ലണ്ടന്‍: ബ്രെക്‌സിറ്റില്‍ രണ്ടാമതും ഹിതപരിശോധന വേണമെന്ന ആവശ്യത്തിന് പിന്തുണയേറുന്നു. ജനഹിതം വീണ്ടും പരിശോധിക്കണമെന്ന ആവശ്യത്തിനെ ഭൂരിപക്ഷവും പിന്തുണക്കുന്നതായി രാജ്യമൊട്ടാകെ നടത്തിയ സര്‍വേയില്‍ വ്യക്തമായെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിഎമ്മുമായി ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ 58 ശതമാനം ആളുകള്‍ ഒരു രണ്ടാം ഹിതപരിശോധനയെ അനുകൂലിക്കുന്നതായി വ്യക്തമായി. ബ്രെക്‌സിറ്റ് ധാരണാ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ജനാഭിപ്രായം ഈ വിധത്തില്‍ തിരിഞ്ഞിരിക്കുന്നതെന്നാണ് ശ്രദ്ധേയം. 34 ശതമാനം മാത്രമാണ് രണ്ടാം ഹിതപരിശോധന വേണ്ടെന്ന അഭിപ്രായം പ്രകടിപ്പിച്ചത്.
യൂണിയന്‍ വിടണമെന്ന് ഹിതപരിശോധനയില്‍ വ്യക്തമാക്കിയവരില്‍ വലിയൊരു ഭാഗം ഇപ്പോള്‍ തങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടു പോയതായാണ് സര്‍വേ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് 43 ശതമാനം ആളുകള്‍ വിശ്വസിക്കുന്നു. വളരെ ചെറിയ ശതമാനം മാത്രമേ ബ്രിട്ടീഷ് ജീവിത സാഹചര്യങ്ങളെ ബ്രെക്‌സിറ്റ് പിന്നോട്ടടിക്കുമെന്ന് വിശ്വസിക്കുന്നുള്ളു. ലേബര്‍ പാര്‍ട്ടിയിലെ ലീവ് പക്ഷക്കാര്‍ അഭിപ്രായം മാറിയെന്നാണ് സര്‍വേ പറയുന്നത്. പാര്‍ട്ടിയില്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ചിരുന്ന 9 ശതമാനം പേര്‍ ഇപ്പോള്‍ എതിരഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.
രണ്ടാം ഹിതപരിശോധനയെ അനുകൂലിക്കുന്നവരുടെ എണ്ണവും പാര്‍ട്ടിക്കുള്ളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മുമ്പത്തേതിനേക്കാള്‍ 17 ശതമാനം അധികം യുവാക്കള്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആവശ്യപ്പെടുന്നു. സ്‌കോട്ട്‌ലന്‍ഡ് ജനത യൂണിയനില്‍ തുടരണമെന്ന അഭിപ്രായത്തില്‍ കൂടുതല്‍ ശക്തമായി വോട്ട് ചെയ്തു. അതേസമയം വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ് പോലെയുള്ള പ്രദേശങ്ങള്‍ എന്നിവ ലീവ് അഭിപ്രായത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.
ലണ്ടന്‍ : ഹൃദയം തകര്‍ന്നു പോകുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ കാണുന്നത്. മൂന്നോ നാലോ വയസ്സ് തോന്നിക്കുന്ന ഒരു പാവം കുഞ്ഞ്. കൈകള്‍ പിന്നോട്ട് വലിച്ച് കെട്ടിയിരിക്കുന്നു. അലമുറയിട്ട് കരയുന്ന കുഞ്ഞിന്റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായ് തുണി കെട്ടി അടച്ചിരിക്കുന്നു. മാരകമായ ഏതോ ആയുധം ഉപയോഗിച്ച് ക്രുരനായ എതോ ഒരു കാപാലികന്‍ ആ പാവം കുരുന്നിന്റെ ശരീരം മുഴുവനും മുറിവുകള്‍ ഉണ്ടാക്കുന്നു. മറ്റൊരു നികൃഷ്ടനായ വ്യക്തി ഈ ക്രുരകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നു.. ഏതോ കാട്ടില്‍ നടത്തുന്ന ഈ ക്രൂരത നിങ്ങള്‍ കണ്ടാല്‍ ഒരു നിമിഷം നിങ്ങളുടെ ശ്വാസം നിലച്ചു പോകും. അത്രയ്ക്ക് വലിയ ക്രൂരതയാണ് ഈ പൈശാചിക ജന്മങ്ങള്‍ ഈ പാവം കുഞ്ഞിനോട് ചെയ്യുന്നത്. ഏതോ കാട്ടില്‍ നടത്തുന്ന ഈ ക്രൂരത നിങ്ങളുടെ ഹൃദയം തകര്‍ക്കും.
ഇനിയെങ്കിലും കേരള സമൂഹമേ നാം ഭിക്ഷകൊടുക്കൽ നിർത്തില്ലെങ്കിൽ ഇതിലും വലിയ വിപത്തുകൾ നേരിൽ കാണേണ്ടി വരും. നമ്മുടെ സ്വന്തം മക്കളെ തട്ടികൊണ്ട് പോയി ശരീരമാസകലം മുറിവുകളും, ഇലട്രിക്ക് ഷോക്കും നൽകി ശരീരത്തെ നശിപ്പിച്ചു ഭിക്ഷയാചിക്കാൻ ഉപയോഗിക്കുന്നു. ഈ ക്രൂരകൃത്യം നിർമ്മാർജ്ജനം ചെയ്യാൻ ഭിക്ഷാടനമുക്ത കേരളത്തിനായി നാം ഒന്നാകെ കൈ കോർക്കണം. ഇവർ ഇന്ത്യയിലെ ഒരു വലിയ ബിസ്സിനെസ്സാണ് നടത്തിക്കൊണ്ടിരിക്കുന്നത്.. നിർത്തു ഭിക്ഷ നല്‍കുന്നത്… രക്ഷിക്കൂ നമ്മുടെ മക്കളെ … ഈ വാര്‍ത്ത പരമാവധി ഷെയര്‍ ചെയ്ത് അധികാരികളില്‍ എത്തിച്ച് ഈ നീചന്മാര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുവാന്‍ ശ്രമിക്കുക.
മലയാളം യുകെ ന്യൂസ് ടീം.
ഭാരത ജനതയ്ക്കായി, വിരിമാറിൽ വെടിയുണ്ടയേറ്റു വാങ്ങി ധീരമരണം വരിച്ച ലാൻസ് നായിക് സാം എബ്രഹാമിൻറെ സ്മരണയ്ക്കു മുമ്പിൽ മലയാളം യുകെയുടെ പ്രണാമം… സ്വന്തം ജീവൻ പണയം വച്ച് നമ്മുടെ രാജ്യത്തിൻറെ അതിർത്തി കാത്ത ഒരു ധീരജവാൻ കൂടി ഓർമ്മയായി… ത്രിവർണ പതാക വിരിച്ച് പുഷ്പാലംകൃതമായ ശവമഞ്ചത്തിൽ കിടന്ന ആ സൈനികന് വിട നല്കിയ ജനതതിയിൽ നിന്നും ദേശസ്നേഹത്തിൻറെ ഭേരി മുഴങ്ങി… ഭാരത് മാതാ കീ ജയ്… പ്രിയപ്പെട്ട സാം നിങ്ങൾ എന്നും ഞങ്ങളുടെ മനസിൽ ഉണ്ടാവും… നിൻറെ ഓർമ്മകൾ മരിക്കില്ല… ഞങ്ങളുടെ സുരക്ഷയ്ക്കായി നീ ജീവൻ വെടിഞ്ഞു… നമ്മുടെ രാജ്യത്തിൻറെ സുരക്ഷ കാക്കാൻ ഞങ്ങളും വരുംതലമുറയും ഉണ്ടാവും… ജമ്മു കാശ്മീർ അതിർത്തിയിൽ വെടിയേറ്റു മരിച്ച ലാൻസ് നായിക് സാം എബ്രാഹാമിൻറെ വേർപാടിൽ ദു:ഖിതരായ കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും വേദനയിൽ മലയാളം യുകെ ന്യൂസ് ടീം പങ്കു ചേരുന്നു.

സ്വതന്ത്ര ഭാരതത്തിൻറെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന് അറുപത്തി ഒൻപതാമത് റിപ്പബ്ളിക്ക് ദിനം. ആധുനിക ഭാരതത്തിൻറെ ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനർപ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുൻപിൽ ശിരസു നമിക്കുന്ന ഈ ദിനത്തിൽ.. നൂറുകോടിമതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ഞങ്ങളുടെ പ്രണാമം.. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയിൽ നിന്നും അഖണ്ഡതയുടെ മന്ത്രങ്ങൾ ഇനിയും ഉയരട്ടെ.. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ദേശസ്നേഹികൾ കൈകോർക്കുമ്പോൾ പുളകിതയാകുന്ന ആർഷ ഭാരതത്തെ ഉന്നതിയിലേയ്ക്ക് നയിക്കുവാൻ ഭരണാധികാരികൾക്ക് കഴിയട്ടെ.. ജനാധിപത്യത്തിൻറെ കാവൽക്കാരായ പ്രബുദ്ധരായ മനുഷ്യസ്നേഹികളുടെ ഈറ്റില്ലമായി ഭാരതത്തിൻറെ മൺതരികൾ മാറിടട്ടെ..
ഐക്യത്തോടെ.. ഉറച്ച ലക്ഷ്യബോധത്തോടെ.. സ്വജനതയെ വികസിത സ്വപ്ന വിഹായസിലേയ്ക്ക് നയിക്കുവാൻ ഭാരതത്തിൻറെ നാളെകൾക്കാവട്ടെ.. വിവിധ സംസ്കാരങ്ങളും മതവിശ്വാസങ്ങളും നാനാത്വത്തിലെ ഏകത്വമായി വിളങ്ങുന്ന ഉപനിഷത്തിൻറെ നാട് ലോകത്തിനു മുഴുവൻ മാതൃകയാവട്ടെ.. ലോകജനതയുടെ മുൻനിരയിൽ ശിരസ്സുയർത്തി നിന്നുകൊണ്ട് സ്വന്തം അതിർത്തികൾ സമാധാനത്തിൻറെ വിളനിലമാക്കുവാൻ നമ്മുടെ നാടിന് കഴിയട്ടെ.. ജനിച്ച മണ്ണിൻറെ ഓർമ്മകൾ നെഞ്ചോടു ചേർക്കുന്ന ഓരോ പ്രവാസിക്കും പ്രതീക്ഷയുടെ സ്പന്ദനങ്ങൾ സിരകളിൽ ഉണർത്തട്ടെ ഈ സുദിനം..
പ്രിയപ്പെട്ട വായനക്കാർക്ക് മലയാളം യുകെയുടെ റിപ്പബ്ലിക്ക് ദിനാശംസകൾ
ലണ്ടന്‍: വാഹനങ്ങളുടെ വാര്‍ഷിക പരിശോധനയായ എംഒടി ടെസ്റ്റില്‍ കര്‍ശനമായ നിബന്ധനകള്‍ ഈ വര്‍ഷം നടപ്പാകും. മെയ് മാസത്തില്‍ നടപ്പിലാക്കുന്ന നിബന്ധനകള്‍ പല വാഹനങ്ങളും റോഡിലിറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുമെന്നാണ് കരുതുന്നത്. ഡീസല്‍ വാഹനങ്ങള്‍ക്ക് ഈ നിബന്ധനകള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. കര്‍ശന നിനബന്ധനകളുള്ള പുക പരിശോധനയും കേടുപാടുകളുടെ പരിശോധനയുമാണ് അവതരിപ്പിക്കാനിരിക്കുന്നത്. ഡേഞ്ചറസ്, മേജര്‍, മൈനര്‍ എന്നീ വിഭാഗങ്ങളിലായി വാഹനങ്ങളെ പരിശോധനയില്‍ തരംതിരിക്കും.
മൈനര്‍ വിഭാഗത്തില്‍ വരുന്ന വാഹനങ്ങള്‍ ടെസ്റ്റ് പാസാകുമെങ്കിലും അവയുടെ തകരാറുകള്‍ രേഖപ്പെടുത്തും. ഡേഞ്ചറസ് വിഭാഗത്തില്‍ വരുന്ന വാഹനങ്ങള്‍ റോഡിലിറക്കാന്‍ കഴിയില്ല. ഡീസല്‍ പാര്‍ട്ടിക്കുലേറ്റ് ഫില്‍റ്റര്‍ (DPF) ഘടിപ്പിച്ച ഡീസല്‍ വാഹനങ്ങളാണ് ഈ നിബന്ധനകളില്‍ കുടുങ്ങാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. മേജര്‍ വിഭാഗത്തില്‍ വരുന്ന ഇത്തരം വാഹനങ്ങളുടെ പുകയില്‍ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാലും അവ ടെസ്റ്റില്‍ പരാജയപ്പെടും. ഡിപിഎഫിന് തകരാറ് കണ്ടെത്തിയാലും അവ നീക്കം ചെയ്‌തെന്ന് കണ്ടെത്തിയാലും വാഹനങ്ങള്‍ പരിശോധനയില്‍ പരാജയപ്പെടും.
പുതിയ നിബന്ധനകളില്‍ സ്റ്റിയറിംഗുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. സ്റ്റിയറിംഗ് ബോക്‌സിലെ ലീക്ക് മൈനര്‍ തകരാറായി മാത്രമേ പരിഗണിക്കൂ എങ്കിലും ഓയില്‍ തുള്ളികളായി വീഴുന്നത് കണ്ടെത്തിയാല്‍ അത് മേജര്‍ തകരാറായി പരിഗണിക്കും. റിവേഴ്‌സ് ലൈറ്റുകളും ബ്രേക്ക് ഡിസ്‌കുകളും തകരാറുകളുള്ളവയാണോ എന്ന് പരിശോധിക്കും. ചെറിയ തകരാറുകള്‍ വാഹനത്തിനും പരിസ്ഥിതിക്കും ദോഷകരമല്ലെങ്കില്‍ പരിഗണിക്കില്ല. മെയ് 20 മുതലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാകുന്നത്.
ലണ്ടന്‍: ബ്രിട്ടനിലെ അടിസ്ഥാന സൗകര്യങ്ങളിലും എനര്‍ജി സപ്ലൈകളിലും ആക്രമണങ്ങള്‍ നടത്തി ആയിരങ്ങളെ ഇല്ലാതാക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്യംസണ്‍. ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാജ്യസുരക്ഷയിലുള്ള ആശങ്ക പങ്കുവെച്ചത്. യുകെയുടെ അടിസ്ഥാന സൗകര്യങ്ങളേക്കുറിച്ച് റഷ്യ നിരീക്ഷണം നടത്തി വരികയാണെന്നും ഇവയിലെ ഊര്‍ജ്ജ വിതരണ സംവിധാനങ്ങള്‍ എപ്രകാരമണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം പ്രധാനമായും പഠന വിധേയമാക്കുന്നുണ്ടെന്നുമാണ് ഡിഫന്‍സ് സെക്രട്ടറി പറഞ്ഞത്.
വലിയ തോതില്‍ പരിഭ്രാന്തി സൃഷ്ടിച്ച ശേഷം പിന്മാറിക്കൊണ്ടുള്ള തന്ത്രമായിരിക്കും റഷ്യ പ്രയോഗിക്കുക. യുകെയ്ക്ക് മൂന്ന് സമുദ്രാന്തര വൈദ്യുതി ലൈനുകളാണ് ഉള്ളത്. 30 ലക്ഷം ആളുകള്‍ക്ക് വൈദ്യുതി ലഭിക്കുന്നത് ഇവയിലൂടെയാണ്. ഇവയില്‍ ക്രെലിന്റെ കണ്ണുകള്‍ എത്തിയിട്ടുണ്ടെന്നും പവര്‍ സ്റ്റേഷനുകളെയും ഈ ലൈനുകളെയും റഷ്യ ആക്രമിച്ചേക്കാമെന്നുമാണ് വില്യംസണ്‍ പറയുന്നത്. അങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കാനാണ് പദ്ധതി.
ഇത്തരം ആക്രമണങ്ങളിലൂടെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ നശിപ്പിക്കാമെന്നും രാജ്യമൊട്ടാകെ പരിഭ്രാന്തി പരത്താമെന്നും റഷ്യ കണക്ക് കൂട്ടുന്നു. സമുദ്രാന്തര്‍ഭാഗത്തെ ഈ ആക്രമണം കൂടാതെ ഒരു മിസൈല്‍ ആക്രമണമോ സൈബര്‍ ആക്രമണമോ പ്രതീക്ഷിക്കാമെന്നും വില്യംസണ്‍ പറഞ്ഞു. റഷ്യന്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സൈനിക ബജറ്റില്‍ കാര്യമായ വര്‍ദ്ധന വരുത്തണമെന്ന് കരസേനാ മേധാവി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യ ഭീഷണിയാണെന്ന് പ്രതിരോധ സെക്രട്ടറിയും ആവര്‍ത്തിക്കുന്നത്.
ലണ്ടന്‍: ബ്രിട്ടനില്‍ പനി മരണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. കഴിഞ്ഞ വിന്ററിലേതിനേക്കാള്‍ മൂന്നിരട്ടി മരണങ്ങളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ മരിച്ചവരുടെ എണ്ണം 155 കടന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈറല്‍ പനിയുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്ച വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളിലും ജിപികളിലും എത്തുന്ന പനി ബാധിതരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞയാഴ്ച 35 പേരാണ് പനി മൂലം മരിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇതേ കാലയളവിലുള്ള പനിമരണങ്ങള്‍ 11 എണ്ണം മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാലും ഈ വര്‍ദ്ധനവ് പ്രകടമാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നാമത്തെ ആഴ്ച വരെ 53 പേര്‍ മാത്രമായിരുന്നു മരിച്ചത്. 2014-15 കാലത്തെ വിന്റര്‍ പനിമരണങ്ങള്‍ക്കൊപ്പമെത്തുമോ ഈ കണക്കുകള്‍ എന്ന ആശങ്കയാണ് ആരോഗ്യവൃത്തങ്ങള്‍ പങ്കുവെക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ അനുസരിച്ച് 2010-11 കാലത്തേക്കാള്‍ ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
പ്രായപൂര്‍ത്തിയായവരേക്കാള്‍ കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. 2016-17 വര്‍ഷത്തേക്കാള്‍ 15 ലക്ഷം അധികം ആളുകള്‍ ഇത്തവണ ഫ്‌ളൂ പ്രതിരോധ കുത്തിവെയ്പ് എടുത്തിട്ടുണ്ട്. ഇത് രോഗത്തിന്റെ വ്യാപനത്തെ തടയുമെന്നായിരുന്നു പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന കണക്കുകള്‍ അനുസരിച്ച് പനി ബാധിതരുടെ എണ്ണം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുകയാണെന്ന് കണക്കുകള്‍ പറയുന്നു.
കഴിഞ്ഞയാഴ്ച പനി മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത് 758 പേരാണ്. അതിന് മുമ്പത്തെ ആഴ്ചയില്‍ 598 പേരും ആശുപത്രികളില്‍ എത്തി. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലും ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റുകളിലും പ്രവേശിപ്പിക്കപ്പെട്ടവര്‍ 198ല്‍ നിന്ന് 205 ആയി ഉയര്‍ന്നിട്ടുണ്ട്. 22 ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇത്. രാജ്യത്തെ ആശുപത്രികളുടെ ഒമ്പതില്‍ ഒന്നു മാത്രം വരുന്ന ഈ ട്രസ്റ്റുകളുടെ വിവരങ്ങള്‍ ബ്രിട്ടനിലെ പനിബാധിതരുടെ എണ്ണം സംബന്ധിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുന്നില്ല എന്നതാണ് വാസ്തവം.
തന്റെ തലപ്പാവിന ബാൻഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്തമായി വെല്ലുവിളിച്ച് തോല്‍പ്പിച്ചിരിക്കുകയാണ് മറ്റൊരു വ്യവസായിയായ സിഖുകാരന്‍. ബ്രിട്ടനിലെ ഇന്ത്യന്‍ വ്യവസായി റൂബൻ സിങ്ങിന്‍റെ മധുരപ്രതികാരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
റൂബന്‍ സിങ്ങ് എന്താണ് ചെയ്‍തതെന്നല്ലേ? ആഴ്ചയിൽ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ അതേനിറത്തിലുള്ള കാറുകളിലെത്തി ബ്രിട്ടീഷുകാരെ മുഴുവന്‍ വെല്ലുവിളിച്ചു. ഏഴ് വ്യത്യസ്ത നിറമുള്ള കാറുകള്‍ക്കെന്താണ് ഇത്ര പ്രത്യേകതയെന്നാവും കരുതുന്നതെങ്കില്‍ കേട്ടോളൂ. റൂബന്‍ സിങ്ങിന്‍റെ തലപ്പാവുകളുടെ നിറമുള്ള ഓരോ കാറും കോടികള്‍ വിലയുള്ള റോള്‍സ് റോയ്‍സ് കാറുകളായിരുന്നു.

റോൾസ് റോയ്സ് ഫാന്റം ഡോൺ, റെയ്ത്, ഗോസ്റ്റ് തുടങ്ങിയ എല്ലാ മോഡലുകളേയും റൂബൻ തന്‍റെ തലപ്പാവുകളുടെ നിറത്തില്‍ അണിനിരത്തി. റൂബൻ സിങ് തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ ചലഞ്ചിന്റെ വിവരം പുറം ലോകത്തെ അറിയിച്ചത്. ഏഴു ദിവസും തലപ്പാവിന്റെ നിറത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള റോൾസ് റോയ്സ് കാറിൽ എത്തുക എന്നതായിരുന്നു ചലഞ്ച്. ചലഞ്ച് ഹിറ്റായതോടെ സോഷ്യല്‍ മീഡിയയിൽ സൂപ്പർതാരമായിരിക്കുകയാണ് റൂബൻ സിങ്.
ഓൾഡേ പിഎ, ഇഷർ ക്യാപിറ്റൽ തുടങ്ങി വ്യവസായ സംരംഭങ്ങളുടെ തലവനാണ് ബ്രിട്ടനിലെ ഏറ്റവും വലിയ സിങ് കോടീശ്വരന്മാരിൽ ഒരാളായ റൂബൻ സിങ് . റോള്‍സ് റോയ്സും ഫെരാരിയും ലംബോർഗിനിയുമടക്കം നിരവധി സൂപ്പർകാറുകൾ റൂബന്‍ സിങ്ങിന്‍റെ ഗാരേജിലുണ്ട്.
ന്യയോര്‍ക്ക്: തന്റെ 50 വര്‍ഷം നീണ്ട സംഗീത ജീവിതത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രശസ്ത പോപ് ഗായകന്‍ എല്‍റ്റണ്‍ ജോണ്‍. ഫെയര്‍വെല്‍ യെല്ലോ ബ്രിക്ക് റോഡ് ടൂര്‍ എന്ന ലോക പര്യടന പരിപാടി പ്രഖ്യാപിച്ചുകൊണ്ടാണ് എല്‍റ്റണ്‍ ജോണ്‍ താന്‍ പര്യടനങ്ങള്‍ ഇതോടെ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. മൂന്ന് വര്‍ഷം നീളുന്ന ഈ പര്യടന പരിപാടിയില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലായി 300ലേറെ പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് തന്റെ കരിയറിലെ അവസാനത്തെ സംഗീത പര്യടനമായിരിക്കുമെന്നും ബാക്കിയുള്ള സമയം തന്റെ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ന്യൂയോര്‍ക്കില്‍ പരിപാടി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
1973ലെ സ്വന്തം ആല്‍ബമായ ഗുഡ്‌ബൈ യെല്ലോ ബ്രിക്ക് റോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ പര്യടനപരിപാടിക്ക് പോപ്പ് താരം പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ പെന്‍സില്‍വാനിയയില്‍ നിന്ന് പര്യടനം ആരംഭിക്കും. 2020ല്‍ യുകെയില്‍ എത്തുന്ന യാത്രയില്‍ 10 നഗരങ്ങള്‍ സന്ദര്‍ശിക്കും. ഗോഥാം ഹാളില്‍ സിഎന്‍എന്‍ അവതാരകന്‍ ആന്‍ഡേഴ്‌സണ്‍ കൂപ്പര്‍ നല്‍കിയ ചെറിയ അവതാരികയ്ക്ക് ശേഷമായിരുന്നു സ്റ്റേജില്‍ പോപ് ഇതിഹാസം പ്രത്യക്ഷപ്പെട്ടത്. ഇതിനു മുമ്പായി എല്‍റ്റന്‍ ജോണിന്റെ സംഗീത ജീവിതത്തത്തേക്കുറിച്ചുള്ള ഒരു വിര്‍ച്വല്‍ റിയാലിറ്റി ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശിപ്പിച്ചു.
പിന്നീട് പിയാനോയുമായി സ്‌റ്റേജിലെത്തിയ ഗായകന്‍ തന്റെ എക്കാലത്തെയും ഹിറ്റുകളായ ടൈനി ഡാന്‍സര്‍- അപ്രോപ്രിയേറ്റ്‌ലി-ഐ ആം സ്റ്റില്‍ സ്റ്റാന്‍ഡിംഗ് എന്നിവ അവതരിപ്പിച്ചു. ഇവയ്ക്ക് ശേഷമാണ് തന്റെ പദ്ധതികള്‍ ആരാധകരുമായി അദ്ദേഹം പങ്കുവെച്ചത്.
സ്റ്റോക് ഓണ്‍ ട്രെന്റ്: കുട്ടികളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ മാതാവിന് സ്‌കൂള്‍ പരിസരത്ത് വിലക്കേര്‍പ്പെടുത്തി അധികൃതര്‍. സ്റ്റോക് ഓണ്‍ ട്രെന്റിലെ ആബി ഹള്‍ട്ടന്‍ പ്രൈമറി സ്‌കൂളാണ് ബെര്‍നാഡെറ്റ് ഫിനെഗാന്‍ എന്ന മാതാവിനെ സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്. ഉച്ചഭക്ഷണം കൊണ്ടുവരുന്ന കുട്ടികളുടെ മെനുവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ രക്ഷിതാക്കള്‍ നയിച്ച പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതാണ് വിലക്കിന് കാരണം.
സ്‌കൂളിന്റെ നയമനുസരിച്ച് പഴങ്ങള്‍, പച്ചക്കറികള്‍, സാന്‍ഡ്‌വിച്ച്, ചോറ് അല്ലെങ്കില്‍ പാസ്ത, പാല്‍, ചീസ് അല്ലെങ്കില്‍ തൈര്, വെള്ളം എന്നിവ മാത്രമേ കൊണ്ടുവരുന്ന ഭക്ഷണത്തില്‍ അനുവദിക്കൂ. എന്നാല്‍ ചോക്കളേറ്റ് ബാറുകള്‍, മിഠായികള്‍, സോസേജ് റോളുകള്‍, സീരിയല്‍ ബാറുകള്‍, സ്‌ക്വാഷ്, ഫ്‌ളേവേര്‍ഡ് വാട്ടര്‍, ഫിസി ഡ്രിങ്കുകള്‍ എന്നിവ കുട്ടികള്‍ കൊണ്ടു വരരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തിനു വേണ്ടി സ്‌കൂള്‍ നടപ്പിലാക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ ഉച്ചഭക്ഷണം കൊണ്ടുവരുന്ന കുട്ടികളോടുള്ളവിവേചനമാണെന്ന് മാതാപിതാക്കള്‍ പരാതിപ്പെടുന്നു. ബാറ്റേര്‍ഡ് ഫിഷ്, ചിപ്‌സ്, ചീസ് ഓട്ട് കേക്ക്, ഡബിള്‍ ചോക്കളേറ്റ് മഫിന്‍ തുടങ്ങിയവ സ്‌കൂളില്‍ നിന്ന് നല്‍കുന്ന ഭക്ഷണത്തിന്റെ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സ്‌കൂളിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നാണ് ഇവര്‍ പറയുന്നത്.
തന്റെ രണ്ട് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം വിംറ്റോ സ്‌ക്വാഷ് നല്‍കാറുണ്ട്. അത് സ്‌കൂളിലും നല്‍കാനുള്ള അവകാശത്തിനായാണ് തന്റെ പോരാട്ടമെന്ന് ബെര്‍നാഡെറ്റ് ഫിനെഗാന്‍ പറയുന്നു. കുട്ടികളുടെ ഭക്ഷണത്തിനുള്ള അവകാശത്തിനായാണ് താന്‍ പൊരുതുന്നത്. സ്‌കൂള്‍ തന്നെ ഒറ്റപ്പെടുത്തിയതില്‍ പ്രശ്‌നമില്ല. തന്റെ സമരം മൂലം മറ്റുള്ളവര്‍ക്ക് കുഴപ്പമൊന്നും ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനും മറ്റും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും മറ്റ് രക്ഷിതാക്കള്‍ തന്റെ സമരത്തെ പിന്തുണക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
മലയാളം യുകെ ന്യൂസ് സെപ്ഷ്യല്‍
ഐഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ ഗുരുതര വീഴ്ച മൂലം വൈറസ് ആക്രമണത്താല്‍ ലോകമെമ്പാടും നൂറുകണക്കിന് ഫോണുകള്‍ ഉപയോഗശൂന്യമായതായി റിപ്പോര്‍ട്ട്. മെസേജുകളുടെ രൂപത്തിലാണ് വൈറസുകള്‍ ഐഫോണിലേയ്ക്ക് എത്തുന്നത്. വൈറസ് നിറഞ്ഞ മെസേജുകള്‍ ഓപ്പണ്‍ ചെയ്താല്‍ ഫോണുകള്‍ പിന്നീട് ഉപയോഗയോഗ്യമല്ലാതായി തീരും. മെസേജുകള്‍ ഓപ്പണ്‍ ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഐ ഫോണിനു പുറമേ മാക് കമ്പ്യൂട്ടറുകളെയാണ് ഈ പുതിയ വൈറസ് ഉന്നമിട്ടിരിക്കുന്നത്. നീളമുള്ള ടാഗിലുള്ള ഓപ്പണ്‍ ട്രാപ്പ് പേജ് തുറക്കുന്നതോടെയാണ് വൈറസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഐഫോണ്‍ എക്സിന് മാര്‍ക്കറ്റിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ പതറി നില്‍ക്കുന്ന ആപ്പിളിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ (ഐ ഒ എസ്) പാളിച്ച മൂലം ഉണ്ടായ വൈറസ് ആക്രമണം. ഐഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വളരെയധികം കൊട്ടിഘോഷിച്ച് മാര്‍ക്കറ്റിലിറക്കിയ ഐഫോണ്‍ എക്സിന് ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ആപ്പിളിന്റെ മുന്‍കാല മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യത ആപ്പിള്‍ എക്സിന് ലഭിച്ചില്ല. ഇതിനാല്‍ തന്നെ ആപ്പിള്‍ എക്സ് 2018 മധ്യത്തോടെ ഉല്‍പാദനം നിര്‍ത്തുമെന്നാണ് അറിയുന്നത്. ആദ്യ ദിവസങ്ങളില്‍ വിപണിയില്‍ കാണിച്ച മുന്നേറ്റം നിലനിര്‍ത്താന്‍ ഐഫോണ്‍ എക്സിന് സാധിച്ചില്ല.
ഇതിനിടയില്‍ ഐഫോണ്‍ എക്സിന് വിപണിയില്‍ സംഭവിച്ച തിരിച്ചടി നേരിടുന്നതിനായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആപ്പിള്‍ നീക്കം നടത്തുകയാണ്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും അഭിരുചികളും കണ്ടറിഞ്ഞ് ഐഫോണ്‍ മോഡലുകള്‍ പരിഷ്‌കരിക്കുവാനാണ് തീരുമാനം. കേരളം ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മാപ്പും മറ്റു സേവനങ്ങളും പരിഷ്‌കരിക്കുന്നതിനായി 4000 പേരെയാണ് ആപ്പിള്‍ പുതിയതായി നിയമിക്കുന്നത്. ഇതുകൂടാതെ ആപ്പിള്‍ ബാംഗ്ലൂരില്‍ ആരംഭിച്ച ആപ് ആക്സിലേറ്റര്‍ എന്ന പ്രോഗ്രാമിലൂടെ നിരവധി ഐഒഎസ് ഡെവലപ്പര്‍മാര്‍ പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ആപ്പിളിന്റെ വിവിധ ഉപകരണങ്ങളില്‍ ആപ്പുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ ആപ്പിള്‍ തന്നെ ജോലിയും നല്‍കിയിട്ടുണ്ട്.