Main News

ലണ്ടന്‍: എന്‍എച്ച്എസ് ഭൂതകാലത്തില്‍ തളച്ചിടപ്പെട്ടിരിക്കുകയാണെന്നും 21-ാം നൂറ്റാണ്ടിന് എന്‍എച്ച്എസ് യോജിച്ചതല്ലെന്നും പുതിയ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഹോസ്പിറ്റല്‍സ് പ്രൊഫ. റ്റെഡ് ബേക്കര്‍. ആധുനികമാകാനും കമ്യൂണിറ്റി സേവനങ്ങളില്‍ നിക്ഷേപിക്കാനുമുള്ള അവസരം കഴിഞ്ഞ ലേബര്‍ സര്‍ക്കാരിന്റെ കാലത്ത് എന്‍എച്ച്എസ് നഷ്ടപ്പെടുത്തിയെന്നും ഡെയിലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 15-20 വര്‍ഷങ്ങള്‍ക്കു മുമ്പ് ജനസംഖ്യയില്‍ മാറ്റമുണ്ടാകുന്നത് നമുക്ക് കാണാന്‍ കഴിഞ്ഞു. എന്നാല്‍ ചികിത്സാ സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ എന്‍എച്ച്എസിന് കഴിഞ്ഞില്ല.

പണം വരാന്‍ വഴികള്‍ ഏറെയുണ്ടായിട്ടും നാം അത് വേണ്ടവിധത്തില്‍ വിനിയോഗിച്ചില്ല. ചികിത്സാരീതിയില്‍ സമൂലമായ മാറ്റങ്ങള്‍ ഫലപ്രദമായി വരുത്തേണ്ടതായിരുന്നു. ജനസംഖ്യയില്‍ 30 വര്‍ഷത്തിനിടെ 16 ശതമാനം വര്‍ദ്ധനയുണ്ടായി. പെന്‍ഷനര്‍മാര്‍ മൂന്നിരട്ടി വര്‍ദ്ധിച്ചു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളുമായാണ് ഇവര്‍ ജീവിക്കുന്നത്. ചികിത്സാ രംഗത്ത് നാം സ്വീകരിച്ചിരിക്കുന്ന മാതൃക 1960കളിലെയും 70കളിലെയുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ബേക്കര്‍ ആണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ പുതിയ അധ്യക്ഷന്‍.

അടിസ്ഥാനപരമായി മാറ്റങ്ങള്‍ വേണ്ട മേഖലയാണ് ഇത്. 21-ാം നൂറ്റാണ്ടിന് ചേരുന്ന വിധത്തിലുള്ള ചികിത്സാ മാതൃകയാണ് നമുക്ക് ആവശ്യമായത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ പകുതിയും കിടത്തി ചികിത്സ ആവശ്യമില്ലാത്തവരാണ്. ശരിയായ കമ്യൂണിറ്റി കെയര്‍ സംവിധാനമുണ്ടെങ്കില്‍ ഇത്തരക്കാരെ നേരത്തേ തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയും. ആംബുലന്‍സുകള്‍ ക്യൂവില്‍ നിര്‍ത്തുകയും രോഗികളെ ഇടനാഴികളില്‍ നിര്‍ത്തുകയും ചെയ്യുന്ന ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളുടെ രീതിയെയും അദ്ദേഹം വിമര്‍ശിച്ചു.

കോന്നി: നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്‍നിര്‍ത്തി നിയോജക മണ്ഡലത്തിലെ ആറു വില്ലേജുകളിലായി മുന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ പതിച്ചു നല്‍കിയത്‌ വനഭൂമി. നിയമം മറികടന്ന്‌ നല്‍കിയ 1843 പട്ടയങ്ങള്‍ തഹസില്‍ദാര്‍ റദ്ദാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നല്‍കിയത്‌ സുപ്രീം കോടതി വിധിയുടെ ലംഘനമാണന്ന്‌ കണ്ടെത്തിയതോടെയാണിത്‌. ഇതു റിസര്‍വ്‌ വനമായി നിലനില്‍ക്കുന്നതിനാല്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ നിയമതടസമുണ്ടെന്നു കാട്ടി കലക്‌ടര്‍ ആര്‍. ഗിരിജ ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണു കോന്നി തഹസീല്‍ദാര്‍ ടി. ജി.ഗോപകുമാര്‍ പട്ടയങ്ങള്‍ റദ്ദാക്കിയത്‌.

കൈവശക്കാര്‍ക്ക്‌ പാട്ടത്തിനോ, വിപണി വില നല്‍കിയോ ഭൂമി സ്വന്തമാക്കാവുന്നതാണെന്ന്‌ റവന്യു അധികൃതര്‍ അറിയിച്ചു.താലൂക്കിലെ ചിറ്റാര്‍, സീതത്തോട്‌, തണ്ണിത്തോട്‌, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലായി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു തിടുക്കത്തില്‍ അനുവദിച്ച പട്ടയങ്ങളാണ്‌ റദ്ദാക്കിയിട്ടുള്ളത്‌. കോന്നി നിയോജക മണ്ഡലത്തോട്‌ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വോട്ടു ലക്ഷ്യമാക്കിയാണ്‌ കുടിയേറ്റ കര്‍ഷകരുടെ മറവില്‍ ഒട്ടേറെ മതസ്‌ഥാപനങ്ങള്‍ക്ക്‌ അടക്കം പട്ടയം നല്‍കിയതെന്ന ആക്ഷേപം നിലനില്‍ക്കേയാണ്‌ റവന്യു വകുപ്പിന്റെ നടപടി.

ഇത്‌ വനഭൂമിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നല്‍കാന്‍ കഴിയില്ലന്നും കാട്ടി 2015 ഡിസംമ്പര്‍ രണ്ടിന്‌ റാന്നി ഡി.എഫ്‌.ഒ: ബി. ജോസഫ്‌ കോന്നി തഹസീല്‍ദാര്‍ക്ക്‌ മറുപടി നല്‍കിയിരുന്നു. ഇത്‌ കണക്കിലെടുക്കാതെ മന്ത്രിയുടെ താല്‍പ്പര്യപ്രകാരം റവന്യു വകുപ്പ്‌ പട്ടയ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.

2016 ജനുവരി 26 ന്‌ മന്ത്രി അടൂര്‍ പ്രകാശ്‌ പത്തനംതിട്ട ഗവ. ഗസ്‌റ്റ്‌ ഹൗസില്‍ ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും കോന്നിയില്‍ ഭൂമി പതിവ്‌ തഹസീല്‍ദാറുടെ ഓഫീസ്‌ തുറക്കുകയും ചെയ്‌തു.ഈ ഓഫീസ്‌ അപേക്ഷകരില്‍ 4126 കൈവശക്കാര്‍ക്കായി 4865 ഏക്കര്‍ ഭൂമി പട്ടയമായി നല്‍കാന്‍ തീരുമാനിച്ചു.ഇതില്‍ 1843 പേര്‍ക്ക്‌ പട്ടയം അനുവദിച്ചെങ്കിലും 2016 ഫെബ്രുവരി 28ന്‌ ചിറ്റാറില്‍ മന്ത്രി സംഘടിപ്പിച്ച മേളയില്‍ 40 പട്ടയം മാത്രമാണ്‌ വിതരണം ചെയ്‌തത്‌. ബാക്കിയുള്ളവ വിതരണത്തിന്‌ തയാറാക്കിയിരുന്നു.

ഭക്ഷ്യോത്‌പാദന മേഖലയില്‍ വീട്‌ വച്ചു താമസിക്കുന്ന 4,126 കൈവശക്കാര്‍ക്ക്‌ പട്ടയം നല്‍കുന്നതിനായി കഴിഞ്ഞവര്‍ഷം ഫെബ്രുവരി 27 ന്‌ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വനംവകുപ്പ്‌, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ എന്നിവയുമായി തര്‍ക്കങ്ങള്‍ നിലവിലില്ലെന്ന്‌ ജില്ലാ കലക്‌ടര്‍ ഉറപ്പു വരുത്തണമെന്നും 1964 ലെ ഭൂമി പതിവ്‌ ചട്ടപ്രകാരം അര്‍ഹരായവര്‍ക്ക്‌ മാത്രം പട്ടയം നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.

ലണ്ടന്‍: ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ നിര്‍ദശിച്ച വിറക് ഉപയോഗിക്കുന്ന അടുപ്പുകള്‍ക്കുള്ള നിരോധനം വീടുകള്‍ക്ക് ബാധകമാകില്ല. ഈ നിരോധനം വര്‍ഷത്തില്‍ ചില പ്രത്യേക സമയങ്ങളില്‍ മാത്രമേ ഉണ്ടാകൂ എന്നും വിശദീകരിക്കപ്പെടുന്നു. രാജ്യ തലസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ വിറകടുപ്പുകള്‍ ഉപയോഗിക്കുന്നത് 2025 മുതല്‍ നിയന്ത്രിക്കാനാണ് പദ്ധതി. പുതിയ തരം അടുപ്പുകള്‍ മാത്രമേ രാജ്യമൊട്ടാകെ 2022ല്‍ നിലവില്‍ വരുന്ന പുതിയ നിയമം അനുസരിച്ച് ഉപയോഗിക്കാന്‍ കഴിയൂ. ഇത്തരം അടുപ്പുകള്‍ ഉപയോഗിക്കുന്നവരെ ബോധവല്‍ക്കരിക്കാനായിരിക്കും ഇപ്പോള്‍ ശ്രമിക്കുക.

വായു മലിനീകരണം കുറയ്ക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന ഈ നടപടിയുടെ ഭാഗമായി ഹോട്ടലുകള്‍ പോലെ വ്യാവസായിക ഉപയോക്താക്കളുടെ വിറകടുപ്പുകളായിരിക്കും ഇപ്പോള്‍ നിയന്ത്രിക്കുക. 15 ലക്ഷം വിറക് ഉപയോഗിക്കുന്ന അടുപ്പുകള്‍ യുകെയില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 2 ലക്ഷത്തോളം അടുപ്പുകളുടെ വാര്‍ഷിക വില്‍പനയും നടക്കുന്നുണ്ട്. വീടുകള്‍ ഹീറ്റ് ചെയ്യുന്നതിന് പരിസ്ഥിത സൗഹൃദമായ രീതിയെന്ന വിധത്തിലാണ് ഇവ ഉപയോഗിക്കുന്നത്. എന്നാല്‍ ലണ്ടനിലെ അന്തരീക്ഷ മലിനീകരണത്തിന് 31 ശതമാനം സംഭാവന നല്‍കുന്നത് ഈ അടുപ്പുകളാണെന്ന് കിംഗ്‌സ് കോളേജ് ലണ്ടന്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നു.

ഇത്തരം അടുപ്പുകളില്‍ നിന്ന് പുറത്തു വരുന്ന സൂക്ഷ്മമായ ചാരത്തിന്റെ കണികകള്‍ അന്തരീക്ഷ മലിനീകരണത്തിന് ഏറ്റവും പ്രധാന കാരണക്കാരനാണ്. ഇത് ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്നവയാണെന്നും പഠനം പറയുന്നു. ലണ്ടന്‍ നഗരത്തിലെ വായുമലിനീകരണം നിയന്ത്രിക്കാനാണ് മേയര്‍ ഈ നടപടി സ്വീകരിച്ചത്. ഗ്രീന്‍ പാര്‍ട്ടി സാദിഖ് ഖാന് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ലണ്ടന്‍: ബിഗ്‌ബെന്‍ നവീകരണത്തിന് വിലയിരുത്തിയ തുകയുടെ ഇരട്ടി വേണ്ടിവരുമെന്ന് വെളിപ്പെടുത്തല്‍. ബിഗ്‌ബെന്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തിലെ എലിസബത്ത് ടവര്‍ നവീകരിക്കുന്നതിന് 61 മില്യന്‍ പൗണ്ട് വേണ്ടിവരുമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 2016 സ്പ്രിംഗിലായിരുന്നു നവീകരണത്തിനായുള്ള ചെലവ് കണക്കാക്കിയത്. 29 മില്യന്‍ പൗണ്ട് ആയിരുന്നു വകയിരുത്തിയത്. നാലു വര്‍ഷത്തേക്ക് പ്രത്യേക അവസരങ്ങളില്‍ മാത്രമേ മുഴങ്ങൂ എന്ന വിവരം പുറത്തു വന്നതോടെ നവീകരണ പ്രവര്‍ത്തനങ്ങളും വിവാദത്തിലേക്ക് നീങ്ങിയിരുന്നു.

നവീകരണം എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് അതിനായി നിയോഗിക്കപ്പെട്ട കോണ്‍ട്രാക്ടര്‍മാര്‍ക്ക് വ്യക്തമായ ചിത്രം ഇപ്പോളാണ് ലഭിച്ചതെന്നും അതാണ് തുക ഇരട്ടിയാകാന്‍ കാരണമെന്നുമാണ് നാടകീയമായ ഈ വര്‍ദ്ധനവിനേക്കുറിച്ച് പാര്‍ലമെന്റ് പ്രതികരിച്ചത്. ആദ്യം നടത്തിയ വിലയിരുത്തലിനെ കമ്മീഷനുകള്‍ കുറ്റപ്പെടുത്തുകയും തുക വര്‍ദ്ധിച്ചതില്‍ നിരാശ രേഖപ്പെടുത്തുകയും ചെയ്തതായി ഹൗസ് ഓഫ് കോമണ്‍സ് വക്താവ് പറഞ്ഞു. നവീകരണത്തിന്റെ പുരോഗതി ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ടുകള്‍ കമ്മീഷനുകള്‍ക്ക് നല്‍കുകയും ചെയ്യും.

എസ്റ്റിമേറ്റിംഗില്‍ പരാജയമുണ്ടായെന്ന് വ്യക്തമായതായി കോമണ്‍സ് ക്ലര്‍ക്കും പാര്‍ലമെന്റ്‌സ് ക്ലര്‍ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൗസ് ഓഫ് കോമണ്‍സും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ കൂടുതല്‍ വ്യക്തതയുള്ള എസ്റ്റിമേറ്റാണ് ലഭിച്ചിരിക്കുന്നത്. കോണ്‍ട്രാക്റ്റുകള്‍ ടെന്‍ഡര്‍ ചെയ്യുന്നതിനായാണ് ആദ്യഘട്ടത്തില്‍ കുറച്ച് കാണിച്ചത്. പിന്നീട് നടത്തിയ സര്‍വേകളില്‍ ചെലവുകളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമായെന്നും പ്രസ്താവന പറയുന്നു.
ബിഗ്‌ബെന്‍ നവീകരണത്തിനുള്ള ചെലവ് ഇരട്ടിയാകുമെന്ന് വെളിപ്പെടുത്തല്‍

ന്യൂസ് ഡെസ്ക്

മുംബൈയിൽ കനത്ത മഴയ്ക്കിടെ നഗരത്തിലെ എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിലെ കാൽനടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേർ മരിച്ചു. 39 പേർക്കു പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ നാലു സ്ത്രീകളും ഉൾപ്പെടുന്നു. രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. ഈ റെയിൽവേ സ്റ്റേഷന്റെ പേര് പ്രഭാദേവി റെയിൽവേ സ്റ്റേഷന്‍ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യാനിരുന്ന ദിവസമാണ് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

കനത്ത മഴയിൽനിന്നു രക്ഷതേടി ജനക്കൂട്ടം റെയിൽവേ കാൽനടപ്പാലത്തിലേക്കു തിക്കിക്കയറിയെന്നും മഴ അവസാനിച്ചതോടെ താഴേക്ക് ഇറങ്ങാനുള്ള ആൾക്കാരുടെ വെപ്രാളമാണ് അപകടമുണ്ടാക്കിയതെന്നും റെയിൽവേ പിആർ ഡിജി എ. സക്സേന അറിയിച്ചു. കാൽനടപ്പാലത്തിനു സമീപം വലിയ ശബ്ദത്തോടെ ഷോർട്ട് സർക്യൂട്ടുണ്ടായെന്നും സൂചനയുണ്ട്. ഇതും തിക്കിനും തിരക്കിനും കാരണമായോ എന്ന് പൊലീസ് സംശയിക്കുന്നു. ഇതിനുപിന്നാലെ രക്ഷപ്പെടാനായി ചിലർ പാലത്തിൽനിന്ന് എടുത്തുചാടിയെന്നാണ് കരുതുന്നത്. സംഭവസ്ഥലത്തുനിന്ന് ആദ്യം വന്ന ചിത്രങ്ങളിൽ ചിലയാളുകൾ നിലത്തുകിടക്കുന്നതു വ്യക്തമാണ്.

സംഭവത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അതേസമയം, എൻഡിഎ സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ചു ശിവസേന രംഗത്തെത്തി. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മന്ത്രി പിയൂഷ് ഗോയൽ രാജിവയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

ലണ്ടന്‍: കൈകള്‍ കഴുകുമ്പോള്‍ ഹാപ്പി ബര്‍ത്ത്‌ഡേ ഗാനം രണ്ട് തവണ പാടാന്‍ ഫാര്‍മസിസ്റ്റുകളുടെ നിര്‍ദേശം. ഇതെന്ത് വിചിത്രമായ നിര്‍ദേശമാണെന്ന് തോന്നുന്നുണ്ട് അല്ലേ? എന്നാല്‍ കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ കഴുകിയാലേ അണുക്കളില്‍ നിന്ന് മുക്തി നേടാനാകൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതായത് ഹാപ്പി ബര്‍ത്ത്‌ഡേ ഗാനം രണ്ട് തവണ പാടുന്ന സമയം കൈകള്‍ കഴുകണമെന്ന് റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി പറയുന്നു. പനി, ജലദോഷം, അണുബാധകള്‍, വയറിനെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളെയും ബാക്ടീരിയകളെയും കഴുകിക്കളയാന്‍ ഇത്രയും സമയം ആവശ്യമാണ്.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഒഴിവാക്കണമെങ്കില്‍ കൈകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആര്‍പിഎസ് പറയുന്നു. ആന്റിബയോട്ടിക്കുകളുടെ നിരന്തര ഉപയോഗം മൂലം രോഗാണുക്കള്‍ അവയോട് പ്രതിരോധം ആര്‍ജ്ജിക്കുകയാണ്. ഇത് ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകുന്നത് തടയും. വയറിളക്കം ബാധിക്കുന്നത് കൈകള്‍ ശുചിയായി സൂക്ഷിക്കുന്നതിലൂടെ മൂന്നിലൊന്നായി കുറയ്ക്കാം. 16 ശതമാനം ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളും ഈവിധത്തില്‍ പ്രതിരോധിക്കാനാകും.

ആര്‍പിഎസ് 2000ത്തിലേറെ ആളുകളില്‍ നടത്തിയ സര്‍വേയില്‍ 84 ശതമാനം പേരും ശരിയായ വിധത്തില്‍ കൈകള്‍ കഴുകുന്നില്ലെന്ന് കണ്ടെത്തി. 65 ശതമാനം പേര്‍ ഭക്ഷണത്തിനു മുമ്പ് കൈകള്‍ കഴുകുന്നില്ല. അവരില്‍ പകുതിയോളം പേര്‍ വളര്‍ത്തുമൃഗങ്ങളെ പിടിച്ചതിനു ശേഷം പോലും കൈകഴുകുന്നില്ലെന്ന് വ്യക്തമായി. ഭക്ഷണം തയ്യാറാക്കുന്നതിനു മുമ്പായി 32 ശതമാനം പേര്‍ കൈ വൃത്തിയാക്കുന്നില്ല. ടോയ്‌ലെറ്റില്‍ പോയതിനു ശേഷം പോലും കൈകഴുകാത്തവരാണ് 21 ശതമാനമെന്നും സര്‍വേയില്‍ കണ്ടെത്തി.

ലണ്ടന്‍: യുകെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചിക്കന്‍ വിതരണം ചെയ്യുന്ന കമ്പനി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി വെളിപ്പെടുത്തല്‍. ഗാര്‍ഡിയനും ഐടിവി ന്യൂസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്. യുകെയിലെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലകളായ ടെസ്‌കോ, സെയിന്‍സ്ബറിസ്, മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, ആള്‍ഡി, ലിഡില്‍ തുടങ്ങിയവയ്ക്ക് ചിക്കന്‍ വിതരണം ചെയ്യുന്ന 2 സിസ്റ്റേസ് ഫുഡ് ഗ്രൂപ്പിന്റെ പ്ലാന്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഈ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കശാപ്പ് തിയതി രേഖപ്പെടുത്തിയ ലേബലുകള്‍ പൊളിച്ചുമാറ്റി പുതിയ ലേബലുകള്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

യുകെയില്‍ ഉപയോഗിക്കപ്പെടുന്ന ചിക്കനില്‍ മൂന്നിലൊന്നും വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്. ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2013ല്‍ ബീഫില്‍ വില കുറഞ്ഞ കുതിരയിറച്ചി കലര്‍ത്തിയ സംഭവത്തിനു ശേഷം ഇറച്ചി വിപണിയില്‍ നിന്ന് പുറത്തു വരുന്ന വലിയ ക്രമക്കേടാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. കുതിരയിറച്ചി വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് പിന്നീട് കോടതി തടവുശിക്ഷ വിധിച്ചിരുന്നു.

കശാപ്പ് തിയതി മാറ്റുന്നത് ഗുണനിലവാരം കുറഞ്ഞ ഇറച്ചി മാര്‍ക്കറ്റുകളില്‍ വിറ്റഴിയുന്നതിന് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ വിധത്തില്‍ ലേബലുകള്‍ മാറ്റുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുറ്റകരമാണ്. ബെസ്റ്റ് ബിഫോര്‍ തിയതികളില്‍ നിന്ന് വ്യത്യസ്തമാണ് ഇറച്ചി പാക്കുകളിലെ കില്‍ ഡേറ്റ്. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഇത് പ്രത്യേകം നല്‍കുന്നത്. പലപ്പോഴും ലേബലുകള്‍ മാറ്റി പതിക്കാന്‍ കമ്പനി തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെസ്റ്റ് ബ്രോംവിച്ചിലെ 2 സിസ്‌റ്റേഴ്‌സ് പ്ലാന്റില്‍ 12 പ്രവൃത്തിദിനങ്ങളിലായി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് തിരിച്ചയക്കുന്ന ഇറച്ചി പാക്കറ്റുകളുടെ ലേബലുകള്‍ മാറ്റി തിരികെ അയക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. നിലത്തു വീഴുന്ന ചിക്കന്‍ പോലും അതേപടി പാക്കറ്റുകളിലാക്കുന്നു, വ്യത്യസ്ത ദിവസങ്ങളില്‍ കൊല്ലുന്ന കോഴികളുടെ ഇറച്ചി കൂട്ടിക്കലര്‍ത്തി പാക്ക് ചെയ്യുന്നു തുടങ്ങിയ ക്രമക്കേടുകളും ഈ പ്ലാന്റില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ ഊബര്‍ ടാക്‌സിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി തെരേസ മേയ്. ഊബറിന് പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന മേയര്‍ സാദിഖ് ഖാന്‍ അധ്യക്ഷനായ ട്രാഫിക് ഫോര്‍ ലണ്ടന്റെ തീരുമാനം ശരിയായതല്ലെന്ന് മേയ് പറഞ്ഞു. ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമാകുന്ന നടപടിയാണ് ഇതെന്നും അവര്‍ പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് ഊബറിന് ലണ്ടന്‍ നഗരത്തില്‍ പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഊബര്‍ സുരക്ഷിതമാണോ എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ തീരുമാനത്തിനെതിരെ ഊബര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30നാണ് നിലവിലുള്ള പ്രവര്‍ത്തനാനുമതി അവസാനിക്കുന്നത്. എന്നാല്‍ അപ്പീല്‍ കാലാവധിയില്‍ ഊബറിന് തടസമില്ലാതെ സര്‍വീസ് നടത്താം. ഇത് ഒരു വര്‍ഷം വരെ നീളുമെന്നാണ് കരുതുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തിനു മുമ്പായി ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലണ്ടന്‍ മേയറുടെ നടപടിയെ പ്രധാനമന്ത്രി വിമര്‍ശിച്ചത്.

ഒരു ഒപ്പിലൂടെ മേയര്‍ 40,000 ആളുകളുടെ ജോലിയാണ് പ്രതിസന്ധിയിലാക്കിയതെന്നായിരുന്നു പ്രധാന വിമര്‍ശനം. ഈ തീരുമാനം 35 ലക്ഷത്തോളം വരുന്ന ഊബര്‍ ഉപയോക്താക്കളെയും കഷ്ടത്തിലാക്കി. ഒറ്റയടിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ശരിയായ നടപടിയല്ല. എന്നാല്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ലണ്ടനിലെ പ്രവര്‍ത്തനത്തില്‍ വന്ന പിഴവുകളില്‍ ഖേദിക്കുന്നതായി ഊബര്‍ ചീഫ് എക്‌സിക്യൂട്ടീവ് ദാര ഖോസ്രോവ്ഷാഹി തിങ്കളാഴ്ച പുറത്തുവിട്ട തുറന്ന കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍. ഒ

ഗ്ലാസ്‌ഗോ: ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവമായി കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നടന്നുവന്ന കലാമാമാങ്കം ഇത്തവണ മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സാരഥ്യത്തില്‍ കൂടുതല്‍ വിപുലമായി ആരംഭിക്കുന്നു. ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വ്യത്യസ്ഥങ്ങളായ കലാവൈഭവങ്ങളിലൂടെ ദൈവമഹത്വം പ്രകീര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് ഇതില്‍ പങ്കെടുക്കുന്ന ഓരോ കലാകാരന്മാര്‍ക്കും കൈവരുന്നത്. എട്ട് റീജിയണുകളിലായി നടക്കുന്ന പ്രാഥമിക ഘട്ട മത്സരങ്ങള്‍ ആദ്യം ആരംഭിക്കുന്നത് ഗ്ലാസ്‌ഗോ റീജിയണല്‍ സെപ്തംബര്‍ 30 ശനിയാഴ്ച.

ബൈബിള്‍ കലോത്സവത്തിന്റെ പൊതു ചുമതല വഹിക്കുന്ന റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.റ്റിയാണ്. ജോ. ഡയറക്ടറായി റവ. ഫാ. ജോയി വയലില്‍ സി.എസ്.റ്റിയും എട്ടുപേരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ ടീമും രൂപതാതല മത്സരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. റീജിയണല്‍ തലത്തിലുള്ള പ്രാഥമികഘട്ട മത്സരങ്ങള്‍ക്ക് റവ. ഫാ. ജോസഫ് വെമ്പാടുന്തറ (ഗ്ലാസ്ഗോ), റവ. ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍), റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് (മാഞ്ചസ്റ്റര്‍), റവ. ഫാ. ജയ്‌സണ്‍ കരിപ്പായി (കവന്‍ട്രി), റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ (സൗത്താംപ്റ്റണ്‍), റവ. ഫാ. സെബാസ്റ്റ്യന്‍, ചാമക്കാല (ലണ്ടന്‍), റവ. ഫാ. ജോസ് അന്ത്യാംകുളം (ലണ്ടന്‍), റവ. ഫാ. ടെറിന്‍ മുള്ളക്കര (കേംബ്രിഡ്ജ്) തുടങ്ങിയവരും നേതൃത്വം നല്‍കും. 22 ഇനം മത്സരങ്ങള്‍ ഏഴു വിഭാഗങ്ങളിലായിട്ടായിരിക്കും നടത്തപ്പെടുന്നത്.

ഗ്ലാസ്‌ഗോ റീജിയണല്‍ സെപ്തംബര്‍ 30-ാം തീയതി St. Cuthberts Church, 98 High Blantyre Road, Hamilton, ML3 9HW ല്‍ വച്ച് മത്സരങ്ങള്‍ നടത്തപ്പെടും.

പ്രസ്റ്റണ്‍: ഒക്ടോബര്‍ 21, De La Salle Academy, Carr Lane East, L11 4 SG
മാഞ്ചസ്റ്റര്‍: ഒക്ടോബര്‍ 22, Kimberly Performing Art Centre, South Leys Capus, Enderby Road, Scunthorpe, DN 17 2 JL

ബ്രിസ്റ്റോള്‍ & കാര്‍ഡിഫ്: ഒക്ടോബര്‍ 7, Greenway Centre, Southmead, Bristol, BS 10 5 PY

കവന്‍ട്രി: ഒക്ടോബര്‍ 14, Bishop Walsh Catholic School, Sutton cold field, B76, 1QT

സൗത്താംപ്റ്റണ്‍: TBC

ലണ്ടന്‍: സെപ്തംബര്‍ 30, Salesian House, Surrey Lane, London, SW 11 3 PN

കേംബ്രിഡ്ജ്: ഒക്ടോബര്‍ 1, St. Alban’s Catholic School, Digby Road, IPSwich 1 P4 3 N1

എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രധാനാധ്യാപകന്റെയും സഹ അധ്യാപകരുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.

ലണ്ടന്‍: യാത്രക്കാരെ ദുരിതത്തിലാക്കിക്കൊണ്ട് ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്ന നടപടി തുടരുന്ന റയന്‍എയര്‍ നിയമനടപടിയെ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) ഇതു സംബന്ധിച്ച് വിമാനക്കമ്പനിക്ക് മുന്നറിയിപ്പ് നല്‍കി. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് യാത്ര നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് സിഎഎ നടപടിയെടുക്കുമെന്ന സൂചന നല്‍കിയത്. രണ്ടാഴ്ചയെങ്കിലും മുമ്പ് മുന്നറിയിപ്പ് നല്‍കി വിമാനം റദ്ദാക്കിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിബന്ധന. എന്നാല്‍ റദ്ദാക്കിയ വിമാനത്തിനു പകരം മറ്റൊരെണ്ണമോ മറ്റേതെങ്കിലും കമ്പനിയുടെ വിമാനമോ ഏര്‍പ്പെടുത്തണമെന്നും നിബന്ധനയില്‍ വ്യക്തമാക്കുന്നുണ്ട്.

ഇത് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനയാണ്. ഇവയെല്ലാം ലംഘിച്ചുകൊണ്ടാണ് റയന്‍എയര്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത്. 2002ലെ എന്റര്‍പ്രൈസ് ആക്ട് അനുസരിച്ച് കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് സിഎഎ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ ഹെയിന്‍സ് വിമാനക്കമ്പനിയുടെ ലീഗല്‍ ചീഫിന് കത്തെഴുതി. സെപ്റ്റംബര്‍ 18ന് കത്ത് കൈമാറിയതായി സിഎഎ അറിയിച്ചു. റയന്‍എയര്‍ മേധാവി നടത്തിയ വാര്‍ത്താസമ്മേളനത്തിനു ശേഷമാണ് നോട്ടീസ് നല്‍കിയത്.

യാത്രക്കാരെ മറ്റു വിമാന സര്‍വീസുകളിലേക്ക് നയിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ല എന്നായിരുന്നു റയന്‍എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് മൈക്കിള്‍ ഒ ലീറി പറഞ്ഞത്. പ്രസ്താവന തിരുത്തണമെന്ന് സിഎഎ ആവശ്യപ്പെട്ടിരുന്നു. അതിന് കമ്പനി തയ്യാറാകാത്ത സാഹചര്യത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനം വരെ 2100 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയെന്ന് അറിയിച്ച കമ്പനി പിന്നീട് നവംബറിനും മാര്‍ച്ചിനുമിടയില്‍ 18,000 സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായി അറിയിച്ചു. 4,00,000 യാത്രക്കാരെ ബാധിക്കുന്ന നീക്കമാണ് ഇത്. പൈലറ്റുമാരുടെ ക്ഷാമം മൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved