ബ്രിട്ടീഷ് പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലും യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ഹോം ഓഫീസ് പിന്‍വാങ്ങുന്നു. ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാനിരുന്ന ഈ പദ്ധതി ചെലവേറിയതാകുമെന്ന വിലയിരുത്തലിലാണ് ഹോം ഓഫീസ് പുനര്‍വിചിന്തനം നടത്തിയിരിക്കുന്നത്. വ്യത്യസ്ത ലൈനുകള്‍ യാത്രക്കാരുടെ സമയം മെനക്കെടുത്താനിടയുണ്ടെന്നും വിലയിരുത്തലുണ്ട്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പിലേക്കുള്ള യാത്രകളില്‍ നോണ്‍ യൂറോപ്യന്‍ ലെയിനുകളില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടതായി വന്നേക്കാമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് സമ്മതിച്ചതിനു തൊട്ടു പിന്നാലെയാണ് ഹോം ഓഫീസ് ഈ നീക്കവുമായി രംഗത്തെത്തിയതെന്നതാണ് ശ്രദ്ധേയം.

യുകെ ഒണ്‍ലി ലെയിനുകള്‍ ജനങ്ങള്‍ക്ക് താല്‍പര്യമാകുമെങ്കിലും അതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടി വരുമെന്നതിനാല്‍ ചെലവ് വര്‍ദ്ധിക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ബ്രെക്‌സിറ്റിന്റെ ശക്തമായ പ്രദര്‍ശനമാകുമെന്നതിനാല്‍ പ്രത്യേക ലെയിന്‍ ഒരു ആകര്‍ഷണമാകുമെന്ന് ഹോം ഓഫീസ് നടത്തിയ ഒരു പഠനം വിലയിരുത്തുന്നു. അതേസമയം വിമാനത്താവളങ്ങിലും മറ്റും എത്തുന്ന ബ്രിട്ടീഷുകാരുടെ എണ്ണം പരിഗണിച്ചാല്‍ യുകെ ഒണ്‍ലി ലൈനുകളില്‍ കൂടുതല്‍ സമയം നഷ്ടമാകുമെന്നത് വ്യക്തമാണ്.

ചിലപ്പോള്‍ മറ്റു നിരകളേക്കാള്‍ ബ്രിട്ടീഷുകാരുടെ നിരകള്‍ക്ക് നീളം കൂടാനും സാധ്യയുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ താമസിക്കാനുദ്ദേശിക്കുന്ന യൂറോപ്യന്‍ പൗരന്മാര്‍ക്കായി ചട്ടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാജിദ് ജാവിദ് തയ്യാറെടുക്കുന്നതിനിടയിലാണ് യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്കുള്ള ഇളവുകള്‍ വ്യാഴാഴ്ച ഹോം സെക്രട്ടറി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇത് ജാവിദും ബ്രെക്‌സിറ്റ് അനുകൂലികളും തമ്മില്‍ യുദ്ധത്തിന് വഴിവെക്കുമെന്നും നിരീക്ഷണമുണ്ട്.
ബര്‍മിംഗ്ഹാം: യുകെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മറ്റൊരു മനോഹര സായാഹ്നം കൂടി സമ്മാനിച്ച് കൊണ്ട് ആനന്ദ് ടിവി ഒരുക്കിയ സിനി അവാര്‍ഡ് നൈറ്റ് കടന്നു പോയി. ഹിപ്പോഡ്രോം തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞ കലാസ്വാദകാരെ സാക്ഷി നിര്‍ത്തി മലയാള സിനിമയിലെ മികച്ച നടീ നടന്മാരെയും, സംവിധായകനെയും, പിന്നണി ഗായകരെയും ആദരിച്ച ചടങ്ങ് കേരളത്തിന് വെളിയില്‍ ഇത്തരത്തില്‍ നടത്തുന്ന ഏറ്റവും മികച്ചതായി മാറി. യുകെ മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ആനന്ദ് ടിവി മാനേജിംഗ് ഡയരക്ടര്‍ ശ്രീകുമാറിനൊപ്പം ഒരു സംഘം പിന്നണി പ്രവര്‍ത്തകരുടെ മാസങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ പരിസമാപ്തി കൂടിയായിരുന്നു അവാര്‍ഡ് നൈറ്റിന്റെ ഉജ്ജ്വല വിജയം.

മലയാള സിനിമയ്ക്ക് ആദരങ്ങള്‍ ലഭിച്ചപ്പോള്‍ പകരം യുകെ മലയാളികള്‍ക്ക് ഇവര്‍ സമ്മാനിച്ചത് താരങ്ങളും യുകെയിലെ മലയാളി കലാകാരന്മാരും അണിനിരന്ന നിരവധി മനോഹര പ്രോഗ്രാമുകള്‍ ആയിരുന്നു. മോഹന്‍ലാല്‍, മനോജ് കെ ജയന്‍, വിജയ് യേശുദാസ്, സ്റ്റീഫന്‍ ദേവസി, സിത്താര, ബിജു മേനോന്‍ എന്നിവര്‍ മനോഹരമായി പാടിയ വേദിയില്‍ അനുശ്രീ, മിയ ജോസ്, അര്‍ച്ചന, ആര്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ നൃത്തനൃത്ത്യങ്ങളും അരങ്ങേറി. സുരാജ്, സാജു നവോദയ, പിഷാരടി, ധര്‍മജന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഹാസ്യ പരിപാടികള്‍ ചിരിയുടെ പൂരം തീര്‍ത്തു.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മിനിസ്ക്രീന്‍ ഷോയുടെ പ്രഖ്യാപനം അവാര്‍ഡ് നൈറ്റ് വേദിയില്‍
വെള്ളിത്തിരയില്‍ നിന്നും മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ മിനി സ്‌ക്രീനിലേക്കും എത്തുകയാണ്. ബ്രിട്ടനിലെ ചാനല്‍ ഫോര്‍ അവതരിപ്പിക്കുന്ന ബിഗ് ബ്രദര്‍ മോഡലില്‍ ഉള്ള പരിപാടിയുടെ അവതാരകനായാകും മോഹന്‍ലാല്‍ എത്തുക. ലോകത്തെ ഒട്ടു മിക്ക ചാനലുകളും നടത്തിയ ബിഗ് ബജറ്റ് റിയാലിറ്റി ഷോയുടെ ചുവടു പിടിച്ചു ഏഷ്യാനെറ്റാണ് മോഹന്‍ലാലിനെ മലയാളിയുടെ സ്വീകരണ മുറിയിലേക്ക് എത്തിക്കുന്നത്.

ഈ പരിപാടിയ്ക്കായി ഏഷ്യാനെറ്റ് ഏറെക്കാലമായി മോഹന്‍ലാലിനെ ആവശ്യപ്പെടുകയാണ്. എന്നാല്‍ ഇപ്പോളാണ് അദ്ദേഹം സമ്മതം മൂളിയതെന്നു ഏഷ്യാനെറ്റ് സാരഥി മാധവന്‍ ബിര്‍മിങാമില്‍ ഇന്നലെ നടന്ന അവാര്‍ഡ് നിശയില്‍ വെളിപ്പെടുത്തുക ആയിരുന്നു. എന്നാല്‍ മോഹന്‍ലാലിനുള്ള പ്രതിഫല തുകയടക്കമുള്ള വിശദംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പരിപാടിയുടെ ലോഗോ പ്രകാശനം അടക്കമുള്ള ചടങ്ങുകളാണ് ഇന്നലെ നടന്നത്. പരിപാടിയെ കുറിച്ച് വലിയ പ്രതീക്ഷകള്‍ ഉണ്ടെന്നു മോഹന്‍ലാലും വ്യക്തമാക്കി.

ലോകത്തുള്ള മുഴുവന്‍ മലയാളികളുടെയും പ്രാര്‍ത്ഥനയും പിന്തുണയും ബിഗ് ബോസിന് ഒപ്പം ഉണ്ടാകണം എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ അവതാരകനായി ടെലിവിഷനില്‍ നിറയാന്‍ ഉള്ള സാധ്യത കൂടിയാണ് ഈ പരിപാടി വെളിപ്പെടുത്തുന്നത്. നേരത്തെ സുരേഷ് ഗോപി അവതാരകന്‍ ആയതിനു പുറമെ മുകേഷും റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു. എന്നാല്‍ ബിഗ് ബോസിന് വേണ്ടി മോഹന്‍ലാല്‍ തന്നെ വേണം എന്ന ഏഷ്യാനെറ്റിന്റെ നിര്‍ബന്ധമാണ് ഏറെക്കാലത്തെ കാത്തിരിപ്പിലേക്കു നയിച്ചത്.

സാങ്കേതിക വിദ്യയുടെ സംവിധാന സഹായത്തോടെ, നിരീക്ഷണ ക്യാമറകള്‍ അടക്കമുള്ള തരത്തിലാകും ബിഗ് ബോസ് കാണികളിലേക്കു എത്തുക. മുന്‍പ് സമാന മാതൃകയില്‍ ഉള്ള റിയാലിറ്റി ഷോ സൂര്യ ചാനല്‍ മലയാളി ഹൗസ് എന്ന പേരില്‍ നടത്തിയപ്പോള്‍ വിവാദ കൊടുംകാറ്റ് തന്നെ രൂപം കൊണ്ടിരുന്നു. ഇത് മനസ്സില്‍ വച്ചാകാം മോഹന്‍ലാല്‍ സമ്മതം നല്‍കാന്‍ വൈകിയതെന്നും സൂചനയുണ്ട്. മുന്‍പ് അമിതാബ് ബച്ചന്‍ സോണി ചാനലിന് വേണ്ടി നടത്തിയ കോന്‍ ബനേഗാ ക്രോര്‍പതിയും പണം വാരി ഷോയായി പൊടുന്നനെ മാറിയിരുന്നു.
അതിനിടെ, അടുത്തകാലത്ത് ഒടിയന്‍ സിനിമക്ക് വേണ്ടി നടത്തിയ രൂപമാറ്റത്തെ തുടര്‍ന്ന് വിമര്‍ശനം ഉന്നയിച്ചവര്‍ക്കും ആശങ്കപ്പെട്ട താരാരാധകര്‍ക്കും മറുപടിയായി ഊര്‍ജ്വസ്വലനായ പഴയ ലാല്‍ തിരികെയെത്തിയ കാഴ്ചയാണ് ഇന്നലെ ബിര്‍മിങാമില്‍ കാണാനായത്. മുഖത്തെ കൊഴുപ്പു വലിച്ചെടുക്കും വിധം ബോട്ടോക്‌സ് ചികിത്സയും പ്ലാസ്റ്റിക് സര്‍ജറിയും ഒക്കെ നടത്തി ലാല്‍ രൂപമാറ്റം വരുത്തി എന്ന ഊഹാപോഹങ്ങള്‍ക്കുള്ള നടന്റെ മറുപടി കൂടിയായി ഇന്നലത്തെ പെരുമാറ്റം. പഴയ കാല മോഹന്‍ലാലിന് കാര്യമായ മാറ്റം ഒന്നും ഇല്ലെന്നു വ്യക്തമാക്കി അവാര്‍ഡ് നൈറ്റിന്റെ പാതി വഴിയില്‍ ബര്‍മിംഗ്ഹാം ഹിപ്പോഡ്രോം വേദിയുടെ വലതു വശത്തെ ബാല്‍ക്കണി ബോക്‌സിലൂടെ കാണികളെ അഭിവാദ്യം ചെയ്തു ആവേശ തിരയിളക്കിയ ലാല്‍ തൊട്ടു പിന്നാലെ കൈവീശി ഹാളിലെത്തി.

വന്ന ഉടന്‍ തന്നെ താന്‍ വലിയ പാട്ടുകാരന്‍ ഒന്നും അല്ലെന്നു മുന്‍കൂര്‍ ജാമ്യം എടുത്താണ് തന്റെ കുട്ടിക്കാലത്തോളം പ്രായമുള്ള ഓമനക്കുട്ടന്‍ എന്ന സിനിമയിലെ നിത്യഹരിത ഗാനമായ ”ആകാശഗംഗയുടെ കരയില്‍, അശോകവനിയില്‍, ആരെയാരെ തേടി വരുന്നൂ …..” എന്ന ഗാനം അദ്ദേഹം മനോഹരമായി ആലപിച്ചത്.
തൊട്ടുപിന്നാലെ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായി തിയറ്ററില്‍ എത്തുന്ന നീരാളിയിലെ ആദ്യമായി അരികെ അരികെ കണ്ടതെന്നോ എന്ന ഗാനവും ആലപിച്ചാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. ഈ ഗാനം സിനിമയില്‍ ആലപിച്ചതും ലാല്‍ തന്നെയാണ്. ഈ പാട്ടിനു ഈണമിട്ട സ്റ്റീഫന്‍ ദേവസി കീ ബോര്‍ഡുമായി വേദിയില്‍ ഉണ്ടായതും ലാലിന് ആവേശമായി മാറുകയായിരുന്നു.

ജനപ്രിയ നടന്‍ എന്ന കാറ്റഗറിയില്‍ അവാര്‍ഡ് വാങ്ങാന്‍ വേദിയില്‍ എത്തിയ ബിജു മേനോന്‍ ഏറെ വൈകാരികമായാണ് വേദിയില്‍ നിന്നത്. ഇക്കാര്യം അദ്ദേഹം തന്നെ പറയുകയും ചെയ്തു. ലാലിന്റെ സാന്നിധ്യത്തില്‍ താന്‍ ഇമോഷണല്‍ ആകുകയാണ് എന്ന പറഞ്ഞ ബിജു അവാര്‍ഡ് വാങ്ങും മുന്‍പേ ലാലിന്റെ കാലില്‍ നമസ്‌കരിക്കാന്‍ ശ്രമിച്ചപ്പോള്‍ പാതി വഴിയില്‍ ലാല്‍ തന്നെ തടയുക ആയിരുന്നു.
തന്റെ കൂട്ടുകാരന്‍ എന്ന് ലാല്‍ അഭിസംബോധന ചെയ്യുന്ന ബിജു കാലില്‍ തൊടുന്നതില്‍ ലാലിന് ഔചിത്യ കുറവ് തോന്നിയിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ തിടുക്കത്തില്‍ ഉള്ള തടയല്‍ വ്യക്തമാക്കിയത്. എന്നാല്‍ അവാര്‍ഡ് വാങ്ങിയ ഉടന്‍ ലാലിന് തടയാനാകും മുന്‍പ് ബിജു മേനോന്‍ കാല്‍ തൊട്ടു വന്ദിച്ചു.

വേദിയില്‍ നിന്നും ഇറങ്ങും മുന്‍പ് ലാലിനെ സാക്ഷിയാക്കി പാട്ടുപാടിയപ്പോഴും ബിജു മേനോന്‍ ഇതാവര്‍ത്തിച്ചു. പത്‌നി സംയുക്ത കാഴ്ച്ചക്കാരിയായി വേദിയില്‍ ഇരുന്നതും ബിജു മേനോനെ വികാരഭരിതനാക്കി എന്നത് അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിറഞ്ഞിരുന്നു.
താന്‍ ഏറെ ആരാധിക്കുന്ന, തന്റെ ലഹരി കൂടിയായ, ഇന്‍സ്പിരേഷനായ ലാലില്‍ നിന്നും ഒരു പുരസ്‌കാരം നേടാന്‍ കഴിഞ്ഞാല്‍ അതില്‍പരം വേറെ എന്ത് വേണം എന്ന് ചോദിച്ചാണ് അവതാരിക ജ്യുവലിന്റെ നിര്‍ബന്ധത്തില്‍ ബിജു മേനോന്‍ ഒരു ഗാനവും ആലപിച്ചത്. അവള്‍ വിശ്വസ്തയായിരുന്നു എന്ന ചിത്രത്തിലെ പ്രണയലോകത്തെ സുന്ദര ഗാനം ‘തിരയും തീരവും’ ആണ് ബിജുമേനോന്‍ മോഹന്‍ലാലിനുള്ള സമ്മാനമായി സമര്‍പ്പിച്ചത്.
ചിലപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചാലും നിങ്ങള്‍ക്ക് മാരക രോഗങ്ങളില്‍ നിന്ന് ജീവിതം തിരിച്ചു പിടിക്കാനായേക്കും. തോമസ് ആലിസണ്‍ എന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗിയുടെ അനുഭവമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശത്ത് ചികിത്സ തേടാന്‍ പോകരുതെന്ന ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് ഒരു ആവേശത്തിന് എടുത്തു ചാടിയതാണ് ആലിസണ്‍. എന്തായാലും പ്രേഗില്‍ നടത്തിയ ചികിത്സയില്‍ ആലിസണ് രോഗമുക്തിയുണ്ടായി. സൗത്ത് ലങ്കാഷയര്‍ സ്വദേശിയായ ഈ മുന്‍ കര്‍ഷകന്‍ പെന്‍സില്‍ ബീം പ്രോട്ടോണ്‍ തെറാപ്പിക്കാണ് വിധേയനായത്.

64 വയസിലാണ് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതിനു ശേഷം ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീടാണ് പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും റേഡിയോ തെറാപ്പിക്ക് വിധേയനാകാന്‍ ആലിസണ്‍ തീരുമാനിച്ചത്. ഇതിന് 30,000 പൗണ്ട് ചെലവായെങ്കിലും രോഗം പൂര്‍ണ്ണമായും മാറിയതിനാല്‍ ഒരു വിഷമവും ഇക്കാര്യത്തില്‍ തനിക്കില്ലെന്ന് ആലിസണ്‍ പറയുന്നു. ഒരിക്കല്‍ മൂത്ര തടസമുണ്ടായതോടെ നടത്തിയ പരിശോധനകളിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. ഹോര്‍മോണ്‍ തെറാപ്പി നടത്തിയെങ്കിലും അതിലൂടെ ട്യൂമര്‍ വളരുകയായിരുന്നു.

ഹൈ എനര്‍ജി ഫോട്ടോണുകള്‍ ഉപയോഗിച്ചുള്ള റേഡിയോ തെറാപ്പി ചികിത്സയായുണ്ടെങ്കിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അത് ബാധിക്കുമെന്ന ദോഷവശവുമുണ്ട്. പെന്‍സില്‍ ബീം തെറാപ്പിയില്‍ ട്യൂമറിനെ മാത്രമാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിദേശത്ത് പോകാമെന്ന് അറിയിച്ചപ്പോള്‍ എന്‍എച്ച്എസ് നല്‍കുന്ന സാധാരണ റേഡിയോ തെറാപ്പി മതിയാകുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇത് അവഗണിച്ച് പ്രേഗില്‍ ചികിത്സ തേടാനെടുത്ത തീരുമാനമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ഇപ്പോള്‍ 67 വയസുള്ള ആലിസണ്‍ വ്യക്തമാക്കുന്നു.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്. സാധാരണക്കാര്‍ക്ക് പാര്‍പ്പിടം എന്ന സ്വപനം അപ്രാപ്യമാക്കുന്ന വിധത്തിലാണ് വില വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകര്‍ വീടുകള്‍ വാങ്ങിക്കൂട്ടുന്നതും പുതുതായി നിര്‍മിച്ച വീടുകളുടെയും കെട്ടിടങ്ങളുടെയും ക്ഷാമവുമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍. 2009ലെ മാന്ദ്യത്തിനു ശേഷം വീടുകളുടെ ശരാശരി വിലയില്‍ 47 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

154,452 പൗണ്ട് വിലയുണ്ടായിരുന്ന വീടുകള്‍ക്ക് കഴിഞ്ഞ ഏപ്രിലില് 226,906 പൗണ്ടായാണ് വില ഉയര്‍ന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പത്തു വര്‍ഷത്തിനിടെ 96 ശതമാനം വിലവര്‍ദ്ധനവാണ് ലണ്ടനിലുണ്ടായത്. ഒരു ശരാശരി വീടിന് 484,585 പൗണ്ടാണ് ഇവിടുത്തെ വില. ഇംഗ്ലണ്ടില്‍ ഏറ്റവും വിലക്കുറവുള്ള പ്രദേശം എന്ന് അറിയപ്പെടുന്ന നോര്‍ത്ത് ഈസ്റ്റില്‍ പോലും ശരാശരി വില 130,489 പൗണ്ടാണ്. 11 ശതമാനം വര്‍ദ്ധനയാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.

എങ്കിലും ഒരു 25 ശതമാനം നിക്ഷേപമുള്ള ഒരു സാധാരണ വരുമാനക്കാരന് ഇവിടെ 884 സ്‌ക്വയര്‍ഫീറ്റ് വിസ്താരമുള്ള വീടുകള്‍ വരെ മാത്രമേ വാങ്ങാനാകൂ. ദേശീയ ശരാശരിയില്‍ നിന്ന് 9 സ്‌ക്വയര്‍ഫീറ്റ് കുറവാണ് ഇത്. ലണ്ടനിലാണെങ്കില്‍ 292 സ്‌ക്വയര്‍ഫീറ്റ് വരെ മാത്രമേ ഈ വരുമാനമുള്ളവര്‍ക്ക് താങ്ങാനാകൂ. സാവില്‍സ് ആണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. ബ്രൈറ്റണ്‍, കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് എന്നിവയാണ് പ്രോപ്പര്‍ട്ടി വില ഏറ്റവും കൂടുതലുള്ള മറ്റു നഗരങ്ങള്‍.
നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് 20 ബില്യന്‍ പൗണ്ടിന്റെ അധിക ഫണ്ട് നല്‍കാനുള്ള പദ്ധതി ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും. 2023-24 വര്‍ഷത്തോടെ ഇത് നടപ്പാക്കാനാണ് തീരുമാനം. ആയിരക്കണക്കിന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കാനും ക്യാന്‍സര്‍ മരണങ്ങള്‍ കുറയ്ക്കാനും മെന്റല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഉത്തേജനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി അധിക നികുതിയുള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. എന്‍എച്ച്എസിന്റെ 70-ാമത് ജന്മദിനം അടുത്ത മാസമാണ്. അതിനു മുമ്പായി ഈ പ്രഖ്യാപനം നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

നാഷണല്‍ ഇന്‍ഷുറന്‍സില്‍ ഒരു ശതമാനം വര്‍ദ്ധന വരുത്തി 2002ലെ ബജറ്റില്‍ എന്‍എച്ച്എസ് ഫണ്ട് ബൂസ്റ്റ് അനുവദിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ ഒരു ധനസഹായം നല്‍കുന്നത്. ലേബര്‍ പ്രധാനമന്ത്രിയായിരുന്ന ഗോര്‍ഡന്‍ ബ്രൗണ്‍ കൊണ്ടുവന്ന ഈ നികുതി വര്‍ദ്ധനയെ സാധാരണക്കാരുടെ മേല്‍ അധികഭാരം ഏല്‍പ്പിക്കുന്ന നടപടി എന്നായിരുന്നു ടോറി വിമര്‍ശിച്ചത്. 21-ാം നൂറ്റാണ്ടിന് അനുസൃതമായ ഹെല്‍ത്ത്‌കെയര്‍ സംവിധാനങ്ങള്‍ എപ്രകാരമായിരിക്കണമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ഈ ഫണ്ടിംഗിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.

ഈ ചരിത്രപരമായ ദീര്‍ഘകാല ഫണ്ടിംഗ് ബൂസ്റ്റ് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥാപനത്തിനുള്ള ഏറ്റവും യോജിച്ച ജന്മദിന സമ്മാനമായിരിക്കുമെന്നും ഹണ്ട് പറഞ്ഞു. എന്‍എച്ച്എസ് ജീവനക്കാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാഴ്ചവെക്കുന്ന അമാനുഷികമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഇതെന്നും ഹണ്ട് വ്യക്തമാക്കി.
ന്യൂഡല്‍ഹി : ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ വസതിയില്‍ ആറ് ദിവസമായി കുത്തിയിരിപ്പ് സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനടക്കം നാല് മുഖ്യമന്ത്രിമാര്‍. ചന്ദ്ര ബാബു നായിഡു , മമത ബാനര്‍ജി , എച്ച് ഡി കുമാരസ്വാമി എന്നിവരാണ് പിണറായിക്കൊപ്പമുള്ളത്. കെജ്രിവാളിന്റെ വസതിയില്‍ എത്തിയാണ് നാല്‍വര്‍ സംഘം പിന്തുണയറിയിച്ചത്.
സംഘം കെജ്രിവാളിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുകയാണ്. ലെഫ്. ഗവര്‍ണറെ കാണാനും മുഖ്യമന്ത്രിമാര്‍ അനുമതി തേടിയിട്ടുണ്ട്. കെജ്രിവാള് വീട്ടിലെത്തി മുഖ്യമന്ത്രിമാരെ കാണാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ കെജ്രിവാളിനെ കാണാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അനുമതി നിഷേധിച്ചിരുന്നു. നീതി ആയോഗിന്റെ യോഗത്തിന് ഡല്‍ഹിയിലെത്തിയപ്പോഴാണ് മമത കെജ്രിവാളിനെ കാണാന്‍ അനുമതി ചോദിച്ചത്. ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്നു അനുമതി നിഷേധിച്ചത്. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് അര്‍ഹതപ്പെട്ട ബഹുമാനം നല്‍കണമെന്നും കേന്ദ്രം ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ രംഗത്ത് വരണമെന്നുമായിരുന്നു മമത ആവശ്യപ്പെട്ടത്.
സമരം തുടരുമ്പോഴും ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍. സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. തീരുമാനമെടുക്കാതെ മുന്നോട്ട് പോകുന്ന ലെഫ്റ്റനന്റ് ഗവര്‍ണറെയും കേന്ദ്ര സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കാന്‍ സമരം വ്യാപിപ്പിക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
വിവിധ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനോടൊപ്പം വീടുകള്‍ കയറി ആളുകളുടെ ഒപ്പ് ശേഖരണവും നടത്തും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അയക്കുന്ന കത്തിലേക്കാണ് ഒപ്പുകള്‍ ശേഖരിക്കുന്നത്. ഇതിന് പുറമെ നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്നും പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.
നാലുമാസമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, റേഷനടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ചു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക, എന്നീ ആവശ്യങ്ങളനുയച്ചാണ് ധര്‍ണ നടക്കുന്നത്.
മോഹന്‍ലാല്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, പിഷാരടി, ധര്‍മ്മജന്‍, അനുശ്രീ, മിയ, ജുവല്‍ മേരി, ആര്യ, അര്‍ച്ചന, പാര്‍വതി തുടംഗി മലയാള സിനിമയിലെ വന്‍ താരനിര ഒന്നടങ്കം യുകെയില്‍ എത്തിക്കഴിഞ്ഞു. യുകെയിലെ പ്രമുഖ മലയാളം ചാനലായ ആനന്ദ് ടിവി സംഘടിപ്പിക്കുന്ന താരനിശയിലും അവാര്‍ഡ് നൈറ്റിലും പങ്കെടുക്കാനാണ് മലയാള സിനിമാ ലോകം ഒന്നടങ്കം യുകെയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് ബര്‍മിംഗ്ഹാമില്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമേ ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ പ്രഗത്ഭ നടന്മാര്‍ കുടുംബസമേതം ആണ് അവാര്‍ഡ് നൈറ്റിന് എത്തിയിരിക്കുന്നത്. കൂടാതെഏറ്റവും മികച്ച ലൈറ്റ് സൗകര്യം ദുബായില്‍ നിന്നും എത്തിച്ച് ഗംഭീരമായ കലാവിരുന്നാണ് അവാര്‍ഡ് നൈറ്റിനൊപ്പം ഒരുക്കുന്നത്. മലയാളത്തിലെ ഒട്ടേറെ മികച്ച നടിമാര്‍ ഒന്നിച്ച് അണിനിരക്കുന്ന നൃത്ത നൃത്ത്യങ്ങളാണ് മറ്റൊരു പ്രധാന സവിശേഷത.

മോഹന്‍ലാലും ഭാര്യ സുചിത്രയും, ബിജു മേനോനും സംയുക്താ വര്‍മ്മയും, സുരാജ് വെഞ്ഞാറമൂടും ഭാര്യ സുപ്രിയയും ആണ് അവാര്‍ഡ് നൈറ്റിലേക്ക് ഇരട്ടി മധുരവുമായി എത്തുന്നത്. എ ആര്‍ റഹ്മാന്‍ ഷോ ഉള്‍പ്പടെയുള്ള ഷോകള്‍ക്ക് ലൈറ്റിംഗ് നല്‍കുന്ന ഹാരോള്‍ഡ് ആണ് ലൈറ്റ് കൈകാര്യം ചെയ്യുന്നതിനായി ദുബായില്‍ നിന്ന് എത്തുന്നത്. താരങ്ങള്‍ എല്ലാം കഴിഞ്ഞ ദിവസങ്ങളിലായി യുകെയില്‍ എത്തിക്കഴിഞ്ഞു.
താരങ്ങളും ടെക്നീഷ്യന്‍മാരും ഉള്‍പ്പടെ 50 അംഗ ടീം ആണ് നാട്ടില്‍ നിന്ന് എത്തിയിരിക്കുന്നത്. ബുധനാഴ്ചയോടെ എത്തിച്ചേര്‍ന്ന നടിമാരുടെ സംഘം നൃത്ത പരിശീലനം തുടങ്ങി കഴിഞ്ഞു. പിഷാരടിയും, ധര്‍മ്മജനും, സുരാജും ഒന്നിക്കുന്ന ലൈവ് സ്കിറ്റുകള്‍ ഷോയുടെ ഹൈലൈറ്റ് ആയി മാറും.

ബിര്‍മിങ്ഹാമിലെ ഹിപ്പോഡ്രോം ഓഡിറ്റോറിയത്തില്‍ അടുത്ത ശനിയാഴ്ച നടക്കുന്ന താരനിശയില്‍ മോഹന്‍ലാല്‍, ബിജു മേനോന്‍, സുരാജ വെഞ്ഞാറമൂട്, മനോജ് കെ ജയന്‍, വിജയ് യേശുദാസ്, കീ ബോര്‍ഡിലെ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസി, ബിജിപാല്‍, ദിലീഷ് പോത്തന്‍, പിഷാരടിയും ധര്‍മ്മജനും, പാഷാണം ഷാജി, അനുശ്രീ, മിയാ ജോര്‍ജ്ജ്, നിമിഷ സജയന്‍, ആര്യ, ഗായിക സിത്താര ഉള്‍പ്പടെ 50തില്‍പരം സിനിമ താരങ്ങളാണ് താര വിസ്മയം തീര്‍ക്കാന്‍ എത്തുക. ബര്‍മിങ്ഹാമിലേക്കുള്ള താരനിരയുടെ വരവ് കാത്തിരിക്കുന്ന കേരളീയ സമൂഹം ഇതിനോടകം തന്നെ സീറ്റുകള്‍ ഭൂരിഭാഗവും കയ്യടക്കി കഴിഞ്ഞു.
ആനന്ദ് ടിവിയുടെ മൂന്നാമത്തെ മെഗാഷോയില്‍ മോഹന്‍ലാലിനെ കാണുവാന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ പാട്ടുകേള്‍ക്കാനുള്ള അവസരം കൂടി യുകെ മലയാളികള്‍ക്കു ലഭിക്കും. പ്രശസ്ത യുവ ഗായകന്‍ വിജയ് യേശുദാസാണ് ഗാനമേളയ്ക്ക് നേതൃത്വം നല്‍കുക. മോഹന്‍ലാലിനൊപ്പം താരങ്ങളായ മനോജ് കെ ജയനും ബിജു മേനോനും മലയാളികളുടെ ഇഷ്ടഗാനങ്ങളുമായി സ്റ്റേജിലെത്തുമ്പോള്‍ അത് ആസ്വദിക്കാനുള്ള അപൂര്‍വ്വ അവസരവും യുകെ മലയാളികള്‍ക്ക് കൈവരും. ഒപ്പം കേരളത്തില്‍ ഇപ്പോള്‍ ഹാസ്യ രാജാക്കന്മാരായി വാഴുന്ന സുരാജ് വെഞ്ഞാറമൂടും പിഷാരടിയും ധര്‍മ്മജനും, പാഷാണം ഷാജിയും ഉള്‍പ്പെടെയുള്ള സംഘത്തിലെ വെടിക്കെട്ട് ഐറ്റങ്ങളും ഉണ്ടാകും.

ഇങ്ങനെ താരങ്ങളുടെ നൃത്തം, പാട്ട്, കോമഡി സ്‌കിറ്റുകള്‍ ഒപ്പം വമ്പന്‍ ഡാന്‍സ് ഗ്രൂപ്പുകളുടെ ചടുലമായ നൃത്തചുവടുകളും ഒക്കെ ചേരുമ്പോള്‍ മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത തകര്‍പ്പന്‍ ആഘോഷരാവായി മൂന്നാമത്തെ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് മാറും. ജ്യുവല്‍ മേരിയാണ് പരിപാടിയുടെ അവതാരകയായി എത്തുക. മഴവില്‍ മനോരമ ടിവി ഷോകളുടേയും ഏഷ്യാനെറ്റ് അവാര്‍ഡ് നിശയിലൂടെയും ജ്യൂവല്‍ മേരി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്നു. മലയാളത്തനിമ നിറഞ്ഞ സ്വതസിദ്ധമായ ശൈലിയിലൂടെ യുകെ മലയാളി മനസ്സുകളേയും പ്രോഗ്രാമിലുടനീളം ജ്യുവല്‍ മേരി കൈയിലെടുക്കും.
ബിര്‍മിങാമിലെ ന്യൂ സ്ട്രീറ്റ് സ്റ്റേഷനില്‍ നിന്നും 5 മിനിറ്റ് നടപ്പുദൂരം മാത്രമാണ് ഹിപ്പോഡ്രോം ഓഡിറ്റോറിയത്തിലേക്കുള്ളത്. അതുപോലെ, മൂര്‍ സ്ട്രീറ്റ് സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്ക് 15 മിനിറ്റ് നടപ്പുദൂരത്തിലും ഓഡിറ്റോറിയത്തിലെത്താം. 20 മിനിറ്റ് വാഹന യാത്രാ അകലത്തിലാണ് ബിര്‍മിങാം എയര്‍പോര്‍ട്ട്. എം6 – എം5 മോട്ടോര്‍ വേകളും ഓഡിറ്റോറിയത്തിനു സമീപംകൂടി കടന്നുപോകുന്നു. ഓഡിറ്റോറിയത്തിനു സമീപം വിപുലമായ പാര്‍ക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് അറിയിച്ചതിനേക്കാള്‍ കൂടുതല്‍ താരങ്ങള്‍ എത്തുമ്പോള്‍ യുകെയിലെ ഏക മലയാളം ഫിലിം അവാര്‍ഡ് കാണുവാന്‍ എല്ലാവര്‍ക്കും സീറ്റ് നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്നതാണ് ആനന്ദ് ടിവി പ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നത്. കാരണം ഇവിടെ 2000 പേര്‍ക്ക് മാത്രമാണ് സീറ്റ്.
100 പൗണ്ടുമുതല്‍ 20 പൗണ്ടുവരെ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. നാലംഗങ്ങള്‍ക്കായുള്ള ഫാമിലി ടിക്കറ്റുകള്‍ സ്‌പെഷല്‍ ഡിസ്‌കൗണ്ട് നിരക്കിലും ലഭിക്കും. സാധാരണ യുകെയില്‍ നടക്കുന്ന മറ്റു ഷോകളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് വില്‍പന എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് കൌണ്ടറില്‍ ടിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. നാല് മണി മുതല്‍ ഹാളിനുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങും. അഞ്ച് മണി മുതലാണ് താരനിശ അരങ്ങേറുന്നത്.
കാല്‍ നൂറ്റാണ്ടിലേറെയായി മലയാളികളുടെ വിശ്വാസ്യത നേടിയെടുത്ത ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ആനന്ദ് മീഡിയ എംഡിയും ആനന്ദ് ട്രാവല്‍സിന്റെ ഉടമ കൂടിയായ ശ്രീകുമാര്‍ സദാനന്ദന്‍ നേതൃത്വം നല്‍കുന്ന ആനന്ദ് ടിവി പ്രവര്‍ത്തകര്‍ ബര്‍മിംഗ്ഹാം ഷോയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സാങ്കേതിക മികവാര്‍ന്ന ദൃശ്യ അനുഭവം സമ്മാനിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. മലയാളി സമൂഹം ഇതുവരെ നല്‍കികൊണ്ടിരിയ്ക്കുന്ന പ്രോത്സാഹനം ആണ് ഇത്രയും വമ്പന്‍ താരനിരയെ തന്നെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അവാര്‍ഡ് നിശ സംഘടിപ്പിക്കുന്നതെന്ന് ശ്രീകുമാര്‍ സദാനന്ദന്‍ പറഞ്ഞു.
മുന്‍കൂട്ടിയുള്ള ബുക്കിംഗ് അവസാനിച്ചതിനാല്‍ ഇനി ഹിപ്പോഡ്രോമിലെ ആനന്ദ് ടിവി കൗണ്ടര്‍ വഴി മാത്രമേ ടിക്കറ്റുകള്‍ ലഭ്യമാവുകയുള്ളൂ. നാല് മണി മുതലാണ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പരിമിതമായ ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നും ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കും ടിക്കറ്റുകള്‍ നല്‍കുന്നത് എന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
ഹാളിന്റെ വിലാസം
Birmingham Hippodrome
Hurst St, Southside B5 4TB
അണുവായാധങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. പ്രധാനമന്ത്രി തെരേസ മേയോട് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിന്‍ തുടങ്ങാനാണ് സഭയുടെ പദ്ധതി. ബിഷപ്പുമാര്‍ ഇതിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇടതുപക്ഷാഭിമുഖ്യമുള്ള ബിഷപ്പുമാര്‍ 35 വര്‍ഷം മുമ്പ് കൊണ്ടുവന്ന ഇത്തരം ഒരു പദ്ധതിക്ക് ജനറല്‍ സിനോഡ് അംഗീകാരം നല്‍കിയിരുന്നില്ല. നിരായുധീകരണം ഏകപക്ഷീയമായി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. അതിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു നീക്കം സഭയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

ചെംസ്‌ഫോര്‍ഡ് ബിഷപ്പ് റൈറ്റ് റവന്റ് സ്റ്റീഫന്‍ കോട്രല്‍ അടുത്ത മാസം യോര്‍ക്കില്‍ നടക്കുന്ന സിനോഡില്‍ ഇക്കാര്യം അവതരിപ്പിക്കും. ആണവ നിരായുധീകരണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ഉടമ്പടിയോട് അനുകൂലമായി പ്രതികരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാണ് പദ്ധതി. ഉടമ്പടിയില്‍ യുകെ ഒപ്പുവെക്കുമോ എന്ന കാര്യം സഭയുടെ ഈ നീക്കം പരിശോധിക്കുമെന്ന് സഭ ഇന്നലെ പുറത്തിറക്കിയ രേഖ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ സഭ അണുവായുധങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അറിയിച്ചു.

സമാധാനം സ്ഥാപിക്കാനുള്ള നടപടികള്‍ക്കാണ് തങ്ങളുടെ പിന്തുണയെന്ന് സഭാനേതൃത്വം അറിയിച്ചു. എന്നാല്‍ ഈ ചര്‍ച്ച ഏകപക്ഷീയമായ നിരായുധീകരണം കാംക്ഷിക്കുന്നവര്‍ക്ക് അവസരമൊരുക്കുമെന്നും സഭ വ്യക്തമാക്കുന്നു. അതേസമയം സഭയുടെ ഈ നിലപാട് അപ്രസക്തമാണെന്നാണ് മുതിര്‍ന്ന ടോറി നേതാക്കള്‍ പറയുന്നത്. അറിവോ വൈദഗ്ദ്ധ്യമോ ഇല്ലാത്ത കാര്യങ്ങളില്‍ സമയം മെനക്കെടുത്തുന്നതിനേക്കാള്‍ ക്രിസ്തീയ മൂല്യങ്ങളേക്കുറിച്ച് സംസാരിക്കുകയാണ് സഭ ചെയ്യേണ്ടതെന്ന് മുന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ സര്‍ ജെറാള്‍ഡ് ഹോവാര്‍ത്ത് പറഞ്ഞു.
എന്‍എച്ച്എസ് ആശുപത്രികള്‍ ശസ്ത്രക്രിയാ ടാര്‍ജറ്റുകള്‍ നേടാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ജിപി റഫറലുകളുടെ അടിസ്ഥാനത്തില്‍ ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കായി എത്തുന്ന രോഗികള്‍ ഇപ്പോള്‍ പരമാവധി പരിധിയായ 18 ആഴ്ചകള്‍ക്കും ശേഷവും ചികിത്സ ലഭിക്കാതെ കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നോണ്‍-അര്‍ജന്റ് ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നാലര മാസത്തിനു മേല്‍ ചികിത്സ കാത്തിരിക്കുന്നവരുടെ എണ്ണം 500,068 ആയതായാണ് കണക്ക്. 2008 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.



2016 ഫെബ്രുവരിക്ക് ശേഷം ആശുപത്രികള്‍ക്ക് ശസ്ത്രക്രിയകള്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രിലില്‍ ആറു മാസത്തെ കാത്തിരിപ്പ് സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കാനായത് 87.5 ശതമാനം രോഗികള്‍ക്ക് മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അര മില്യനിലേറെ രോഗികള്‍ ഇപ്പോഴും ചികിത്സ ലഭിക്കാതെ കാത്തിരിക്കുകയാണെന്നത് വളരെ ദുഃഖകരമാണെന്ന് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് വൈസ് പ്രസിഡന്റ് ഇയാന്‍ ഏര്‍ഡ്‌ലി പറഞ്ഞു. 2008ലുണ്ടായതിനൊപ്പമാണ് എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകള്‍. മുന്‍നിര ജീവനക്കാര്‍ കഠിനമായി ശ്രമിച്ചിട്ടും ഇപ്രകാരം സംഭവിക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവരില്‍ ഭൂരിപക്ഷം ആളുകളും ഒരു കണ്‍സള്‍ട്ടന്റ് ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയിലുള്ളവരാണ്. ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടവരാണ് ഇവരില്‍ മിക്കവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിന്റര്‍ സമ്മര്‍ദ്ദം മൂലമുണ്ടായ ഈ വലിയ ബാക്ക്‌ലോഗില്‍ നിന്ന് എങ്ങനെ പുറത്തു കടക്കാനാണ് എന്‍എച്ച്എസ് പദ്ധതിയെന്നത് അവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍: ജങ്ക് ഫുഡ് ഭീമന്‍ മക്‌ഡൊണാള്‍ഡ്‌സ് പ്ലാസ്റ്റിക് സ്‌ട്രോയുടെ ഉപയോഗം നിര്‍ത്തുന്നു. യുകെയിലെ എല്ലാ സ്‌റ്റോറുകളില്‍ സമാന്തര സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന പ്ലാസ്റ്റിക് വിരുദ്ധ സമീപനങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടാണ് കമ്പനിയുടെ പുതിയ നീക്കം. മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നും ദിവസവും ഉണ്ടാകുന്ന പ്ലാസ്റ്റിക് മാല്യന്യങ്ങളുടെ വലിയൊരു ശതമാനവും ഇതോടെ ഇല്ലാതാവും. 1,361 ബ്രാഞ്ചുകളില്‍ നിന്നായി ദിവസം 1.8 മില്യണ്‍ സ്‌ട്രോകളാണ് പുറന്തള്ളുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് രംഗത്ത് വന്നു. പുതിയ നീക്കം പരിസ്ഥിതി സംരക്ഷണത്തിനുള്ള വലിയ സംഭാവനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണ്. മക്‌ഡൊണാള്‍ഡ്‌സിന്റെ തീരുമാനം ഇതര വന്‍കിട കമ്പനികള്‍ക്ക് മാതൃകയാക്കാവുന്ന നടപടിയാണെന്നും മൈക്കിള്‍ ഗോവ് കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക് പകരമായി പേപ്പര്‍ സ്‌ട്രോകളായിരിക്കും ഇനി കമ്പനി ഉപയോഗിക്കുക. ഇത് നിര്‍മ്മിക്കുന്ന രണ്ട് കമ്പനികളുമായി ഉടന്‍ കരാറിലെത്തുമെന്ന് മക്‌ഡൊണാള്‍ഡ് അറിയിച്ചു. പേപ്പര്‍ സ്‌ട്രോകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് കമ്പനി നടത്തിയ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. ഉപഭോക്താക്കള്‍ പൂര്‍ണ സംതൃപ്തി അറിയിച്ചതോടെയാണ് കമ്പനി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മക്‌ഡൊണാള്‍ഡിന് പുറമെ ബര്‍ഗര്‍ കിംഗ്, ജെഡി വെതര്‍സ്പൂണ്‍, കോസ്റ്റ കോഫി, പിസ്സ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളും പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യ്ക്തമാക്കുന്നു.

സമീപകാലത്ത് കടലിലെത്തുുന്ന മാലിന്യങ്ങളുടെ നിരക്കില്‍ ഗണ്യമായ വര്‍ദ്ധവനവാണ് ഉണ്ടായിരിക്കുന്നത്. മത്സ്യങ്ങളുടെയും ഇതര കടല്‍ ജീവികളുടെയും ആവാസവ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുന്നതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ട് മുതല്‍ പന്ത്രണ്ട് മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഓരോ വര്‍ഷവും കടലില്‍ തള്ളുന്നത്. ഇതേ രീതി തുടര്‍ന്നാല്‍ 2050ഓടെ കടലില്‍ മത്സ്യത്തേക്കാള്‍ കൂടുതല്‍ മാലിന്യമാവും ഉണ്ടാവുകയെന്ന് യുഎന്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ പ്ലാസ്റ്റിക് നിരോധന പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഒഴിവാക്കാന്‍ കഴിയുന്ന എല്ലാതരം പ്ലാസ്റ്റിക് ഉത്പന്നങ്ങളും മാര്‍ക്കറ്റില്‍ പിന്‍വലിപ്പിക്കാന്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദ തന്ത്രം ഉപയോഗിക്കാനാവും സര്‍ക്കാര്‍ ശ്രമിക്കുക. കഴിഞ്ഞ മാസം യൂറോപ്യന്‍ യൂണിയനും പ്ലാസ്റ്റിക് നിരോധന നിയമനം കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.