Main News

ലണ്ടന്‍: ഡ്രൈവര്‍ലെസ് വാഹനങ്ങളുടെ യുഗമാണ് ഇനി വരാനിരിക്കുന്നത്. ഡ്രൈവറില്ലാതെ ഓടുന്ന കാറുകളുടെ പരീക്ഷണങ്ങള്‍ ലോകത്ത് വിവിധയിടങ്ങളില്‍ നടന്നു വരുന്നു. ഡ്രൈവറില്ലാതെയോടുന്ന ട്രക്കുകളും പരീക്ഷിക്കപ്പെടുന്നുണ്ട്. ഡ്രൈവര്‍ലെസ് ലോറികളുടെ പരീക്ഷണത്തിന് യുകെയിലും കളമൊരുങ്ങുകയാണ്. അടുത്ത വര്‍ഷം മുതല്‍ ഇത്തരം ലോറികളുടെ പരീക്ഷണ ഓട്ടം ആരംഭിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി. വയര്‍ലെസായി ബന്ധിപ്പിക്കപ്പെട്ട മൂന്ന് ലോറികളുടെ കോണ്‍വോയ്കള്‍ ആയിരിക്കും പരീക്ഷിക്കപ്പെടുക. ഇവയില്‍ മുന്നില്‍ സഞ്ചരിക്കുന്ന ലോറിയുടെ നിയന്ത്രണത്തിലായിരിക്കും മറ്റു ലോറികള്‍.

അടുത്തടുത്തായാണ് ഇവ സഞ്ചരിക്കുക. മുന്നിലുള്ള ലോറി വായുപ്രതിരോധത്തെ ഇല്ലാതാക്കുന്നതിനാല്‍ പിന്നാലെ വരുന്നവയ്ക്ക് അത്രയും ഇന്ധനക്ഷമത ലഭിക്കുകയും വായു മലിനീകരണം കുറയുകയും ചെയ്യും. യൂറോപ്പിലും അമേരിക്കയിലും ഇത്തരം പരീക്ഷണങ്ങള്‍ ഒട്ടേറെ നടന്നിട്ടുണ്ടെങ്കിലും യുകെയിലെ മോട്ടോര്‍വേകളില്‍ സെല്‍ഫ് ഡ്രൈവിംഗ് ലോറികള്‍ പ്രായോഗികമാകുമോ എന്ന സംശയം വിദഗ്ദ്ധര്‍ ഉന്നയിച്ചിരുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ ട്രയലുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇതിനായി 8.1 ദശലക്ഷം പൗണ്ട് സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.

പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ലോറികളില്‍ ഒരു ഡ്രൈവറുടെ സാന്നിധ്യം എല്ലായ്‌പോഴും നിലനിര്‍ത്തും. അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രണം ഏറ്റെടുക്കുന്നതിനായാണ് ഇത്. ജീവിതനിലവാരത്തിന് പുരോഗതിയുണ്ടാക്കുന്ന സാങ്കേതികവിദ്യ എന്ന നിലയ്ക്കാണ് ഇതില്‍ നിക്ഷേപം നടത്തുന്നതെന്ന് ഗതാഗത മന്ത്രി പോള്‍ മാന്‍യാര്‍ഡ് പറഞ്ഞു. ഇത് സുരക്ഷിതമാണോ എന്നും നമ്മുടെ റോഡുകള്‍ക്ക് അനുയോജ്യമാണോ എന്നും അറിയേണ്ടതുണ്ട്. അതിനാണ് ട്രയലുകള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടന്‍: നിരവധി തവണ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെറ്റായ അവകാശവാദം ഉന്നയിച്ച യുവതിക്ക് 10 വര്‍ഷം തടവ്. ജെമ്മ ബീല്‍ എന്ന യുവതിയെയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതി തടവുശിക്ഷ നല്‍കിയത്. നാല് സംഭവങ്ങളിലായി അപരിചിതരായ ആറ് പേര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും 9 പേര്‍ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷത്തിനിടെ നടന്നുവെന്ന് ആരോപിക്കപ്പെട്ട സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുള്ളവരെല്ലാവരും അപരിചിതരായിരുന്നു.

കോടതിയില്‍ കള്ളസാക്ഷ്യം പറഞ്ഞതിനും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും ജെമ്മ ബീല്‍ കുറ്റക്കാരിയാണെന്ന് ജൂലൈയില്‍ കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ കള്ളം പറയുന്നതില്‍ വിദഗ്ദ്ധയാണെന്നും ഇരയാണെന്ന് അവകാശപ്പെടുന്നതില്‍ ആനന്ദം കണ്ടെത്തുകയാണെന്നും കോടതി പറഞ്ഞു. വ്യാജമായ ഇരവാദമാണ് ഇവര്‍ ഉന്നയിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടുണ്ടെന്നും വിധിന്യായത്തില്‍ ജഡ്ജി നിക്കോളാസ് ലോറെയ്ന്‍ സ്മിത്ത് പറഞ്ഞു. ഇവരുടെ കേസില്‍ അന്വേഷണത്തിനു മാത്രം രണ്ടര ലക്ഷം പൗണ്ട് ചെലവായി. വിചാരണയ്ക്ക് 1,09,000 പൗണ്ട് ചെലവായിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ മാഡലിന്‍ മൂര്‍ പറഞ്ഞു.

ഇപ്പോളും താന്‍ നിരപരാധിയാണെന്ന നിലപാടാണ് ബീല്‍ സ്വീകരിച്ചിരിക്കുന്നത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചു. ഇത്തരത്തില്‍ വ്യാജ അവകാശവാദങ്ങള്‍ ബലാല്‍സംഗക്കേസുകളില്‍ ഉന്നയിക്കുന്നത് ചിലപ്പോള്‍ പിന്നീട് വരുന്ന കേസുകളെ ബാധിക്കാനിടയുണ്ടെന്നും അതുവഴി കുറ്റക്കാര്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.

അജിത് പാലിയത്ത്

നോര്‍ത്താംപ്റ്റന്‍ഷയറിലെ കെറ്ററിങില്‍ നിന്നും ഒരു ജിസിഎസ്ഇ വിജയഗാഥ. കെറ്ററിംഗ് സയന്‍സ് അക്കാഡമിയില്‍ പഠിച്ച പ്രണവ് സുധീഷ് എന്ന കൊച്ചുമിടുക്കനാണ് ‘ഏഴ് എ സ്റ്റാറും, മൂന്ന് എ ഗ്രേഡും രണ്ടു ഗ്രേഡ് 9 ഉം, ഒരു ഗ്രേഡ് 8 ഉം നേടി ഇക്കുറി നടന്ന ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കൊയ്തത്. യുകെയിലെ അറിയപ്പെടുന്ന കലാ സാംസ്‌കാരിക സംഗീത കൂട്ടായ്മയായ ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യൂകെയ്ക്ക് ഇത് തികച്ചും അഭിമാനത്തിന്റെ നിമിഷം കൂടിയാണ്. ഈ കൂട്ടായമയിലെ അംഗമായ സുധീഷ് വാസുദേവന്റെയും ബിന്ദുവിന്റെയും മകനാണ് ഈ മിടുക്കന്‍.

ചെറുപ്പം മുതല്‍ പഠനത്തിലും മറ്റ് കലാസാംസ്‌കാരിക പരിപാടികളിലും മികച്ച വിജയങ്ങള്‍ നേടുവാന്‍ പ്രണവിന് സാധിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ അച്ഛന്‍ സുധീഷ് മോറിസണ്‍ കമ്പനിയില്‍ ജോലിനോക്കുന്നു. പാലാ ചേര്‍പ്പുങ്കല്‍ സ്വദേശിയായ ബിന്ദു കെറ്ററിങ് ജനറല്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. സഹോദരന്‍ രോഹിത് സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നു. തുടര്‍ന്നുള്ള എ ലെവല്‍ പഠനത്തിന് ശേഷം ഡോക്ടറാകുവാനാണ് പ്രണവിന് താല്‍പ്പര്യം.

ചോദ്യങ്ങള്‍ കൂടുതല്‍ കഠിനമാക്കി പുതിയ രീതിയില്‍ ഈ പ്രാവശ്യം നടന്ന ജിസിഎസ്ഇ പരീക്ഷയില്‍ താന്‍ സംതൃപ്തനാണെന്ന് പ്രണവ് പറഞ്ഞു. പരീക്ഷയിലെ ഈ ഉന്നത വിജയത്തില്‍ തന്റെ ഗുരുക്കന്മാരോടും മാതാപിതാക്കളോടും ഈശ്വരനോടും കടപ്പെട്ടിരിക്കുന്നുവെന്ന് പ്രണവ് പറയുന്നു.

ലണ്ടന്‍: പരീക്ഷാ സമ്പ്രദായത്തില്‍ വരുത്തിയ മാറ്റം മൂലം ജിസിഎസ്ഇയില്‍ മികച്ച സ്‌കോര്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവ്. ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളിലാണ് ഇത്തവണ മാറ്റങ്ങള്‍ വരുത്തിയിരുന്നത്. കുറഞ്ഞത് സി അല്ലെങ്കില്‍ 9 ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രേഡ് നേടിയവര്‍ 66.1 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 66.5 ശതമാനമായിരുന്നു നിരക്ക്. എന്നാല്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന മുതിര്‍വരും പ്രായം കുറഞ്ഞവരുമായ വിദ്യാര്‍ത്ഥികളുടെ പ്രകടനം ദേശീയതലത്തിലുള്ള ചിത്രത്തെ മാറ്റിമറിക്കുന്നതാണെന്ന വിശദീകരണമാണ് പരീക്ഷാ ബോര്‍ഡ് നല്‍കുന്നത്.

ഹിസ്റ്ററി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശം റിസല്‍ട്ടാണ് ഈ വര്‍ഷം ഉണ്ടായത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തവണ പരീക്ഷയില്‍ പങ്കെടുത്തതും വിജയശതമാനത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായെന്ന വിശദീകരണവും അധികൃതര്‍ നല്‍കുന്നു. ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കണക്ക് എന്നീ വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ 9 നേടിയവര്‍ ഇംഗ്ലണ്ടില്‍ മാത്രം 51,000 വിദ്യാര്‍ത്ഥികളുണ്ട്. പരീക്ഷ എഴുതിയവരില്‍ 3.5 ശതമാനത്തിനു മാത്രമാണ് കണക്കില്‍ 9 ഗ്രേഡ് ലഭിച്ചത്.

3.2 ശതമാനത്തിന് ഇംഗ്ലീഷ് ലിറ്ററേച്ചറിലും 2.2 ശതമാനത്തിന് ഇംഗ്ലീഷ് ലാംഗ്വേജിലും ഉയര്‍ന്ന ഗ്രേഡ് ലഭിച്ചു. എല്ലാ വിഷയങ്ങള്‍ക്കും 9 ഗ്രേഡ് ലഭിച്ചത് 2000 വിദ്യാര്‍ത്ഥികള്‍ക്കാണ്. മുന്‍ രീതിയിലെ എ സ്റ്റാര്‍ ഗ്രേഡിനേക്കാള്‍ ഉയര്‍ന്നചതാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രേഡ് 9. പുതിയ സമ്പ്രദായം കുട്ടികള്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലണ്ടന്‍: ജിസിഎസ്ഇ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പുതുക്കിയ ഗ്രേഡിംഗ് സമ്പ്രദായം നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ഫലപ്രഖ്യാപനമാണ് ഇത്. ഇംഗ്ലീഷിലും കണക്കിലുമാണ് പുതിയ ഗ്രേഡിംഗ് ഈ വര്‍ഷം നടപ്പാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ വിജയശതമാനം ഇക്കുറി പ്രതീക്ഷിക്കരുതെന്ന് ഹെഡ്ടീച്ചര്‍മാര്‍ പറയുന്നു. 30 വര്‍ഷം മുമ്പ് ഒ ലെവല്‍ എടുത്തു കളഞ്ഞുകൊണ്ട് ജിസിഎസ്ഇ നിലവില്‍ വന്നതിനു ശേഷം പരീക്ഷാ രീതികളില്‍ വരുത്തുന്ന കാതലായ മാറ്റമാണ് ഇത്.

9 മുതല്‍ 1 വരെയുള്ള ഗ്രേഡുകളാണ് ഈ സമ്പ്രദായത്തില്‍ നല്‍കുന്നത്. 2020ഓടെ മറ്റു വിഷയങ്ങളിലും ഈ രീതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുന്‍ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിള്‍ ഗോവ് ആണ് ഈ സമ്പ്രദായം മുന്നോട്ടു വെച്ചത്. ഫൈനല്‍ പരീക്ഷയുടെ മാര്‍ക്കിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇത്. ഫൈനല്‍ ഗ്രേഡുകളില്‍ കോഴ്‌സ് വര്‍ക്കിന് ഈ സമ്പ്രദായം കാര്യമായ പ്രാധാന്യം നല്‍കുന്നില്ല.

എന്നാല്‍ ഈ രീതിക്കെതിരെ കാര്യമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എ സ്റ്റാര്‍ മുതല്‍ ജി വരെ നല്‍കിയിരുന്ന ഗ്രേഡിംഗ് രീതിയില്‍ നിന്ന് പെട്ടെന്നുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സാധിച്ചിരുന്നില്ല. ഇത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പറഞ്ഞ് മനസിലാക്കാന്‍ സ്‌കൂള്‍ ലീഡര്‍മാര്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു.

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. 9 അംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. ആധാര്‍ പദ്ധതിയെ വരെ സ്വാധീനിക്കുന്ന വിധിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. മൂന്നംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയില്‍ വന്ന ഹര്‍ജി അഞ്ചംഗ ബെഞ്ചിന് വിട്ടു. ആധാര്‍ സ്വകാര്യതയ്ക്കുള്ള അവകാശം ഹനിക്കുന്നതല്ലേ എന്ന ചോദ്യമുന്നയിച്ചാണ് ഇത് 9 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഈ വിധിയോടെ സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954ലും 1962ലും ഉണ്ടായ സുപ്രീം കോടതി വിധികളാണ് അസാധുവായത്.

ഭരണഘടനയില്‍ വ്യക്തമായി സൂചനയില്ലാത്തതിനാല്‍ സ്വകാര്യതയില്‍ നിയന്ത്രണങ്ങളാകാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളും ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ മറ്റു മൗലികാവകാശങ്ങളെപ്പോലെ സമ്പൂര്‍ണ്ണ അവകാശമല്ലെങ്കിലും സ്വകാര്യത മൗലികാവകാശം അല്ലാതാകുന്നില്ലെന്നായിരുന്നു കേരളം കോടതിയില്‍ സ്വീകരിച്ച നിലപാട്.

ലണ്ടന്‍: ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ യുകെയില്‍ കസ്റ്റഡിയിലാകുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഇവയില്‍ മൂന്നിരട്ടി വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ യുകെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ 3699 യൂറോപ്യന്‍ പൗരന്‍മാരെ എത്തിച്ചുവെന്നാണ് ഹോംഓഫീസിന്റെ കണക്ക്. 2015നെ അപേക്ഷിച്ച് 1000 പേരെ അധികമായി കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വ്യക്തമാകുന്നത്.

ഈ വര്‍ഷം ഈ സംഖ്യ ഉയരാനാണ് സാധ്യത. വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തെ കണക്കുകളില്‍ കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തിലെ കണക്കുകളേക്കാള്‍ 19 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2010ല്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സമയത്തേക്കാള്‍ ആറിരട്ടി വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ബ്രാന്‍ഡണ്‍ ലൂയിസ് ആണ് ഈ വിവരങ്ങള്‍ അറിയിച്ചത്.

യുകെ പൗരന്‍മാരല്ലാത്ത എല്ലാവരും ബന്ദികളാക്കപ്പെട്ടുവെന്ന തോന്നലുളവാക്കാനാണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ലിബറല്‍ ഡെമോക്രാറ്റ് ഹോം അഫയേഴ്‌സ് വക്താവ് എഡ് ഡേവി പറഞ്ഞു. രാജ്യത്തെക്കുറിച്ച് മോശം പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിലുണ്ടാക്കാന്‍ മാത്രമേ ഇത്തരം നയങ്ങള്‍ ഉപകരിക്കൂ എന്നും ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഇത് തിരിച്ചടിയുണ്ടാകുമെന്നും ഡേവി വ്യക്തമാക്കി.

ലണ്ടന്‍: ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ ജിസിഎസ്ഇ പരീക്ഷാരീതിയിലെ പരിഷ്‌കാരം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. പുതിയ സമ്പ്രദായത്തില്‍ കുട്ടികള്‍ക്ക് പരീക്ഷയ്ക്കായി എട്ട് മണിക്കൂര്‍ അധികം ഇരിക്കേണ്ടതായി വരുന്നുണ്ടെന്ന് സ്‌കൂള്‍ ലീഡര്‍മാര്‍ വിലയിരുത്തുന്നു. പുതിയ രീതിയില്‍ നടന്ന ജിസിഎസ്ഇ പരീക്ഷയുടെ ഫലം ഇന്ന് പുറത്തുവരും.

പരീക്ഷാ സമ്പ്രദായത്തിലെ പരിഷ്‌കരണം കുട്ടികളില്‍ കൂടുതല്‍ സമ്മര്‍ദ്ദവും ആകാംക്ഷയും സൃഷ്ടിക്കുന്നുണ്ടെന്നാണ് സ്‌കൂള്‍ ലീഡര്‍മാര്‍ അറിയിക്കുന്നത്. ഇത് വരുന്ന വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് എഎസ്‌സിഎല്‍ ജനറല്‍ സെക്രട്ടറി ജെഫ് ബാര്‍ട്ടന്‍ പറഞ്ഞു. കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന മാനസിക പ്രശ്‌നങ്ങള്‍ ഒന്നുകൂടി കൂട്ടാനേ ഈ പരിഷ്‌കരണം ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേപ്പറുകള്‍ എഴുതാനുള്ള പുതിയ ജിസിഎസ്ഇ കുട്ടികളുടെ മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നും ബാര്‍ട്ടന്‍ വ്യക്തമാക്കി.

ഇപ്പോള്‍ കണക്ക് ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് മാത്രമാണ് പുതിയ ഗ്രേഡിംഗ് നടപ്പാക്കിയിരിക്കുന്നതെങ്കിലും 2020ഓടെ ഇത് എല്ലാ വിഷയങ്ങളിലും ബാധകമാക്കും. വാര്‍ഷിക പരീക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഉയര്‍ന്ന ഗ്രേഡുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ലോക നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് ഈ പരിഷ്‌കരണം കൊണ്ടുവന്നതെന്നാണ് വിശദീകരണം.

ലണ്ടന്‍: വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിച്ച് യുകെയിലെ യിലുകളില്‍ കഴിയുന്നവര്‍ക്ക് വിചിത്രമായ ശിക്ഷ നല്‍കി ജയില്‍ അധികൃതര്‍. ഇവരുടെ മക്കളെ കാണുന്നതിനുള്ള അവസരങ്ങള്‍ കുറച്ചുകൊണ്ടാണ് ഈ ക്രൂരമായ ശിക്ഷ നടപ്പാക്കുന്നത്. മാസത്തില്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് ജയില്‍പ്പുള്ളികള്‍ക്ക് തങ്ങളുടെ മക്കളെ കാണാന്‍ അവസരം നല്‍കിയിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് മാനസികാഘാതമുണ്ടാക്കുമെന്നും ജയില്‍ അന്തേവാസികളില്‍ തിരിച്ചടിക്കാനുള്ള തോന്നലിന് കാരണമാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

2013ല്‍ അവതരിപ്പിച്ച പദ്ധതിയനുസരിച്ച് സന്ദര്‍ശകാനുമതിയുള്ള ജയില്‍പ്പുള്ളികള്‍ക്കു പോലും തങ്ങളുടെ കുട്ടികളെ കാണുന്നതിന് മാസം രണ്ട് മണിക്കൂര്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇവരുടെ പെരുമാറ്റം തൃപ്തികരമാണെന്ന് വിലയിരുത്തിയാല്‍ സന്ദര്‍ശന സമയം നാല് മണിക്കൂറായി ഉയര്‍ത്തും. പെരുമാറ്റത്തിലെ മാറ്റം, വിദ്യാഭ്യാസം നേടാനുള്ള താല്‍പര്യം, മറ്റ് തടവുകാരെയും ജയില്‍ ജീവനക്കാരെയും സഹായിക്കാനുള്ള താല്‍പര്യം മുതലായ ഘടകങ്ങള്‍ പരിഗണിച്ചാണ് ഇവരുടെ സ്റ്റാറ്റസ് മാറ്റുന്നത്.

എന്നാല്‍ ഈ രീതിയനുസരിച്ച് അനേകം ജയില്‍പ്പുള്ളികള്‍ക്ക് ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള സമയം കുറയ്ക്കുകയാണ് ചെയ്യുന്നതെന്നാണ് സന്നദ്ധസംഘടനകള്‍ വിലയിരുത്തുന്നത്. സന്ദര്‍ശകരെ അനുവദിക്കാനുള്ള അടിസ്ഥാന യോഗ്യതയുള്ള തടവുകാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായപ്പോള്‍ അതില്‍ നിന്ന് സ്റ്റാറ്റസ് മെച്ചപ്പെടുത്തിയവരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ദ്ധന മാത്രമാണ് രേഖപ്പെടുത്തിയത്. പുരുഷന്‍മാരായ തടവുകാരുടെ കാര്യത്തില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങള്‍ ഉള്ളത്.

കാലിഫോര്‍ണിയ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് വന്‍ തിരിച്ചടി സമ്മാനിച്ചുകൊണ്ട് വീണ്ടും കോടതി വിധി. അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ച ഈവ എച്ചവേറിയ എന്ന 62കാരിക്ക് 417 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കാലിഫോര്‍ണിയയിലെ കോടതി വിധിച്ചു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ സ്വകാര്യ താന്‍ 50 വര്‍ഷത്തിലേറെയായി സ്വകാര്യ ഭാഗങ്ങളില്‍ ഉപയോഗിച്ചു വരികയാണെന്നും അണ്ഡാശയ ക്യാന്‍ സറിന് ഇതാണ് കാരണമായതെന്നുമായിരുന്നു എച്ചവേറിയ പരാതിയില്‍ പറഞ്ഞിരുന്നത്.

ഇവരുടെ പരാതിയില്‍ മാസങ്ങളോളം വാദം കേള്‍ക്കുകയും വിദഗ്ദ്ധ പരിശോധനകള്‍ നടത്തുകയും ചെയ്ത ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. കമ്പനിയുടെ പൗഡര്‍ ഉപയോഗിച്ചതിലൂടെ മറ്റൊരു സ്ത്രീക്ക് ക്യാന്‍സര്‍ ബാധിച്ചതിന്റെയും അതിന് വന്‍ തുക നഷ്ടപരിഹാരമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നല്‍കണമെന്നും മെയ് മാസത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 110 മില്യന്‍ ഡോളറാണ് 62കാരിയായ ക്യാന്‍സര്‍ രോഗിക്ക് നല്‍കാന്‍ കോടതി വിധിച്ചത്. അതിന്റെ പശ്ചാത്തലത്തിലാണ് ഇവരും കോടതിയെ സമീപിച്ചത്.

ഈ സമയത്ത് ഇവര്‍ ക്യാന്‍സറിന് പത്തു വര്‍ഷത്തെ ചികിത്സ പൂര്‍ത്തിയാക്കിയിരുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുമായി നിലനില്‍ക്കുന്ന ടാല്‍ക്കം പൗഡര്‍ കേസുകളില്‍ കോടതി വിധിയ്ക്കുന്ന ഉയര്‍ന്ന തുകയാണിത്. 70 മില്ല്യണ്‍ ഡോളര്‍ പരാതിക്കാരിയ്ക്ക് നഷ്ടപരിഹാരമായും, 347 മില്ല്യണ്‍ ഡോളര്‍ പിഴയായും നല്‍കണമെന്നാണ് വിധി.

RECENT POSTS
Copyright © . All rights reserved