Main News

ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ ലോകവ്യാപകമായി തുടങ്ങിയതോടെ ഇതുവരെയുള്ള അവഗണന മാറ്റി വച്ച് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ബാങ്കിംഗ് വിദഗ്ദരും ക്രിപ്റ്റോ കറന്‍സിയെ ഗൗരവമായി സമീപിച്ച് ഈ രംഗത്തെ സാധ്യതകളും പോരായ്മകളും ചര്‍ച്ച ചെയ്തു തുടങ്ങി. പ്രാരംഭ ഘട്ടത്തില്‍ മുഖം തിരിച്ച് നിന്ന ബാങ്കിംഗ് മേഖല ഇന്ന് ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് പഠനങ്ങള്‍ നടത്തുകയാണ്. ഇങ്ങനെ ലഭ്യമാകുന്ന വിവരങ്ങള്‍ ഉപഭോക്താക്കളുമായി പങ്ക് വയ്ക്കുവാനും ഇവര്‍ തയ്യാറായി കഴിഞ്ഞു.

ന്യൂസിലന്‍ഡ്‌ , ബ്രസീല്‍ , ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളാണ് ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് പഠിക്കുകയും ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരിക്കുന്നത്. ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് ബാങ്ക് ഓഫ് ന്യൂസിലന്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇതില്‍ ശ്രദ്ധേയമായ ഒന്നാണ്. ക്രിപ്റ്റോ കറന്‍സികള്‍ മെയിന്‍ സ്ട്രീം ഫിനാന്‍ഷ്യല്‍ സംവിധാനങ്ങള്‍ക്ക് ഭീഷണിയല്ല എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ന്യൂസിലന്‍ഡ്‌ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രവുമല്ല നിലവിലെ പെയ്മെന്‍റ്  സംവിധാനങ്ങള്‍ക്ക് പകരം വരാവുന്ന രീതിയില്‍ ക്രിപ്റ്റോ കറന്‍സികള്‍ ഇനിയും വളര്‍ന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോഴുള്ള കറന്‍സികള്‍ക്ക് പകരം വയ്ക്കാവുന്ന രീതിയിലുള്ള സംവിധാനമായി അടുത്തൊന്നും ക്രിപ്റ്റോ കറന്‍സികള്‍ മാറില്ലെന്നും 44 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ബാങ്ക് ഓഫ് ക്യാനഡയുടെ സീനിയര്‍ ഡപ്യൂട്ടി ഗവര്‍ണര്‍ കരോളിന്‍ വില്‍ക്കിന്‍സിന്റെ അഭിപ്രായത്തില്‍ ക്രിപ്റ്റോ കറന്‍സികളെ പണമെന്ന രീതിയില്‍ കാണുന്നതിലുപരി സമ്പാദ്യമെന്ന രീതിയിലോ , നിക്ഷേപമെന്ന രീതിയിലോ വേണം കാണുവാന്‍ എന്ന് പറയുന്നു. അതിനാല്‍ തന്നെ സെക്യൂരിറ്റികള്‍ക്കും മറ്റും ഉള്ള രീതിയിലുള്ള നിയന്ത്രണങ്ങളും മറ്റും ഈ രംഗത്ത് കൊണ്ട് വരണമെന്നും കരോളിന്‍ നിര്‍ദ്ദേശിക്കുന്നു.

അതെ സമയം സെന്‍ട്രല്‍ ബാങ്ക് ഓഫ് ബ്രസീല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് ക്രിപ്റ്റോ കറന്‍സികള്‍ പോലെയുള്ള വെര്‍ച്വല്‍ കറന്‍സികള്‍ നിക്ഷേപമായോ വിനിമയോപാധി ആയോ ഉപയോഗിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന റിസ്കുകളെ കുറിച്ചാണ്. ഏതെങ്കിലും ഗവണ്മെന്റുകളോ ധനകാര്യ സ്ഥാപനങ്ങളോ ഈ കറന്‍സിയുടെ മൂല്യത്തിന് ഗ്യാരണ്ടി നല്‍കുന്നില്ല എന്നത് കൊണ്ട് തന്നെ ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപമോ സമ്പാദ്യമോ ഉണ്ടാക്കുന്നവര്‍ക്ക് പൂര്‍ണ്ണമായ നഷ്ടം വരെ ഉണ്ടാകാനുള്ള സാധ്യതയും ബ്രസീലിയന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മേല്‍പ്പറഞ്ഞ മൂന്ന് സ്ഥാപനങ്ങളും വിരല്‍ ചൂണ്ടുന്നത് ക്രിപ്റ്റോ കറന്‍സി പോലുള്ള സംവിധാനങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റിലെപ്പോലെ ഓണ്‍ലൈന്‍ ട്രേഡിംഗിനുപരിയായി ദൈനംദിനാവശ്യങ്ങള്‍ക്കുള്ള കറന്‍സിക്ക് പകരം നില്‍ക്കാന്‍ പറ്റുന്നില്ല എന്ന ന്യൂനതയിലേക്കാണ്. എന്നാല്‍ ഇത്തരം കറന്‍സികള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗിനും മറ്റും ഉപയോഗിക്കാവുന്ന സാഹചര്യം സംജാതമാവുകയും ചെയ്‌താല്‍ സ്ഥിതി മാറും എന്ന് തന്നെയാണ് ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാവുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ തന്നെ ക്രിപ്റ്റോ കറന്‍സികളെ കുറിച്ച് പഠിക്കുവാനും ഈ രംഗത്ത് ഗൗരവതരമായി ഇടപെടുവാനും തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ അത്തരത്തിലൊരു സാധ്യത തള്ളിക്കളയാനുമാവില്ല.

ലണ്ടന്‍: മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ കുറഞ്ഞ കാലയളവില്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയായ ശ്രീ അശോക് കുമാറിനെ ഈ വരുന്ന ഡിസംബര്‍ 2ന് ക്രോയ്ഡോണിലെ മലയാളി സമൂഹം ആദരിക്കുന്നു. ഇന്നേവരെ മലയാളികള്‍ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരുമലയാളിസാന്നിധ്യം നമ്മുക്കഭിമാനിക്കാവുന്നതാണ്. ലോകത്തില്‍ തന്നെ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തീകരിച്ച 916 പേരില്‍ 5 ഇന്ത്യക്കാര്‍ മാത്രമാണുള്ളത്. അതില്‍ ആറാമതായി എത്തുന്നത് ഒരുമലയാളി സാന്നിദ്ധ്യവും.

2014 ല്‍ ലണ്ടന്‍ മരത്തോണില്‍ ഓടിതുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ബെര്‍ലിന്‍, ടോക്കിയോ, ചിക്കാഗോ എന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജ്യാന്തര തലത്തില്‍ മാരത്തോണില്‍ പങ്കെടുത്തു. സില്‍വര്‍ സ്റ്റാന്‍, ഗ്രേറ്റ് നോര്‍ത്ത് റണ്‍(2) എന്നി ഹാഫ് മരത്തോണിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ കുറെ കാലമായി ക്രോയ്ഡോണിലെ കലാസാംസ്‌കാരിക മേഖലയിലും ശ്രീ അശോക് കുമാറിന്റെ സാന്നിധ്യം വളരെ വലുതാണ്.

ക്രോയ്‌ഡോണിലെ HMRC യില്‍ Inspector of Tax ആയി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ. Action Against Hunger എന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. തന്റെ മാരത്തോണ്‍ ഓട്ടത്തില്‍ നിന്നും ലഭിച്ച 15000 പൗണ്ട് ഈ പ്രവര്‍ത്തനത്തിനായ് ചിലവഴിച്ചു. ഈ വരുന്ന ശനിയാഴ്ച ലാന്‍ഫ്രാങ്ക് സ്‌കൂളില്‍ വെച്ചു നടക്കുന്ന പൊതുചടങ്ങില്‍ ക്രോയ്ഡോണിലെ മലയാളി കൂട്ടായ്മകള്‍ ഒന്നു ചേര്‍ന്നാണ് അദ്ദേഹത്തെ ആദരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി

Prem: 07578314452, ടലയമേെശമി: 07830819151, Vivek: 07521318193, Rajagopal: 07979780765

Venue: Lanfranc School, Mitcham Road, Croydon, CR9 3AS

Date: 2-12-207

Time: 6:30 Pm

ലണ്ടന്‍: എയിഡ്‌സ് ചികിത്സയില്‍ പുതിയ മുന്നേറ്റം. എച്ച്‌ഐവി വൈറസിനെ പ്രതിരോധിക്കാന്‍ ശ്വാസകോശ ക്യാന്‍സറിന്റെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തി. നിലവിലുള്ള എച്ച്‌ഐവി ചികിത്സകളേക്കാള്‍ ഫരപ്രദമാണ് ഈ മരുന്നെന്നാണ് വ്യക്തമായിരിക്കുന്നത്. ശ്വാസകോശാര്‍ബുദത്തിന് ചികിത്സ തേടിയ എച്ച്‌ഐവി ബാധിതനായ 51കാരനിലുണ്ടായ മാറ്റമാണ് ലോക എയിഡ്‌സ് ദിനമായ ഇന്ന് ഈ രോഗ ചികിത്സയില്‍ മുന്നേറ്റത്തിന്റെ സൂചന നല്‍കിയിരിക്കുന്നത്.

നിവോലമുമാബ് എന്ന മരുന്നാണ് ഫലപ്രദമെന്ന് കണ്ടെത്തിയത്. പഴകിയ അര്‍ബുദത്തിന്റെ ചികിത്സക്ക് ഉപയോഗിക്കുന്ന ഈ മരുന്ന് എച്ച്‌ഐവി വൈറസുകളെ ആക്രമിക്കുകയും അവയെ ഇല്ലാതാക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തിയത്. ആന്നല്‍സ് ഓഫ് ഓങ്കോളജി എന്ന ജേര്‍ണലിലാണ് ഈ മരുന്ന് ഫലപ്രദമായെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 50 രോഗികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് വ്യക്തമായതെന്നും പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ക്ക് കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ക്യാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന നിവോമുലാബ് എച്ച്‌ഐവിയെ പ്രതിരോധിക്കുന്നുണ്ടെന്ന് വ്യക്തമാകുന്ന ആദ്യ സംഭവമാണ് ഇതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ജീന്‍ ഫിലിപ്പ് സ്പാനോ പറഞ്ഞു. ശറീരത്തിലെ രോഗപ്രതിരോധ സംവിധാനമായ വെളുത്ത രക്താണുക്കളെ ബാധിക്കുകയും പ്രതിരോധ ശേഷി ഇല്ലാതാക്കുകയുമാണ് എച്ച്‌ഐവി വൈറസ് ചെയ്യുന്നത്. നിവോമുലാബ് വൈറസുകള്‍ക്കെതിരെ ശരീരത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ലണ്ടന്‍: ബ്രെക്‌സിറ്റ് ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വരുമെന്ന് എച്ച്എംആര്‍സി. 5000ത്തോളം ജീവനക്കാരെ അധികമായി വേണ്ടിവരുമെന്നാണ് എച്ച്എംആര്‍സി ചീഫ് ജോണ്‍ തോംപ്‌സണ്‍ അറിയിക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ തീരുമാനമായില്ലെങ്കില്‍ കസ്റ്റംസ് ഡിക്ലറേഷന്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും തോംപ്‌സണ്‍ വ്യക്തമാക്കി. നിലവിലുള്ള ബജറ്റിനേക്കാള്‍ 200 മില്യന്‍ പൗണ്ടാണ് ആവശ്യമായി വരിക.

ഇതു വേണ്ടിവന്നാല്‍ നികുതി വര്‍ദ്ധനയുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. നിലവിലുള്ള ബജറ്റിന്റെ 40 മുതല്‍ 60 ശതമാനം വരെ ബ്രെക്‌സിറ്റിനായാണ് ചെലവാക്കുന്നതെന്ന് സര്‍വകക്ഷി ബ്രെക്‌സിറ്റ് കമ്മിറ്റിയില്‍ അദ്ദേഹം അറിയിച്ചു. പുതിയ വ്യാപാരക്കരാറില്‍ എത്തിച്ചേരാന്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ കസ്റ്റംസ് ഡിക്ലറേഷനില്‍ 5 ഇരട്ടി വര്‍ദ്ധന വേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

2019 മാര്‍ച്ചിലെ ബ്രെക്‌സിറ്റ് ദിവസത്തിനായി 106 മില്യന്‍ പൗണ്ടിന്റെ കസ്റ്റംസ് ഡിക്ലറേഷന്‍ തയ്യാറാക്കേണ്ടതുണ്ട്. എന്നാല്‍ ഇത് പ്രതസന്ധി പരിഹരിക്കാന്‍ പര്യാപ്തമാകുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ പൗരന്‍മാര്‍ നല്‍കുന്ന സെറ്റില്‍ഡ് സ്റ്റാറ്റസ് അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പ് വരുത്താന്‍ ഹോം ഓഫീസ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ബോര്‍ഡേഴ്‌സ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഡേവിഡ് ബോള്‍ട്ടും ആവശ്യപ്പെട്ടു.

ജോജി തോമസ്

ബ്രിട്ടണിലെ മലയാളികളുടെ ഇടയില്‍ പുതിയൊരു സംഘടന ഉദയം ചെയ്യുകയാണ്. സ്‌കോട്ട്‌ലാന്റിലെ വിവിധ മലയാളി സംഘടനകളെ കോര്‍ത്തിണക്കി കൂടുതല്‍ പ്രവര്‍ത്തന വ്യാപ്തിയുള്ള ഒരു ബഹുജന സംഘടനയാണ് രൂപീകൃതമാകുന്നതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. തുടക്കത്തിലുള്ള പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടുകളും വിലയിരുത്തുമ്പോള്‍ സ്‌കോട്ട്‌ലാന്റിലെ മലയാളികളെ മുഴുവന്‍ ഒരു കുടക്കീഴില്‍ എത്തിക്കുകയും അവിടുത്തെ മലയാളികളുടെ പൊതുസ്വത്താകുന്ന ഒരു സംഘടന കെട്ടിപ്പെടുക്കാനുമാണ് സംഘാടകര്‍ പരിശ്രമിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും. എട്ടോ അതിലധികമോ അംഗങ്ങളുള്ള സൗഹൃദ-കുടുംബ കൂട്ടായ്മകളേയും അസോസിയേഷനുകളേയും ക്ലബുകളേയും ഉള്‍കൊള്ളിക്കാനാണ് യുസ്മയുടെ നീക്കം ബ്രിട്ടണില്‍ ഇന്ന് മലയാളികളുടേതായി ഉള്ള മറ്റു പല സംഘടനകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കോട്ട്‌ലാന്റിലെ മൊത്തം മലയാളി സമൂഹത്തിന്റെ പ്രാതിനിധ്യം യുസ്മയ്ക്ക് സാധ്യമാകുമെന്ന് പ്രത്യാശിക്കാം.

പല കാരണങ്ങള്‍ കൊണ്ട് ബ്രിട്ടണില്‍ മലയാളി അസോസിയേഷനുകളുടെ ബാഹുല്യം ഉണ്ടെന്നുള്ളത് വസ്തുതയാണ്. ആശയപരമായ ഭിന്നതകള്‍ മുതല്‍ സൗന്ദര്യ പിണക്കങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ട്. മലയാളി അസോസിയേഷനുകളുടെ പ്രവര്‍ത്തനരീതികള്‍ പലപ്പോഴും ഓണം, ക്രിസ്തുമസ് ആഘോഷത്തിനപ്പുറത്തേയ്ക്ക് വളര്‍ന്നിട്ടില്ലാത്തതും എടുത്തുപറയേണ്ട ന്യൂനതയാണ്. അസോസിയേഷനുകളിലെ അംഗങ്ങളുടെ എണ്ണത്തിലുള്ള പരിമിതികള്‍ പലപ്പോഴും മലയാളികള്‍ക്ക് പ്രയോജനപ്രജമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. ബ്രിട്ടണിലെ മലയാളി അസോസിയേഷനുകളെ ഒരു മേല്‍ക്കൂരയ്ക്ക് കീഴെ കൊണ്ടുവരാന്‍ രൂപീകൃതമായ യുക്മ 10-ാം വാര്‍ഷികത്തിലേയ്ക്ക് കടക്കുകയാണെങ്കിലും മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി ക്രിയാത്മകമായ ഒരു പ്രവര്‍ത്തനശൈലി രൂപപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് ഇംഗ്ലണ്ടിലാണ്. ബ്രിട്ടണിലെ മുഴുവന്‍ മലയാളികള്‍ക്കുമായി രൂപീകൃതമായ യുക്മയ്ക്ക് സ്‌കോട്ടിഷ് മലയാളികള്‍ക്കായി ഒരു പ്രവര്‍ത്തനവും ഇല്ലാത്തതാണ് യുസ്മയുടെ രൂപീകരണത്തിന് കാരണമായത്.

പല നിക്ഷിപ്ത താല്‍പര്യങ്ങള്‍ മൂലവും ഇംഗ്ലണ്ടില്‍ പോലും മുഴുവന്‍ മലയാളികളുടെയും പൊതുസ്വത്താകാന്‍ യുക്മയ്ക്ക് സാധിച്ചിട്ടില്ല. ഒരു പൊതുസംഘടനയില്‍ കാണുന്ന ജനാധിപത്യ മര്യാദകളോ പൊതു ചര്‍ച്ചകളോ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള സംവിധാനങ്ങളോ ഇല്ലാത്തത് വലിയ ദൗര്‍ബല്യമാണ്. ഒരു വര്‍ഷത്തില്‍ 30000ല്‍ അധികം പൗണ്ട് ചിലവഴിക്കുന്ന ഒരു സംഘടനയ്ക്ക് സുതാര്യമായ ഓഡിറ്റിങ്ങ് സംവിധാനങ്ങളാവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് വാര്‍ഷിക പൊതുയോഗം അംഗീകരിക്കാതിരുന്നത് ഇത് വരെ പാസാക്കി എടുക്കാന്‍ ഭാരവാഹികള്‍ക്ക് കഴിഞ്ഞിട്ടില്ല.

യുകെയിലെ മലയാളികളുടെ പൊതു സംഘടന ഇന്നേവരെ യുകെയിലൊരിടത്തും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല എന്നത് തന്നെയാണ് മറ്റൊരു പരാജയം. സംഘടനയെ ചിലരുടെ ഇഷ്ടത്തിനൊത്ത് കൊണ്ടുപോകുന്നതിനുള്ള ഉപായമായാണ് ഇതിനെ കാണുന്നത്. വ്യക്തമായ നിയമാവലിയോടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയ്‌ക്കേ നിക്ഷിപ്ത താല്‍പര്യക്കാരുടെ പിടിയില്‍ നിന്ന് വഴുതി മാറി പൊതുനന്മയ്ക്കായി പ്രയത്‌നിക്കാന്‍ സാധിക്കൂ. നാട്ടിലെ സഹകരണസംഘം മോഡലിലുള്ള ഭാരവാഹികളുടെ തെരെഞ്ഞെടുപ്പാണ് മറ്റൊരു വൈകൃതം. ഇത് അമിതമായ രാഷ്ട്രീയ അതിപ്രസരണത്തിന് കാരണമാകുകയും കഴിവും പുത്തന്‍ ചിന്താഗതിയുള്ളവര്‍ക്ക് കടന്നുവരാന്‍ അവസരം നിഷേധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ രാഷ്ട്രീയ ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ ചേരിതിരിവുകള്‍ സൃഷ്ടിച്ച് ബ്രിട്ടണിലെ പ്രവാസി മലയാളികളുടെ സംഘടനയുടെ നേതൃത്വത്തില്‍ വരാനുള്ള പ്രവര്‍ത്തനങ്ങളുടെ സാംഗത്യം മനസിലാക്കാവുന്നതല്ല.

മലയാളികള്‍ക്ക് തീര്‍ച്ചയായും ഒരു സംഘടിത ശക്തി ആവശ്യമാണ്. പക്ഷേ ആ സംഘടിത ശക്തി ഉപയോഗിക്കുന്നത് പുരോഗമനപരമായ ആശങ്ങള്‍ക്കും മുഴുവന്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുമായിരിക്കണം. പുത്തന്‍ ആശയങ്ങളും ചലനാത്മകമായ നേതൃത്വവും ഉള്ള ഒരു സംഘടനയ്ക്ക് സമൂഹത്തിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കും. കഴിഞ്ഞ കാലഘട്ടങ്ങളില്‍ പ്രവാസി മലയാാളി സംഘടനകളില്‍ വന്ന വീഴ്ചകളില്‍ നിന്നും കുറവുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സ്‌കോട്ട്‌ലാന്റ് മലയാളികളുടെ ഉന്നമനത്തിനായി ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാവട്ടെ യുസ്മ എന്ന് നമുക്ക് പ്രത്യാശിക്കാം.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നവര്‍ അത് ശ്രദ്ധാപൂര്‍വ്വം ചെയ്തില്ലെങ്കില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വൈസ് പ്രസിഡന്റ് വിറ്റര്‍ കോണ്‍സ്റ്റാന്‍സിയോ മുന്നറിയിപ്പ് നല്‍കി. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അവയുടെ വില കൂടി നില്‍ക്കുന്ന അവസരത്തില്‍ കറന്‍സി വാങ്ങുന്നത് റിസ്ക്‌ ആണെന്നായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. ഇന്ന് ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍റെ വിനിമയ നിരക്ക് 11000 ഡോളറില്‍ എത്തി നില്‍ക്കെയാണ് ഇസിബി വൈസ് പ്രസിഡന്റ് ഈ മുന്നറിയിപ്പ് നല്‍കിയത്.

ബിറ്റ് കോയിന്റെ ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അതിശയിപ്പിക്കുന്ന വേഗതയില്‍ ആയിരുന്നതാണ് ഈ രംഗത്ത് നിക്ഷേപിക്കുന്നവര്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കണമെന്ന ഉപദേശം നല്‍കാന്‍ കാരണം. ഈ വര്‍ഷത്തിന്‍റെ  തുടക്കത്തില്‍ 1000 ഡോളര്‍ ട്രേഡിംഗ് നിരക്ക് ഉണ്ടായിരുന്നിടത്ത് നിന്നാണ് ബിറ്റ് കോയിന്റെ വളര്‍ച്ച ഇന്നത്തെ 11000 ഡോളറിലേക്ക് എത്തിയത്. ആയിരം ശതമാനം വളര്‍ച്ചാ നിരക്ക് ആണിത്. ഈയവസരത്തില്‍ ബിറ്റ് കോയിന്‍ നിക്ഷേപകര്‍ ഇത്രയും കൂടിയ വിലക്ക് ബിറ്റ് കോയിന്‍ വാങ്ങുന്നത് ഹൈ റിസ്ക്‌ ആയിരിക്കുമെന്ന് വിറ്റര്‍ കോണ്‍സ്റ്റാന്‍സിയോ പറഞ്ഞു.

ക്രിപ്റ്റോ കറന്‍സി വാങ്ങുമ്പോഴും ട്രേഡിംഗ് നടത്തുമ്പോഴും വളരെയധികം ശ്രദ്ധിച്ച് വേണം ഇടപാടുകള്‍ നടത്താന്‍. ഈ ആധുനിക നിക്ഷേപ സാധ്യതയെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തവര്‍ തുടക്കത്തില്‍ വന്‍തുക മുടക്കി നിക്ഷേപം നടത്തുന്നത് ഒട്ടും ആശാസ്യമല്ല. ചെറിയ നിക്ഷേപം നടത്തി വിപണി സാധ്യതകളെ കുറിച്ച് ബോധവാന്മാര്‍ ആയ ശേഷം മാത്രം മുന്നോട്ട് പോവുക എന്നതാണ് റിസ്ക്‌ ഫ്രീ ആയി ക്രിപ്റ്റോ കറന്‍സി രംഗത്ത് പരീക്ഷണം നടത്താനുള്ള സുരക്ഷിത മാര്‍ഗ്ഗം. ഇന്റര്‍നെറ്റ് ട്രേഡിംഗ് മാത്രം ആധാരമാക്കി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ സുരക്ഷിതം പ്രീ മൈനിംഗ് ചെയ്തിട്ടുള്ള കമ്പോള വിപണനം സാധ്യമാകുന്ന ക്രിപ്റ്റോ കറന്‍സികള്‍ തെരഞ്ഞെടുക്കുന്നതാണ്.

ലണ്ടന്‍: ക്രിസ്തുമസ് കാലത്ത് യാത്രാദുരിതം വര്‍ദ്ധിപ്പിച്ചുകൊണ്ട് വിര്‍ജിന്‍ ട്രെയിന്‍ ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. ഡിസംബറിലും ജനുവരിയിലുമായി ആറ് 24 മണിക്കൂര്‍ സമരങ്ങള്‍ നടത്തുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. വിര്‍ജിന്‍ ട്രെയിന്‍സ് വെസ്റ്റ് കോസ്റ്റ് ജീവനക്കാരാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 15, 22, ജനുവരി 5, 8, 26, 29 തിയതികളിലായിരിക്കും സമരങ്ങള്‍ അരങ്ങേറുക. ട്രെയിന്‍ മാനേജര്‍മാര്‍, ഓണ്‍ബോര്‍ഡ് കേറ്ററിംഗ് ജീവനക്കാര്‍, സ്‌റ്റേഷന്‍, ക്ലെറിക്കല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 1800ഓളം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് റെയില്‍, മാരിടൈം, ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ അറിയിച്ചു. വേതന വിഷയത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സമരത്തിനിടയിലും മിക്കവാറും എല്ലാ സര്‍വീസുകളും നടത്തുമെന്ന് വിര്‍ജിന്‍ ട്രെയിന്‍സും അറിയിച്ചു. ജോലി സ്ഥലത്തെ സമത്വത്തിനും നീതിക്കും വേണ്ടിയാണ് സമരം നടത്തുന്നതെന്നാണ് ആര്‍എംടി യൂണിയന്‍ ജനറല്‍ സെക്രട്ടറി മിക്ക് കാഷ് പറഞ്ഞത്. ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും ലഭ്യമാക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. കമ്പനി തൊഴിലാളികളോട് കാണിക്കുന്ന അസമത്വത്തിനും വഞ്ചനാപരമായ സമീപനത്തിനുമെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കന്വനിയെ അറിയിച്ചിട്ടുള്ളതായും യൂണിയന്‍ വ്യക്തമാക്കി.

അതേസമയം ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യമായ സമയത്ത് പ്രശ്‌നങ്ങ്ള്‍ സൃഷ്ടിക്കാനാണ് യൂണിയന്‍ ശ്രമിക്കുന്നതെന്നാണ് കമ്പനി പ്രതികരിച്ചത്. 3.6 ശതമാനം ശമ്പള വര്‍ദ്ധനവ് തങ്ങ്ള്‍ അംഗീകരിച്ചിട്ടുണ്ട്. എ്ന്നാല്‍ 4 ശതമാനമാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. യുകെയില്‍ ഈ വര്‍ഷം ലഭ്യമായ വര്‍ദ്ധനവിന്റെ ഇരട്ടിയാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും കമ്പനി പറയുന്നു.

ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതി മുറിയെ ഞെട്ടിച്ച് കുറ്റവാളിയെന്ന് കണ്ടെത്തിയയാളുടെ ആത്മഹത്യ. മുന്‍ ബോസ്‌നിയന്‍ ക്രൊയാറ്റ് ജനറലായിരുന്ന സ്ലോബോദാന്‍ പ്രാല്യാക്ക് ആണ് കോടതിമുറിയില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇയാള്‍ യുദ്ധക്കുറ്റവാളിയാണെന്ന് കോടതി വിധിക്കുകയും 20 വര്‍ഷം തടവിന് വിധിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രാല്യാക്ക് വിഷം എടുത്ത് കഴിച്ചത്. മുന്‍ യുഗോസ്ലോവ്യക്കു വേണ്ടിയുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. താന്‍ ക്രിമിനല്‍ അല്ലെന്നും വിധി താന്‍ നിരസിക്കുന്നു എന്നും കോടതി മുറിയില്‍ വിളിച്ചു പറഞ്ഞ ശേഷം കയ്യില്‍ കരുതിയ ചെറിയ കുപ്പി തുറന്ന് വായിലേക്ക് വിഷം ഒഴിക്കുയായിരുന്നു ഇയാള്‍.

താന്‍ ഇപ്പോള്‍ കഴിച്ചത് വിഷമാണെന്ന് പറഞ്ഞ പ്രാല്യാക്ക് താന്‍ വിധിന്യായം അംഗീകരിക്കുന്നില്ലെന്നും താന്‍ കുറ്റവാളിയല്ലെന്നും ആവര്‍ത്തിച്ചു..ട്രൈബ്യൂണലിലെ മെഡിക്കല്‍ ജീവനക്കാര്‍ ഓടിയെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐസിടിവൈ നിര്‍ദേശിച്ചതനുസരിച്ച് സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആരംഭിച്ചു. ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ആന്ദ്രേ പ്ലെന്‍കോവിച്ച് പ്രാല്യാക്കിന്റെ മരണം സ്ഥിരീകരിച്ചു. ബോസ്‌നിയയില്‍ നിന്നുള്ള ആറ് ക്രൊയാറ്റുകള്‍ നേരിട്ട അനീതിയുടെ ഇരയാണ് പ്രാല്യാക്ക് എന്ന് പറഞ്ഞ പ്ലെന്‍കോവിച്ച് വിധിയില്‍ തങ്ങള്‍ അസംതൃപ്തരാണെന്നും വ്യക്തമാക്കി.

സംഭവത്തേത്തുടര്‍ന്ന് കോടതി മുറി കുറ്റകൃത്യം നടന്ന സ്ഥലമായി ഡച്ച് പോലീസ് പ്രഖ്യാപിച്ചു. ആറ് ക്രൊയാറ്റ് രാഷ്ട്രീയ-സൈനിക നേതാക്കള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. 1990കളില്‍ യുഗോസ്ലാവിയയുടെ തകര്‍ച്ചയോടയുണ്ടായ യുദ്ധവും രക്തച്ചൊരിച്ചിലുമായിരുന്നു കേസിന് ആസ്പദമായത്. 1993ല്‍ 116-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച മോസ്റ്റാറിന്റെ പാലം തകര്‍ക്കാന്‍ ഉത്തരവിട്ട സംഭവത്തിലാണ് പ്രാല്യാക്ക് കുറ്റക്കാരനാണെന്ന് കോടതി ഉത്തരവിട്ടത്.

വാഷിംഗ്ടണ്‍: പൈലറ്റുമാരുടെ വിന്യാസത്തിലുണ്ടായ പിഴവ് മൂലം പ്രതിസന്ധിയിലായ റയന്‍എയറിന് ഒരു പിന്‍ഗാമി. മറ്റൊരു എയര്‍ലൈന്‍ ഭീമനായ അമേരിക്കന്‍ എയര്‍ലൈനിന് ക്രിസ്തുമസ് സീസണില്‍ സര്‍വീസുകള്‍ നടത്താന്‍ ആവശ്യത്തിന് പൈലറ്റുമാരില്ല. 15,000 സര്‍വീസുകളിലേക്ക് ആവശ്യമായ പൈലറ്റുമാരില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. പൈലറ്റുമാര്‍ക്ക് ക്രിസ്തുമസ് അവധി നല്‍കിയതില്‍ സംഭവിച്ച പിഴവാണ് ഇപ്പോള്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. റയന്‍എയറില്‍ പൈലറ്റുമാരുടെ വിന്യാസം പിഴച്ചത് സെപ്റ്റംബറില്‍ മാത്രം 20,000 സര്‍വീസുകളുടെ റദ്ദാക്കലിലേക്ക് നയിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് കമ്പനി ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. വരാനിരിക്കുന്ന അവധി ദിവസങ്ങളില്‍ ആവശ്യത്തിന് പൈലറ്റുമാരില്ലെന്ന് കമ്പനി അറിയിച്ചതായി അലൈഡ് പൈലറ്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി സാധാരണ നിരക്കുകളേക്കാള്‍ 50 ശതമാനം അധികം പ്രതിഫലം ഓഫര്‍ ചെയ്തിരിക്കുകയാണ് കമ്പനി. എന്നാല്‍ ഈ പ്രശ്‌നമുണ്ടാക്കിയതിന് കമ്പനി തന്നെയാണ് ഉത്തരവാദി എന്ന നിലപാടാണ് യൂണിയന്‍ എടുത്തിരിക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്ന് കമ്പനി അറിയിച്ചു. സര്‍വീസുകള്‍ റദ്ദാക്കാതിരിക്കാനാണ് ശ്രമം. ഡിസംബറില്‍ സര്‍വീസുകള്‍ നടത്താന്‍ റിസര്‍വ് പൈലറ്റുമാര്‍ ഉണ്ട്. കോണ്‍ട്രാക്റ്റില്‍ പറഞ്ഞതിന്റെ 150 ശതമാനം അധികം തുക പൈലറ്റുമാര്‍ക്ക് നല്‍കി പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് ശ്രമിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു.

സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് കാരണമായേക്കാവുന്ന നിരവധി നൂതന ആശയങ്ങള്‍ മുന്‍പോട്ട് വച്ചു കൊണ്ട് ലണ്ടന്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് 2017 സമാപിച്ചു. ലോകത്തിലെ ഒട്ടുമിക്ക വികസിത രാജ്യങ്ങളില്‍ നിന്നുമുള്ള ഭരണാധികാരികളും, ബാങ്കിംഗ് പ്രൊഫഷണല്‍സും, സാമ്പത്തിക വിദഗ്ദരും, മറ്റ് സാങ്കേതിക, ബിസിനസ് രംഗത്ത് നിന്നുള്ള പ്രമുഖരും പങ്കെടുത്ത മീറ്റിംഗ് ഇന്നലെ കാലത്ത് 08.30 മുതല്‍ വൈകുന്നേരം 06.00 വരെ ലണ്ടന്‍ ഒളിമ്പിയയില്‍ ആണ് നടന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബിറ്റ് കോയിന് ഡോളറുമായുള്ള വിനിമയ നിരക്കില്‍ വന്‍ കുതിച്ച് കയറ്റം ഉണ്ടായ സാഹചര്യത്തില്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് സാമ്പത്തിക രംഗത്തെ വിദഗ്ദര്‍ വന്‍ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്.

ആധുനിക ലോകത്തിന്‍റെ നവസാമ്പത്തിക വിപ്ലവമായ ബ്ലോക്ക് ചെയിന്‍ രംഗത്ത് ശ്രദ്ധേയമായ മലയാളി സാന്നിദ്ധ്യവും ഉണ്ടായത് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനാര്‍ഹമായ നേട്ടമായി മാറുന്നത് കാണുവാനും ബ്ലോക്ക് ചെയിന്‍ ലണ്ടന്‍ സമ്മിറ്റ് വേദിയായി. എസ്റ്റോണിയന്‍ വൈസ് പ്രസിഡണ്ടിനെ പോലെ ഭരണ രംഗത്തും സാമ്പത്തിക രംഗത്തും ഉള്ള വിദഗ്ദര്‍ പങ്കെടുത്ത സമ്മിറ്റിലെ നിര്‍ണ്ണായകമായ പാനല്‍ ഡിസ്കഷനില്‍ പങ്കെടുക്കാന്‍ ബ്ലോക്ക് ചെയിന്‍ ആന്‍റ് ക്രിപ്റ്റോകറന്‍സിയില്‍  ഇന്റര്‍നാഷണല്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് ആയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് ക്ഷണം ലഭിച്ചതോടെ ആണ് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം കരഗതമായത്. യുകെയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ ലോയിഡ്സ് ബാങ്കിംഗ് ഗ്രൂപ്പിന്‍റെ പ്രതിനിധി ആഷ്‌ലി പാട്രിക്സും ബാങ്ക് ഓഫ് ഫ്രാന്‍സിന്‍റെ പ്രതിനിധി ഗ്വില്ല്യം ആന്ദ്രെയും ആയിരുന്നു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച മറ്റ് രണ്ട് പേര്‍. പാരീസ് ആസ്ഥാനമായ ബാങ്ക് ഓഫ് ഫ്രാന്‍സ് ഫ്രാന്‍സിലെ സെന്‍ട്രല്‍ ബാങ്ക് ആണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് ഓഫ് ഫ്രാന്‍സ് ആണ് 1848 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളെ കരകയറ്റിയത്. യൂറോപ്പ്യന്‍ സിസ്റ്റം ഓഫ് സെന്‍ട്രല്‍ ബാങ്കിന്‍റെ പലിശ നിരക്ക് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കും ബാങ്ക് ഓഫ് ഫ്രാന്‍സ് ആണ് വഹിക്കുന്നത്.

ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റില്‍ ലീഗല്‍ സൈഡില്‍ ഉപദേശം നല്‍കുന്നതിനായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഒരു മലയാളി നിയമ വിദഗ്ദനെ ക്ഷണിച്ചത് എസ്റ്റോണിയന്‍ വൈസ് പ്രസിഡണ്ട് ട്രാവി റോയ്വാസ്, ബാര്‍ക്ക്ലെയ്സ് ബാങ്കിന്‍റെ മൊബൈല്‍ ഇന്നവേഷന്‍ ഹെഡ് ജൂലിയന്‍ വില്‍സണ്‍, ലീഗല്‍ ആന്‍റ് ജനറല്‍ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ മാര്‍ട്ടിന്‍ എക്ടര്‍സ്, ഇഡിഎഫ് ഡിജിറ്റല്‍ ഹെഡ് ഡേവിഡ് ഫെര്‍ഗൂസന്‍, റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലാന്റ് ഇന്നവേഷന്‍ ഹെഡ് റിച്ചാര്‍ഡ് ക്രൂക്ക്, ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രതിനിധി മൈക്കല്‍ കര്‍ട്ടോണി, എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് സ്റ്റുവര്‍ട്ട് സൂദ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത മീറ്റിങ്ങില്‍ ആണെന്നത്  സമാനതകളില്ലാത്ത അഭിമാന നേട്ടമാണ്.

2016 ഡിസംബറില്‍ ഇന്ത്യയില്‍ ആദ്യമായി നടന്ന ബ്ലോക്ക് ചെയിന്‍ മീറ്റില്‍ ലോകപ്രശസ്ത ക്രിപ്റ്റോ കറന്‍സിയായ എതൂരിയം സ്ഥാപകന്‍ വിറ്റാലിക് ബുട്ടെരിന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ച സെമിനാര്‍ നയിച്ചതും ബ്ലോക്ക്ചെയിന്‍ ആന്‍റ് ക്രിപ്റ്റോ കറന്‍സി രംഗത്ത് ആഗോള തലത്തില്‍ നിയമോപദേശം നല്‍കുന്ന അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു. ഈ രംഗത്ത് അഡ്വ. സുഭാഷിനുള്ള നിയമ പാണ്ഡിത്യം തന്നെയാണ് ലണ്ടനില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജിന് അവസരമൊരുക്കിയതും.

യുകെയില്‍ ആദ്യമായിട്ടാണ് ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് നടന്നത്. അടുത്ത ബ്ലോക്ക് ചെയിന്‍ സമ്മിറ്റുകള്‍ക്ക് വേദിയാകുന്നത്‌ സിംഗപ്പൂരും ദുബായിയും ആണ്. ഇവിടങ്ങളിലും ലീഗല്‍ സൈഡിലുള്ള നിയമോപദേശം നല്‍കുന്നതിനുള്ള ക്ഷണവും അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ്അ മാനുവലിന്ന ലഭിച്ചിട്ടുണ്ട്ന്. അനന്ത സാധ്യതകള്‍ ഉള്ള ഇന്‍വെസ്റ്റ്‌ രംഗം എന്ന നിലയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ക്രിപ്റ്റോ കറന്‍സി മേഖലയുടെ വാതായനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്.

Copyright © . All rights reserved