ബ്രിട്ടനില്‍ നിന്ന് യൂറോപ്പിലേക്കുള്ള റോഡ് ഗതാഗതത്തിന് ഒരു നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ ഫ്രാന്‍സ് തടയിട്ടേക്കുമെന്ന് വിദഗ്ദ്ധര്‍. യുകെയില്‍ നിന്ന് ഫ്രാന്‍സിലേക്ക് എത്തുന്ന ലോറികള്‍ക്കും മറ്റും കാലേയില്‍ കടുത്ത പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റോഡ് ഹോളേജ് അസോസിയേഷന്‍ തലവന്‍ റിച്ചാര്‍ഡ് ബേര്‍നറ്റ് പറയുന്നു. ഇതു മീലം കെന്റില്‍ കടുത്ത ഗതാഗത പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളില്‍ പരിശോധയുണ്ടാകില്ലെന്നാണ് ഇപ്പോള്‍ പറയുന്നതെങ്കിലും കസ്റ്റംസ് യൂണിയനില്‍ നിന്ന് പുറത്തു പോയാല്‍ അതിനുള്ള സാധ്യതകളുണ്ട്.

ഒരു നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഫ്രഞ്ച് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ കസ്റ്റംസ് പരിശോധനകള്‍ കാലേയില്‍ നടത്താനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങനെ വന്നാല്‍ വാഹനങ്ങളുടെ നിര നീളുകയും കെന്റ് വരെ അതിന്റെ പ്രതിഫലനമുണ്ടാകുകയും ചെയ്‌തേക്കും. ചൊവ്വാഴ്ച പുറത്തു വന്ന ഒരു ഇംപാക്ട് റിപ്പോര്‍ട്ടില്‍ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ എം20 ഒരു 13 മൈല്‍ നീളുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടായി മാറുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ലോറികളുടെ നീണ്ട നിര 2023 വരെയോ ഒരു ബ്രെക്‌സിറ്റ് പരിഹാര മാര്‍ഗം കണ്ടെത്തുന്നതു വരെയോ തുടര്‍ച്ചയായി കാണാനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു..

നോ ഡീല്‍ സാഹചര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഓപ്പറേഷന്‍ ബ്രോക്ക് എന്ന പരിപാടി തുടങ്ങിക്കഴിഞ്ഞു. ഫ്രാന്‍സിലേക്കുള്ള കടല്‍ ഗതാഗതത്തിലും യൂറോടണലിലൂടെയുള്ള ഗതാഗതത്തിലും ബ്രെക്‌സിറ്റിലെ ധാരണയില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ബേര്‍നറ്റ് പറയുന്നു. ഇപ്പോള്‍ അഭയാര്‍ത്ഥി പ്രശ്‌നം മൂലം അതിര്‍ത്തിയില്‍ അനുഭവപ്പെടുന്ന പ്രതിസന്ധിയേക്കാള്‍ വലിയ കാലതാമസമായിരിക്കും നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തിലുണ്ടാകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.