Main News

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ ഊബര്‍ ടാക്‌സിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി തെരേസ മേയ്. ഊബറിന് പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന മേയര്‍ സാദിഖ് ഖാന്‍ അധ്യക്ഷനായ ട്രാഫിക് ഫോര്‍ ലണ്ടന്റെ തീരുമാനം ശരിയായതല്ലെന്ന് മേയ് പറഞ്ഞു. ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമാകുന്ന നടപടിയാണ് ഇതെന്നും അവര്‍ പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് ഊബറിന് ലണ്ടന്‍ നഗരത്തില്‍ പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഊബര്‍ സുരക്ഷിതമാണോ എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ തീരുമാനത്തിനെതിരെ ഊബര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30നാണ് നിലവിലുള്ള പ്രവര്‍ത്തനാനുമതി അവസാനിക്കുന്നത്. എന്നാല്‍ അപ്പീല്‍ കാലാവധിയില്‍ ഊബറിന് തടസമില്ലാതെ സര്‍വീസ് നടത്താം. ഇത് ഒരു വര്‍ഷം വരെ നീളുമെന്നാണ് കരുതുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തിനു മുമ്പായി ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലണ്ടന്‍ മേയറുടെ നടപടിയെ പ്രധാനമന്ത്രി വിമര്‍ശിച്ചത്.

ഒരു ഒപ്പിലൂടെ മേയര്‍ 40,000 ആളുകളുടെ ജോലിയാണ് പ്രതിസന്ധിയിലാക്കിയതെന്നായിരുന്നു പ്രധാന വിമര്‍ശനം. ഈ തീരുമാനം 35 ലക്ഷത്തോളം വരുന്ന ഊബര്‍ ഉപയോക്താക്കളെയും കഷ്ടത്തിലാക്കി. ഒറ്റയടിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ശരിയായ നടപടിയല്ല. എന്നാല്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ലണ്ടനിലെ പ്രവര്‍ത്തനത്തില്‍ വന്ന പിഴവുകളില്‍ ഖേദിക്കുന്നതായി ഊബര്‍ ചീഫ് എക്‌സിക്യൂട്ടീവ് ദാര ഖോസ്രോവ്ഷാഹി തിങ്കളാഴ്ച പുറത്തുവിട്ട തുറന്ന കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍. ഒ

ഗ്ലാസ്‌ഗോ: ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവമായി കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നടന്നുവന്ന കലാമാമാങ്കം ഇത്തവണ മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സാരഥ്യത്തില്‍ കൂടുതല്‍ വിപുലമായി ആരംഭിക്കുന്നു. ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വ്യത്യസ്ഥങ്ങളായ കലാവൈഭവങ്ങളിലൂടെ ദൈവമഹത്വം പ്രകീര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് ഇതില്‍ പങ്കെടുക്കുന്ന ഓരോ കലാകാരന്മാര്‍ക്കും കൈവരുന്നത്. എട്ട് റീജിയണുകളിലായി നടക്കുന്ന പ്രാഥമിക ഘട്ട മത്സരങ്ങള്‍ ആദ്യം ആരംഭിക്കുന്നത് ഗ്ലാസ്‌ഗോ റീജിയണല്‍ സെപ്തംബര്‍ 30 ശനിയാഴ്ച.

ബൈബിള്‍ കലോത്സവത്തിന്റെ പൊതു ചുമതല വഹിക്കുന്ന റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.റ്റിയാണ്. ജോ. ഡയറക്ടറായി റവ. ഫാ. ജോയി വയലില്‍ സി.എസ്.റ്റിയും എട്ടുപേരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ ടീമും രൂപതാതല മത്സരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. റീജിയണല്‍ തലത്തിലുള്ള പ്രാഥമികഘട്ട മത്സരങ്ങള്‍ക്ക് റവ. ഫാ. ജോസഫ് വെമ്പാടുന്തറ (ഗ്ലാസ്ഗോ), റവ. ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍), റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് (മാഞ്ചസ്റ്റര്‍), റവ. ഫാ. ജയ്‌സണ്‍ കരിപ്പായി (കവന്‍ട്രി), റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ (സൗത്താംപ്റ്റണ്‍), റവ. ഫാ. സെബാസ്റ്റ്യന്‍, ചാമക്കാല (ലണ്ടന്‍), റവ. ഫാ. ജോസ് അന്ത്യാംകുളം (ലണ്ടന്‍), റവ. ഫാ. ടെറിന്‍ മുള്ളക്കര (കേംബ്രിഡ്ജ്) തുടങ്ങിയവരും നേതൃത്വം നല്‍കും. 22 ഇനം മത്സരങ്ങള്‍ ഏഴു വിഭാഗങ്ങളിലായിട്ടായിരിക്കും നടത്തപ്പെടുന്നത്.

ഗ്ലാസ്‌ഗോ റീജിയണല്‍ സെപ്തംബര്‍ 30-ാം തീയതി St. Cuthberts Church, 98 High Blantyre Road, Hamilton, ML3 9HW ല്‍ വച്ച് മത്സരങ്ങള്‍ നടത്തപ്പെടും.

പ്രസ്റ്റണ്‍: ഒക്ടോബര്‍ 21, De La Salle Academy, Carr Lane East, L11 4 SG
മാഞ്ചസ്റ്റര്‍: ഒക്ടോബര്‍ 22, Kimberly Performing Art Centre, South Leys Capus, Enderby Road, Scunthorpe, DN 17 2 JL

ബ്രിസ്റ്റോള്‍ & കാര്‍ഡിഫ്: ഒക്ടോബര്‍ 7, Greenway Centre, Southmead, Bristol, BS 10 5 PY

കവന്‍ട്രി: ഒക്ടോബര്‍ 14, Bishop Walsh Catholic School, Sutton cold field, B76, 1QT

സൗത്താംപ്റ്റണ്‍: TBC

ലണ്ടന്‍: സെപ്തംബര്‍ 30, Salesian House, Surrey Lane, London, SW 11 3 PN

കേംബ്രിഡ്ജ്: ഒക്ടോബര്‍ 1, St. Alban’s Catholic School, Digby Road, IPSwich 1 P4 3 N1

എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രധാനാധ്യാപകന്റെയും സഹ അധ്യാപകരുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.

ലണ്ടന്‍: യാത്രക്കാരെ ദുരിതത്തിലാക്കിക്കൊണ്ട് ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്ന നടപടി തുടരുന്ന റയന്‍എയര്‍ നിയമനടപടിയെ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) ഇതു സംബന്ധിച്ച് വിമാനക്കമ്പനിക്ക് മുന്നറിയിപ്പ് നല്‍കി. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് യാത്ര നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് സിഎഎ നടപടിയെടുക്കുമെന്ന സൂചന നല്‍കിയത്. രണ്ടാഴ്ചയെങ്കിലും മുമ്പ് മുന്നറിയിപ്പ് നല്‍കി വിമാനം റദ്ദാക്കിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിബന്ധന. എന്നാല്‍ റദ്ദാക്കിയ വിമാനത്തിനു പകരം മറ്റൊരെണ്ണമോ മറ്റേതെങ്കിലും കമ്പനിയുടെ വിമാനമോ ഏര്‍പ്പെടുത്തണമെന്നും നിബന്ധനയില്‍ വ്യക്തമാക്കുന്നുണ്ട്.

ഇത് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനയാണ്. ഇവയെല്ലാം ലംഘിച്ചുകൊണ്ടാണ് റയന്‍എയര്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത്. 2002ലെ എന്റര്‍പ്രൈസ് ആക്ട് അനുസരിച്ച് കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് സിഎഎ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ ഹെയിന്‍സ് വിമാനക്കമ്പനിയുടെ ലീഗല്‍ ചീഫിന് കത്തെഴുതി. സെപ്റ്റംബര്‍ 18ന് കത്ത് കൈമാറിയതായി സിഎഎ അറിയിച്ചു. റയന്‍എയര്‍ മേധാവി നടത്തിയ വാര്‍ത്താസമ്മേളനത്തിനു ശേഷമാണ് നോട്ടീസ് നല്‍കിയത്.

യാത്രക്കാരെ മറ്റു വിമാന സര്‍വീസുകളിലേക്ക് നയിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ല എന്നായിരുന്നു റയന്‍എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് മൈക്കിള്‍ ഒ ലീറി പറഞ്ഞത്. പ്രസ്താവന തിരുത്തണമെന്ന് സിഎഎ ആവശ്യപ്പെട്ടിരുന്നു. അതിന് കമ്പനി തയ്യാറാകാത്ത സാഹചര്യത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനം വരെ 2100 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയെന്ന് അറിയിച്ച കമ്പനി പിന്നീട് നവംബറിനും മാര്‍ച്ചിനുമിടയില്‍ 18,000 സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായി അറിയിച്ചു. 4,00,000 യാത്രക്കാരെ ബാധിക്കുന്ന നീക്കമാണ് ഇത്. പൈലറ്റുമാരുടെ ക്ഷാമം മൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലണ്ടന്‍: യുകെ അഞ്ചാംപനി വിമുക്തമായി പ്രഖ്യാപിച്ചു. അഞ്ചാംപനിക്ക് ഉള്‍പ്പെടെയുള്ള എംഎംആര്‍ പ്രതിരോധ വാക്‌സിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്ന് തെളിയിച്ചതിനു ശേഷം നടന്ന വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് യുകെ ഈ രോഗത്തില്‍ നിന്ന് പൂര്‍ണ്ണ മുക്തി നേടിയതായി പ്രഖ്യാപിക്കപ്പെടുന്നത്. 20 വര്‍ഷം മുമ്പാണ് എംഎംആര്‍ ഓട്ടിസത്തിനു കാരണമാകുമെന്ന് ഗവേഷണം തെളിയിക്കുന്നതായി പ്രചരിപ്പിക്കപ്പെട്ടത്. ഇത് അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും പലരും ഈ പ്രചാരണങ്ങളുടെ സ്വാധീനത്തിലായിരുന്നു.

ലോകാരോഗ്യ സംഘടനയാണ് യുകെ മീസില്‍സ് മുക്ത രാജ്യമായി പ്രഖ്യാപിച്ചത്. റൂബെല്ല മുക്തമായി യുകെ മാറിക്കൊണ്ടിരിക്കുകയാണെന്നും സംഘടന അറിയിച്ചു. 1998ല്‍ ആന്‍ഡ്രൂ വേക്ഫീല്‍ഡ് എന്ന ഡോക്ടറായിരുന്നു എംഎംആര്‍ വാക്‌സിന്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് സമര്‍ത്ഥിച്ചത്. വാക്‌സിനേഷന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടാകുന്നുവെന്ന് വേക്ക്ഫീല്‍ഡ് പറഞ്ഞു. ബ്രിട്ടനിലെ വാക്‌സിനേഷന്‍ പരിപാടികളെ ഇത് കുറച്ചൊന്നുമല്ല ബാധിച്ചത്. എന്തായാലും ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം ആശ്വാസകരമെന്നാണ് ബ്രിട്ടനിലെ ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

വേക്ക്ഫീല്‍ഡിന്റെ പഠനഫലം ലാന്‍സെറ്റിലായിരുന്നു പ്രസിദ്ധീകരിച്ചത്. ഇതിനു ശേഷം എംഎംആര്‍ വാക്‌സിന്‍ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം 90 ശതമാനം കുറഞ്ഞിരുന്നു. ലേഖനം പ്രസിദ്ധീകരിച്ച് 5 വര്‍ഷത്തിനു ശേഷവും ചില സ്ഥലങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം 70 ശതമാനത്തില്‍ താഴെയായിരുന്നു. ഇതാണ് മീസില്‍സ് പോലെയുള്ള രോഗങ്ങള്‍ പൂര്‍ണ്ണമായും തുടച്ചുനീക്കുന്നത് വൈകാന്‍ കാരണം. ഇത്തരത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നു എന്നായിരുന്നു ഇതേക്കുറിച്ച് ലാന്‍സെറ്റ് പിന്നീട് പ്രതികരിച്ചത്.

അരൂർ: ഫേസ്ബുക്ക് വഴിപരിചയപ്പെട്ടു സ്നേഹത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി മയക്കി സുഹൃത്തുക്കൾക്കൊപ്പം പീഡിപ്പിച്ച സംഭവത്തിൽ കാമുകനുൾപ്പെടെ അഞ്ചു പേരെ കുത്തിയതോട് പോലീസ് അറസ്റ്റു ചെയ്തു. മുഖ്യപ്രതി പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡിൽ ചക്കാലപറമ്പ് നികത്തിൽ അഖിൽ കൃഷ്ണ (ഉണ്ണിക്കുട്ടൻ-23), തുറവൂർ പഞ്ചായത്ത് കൊച്ചുപുത്തൻതറ രാജേഷ് (ആന രാജേഷ്-28), പട്ടണക്കാട് പുലരി നിലയത്തിൽ ജിനദേവ് (ബിനു-29), തിരുനെല്ലൂർ ചാലിത്തറയിൽ സിനീഷ് (29), വളമംഗലം പുത്തൻതറ കിഴക്കേനികർത്തിൽ ബിനീഷ് (26) എന്നിവരെയാണു സിഐ കെ. സജീവ്, എസ്ഐ പി.ജി. മധു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: ഓട്ടോ ഡ്രൈവറായ അഖിൽ കൃഷ്ണ പെൺകുട്ടിയുമായി സ്നേഹബന്ധത്തിലാവുകയും പട്ടണക്കാട്ടുള്ള വീട്ടിലെത്തിച്ചു മദ്യം നൽകി പീഡിപ്പിച്ചശേഷം സുഹൃത്തുക്കൾക്കു കൈമാറുകയുമായിരുന്നു. ഒരു വർഷത്തോളം പല സ്ഥലങ്ങളിലും കൊണ്ടുപോയി പ്രതികൾ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഇപ്പോള്‍ പെൺകുട്ടി നാലുമാസം ഗർഭിണിയാണ്. ഗർഭിണിയായശേഷം പെൺകുട്ടിയെ അമ്മ കൊച്ചിയിലുള്ള ആതുരാലയത്തിൽ പാർപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വനിതാ സെൽ എസ്ഐ ജെ. ശ്രീദേവിയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു പീഡന വിവരങ്ങൾ പുറത്തായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം : വിവാദ പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല വീണ്ടും രംഗത്ത്. ‘ഹിന്ദുക്കളെ തെറി പറയുന്നവരുടെയും ഗോമാംസം കൈയില്‍ സൂക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടു’മെന്നാണ് ഇക്കുറി ശശികല പറയുന്നത്. സമീപകാല ചരിത്രം ഇതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ ത്രിപുരയില്‍ ശന്തനു ഭൗമിക് കൊല്ലപ്പെട്ടപ്പോള്‍ കറുത്ത ബാഡ്ജ് പോലും ധരിച്ചില്ലെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ ശശികല പറഞ്ഞു. ഹാദിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പത്തു വോട്ട് കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണെന്നും ശശികല ആരോപിച്ചു. വ്യത്യസ്ത മതത്തിലുള്ളവര്‍ വിവാഹിതരായാല്‍ ഇരുവരുടെയും മതാചാരങ്ങള്‍ പിന്തുടരട്ടെയെന്നും ശശികല പറഞ്ഞു.

ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പൊതുജനത്തിന്റെ അഭിപ്രായം അറിയുന്നതിന് ഹിതപരിശോധന നടത്തുമെന്ന് അയര്‍ലന്‍ഡ്. അടുത്ത വര്‍ഷം ഹിതപരിശോധന നടത്താനാണ് പദ്ധതി. ഗര്‍ഭച്ഛിദ്രത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് അയര്‍ലന്‍ഡ്. ഗര്‍ഭസ്ഥ ശിശുവിനും ജീവിച്ചിരിക്കുന്നവരുടെ അതേ അവകാശങ്ങള്‍ തന്നെ നല്‍കുന്ന ഭേദഗതി അടുത്ത മെയിലോ ജൂണിലോ നടപ്പാക്കാനിരിക്കെയാണ് പുതിയ തീരുമാനം. നിയമത്തിലെ എട്ടാമത്തെ ഭേദഗതിയാണ് ഇത്.

ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കണോ എന്ന കാര്യത്തില്‍ ജനങ്ങള്‍ ഇനി തീരുമാനമെടുക്കുമെന്നാണ് ലിയോ വരദ്കര്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് നല്‍കുന്ന അറിയിപ്പ്. നിയമത്തില്‍ വരുത്തിയ ഭേദഗതി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഇത് പിന്‍വലിക്കണമെന്ന് ക്യാംപെയ്‌നര്‍മാര്‍ ആവശ്യമുന്നയിച്ചു വരികയായിരുന്നു. ആറാമത്തെ മാര്‍ച്ച് ഫോര്‍ ചോയ്‌സ് ഡബ്ലിനിലും ലണ്ടനിലും നടക്കാനിരിക്കെയാണ് അയര്‍ലന്‍ഡ് നിലപാടില്‍ ഇളവ് വരുത്താനുള്ള സൂചന നല്‍കിയിരിക്കുന്നത്. ശനിയാഴ്ചയാണ് മാര്‍ച്ച്.

ഹിതപരിശോധന എന്നാണ് നടത്തുന്നതെന്നും എന്തൊക്കെയാണ് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അറിയാന്‍ ആഗ്രഹിക്കുന്നതെന്നും നിരീക്ഷിക്കുകയാണെന്ന് ലണ്ടന്‍ ഐറിഷ് അബോര്‍ഷന്‍ റൈറ്റ്‌സ് ക്യാംപെയ്്ന്‍ എന്ന സംഘടന വ്യക്തമാക്കി. ഒരു വര്‍ഷത്തോളം നീളുന്ന പ്രചാരണ പരിപാടികള്‍ക്ക് തയ്യാറാണെന്നും സംഘടന അറിയിച്ചു. അയര്‍ലന്‍ഡിലെ ഗര്‍ഭച്ഛിദ്ര നിരോധനം നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ജൂലൈയില്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടിരുന്നു.

ലണ്ടന്‍: വാക്വം ക്ലീനര്‍ നിര്‍മാതാക്കളായ ഡൈസന്‍ കാര്‍ നിര്‍മാണ രംഗത്തേക്ക്. വരാനിരിക്കുന്ന ഇലക്ട്രിക് കാര്‍ വിപ്ലവം മുന്നില്‍ കണ്ട് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകള്‍ നിര്‍മിക്കാനാണ് ഡൈസന്‍ പദ്ധതിയിടുന്നത്. 2020ല്‍ ആദ്യ മോഡല്‍ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. 2ബില്യന്‍ പൗണ്ടാണ് പദ്ധതിക്കായി കമ്പനി നീക്കിവെച്ചിരിക്കുന്നത്. വാഹനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കിലും തങ്ങള്‍ അവതരിപ്പിക്കുന്ന മോഡല്‍ വ്യത്യസ്തവും പൂര്‍ണ്ണവുമായിരിക്കുമെന്ന് സര്‍. ജെയിംസ് ഡൈസന്‍ അറിയിച്ചു.

ഡൈസനിലെ മുതിര്‍ന്ന എന്‍ജിനീയര്‍മാരും വാഹനവ്യവസായത്തിലെ പ്രതിഭകളായ എന്‍ജിനീയര്‍മാരും അടങ്ങുന്ന സംഘത്തെ ഇതിനായി നിയോഗിച്ചുവെന്ന് ഡൈസന്‍ അറിയിച്ചു. നിലവില്‍ 400 പേരാണ് കാര്‍ നിര്‍മാണത്തിനുള്ള സംഘത്തില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. കൂടുതലാളുകളെ നിയമിക്കുമെന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ജെയിംസ് ഡൈസന്‍ പറഞ്ഞു.

ടെസ്ല, നിസാന്‍, ബിഎംഡബ്ല്യു തുടങ്ങിയ വമ്പന്‍മാര്‍ മത്സരിക്കുന്നിടത്തേക്കാണ് ഡൈസന്‍ ചുവടുവെക്കാന്‍ ഒരുങ്ങുന്നത്. പദ്ധതി വളരെപ്പെട്ടെന്ന് തന്നെ വളര്‍ച്ച പ്രാപിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാകില്ലെന്നുമാണ് ഡൈസന്‍ പറയുന്നത്. വാഹന വ്യവസായത്തിലെ പുതിയ സാങ്കേതികവിദ്യയില്‍ വന്‍ മത്സരമാണ് നടക്കാന്‍ പോകുന്നത്. അതിനാല്‍ തങ്ങളുടെ മോഡലിനെക്കുറിച്ചുള്ള നവിവരങ്ങള്‍ തല്‍ക്കാലം രഹസ്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് നിലവിലുണ്ടായിരുന്ന നിരോധനം എടുത്തുകളഞ്ഞു. ഭരണാധികാരിയായ സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദ് ഇതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം ടെലിവിഷനിലൂടെ അറിയിച്ചു. ഉത്തരവ് നടപ്പാക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് പഠിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. 30 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കും. 2018 ജൂണ്‍ മുതല്‍ ഉത്തരവ് നടപ്പാക്കുമെന്നാണ് വിവരം.

പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് മുതല്‍ ട്രാഫിക് നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ വരെയുള്ള കാര്യങ്ങളാണ് ഇനി നടപ്പാക്കേണ്ടത്. അതിനുള്ള നിര്‍ദേശങ്ങളും ഉത്തരവില്‍ ഉണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ശരിയ നിയമം അനുസരിച്ചാണ് സൗദിയില്‍ ഭരണം നടക്കുന്നത്. പുതിയ നിയമങ്ങളും അതിനനുസൃതമായാണ് തയ്യാറാക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്തെ മതനേതൃത്വവും പണ്ഡിതരും ഈ ഉത്തരവിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക് സംബന്ധിച്ച് സൗദി മതനേതൃത്വം ഒട്ടേറെ വിശദീകരണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൗദി സംസ്‌കാരമനുസരിച്ച് സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ഒരു മത്പണ്ഡിതന്‍ വിശദീകരിച്ചത്. സ്ത്രീകള്‍ വാഹനമോടിക്കുന്നത് സൗദി സമൂഹത്തെ പാപത്തിലേക്ക് നയിക്കുമെന്നുവരെ ചിലര്‍ പറഞ്ഞിരുന്നു. 1990 മുതല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന സംഘടനകള്‍ ഡ്രൈവിംഗിനായുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വരികയായിരുന്നു.

ലെസ്റ്റര്‍: ലെസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തെ നയിക്കാന്‍ പുതിയ ഇടയനെത്തി. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയിലെ മലയാളിയായ വൈദികന്‍ ഫാ. പോള്‍ സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് പുതിയ വൈദികന്‍ എത്തിയത്. ലെസ്റ്റര്‍ സെന്റ്‌ എഡ്വേര്‍ഡ്സ് പള്ളിയിലേക്കാണ് പുതിയ മലയാളി വൈദികന്‍ എത്തിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്‍റെ ശ്രമഫലമായാണ് സീറോമലബാര്‍ വിശ്വാസികളുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്ന ദൗത്യവും കൂടി നല്‍കി റവ. ഫാ. ജോര്‍ജ്ജ് തോമസ്‌ ചേലയ്ക്കലിനെ ഇവിടേക്ക് നിയമിച്ചത്.

സ്തുത്യര്‍ഹമായ നിരവധി സേവനങ്ങളിലൂടെ സഭാ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയ ശേഷമാണ് ഫാ. ജോര്‍ജ്ജ് തോമസ്‌ ലെസ്റ്ററിലെത്തിയിരിക്കുന്നത്. താമരശ്ശേരി രൂപതയില്‍ ദീര്‍ഘകാലം നീണ്ടു നിന്ന തന്‍റെ അജപാലന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇദ്ദേഹം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. യുകെയില്‍ സീറോമലബാര്‍ വിശ്വാസികള്‍ ഏറെയുള്ള ലെസ്റ്ററില്‍ പുതിയ ആദ്ധ്യാത്മിക ഉണര്‍വ് വരുത്തുവാന്‍ ഫാ. ജോര്‍ജ്ജ് തോമസിന് കഴിയുമെന്ന വിലയിരുത്തലിലാണ് വിശ്വാസികള്‍.

1987ല്‍ പൗരോഹിത്യ വ്രതം സ്വീകരിച്ച് കുളത്തുവയല്‍ ഇടവകയില്‍ അസിസ്റ്റന്റ്റ് വികാരിയായി തുടങ്ങിയ ഫാ. ജോര്‍ജ്ജ് തോമസ്‌ തുടര്‍ന്ന് താമരശ്ശേരി രൂപതയിലെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുകയുണ്ടായി. താമരശ്ശേരി രൂപതയുടെ കാറ്റക്കിസം ഡയറക്ടര്‍, മിഷന്‍ ലീഗ് ഡയറക്ടര്‍, ഫിലോസഫി, തിയോളജി വിഷയങ്ങളില്‍ ബിരുദവും സോഷ്യോളജി, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ബിഎഡും കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോര്‍ജ്ജ് ജോസഫ് 2005 മുതല്‍ താമരശ്ശേരി രൂപതയുടെ കീഴിലുള്ള അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2015ല്‍ സിബിസിഐയുടെ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

താമരശ്ശേരി പിതാവ് മാര്‍. റെമിജിയൂസ് ഇഞ്ചനാനിക്കല്‍ പിതാവിന്‍റെ ആശീര്‍വാദത്തോടെ യുകെയിലേക്ക് സേവനത്തിന് എത്തിയിരിക്കുന്ന ഫാ. ജോര്‍ജ്ജ് ജോസഫിന്‍റെ അനുഭവ സമ്പത്തും സേവന മികവും യുകെയിലെ സീറോ മലബാര്‍ സഭയ്ക്കും പ്രത്യേകിച്ച് ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടായി മാറുമെന്നു അച്ചനെ ഇടവകാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പറഞ്ഞു. പുതിയ ഇടയനെ ലെസ്റ്ററിലെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്താനും ഭാവി കാര്യങ്ങള്‍ സംസാരിക്കുന്നതിനുമായി മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് പാരിഷ് ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പിതാവ് ഇക്കാര്യം പറഞ്ഞത്. നോട്ടിംഗ്ഹാം ബിഷപ്പിന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മദര്‍ ഓഫ് ഗോഡ് പള്ളിയിലോ അല്ലെങ്കില്‍ മറ്റ് പള്ളികളിലോ ആയി എല്ലാ ഞായറാഴ്ചയും ലെസ്റ്ററില്‍ സീറോമലബാര്‍ കുര്‍ബാനയും വേദപഠനവും ആരംഭിക്കുമെന്നും പിതാവ് അറിയിച്ചു.

 

Copyright © . All rights reserved