സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ വില്‍പനയില്‍ 86 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 5 പെന്‍സ് നിരക്കേര്‍പ്പെടുത്തിയതിനു ശേഷമാണ് ഇവയുടെ വില്‍പനയില്‍ കുറവുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏഴ് പ്രമുഖ റീട്ടെയിലര്‍മാര്‍ 2014ല്‍ 7.6 ബില്യന്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളാണ് വിറ്റഴിച്ചതെങ്കില്‍ 2017-18 കാലയളവില്‍ 1.75 ബില്യന്‍ മാത്രമാണ് വിറ്റത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കും ഡിസ്‌പോസബിള്‍ കോഫി കപ്പുകള്‍ക്കും ഇത്തരം നിരക്കുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നത്. ആസ്ഡ, മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, സെയിന്‍സ്ബറീസ്, ടെസ്‌കോ, ദി കോ ഓപ്പറേറ്റീവ് ഗ്രൂപ്പ്, വെയിറ്റ്‌റോസ്, മോറിസണ്‍സ് എന്നീ റീട്ടെയിലര്‍മാര്‍ എല്ലാവരും ചേര്‍ന്ന് ഈ വര്‍ഷം വിറ്റഴിച്ചത് ഒരാള്‍ക്ക് ശരാശരി 19 ബാഗുകളാണ്.

കഴിഞ്ഞ വര്‍ഷം ഇത് ബാഗുകളായിരുന്നു. 249 റീട്ടെയിലര്‍മാര്‍ 2017-18 വര്‍ഷത്തില്‍ മൊത്തം വിറ്റത് 1.75 ബില്യന്‍ മാത്രമാണ്. ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയില്‍ നിന്ന് 58.5 മില്യന്‍ പൗണ്ടും നേടാനായി. രണ്ടില്‍ മൂന്ന് റീട്ടെയിലര്‍മാരാണ് ഈ വിവരങ്ങള്‍ നല്‍കിയത്. നമ്മുടെ ശീലങ്ങളില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഉദ്യമത്തില്‍ പങ്കാളികളാകാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍ നല്‍കുന്നതെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.

2015ല്‍ അവതരിപ്പിച്ച പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വിലയീടാക്കാനുള്ള തീരുമാനം ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചതാണ് ഈ വലിയ മാറ്റത്തിന് കാരണമെന്ന് കോമണ്‍സ് എന്‍വയണ്‍മെന്റല്‍ ഓഡിറ്റ് കമ്മിറ്റി അധ്യക്ഷയും ലേബര്‍ എംപിയുമായ മേരി ക്രീഗ് പറഞ്ഞു. പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥയ്ക്കും ഇത് വളരെ ഗുണകരമാണെന്നും അവര്‍ വ്യക്തമാക്കി. ഇപ്പോള്‍ വിറ്റഴിച്ചു വരുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കും മറ്റും ടേക്ക് ബാക്ക് സ്‌കീം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കഞ്ചാവില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാന്‍ യുകെയിലെ ഡോക്ടര്‍മാര്‍ക്ക് ഇനി സാധിക്കും. ഇതു സംബന്ധിച്ച നിയമങ്ങളില്‍ ഇളവുകള്‍ വരുത്തി. ഇത്തരം മരുന്നുകള്‍ 2001ലെ മിസ്‌യൂസ് ഓഫ് ഡ്രഗ്‌സ് റെഗുലേഷന്‍സ് നിയമത്തിന്റെ ഷെഡ്യൂള്‍ 2ല്‍ ഉള്‍പ്പെടുത്തുമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു. ഡ്രഗ് റെസിസ്റ്റന്റ് അവസ്ഥയിലുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ഇത് ആശ്വാസമാകുമെന്നാണ് കരുതുന്നത്. ഷെഡ്യൂള്‍ 1ലാണ് കഞ്ചാവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് കഞ്ചാവിന് തെറാപ്യൂട്ടിക് മൂല്യമില്ലെന്നും അതുകൊണ്ടു തന്നെ കൈവശം വെക്കാനോ മരുന്നായി നിര്‍ദേശിക്കാനോ സാധിക്കുകയില്ല.

ഗവേഷണ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിയുണ്ടെങ്കിലും അതിന് ഹോം ഓഫീസിന്റെ ലൈസന്‍സ് ആവശ്യമാണ്. എന്നാല്‍ ചില രോഗങ്ങളില്‍ ഇതിന് തെറാപ്യൂട്ടിക് മൂല്യമുണ്ടെന്ന് ഗവണ്‍മെന്റിന്റെ ഒഫീഷ്യല്‍ ഡ്രഗ് ഉപദേഷ്ടാക്കളും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഫോര്‍ ഇംഗ്ലണ്ട്, ഡെയിം സാലി ഡേവിസും വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹോം സെക്രട്ടറിയുടെ നീക്കം. അപസ്മാര രോഗികളായ ചില കുട്ടികളുടെ ചികിത്സക്ക് കഞ്ചാവ് ഓയില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ഇതിനായുള്ള അനുമതി നിഷേധിക്കപ്പെടുന്നത് പതിവായിരുന്നു. ഈ സംഭവങ്ങളും നിയമത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ കാരണമായിട്ടുണ്ട്.

കുട്ടികള്‍ക്ക് ചികിത്സ നിഷേധിച്ച സംഭവമുള്‍പ്പെടെയുള്ളവ വിശകലനം ചെയ്താല്‍ ഈ മരുന്നുകളുടെ കാര്യത്തില്‍ നമ്മുടെ നിലപാടകള്‍ തൃപ്തികരമല്ലെന്നാണ് വ്യക്തമാകുന്നതെന്ന് ജാവിദ് പറഞ്ഞു. ഈ മരുന്നുകള്‍ക്ക് അനുമതി നല്‍കുന്നത് ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസമാകുമെന്നും ജാവിദ് വ്യക്തമാക്കി.
ലണ്ടന്‍: യുകെയില്‍ പോലീസിന് ആയുധമെടുക്കേണ്ടി വരുന്ന ഓപ്പറേഷനുകളുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധനവ്. 19,000 ഓപ്പറേഷനുകളാണ് സായുധ പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഉണ്ടായിരിക്കുന്നത്. 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം അക്രമികള്‍ക്ക് നേരെ പോലീസ് പരസ്യമായി വെടിയുതിര്‍ത്ത 12 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടന്‍ ബ്രിഡ്ജ് അറ്റാക്ക് നടത്തിയ തീവ്രവാദികളെ പോലീസ് വെടിവെച്ച് കൊന്ന സംഭവം ഉള്‍പ്പെടെയുള്ള കണക്കുകളാണിത്. വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ ഭീഷണികളും ഇതര അക്രമ സ്വഭാവമുള്ള കുറ്റകൃത്യങ്ങളും നേരിടാന്‍ സായുധ പോലീസ് സേനയെ ശക്തിപ്പെടുത്തുന്നതായു റിപ്പോര്‍ട്ടുണ്ട്.

മുന്‍കരുതല്‍ പെട്രോളിംഗ്, ഓപ്പറേഷന്‍സ്, ആയുധങ്ങളില്ലാത്ത ഓഫീസേഴിസിന് സഹായം ലഭ്യമാക്കല്‍ തുടങ്ങി സായുധ പോലീസ് സംഘം ചെയ്തിരുന്ന ജോലികളില്‍ 19 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2010/11 കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. സായുധ പോലിസ് സേനാഗംങ്ങള്‍ പബ്ലിക്ക് ഇവന്റുകള്‍ക്ക് സുരക്ഷയൊരുക്കുന്ന രീതിയും വര്‍ദ്ധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തീവ്രവാദ സംഘടനകളില്‍ നിന്നുള്ള ഭീഷണികളും വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുമാണ് പുതിയ നീക്കങ്ങള്‍ നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ സൈമണ്‍ ചെസ്റ്റര്‍മാന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സായുധ സേനകള്‍ നടത്തിയിരിക്കുന്ന 84 ശതമാനം ഓപ്പറേഷനുകളിലും ഉപയോഗിച്ചിരിക്കുന്നത് ആംഡ് റെസ്‌പോണ്‍സ് വെഹിക്കിളുകളാണ്. പ്രത്യേക പരിശീലനം സിദ്ധിച്ച രണ്ട് പോലീസ് ഓഫീസേഴ്‌സാണ് സംഘത്തിലുണ്ടാക്കുക. സെമി ഓട്ടോമാറ്റിക് റൈഫിള്‍സ്, ഹാന്‍ഡ് ഗണ്‍ തുടങ്ങിയ ആയുധങ്ങളാവും ഇവര്‍ പ്രധാനമായും ഉപയോഗിക്കുക. ലണ്ടനിലും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ലണ്ടനിലും മാഞ്ചസ്റ്ററിലും കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ആക്രമണങ്ങളെ പ്രതിരോധിച്ചത് സായുധ പോലീസ് സേനയായിരുന്നു. താലിബാന് വേണ്ടി ബോംബ് നിര്‍മ്മിച്ച തീവ്രവാദിയെയും മറ്റൊരു ഐസിസ് തീവ്രവാദിയെയും അറസ്റ്റ് ചെയ്തതും ഇവര്‍ തന്നെയാണ്.
വിന്റര്‍ പ്രതിസന്ധിയില്‍ ആടിയുലഞ്ഞ എന്‍എച്ച്എസ് അതില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ കാലാവസ്ഥ വീണ്ടും വില്ലനാകുന്നു. സമ്മറും എന്‍എച്ച്എസിന് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് യുകെയില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളത് റെക്കോര്‍ഡ് ചൂടാണെന്ന മെറ്റ് ഓഫീസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്ക് വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇകളില്‍ വ്യാഴാഴ്ച റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെട്ട ദിവസം കൂടിയായിരുന്നു ഇന്നലെ. ഹീത്രൂവില്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഇന്ന് താപനില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനിലയായ 38.5 ഡിഗ്രിയേക്കാള്‍ ചൂട് ഇന്നുണ്ടായേക്കും. അതിനു പിന്നാലെ ഒരു തണ്ടര്‍സ്റ്റോമിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. അന്തരീക്ഷ താപനില ഈ വിധത്തില്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗികള്‍ക്കും വൃക്ക, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ഈ രോഗങ്ങള്‍ കൂടുതല്‍ ഗുരുതരമാകാനും മരണം പോലും സംഭവിക്കാനുമുള്ള സാധ്യത ഏറെയാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു.

ഹീറ്റ് വേവ് തുടരുന്ന പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് വിന്ററിലെ അതേ അവസ്ഥയിലേക്ക് തിരികെ വന്നിരിക്കുകയാണെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സാഫ്രോണ്‍ കോര്‍ഡി പറഞ്ഞു. ഹോസ്പിറ്റലുകളിലെയും കമ്യൂണിറ്റികളിലെയും ആംബുലന്‍സ് സര്‍വീസുകളിലെയും ജീവനക്കാരില്‍ കുറച്ചു പേര്‍ സിക്ക് ലീവിലാണ്. അതിലേറെപ്പേര്‍ ഹോളിഡേകള്‍ക്കായി പോയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. രോഗിളുടെ തിരക്ക് വര്‍ദ്ധിക്കുന്നതു മൂലം പ്ലാന്‍ഡ് ഓപ്പറേഷനുകള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ വീണ്ടും ഉണ്ടായിരിക്കുന്നതെന്നും എന്‍എച്ച്എസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.
വെള്ളിയാഴ്ച യുകെയില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളത് റെക്കോര്‍ഡ് ചൂടെന്ന് മുന്നറിയിപ്പ്. രാജ്യത്ത് അനുഭവപ്പെടുന്ന ഹീറ്റ് വേവ് തുടരുകയാണ്. വ്യാഴാഴ്ചയും രാജ്യത്ത് കാര്യമായ ചൂട് അനുഭവപ്പെടും. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളിയാഴ്ച 37 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. ചില പ്രദേശങ്ങളില്‍ ഇത് 38 കടക്കാനും സാധ്യതയുണ്ട്. യുകെയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനില 38.5 ഡിഗ്രിയാണ്. നാളെ ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച 36 ഡിഗ്രി വരെ താപനില എത്തിയേക്കും.

ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലെ ദൈര്‍ഘ്യമേറിയ ചൂടു കാലാവസ്ഥയ്ക്ക് ഈ വാരാന്ത്യത്തോടെ അവസാനമാകുമെന്നും മുന്നറിയിപ്പ് പറയുന്നു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കാമെന്നാണ് നിഗമനം. ജനങ്ങള്‍ ചൂടുള്ള കാലാവസ്ഥ പരമാവധി ആസ്വദിക്കുകയാണ്. എന്നാല്‍ ഈസ്റ്റ് മാഞ്ചസ്റ്ററിലെ മൂര്‍ലാന്‍ഡിലുണ്ടായ തീപ്പിടിത്തെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് എമര്‍ജന്‍സി സര്‍വീസുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഹെല്‍ത്ത് അഡൈ്വസ് സര്‍വീസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് എന്‍എച്ച്എസ് അറിയിച്ചു.

തണ്ടര്‍സ്‌റ്റോമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ ഈസ്‌റ്റേണ്‍ ഇംഗ്ലണ്ടിലെ മിക്ക പ്രദേശങ്ങളിലും യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത കാറ്റും പെട്ടെന്നുണ്ടാകുന്ന പ്രളയത്തിനുമെല്ലാം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. വാഹനമോടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. റെയില്‍വേ ട്രാക്കുകള്‍ ഉയര്‍ന്ന ചൂടില്‍ വളയുന്നതിനാല്‍ പലയിടങ്ങളിലും വേഗതാ നിയന്ത്രണവും ഏര്‍പ്പെടുത്തി.
ലണ്ടന്‍: യുകെയില്‍ പോലീസ് കസ്റ്റഡി മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കസ്റ്റഡി അനുബന്ധ മരണനിരക്കില്‍ 64 ശതമാനം വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്‍ഡിപെന്റഡന്‍ഡ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ട് (ഐഒപിസി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. 2017/18 കാലഘട്ടത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടിരിക്കുന്നത് 23 പേരാണ്. മുന്‍ വര്‍ഷം 14 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

ഈ വര്‍ഷം മരണപ്പെട്ടിരിക്കുന്ന 23പേരില്‍ 12 പേര്‍ക്ക് മാനസികമായി പ്രശ്‌നങ്ങള്‍ ഉള്ളവരായിരുന്നു. കൂടാതെ കൊല്ലപ്പെട്ട 75 ശതമാനത്തോളം പേരില്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനം ഉണ്ടായിരുന്നതായി ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന വ്യക്തികളെ നേരിടുമ്പോള്‍ വിദഗ്ദ്ധരുടെ സഹായം തേടണമെന്ന് പോലീസിനോട് സോഷ്യല്‍ വര്‍ക്കേഴ്‌സ് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന വസ്തുതയാണ്. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല. കസ്റ്റഡി മരണങ്ങള്‍ക്ക് പിന്നില്‍ വംശീയമായ കാരണങ്ങളുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇംഗ്ലണ്ടിയിലെയും വെയില്‍സിലെയും കസ്റ്റഡി മരണങ്ങള്‍ വംശീയമായി ഉണ്ടായിട്ടുള്ളവയാണെന്നാണ് ക്യാംപെയിനേഴ്‌സിന്റെ വാദം. എട്ടിലധികം കറുത്ത വംശജര്‍ വംശീയതയുടെ ഇരകളായി കൊല്ലപ്പെട്ടിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് വംശീയമായ പ്രവൃത്തികളുണ്ടായിട്ടുണ്ട് എന്നതിന് തെളിവുകളുണ്ടെന്ന് ക്യാംപെയിനേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ സമ്മറില്‍ ഈസ്റ്റ് ലണ്ടനില്‍ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് റഷാന്‍ ചാള്‍സ് എന്ന 20കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. കോഫീന്‍-പാരസെറ്റാമോള്‍ മിശ്രിതം കയ്യില്‍ വെച്ചതിനായിരുന്നു ചാള്‍സിനെ പോലീസ് പിന്തുടര്‍ന്നത്. മാനസിക വൈകല്യമുള്ള കെവിന്‍ ക്ലാര്‍ക്കെന്ന 35 കാരനാണ് സമാന രീതിയില്‍ കൊല്ലപ്പെട്ട മറ്റൊരു വ്യക്തി.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിലുണ്ടായ പിഴവ് ഫെയിസ്ബുക്കിനെ സാരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഷെയറുകളില്‍ 22 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് വിവരം. കമ്പനിക്കുണ്ടായ വീഴ്ചകള്‍ പുതിയ ഉപയോക്താക്കളുടെ എണ്ണം കുറയാനും കാരണമായിട്ടുണ്ട്. ഇതു മൂലം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ റവന്യൂ വളര്‍ച്ച മന്ദീഭവിക്കുമെന്നും അടുത്ത വര്‍ഷത്തോടെ വരുമാനത്തേക്കാള്‍ ചെലവുകളുടെ നിരക്ക് ഉയരുമെന്നും ഫെയിസ്ബുക്ക് ബുധനാഴ്ച അറിയിച്ചു. ഉപയോക്താക്കളുടെ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിനും യൂസേഴ്‌സ് പോളിസി കൈകാര്യം ചെയ്യാനും സമവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നതിനാല്‍ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാമെന്ന് നിക്ഷേപകര്‍ക്ക് കമ്പനി മുന്നറിയിപ്പ് നല്‍കി.

രണ്ടാം പാദത്തിലെ ചെലവുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വര്‍ദ്ധധനവാണ് രേഖപ്പെടുത്തിയത്. 7.4 ബില്യനായാണ് ഇത് കുതിച്ചുയര്‍ന്നത്. പുതിയ ഉപയോക്താക്കളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. രണ്ടാം പാദത്തില്‍ പ്രതിദിന, പ്രതിമാസ ആക്ടീവ് യൂസര്‍മാരായി 11 ശതമാനം പേര്‍ മാത്രമാണ് എത്തിയത്. ആദ്യപാദത്തില്‍ ഇത് 13 ശതമാനമായിരുന്നു. സെക്യൂരിറ്റി, മാര്‍ക്കറ്റിംഗ്, ഉള്ളടക്ക പരിശോധന എന്നിവയില്‍ കൂടുതല്‍ പണം മുടക്കേണ്ടി വരുന്നതിനാല്‍ ചെലവുകള്‍ 50 മുതല്‍ 60 ശതമാനം വരെ ഉയര്‍ന്നേക്കുമെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡേവിഡ് വെഹ്നര്‍ പറഞ്ഞു.

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദവും ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വാട്‌സാപ്പ് വ്യാജ സന്ദേശങ്ങള്‍ കാരണമാകുന്നുവെന്ന വിലയിരുത്തലും തങ്ങളുടെ സര്‍വീസുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഫെയിസ്ബുക്കിനെ പ്രേരിപ്പിക്കുന്നുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ ഫെയിസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പല തവണ ഖേദപ്രകടനം നടത്തേണ്ടി വരികയും അമേരിക്കന്‍ സെനറ്റിനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കേണ്ടി വരികയും ചെയ്തിരുന്നു.
സണ്‍സ്‌ക്രീനുകള്‍ ത്വക്കിന് മതിയായ സുരക്ഷ നല്‍കുന്നില്ലെന്ന് പഠനം. സമ്മര്‍ ചൂട് വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് സണ്‍സ്‌ക്രീനുകളുടെ ഉപയോഗം സംബന്ധിച്ചുള്ള സുപ്രധാന പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ത്വക്കിന് സംരക്ഷണം നല്‍കുന്ന ഇവ ശരിയായ വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് സ്‌കിന്‍ ക്യാന്‍സറിന് വളംവെക്കുന്നതിന് തുല്യമായിരിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കിംഗ്‌സ് കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ബ്രിട്ടനില്‍ ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നത്.

സണ്‍സ്‌ക്രീനുകള്‍ ശരീരത്തിന് പരിരക്ഷ നല്‍കണമെങ്കില്‍ അത് നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന വിധത്തില്‍ ഉപയോഗിക്കണം. മിക്കയാളുകളും ഇവ ശരീരത്തില്‍ വളരെ നേരിയ തോതിലാണ് പുരട്ടാറുള്ളത്. സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ എന്ന എസ്പിഎഫ് 50 ഉള്ള സണ്‍സ്‌ക്രീനുകള്‍ പോലും 40 ശതമാനത്തോളം സംരക്ഷണം മാത്രമാണ് നല്‍കുന്നത്. അതിനാല്‍ സൂര്യപ്രകാശത്തില്‍ നിന്ന് ആവശ്യമായ സംരക്ഷണം ലഭിക്കണമെങ്കില്‍ എസ്പിഎഫ് മൂല്യം കൂടുതലുള്ള സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത്. സണ്‍സ്‌ക്രീനുകള്‍ ത്വക്കിന് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സുരക്ഷ നല്‍കുന്നുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ അവ എപ്രകാരം ഉപയോഗിക്കുന്നു എന്നത് പ്രധാനമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഫോട്ടോബയോളജിസ്റ്റ് ആന്റണി യുംഗ് പറഞ്ഞു.

16 വെളുത്ത നിറക്കാരായ വോളണ്ടിയര്‍മാരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരില്‍ പലവിധത്തില്‍ സണ്‍സ്‌ക്രീനുകള്‍ പുരട്ടി. പിന്നീട് ഇവരില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിപ്പിച്ചു. അതിനു ശേഷം ഇവരുടെ ത്വക്കിലെ ഡിഎന്‍എ ഡാമേജ് പരിശോധിച്ചു. ഇതാണ് സ്‌കിന്‍ ക്യാന്‍സറിലേക്ക് നയിക്കുന്നത്. അതിലൂടെയാണ് എത്ര അളവില്‍ സണ്‍സ്‌ക്രീനുകള്‍ പുരട്ടണമെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ എത്തിച്ചേര്‍ന്നത്. 30നു മുകളില്‍ എസ്പിഎഫ് ഉള്ള സണ്‍സ്‌ക്രീനുകള്‍ വേണം ഉപയോഗിക്കാനെന്നാണ് പരീക്ഷണഫലത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് വിദഗ്ദ്ധര്‍ നിര്‍ദേശം നല്‍കുന്നത്.
മോസ്‌കോ: റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാന്‍ കഴിവുള്ള ആണവായുധം പരീക്ഷിക്കാനൊരുങ്ങി റഷ്യ. ശക്തിയേറിയ ആണവായുധങ്ങളെ വഹിക്കാന്‍ പ്രാപ്തയുള്ള അണ്ടര്‍ വാട്ടര്‍ വെഹിക്കിളാണ് ഇപ്പോള്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരിന്നെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ ആയുധത്തിന് പേര് നിര്‍ദേശിക്കാന്‍ പബ്ലിക്ക് പോള്‍ നടത്തിയതോടെയാണ് റഷ്യയുടെ നീക്കം വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത്. നാവിക കേന്ദ്രങ്ങള്‍, അന്തര്‍വാഹിനികള്‍, തീരദേശങ്ങളിലുള്ള സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിവ ആക്രമിക്കാന്‍ പ്രാപ്തിയുള്ള പുതിയ ആയുധത്തിന് 100 മെഗാടണ്‍ വരെ ഭാരം വഹിക്കാന്‍ കഴിയും.

തീരപ്രദേശങ്ങളെ മുഴുവനായും ഇല്ലാതാക്കാനുള്ള ആണവായുധങ്ങള്‍ വഹിക്കാന്‍ പ്രാപ്തിയുള്ള ഇത്തരം യുയുവി ലോകത്തിലെ തന്നെ ആദ്യത്തെതാണ്. ഗ്രീക്ക് പുരാണ പ്രകാരം കടലിന്റെയും ഭൂകമ്പങ്ങളുടെയും രാജാവായ പൊസീഡോണിന്റെ പേരാണ് യുയുവിക്ക് നല്‍കിയിരിക്കുന്നത്. സുനാമിയിലൂടെ ഒരു പ്രദേശം മുഴുവന്‍ തച്ചുതകര്‍ക്കാന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന യുയുവിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ റഷ്യന്‍ പ്രതിരോധരംഗം തയ്യാറാകുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഫ്രാന്‍സിന്റെ വലിപ്പമുള്ള രാജ്യങ്ങളെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആണവായുധം റഷ്യ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നോര്‍ത്ത് പോളില്‍ നിന്നും സൗത്ത് പോളില്‍ നിന്നും ഒരുപോലെ ആക്രമണം നടത്താന്‍ ഇവയ്ക്ക് കഴിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

പൊസീഡോണ്‍ വൈകാതെ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന റഷ്യ വ്യക്തമാക്കി. അവസാനഘട്ടം പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടുണ്ട്. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് മറുപടിയായി അമേരിക്ക നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പുതിയ ആയുധം പരീക്ഷിക്കാന്‍ റഷ്യയെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ അമേരിക്ക കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊസീഡോണുമായി ബന്ധപ്പെട്ട ഗവേഷണം റഷ്യ ആരംഭിച്ചിട്ട് ഏതാണ്ട് 8 വര്‍ഷത്തോളമായി എന്നാണ് അമേരിക്കന്‍ ചാരവൃത്തങ്ങള്‍ നല്‍കുന്ന വിവരം. യൂറോപ്യന്‍ രാജ്യങ്ങളെ ഭയപ്പെടുത്താനാണ് പുതിയ ആയുധം ധൃതിയില്‍ പരീക്ഷിക്കുന്നതെന്നും സൂചനയുണ്ട്.
വീഡിയോ കാണാം.
ബാങ്കോക്ക്: ശക്തമായ മഴയെ തുടർന്ന് തെക്ക് കിഴക്കൻ ലാവോസിലെ ഡാം തകർന്ന് 600ലേറെ ആളുകളെ കാണാതായി. കംബോഡിയൻ അതിർത്തിയിലെ അറ്റാപ്പൂ പ്രവിശ്യയിൽ ഹൈഡ്രോപവർ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച ഡാമാണ് തകർന്നത്. ഷെ-പിയാൻ ഷെ നാംനോയി എന്ന് പേരിട്ടിരിക്കുന്ന ഡാമിന്റെ നിർമ്മാണം പൂർത്തിയായിരുന്നില്ല. അപകടത്തിൽ ആറോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 6000ത്തിലധികം വീടുകൾ ഒലിച്ചുപോയിട്ടുണ്ട്. 7500ലധികം വീടുകൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായിട്ടാണ് വിവരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.

ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി സൗത്ത് കൊറിയൻ കമ്പനിയാണ് ഡാം നിർമ്മിച്ചിരുന്നത്. ഡാമിലെ പ്രശ്നങ്ങൾ രണ്ട് ദിവസം മുൻപ് തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി കമ്പനി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാണ്ട് അഞ്ഞൂറ് കോടി ക്യുബിക് മീറ്റർ വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്. ഡാമിന്റെ സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ഗ്രാമങ്ങളെല്ലാം ഡാമിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിൽ മുങ്ങി. കാണാതായവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

2013ലാണ് ഡാമിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 2019ൽ നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കാനായിരുന്നു ശ്രമം. 770 മീറ്റർ നീളവും 16 മീറ്റർ ഉയരവുമുള്ള അണക്കെട്ടിൽ നിന്ന് ഏതാണ്ട് 410 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാൻ കഴിയുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ ഡാമിന്റെ ചില ഭാഗങ്ങളിൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ വ്യക്തമാക്കുന്നു. രണ്ട് ദിവസം മുൻപ് ചോർച്ചയും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 7000ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് കരുതുന്നത്.