Main News

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. ജനുവരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇതിനായുള്ള ആക്ഷന്‍ പ്ലാന്‍ വെളിപ്പെടുത്തുമെന്നും സ്വാമി പറഞ്ഞു. കോടതി വിധിയിലൂടെ തന്നെയായിരിക്കും നിര്‍മാണത്തിനുള്ള അനുമതി നേടുക. ഇത് ഏതെങ്കിലും സംഘടനകളിലൂടെയായിരിക്കില്ലെന്നും ഡല്‍ഹി വിഎച്ച്പി ഓഫീസില്‍ വച്ച് സ്വാമി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധി വരും. ഇതിനു പിന്നാലെ മുസ്ലീം- ഹിന്ദു സമുദായങ്ങളുടെ സഹകരണത്തോടെ ക്ഷേത്ര നിര്‍മാണം നടക്കുമെന്നാണ് സ്വാമി അവകാശപ്പെട്ടത്. കോടതി വിധിക്കായി കാത്തിരിക്കുകയാണ് തങ്ങള്‍. വിധി വന്ന് രണ്ടോ മൂന്നോ മാസത്തിനു ശേഷമോ, അല്ലെങ്കില്‍ ഡിസംബര്‍ അവസാനിക്കുന്നതിനു മുമ്പോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്വാമി പറഞ്ഞു.

രാമന്‍ ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക എന്നത് ഓരോ ഹിന്ദുവിന്റേയും ഉത്തരവനാദിത്തമാണ്. സരയൂ നദിയുടെ ഇരുകരകളിലുമായി രാമക്ഷേത്രവും മസ്ജിദും വരുന്നതോടെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമുണ്ടാകും. എന്നാല്‍ ഈ തീരുമാനത്തിന് 2017ല്‍ ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും സ്വാമി വ്യക്തമാക്കി.

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരേ അന്വേഷണത്തചിന് ലോകായുക്തയുടെ ഉത്തരവ്. തുറമുഖ വകുപ്പിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണമടക്കമുള്ളവയില്‍ പ്രാഥമികാന്വേഷണം നടത്താനാണ് ഉത്തരവ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലോകായുക്തയുടെ നടപടി. ഡിജിപിക്കെതിരേ വിജിലന്‍സ് രഹസ്യ പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചു.
തുറമുഖ വകുപ്പിന്റെ ഡയറക്ടര്‍, കെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകളില്‍ ഇരുന്ന സമയത്ത് ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ജേക്കബ് തോമസിനെതിരേ വിജിലന്‍സ് രഹസ്യ പരിശോധന നടത്തിയിട്ടുണ്ടെന്നും പരാതി നല്‍കിയയാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരും ജേക്കബ് തോമസുമായി പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുന്നതിനിടെയാണ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചത്.

കേസില്‍ കെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്ടര്‍, തുറമുഖ വകുപ്പ് ഡയറക്ടര്‍, സ്റ്റോര്‍സ് പര്‍ച്ചേസ് അഡീഷണല്‍ സെക്രട്ടറി സുഭാഷ് ജോമ്# മാത്യു, ജേക്കബ് തോമസിനെതിരേ വിജിലന്‍സിന് പരാതി നല്‍കിയ സത്യന്‍ നരവൂര്‍ എന്നിവര്‍ക്ക് സമന്‍സ് അയക്കാനും ലോകായുക്ത നിരര്‍ദേശിച്ചു. രഹസ്യ പരിശോധനാ റിപ്പോര്‍ട്ടുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസാണ് പരാതി പരിഗണി്ച്ചത്.

ബീജിംഗ്: ചൈനീസ് വിപണി ഈയാഴ്ച രണ്ടാമതും വ്യാപാരം നിര്‍ത്തി വച്ചു. നിക്ഷേപകര്‍ പിന്മാറിയതിനേത്തുടര്‍ന്ന് ഓഹരി വിപണി കൂപ്പു കുത്തിയതിനേത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ജൂണില്‍ വലിയ കുതിപ്പു നടത്തിയിനു ശേഷം ഡൈനീസ് വിപണി തകര്‍ന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ കാര്യമായ പ്രതികരണം സൃഷ്ടിച്ചിരുന്നു. അതിനു സമാനമായ വീഴ്ചയാണ് കഴിഞ്ഞ തിങ്കളാവ്ചയും മാര്‍ക്കറ്റില്‍ ദൃശ്യമായത്. ഇതേത്തുടര്‍ന്ന് വോള്‍ സ്ട്രീറ്റലും മറ്റ് ആഗോള വിപമികളിലും തകര്‍ച്ച ദൃശ്യമായി
ഇന്ന് രാവിലെ വിപണനം ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ വിപണി സൂചികയില്‍ ഏഴ് ശതമാനം തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് വിപണനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. ജനുവരി ഒന്നിന് നിലവില്‍ വന്ന പുതിയ സമ്പ്രദായമനുസരിച്ചാണ് നടപടി. മുപ്പത് സെക്കന്റുകള്‍ക്കുള്ളില്‍ അഞ്ച് ശതമാനത്തോളം ഇടിവു രേഖപ്പെടുത്തുകയാണെങ്കില്‍ പതിനഞ്ച് മിനിറ്റ് വ്യാപാരം നിര്‍ത്തി വയ്ക്കുകയാണ് പുതിയ സമ്പ്രദായമനുസരിച്ച് ചെയ്യുന്നത്. അടുത്ത കുറച്ചു മാസങ്ങള്‍ കൂടി ചൈനീസ് വിപണിയിലെ ചാഞ്ചാട്ടം തുടരുമെന്നാണ് സാമ്പത്തിഗകരംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇതനുസരിച്ച് ആദ്യത്തെ പതിമൂന്ന് മിനിറ്റ് വ്യാപാരം നിര്‍ത്തി വച്ചു. എന്നാല്‍ വ്യാപാരം പുനരാരംഭിച്ചിട്ടും തകര്‍ച്ച തുടര്‍ന്നതോടെ ഇന്നത്തേക്ക് വ്യാപാരം നിര്‍ത്തി വയ്ക്കുകയായിരുന്നു. ഷാങ്ഹായ് മൊത്ത സൂചിക 7.3 ശതമാനം ഇടിഞ്ഞ് 3115.89ലെത്തി. ഷെന്‍സെന്‍ സൂചിക 8.3 ശതമാനം ഇടിവോടെ 1955.88 എന്ന നിലയിലും എത്തിയതോടെയാണ് വിപണി നിര്‍ത്തി വച്ചത്. കമ്പനികളുടെ അഞ്ച് ശതമാനം വരെ ഓഹരികള്‍ കൈവശം വച്ചിരിക്കുന്നവര്‍ അത് വില്‍ക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം അവസാനിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. സ്വകാര്യ ഇടപാടുകളില്‍ മാത്രമായി ഇത്തരം വില്‍പനകള്‍ പരിമിതപ്പെടുത്തണമെന്ന് വിപണി റെഗുലേറ്റര്‍മാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ലണ്ടന്‍: ശസ്ത്രക്രിയാ ടേബിളില്‍ കിടത്തി ശസ്ത്രക്രിയ നടത്തി കൊണ്ടിരിക്കുമ്പോള്‍ ബോധം തെളിയുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ. എന്നാല്‍ അത്തരം ഒരു ദുരവസ്ഥ നേരിട്ട് അനുഭവിച്ചിരിക്കുകയാണ് വാറ്റ്ഫോര്‍ഡില്‍ നിന്നുള്ള സാറാ തോമസ്‌ എന്ന ഇരുപത്തിമൂന്നുകാരിയായ യുവതി. ഗുരുതരമായ അനസ്തറ്റിക് പിഴവു മൂലം ടോണ്‍സിലുകള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെയാണ് യുവതി ഉണര്‍ന്നത്.  കഠിനമായ വേദനയില്‍ മരവിച്ചു പോയതിനാല്‍ ശസ്ത്രക്രിയ നടത്തിയിരുന്നവരെ ഇത് അറിയിക്കാന്‍ തനിക്കായില്ലെന്ന് സാറ വ്യക്തമാക്കി.
ലേസര്‍ ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്തിരുന്ന തൊണ്ടയുടെ വലത് ഭാഗത്ത് അതി കഠിനമായ വേദനയാണ് തനിക്കനുഭവപ്പെട്ടത്. ബോധം തിരികെ ലഭിച്ചെങ്കിലും തനിക്ക് ശരീരം അനക്കാന്‍ കഴിയുമായിരുന്നില്ല. ലേസര്‍ ഉപകരണം ഉപയോഗിച്ച് തൊണ്ടയില്‍ ഓപ്പറേഷന്‍ നടത്തുന്നതും ഡോക്ടര്‍മാരും നഴ്സുമാരും ചലിക്കുന്നതും ഒക്കെ തനിക്ക് അറിയാന്‍ കഴിയുന്നുണ്ടായിരുന്നു എന്നും സാറ പറഞ്ഞു. കഠിനമായ വേദന സഹിക്കുവാന്‍ അല്ലാതെ മറ്റൊന്നിനും ശരീരത്തിനു സാധിക്കുമായിരുന്നില്ല. കണ്ണുകള്‍ ടേപ്പ് ഉപയോഗിച്ച് അടച്ചിരുന്നതിനാല്‍ താന്‍ ഉണര്‍ന്ന കാര്യം സര്‍ജന്‍മാര്‍ക്ക് പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നില്ലെന്നും സാറ പറഞ്ഞു. 2013 നവംബറിലാണ് സംഭവം നടന്നത്.

കഠിന വേദന കൊണ്ട് താന്‍ അലറി വിളിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്ത് വന്നിരുന്നില്ല എന്ന്‍ സാറ ഓര്‍ക്കുന്നു. ഉണര്‍ന്ന് പതിനഞ്ചു മിനിറ്റുകള്‍ക്ക് ശേഷമാണ് ഓപ്പറേഷന്‍ നടത്തിയിരുന്ന സംഘത്തിലുണ്ടായിരുന്ന ഹെഡ് നഴ്‌സ് താന്‍ ഉണര്‍ന്നതായി സംശയം പ്രകടിപ്പിക്കുന്നത് സാറ കേട്ടു. ഏകദേശം 30 സെക്കണ്ടുകള്‍ക്കുള്ളില്‍ താന്‍ വീണ്ടും ഉറക്കത്തിലേക്ക് പോയതായും സാറ പറയുന്നു. സാറ ഉണര്‍ന്നത് തിരിച്ചറിഞ്ഞ ശസ്ത്രക്രിയാ സംഘം വീണ്ടും അനസ്തെറ്റിക് ലെവല്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് സാറ വീണ്ടും അബോധാവസ്ഥയില്‍ ആയത്. കഠിനമായ വേദനയില്‍ പുളയുമ്പോഴും ശരീരം അനക്കാനാവാതെ കിടക്കുന്ന ആ ദുരവസ്ഥ വിവരിക്കാന്‍ വാക്കുകള്‍ക്ക് സാധിക്കില്ല എന്നും അതോര്‍ത്ത് തനിക്കിപ്പോഴും ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല എന്നും സാറ പറയുന്നു.

ഒപ്പറേഷനെ തുടര്‍ന്നുണ്ടായ വൈഷമ്യങ്ങള്‍ മൂലം താന്‍ ചെയ്തുകൊണ്ടിരുന്ന ഹെയര്‍ഡ്രസ്സറുടെ ജോലി സാറയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. കൗണ്‍സലിംഗുകള്‍ക്ക് വിധേയായിട്ടും ഇതേക്കുറിച്ചുശള്ള ദുസ്വപ്‌നങ്ങള്‍ തന്നെ അലട്ടുകയാണെന്നും സാറ പറഞ്ഞു. എന്‍എച്ച്എസിനു കീഴിലുള്ള സെന്റ് ആല്‍ബാന്‍സ് ആശുപത്രിയിലാണ് സാറ സര്‍ജറിക്ക് വിധേയയായത്.

sara1

ടോണ്‍സിലുകള്‍ മൂലം ഭക്ഷണം കഴിക്കാനും ശ്വാസോച്ഛാസത്തിനും തടസം നേരിട്ടതിനേത്തുടര്‍ന്നാണ് സാറയെ ഓപ്പറേഷന് വിധേയയാക്കിയത്. ഒരു സാധാരണ സര്‍ജറി മാത്രമാണ്ഇതിനാവശ്യം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. അതിനായി അനസ്‌തേഷ്യ നല്‍കുകയും ചെയ്തു. ഓപ്പറേഷനു വിധേയമാകുന്ന രോഗിയുടെ ശാരീരികാവസ്ഥകളും ബോധ ലെവലും  നിരീക്ഷിക്കുന്ന ഉപകരണം ഇവര്‍ ഉണര്‍ന്ന വിവരം മനസിലാക്കേണ്ടതായിരുന്നു. എന്നാല്‍ ഈ ഉപകരണത്തിനു സംഭവിച്ച തകരാറാണ് ഗുരുതരമായ വീഴ്ചയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആശുപത്രിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയെന്ന നിലയില്‍ 22000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചെങ്കിലും താന്‍ അനുഭവിച്ച വേദനയ്ക്ക് മുന്‍പില്‍ ഇത് തീരെ നിസ്സാരമായ ഒന്നാണെന്നാണ് സാറയുടെ അഭിപ്രായം.

റോയല്‍ കോളേജ് ഓഫ് അനസ്തെറ്റിക്സിലെ ഡോ. റിച്ചാര്‍ഡ് മാര്‍ക്സിന്റെ അഭിപ്രായത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇങ്ങനെ ശാസ്ത്രക്രിയയ്ക്കിടയില്‍ രോഗി ഉണരാറുള്ളൂ. 19000ല്‍ ഒന്ന്‍ വീതം ഇങ്ങനെ സംഭവിക്കാം എന്നും സാധാരണ ഗതിയില്‍ എമര്‍ജന്‍സി ഓപ്പറേഷനുകളിലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും ജീവിതത്തില്‍ ഇനിയൊരു ഓപ്പറേഷന്‍ വരല്ലേ എന്ന പ്രാര്‍ത്ഥനയിലാണ് സാറ ഇപ്പോള്‍. കൌണ്‍സലിംഗും ചികിത്സയും ഒക്കെയായി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കൊണ്ട് ഇരിക്കുകയാണ് സാറ.

വാഷിംഗ്ടണ്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമാണെന്ന ഉത്തര കൊറിയയുടെ അവകാശവാദത്തില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക. ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്ന് അവകാശവാദം സ്ഥിരീകരിക്കാനാകില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഉത്തര കൊറിയയുടെ സൈനിക, സാങ്കേതിക ശേഷിയേക്കുറിച്ച് തങ്ങള്‍ നടത്തിയ വിശകലനങ്ങളില്‍ മാറ്റം വരുത്തേണ്ട സാഹചര്യം വന്നിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. എങ്കിലും കൊറിയയുടെ അവകാശവാദത്തെ തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് വക്താവ് ജോണ്‍ ഏണസ്റ്റ് വ്യക്തമാക്കി.
വൈറ്റ്ഹൗസ് വാദങ്ങളെ സ്ഥിരീകരിക്കുകയാണ് അമേരിക്കന്‍ വിദഗ്ദ്ധര്‍. ഒരു ഹൈഡ്രജന്‍ ബോംബിന് സൃഷ്ടിക്കാന്‍ കഴിയുന്ന സ്‌ഫോടനമല്ല സംഭവിച്ചതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊറിയയുടെ അണുപരീക്ഷണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം എത്തിയത്. ഉത്തര കൊറിയയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളേക്കുറിച്ച് ആലോചിക്കുമെന്നും സുരക്ഷാസമിതി വെളിപ്പെടുത്തി. സുരക്ഷാ സമിതിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച ഉത്തര കൊറിയയുടെ നടപടിയില്‍ സുരക്ഷാസമിതി അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

രക്ഷാ സമിതി അടിയന്തര യോഗം ചേര്‍ന്നതിനു ശേഷമാണ് വിഷയത്തില്‍ പ്രതികരണം അറിയിച്ചത്. അണുപരീക്ഷണം സംബന്ധിച്ച് ഉത്തര കൊറിയയുടെ സ്ഥിരീകരണം വന്നതിനു ശേഷമായിരുന്നു യോഗം ചേര്‍ന്നത്. അമേരിക്കയുടേയും ജപ്പാന്റേയും ശാസ്ത്രജ്ഞര്‍ ഭൂകമ്പ തരംഗങ്ങള്‍ പുറപ്പെട്ടത് സ്ഥിരീകരിച്ചിരുന്നു. ഒരു വന്‍ സ്‌ഫോടനമായിരിക്കാം ഭൂകമ്പങ്ങള്‍ക്ക് കാരണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.

ബാബു മങ്കുഴിയില്‍
ഇപ്സ്വിച്ച്: കലാമേന്മ കൊണ്ടും നേതൃത്വ പാടവം കൊണ്ടും ഒരു ദശാബ്ദത്തിലേറെയായി ഇപ്സ്വിച്ചിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി മനസ്സുകള്‍ക്കൊപ്പം തദ്ദേശീയ മനസ്സുകളിലും ചിരപ്രതിഷ്ഠ നേടിയ ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍റെ പന്ത്രണ്ടാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 09 ന് ശനിയാഴ്ച 03.00 മണി മുതല്‍ സെന്റ്‌.  ആല്‍ബന്‍സ് കത്തോലിക്ക് ഹൈസ്കൂളില്‍ വച്ച് നടത്തപ്പെടുന്നു.

ശാന്തിയുടെയും സമാധാനത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും സന്ദേശങ്ങള്‍ പങ്ക് വച്ചു കൊണ്ടുള്ള ആഘോഷങ്ങള്‍ക്ക് ഇപ്സ്വിച്ചിലെ സെന്റ്‌. പൊമാറാസ്‌ പള്ളി വികാരി ഫാ. ലീഡര്‍ SCB ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഇപ്സ്വിച്ചിലെയും പരിസര പ്രദേശങ്ങളിലെയും പ്രഗത്ഭരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. പുതുമയാര്‍ന്ന അവതരണ ശൈലിയിലൂടെ മനുഷ്യ മനസ്സുകളില്‍ സഹോദര്യത്തിന്‍റെ സന്ദേശം പകരുന്ന നേറ്റിവിറ്റി പ്ലേയും ബോളിവുഡ് ഡാന്‍സ് രംഗത്ത് അജയ്യരായ ഇപ്സ്വിച്ച് ഗേള്‍സ്‌ അവതരിപ്പിക്കുന്ന വെല്‍ക്കം ഡാന്‍സിലൂടെയും ആഘോഷങ്ങള്‍ക്ക് തിരശ്ശീല ഉയരും. പ്രായഭേദമന്യേ എല്ലാ ഏജ് ഗ്രൂപ്പുകളും അവതരിപ്പിക്കുന്ന ബോളിവുഡ് ഗ്രൂപ്പ്, സിംഗിള്‍ ഡാന്‍സുകള്‍ ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍റെ മാത്രം പ്രത്യേകതയാണ്.

ആസ്വാദകരുടെ ആവശ്യാനുസരണം ശ്രവണ സുന്ദര ഗാനങ്ങളുമായി ഇപ്സ്വിച്ച് ഓര്‍ക്കസ്ട്രയും, ചടുല ഗാനങ്ങളുമായി ഇപ്സ്വിച്ച് ഓര്‍ക്കസ്ട്രയുടെ യുവ ഗായകരും, സിനിമാറ്റിക് ഡാന്‍സ് രംഗത്ത് വര്‍ഷങ്ങളോളം പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുള്ള ഇപ്സ്വിച്ച് ബോയ്സും ഗേള്‍സും കൂടി ചേരുമ്പോള്‍ നാദലയതാളമേളങ്ങളുടെ സംഗമാമായിരിക്കും ഇപ്സ്വിച്ചിലെ സെന്റ്‌. ആല്‍ബന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറാന്‍ പോകുന്നത്.

തികച്ചും കേരളീയ ശൈലിക്കൊപ്പം മറുനാടന്‍ ശൈലിയിലുമുള്ള സ്വാദിഷ്ടമായ ക്രിസ്തുമസ് ഡിന്നറും കലാപരിപാടികളും ആസ്വദിക്കുന്നതിന് ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു. അതോടൊപ്പം ഏവര്‍ക്കും ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് നവവത്സര ആശംസകള്‍ നേരുകയും ചെയ്യുന്നു.

കലാപരിപാടികള്‍ നടക്കുന്ന ഹാളിന്‍റെ വിലാസം

St. Albans Catholic High School,
Digby Road,
Ipswich IP4 3NJ

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍സിനെ ബന്ധപ്പെടുക

ജയ്ന്‍ കുര്യാക്കോസ് : 07886627238
ബിജു ജോണ്‍ : 07446899867
പോള്‍ ഗോപുരത്തിങ്കല്‍ : 07859721272
ജെറിഷ് ലൂക്ക : 07960388568
ടോമി ചാക്കോ : 07554000268

ima

 

ഹീത്രോവില്‍ നിന്നും ദുബായിലേക്ക് പോയ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍. ഒരു യാത്രക്കാരന്‍ തന്‍റെ കയ്യില്‍ ബോംബ്‌ ഉണ്ടെന്ന്‍ ഭീഷണിപ്പെടുത്തിയതോടെ ആണ് വിമാന യാത്രക്കാര്‍ ഭയചകിതരായത്. ഇന്നലെ രാത്രി 08.05 ന് ഹീത്രൂവില്‍ നിന്നും പുറപ്പെട്ട വിമാനത്തിലെ ഒരു യാത്രക്കാരന്‍ എഴുന്നേറ്റ് നിന്ന് തന്‍റെ കയ്യില്‍ ബോംബ്‌ ഉണ്ടെന്നും നിങ്ങള്‍ എല്ലാവരും മരിക്കാന്‍ പോവുകയാണെന്നും യാത്രക്കാരോട് പറയുകയായിരുന്നു. തുടര്‍ന്ന്‍ പ്ലെയിനില്‍ കൂട്ട നിലവിളി മുഴങ്ങി.
ഏകദേശം നാല്പത്തിയഞ്ച് മിനിറ്റ് നേരം ഭീഷണിയുമായി വിമാനത്തിലൂടെ നടന്ന യാത്രക്കാരനെ ഒടുവില്‍ അഞ്ചോളം വിമാന ജീവനക്കാരനും ഒരു യാത്രക്കാരനും ചേര്‍ന്ന്‍ കീഴടക്കുകയായിരുന്നു. തുടര്‍ന്ന്‍ കയ്യാമം വച്ച ഇയാളെ ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിച്ചാണ് വിമാനം യാത്ര തുടര്‍ന്നത്.

അഞ്ച് മണിക്കൂര്‍ ഭീതിയുടെ മുള്‍മുനയില്‍ പറന്ന വിമാനം ദുബായില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ബോംബ്‌ ഭീഷണി മുഴക്കിയ യാത്രക്കാരനെ പോലീസിനു കൈമാറി. തുടര്‍ന്നുള്ള വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.

വിര്‍ജിന്‍ റേഡിയോയില്‍ ഡിജെ ആയ സ്റ്റീവ് പെങ്കിന്‍റെ മകള്‍ ഈ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. മകള്‍ അറിയിച്ചതനുസരിച്ച് സ്റ്റീവ് ആണ് വിവരം പുറത്ത് വിട്ടത്.

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിലൂടെ ഒരു ബഹുമുഖ പ്രതിഭ കൂടി യുകെ മലയാളികള്‍ക്ക് മുന്‍പിലേക്ക് എത്തുന്നു. വിവിധ വിഷയങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ദിലീപ് രവി എന്ന ഗായകനാണ് സ്റ്റാര്‍ സിംഗര്‍ സുവര്‍ണ്ണഗീതം റൗണ്ടിലൂടെ യുകെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ സംഗീതത്തില്‍ താത്പര്യം ഉണ്ടായിരുന്ന ദിലീപ് രവി അന്ന് മുതല്‍ തന്നെ സംഗീതം അഭ്യസിച്ചും തുടങ്ങിയിരുന്നു. കൊച്ചിന്‍ കലാഭവനില്‍ അഞ്ച് കൊല്ലം സംഗീതം പഠിച്ച രവി സംഗീത പഠനത്തോടൊപ്പം അക്കാദമിക് രംഗത്തും മികവു പുലര്‍ത്തിയിരുന്നു. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടിയ ദിലീപ് രവി തുടര്‍ന്ന്‍ പോയത് എല്‍.എല്‍.ബി. പഠിക്കാന്‍ ആയിരുന്നു.
കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ ശേഷം കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച ദിലീപ് രവി മൂന്ന്‍ വര്‍ഷക്കാലം അവിടെ തുടര്‍ന്നു. തുടര്‍ന്ന്‍ യുകെയില്‍ എത്തിയ ദിലീപ് രവി നോര്‍ത്താംപ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. യുകെയില്‍ ഒരു സോളിസിറ്റര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതോടൊപ്പം ഇപ്പോള്‍ നോര്‍ത്താംപ്ടന്‍ യൂണിവേഴ്സിറ്റിയില്‍ തന്നെ പി.എച്ച്.ഡിയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ കലാകാരന്‍.

dileep1

ഭാര്യ നിവിയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പം നോര്‍ത്താംപ്ടനില്‍ താമസിക്കുന്ന അഡ്വ. ദിലീപ് രവി യുകെ ബീറ്റ്സ്, സാരംഗി ഓര്‍ക്കസ്ട്ര, ശ്രുതി ഓര്‍ക്കസ്ട്ര തുടങ്ങിയ യുകെ ട്രൂപ്പുകള്‍ക്കൊപ്പം നിരവധി വേദികളില്‍ പാടിയിട്ടുണ്ട്. ബര്‍മിംഗ്ഹാമിലെ പ്രശസ്തമായ ബാലാജി ടെമ്പിളില്‍ എല്ലാ വര്‍ഷവും ദിലീപ് പാടാന്‍ എത്താറുണ്ട്.

പൂവച്ചല്‍ ഖാദര്‍ രചിച്ച് ഇളയരാജ സംഗീതം പകര്‍ന്ന ‘അല്ലിയിളം പൂവോ.. ഇല്ലി മുളം തേനോ…….’ എന്ന ഗാനമാണ് ആദ്യ റൗണ്ടില്‍ ദിലീപ് രവി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പാടിയത്. ദിലീപ് രവിയുടെ ഗാനം കേള്‍ക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

Related News

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 സ്വര സൗകുമാര്യത്തിന്‍റെ കുഞ്ഞിളം തെന്നലായ് എബിന്‍സ് എബ്രഹാം

മനോഹരമായ ആലാപനവുമായി അനു ചന്ദ്ര യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍ തരംഗമാകുന്നു

വൈദ്യശാസ്ത്രം പോലെ തന്നെ സംഗീതവും വഴങ്ങുമെന്ന് തെളിയിച്ച് ഡോ. വിപിന്‍ നായര്‍ സ്റ്റാര്‍ സിംഗറില്‍ പാടുന്നത് കേള്‍ക്കുക

രാജഹംസമായി ആസ്വാദക മനസ്സ് കയ്യടക്കി സ്മൃതി സതീഷ്‌ യുക്മ സ്റ്റാര്‍ സിംഗറില്‍

പുലരി തൂമഞ്ഞ് പോലെ സത്യനാരായണന്‍റെ സ്വരമാധുരി യുക്മ സ്റ്റാര്‍ സിംഗറില്‍

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…. അലീന സജീഷ് യുക്മ സ്റ്റാര്‍ സിംഗറില്‍

അദ്വൈതത്തിലെ മനോഹര ഗാനവുമായി ടീന ജിനു യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍

മോഹം കൊണ്ട് ഞാന്‍ ….. അനു നിശാന്തിന്‍റെ മോഹിപ്പിക്കുന്ന ശബ്ദം യുക്മ സ്റ്റാര്‍ സിംഗറില്‍

 

ടോമി ജോര്‍ജ്ജ്
സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സ്വാന്‍സിയില്‍ നടന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി. വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും വിഭവ സമൃദ്ധമായ ന്യൂ ഇയര്‍ ഡിന്നറും ഉള്‍പ്പെടെ നടന്ന ക്രിസ്തുമസ്പുതുവത്സര ആഘോഷങ്ങളില്‍ വളരെയധികം ആളുകള്‍ പങ്കെടുത്തു. സ്വാന്‍സിയിലെ പോണ്ടിലിവ് വില്ലേജ് ഹാളില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികള്‍ സമാപിച്ചത് രാത്രി പത്ത് മണിയോടെ ആയിരുന്നു.

IMG_6412

അന്‍പതിലധികം കുട്ടികള്‍ പങ്കെടുത്ത ക്രിസ്തുമസ് നേറ്റിവിറ്റി പ്ലേ ആയിരുന്നു ഏറ്റവും ആകര്‍ഷണീയം ആയത്. മംഗള വാര്‍ത്ത മുതല്‍ സ്നാപക യോഹന്നാന്‍റെ ശിരച്ഛേദം വരെയുള്ള ബൈബിള്‍ ഭാഗങ്ങള്‍ പുനരാവിഷ്കരിക്കപ്പെട്ട നേറ്റിവിറ്റി പ്ലേ എല്ലാ അര്‍ത്ഥത്തിലും മികച്ച് നില്‍ക്കുന്നതായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ജിജി ജോര്‍ജ്ജ് സ്ക്രിപ്റ്റ് രചിച്ച് ബിജു പി. മാത്യു സംവിധാനം ചെയ്ത് അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേ പ്രൊഫഷനല്‍ നിലവാരം പുലര്‍ത്തുന്നതായിരുന്നു.

IMG_6371

അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച മനോഹരങ്ങളായ നൃത്ത പരിപാടികളും, സംഗീത പരിപാടികളും, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്കും ഒക്കെ ഒന്നിനൊന്ന് മികവ്‌ പുലര്‍ത്തുന്നവയായിരുന്നു. അസോസിയേഷന്‍ സെക്രട്ടറി ജിനോ ഫിലിപ്പിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പുതുവത്സര ഡിന്നറും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

സ്വാന്‍സി മലയാളി അസോസിയേഷന്‍ നടത്തിയ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഗംഭീരമാക്കിയ എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡണ്ട് ജിജി ജോര്‍ജ്ജ്, സെക്രട്ടറി ജിനോ ഫിലിപ്പ്, ട്രഷറര്‍ റെജി ജോസ് എന്നിവരും മറ്റ് കമ്മറ്റിയംഗങ്ങളും അറിയിച്ചു.

IMG_6375

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

സ്വാന്‍സി മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാം – ചിത്രങ്ങള്‍

ഓള്‍ഡാം മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ നടന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ വേളയില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതിയ ചാരിറ്റി പദ്ധതി റീജിയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് ആദ്യ ചാരിറ്റി കളക്ഷന്‍ ബോക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഷാജി വരാക്കുടിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലില്‍ രൂകല്‍പന ചെയ്ത യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതിയ ചാരിറ്റി പദ്ധതിയുടെ ലോഗോ ചടങ്ങില്‍ റീജിയണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസും അസോസിയേഷന്‍ സെക്രട്ടറി പുഷ്പരാജും ചേര്‍ന്ന് പ്രകാശനം ചെയ്തു. തുടര്‍ന്ന് ഓള്‍ഡാം മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ഷാജി വരാക്കുടിയില്‍ നിന്ന് ചാരിറ്റി കളക്ഷന്‍ ബോക്‌സ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി ചാരിറ്റി വളണ്ടിയര്‍ യൂത്ത് ടീം ലീഡര്‍ അഭിഷേക് ഷാജി ഏറ്റുവാങ്ങി. റീജിയണല്‍ ട്രഷറര്‍ ലൈജു മാനുവലും ചടങ്ങില്‍ സന്നിഹിതനായിരുന്നു
ഇതോടൊപ്പം ഓള്‍ഡാം മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം അസോസിയേഷന്‍ പ്രസിഡണ്ട് ഷാജി വരാക്കുടിയുടെ അധ്യക്ഷതയില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റീജിയണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസും റീജിയണല്‍ ട്രഷറര്‍ ലൈജു മാനുവലും ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി പുഷ്പരാജ് നന്ദി പ്രകാശനവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. വിഭവ സമൃദ്ധമായ ക്രിസ്മസ് ന്യൂ ഇയര്‍ ഭക്ഷണമാണ് അസോസിയേഷന്‍ നേതൃത്വമൊരുക്കിയത്.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനോടോപ്പം തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ആണ് ഈ ചാരിറ്റി കളക്ഷന്‍ ബോക്‌സുകള്‍ വാങ്ങി നല്‍കുന്നത്. അവരും യുക്മയോടൊപ്പം ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളായി യുകെ മലയാളികള്‍ക്ക് മാതൃകയാവുകയാണ്. ഈ സാന്ത്വന നിധി പൂര്‍ണ്ണമായും പണമില്ലാതെ കഷ്ടതയനുഭവിക്കുന്ന രോഗികള്‍ക്ക് മാത്രമായിരിക്കും.

കേരളത്തില്‍ പണമില്ലാത്തതിന്റെ പേരില്‍ ക്യാന്‍സര്‍ ഹൃദയ സംബന്ധ രോഗങ്ങള്‍, കരള്‍, വൃക്ക, മജ്ജ മാറ്റിവയ്ക്കല്‍ തുടങ്ങി കൂടുതല്‍ പണ ചിലവുള്ള രോഗങ്ങള്‍ക്ക് ചികില്‍സ ലഭിക്കാതെ ജീവനുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഒരു ചെറിയ കൈത്താങ്ങ് ആകുവാനാണ് യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ എല്ലാവരുടെയും സഹായത്തോടെ മുന്നിട്ടിറങ്ങിയിരിക്കുന്നത്. നമ്മള്‍ എത്ര കൊടുത്തുവെന്നല്ല എന്ത് കൊടുത്തുവെന്നതാണ് പ്രധാനം അതിനായി നമ്മുടെ പോക്കറ്റില്‍ നിന്നും നിലത്ത് വീഴുന്നതും കുട്ടികള്‍ തട്ടി കളിക്കുന്നതുമായ 1 ഉം 2 ഉം പെന്‍സുകളാണ് ഈ സാന്ത്വന ബോക്‌സില്‍ പ്രതീക്ഷിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് എടുത്ത് പറഞ്ഞു.

”സാന്ത്വനം” എന്നാണ് ഈ ചാരിറ്റി പ്രവര്‍ത്തനം അറിയപ്പെടുക.”ഓരോ പെന്‍സും വിലപ്പെട്ട ജീവനാകും” എന്ന മുദ്രാവാക്യമാണ് ഈ സാന്ത്വനമെന്ന ചാരിറ്റി പ്രവര്‍ത്തനം മുന്നോട്ട് വയ്ക്കുന്നത്. 1 ഉം 2 ഉം പെന്‍സുകള്‍ നമ്മള്‍ കുട്ടികളുടെ കൈകളില്‍ കൊടുത്ത് അവരെക്കൊണ്ട് വീട്ടില്‍ സൂക്ഷിക്കുന്ന ചാരിറ്റി കളക്ഷന്‍ ബോക്‌സില്‍ നിക്ഷേപിപ്പിക്കുക. അങ്ങനെ അവരെയും ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുക. കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരു വലിയ സാമൂഹിക പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാം. ഇതിലൂടെ ചാരിറ്റിയുടെ ഒരു വലിയ സന്ദേശം യുകെയിലെ മലയാളികള്‍ക്കിടയിലും കേരള ജനതയ്ക്കും നല്‍കാനാകും.

ആദ്യ ഘട്ടത്തില്‍ നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ മലയാളി കുടുംബങ്ങളെയും തുടര്‍ന്ന് യുകെയില്‍ മുഴുവന്‍ ഈ സാന്ത്വനത്തിന്റെ സന്ദേശം എത്തിക്കാനാണ് നോര്‍ത്ത് വെസ്റ്റ് റീജീയന്‍ ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തന രീതി

6 മാസത്തിലൊരിക്കലായിരിക്കും ഇതിന്റ കളക്ഷന്‍ നടത്തുക. എല്ലാ അസോസിയേഷന്റെയും സഹായ സഹകരണത്തോടെയായിരിക്കും ഇത് നടപ്പിലാക്കുക. ആരെയും നിര്‍ബന്ധിക്കില്ല. കുടുംബനാഥന്റെ മുന്നില്‍ വച്ച് എണ്ണി തിട്ടപ്പെടുത്തിയ തുക അസോസിയേഷന്‍ വഴിയായിരിക്കും സ്വികരിക്കുക. കേരളത്തിലെ 14 ജില്ലകളില്‍ ഉള്ളവര്‍ക്ക് തുല്യമായി ഈ തുക നല്‍കുന്നതായിരിക്കും. ഇതില്‍ അംഗങ്ങളാകുന്ന ആര്‍ക്കും സ്വാന്തന നിധിക്കായി അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം രോഗിയുടെയോ ഉത്തരവാദിത്വപ്പെട്ടവരുടെയോ അപേക്ഷ, ഡോക്ടറുടെ സാക്ഷ്യപത്രം, രണ്ട് അയല്‍വാസികളുടെ സാക്ഷ്യപത്രം, കൂടാതെ ഏതെങ്കിലും ജനപ്രതിനിധിയുടെ സാക്ഷ്യപത്രം.

അര്‍ഹതയുള്ളവര്‍ക്ക് കൃത്യമായി ലഭിക്കാനാണ് ഈ നിബന്ധനകള്‍ വയ്ക്കുന്നത. പണം കൊടുത്തു കഴിഞ്ഞാല്‍ അപേക്ഷ നല്‍കിയ ആള്‍ തന്നെ അവരില്‍ നിന്നും പണം ലഭിച്ചെന്നുള്ള സാക്ഷ്യപത്രവും നല്‍കേണ്ടതാണ്. രോഗിയോ മാതാപിതാക്കളോ മക്കളോ 5000 രൂപയില്‍ അധികമുള്ള സ്ഥിരവരുമാനക്കാര്‍ ആയിരിക്കരുത്. 10 സെന്ററില്‍ കൂടുതല്‍ സ്വത്തുണ്ടാകാന്‍ പാടില്ല. വലിയ ധന സഹായം ലഭിക്കാന്‍ സാധ്യതയുള്ളവര്‍ ആയിരിക്കരുത്. മേല്‍പ്പറഞ്ഞ അസുഖങ്ങളാല്‍ കഷ്ടതയനുഭവിക്കുന്നവരായിക്കണം. ഇത് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ അപ്പീല്‍ സമിതിയാകും പരിശോധിക്കുക. അപേക്ഷിക്കുന്ന രോഗികളുടെ വിവരങ്ങളും തുകയും പത്രങ്ങളിലൂടെ പൊതു ജനത്തെ അറിയിക്കുന്നതായിരിക്കും. അഭിപ്രായങ്ങള്‍ പൊതുജനത്തിനും അറിയിക്കാം.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പ്രവര്‍ത്തകരും അസോസിയേഷന്‍ അംഗങ്ങളും ചാരിറ്റി പ്രവര്‍ത്തനത്തിന് താത്പര്യമുള്ള കുട്ടികള്‍ യുവതി യുവാക്കള്‍ അടങ്ങുന്നവരുടെ ഒരു ചാരിറ്റി ടീം ആയിരിക്കും നിങ്ങളെ ചാരിറ്റി കളക്ഷന്‍ ബോക്‌സുമായി സമീപിക്കുക.കുട്ടികളിലെ ദാനശീലവും ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ അഭിരുചിയും വളര്‍ത്തിയെടുക്കുക അതിലൂടെ സാമുഹിക പ്രബുദ്ധതയുള്ള ഒരു പുതു തലമുറയെയും വാര്‍ത്തെടുക്കുക എന്നതാണ് യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ ഇതിലൂടെ ലക്ഷ്യമിടുന്ന മറ്റൊരു കാര്യം. യുകെയില്‍ മുഴുവന്‍ ഈ സ്വാന്തന സന്ദേശം എത്തിക്കുന്നതിനായി നല്ലവരായ മലയാളികള്‍ കടന്നു വരണമെന്ന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ അഭ്യര്‍തിക്കുകയാണ്. നമ്മുടെ വലിയ പൗണ്ടുകള്‍ അല്ല പെന്‍സുകള്‍ ആണ് കഷ്ടതയനുഭവിക്കുന്നവര്‍ക്കാവശ്യം. വിധവയുടെ കൊച്ച് കാണിക്കപോലെ ചെറിയ ചെറിയ നാണയങ്ങള്‍ നിക്ഷേപിച്ച് ഈ സാന്ത്വന നിധിയില്‍ ഭാഗമാകാം.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ സാന്ത്വനം
”ഓരോ പെന്‍സും വിലപ്പെട്ട ജീവനാകും”

 

ukma-1

ukma-2

ukma-3

ukma-4

ukma-5

RECENT POSTS
Copyright © . All rights reserved