ന്യൂസ് ഡെസ്ക്
ബ്രിട്ടൺ അതിശൈത്യത്തിന്റെ പിടിയിലമർന്നതോടെ നിരവധി വാഹന അപകടങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് സ്കോട്ട് ലാൻഡിലെ സെൻട്രൽ ബെൽറ്റ് ഏരിയയിൽ മെറ്റ് ഓഫീസ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യമല്ലെങ്കിൽ യാത്രകൾ ഒഴിവാക്കണമെന്ന് മെറ്റ് ഓഫീസ് നിർദ്ദേശിച്ചിരുന്നു. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ റെഡ് അലർട്ട് സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നവർക്ക് കാർ ഇൻഷുറൻസിന്റെ പരിരക്ഷ ലഭിക്കുകയില്ലെന്ന് എന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ AA യും മണി സൂപ്പർ മാർക്കറ്റും വിശദീകരണം നല്കി. കോംബ്രിഹെൻസീവ് ഇൻഷുറൻസ് ഉള്ളവർക്ക് റെഡ് അലർട്ട് സമയങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ പൂർണമായ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നാണ് AA യും മണി സൂപ്പർ മാർക്കറ്റും നല്കുന്ന വിശദീകരണം.
പരിരക്ഷ ലഭിക്കില്ല എന്ന രീതിയിൽ നടക്കുന്ന പ്രചാരണം തീർത്തും തെറ്റാണെന്ന് AA അറിയിച്ചു. റോഡ് അപകടകരമായ അവസ്ഥയിൽ ആയിരിക്കുമ്പോൾ കഴിയുന്നതും യാത്രകൾ ഒഴിവാക്കുന്നതാണ് അഭിലഷണീയം. എന്നാൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടത്തിൽ പെട്ടാൽ അതിന്റെ ഗൗരവമനുസരിച്ച് ഇൻഷുറൻസ് കവറേജിൽ വ്യത്യാസം വരും. കോംബ്രിഹെൻസീവ് കവർ ഉള്ളവർക്ക് സ്വന്തം വാഹനത്തിനും അതിൽ യാത്ര ചെയ്യുന്നവർക്കും, നിങ്ങളുടെ വാഹനം മൂലം മറ്റുള്ളവർക്ക് ഉണ്ടാവുന്ന ബാധ്യതകൾക്കും പരിരക്ഷ ലഭിക്കും.
തേർഡ് പാർട്ടി ഇൻഷുറൻസ് ഉള്ളവർക്ക് സ്വന്തം വാഹനത്തിന് പരിരക്ഷ ലഭിക്കില്ല. നിങ്ങളുടെ വാഹനം മൂലം മറ്റുള്ളവർക്ക് ഉണ്ടാവുന്ന നഷ്ടങ്ങൾക്കും ബാധ്യതകൾക്കും അവർക്ക് പ്രൊട്ടക്ഷൻ ലഭിക്കും. മറ്റു വാഹനങ്ങൾ മൂലം നിങ്ങളുടെ കാറിനോ വസ്തുവകകൾക്കോ നഷ്ടമുണ്ടാവുകയും ഉത്തരവാദിയായ ഡ്രൈവറെ കണ്ടെത്താൻ കഴിയാതെ വരികയും ചെയ്താൽ സ്വന്തം കോംബ്രിഹെൻസീവ് ഇൻഷുറൻസിൽ നിന്ന് ക്ലെയിം ചെയ്യാം. എന്നാൽ എക്സസ് തുക കൊടുക്കേണ്ടി വരും. ഗുരുതരമായ അപകടങ്ങളിൽ ഉത്തരവാദികളെ കണ്ടെത്താൻ കഴിയാത്ത കേസുകളിൽ മോട്ടോർ ഇൻഷുവേഴ്സ് ബ്യൂറോ ആണ് നഷ്ടപരിഹാരം നല്കുന്നത്.
പുത്തന്‍ തലമുറ ഹാഷ്ബാക്ക് കാറായ ഓറിസ ബ്രിട്ടണിലെ ടെര്‍ബിഷെയറിലെ ബണാസ്റ്റന്‍ പ്ലാന്റില്‍ തന്നെ നിര്‍മ്മിക്കുമെന്ന് ടൊയോട്ട അറിയിച്ചു. കാറുകളുടെ എഞ്ചിന്‍ നിര്‍മ്മാണവും ഇവിടെയായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച ഇരുനൂറ്റി നാല്‍പ്പത് ദശലക്ഷം പൗണ്ടിന്റെ നിക്ഷേപത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇത്. ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ ബ്രിട്ടണ്‍ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ജപ്പാനീസ് കമ്പനിയുടെ പ്രസ്താവന പുറത്തുവന്നത്.

മൂവായിരത്തോളം തൊഴിലവസരങ്ങളും ഇതിനോടനുബന്ധിച്ച് ഉണ്ടാകുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. വിപണിയില്‍ വന്‍ നേട്ടം കൈവരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്ന മോഡലാണ് ഓറിസ. ഈ മോഡലിന്റെ നിര്‍മ്മാണം ബ്രിട്ടനില്‍ നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ചുകൊണ്ടാണ് കമ്പനിയുടെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. നിസാന്‍ ആണ് ബ്രക്‌സിറ്റിന് ശേഷവും ബ്രിട്ടണില്‍ കാര്‍ നിര്‍മ്മിക്കുമെന്ന് അറിയച്ച മറ്റൊരു കമ്പനി. ക്വാഷ്‌കായി, എക്‌സ്‌ട്രെയില്‍ എന്നീ എസ്.യു.വികള്‍ സണ്ടര്‍ലാന്റിലുള്ള പ്ലാന്റില്‍ നിര്‍മ്മിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

ബ്രിട്ടനില്‍ ഏതാണ്ട് 2.5 ബില്ല്യണ്‍ പൗണ്ടോളം നിക്ഷേപം നടത്തുന്ന കമ്പനികളില്‍ ഒന്നാണ് ടോയോട്ട. യൂറോപ്യന്‍ രാജ്യങ്ങളിലെ മറ്റേതു കമ്പനികളേക്കാളും ഉയര്‍ന്ന നിക്ഷേപ നിരക്കാണിത്. ഏകദേശം 2.5 മില്ല്യണ്‍ പൗണ്ട് മുതല്‍ മുടക്കിയാണ് പുതിയ ജനറേഷന്‍ കാറുകള്‍ നിര്‍മ്മിക്കാന്‍ ജപ്പാന്‍ കമ്പനി തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇതു സബന്ധിച്ച് പ്രഖ്യാപനം കമ്പനി നടത്തിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോകുന്ന മോഡലായിരിക്കും ഈയിനത്തിലെ ആദ്യത്തെ കാര്‍. ഭാവിയില്‍ കൂടുതല്‍ കാറുകള്‍ യുകെയില്‍ നിര്‍മ്മിക്കുമോയെന്ന് ചോദ്യത്തിന് ടോയോട്ട വക്താവ് മറുപടിയൊന്നും നല്‍കിയില്ല. ഭാവിയിലെ നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രസ്താവന നടത്താന്‍ കഴിയില്ലെന്ന് കമ്പനി വക്താവ് അറിയിക്കുകയായിരുന്നു.
ബ്രക്‌സിറ്റിനു ശേഷമുള്ള പരിവര്‍ത്തന കാലഘട്ടത്തില്‍ യുകെയിലെത്തുന്ന യുറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ രാജ്യത്ത് എത്ര കാലം വേണമെങ്കിലും തുടരാമെന്ന് സര്‍ക്കാര്‍. പുതിയ അനുരഞ്ജന നടപടി യുറോപ്യന്‍ പൗരന്‍മാര്‍ക്ക് പരിവര്‍ത്തന കാലഘട്ടത്തില്‍ മുന്‍പ് അനുവദിച്ചിരുന്ന മുഴുവന്‍ അവകാശങ്ങളും തുടര്‍ന്ന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൗരന്മാരുടെ സ്വതന്ത്രമായ രാജ്യത്ത് സഞ്ചരിക്കാനും താമസിക്കാനുമുള്ള അവകാശം വരുന്ന രണ്ട് വര്‍ഷങ്ങളില്‍ തുടരാന്‍ ഇത് അനുവദിക്കുന്നു. ഇത് പരിവര്‍ത്തന കാലഘട്ടത്തിലെ സമയമാണിത്. അതേസമയം രാജ്യത്ത് പുതിയതായി എത്തിച്ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അവകാശങ്ങള്‍ തന്നെ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് യുകെ വ്യക്തമാക്കി. യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബ്രക്‌സിറ്റിന് ശേഷമുള്ള ഭാവി ബന്ധം വളരെ സുതാര്യവും ശക്തവുമായി നിലനിര്‍ത്താനാണ് യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ ഇത് 2020 ഡിസംബര്‍ 31 വരെ മുന്നോട്ടുകൊണ്ടുപോകാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. എന്നാല്‍ ഈ ബന്ധം 2019ത മാര്‍ച്ച് മുതല്‍ രണ്ട് വര്‍ഷത്തേക്ക് നിലനിര്‍ത്തുമെന്നാണ് യുകെ അധികൃതര്‍ വ്യക്തമാക്കുന്നത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന 2019 മാര്‍ച്ച് 29ന് ശേഷം യുകെയില്‍ എത്തിച്ചേരുന്ന ഇയു പൗരന്മാര്‍ 3 മാസത്തില്‍ കൂടുതല്‍ രാജ്യത്ത് താമസിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രിയ അതോറിറ്റിയില്‍ ഇക്കാര്യം രജിസ്റ്റര്‍ ചെയ്യേണ്ടതായി വരും. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു കഴിഞ്ഞാല്‍ ജോലി സംബന്ധമായോ, പഠന സംബന്ധമായോ, അല്ലെങ്കില്‍ മറ്റേത് കാരണത്താലോ യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാര്‍ക്ക് 5 വര്‍ഷം മാത്രമെ രാജ്യത്ത് തുടരാനാകു. പിന്നീട് രാജ്യത്ത് തുടരണമെങ്കില്‍ യുകെ പൗരത്വത്തിന് അപേക്ഷ നല്‍കേണ്ടി വരും. സാധരണ യുകെ പൗരത്വം നല്‍കുന്ന നടപടിക്രമങ്ങള്‍ യൂറോപ്യന്‍ പൗരന്‍മാരും പിന്തുടരേണ്ടി വരും. 2019 മാര്‍ച്ച് 29 നു മുന്‍പായി യുകെയിലെ ജീവിതം 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. ഇവരുടെ ‘സെറ്റില്‍ഡ് സ്റ്റാറ്റസ്’ ഉപയോഗിച്ച് പൗരത്വം നേടാന്‍ ഇവര്‍ അര്‍ഹരാണ്.

സ്ഥിര താമസക്കാര്‍ക്ക് ഭാര്യയേയും അല്ലെങ്കില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും യുകെയില്‍ താമസിക്കുന്നതിനായി ക്ഷണിക്കാവുന്നതാണ്. ഇത് ഇയു ഫ്രീ മുവ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന നടപടിയാണ്. ബ്രക്‌സിറ്റ് ദിവസത്തിന് ശേഷം യുകെയിലെത്തുന്ന ആളുകള്‍ക്കും ബന്ധുക്കളെ രാജ്യത്ത് കൊണ്ടുവരാന്‍ ഇയു ഫ്രീ മുവ്‌മെന്റ് നിയമത്തിലൂടെ സാധിക്കും. പക്ഷേ ഈ നിയമം പരിവര്‍ത്തന കാലഘട്ടത്തില്‍ മാത്രമെ സാധ്യമാവുകയുള്ളു. പരിവര്‍ത്തന കാലഘട്ടം അവസാനിച്ചാല്‍ യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ കുടുംബത്തില്‍ അംഗമാകുന്നതിന് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ആളുകള്‍ പിന്തുടരുന്ന പൗരത്വ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ പിന്തുടരേണ്ടി വരും. അങ്ങനെയാകുമ്പോള്‍ യൂറോപ്യന്‍ പൗരന്മാര്‍ക്കും പുറത്തുള്ളവര്‍ക്കും ഒരുപോലെയുള്ള നിയമങ്ങളായിരുക്കും രാജ്യത്ത് നിലവില്‍ വരാന്‍ പോകുന്നത്.
ന്യൂസ് ഡെസ്ക്
ലെസ്റ്ററിലെ വൻ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു. മുപ്പതു വയസിനടുത്ത് പ്രായമുള്ള മൂന്നു പുരുഷന്മാരാണ് അറസ്റ്റിലായിരിക്കുന്നത്. ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് മിഡ് ലാൻഡ്സ്, നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഓരോരുത്തരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച വൈകുന്നേരം 7.19നാണ് ലെസ്റ്ററിനെ വിറപ്പിച്ച സ്ഫോടനം നടന്നത്. ഹിക്ക്ലി റോഡിലുള്ള പോളിഷ് ഷോപ്പിലാണ് അത്യുഗ്രമായ പൊട്ടിത്തെറി സംഭവിച്ചത്. താഴത്തെ നിലയിൽ ഷോപ്പുകളും മുകളിലെ രണ്ടു നിലകളിൽ ഫ്ളാറ്റുകളുമാണ് ഈ ബിൽഡിംഗിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിൽ ബിൽഡിംഗ് പൂർണമായും തകർന്നു. അഗ്നിനാളങ്ങൾ ഇരുപതിലേറെ മീറ്റർ ഉയരത്തിൽ കത്തി.
ന്യൂസ് ഡെസ്ക്
ബ്രിട്ടൺ അതിശൈത്യത്തിൻറെ പിടിയിലമർന്നു. മെറ്റ് ഓഫീസ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഉടൻ നടപടി എടുക്കേണ്ട സാഹചര്യത്തിലേക്ക് കാലാവസ്ഥ എത്തിയതിനെത്തുടർന്നാണ് അലർട്ട് ലെവൽ ഉയർത്തിയത്. കനത്ത മഞ്ഞു വീഴ്ച ജീവന് ഭീഷണി ഉയർത്തുന്ന നിലയിൽ എത്തിയതിനെ തുടർന്നാണ് സ്കോട്ട് ലാന്‍ഡില്‍ മുന്നറിയിപ്പ് റെഡ് ആക്കിയത്. യുകെയിലെ മറ്റു പ്രദേശങ്ങളിൽ ആംബർ വാണിംഗ് നിലവിലുണ്ട്.

ലിങ്കൺഷയറിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പോലീസ് മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു. 65 വാഹനങ്ങൾ മഞ്ഞിൽ അപകടത്തിൽപ്പെട്ടു.
നിരവധി ട്രെയിനുകളും ഫ്ളൈറ്റുകളും ക്യാൻസൽ ചെയ്തു. പബ്ളിക് ട്രാൻസ്പോർട്ട് നെറ്റ് വർക്ക് താറുമാറായി.
നോർത്തേൺ ലിങ്കൺഷയർ ആൻഡ് ഗൂൾ എൻഎച്ച്എസ് ട്രസ്റ്റ് ഇന്നത്തെ എല്ലാ അപ്പോയിന്റ്മെൻറുകളും റദ്ദാക്കി.
യുണൈറ്റഡ് ലിങ്കൺഷയർ ഹോസ്പിറ്റൽ ട്രസ്റ്റ് ഇന്നത്തെ നോൺ എമർജൻസി അപ്പോയിന്റ്മെൻറുകളും ഓപ്പറേഷനുകളും റദ്ദാക്കി.
സ്കോട്ട് ലാന്‍ഡില്‍ 400 സ്ക്കൂളുകൾക്ക് അവധി നല്കി. ഇംഗ്ലണ്ടിൽ അറുനൂറിലേറെ സ്കൂളുകൾ പ്രവർത്തിച്ചില്ല.
സ്കോട്ട് ലാന്‍ഡ് സെൻട്രൽ ബെൽറ്റിൽ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതൽ വ്യാഴാഴ്ച രാവിലെ പത്തുമണി വരെ 40 സെൻറിമീറ്റർ മഞ്ഞു വീഴാൻ സാധ്യത.
സ്കോട്ട് ലാന്‍ഡില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഞ്ഞുവീഴ്ച ജീവന് ഭീഷണി ഉയർത്തും. പല പ്രദേശങ്ങളും ഒറ്റപ്പെടും. പവർ കട്ടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
നിരവധി റോഡുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. റോഡുകളിൽ നീണ്ട ക്യൂ. അത്യാവശ്യമല്ലാത്ത യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ മുന്നറിയിപ്പ്.
ജോലിക്കെത്തിയവരോട് കാലാവസ്ഥ മോശമാകുന്നതിനാൽ നേരത്തെ വീടുകളിലേയ്ക്ക് മടങ്ങാൻ നിർദ്ദേശം നല്കി.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യുകെയിൽ സ്റ്റോം എമ്മ ആഞ്ഞുവീശും. മോശം കാലാവസ്ഥ ഈയാഴ്ച മുഴുവന്‍ തുടരും.


ജോജി തോമസ്
രാജ്യവും ജനങ്ങളും ഒത്തിരി പ്രതീക്ഷകളോടെ കണ്ടതാണ് കേരളത്തിലെ ഇടതുരാഷ്ട്രീയവും ഭരണവും. ആ പ്രതീക്ഷകളുടെ പ്രതിഫലനമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വളരെ മികച്ച ഭൂരിപക്ഷത്തോടെ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തിലെത്താന്‍ സാധിച്ചത്. പക്ഷെ അടുത്ത കാലത്തായി കേരളത്തിലെ ഇടതുപക്ഷത്തുനിന്നു കേള്‍ക്കുന്നത് അസുഖകരവും വലതുപക്ഷത്തെപ്പോലും നാണിപ്പിക്കുന്നതുമായ വാര്‍ത്തകളാണ്. അധികാരത്തിന്റെ വഴികളിലൂടെ നേടിയെടുത്ത പണത്തിലും അതിന്റെ ധാരാളിത്വത്തിലും അഭിരമിക്കുന്ന നേതാക്കന്മാരും അവരുടെ കുടുംബങ്ങളും ഇടതുപക്ഷത്തിനും നല്‍കുന്ന പ്രതിച്ഛായ വളരെ മോശവും ജനമനസുകളില്‍ അവരുടെ സ്ഥാനം നഷ്ടപ്പെടുത്തുന്നതുമാണ്.

ഇടതുപക്ഷത്തിന്റെ വലത്തോട്ടുള്ള ഈ യാത്ര അപകടകരവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തന്നെ നാശത്തിന് കളമൊരുക്കുന്നതുമാണ്. എതിര്‍ ശബ്ദങ്ങളും വിയോജിപ്പുകളും ധാരാളമുണ്ടെങ്കിലും കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സംഭാവന വളരെ വലുതാണ്. ഇന്ത്യ മൊത്തത്തിലെടുത്താല്‍ നിര്‍ണായകമായൊരു രാഷ്ട്രീയ ശക്തിയാകാന്‍ സാധിച്ചിട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ധാര്‍മികതയുടെ ശബ്ദമാകാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിരുന്നു. ആ ധാര്‍മികതയുടെ നാവാണ് ഇടതുപക്ഷമെന്ന പേരില്‍ പൊതു ഖജനാവവില്‍ നിന്നുള്ള പണമുപയോഗിച്ച് വാങ്ങിയ വിലയേറിയ കണ്ണടകളുമായെത്തിയ അഴകിയ രാവണന്മാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. സ്തുതി പാഠകര്‍ക്ക് പാടി നടക്കാന്‍ സഹനത്തിന്റേയും സമരത്തിന്റെയും ത്യാഗോജ്വലമായ ഇന്നലകള്‍ ഉണ്ടായിരിക്കാമെങ്കിലും ആ ഇന്നലെകളെ വിസ്മൃതിയിലാക്കാന്‍ പൊതുഖജനാവിലെ പണമുപയോഗിച്ച് വാങ്ങിയ ഒരു കണ്ണടയ്ക്കായെന്നത് നിസ്സാര കാര്യമല്ല. കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ സഹയാത്രികരും അവരുടെ കുടുംബങ്ങളും ജീവിതശൈലിയിലും ഏര്‍പ്പെടുന്ന തൊഴിലുകളിലും വച്ചുപുലര്‍ത്തേണ്ട മുന്‍കരുതലുകളെക്കുറിച്ച് സാമാന്യ ബോധമില്ലായ്മയാണ് ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷ നേതൃത്വത്തിന് അവമതിയുണ്ടാക്കിയത്.

കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മും അതിന്റെ നേതൃത്വമാണ് പലപ്പോഴും വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായിത്തീരുന്നത് എന്നത് അതിശയോക്തിപരമാണ്. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പലപ്പോഴും പ്രതിരോധത്തിലായത് കണ്ണൂര്‍ ജില്ലയില്‍ നടന്ന അക്രമണങ്ങളുടെ പേരിലാണ്. സിപിഎം എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയല്ലെന്ന് കണ്ണൂര്‍ ജില്ലാ നേതൃത്വത്തോട് പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ന്യായങ്ങള്‍ ആരുടെ പക്ഷത്തായാലും കണ്ണൂരിലെ അതിക്രമങ്ങളുടെ പേരില്‍ സിപിഎം ഇന്ത്യയൊട്ടാകെ കേള്‍ക്കുന്ന പേരുദോഷം അത്ര വലുതാണ്. ആധുനിക കാലഘട്ടത്തിന് പറ്റിയ രാഷ്ട്രീയ മുറയല്ല. സിപിഎം ഉള്‍പ്പെടെ പല രാഷ്ട്രീയ പാര്‍ട്ടികളും കണ്ണൂരില്‍ പയറ്റുന്നത്.
രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണങ്ങളും ന്യായങ്ങളും പലതുകണ്ടെത്താമെങ്കിലും സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത് നേതാക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും ജീവിത ശൈലിയും പ്രവര്‍ത്തനങ്ങളുമാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബമായി ബന്ധപ്പെട്ട് അടുത്തയിട ഉയര്‍ന്ന വിവാദങ്ങള്‍. പ്രായപൂര്‍ത്തിയായ മക്കളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അച്ഛന് പരിമിതികളുണ്ടെന്ന വാദമുയര്‍ത്താമെങ്കിലും നാടുനീളെ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി വളര്‍ത്താന്‍ ഓടിനടക്കുന്ന അച്ഛന്റെ മക്കള്‍ മുതലാളിത്വത്തിന്റെ സുഖലോലുപതയില്‍ നീരാടുന്നതിന്റെ യുക്തി സാമാന്യ ജനത്തിന് മനസിലാകുന്നതല്ല. മക്കളുടെ പല ബിസിനസുകളും അച്ഛന്റെ അധികാരത്തിന്റെയും സ്വാധീനത്തിലും തണലിലുമാണെന്ന ആക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങളുടെ സംശയങ്ങള്‍ വര്‍ധിക്കുകയേ ഉള്ളൂ. പാര്‍ട്ടി സെക്രട്ടറിയുടെ മകനെ സംരക്ഷിക്കുവാന്‍ വ്യവസായികള്‍ കോടികള്‍ വാരിയെറിഞ്ഞെങ്കില്‍ അവര്‍ അതിന്റെ ലാഭം എവിടെയെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെന്നുള്ളത് തീര്‍ച്ചയാണ്. അടുത്ത ദിവസം സമാപിച്ച സംസ്ഥാന സമ്മേളനതതില്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് കാര്യമായ ചര്‍ച്ച പോലും ഉണ്ടാകാതിരുന്നത് സിപിഎമ്മിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന് സംഭവിച്ച സാരമായ തകരാറിന് ഉദാഹരണമാണ്. അധികാര കേന്ദ്രങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന ചെറുഗ്രഹങ്ങളായി പാര്‍ട്ടി ഘടകങ്ങള്‍ ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിലാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെങ്കില്‍ വീണ്ടും സെക്രട്ടറി പദത്തിലെത്താന്‍ കോടിയേരി വിഷമിച്ചേനെ. സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം നയിക്കുമ്പോള്‍ തന്നെ മക്കളെ ലക്ഷക്കണക്കിന് ഫീസ് നല്‍കി വിദേശ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുന്നത് പല നേതാക്കന്മാര്‍ക്കും ആശയങ്ങളോടും ഉയര്‍ത്തിപ്പിടിക്കുന്ന വിഷയങ്ങളോടുമുള്ള പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടാന്‍ കാരണമായി.

ഇടതുമന്ത്രിസഭ അധികാരമേറ്റതു മുതല്‍ മൂന്നു മന്ത്രിമാര്‍ക്ക് വിവിധ കാരണങ്ങളാല്‍ രാജിവെച്ച് ഒഴിയേണ്ടി വന്നു. വലതുമന്ത്രിമാരെപ്പോലെ കള്ളത്തരങ്ങള്‍ കാട്ടാനും പിടിച്ചു നില്‍ക്കാനയുമുള്ള കഴിവില്ലായ്മയുമാവാം ഒരു പക്ഷേ ഇത്രയധികം മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ചത്. പക്ഷേ ഒരു ഇടതുപക്ഷ മന്ത്രിസഭയിലെ അംഗങ്ങളില്‍ നിന്ന് പൊതുജനം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഈ മൂന്നു മന്ത്രിമാരില്‍ നിന്നും ഉണ്ടായത്. ഇതില്‍ ഏറ്റവും വിരോധാഭാസമായിട്ടുള്ളത് എന്‍സിപി പ്രതിനിധി എ കെ ശശീന്ദ്രന്റെ മടങ്ങി വരവാണ്. വാദി പരാതി പിന്‍വലിച്ചാലും, കോടതിയില്‍ നിന്ന് കുറ്റവിമുക്തനായാലും അധികാരത്തിന്റെ തണലില്‍ ശശീന്ദ്രന്‍ കാട്ടിക്കൂട്ടിയ വൈകൃതങ്ങള്‍ കേരള ജനതയുടെ മുഴുവന്‍ കാതുകളില്‍ എത്തിയതാണ്. കെണിയില്‍ പെടുത്തിയതാണെന്ന് വാദിക്കാമെങ്കിലും ഒരു ഭരണാധികാരിയുടെ ബലഹീനതയാണ് അവിടെ തുറന്നുകാട്ടപ്പെട്ടത്. കാര്യസാധ്യത്തിനുവേണ്ടി നാളെയും ആരെങ്കിലും സമീപിച്ചാല്‍ മന്ത്രിയുടെ ബലഹീനത വീണ്ടും തലപൊക്കില്ലെന്ന് എന്താണ് ഉറപ്പ്. ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം കണ്ടാല്‍ തോന്നുക അദ്ദേഹത്തിന്റെ ഭരണ നൈപുണ്യവും എന്‍സിപിയുടെ രണ്ട് നിയമസഭാ അംഗങ്ങളുടെ പിന്തുണയും ഇല്ലെങ്കില്‍ ഇടതുഭരണം മുന്നോട്ട് പോകില്ലെന്നാണ്. ശശീന്ദ്രന് പകരം കുറഞ്ഞ കാലത്തേയ്ക്ക് മന്ത്രിസഭയിലെത്തിയ തോമസ് ചാണ്ടിക്കെതിരെ നെല്‍വയല്‍ നികത്തലുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംരക്ഷിക്കാന്‍ നടത്തിയ കസര്‍ത്തുകള്‍ കേരള ജനതയ്ക്ക് മുമ്പില്‍ ഇടതുപക്ഷത്തെ പരിഹാസ്യരാക്കി.
അഴിമതിക്കെതിരായ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളിലെല്ലാം വെള്ളം ചേര്‍ക്കപ്പെട്ടു. അഴിമതിക്കാര്‍ക്കെതിരെ വിജിലന്‍സ് എടുത്ത പല കേസുകളും ഫയലില്‍ ഒതുങ്ങി. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതില്‍ സാരമായ കുറവുണ്ടായി. അഴിമതി കുറഞ്ഞതുകൊണ്ടാണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതെങ്കില്‍ നന്നായിരുന്നു.
അഴിമതിക്കേസില്‍ ജയിലില്‍ പോയി കേരള ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ഈ ഭരണത്തില്‍ കാബിനറ്റ് റാങ്കുള്ള മുന്നോക്ക് വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ്. ഇടതുപക്ഷത്തിന്റെ സമുന്നത നേതാവ് വി എസ് അച്യുതാനന്ദനാണ് ബാലകൃഷ്ണപിള്ളയുടെ അഴിമതിക്കെതിരെ നിയമയുദ്ധം നയിച്ചത് എന്നത് നിലവിലെ സാഹചര്യത്തില്‍ തികഞ്ഞ വിരോധാഭാസമാണ്. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് മന്ത്രിയായിരിക്കെ സ്ത്രീ വിഷയത്തില്‍ തല്ലുകൊണ്ട് പുറത്തുപോകേണ്ടി വന്ന അദ്ദേഹത്തിന്റെ മകന്‍ ഗണേഷ് കുമാര്‍ കുറുക്കുവഴികളിലൂടെ മന്ത്രിസഭയിലെത്താനുള്ള പുറപ്പാടിലാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഏറ്റവുമധികം കോളിളക്കം സൃഷ്ടിക്കുകയും സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്ത ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ കെ എം മാണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ ഇടതുപക്ഷം ഇപ്പോള്‍.

പാരിസ്ഥിതിക പ്രശ്‌നങ്ങളോട് കാലകാലങ്ങളായി ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടുകളില്‍ നിന്നുള്ള വ്യതിചലനം വ്യക്തമാണ്. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള അന്തരം കുറഞ്ഞുവരുമ്പോള്‍ ഇടതുപക്ഷ അനുഭാവികളായിരുന്ന വലിയൊരു ജനവിഭാഗം തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. വലതുപക്ഷ നേതൃത്വത്തിന്റെ കുറവുകള്‍ ചൂണ്ടിക്കാട്ടിയും അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സജീവമാക്കിയും ഇടതുനേതൃത്വത്തിന് തലയൂരാന്‍ സാധിക്കില്ല. കാരണം വലതുപക്ഷത്തുള്ള നേതാക്കന്മാരെ പിന്തുണയ്ക്കുന്നവര്‍ അവര്‍ എന്താണെന്ന് മനസിലാക്കി തന്നെയാണ് പിന്തുണ നല്‍കുന്നത്. ഇടതു നേതൃത്വത്തിന്റെ നയപരവും ആശയപരവുമായ വ്യതിയാനങ്ങളെ ഇതുപോലെ ഇടതുപക്ഷ അനുഭാവികള്‍ ഉള്‍ക്കൊള്ളണമെന്നില്ല. വി എസ് അച്യുതാനന്ദന് ശേഷം ഒരു ജനകീയ നേതാവ് ഇടതുപക്ഷത്തുനിന്ന് ഉയര്‍ന്നുവരാത്തത് തെരഞ്ഞെടുപ്പുകളില്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കും. ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ പ്രവര്‍ത്തനശൈലി പിന്തുടരുന്ന നേതാക്കള്‍ ജനാധിപത്യവ്യവസ്ഥിയില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പുകളില്‍ ശോഭിക്കില്ല. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ പ്രതാപ കാലത്ത് കേരളത്തിലെ ഇടതുപക്ഷ അനുഭാവികള്‍ ആഗ്രഹിച്ചിരുന്നത് കേരളവും ബംഗാളും പോലെ ഭരണത്തുടര്‍ച്ചയുള്ള ഒരു സംസ്ഥാനമാക്കണമെന്നായിരുന്നു. ഇടതുനേതൃത്വം പ്രവര്‍ത്തനങ്ങളിലും ശൈലിയിലും മാറ്റം വരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ഇന്ന് ബംഗാളില്‍ എന്താണോ സംഭവിച്ചത് അതാവും നാളെകളില്‍ കേരളത്തിലും സംഭവിക്കുക.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
അതിശൈത്യം തുടരുന്ന യുകെയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതികൂല കാലവസ്ഥ മൂലം നൂറോളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍-വിമാന ഗതാത സംവിധാനം താറുമാറായി കിടക്കുകയാണ്. പല സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നടന്ന റോഡപകടങ്ങളിലായി നാല് പേര്‍ കൊല്ലപ്പെട്ടു. ലിങ്കണ്‍ഷെയറില്‍ നടന്ന റോഡപകടത്തില്‍ മൂന്ന് പേരും കാമ്പ്രിഡ്ജ്‌ഷെയറില്‍ നടന്ന മറ്റൊരു അപകടത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മഞ്ഞ് വീഴ്ച്ച കാരണം റോഡ് ഗതാഗതം പല പ്രദേശങ്ങളിലും അപകടം സൃഷ്ടിക്കുന്നുണ്ട്. റോഡില്‍ സൂക്ഷ്മത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹീത്ബ്രൂ വിമാനത്താവളത്തിലെ പല വിമാന സര്‍വ്വീസുകളും തുടരുന്ന പ്രതികൂല കാലവസ്ഥ മൂലം റദ്ദാക്കി. യുകെയുടെ എല്ലാപ്രദേശങ്ങളിലും കാലവസ്ഥ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച്ച സ്‌കോട്ട്‌ലഡിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതിശൈത്യം തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സമീപ കാലത്തെ ഏറ്റവും പ്രതികൂല കാലവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ജനങ്ങള്‍ സൂക്ഷിക്കണമെന്നും സ്‌കോട്‌ലന്റ് ഗതാഗത മന്ത്രി മുന്നറിയിപ്പ് നല്‍കുന്നു. ജീവനിലും സ്വത്തിനും സുരക്ഷ ഭീഷണി നിലനില്‍ക്കുന്നതായി സൂചിപ്പിച്ചുകൊണ്ട് ഈസ്റ്റേണ്‍ സ്‌കോട്ട്ന്റ് സര്‍ക്കാര്‍ ബുധനാഴ്ച്ച ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സ്‌കോട്ട്‌ലന്റിലും ഇഗ്ലണ്ടിലും വെയില്‍സിലും തുടരുന്ന മഞ്ഞു വീഴ്ച്ച കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ യെല്ലോ മുന്നറിയിപ്പ് നിലനിര്‍ത്തിയിട്ടുണ്ട് (yellow Warning). കെന്റ്. സറൈ, സുഫോള്‍ക്ക്, സുസെക്‌സ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടൂതല്‍ മഞ്ഞ് വീഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെങ്ങളില്‍ മെറ്റ് ഓഫീസ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ ജനങ്ങള്‍ കൂടുതല്‍ സൂക്ഷിക്കണമെന്ന് പറയുന്നു.

ഭൂഗര്‍ഭ വൈദ്യൂത കേബിളുകളില്‍ തീ പടര്‍ന്നതോടെ ന്യൂകാസിലിലെ കൗഗേറ്റിലുള്ള ഏതാണ്ട് 500 ഓളം വീടുകളില്‍ വൈദ്യൂതി സേവനം നിലച്ചിരിക്കുകയാണ്. തണുത്തുറഞ്ഞ കാലവസ്ഥയെ തുടര്‍ന്ന് നോര്‍ത്തബ്രിയ പോലീസും മുന്നറയിപ്പുമായി രംഗത്തു വന്നിട്ടുണ്ട്. രാവിലെ 6.15 നോട് അനുബന്ധിച്ച് സമയത്ത് ബസ്ടണിനടുത്ത് എ15 പാതയില്‍ നടന്ന അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായി ലിങ്കണ്‍ഷെയര്‍ പോലീസ് അറിയിച്ചു. നീല റെനല്‍ട്ട് സലിയോയും വെളുത്ത ഒരു ലോറിയുമാണ് കൂട്ടിയിടിച്ചത്. പ്രതികൂലമായ കാലവസ്ഥയാണ് അപകടത്തിന് കാരണം. രാജ്യത്തെ റോഡുകളില്‍ അതിശൈത്യം ദുരന്തം വിതക്കുകയാണെന്ന് പോലീസ് അറിയിപ്പില്‍ പറയുന്നു.
ന്യൂസ് ഡെസ്ക്
എൻഎച്ച്എസ് പ്രിസ്ക്രിപ്ഷൻ ചാർജ് വർദ്ധിപ്പിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. ഇനി മുതൽ ഓരോ പ്രിസ്ക്രിപ്ഷനും £8.80 നല്കണം. കൂടിയ നിരക്ക് നിലവിൽ വരുന്നത് ഏപ്രിൽ മുതലായിരിക്കും. 2.3 ശതമാനം വർദ്ധനയാണ് ഗവൺമെൻറ് വരുത്തിയിരിക്കുന്നത്. നിലവിൽ £8.60 ആണ് നിരക്ക്. ഇംഗ്ലണ്ടിൽ മാത്രമേ പ്രിസ്ക്രിപ്ഷന് ചാർജ് ഈടാക്കുന്നുള്ളു. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ പ്രിസ്ക്രിപ്ഷൻ സൗജന്യമാണ്. മുൻകൂട്ടി മൂന്നു മാസത്തെ ചാർജായ 29.10 പൗണ്ട് അടയ്ക്കുന്നവർക്ക് നിരക്ക് വർദ്ധനയില്ല. വാർഷിക പ്രിസ്ക്രിപ്ഷൻ ചാർജായ 104 പൗണ്ട് നിരക്കിലും വർദ്ധന വരുത്തിയിട്ടില്ല.
നിരവധി പ്രിസ്ക്രിപ്ഷനുകൾ സ്ഥിരമായി ആവശ്യം വരുന്നവരെ ബാധിക്കാത്ത രീതിയിലാണ് വർദ്ധന നടപ്പാക്കുന്നതെന്ന് ഗവൺമെന്റ് പറഞ്ഞു. കുട്ടികൾക്കും 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക മെഡിക്കൽ കണ്ടീഷൻ ഉള്ളവർക്കും നിലവിൽ ലഭിക്കുന്ന സൗജന്യ പ്രിസ്ക്രിപ്ഷൻ ഇനിയും തുടരും. എന്നാൽ ദീർഘകാല ചികിത്സകൾക്ക് വിധേയരാകുന്നവർക്ക് നിരക്ക് വർദ്ധന സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് ചാർജ് വർദ്ധനയ്ക്കെതിരെ കാമ്പയിൻ നടത്തുന്നവർ പറയുന്നു.

രോഗങ്ങൾ മൂലം ഫുൾ ടൈം ജോലി ചെയ്യാൻ കഴിയാത്തവർക്ക് ചെറിയ വർദ്ധന പോലും താങ്ങാനാവില്ല. ചാർജുകൾ ഇളവു ചെയ്തു കൊടുക്കുന്നതിനു പകരം കുറഞ്ഞ വരുമാനമുള്ളവരുടെ മേൽ അവശ്യ സർവീസുകൾക്ക് കൂടുതൽ നിരക്ക് ഈടാക്കുന്നത് ശരിയായ നടപടിയല്ല എന്ന് കാമ്പയിനേഴ്സ് പറഞ്ഞു.
കനത്ത മഞ്ഞുവീഴ്ച്ചയും ഹിമക്കാറ്റും ബ്രിട്ടണിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെങ്കിലും ട്രെയിന്‍ കമ്പനികള്‍ക്ക് അത് നേട്ടമായി. സര്‍വീസ് വൈകിയതിലൂടെയും റദ്ദാക്കിയതിലൂടെയുമായി ദശലക്ഷകണക്കിന് പൗണ്ടാണ് നഷ്ടപരിഹാരമായി ട്രെയിന്‍ കമ്പനികള്‍ നേടിയെടുത്തത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ മാത്രം രണ്ട് ബില്യന്‍ പൗണ്ടാണ് നെറ്റ്‌വര്‍ക്ക് റെയില്‍ വിവിധ ട്രെയിന്‍ കമ്പനികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളിലും ഹിമക്കാറ്റും മഞ്ഞുവീഴ്ച്ചയും ബ്രിട്ടണില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടാല്‍ വീണ്ടും ഇവരുടെ കീശ നിറയും.

ഒരു മിനിറ്റ് ട്രെയിന്‍ സര്‍വീസ് വൈകേണ്ടി വന്നാല്‍ കമ്പനികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ അരമണിക്കൂര്‍ വൈകിയാല്‍ മാത്രമെ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കൂ. അതും അപേക്ഷ നല്‍കി കാത്തിരിക്കണം. ട്രെയിന്‍ കമ്പനികള്‍ക്കാകട്ടെ നഷ്ടപരിഹാരം സ്വമേധയ കിട്ടും. ആറു വര്‍ഷത്തിനിടയില്‍ 187 ദശലക്ഷം പൗണ്ടാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയിട്ടുള്ളത്.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരേണ്ട സമയം അതിക്രമിച്ചെന്ന് മുന്‍മന്ത്രിയും എംപിയുമായ ടിം ലോങ്ങ്ടണ്‍ പറഞ്ഞു. നഷ്ടപരിഹാര തുകക്ക് ട്രെയിന്‍ കമ്പനികള്‍ക്ക് അര്‍ഹതയില്ലെന്നും വീഴ്ച്ചകള്‍ക്ക് പണം നല്‍കുക എന്നത് അഴിമതിയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച് മഞ്ഞുവീഴ്ച്ച, കനത്ത കാറ്റോടുകൂടി മഴ, അതിശൈത്യം എന്നിവ ബ്രിട്ടണില്‍ തുടരും. ഇതിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്നും, യാത്രാക്ലേശം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ബ്രിട്ടനില്‍ പുകവലി ഉത്പന്നങ്ങളുടെ വില്‍പ്പന കുറയുന്നു. പ്രമുഖ സിഗരറ്റ് ബ്രാന്റായ മാള്‍ബോറോ യുകെയില്‍ വില്‍പ്പന അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ രാജ്യം പുകവലി നിരോധനത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചനകള്‍. കമ്പനി പരമ്പരാഗത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ തയ്യാറാണെന്നും കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ വിപണിയില്‍ സ്വീകരിക്കാനാണ് ശ്രമമെന്നും ഫിലിപ് മോറിസ് ഇന്റര്‍നാഷണലിന്റെ(പിഎംഐ) സയന്‍സ് ആന്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ഡോ. മോയിറ ഗില്‍ക്രിസ്റ്റ് പറഞ്ഞു. നിലവിലുള്ള സിഗരറ്റുകളുടെ വ്യാപാരം പൂര്‍ണ്ണമായും നിര്‍ത്തലാക്കാനും സമാന്തരമായി ഇ-സിഗരറ്റുകളുടെ വിപണിയില്‍ ഇറക്കുന്നത് ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാനുമാണ് കമ്പനിയുടെ തീരുമാനിച്ചതായി ഡോ. ഗില്‍ക്രിസ്റ്റ് പറയുന്നു. ഫിലിപ് മോറിസിന്റെ ഐക്യൂഒഎസ് ഉപകരണങ്ങള്‍ പുകയില വിമുക്തമാണ് സര്‍ക്കാരുമായി പുകയില നിരോധിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ആസൂത്രണം ചെയ്തു വരികയാണെന്നും ഡോ. ഗില്‍ക്രിസ്റ്റ് പറയുന്നു. പുകയിലയുമായി ബന്ധപ്പെട്ട പോളിസി നിര്‍മ്മിച്ചെടുക്കുന്നതിന് ശാസ്ത്രീയ തലത്തിലുള്ള സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ഈ നിലപാട് പുകവലിയെ ഇല്ലാതാക്കാന്‍ മുന്നിട്ടിറങ്ങുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ ബ്രിട്ടനെ സഹായിക്കുമെന്ന് ഡോ. ഗില്‍ക്രിസ്റ്റ് സയന്‍സ് ആന്റ് ടെക്‌നോളജി കോമണ്‍സ് കമ്മറ്റിയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

ബ്രിട്ടനിലെ പകുതിയോളം വരുന്ന പുകവലിക്കാര്‍ ഏകദേശം 8 മില്ല്യണ്‍ ആളുകള്‍ പുകവലി നിര്‍ത്തി സുരക്ഷിതമായ സമാന്തര മാര്‍ഗ്ഗങ്ങളിലേക്ക് സ്വയം മാറിയിട്ടുണ്ട്. ഇത്തരം വലിയ മാറ്റങ്ങള്‍ സിഗരറ്റ് വിപണിക്ക് ആഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നവയാണെന്നും. ഇത് പുകയില വിപണികളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത്തരം നടപടിയാണ് നമുക്ക് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുകയെന്നും ഡോ. ഗില്‍ക്രിസ്റ്റ് നിര്‍ദേശിക്കുന്നു. സിഗരറ്റ് വിപണനവും ഉപയോഗവും പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള സാഹചര്യം ഇന്ന് നിലനില്‍ക്കുന്നുണ്ട്. ഒരു കമ്പനി എന്ന നിലയ്ക്ക് സര്‍ക്കാരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. സിഗരറ്റുകളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഞങ്ങള്‍ ഇക്കാര്യത്തില്‍ ഉദ്ദിഷ്ടമല്ലാത്ത പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കുന്നില്ല ഡോ. ഗില്‍ക്രിസ്റ്റ് തുടര്‍ന്നു.

ആരോഗ്യത്തിന് കേടുപാടുകള്‍ സൃഷ്ടിക്കാത്ത സമാന്തര സിഗരറ്റ് ഉത്പന്നങ്ങള്‍ സാധാരണ സിഗരറ്റ് ഉപയോഗത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ട കാര്യമാണ്. ഏതാണ്ട് 50 ശതമാനത്തോളം വരുന്ന രാജ്യത്തെ പുകവലിക്കാര്‍ ഇത്തരം സമാന്തര മാര്‍ഗ്ഗങ്ങളിലേക്ക് മാറി കഴിഞ്ഞിട്ടുണ്ട്. നിലവില്‍ സര്‍ക്കാരുമായി ആലോചിച്ച് പരമ്പരാഗത സിഗരറ്റുകളുടെ വിപണനം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള സാഹചര്യത്തിലാണ് കമ്പനിയുള്ളത് ഗില്‍ക്രിസ്റ്റ് പറയുന്നു. വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രാപ്തിയുള്ള പുരോഗമന രാജ്യങ്ങളുടെ പട്ടികയിലാണ് യുകെ ഇപ്പോഴുള്ളത്. പുകവലിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നത് സുരക്ഷിതമായ സമാന്തര പുകവലി ഉത്പ്പന്നങ്ങളുടെ വിപണനത്തെ വലിയ അളവില്‍ സഹായിക്കുമെന്നും ഡോ.ഗില്‍ഡക്രിസ്റ്റ് പറയുന്നു.