ലണ്ടന്‍: എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സര്‍ ലിയോനാര്‍ഡ് ഫെന്‍വിക്കിനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തു. ഏറ്റവും കൂടുതല്‍ കാലം ഈ പദവിയിലിരുന്ന ഫെന്‍വിക്കിനെ പെരുമാറ്റദൂഷ്യത്തിന്റെ പേരിലാണ് പുറത്താക്കിയിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളില്‍ ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ദി ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് മേധാവികൂടിയായ ഫെന്‍വിക്ക് നിര്‍ബന്ധിത അവധിയിലാണ് ഇപ്പോള്‍ ഉള്ളത്. ആരോപണങ്ങള്‍ക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയിരുന്നു.
സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനുള്ള കാരണങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അന്വേഷണവും മറ്റ് നടപടികളും തുടരുന്നതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് ട്രസ്റ്റ് അറിയിച്ചു. ഗുരുതര സ്വഭാമവമുള്ള കുറ്റങ്ങളാണ് അദ്ദേഹം ചെയ്തതെന്നാണ് വിവരം. അതുകൊണ്ടുതന്നെ എന്‍എച്ച്എസ് കൗണ്ടര്‍ ഫ്രോഡ് ആന്‍ഡ് സെക്യൂരിറ്റി സര്‍വീസില്‍ ട്രസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മോശം പെരുമാറ്റം, ട്രസ്റ്റ് ഭരണത്തിലെ പ്രശ്‌നങ്ങള്‍, ധനവിനിയോഗത്തിലെ തിരിമറികള്‍ എന്നിവയാണ് ഇദ്ദേഹത്തിനെതിരെ അച്ചടക്ക സമിതിക്ക് ലഭിച്ച പരാതികളെന്നാണ് വിവരം.
ട്രസ്റ്റിനു പുറത്തുനിന്നുള്ള മുതിര്‍ന്ന എച്ച്ആര്‍ വിദഗ്ദ്ധനാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഫെന്‍വിക്കിന് വിശദീകരണത്തിന് സമയം നല്‍കിയിരുന്നു. രണ്ടു ദിവസം നീണ്ട ഹിയറിംഗിനു ശേഷം അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ അച്ചടക്ക സമിതി സ്ഥിരീകരിക്കുകയായിരുന്നു. പാനലാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ന്യൂകാസില്‍ ഹോസ്പിറ്റല്‍ ട്രസ്റ്റില്‍ 40 വര്‍ഷം ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബോളിവുഡ് നടി സണ്ണി ലിയോണിനെ ഉദ്ഘാടനത്തിനെത്തിച്ച ഫോണ്‍ ഫോര്‍ ഷോപ്പുടമയ്‌ക്കെതിരെ പൊലീസ് കേസ്. പൊതുറോഡിൽ ഗതാഗതം തടസപ്പെടുത്തിയതിനാണു കേസെടുത്തിരിക്കുന്നത്. എംജി റോഡിൽ ഗതാഗതം തടസപ്പെട്ട സംഭവത്തിൽ ഷോപ്പ് ഉടമയ്ക്കെതിരെയും കണ്ടലറിയാവുന്ന ഏതാനും പേർക്കെതിരെയുമാണ് സെന്‍ട്രല്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അനധികൃതമായി വാഹനം പാർക്ക് ചെയ്തവർക്കു പിഴ ചുമത്തുകയും ചെയ്‌തു.
രാവിലെ 11മണിയോടെ സണ്ണി ഉദ്ഘാടനവേദിയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും വേദിയിലേക്കുള്ള റോഡ് ഗതാഗതം ജനബാഹുല്യം മൂലം തടസ്സപ്പെട്ടതോടെ 12.30ഓടെയാണ് സണ്ണി എത്തിയത്. ഇതേത്തുടര്‍ന്ന് ആരാധകര്‍ ബഹളം വയ്‌ക്കുകയും പൊലീസ് ലാത്തി വീശുകയും ചെയ്‌തിരുന്നു.
സണ്ണിയെ കാണുന്നതിനായി ആയിരങ്ങൾ കൊച്ചിയില്‍ എത്തിയിരുന്നു. തിരക്കു മൂലം എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന്റെ മുകളിലും കയറിയിരുന്നാണു പലരും താരത്തെ കണ്ടത്.
എല്ലാ വായനക്കാർക്കും മലയാളംയുകെയുടെ നൻമ നിറഞ്ഞ പുതുവത്സരാശംസകൾ …………
കാര്‍മേഘങ്ങളുടേയും ഇല്ലായ്മയുടേയും മാസമായ കര്‍ക്കിടകം അവസാനിച്ചു. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. കേരളക്കരയില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്.
അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. കര്‍ഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു. പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത. എന്നാല്‍ ചിങ്ങത്തിലും മൂടിക്കെട്ടിയ ആകാശവും പൊടുന്നനെ പെയ്യുന്ന മഴയും ഇപ്പോള്‍ പതിവായി. കാലാവസ്ഥാ വ്യതിയാനമാണ് കാരണം.
വര്‍ഷം മുഴുവന്‍ സുഖവും സമ്പദ് സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്. അത്കൊണ്ട് തന്നെ ആരാധനാലയങ്ങളിലും ഇന്ന് തിരക്ക് വര്‍ദ്ധിക്കും.
ലോകത്ത് ജീവിതനിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നഗരങ്ങളില്‍ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ ഒന്നാം സ്ഥാനത്ത്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗിലാണ് മെല്‍ബണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. തുടര്‍ച്ചയായി ഏഴാമത്തെ തവണയാണ് മെല്‍ബണ്‍ ഈ സ്ഥാനം നിലനിര്‍ത്തിയത്. 100 പോയിന്റുകളില്‍ 97.5ഉം നേടിയാണ് വാര്‍ഷിക പട്ടികയില്‍ സ്ഥാനം നിലനിര്‍ത്താന്‍ മെല്‍ബണിനായത്. ആരോഗ്യസേവനം, സംസ്‌കാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, സമാധാനം തുടങ്ങിയ നിരവധി കാര്യങ്ങള്‍ വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കുന്നത്.
140 നഗരങ്ങളിലാണ് പഠനം നടത്തിയത്. 97.4 പോയിന്റുകളുമായി ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന രണ്ടാം സ്ഥാനത്തെത്തി. കാനഡയിലെ വാന്‍കൂവറിനാണ് മൂന്നാം സ്ഥാനം. 97.3 പോയിന്റുകള്‍ നഗരം നേടി. കഴിഞ്ഞ വര്‍ഷത്തെ അതേ സ്ഥാനം തന്നെയാണ് ഇവ നിലനിര്‍ത്തിയത്. പട്ടികയിലെ മുന്‍നിരയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കിലും താഴത്തെ നിരയില്‍ വലിയ മാറ്റങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഐസ് ലാന്‍ഡിലെ റെയ്ക്യാവിക്ക് 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 50ല്‍ നിന്ന് 37ലെത്തി. 89.9ആണ് ലഭിച്ച പോയിന്റുകള്‍. ടൂറിസത്തിലു വികസനത്തിലുമുണ്ടായ കുതിപ്പാണ് ഇതിന് കാരണം. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതോടെ ആംസ്റ്റര്‍ഡാം 94 പോയിന്റുകള്‍ നേടി 18-ാം സ്ഥാനത്തേക്ക് കുതിച്ചു.
അതേ സമയം മാഞ്ചസ്റ്റര്‍, സ്‌റ്റോക്ക്‌ഹോം എന്നീ നഗരങ്ങളുടെ റാങ്കിങ്ങില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ 43ല്‍ നിന്ന് 51-ാാ സ്ഥാനത്തേക്കാണ് താഴ്ന്നത്. മെല്‍ബണ്‍ (ഓസ്‌ട്രേലിയ), വിയന്ന (ഓസ്ട്രിയ), വാന്‍കൂവര്‍ (കാനഡ), ടൊറന്റോ (കാനഡ), കാല്‍ഗാരി (കാനഡ), അഡലെയ്ഡ് (ഓസ്‌ട്രേലിയ), പെര്‍ത്ത് (ഓസ്‌ട്രേലിയ), ഓക്ക്‌ലാന്‍ഡ് (ന്യൂസിലാന്‍ഡ്), ഹെല്‍സിങ്കി (ഫിന്‍ലന്‍ഡ്), ഹാംബര്‍ഗ് (ജര്‍മനി) എന്നിങ്ങനെയാണ് ആദ്യത്തെ പത്ത് സ്ഥാനങ്ങള്‍ നേടിയ രാജ്യങ്ങളുടെ പട്ടിക.
ലണ്ടന്‍: ബ്രിട്ടീഷ് സമ്മറിന് അന്ത്യം കുറിച്ചുകൊണ്ട് ഗെര്‍ട്ട് ചുഴലിക്കൊടുങ്കാറ്റ് വരുന്നു. ഈ ആഴ്ച അവസാനത്തോടെ ഗെര്‍ട്ട് യുകെയില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. രാജ്യമൊട്ടാകെ ഇതിന്റെ പ്രഭാവമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. സമ്മര്‍ അവസാനത്തോടെ ഇത്തരം ചുഴലിക്കാറ്റുകള്‍ പതിവാണെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഗാസ്റ്റണ്‍ ചുഴലിക്കാറ്റായിരുന്ന സമ്മറിന്റെ അവസാനം എത്തിയത്. 2015ല്‍ കെയിറ്റ് ചുഴലിക്കാറ്റ് ഇതേ സമയത്ത് എത്തിയിരുന്നു.
2014ല്‍ ബെര്‍ത്തയെന്ന് പേരുള്ള ചുഴലിക്കാറ്റാണ് യുകെയില്‍ എത്തിയത്. ഓഗസ്റ്റ് 19, 20 തിയതികളില്‍ (ശനി, ഞായര്‍) ഗെര്‍ട്ട് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ ശീതജലപ്രവാഹം മൂലം രൂപമാറ്റം സംഭവിച്ച ചുഴലിക്കാറ്റാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകയായ ക്ലെയര്‍ നാസിര്‍ പറഞ്ഞു. വെസ്റ്റേണ്‍ യൂറോപ്പിലേക്കുള്ള ശീതജലത്തിന്റെ പ്രവാഹം മൂലം ചൂഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറാന്‍ ഇടയുണ്ടെന്നും അവര്‍ പറഞ്ഞു. നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ നിന്ന് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കൊടുങ്കാറ്റാണ് ഗെര്‍ട്ട്. ഇത് ഒരു കാറ്റഗറി 1 കൊടുങ്കാറ്റാണ്.
ഇപ്പോള്‍ അമേരിക്കന്‍ തീരത്തിന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഇത് കിഴക്കോട്ടാണ് സഞ്ചരിക്കുന്നത്. ഇന്ന് കാനഡയുടെ കിഴക്കന്ഡ പ്രദേശം കടക്കുന്ന ഗെര്‍ട്ടിന് ശക്തി കുറയുകയും അറ്റ്‌ലാന്റിക്കിന് മധ്യത്തില്‍വെച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. വെള്ളിയാഴ്ചയോടെ യുകെയില്‍ എത്തുന്ന ഗെര്‍ട്ട് ഞായറാഴ്ച വരെ തുടരുമെന്നാണ് വിവരം. കനത്ത മഴയും കാറ്റും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.
ലണ്ടന്‍: മിനിമം വേതനത്തേക്കാള്‍ കുറവ് ശമ്പളം വാങ്ങിയിരുന്ന 13,000ത്തിലേറെ ആളുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത തെളിയുന്നു. ഇവര്‍ക്ക് നഷ്ടപരിഹാരത്തിനായി 20 ലക്ഷം പൗണ്ട് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ജീവനക്കാര്‍ക്ക് മിനിമം വേതനത്തിലും കുറഞ്ഞ ശമ്പളം നല്‍കുന്ന 233 സ്ഥാപനങ്ങളെ അന്വേഷണത്തില്‍ കണ്ടെത്തി. മിനിമം വേതനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ബാക്കി ശമ്പളം കണക്കുകൂട്ടിയതാണ് ഈ തുക. നിയമലംഘനത്തിന് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് തൊഴിലുടമകള്‍ക്ക് ഇതിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് ബിസിനസ് മിനിസ്റ്റര്‍ മാര്‍ഗോട്ട് ജെയിംസ് പറഞ്ഞു.
നിയമം അനുശാസിക്കുന്ന മിനിമം വേതനം നല്‍കാത്തതും ജീവനക്കാരരെ അടിക്കടി മാറ്റുന്നതും ഏറ്റവും നന്നായി ജോലി ചെയ്യുന്നവര്‍ക്കു പോലും ശരിയായ ശമ്പളം നല്‍കാത്തതും നിയമവിരുദ്ധമാണെന്നും ജെയിംസ് വ്യക്തമാക്കി. യൂണിഫോമുകള്‍ക്ക് പണം ഈടാക്കുക, ഓവര്‍ടൈമിന് ശമ്പളം നല്‍കാതിരിക്കുക, ജീവനക്കാര്‍ക്ക് അപ്രന്റീസ് നിരക്കുകളില്‍ മാത്രം ശമ്പളം നല്‍കുക തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെയിന്‍സ്ബറിസ് ഏറ്റെടുത്ത ആര്‍ഗോസ് അവരുടെ 12,176 ജീവനക്കാര്‍ക്ക് 1.5 ദശലക്ഷം പൗണ്ട് ശമ്പളയിനത്തില്‍ നല്‍കാതെ പിടിച്ചുവെച്ചതായി കണ്ടെത്തി.
മിനിമം വേതനത്തില്‍ താഴെ ശമ്പളം നല്‍കി ഏറ്റവും വലിയ നിയമലംഘനം നടത്തിയത് ആര്‍ഗോസ് ആണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 37,000 പേര്‍ക്കായിരുന്നു ശമ്പളക്കുടിശിക നല്‍കാനുണ്ടായിരുന്നതെന്നും തുക 2.4 ദശലക്ഷമായിരുന്നെന്നും സെയിന്‍സ്ബറിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റെടുക്കലിനു ശേഷമാണ് ഈ പ്രശ്‌നം കണ്ടെത്തിയതെന്നും അത് പരിഹരിക്കാനുള്ള നടപടികളിലാണ് കമ്പനിയെന്നും ആര്‍ഗോസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ റോജേഴ്‌സ് പറഞ്ഞു.
ന്യൂഡല്‍ഹി: വായ്പയെടുത്ത വന്‍ തുക വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയ സംഭവത്തില്‍ അദാനി ഗ്രൂപ്പിനെതിരെ അഴിമതിയാരോപണം. ഓസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനി സ്ഥാപിക്കുന്നതിനായാണ് അദാനി ഗ്രൂപ്പ് വായ്പയെടുത്തത്. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനിയാണ് ഇവിടെ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പണം നികുതി വെട്ടിക്കാനായി വിദേശ അക്കൗണ്ടിലേക്ക് മാറ്റിയതാണ് ആരോപണത്തിന് കാരണമായത്. 15 ബില്യന്‍ രൂപയാണ് ഈ വിധത്തില്‍ മാറ്റിയതെന്ന് ഇന്ത്യന്‍ കസ്റ്റംസ് ഇന്റലിജന്‍സ് രേഖകള്‍ പറയുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗത്ത് കൊറിയ, ദുബായ് എന്നീ രാജ്യങ്ങളിലൂടെ വിനോദ് ശാന്തിലാല്‍ അദാനിയുടെ ഉടമസ്ഥതയില്‍ മൗറീഷ്യസില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം കടത്തിയതെന്ന് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരനാണ് വിനോദ് അദാനി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുള്ള കാര്‍മിഖായേലില്‍ വന്‍ കല്‍ക്കരി ഖനിയും അതിനോട് ചേര്‍ന്നുള്ള തുറമുഖം വികസിപ്പിക്കുന്നതിനും റെയില്‍പ്പാത നിര്‍മിക്കുന്നതിനുമാണ അദാനി ഗ്രൂപ്പ് കരാര്‍ നേടിയിരിക്കുന്നത്.
ഈ പദ്ധതി നടപ്പാക്കുന്ന നാല് കമ്പനികളില്‍ ഡയറക്ടറാണ് വിനോദ് അദാനി. ഖനി പദ്ധതി ഓസ്‌ട്രേലിയയില്‍ വന്‍ വിവാദമായി മാറിയിരുന്നു. ഇതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതത്തിലുള്ള ആശങ്ക പങ്കുവെച്ചുകൊണ്ട് പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടന്നു വരികയാണ്. കല്‍ക്കരി തുറമുഖത്തിന്റെ വികസനത്തിനായി ഗ്രേറ്റ് ബാരിയര്‍ റീഫിനോട് ചേര്‍ന്നുള്ള പ്രദേശത്ത് 1.1ദശലക്ഷം ക്യുബിക് മീറ്റര്‍ പ്രദേശത്ത് മണ്ണെടുപ്പ് നടത്തേണ്ടി വരും. ഖനിയില്‍ നിന്നുള്ള മലിനീകരണവും വന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിവരം.
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഷാര്‍ലറ്റ്‌സ്‌വില്ലില്‍ ഉണ്ടായ വംശീയാതിക്രമത്തിന് ഇടത് ആഭിമുഖ്യമുള്ള സംഘടനകളെ കുറ്റപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. ഇരു പക്ഷത്തും കുറ്റമുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ പ്രതിഷേധം നടത്തുകയും ആക്രമണത്തിന് മുന്‍കയ്യെടുക്കുകയും ചെയ്ത സംഘടനയായ ക്ലൂ ക്ലക്‌സ് ക്ലാനിനെയോ നിയോ നാസികളെയോ വെളുത്തവരുടെ മേല്‍ക്കോയ്മയ്ക്കായി വാദിക്കുന്നവരെയോ പേരെടുത്ത് കുറ്റപ്പെടുത്താന്‍ ട്രംപ് തയ്യാറായില്ല. എല്ലാ സംഭവങ്ങള്‍ക്കും രണ്ട് വശമുണ്ടെന്നാണ് ട്രംപിന്റെ പ്രസ്താവന.
മാധ്യമങ്ങളെ നിരന്തരം അധിക്ഷേപിക്കുന്ന ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യാജ മാധ്യമങ്ങള്‍ എന്ന പദം വീണ്ടും ഉപയോഗിച്ചു. കലാപത്തില്‍ രണ്ട് പക്ഷങ്ങളുണ്ടായിരുന്നു. അവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. എന്നിട്ടും അവരില്‍ ഒരു പക്ഷം മാത്രമേ മാധ്യമങ്ങള്‍ നല്‍കിയുള്ളൂ എന്ന ആരോപണവും ട്രംപ് ഉന്നയിച്ചു. സിവില്‍ വാര്‍ കോണ്‍ഫെഡറേറ്റ് ജനറല്‍ റോബര്‍ട്ട് ഇ. ലീയുടെ പ്രതിമ നീക്കം ചെയ്യുന്നതിനെ നേരിടാന്‍ നിയമപരമായും നിഷ്‌കളങ്കമായും കൂടിയവരായിരുന്നുവെന്ന പരാമര്‍ശവും ട്രംപ് പല വട്ടം ആവര്‍ത്തിച്ചു.
കൂടിയവരില്‍ എല്ലാവരും നിയോ നാസികളോ വംശീയവാദികളോ ആയിരുന്നില്ലൊണ് ട്രംപ് അവകാശപ്പെടുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ സത്യസന്ധരായിരുന്നെങ്കില്‍ അതേക്കുറിച്ച് വ്യക്തമാകുമെന്ന ഉപദേശവും മാധ്യമങ്ങള്‍ക്ക് ട്രംപ് നല്കി. ഷാര്‍ലറ്റ്‌സ്‌വില്ലില്‍ തീവ്ര വലതുപക്ഷ അനുഭാവികള്‍ നടത്തിയ പ്രതിഷേധത്തില്‍ ഫാസിസ്റ്റ് വിരുദ്ധ സംഘടനയുടെ അനുഭാവിയായ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. വംശീയവാദികളിലൊരാള്‍ കാറിടിച്ചു കയറ്റിയതിനെത്തുടര്‍ന്നാണ് ഇവര്‍ കൊല്ലപ്പെട്ടത്.
ലണ്ടന്‍: ഇംഗ്ലണ്ടില്‍ മെനിഞ്‌ജൈറ്റിസിനുള്ള പ്രതിരോധ വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ കുറവ്. 17നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൂന്നിലൊന്ന് ആളുകള്‍ മാത്രമേ ഈ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളുവെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു. നിരവധി പേര്‍ക്ക് മാരകമായ ഈ രോഗം മൂലം അംഗവൈകല്യങ്ങളും സംഭവിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠനം അവസാനിക്കുന്ന കാലത്ത് എടുക്കുന്ന ഈ കുത്തിവെയ്പ്പ് സ്വീകരിക്കാത്തവര്‍ സ്വന്തം ജീവന്‍ അപകടത്തില്‍ പെടുത്തുകയാണെന്ന് ആര്‍സിഎന്‍ പറയുന്നു.
മസ്തിഷ്‌കത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന മെനിഞ്ജസ് എന്ന സ്തരത്തെ ബാധിക്കുന്ന അണുബാധയാണ് മെനിഞ്‌ജൈറ്റിസ്. ഇത് ജീവന് ഭീഷണിയുയര്‍ത്തുന്ന രോഗമാണ്. സാധാരണ പനിയും തലവേദനയുയമായാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. തലവേദന പിന്നീട് കടുത്തതാകും. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈകല്യങ്ങള്‍ക്കും രക്തത്തിലെ അണുബാധയ്ക്കും ഇത് കാരണമാകും. മെനിഞ്‌ജൈറ്റിസ്, സെപ്റ്റിസീമിയ എന്നീ അവസ്ഥകളിലേക്ക് നയിക്കുന്ന നാല് തരത്തിലുള്ള മെനിഞ്‌ജോകോക്കസ് രോഗങ്ങളെ പ്രതിരോധിക്കുന്ന വാക്‌സിനാണ് സൗജന്യമായി നല്‍കുന്നത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ലെന്നാണ് ആര്‍സിഎന്‍ പറയുന്നത്.
ഇംഗ്ലണ്ടില്‍ അടുത്ത കാലത്ത് മസ്തിഷ്‌കത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങള്‍ കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. 2009-10 കാലഘട്ടത്തില്‍ 22 കേസുകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ 2015-16 കാലയളവില്‍ ഇത് 210 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് 25 വയസ് വരെ ഇത് എടുക്കാവുന്നതാണ്. അടുത്തുള്ള ജിപി സര്‍ജറിയെ സമീപിച്ചാല്‍ സൗജന്യമായി ഇത് ലഭിക്കും. 9-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് (13-14 വയസ്) ഈ വാക്‌സിന്‍ നല്‍കി വരുന്നുണ്ട്.
മലയാളം യുകെ ന്യൂസ് ടീം.
യുഎൻഎയുടെ സമരപന്തലിലേയ്ക്ക് കൂടുതൽ നഴ്സുമാർ എത്തിയതോടെ കോട്ടയം ഭാരത് ഹോസ്പിറ്റലിലെ സമരം ശക്തി പ്രാപിക്കുന്നു. നഴ്സുമാരുടെ പണിമുടക്കിനെ തകർക്കാനുള്ള ശക്തമായ തന്ത്രങ്ങളുമായി മാനേജ്മെന്റ് രംഗത്തിറങ്ങിയിട്ടുണ്ട്. സമരം ചെയ്യുന്ന നഴ്സുമാരുടെ പേരിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. പെൺകുട്ടികളായ നഴ്സുമാരെ കോടതി കയറ്റി പേടിപ്പിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമം. നിലവിൽ 70 നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. കൂടുതൽ നഴ്സുമാർ വരും ദിവസങ്ങളിൽ അണിചേരുമെന്ന് യുഎൻഎ യൂണിറ്റ് പ്രസിഡന്റ് അശ്വതി ചന്ദ്രൻ മലയാളം യു കെ ന്യൂസിനോട് പറഞ്ഞു.
ഹോസ്പിറ്റലിൻറെ മുമ്പിലെ ഗതാഗതം തടസപ്പെടുത്തുന്നു, ഡോക്ടർമാരെയും നഴ്സുമാരെയും ഭീഷണിപ്പെടുത്തുന്നു എന്നിവയടക്കം നിരവധി പരാതികളാണ് മാനേജ്മെൻറ് സമരത്തിൽ പങ്കെടുക്കാത്ത നഴ്സുമാരെക്കൊണ്ട് കൊടുപ്പിച്ചിരിക്കുന്നത്. യുഎൻഎയുടെ പതാകയെ പേടിക്കേണ്ട സ്ഥിതിയാണെന്നും പരാതിയിലുണ്ട്. പണിമുടക്ക് തുടങ്ങിയ ദിവസം ഹോസ്പിറ്റലിൽ കയറി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് മറ്റൊരു പരാതി. ഹോസ്പിറ്റലിൻറെ സൽപ്പേരിന് കളങ്കം വരുത്തുന്ന രീതിയിൽ മാദ്ധ്യമങ്ങൾ വഴി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുഎൻഎ നേതാക്കൾക്ക് വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. കേസുകൾ കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നു യുഎൻഎ നേതാക്കൾ പറഞ്ഞു. കോട്ടയം ഭാരതിലെ സമരത്തിന് പൂർണ പിന്തുണയുമായി യുഎൻഎയുടെ സംസ്ഥാന നേതാക്കൾ രംഗത്തുണ്ട്.
പിരിച്ചുവിടപ്പെട്ട ഒൻപത് നഴ്സുമാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് പത്താം ദിവസത്തിലേക്ക് കടന്നു. കരാർ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ പ്രവർത്തകരായ നഴ്സുമാരെ ആശുപത്രി അധികൃതർ നോട്ടീസ് പോലും നല്കാതെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. യുഎൻഎ യൂണിറ്റ് ആരംഭിച്ചതുമുതൽ മാനേജ്മെൻറ് യുഎൻഎയുടെ പ്രവർത്തകരായ നഴ്സുമാർക്ക് എതിരെ പ്രതികാര നടപടികൾ ആരംഭിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് യുഎൻഎയുടെ തീരുമാനം.
ഹോസ്പിറ്റലിനു മുമ്പിൽ സമരം നടത്തുന്ന നഴ്സുമാർക്ക് മുന്നിലെത്തി ഹ്യൂമൻ റിസോഴ്സസ് ജീവനക്കാരൻ അസഭ്യമായ പ്രദർശനം നടത്തിയത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഴ്സുമാരായ പെൺകുട്ടികളുടെ മുൻപിലാണ് ബാബു എന്ന ആൾ പാന്റിൻറെ സിബ്ബ് ഊരിക്കാണിക്കുന്ന അസഭ്യത പ്രദർശിപ്പിച്ചത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പോലീസ് പിന്നീട് കേസ് രജിസ്റ്റർ ചെയ്തു.