Main News

കുടുംബങ്ങളുടെ അടിത്തറ ശക്തമാകുന്നത് പരസ്പരമുള്ള ആശയവിനിമയത്തിലൂടെയാണെന്നും അത് ഏറ്റവും കൂടുതല്‍ സാധ്യമാകുന്നത് ഒരുമിച്ച് ഒരു തീന്‍മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുമ്പോളാണെന്നും പറയാറുണ്ട്. എന്നാല്‍ ബ്രിട്ടീഷുകാരെ സംബന്ധിച്ച് ഈ രീതിക്ക് മാറ്റം വരികയാണത്രേ. ഒപ്പീനിയം എന്ന റിസര്‍ച്ച് സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കുടുംബങ്ങള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കുന്നത് ടിവി കാണാനാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. കിച്ചന്‍ ടേബിളുകളെ മിനി സ്‌ക്രീന്‍ കീഴടക്കിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ 57 ശതമാനം കുടുംബങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനായി ഒരുമിച്ച് ഇരിക്കുമായിരുന്നു. 9 ശതമാനം മാത്രമായിരുന്നു ഒരുമിച്ച് ടിവി കണ്ടിരുന്നത്.

ഇപ്പോള്‍ 48 ശതമാനം കുടുംബങ്ങള്‍ മാത്രമാണ് ഒരുമിച്ച് ഭക്ഷണം കഴിക്കാറുള്ളത്. ടിവി കാണാന്‍ ഒരുമിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഗോഗിള്‍ബോക്‌സ് എന്ന റിയാലിറ്റി ഷോയിലെ കുടുംബങ്ങളെപ്പോലെയായി മാറിയിട്ടുണ്ട് ഇപ്പോള്‍ മിക്ക ബ്രിട്ടീഷ് കുടുംബങ്ങളെന്നാണ് പഠനം വിശദീകരിക്കുന്നത്. ടിവി പ്രോഗ്രാമുകള്‍ കാണുകയും അവയേപ്പറ്റി കമന്റുകള്‍ പറയുകയും ചെയ്യുന്ന ചാനല്‍ 4 റിയാലിറ്റി ഷോയാണ് ഗോഗിള്‍ബോക്‌സ്. എന്നാല്‍ ഇതിനെ അത്ര ഭീകരാവസ്ഥായി ചിത്രീകരിക്കേണ്ടതില്ലെന്നാണ് ലിയോണ്‍ റെസ്‌റ്റോറന്റ് ചെയിന്‍ ഉടമയും സ്‌കൂള്‍ ഭക്ഷണ പദ്ധതിയിലെ ഗവണ്‍മെന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളുമായ ജോണ്‍ വിന്‍സന്റ് പറയുന്നത്.

ഒരുമിച്ചിരുന്ന് ടിവി കാണുന്നതും ആശയവിനിമയങ്ങള്‍ക്ക് ഇടം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒട്ടേറെ കാര്യങ്ങള്‍ സംസാരിക്കാന്‍ ഇവിടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്കാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാറുള്ളതെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ സാധിക്കുന്നതായി ലീഡ്‌സ് യൂണിവേഴ്‌സിറ്റി 2012ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

ലോകകപ്പിന്റെ ചൂടിനൊപ്പം ബ്രിട്ടനില്‍ സമ്മര്‍ ചൂടും വര്‍ദ്ധിക്കുന്നു. ഇന്നലെ പനാമയുമായി നടന്ന മത്സരം ബ്രിട്ടന്‍ ആഘോഷിച്ചത് 25 ഡിഗ്രി സെല്‍ഷ്യസ് ചൂടിലായിരുന്നു. ബീച്ചുകളില്‍ എത്തിയവര്‍ക്ക് സമൃദ്ധമായി സൂര്യപ്രകാശം ലഭിച്ചു. ഈയാഴ്ച ഒരു ഹീറ്റ് വേവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതോടെ താപനില 32 ഡിഗ്രിയിലേക്ക് ഉയര്‍ന്നേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സമയത്തെ ശരാശരി താപനില ലണ്ടനില്‍ 20 ഡിഗ്രിയും മാഞ്ചസ്റ്ററില്‍ 18 ഡിഗ്രിയുമാണ്.

തെളിഞ്ഞ കാലാവസ്ഥ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ബ്രിട്ടീഷുകാര്‍. ബീച്ചുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പനാമയുമായുള്ള ഫുട്‌ബോള്‍ മത്സരം വലിയ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചയിടങ്ങളില്‍ വെയിലില്‍ നിന്നുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ വിജയാഘോഷം നടത്തിയത്. ഈയാഴ്ച വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഫോര്‍കാസ്റ്റര്‍ റേച്ചല്‍ വെസ്റ്റ് പറഞ്ഞു. ഈ സമയങ്ങളില്‍ യുകെയുടെ നോര്‍ത്ത് ഭാഗങ്ങളില്‍ മേഘാവൃതമായതും ചെറിയ മഴയുമുള്ള കാലാവസ്ഥയാണ് സാധാരണ കാണാറുള്ളത്. എന്നാല്‍ ഇത്തവണ തെളിഞ്ഞ കാലാവസ്ഥയാണ് ഇവിടെപ്പോലും ദൃശ്യമാകാന്‍ സാധ്യതയുള്ളതെന്ന് അവര്‍ പറഞ്ഞു.

ഇന്ന് 28 മുതല്‍ 29 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ 32 ഡിഗ്രി വരെയായി താപനില വര്‍ദ്ധിച്ചേക്കാം. ബുധനാഴ്ചയായാരിക്കും ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ മണ്ണിലെ രണ്ടാമത്തെ ഹാട്രിക് പിറന്ന മല്‍സരത്തില്‍ പനാമയെ ഗോള്‍മഴയില്‍ മുക്കി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പനാമയെ വീഴ്ത്തിയത്. 22, 45+1, 62 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. ഇതില്‍ ആദ്യ രണ്ടു ഗോളുകള്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു.

ഇതോടെ രണ്ടു മല്‍സരങ്ങളില്‍നിന്ന് അഞ്ചു ഗോളുമായി ഹാരി കെയ്ന്‍ റഷ്യന്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി. നാലു ഗോള്‍ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊമേലു ലുക്കാകു എന്നിവര്‍ തൊട്ടുപിന്നിലുണ്ട്. റൊണാള്‍ഡോയാണ് കെയ്‌നു മുന്‍പേ റഷ്യന്‍ മണ്ണില്‍ ഹാട്രിക് നേടിയ താരം. എട്ടാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ നേടിയ ജോണ്‍ സ്റ്റോണ്‍സ് 40 മിനിറ്റില്‍ രണ്ടാം ഗോളും നേടി. ശേഷിച്ച ഗോള്‍ ജെസ്സെ ലിങ്കാര്‍ഡിന്റെ വകയാണ്. 36–ാം മിനിറ്റിലായിരുന്നു ലിങ്കാര്‍ഡിന്റെ ഗോള്‍. പനാമയുടെ ആശ്വാസ ഗോള്‍ ബലോയ് നേടി. അവരുടെ ആദ്യ ലോകകപ്പ് ഗോള്‍കൂടിയാണി.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യ മല്‍സരത്തില്‍ ബല്‍ജിയത്തോടും തോറ്റ പനാമ രണ്ടാം തോല്‍വിയോടെ പുറത്തായി. ഇതേ ഗ്രൂപ്പില്‍നിന്ന് ബല്‍ജിയവും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. തുനീസിയയാണ് പുറത്തായ രണ്ടാമത്തെ ടീം.

ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ നൂറ് കണക്കിന് ബ്രിട്ടീഷ് തൊഴില്‍ യോഗ്യതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍. ഡാന്‍സ് ടീച്ചര്‍മാര്‍, ഡോക്ടര്‍മാര്‍, ഗ്യാസ് എന്‍ജിനീയര്‍മാര്‍ തുടങ്ങി നിരവധി മേഖലകളിലെ ബ്രിട്ടീഷ് യോഗ്യതകള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ഇത് വളരെ ദോഷകരമായി ബാധിച്ചേക്കും.

സോഷ്യല്‍ വര്‍ക്കര്‍മാര്‍, ന്യൂറോളജിസ്റ്റുകള്‍, പീഡിയാട്രീഷ്യന്‍മാര്‍, ഐടി ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയ വലിയ പട്ടികയാണ് ഈ വിധത്തില്‍ യൂറോപ്യന്‍ അംഗീകാരം നഷ്ടമാകാന്‍ സാധ്യതയുള്ളതായി നല്‍കിയിരിക്കുന്നത്. അന്തിമ തീരുമാനത്തില്‍ ഹിതപരിശോധന ആവശ്യപ്പെട്ട് ബ്രെക്‌സിറ്റ് വിരുദ്ധര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയും പൂര്‍ണ്ണമായും ബ്രിട്ടീഷ് അനുകൂല ബ്രെക്‌സിറ്റ് വേണമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ വരുന്നത്.

നോ ഡീല്‍ ബ്രെക്‌സിറ്റിനു ശേഷം ഈ ജോലികള്‍ക്ക് വേണ്ട അംഗീകാരം നേടിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെമ്മോറാണ്ടം വ്യക്തമാക്കുന്നു. ശരിയായ വിധത്തിലുള്ള ധാരണകളുണ്ടായില്ലെങ്കില്‍ അംഗീകാരം സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ യുകെയ്ക്ക് ബാധകമാകില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. റെഗുലേറ്റഡ് ജോലികളായി 216 പ്രൊഫഷനുകളെയാണ് യൂറോപ്യന്‍ യൂണിയന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ജിപി, ആശുപത്രി സന്ദര്‍ശനങ്ങള്‍ക്ക് രോഗികളില്‍ നിന്ന് ഫീസ് ഈടാക്കണമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍. എന്‍എച്ച്എസിന് മറ്റു മാര്‍ഗങ്ങളിലൂടെ പണം സമാഹരിക്കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാരിന് നിര്‍ദേശിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്താനിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഉയര്‍ന്നു വന്ന ഒരു നിര്‍ദേശമാണ് ഇത്. തിങ്കളാഴ്ച നടക്കുന്ന ബിഎംഎ വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇക്കാര്യം ചര്‍ച്ചയാകും. എന്‍എച്ച്എസിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ സൗജന്യ സേവനം എന്ന മൂല്യം പാടെ അട്ടിമറിക്കുന്നതിനാല്‍ ഈ വിഷയത്തില്‍ കാര്യമായ സംവാദങ്ങള്‍ ഉണ്ടായേക്കും.

ഹെല്‍ത്ത് കെയറില്‍ നടപ്പാക്കിക്കൊണ്ടിരുന്ന നിയന്ത്രണങ്ങളേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ഫീസ് ഈടാക്കിക്കൊണ്ട് ചികിത്സ നല്‍കുന്നതെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. നിസാര രോഗങ്ങളുമായി ജിപി സര്‍ജറികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും എത്തുന്നവരെ ഇത് നിരുത്സാഹപ്പെടുത്തുമെന്നും അത്തരത്തില്‍ നിലവില്‍ നേരിടുന്ന അനാവശ്യ തിരക്ക് ഒഴിവാക്കാനാകുമെന്നും ഇവര്‍ പറയുന്നു.

ജിപികളില്‍ 25 പൗണ്ട് ഫീസ് ഏര്‍പ്പെടുത്തണമെന്ന് നേരത്തേ തന്ന നിരവധി ഡോക്ടര്‍മാര്‍ ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാല്‍ ബിഎംഎ ഇതേവരെ ഈ ആവശ്യം മുന്നോട്ടു വെച്ചിരുന്നില്ല. ഈ വര്‍ഷം തുടക്കത്തില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം ജിപികളും ഫീസ് ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നതായി വ്യക്തമായിരുന്നു.

ബ്രെക്‌സിറ്റ് അന്തിമ ധാരണയില്‍ ഹിതപരിശോധന വേണമെന്ന് ആവശ്യം. ബ്രെക്‌സിറ്റ് ഹിതപരിശോധന നടന്ന് രണ്ടു വര്‍ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത്. സെന്‍ട്രല്‍ ലണ്ടനില്‍ ഇക്കാര്യമാവശ്യപ്പെട്ട് ഒരു ലക്ഷത്തോളം പേര്‍ അണിനിരന്ന പ്രകടനം നടന്നു. ജനങ്ങള്‍ക്കും രാജ്യത്തിനും അനുകൂലമല്ലാത്ത ഒരു ബ്രെക്‌സിറ്റ് ധാരണയില്‍ പ്രധാനമന്ത്രി എത്തുന്നത് തടയാനാണ് ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് പ്രതിഷേധിക്കുന്നവര്‍ വാദിക്കുന്നത്.

പീപ്പിള്‍സ് വോട്ട് ക്യാംപെയിന്‍ എന്ന പേരില്‍ അണിനിരന്ന പ്രതിഷേധക്കാരില്‍ നിരവധി യൂറോപ്യന്‍ യൂണിയന്‍ അനുകൂല ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ടോണി ബ്ലെയറിന്റെ വക്താവും ലേബര്‍ അനുകൂലിയുമായ അലസ്റ്റര്‍ ക്യാംപ്‌ബെല്‍, ടോറി എംപിയും റിമെയിന്‍ പക്ഷക്കാരിയുമായ അന്ന സോര്‍ബി, നടന്‍ ടോണി റോബിന്‍സണ്‍ തുടങ്ങിയവര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ബ്രെക്‌സിറ്റില്‍ സര്‍ക്കാര്‍ നടത്തുന്നത് സ്വപ്‌ന വ്യാപാരമാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. വ്യവസായങ്ങള്‍ ഓരോന്നായി രാജ്യം വിടുകയാണെന്നും ഇവര്‍ ആരോപിച്ചു.

ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ഫലം പുറത്തുവന്നതിന്റെ രണ്ടാം വാര്‍ഷികമായിരുന്നു ശനിയാഴ്ച. ഹിതപരിശോധനയില്‍ 48 നെതിരെ 52 ശതമാനം വോട്ടുകള്‍ക്കാണ് ബ്രിട്ടീഷ് ജനത യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാമെന്ന തീരുമാനമെടുത്തത്. പിന്നീട് ബ്രെക്‌സിറ്റിന്റെ ആദ്യ പടിയായി ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുകയും ചെയ്തു. ഡേവിഡ് കാമറൂണിന് അധികാരം നഷ്ടമായതില്‍ തുടങ്ങിയ ബ്രെക്സ്റ്റ് നടപടികള്‍ ഓരോന്നും വിവാദമായിരുന്നു.

ന്യൂഡല്‍ഹി: കരസേനാ മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ റോഡരികില്‍ കണ്ടെത്തി. മൃതദേഹത്തില്‍ വാഹനം കയറിയിറങ്ങിയ പാടുകളുമുണ്ട്. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ഫിസിയോതെറാപ്പിക്കായി ആശുപത്രിയിലേക്ക് പോയ 30 കാരിയായ വീട്ടമ്മയെ അര മണിക്കൂറിനുശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫിസിയോതെറാപ്പിക്കായി മേജറുടെ ഔദ്യോഗിക വാഹനത്തിലാണ് ഭാര്യ ആശുപത്രിയിലെത്തിയത്. ആശുപത്രിക്ക് പുറത്തുനിന്ന് അവര്‍ മറ്റൊരു കാറില്‍ കയറിയതായി വിവരം ലഭിച്ചിട്ടുണ്ട്.

30 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും പ്രതിയെപ്പറ്റി വ്യക്തമായ സൂചനകള്‍ ലഭിച്ചുകഴിഞ്ഞുവെന്നും പോലീസ് പറഞ്ഞു.

അപകടം നടന്നുവെന്ന വിവരമാണ് ആദ്യം പോലീസിന് ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് സംഘമാണ് കൊലപാതകം സ്ഥിരീകരിച്ചത്. ഉടന്‍തന്നെ മേജറെ പോലീസ് വിവരം അറിയിച്ചു.

തൃശൂര്‍/കൊടുങ്ങല്ലൂര്‍: ഖത്തര്‍ ഭരണാധികാരിയായ ഷെയ്ക് തമീം ബിന്‍ അല്‍താനിയുടെ പൂര്‍ണകായ ചിത്രം സ്വര്‍ണം പൂശി വരപ്പിക്കാന്‍ കരാര്‍ നല്‍കിയിട്ടുണ്ടെന്ന വ്യാജ ഇമെയില്‍ അയച്ച് ഖത്തര്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ അഞ്ചു കോടി രൂപ തട്ടിയെടുത്ത മലയാളി പോലീസ് പിടിയിലായി. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളയ്ക്കല്‍ സുനില്‍ മേനോനെ (47)യാണ് കൊടുങ്ങല്ലൂര്‍ സി.ഐ: പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്നാണു പിടികൂടിയത്.

വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. സ്വയം ഉണ്ടാക്കിയ ആപ്പ് ഉപയോഗിച്ച് കൊടുങ്ങല്ലൂരിലെ വീട്ടിലിരുന്നായിരുന്നു തട്ടിപ്പ്. ഖത്തര്‍ ഭരണാധികാരിയായ ഷെയ്ക് തമീം ബിന്‍ അല്‍താനിയുടെ പൂര്‍ണകായ ചിത്രം േലാകത്തെ വിഖ്യാത ചിത്രകാരന്‍മാരെക്കൊണ്ട് സ്വര്‍ണം പൂശി വരപ്പിക്കാന്‍ അമേരിക്കന്‍ ഓണ്‍െലെന്‍ കമ്പനിയായ ജെറോം നെപ്പോളിനെ എല്‍പ്പിച്ചിട്ടുണ്ടെന്നും പത്തു ചിത്രങ്ങള്‍ വരയ്ക്കാന്‍ 10.40 കോടി രൂപയാണു പ്രതിഫലമെന്നും മുന്‍കൂറായി 5.20 കോടി കൈമാറണമെന്നും പറഞ്ഞ് ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരിലുള്ള വ്യാജ ഇമെയിലിലൂടെ ഖത്തര്‍ മ്യൂസിയം വകുപ്പിന് ഇ-മെയില്‍ സന്ദേശം അയച്ചു.

രാജകുടുംബത്തിന്റെ പേരിലുള്ള സന്ദേശമായതിനാല്‍ ഖത്തര്‍ മ്യൂസിയത്തിലെ ധനകാര്യ ഉദ്യോഗസ്ഥന്‍ സംശയിച്ചില്ല. മെയിലില്‍ പറഞ്ഞിരുന്ന അക്കൗണ്ടിലേക്കു കഴിഞ്ഞ ഫെബ്രുവരിയില്‍ പണം കൈമാറി. പിന്നീട് അമേരിക്കന്‍ കമ്പനിയുമായി ഇമെയില്‍ മുഖേന ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിക്കാതായതോടെയാണു തട്ടിപ്പ് തിരിച്ചറിഞ്ഞത്.

ഖത്തര്‍ ഐ.ടി. വകുപ്പിലെ ഉദ്യോഗസ്ഥന്‍ കൊടുങ്ങല്ലൂരിലെത്തി പോലീസിന് പരാതി നല്‍കിയിരുന്നു. എസ്.ബി.ഐയുടെ കൊടുങ്ങല്ലൂര്‍ നോര്‍ത്ത് ബ്രാഞ്ച് അക്കൗണ്ട് വഴിയാണു പണം സ്വീകരിച്ചത്. 5.20 കോടി രൂപയില്‍ നാലരക്കോടി സുനില്‍ വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചു. 23 ലക്ഷം രൂപയ്ക്ക് പുതിയ ജീപ്പ് വാങ്ങി. 15ലക്ഷത്തോളം രൂപ ബന്ധുക്കള്‍ക്ക് വായ്പ നല്‍കുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

സുനില്‍ ദീര്‍ഘകാലം ഖത്തറിലെ കമ്പനികളില്‍ അക്കൗണ്ടന്റായിരുന്നു. നാട്ടില്‍ വന്ന ശേഷം ഓണ്‍െലെന്‍ ബിസിനസുകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഖത്തറിലെ ചില സൂഹൃത്തുക്കളുടെ സഹായത്തോടെ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെയും ഖത്തര്‍ മ്യൂസിയത്തിലെ ഉദ്യോഗസ്ഥരുടെയും ഇ-മെയില്‍ വിലാസം കണ്ടെത്തി. പിന്നീട് ജെറോം നെപ്പോളിന്‍ എന്ന പേരില്‍ വ്യാജ ഇ-മെയില്‍ വിലാസം ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. രണ്ടു വര്‍ഷത്തോളം ഗവേഷണം നടത്തിയാണു തട്ടിപ്പ് ആസൂത്രണം ചെയ്തത്.

ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ ഇ-മെയില്‍ ഐഡിയില്‍നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് അനധികൃതമായി ഇ-മെയില്‍ അയയ്ക്കണമെങ്കില്‍ സ്ഥാപനത്തിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്യണം. അതിനു പകരം ഒരു ആപ്പ് വഴിയാണു സുനില്‍ തട്ടിപ്പ് നടത്തിയത്. ഈ ആപ്പ് ഉപയോഗിച്ച് ആരുടെ പേരില്‍ വേണമെങ്കിലും ഇ-മെയില്‍ അയയ്ക്കാം. ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരിലുള്ള സന്ദേശം ഈ ആപ്പ് ഉപയോഗിച്ച് ഖത്തര്‍ മ്യൂസിയത്തിന്റെ ഇ-മെയിലിലേക്ക് അയച്ചായിരുന്നു തട്ടിപ്പ്.

 

ലണ്ടന്‍: ബ്രക്‌സിറ്റ് നിലവില്‍ വരുന്നതോടെ യുകെയിലെ വിപണി കമ്പനികള്‍ക്ക് പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇ്കാര്യത്തില്‍ വ്യക്തതയാവശ്യപ്പെട്ട് എയര്‍ബസിന് പിന്നാലെ ബി.എം.ഡബ്യൂയും രംഗത്ത് വന്നു. ബ്രക്‌സിറ്റ് നിലവില്‍ വരുന്നതോടെ യൂറോപ്യന്‍ വിപണിയില്‍ വമ്പന്‍ കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജ്യവിടുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് ബി.എം.ഡബ്യൂ രംഗത്ത് വന്നിരിക്കുന്നത്. വിപണിയിലെ മാറ്റങ്ങള്‍ സംബന്ധിച്ച കൃത്യമായി വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ബി.എം.ഡബ്യൂ യൂകെ മേധാവി ഇയാന്‍ റോബര്‍ട്ട്‌സണ്‍ ആവശ്യപ്പെട്ടു. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥ തുടരുകയാണെങ്കില്‍ രാജ്യവിടുമെന്ന് എയര്‍ബസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ വിപണിയെ ബ്രക്‌സിറ്റ് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടി കാണിച്ചായിരുന്നു കമ്പനിയുടെ മുന്നറിയിപ്പ്.

ഏതാണ്ട് 14,000ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് എയര്‍ബസ്. യുകെയില്‍ നിന്ന് കമ്പനി മാറ്റി സ്ഥാപിച്ചാല്‍ രാജ്യത്തെ തൊഴില്‍ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. അതേസമയം രാജ്യത്തെ വിപണിയെയും വ്യാവസായിക മേഖലയേയും യാതൊരുവിധത്തിലും ബ്രക്‌സിറ്റ് പ്രതികൂലമായി ബാധിക്കില്ലെന്ന നിലപാടിലാണ് യുകെ സര്‍ക്കാര്‍. ഇക്കാര്യത്തില്‍ യാതൊരുവിധ അവ്യക്തതയുമില്ലെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ബ്രക്‌സിറ്റ് പ്രത്യാഘാതങ്ങളെക്കുറിച്ച് വന്‍കിട കമ്പനികള്‍ ആശങ്കയിലാണെന്നാണ് ബി.എം.ഡബ്യൂവിന്റെ മുന്നറിയിപ്പിലൂടെ വ്യക്തമാവുന്നത്. യൂറോപ്യന്‍ യൂണിയനിലെ 28 അംഗങ്ങള്‍ക്കും ഡ്യൂട്ടി ഫ്രീ വിപണന സാധ്യത ബ്രക്‌സിറ്റിന് ശേഷം ഇല്ലാതാകും. നിലവില്‍ യൂറോപ്പിന് പുറത്തുള്ള വിപണിക്ക് സമാനമായി 27 അംഗരാജ്യങ്ങളില്‍ നിയമങ്ങള്‍ വരാന്‍ സാധ്യതയുള്ളതായി സാമ്പത്തിക വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു.

യൂകെയില്‍ ബി.എം.ഡബ്യൂ നിര്‍മ്മിക്കുന്നത് റോള്‍സ് റോയിസ് കാറുകളാണ്. കമ്പനിയില്‍ ഏതാണ്ട് 8000ത്തോളം തൊഴിലാളികളുമുണ്ട്. ബ്രക്‌സിറ്റ് നയമാറ്റത്തിലുണ്ടാകുന്ന കാര്യങ്ങളില്‍ വ്യക്തത നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ കമ്പനി രാജ്യവിടുമെന്നാണ് സൂചന. എന്നാല്‍ ഇക്കര്യം സംബന്ധിച്ച് യാതൊരു ഔദ്യോഗിക വിശദീകരണങ്ങളും വന്നിട്ടില്ല. സര്‍ക്കാരിന്റെ ട്രേഡ് നയങ്ങളെക്കുറിച്ചും നികുതി നിരക്കുകളെക്കുറിച്ചും കൃത്യമായി വിവരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാണം. ഒരുമാസത്തിനുള്ള ഇതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ കമ്പനി ഇതര മാര്‍ഗങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്ന് ബി.എം.ഡബ്യൂ യൂകെ മേധാവി ഇയാന്‍ റോബര്‍ട്ട്‌സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹേയ് ഫീവര്‍ പ്രതിരോധ മരുന്ന് കഴിച്ച് നിരത്തിലിറങ്ങുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്യപ്പെടുമെന്ന് സൂചന. പ്രതിരോധ മരുന്ന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഹെറോയിന്‍, കഞ്ചാവ് തുടങ്ങിയവ ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോള്‍ ലഭിക്കുന്ന കേസിന് സമാനമായിരിക്കും പ്രതിരോധ മരുന്നെടുക്കുന്ന ഡ്രൈവര്‍മാരും ചാര്‍ജ് ചെയ്യപ്പെടുക. 20 മില്യണിലധികം ഡ്രൈവര്‍മാരാണ് സ്ഥിരമായി ആന്റിഹിസ്തമിന്‍ എന്ന പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ മരുന്ന്. ഉറക്കമില്ലാഴ്മ, ക്ഷീണം, തലച്ചോറിന്റെ സ്ഥിരതയില്ലാഴ്മ തുടങ്ങിയവയാണ് ആന്റിഹിസ്തമിന്‍ സൃഷ്ടിക്കുന്ന പ്രധാന പാര്‍ശ്വഫലങ്ങള്‍.

ഈ മരുന്ന് ഉപയോഗിച്ച് കഴിഞ്ഞാല്‍ നിരത്തില്‍ കൃത്യതയോടെ വാഹനമോടിക്കാന്‍ കഴിയില്ല. അത് അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യും. ആന്റിഹിസ്തമിന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുവാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഭൂരിഭാഗം ഡ്രൈവര്‍മാരും ഇവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരാണ്. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ടാബ്‌ലെറ്റുകള്‍ വാഹനമോടിക്കുമ്പോള്‍ ഉപയോഗിക്കരുതെന്ന് വിദഗ്ദ്ധര്‍ കര്‍ശന നിര്‍ദേശം നല്‍കുന്നു. ആന്റിഹിസ്തമിന്‍ പ്രധാനമായും തടസപ്പെടുത്തുന്നത് മനുഷ്യന്‍ റിയാക്ട് ചെയ്യാനുള്ള കഴിവിനെയാണ്. റിയാക്ഷന്‍ സമയം വര്‍ദ്ധിക്കുമ്പോള്‍ നിരത്തില്‍ കൃത്യതയുണ്ടാവില്ല. അമിത അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നാല്‍ മദ്യത്തിന്റെ സ്വാധീത്തെക്കാള്‍ അപകടം നിറഞ്ഞതായി മാറാനും സാധ്യതയുണ്ട്.

സമീപകാലത്തെ ഏറ്റവും തെളിച്ചമുള്ള സമ്മറാണ് യുകെയില്‍ ലഭ്യമായിട്ടുള്ളത്. ഇത് അന്തരീക്ഷത്തിലെ പോളണ്‍ കണങ്ങളുടെ അളവും ഗണ്യമായി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഹേയ് ഫീവര്‍ ഭീതിയില്‍ നിന്ന് മുക്തി നേടുകയെന്ന ഉദ്ദേശത്തോടെയാണ് പലരും ഇത്തരം ടാബ്‌ലെറ്റുകള്‍ കഴിക്കുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തവണ ഹേയ് ഫീവര്‍ നിരവധി ഡ്രൈവര്‍മാരെ പിടികൂടിയതായി മോട്ടോറിംഗ് എഡിറ്ററായ അമാന്റാ സ്‌റ്റ്രേട്ടണ്‍ വ്യക്തമാക്കുന്നു. ഫീവറിനെ പ്രതിരോധിക്കാന്‍ എടുക്കുന്ന മരുന്നുകളെക്കുറിച്ച് കൃത്യതയില്ല. ഇതിനായി ഡ്രൈവര്‍മാര്‍ വിദഗ്ദ്ധരായ ആളുകളെ സമീപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 1,106 ഡ്രൈവര്‍മാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളാണ്.

RECENT POSTS
Copyright © . All rights reserved