ബ്രിട്ടീഷ് രാജവംശത്തിന്റെ പുതിയ അനന്തരാവകാശിക്ക് പേരിട്ടു. വില്യം രാജകുമാരനും കെയിറ്റ് രാജകുമാരിക്കും പിറന്ന മൂന്നാമത്തെ കുഞ്ഞിന് പ്രിന്‍സ് ലൂയിസ് ആര്‍തര്‍ ചാള്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ മുത്തച്ഛനായ ചാള്‍സ്, 1979ല്‍ ഐആര്‍എ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ലൂയിസ് മൗണ്ട്ബാറ്റന്‍ എന്നിവരുടെ ബഹുമാനാര്‍ത്ഥമാണ് ഈ പേര് തെരഞ്ഞെടുത്തതെന്നാണ് കരുതുന്നത്. വില്യമിന്റെയും ഹാരിയുടെയും മിഡില്‍ നെയിം ലൂയിസ് എന്നാണ്. എന്നാല്‍ ഈ പേര് രാജകുടുംബത്തില്‍ ഒരാള്‍ക്ക് കൂടി ഇനി ഇടാന്‍ സാധ്യതയില്ലെന്നായിരുന്നു വാതുവെയ്പ്പുകാര്‍ കരുതിയിരുന്നത്.

ആര്‍തര്‍ എന്ന പേര് സാധ്യതാപ്പട്ടികയില്‍ ഒന്നാമതായിരുന്നു. എന്നാല്‍ അത് മിഡില്‍ നെയിമായാണ് ചേര്‍ത്തിരിക്കുന്നത്. ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജിന്റെ മിഡില്‍ നെയിം കൂടിയാണ് ഇത്. കെന്‍സിംഗ്ടണ്‍ കൊട്ടാരം ഔദ്യോഗികമായി ഈ പേര് പ്രഖ്യാപിച്ചു. വില്യമും കെയിറ്റും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന്റെ പേര് ലൂയിസ് ആര്‍തര്‍ ചാള്‍സ് എന്ന് ഇടാന്‍ തീരുമാനിച്ചെന്ന് പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചു. ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ലൂയിസ് ഓഫ് കേംബ്രിഡ്ജ് എന്നായിരിക്കും രാജകുമാരന്റെ സ്ഥാനപ്പേര്.

രാജകുടുംബത്തോടുള്ള ആദരവായിക്കൂടിയാണ് ഈ പേരു നല്‍കല്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ജ്യേഷ്ഠനായ പ്രിന്‍സ് ജോര്‍ജ് അലക്‌സാന്‍ഡര്‍ ലൂയിസ്, പിതാവ് വില്യം ആര്‍തര്‍ ഫിലിപ്പ് ലൂയിസ്, മുത്തച്ഛന്‍ പ്രിന്‍സ് ചാള്‍സ് ഫിലിപ്പ് ആര്‍തര്‍ ജോര്‍ജ് എന്നിവരെല്ലാം ഈ പേരുകള്‍ പങ്കിടുന്നുണ്ട്. പേര് പുറത്തു വിടുന്നതിന് മുമ്പ് എലിസബത്ത് രാജ്ഞിയും രാജകുടുംബാംഗങ്ങളുമായും വില്യമും കെയിറ്റും ഇത് പങ്കുവെച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.