ഒരു ദിവസം കൊണ്ട് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ നിര്‍ണ്ണായിക്കാവുന്ന സാങ്കേതിക സംവിധാനവുമായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. നിലവില്‍ ആറാഴ്ച്ച കൊണ്ട് ചെയ്തിരുന്ന രോഗനിര്‍ണ്ണയം ഇനി ഇരുപത്തിനാല് മണിക്കൂറിനകം സാധ്യമാകും. എംപിഎംആര്‍ഐ എന്ന പുതിയ സ്‌കാനിംഗ് ഉപകരണം നാല്‍പ്പത് ശതമാനം രോഗികളിലും ആദ്യ ദിവസത്തില്‍ തന്നെ രോഗനിര്‍ണ്ണയം നടത്തിയെന്ന് എന്‍.എച്ച്.എസ് സിഇഒ സൈമണ്‍ സ്റ്റീവന്‍സ് അറിയിച്ചു.

നിലവില്‍ രോഗനിര്‍ണ്ണയത്തിനായി എംആര്‍ഐ സ്‌ക്കാനിംഗും ഡസന്‍ കണക്കിന് സാമ്പിളുകള്‍ എടുത്ത് ബയോപ്‌സിയും ചെയ്യണം. ഇതിനായി രോഗി നിരവധി തവണ ആശുപത്രിയും സന്ദര്‍ശിക്കണം. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഇത് ഒഴിവാക്കാം. പടിഞ്ഞാറന്‍ ലണ്ടനിലെ മൂന്ന് ആശുപത്രികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സ്‌കാനര്‍ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ മുന്‍നിരയിലുള്ള ഉപകരണം എന്നാണ് സൈമണ്‍ സ്റ്റീവന്‍ എംപിഎംആര്‍ഐയെപ്പറ്റി പറഞ്ഞത്.

ചാരിംഗ് ക്രോസ് ഹോസ്പിറ്റല്‍, എപ്‌സോം ഹോസ്പിറ്റല്‍, ക്വീന്‍ മേരി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ഇതിന്റെ പരീക്ഷണ പ്രവര്‍ത്തനം നടത്തിയത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് അയ്യായിരം പുരുഷന്‍മാരില്‍ രോഗനിര്‍ണ്ണയം നടത്താന്‍ ഈ സ്‌കാനര്‍ കൊണ്ട് കഴിയും. രോഗനിര്‍ണ്ണയം നേരത്തെ നടത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ യുറോളജി പ്രൊഫസര്‍ ഹാഷിം അഹമ്മദ് പറഞ്ഞു. കുറഞ്ഞ ചിലവില്‍ രോഗനിര്‍ണ്ണയം നടത്താനും ഇതിനാല്‍ കഴിയുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. രോഗനിര്‍ണ്ണയ പരീക്ഷണങ്ങളില്‍ മാറ്റമൊന്നും ഇല്ല. എന്നാല്‍ പെട്ടന്ന് രോഗം കണ്ടെത്താന്‍ കഴിയും എന്നത് മാത്രമാണ് പുതിയ സാങ്കേതിക സംവിധാനത്തിന്റെ പ്രത്യേകത.
പഴയ പത്ത് പൗണ്ടിന്റെ നോട്ടുകള്‍ നിരോധിച്ചു. ഇതിന്റെ നിര്‍മ്മാണം സര്‍ക്കാര്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് നിലവില്‍ വന്നിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും കടകളിലും പഴയ നോട്ട് അസാധുവായി കാണാന്‍ ആളുകള്‍ തയ്യാറായിട്ടില്ല. പഴയ നോട്ടുകള്‍ ഇപ്പോഴും നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അവ ബാങ്കുകള്‍ വഴി മാറിയെടുക്കാനും കടകളില്‍ ചെലവഴിക്കാനും കഴിയും. ഇന്നലെ മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പുതിയ പോളിമര്‍ ടെന്നറുകള്‍ മാത്രമെ ഇനി സാധാനങ്ങള്‍ വാങ്ങിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ക്കുമായി ഉപയോഗിക്കാന്‍ കഴിയൂ.

ആള്‍ഡി, ഐസ്‌ലാന്റ്, മോറിസണ്‍സ് തുടങ്ങി കമ്പനികള്‍ നോട്ട് നിരോധനം നിലവില്‍ വന്നതിനുശേഷവും പത്ത് പൗണ്ടിന്റെ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്. ഏപ്രില്‍ 2 ഈസ്റ്റര്‍ തിങ്കളാഴ്ച്ച വരെ നിരോധിച്ച് പത്ത് പൗണ്ടിന്റെ നോട്ടുകള്‍ സ്വീകരിക്കുന്നത് തുടരുമെന്ന് ഫ്രോസണ്‍ ഫുഡ് വില്‍ക്കുന്ന സ്ഥാപനമായ ഐസ്‌ലാന്റ് വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 30 വരെ മോറിസണ്‍സും മാര്‍ച്ച് 16 വരെ റോയല്‍ മിന്റസും പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും പഴയ നോട്ടുകള്‍ മാറ്റി പുതിയ പോളിമര്‍ നോട്ടുകള്‍ വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വലിയ അളവില്‍ പത്ത് പൗണ്ടിന്റെ നോട്ടുകള്‍ മാറിയെടുക്കുന്നതിന് ഉപഭോക്താക്കള്‍ ഐഡി കാര്‍ഡുകള്‍ കൊണ്ടു വരേണ്ടതുണ്ടെന്ന് റോയല്‍ മിന്റ് അറിയിച്ചു. തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ടോ ഡ്രൈവിംഗ് ലൈസന്‍സോ ഹാജരാക്കിയാല്‍ മതിയാകും. ബാങ്ക് ഓഫ് ഇഗ്ലണ്ട് വഴിയും പോസ്റ്റ് ഓഫീസുകള്‍ ഉപയോഗിച്ചും നോട്ടുകള്‍ മാറാവുന്നതാണ്. പുതിയ പത്ത് പൗണ്ടിന്റെ നോട്ടുകള്‍ വാട്ടര്‍ പ്രൂഫും മറ്റു നിരവധി ഫീച്ചറുകളോടും കൂടിയതാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റബര്‍ മാസം മുതല്‍ പുതിയ നോട്ടുകള്‍ വിപണിയിലുണ്ട്. പരിസ്ഥിതി സൗഹാര്‍ദ പരമായ പുതിയ നോട്ടുകള്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഓഫ് ഇഗ്ലണ്ട് പുതിയ നീക്കം നടത്തുന്നത്. 2020ഓടെ ഇരുപത് പൗണ്ടിന്റെ പോളിമര്‍ നോട്ടുകളും വിപണിയിലെത്തും.
യുകെയില്‍ തുടരുന്ന പ്രതികൂല കാലാവസ്ഥയിലും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച് എന്‍എച്ച്എസ് ജീവനക്കാര്‍. കനത്ത മഞ്ഞു വീഴ്ച്ചയും ശീതക്കാറ്റും മൂലം രാജ്യം അതീവ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് എന്‍എച്ച്എസ് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റുന്നത്. മോശം കാലവസ്ഥ തുടരുന്ന ഈ സാഹചര്യത്തില്‍ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പു വരുത്തുന്നതിനാവശ്യമായ അസാമാന്യ മുന്‍കരുതലുകളാണ് എന്‍എച്ച്എസ് ജീവനക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് എന്‍എച്ച്എസ് ഇഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. മൈലുകളോളം മഞ്ഞില്‍ സഞ്ചരിച്ചും കുടുങ്ങി കിടക്കുന്ന വാഹനങ്ങളെ നിരത്തിലിറക്കാന്‍ സഹായിച്ചും അടിയന്തര സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ തന്നെ താമസിച്ചും പ്രതികൂല സാഹചര്യത്തില്‍ രാജ്യത്തോടൊപ്പം നില്‍ക്കുകയാണ് എന്‍എച്ച്എസ് ജീവനക്കാരുമെന്ന് സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കുന്നു.

അടിയന്തര സേവനങ്ങള്‍ നിര്‍വ്വഹിച്ച ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാരമെഡിക് ടീമിനെയും സണ്ടര്‍ലാന്റ് ആശുപത്രി ജീവനക്കാരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ ആശുപത്രി വാഹനങ്ങളുടെ ഗതാഗതം സഹായിച്ച സൈന്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളില്‍ രോഗികളുടെ ആവശ്യത്തിനായി നിലകൊണ്ട എന്‍എച്ച്എസ് ജീവനക്കാര്‍ അസാമാന്യ പ്രവര്‍ത്തിയാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്ന സേവനമാണിത്. രോഗികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എന്‍എച്ച്എസ് കൂടെയുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ ദൂരത്ത് പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് കര്‍മ്മനിരതരായ എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വലിയ നന്ദിയുണ്ടെന്ന് സൈമണ്‍ സ്റ്റീവന്‍സ് പറയുന്നു. ഇത്തരം സേവനങ്ങള്‍ക്ക് രാജ്യത്തുടന്നീളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൂല കാലാസ്ഥയില്‍ മറ്റു വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ലണ്ടനില്‍ നിന്നുള്ള കാറ്റ്, പാരമെഡിക് ആംബുലന്‍സുകള്‍ റോന്തു ചുറ്റിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രോഗികളുടെ പരിചരണത്തിനായി ആശുപത്രിയില്‍ തന്നെ സണ്ടര്‍ലാന്റ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ താമസിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലെ ആശുപത്രികളിലും ഉണ്ടായിട്ടുണ്ടെന്നും സ്റ്റീവന്‍സ് നുഫീല്‍ഡില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു. പല സ്ഥലങ്ങളിലും മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധാരണക്കാരായ ആളുകളാണ് സഹായിച്ചത്. രണ്ട് കര്‍ഷകരാണ് മരുന്നുകള്‍ സപ്ലൈ ചെയ്യാനായി ആകില്‍ മെഡിക്കല്‍ സെന്ററിനെ സഹായിച്ചത്. ഇവരുടെ ട്രാക്ക്ട്ടറിലാണ് മരുന്നുകള്‍ വിതരണം ചെയ്തത്. മറ്റൊരിടത്ത് ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കുന്നതിന് സഹായിച്ചത് ഒരു സ്‌കൂള്‍ ടീച്ചറാണ്. ഡോക്ടറെ സ്വന്തം വാഹനത്തില്‍ ഇവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ എന്‍എച്ച്എസിലെയും ജീവനക്കാര്‍ അതീവ ആത്മാര്‍ഥതയോടെയാണ് പ്രതിസന്ധി ഘട്ടത്തിലും ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.
അതിശൈത്യത്തെ തുടര്‍ന്ന് ഗ്യാസ് ക്ഷാമം ഉണ്ടായിരിക്കുന്ന ബ്രിട്ടന് സഹായഹസ്തവുമായി റഷ്യ. ഗ്യാസ് ഷോര്‍ട്ടേജ് പരിഹരിക്കുന്നതിനായി റഷ്യന്‍ ഗ്യാസ് ടാങ്കറുകള്‍ ചൊവ്വാഴ്ച രാജ്യത്തെത്തും. സൈബീരിയയിലെ യമല്‍ എനര്‍ജി പ്‌ളാന്റില്‍ നിന്നും ഗ്യാസ് ബ്രിട്ടനിലെത്തിക്കുമെന്ന് റഷ്യയുടെ എല്‍എന്‍ജി കാര്‍ഗോ കമ്പനി അറിയിച്ചിട്ടുണ്ട്. എമ്മ ശീതക്കാറ്റും ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന പ്രതിഭാസവുമാണ് കഴിഞ്ഞ ആഴ്ച്ചകളില്‍ ബ്രിട്ടണില്‍ അതിശൈത്യം തുടരാന്‍ കാരണം. കഴിഞ്ഞ ആഴ്ച്ചകളില്‍ ബ്രിട്ടന്റെ ശരാശരി ഗ്യാസ് ഉപഭോഗം ഗണ്യമായി വര്‍ദ്ധിച്ചിരുന്നു ഇതാണ് ക്ഷാമത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്ന ഗ്യാസിന്റെ അളവ് വര്‍ദ്ധിച്ചതും പ്രതികൂല കാലാവസ്ഥയും ഗ്യാസ് വിതരണത്തെ ബാധിച്ചിരുന്നു. റഷ്യയുടെ സഹായം ക്ഷാമം പരിഹരിക്കാന്‍ ഉപകരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍.

പുതിയ നീക്കം വിവാദങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഗ്യാസിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ബ്രിട്ടന്റെ ദുരവസ്ഥയാണ് ഇതോടെ വെളിച്ചത്ത് വന്നിരിക്കുന്നത്. ഗ്യാസ് വിലയില്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ 400 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന ശീതക്കാറ്റ് രാജ്യത്ത് എത്തിയതിനു ശേഷമാണ് ഇത്തരമൊരു അവസ്ഥയുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കാലാവസ്ഥയിലുണ്ടായിരിക്കുന്ന ഈ മാറ്റം രാജ്യത്തെ മുഴുവന്‍ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകളിലൂടെയുള്ള സഞ്ചാരം അതീവ ദുര്‍ഘടമായി തുടരുകയാണ്. പല മോട്ടോര്‍വേയിലും നീണ്ട ട്രാഫിക്ക് ബ്‌ളോക്കുകള്‍ കാണാം. കൂടാതെ റെയില്‍ വിമാന ഗതാഗത്തെയും കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചിട്ടുണ്ട്. പല റെയില്‍-വിമാന സര്‍വീസുകളും റദ്ദ് ചെയ്തിരിക്കുകയാണ്.

ഗ്യാസ് വിതരണം നിലയ്ക്കുമെന്ന ഭയമൂലം നാഷണല്‍ ഗ്രിഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഗ്യാസ് ഡിഫിസിറ്റ് വാണിംഗ് എന്നാണ് അധികൃതര്‍ മുന്നറിയിപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് 50 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ ഗ്യാസിന്റെ ഷോര്‍ട്ടേജ് ഉണ്ടാവാനാണ് സാധ്യതയെന്ന് നാഷണല്‍ ഗ്രിഡ് നിരീക്ഷകര്‍ പറയുന്നു. പ്രതികൂല കാലവസ്ഥ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വീടുകളില്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ അളവില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ ഗ്യാസ് ഉത്പാദിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ് വിതരണം ഏതു വിധേനയും തുടരന്‍ തന്നെയാണ് ശ്രമിക്കുന്നതെന്നും ക്ഷാമം ഗാര്‍ഹിക ഉപഭോക്താക്കളെ ബാധിക്കാത്ത വിധത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും നാഷണല്‍ ഗ്രിഡ് പ്രതിനിധി പ്രസ്താവനയില്‍ പറഞ്ഞു.
ലണ്ടൻ: ലണ്ടൻ മലയാളികൾക്ക് ഏറെ പ്രിയങ്കരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന ശ്രീ എം. എൽ മത്തായി നാട്ടിൽ നിര്യാതനായി. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ഇന്ന് രാവിലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. തൊടുപുഴ ചുങ്കം ഇടവകയിൽ മുളയിങ്കൽ കുടുംബത്തിലാണ് ജനനം. ഭാര്യ ഏലിയാമ്മ പീറ്റർബറോയിൽ നഴ്‌സായി ജോലിചെയ്തുവരുന്നു. ഏകമകൾ അലീന കോളേജ് വിദ്യാർത്ഥിനിയാണ്. മരണ വാർത്തയറിഞ്ഞ ഇവർ നാട്ടിലേയ്ക്ക് ഇന്ന് രാവിലെ യാത്രയായി.
രണ്ടാഴ്ച്ച മുൻപാണ് നാട്ടിലേയ്ക്ക് അദ്ദേഹം അവധിയ്ക്ക് പോയത്. സീറോ മലബാർ സഭയുടെ ലണ്ടനിലെ ക്രോയിഡണിലെ തോണ്ടൻ ഹീത്ത് സെന്ററിലെ ആദ്യത്തെ കൈക്കാരൻ ആയിരുന്നു. സഭയുടെ ആദ്യകാല വളർച്ചയിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയ വ്യക്തിയായിരുന്നു ഏവരും സ്നേഹപൂർവ്വം മത്തായിച്ചേട്ടൻ എന്ന് വിളിച്ചിരുന്ന ശ്രീ എം. എൽ മത്തായി. മൂന്നു വര്ഷം മുൻപാണ് മത്തായിച്ചേട്ടനും കുടുംബവും ലണ്ടനിൽ നിന്നും പീറ്റർബറോയിലേയ്ക്ക് താമസം മാറുന്നത്.
ഏവർക്കും പ്രിയങ്കരനായിരുന്ന മത്തായിച്ചേട്ടന്റെ വിയോഗം സുഹൃത്തക്കളെ അതീവ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അവിശ്വസിക്കാനാവാതെ തീവ്ര ദുഃഖത്തിൽ ആയ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതിനോടൊപ്പം മലയാളംയുകെയുടെ അനുശോചനവും അറിയിക്കുന്നു.
ഷിബു മാത്യൂ
ഫാ. സേവ്യര്‍ തേലക്കാട്ടിലിനെ അതിദാരുണമായി കൊലപ്പെടുത്തിയ കപ്യാര്‍ ജോണിയോട് വ്യക്തിപരമായി ക്ഷമിച്ചിരിക്കുന്നുവെന്ന് അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. പതിനായിരങ്ങള്‍ പങ്കുകൊള്ളുന്ന ഫാ. സേവ്യറിന്റെ ശവസംസ്‌കാര ചടങ്ങുകളോട് അനുബന്ധിച്ചുള്ള ദിവ്യബലിക്ക് തൊട്ടുമുമ്പ് നടത്തിയ അനുശോചന പ്രസംഗത്തിലാണ് അഭിവന്ദ്യ പിതാവ് ആഗോള കത്തോലിക്കാ വിശ്വാസികളോടൊന്നടങ്കമായി ഇങ്ങനെ പറഞ്ഞത്. ഒരു പൈശാചീക നിമിഷത്തില്‍ ജോണി കുറ്റകൃത്യം ചെയ്തതാണെന്നും ദൈവമക്കളായ നമ്മള്‍ ഓരോരുത്തരും ജോണിയോടും കുടുംബത്തോടും ക്ഷമിച്ച് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ദൈവ വിശ്വാസത്തില്‍ തിരിച്ച് കൊണ്ടുവരണമെന്നും അഭിവന്ദ്യ പിതാവ് ആഹ്വാനം ചെയ്തു.
സീറോ മലബാര്‍ റൈറ്റില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ആമുഖമായി പാടുന്ന ഗാനമാണ്
‘അന്നാപ്പെസഹാ തിരുന്നാളില്‍
കര്‍ത്താവരുളിയ കല്പന പോല്‍
തിരുനാമത്തില്‍ചേര്‍ന്നീടാം
ഒരുമയോടീ ബലിയര്‍പ്പിക്കാം…
അനുരജ്ഞിതരായ്ത്തീര്‍ന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിന്‍ സ്‌നേഹമോടീയാഗം
തിരുമുമ്പാകെയണച്ചീടാം’
ഈ പ്രാര്‍ത്ഥനാ ഗാനത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും അത് കത്തോലിക്കാ വിശ്വാസ സമൂഹത്തില്‍ ഊട്ടിയുറപ്പിക്കുകയും അനുരജ്ഞനപ്പെടണമെന്ന ഒരു ഇടയന്റെ അത്യധികം വിനയത്തോടെയുള്ള ആഹ്വാനത്തോടും പ്രാര്‍ത്ഥനയോടും കൂടിയാണ് അഭിവന്ദ്യ പിതാവ് ദിവ്യബലി ആരംഭിച്ചത്. സ്വന്തം മകന്റെ വേര്‍പാടിന്റെ ദുഃഖം പരിശുദ്ധ അമ്മയുടെ വ്യാകുലതകളോട് ചേര്‍ത്ത് വെച്ച് പ്രാര്‍ത്ഥിക്കണമെന്നും സര്‍വ്വ ശക്തനായ ദൈവത്തിന് ശുശ്രുഷ ചെയ്യുവാന്‍ ഭാഗ്യം ചെയ്ത ഒരു പുത്രനെ തന്നതില്‍ സന്തോഷിച്ച് ദൈവത്തിന് നന്ദി പറയണമെന്നും ദൈവസന്നിധിയിലേയ്ക്കാണ് മകന്‍ എത്തിചെര്‍ന്നിരിക്കുന്നത് എന്നോര്‍ത്ത് സ്വയം ആശ്വസിക്കണമെന്നും ഫാ. സേവ്യറിന്റെ പ്രിയ മാതാവിനോടായി അഭിവന്ദ്യ പിതാവ് പറഞ്ഞു.
പതിനായിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ഫാ. സേവ്യര്‍ തേലക്കാട്ടിലിന്റെ ശവസംസ്‌ക്കാര ശുശ്രൂഷകള്‍ പെരുമ്പാവൂരില്‍ നടക്കുകയാണിപ്പോള്‍.
വീട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സ്പീഡ് കുറവാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ ഉപക്ഷേക്കാന്‍ അവകാശമുണ്ടെന്ന് ഓഫ്‌കോം. കണക്ഷന്‍ സ്ഥാപിക്കുന്ന സമയത്ത് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കമ്പനി ഉപഭോക്താക്കള്‍ക്ക് മിനിമം സ്പീഡ് ഉറപ്പു നല്‍കേണ്ടതുണ്ടെന്നും ഓഫ്‌കോമിന്റെ പുതിയ നിയമം വ്യക്തമാക്കുന്നു. കമ്പനി ഉറപ്പു നല്‍കിയിട്ടുള്ള സ്പീഡ് ലഭ്യമാകുന്നില്ലെങ്കില്‍ പിഴകൂടാതെ ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ ഉപേക്ഷിക്കാം. അതേ സമയം സ്പീഡ് സംബന്ധിച്ച് കാര്യങ്ങള്‍ ശരിയാക്കുന്നതിനായി കമ്പനിക്ക് ഒരു മാസം സമയം ലഭിക്കുകയും ചെയ്യുമെന്ന് പുതിയ നിയമത്തില്‍ പറയുന്നു.

നിലവില്‍ കമ്പനിക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ സ്പീഡ് സാധാരണഗതിയിലേക്ക് പുനസ്ഥാപിക്കുന്നത് ധാരാളം സമയം അനുവദിച്ചിട്ടുണ്ട്. അനുവദനീയമായ കാലഘട്ടത്തിലും സ്പീഡ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനിക്ക് കഴിയുന്നില്ലെങ്കില്‍ കണക്ഷന്‍ ഉപഭോക്താക്കള്‍ ഉപേക്ഷിക്കുന്നതായിരിക്കും. ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ സ്ഥാപിച്ചു നല്‍കുന്ന സമയത്ത് തന്നെ ശരാശരി പീക്ക് ടൈം സ്പീഡുമായി ബന്ധപ്പെട്ട ഉറപ്പ് കമ്പനി നല്‍കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച തയ്യാറെടുപ്പുകള്‍ നടത്താന്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം സമയം ലഭിക്കും. അടുത്ത വര്‍ഷം മാര്‍ച്ചോടു കൂടിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുക.

ലാന്റ് ലൈനുകളെ കൂടാതെ ബ്രോഡ്ബാന്റിനൊപ്പം വാങ്ങിയിരിക്കുന്ന ടിവി പാക്കേജുകള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. പുതിയ നിയമപ്രകാരം ഒരു ടിവി കോണ്‍ട്രാക്ടില്‍ ഉപഭോക്താക്കള്‍ കുടുങ്ങിക്കിടക്കില്ല. ബ്രോഡ്ബാന്റ് സര്‍വീസ് വേഗത കുറയുകയാണെങ്കില്‍ പുതിയ കണക്ഷനിലേക്ക് പിഴ കൂടാതെ മാറാന്‍ ഇവര്‍ക്ക് അധികാരം ഉണ്ടായിരിക്കും. ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ബ്രോഡ്ബാന്റ് സ്പീഡ് പ്രകാരമുള്ള സര്‍വീസ് ആസ്വദിക്കാന്‍ പുതിയ നിയമം അവരെ സഹായിക്കുമെന്ന് ഒഫ്‌കോം കണ്‍സ്യൂമര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ലിന്‍ഡ്‌സി ഫുസ്സല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ലണ്ടന്‍: അതിശൈത്യം തുടരുന്ന ബ്രിട്ടനില്‍ അതീവ ജാഗ്രതാ നിര്‍ദേശം. എമ്മ ശീതക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിശൈത്യത്തില്‍ മരണമടഞ്ഞവരുടെ 14ലേക്ക് ഉയര്‍ന്നു. വരും ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. മഞ്ഞ് വീഴ്ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ബ്രിട്ടന്റെ ഗതാഗത മേഖലെയാണ്. റോഡ്, റെയില്‍, വിമാന ഗതാഗതം താറുമാറായി കിടക്കുകയാണ്. മഞ്ഞു വീഴ്ച്ചയെ തുടര്‍ന്നുണ്ടായിരിക്കുന്ന ട്രാഫിക് തടസ്സം മൂലം പലര്‍ക്കും വീടുകളില്‍ പോലും എത്താന്‍ സാധിക്കുന്നില്ല. മണിക്കൂറുകള്‍ റോഡില്‍ കിടക്കേണ്ടി വരുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും കാണാം. ഡെവോണിലെ എ38 പാതയില്‍ നാല്പതോളം കാറുകള്‍ റോഡില്‍ നിന്ന് തെന്നിമാറി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോലീസ് സംഭവ സ്ഥലത്ത് നിന്നും ലൈവ് വീഡിയോ വിശകലനം നടത്തി ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എമ്മ ശീതക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണ നിരക്ക് ഉയരുകയാണ്. സ്വന്തമായി വീടില്ലാത്ത ഒരാള്‍ കഴിഞ്ഞ ദിവസം അതിശൈത്യത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഇയാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലാണ് കഴിഞ്ഞിരുന്നത്. ഇയാള്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സമീപ പ്രദേശത്ത് മറ്റു രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കോട്‌ലന്റിലെ മലനിരകളിലൂടെ നടക്കാനിറങ്ങിയ ഒരു സ്ത്രീയുടെ മൃതശരീരവും പോലീസ് കണ്ടെടുത്തിരുന്നു. ഇതോടെ രാജ്യത്ത് അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. രാജ്യത്തെ 9000 വീടുകളില്‍ ഇപ്പോള്‍ വൈദ്യൂതി വിതരണം തടസ്സപ്പെട്ടു. കടുത്ത ശീതക്കാറ്റും മഞ്ഞു വീഴ്ച്ചയും ജനജീവിതം അനുദിനം ദുസ്സഹമാക്കുകയാണ്. റെയില്‍ ഗതാഗതവും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.

ജനങ്ങള്‍ നേരത്തെ തന്നെ വീടുകളില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയര്‍ലണ്ടിലും യുകെയിലും നിലവില്‍ ഏതാണ്ട് 1900 വിമാനങ്ങളാണ് യാത്ര റദ്ദാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുഴകളും നദികളും മഞ്ഞു വീഴ്ച്ചയെ തുടര്‍ന്ന് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. താപനില മൈനസ് 12 ലും കുറയാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. നാല്പതുകാരനായി വീടില്ലാതെ തെരുവില്‍ ജീവിക്കുന്നയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരുക്കുകയാണ്. എന്‍എച്ച്എസുകളില്‍ അപ്രധാനമായ എല്ലാ സര്‍ജറികളും അപ്പോയിന്‍മെന്റുകളും റദ്ദാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന്റെ ഭാഗമായുള്ള മുന്‍കരുതല്‍ നടപടിയാണിത്.
ലണ്ടന്‍: ലണ്ടനിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കറുത്ത വര്‍ഗ്ഗക്കാര്‍, ഏഷ്യന്‍ വംശജര്‍, വംശീയ ന്യൂനപക്ഷങ്ങള്‍ (ബിഎഎംഇ) എന്നിവര്‍ക്ക് ലഭിക്കുന്ന വേതനം വെളുത്ത വര്‍ഗ്ഗക്കാരെക്കാള്‍ 37.5 ശതമാനം കുറവ്. കഴിഞ്ഞ വര്‍ഷത്തെ വേതനം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത് ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റിയാണ്. മെട്രോപോളിറ്റന്‍ പോലീസിലെ വേതന സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ശമ്പളത്തിന്റെ അന്തരം ഏതാണ്ട് 16 ശതമാനമാണ്. മണിക്കൂറില്‍ വെളുത്ത വര്‍ഗ്ഗക്കാരായ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 16 ശതമാനം കുറവ് മാത്രമാണ് മെട്രോപോളിറ്റന്‍ പോലീസിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കും, ഏഷ്യന്‍ വംശജര്‍ക്കും, വംശീയ ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കുന്നത്. രാജ്യത്തിന്റെ പ്രധാന പൊതു ഗതാഗതം നിയന്ത്രിക്കുന്ന സ്ഥാപനമായ ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്‍ എന്ന സ്ഥാപനത്തിലെ വേതനത്തിലെ വംശീയ അന്തരം ഏതാണ്ട് 9.8 ശതമാനം വരും.

ലണ്ടന്‍ നഗരത്തിലെ നോര്‍ത്ത്‌വെസ്റ്റ് മേഖലകളിലെ റീ-ഡവല്പ്‌മെന്റ് പദ്ധതികള്‍ നിയന്ത്രിക്കുന്ന സ്ഥാപനമായ ഓള്‍ഡ് ഓക്കിലും ദി പാര്‍ക്ക് റോയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനിലുമാണ് ഏറ്റവും കൂടുതല്‍ വേതനത്തില്‍ അന്തരം നിലനിര്‍ത്തുന്ന രണ്ട് പൊതമേഖലാ സ്ഥാപനങ്ങള്‍. ഏതാണ്ട് 37.5 ശതമാനമാണ് ഇവിടെയുള്ള വംശീയ വേതന വ്യത്യാസമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ മറ്റൊരു ഇടങ്ങളില്‍ ഇത്രയും വലിയ അളവില്‍ വേതന വ്യത്യാസം നിലനില്‍ക്കുന്നില്ല. പഠനം നടത്തിയിട്ടുള്ള ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റിയില്‍ തന്നെ വേതനത്തില്‍ 16 ശതമാനം വ്യത്യാസം നിലനില്‍ക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. പുതിയ കണക്കുകള്‍ മൂതലാളിത്വ രാജ്യങ്ങളുടെ വിപരീത ചിത്രമാണ് വെളിച്ചത്ത് കൊണ്ടുവരുന്നതെന്നും ഞെട്ടിപ്പിക്കുന്ന അസമത്വമാണിതെന്നും കാമ്പയിനേഴ്‌സ് പറയുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട് അതീവ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്നും ഈ അസമത്വത്തെ മറികടക്കേണ്ടതുണ്ടെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.

ലണ്ടനിലെ മൂന്നില്‍ ഒരു ശതമാനം ജനങ്ങളും വെളുത്ത വര്‍ഗ്ഗക്കാരല്ല. ഇത് ഞെട്ടിപ്പിക്കുന്ന അസമത്വ കണക്കുകളാണ്. വിപരീത ചിത്രം വെളിവാക്കുന്നതാണ് വേതനത്തിലെ അസമത്വം. ഈ അസമത്വം വലിയ അളവില്‍ കമ്പനികളെ കറുത്ത വര്‍ഗ്ഗക്കാര്‍, ഏഷ്യന്‍ വംശജര്‍, വംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവരെ ജോലിക്കെടുക്കുന്നതില്‍ നിന്നും തിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. പുതിയ കണക്കുകള്‍ ലണ്ടന്‍ നഗരത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയെന്നും ഡയറക്ടര്‍ ഓഫ് റെയിസ് തിങ്ക് ടാങ്ക് ഡോ. ഒമര്‍ഖാന്‍ പ്രതികരിച്ചു. വിവിധ വംശീയ ഗ്രൂപ്പുകള്‍ തമ്മിലുള്ള വേതനത്തിലെ അന്തരവും റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടിട്ടുണ്ട്. കറുത്ത വര്‍ഗ്ഗക്കാരായ ബ്രിട്ടണ്‍ പൗരന്മാര്‍ക്ക് അവരുടെ സഹപ്രവര്‍ത്തകരായി വെളുത്ത വര്‍ഗ്ഗക്കാരെക്കാള്‍ ഏതാണ്ട് 26 ശതമാനം കുറവ് വേതനമാണ് ലഭിക്കുന്നത്. ബ്രിട്ടിഷ് ഏഷ്യക്കാരായ ആളുകളുടെ വേതനത്തിലെ അന്തരം 16 ശതമാനമാണ്.
ന്യൂസ് ഡെസ്ക്
യുകെയിൽ ആഞ്ഞടിക്കുന്ന സ്റ്റോം എമ്മയും സൈബീരിയൻ ശീതക്കാറ്റും ജനജീവിതം പൂർണമായും നിശ്ചലമാക്കി. M62 മോട്ടോർവേ ഗതാഗത യോഗ്യമല്ലാതായി. J20 റോച് ഡേൽ മുതൽ J24 ഹഡേഴ്സ് ഫീൽഡ് വരെ നൂറുകണക്കിനാളുകൾ ട്രാഫിക്കിൽ കുടുങ്ങിയതിനാൽ മോട്ടോവേ ഇരു ദിശകളിലും അടച്ചിരിക്കുകയാണ്. മോട്ടോർ വേ ഒരു കാർ പാർക്കായി മാറിയിരിക്കുകയാണ്. നിരവധിയാളുകൾ രാത്രി മുഴുവനും മോട്ടോർവേയിൽ ചിലവഴിക്കേണ്ടി വന്നു. കൂടുതൽ മിലിട്ടറി രംഗത്ത് എത്തിയിട്ടുണ്ട്. റെസ്ക്യൂ ഓപ്പറേഷന് എത്തിയ ഹൈവേ ഏജൻസിയുടെ വാഹനത്തിന് തീപിടിച്ചു. മോട്ടോർ വേയിലെ മുന്നറിയിപ്പ് അവഗണിച്ച് യാത്ര ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
90 മൈൽ സ്പീഡിലാണ് റോച് ഡേൽ – റേക്ക് വുഡ് ഭാഗങ്ങളിൽ കാറ്റു വീശിയടിക്കുന്നത്. അടിയന്തിരമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. റോഡുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കാൻ നിരവധിയാളുകളും സംഘടനകളും രംഗത്തുണ്ട്. M62 മോട്ടോർവേ ഇന്നു വൈകുന്നേരം വരെയും അടഞ്ഞുകിടക്കാനാണ് സാധ്യത. മോട്ടോർവേയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യാനുമുള്ള അടിയന്തിര പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വാഹനങ്ങൾ വഴിതിരിച്ചു വിട്ടിട്ടുണ്ടെങ്കിലും വില്ലേജ് റോഡുകളുടെ അവസ്ഥ ഒട്ടും മെച്ചമല്ലാത്തതിനാൽ ഒട്ടുമിക്ക റോഡുകളിലും ട്രാഫിക് ജാം രൂപപ്പെട്ടിട്ടുണ്ട്.

