ബ്രിട്ടനിലെ ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി ഇല്ലാതാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി ഡോക്ടര്‍മാര്‍. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ഇനി മുതല്‍ ജിപിമാര്‍ രോഗികള്‍ക്ക് ക്ലാസുകള്‍ നല്‍കണമെന്ന് റോയല്‍ കോളേജ് ഓഫ് ജീപീസ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ നിര്‍ദേശം. സമീകൃതമായ ഡയറ്റ് എങ്ങനെ തയ്യാറാക്കാമെന്നതില്‍ പരിശീലനം നല്കാന് വാരാന്ത്യത്തില്‍ തങ്ങളുടെ പ്രാക്ടീസുകളില്‍ വെച്ച് കുക്കറി ക്ലാസുകള്‍ നടത്താന്‍ ജിപിമാര്‍ തയ്യാറാകണമെന്നും നിര്‍ദേശമുയര്‍ന്നു. രോഗികള്‍ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വളരെ വലിയ പങ്കു വഹിക്കാനുണ്ടെന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ജിപിമാര്‍ക്കു വേണ്ടി ആരോഗ്യകരമായ റെസിപ്പികളുടെ ഒരു നിര തന്നെ തയ്യാറാക്കി വരികയാണെന്ന് നോണ്‍ പ്രോഫിറ്റ് ഏജന്‍സിയായ കൂളിനറി മെഡിസിന് യുകെയിലെ ഡോ. അഭിനവ് ബന്‍സാലി പറഞ്ഞു. ന്യൂട്രീഷനിലും കുക്കിംഗിലും ജിപിമാര്‍ക്ക് പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഏജന്‍സിയെന്നും ലണ്ടനിലെ ജോര്‍ജ്സ് ഹോസ്പിറ്റലില്‍ ഇന്റന്‍സീവ് കെയറില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ബന്‍സാലി വ്യക്തമാക്കി. രോഗികള്‍ക്ക് റെസിപ്പി കാര്‍ഡുകള്‍ നല്‍കാനും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നിര്‍ദേശിക്കുന്ന വെബ്സൈറ്റുകള്‍ കാട്ടിക്കൊടുക്കാനുമുള്ള നിര്‍ദേശത്തെ ഡോക്ടര്‍മാര്‍ സ്വാഗതം ചെയ്യുമെന്ന് റോയല്‍ കോളേജ് ഓഫ് ജിപീസ് ചെയര്മാന് പ്രൊഫ.ഹെലന് സ്റ്റോക്ക്സ് ലാംപാര്‍ഡ് പറഞ്ഞു.

പല രോഗികള്‍ക്കും തങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ മാറ്റണമെന്ന് ആഗ്രഹമുള്ളവരാണ്. എന്നാല്‍ അതിനാവശ്യമായ ഉപദേശങ്ങള്‍ അവര്‍ക്ക് ലഭ്യമാകുന്നില്ല. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തില്‍ ഏറെ ഉള്‍പ്പെടുത്തണമെന്നും പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നുമൊക്കെ രോഗികള്‍ക്ക് അറിയാം. എന്നാല്‍ അത് കൃത്യമായി എങ്ങനെ നടപ്പാക്കണമെന്നതില്‍ ആശയക്കുഴപ്പമുണ്ട്. അവ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞു കൊടുക്കാനാകും. 10 പൗണ്ടില്‍ താഴെ മാത്രം ചെലവു വരുന്ന റെസിപ്പികള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഡോ.ബന്‍സാലി വെളിപ്പെടുത്തി.
ലെസ്റ്റര്‍ഷയറില്‍ ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ ഇ-കോളൈ അണു ബാധ മൂലം മരിച്ചു. ഇ-കോളൈ ബാക്ടീരിയയുടെ മാരകമായ വകഭേദമായിരുന്നു കുട്ടികളെ ബാധിച്ചതെന്ന് കണ്ടെത്തിയിരുന്നു. മരണകാരണം സ്ഥിരീകരിച്ചെങ്കിലും ഈ രോഗാണു ബാധ എവിടെനിന്നാണ് ഉണ്ടായതെന്ന് സ്ഥിരീകരിക്കാന്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന് ഇതുവരെ സാധിച്ചിട്ടില്ല. വിഷയത്തില്‍ ഇന്‍സ്പെക്ടര്‍മാരും ഹെല്‍ത്ത് ഓഫീസര്‍മാരും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അണുബാധ വന്‍തോതില്‍ പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയും ശക്തമാണ്. മരിച്ച കുട്ടികള്‍ ലെസ്റ്ററിലെ ചാണ്‍വുഡ് മേഖലയിലുള്ളവരാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവര്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങളായ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

വൃക്കകളില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചത്. ഹീമോലിറ്റിക് യൂറെമിക് സിന്‍ഡ്രോം എന്ന പേരില്‍ അറിയപ്പെടുന്ന ഈ രോഗബാധ പ്രായമായവരിലും കുട്ടികളിലുമാണ് സാധാരണ കാണപ്പെടുന്നത്. മലിന ജലം, പഴകിയ ഭക്ഷണം, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയില്‍ നിന്ന് മനുഷ്യരിലേക്ക് ഇ-കോളൈ പകരാമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്കുന്നു. പനിയില്ലാതെയുള്ള കടുത്ത വയറിളക്കം വരെയുള്ള ലക്ഷണങ്ങള്‍ അണുബാധയുണ്ടായാല്‍ കാണാന്‍ സാധിക്കുമെന്ന് പിഎച്ച്ഇയിലെ കമ്യൂണിക്കബിള്‍ ഡിസീസ് കണ്‍സള്‍ട്ടന്റ് ഡോ. ലോറന് അഹ്യൗ പറയുന്നു. ചില കേസുകളില്‍ അണുബാധ വൃക്കകളെ ബാധിക്കുന്ന ഹീമോലിറ്റിക് യൂറെമിക് സിന്‍ഡ്രോം എന്ന അവസ്ഥയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

വളരെ വിരളമായി മാത്രമുണ്ടാകുന്ന ഒന്നാണ് ഇ-കോളൈ അണുബാധ. കൈകള്‍ ശുചിയായി സൂക്ഷിക്കുകയാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പ്രധാന മാര്‍ഗം. കുട്ടികള്‍ക്കും ശുചിത്വം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കണം. മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലില്‍ കാണപ്പെടുന്ന ഈ ബാക്ടീരിയ സാധാരണ ഗതിയില്‍ ദോഷകാരിയല്ലെങ്കിലും ചില വകഭേദങ്ങള്‍ക്ക് സിസ്റ്റൈറ്റിസ്, മെനിഞ്ജൈറ്റിസ്, അതിസാരം തുടങ്ങിയ രോഗങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.
സ്ത്രീകളുടെ പെന്ഷന് പ്രായത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് നല്കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപണം. മുന്‍ പെന്ഷന് മിനിസ്റ്ററായ ബാരോണെസ് റോസ് ആള്ട്ട്മാന് ആണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുന്ന മാറ്റങ്ങളാണ് സ്റ്റേറ്റ് പെന്ഷന് എയിജില്‍ വരുത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഈ വിഷയത്തിലാണ് ഇവര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. 2015-16 കാലയളവില്‍ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ പെന്‍ഷന്‍സ് ആയി സേവനമനുഷ്ഠിച്ചയാളാണ് ബാരോണസ് ആള്ട്ട്മാന്. സ്ത്രീകളുടെ പെന്ഷന് പ്രായം 60ല്‍ നിന്ന് 66 ആയി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ ആശങ്ക അറിയിച്ചെങ്കിലും പുരുഷന്മാരായ മന്ത്രിമാര്‍ അത് ഗൗനിക്കാന്‍ തയ്യാറായില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

1950കളില്‍ ജനിച്ച 2.6 മില്യന്‍ സ്ത്രീകളെ ഈ മാറ്റം ബാധിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. 2011ലാണ് സ്ത്രീകളുടെ സ്റ്റേറ്റ് പെന്ഷന് പ്രായം പുരുഷന്‍മാര്‍ക്കൊപ്പമാക്കിക്കൊണ്ട് നിയമം പാസാക്കിയത്. എന്നാല്‍ സ്ത്രീകളില്‍ പലര്‍ക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇതു മൂലം നിരവധി പേര് സാമ്പത്തിക ക്ലേശത്തിലാണെന്നും അവര്‍ വ്യക്തമാക്കി. നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വേഗത്തില്‍ നടപ്പാക്കരുതെന്നായിരുന്നു താന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത് കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് അവര്‍ പറഞ്ഞു. പദ്ധതി മാറ്റാന്‍ കഴിയില്ലെന്നായിരുന്നു നമ്പര്‍ 10ല്‍ താന്‍ സമീപിച്ച മന്ത്രിമാരെല്ലാവരും നല്കിയ മറുപടിയെന്നും അവര്‍ വ്യക്തമാക്കി.

ഒട്ടുമിക്ക സ്ത്രീകള്‍ക്കും ഇതേക്കുറിച്ച് അറിയില്ല. ഗവണ്മെന്റിന്റെ ഭാഗമായ പുരുഷന്മാര്ക്ക് ഇക്കാര്യം ഗൗനിക്കുന്നതേയില്ല. 2010-2015 കാലയളവില്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് മിനിസ്റ്ററായിരുന്ന സ്റ്റീവ് വെബ്ബ് ഇത് ശ്രദ്ധിക്കാന്‍ തയ്യാറായില്ല. ഇയാന്‍ ഡങ്കന്‍ സ്മിത്തും അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ട്രഷറിയാണെങ്കില്‍ ഇക്കാര്യത്തില്‍ താല്പര്യമേയില്ല എന്ന സമീപനത്തിലായിരുന്നുവെന്നും ആള്ട്ട്മാന് വ്യക്തമാക്കി. 50-60 വയസ് പ്രായമുള്ള പലര്‍ക്കും പെന്ഷന് പ്രായം ഉയര്‍ത്തിയത് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് ചിലര്‍ ആത്മഹത്യക്കും പോലും ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്‍എച്ച്എസ് ക്യാന്‍സര്‍ നിര്‍ണ്ണയ സംവിധാനങ്ങളും ചികിത്സാ രീതികളും പരിഷ്കരിക്കാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസ മേയ്. ക്യാന്‍സര്‍ രോഗബാധിതരെ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഒരു ദശകത്തിനുള്ളില്‍ ഡയഗ്നോസിസ് നിരക്ക് രണ്ടില്‍ ഒന്നില്‍ നാലില്‍ മൂന്നാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. രോഗ നിര്‍ണ്ണയത്തിനായുള്ള കേന്ദ്രങ്ങളുടെ ശൃംഖല തന്നെ സ്ഥപിക്കാന്‍ പദ്ധതിയില്‍ നിര്‍ദേശമുണ്ട്. രോഗലക്ഷണങ്ങളുമായെത്തുന്നവരെ വളരെ വേഗത്തില്‍ രോഗനിര്‍ണ്ണയ കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ ജിപിമാര്‍ക്ക് നിര്‍ദേശം നല്‍കും. രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ണ്ണമായും രോഗനിര്‍ണ്ണയം സാധ്യമാക്കണമെന്നാണ് നിര്‍ദേശം. ചില കേസുകളില്‍ ഉടന്‍ തന്നെ രോഗനിര്‍ണ്ണയം സാധ്യമാക്കാനും ഇതിലൂടെ സാധിക്കും.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. തന്റെ ഗോഡ് ഡോട്ടറിന്റെ മരണമാണ് ഈ ആശയത്തിലേക്ക് തന്നെ നയിച്ചതെന്ന് അവര്‍ പറഞ്ഞു. കണ്ഠമിടറിക്കൊണ്ടായിരുന്നു ഇക്കാര്യം തെരേസ മേയ് അവതരിപ്പിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ക്ക് ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചു. ചികിത്സക്ക് ഫലപ്രദമായിരുന്നു. പക്ഷേ രോഗം തിരികെ വന്നു. കഴിഞ്ഞ സമ്മറില്‍ അടുത്ത ക്രിസ്മസ് കാണാന്‍ താനുണ്ടാകുമെന്ന് അവള് മെസേജ് അയച്ചിരുന്നു. എന്നാല്‍ അതുവരെ ജീവിച്ചിരിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് പുതിയ ക്യാന്‍സര്‍ നയം പ്രഖ്യാപിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സ്കാന്‍ ഫസ്റ്റ് എന്ന നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഫാമിലി ഡോക്ടറെ കണ്ട് മൂന്നാഴ്ചക്കുള്ളില്‍ രോഗനിര്‍ണ്ണയം നടത്തി ചികിത്സ ആരംഭിക്കുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 20 റാപ്പിഡ് ഡയഗ്നോസ്റ്റിക് സെന്ററുകളുടെ ശൃംഖലയാണ് ഇതിനു വേണ്ടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവ സ്ഥാപിക്കും. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇവ രാജ്യവ്യാപകമാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
സൗരയൂഥത്തിനു പുറത്തുള്ള ഗ്യാലക്സികളില്‍ നിരവധി ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഭൂമിക്ക് ചന്ദ്രന് എന്ന പോലെയുള്ള ഉപഗ്രഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിരുന്നില്ല. ഇപ്പോള്‍ ആദ്യമായി സൗരയൂഥത്തിനു പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ഉപഗ്രഹവും കണ്ടെത്തിയിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് 8000 പ്രകാശവര്‍ഷം അകലെയാണ് ഈ ഉപഗ്രഹത്തിന്റെ സ്ഥാനം. സൗരയൂഥത്തിലെ എട്ടാം ഗ്രഹമായ നെപ്ട്യൂണിന്റെ വലിപ്പമുണ്ടാകും ഈ ഉപഗ്രഹത്തിനെന്നാണ് നിഗമനം. അതായത് നമ്മുടെ ചന്ദ്രന്റെ 15 ഇരട്ടി വലിപ്പം! നിലവില്‍ 3000ത്തിലേറെ ഗ്രഹങ്ങളെ സൗരയൂഥത്തിനു പുറത്തായി കണ്ടെത്തിയിട്ടുണ്ട്.

സൗരയൂഥത്തിനു പുറത്ത് ഒരു ഉപഗ്രഹത്തെ കണ്ടെത്തുന്നത് ഇത് ആദ്യമായാണെന്ന് ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.ഡേവിഡ് കിപ്പിംഗ് പറഞ്ഞു. ഹബിള്‍ ടെലിസ്കോപ്പാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഗ്രഹങ്ങള്‍ രൂപപ്പെട്ടത് എങ്ങനെയെന്ന സമസ്യക്കും ഉപഗ്രഹങ്ങള്‍ ഗ്രഹങ്ങള്‍ക്കു ചുറ്റും എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന ചോദ്യത്തിനും ഉത്തരം നല്കാന് ഈ കണ്ടെത്തല്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്സോമൂണുകള്‍ എന്നറിയപ്പെടുന്ന സൗരയൂഥാന്തര ഉപഗ്രഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും നിലവിലുള്ള സാങ്കേതിക സംവിധാനങ്ങള്‍ അതിന് പര്യാപ്തമല്ലായിരുന്നു.

ഇപ്പോള്‍ ഈ ഉപഗ്രഹം ദൃഷ്ടിയില്‍പ്പെട്ടതിനു കാരണം അതിന്റെ വലിപ്പമാണെന്ന് കൊളംബിയ യൂണിവേഴ്സിറ്റിയിലെ മറ്റൊരു വിദഗ്ദ്ധനായ അലക്സ് ടീച്ചി പറയുന്നു. ഒരു വമ്പന്‍ വാതക ഗ്രഹത്തെയാണ് ഇത് വലയം വെച്ചുകൊണ്ടിരിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. സൗരയൂഥത്തിനുള്ളില്‍ 200 ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നിനും ഇത്രയും വലിപ്പമില്ലെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 284 എക്സോപ്ലാനറ്റുകളില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നാണ് ഈ ഉപഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്.
കറന്‍സി നോട്ടുകളും നാണയങ്ങളും ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല. ദിവസത്തില്‍ ഒരു തവണയെങ്കിലും ഇവ കൈകാര്യം ചെയ്യേണ്ടതായി വരാറുണ്ട്. ക്രയവിക്രയത്തിനുള്ളതായതിനാല്‍ത്തന്നെ പലരുടെ കൈകളിലൂടെ കടന്നെത്തുന്ന നോട്ടുകളും നാണയങ്ങളും ആരോഗ്യപരമായി സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അഴുക്കു പുരണ്ട നോട്ടുകളിലും നാണയങ്ങളിലും ജീവന് ഹാനികരമായേക്കാവുന്ന രോഗാണുക്കള്‍ പതിയിരിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. എംആര്‍എസ്എ പോലെ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച ബാക്ടീരിയകളുടെ സാന്നിധ്യം നോട്ടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ യുകെയിലെ നോട്ടുകളിലും നാണയങ്ങളിലും 19 വ്യത്യസ്ത ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

എംആര്‍എസ്എ എന്ന സറ്റെഫൈലോകോക്കസ് ഓറിയസ്, വിആര്‍ഇ എന്ന പേരില്‍ അറിയപ്പെടുന്ന എന്ററോകോക്കസ് ഫീസിയം തുടങ്ങിയവയാണ് നോട്ടുകളിലും നാണയങ്ങളിലും കണ്ടെത്തിയ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച സൂപ്പര്‍ബഗ്ഗുകള്‍. പഠനത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നാണയങ്ങളിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ളതാണ്. ലോഹങ്ങളില്‍ ഇത്തരം സൂക്ഷ്മാണുക്കള്‍ ജീവിക്കില്ല എന്നാണ് നാം പ്രതീക്ഷിക്കുകയെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസര്‍, ഡോ.പോള്‍ മേറ്റ്വീല്‍ പറഞ്ഞു. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിലൂടെ എളുപ്പത്തില്‍ രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ പഠനം തെളിയിക്കുന്നത്.


ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ താരതമ്യേന രോഗപ്രതിരോധ ശേഷി കുറവുള്ളവരാണ്. ഇവരെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ കൈവശമുള്ള നോട്ടുകളില്‍ നിന്ന് രോഗാണുക്കളെ പകര്‍ത്തുക കൂടിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ആന്റിബയോട്ടിക്ക് പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ ഈ വിധത്തില്‍ പകരുന്നത് രോഗികള്‍ക്ക് മാരകമായേക്കാം. നാണയങ്ങളും പേപ്പര്‍, പോളിമര്‍ നോട്ടുകളുമാണ് പഠത്തിന് വിധേയമാക്കിയത്.
ബ്രിട്ടീഷ് പൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടീഷ് മൂല്യങ്ങള്‍ പഠിച്ചിരിക്കണമെന്ന് ഹോം സെക്രട്ടറി. പൗരത്വത്തിന് അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ ഇനി മുതല്‍ ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് പാസാകണം. ഉയര്‍ന്ന നിലവാരത്തില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. ചരിത്രം, സംസ്കാരം, ദൈനംദിന ജീവിതം എന്നിവയില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന നിലവിലുള്ള ടെസ്റ്റിനെ ഹോം സെക്രട്ടറി സാജിദ് ജാവീദ് വിമര്‍ശിച്ചു. ഇപ്പോഴത്തെ പരീക്ഷ ഒരു പബ് ക്വിസിന് സമാനമാണെന്നാണ് അദ്ദേഹം പരിഹസിച്ചത്. ബ്രിട്ടനിലേക്ക് വരുന്നവരെ നാം സ്വാഗതം ചെയ്യുകയാണ്, പക്ഷേ പുതുതായി പൗരത്വം തേടുന്നവര്‍ക്കുള്ള പരീക്ഷയുടെ നിലവാരം പോരെന്ന് അദ്ദേഹം പറഞ്ഞു. ടോറി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ജാവീദ്.

ഹെന്റി എട്ടാമന്റെ ആറാമത്തെ ഭാര്യയുടെ പേര് അറിയുന്നത് ചിലപ്പോള്‍ ഉപകാരപ്രദമായിരിക്കും. എന്നാല്‍ അതിലും പ്രധാനമെന്ന് താന്‍ കരുതുന്നത് നമ്മുടെ സമൂഹത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ലിബറല്‍ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് പുതിയ പൗരന്മാര് മനസിലാക്കുന്നതാണെന്ന് ജാവീദ് വ്യക്തമാക്കി. ഒരു പബ് ക്വിസ് വിജയിക്കുന്നതിനേക്കാള്‍ ഒട്ടേറെ പ്രധാന കാര്യങ്ങള്‍ പൗരത്വത്തിലുണ്ട്. അതിനായി ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് ആവശ്യമാണ്. അത് കൊണ്ടുവരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷാ ജ്ഞാനത്തെക്കുറിച്ചും ജാവീദ് സംസാരിച്ചു.

പരസ്പരം ആശയവിനിമയം നടത്താന്‍ പോലും സാധിക്കുന്നില്ലെങ്കില്‍ ഒരു കുടുംബമെന്ന നിലയില്‍ എങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കുമെന്നാണ് ജാവീദ് ചോദിച്ചത്. അതിനാല്‍ വാല്യൂ ടെസ്റ്റിനൊപ്പംതന്നെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും നിര്‍ബന്ധിതമാക്കും. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളില്‍ പെട്ടവരില്‍ ഇരട്ട പൗരത്വമുള്ളവര്‍ ഉണ്ടെങ്കില്‍ അവരുടെ യുകെ പൗരത്വം റദ്ദാക്കുമെന്നും ജാവീദ് വ്യക്തമാക്കി.
ബിനോയി ജോസഫ്
“ഇനി ഒരുപാടു കാലം പോകാനുണ്ട്, കുറെ ഭാരം ഇറക്കിവയ്ക്കാനുണ്ട്”… സ്വപ്നങ്ങൾ പൂർത്തിയാക്കാതെ ബാലഭാസ്കർ യാത്രയായി.. ആയിരങ്ങളെ സംഗീതത്തിന്റെ മാസ്മരികതയിലേയ്ക്ക് കൈപിടിച്ചു നയിച്ച യൗവനം അണഞ്ഞു. ആ മാന്ത്രിക വിരലുകളിലെ വിസ്മയ തന്ത്രികളാൽ ജനഹൃദയങ്ങളെ തൊട്ടുണർത്താൻ പ്രിയപ്പെട്ട ബാലഭാസ്കർ ഇനിയില്ല.. ലോകം ഇനിയും വിശ്വസിച്ചിട്ടില്ല ബാലഭാസ്കർ വിടവാങ്ങിയെന്ന്.. സംഗീത മാന്ത്രികൻ പകർന്നു നല്കി ഊർജ്ജവും ആവേശവും അനുഭവിച്ച ജനഹൃദയങ്ങൾ വേദനയിൽ വിതുമ്പുകയാണ്..
ജീവനേക്കാൾ സ്നേഹിച്ച ലക്ഷ്മിയെയും വിട്ടകന്ന് കുഞ്ഞു തേജസ്വിനിയുടെ അടുക്കലേയ്ക്ക് ബാലഭാസ്കർ വിടവാങ്ങിയപ്പോൾ സംഗീതലോകം ആശ്വാസവാക്കുകളില്ലാതെ ഉഴലുന്നു.. വേദനയില്ലാത്ത ലോകത്തേയ്ക്ക്, മകളെ അത്യധികം സ്നേഹിച്ച ആ അച്ഛൻ കൈ പിടിക്കാനെത്തിക്കഴിഞ്ഞു. നീണ്ട കാലത്തെ കാത്തിരിപ്പിൽ വിരിഞ്ഞ നറുപുഷ്പത്തെ തനിച്ചാക്കാൻ ബാലുവിന് മനസ് വന്നിട്ടുണ്ടാവില്ല. ആയിരക്കണക്കിന് വേദികളിൽ പ്രകമ്പനമായി മാറിയ മധുരമേറിയ സ്വരവീചികളുടെ രാജകുമാരൻ കേരളത്തിന്റെ മണ്ണിൽ ഇന്ന് കണ്ണീർ പുഷ്പമായി അലിഞ്ഞു ചേരും.
ആകർഷകമായ വ്യക്തിത്വവും സൗഹൃദത്തോടെയുള്ള പെരുമാറ്റവും കൊണ്ട് ബാലഭാസ്കർ ഇടം നേടിയത് ആയിരങ്ങളുടെ ഹൃദയങ്ങളിലാണ്. കഠിനാദ്ധ്വാനത്തിലൂടെ വയലിൻ കൊണ്ട് ചരിത്രം രചിച്ച ബാലഭാസ്കർ യുവജനങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു. തന്നിലെ സന്തോഷവും ഊർജ്ജവും സദസിലേയ്ക്ക് പകരുന്ന കരവിരുതും ചടുലതയും ബാലഭാസ്കറിന്റെ മാത്രം പ്രത്യേകതകളായിരുന്നു. തീവ്രമായ സംഗീത സപര്യയിലൂടെ കലയോട് നീതി പുലർത്തിയ അസാമാന്യ പ്രതിഭയെ വിശേഷപ്പിക്കാൻ വാക്കുകളില്ല.
തിരുവനന്തപുരം ഗവ.മോഡൽ സ്കൂളിലെ മ്യൂസിക് റൂമിൽ തന്റെ സുഹൃത്തിനോടൊപ്പം സംഗീതത്തിന്റെ ആരവത്തിന് തുടക്കം കുറിച്ച ബാലഭാസ്കർ കുട്ടികൾക്ക് എന്നും ആവേശമായിരുന്നു. മ്യൂസിക് റൂമിന്റെ ജനാലച്ചില്ലുകൾ വഴി വഴിഞ്ഞൊഴുകുന്ന തബലയുടെയും വയലിന്റെയും നാദവീചികളിൽ ആകൃഷ്ടരായി എല്ലാ ദിവസവും ബാലുവിന്റെ ബ്രേക്ക് ടൈം പെർഫോർമൻസ് കാണാനെത്തുന്നത് നിരവധി കുട്ടികളായിരുന്നു. മാർ ഈവാനിയോസിലും യൂണിവേഴ്സിറ്റി കോളജിലും കൗമാരത്തിന്റെ സ്വപ്ന ചിറകുകളിൽ പറന്നുല്ലസിച്ച ബാലഭാസ്കർ തീർത്തത് സംഗീതത്തിന്റെ വിസ്മയലോകമായിരുന്നു. ചെറുപുഞ്ചിരിയോടെ തിളങ്ങുന്ന കണ്ണുകൾ പാതിയടച്ച് ഹൃദയങ്ങളോട് സംസാരിച്ച് കൊണ്ട് അനായാസം സദസിലും സ്റ്റേജിലും നിറഞ്ഞു നിൽക്കാനുള്ള അസാമാന്യ പ്രതിഭ ബാലഭാസ്കറിനെ വ്യത്യസ്തനാക്കി. സംഗീതപാരമ്പര്യമുള്ള കുടുംബത്തിന്റെ യശസ് ലോകമെങ്ങും എത്തിച്ച് ബാലഭാസ്കർ തന്റെ ജീവിതയാത്രയ്ക്ക് വിരാമമിട്ടു.
നിനച്ചിരിക്കാത്ത സമയത്ത് തേടിയെത്തിയ അപകടം തകർത്തെറിഞ്ഞത് ഒരു സന്തുഷ്ട കുടുംബത്തെയായിരുന്നു. മരണത്തിന്റെ കാലൊച്ചകളെ ആദ്യം മകൾ തേജസ്വിനിയും പിന്നീട് ബാലഭാസ്കറും പിന്തുടർന്നു. തന്റെ പ്രിയ പ്രണയിനിയെയും ബാലഭാസ്കർ വിട്ടു പിരിഞ്ഞു. സംഗീതത്തെയും വയലിനെയും പ്രണയിച്ച ആ രാജകുമാരന് കേരളം ഇന്ന് വിട നല്‍കുകയാണ്. അനശ്വരമായ ലോകത്തേയ്ക്ക് യാത്രയായ ബാലഭാസ്കറിന് നേരുന്നു യാത്രാമൊഴി… പറന്നുല്ലസിക്കുക അനന്തവിഹായസിൽ നീ… സംഗീതം പൊഴിക്കുക അനന്തതയുടെ താഴ് വരയിൽ… നക്ഷത്രങ്ങളെ സാക്ഷിയാക്കി.. കുഞ്ഞുതേജസ്വിനിയുമൊത്ത്…
ബ്രിട്ടനില്‍ ഗര്‍ഭിണികളിലെ മോര്‍ണിംഗ് സിക്ക്നസ് പരിഹരിക്കാനുള്ള മരുന്നിന് ബ്രിട്ടനില്‍ ലൈസന്‍സ്. ഗര്‍ഭകാലത്തെ ഛര്‍ദ്ദി, ശാരിരികമായ മറ്റ് അസ്വസ്ഥതകള്‍ എന്നിവ പരിഹരിക്കാന്‍ സോനേവ എന്ന പുതിയ മരുന്നിന് സാധിക്കുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിരുന്നു. ഛര്‍ദ്ദി മൂന്നില്‍ രണ്ടായി കുറയ്ക്കാനും തലകറക്കം പോലെയുള്ള അസ്വസ്ഥതകള്‍ ദിവസത്തില്‍ നാലില്‍ നിന്ന് ഒന്നായി കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഛര്‍ദ്ദി ഇല്ലാതാക്കാനുള്ള മരുന്നുകള്‍ ഗര്‍ഭിണികള്‍ക്ക് നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ മടിക്കുമായിരുന്നു. ഇഞ്ചി, അക്യൂപങ്ചര്‍ തുടങ്ങിയവയായിരുന്നു ഗര്‍ഭിണികള്‍ക്ക് നിര്‍ദേശിക്കപ്പെട്ടിരുന്നത്.

80 ശതമാനം ഗര്‍ഭിണികളിലും മോര്‍ണിംഗ് സിക്ക്നസ് എന്ന പേരില്‍ അറിയപ്പെടുന്ന ഗര്‍ഭകാല ശാരിരിക പ്രശ്നങ്ങള്‍ കാണാറുണ്ട്. അതില്‍ രണ്ട് ശതമാനം പേര്‍ക്ക് അതി കഠിനമായ ഛര്‍ദ്ദി കാണപ്പെടാറുണ്ട്. ഹൈപ്പറെമെസിസ് ഗ്രാവിഡാറം എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥ കീമോതെറാപ്പിക്ക് വിധേയരാകുന്നവരില്‍ കാണപ്പെടുന്ന ഛര്‍ദ്ദിക്കു തുല്യമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ അതി ശക്തമായ ഛര്‍ദ്ദിയും മറ്റ് പ്രശ്നങ്ങളുമുള്ള ഗര്‍ഭിണികള്‍ക്ക് അബോര്ഷന് നിര്‍ദേശിക്കാറുണ്ട്. നിലവില്‍ ആയിരത്തോളം ഗര്‍ഭങ്ങള്‍ ഇങ്ങനെ അലസിപ്പിക്കാറുണ്ടെന്ന് ബ്രിട്ടീഷ് പ്രെഗ്നന്‍സി അഡൈ്വസറി സര്‍വീസ് പറയുന്നു.

ഇത്തരത്തിലുള്ള അബോര്‍ഷനുകള്‍ കുറയ്ക്കാന്‍ ഈ പുതിയ മരുന്ന് സഹായിക്കുമെന്നാണ് കരുതുന്നത്. ഗര്‍ഭത്തോടനുബന്ധിച്ചുള്ള ശാരീരിക പ്രശ്നങ്ങളുമായി 2016-17 കാലയളവില്‍ 33,071 പേര് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതു മൂലം 36,171 ചികിത്സാ ദിനങ്ങളാണ് എന്‍എച്ച്എസിന് ചെലവായത്. 62 മില്യന്‍ പൗണ്ട് ഈയിനത്തില്‍ ഹെല്‍ത്ത് സര്‍വീസിന് എല്ലാ വര്‍ഷവും ചെലവാകുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്. 1960കളില്‍ ഗര്‍ഭകാല ആലസ്യങ്ങള്‍ക്ക് മരുന്നായി താലിഡോമൈഡിന് അനുമതി നല്‍കിയിരുന്നുവെങ്കിലും കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരോധിച്ചിരുന്നു.
പ്രസവ സമയത്തെ ജീവനക്കാരുടെ അശ്രദ്ധ മൂലം തലച്ചോറിന് സാരമായ ക്ഷതമേല്‍ക്കുകയും അതു മൂലമുണ്ടായ വൈകല്യങ്ങളുമായി ജീവിക്കേണ്ടി വരികയും ചെയ്യുന്ന 18 കാരിക്ക് എന്‍എച്ച്എസ് 2.1 മില്യന്‍ പൗണ്ട് നഷ്ടപരിഹാരമായി . എന്‍എച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ഇത്. പ്രസവ സമയത്ത് ശ്വസനം ശരിയായി നടക്കാതെ വന്നതിനെത്തുടര്‍ന്നാണ് കുട്ടിക്ക് മസ്തിഷ്കത്തിന് സാരമായ തകരാറുകള്‍ നേരിട്ടത്. അഞ്ചു മാസം പ്രായമുള്ളപ്പോളാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ കുട്ടി അനുഭവിച്ചു തുടങ്ങിയത്. അന്നനാളത്തിലുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ അഞ്ചാം മാസത്തില്‍ ഒരു ശസ്ത്രക്രിയക്ക് കുട്ടി വിധേയയാകേണ്ടി വന്നു.

കാര്‍ഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സില്‍ വെച്ച് കുട്ടിയുടെ ശ്വാസം നിലയ്ക്കുകയും ഓക്സിജന്‍ ലഭിക്കാതെ ശരീരം നീലനിറത്തിലാകുകയും ചെയ്തു. 2000 ഫെബ്രുവരിയില്‍ ജനന സമയത്ത് ഡോക്ടര്‍മാര്‍ കുട്ടിയെ ശരിയായി വെന്റിലേറ്റ് ചെയ്യാതിരുന്നതാണ് മസ്തിഷ്ക ക്ഷതത്തിന് കാരണമായതെന്ന് കഴിഞ്ഞ മാസം കോടതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നഷ്ടപരിഹാരമായി 2.1 മില്യന്‍ പൗണ്ട് എന്‍എച്ച്എസ് നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു. പ്രതിവര്‍ഷം 203,000 പൗണ്ട് വീതം നല്‍കാനാണ് വിധി. കുട്ടിയുടെ ആയുര്‍ദൈര്‍ഘ്യം കണക്കാക്കിയാല്‍ സെറ്റില്‍മെന്റിന്റെ മൂല്യം 19,774,265 പൗണ്ട് വരും. ഇതിനു മുമ്പ് രേഖപ്പെടുത്തിയ റെക്കോര്‍ഡ് സെറ്റില്‍മെന്റ് കഴിഞ്ഞ മെയ് മാസത്തില്‍ വിധിച്ച 19,410,417 പൗണ്ടിന്റേതാണ്.

കാര്‍ഡിഫ് ആന്‍ഡ് വെയില് യൂണിവേഴ്സിറ്റി ഹെല്‍ത്ത് ബോര്‍ഡ് വേണം നഷ്ടപരിഹാരം നല്കാന്. കാര്‍ഡിഫ് ഹൈക്കോടതി ജസ്റ്റിസ് റോബര്‍ട്ട് ഹാരിസണാണ് ഈ വിധി പുറപ്പെടുവിച്ചത്. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് ചികിത്സാപ്പിഴവു മൂലമുണ്ടായ വൈകല്യം ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്ന പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ സാധിച്ചതെന്ന് കുട്ടിക്കു വേണ്ടി ഹാജരായ യിവോണ്‍ ആഗ്ന്യൂ പറഞ്ഞു.