Main News

ന്യൂസ് ഡെസ്ക്

ബ്രിട്ടണിലെ UKKCA യ്ക്ക് പുതിയ നേതൃത്വം. പ്രസിഡന്റായി തോമസ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്റ്റോൾ യൂണിറ്റിന്റെ പ്രതിനിധിയാണ് തോമസ് ജോസഫ്. കവൻട്രി ആൻഡ് വർവിക്ക്ഷയർ യൂണിറ്റിൽ നിന്നുള്ള ബിപിൻ ലൂക്കോസാണ് വൈസ് പ്രസിഡന്റ്. സെക്രട്ടറിയായി ലിവർപൂൾ യൂണിറ്റിലെ സാജു ലൂക്കോസും ജോയിൻറ് സെക്രട്ടറി ആയി ഡെർബി യൂണിറ്റിൽ നിന്നും സണ്ണി ജോസഫും ട്രഷറർ ആയി വിജി ജോസഫ് ലെസ്റ്ററും തെരഞ്ഞെടുക്കപ്പെട്ടു. നോട്ടിങ്ങാം യൂണിറ്റിൽ നിന്നുള്ള ജെറി ജെയിംസാണ് ജോയിൻറ് ട്രഷറർ.  ഇന്നാണ് ബെർമ്മിങ്ങാമിൽ തെരഞ്ഞെടുപ്പ് നടന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 51 യൂണിറ്റുകളിലെ പ്രതിനിധികളാണ് പുതിയ നേതൃത്വത്തെ നിർദ്ദേശിച്ചത്. തെരഞ്ഞെടുപ്പിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ സജി മലയിൽ പുത്തൻപുരയിൽ അച്ചൻ നേതൃത്വം നല്കി.

ലണ്ടന്‍: ആവശ്യത്തിന് നഴ്‌സുമാരില്ലാത്തത് രോഗികളുടെ പരിചരണത്തില്‍ വീഴ്ചക്ക് കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റ് ഹെല്‍ത്ത് കമ്മിറ്റി. രോഗികളുമായി ഇടപഴകി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും നഴ്‌സുമാര്‍ക്ക് കഴിയുന്നില്ലെന്ന് പരാതി. പത്തിലൊന്ന് നഴ്‌സിംഗ് തസ്തികകളും ഒഴിഞ്ഞു കിടക്കു്‌നതിനാല്‍ രോഗികളുമായി സംസാരിക്കാനോ അവര്‍ക്കൊപ്പം ഒരു ചായ കുടിച്ചുകൊണ്ട് രോഗത്തെക്കുറിച്ച് സംസാരിക്കാനോ കഴിയാറില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

ഹെല്‍ത്ത് കമ്മറ്റി നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ഷിഫ്റ്റുകളുടെ ഇടവേളകളില്‍ നഴ്‌സുമാര്‍ക്ക് ഭക്ഷണം കഴിക്കാനും കൃത്യമായ ഇടവേളകളില്‍ രോഗികളുടെ അടുത്ത് എത്താന്‍ കഴിയുന്നുണ്ടോയെന്ന് ചീഫ് നഴ്‌സിംഗ് ഒാഫീസര്‍ അന്വേഷിക്കണമെന്ന് ഹെല്‍ത്ത് കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷമിക്കുന്ന രോഗികളുമായി സംവദിക്കാനായി നഴ്‌സുമാര്‍ക്ക് സമയം കണ്ടെത്താന്‍ കഴിയുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന് എം.പി. ആന്‍ഡ്രൂ സെലസ് പറഞ്ഞു.

നഴ്‌സിംഗ് ജോലികള്‍ ചെയ്യാന്‍ പ്രാപ്തരല്ലാത്ത ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരാണ് പല സമയങ്ങളിലും നഴിസിംഗ് ജോലികള്‍ ചെയ്യേണ്ടി വരുന്നതെന്ന് ആശുപത്രി നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഴ്ച്ചയില്‍ 60 മണിക്കൂറുകളാണ് നഴ്‌സുമാരുടെ ജോലി സമയം. ഇതില്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും വളരെ കുറച്ചു സമയമേ ഇവര്‍ക്ക് ലഭിക്കാറുള്ളു. ക്യാന്റീനുകള്‍ വാര്‍ഡുകളില്‍ നിന്ന് അകലെയാണെങ്കില്‍ നഴ്‌സുമാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും മാറി നില്‍ക്കാന്‍ കഴിയുന്നില്ല.

വിശ്രമത്തിനായി 15 മിനിറ്റ് പോലും ഇവര്‍ക്ക് ലഭിക്കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടേറെപ്പേര്‍ സുരക്ഷിതമല്ലാത്തതും ഒതു തരത്തിലും അംഗീകരിക്കാനാകാത്തതുമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പബ്ലിക്ക് എന്‍ക്വയറി ചെയര്‍മാന്‍ സര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പറഞ്ഞു. രാജ്യത്ത് മൊത്തം 36,000 നഴ്‌സിംഗ് സ്റ്റാഫുകളുടെ ഒഴിവുള്ളതായാണ് കണക്ക്. 11 മുതല്‍ 15 ശതമാനം വരെ ചിലയിടങ്ങളില്‍ ഒഴിവുള്ളതായി കണക്കുകള്‍ പറയുന്നു.

ലണ്ടന്‍: മെന്‍സ ഐക്യൂ ടെസ്റ്റില്‍ പതിറ്റാണ്ടിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യന്‍ വംശജനായ പത്ത് വയസ്സുകാരന്‍. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും ബുദ്ധിശക്തിയേക്കാള്‍ മേലെയാണ് മഹിയെന്ന വിളിപ്പേരിലറിയപ്പെടുന്ന മെഹുള്‍ ഗാര്‍ഗിന് ഉള്ളതെന്ന് കണ്ടെത്തി. മഹി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മെഹുള്‍ ഗാര്‍ഗ് ആണ് തന്റെ മൂത്ത ജ്യേഷ്ഠന്‍ ധ്രുവ് ഗാര്‍ഗിന്റെ പാത പിന്തുടര്‍ന്ന് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ജേഷ്ഠന്‍ ധ്രുവ് കഴിഞ്ഞ വര്‍ഷം ഇതേ ടെസ്റ്റില്‍ 162 എന്ന മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു.

അതീവ മത്സര ബുദ്ധിയുള്ള കുട്ടിയാണ് മഹി. ഈ പ്രകടനത്തിലൂടെ ജ്യേഷ്ഠനേക്കാള്‍ ഒട്ടും പിറകിലല്ല താനെന്ന് മഹി തെളിയിച്ചിരിക്കുകയാണെന്ന് മഹിയുടെ അമ്മ ദിവ്യ ഗാര്‍ഗ് പറഞ്ഞു. ഉയര്‍ന്ന ഐക്യൂ ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സയുടെ അംഗത്വവും ഇതോടെ മഹിക്ക് ലഭിച്ചു. സതേണ്‍ ഇഗ്ലണ്ടിലെ റീഡിംഗ് ബോയ്‌സ് ഗ്രാമര്‍ സ്‌കൂളിലാണ് മഹി പഠിക്കുന്നത്. ലോകത്തിലെ ഒരു ശതമാനം പേര്‍ക്ക് മാത്രമെ മഹിയുടെ ഐക്യൂ ലെവലില്‍ എത്താന്‍ കഴിഞ്ഞിട്ടുള്ളു.

ലോക പ്രശസ്ത ശാസ്ത്രജ്ഞരായ ആല്‍ബര്‍ ഐന്‍സ്റ്റീനിന്റെയും സ്റ്റീഫന്‍ ഹൊക്കിന്‍സിന്റെയും ഐക്യൂ ലെവലില്‍ നിന്നും രണ്ട് പോയിന്റ് മുകളിലാണ് മഹി ഇപ്പോള്‍ നേടിയിട്ടുള്ള സ്‌കോര്‍. മഹിയുടെ ഭാഷാ വൈദഗ്ദ്ധ്യം, സാദൃശ്യങ്ങള്‍, നിര്‍വചനങ്ങള്‍, യുക്തിബോധം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ടെസ്റ്റ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നതായി ദിവ്യ ഗാര്‍ഗ് പറയുന്നു. പരീക്ഷയുടെ തുടക്കത്തില്‍ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ആദ്യത്തെ ചോദ്യങ്ങള്‍ ഉത്തരം ലഭിച്ചു തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ അവന് എളുപ്പമായി തീര്‍ന്നുവെന്ന് മഹിയുടെ അച്ഛന്‍ ഗൗരവ് ഗാര്‍ഗും പറയുന്നു. ഈ ആഴ്ച്ച റിസല്‍ട്ട് വരുന്ന സമയത്ത് ഞാന്‍ കരഞ്ഞു പോയെന്ന് മെഹുല്‍ പറഞ്ഞു.

ഐസ് സ്‌കേറ്റിംഗും ക്രിക്കറ്റുമാണ് മഹിയുടെ ഇഷ്ട കായികവിനോദങ്ങള്‍. പഠന വിഷയങ്ങളില്‍ കണക്കാണ് ഏറ്റവും പ്രിയ്യപ്പെട്ടത്. നൂറ് സെക്കന്‍ഡിനകം റൂബിക്‌സ് ക്യൂബ് പരിഹരിക്കുന്നതിലും മഹി മിടുക്കനാണ്. കൂടാതെ ഡ്രംസ് പഠിക്കുകയും ചെയ്യുന്നുണ്ട്.

ലണ്ടന്‍: മോഷ്ടിച്ചുകൊണ്ടു പോയ വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വാഹനമോടിച്ച 15 കാരന് നാലര വര്‍ഷം തടവ് വിധിച്ച് കോടതി. അതേ സമയം മരിച്ചവര്‍ക്ക് ഈ ശിക്ഷയിലൂടെ നീതി ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 88 മൈല്‍ വേഗതയില്‍ പായുകയായിരുന്ന റെനോ ക്ലിയോ ഒരു മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ലീഡ്‌സിലായിരുന്നു അപകടമുണ്ടായത്. രക്ഷപ്പെട്ട 15കാരന്‍ മാത്രമായിരുന്നു സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നത്.

സംഭവത്തില്‍ സഹോദരന്‍മാരായ എല്ലിസ് (12) എലിയറ്റ് ത്രോണ്‍ടണ്‍ കിമ്മിറ്റ് (14), ഡാര്‍ണര്‍ ഹാര്‍ട്ട്(15), റോബി മീറണ്‍ (24), ആന്തണി ആര്‍മര്‍ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായി എന്ന കുറ്റത്തിനാണ് പേര് വെളിപ്പെടുത്താത്ത 15കാരന് ശിക്ഷ നല്‍കിയിരിക്കുന്നത്. അതേ സമയം ഇയാള്‍ക്ക് നല്‍കിയ ശിക്ഷ വളരെ കുറവാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. അപകടത്തില്‍ മരിച്ചു കിടന്ന തന്റെ സഹോദരന്റെ മുഖമാണ് തനിക്ക് എന്നും ഓര്‍മയിലുള്ളതെന്നും അവന് നീതി ലഭ്യമായില്ലെന്നും ഡാര്‍ണല്‍ ഹാര്‍ട്ടിന്റെ സഹോദരി പറഞ്ഞു.

ലീഡ്‌സിലെ വില്‍ക്കിന്‍സണ്‍ സ്റ്റോറില്‍ നിന്ന് മോഷ്ടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടകരമായ വേഗതയില്‍ നഗരത്തിലൂടെ പാഞ്ഞ വാഹനം റെഡ് ട്രാഫിക് ലൈറ്റുകളില്‍ 80 മൈലിലേറെ വേഗതയില്‍ കടന്നു പോയിരുന്നു. തെറ്റായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്ത കാര്‍ തന്റെ വാഹനത്തിനു നേരെ പാഞ്ഞെത്തുന്നതും മരത്തില്‍ ഇടിക്കുന്നതും കണ്ടതായി ഒരു സ്ത്രീ സാക്ഷ്യപ്പെടുത്തിയിരുന്നു. കാറിലുണ്ടായിരുന്നവര്‍ ചിലര്‍ പുറത്തേക്ക് തെറിച്ചു വീണു. രക്ഷപ്പെട്ട 15കാരന്‍ കാറില്‍ നിന്നിറങ്ങി ഓടിയെങ്കിലും ജനങ്ങള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഡെവണ്‍: യുകെയില്‍ പടരുന്ന ഓസി ഫ്‌ളൂ ബാധ മൂലം മരിച്ച ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഡെവണിലെ എക്‌സെറ്റര്‍ സ്വദേശിയായ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെന്ന് സ്ഥിരീകരണം. ഓസി ഫ്‌ളൂ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷമാണ് കുട്ടി മരിച്ചതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. ഈ രോഗബാധ കഴിഞ്ഞയാഴ്ചകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡെവണിലാണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് രോഗം നിയന്ത്രണവിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ കഠിനാധ്വാനം ചെയ്യുകയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി.

ഏഴു വര്‍ഷങ്ങള്‍ക്കിടെ രേഖപ്പെടുത്തിയ ഏറ്റവും ഭയാനകമായ പകര്‍ച്ചവ്യാധിയാണ് ഇതെന്ന് ഡോക്ടര്‍മാരും പറയുന്നു. മാര്‍ച്ച് അവസാനം വരെ ഇതേ അവസ്ഥ തുടരാനാണ് സാധ്യത. ഇപ്പോള്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ച ഒമ്പത് വയസുകാരന് പ്രായം കുറവായതിനാല്‍ എന്‍എച്ച്എസിന്റെ സൗജന്യ ഫ്‌ളൂ വാക്‌സിന്‍ ലഭിച്ചിരിക്കാന്‍ ഇടയില്ലെന്നും വ്യക്തമാക്കപ്പെടുന്നു. കുടുംബം ആവശ്യപ്പെട്ടതിനാല്‍ കുട്ടിയുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നും പിഎച്ച്ഇ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച യുകെയില്‍ രേഖപ്പെടുത്തിയ പനി മരണങ്ങള്‍ മുന്‍ വര്‍ത്തേക്കാള്‍ മൂന്നിരട്ടി അധികമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്ടോബര്‍ മുതല് 155 പേരാണ് ഈ വിന്ററില്‍ പനി മൂലം മരണപ്പെട്ടത്. ഈ മാസം ആദ്യം ലിവര്‍പൂളില്‍ ഒരു 12കാരന്‍ പനി മൂലം മരിച്ചിരുന്നു. രോഗികളുടെ തിരക്കു മൂലം മിക്ക ആശുപത്രികളിലും ബെഡുകള്‍ ഒഴിവില്ലാതെ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഈ വര്‍ഷം നേരിട്ടത്.

ഹൂസ്റ്റൺ: അമേരിക്കയിൽ കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിന്‍റെ വളർത്തമ്മയായ സിനി മാത്യൂസ് സ്വന്തം മകളെ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറി. സ്വന്തം മകളെ വിട്ടുകിട്ടണമെന്നും രക്ഷിതാവിന്‍റെ ഉത്തരവാദിത്തം നിറവേറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് ഷെറിന്‍റെ വളർത്തമ്മ സിനി മാത്യൂസ് ഇന്ന് കോടതിയിൽ ഹാജരായപ്പോൾ പിൻവലിച്ചത്.

2017 ഒക്ടോബർ 7നാണ് ഇവർ ഇന്ത്യയിൽ നിന്നും ദത്തെടുത്ത ഷെറിൻ മാത്യൂസിനെ കാണാതായത്. വീടിനടുത്തുള്ള കലുങ്കിനടിയിൽ നിന്നാണ് പിന്നീട് ഷെറിന്‍റെ മൃതദേഹം കണ്ടെത്തിയത്. വളർത്തുമകളെ കൊന്ന കുറ്റത്തിന് മലയാളിയായ വെസ്ലി മാത്യൂസ് അമേരിക്കയിൽ വിചാരണ നേരിടുകയാണ്. ഷെറിനെ വീട്ടിൽ തനിച്ചാക്കി പോയ കുറ്റത്തിനാണ് സിനി അറസ്റ്റിലായത്.

വളരെ ഖേദത്തോടെയാണ് രക്ഷിതാവിന്‍റെ ഉത്തരവാദിത്തത്തിൽ പിന്മാറുന്നത്. എന്നാൽ പ്രത്യേക സാഹചര്യത്തിലും തനിക്കെതിരെ ക്രിമിനൽ കേസുള്ളതിനാലുമാണ് കുട്ടിയുടെ നന്മയെക്കരുതി വിഷമകരമായ തീരുമാനമെടുത്തതെന്ന് സിനി പറഞ്ഞു.

ഷെറിന്‍റെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് കഴിഞ്ഞ മാസം ഡള്ളാസ് കോടതി സ്വന്തം കുട്ടിയെ കാണുന്നതിൽ നിന്ന് മാതാപിതാക്കളെ വിലക്കിയത്. വീട്ടിൽ നടന്ന അക്രമം മൂലമാണ് ഷെറിൻ കൊല്ലപ്പെട്ടത്. വളർത്തച്ഛൻ പിന്നീട് കലുങ്കിനടിയില്‍ ഒളിപ്പിച്ച മൃതദേഹം ആഴ്ചകൾക്ക് ശേഷമാണ് കണ്ടെത്തിയത്.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ രണ്ടാമതും ഹിതപരിശോധന വേണമെന്ന ആവശ്യത്തിന് പിന്തുണയേറുന്നു. ജനഹിതം വീണ്ടും പരിശോധിക്കണമെന്ന ആവശ്യത്തിനെ ഭൂരിപക്ഷവും പിന്തുണക്കുന്നതായി രാജ്യമൊട്ടാകെ നടത്തിയ സര്‍വേയില്‍ വ്യക്തമായെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിഎമ്മുമായി ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ 58 ശതമാനം ആളുകള്‍ ഒരു രണ്ടാം ഹിതപരിശോധനയെ അനുകൂലിക്കുന്നതായി വ്യക്തമായി. ബ്രെക്‌സിറ്റ് ധാരണാ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ജനാഭിപ്രായം ഈ വിധത്തില്‍ തിരിഞ്ഞിരിക്കുന്നതെന്നാണ് ശ്രദ്ധേയം. 34 ശതമാനം മാത്രമാണ് രണ്ടാം ഹിതപരിശോധന വേണ്ടെന്ന അഭിപ്രായം പ്രകടിപ്പിച്ചത്.

യൂണിയന്‍ വിടണമെന്ന് ഹിതപരിശോധനയില്‍ വ്യക്തമാക്കിയവരില്‍ വലിയൊരു ഭാഗം ഇപ്പോള്‍ തങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടു പോയതായാണ് സര്‍വേ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് 43 ശതമാനം ആളുകള്‍ വിശ്വസിക്കുന്നു. വളരെ ചെറിയ ശതമാനം മാത്രമേ ബ്രിട്ടീഷ് ജീവിത സാഹചര്യങ്ങളെ ബ്രെക്‌സിറ്റ് പിന്നോട്ടടിക്കുമെന്ന് വിശ്വസിക്കുന്നുള്ളു. ലേബര്‍ പാര്‍ട്ടിയിലെ ലീവ് പക്ഷക്കാര്‍ അഭിപ്രായം മാറിയെന്നാണ് സര്‍വേ പറയുന്നത്. പാര്‍ട്ടിയില്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ചിരുന്ന 9 ശതമാനം പേര്‍ ഇപ്പോള്‍ എതിരഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.

രണ്ടാം ഹിതപരിശോധനയെ അനുകൂലിക്കുന്നവരുടെ എണ്ണവും പാര്‍ട്ടിക്കുള്ളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മുമ്പത്തേതിനേക്കാള്‍ 17 ശതമാനം അധികം യുവാക്കള്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആവശ്യപ്പെടുന്നു. സ്‌കോട്ട്‌ലന്‍ഡ് ജനത യൂണിയനില്‍ തുടരണമെന്ന അഭിപ്രായത്തില്‍ കൂടുതല്‍ ശക്തമായി വോട്ട് ചെയ്തു. അതേസമയം വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ് പോലെയുള്ള പ്രദേശങ്ങള്‍ എന്നിവ ലീവ് അഭിപ്രായത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.

ലണ്ടന്‍ : ഹൃദയം തകര്‍ന്നു പോകുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ കാണുന്നത്. മൂന്നോ നാലോ വയസ്സ് തോന്നിക്കുന്ന ഒരു പാവം കുഞ്ഞ്. കൈകള്‍ പിന്നോട്ട് വലിച്ച് കെട്ടിയിരിക്കുന്നു. അലമുറയിട്ട് കരയുന്ന കുഞ്ഞിന്റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായ് തുണി കെട്ടി അടച്ചിരിക്കുന്നു. മാരകമായ ഏതോ ആയുധം ഉപയോഗിച്ച് ക്രുരനായ എതോ ഒരു കാപാലികന്‍ ആ പാവം കുരുന്നിന്റെ ശരീരം മുഴുവനും മുറിവുകള്‍ ഉണ്ടാക്കുന്നു. മറ്റൊരു നികൃഷ്ടനായ വ്യക്തി ഈ ക്രുരകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നു.. ഏതോ കാട്ടില്‍ നടത്തുന്ന ഈ ക്രൂരത നിങ്ങള്‍  കണ്ടാല്‍ ഒരു നിമിഷം നിങ്ങളുടെ ശ്വാസം നിലച്ചു പോകും. അത്രയ്ക്ക് വലിയ ക്രൂരതയാണ് ഈ പൈശാചിക ജന്മങ്ങള്‍ ഈ പാവം കുഞ്ഞിനോട് ചെയ്യുന്നത്.  ഏതോ കാട്ടില്‍ നടത്തുന്ന ഈ ക്രൂരത നിങ്ങളുടെ ഹൃദയം തകര്‍ക്കും.

ഇനിയെങ്കിലും കേരള സമൂഹമേ നാം ഭിക്ഷകൊടുക്കൽ നിർത്തില്ലെങ്കിൽ ഇതിലും വലിയ വിപത്തുകൾ നേരിൽ കാണേണ്ടി വരും. നമ്മുടെ സ്വന്തം മക്കളെ തട്ടികൊണ്ട് പോയി ശരീരമാസകലം മുറിവുകളും, ഇലട്രിക്ക് ഷോക്കും നൽകി ശരീരത്തെ നശിപ്പിച്ചു ഭിക്ഷയാചിക്കാൻ ഉപയോഗിക്കുന്നു. ഈ ക്രൂരകൃത്യം നിർമ്മാർജ്ജനം ചെയ്യാൻ ഭിക്ഷാടനമുക്ത കേരളത്തിനായി നാം ഒന്നാകെ കൈ കോർക്കണം. ഇവർ ഇന്ത്യയിലെ ഒരു വലിയ ബിസ്സിനെസ്സാണ് നടത്തിക്കൊണ്ടിരിക്കുന്നത്.. നിർത്തു ഭിക്ഷ നല്‍കുന്നത്… രക്ഷിക്കൂ നമ്മുടെ മക്കളെ … ഈ വാര്‍ത്ത പരമാവധി ഷെയര്‍ ചെയ്ത് അധികാരികളില്‍ എത്തിച്ച് ഈ നീചന്മാര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുവാന്‍ ശ്രമിക്കുക.

മലയാളം യുകെ ന്യൂസ് ടീം.

ഭാരത ജനതയ്ക്കായി, വിരിമാറിൽ വെടിയുണ്ടയേറ്റു വാങ്ങി ധീരമരണം വരിച്ച ലാൻസ് നായിക് സാം എബ്രഹാമിൻറെ സ്മരണയ്ക്കു മുമ്പിൽ മലയാളം യുകെയുടെ പ്രണാമം… സ്വന്തം ജീവൻ പണയം വച്ച് നമ്മുടെ രാജ്യത്തിൻറെ അതിർത്തി കാത്ത ഒരു ധീരജവാൻ കൂടി ഓർമ്മയായി… ത്രിവർണ പതാക വിരിച്ച് പുഷ്പാലംകൃതമായ ശവമഞ്ചത്തിൽ കിടന്ന ആ സൈനികന് വിട നല്കിയ ജനതതിയിൽ നിന്നും ദേശസ്നേഹത്തിൻറെ ഭേരി മുഴങ്ങി… ഭാരത് മാതാ കീ ജയ്… പ്രിയപ്പെട്ട സാം നിങ്ങൾ എന്നും ഞങ്ങളുടെ മനസിൽ ഉണ്ടാവും… നിൻറെ ഓർമ്മകൾ മരിക്കില്ല… ഞങ്ങളുടെ സുരക്ഷയ്ക്കായി നീ ജീവൻ വെടിഞ്ഞു… നമ്മുടെ രാജ്യത്തിൻറെ സുരക്ഷ കാക്കാൻ ഞങ്ങളും വരുംതലമുറയും ഉണ്ടാവും… ജമ്മു കാശ്മീർ അതിർത്തിയിൽ വെടിയേറ്റു മരിച്ച ലാൻസ് നായിക് സാം എബ്രാഹാമിൻറെ വേർപാടിൽ ദു:ഖിതരായ കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും വേദനയിൽ മലയാളം യുകെ ന്യൂസ് ടീം പങ്കു ചേരുന്നു.

സ്വതന്ത്ര ഭാരതത്തിൻറെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന് അറുപത്തി ഒൻപതാമത് റിപ്പബ്ളിക്ക് ദിനം. ആധുനിക ഭാരതത്തിൻറെ ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനർപ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുൻപിൽ ശിരസു നമിക്കുന്ന ഈ ദിനത്തിൽ.. നൂറുകോടിമതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ഞങ്ങളുടെ പ്രണാമം.. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയിൽ നിന്നും അഖണ്ഡതയുടെ മന്ത്രങ്ങൾ ഇനിയും ഉയരട്ടെ.. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ദേശസ്നേഹികൾ കൈകോർക്കുമ്പോൾ പുളകിതയാകുന്ന ആർഷ ഭാരതത്തെ ഉന്നതിയിലേയ്ക്ക് നയിക്കുവാൻ ഭരണാധികാരികൾക്ക് കഴിയട്ടെ.. ജനാധിപത്യത്തിൻറെ കാവൽക്കാരായ പ്രബുദ്ധരായ മനുഷ്യസ്നേഹികളുടെ ഈറ്റില്ലമായി ഭാരതത്തിൻറെ മൺതരികൾ മാറിടട്ടെ..

ഐക്യത്തോടെ.. ഉറച്ച ലക്ഷ്യബോധത്തോടെ.. സ്വജനതയെ വികസിത സ്വപ്ന വിഹായസിലേയ്ക്ക് നയിക്കുവാൻ ഭാരതത്തിൻറെ നാളെകൾക്കാവട്ടെ.. വിവിധ സംസ്കാരങ്ങളും മതവിശ്വാസങ്ങളും നാനാത്വത്തിലെ ഏകത്വമായി വിളങ്ങുന്ന ഉപനിഷത്തിൻറെ നാട് ലോകത്തിനു മുഴുവൻ മാതൃകയാവട്ടെ.. ലോകജനതയുടെ മുൻനിരയിൽ ശിരസ്സുയർത്തി  നിന്നുകൊണ്ട് സ്വന്തം അതിർത്തികൾ സമാധാനത്തിൻറെ വിളനിലമാക്കുവാൻ നമ്മുടെ നാടിന് കഴിയട്ടെ.. ജനിച്ച മണ്ണിൻറെ ഓർമ്മകൾ നെഞ്ചോടു ചേർക്കുന്ന ഓരോ പ്രവാസിക്കും പ്രതീക്ഷയുടെ സ്പന്ദനങ്ങൾ സിരകളിൽ ഉണർത്തട്ടെ ഈ സുദിനം..

പ്രിയപ്പെട്ട വായനക്കാർക്ക് മലയാളം യുകെയുടെ റിപ്പബ്ലിക്ക് ദിനാശംസകൾ

ലണ്ടന്‍: വാഹനങ്ങളുടെ വാര്‍ഷിക പരിശോധനയായ എംഒടി ടെസ്റ്റില്‍ കര്‍ശനമായ നിബന്ധനകള്‍ ഈ വര്‍ഷം നടപ്പാകും. മെയ് മാസത്തില്‍ നടപ്പിലാക്കുന്ന നിബന്ധനകള്‍ പല വാഹനങ്ങളും റോഡിലിറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുമെന്നാണ് കരുതുന്നത്. ഡീസല്‍ വാഹനങ്ങള്‍ക്ക് ഈ നിബന്ധനകള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. കര്‍ശന നിനബന്ധനകളുള്ള പുക പരിശോധനയും കേടുപാടുകളുടെ പരിശോധനയുമാണ് അവതരിപ്പിക്കാനിരിക്കുന്നത്. ഡേഞ്ചറസ്, മേജര്‍, മൈനര്‍ എന്നീ വിഭാഗങ്ങളിലായി വാഹനങ്ങളെ പരിശോധനയില്‍ തരംതിരിക്കും.

മൈനര്‍ വിഭാഗത്തില്‍ വരുന്ന വാഹനങ്ങള്‍ ടെസ്റ്റ് പാസാകുമെങ്കിലും അവയുടെ തകരാറുകള്‍ രേഖപ്പെടുത്തും. ഡേഞ്ചറസ് വിഭാഗത്തില്‍ വരുന്ന വാഹനങ്ങള്‍ റോഡിലിറക്കാന്‍ കഴിയില്ല. ഡീസല്‍ പാര്‍ട്ടിക്കുലേറ്റ് ഫില്‍റ്റര്‍ (DPF) ഘടിപ്പിച്ച ഡീസല്‍ വാഹനങ്ങളാണ് ഈ നിബന്ധനകളില്‍ കുടുങ്ങാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. മേജര്‍ വിഭാഗത്തില്‍ വരുന്ന ഇത്തരം വാഹനങ്ങളുടെ പുകയില്‍ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാലും അവ ടെസ്റ്റില്‍ പരാജയപ്പെടും. ഡിപിഎഫിന് തകരാറ് കണ്ടെത്തിയാലും അവ നീക്കം ചെയ്‌തെന്ന് കണ്ടെത്തിയാലും വാഹനങ്ങള്‍ പരിശോധനയില്‍ പരാജയപ്പെടും.

പുതിയ നിബന്ധനകളില്‍ സ്റ്റിയറിംഗുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. സ്റ്റിയറിംഗ് ബോക്‌സിലെ ലീക്ക് മൈനര്‍ തകരാറായി മാത്രമേ പരിഗണിക്കൂ എങ്കിലും ഓയില്‍ തുള്ളികളായി വീഴുന്നത് കണ്ടെത്തിയാല്‍ അത് മേജര്‍ തകരാറായി പരിഗണിക്കും. റിവേഴ്‌സ് ലൈറ്റുകളും ബ്രേക്ക് ഡിസ്‌കുകളും തകരാറുകളുള്ളവയാണോ എന്ന് പരിശോധിക്കും. ചെറിയ തകരാറുകള്‍ വാഹനത്തിനും പരിസ്ഥിതിക്കും ദോഷകരമല്ലെങ്കില്‍ പരിഗണിക്കില്ല. മെയ് 20 മുതലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാകുന്നത്.

RECENT POSTS
Copyright © . All rights reserved