ഉപ്‌സാല: വെബ്ക്യാമിനു മുന്നില്‍ കൗമാരക്കാരായ കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗിക ചേഷ്ടകള്‍ ചെയ്യിച്ച 42കാരന് സ്വീഡനില്‍ ജയില്‍ ശിക്ഷ. കാനഡ, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് ബ്യോണ്‍ സാംസ്‌റ്റോം എന്ന ഇയാള്‍ ഓണ്‍ലൈന്‍ ലൈംഗികതയ്ക്ക് ഉപയോഗിച്ചത്. ഇരകളാക്കപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പെണ്‍കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തത്. സ്വീഡനിലെ ഉപ്പ്‌സാല കോടതി ഇയാള്‍ നടത്തിയത് ഓണ്‍ലൈന്‍ ബലാല്‍സംഗമാണെന്ന് നിരീക്ഷിച്ചു.
2015നും 2017 ആദ്യമാസങ്ങള്‍ക്കുമിടയില്‍ 27 പ്രായപൂര്‍ത്തിയാകാത്ത ഇരകളെ ഈ വിധത്തില്‍ ഇയാള്‍ ഉപയോഗിച്ചു. 26 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് ഈ വിധത്തില്‍ ഉപയോഗിച്ചത്. ഇവരുടെ നഗ്ന ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഇരകളെ നേരിട്ടി കണ്ടിട്ടില്ലെങ്കിലും ഇയാള്‍ ബലാല്‍സംഗത്തിനും ഭീഷണിപ്പെടുത്തിയുള്ള ലൈംഗികതയ്ക്കും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
ആദ്യമായാണ് ഇന്റര്‍നെറ്റിലൂടെയുള്ള ലൈംഗിക ചൂഷണത്തിന് സ്വീഡനില്‍ ഒരാള്‍ ശിക്ഷിക്കപ്പെടുന്നത്. ലൈംഗികബന്ധമുണ്ടായില്ലെങ്കിലും അതിനു സമാനമായ ചൂഷണം നടന്നിട്ടുണ്ടെങ്കില്‍ ബലാല്‍സംഗമായി പരിഗണിക്കുന്നതാണ് സ്വീഡനിലെ നിയമം. ചൂഷണം നടന്ന സമയത്ത് ഇരകളെല്ലാം 15 വയസില്‍ താഴെ പ്രായമുള്ളവരായിരുന്നു. സാംസ്റ്റോം ബലാല്‍സംഗക്കുറ്റം നിഷേധിച്ചെങ്കിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും 10 വര്‍ഷം തടവിന് വിധിക്കുകയുമായിരുന്നു. ഇരകളുടെ ലൈംഗിക വീഡിയോകള്‍ സൂക്ഷിച്ചതിനുള്ള കുറ്റവും ഇയാള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.
ഹവാന: ക്യൂബയിലെ ഹോള്‍ഗുയിന്‍ വിമാനത്താവളത്തില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെടാനൊരുങ്ങിയ തോമസ് കുക്ക് വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിത്തെറിച്ചു. ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ഇടത് എന്‍ജിനില്‍ തീ കാണുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. വിമാനത്തിന്റെ മുന്‍ചക്രങ്ങള്‍ റണ്‍വേയില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞപ്പോളായിരുന്നു എന്‍ജിനില്‍ നിന്ന് വലിയ ശബ്ദം കേട്ടത്. ഇതോടെ പൈലറ്റ് വിമാനം താഴെയിറക്കുകയും ബ്രേക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു.
വിമാനം റണ്‍വേയില്‍ കൂടി കുറച്ച് ദൂരം തെന്നി നീങ്ങിയതിനു ശേഷമാണ് നിന്നത്. നവംബര്‍ 27ന് നടന്ന സംഭവത്തേക്കുറിച്ചുള്ള വാര്‍ത്ത ഇപ്പോളാണ് പുറത്തു വന്നത്. എന്‍ജിനോട് ചേര്‍ന്നുള്ള വിന്‍ഡോ സീറ്റില്‍ ഇരുന്നവര്‍ എന്‍ജിനില്‍ തീ പടരുന്നത് കാണുകയും പരിഭ്രാന്തരാകുകയും ചെയ്തു. പൊട്ടിത്തെറി ഉറപ്പായിരുന്നുവെന്നാണ് യാത്രക്കാരിലൊരാള്‍ പ്രതികരിച്ചത്. വിമാനം ഉയര്‍ന്നതിനു ശേഷമായിരുന്നു പൊട്ടിത്തെറിയെങ്കില്‍ ഇത് വന്‍ ദുരന്തത്തില്‍ കലാശിക്കുമായിരുന്നു. ഭാഗ്യമുള്ളതിനാലാണ് നാം ജീവിച്ചിരിക്കുന്നതെന്ന് വിമാനജീവനക്കാര്‍ അനൗണ്‍സ് ചെയ്തത് യാത്രക്കാരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചു.
എന്നാല്‍ പിന്നീടായിരുന്നു യാത്രക്കാര്‍ക്ക് ദുരിതം വര്‍ദ്ധിച്ചത്. ശേഷം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം ആകുന്നത് വരെ യാത്രക്കാര്‍ വിമാനത്തില്‍ കഴിയേണ്ടി വന്നു. ഓണ്‍ബോര്‍ഡ് എസി പ്രവര്‍ത്തിക്കാത്തതിനാല്‍ കടുത്ത ചൂടില്‍ പലരും തല ചുറ്റി വീഴാന്‍ തുടങ്ങി. അടിയന്തര സാഹചര്യം നേരിട്ടിട്ടും തോമസ് കുക്കിന്റെ ഉപഭോക്തൃ സേവനം വളരെ മോശമായിരുന്നുവെന്നാണ് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നത്.
ലണ്ടന്‍: ഹോമിയോപ്പതിയും പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സകളുമുള്‍പ്പെടെ ഏഴ് ചികിത്സാരീതികളെ കരിമ്പട്ടികയിലാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന് എന്‍എച്ച്എസിന്റെ ശുപാര്‍ശ. ഇത്തരം ചികിത്സാരീതികള്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ഈ ശുപാര്‍ശയെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു. ഈ രീതികള്‍ ഇനിമുതല്‍ രോഗികള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് ജിപിമാര്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റിയും ഹോമിയോപ്പതിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന നിര്‍ദേശത്തെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിരവധി തവണ നടത്തിയ പരീക്ഷണങ്ങളിലും ഹോമിയോപ്പതി ചികിത്സയുടെ ഫലപ്രാപ്തിയേക്കുറിച്ച് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സും വ്യക്തമാക്കി. നിലവില്‍ 1 ലക്ഷം പൗണ്ട് മാത്രമാണ് ഹോമിയോപ്പതിക്കായി എന്‍എച്ച്എസ് ചെലവാക്കുന്നത്.
ഹോമിയോ കൂടാതെ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സകള്‍, തിരുമ്മല്‍ ചികിത്സകള്‍, ഡയറ്ററി സപ്ലിമെന്റുകള്‍ എന്നിവയുള്‍പ്പെടെ ഫലപ്രദമല്ലെന്ന് വ്യക്തമായ ചികിത്സാരീതികളും കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് എന്‍എച്ച്എസ് നല്‍കിയിരിക്കുന്നത്. സുരക്ഷിതമല്ലെന്ന കാരണത്താല്‍ വേദനാസംഹാരിയായ കോ പ്രോക്‌സാമോളും കരിമ്പട്ടികയിലാക്കണമെന്ന നിര്‍ദേശവും ആരോഗ്യ സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്.
ജൂലൈയിലാണ് 18 ചികിത്സാ രീതികളുടെ ഫലപ്രാപ്തിയേക്കുറിച്ച് എന്‍എച്ച്എസ് ഇംഗ്ലണ്ട് ബോര്‍ഡ് പരിശോധന ആരംഭിച്ചത്. ഇവയില്‍ 11 എണ്ണം വിലക്കാനും ഏഴെണ്ണം കരിമ്പട്ടികയില്‍പ്പെടുത്താനുമാണ് തീരുമാനം. പ്രതിവര്‍ഷം 141 മില്യന്‍ പൗണ്ട് മിച്ചം പിടിക്കാന്‍ ഈ നീക്കത്തിലൂടെ എന്‍എച്ച്എസിന് കഴിയും. കോ പ്രോക്‌സാമോള്‍, ജോയിന്റ് സപ്ലിമെന്റുകളായ ഗ്ലൂക്കോസമീന്‍, കോണ്‍ഡ്രോയ്റ്റിന്‍, പച്ചമരുന്നുകള്‍, ഹോമിയോപ്പതി, കാഴ്ച്ചക്കുറവിന് നല്‍കുന്ന സപ്ലിമെന്റുകളായ ലൂട്ടെയ്ന്‍, ആന്റി ഓക്‌സിഡന്റ്‌സ്, ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്റുകള്‍, പേശീ വേദനയ്ക്കുള്ള ലേപന, തിരുമ്മു ചികിത്സകള്‍ എന്നിവയാണ് കരിമ്പട്ടികയില്‍ വരിക.
ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ ലോകവ്യാപകമായി തുടങ്ങിയതോടെ ഇതുവരെയുള്ള അവഗണന മാറ്റി വച്ച് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ബാങ്കിംഗ് വിദഗ്ദരും ക്രിപ്റ്റോ കറന്‍സിയെ ഗൗരവമായി സമീപിച്ച് ഈ രംഗത്തെ സാധ്യതകളും പോരായ്മകളും ചര്‍ച്ച ചെയ്തു തുടങ്ങി. പ്രാരംഭ ഘട്ടത്തില്‍ മുഖം തിരിച്ച് നിന്ന ബാങ്കിംഗ് മേഖല ഇന്ന് ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് പഠനങ്ങള്‍ നടത്തുകയാണ്. ഇങ്ങനെ ലഭ്യമാകുന്ന വിവരങ്ങള്‍ ഉപഭോക്താക്കളുമായി പങ്ക് വയ്ക്കുവാനും ഇവര്‍ തയ്യാറായി കഴിഞ്ഞു.
ന്യൂസിലന്‍ഡ് , ബ്രസീല്‍ , ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളാണ് ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് പഠിക്കുകയും ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരിക്കുന്നത്. ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് ബാങ്ക് ഓഫ് ന്യൂസിലന്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇതില്‍ ശ്രദ്ധേയമായ ഒന്നാണ്. ക്രിപ്റ്റോ കറന്‍സികള്‍ മെയിന്‍ സ്ട്രീം ഫിനാന്‍ഷ്യല്‍ സംവിധാനങ്ങള്‍ക്ക് ഭീഷണിയല്ല എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ന്യൂസിലന്‍ഡ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രവുമല്ല നിലവിലെ പെയ്മെന്‍റ് സംവിധാനങ്ങള്‍ക്ക് പകരം വരാവുന്ന രീതിയില്‍ ക്രിപ്റ്റോ കറന്‍സികള്‍ ഇനിയും വളര്‍ന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോഴുള്ള കറന്‍സികള്‍ക്ക് പകരം വയ്ക്കാവുന്ന രീതിയിലുള്ള സംവിധാനമായി അടുത്തൊന്നും ക്രിപ്റ്റോ കറന്‍സികള്‍ മാറില്ലെന്നും 44 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ബാങ്ക് ഓഫ് ക്യാനഡയുടെ സീനിയര്‍ ഡപ്യൂട്ടി ഗവര്‍ണര്‍ കരോളിന്‍ വില്‍ക്കിന്‍സിന്റെ അഭിപ്രായത്തില്‍ ക്രിപ്റ്റോ കറന്‍സികളെ പണമെന്ന രീതിയില്‍ കാണുന്നതിലുപരി സമ്പാദ്യമെന്ന രീതിയിലോ , നിക്ഷേപമെന്ന രീതിയിലോ വേണം കാണുവാന്‍ എന്ന് പറയുന്നു. അതിനാല്‍ തന്നെ സെക്യൂരിറ്റികള്‍ക്കും മറ്റും ഉള്ള രീതിയിലുള്ള നിയന്ത്രണങ്ങളും മറ്റും ഈ രംഗത്ത് കൊണ്ട് വരണമെന്നും കരോളിന്‍ നിര്‍ദ്ദേശിക്കുന്നു.
അതെ സമയം സെന്‍ട്രല്‍ ബാങ്ക് ഓഫ് ബ്രസീല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് ക്രിപ്റ്റോ കറന്‍സികള്‍ പോലെയുള്ള വെര്‍ച്വല്‍ കറന്‍സികള്‍ നിക്ഷേപമായോ വിനിമയോപാധി ആയോ ഉപയോഗിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന റിസ്കുകളെ കുറിച്ചാണ്. ഏതെങ്കിലും ഗവണ്മെന്റുകളോ ധനകാര്യ സ്ഥാപനങ്ങളോ ഈ കറന്‍സിയുടെ മൂല്യത്തിന് ഗ്യാരണ്ടി നല്‍കുന്നില്ല എന്നത് കൊണ്ട് തന്നെ ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപമോ സമ്പാദ്യമോ ഉണ്ടാക്കുന്നവര്‍ക്ക് പൂര്‍ണ്ണമായ നഷ്ടം വരെ ഉണ്ടാകാനുള്ള സാധ്യതയും ബ്രസീലിയന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
മേല്‍പ്പറഞ്ഞ മൂന്ന് സ്ഥാപനങ്ങളും വിരല്‍ ചൂണ്ടുന്നത് ക്രിപ്റ്റോ കറന്‍സി പോലുള്ള സംവിധാനങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റിലെപ്പോലെ ഓണ്‍ലൈന്‍ ട്രേഡിംഗിനുപരിയായി ദൈനംദിനാവശ്യങ്ങള്‍ക്കുള്ള കറന്‍സിക്ക് പകരം നില്‍ക്കാന്‍ പറ്റുന്നില്ല എന്ന ന്യൂനതയിലേക്കാണ്. എന്നാല്‍ ഇത്തരം കറന്‍സികള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗിനും മറ്റും ഉപയോഗിക്കാവുന്ന സാഹചര്യം സംജാതമാവുകയും ചെയ്‌താല്‍ സ്ഥിതി മാറും എന്ന് തന്നെയാണ് ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാവുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ തന്നെ ക്രിപ്റ്റോ കറന്‍സികളെ കുറിച്ച് പഠിക്കുവാനും ഈ രംഗത്ത് ഗൗരവതരമായി ഇടപെടുവാനും തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ അത്തരത്തിലൊരു സാധ്യത തള്ളിക്കളയാനുമാവില്ല.
ലണ്ടന്‍: മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ കുറഞ്ഞ കാലയളവില്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയായ ശ്രീ അശോക് കുമാറിനെ ഈ വരുന്ന ഡിസംബര്‍ 2ന് ക്രോയ്ഡോണിലെ മലയാളി സമൂഹം ആദരിക്കുന്നു. ഇന്നേവരെ മലയാളികള്‍ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരുമലയാളിസാന്നിധ്യം നമ്മുക്കഭിമാനിക്കാവുന്നതാണ്. ലോകത്തില്‍ തന്നെ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തീകരിച്ച 916 പേരില്‍ 5 ഇന്ത്യക്കാര്‍ മാത്രമാണുള്ളത്. അതില്‍ ആറാമതായി എത്തുന്നത് ഒരുമലയാളി സാന്നിദ്ധ്യവും.

2014 ല്‍ ലണ്ടന്‍ മരത്തോണില്‍ ഓടിതുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ബെര്‍ലിന്‍, ടോക്കിയോ, ചിക്കാഗോ എന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജ്യാന്തര തലത്തില്‍ മാരത്തോണില്‍ പങ്കെടുത്തു. സില്‍വര്‍ സ്റ്റാന്‍, ഗ്രേറ്റ് നോര്‍ത്ത് റണ്‍(2) എന്നി ഹാഫ് മരത്തോണിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ കുറെ കാലമായി ക്രോയ്ഡോണിലെ കലാസാംസ്‌കാരിക മേഖലയിലും ശ്രീ അശോക് കുമാറിന്റെ സാന്നിധ്യം വളരെ വലുതാണ്.

ക്രോയ്‌ഡോണിലെ HMRC യില്‍ Inspector of Tax ആയി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ. Action Against Hunger എന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. തന്റെ മാരത്തോണ്‍ ഓട്ടത്തില്‍ നിന്നും ലഭിച്ച 15000 പൗണ്ട് ഈ പ്രവര്‍ത്തനത്തിനായ് ചിലവഴിച്ചു. ഈ വരുന്ന ശനിയാഴ്ച ലാന്‍ഫ്രാങ്ക് സ്‌കൂളില്‍ വെച്ചു നടക്കുന്ന പൊതുചടങ്ങില്‍ ക്രോയ്ഡോണിലെ മലയാളി കൂട്ടായ്മകള്‍ ഒന്നു ചേര്‍ന്നാണ് അദ്ദേഹത്തെ ആദരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
Prem: 07578314452, ടലയമേെശമി: 07830819151, Vivek: 07521318193, Rajagopal: 07979780765
Venue: Lanfranc School, Mitcham Road, Croydon, CR9 3AS
Date: 2-12-207
Time: 6:30 Pm
ലണ്ടന്‍: എയിഡ്‌സ് ചികിത്സയില്‍ പുതിയ മുന്നേറ്റം. എച്ച്‌ഐവി വൈറസിനെ പ്രതിരോധിക്കാന്‍ ശ്വാസകോശ ക്യാന്‍സറിന്റെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തി. നിലവിലുള്ള എച്ച്‌ഐവി ചികിത്സകളേക്കാള്‍ ഫരപ്രദമാണ് ഈ മരുന്നെന്നാണ് വ്യക്തമായിരിക്കുന്നത്. ശ്വാസകോശാര്‍ബുദത്തിന് ചികിത്സ തേടിയ എച്ച്‌ഐവി ബാധിതനായ 51കാരനിലുണ്ടായ മാറ്റമാണ് ലോക എയിഡ്‌സ് ദിനമായ ഇന്ന് ഈ രോഗ ചികിത്സയില്‍ മുന്നേറ്റത്തിന്റെ സൂചന നല്‍കിയിരിക്കുന്നത്.
നിവോലമുമാബ് എന്ന മരുന്നാണ് ഫലപ്രദമെന്ന് കണ്ടെത്തിയത്. പഴകിയ അര്‍ബുദത്തിന്റെ ചികിത്സക്ക് ഉപയോഗിക്കുന്ന ഈ മരുന്ന് എച്ച്‌ഐവി വൈറസുകളെ ആക്രമിക്കുകയും അവയെ ഇല്ലാതാക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തിയത്. ആന്നല്‍സ് ഓഫ് ഓങ്കോളജി എന്ന ജേര്‍ണലിലാണ് ഈ മരുന്ന് ഫലപ്രദമായെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 50 രോഗികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് വ്യക്തമായതെന്നും പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ക്ക് കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ക്യാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന നിവോമുലാബ് എച്ച്‌ഐവിയെ പ്രതിരോധിക്കുന്നുണ്ടെന്ന് വ്യക്തമാകുന്ന ആദ്യ സംഭവമാണ് ഇതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ജീന്‍ ഫിലിപ്പ് സ്പാനോ പറഞ്ഞു. ശറീരത്തിലെ രോഗപ്രതിരോധ സംവിധാനമായ വെളുത്ത രക്താണുക്കളെ ബാധിക്കുകയും പ്രതിരോധ ശേഷി ഇല്ലാതാക്കുകയുമാണ് എച്ച്‌ഐവി വൈറസ് ചെയ്യുന്നത്. നിവോമുലാബ് വൈറസുകള്‍ക്കെതിരെ ശരീരത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ലണ്ടന്‍: ബ്രെക്‌സിറ്റ് ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വരുമെന്ന് എച്ച്എംആര്‍സി. 5000ത്തോളം ജീവനക്കാരെ അധികമായി വേണ്ടിവരുമെന്നാണ് എച്ച്എംആര്‍സി ചീഫ് ജോണ്‍ തോംപ്‌സണ്‍ അറിയിക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ തീരുമാനമായില്ലെങ്കില്‍ കസ്റ്റംസ് ഡിക്ലറേഷന്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും തോംപ്‌സണ്‍ വ്യക്തമാക്കി. നിലവിലുള്ള ബജറ്റിനേക്കാള്‍ 200 മില്യന്‍ പൗണ്ടാണ് ആവശ്യമായി വരിക.
ഇതു വേണ്ടിവന്നാല്‍ നികുതി വര്‍ദ്ധനയുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. നിലവിലുള്ള ബജറ്റിന്റെ 40 മുതല്‍ 60 ശതമാനം വരെ ബ്രെക്‌സിറ്റിനായാണ് ചെലവാക്കുന്നതെന്ന് സര്‍വകക്ഷി ബ്രെക്‌സിറ്റ് കമ്മിറ്റിയില്‍ അദ്ദേഹം അറിയിച്ചു. പുതിയ വ്യാപാരക്കരാറില്‍ എത്തിച്ചേരാന്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ കസ്റ്റംസ് ഡിക്ലറേഷനില്‍ 5 ഇരട്ടി വര്‍ദ്ധന വേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
2019 മാര്‍ച്ചിലെ ബ്രെക്‌സിറ്റ് ദിവസത്തിനായി 106 മില്യന്‍ പൗണ്ടിന്റെ കസ്റ്റംസ് ഡിക്ലറേഷന്‍ തയ്യാറാക്കേണ്ടതുണ്ട്. എന്നാല്‍ ഇത് പ്രതസന്ധി പരിഹരിക്കാന്‍ പര്യാപ്തമാകുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ പൗരന്‍മാര്‍ നല്‍കുന്ന സെറ്റില്‍ഡ് സ്റ്റാറ്റസ് അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പ് വരുത്താന്‍ ഹോം ഓഫീസ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ബോര്‍ഡേഴ്‌സ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഡേവിഡ് ബോള്‍ട്ടും ആവശ്യപ്പെട്ടു.
ജോജി തോമസ്
ബ്രിട്ടണിലെ മലയാളികളുടെ ഇടയില്‍ പുതിയൊരു സംഘടന ഉദയം ചെയ്യുകയാണ്. സ്‌കോട്ട്‌ലാന്റിലെ വിവിധ മലയാളി സംഘടനകളെ കോര്‍ത്തിണക്കി കൂടുതല്‍ പ്രവര്‍ത്തന വ്യാപ്തിയുള്ള ഒരു ബഹുജന സംഘടനയാണ് രൂപീകൃതമാകുന്നതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. തുടക്കത്തിലുള്ള പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടുകളും വിലയിരുത്തുമ്പോള്‍ സ്‌കോട്ട്‌ലാന്റിലെ മലയാളികളെ മുഴുവന്‍ ഒരു കുടക്കീഴില്‍ എത്തിക്കുകയും അവിടുത്തെ മലയാളികളുടെ പൊതുസ്വത്താകുന്ന ഒരു സംഘടന കെട്ടിപ്പെടുക്കാനുമാണ് സംഘാടകര്‍ പരിശ്രമിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും. എട്ടോ അതിലധികമോ അംഗങ്ങളുള്ള സൗഹൃദ-കുടുംബ കൂട്ടായ്മകളേയും അസോസിയേഷനുകളേയും ക്ലബുകളേയും ഉള്‍കൊള്ളിക്കാനാണ് യുസ്മയുടെ നീക്കം ബ്രിട്ടണില്‍ ഇന്ന് മലയാളികളുടേതായി ഉള്ള മറ്റു പല സംഘടനകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കോട്ട്‌ലാന്റിലെ മൊത്തം മലയാളി സമൂഹത്തിന്റെ പ്രാതിനിധ്യം യുസ്മയ്ക്ക് സാധ്യമാകുമെന്ന് പ്രത്യാശിക്കാം.
പല കാരണങ്ങള്‍ കൊണ്ട് ബ്രിട്ടണില്‍ മലയാളി അസോസിയേഷനുകളുടെ ബാഹുല്യം ഉണ്ടെന്നുള്ളത് വസ്തുതയാണ്. ആശയപരമായ ഭിന്നതകള്‍ മുതല്‍ സൗന്ദര്യ പിണക്കങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ട്. മലയാളി അസോസിയേഷനുകളുടെ പ്രവര്‍ത്തനരീതികള്‍ പലപ്പോഴും ഓണം, ക്രിസ്തുമസ് ആഘോഷത്തിനപ്പുറത്തേയ്ക്ക് വളര്‍ന്നിട്ടില്ലാത്തതും എടുത്തുപറയേണ്ട ന്യൂനതയാണ്. അസോസിയേഷനുകളിലെ അംഗങ്ങളുടെ എണ്ണത്തിലുള്ള പരിമിതികള്‍ പലപ്പോഴും മലയാളികള്‍ക്ക് പ്രയോജനപ്രജമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. ബ്രിട്ടണിലെ മലയാളി അസോസിയേഷനുകളെ ഒരു മേല്‍ക്കൂരയ്ക്ക് കീഴെ കൊണ്ടുവരാന്‍ രൂപീകൃതമായ യുക്മ 10-ാം വാര്‍ഷികത്തിലേയ്ക്ക് കടക്കുകയാണെങ്കിലും മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി ക്രിയാത്മകമായ ഒരു പ്രവര്‍ത്തനശൈലി രൂപപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് ഇംഗ്ലണ്ടിലാണ്. ബ്രിട്ടണിലെ മുഴുവന്‍ മലയാളികള്‍ക്കുമായി രൂപീകൃതമായ യുക്മയ്ക്ക് സ്‌കോട്ടിഷ് മലയാളികള്‍ക്കായി ഒരു പ്രവര്‍ത്തനവും ഇല്ലാത്തതാണ് യുസ്മയുടെ രൂപീകരണത്തിന് കാരണമായത്.
പല നിക്ഷിപ്ത താല്‍പര്യങ്ങള്‍ മൂലവും ഇംഗ്ലണ്ടില്‍ പോലും മുഴുവന്‍ മലയാളികളുടെയും പൊതുസ്വത്താകാന്‍ യുക്മയ്ക്ക് സാധിച്ചിട്ടില്ല. ഒരു പൊതുസംഘടനയില്‍ കാണുന്ന ജനാധിപത്യ മര്യാദകളോ പൊതു ചര്‍ച്ചകളോ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള സംവിധാനങ്ങളോ ഇല്ലാത്തത് വലിയ ദൗര്‍ബല്യമാണ്. ഒരു വര്‍ഷത്തില്‍ 30000ല്‍ അധികം പൗണ്ട് ചിലവഴിക്കുന്ന ഒരു സംഘടനയ്ക്ക് സുതാര്യമായ ഓഡിറ്റിങ്ങ് സംവിധാനങ്ങളാവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് വാര്‍ഷിക പൊതുയോഗം അംഗീകരിക്കാതിരുന്നത് ഇത് വരെ പാസാക്കി എടുക്കാന്‍ ഭാരവാഹികള്‍ക്ക് കഴിഞ്ഞിട്ടില്ല.
യുകെയിലെ മലയാളികളുടെ പൊതു സംഘടന ഇന്നേവരെ യുകെയിലൊരിടത്തും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല എന്നത് തന്നെയാണ് മറ്റൊരു പരാജയം. സംഘടനയെ ചിലരുടെ ഇഷ്ടത്തിനൊത്ത് കൊണ്ടുപോകുന്നതിനുള്ള ഉപായമായാണ് ഇതിനെ കാണുന്നത്. വ്യക്തമായ നിയമാവലിയോടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയ്‌ക്കേ നിക്ഷിപ്ത താല്‍പര്യക്കാരുടെ പിടിയില്‍ നിന്ന് വഴുതി മാറി പൊതുനന്മയ്ക്കായി പ്രയത്‌നിക്കാന്‍ സാധിക്കൂ. നാട്ടിലെ സഹകരണസംഘം മോഡലിലുള്ള ഭാരവാഹികളുടെ തെരെഞ്ഞെടുപ്പാണ് മറ്റൊരു വൈകൃതം. ഇത് അമിതമായ രാഷ്ട്രീയ അതിപ്രസരണത്തിന് കാരണമാകുകയും കഴിവും പുത്തന്‍ ചിന്താഗതിയുള്ളവര്‍ക്ക് കടന്നുവരാന്‍ അവസരം നിഷേധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ രാഷ്ട്രീയ ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ ചേരിതിരിവുകള്‍ സൃഷ്ടിച്ച് ബ്രിട്ടണിലെ പ്രവാസി മലയാളികളുടെ സംഘടനയുടെ നേതൃത്വത്തില്‍ വരാനുള്ള പ്രവര്‍ത്തനങ്ങളുടെ സാംഗത്യം മനസിലാക്കാവുന്നതല്ല.
മലയാളികള്‍ക്ക് തീര്‍ച്ചയായും ഒരു സംഘടിത ശക്തി ആവശ്യമാണ്. പക്ഷേ ആ സംഘടിത ശക്തി ഉപയോഗിക്കുന്നത് പുരോഗമനപരമായ ആശങ്ങള്‍ക്കും മുഴുവന്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുമായിരിക്കണം. പുത്തന്‍ ആശയങ്ങളും ചലനാത്മകമായ നേതൃത്വവും ഉള്ള ഒരു സംഘടനയ്ക്ക് സമൂഹത്തിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കും. കഴിഞ്ഞ കാലഘട്ടങ്ങളില്‍ പ്രവാസി മലയാാളി സംഘടനകളില്‍ വന്ന വീഴ്ചകളില്‍ നിന്നും കുറവുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സ്‌കോട്ട്‌ലാന്റ് മലയാളികളുടെ ഉന്നമനത്തിനായി ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാവട്ടെ യുസ്മ എന്ന് നമുക്ക് പ്രത്യാശിക്കാം.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നവര്‍ അത് ശ്രദ്ധാപൂര്‍വ്വം ചെയ്തില്ലെങ്കില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വൈസ് പ്രസിഡന്റ് വിറ്റര്‍ കോണ്‍സ്റ്റാന്‍സിയോ മുന്നറിയിപ്പ് നല്‍കി. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അവയുടെ വില കൂടി നില്‍ക്കുന്ന അവസരത്തില്‍ കറന്‍സി വാങ്ങുന്നത് റിസ്ക് ആണെന്നായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. ഇന്ന് ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍റെ വിനിമയ നിരക്ക് 11000 ഡോളറില്‍ എത്തി നില്‍ക്കെയാണ് ഇസിബി വൈസ് പ്രസിഡന്റ് ഈ മുന്നറിയിപ്പ് നല്‍കിയത്.
ബിറ്റ് കോയിന്റെ ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അതിശയിപ്പിക്കുന്ന വേഗതയില്‍ ആയിരുന്നതാണ് ഈ രംഗത്ത് നിക്ഷേപിക്കുന്നവര്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കണമെന്ന ഉപദേശം നല്‍കാന്‍ കാരണം. ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ 1000 ഡോളര്‍ ട്രേഡിംഗ് നിരക്ക് ഉണ്ടായിരുന്നിടത്ത് നിന്നാണ് ബിറ്റ് കോയിന്റെ വളര്‍ച്ച ഇന്നത്തെ 11000 ഡോളറിലേക്ക് എത്തിയത്. ആയിരം ശതമാനം വളര്‍ച്ചാ നിരക്ക് ആണിത്. ഈയവസരത്തില്‍ ബിറ്റ് കോയിന്‍ നിക്ഷേപകര്‍ ഇത്രയും കൂടിയ വിലക്ക് ബിറ്റ് കോയിന്‍ വാങ്ങുന്നത് ഹൈ റിസ്ക് ആയിരിക്കുമെന്ന് വിറ്റര്‍ കോണ്‍സ്റ്റാന്‍സിയോ പറഞ്ഞു.
ക്രിപ്റ്റോ കറന്‍സി വാങ്ങുമ്പോഴും ട്രേഡിംഗ് നടത്തുമ്പോഴും വളരെയധികം ശ്രദ്ധിച്ച് വേണം ഇടപാടുകള്‍ നടത്താന്‍. ഈ ആധുനിക നിക്ഷേപ സാധ്യതയെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തവര്‍ തുടക്കത്തില്‍ വന്‍തുക മുടക്കി നിക്ഷേപം നടത്തുന്നത് ഒട്ടും ആശാസ്യമല്ല. ചെറിയ നിക്ഷേപം നടത്തി വിപണി സാധ്യതകളെ കുറിച്ച് ബോധവാന്മാര്‍ ആയ ശേഷം മാത്രം മുന്നോട്ട് പോവുക എന്നതാണ് റിസ്ക് ഫ്രീ ആയി ക്രിപ്റ്റോ കറന്‍സി രംഗത്ത് പരീക്ഷണം നടത്താനുള്ള സുരക്ഷിത മാര്‍ഗ്ഗം. ഇന്റര്‍നെറ്റ് ട്രേഡിംഗ് മാത്രം ആധാരമാക്കി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ സുരക്ഷിതം പ്രീ മൈനിംഗ് ചെയ്തിട്ടുള്ള കമ്പോള വിപണനം സാധ്യമാകുന്ന ക്രിപ്റ്റോ കറന്‍സികള്‍ തെരഞ്ഞെടുക്കുന്നതാണ്.
ലണ്ടന്‍: ക്രിസ്തുമസ് കാലത്ത് യാത്രാദുരിതം വര്‍ദ്ധിപ്പിച്ചുകൊണ്ട് വിര്‍ജിന്‍ ട്രെയിന്‍ ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. ഡിസംബറിലും ജനുവരിയിലുമായി ആറ് 24 മണിക്കൂര്‍ സമരങ്ങള്‍ നടത്തുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. വിര്‍ജിന്‍ ട്രെയിന്‍സ് വെസ്റ്റ് കോസ്റ്റ് ജീവനക്കാരാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 15, 22, ജനുവരി 5, 8, 26, 29 തിയതികളിലായിരിക്കും സമരങ്ങള്‍ അരങ്ങേറുക. ട്രെയിന്‍ മാനേജര്‍മാര്‍, ഓണ്‍ബോര്‍ഡ് കേറ്ററിംഗ് ജീവനക്കാര്‍, സ്‌റ്റേഷന്‍, ക്ലെറിക്കല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 1800ഓളം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് റെയില്‍, മാരിടൈം, ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ അറിയിച്ചു. വേതന വിഷയത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
സമരത്തിനിടയിലും മിക്കവാറും എല്ലാ സര്‍വീസുകളും നടത്തുമെന്ന് വിര്‍ജിന്‍ ട്രെയിന്‍സും അറിയിച്ചു. ജോലി സ്ഥലത്തെ സമത്വത്തിനും നീതിക്കും വേണ്ടിയാണ് സമരം നടത്തുന്നതെന്നാണ് ആര്‍എംടി യൂണിയന്‍ ജനറല്‍ സെക്രട്ടറി മിക്ക് കാഷ് പറഞ്ഞത്. ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും ലഭ്യമാക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. കമ്പനി തൊഴിലാളികളോട് കാണിക്കുന്ന അസമത്വത്തിനും വഞ്ചനാപരമായ സമീപനത്തിനുമെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കന്വനിയെ അറിയിച്ചിട്ടുള്ളതായും യൂണിയന്‍ വ്യക്തമാക്കി.
അതേസമയം ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യമായ സമയത്ത് പ്രശ്‌നങ്ങ്ള്‍ സൃഷ്ടിക്കാനാണ് യൂണിയന്‍ ശ്രമിക്കുന്നതെന്നാണ് കമ്പനി പ്രതികരിച്ചത്. 3.6 ശതമാനം ശമ്പള വര്‍ദ്ധനവ് തങ്ങ്ള്‍ അംഗീകരിച്ചിട്ടുണ്ട്. എ്ന്നാല്‍ 4 ശതമാനമാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. യുകെയില്‍ ഈ വര്‍ഷം ലഭ്യമായ വര്‍ദ്ധനവിന്റെ ഇരട്ടിയാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും കമ്പനി പറയുന്നു.