Main News

ഷെഫീല്‍ഡിലെ ഇന്ത്യന്‍ ബാലനായ കാഡെന്‍ മിര്‍സ എന്ന 11-കാരനെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കാണാതായി. പതിവ് സമയം കഴിഞ്ഞിട്ടും സ്‌കൂളില്‍ നിന്നും മകന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് അബിദ് മിര്‍സ പോലീസില്‍ വിവരമറിയിക്കുകയും അവര്‍ മിര്‍സയെ തേടി നഗരം മുഴുവന്‍ അരിച്ച് പെറുക്കുകയും ചെയ്തെങ്കിലും അവനെ കണ്ടെത്താനായില്ല. എന്നാല്‍ 24 മണിക്കൂറിന് ശേഷം ബാലന്‍ തനിയെ തിരികെ വരുകയും ചെയ്തു. യൂട്യൂബിലെ ഐകിയ ഹൈഡ് ഔട്ട് ക്രേസ് എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായിട്ടാണ് അവന്‍, അവിടത്തെ ഐകിയ സ്റ്റോറിനുള്ളില്‍ തന്നെ തലേദിവസം മുതല്‍ ഒളിച്ചിരുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കണ്ടെത്തുന്നതിനായി നിരവധി പേരാണ് ഓണ്‍ ലൈനിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും കുട്ടിയുടെ ഫോട്ടോയുമായി രംഗത്ത് വന്നിരുന്നത്. തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. കാഡെന്‍ മിര്‍സയെ കാണാതായത് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു. തന്റെ മകനുണ്ടായ ഈ അവസ്ഥയെ തുടര്‍ന്ന് ഇത്തരം ഓണ്‍ലൈന്‍ ഹൈഡിംഗ് ക്രേസിനെ കുറിച്ച് മറ്റ് രക്ഷിതാക്കള്‍ക്ക് കടുത്ത മുന്നറിയിപ്പേകി അബിദ് മിര്‍സ മുമ്പോട്ട് വന്നിട്ടുണ്ട്. മറ്റ് കുട്ടികളും ഇത്തരം ഗെയിമുകളിലേക്ക് വഴി തെറ്റാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നാണ് അബിദിന്റെ മുന്നറിയിപ്പ്.

പിടിക്കപ്പെടാതെ 24 മണിക്കൂര്‍ ഒളിച്ചിരിക്കുന്നതിനുള്ള ചലഞ്ച് നിറഞ്ഞ ഗെയിമിനെക്കുറിച്ച് തന്റെ മകന്‍ സെര്‍ച്ച് ചെയ്തിരുന്നതിന്റെ ഹിസ്റ്ററി അവന്റെ മൊബൈല്‍ ഫോണില്‍ നിന്നും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ താന്‍ കണ്ടെത്തിയിരുന്നുവെന്നും അബിദ് വെളിപ്പെടുത്തി. താന്‍ ഇതിനെക്കുറിച്ച് അവനോട് ചോദിച്ചപ്പോള്‍ ഈ ഗെയിമിനെക്കുറിച്ച് സ്‌കൂളിലെ സഹപാഠികളില്‍ നിന്നും കേട്ടതിനെ തുടര്‍ന്ന് വെറുതെ സെര്‍ച്ച് ചെയ്തതാണെന്നാണ് മറുപടി ലഭിച്ചിരുന്നതെന്നും അബിദ് പറയുന്നു. എന്നാല്‍ തന്റെ മകന്‍ ഇതിനെക്കുറിച്ചുള്ള വീഡിയോകള്‍ കണ്ടിരുന്നുവെന്നും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഗെയിമില്‍ ഏര്‍പ്പെട്ട് ഒളിച്ചിരുന്നതെന്നും അബിദ് വെളിപ്പെടുത്തുന്നു.

കിംഗ് എക്ഗ്ബെര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കാഡെന്‍ മിര്‍സ. ’24 ഔവര്‍ ചലഞ്ച്’ നെക്കുറിച്ച് കടുത്ത മുന്നറിയിപ്പേകി സൗത്ത് യോര്‍ക്ക്ഷെയര്‍ പോലീസും ഈ സംഭവത്തിന് ശേഷം മുന്നോട്ട് വന്നിട്ടുണ്ട്. അതിനാല്‍ മറ്റ് കുട്ടികളും ഇത്തരം ഗെയിമുകളില്‍ ഏര്‍പ്പെട്ട് അപകടത്തില്‍ പെടാതിരിക്കാന്‍ കടുത്ത ജാഗ്രത രക്ഷിതാക്കള്‍ പാലിക്കേണ്ടിയിരിക്കുന്നുവെന്നും പോലീസ് മുന്നറിയിപ്പേകുന്നു.സോഷ്യല്‍ മീഡിയയിലും ഇത്തരം ഗെയിമുകളിലും അമിതമായി അടിമപ്പെട്ട് കുട്ടികള്‍ വഴി തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ഡിറ്റെക്ടീവ് ഇന്‍സ്പെക്ടറായ അല്‍ സെഡ്ഗ് വിക്ക് മുന്നറിയിപ്പേകുന്നത്.

ലണ്ടന്‍: രാജ്യത്തിന്റെ സമ്പദ്ഘടന നിലവിലെ സ്ഥിതിയില്‍ തുടരുകയാണെങ്കില്‍ പലിശ നിരക്കില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ബാങ്ക് പോളിസി മേക്കേഴ്‌സിന്റെ അവസാന യോഗത്തില്‍ 0.5 ശതമാനം പലിശ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. നവംബറില്‍ നടന്ന സാമ്പത്തിക റിവ്യൂ അനുസരിച്ച് പലിശ വര്‍ദ്ധനവ് നേരത്തെ വരുത്തേണ്ടതായിരുന്നുവെന്ന് പോളിസി മേക്കേഴ് വിലിയിരുത്തി. നിരക്ക് വര്‍ദ്ധന മെയ് മാസത്തില്‍ നിലവില്‍ വരുമെന്നാണ് സാമ്പത്തിക വിദ്ഗദര്‍ കണക്കാക്കുന്നത്.

പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് കുടുംബ ബജറ്റുകളെയു സമ്പദ്ഘടനയെയും ബാധിക്കാന്‍ സാധ്യതയുണ്ട്. യുകെയിലെ 8.1 ദശലക്ഷത്തോളം ആളുകള്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിട്ടുള്ളവരാണ്. ഇവയില്‍ പകുതിയോളം സ്റ്റാന്‍ഡാര്‍ഡ് നിരക്കിലുള്ളവും പകുതി വേരിയബിള്‍ നിരക്കിലുള്ളവയുമാണ്. ബാങ്ക് ഓഫ് ഇഗ്ലണ്ട് പുനര്‍ നിര്‍ണ്ണയിക്കുന്ന പലിശ നിരക്ക് ഇത്തരം വായ്പകളുടെ പലിശ നിരക്കിലും വര്‍ദ്ധനവുണ്ടാക്കും. പത്ത് വര്‍ഷത്തിനിടെ ആദ്യമായി നവംബറിലാണ് വായ്പ നിരക്കില്‍ ബാങ്ക് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. 0.25 നിന്ന് 0.5 ശതമാനമായിരുന്നു അന്ന് വര്‍ദ്ധിപ്പിച്ചത്.

0.25 ശതമാനത്തില്‍ നിന്നും മൂന്ന് വര്‍ഷത്തിനിടയില്‍ രണ്ട് തവണകൂടി വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്ന വര്‍ദ്ധനവ് പ്രതീക്ഷിച്ചതിലും നേരെത്തെയാണ്. കഴിഞ്ഞ 7 വര്‍ഷത്തിനിടയ്ക്ക് ലോക സാമ്പത്തിക രംഗം വലിയ വളര്‍ച്ചയുടെ പാതയിലാണെന്നും അതിന്റെ ഗുണഫലങ്ങള്‍ യുകെക്ക് ലഭിക്കുന്നുണ്ടെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരീക്ഷിച്ചു. വേതന വര്‍ദ്ധനവ് യുകെയുടെ സാമ്പത്തിക രംഗത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

റെഡ്ഡിച്ച്: ഒരു ലക്ഷം പൗണ്ട് ശമ്പളമുള്ള സര്‍ജന്‍ ജോലിയില്‍ പ്രവേശിക്കാന്‍ വ്യാജ വിവരം നല്‍കിയ ഇന്ത്യന്‍ വംശജനായ സര്‍ജന് ആറ് വര്‍ഷത്തെ തടവ്. സുദീപ് സാര്‍ക്കര്‍ എന്നയാള്‍ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. ഇയാള്‍ ചികിത്സിച്ച രോഗികള്‍ നിരന്തരമായി ചികിത്സാപ്പിഴവിന് പരാതികള്‍ നല്‍കുകയും ജോലി ചെയ്തിരുന്ന ട്രസ്റ്റ് 2 മില്യന്‍ പൗണ്ട് രോഗികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വരികയും ചെയ്തതോടെ നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തു വന്നത്. റെഡ്ഡിച്ചിലെ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലില്‍ സര്‍ജന്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി ഇയാള്‍ നല്‍കിയത് വ്യാജ വിവരങ്ങളാണെന്ന് കണ്ടെത്തി.

കണ്‍സള്‍ട്ടന്റ് കോളോറെക്ടല്‍ സര്‍ജന്‍ പോസ്റ്റിലേക്കുള്ള അപേക്ഷയില്‍ താന്‍ 85 ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടത്. മൂന്ന് ശതമാനം സങ്കീര്‍ണ്ണതകള്‍ മാത്രമേ തന്റെ ശസ്ത്രക്രിയകളില്‍ ഉണ്ടായിട്ടുള്ളുവെന്നും 51 എണ്ണം താന്‍ സ്വന്തമായി ചെയ്തവയാണെന്നും സുദീപ് പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ സ്വന്തമായി ആറ് ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്തിട്ടുള്ളുവെന്ന് പരിശോധനയില്‍ വ്യക്തമായി. ചികിത്സാപ്പിഴവുകളും ശസ്ത്രക്രിയക്ക് ശേഷം രോഗികളില്‍ അനുബന്ധ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതും ശ്രദ്ധയില്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ ഇയാളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇയാള്‍ ജോലി ചെയ്തിരുന്ന വോഴ്‌സര്‍ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് 19 രോഗികള്‍ക്കായി 1,970,574 പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വന്നുവെന്ന കാര്യവും ഇതിനിടെ പുറത്തു വന്നു. അലെക്‌സാന്‍ഡ്ര ആശുപത്രിയില്‍ ഇയാള്‍ ശസ്ത്രക്രിയക്ക് വിധേയരാക്കിയ നാല് രോഗികളുടെ ഇന്‍ക്വസ്റ്റ് നടക്കാനിരിക്കുകയാണ്. ഇയാള്‍ നടത്തിയ ശസ്ത്രക്രിയയാണ് മരണകാരണമെന്ന് വ്യക്തമായാല്‍ കൂടുതല്‍ ശിക്ഷ നേരിടേണ്ടി വന്നേക്കും.

ന്യൂസ് ഡെസ്ക്

ബിറ്റ് കോയിൻ വിലയിടിവ് താത്കാലിക പ്രതിഭാസം മാത്രമെന്ന് സാമ്പത്തിക വിദഗ്ദർ. അമിതാവേശത്തിൽ ട്രേഡിംഗുകൾ നടന്നതും വൻതോതിലുള്ള ഊഹാപോഹങ്ങളും മൂലം മിക്ക ഗവൺമെൻറുകളും ബാങ്കുകളും അടിയന്തിരമായി  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ ഗുണകരമാകുമെന്ന് കരുതുന്നു. അമിതലാഭ പ്രതീക്ഷയിൽ ജനങ്ങൾ കൂട്ടമായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപ സാധ്യത കല്പിച്ചതാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾക്കും വിലയിടിവിനും കാരണം. ലക്ഷ്യബോധവും നിയന്ത്രണവുമില്ലാതെ ബിറ്റ് കോയിൻ മാർക്കറ്റിലേക്ക് പണം ഒഴുകിയപ്പോൾ അതിന് തടയിടുക എന്ന സാമാന്യ തത്വം നടപ്പാക്കുകയാണ് സാമ്പത്തിക സ്ഥാപനങ്ങൾ ചെയ്തത്. യുകെയിൽ നാറ്റ് വെസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങുന്നത് തടഞ്ഞിരുന്നു. ഇതിനെ ഒരു കറൻസി എന്നതിനപ്പുറം ലോട്ടറിയായി ജനങ്ങൾ കാണുന്നു എന്ന് മനസിലാക്കിയ അധികൃതർ, ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും അതുമൂലം മാർക്കറ്റിൻറെ ചലനങ്ങൾ അറിഞ്ഞ് നിക്ഷേപം നടത്താൻ കഴിയുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ കറൻസി മാനിയ മൂലം ബിറ്റ് കോയിൻ വില 20,000 ഡോളറിൽ എത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ആഴ്ച വിലയിടിഞ്ഞ് 6,000 ഡോളറിലേയ്ക്ക് താഴ്ന്നിരുന്നു. മിക്ക രാജ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട നയരൂപീകരണം നടത്തി വരുന്നതേയുള്ളൂ. സമയദൈർഘ്യമുള്ള ഈ പ്രക്രിയയ്ക്കു മുന്നോടിയായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ക്രിപ്റ്റോ കറൻസി മാർക്കറ്റിന് ആവശ്യമായ റെഗുലേഷൻ ഏർപ്പെടുത്താൻ വേണ്ട സമയം ലഭിക്കുന്നതിനു വേണ്ടിയാണ്. ഈ വർഷത്തിൻറെ തുടക്കത്തിൽ ബ്ലോക്ക് ചെയിൻ ക്യാപ്പിറ്റൽ പാർട്ണർ സ്പെൻസർ ബോഗാർട്ട് നടത്തിയ പ്രവചനമനുസരിച്ച് ബിറ്റ് കോയിനിൻറെ വില 2018 ൽ 50,000 ഡോളറിൽ എത്താമെന്നാണ്. ക്രിപ്റ്റോ കറൻസി കൂടുതൽ മുഖ്യധാരയിലേക്ക് 2018ൽ എത്തുമെന്ന് അംസിസ് ഗ്രൂപ്പിൻറെ ഫൈനാൻഷ്യൽ അനലിസ്റ്റ് ഇമ്രാൻ വാസിം പറഞ്ഞു. വിലയിടിവ് നല്ല കാര്യമായി കരുതുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതൽ നിക്ഷേപങ്ങൾ ക്രിപ്റ്റോ കറൻസി മാർക്കറ്റിൽ വന്നു കൊണ്ടിരിക്കുകയാണെന്നും ബിറ്റ് കോയിൻ വില 2018ൽ 30,000-35,000 ഡോളറിൽ എത്തുമെന്നും വാസിം കരുതുന്നു.

ബിറ്റ് കോയിൻ വില വീണ്ടും ഇടിഞ്ഞേക്കാമെന്ന് കരുതുന്നവരും ഇല്ലാതില്ല. വില 5,000 ഡോളറായി താഴുമെന്നാണ്  ജി വി എ റിസേർച്ചിൻറെ ചീഫ് എക്സിക്യൂട്ടീവായ ഡേവിഡ് ഗാരിറ്റി കരുതുന്നത്. എന്നാൽ ബിറ്റ് കോയിൻ വില 100,000 ഡോളർ ആയാലും അത്ഭുതപ്പെടേണ്ടെന്നാണ് സാമ്പത്തിക വിദഗ്ദനായ ഷോപ്പിൻ സിഇഒ ഇറാൻ ഇയാൽ പറഞ്ഞത്. ആദ്യ ബിറ്റ് കോയിൻ എക്സ്ചേഞ്ചായ ചൈനയിലെ ബിറ്റിസിസിയുടെ സിഇഒ ബോബി ലീയ്ക്ക് ബിറ്റ് കോയിൻ വില അടുത്ത 20 വർഷത്തിൽ ഒരു മില്യൺ ഡോളറാകുമെന്നതിൽ സംശയമേയില്ല. ക്രിപ്റ്റോ കറൻസി എന്ന ഡിജിറ്റൽ മണിയെക്കുറിച്ച് പഠിക്കുന്ന തിരക്കിലാണ് ഇന്ന് ലോകം. വിവേകത്തോടെ സമീപിച്ചാൽ സാമ്പത്തിക മെച്ചം നേടിയെടുക്കാൻ പറ്റുന്ന സ്രോതസ്സായി ബിറ്റ് കോയിൻ മാർക്കറ്റ് മാറുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ലണ്ടന്‍: വെളുത്തവരുടെ മേല്‍കോയ്മയില്‍ അഹങ്കാരം കൊള്ളുന്നവര്‍ക്ക് തിരിച്ചടിയായി ശാസ്ത്രീയ പഠനം. ബ്രിട്ടീഷ് വംശത്തിലുള്ളവരുടെ പൂര്‍വികര്‍ ഇരുണ്ട നിറമുള്ളവരായിരുന്നെന്ന് ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 1903ല്‍ സോമര്‍സെറ്റിലെ ചെഡാര്‍ ജോര്‍ജില്‍ നിന്ന് ലഭിച്ച ചരിത്രാതീത കാലത്തെ മനുഷ്യന്റെ തലയോട്ടിയില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങളാണ് ഇതേക്കുറിച്ചുള്ള സൂചന നല്‍കുന്നത്. തലയോട്ടിയില്‍ മുഖം പുനര്‍നിര്‍മിച്ചും ഡിഎന്‍എ വേര്‍തിരിച്ചും നടത്തിയ പഠനങ്ങളിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

ഇതനുസരിച്ച് യൂറോപ്യന്‍മാര്‍ക്ക് വെളുത്ത നിറമുണ്ടായതിന് അധികം കാലപ്പഴക്കമില്ല. ഏറ്റവുമൊടുവിലുണ്ടായ ഹിമയുഗത്തിനു ശേഷം ബ്രിട്ടനില്‍ താമസമാരംഭിച്ച മനുഷ്യവംശത്തിന്റെ പ്രതിനിധിയാണ് ചെഡാര്‍ മാന്‍ എന്ന് അറിയപ്പെടുന്ന ഈ തലയോട്ടിയുടെ ഉടമ. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളപ്പോളാണ് ഇയാള്‍ മരിച്ചതെന്നാണ് സൂചന. നിലവിലുള്ള യൂറോപ്യന്‍മാരേക്കാള്‍ പൊക്കം കുറഞ്ഞ ഇയാള്‍ക്ക് 5 അടി അഞ്ച് ഇഞ്ചായിരുന്നത്രേ ഉയരം. ഏകദേശം 10,000 വര്‍ഷങ്ങള്‍ പഴക്കമാണ് തലയോട്ടിക്ക് കണക്കാക്കുന്നത്.

115 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് ലഭിച്ചത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഈ തലയോട്ടിയില്‍ ഗവേഷണങ്ങള്‍ നടത്തുന്ന പ്രൊഫ.ക്രിസ് സ്ട്രിങ്ങറാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. കേടുപാടുകളില്ലാത്ത ഡിഎന്‍എ സാമ്പിളുകള്‍ ഈ തലയോട്ടിയില്‍ നിന്ന് ലഭിച്ചത് ഗവേഷണത്തിന് ഊര്‍ജ്ജം നല്‍കി. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്റെ സഹകരണത്തോടെ നടത്തിയ വിശകലനങ്ങളില്‍ തലമുടി, കണ്ണ്, ത്വക്ക് എന്നിവയുടെ നിറമുള്‍പ്പെടെയുള്ള വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാനായി.

മീസോലിത്തിക്, അഥവാ മധ്യ ശിലായുഗത്തില്‍ ജീവിച്ചിരുന്നുവെന്ന് കരുതുന്ന ഈ മനുഷ്യന് കറുത്ത തലമുടിയും നീല നിറമുള്ള കണ്ണുകളും തവിട്ട് അല്ലെങ്കില്‍ ഇരുണ്ട നിറവുമായിരിക്കാം ഉണ്ടായിരുന്നതെന്നാണ് വ്യക്തമായത്. 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മിഡില്‍ ഈസ്റ്റില്‍ നിന്ന് കുടിയേറിയ ജനതയായിരിക്കാം ചെഡാര്‍ മാന്റെ വംശത്തിലുള്ളവരെന്നും അവരുടെ പ്രത്യേകതകളാണ് ത്വക്കിന്റെയും തലമുടിയുടെയും ഈ നിറമെന്നും ഗവേഷകര്‍ പറയുന്നു. പഠനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ബിബിസി ചാനല്‍ 4 സംപ്രേഷണം ചെയ്യും.

ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ എന്‍എച്ച്എസില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം അമേരിക്ക ആവശ്യപ്പെടുമെന്ന് ആശങ്ക. വ്യാപാര ചര്‍ച്ചകളേക്കുറിച്ചുള്ള ചോദ്യോത്തര വേളയില്‍ എന്‍എച്ച്എസ് വിഷയം ട്രാന്‍സ് അറ്റ്‌ലാന്റിക് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി സ്ഥിരീകരണം നല്‍കാത്തതാണ് എംപിമാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയത്. എന്‍എച്ച്എസില്‍ പങ്കാളിത്തത്തിനും സ്വകാര്യ കമ്പനികളുടെ പ്രാതിനിധ്യത്തിനും അമേരിക്ക ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് എംപിമാര്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ നല്‍കി. വിഷയം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തില്ല എന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ എന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ ചോദിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകളില്‍ എന്‍എച്ച്എസ് വില്‍പനക്കില്ലെന്ന കാര്യം വ്യക്തമാക്കാന്‍ തെരേസ മേയ്ക്ക് കഴിയുമോ എന്ന കാര്യം സ്ഥിരീകരിക്കണമെന്നാണ് കേബിള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ അമേരിക്ക ഉന്നയിക്കുന്ന ആവശ്യങ്ങളേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന മറുപടി മാത്രമാണ് മേയ് നല്‍കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുന്നതിനു മുമ്പ് തന്നെ ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാരക്കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും കോമണ്‍സില്‍ മറുപടി പറഞ്ഞ മേയ് പക്ഷേ എന്‍എച്ച്എസ് വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്.

അമേരിക്കയുമായി സ്ഥാപിക്കാനിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറില്‍ യുകെയുടെ താല്‍പര്യങ്ങള്‍ക്ക് യോജിക്കുന്ന ഉടമ്പടികളായിരിക്കും ഉണ്ടാകുകയെന്നും മേയ് പറഞ്ഞു. ഈ മറുപടിയിലൂടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ സ്വാധീനത്തിന് ആവശ്യമുന്നയിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നായിരുന്നു യൂറോപ്പ് അനുകൂല നിലപാടുകളുള്ള ലേബര്‍ എംപി പീറ്റര്‍ കൈല്‍ പറഞ്ഞത്. അമേരിക്കന്‍ ഹെല്‍ത്ത് ഭീമന്‍മാര്‍ എന്‍എച്ച്എസില്‍ സ്വാധീനത്തിന് ശ്രമിക്കില്ല എന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയാത്തത് ധാരണാ ചര്‍ച്ചകളില്‍ അവര്‍ക്കുള്ള ദൗര്‍ബല്യമാണ് തെളിയിക്കുന്നതെന്നും കൈല്‍ പറഞ്ഞു.

എല്ലാ പ്രതിപക്ഷ കക്ഷികളും ഇക്കാര്യത്തില്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ സംശയനിവാരണത്തിന് ശ്രമിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ബ്രെക്‌സിറ്റിനു ശേഷമുള്ള ഏത് വ്യാപാര ഉടമ്പടിയും പൊതുമേഖലയിലുള്ള ഒരു സ്ഥാപനത്തിലും വിദേശ പങ്കാളിത്തമുണ്ടാകുന്ന വിധത്തിലായിരിക്കില്ലെന്ന് നമ്പര്‍ 10 അറിയിച്ചു. എന്‍എച്ച്എസ് സ്വകാര്യവത്കരിക്കാനാണ് ടോറി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ വ്യക്തതയില്ലാത്ത മറുപടി ആശങ്ക പരത്തിയത്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വിട്ടുനല്‍കണമെന്ന എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കിയാല്‍ അത് ഇരയുടെ സുരക്ഷയേയും സ്വകാര്യതയേയും മാനിക്കുമെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാനുള്ള സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം മാനിച്ചാണ് കോടതിയുടെ നടപടി. ദൃശ്യത്തിന്റെ പകര്‍പ്പ് വിട്ടുനല്‍കണമെന്നും അത് പ്രതിയുടെ അവകാശമാണ്. വിചാരണയ്ക്കു മുന്‍പ് ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിട്ടുനല്‍കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. കേസിലെ സുപ്രധാന തെളിവുകളില്‍ ഒന്നാണ് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍. ഇതൊഴികെ ദിലീപ് ആവശ്യപ്പെട്ട ഒട്ടുമിക്ക രേഖകളും തെളിവുകളും കോടതി വിട്ടുനല്‍കിയിരുന്നു.

അതേസമയം, കേസിലെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പ്രത്യേകം കോടതി വേണമോ എന്നത് ഈ കോടതിയാകും തീരുമാനിക്കുക. വളരെ വേഗത്തിലുള്ള വിചാരണ നടപടികള്‍ വേണമെന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി കൊണ്ട് കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് 290 ഓളം തെളിവുകളും രേഖകളുമാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നത്. ഇവയെല്ലാം വിട്ടുനല്‍കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും 180 ഓളം രേഖകളും തെളിവുകളുമാണ് ദിലീപിന് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. കേസില്‍ രണ്ടു കുറ്റപത്രങ്ങളിലായി ദിലീപ് ഉള്‍പ്പെടെ 12 ഓളം പ്രതികളാണുള്ളത്.

 

മലയാളം യുകെ ന്യൂസ് സ്പെഷ്യല്‍

വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് അല്‍പം അതിഭാവുകത്വത്തോടെയാണെങ്കിലും പലരും പറയുന്നത് നാളെകളില്‍ ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഇന്ത്യന്‍ കമ്പനികളില്‍ ജോലി ലഭിച്ച് ഇന്ത്യന്‍ വിസക്കായി കാത്തിരിക്കുന്ന ഒരു കാലം വരുമെന്നാണ്. പ്രവചനം യാഥാര്‍ത്ഥ്യമാക്കി ഒരു ലണ്ടന്‍ മലയാളി ഇംഗ്ലണ്ടിലെ തന്റെ മികച്ച ജോലി ഉപേക്ഷിച്ച് കേരളത്തിലെ കൊല്ലത്ത് ജോലിക്ക് പോകാന്‍ തയ്യാറായിരിക്കുകയാണ്. ബിബിസിയുടെ ‘മാസ്റ്റര്‍ ഷെഫ്’ പാചക പരിപാടിയിലൂടെ പ്രശസ്തനായ ലണ്ടന്‍ മലയാളി സുരേഷ് പിള്ളയാണ്. ലണ്ടനിലെ തന്റെ ജോലി ഉപേക്ഷിച്ച് പ്രശസ്ത വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള കൊല്ലം രാവിസിലെ എക്സിക്യൂട്ടീവ് ഷെഫായി ജോലിക്ക് ചേര്‍ന്നത്. കൊല്ലം സ്വദേശിയായ സുരേഷിനിത് ജന്മനാട്ടിലേക്കുളള മടങ്ങിപ്പോക്കാണ്.

യുകെയിലും യൂറോപ്പിലും ധാരാളം പ്രേക്ഷകരുള്ള ലോക പ്രശസ്ത പാചക മത്സരത്തില്‍ മത്സരിച്ച ഏക മലയാളിയാണ് സുരേഷ് പിള്ള. ആയിരക്കണക്കിന് മത്സരാര്‍ത്ഥികളില്‍ നിന്നാണ് ബിബിസിയുടെ പരിപാടിക്ക് സുരേഷിന് അവസരം ലഭിച്ചത്. പുളിയിട്ട് തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറിയാണ് സുരേഷ് കേരളത്തിന്റെ തനതു വിഭവമായി ബിബിസിയുടെ പാചക പരിപാടിയില്‍ അവതരിപ്പിച്ചത്. സൗത്ത് ഇന്ത്യന്‍ ഭക്ഷണത്തിലും കേരളാ പാരമ്പര്യത്തിലും അഭിമാനിക്കുന്ന സുരേഷിന് ബിബിസി പരിപാടിയില്‍ മീന്‍ കറിയുണ്ടാക്കാന്‍ പ്രചോദനമായത് തന്റെ അമ്മയാണ്.

കഴിഞ്ഞ 13 വര്‍ഷമായി ലണ്ടനില്‍ താമസിക്കുന്ന സുരേഷ് പിള്ളയുടെ കൈപുണ്യം അറിഞ്ഞവരാണ് റോജര്‍ ഫെഡറര്‍, കുമാര്‍ സംഗക്കാര തുടങ്ങിയ പ്രശസ്തര്‍. എന്തായാലും ഇനിയും സുരേഷിന്റെ വിഭവങ്ങളുടെ രുചിയറിയുന്നതിനുള്ള ഭാഗ്യം കൊല്ലം രാവിസിലെ അതിഥികള്‍ക്കാണ്.

ലണ്ടന്‍: ലോക ഓഹരി വിപണിയില്‍ ഇന്നലെ രേഖപ്പെടുത്തിയത് വന്‍ തകര്‍ച്ച. ആഗോള വിപണിയില്‍ ഇന്നലെ മാത്രം നഷ്ടമായത് 4 ട്രില്യന്‍ ഡോളറാണ്. ഇടപാടുകാര്‍ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചതോടെയാണ് ഇത്രയും തുക നഷ്ടം വന്നത്. അമേരിക്കന്‍ ഓഹരി വിപണിയായ ഡൗ ജോണ്‍സ് 500 പോയിന്റുകളാണ് ഇടിഞ്ഞത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ത്തന്നെ നഷ്ടം രേഖപ്പെടുത്തുകയായിരുന്നു. യൂറോപ്യന്‍ വിപണിയില്‍ 3.5 ശതമാനം ഇടിവും ഇതോടെ രേഖപ്പെടുത്തി. ഏഷ്യന്‍ വിപണികളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായി. ജാപ്പനീസ് വിപണി 4.7 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

2015 സമ്മറിലുണ്ടായതിനേക്കാള്‍ മോശം അവസ്ഥയിലായിരുന്നു ഹോങ്കോങ് വിപണി. സിഡ്‌നി, സിംഗപ്പൂര്‍ വിപണികളും മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി. എഫ്റ്റിഎസ്ഇ 2.6 ശതമാനം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയില്‍ ഇടിവ് തുടരുകയാണ്. ഡൗ ജോണ്‍സ് തിങ്കളാഴ്ച 1175 പോയിന്റ് ഇടിഞ്ഞിരുന്നു. തുടക്കത്തിലുണ്ടായ നഷ്ടത്തിനു ശേഷം നൂറോളം പോയിന്റുകള്‍ അമേരിക്കന്‍ വിപണി തിരിച്ചു പിടിച്ചിരുന്നു. 567 പോയിന്റ് ഇടിഞ്ഞതിനു ശേഷമാണ് വിപണി നേരിയ തോതിലുള്ള തിരിച്ചുവരവ് നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഓഹരിയുടമകള്‍ വന്‍തോതില്‍ വില്‍പന ആരംഭിച്ചത്. ഈ വര്‍ഷം നാണ്യപ്പെരുപ്പനിരക്ക് ഉയരുമെന്ന അഭ്യൂഹങ്ങള്‍ മൂലമാണ് ഈ ട്രെന്‍ഡ് എന്നാണ് കരുതുന്നത്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന വാര്‍ത്തകളും ഈ അസാധാരണ സാഹചര്യം സൃഷ്ടിച്ചുവെന്നാണ് വിലയിരുത്തല്‍.

ബീജിംഗ്: സ്ഥിരമായി മദ്യം കഴിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ നല്ല ചൂട് ചായ കുടിക്കുന്ന ശീലം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് പഠനം പറയുന്നു. ദിവസം ഒരു ഡ്രിങ്കും ചൂടു ചായയും കഴിക്കുന്ന ശീലമുള്ളവരില്‍ അന്നനാള ക്യാന്‍സര്‍ വരാനുള്ള സാധ്യത ആഴ്ചയിലൊരിക്കല്‍ മാത്രം ചൂട് ചായ കുടിക്കുന്നവരേക്കാള്‍ അഞ്ച് ഇരട്ടി അധികമാണെന്ന് ചൈനീസ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പുകവലിയും ചൂട് ചായയുമായും ക്യാന്‍സറിന് ബന്ധമുണ്ടെന്നും പഠനം പറയുന്നു. 30നും 79നുമിടയില്‍ പ്രായമുള്ള 4,56,155 ആളുകള്‍ക്കിടയില്‍ നടത്തിയ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

പുകവലിക്കാരില്‍ ദിവസവും ചൂട് ചായ കുടിക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു തവണ ചായ കുടിക്കുന്നവരേക്കാള്‍ അന്നനാള ക്യാന്‍സറിന് രണ്ട് മടങ്ങ് സാധ്യതയാണ് ഉള്ളത്. പുകവലിയും മദ്യപാനവും അന്നനാള ക്യാന്‍സറുമായി നേരിട്ട് ബന്ധമുള്ളവയാണെന്ന് നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചായ ഈ ക്യാന്‍സര്‍ വരാനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നതായാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അന്നനാളത്തിലെ കോശങ്ങളെ ചൂട് ചായ കേട് വരുത്തുന്നു. പുകവലിയും മദ്യപാനവും ഈ തകരാറിനെ കൂടുതല്‍ ഗുരുതരമാക്കുകയാണ് ചെയ്യുന്നതെന്ന് ചൈനയിലെ പീക്കിംഗ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്ററിലെ എല്‍വി ജൂന്‍ പറഞ്ഞു.

പഠനത്തിന്റെ തുടക്കത്തില്‍ പങ്കെടുത്ത ആര്‍ക്കും ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല. അവരില്‍ പകുതിയോളം പേരെ 9 വര്‍ഷത്തോളം ഗവേഷകര്‍ പിന്തുടര്‍ന്നു. ഇതിനിടയില്‍ 1731 പേര്‍ക്ക് അന്നനാളത്തില്‍ ക്യാന്‍സര്‍ ബാധിച്ചു. ഈ രോഗത്തിന്റെ നിരക്ക് ചൈനയില്‍ താരതമ്യേന കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ചൂട് ചായ കുടിക്കുന്ന ശീലം ചൈനക്കാരില്‍ അധികമായതാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.

RECENT POSTS
Copyright © . All rights reserved