തിന് അര്‍ഹതയുള്ളതിനാല്‍ ബ്രിട്ടീഷ് പൗരത്വം എടുത്തു കളയാന്‍ കഴിയുമെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ അറിയിച്ചു. അധികൃതരുടെ ഈ തീരുമാനം നിരാശാജനകമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ഷമീമയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ തസ്‌നിം അകുന്‍ജി പ്രതികരിച്ചു. 2015ല്‍ 15-ാമത്തെ വയസില്‍ മറ്റു രണ്ടു പെണ്‍കുട്ടികളോടൊപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി നാടുവിട്ടതാണ് ഷമീമ. ഇപ്പോള്‍ 19 വയസുള്ള ഷമീമ നാട്ടിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഐസിസിന്റെ അവസാന കേന്ദ്രമായ ബാഗൂസില്‍ നിന്ന് പലായനം ചെയ്ത് സിറിയന്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലെത്തിയ ഷമീമയുടെ അഭിമുഖം ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു.

പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഷമീമ കുഞ്ഞിന് ജന്മം നല്‍കാനായി സ്വന്തം നാട്ടില്‍ എത്തണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. താന്‍ ഒരു ഐസിസ് പോസ്റ്റര്‍ ഗേളായി മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ കുട്ടിയെ യുകെയില്‍ വളര്‍ത്തണമെന്നാണ് ആഗ്രഹമെന്നും തിങ്കളാഴ്ച ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷമീമ പറഞ്ഞു. 1981ലെ ബ്രിട്ടീഷ് നാഷണാലിറ്റി ആക്ട് അനുസരിച്ച് പൊതുനന്മയ്ക്ക് ഉചിതം എന്ന് ഹോം സെക്രട്ടറിക്ക് ബോധ്യപ്പെട്ടാല്‍ ഒരാളുടെ പൗരത്വം എടുത്തുകളയാന്‍ സാധിക്കും. എന്നാല്‍ മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിക്കുന്നതില്‍ ഇത് തടസമാകുകയുമില്ല. തന്റെ സഹോദരിയുടെ യുകെ പാസ്‌പോര്‍ട്ടുമായാണ് താന്‍ സിറിയയിലേക്ക് യാത്ര ചെയ്തതെന്നാണ് ഷമീമ പറഞ്ഞത്. അതിര്‍ത്തി കടന്നപ്പോള്‍ അത് പിടിച്ചെടുക്കപ്പെട്ടു.

ഇവര്‍ക്ക് ബംഗ്ലാദേശി പശ്ചാത്തലമാണ് ഉള്ളതെന്ന സംശയിക്കപ്പെടുന്നത്. എന്നാല്‍ തനിക്ക് ബംഗ്ലാദേശ് പാസ്‌പോര്‍ട്ട് ഇല്ലെന്നും ആ രാജ്യത്ത് ഒരിക്കല്‍ പോലും പോയിട്ടില്ലെന്നും ഷമീമ ബിബിസിയോട് പറഞ്ഞു. ഷമീമയുടെ കുട്ടിക്കും നിലവില്‍ ബ്രിട്ടീഷ് പൗരത്വം തന്നെയാണ് ഉള്ളത്. നിയമമനുസരിച്ച് പൗരത്വം എടുത്തു കളയുന്നതിനു മുമ്പ് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം സ്വാഭാവികമായി ലഭിക്കും.
വോക്കിങ്: മരണങ്ങൾ വിട്ടുമാറാതെ യുകെയിലെ പ്രവാസിമലയാളികൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി. വോക്കിങ്ങില്‍ താമസിക്കുന്ന കോട്ടയം പാലാ കുടക്കച്ചിറ സ്വദേശി ജോസ് ചാക്കോ (54 ) ക്യാന്‍സര്‍ രോഗം മൂലമാണ് നിര്യാതനായത്. കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്ന ജോസ്, കുടക്കച്ചിറ വെള്ളാരംകാലായില്‍ കുടുംബാംഗമാണ്. വോക്കിങ്ങിലെ അഡല്‍സ്റ്റോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു ജോസ്. ഭാര്യ ജെസ്സി ജോസും മൂത്ത മകന്‍ ജോയലും മരണസമയത്തു കൂടെയുണ്ടായിരുന്നു. ജോയല്‍ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയാണ്. ഇളയ മകന്‍ ജോബിന്‍ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയാണ്. ജോസിന്റെ ജർമ്മനിയിൽ ഉള്ള ബന്ധുക്കളും സഹോദരങ്ങളും മരണവാർത്തയറിഞ്ഞു യു കെ യിലേക്ക് പുറപ്പെട്ടതായി വോക്കിങ്ങിലുള്ള സുഹൃത്തുക്കൾ അറിയിച്ചു.
മരണ വിവരം അറിഞ്ഞു വോക്കിങ് പരിസരത്തുള്ള നിരവധി മലയാളികള്‍ വോക്കിങ് ഹോസ്‌പൈസില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മുൻ യുക്മ പ്രസിഡന്റ് വർഗീസ് ജോൺ ഉൾപ്പെടെയുള്ള മലയാളി സംഘടനാ പ്രവർത്തകരും സഹായഹസ്തങ്ങളുമായി എത്തിയവരിൽപെടുന്നു. ശവസംക്കാരം നാട്ടിലാണ് നടത്തപ്പെടുക. ഫ്യൂണറൽ ഡിറെക്ടർസ് ബോഡി ഏറ്റെടുത്തതായി സുഹൃത്തുക്കൾ അറിയിച്ചു. എന്നാൽ നാട്ടിൽ കൊണ്ടുപോകുന്ന തിയതിയും പൊതുദർശനവും എന്ന് തുടങ്ങിയുള്ള കാര്യയങ്ങൾ പിന്നീട് മാത്രമേ അറിയുവാൻ കഴിയുകയുള്ളു.
ജെറമി കോര്‍ബിന്റെ നേതൃത്വത്തിനെതിരെ ലേബര്‍ പാര്‍ട്ടിയില്‍ കലാപം. ബ്രെക്‌സിറ്റ്, സെമിറ്റിസം തുടങ്ങിയവയില്‍ കോര്‍ബിന്റെ സമീപനത്തിനെതിരെയാണ് പാര്‍ട്ടിയംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. കോര്‍ബിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഏഴ് ലേബര്‍ എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ചുക ഉമുന്ന, ലൂസിയാന ബര്‍ഗര്‍, ക്രിസ് ലെസ്ലി, ആന്‍ജല സ്മിത്ത്, മൈക്ക് ഗേപ്‌സ്, ഗാവിന്‍ ഷൂക്കര്‍, ആന്‍ കോഫി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ലേബര്‍ പാര്‍ട്ടി സെമിറ്റിക് വിരുദ്ധമായി മാറിയിരിക്കുകയാണെന്നും തുടരുന്നതില്‍ നാണക്കേട് തോന്നുകയാണെന്നും ലൂസിയാന ബര്‍ഗര്‍ പറഞ്ഞു. അതേസമയം എംപിമാരുടെ നിലപാട് നിരാശാജനകമാണെന്ന് കോര്‍ബിന്‍ പ്രതികരിച്ചു. 2017ലെ തെരഞ്ഞെടുപ്പില്‍ ലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിച്ച നയങ്ങള്‍ തുടരാന്‍ ബുദ്ധിമുട്ടായിരിക്കുകയാണെന്നും കോര്‍ബിന്‍ പറഞ്ഞു.

എംപിമാരുടെ നടപടിയെ ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണലും വിമര്‍ശിച്ചു. പുറത്തു പോകുന്നവര്‍ എംപി സ്ഥാനം കൂടി ഉപേക്ഷിക്കുന്നതായിരുന്നു മര്യാദയെന്നും ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചുവേണം ഇവര്‍ പാര്‍ലമെന്റില്‍ തിരികെയെത്താനെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പേര്‍ പാര്‍ട്ടി വിട്ടത് ആഘോഷിക്കുന്നത് കടുത്ത ഇടതുപക്ഷക്കാര്‍ നിര്‍ത്തണമെന്നായിരുന്നു പാര്‍ട്ട് ഡെപ്യൂട്ടി ലീഡറായ ടോം വാട്ട്‌സണ്‍ ഫെയിസ്ബുക്ക് വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടത്. രോഷം പ്രകടിപ്പിക്കാനോ വിജയാഘോഷം നടത്താനോ ഉള്ള അവസരമല്ല ഇതെന്നും പകരം ഖേദിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. വിട്ടുപോയവരുടെ വഞ്ചനയെക്കുറിച്ചുള്ള വിവരണങ്ങളും അവരെ ആക്ഷേപിക്കുന്നതും ചിലര്‍ക്ക് താല്‍ക്കാലികമായ ആശ്വാസം നല്‍കിയേക്കും. എന്നാല്‍ നമ്മുടെ മികച്ച സഹപ്രവര്‍ത്തകര്‍ വിട്ടു പോയതിന്റെ കാരണമാണ് അന്വേഷിക്കേണ്ടതെന്ന് വാട്ട്‌സണ്‍ പറഞ്ഞു.

സെമിറ്റിസിസത്തിലുള്ള പാര്‍ട്ടി സമീപനത്തില്‍ ഒരു മുന്നറിയിപ്പാണ് ലൂസിയാന ബര്‍ഗറുടെ രാജി. നമുക്ക് ഒരു പ്രശ്‌നമുണ്ടെന്ന് അംഗീകരിക്കുന്നതില്‍ വലിയ കാലതാമസമാണ് ഉണ്ടാകുന്നത്. അത് പരിഹരിക്കാന്‍ അതിലും സമയം വേണ്ടി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധന വേണമെന്ന പക്ഷക്കാരാണ് രാജിവെച്ച എംപിമാര്‍. ഇവര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നില്ലെന്നാണ് വിവരം. പാര്‍ലമെന്റില്‍ സ്വതന്ത്ര ഗ്രൂപ്പായി തുടരാനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്.
ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ സ്വിന്‍ഡണിലെ നിര്‍മാണ പ്ലാന്റ് അടച്ചു പൂട്ടാന്‍ തീരുമാനിച്ച് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. 2022 ഓടെ പ്ലാന്റ് പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നീക്കം. ഇതോടെ 3500 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. പ്ലാന്റ് അടച്ചുപൂട്ടല്‍ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് വിവരം. രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായ മേഖലയ്ക്ക് വീണ്ടും ആഘാതമാകുകയാണ് ഈ തീരുമാനം. ആയിരക്കണക്കിന് തൊഴിലുകള്‍ നഷ്ടമാകുന്ന ഈ നീക്കത്തിന് കാരണം പ്രധാനമന്ത്രിയുടെ സമീപനമാണെന്ന കുറ്റപ്പെടുത്തലുമായി യുണൈറ്റ് രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളില്‍ സ്വീകരിച്ച നിലപാടുകളെയാണ് യൂണിയന്‍ കുറ്റപ്പെടുത്തുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സംബന്ധിച്ചുള്ള ആശങ്കകളാണ് നിലവിലുള്ള അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നതെന്ന് യുണൈറ്റ് വിശദീകരിച്ചു.

സ്വിന്‍ഡണ്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ച് വോട്ടു ചെയ്ത പ്രദേശമാണ്. എന്നാല്‍ ഹോണ്ടയ്ക്ക് യൂറോപ്പില്‍ ആകെയുള്ള നിര്‍മാണ പ്ലാന്റ് ഇവിടെയാണെന്നതാണ് വസ്തുത. ഈ പ്രദേശത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവും ഹോണ്ടയുടെ ഈ പ്ലാന്റ് തന്നെയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിന്ന് എക്‌സ്-ട്രെയില്‍ നിര്‍മാണം ആരംഭിക്കാനുള്ള പദ്ധതി നിസാന്‍ ഉപേക്ഷിച്ചത്. ബ്രെക്‌സിറ്റ് ആശങ്കകള്‍ക്കിടയില്‍ മറ്റ് വ്യവസായങ്ങള്‍ ബ്രിട്ടന്‍ ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ ഇവിടെ തുടരുമെന്ന് ഉറപ്പു പറഞ്ഞിരുന്ന കമ്പനിയാണ് നിസാന്‍. ബ്രിട്ടനില്‍ 4500 ജീവനക്കാരെ കുറയ്ക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവറും പ്രഖ്യാപിച്ചിട്ടുണ്ട്.

നോ ഡീല്‍ ബ്രെക്‌സിറ്റ് ദുരന്തം വിതയ്ക്കുമെന്ന് ഫോര്‍ഡ് നേതൃത്വം പറയുന്നു. 1000 ജീവനക്കാരെ കുറയ്ക്കുമെന്നാണ് ഫോര്‍ഡ് വ്യക്തമാക്കിയത്. വെയില്‍സിലെ ബ്രിഡ്‌ജെന്‍ഡിലെ പ്ലാന്റിലെ ജീവനക്കാരെയായിരിക്കും ഇത് പ്രധാനമായും ബാധിക്കുക. ബ്രിട്ടനിലെ അഞ്ചാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹോണ്ട നോ ഡീല്‍ ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള ആശങ്കകളും പങ്കുവെക്കുന്നുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ദശലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമായിരിക്കും തങ്ങള്‍ക്കുണ്ടാകുക എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നു പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചരിത്ര വസ്തുക്കള്‍ തിരികെ നല്‍കാന്‍ ബ്രിട്ടീഷ് മ്യൂസിയങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദമേറുന്നു. അമൂല്യ വസ്തുക്കള്‍ എന്ന ഗണത്തില്‍പ്പെടുത്തി ബ്രിട്ടീഷ് മ്യൂസിയങ്ങള്‍ സംരക്ഷിക്കുന്ന വസ്തുക്കളാണ് അവയുടെ യഥാര്‍ത്ഥ ഉടമകളായ രാജ്യങ്ങള്‍ക്ക് തിരികെ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നത്. ഗാര്‍ഡിയന്‍ പുറത്തുവിട്ട വിവരാവകാശ രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് മ്യൂസിയം, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവയിലേക്ക് നിരവധി ചരിത്രമൂല്യമുള്ള വസ്തുക്കള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്‍പ്പെടെ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. നിയാന്‍ഡര്‍താല്‍ മനുഷ്യന്റെ തലയോട്ടികള്‍ തിരികെ നല്‍കണമെന്ന് ജിബ്രാള്‍ട്ടര്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടു. ശാസ്ത്രജ്ഞര്‍ വീണ്ടെടുത്ത ആദ്യത്തെ മുതിര്‍ന്ന നിയാന്‍ഡര്‍താല്‍ മനുഷ്യന്റെ തലയോട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു.

വംശനാശം സംഭവിച്ച ഭീമന്‍ സ്ലോത്തുകളുടെ ശേഷിപ്പുകള്‍ തിരികെ ആവശ്യപ്പെട്ട് ചിലിയും രംഗത്തെത്തിയിട്ടുണ്ട്. അവകാശവാദമുന്നയിച്ചുകൊണ്ടുള്ള കത്തുകള്‍ നിരസിക്കപ്പെട്ടവയുടെ ഗണത്തിലുള്ളവയാണ്. എന്നാല്‍ പാര്‍ത്തെനോണ്‍ മാര്‍ബിളുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കായുള്ള അവയുടെ ഉറവിടങ്ങളായ രാജ്യങ്ങളുടെ നിരന്തരമായുള്ള ആവശ്യം ചെറുതല്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഇത്തരം വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനുള്ള ബ്രിട്ടീഷ് മ്യൂസിയങ്ങളുടെ അവകാശം സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമായി നടന്നു വരികയാണ്. ഗിസ പിരമിഡിന്റെ പുറം കവചമായിരുന്ന കല്ലുകളിലൊന്ന് പ്രദര്‍ശിപ്പിക്കാന്‍ നാഷണല്‍ മ്യൂസിയം ഓഫ് സ്‌കോട്ട്‌ലന്‍ഡ് തീരുമാനിച്ചതിനു പിന്നാലെ തങ്ങളുടെ രാജ്യത്തു നിന്നുള്ള ചരിത്ര വസ്തുക്കളുടെ രേഖകള്‍ നല്‍കണമെന്ന് ഈജിപ്റ്റ് ആവശ്യമുന്നയിച്ചത് കഴിഞ്ഞ മാസമാണ്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു.

ഈസ്റ്റര്‍ ഐലന്‍ഡില്‍ നിന്ന് 1868ല്‍ കടത്തിക്കൊണ്ടു വരികയും അതിന് അടുത്ത വര്‍ഷം വിക്ടോറിയ രാജ്ഞി ബ്രിട്ടീഷ് മ്യൂസിയത്തിന് നല്‍കുകയും ചെയ്ത ഹോവ ഹകാനാനായി’യ എന്ന ബസാള്‍ട്ട് പ്രതിമ തിരികെ വേണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉയര്‍ന്നിരുന്നു. ഇറ്റലിയുടെ കള്‍ച്ചറല്‍ ഹെറിറ്റേജ് മന്ത്രാലയം തങ്ങളുടെ ചരിത്ര ശേഷിപ്പുകള്‍ തിരികെ വേണമെന്ന ആവശ്യം ഏപ്രിലില്‍ ഉന്നയിച്ചിരുന്നു. നിയാന്‍ഡര്‍താല്‍ മനുഷ്യരുടെ ശേഷിപ്പുകള്‍ക്കായുള്ള ആവശ്യമാണ് ഇവയില്‍ ഏറ്റവും ശക്തമായി ഇപ്പോള്‍ ഉയരുന്നതെന്നാണ്.