Main News

ലണ്ടന്‍: അമിതവണ്ണവും അതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും തടയാന്‍ പുതിയ ക്യാംപെയിനിന് തുടക്കം കുറിച്ച് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്. ബ്രിട്ടന്‍ ആഹാര ക്രമീകരണത്തിലേക്ക് നീങ്ങാനുള്ള സമയം അധികരിച്ചിരിക്കുന്നുവെന്നാണ് പിഎച്ച്ഇ നല്‍കുന്ന മുന്നറിയിപ്പ്. പുതിയ കലോറി ഗൈഡ്‌ലൈനുകളും പിഎച്ച്ഇ പുറത്തിറക്കി. ഫിഷ് ഫ്രൈ, ചിപ്‌സ്, സണ്‍ഡേ റോസ്റ്റ് തുടങ്ങി അമിത കലോറിയടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഈ ഗൈഡ്‌ലൈനുകളില്‍ ഉള്ളത്. പിഎച്ച്ഇ ആരംഭിച്ച വണ്‍ യൂ എന്ന ക്യാംപെയിനാണ് ഈ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ബ്രേക്ക്ഫാസ്റ്റിന് 400 കലോറിയും ലഞ്ചിനും ഡിന്നറിനും 600 കലോറി വീതവും മാത്രമേ ആകാവൂ എന്നാണ് പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ഇത്രയും കുറഞ്ഞ കലോറി അളവിലുള്ള ഭക്ഷണം യുദ്ധകാലത്തെ റേഷന് സമമാണെന്നും വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഇത് മതിയാകില്ലെന്നുമുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം നൂറ് കണക്കിന് അധിക കലോറിയാണ് മിക്കയാളുകളും ഇപ്പോള്‍ ദിവസവും അകത്താക്കുന്നതെന്നും അതിലൂടെ പൊണ്ണത്തടി ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്നും ആരോഗ്യ വിദഗദ്ധരും അഭിപ്രായപ്പെടുന്നു. ഫിഷ് ആന്‍ഡ് ചിപ്‌സിലും സണ്‍ഡേ റോസ്റ്റിലും മറ്റും 800 കലോറിയോളമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മിക്ക കറികളിലും പിസ, പാസ്റ്റ തുടങ്ങിയവയിലും അമിത കലോറി മൂല്യം അടങ്ങിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ബ്രിട്ടന്‍ ഡയറ്റിലേക്ക് നീങ്ങിയേ മതിയാകൂ എന്ന് പിഎച്ച്ഇ ചീഫ് എക്‌സിക്യൂട്ടീവ് ഡങ്കന്‍ സെല്‍ബീ പറഞ്ഞു. നാം ഭക്ഷണത്തിന്റെ അളവ് കുറച്ചേ മതിയാകൂ. കുട്ടികളും മുതിര്‍ന്നവരും ഒരു ശ്രദ്ധയുമില്ലാതെയാണ് ആഹാരം വാരിവലിച്ചു കഴിക്കുന്നത്. ഇതു മൂലം മിക്കയാളുകളും അമിതഭാരമുള്ളവരും പൊണ്ണത്തടിക്കാരുമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫാമിലി ഫുഡില്‍ 20 ശതമാനം വരെ കലോറി കുറയ്ക്കാന്‍ ഭക്ഷ്യവ്യവസായങ്ങള്‍ക്ക് ആറ് വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതില്‍ പരാജയപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉപരോധമുള്‍പ്പെടെയുള്ള നടപടികളെ നേരിടേണ്ടി വരും.

ഇതിനായി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ രീതികള്‍ മാറ്റുകയോ അളവില്‍ കുറവു വരുത്തുകയോ ചെയ്യാം. അതു കൂടാതെ കുറഞ്ഞ കലോറിയുള്ള ഭക്ഷണം വാങ്ങാന്‍ ഉപഭോക്താക്കളെ ഉപദേശിക്കണമെന്ന നിര്‍ദേശവും പിഎച്ച്ഇ നല്‍കിയിട്ടുണ്ട്. ബ്രെഡ്, കുക്കിംഗ് സോസുകള്‍, ക്രിസ്പുകള്‍, പ്രോസസ്ഡ് ഇറച്ചി, അരി, പാസ്റ്റ, റെഡി മീല്‍സ്, പിസ, സാന്‍ഡ് വിച്ചുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യവസ്തുക്കളും കലോറി കുറയ്ക്കല്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍ – ജോജി തോമസ്

ഡെല്‍ഹി : ആം ആദ്മി പാര്‍ട്ടിയുടെ നേതാവും , ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നതായി സൂചന . തന്റെ പ്രവര്‍ത്തനമേഖല ഡെല്‍ഹിയില്‍ മാത്രമായി ഒതുക്കാതെ രാജ്യവ്യാപകമായി ബിജെപിക്കെതിരെ പടയൊരുക്കം നടത്തുകയാണ് കെജരിവാളിന്റെയും , ആം ആദ്മി പാര്‍ട്ടിയുടെയും ലക്ഷ്യം . ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ തിരിമറിയായിരിക്കും പ്രചാരണത്തിലെ മുഖ്യവിഷയം . ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയാണ് കെജരിവാള്‍ രാജിവെയ്ക്കുകയാണെങ്കില്‍ , ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

എന്നും സാഹസികത ഇഷ്ടപ്പെടുന്ന കെജരിവാള്‍ സിവില്‍ സര്‍വ്വീസിലെ തന്റെ ഉന്നത ഉദ്യോഗവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയത് . അണ്ണാ ഹസ്സാരെയോടൊപ്പം അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന കെജരിവാള്‍ , ബഹുജന സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും മാത്രം രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ് , സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു . അങ്ങനെ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ഇലക്ഷനില്‍ തന്നെ കെജരിവാള്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയെങ്കിലും , ഭരിക്കാനാവശ്യമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടുമാസം പോലും തികയുന്നതിന് മുമ്പ് മന്ത്രിസഭ മുഴുവനും രാജിവെച്ച് , പുതിയ തെരഞ്ഞെടുപ്പിലൂടെ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയാണ് ജനങ്ങളുടെ ഇടയില്‍ താരമായത്.

മോദിയുടെയും അമിത് ഷായുടെയും കുതന്ത്രങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ ഓരോ ദിവസവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനമേറ്റെടുത്ത് , പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുകയാണ് കെജരിവാളിന്റെ ലക്ഷ്യം . ഇതിന്റെ ഭാഗമായാണ് കമലഹാസന്റെ പാര്‍ട്ടി പ്രഖ്യാപനവേളയില്‍ തമിഴ്‌നാട്ടിലെത്തി തന്റെ പിന്തുണ അറിയിച്ചതും . കഴിഞ്ഞ യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് അഴിമതിക്കെതിരെയുള്ള കെജരിവാളിന്റെ പോരാട്ടം യുപിഎ ഗവണ്‍മെന്റിനെ സമ്മര്‍ദ്ദത്തിലാക്കുകയും , ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു . എന്നാല്‍ ഡല്‍ഹിക്ക് പുറത്ത് ആം ആദ്മി പാര്‍ട്ടി വളര്‍ന്നിട്ടില്ലാത്തതിനാല്‍ അതിന്റെ ഗുണഫലങ്ങള്‍ കൂടുതലായി കിട്ടിയത് ബിജെപിക്കാണ്.

പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാനും , ജനകീയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാനും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുള്ള ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയാലുക്കളാണ് . ഭരണപക്ഷത്തിനെതിരെയുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധി മുന്നേറുന്നുണ്ടെങ്കിലും , നിര്‍ണായക സന്ദര്‍ഭങ്ങളില്‍ യുദ്ധമുഖത്തുനിന്ന് പിന്മാറുന്ന രാഹുല്‍ ഗാന്ധിയുടെ ശൈലിക്ക് ഇതുവരെ കാര്യമായ മാറ്റങ്ങളൊന്നുമില്ല . വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ഗവണ്‍മെന്റ് ഉണ്ടാക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല.

21 നിയമസഭാംഗങ്ങളുള്ള കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കി 2 അംഗങ്ങളുള്ള ബിജെപി ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ശ്രമത്തിലുമാണ് . കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് നേതൃത്വവും ഉത്തേജനവും നല്‍കേണ്ട രാഹുല്‍ ഗാന്ധിയാകട്ടെ വിദേശത്തുമാണ് . ഈയൊരു സാഹചര്യത്തില്‍ ഇന്ത്യയില്‍ ശക്തമായൊരു പ്രതിപക്ഷ നേതാവിന്റെ ആവശ്യമുണ്ടെന്നുള്ള തിരിച്ചറിവാണ് കെജരിവാളിന്റെ നീക്കത്തിനു പിന്നില്‍.

അതോടൊപ്പം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തകനായി മാറിക്കൊണ്ടിരിക്കുന്ന  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകള്‍ തെളിവുകള്‍ അടക്കം നിരത്തി , ജനമനസ്സുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കെജരിവാള്‍ . രാജ്യത്ത് നടന്ന പല തെരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തിയാണ്  ബി ജെ പി അധികാരത്തില്‍ എത്തിയതെന്ന് ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോടകം പരാതി ഉന്നയിച്ചു കഴിഞ്ഞു . ഈ സാഹചര്യത്തില്‍ ബാലറ്റ് പേപ്പറിലൂടെ തന്നെ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യത്തെ തിരികെ കൊണ്ടുവരണമെന്നുള്ള കെജരിവാളിന്റെ പ്രചാരണത്തിന് , ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയും വന്‍ പിന്തുണ നല്‍കും എന്ന് തന്നെയാണ് കരുതുന്നത് .

ലണ്ടന്‍: ട്രംപോളീന്‍ ജ്വരം പടര്‍ന്നു പിടിക്കുന്നത് കുട്ടികളുടെ അപകട സാധ്യതകള്‍ ഇരട്ടിയാക്കുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍. കൈകാലുകള്‍ ഒടിഞ്ഞ നിലയില്‍ നിരവധി കുട്ടികളെയാണ് ദിവസവും ആശുപത്രികളില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ ഇന്‍ഡോര്‍ ട്രംപോളീന്‍ പാര്‍ക്കുകളില്‍ നിന്ന് ശരാശരി മൂന്ന് പരിക്കുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് എന്‍എച്ച്എസ് കണക്കുകള്‍ പറയുന്നത്. അസ്ഥികള്‍ക്ക് ഒടിവ്, ഉളുക്ക്, ലിഗമെന്റ് പരിക്കുകള്‍ മുതലായവയ്ക്കാണ് പ്രധാനമായും ചികിത്സ തേടുന്നത്. 1181 കോളുകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്.

2014ല്‍ വെറും മൂന്ന് ട്രംപോളീന്‍ പാര്‍ക്കുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം യുകെയില്‍ നിലവിലുള്ളത് 200 പാര്‍ക്കുകളാണ്. ഇവയുടെ വര്‍ദ്ധനയ്ക്കനുസരിച്ച് പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടാകുന്നു. 2002ല്‍ അമേരിക്കയില്‍ നിന്നാണ് ട്രംപോളീന്‍ ജ്വരം യുകെയില്‍ എത്തിയതെന്നാണ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ട്രംപോളീന്‍ പാര്‍ക്ക്‌സ് പ്രതിനിധി പീറ്റ് ബ്രൗണ്‍ പറയുന്നത്. എത്ര സുരക്ഷിതമാണെങ്കിലും അപകട സാധ്യതകള്‍ ഏറെയുള്ള ഒരു ജിംനാസ്റ്റിക് ഇനമാണ് ഇത്.

മികച്ച രീതിയില്‍ തയ്യാറാക്കിയ ഒരു ട്രംപോളീന്‍ പാര്‍ക്കിന് അപകട സാധ്യകള്‍ കുറച്ചുകൊണ്ട് നല്ല പരിശീലനം നല്‍കാനാകുമെന്നും ബ്രൗണ്‍ വ്യക്തമാക്കി. ഇന്‍ഡോര്‍ പാര്‍ക്കുകളില്‍ നിന്ന് പരിക്കേറ്റ് എത്തുന്നവരുടെ എണ്ണം കൂടുതലാണെന്ന് ഷെഫീല്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ട്രോമ നഴ്‌സ് കോഓര്‍ഡിനേറ്റര്‍ ഡോണ ബ്രെയില്‍സ്‌ഫോര്‍ഡ് പറഞ്ഞു. കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടെ തന്റെ ആശുപത്രിയില്‍ മാത്രം 198 പേര്‍ ചികിത്സ തേടിയെന്നും ഇവര്‍ വ്യക്തമാക്കി.

ലണ്ടന്‍: 2015ല്‍ അവതരിപ്പിച്ച ഫ്രീഡം ഓവര്‍ റിട്ടയര്‍മെന്റ് മണി പദ്ധതി പെന്‍ഷന്‍കാര്‍ക്ക് മേല്‍ വരുത്തുന്നത് വന്‍ നികുതിഭാരമെന്ന് മുന്നറിയിപ്പ്. വാര്‍ഷിക പലിശ ഉപേക്ഷിച്ച് പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും ഒരുമിച്ച് പിന്‍വലിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ ടാക്‌സ് ബില്ലുകളാണെന്നാണ് പേഴ്‌സണല്‍ ഫിനാന്‍സ് സൊസൈറ്റി പറയുന്നത്. പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന 25 ശതമാനം തുകക്ക് മാത്രമാണ് നികുതിയിളവുകള്‍ ബാധകമായിരിക്കുന്നത്. ഇത് അറിയാതെ പണം പിന്‍വലിക്കുന്നവര്‍ അബദ്ധത്തില്‍ ചാടുകയാണ് ചെയ്യുന്നതെന്ന് പേഴ്‌സണല്‍ ഫിനാന്‍സ് സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് കെയ്ത്ത് റിച്ചാര്‍ഡ്‌സ് പറഞ്ഞു.

പുതിയ പദ്ധതി പ്രഖ്യാപിച്ച ശേഷം വെറും പത്ത് ശതമാനം ആളുകള്‍ മാത്രമാണ് വാര്‍ഷിക പലിശക്കായി പണം പെന്‍ഷന്‍ ഫണ്ടില്‍ നിലനിര്‍ത്തിയിരിക്കുന്നത്. പണം പിന്‍വലിച്ചവര്‍ക്ക് ഇനി കൂടുതല്‍ പണം നഷ്ടമാകുമെന്ന് പിഎസ്എഫ് മുന്നറിയിപ്പ് നല്‍കുന്നു. റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന പദ്ധതിയാണ് ഇതെന്ന അഭിപ്രായമാണ് ഉയരുന്നത്. 2019 ഏപ്രിലോടെ ഈ പദ്ധതിയനുസരിച്ച് പണം പിന്‍വലിച്ചവരില്‍ നിന്ന് 5.1 ബില്യന്‍ പൗണ്ട് നികുതിയിനത്തില്‍ പിരിഞ്ഞു കിട്ടുമെന്നാണ് ട്രഷറി പ്രതീക്ഷിക്കുന്നത്.

ബജറ്റ് രേഖകള്‍ അനുസരിച്ച് 2015-16ല്‍ ഈ നികുതിയിനത്തില്‍ 300 മില്യന്‍ പൗണ്ടും 2016-17ല്‍ 600 മില്യന്‍ പൗണ്ടും ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ 2015-16 മാത്രം 1.5 മില്യന്‍ പൗണ്ട് പെന്‍ഷന്‍കാരില്‍ നിന്ന് ഈടാക്കി. 2016-17ല്‍ 1.1 ബില്യനാണ് പ്രതീക്ഷിക്കുന്നത്. 4,00,000 പൗണ്ട് പെന്‍ഷന്‍ ഫണ്ടുള്ള ഒരു 55 വയസുകാരനായ പെന്‍ഷനര്‍ വര്‍ഷം 20,000 പൗണ്ട് വീതം പിന്‍വലിച്ചാല്‍ 1700 പൗണ്ട് നികുതിയിനത്തില്‍ നല്‍കേണ്ടതായി വരുമെന്നാണ് കണക്കാക്കുന്നത്.

ഇര്‍വിന്‍: സ്‌കോട്ട്‌ലന്‍ഡിലെ ഇര്‍വിനില്‍ ഉപേക്ഷിക്കപ്പെട്ട സിറിഞ്ചില്‍ നിന്ന് കുത്തേറ്റ ഏഴ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്തം എച്ച്‌ഐവി പരിശോധനയ്ക്ക് അയച്ചു. പുറത്ത് കളിക്കുന്നതിനിടെയാണ് ഇവര്‍ക്ക് സിറിഞ്ചില്‍ നിന്ന് കുത്തേറ്റതെന്നാണ് വിവരം. എച്ച്‌ഐവിക്കു പുറമേ ഹെപ്പറ്റൈറ്റിസ് പരിശോധനയ്ക്കും ഇവരുടെ രക്തം വിധേയമാക്കും. റെഡ്‌ബേണ്‍ കമ്യൂണിറ്റി സെന്ററില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഒരു കുട്ടിയുടെ അമ്മ ഇക്കാര്യം സ്‌കൂളിലെ അധ്യാപകരെ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതെന്ന് ഡെയ്‌ലി റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതേത്തുടര്‍ന്ന് കുട്ടികളെ ക്രോസ്ഹൗസ് ആശുപത്രിയില്‍ എത്തിക്കുകയും രക്തപരിശോധനക്ക് വിധേയരാക്കുകയുമായിരുന്നു. ചിലര്‍ക്ക് കുത്തിവെയ്പുകള്‍ നല്‍കിയതിനു ശേഷമാണ് വീട്ടിലേക്ക് അയച്ചത്. പരിശോധനാഫലങ്ങള്‍ വരണമെങ്കില്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നതിനാല്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്. ചിലര്‍ തങ്ങളുടെ ആശങ്ക മാധ്യമങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒട്ടേറെ സിറിഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും അടിയന്തരമായി ചെയ്യണമെന്ന് ഒരു രക്ഷിതാവ് ആവശ്യപ്പെട്ടു.

സംഭവത്തേക്കുറിച്ച് എന്‍എച്ച്എസ് ഐര്‍ഷയര്‍ ആന്‍ഡ് അറാന്റെ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധന നടത്തിയെന്നും കണ്‍സള്‍ട്ടന്റായ ഹെയ്‌സല്‍ ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. രക്തത്തില്‍ കൂടി പകരാവുന്ന വൈറസുകള്‍ ഈ സംഭവത്തില്‍ കുട്ടികളിലേക്ക് എത്താനുള്ള സാധ്യത വിരളമാണെന്നും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന സിറിഞ്ചുകളോ സൂചികളോ ഒരു കാരണവശാലും എടുക്കരുതെന്ന് കുട്ടികളെയും മുതിര്‍ന്നവരെയും ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്

M1 മോട്ടോർവേ അപകടത്തിൽ ട്രക്ക് ഡ്രൈവർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നോട്ടിങ്ങാമിലെ സിറിയക് ജോസഫിന്റെയടക്കം എട്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ വിചാരണ തുടരുകയാണ്. ഡ്രൈവർ റിസാർഡ് മസിയേക്ക്, 31 മദ്യപിച്ച് ട്രക്ക് ഓടിച്ചതാണ് അപകടത്തിന്റെ കാരണമെന്ന് കോടതി നിരീക്ഷിച്ചു. അനുവദനീയമായതിനേക്കാൾ ഇരട്ടി ആൽക്കഹോൾ ഡ്രൈവർ ഉപയോഗിച്ചിരുന്നു. അതിനു ശേഷം മോട്ടോർവേയുടെ സ്ളോ ലെയിനിൽ ട്രക്ക് നിർത്തിയിട്ടു. സിറിയക്ക് ജോസഫ് ഓടിച്ചിരുന്ന മിനി ബസ് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കാതെ വലത്തേയ്ക്ക് ദിശ മാറ്റി മിഡിൽ ലെയിനിലേയ്ക്ക് കയറാൻ ശ്രമിക്കുമ്പോൾ പുറകിൽ നിന്ന് വന്ന് മറ്റൊരു ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ വാഗ് സ്റ്റാഫ്, 54 ഹാൻഡ്സ് ഫ്രീ കോളിൽ ആയിരുന്നു. കൂടാതെ ട്രക്ക് ക്രൂസ് കൺട്രോളിൽ ആണ് ഓടിച്ചിരുന്നത്.  ഇയാൾ കുറ്റം നിഷേധിച്ചിട്ടുണ്ട്. ഈ ഡ്രൈവറുടെ മേൽ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ല.

2017 ആഗസ്റ്റ് 26ന് രാവിലെ 2.57 നാണ് ബ്രിട്ടൺ കണ്ട ഏറ്റവും വലിയ മോട്ടോർ വേ അപകടം നടന്നത്. ന്യൂ പോർട്ട് പാഗ്നലിനടുത്താണ് അപകടം ഉണ്ടായത്. 11 ഇന്ത്യൻ ടൂറിസ്റ്റുകളുമായി നോട്ടിങ്ങാമിൽ നിന്ന് ലണ്ടനിലേയ്ക്ക് പോകുമ്പോഴാണ് മിനി ബസ് അപകടത്തിൽ പെട്ടത്. ഡിസ്നി ലാൻഡ് പാരീസിലേയ്ക്കു പോവാനാണ് സംഘം പുറപ്പെട്ടത്. സിറിയക്ക് ജോസഫടക്കം ആറു പുരുഷന്മാരും രണ്ടു സ്ത്രീകളും അപകടത്തിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നാലു പേർ ആഴ്ചകളോളം ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇതിൽ നാലു വയസുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾ കൊല്ലപ്പെട്ടിരുന്നു.

പോളിഷുകാരനായ മസിയേക്ക് ഹാർഡ് ഷോൾഡറുണ്ടായിട്ടും അവിടെ ട്രക്ക് നിറുത്താതെ സ്ളോ ലെയിനിലാണ് പാർക്ക് ചെയ്തത്. ആൽക്കഹോൾ ഉപയോഗിച്ചിരുന്നതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. തന്റെ ബോധം നശിച്ചിരുന്നെന്നും അപകടമാണ് തന്നെ ഉണർത്തിയതെന്നും ഇയാൾ കോടതിയെ അറിയിച്ചു. റെഡിങ്ങിലെ ക്രൗൺ കോർട്ടിൽ വിചാരണ തുടരുകയാണ്.

എനര്‍ജി ഡ്രിംങ്ക് വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഗലകള്‍ രംഗത്തുവന്നു. പതിനാറ് വയസിന് താഴെയുളളവര്‍ക്ക് ലിറ്ററില്‍ 150മില്ലി ഗ്രാമില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിംങ്കുകള്‍ ഇനി വില്‍ക്കില്ലെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. അസ്ഡ,വെയറ്റ്‌റോസ്, ടെസ്‌ക്കോ, കോപ്പ് എന്നീ സൂപ്പര്‍മാര്‍ക്കറ്റുകളുടെ കൂടെ ബൂട്ട്‌സും ഇപ്പോള്‍ വില്‍പ്പന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ഉപയോഗവും ആരോഗ്യപ്രശ്‌നങ്ങളുമാണ ഈ നിയന്ത്രണത്തിനു കാരണമെന്ന് കോപ്പ് ഗ്രൂപ്പ് അറിയിച്ചു. ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയും കഫീനുമാണ് എനര്‍ജി ഡ്രിംങ്കുകളില്‍ ഉള്ളത്. സെയിന്‍സ്ബറിസ്, മോറിസണ്‍ തുടങ്ങിയ മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളും ഈ നിയന്ത്രണം കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്. കോപ്പ്, അല്‍ദി തുടങ്ങിയവര്‍ മാര്‍ച്ച് ഒന്നുമുതല്‍ തുടങ്ങിയ നിയന്ത്രണം ബൂട്ട്‌സ്, അസ്ഡ, വെയറ്റ്‌റോസ്, മോറിസണ്‍സ് തുടങ്ങിയവര്‍ മാര്‍ച്ച് അഞ്ച് മുതല്‍ വില്‍പ്പന നിയന്ത്രണം കൊണ്ടുവന്നു.


ഉപഭോക്താക്കളുടെ ആരോഗ്യം തങ്ങളുടെ പ്രധാന ലക്ഷ്യമാണെന്ന് ബൂട്ട്‌സ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. കുട്ടികള്‍ എനര്‍ജി ഡ്രിംങ്ക്കള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും തങ്ങള്‍ കേള്‍്ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കമ്പനി അറിയിച്ചു. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തുവന്നത്. നോട്ട്്‌ഫോര്‍ ചില്‍ഡ്രന്‍ കാമ്പയിന് തുടക്കം കുറിച്ച സെലിബ്രിറ്റി ഷെഫ് ജാമി ഒലിവര്‍ തീരുമാനത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.

ലണ്ടന്‍: ബ്രിട്ടനിലെ നഗരങ്ങളിലെ വീടുകളുടെ വിലയിലും വാടകയിലും ഗണ്യമായ വര്‍ദ്ധനവ്. ഏതാണ്ട് 15,000ത്തിലേറെ വീടുകളാണ് മാഞ്ചസ്റ്ററില്‍ മാത്രം സമീപകാലത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നു പോലും സാധരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന വിലയിലോ വാടകയിലോ അല്ല നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലെ താമസത്തിനായി മുടക്കേണ്ട ചെലവുകളില്‍ ഗണ്യമായ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഗാര്‍ഡിയന്‍ സിറ്റി ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മാഞ്ചസ്റ്റര്‍ നഗരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഏതാണ്ട് 14,667 വീടുകള്‍ സാധാരണക്കാരന് വഹിക്കാന്‍ പ്രാപ്തിയുള്ള വിലയില്‍ ഉണ്ടാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ളവയാണ്. ഇത്തരം വലിയ പാര്‍പ്പിട പദ്ധതികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിലയില്‍ ഉപഭോക്താക്കള്‍ക്ക് വീടുകള്‍ ലഭ്യമാക്കാമെന്ന മാനദണ്ഡം പാലിച്ചുകൊള്ളാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അനുമതി ലഭിച്ചിട്ടുള്ളവയാണ്.

എന്നാല്‍ കമ്പനികള്‍ ഈ മാനദണ്ഡം പാലിക്കുന്നില്ലെന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷെഫീല്‍ഡിലാണ് മറ്റു യുകെ നഗരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വീടുകളുടെ വിലയില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലം. ഇതര നഗരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ വര്‍ഷം വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഷെഫീല്‍ഡില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. 2016-17 കാലഘട്ടത്തില്‍ ഷെഫീല്‍ഡില്‍ നിര്‍മ്മിച്ചിരിക്കുന്ന 6,943 വീടുകളില്‍ വെറും 97 എണ്ണം മാത്രമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന നിശ്ചിത വില മാനദണ്ഡം പാലിക്കപ്പെട്ടവയുള്ളത്. ആകെ നിര്‍മ്മാണം കണക്കിലെടുത്താല്‍ ഇത് വെറും 1.4 ശതമാനം മാത്രമെ ആകുന്നുള്ളു. പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ സോപ്ല പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഫോഡബിള്‍ മാനദണ്ഡത്തിന് കീഴില്‍ വരാത്തവ സോഷ്യല്‍ റെന്റിനോ(കൗണ്‍സില്‍ ഹൗസിംഗ്) മാര്‍ക്കറ്റ് വിലയില്‍ 80 ശതമാനം ഉയര്‍ന്ന നിരക്കില്‍ കൂടാതെ വാടകയ്‌ക്കോ നല്‍കാം.

ലണ്ടനില്‍ തൊഴിലെടുക്കുന്ന ശരാശരി വരുമാനമുള്ള ഒരു വ്യക്തിക്ക് ലണ്ടന്‍ സെന്‍ട്രല്‍ ഭാഗങ്ങളില്‍ താമസിക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതായി കഴിഞ്ഞുവെന്ന് ഗാര്‍ഡിയന്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നു. സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വര്‍ഷം വാടകയിനത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് 100 പൗണ്ടോളം വരുമെന്ന് ആളുകള്‍ പറയുന്നു. ഇതൊരു ശരാശരി വര്‍ദ്ധനവ് മാത്രമാണ് ഇതിലും കൂടൂതല്‍ മാറ്റങ്ങള്‍ പലയിടത്തുമുള്ളതായി വ്യക്തികള്‍ സാക്ഷ്യപ്പെടുത്തുന്നു. യുകെയിലുള്ള മിക്ക കൗണ്‍സിലുകള്‍ക്കും അവരുടെതായ നിര്‍മ്മാണ പ്ലാനിംഗ് നിര്‍ദേശങ്ങള്‍ ഉണ്ട്. വലിയ ഹൗസിംഗ് പദ്ധതികള്‍ തുടങ്ങി ചെറുകിട പദ്ധതികളില്‍ വരെ എത്ര ശതമാനം അഫോഡബിള്‍ യൂണിറ്റുകള്‍ ആവശ്യമുണ്ടെന്നത് നിര്‍ണ്ണയിക്കുന്നത് ഈ മാനദണ്ഡങ്ങളാണ്. 16ഉം അതില്‍ കൂടുതലും യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ 20 ശതമാനം അഫോഡബിള്‍ മാനദണ്ഡത്തിന് കീഴില്‍ വരുന്നവയായിരിക്കണമെന്ന് മാഞ്ചസ്റ്റര്‍ കൗണ്‍സില്‍ നിയമത്തില്‍ പറയുന്നു. 0.3 ഹെക്ടറില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ക്കും ഈ 20ശതമാന കണക്ക് ബാധകമാണ്. വര്‍ദ്ധിക്കുന്ന വാടകയും വിലയും യുകെ ഹൗസിംഗ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ലണ്ടന്‍: ലണ്ടനില്‍ കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കുടിവെള്ള ക്ഷാമം പരിഹരിച്ചു. തകരാറിലായ പൈപ്പ് ലൈനുകള്‍ അടിയന്തര സാഹചര്യത്തില്‍ ശരിയാക്കിയതിനെത്തുടര്‍ന്നാണ് കുടിവെള്ള വിതരണം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞത്. ജാഗ്വര്‍ ലാന്റ് റോവര്‍ കാഡ്‌ബെറി തുടങ്ങിയ കമ്പനികളുടെ പ്ലാന്റുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജലവിതരണം തടസ്സപ്പെട്ടത്. ഇവിടെങ്ങളിലെ വിതരണം പൂര്‍ണ്ണമായും പുന:സ്ഥാപിക്കാന്‍ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ കഴിവിന്റെ പരമാവധി ഉപഭോഗം കുറക്കാന്‍ കുടിവെള്ള കമ്പനികള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിശൈത്യം തുടരുന്നതു മൂലം നഗരത്തിലെ പലയിടങ്ങളിലും കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതാണ് ജലവിതരണം തടസ്സപ്പെടാനുണ്ടായ കാരണം. തമംസ് വാട്ടര്‍, സൗത്ത് ഈസ്റ്റ് വാട്ടര്‍, അഫിനിറ്റി വാട്ടര്‍ തുടങ്ങിയ കമ്പനികള്‍ സംയുക്തമായി നല്‍കിയ മുന്നറിയിപ്പില്‍ ജലത്തിന്റെ ഉപഭോഗം നിയന്ത്രിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ലണ്ടനില്‍ മാത്രം കഴിഞ്ഞ 48 മണിക്കൂറില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ട 20,000 കുടുംബങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കണക്കുകള്‍. ലണ്ടനിലും സൗത്ത് ഈസ്റ്റിലുമുള്ള ജലവിതരണത്തില്‍ കാര്യമായ തടസ്സം നേരിട്ടത്. കൂടാതെ വെയില്‍സിലെയും സ്‌കോട്ട്‌ലന്റിലെയും അയര്‍ലണ്ടിലെയും ജലവിതരണ സംവിധാനങ്ങളില്‍ തടസ്സം നേരിട്ടുണ്ട്. ജാഗ്വര്‍ ലാന്റ് റോവര്‍ കമ്പനി നിലനിന്നിരുന്ന(ജെഎല്‍ആര്‍ പ്ലാന്റ്) പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടത്. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ജലവിതരണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും ഉത്പാദനം നടന്നുകൊണ്ടിരിക്കുകയാണ്. താത്ക്കാലികമായി ആവശ്യമുള്ള വെള്ളം സംഭരിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച്ച കാഡ്‌ബെറി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഏതാണ്ട് പതിനായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ജെആര്‍എല്ലിന്റെ ബ്രമിംഗ്ഹാമിലെ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ ജലവിതരണം തടസ്സപ്പെട്ടതോടെ നിര്‍ത്തിവെച്ചിരുന്നു. ജലവിതരണത്തിലെ തടസ്സം തുടരുകയാണെങ്കില്‍ 3000ത്തിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന കാസില്‍ ബ്രോംവിച്ചിലെ പ്ലാന്റും സമാന രീതി അടച്ചിടാനായിരുന്നു കമ്പനിയുടെ തീരുമാനം.

ജലവിതരണം പൂര്‍ണ്ണമായും പുന:സ്ഥാപിച്ചു കഴിഞ്ഞതായും കമ്പനികള്‍ക്ക് സാധരണ നിലയില്‍ ലഭിക്കുന്ന അതേ അളവില്‍ വെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും സെവേണ്‍ ട്രെന്റ് വാട്ടര്‍ കമ്പനി വക്താവ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ പൈപ്പ് ലൈനുകള്‍ തകരാറിലാവുന്നതിന്റെ നിരക്ക് ഏതാണ്ട് 4000 ശതമാനം ഇരട്ടിയായിരുന്നതായി കമ്പനി പറയുന്നു. വാട്ടര്‍ നെറ്റ്‌വര്‍ക്കില്‍ ഗണ്യമായ കേടുപാടുകള്‍ സംഭവിച്ചതോടെ കൂടുതല്‍ പുതിയ തൊഴിലാളികളെ ഇത് പരിഹരിക്കുന്നതിനായി നിയമിച്ചിരുന്നു. കഴിഞ്ഞ 48 മണിക്കൂറിലെ മുഴുവന്‍ സമയവും കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍. ആ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സേവനം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ജലവിതരണം തടസ്സപ്പെട്ടതോടെ പ്രദേശത്തെ പ്രധാന സ്‌കൂളുകളില്‍ പലതും അടച്ചിട്ടിരുന്നു. അതിശൈത്യം കാരണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞുവെന്നത് യുകെയെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന കാര്യമാണ്.

ന്യൂസ് ഡെസ്ക്

മേജർ ഇൻസിഡന്റിനെ തുടർന്ന് സാലിസ്ബറി  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നത് MI6  ഇരട്ട ചാരനായ റഷ്യൻ പൗരൻ. ബിബിസിയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. മുൻ റഷ്യൻ കേണലായ സെർജി സ്ക്രിപാലിനെ  സാലീസ്ബറിയിലെ ഷോപ്പിംഗ് ഏരിയയിലെ ബെഞ്ചിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. റഷ്യയിൽ 13 വർഷം ജയിലിൽ കഴിഞ്ഞ സെർജി സ്ക്രിപാൽ 66 കാരനാണ്. ഇപ്പോൾ ബ്രിട്ടീഷ് ഫോറിൻ ഇന്റലിജൻസ് ഏജൻസിയായ MI6 നു വേണ്ടി ചാരപ്രവർത്തനം നടത്തി വരുന്നതായാണ് റിപ്പോർട്ട്. സാലിസ്ബറിയിൽ താമസക്കാരനായ ഇയാൾ ഇരട്ട ചാരനാണ്. സെർജി റഷ്യയ്ക്കും ചാരപ്രവർത്തനത്തിലൂടെ രഹസ്യവിവരങ്ങൾ കൈമാറിയിരുന്നു. 1990 മുതൽ സെർജി വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസിയ്ക്ക് നല്കിയിരുന്നു. 100,000 ഡോളർ ഇതിന് പ്രതിഫലമായി സെർജിക്ക് ലഭിച്ചു. 10 അമേരിക്കൻ ചാരന്മാരെ കൈമാറിയതിനു പകരമായി മോസ്കോയിൽ നിന്ന് വിട്ടയച്ച നാല് തടവുകാരിൽ ഒരാളാണ് സെർജി. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീ പാർട്ണറാണെന്ന് അറിയുന്നു. റേഡിയേഷൻ, കെമിക്കൽ എക്സ്പേർട്ടുകൾ ഹോസ്പിറ്റലിൽ എത്തിയിരുന്നു.

മലയാളം യുകെ ന്യൂസ് ഇതുമായി ബന്ധപ്പെട്ട്  നേരത്തെ പ്രസിദ്ധീകരിച്ച ന്യൂസ് ചുവടെ ചേർക്കുന്നു.

സാലിസ് ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചു. ആക്സിഡൻറ് ആൻഡ് എമർജൻസി ഇന്നു രാവിലെ അടിയന്തിരമായി അടച്ചു. ഇന്നലെ രാത്രി സിറ്റിയിൽ നടന്ന മെഡിക്കൽ എമർജൻസിയുമായി ബന്ധപ്പെട്ടാണ് മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചത്. അടിയന്തിരമായി ഹോസ്പിറ്റലിലേയ്ക്ക് ഫയർഫോഴ്സ് യൂണിറ്റിനെ അധികൃതർ വിളിച്ചു വരുത്തി. ഇൻസിഡൻറ് റെസ്പോൺസ് വിഭാഗത്തിൽ പെട്ട രണ്ടു ആംബുലൻസുകൾ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തി.

ഇന്നലെ രണ്ടു പേർ മാൾട്ടിംഗ് സ് ഷോപ്പിംഗ് സെൻററിൽ കുഴഞ്ഞു വീണിരുന്നു. അജ്ഞാത വസ്തുവിൽ നിന്നുള്ള റിയാക്ഷൻ മൂലമാണ് ഇവർ കുഴഞ്ഞു വീണത്. ഇവരെ ഉടൻ തന്നെ സാലിസ് ബറി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. ഹെറോയിനേക്കാൾ 50-100 മടങ്ങ് ശക്തിയുള്ള മയക്കുമരുന്നായ ഫെൻറാനിൽ സമ്പർക്കം മൂലമാണ് ഇവരെ ഹോസ് പിറ്റലിൽ പ്രവേശിപ്പിച്ചതെന്ന് കരുതുന്നു. ഒരു ഗ്രീൻ ടെൻറ് ഒരുക്കി ഫയർഫോഴ്സ് അടിയന്തിര ഡീകൻറാമിനേഷൻ നടത്തി. ഹോസ്പിറ്റലിലേയ്ക്ക് എത്തിക്കൊണ്ടിരുന്നവരെ സെക്യൂരിറ്റി വഴി തിരിച്ച് വിട്ടു. എൻട്രൻസിലേയ്ക്കുള്ള പ്രവേശനം പൂർണമായും  ബാരിയർ കെട്ടി നിരോധിച്ചിരുന്നു. പത്തിൽ താഴെ ആളുകളെ ഈ സംഭവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തിയതായി ഹോസ്പിറ്റൽ അധികൃതർ സ്ഥിരീകരിച്ചു.

ഇന്നലെ വൈകുന്നേരം 4.15 നാണ് മാൾട്ടിംഗ്സ് ഷോപ്പിംഗ് സെന്ററിൽ ഒരു പുരുഷനും ഒരു സ്ത്രീയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. ഇവർ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിലാണെന്ന് വിൽഷയർ പോലീസ് അറിയിച്ചു. സാലിസ്ബറിയിലെ മറ്റു പല സ്ഥലങ്ങളിലും ഈ സംഭവുമായി ബന്ധപ്പെട്ട്‌ പോലീസ് കോർഡൺ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ഏജൻസികൾ സംയുക്തമായി അന്വേഷണം തുടരുകയാണ്. ഹോസ്പിറ്റൽ രാവിലെ 11.20 ന് വീണ്ടും തുറന്നു.

Copyright © . All rights reserved