15കാരനെ കുത്തിക്കൊന്ന കേസില്‍ 5 കൗമാരക്കാര്‍ കുറ്റക്കാരെന്ന് കോടതി. കൊലപാതകം നടത്തണമെന്ന് ഉദ്ദേശിച്ചാണ് 5 പേരും 15കാരനായ ജേക്കബ് ഏബ്രാഹാമിനെ ആക്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. 5 പേര്‍ക്കും കേസിലുള്ള പങ്ക് ഒരുപോലെയാണെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇവര്‍ക്കുള്ള ശിക്ഷ പിന്നീടായിരിക്കും വിധിക്കുക. കുറ്റക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സെന്റ് അല്‍ബാന്‍സ് ക്രൗണ്‍ കോടതിയുടെതാണ് വിധി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിനാണ് ജേക്കബ് ഏബ്രഹാമിനെ കുത്തേറ്റനിലയില്‍ കണ്ടെത്തുന്നത്. ജേഷ്ഠനായ ഇസഹാക്ക് നടത്തിയ തിരച്ചിലിന് ഒടുവില്‍ വീടിന് സമീപത്തായി ചോരയില്‍ കുളിച്ച നിലയില്‍ ജേക്കബിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടു. ജേക്കബിന്റെ ശരീരത്തില്‍ ഏതാണ്ട് 9 ഓളം ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. 8 കുത്തുകള്‍ കാലിനും ഒരു കുത്ത് കൈയിലുമാണ് കണ്ടെത്തിയത്.

അമ്മയെ ചാരിറ്റി ജോലികളില്‍ സഹായിക്കുന്ന വ്യക്തിയാണ്. ജേക്കബ്. വീടില്ലാത്തവര്‍ക്ക് വേണ്ടി സൗജന്യ ഭക്ഷണം നല്‍കുന്നതാനായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നയാളാണ് ജേക്കബിന്റെ അമ്മ. ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം സമീപത്തെ ചര്‍ച്ചില്‍ കൊണ്ടുപോയി നല്‍കുന്നതും ജേക്കബ് ആണ്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ അമ്മയെ ജേക്കബ് സഹായിച്ചിരുന്നു.

മൂര്‍ച്ചയേറിയ കത്തിപോലുള്ള രണ്ട് ആയുധങ്ങള്‍ കൊണ്ടാണ് ജേക്കബ് ആക്രമിക്കപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സമീപ പ്രദേശത്തെ കൗമാര പ്രായക്കാരുടെ ഗ്യാംഗിന്റെ ഭീഷണി ജേക്കബിന് ഉണ്ടായിരുന്നു. ചിലരെ വെല്ലുവിളിച്ചുകൊണ്ട് ജേക്കബ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ജേക്കബ് സ്ഥിരമായി ഇരിക്കുന്ന വീടിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നിരിക്കുന്നത്. പുകവലിക്കുന്ന ശീലമുള്ള ജേക്കബും സുഹൃത്തുക്കളും സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്ഥലമാണിത്.

സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോയതിന് ശേഷം തിരികെ സ്ഥിര വിശ്രമ സ്ഥലത്തേക്ക് ജേക്കബ് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇയാള്‍ക്ക് പിന്നാലെ അഞ്ചംഗ സംഘവും സംഭവ സ്ഥലത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുറച്ച് സമയത്തിന് ശേഷം അഞ്ചംഗ സംഘം ഓടി രക്ഷപ്പെടുന്നതും ഇവര്‍ക്ക് പിന്നാലെ ജേക്കബ് മുറിവുകളുമായ വീടിനടുത്തേക്ക് ഓടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രധാന തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയതും ഈ തെളിവുകളാണ്. അതേസമയം പ്രതികള്‍ കുറ്റം നിഷേധിച്ചു.