ലണ്ടന്‍: കൗമാരക്കാരായ പെണ്‍കുട്ടികളുടെ മരണത്തിന് ഏറ്റവും കൂടുതല്‍ കാരണമാകുന്നത് ഗര്‍ഭവും പ്രസവവുമാണെന്ന വെളിപ്പെടുത്തല്‍. ലോകത്ത് ഓരോ 20 മിനിറ്റിലും ഒരു കൗമാരക്കാരി ഈ കാരണങ്ങളാല്‍ മരണത്തിന് ഇരയാകുന്നുണ്ട്. 15 മുതല്‍ 19 വയസ് വരെയുള്ള പെണ്‍കുട്ടികളാണ് ഈ വിധത്തില്‍ മരിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങളും പ്രസവത്തിലെ സങ്കീര്‍ണതകളും മൂലം 30,000ത്തോളം കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഓരോ വര്‍ഷവും മരിക്കുന്നുണ്ടെന്നാണ് കണക്ക്.
ദരിദ്ര സാഹചര്യങ്ങളുള്ള കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളും ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവരുമാണ് ഇങ്ങനെയുള്ള ദുരന്തങ്ങള്‍ക്ക് കൂടുതല്‍ ഇരയാക്കപ്പെടുന്നതെന്ന് സേവ് ദി ചില്‍ഡ്രന്‍ എന്ന ചാരിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായി. ഗര്‍ഭാവസ്ഥയോട് അനുബന്ധിച്ച് ഉണ്ടാകുന്ന രക്തസ്രാവം, രക്തം വിഷമയമാകുക, സുരക്ഷിതമല്ലാത്ത ഗര്‍ഭം അലസിപ്പിക്കല്‍ മാര്‍ഗങ്ങള്‍ തേടുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവയാണ് മരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നത്.
കൗമാരക്കാരായ അമ്മമാര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ ശൈശവ മരണ നിരക്കും കൂടുതലാണ്. 20 വയസിനു മുകളില്‍ പ്രായമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികളിലെ ശിശുമരണ നിരക്കിനേക്കാള്‍ 30 ശതമാനം കൂടുതലാണ് കൗമാരക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കെന്നും പഠനം വ്യക്തമാക്കുന്നു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അവലംബിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും അത്തരം മാര്‍ഗങ്ങള്‍ ലോകമൊട്ടാകെ എത്തിക്കാന്‍ യുകെ സര്‍ക്കാര്‍ ഇടപെടണമെന്നും ചാരിറ്റി ആവശ്യപ്പെട്ടു.
കുഞ്ചെറിയ മാത്യു
പ്രമുഖ സിനിമാ താരത്തെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ഇന്നലെ അറസ്റ്റിലായ സിനിമാതാരം ദിലീപ് ജനങ്ങളുടെ മനസില്‍ ജനപ്രിയ നായകനായിരിക്കുമ്പോള്‍ തന്നെ ചലച്ചിത്ര രംഗത്തെ ബിനാമി പ്രവര്‍ത്തനങ്ങളെയും അധോലോകത്തെയും നിയന്ത്രിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവായിരുന്നോ എന്ന സംശയത്തിന് ആക്കം കൂടുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും പ്രിയ താരമായിരുന്ന ദിലീപിന്റെ പ്രവര്‍ത്തനങ്ങള്‍ അധോലോകത്തെ പോലും അതിശയിപ്പിക്കുന്ന പകപോക്കലിന്റെയും തന്റെ സാമ്പത്തിക സാമ്രാജ്യം വിപുലപ്പെടുത്തുന്നതിനുളള വെട്ടിപ്പിടിക്കലിന്റേതും ആയിരുന്നു. സിനിമാ രംഗത്തെ പ്രമുഖരും വ്യവസായത്തെ അടുത്തറിയുന്നവരുമായ രാജസേനന്റെയും വിനയന്റെയും വിവിധ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തലുകള്‍ ദിലീപിന്റെ തനിനിറം വെളിവാക്കുന്നതാണ്. സാമ്പത്തിക നേട്ടത്തിന് വേണ്ടിയും പകപോക്കലിനായും പലരേയും സിനിമാ ലോകത്ത് നിന്ന് വെട്ടിനിരത്തിയ കഥകളാണ് രാജസേനന്‍ ഇന്നലെ ഒരു പ്രമുഖ മാധ്യമവുമായി പങ്കുവെച്ചത്.
ഇതിനിടയില്‍ നടിക്കെതിരെ നടന്ന അതിക്രമം റിയല്‍ എസ്റ്റേറ്റ് ക്വട്ടേഷനില്‍ നിന്ന് വ്യക്തിവൈരാഗ്യവും കുടുംബപ്രശ്നവുമായി ചുരുങ്ങിയത് സംശയാസ്പദമാണ്. റിയല്‍ എസ്റ്റേറ്റ് ക്വട്ടേഷന്‍ സംബന്ധിച്ച അന്വേഷണം മുന്നോട്ട് പോയാല്‍ മലയാള സിനിമാ വ്യവസായം തന്നെ ആടിയുലയാന്‍ സാധ്യത ഏറെയാണ്. അന്വേഷണം പല മേഖലകളിലേക്ക് പ്രത്യേകിച്ച് സിനിമാ വ്യവസായത്തില്‍ നടമാടുന്ന കള്ളപ്പണത്തിലേക്കും ബിനാമി പ്രവര്‍ത്തനത്തിലേക്കും എല്ലാം നീളാന്‍ സാധ്യതയുണ്ട്. ദിലീപിനുപരിയായി പല പ്രമുഖരും കള്ളപ്പണത്തിന്റെയും ബിനാമി പ്രവര്‍ത്തനങ്ങളുടെയും പേരില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒരന്വേഷണത്തിന്റെ മുനയൊടിക്കാനാണ് നടിക്കെതിരെയുള്ള അന്വേഷണം കുടുംബപ്രശ്നവും വ്യക്തി വൈരാഗ്യം മാത്രമായി ഒതുക്കിയതെന്ന് സംശയിക്കപ്പെടുന്നു.
ദിലീപിനെ സംരക്ഷിക്കാനും ദിലീപിന് ചുറ്റും സംരക്ഷണവലയം തീര്‍ക്കുവാനും മുന്നിട്ടിറങ്ങിയ ജനപ്രതിനിധികളായ ഇന്നസെന്റും മുകേഷും ഗണേഷ് കുമാറും രാജിവെക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. നേരും നെറിയുമുള്ള രാഷ്ട്രീയക്കാരനായി അറിയപ്പെട്ടിരുന്ന പി കെ ഗുരുദാസനെ മാറ്റിയാണ് സിപിഎം മുകേഷിനെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കിയത്. അതിക്രമത്തിന്റെ വാര്‍ത്ത പുറംലോകം അറിഞ്ഞപ്പോള്‍ മുതല്‍ ദിലീപ് സംശയത്തിന്റെ മുള്‍മുനയിലായിരുന്നു. എങ്കിലും തങ്ങളുടെ പ്രതിച്ഛായ പോലും നോക്കാതെ ഇന്നസെന്റും ഗണേഷും മുകേഷും ദിലീപിനെ സംരക്ഷിക്കുവാന്‍ പൊരുതുകയായിരുന്നു. അമ്മയുടെ പൊതുയോഗത്തിന് ശേഷം ജനപ്രതിനിധികളാണെന്ന തങ്ങളുടെ സ്ഥാനം പോലും മറന്ന് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയ ഇവരുടെ നടപടി ഇതിനുദാഹരണമാണ്.
ഏതായാലും മിമിക്രി കലാകാരന്‍ എന്ന എളിയ നിലയില്‍ നിന്ന് മലയാള സിനിമാ ലോകത്തെ താരസിംഹാസനം പിടിച്ചടക്കിയ, മലയാള സിനിമാ വ്യവസായത്തെ തന്റെ നിയന്ത്രണത്തിലാക്കിയ ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെ അണിയറ കഥകളുടെ കൂട്ടത്തില്‍ സിനിമാലോകത്തെ കള്ളപ്പണത്തിന്റെയും ബിനാമി ഇടപാടുകളുടെയും പ്രതികാരത്തിന്റെയും ഒതുക്കലുകളുടെയും കഥകള്‍ കൂടി പുറത്തുവരുമോയെന്നാണ് വരും ദിവസങ്ങളില്‍ അറിയാനുള്ളത്.
ലണ്ടന്‍: പൊതുമേഖലയിലെ ചെലവുചുരുക്കല്‍ നടപടികള്‍ ഒഴിവാക്കാനാകില്ലെന്ന് സര്‍ക്കാര്‍. അധ്യാപകരുടെ വേതന വര്‍ദ്ധനവ് 1 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2010ലാണ് വേതന വര്‍ദ്ധനവ് 1 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഈ നിയന്ത്രണം എടുത്തു കളയാന്‍ സമ്മര്‍ദ്ദം പെരുകിയ സാഹചര്യത്തിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അധ്യാപക ജോലിക്ക് പരിശീലനം നേടി ഈ ജോലി തിരഞ്ഞെടുത്തവരില്‍ 25 ശതമാനത്തോളം പേര്‍ 2011 മുതല്‍ കുറഞ്ഞ വേതനം മൂലം ജോലി ഉപേക്ഷിച്ചു എന്ന് പഠനങ്ങളില്‍ വ്യക്തമായിരുന്നു.
സ്‌കൂള്‍ ടീച്ചേഴ്‌സ് റിവ്യൂ ബോഡി ശുപാര്‍ശ അനുസരിച്ച് വേതന വര്‍ദ്ധനവ് ഒരു ശതമാനത്തില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ നയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് സെപ്റ്റംബറില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ശുപാര്‍ശകളെന്നും ഗ്രീനിംഗ് വ്യക്തമാക്കി. അധ്യാപനത്തിന്റെ മൂല്യവും കഠിനാധ്വാനവും തങ്ങള്‍ വിലമതിക്കുന്നുവെന്നും അതുകൊണ്ടാണ് എസ്ടിആര്‍ബിയുടെ നിര്‍ദേശങ്ങള്‍ സ്വീരിച്ചതെന്നുമായിരുന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷന്‍ പ്രതിനിധി പറഞ്ഞത്.
പൊതുമേഖലാ ജീവനക്കാര്‍ക്ക് ലഭിക്കുന്ന വേതനവും നികുതിദായകന്‍ നല്‍കുന്ന പണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഈ നടപടി ആവശ്യമാണെന്ന സര്‍ക്കാര്‍ വാദം ഡിപ്പാര്‍ട്ട്‌മെന്റ് ആവര്‍ത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അധ്യാപക ക്ഷാമം വര്‍ദ്ധിപ്പിക്കാനേ ഈ നടപടി ഉതകൂ എന്ന് അധ്യാപക യൂണിയനുകള്‍ പ്രതികരിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ചലച്ചിത്രതാരം ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ 11-ാം പ്രതിയായാണ് ഇപ്പോള്‍ ദിലീപിനെ ചേര്‍ത്തിരിക്കുന്നത്. വിശദമായ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ ദിലീപ് രണ്ടാം പ്രതിയായേക്കുമെന്നാണ് സൂചന. ഗൂഢാലോചനയ്ക്കു പുറമേ കൂട്ട ബലാല്‍സംഗക്കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി.
മറ്റു തടവുകാര്‍ ആക്രമിക്കാതിരിക്കാന്‍ പ്രത്യേക സെല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചില്ല. 5 സഹതടവുകാര്‍ക്കൊപ്പം സാധാരണ സെല്ലിലാണ് ദിലീപിനെ അടച്ചിരിക്കുന്നത്. പുലര്‍ച്ചെ 6 മണിയോടെ അങ്കമാലിക്കു സമീപം വേങ്ങൂരിലുള്ള മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തത്. ഇന്നലെ ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിലീപിന്റെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുകയായിരുന്നു.
കസ്റ്റഡിയില്‍ വിടണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും മജിസ്‌ട്രേറ്റ് അനുമതി നല്‍കിയില്ല. ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് നാളെ വീണ്ടും അപേക്ഷ നല്‍കും. ദിലീപിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുന്നത്. അഡ്വ. കെ.രാംകുമാര്‍ ആണ് ദിലീപിനു വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. താന്‍ നിരപരാധിയാണെന്ന് ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്നും ദിലീപ് പറഞ്ഞു. കൃത്രിമ തെളിവുകളാണ് പോലീസ് ഹാജരാക്കിയതെന്നായിരുന്നു രാംകുമാര്‍ പറഞ്ഞത്.
ലണ്ടനിലെ കാംഡൺ മാർക്കറ്റിൽ വൻ അഗ്നിബാധ. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപ്പിടുത്തമുണ്ടായി ഒരു മാസം തികയും മുമ്പാണ് ഇംഗ്ലണ്ടിനെ ആശങ്കയിലാക്കി വീണ്ടും തീപിടിത്തം ഉണ്ടായത്.
ഞായറാഴ്ച്ച അർധരാത്രിയാണ് തീപിടുത്തമുണ്ടായ വിവരം പുറത്തുവന്നത്. ഉടൻ സ്ഥലത്തെത്തിയ അഗ്നി ശമന സേന തീയണയ്ക്കാൻ ശ്രമം തുടങ്ങിയെങ്കിലും ഇത് ആളിപ്പടരുകയായിരുന്നു.
പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. ബഹു നില കെട്ടിടങ്ങളുടെ ഉയരത്തിലാണ് തീ ആളിപ്പടർന്നിരിക്കുന്നത്. ആയിരത്തിലധികം കടകളുള്ളതാണ് കാംഡണ്‍ മാര്‍ക്കറ്റ്. ഏറ്റവും ജനത്തിരക്കേറിയ പ്രദേശവുമാണിത്.
ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭം ധരിച്ച പുരുഷന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ഹെയ്തന്‍ ക്രോസ് (21) ആണ് കുട്ടിക്ക് ജന്മം നല്‍കിയത്. ജൂണ്‍ 16ന് ബ്രിട്ടനിലെ ഗ്ലെസെസ്റ്റയര്‍ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. മൂന്നുവര്‍ഷമായി നിയമപ്രകാരം പുരുഷനായി ജീവിക്കുന്ന ക്രോസ് ബീജദാനത്തിലൂടെയാണ് ഗര്‍ഭവാനായത്. പെണ്ണായി ജനിച്ച ക്രോസ് സ്ത്രീയില്‍ നിന്ന് പുരുഷനിലേക്കുള്ള ഹോര്‍മോണ്‍ ചികില്‍സ നടത്തിയിരുന്നെങ്കിലും പാതിവഴിക്ക് നിര്‍ത്തുകയായിരുന്നു. എങ്കിലും ഗര്‍ഭപാത്രം നിലനിര്‍ത്തിയിരുന്നു. പിന്നീട് അണ്ഡങ്ങള്‍ ശീതീകരിച്ചു സൂക്ഷിക്കുന്ന പ്രക്രിയയ്ക്കു അനുമതി നിഷേധിക്കപ്പെട്ടതോടെ ഗര്‍ഭം ധരിക്കാന്‍ ക്രോസ് തീരുമാനിക്കുകയായിരുന്നു.
ബ്രസല്‍സ്: യൂറോപ്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന വേണ്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ നനഞ്ഞ പടക്കമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ്. പാര്‍ലമെന്റിന്റെ മുഖ്യ ബ്രെക്‌സിറ്റ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്സ്റ്റാറ്റ് ആണ് ഈ വിമര്‍ശനം ഉന്നയിച്ചത്. ഈ നിര്‍ദേശങ്ങള്‍ അംഗീരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയില്‍ താമസിക്കുന്ന 30 ലക്ഷത്തോളം വരുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്കു വേണ്ടി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവയല്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശങ്ങള്‍ വ്യക്തതയില്ലാത്തതും യുകെയിലെ യൂറോപ്യന്‍ ജനതയ്ക്കുമേല്‍ അനിശ്ചിതത്വം ഉയര്‍ത്തുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യന്‍ നീതിന്യായ കോടതിയുടെ അധികാര പരിധിയില്‍ നിന്ന് പുറത്തു പോകണമെന്നാണ് ബ്രിട്ടന്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മറ്റൊരു അന്താരാഷ്ട്ര സമിതി രൂപീകരിക്കണമെന്നാണ് ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് അഭിപ്രായപ്പെടുന്നത്. ഇത്തരം നിര്‍ദേശങ്ങളും യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും വെര്‍ഹോഫ്സ്റ്റാറ്റ് വിശദീകരിച്ചു. നിലവില്‍ യുകെ, യൂറോപ്യന്‍ പൗരന്‍മാര്‍ അനുഭവിച്ചു വരുന്ന അവകാശങ്ങള്‍ അതേപടി നിലനിര്‍ത്തുന്ന നിര്‍ദേശങ്ങളാണ് യൂണിയന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ നിര്‍ദേശങ്ങള്‍ വന്ന് മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ബ്രിട്ടന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്. ഇവയനുസരിച്ച് ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനിലുള്ള യൂറോപ്യന്‍ പൗരന്‍മാര്‍ ഒരു മൂന്നാം രാജ്യത്തെ പൗരന്‍മാരായി മാറുമെന്ന് വെര്‍ഹോഫ്സ്റ്റാറ്റ് പറഞ്ഞു. ഇവര്‍ ബ്രിട്ടനിലെ രണ്ടാം നിര പൗരന്മാരായി കണക്കാക്കപ്പെടുന്ന നിര്‍ദേശങ്ങളാണ് ഇവയെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: ലണ്ടനില്‍ ജനങ്ങള്‍ ഒത്തുചേരുന്ന പ്രധാന പ്രദേശങ്ങളിലൊന്നായ കാംഡെന്‍ ലോക്ക് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. മാര്‍ക്കറ്റിലെ ഒരു കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. എട്ട് ഫയര്‍ എന്‍ജിനുകളും 60ഓളം അഗ്നിശമന സേനാംഗങ്ങളെയും ആദ്യഘട്ടത്തില്‍ പ്രദേശത്തേക്ക് അയച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിക്കു ശേഷമാണ് തീപ്പിടിത്തം ഉണ്ടായത്. പിന്നീട് കൂടുതല്‍ ഫയര്‍ എന്‍ജിനുകളെയും അഗ്നിശമന സേനാംഗങ്ങളെയും പ്രദേശത്തേക്ക് നിയോഗിച്ചെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് പറഞ്ഞു. പ്രദേശത്ത് നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കണമെന്ന് ബ്രിഗേഡ് ട്വിറ്റര്‍ സന്ദേശത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കെട്ടിടത്തിന്റെ മൂന്ന് നിലകളിലും മേല്‍ക്കൂരയിലും തീ പടര്‍ന്നതായും ബ്രിഗേഡ് അറിയിച്ചു. കെന്റിഷ് ടൗണ്‍, യൂസ്റ്റണ്‍, സോഹോ, പാഡിംഗ്ടണ്‍, ഹോളോവേ എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തീപ്പിടിത്തത്തിന്റെ കാരണം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും ബ്രിഗേഡ് വ്യക്തമാക്കി. കെട്ടിടത്തില്‍ നിന്ന് വലിയ ഉയരത്തില്‍ തീ ആളിപ്പടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വളരെ വേഗമാണ് തീ പടര്‍ന്നത്. ആളുകള്‍ നോക്കി നില്‍ക്കുകയായിരുന്നു. റെസ്‌റ്റോറന്റുകളും അവയുടെ കിച്ചനുകളും ഉള്ളതിനാല്‍ കെട്ടിടത്തല്‍ നിന്ന് ഒരു പൊട്ടിത്തെറി ഏതി നിമിഷവും തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു.
ഉണ്ടായത് വന്‍ തീപ്പിടിത്തമാണെന്ന് സോഷ്യല്‍ മീഡിയയില്‍ വരുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. മാര്‍ക്കറ്റില്‍ 1000ത്തിലധികം സ്റ്റാളുകള്‍ ഉണ്ടെന്നാണ് വിവരം. നോര്‍ത്ത് ലണ്ടനിലെ പ്രധാനപ്പെട്ട ഇടമായ ഈ മാര്‍ക്കറ്റ് വൈകിട്ട് 7 മണിക്ക് സാധാരണ അടക്കാറുള്ളതാണ്. തീപ്പിടിത്തത്തില്‍ എത്ര പേര്‍ക്ക് പരിക്കേറ്റു എന്ന വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
ലണ്ടന്‍: ബ്രെക്‌സിറ്റ് യുകെയിലെ വൈദ്യുതി മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ദ്ധര്‍. രാജ്യത്തെ ആണവനിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബ്രെക്‌സിറ്റ് ബാധിക്കാന്‍ ഇടയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. യൂറോപ്യന്‍ ആണവ ഏജന്‍സിയായ യൂറാറ്റമില്‍ നിന്ന് യുകെ വിട്ടുപോകുന്നത് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിശദീകരണം. ആണവ സുരക്ഷയുടെ മേല്‍നോട്ടം വഹിക്കുന്ന ഈ ഏജന്‍സിയില്‍ നിന്ന് പിന്‍മാറുന്നത് ബ്രിട്ടന്റെ ആണവോര്‍ജ വ്യവസായത്തിന് ആഘാതമാകുമെന്നും ഉദ്പാദനത്തെത്തന്നെ ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
യുകെയിലെ ആണവോര്‍ജ മേഖലയില്‍ വിദേശ നിക്ഷേപം കുറയുന്നതാണ് പിന്‍മാറ്റത്തിന്റെ അനന്തഫലങ്ങളില്‍ ഒന്ന്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാകുകയും ആണവ സാങ്കേതികതയില്‍ ലോകത്തെ മുന്‍നിരക്കാര്‍ എന്ന സ്ഥാനം ബ്രിട്ടന് നഷ്ടമാകുകയും ചെയ്യും. ഈ സാഹചര്യം ആശങ്കാജനകമാണെന്ന് യുകെ ആറ്റോമിക് എനര്‍ജി ഏജന്‍സി ചെയര്‍മാന്‍ പ്രൊഫസര്‍ റോജര്‍ ക്യാഷ്‌മോര്‍ പറഞ്ഞു. യൂറാറ്റമിലെ അംഗങ്ങള്‍ യൂറോപ്യന്‍ നീതിന്യായ കോടതിയുടെ അധികാരപരിധിയില്‍ ഉള്ളവരായിരിക്കണമെന്നതാണ് ഒരു നിബന്ധന. എന്നാല്‍ ബ്രെക്‌സിറ്റോടെ യുകെ യൂറോപ്യന്‍ കോടതിയുടെ പരിധിയില്‍ നിന്ന് പുറത്തു വരും.
സമ്പുഷ്ട യുറേനിയത്തിന്റെ പ്രമുഖ ഉദ്പാദക രാജ്യമെന്ന നിലയില്‍ യൂറാറ്റം നിബന്ധനകള്‍ക്ക് പകരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ യുകെ എങ്ങനെ കൊണ്ടുവരും എന്ന കാര്യത്തിലും വ്യക്തതയില്ല. ആണവ ഇന്ധനമായ സമ്പുഷ്ട യുറേനിയം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യുകെയാണ് ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്നത്. ഇവ കൊണ്ടുപോകുന്നതില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളിലും ആശയക്കുഴപ്പം ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് വിശദീകരിക്കപ്പെടുന്നത്.
പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും ആകാംക്ഷയുടെയും ദിനങ്ങൾക്കറുതി വരുത്തി ഒട്ടും ആഗ്രഹിക്കാത്ത ആ വാർത്തയും കേൾക്കേണ്ടിവന്നു. ഫാ: മാര്‍ട്ടിനച്ചന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ വേര്‍പാട് മലയാളികളെ, പ്രത്യേകിച്ച് യുകെ സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും’ എന്ന (ലൂക്കാ 2: 35) ശിമയോന്റെ പ്രവചനം പരി. മറിയം അനുഭവിച്ചതുപോലെയായി അച്ചന്റെ മരണവാര്‍ത്ത അറിഞ്ഞ മലയാളികളും. ദൈവപുത്രനായ ഈശോ ഈ ലോകത്തിലെ പരസ്യജീവിതം അവസാനിപ്പിച്ച് തന്റെ പിതാവിന്റെ പക്കലേയ്ക്ക് പോയ അതേ പ്രായത്തില്‍, തന്റെ 33-ാം വയസില്‍ മാര്‍ട്ടിനച്ചനും തന്റെ സ്വര്‍ഗീയ പിതാവിന്റെ ഭവത്തിലേയ്ക്ക് പോയിരിക്കുന്നു. അള്‍ത്താരയിലെ കൂട്ടുകാരന്റെ അപ്രതീക്ഷിത വിടപറച്ചിലിന്റെ വേദനയില്‍ തേങ്ങുന്ന വൈദിക ഗണത്തിലെ ഒരംഗമെന്ന നിലയില്‍ ശ്രേഷ്ഠമായ ആ പുരോഹിത ജീവിതത്തിനു മുമ്പില്‍ കണ്ണീര്‍ പ്രണാമമര്‍പ്പിച്ച് ചില പൗരോഹിത്യ ചിന്തകള്‍ കുറിക്കട്ടെ.
മനസില്‍ മൊട്ടിടുന്ന പൗരോഹിത്യ ജീവിതമെന്ന ഉല്‍ക്കടമായ ആഗ്രഹത്തെ പ്രാര്‍ത്ഥനയാകുന്ന വെള്ളമൊഴിച്ചും പരിശീലന കാലത്തിന്റെ വളവുമിട്ട് ഓരോ പുരോഹിതനും വളര്‍ത്തിയെടുക്കുന്നത് പത്തിലേറെ വര്‍ഷങ്ങളുടെ നിരന്തര അധ്വാനത്തിലാണ്. മറ്റൊരു ജീവിത രീതിക്കും ഇത്രയേറെ ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും ദൈര്‍ഘ്യമില്ലാത്തതിനാല്‍ ഒരാള്‍ പുരോഹിതനാകുന്നത് ആ വ്യക്തിക്കുമാത്രമല്ല, അവന്റെ കുടുംബത്തിനും നാടിനും സഭയ്ക്കും അത്യപൂര്‍വ്വ അഭിമാനത്തിന്റെ നിമിഷങ്ങളത്രേ. ‘അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ലാ’ത്തിനാലും (ഹെബ്രായര്‍ 5: 4) പൗരോഹിത്യമെന്ന ഈ ദൈവദാനത്തിന്റെ വിലയറിയുന്നവര്‍ അതിന്റെ നഷ്ടത്തില്‍ കണ്ണീര്‍ വാര്‍ക്കും. ‘പുരോഹിതന്റെ മരണത്തില്‍ ഭൂവാസികളോടൊപ്പം സ്വര്‍ഗ്ഗവാസികളും മാലാഖമാരും കരയുന്നെന്ന്’ വൈദികരുടെ മൃതസംസ്‌കാര ശുശ്രൂഷയിലെ പ്രാര്‍ത്ഥനകള്‍ ഉദ്‌ഘോഷിക്കുന്നു. ‘പുരോഹിതനെക്കുറിച്ച് വി. ജോണ്‍ മരിയ വിയാനിയുടെ വാക്കുകള്‍ ഇങ്ങനെ; ”ഒരു പുരോഹിതന്‍ ആരാണെന്ന് അവന്‍ ഈ ഭൂമിയില്‍ വച്ച് മനസിലാക്കിയാല്‍, ഉടനെ തന്നെ അവന്‍ മരിച്ചുപോയെനെ; ഭയം കൊണ്ടല്ല, സ്‌നേഹം കൊണ്ട്. അവന്‍ ഉച്ചരിക്കുന്ന ഏതാനും വാക്കുകളില്‍ ദൈവം സ്വര്‍ഗം വിട്ട് ഈ ഭൂമിയില്‍ ഇറങ്ങി വന്ന് ഒരു ചെറിയ അപ്പത്തില്‍ സന്നിഹിതനാകുന്നു. ഓരോ പുരോഹിതനും അവന്റെ മഹിമ പൂര്‍ണമായി മനസിലാക്കുന്നത് അവന്റെ മരണശേഷം സ്വര്‍ഗത്തില്‍ വച്ച് മാത്രമായിരിക്കും”.
എല്ലാ മതസമ്പ്രദായങ്ങളിലും ദൈവസാന്നിധ്യത്തിന് മുമ്പില്‍ പ്രത്യേക അനുഷ്ഠാനവിധികളും ശുശ്രൂഷകളും ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവര്‍ പൊതുവെ ‘പുരോഹിതര്‍’ എന്നാണ് അറിയപ്പെടുന്നത്. ‘പുരോ’ (കിഴക്ക്) ഭാഗത്തേയ്ക്ക് തിരിഞ്ഞു നിന്നു ആരാധന നയിക്കുന്നവന്‍, ‘പുര’ത്തിന്റെ (സ്ഥലത്തിന്റെ) ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുകയും നയിക്കുകയും ചെയ്യുന്നവന്‍ എന്നീ അര്‍ത്ഥങ്ങളില്‍ നിന്നാണ് പുരോഹിതന്‍ എന്ന വാക്ക് ഉത്ഭവിക്കുന്നത്. ‘വേദം അറിയുന്നവന്‍’ എന്ന അര്‍ത്ഥത്തില്‍ നിന്ന് വൈദികനായും അവനെ ലോകം തിരിച്ചറിയുന്നു. വൈദികന്‍ ‘ദൈവികന്‍’ ആകുന്നിടത്ത് ആ സമര്‍പ്പണ ജീവിതം സഫലമാകുന്നു. വിശുദ്ധി ആദര്‍ശ ലക്ഷ്യമായ ഈ ജീവിതത്തിലും അപൂര്‍വ്വം ചില പുഴുക്കുത്തുകളുടെ അപസ്വരങ്ങള്‍ ഇക്കാലത്തും ഈശോയെ ഒറ്റിക്കൊടുക്കുമ്പോഴും ബാക്കി വരുന്ന ബഹുഭൂരിപക്ഷവും ‘ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി (മത്താ 5: 13-16) മാറുന്നത് കാണാതെ പോകരുത്. പതിനൊന്ന് പേരും ദിവ്യഗുരുവിനൊപ്പം ഉറച്ചുനിന്നെങ്കിലും ഇടറിപ്പോയ ഒരുവന്റെ പതനത്തിലേയ്ക്ക് കൂടുതലായി ശ്രദ്ധിക്കുന്ന പ്രവണത നമ്മില്‍ നിന്ന് മാറേണ്ടതുണ്ട്. നല്ലത് കാണാനും നന്മകാണാനും നമുക്ക് കഴിയട്ടെ !. വിശുദ്ധ ബൈബിളിലെ നല്ല സമരിയാക്കാരന്റെ കഥയില്‍ വഴിയില്‍ വീണുകിടന്നവന്റെ അരികെ ആദ്യം വന്നത് ഒരു പുരോഹിതനാണെങ്കിലും അവനെ ശ്രദ്ധിക്കാതെ കടന്നുപോയെന്ന് വചനം പറയുന്നു. തിരുലിഖിതത്തിലെ ആ പുരോഹിതന്‍ വരുത്തിവെച്ച നാണക്കേടിനെ ഓരോ കാലത്തും തങ്ങളുടെ വിശുദ്ധമായ ജീവിതത്തിലൂടെ തിരുത്തിയ നിരവധി പുരോഹിത രത്‌നങ്ങള്‍ തിരുസഭയിലുണ്ട്. അത്തരമൊരു വൈദികഗണത്തില്‍ പ്രിയപ്പെട്ട മാര്‍ട്ടിനച്ചനും ചേര്‍ന്ന് കാണാനിടയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
‘മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല’ (ഉല്‍പ്പത്തി 2:18) എന്ന് പറഞ്ഞ് ദൈവം അവന് ഇണയും തുണയുമായി സ്ത്രീയെ നല്‍കി. അപ്പോള്‍, പൗരോഹിത്യജീവിതം സ്വീകരിച്ച് കുടുംബജീവിതം സ്വീകരിക്കാത്തവര്‍ ദൈവപദ്ധതിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരല്ലേ എന്നു ചിന്തിച്ച് നെറ്റി ചുളിക്കുന്നവരുണ്ട്. എന്നാല്‍ ദൈവനിയോഗത്തിനായി, സ്വര്‍ഗ്ഗരാജ്യത്തിനായി സ്വയം ഷണ്ഡരാകുന്നവരെക്കുറിച്ച് എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലെന്ന് (മത്തായി 19: 12) ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ വൈദികരെയോ സന്യസ്തരെയോ കുറിച്ച് ഉയരുമ്പോള്‍ പൊതുസമൂഹം എപ്പോഴും ഉയര്‍ത്തുന്ന പരിഹാരങ്ങളിലൊന്ന് ‘കല്യാണം കഴിക്കാനനുവദിച്ചാല്‍ ഈ പ്രശ്‌നം തീരില്ലേ’ എന്നാണ്. ഈ ചോദ്യത്തിനുള്ള ഉത്തരവും ക്രിസ്തുനാഥന്‍ പറഞ്ഞതുതന്നെ; ഗ്രഹിക്കാന്‍ കഴിയുന്നവര്‍ മാത്രം ഇതിന്റെ രഹസ്യം ഗ്രഹിക്കട്ടെ”.
വൈദികരുടെയും സന്യാസ സമര്‍പ്പണ ജീവിതങ്ങളിലുള്ളവരുടെയും ജീവിതത്തില്‍, അവര്‍ ആരും തുണയില്ലാത്തവരല്ല. ദൈവമാണ് അവരുടെ തുണ. പ്രത്യേക നിയോഗം പേറുന്നവര്‍ക്ക് ‘മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നത് എത്ര നല്ലത് (സങ്കീര്‍ത്തനങ്ങള്‍ 118:8). ഈ ലോകത്തിന്റെ ബന്ധങ്ങളും സ്വത്തുക്കളുമല്ല, ‘കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്. വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന് ഓരോ പുരോഹിതനും വിശ്വസിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 16:5-6). ഈ ലോകത്തില്‍ ദൈവത്തിന്റെ മുഖവും സ്വരവും മറ്റുള്ളവരുടെ മുമ്പില്‍ പ്രകാശിതമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനാണ് പുരോഹിതന്‍. മാമ്മോദീസ സ്വീകരിച്ച് ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കാളികളായ എല്ലാവരും അവന്റെ രാജകീയ പൗരോഹിത്യത്തില്‍ (1 പത്രോസ് 2:9) അംഗങ്ങളാണെങ്കിലും ലോകപാപങ്ങള്‍ക്ക് വേണ്ടി സ്വയം ബലിയര്‍പ്പിച്ച നിത്യപുരോഹിതനായ ഈശോയുടെ ജീവിതബലിയുടെ രക്ഷാകരഫലം ഈ കാലത്തിലും ലഭ്യമാക്കാന്‍ ദൈവം അനുഗ്രഹിക്കുന്നു. ഈ വിശിഷ്ടകാര്യം ചെയ്യാന്‍ ദൈവം തന്നെ ചിലരെ പുരോഹിതന്മാരായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു (ഹെബ്രായര്‍ 7: 24). ഈ പുരോഹിതരെ തിരഞ്ഞെടുക്കുന്നതും അവര്‍ക്ക് തുണയാകുന്നതും മനുഷ്യരല്ല, ദൈവം തന്നെയത്രേ !
‘എന്നാല്‍ പരമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് (2 കോറിന്തോസ് 4:7). ”ലൗകിക മാനദണ്ഡമനുസരിച്ച് ഞങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. (1 കോറിന്തോസ് 1: 26-27). പുരോഹിത ജീവിതത്തിന്റെ മഹനീയതയിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴും മാനുഷിക ബലഹീനതകളുടെ കല്ലുകളില്‍ ചിലരെങ്കിലും തട്ടി വീഴാറുണ്ട്. കൈ കൊട്ടി ചിരിച്ചും മാറിനിന്ന് അടക്കം പറഞ്ഞും നവമാധ്യമങ്ങളില്‍ അതാഘോഷിക്കപ്പെടുമ്പോഴും വീഴ്ചകള്‍ക്ക് പരിഹാരമുണ്ടാകുന്നില്ല. ആകാശ വിതാനത്തില്‍ പറന്നുയരുന്ന ഭീമന്‍ വിമാനങ്ങളെ അദൃശ്യമെങ്കിലും വായുവിന്റെ സാന്നിധ്യം അന്തരീക്ഷത്തില്‍ താങ്ങിനിര്‍ത്തുന്നതുപോലെ, ലോകത്തിന്റെ നിരവധി അദൃശ്യ കോണുകളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയുടെ ശക്തമായ സാന്നിധ്യം ദൈവത്തിനായും ജനത്തിനായും മാറ്റിവയ്ക്കപ്പെട്ട ഈ പുരോഹിത ജീവിതങ്ങളെ ഉയരത്തില്‍ താങ്ങി നിര്‍ത്തുമെന്നതില്‍ സംശയം വേണ്ട. മറ്റൊരു ഗ്രഹത്തില്‍ നിന്നും ഭൂമിയിലേക്ക് വരുന്ന പ്രത്യേക ജീവികളല്ല വൈദ്യരും സന്യസ്തരും. നമ്മുടെ തന്നെ കുടുംബങ്ങളില്‍ ജനിച്ച്, വളര്‍ന്ന് കുടുംബ പാരമ്പര്യങ്ങളുടെയും സ്വഭാവ രീതികളുടെയും അംശങ്ങള്‍ സ്വീകരിച്ച് ജീവിതം കരുപിടിപ്പിച്ചവര്‍. അവരുടെ നന്മകള്‍ ആ കുടുംബത്തിന്റെയും നാടിന്റെയും നന്മകളാണ്; കുറവുകളും അതുപോലെ തന്നെ. അതിനാല്‍ ‘ദൈവം വചനത്തിന്റെ കവാടം ഞങ്ങള്‍ക്ക് തുറന്നു തരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കുവാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം (കൊളോസോസ് 4:3).
‘A priest is always wrong’ എന്ന തലക്കെട്ടില്‍ പ്രസിദ്ധമായ ഒരു കാഴ്ചപ്പാടുണ്ട്. കുര്‍ബാന നേരത്തെ തുടങ്ങിയാലും സമയത്ത് തുടങ്ങിയാലും താമസിച്ച് തുടങ്ങിയാലും വാഹനമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രസംഗം ചുരുക്കിയാലും ദീര്‍ഘിപ്പിച്ചാലും പുരോഹിതര്‍ ചെയ്യുന്നത് എല്ലാം തെറ്റുകള്‍ മാത്രം. (Search on google – ‘A priest is always wrong’ ). പക്ഷേ ആ ചിന്താധാര പറഞ്ഞവസാനിപ്പിക്കുന്നതിങ്ങനെ. ‘ജീവിച്ചിരിക്കുന്ന കാലത്ത് മുഴുവന്‍ പുരോഹിതന് കുറ്റങ്ങളാണെങ്കിലും അവന്‍ മരിച്ചാല്‍ അവന്റെ സ്ഥാനം ഏറ്റെടുക്കാന്‍ എല്ലാവരും ഭയക്കുന്നു!’ ഭൗതിക താല്‍പര്യങ്ങളെല്ലാം മനസ്സുകൊണ്ട് വേണ്ടെന്ന് വച്ച് ദൈവത്തിനും ദൈവമക്കള്‍ക്കുമായി ജീവിതം മാറ്റിവച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ‘ദൈവം മാത്രമാണ് തങ്ങളുടെ തുണ’ എന്ന ബോധ്യത്തോടെ കര്‍മ്മശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന നമ്മുടെ എല്ലാ വൈദിക – സമര്‍പ്പിത സഹോദരങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. ഈ ജീവിതങ്ങളിലെ ചില അപൂര്‍വ്വം അപരാധങ്ങളെ സ്‌നേഹപൂര്‍വ്വം തിരുത്തിക്കൊടുക്കാം, സ്‌നേഹത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ മുഖവും സ്വരവും ലോകത്തിന് കാണിച്ച് കൊടുക്കുന്ന സമര്‍പ്പിത ജീവിതങ്ങള്‍ക്കുവേണ്ടി, ‘നിത്യപുരോഹിതനായ ഈശോ അങ്ങേ ദാസരായ വൈദികര്‍ക്കും സന്യസ്തര്‍ക്കും യാതൊരു ആപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്‍കേണമേ’ എന്ന് പ്രാര്‍ത്ഥിക്കാം.
പ്രിയ മാര്‍ട്ടിനച്ചാ, അങ്ങയുടെ അപ്രതീക്ഷിത വേര്‍പാട് അങ്ങയെ സ്‌നേഹിച്ചിരുന്നവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. എങ്കിലും മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഈ കാര്യത്തിലും ഞങ്ങള്‍ ദൈവത്തിന്റെ ഇഷ്ടം മാത്രം നടക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. എപ്പോഴും സുസ്‌മേരവദനനായി, പാട്ടുപാടി തന്റെ ജനത്തെ ദൈവത്തോടടുപ്പിച്ച വന്ദ്യ പുരോഹിതാ, അങ്ങ് സമാധാനത്തോടെ പോവുക. സ്വര്‍ഗീയാകാശത്തിന്റെ തെളിഞ്ഞ മാനത്ത് പ്രഭയാര്‍ന്ന വെള്ളി നക്ഷത്രമായി അങ്ങ് ശോഭിക്കുമ്പോള്‍ അങ്ങയോട് ഞങ്ങളുടെ പ്രാര്‍ത്ഥന ഒന്നുമാത്രം; ” അങ്ങ് അങ്ങയുടെ രാജ്യത്തായിരിക്കുമ്പോള്‍ ഞങ്ങളെക്കൂടി ഓര്‍ക്കേണമേ” (ലൂക്കാ 23: 42). എങ്കിലും ‘ബാബിലോണ്‍ നദിയുടെ തീരത്തിരുന്നുകൊണ്ട് സെഹിയോനെ ഓര്‍ത്ത് ഞങ്ങള്‍ കരഞ്ഞു’ (സങ്കീര്‍ത്തനങ്ങള്‍ 137: 1) എന്ന വചനം പോലെ, മനസ്സുകൊണ്ട് ഞങ്ങളെല്ലാവരും ‘ഡര്‍ബന്‍ നദീതീരത്തിരുന്നുകൊണ്ട് ഞങ്ങളുടെ മാര്‍ട്ടിനച്ചനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുന്നു… ഇപ്പോഴും…
വേദനയോടെ, പ്രാര്‍ത്ഥനയോടെ നന്മനിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു, ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.