നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ 2,500ഓളം ന്യൂറോളജി രോഗികളെ വീണ്ടും കേസ് റിവ്യൂ നടത്തുന്നതിനായി ആശുപത്രി തിരിച്ചു വിളിക്കുന്നു. രോഗം കണ്ടുപിടിക്കുന്നതില്‍ അപാകത സംഭവിച്ചതായുള്ള ഉത്കണ്ഠയെ തുടര്‍ന്നാണ് നപടി. 2,500ഓളം വരുന്ന ന്യൂറോളജി രോഗികള്‍ക്ക് ലഭ്യമാക്കിയ ചികിത്സയില്‍ പിഴവ് സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതര്‍. ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ ട്രസ്റ്റിലെ ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. മൈക്കല്‍ വാറ്റ് ചികിത്സിച്ച രോഗികളെയാണ് വീണ്ടും കേസ് റിവ്യൂ നടത്തുന്നതാനായി ആശുപത്രി തിരിച്ചുവിളിക്കാനൊരുങ്ങുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തലച്ചോറില്‍ മാരകമായ അസുഖം പിടികൂടിയവര്‍ക്ക് നല്‍കുന്ന ന്യൂറോളജി ചികിത്സ വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം ചികിത്സയെ അതിജീവിക്കാത്ത ഒരുപാട് രോഗികളുണ്ട്. അതുകൊണ്ടു തന്നെ ചികിത്സ മാറിയെന്നത് വളരെ ഗൗരവമേറിയ കാര്യമാണ്.

പാര്‍ക്കിന്‍സണ്‍സ് രോഗം, സ്‌ട്രോക്ക്, മോട്ടോര്‍ ന്യൂറോ ഡിസീസ് തുടങ്ങിയ രോഗത്തിന് ചികിത്സ തേടിയവര്‍ക്ക് വീണ്ടും നടത്തുന്ന കേസ് റിവ്യൂ അപകട സൂചന നല്‍കുന്നുണ്ട്. ഇത്തരം രോഗങ്ങളില്‍ ചിലത് മാത്രമെ ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുകയുള്ളു. ചികിത്സ ലഭ്യമായവ നമ്മുടെ ജീവിതം മാറ്റി മറിക്കാന്‍ സാധ്യതയുള്ളതുമാണ്. കേസ് റിവ്യൂവിനായി ആശുപത്രിയില്‍ വീണ്ടും എത്തിച്ചേരണ്ടേവര്‍ക്ക് നിര്‍ദേശങ്ങള്‍ പോസ്റ്റലായി ലഭിക്കും. അപ്പോയിന്റ്‌മെന്റ് വിവരങ്ങളും മറ്റു നിര്‍ദേശങ്ങളും അടങ്ങിയ കത്ത് ബുധനാഴ്ച്ചക്കുള്ളില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ചികിത്സ മാറി ലഭിച്ചത് സംബന്ധിച്ച് രോഗികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഹൈല്‍പ്പ്‌ലൈന്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ 0800980110 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

2017 ജൂണ്‍ വരെ ഡോ. വാറ്റ് സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നതായി ദി അള്‍സ്റ്റര്‍ ഇന്‍ഡിപെന്‍ഡന്റ് ക്ലിനിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉള്ള രോഗികള്‍ക്ക് ക്ലിനിക്കുമായി 02890686511 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ ഈ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇത് വളരെ ഗൗരവമേറിയ പ്രശ്‌നമാണെന്നും രോഗികളോടും അവരുടെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്നതായി ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ട്രസ്റ്റ് അറിയിച്ചു. ഡോ. വാറ്റിന്റെ നിര്‍ദേശത്തിന് അനുസരിച്ച് നിരവധി വര്‍ഷങ്ങളായി പലരും മരുന്ന് കഴിക്കുന്നുണ്ട്. ഇവരുടെ രോഗം കണ്ടെത്തുന്നതിന് കൃത്യമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇത്തരം രോഗികളില്‍ പലരും വേദന തിന്നാണ് ജീവിക്കുന്നതെന്നും എസ്ഡിഎല്‍പി പ്രതിനിധി നിക്കോള മാലോണ്‍ വ്യക്തമാക്കി.