Main News

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയര്‍ത്തി. നിലവിലുണ്ടായിരുന്ന 0.25 ശതമാനത്തില്‍ നിന്ന് 0.50 ശതമാനമായാണ് നിരക്കുകള്‍ ഉയര്‍ത്തിയത്. യുകെയില മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതികൂലമാകുന്ന തീരുമാനമാണ് സെന്‍ട്രല്‍ ബാങ്ക് എടുത്തിരിക്കുന്നത്. ബാങ്കുകള്‍ പലിശ നിരക്ക് ഇതിന് ആനുപാതികമായി ഉയര്‍ത്തുന്നതോടെ നിക്ഷേപങ്ങളുടെയും വായ്പകളുടെയും നിരക്കില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകും. വേരിയബിള്‍ പലിശനിരക്കില്‍ മോര്‍ഗേജ് എടുത്തിട്ടുള്ളവര്‍ക്കും വീടുകള്‍ വാങ്ങാനുദ്ദേശിക്കുന്നവരെയും നിരക്ക് വര്‍ദ്ധന പ്രതികൂലമായി ബാധിക്കും.

മോര്‍ഗേജ് നിരക്കിലെ വര്‍ദ്ധനവ് വാടക നിരക്ക് ഉയരാന്‍ കാരണമാകും. ഇത് പ്രവാസികളെയായിരിക്കും ഏറ്റവും ബാധിക്കുക. പലിശ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ ബില്‍ഡിംഗ് സൊസൈറ്റികളും ബാങ്കുകളും പലിശ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹോം ലോണുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും പലിശ ഉയരുന്നത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കും. നിക്ഷേപങ്ങള്‍ക്ക് പലിശ കൂടുതല്‍ ലഭിക്കുമെന്നതാണ് ഈ പ്രഖ്യാപനം കൊണ്ടുള്ള നേട്ടം. ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിനും പണപ്പെരുപ്പം കുറക്കാനുമാണ് തീരുമാനമെന്ന് ബാങ്ക് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞു.

മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇനിയും നിരക്ക് കൂട്ടേണ്ടി വരുമെന്ന സൂചനയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കിയിട്ടുണ്ട്. യുകെ അടുത്ത രണ്ട് വര്‍ഷത്തേക്ക് ലക്ഷ്യമിടുന്ന 1.7 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധന അത്യാവശ്യമാണെന്ന വിശദീകരണമാണ് കാര്‍ണി നല്‍കിയത്.

പൂള്‍: ബോണ്‍മൌത്തില്‍ മലയാളി ബാലന്‍ നിര്യാതനായി. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കഴിഞ്ഞ ആറുമാസത്തോളമായി ചികിത്സയിലായിരുന്ന ഡൊമിനിക് (4) ആണ് ഇന്ന് ഉച്ചയ്ക്കുശേഷം പൂള്‍ എന്‍ എച്ച് എസ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്.

പത്തു വര്‍ഷത്തിലേറെയായി ബോണ്‍ മോത്തില്‍ താമസിക്കുന്ന കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരി സ്വദേശി തെങ്ങും പളളി ജോഷി, സോനാ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമനാണ് ഡൊമിനിക്ക്. ഡോമിനിക്കിനു അസുഖമാണെന്ന് അറിഞ്ഞത് മുതല്‍ കഴിഞ്ഞ ആറു മാസമായി ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളും പിഞ്ചു ഡൊമിനികിന്റെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ക്കും കരുതലുകള്‍ക്കും ഒന്നും പിടിച്ച് നിര്‍ത്താന്‍ കഴിയാതെ ഡൊമിനിക്കിന്‍റെ ജീവന്‍ നിത്യതയിലേക്ക് യാത്രയാവുകയായിരുന്നു.

ഡൊമിനിക്കിന്റെ ഓര്‍മ്മക്കായി ഇന്ന് വൈകുന്നേരം എട്ടു മണിക്ക് ഫാ.ചാക്കോയുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ എന്‍സ്ബറി പാര്‍ക്കിലെ കാത്തലിക്ക് ദേവാലയത്തില്‍ നടക്കുന്നതായിരിക്കുമെന്ന് പൂള്‍ പാരിഷ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

ഡോമിനിക്കിന്‍റെ വേര്‍പാടില്‍ ദുഖിതരായിരിക്കുന്ന കുടുംബംഗങ്ങള്‍ക്ക് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ലണ്ടന്‍: പാര്‍ലമെന്റിനെ പിടിച്ചു കുലുക്കിയ ലൈംഗികാപവാദങ്ങള്‍ക്ക് പിന്നാലെ ഡിഫന്‍സ് സെക്രട്ടറി സര്‍ മൈക്കിള്‍ ഫാലന്‍ രാജിവെച്ചു. ആരോപണങ്ങള്‍ ഉയര്‍ന്നതിനു ശേഷം ആദ്യമായാണ് ഒരു നേതാവ് അവയുടെ അടിസ്ഥാനത്തില്‍ രാജിവെക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പ്രധാനമന്ത്രി തെരേസ മേയുടെ അടുത്ത അനുയായിയുമാണ് ഫാലന്‍. താന്‍ പ്രതിനിധാനം ചെയ്യുന്ന സായുധ സൈന്യത്തിന്റെ നിലവാരത്തിന് ചേരാത്തതായിരുന്നു ഭൂതകാലത്തില്‍ തന്റെ പെരുമാറ്റമെന്ന് ഫാലന്‍ സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുദിനം ലൈംഗികാരോപണങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പ്രത്യക്ഷപ്പെടുന്നതിനിടെയാണ് ഈ പ്രശ്‌നങ്ങളില്‍ത്തട്ടി ഒരു മന്ത്രി രാജിവെക്കുന്നത്. വെസ്റ്റ്മിന്‍സ്റ്ററിന്‍ ഈ രാജി വലിയ നടുക്കം സൃഷ്ടിക്കും. ആരോപണങ്ങളും പെരുമാറ്റദൂഷ്യവും അന്വേഷിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. തന്റെ കീഴിലുള്ളവര്‍ ആരോപണ വിമുക്തരായിരിക്കണമെന്ന് തെരേസ മേയ്ക്ക് നിര്‍ബന്ധമുള്ളതിനാലാണ് രാജിയെന്ന് ഫാലന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ബുധനാഴ്ചയും നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു ജീവനക്കാരി ഉന്നയിച്ച ആരോപണത്തിനൊപ്പം കടന്നുപിടിച്ചതായി ഒരു ജീവനക്കാരനും കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ രണ്ട് നേതാക്കള്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും വാര്‍ത്തകളുണ്ട്.

ലണ്ടന്‍: യുകെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ന് പലിശ നിരക്കുകള്‍ പ്രഖ്യാപിക്കാനിരിക്കെ നിക്ഷേപകരും സാമ്പത്തിക വിദഗദ്ധരും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. പത്തു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരിക്കും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്കുകള്‍ ഉയര്‍ത്തുന്നത്. സാമ്പത്തിക വളര്‍ച്ച സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ വരുന്ന മാസങ്ങളില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മോണിറ്ററി പോളിസി കമ്മിറ്റി അടിസ്ഥാന രൂപം സെപ്റ്റംബറില്‍ സൂചന നല്‍കിയിരുന്നു. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

നിലവിലുള്ള 0.25 ശതമാനത്തില്‍ നിന്ന് നിരക്ക് വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ 2007 ജൂലൈക്ക് ശേഷം വരുത്തുന്ന ആദ്യത്തെ നിരക്ക് വര്‍ദ്ധനയായിരിക്കും ഇത്. വാണിജ്യ ബാങ്കുകള്‍ തങ്ങളുടെ അക്കൗണ്ടുകളുടെയും വായ്പകളുടെയും പലിശനിരക്കുകള്‍ നിശ്ചയിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന നിരക്ക് അനുസരിച്ചാണ്. നിരക്ക് ഉയര്‍ത്തിയാല്‍ 3.7 ദശലക്ഷം കുടുംബങ്ങളെ അത് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വായ്പകളുടെ പലിശ വര്‍ദ്ധിക്കുന്നത് ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സമ്മാനിക്കും.

അതേസമയം 44 ദശലക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഈ നിരക്ക് വര്‍ദ്ധനയിലൂടെ പലിശ വരുമാനം വര്‍ദ്ധിക്കുമെന്നും വിലയിരുത്തലുണ്ട്. നിലവില്‍ ബുദ്ധിമുട്ടിലായ കുടുംബങ്ങള്‍ക്കും ചെറുകിട കമ്പനികള്‍ക്കും നിരക്ക് വര്‍ദ്ധന കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചാരിറ്റികളും ബിസിനസ് ഗ്രൂപ്പുകളും സെന്‍ട്രല്‍ ബാങ്കിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിസ്ഥാന നിരക്ക് അനുസരിച്ചായിരിക്കും പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കപ്പെടുകയെന്നതിനാല്‍ നേരിയ നിരക്ക് വര്‍ദ്ധന വായ്പയെടുത്തവര്‍ക്ക് അധികം ഭാരമുണ്ടാക്കില്ലെന്ന് വായ്പാ സ്ഥാപനമായ നേഷന്‍വൈഡ് പറയുന്നു.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ ജോലിക്കെത്തുന്ന നഴ്‌സുമാരുടെ എണ്ണത്തില്‍ കാര്യമായ ഇടിവ്. കഴിഞ്ഞ വര്‍ഷം 10,000ത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 1000 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷമാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ 89 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായതെന്ന് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എന്‍എച്ച്എസ് നേതൃത്വം വിലയിരുത്തുന്നു.

നിലവിലുള്ള ജീവനക്കാര്‍ക്ക് മേല്‍ ഈ പ്രതിസന്ധി സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍എച്ച്എസ് മേധാവികളും നഴ്‌സിംഗ് നേതാക്കളും ആവശ്യപ്പെട്ടു. പുതുതായുള്ള രജിസ്‌ട്രേഷനില്‍ കുറവുണ്ടാകുന്നതിനു പുറമേ നിലവിലുള്ള യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാര്‍ ജോലിയുപേക്ഷിച്ച് പോകുന്നതിന്റെ നിരക്കിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച 12 മാസങ്ങള്‍ക്കിടെ 67 ശതമാനത്തോളം പേര്‍ യുകെ വിട്ടുവെന്നാണ് കണക്ക്. ഇപ്പോള്‍ എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരേക്കാള്‍ കൂടുതലാണ് വിട്ടു പോകുന്നവരുടെ എണ്ണമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇംഗ്ലീഷ് ഭാഷാ പരീക്ഷയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടിയെന്ന് എന്‍എംസി പറയുന്നു. കഴിഞ്ഞ 12 മാസത്തെ കാലയളവില്‍ 1107 നഴ്‌സുമാര്‍ മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 10,178 ആയിരുന്നു. യുകെയില്‍ നഴ്‌സിംഗ് വിദ്യാഭ്യാസം നേടിയവര്‍ ആ പ്രൊഫഷന്‍ തന്നെ ഉപേക്ഷിക്കുന്നതിന്റെ നിരക്ക് 9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 40,000 നഴ്‌സുമാരുടെയെങ്കിലും കുറവ് എന്‍എച്ച്എസിന് ഇപ്പോള്‍ ഉണ്ട്. അതിനിടെയാണ് കൊഴിഞ്ഞുപോക്ക് തുടരുന്നത്.

സ്വന്തം ലേഖകന്‍

ലണ്ടന്‍ : 2017 ലെ യുക്മ  സൌത്ത് വെസ്റ്റ് റീജണല്‍ കലാമേളയും , നാഷണല്‍ കലാമേളയും പിടിച്ചടക്കി യുകെ മലയാളികള്‍ക്കിടയില്‍ താരമാകുന്നു ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍. കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ നാഷ്ണല്‍ കലാമേളയില്‍ മിന്നുന്ന പ്രകടനമാണ് ജി എം എ കാഴ്ചവെച്ചത്. നൂറ്റിപ്പത്ത് അസോസിയേഷനുകള്‍ അംഗമായിട്ടുള്ള യുക്മ നടത്തിയ നാഷണല്‍ കലാമേളയില്‍ ഏറ്റവും നല്ല അസോസിയേഷനായി ജി എം എ തെരഞ്ഞെടുക്കപ്പെട്ടു. ശക്തമായ  മത്സരങ്ങള്‍ നടന്ന കലാമേളയില്‍ 68 പോയിന്റുകള്‍ നേടി ആധികാരിക വിജയമാണ് ജി എം എ കരസ്ഥമാക്കിയത്.  ജി എം എ യുടെ ക്രിസ്റ്റല്‍ വര്‍ഷത്തിലെ ആഘോഷങ്ങള്‍ നടക്കുന്ന അവസരത്തില്‍ യുക്മ നാഷണല്‍ കലാമേളയിലെ ഈ വിജയം ഇരട്ടി മധുരമാണ് ജി എം എ യ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

ബസ്സിലും കാറുകളിലുമായി 100 ഓളം അംഗങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ നാഷ്ണല്‍ കലാമേളയില്‍ പങ്കെടുക്കുവാനായി ജി എം എ യില്‍ നിന്ന് എത്തിയിരുന്നത്. ഈ വര്‍ഷത്തെ സൌത്ത് വെസ്റ്റ് റീജണല്‍ കലാമേളയിലെ കലാതിലമായ ഷാരോണ്‍ ഷാജി , വ്യക്തിഗത ചാമ്പ്യന്മാരായ ബിന്ദു സോമന്‍ , ദിയ ബൈജു തുടങ്ങിയവരുടെ കരുത്തില്‍ ഒരു വന്‍ സംഘവുമായിട്ടായിരുന്നു ജി എം എ ഇക്കുറി നാഷ്ണല്‍ കലാമേളയെ നേരിട്ടത്. രണ്ടാം സ്ഥാനത്ത് എത്തിയ അസോസിയേഷനെ 12 പോയിന്റുകള്‍ക്കാണ് ജി എം എ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിലും വ്യക്തിഗത മത്സരങ്ങളിലും വ്യക്തമായ ലീഡ് നേടിയാണ്‌ ജി എം എ കലാമേളയിലെ  ഏറ്റവും നല്ല അസോസിയേഷന്‍ പട്ടം നേടിയെടുത്തത്. ജി എം എ നേടിയ 68 പോയിന്റുകള്‍ സൌത്ത് വെസ്റ്റ് റീജിയണിന് ഈ നാഷ്ണല്‍ കലാമേളയില്‍ രണ്ടാമത്തെ നല്ല റീജിയന്‍ പദവിയും നേടികൊടുത്തു.

പതിവില്‍ നിന്നും വിപരീതമായി ഗ്രൂപ്പ് മത്സരങ്ങളില്‍ ജി എം എ യിലെ ഇളം തലമുറ നേടിയ 37 പോയിന്റുകളാണ് ഈപ്രാവശ്യത്തെ ജി എം എ യുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സില്‍ ഒന്നും രണ്ടും സ്ഥാനങ്ങളും, മാര്‍ഗ്ഗംകളിയില്‍ ഒന്നാം സ്ഥാനവും , സംഘഗാന മാത്സരത്തിലും , ജൂണിയേര്‍സിന്റെ സിനിമാറ്റിക് ഡാന്‍സില്‍ മൂന്നാം സ്ഥാനവും ജി എം എ കരസ്ഥമാക്കി. റീജണല്‍ കലാമേളയിലെ വ്യക്തിഗത ചാമ്പ്യനായ ദിയ ബൈജുവും, കെയിറ്റ് റോയിയും സംഘവുമാണ് എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടത്. അവിസ്മരണീയമായ ഒരു കലാവിരുന്ന് ആയിരുന്നു എട്ട് വയസ്സില്‍ താഴെയുള്ള ഈ കുരുന്നുകള്‍ അവതരിപ്പിച്ച സംഘനൃത്തം.

വ്യക്തിഗത മത്സരങ്ങളില്‍ റ്റാനിയ റോയിയും , സംഗീത ജോഷിയും , കരോള്‍ സണ്ണിയും , ഷാരോണ്‍ ഷാജിയും , ലിസ സെബാസ്റ്റ്യനും , ബെന്നിറ്റ ബിനുവും , സാന്ദ്ര ജോഷിയും , റോബി മേക്കരയും , ബിന്ദു സോമനും , ശരണ്യ ആനന്ദും ജി എം എ യ്ക്ക് വേണ്ടി സമ്മാനങ്ങള്‍ വാരികൂട്ടി. വ്യക്തിഗത മത്സരങ്ങളില്‍ 31 പോയിന്റുകളാണ് ഈ വര്‍ഷത്തെ യുക്മ നാഷ്ണല്‍ കലാമേളയില്‍ ജി എം എ  നേടിയെടുത്തത്.

ഗ്ലോസ്റ്റര്‍ഷെയര്‍ കലാകുടുംബത്തിലെ ഏറ്റവും നല്ല സംഘവുമായിട്ടായിരുന്നു ജി എം എ  ഇക്കുറി നാഷ്ണല്‍ കലാമേളയില്‍ മാറ്റുരയ്ക്കാന്‍ എത്തിയിരുന്നത്.  ഈ വര്‍ഷത്തെയും , കഴിഞ്ഞ വര്‍ഷങ്ങളിലെയും  കലാതിലകങ്ങളും , വ്യക്തിഗത ചാമ്പ്യന്മാരുമായ ഷാരോണ്‍ ഷാജി , ദിയ ബൈജു , ബിന്ദു  സോമന്‍ , ബെന്നിറ്റ ബിനു , സാന്ദ്ര ജോഷി തുടങ്ങിയ ജി എം എ യുടെ കരുത്തുറ്റ  കലാകാരമാര്‍ മത്സരത്തില്‍ ഉടനീളം അങ്ങേയറ്റം മികവ് പുലര്‍ത്തി. ജി എം എ യുടെ പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍ , സെക്രട്ടറി മനോജ്‌ വേണുഗോപാല്‍ , ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ ലൌലി സെബാസ്റ്റ്യന്‍ ,  യുക്മ പ്രതിനിധികളായ ഡോ: ബിജു പെരിങ്ങത്തറ , റോബി മേക്കര , തോമസ്‌ ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ മാതാപിതാക്കളും, മറ്റ് അംഗങ്ങളും അടങ്ങുന്ന ഒരു വന്‍ പ്രോത്സാഹന സംഘവുമായിട്ടായിരുന്നു ജി എം എ ഇക്കുറി കലാമേളയെ നേരിടാന്‍ എത്തിയിരുന്നത്. ക്രിസ്റ്റല്‍ വര്‍ഷത്തില്‍ തങ്ങള്‍ നേടിയെടുത്ത ഈ വന്‍വിജയത്തെ അതീവ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ്‌ ജി എം എ യിലെ ഓരോ കലാകാരമാരും, അംഗങ്ങളും എതിരേറ്റത്.

 

ഷിബു മാത്യൂ
എട്ട് റീജിയണനുകളില്‍ നിന്നായി ആയിരത്തില്‍പ്പരം മത്സരാര്‍ത്ഥികള്‍…
ആറ് വിഭാഗങ്ങളിലായി ഇരുപത്തിരണ്ട് മത്സരയിനങ്ങള്‍….
ഒരേ സമയം ഒമ്പത് സ്റ്റേജുകള്‍…
അഭിവന്ദ്യ പിതാവിന്റെ മുഴുവന്‍ സമയ സാന്നിധ്യം….
പത്തോളം കമ്മറ്റികളും നൂറ്റിയമ്പതില്‍പ്പരം വോളണ്ടിയേഴ്‌സും…
കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കഥാപാത്രങ്ങളാകുന്ന സമ്പൂര്‍ണ്ണ ബൈബിളിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന് ബ്രിസ്റ്റോള്‍ ഒരുങ്ങി. യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കലോത്സവം ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടുമായി മലയാളം യുകെ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ നടത്തിയ അഭിമുഖം.

ബൈബിള്‍ അധിഷ്ഠിതമായ തിരുവചനങ്ങള്‍ വിവിധ കലാരൂപങ്ങളായി വേദിയിലെത്തുന്നത് ആത്മനിര്‍വൃതിയോടെ കാണാന്‍ കാത്തിരിക്കുകയാണ് ഫാ. പോള്‍ വെട്ടിക്കാട്ട്. 2016ലെ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം മുഴുവന്‍ സമയവും വീക്ഷിച്ച രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ താല്പര്യപ്രകാരം ബൈബിള്‍ കലാത്സവത്തിനെ രൂപതാതലത്തിലേയ്ക്കുയര്‍ത്തുകയായിരുന്നു. വെറുമൊരു കലോത്സവമായി ഇതിനെ കാണാനാവില്ല. തലമുറകളുടെ സംഗമമാണിത്. സുവിശേഷകന്റെ വേല ചെയ്യുക എന്ന ആപ്തവാക്യവുമായി രൂപീകൃതമായ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് ഒരു വയസ്സ് തികഞ്ഞപ്പോള്‍ തന്നെ പ്രായഭേതമെന്യേ എല്ലാ സഭാ മക്കളേയും ഒന്നിപ്പിച്ചുള്ള സംപൂര്‍ണ്ണ ബൈബിളിന്റെ ദൃശ്യാവിഷ്‌ക്കാരം നടത്താന്‍ കഴിഞ്ഞ അഭിവന്ദ്യ പിതാവിന്റെ നേതൃത്വം തന്റെ സുവിശേഷ വേലയുടെ ആദ്യപടി എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വളര്‍ച്ചയ്ക്കുള്ള ശക്തമായ അടിത്തറയാണ് ഈ ബൈബിള്‍ കലോത്സവമെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ചോ. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാതലത്തിലുള്ള ആദ്യ ബൈബിള്‍ കലോത്സവത്തിന്റെ വലിയ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ഈ സാഹചര്യത്തില്‍ രൂപതാ ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെ പ്രഥമ ബൃഹദ് സംരഭമായ ബൈബിള്‍ കലോത്സവത്തിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ ഈ കലോത്സവത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഒന്നു വിശദീകരിക്കാമോ?

കരുണയുടെ വര്‍ഷത്തില്‍ നമുക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് നമ്മുടെ രൂപതയും അഭിവന്ദ്യ പിതാവും. സുവിശേഷകന്റെ വേല ചെയ്യുക എന്ന ദൗത്യവുമായി നമ്മെ നയിക്കുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ പ്രവര്‍ത്തനങ്ങളോട് ഒത്തുചേരാനുള്ള വലിയ ഒരവസരമാണ് ഈ ബൈബിള്‍ കലോത്സവം നമുക്ക് നല്‍കിയിരിക്കുന്നത്. നാല് സുവിശേഷങ്ങളിലും അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലും ശിഷ്യഗണത്തിന് ഈശോ നല്‍കുന്ന പ്രേഷിത ദൗത്യം ഏറ്റം പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്നു. അവന്‍ അവരോട് പറഞ്ഞു. ‘നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’.

യേശു സഭയ്ക്ക് നല്‍കിയിരിക്കുന്ന ഏക ദൗത്യമാണ് സുവിശേഷ പ്രഘോഷണം. ബൈബിള്‍ കലോത്സവ വേദികളില്‍ സംഗീതമായി, നൃത്തമായി, നടനമായി, വിവിധ കലാരൂപങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കപ്പെടുമ്പോള്‍ സഭയുടെ മഹാ ദൗത്യത്തില്‍ നാമും പങ്കാളികളാവുകയാണ്.

ചോ. ബൈബിള്‍ കലോത്സവത്തിന്റെ ആദ്യവര്‍ഷങ്ങള്‍.????

യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ വിശ്വാസ സമൂഹമായി ഒന്നിച്ചു കൂടിയതിന്റെ പത്താം വാര്‍ഷികം ആഘോഷിച്ച ആദ്യ സമൂഹമാണ് ബ്രിസ്റ്റോള്‍. ‘കൃപയുടെ പത്ത് വര്‍ഷങ്ങള്‍’ നല്‍കിയ സ്വര്‍ഗ്ഗീയ പിതാവിനുള്ള കൃതജ്ഞതര്‍പ്പണമായി തുടങ്ങി, കരുണയുടെ വര്‍ഷത്തില്‍ രൂപതാതലത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട് തലമുറകളിലൂടെ തുടരേണ്ട ഒരു മഹാ പ്രയാണത്തിന്റെ ബൃഹത്തായ തലത്തിലുള്ള വലിയ തുടക്കമാണിവിടെ.
2011 ലാണ് ആദ്യത്തെ ബൈബിള്‍ കലോത്സവം സംഘടിപ്പിക്കപ്പെട്ടത്. ആവേശത്തോടെ, ഉത്സാഹത്തോടെ, തീക്ഷ്ണതയോടെ അനേകം വിശ്വാസികള്‍ പങ്കു ചേര്‍ന്ന വലിയ ഒത്തുചേരലുകളായിരുന്നു ഓരോ ബൈബിള്‍ കലോത്സവം എന്നത് അഭിമാനത്തോടെ കൃതജ്ഞതയോടെ ഓര്‍ക്കുന്നു..

ചോ. കലാരൂപങ്ങളോട് സഭയുടെ സമീപനമെന്താണ് ?

കലാരൂപങ്ങളെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖകള്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. മനുഷ്യ പ്രതിഭയുടെ ഏറ്റവും ഉദാത്തമായ പ്രവര്‍ത്തനങ്ങളില്‍ ലളിതകലകളും പ്രത്യേകിച്ച് മതപരമായ കലകളും അവയുടെ പരമകാഷ്ഠയായ വിശുദ്ധ കലകളും സര്‍വ്വോത്തമമായി കണക്കാക്കപ്പെടുന്നത് തികച്ചും ന്യായയുക്തമാണ്. മെത്രാന്മാര്‍ നേരിട്ടോ, വ്യുല്‍പത്തിയും കലാ സ്‌നേഹവും നിറഞ്ഞ പ്രാപ്തരായ വൈദീകര്‍ മുഖേനയോ കലാകാരന്മാരുടെ കാര്യം ശ്രദ്ധിക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദൈവാരാധന സംബന്ധിച്ച കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ മഹത്വമുള്ളവയും അലംകൃതവും സുന്ദരവുമാക്കുവാന്‍ വേണ്ടി സഭ എന്നും കലകളുടെ മഹത്തായ സേവനം തേടിയിരുന്നു. ഇപ്രകാരം സഭ അനുശാസിക്കുന്നതു പോലെ മെത്രാന്റെ നേതൃത്വത്തില്‍ വൈദീകരോട് ചേര്‍ന്ന് സഭ കലാരൂപങ്ങള്‍ക്ക് നല്‍കുന്ന പ്രത്യക്ഷമായ പ്രോത്സാഹനത്തിന്റെ, പരോക്ഷമായ പരിശീലനത്തിന്റെ സമന്വയ വേദിയാണ് ഈ ബൈബിള്‍ കലോത്സവം.

ചോ. മത്സര ഇനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരുന്നു?

വ്യത്യസ്ത കലാരൂപങ്ങളുടെ ആവിഷ്‌ക്കാരങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കുക എന്ന ഉദ്ദേശത്തോടെ പരമാവധി ജനങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇരുപത്തിരണ്ട് ഇനങ്ങളില്‍ പ്രായാടിസ്ഥാനത്തില്‍ ആറ് വിഭാഗങ്ങളിലായാണ് മത്സരം നടത്തുക. കുട്ടിക്കാലത്തേ തന്നെ ബൈബിള്‍ വായന പരിശീലിപ്പിക്കുക എന്നദ്ദേശത്തോടെ നടത്തുന്ന ബൈബിള്‍ വായന മത്സരങ്ങള്‍ നമ്മുടെ കലോത്സവത്തിന്റെ പ്രത്യേകതയാണ്. സംഗീതനൃത്ത നടന മേഘലകളിലും ചിത്രകലയിലും മത്സരങ്ങള്‍ നടത്തപ്പെടുന്നു. ഉപകരണസംഗീതം, പ്രസംഗം, ഉപന്യാസ രചന, മോണോ ആക്ട്, ബൈബിള്‍ ടാബ്‌ളോ, ബൈബിള്‍ കോസ്റ്റ്യൂം, കൂടാതെ ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ക്കും ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ബൈബിളിന്റെ സൂക്ഷ്മമായ പഠനം ആവശ്യപ്പെടുന്ന ബൈബിള്‍ ക്വിസ് നമ്മുടെ കലോത്സവത്തിന് ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നു.

ചോ. മത്സരങ്ങള്‍ എങ്ങനെയാണ് സുവിശേഷ പ്രഘോഷണമാകുന്നത്.?

സുവിശേഷ പ്രഘോഷണമെന്ന ദൗത്യം നമ്മെ ഭരമേല്പിച്ച ഈശോ തന്നെയാണ് ഇക്കാര്യത്തിലും നമ്മുടെ മാതൃകയും പ്രചോദനവും. ഈശോ ഉപമകളിലൂടെയും കഥകളിലൂടെയുമാണ് ജനങ്ങളോട് സംസാരിച്ചത്. ലളിതവും മനോഹരവുമായ അവതരണങ്ങളിലൂടെ ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ അവിടുന്നു നമുക്ക് പഠിപ്പിച്ചു തന്നു. ആ മാതൃക പിഞ്ചെല്ലുകയാണ് നമ്മളും. കലാ രൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ നാം സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമാവുകയാണ്.

ചോ. നവംബര്‍ നാലിന് ഇനി വിരലില്‍ ഒതുങ്ങുന്ന ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ എത്രത്തോളമായി? ബൈബിള്‍ കലോത്സവത്തിന് കേരള കലാരൂപങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ..?

കേരള കലാരൂപങ്ങളോട് ബന്ധപ്പെടുത്തിയല്ല സഭ മുന്നോട്ടു പോകുന്നത്. ബൈബിള്‍ അധിഷ്ഠിതമായ ജീവിത രീതി പരിശീലിപ്പിക്കുക. ബൈബിള്‍ കലാത്സവത്തിന്റെ കാതലും അതു തന്നെ. ഇനി ഒരുക്കങ്ങളേക്കുറിച്ച്..
എല്ലാ റീജിയണില്‍ നിന്നും വൈദീകരുടെ നേതൃത്വത്തില്‍ എത്തിച്ചേരുന്ന ആയിരത്തില്‍പ്പരം മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹൃദ്യമായ സ്വീകരണം നല്‍കുന്നതിനും സമയബന്ധിതമായി കലാമത്സരങ്ങള്‍ നടത്തുന്നതിനും വേണ്ട വളരെ വിപുലമായ ഒരുക്കങ്ങളാണ് ബ്രിസ്റ്റോള്‍ സമൂഹം നടത്തിക്കൊണ്ടിരിക്കുന്നത്. പത്ത് കമ്മറ്റികളിലായി നൂറ്റി അമ്പതില്‍പ്പരം വോളണ്ടിയേഴ്‌സ് രാപകല്‍ ഇല്ലാതെ എല്ലാ ക്രമീകരണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ സേവന സന്നദ്ധതയും സഹകരണ മനോഭാവവും സ്വന്തമായ ബ്രിസ്റ്റോള്‍സമൂഹം ഈ കലോത്സവത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. അഭിവന്ദ്യ പിതാവിന്റെ മുഴുവന്‍ സമയ സാന്നിധ്യവും നേതൃത്വവും കലോത്സവ വേദികളില്‍ ഉണ്ടാകും.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ബൈബിള്‍ കലോത്സവത്തിന്റെ അമരക്കാര്‍ ഇവരാണ്.
റവ. ഫാ. തോമസ് പാറയടിയില്‍ (V.G), റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍ (V.G), റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍ (VG), ഫാ. മാത്യൂ പിണക്കാട്ട് ( ചാന്‍സലര്‍), ഫാ. ജോയി വയലില്‍ (കലോത്സവം ജോയിന്റ് ഡയറക്ടര്‍), ഫാ. ജോസഫ് വെമ്പാടുംതറ (ഗ്ലാസ്‌ഗോ), ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍), ഫാ. തോമസ്സ് തൈക്കൂട്ടത്തില്‍ (മാഞ്ചെസ്റ്റര്‍), ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഒ (മാഞ്ചെസ്റ്റര്‍), ഫാ. ജെയ്‌സണ്‍ കരിപ്പായി (കവെന്‍ട്രി), ഫാ. ടോമി ചിറയ്ക്കല്‍മണവാളന്‍ (സൗത്താംപടണ്‍), ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ലണ്ടണ്‍), ഫാ. ജോസ് അന്തിയാകുളം (ലണ്ടണ്‍), ഫാ. ടെറിന്‍ മുള്ളക്കര (കേംബ്രിഡ്ജ്), കൂടാതെ സിജി വാദ്ധ്യാനത്ത് ചീഫ് കൊര്‍ഡിനേറ്ററായി നയിക്കുന്ന ടീംമിലെ അംഗങ്ങളായ അനിതാ ഫിലിപ്പ്, ജോജി മാത്യൂ, ജോമി ജോണ്‍, ലിജോ പടയാട്ടില്‍, ഫിലിപ്പ് കന്‍തോത്ത്, റോയി സെബാസ്റ്റ്യന്‍, ജാഗ്ഗി ജോസഫ് എന്നിവരും കൂടിച്ചേരുന്ന ഈ വലിയ സംരഭം ഒരു ബൈബിള്‍ കലോത്സവമായി പരിണമിക്കുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്വപ്നം പൂര്‍ണ്ണമാവുകയാണ്. ‘ സുവിശേഷവേല ചെയ്യുക’.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ഓരോ വിശ്വാസികള്‍ക്കും അഭിമാനത്തിന്റെ ദിവസങ്ങളാണ് കടന്നു വരുന്നത്. ഒരു വയസ്സ് മാത്രം തികഞ്ഞ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബൈബിള്‍ കലോത്സവം സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നുറപ്പാണ്.
സുവിശേഷവേല ചെയ്യുക എന്ന ചിന്തകളെ ആസ്പതമാക്കി നടക്കുന്ന ബൈബിള്‍ കലോത്സവം ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. പുതിയ തലമുറയുടെ പോക്കിനേക്കുറിച്ച് വേവലാതിപ്പെടുന്ന മാതാപിതാക്കള്‍ക്കുള്ള സഭയുടെ മറുപടിയുമാണ് ഈ കലോത്സവം.
പതിനായിരത്തോളം കുടുംബങ്ങള്‍.. ആയിരത്തോളം മൈലുകള്‍…
നൂറ്റിഎഴുപതോളം വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍…
നൂറില്‍പ്പരം വൈദീകര്‍…
ഇതെല്ലാം കൂടിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ ഒന്നിക്കുന്ന സൗഹൃദം. ഈ സൗഹൃദത്തില്‍ നിന്നു കിട്ടുന്ന സന്ദേശം കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ മാതാപിതാക്കന്മാര്‍ മുതിര്‍ന്നാല്‍ പുതിയ തലമുറയുടെ പോക്കിനേക്കുറിച്ച് വേവലാതിപ്പെടേണ്ടിവരില്ല. അതു തന്നെയാവണം അഭിവന്ദ്യ പിതാവ് സുവിശേഷകന്റെ വേല ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിച്ചതും.

അഭിവന്ദ്യ പിതാവിനും ബഹുമാനപ്പെട്ട പോള്‍ വെട്ടിക്കാട്ടച്ചനും ബൈബിള്‍ കലോത്സവം മനോഹരമാക്കാന്‍ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍…

രാജേഷ്‌ ജോസഫ്

ക്‌നാനായ പരമ്പര്യത്തിലും തനിമയിലും വിശ്വാസ നിറവിലും അധിഷ്ഠിതമായ ശക്തമായ മിഷന്‍ സംവിധാന രൂപീകരണത്തിലേക്ക് ചുവടു വയ്ക്കാന്‍ ഒരുങ്ങുന്ന ലെസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍.  എസ്രാ പ്രവാചകന്റെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിച്ചു തുടക്കമിട്ട ജനത തങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും ഹൃദയത്തില്‍ കാത്തു സൂക്ഷിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭയോട് ചേര്‍ന്ന് വിശ്വാസത്തിന്റെ വെന്നിക്കൊടി പാറിക്കുമ്പോള്‍ ലെസ്റ്റര്‍ യൂണിറ്റും അതിന്‍റെ ഭാഗമായിമുന്നോട്ട് നീങ്ങുന്നു.

അംഗബലം കൊണ്ട് മിഡ്ലാന്‍ഡ്സിലെ യുകെകെസിഎയുടെ ഏറ്റവും പ്രധാന യൂണിറ്റ് ആണ് ലെസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍. ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ പത്തു വര്‍ഷം പിന്നിട്ട അസോസിയേഷന്റെ ജനറല്‍ ബോഡി കഴിഞ്ഞ ദിവസം 2018 -19 വര്‍ഷത്തെ അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി.

ഭാരവാഹികള്‍

പ്രസിഡന്റ് : വിജി ജോസഫ്
വൈസ് പ്രസിഡന്റ് : ബെറ്റി അനില്‍
സെക്രട്ടറി :റോബിന്‍സ് ഫിലിപ്പ്
ജോയിന്റ് സെക്രെട്ടറി: മോള്‍ബി ജെയിംസ്
ട്രഷറര്‍ : ഷിജു ജോസ്
ജോയിന്റ് ട്രഷറര്‍ : മജു തോമസ്

ആക്ടിവിറ്റി കോര്‍ഡിനേറ്റേഴ്‌സ് :
മിനി ജെയിംസ് കണ്ണമ്പാടം
ടോമി കുമ്പുക്കല്‍

കമ്മറ്റി മെംബേര്‍സ്
രാജേഷ് ജോസഫ്
തോമസ് ചേത്തലില്‍

അഡ്വൈസര്‍
സിബു ജോസ്

വരും വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത്, ക്‌നാനായ പരമ്പര്യത്തിലും തനിമയിലും വിശ്വാസ നിറവിലും ഉള്ള ശക്തമായ മിഷന്‍ സംവിധാന രൂപീകരണത്തിന് ചുവടുവെക്കാം എന്ന തീരുമാനത്തോടെയാണ് യോഗം അവസാനിച്ചത്.

ടോക്യോ: ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം കലാശിച്ചത് വന്‍ ദുരന്തത്തില്‍. പരീക്ഷണം നടത്തിയ സഥലത്ത് ടണല്‍ ഇടിഞ്ഞുവീണ് 200ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ആദ്യം നടത്തിയ ആറാമത് ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനിടെയാണ് ദുരന്തമുണ്ടായതെന്ന് ടോക്യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസാഹി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന കില്‍ജു പട്ടണത്തിലെ പുങ്ഗിയേ-റിക്കുവിലാണ് സംഭവമുണ്ടായത്.

നൂറോളം പേര്‍ ടണലിലുണ്ടായിരുന്ന സമയത്താണ് ആദ്യം അപകടമുണ്ടായത്. ടണലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ മറ്റൊരു ഭാഗം കൂടി ഇടിഞ്ഞു വീണു. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിലെ ശക്തമായ സ്‌ഫോടനം മൂലമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ മലകള്‍ പോലും ഇടിഞ്ഞു വീഴാനിടയുണ്ടെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ആണവ വികിരണ ഭീഷണിയും പരീക്ഷണങ്ങള്‍ മൂലമുണ്ട്.

ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച അണുബോംബിന്റഎ എട്ട് ഇരട്ടി സംഹാരശേഷിയുള്ള ബോംബായിരുന്നു ഉത്തരകൊറിയ പരീക്ഷിച്ചത്. പരീക്ഷണത്തിനു പിന്നാലെ നാലിലധികം ഭൂചലനങ്ങളും പ്രദേശത്ത് ഉണ്ടായി. എന്നാല്‍ ഈ അപകടം ഉത്തര കൊറിയ സ്ഥിരീകരിച്ചിട്ടില്ല. പരീക്ഷണങ്ങള്‍ക്കിടയിലുണ്ടാകുന്ന വന്‍ അപകടങ്ങള്‍ ഈ രാജ്യം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.

ആപ്പിള്‍ ഐഫോണുകളിലെ സൗകര്യങ്ങളേക്കുറിച്ച് അതിന്റെ ഉപയോക്താക്കള്‍ക്ക് പറയാന്‍ നൂറ് നാവാണ്. ഐഫോണ്‍ മോഡലുകളിലെ ‘രഹസ്യ ഫോള്‍ഡറി’നേക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു ട്വിറ്റര്‍ ഉപയോക്താവ് ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. സ്വകാര്യ ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ആപ്പിള്‍ തയ്യാറാക്കിയിരിക്കുന്ന ഫോള്‍ഡറാണ് ഇതെന്നാണ് എല്‍ എന്ന ഉപയോക്താവിന്റെ ട്വീറ്റ്. ഫോട്ടോ ആപ്പില്‍ പോയ ശേഷം േ്രബസിയര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ രഹസ്യ ഫോള്‍ഡറില്‍ എത്തിച്ചേരാമെന്നും എന്തിനാണ് ഇങ്ങനെയൊരു ഫോള്‍ഡര്‍ ഐഫോണുകളിലുള്ളതെന്നുമാണ് ചോദ്യം.

സത്യത്തില്‍ നഗ്ന ഫോട്ടോകള്‍ സൂക്ഷിക്കുന്നതിനായി ആപ്പിള്‍ തങ്ങളുടെ ഫോണുകളില്‍ രഹസ്യ ഫോള്‍ഡറുകള്‍ തയ്യാറാക്കിയിട്ടുണ്ടോ? യാഥാര്‍ത്ഥ്യം ഇതാണ്. 2016 മുതല്‍ ഐഫോണുകളില്‍ ഉപയോഗിച്ചു വരുന്ന പ്രത്യേക ഫീച്ചറാണ് ഇത്. സ്ഥലങ്ങളും വസ്തുക്കളും മൃഗങ്ങളെയും മറ്റും തിരിച്ചറിയാനായി ഉപയോഗിക്കുന്ന ഫീച്ചറാണ് ഇത്. ബ്രേസിയര്‍ മാത്രമല്ല, ക്യാറ്റ്, ലെഗോസ് തുടങ്ങിയ സെര്‍ച്ച് വേര്‍ഡുകളും തിരിച്ചറിഞ്ഞ് അവ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ മാത്രമായി നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നുണ്ട്.

ഇവിടെ ബ്രേസിയര്‍ എന്ന വസ്തുവിനെയാണ് ഫോണ്‍ തിരിച്ചറിയുന്നത്. അതേ സമയം ‘ബ്രെസ്റ്റ്‌സ്’ എന്ന വാക്ക് സെര്‍ച്ച് ചെയ്താല്‍ അതിന്റെ ഫലങ്ങള്‍ ഫോണ്‍ കാണിക്കുകയുമില്ല. ഏറ്റവും ആധുനികമായ ഫേസ് റെക്കഗ്നീഷന്‍ സാങ്കേതികതയും കംപ്യൂട്ടര്‍ വിഷന്‍ ടെക്‌നോളജിയുമാണ് ഇത്തരം സെര്‍ച്ചിനായി ഐഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗൂഗിള്‍ ഫോണുകളിലും ഇത്തരം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved