ലണ്ടന്‍: ഒരു ചെറിയ ജലദോഷമോ പനിയോ ബ്രിട്ടീഷ് തൊഴിലാളികളെ ജോലിക്കെത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ലെന്ന് സര്‍വേ. ഇന്‍ഷുറന്‍സ് കമ്പനിയായ അവിവ നടത്തിയ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കടുത്ത ജോലിഭാരവും തൊഴിലുടമകള്‍ നടപ്പില്‍ വരുത്തുന്ന നയങ്ങളും മൂലം അസുഖങ്ങളുണ്ടെങ്കിലും ഇവര്‍ ജോലിക്കെത്താന്‍ നിര്‍ബന്ധിതരാകുകയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന പത്തില്‍ ഏഴ് ജീവനക്കാരും ഇത്തരത്തില്‍ ജോലിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടാറുണ്ട്. ദേശീയ തലത്തില്‍ ഇവരുടെ എണ്ണം 18 മില്യന്‍ വരുമെന്നാണ് കണക്ക്.
ജീവനക്കാരുടെ ആരോഗ്യത്തേക്കാള്‍ കമ്പനിയുടെ പ്രകടനമാണ് തങ്ങളുടെ തൊഴിലുടമകളുടെ പരിഗണനയെന്ന് സര്‍വേയില്‍ പങ്കെടുത്ത 2000ത്തോളം ജീവനക്കാരില്‍ അഞ്ചില്‍ രണ്ട് പേരും അഭിപ്രായപ്പെട്ടു. ജോലികള്‍ കുന്നുകൂടിയാലുള്ള പ്രതിസന്ധി ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു 40 ശതമാനം പേര്‍ പറഞ്ഞത്. എന്നാല്‍ അസുഖങ്ങളുമായി ജോലിക്കെത്തുന്നവര്‍ക്ക് കാര്യക്ഷമമായി ജോലികള്‍ ചെയ്യാനാവില്ലെന്ന് മാത്രമല്ല, അവര്‍ മറ്റു ജീവനക്കാരുടെ ആരോഗ്യത്തിനും ദോഷമുണ്ടാക്കുമെന്ന് അവിവ പറയുന്നു. ആരോഗ്യമില്ലാത്ത ജീവനക്കാര്‍ തെറ്റായ സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കുമെന്ന് അവിവ യുകെ ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡൗഗ് റൈറ്റ് പറഞ്ഞു.
രോഗങ്ങളുള്ളപ്പോള്‍ ജോലിക്കെത്താന്‍ നിര്‍ബന്ധിക്കാതിരിക്കുന്ന വിധത്തിലുള്ള ഒരു തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കണമെന്നും ജീവനക്കാരുടെ ്അസാന്നിദ്ധ്യത്തില്‍ അവരുടെ കുറവ് നികത്താന്‍ കഴിയണമെന്നും അദ്ദേഹം ബിസിനസ് ഉടമകളോട് ആവശ്യപ്പെടുന്നു. എല്ലാ ദിവസവും ഹാജര്‍ എന്ന സമീപനം ബിസിനസ് പ്രകടനത്തെ ആകമാനം ബാധിക്കും. ഇത് ജീവനക്കാരുടെ മനോവീര്യം ഇല്ലാതാക്കുകയും ഉദ്പാദനക്ഷമതയെ ബാധിക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.
മലയാളം യുകെ ന്യൂസ് ടീം.
പ്രതിഭകളുടെ സംഗമഭൂമിയായി മാറിയ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ സദസിനെ ഇളക്കിമറിച്ചത് റാമ്പിലെ മിടുമിടുക്കികൾ. ക്യാറ്റ് വാക്കിൻറെ അകമ്പടിയിൽ ആത്മവിശ്വാസത്തോടെ മോഡലിംഗ് ഫാഷൻ രംഗത്തെ നാളെയുടെ വാഗ്ദാനങ്ങൾ ലെസ്റ്ററിലെ മെഹർ സെൻററിൽ തിങ്ങി നിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി തങ്ങളുടെ ബുദ്ധികൂർമ്മതയും വ്യക്തിത്വവും മനോഹരമായി വേദിയിൽ വിന്യസിച്ചു. മെയ് 13 ശനിയാഴ്ച നടന്ന മിസ് മലയാളം യുകെ 2017ൽ ലെസ്റ്ററിൽ നിന്നുള്ള അൻജോ ജോർജ് വിജയിയായി. ഫസ്റ്റ് റണ്ണർ അപ്പ് ആയി സ്വീൻ സ്റ്റാൻലിയും സെക്കന്റ് റണ്ണർ അപ്പായി സ്നേഹാ സെൻസും തിരഞ്ഞെടുക്കപ്പെട്ടു.
മിസ് മലയാളം യുകെ ആയി തിരഞ്ഞെടുക്കപ്പെട്ട അൻജോ ജോർജ് ലെസ്റ്റർ സെന്റ് പോൾസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. നീനാ വൈശാഖ് അൻജോയെ മിസ് മലയാളം യുകെ 2017 കിരീടം അണിയിച്ചു. ഡാൻസും റീഡിഗും ഫിലിമുകളും ഇഷ്ടപ്പെടുന്ന അൻജോ ജോർജ് ലെസ്റ്ററിലെ അക്കോൺസ് ഹിൽ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ജോർജ് ജോണിന്റെയും ലെസ്റ്റർ NHS ഹോസ്പിറ്റലിലെ നഴ്സായ ലിസി ജോർജിന്റെ മകളാണ്. മലയാളം സ്ഫുടമായി സംസാരിക്കുന്ന അൻജോ സ്കൂൾ കൗൺസിൽ മെമ്പറായും ഹെഡ് ഗേൾ ആയും കഴിവു തെളിയിച്ചിട്ടുണ്ട്. അൻജോയുടെ സഹോദരൻ സാൻജോ ജോർജ് ബിർമിങ്ങാം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. ഭാവിയിൽ ന്യൂറോ സയൻസിൽ ഡിഗ്രി ചെയ്യണമെന്നാണ് അൻജോയുടെ ആഗ്രഹം. മലയാളം യുകെ ഒരുക്കിയ ആദ്യ മിസ് മലയാളം യുകെ 2017 മത്സരത്തിൽ വിജയിയായതിൽ വലിയ സന്തോഷത്തിലാണ് അൻജോ.
റാമ്പിലെത്തിയ സ്വീൻ സ്റ്റാൻലിയും സുസൈൻ സ്റ്റാൻലിയും ഇരട്ടകളാണ്. സ്വീൻ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. സുസൈന് ബെസ്റ്റ് സ്മൈൽ കിരീടവും ലഭിച്ചു. ഇരുവരും സിക്സ്ത് ഫോമിൽ പഠിക്കുന്നു. സുസൈൻ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ ഫോറൻസി കിലും സ്വീൻ സണ്ടർലാൻഡ് യൂണിവേഴ്സിറ്റിയിൽ എം.ഫാമിലും പഠനത്തിനായി യോഗ്യത നേടിക്കഴിഞ്ഞു. പ്രോഗ്രാം ആങ്കറിംഗിൽ തൽപരരാണ് ഈ ഇരട്ട സഹോദരിമാർ. മ്യൂസിക്കും ഡാൻസും റീഡിംഗും അഡ്വഞ്ചറും ഇഷ്ടപ്പെടുന്ന ഇവർ ധാരാളം ഇവന്റുകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. ഡെർബിയിലെ ബെൽപർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സ്റ്റാൻലി തോമസിന്റെയും ഡെർബി റോയൽ NHS ൽ നഴ്സായ എൽസി തോമസിന്റെയും മക്കളാണ് ഇവർ.
സെക്കന്റ് റണ്ണറപ്പായ സ്നേഹാ സെൻസ് കവൻട്രി സിറ്റി കോളജിൽ സോഷ്യൽ കെയറിൽ ബിടെക് വിദ്യാർത്ഥിനിയാണ്. നനീറ്റണിലെ സെൻസ് ജോസിൻറെയും ബീനാ സെൻസിൻറെയും മകൾ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയുമുണ്ട് സ്നേഹയ്ക്ക്. മലയാളത്തെ വളരെ അധികം ഇഷ്ടപ്പെടുന്ന സ്നേഹ ഡാൻസിലും തൽപരയാണ്. അഭിനയ ലോകത്ത് ചുവടുകൾ വച്ചിട്ടുള്ള സ്നേഹ ഡ്രാമകളിൽ പങ്കെടുത്തിട്ടുണ്ട്. നനീറ്റൺ കേരളാ ക്ലബിൻറെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ട് സ്നേഹാ സെൻസ്.
മത്സരത്തിൽ പങ്കെടുത്ത വാറ്റ് ഫോർഡ് സ്വദേശികളായ മെരിറ്റയും ബെല്ലയും സഹോദരിമാരാണ്. മെരിറ്റാ ജോസ് ബെസ്റ്റ് ഹെയർ വിഭാഗത്തിലും ബെല്ലാ ജോസ് മിസ് ഫോട്ടോ ജനിക് ആയും കിരീടം നേടി. ഇരുവരും ഹാരോ കോളജിൽ എലെവലിൽ പഠിക്കുന്നു. ബെർക്കാം സ്റ്റെഡ് ബിസിനസ് കോളജിൽ ജോലി ചെയ്യുന്ന ജോസ് തോമസിൻറെയും വാറ്റ് ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ നഴ്സായ റാണി ജോസിൻറെയും മക്കളാണ് ഇവർ.
ഗ്ലോസ്റ്ററിൽ നിന്നുള്ള ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ ബെസ്റ്റ് വോയ്സ് വിഭാഗത്തിൽ വിജയിയായി. എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ മെഡിസിനു രണ്ടാം വർഷം പഠിക്കുകയാണ് ജൂലിയറ്റ് സെബാസ്റ്റ്യൻ. 2gether NHS ൽ ജോലി ചെയ്യുന്ന സെബാസ്റ്റ്യൻ ആൻറണിയുടെയും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലിൽ നഴ്സായ ലവ് ലി മാത്യുവിന്റെയും മകളാണ് ജൂലിയറ്റ്. ഗ്ലോസ്റ്റർ മലയാളി അസോസിയേഷനിലെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ജൂലിയറ്റ്. ഗ്രാമർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജൂലിയറ്റ് സ്കൂളിൽ ഹെഡ് ഗേളായി പ്രവർത്തിച്ചിട്ടുണ്ട്. കരാട്ടേയിൽ അഗ്യഗണ്യയായ ജൂലിയറ്റ് കാറ്റകിസം ടീച്ചറുമാണ്.
ബെസ്റ്റ് ഐ വിഭാഗത്തിൽ ലെസ്റ്ററിലെ ഹെലൻ മരിയ ജയിംസ് കിരീടം നേടി. റീജന്റ് കോളജ് ലെസ്റ്ററിലെ എ ലെവൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വിദ്യാർത്ഥിനിയാണ് ഹെലൻ ജയിംസ് . ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നതോടൊപ്പം മ്യൂസിക്കിനെയും സിനിമയെയും ഇഷ്ടപ്പെടുന്നു ഈ മിടുക്കി. ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ജെയിംസ് മാത്യുവിന്റെയും ലെസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോൾബി ജെയിംസിന്റെയും മകളാണ് ഹെലൻ.
മോനി ഷിജോ, റോബി മേക്കര എന്നിവരാണ് മിസ് മലയാളം യുകെയുടെ മത്സരത്തിൽ മാസ്റ്റർ ഓഫ് സെറമണീസ്സ് ആയത്. സദസുമായും മത്സരാർത്ഥികളുമായും സരളമായി ആശയവിനിമയം നടത്തി ഊർജസ്വലതയോടെ മത്സരാവേശം നിലനിർത്താൻ മോനിയ്ക്കും റോബിയ്ക്കും കഴിഞ്ഞു. ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ മുൻ പ്രസിഡന്റ് സോണി ജോർജാണ് മിസ് മലയാളം യുകെ 2017 കോർഡിനേറ്റ് ചെയ്തത്. LKC യുടെ നിലവിലുള്ള പ്രസിഡൻറ് അജയ് പെരുമ്പലത്ത് സോണിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്കി മത്സരത്തിൻറെ സുഗമമായ നടത്തിപ്പിന് വേണ്ട ഒരുക്കങ്ങൾ നടത്തി.
മൂന്നു റൗണ്ടുകളിലായാണ് മത്സരം നടന്നത്. സാരീ റൗണ്ട് ആണ് ആദ്യം മത്സരത്തിൽ നടന്നത്. തുടർന്ന് നടന്ന മോഡേൺ ഡ്രെസ് റൗണ്ടിൽ മത്സരാർത്ഥികളോട് ജഡ്ജുമാർ വ്യക്തിഗത ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ വിലയിരുത്തി. ഫൈനൽ റൗണ്ടിൽ സെറ്റ് സാരിയായിരുന്നു മത്സരാർത്ഥികൾ ധരിച്ചത്. ഫൈനലിൽ എല്ലാ മത്സരാർത്ഥികൾക്കും പൊതുവായ ചോദ്യം നല്കി. വിജയം എന്നതിനെ നിർവ്വചിക്കാനാണ് ജഡ്ജിമാർ മത്സരത്തിൽ പങ്കെടുത്ത എട്ടുപേരോടും ഫൈനൽ റൗണ്ടിൽ ആവശ്യപ്പെട്ടത്.
മിസ് മലയാളം യുകെ മത്സരത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലണ്ടന്‍: ലോകത്തെ പിടിച്ചുലച്ച വമ്പന്‍ സൈബര്‍ ആക്രമണം ക്യാന്‍സര്‍ രോഗികളുടെ ചികിത്സയെ ബാധിക്കുന്നതായി വെളിപ്പെടുത്തല്‍. സൈബര്‍ ആക്രമണത്തേത്തുടര്‍ന്ന് നൂറ് കണക്കിന് അപ്പോയിന്റ്‌മെന്റുകളാണ് റദ്ദാക്കിയത്. കംപ്യൂട്ടര്‍ ശൃംഖലകളില്‍ ശേഖരിച്ചിരുന്ന വിവരങ്ങളാണ് ഇല്ലാതായത്. ഇത് ചികിത്സ മേഖലയെ അപ്പാടെ താറുമാറാക്കിയിരുന്നു. 45 എന്‍എച്ച്എസ് സൈറ്റുകളിലാണ് റാന്‍സംവെയര്‍ ആക്രമണം ഉണ്ടായത്. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ഇത് വന്‍തോതില്‍ ബാധിക്കുകയും എമര്‍ജന്‍സി ചികിത്സയെപ്പോലും ബാധിക്കുകയും ചെയ്തു.
ക്യാന്‍സര്‍ രോഗികളുടെ പരിശോധനാ ഫലങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എത്ര രോഗികളെ സൈബര്‍ ആക്രമണം നേരിട്ടു ബാധിച്ചു എന്ന വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഈയാഴ്ച തന്നെ എന്‍എച്ച്എസ് ഈ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. ആറ് ട്രസ്റ്റുകളെയാണ് ആക്രമണം ബാധിച്ചതെന്നാണ് വിവരം. ആക്രമണം മൂലം പ്രവര്‍ത്തന തടസം ഇപ്പോളും തുടരുന്നതിനാല്‍ മറ്റ് എന്‍എച്ച്എസ് സേവനങ്ങള്‍ വിനിയോഗിക്കണമെന്ന് ബാര്‍ട്ട്‌സ് എന്‍എച്ച്എസ് ട്രസ്റ്റ് പ്രസ്താവനയില്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ലണ്ടനില്‍ അഞ്ച് ആശുപത്രികളാണ് ഈ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ക്ലിനിക്കലി അത്യാവശ്യ പരിചരണം വേണ്ട രോഗികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കുകയാണെന്നും രോഗികളെ തങ്ങള്‍ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും പ്രസ്താവന തുടരുന്നു. കീമോ തെറാപ്പി ചെയ്തു വന്നിരുന്ന രോഗികള്‍ പോലും ആശുപത്രിയില്‍ എത്തിയപ്പോള്‍ സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ മടങ്ങേണ്ടി വന്നുവെന്നും ക്യാന്‍സര്‍ രോഗികള്‍ വ്യക്തമാക്കുന്നു.
ലണ്ടന്‍: ടോറി സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെ വീണ്ടും സമരമുഖം തുറക്കുന്നു. ശമ്പളവര്‍ദ്ധനവ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ സമരം ചെയ്യണമെന്ന അഭിപ്രായവുമായി നഴ്‌സുമാര്‍. എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് 1 ശതമാനമായി കുറച്ച നടപടി അടുത്ത സര്‍ക്കാര്‍ ഇല്ലാതാക്കിയില്ലെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ സമരത്തിലേക്ക് നീങ്ങാനാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കുന്നത്. ആദ്യമായാണ് ആര്‍സിഎന്‍ ഇത്തരത്തില്‍ ഒരു സമരത്തിനൊരുങ്ങുന്നത്. നഴ്‌സുമാര്‍ക്കിടയില്‍ ഈ വിഷയത്തില്‍ അഭിപ്രായ രൂപീകരണത്തിനായി നടത്തിയ വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷവും സമരത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്.
2,70,000 അംഗങ്ങളുള്ള ആര്‍സിഎനിലെ 50,000ത്തോളം അംഗങ്ങള്‍ ഈ പോളില്‍ പങ്കെടുത്തു. സമരം പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പായി ഒരു അഭിപ്രായ സര്‍വേ കൂടി നടത്താനാണ് ആര്‍സിഎന്‍ പദ്ധതിയിടുന്നത്. കുറഞ്ഞ ശമ്പളനിരക്കാണ് ആയിരക്കണക്കിന് നഴ്‌സിംഗ് പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കാന്‍ കാരണമെന്ന് സംഘടന ആരോപിക്കുന്നു. 2010 മുതല്‍ 14 ശതമാനം വേതനം വെട്ടിക്കുറയ്ക്കലാണ് നഴ്‌സുമാര്‍ അനുഭവിച്ചു വരുന്നത്. പൊതമേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വെട്ടിക്കുറയ്ക്കലുകള്‍ മൂലമാണ് ഇപ്രകാരം ഉണ്ടായത്. 1 ശതമാനം വെട്ടിക്കുറയ്ക്കല്‍ നഴ്‌സിംഗ് മേഖലയില്‍ ഔദ്യോഗകമായി പ്രഖ്യാപിച്ചത് 2015ലാണ്.
ഇതിനപ്പുറം സഹിക്കാനാവില്ലെന്ന സന്ദേശമാണ് നഴ്‌സുമാര്‍ നല്‍കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ മിഷേല്‍ ബ്രൗണ്‍ പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളോടുള്ള രോഷപ്രകടനമാണ് ഇത്. രാഷ്ട്രീയ നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും വിഷയത്തില്‍ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.നഴ്‌സിംഗ് മേഖലയില്‍ നിലവിലുള്ള നിയമന പ്രതിസന്ധി തെരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളോടും അവര്‍ ആവശ്യപ്പെട്ടു.
ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലവസരങ്ങളെ ബ്രെക്‌സിറ്റ് പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധര്‍. തൊഴിലവസരങ്ങള്‍ കുറയുകയും നിലവിലുള്ള ജോലികളുടെ ശമ്പളത്തില്‍ പോലും കുറവുണ്ടാകുകയും ചെയ്യുമെന്നാണ് പ്രവചനം. ഇവൈ ഐറ്റം ക്ലബ് എന്ന ഫോര്‍കാസ്റ്റിംഗ് ഗ്രൂപ്പാണ് ഈ പ്രവചനം നടത്തിയത്. 2018ഓടെ നിലവിലുള്ള 4.7 ശതമാനം തൊഴിലില്ലായ്മ 5.4 ശതമാനമായി ഉയരും. 2019ല്‍ ഇത് 5.8 ശതമാനമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് 1 ശതമാനം മാത്രം ശമ്പള വര്‍ദ്ധനവ് ജീവനക്കാര്‍ക്ക് നല്‍കിയാല്‍ മതിയെന്നാണ് യുകെയിലെ കമ്പനികള്‍ തീരുമാനിച്ചിട്ടുള്ളത്.
ഈ നിരക്ക് പണപ്പെരുപ്പ നിരക്കിനേക്കാള്‍ താഴെയാണ്. വരും മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് 2.3 ശതമാനമായി ഉയരുമെന്നാണ് നിഗമനം. മൂന്നര വര്‍ഷത്തിനിടെ ശമ്പള വര്‍ദ്ധനവ് അതിന്റെ ഏറ്റവും താഴ്ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിര്‍മാണ മേഖലയില്‍ ജോലികള്‍ കുറയുന്നില്ലെന്നും റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അടിസ്ഥാന ശമ്പളത്തില്‍ കുറവ് വരുമെന്നതാണ് ഒരു പ്രധാന കാര്യമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
യുകെയിലെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. പണപ്പെരുപ്പ നിരക്ക് ഇതിനൊപ്പം വര്‍ദ്ധിക്കുക കൂടി ചെയ്യുന്നതോടെ സാമ്പത്തിക സുരക്ഷയേക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിക്കും. ഉപഭോക്താക്കള്‍ ചെലവഴിക്കുന്ന പണത്തിന്റെ നിരക്ക് കുറയാന്‍ ഇത് കാരണമാകും. അടുത്ത കാലത്ത് സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്തിയിരുന്ന പൊതു വിപണി ഇതുമൂലം തകരുകയും സാമ്പത്തിക വളര്‍ച്ചയെത്തന്നെ ബാധിക്കുകയും ചെയ്യുമെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്
അഭ്രപാളിയിലെ പുതിയ അതിശയമാണ് ‘ബാഹുബലി 2’ എന്ന സിനിമ. കലാസ്വാദകരുടെ മനസില്‍ ഏറ്റവും സ്വാധീനമുള്ള കലാരൂപങ്ങളില്‍ ഒന്നാണ് സിനിമയെന്നിരിക്കെ, ആസ്വാദകര്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറത്തുള്ള ഒരു ‘വിഷ്വല്‍ ട്രീറ്റ്’ ആയി മാറിയിരിക്കുന്നു ഈ വമ്പന്‍ ബിഗ് ബഡ്ജറ്റ് ചിത്രം. ഈ സാമ്പത്തിക കാര്യങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചാവിഷയം. മുടക്കിയ നാനൂറ്റമ്പതു കോടി, കിട്ടിയ 1200 കോടി, താരങ്ങളുടെ പ്രതിഫലം എന്നിങ്ങനെ നീളുന്നു ആ ചര്‍ച്ചകള്‍. ഇതേത്തുടര്‍ന്ന് ഇപ്പോള്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ പലതും പണിപ്പുരയിലാണ്. 1000 കോടി മുടക്കുന്ന രണ്ടാമൂഴം, 500 കോടി മുടക്കി മൂന്ന് ഭാഗങ്ങളായി തെലുങ്കില്‍ നിര്‍മ്മിക്കുന്ന രാമായണം…. വടി വെട്ടാന്‍ പോയിട്ടേയുള്ളൂ!
പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനപ്പുറം നല്‍കാന്‍ സാധിക്കുന്നതാണ് പല സിനിമകളുടെയും വിജയ രഹസ്യങ്ങളിലൊന്ന്. ബാഹുബലി 2 എന്ന ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്ന പല രംഗങ്ങളും സാമാന്യബുദ്ധിയില്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെങ്കിലും സിനിമാ ആസ്വാദനത്തെ തൃപ്തിപ്പെടുത്താനുതകുന്ന അസാമാന്യ അവതരണ ശൈലി ഈ കുറവെല്ലാം മറികടക്കുകയാണ്. രംഗസജ്ജീകരണങ്ങളും വേഷ സംവിധാനങ്ങളും ഭാവനകള്‍ക്കപ്പുറമുള്ള കായിക പ്രകടനങ്ങളും പുരാണ രാജഭരണകാലത്തിന്റെ വശ്യതയുമെല്ലാം ഈ ബ്രഹ്മാണ്ഡ സിനിമയുടെ വിജയത്തിനു നിറക്കൂട്ടുചാര്‍ത്തി. തന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പടവെട്ടിയും, രാജാവാകാനുള്ള അവസരം നഷ്ടപ്പെടുമ്പോഴും പ്രാണപ്രേയസിക്ക് നല്‍കിയ വാക്കില്‍ ഉറച്ച് നിന്ന് മഹാബലിയെപ്പോലെ സത്യസന്ധത കാത്തുമൊക്കെ ധാര്‍മ്മിക ഗുണങ്ങളുടെ നല്ല സന്ദേശങ്ങളും ഈ സിനിമ പറയുന്നുണ്ട്.
1200 കോടിയിലധികം രൂപ റിക്കാര്‍ഡ് കളക്ഷന്‍ നേടി ഇപ്പോഴും ഈ സിനിമ തകര്‍ത്തോടുമ്പോള്‍ ഇതിന്റെ പിന്നാമ്പുറ വിശേഷങ്ങളും ഇപ്പോള്‍ ചര്‍ച്ചയാവുന്നു. മൂന്ന് മണിക്കൂര്‍ കൊണ്ട് ഈ സിനിമ കണ്ടുതീര്‍ക്കാമെങ്കിലും ഈ മൂന്ന് മണിക്കൂര്‍ ആസ്വാദകര്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണത്തക്കവിധം നിര്‍മ്മിച്ചെടുക്കാന്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ ചിലവിട്ടത് വര്‍ഷങ്ങളാണ്. നായക നടന്‍ പ്രഭാസ് അഞ്ചുവര്‍ഷമാണ് ഈ സിനിമയ്ക്ക് വേണ്ടി മാത്രമായി മാറ്റി വച്ചത്. മറ്റു കഥാപാത്രങ്ങളുമെല്ലാം തങ്ങളുടെ റോളിന്റെ പ്രാധാന്യത്തിനനുസരിച്ചുള്ള സമയം ഇതിനുമാത്രമായി നീക്കിവെച്ചു. സിനിമയുടെ വമ്പന്‍ വിജയത്തെത്തുടര്‍ന്ന് സംവിധായകന് 28 കോടിയും നായകന് 25 കോടിയും പ്രതിഫലം ലഭിച്ചുവെങ്കിലും ഈ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന പല അവസരങ്ങളിലും ചില്ലിക്കാശു കയ്യിലില്ലാതെ, മറ്റൊരു വ്യക്തിയോടും കടം വാങ്ങാതെ പ്രഭാസ് ബുദ്ധിമുട്ടിന്റെ കാലത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്ന് ഈയിടെ വാര്‍ത്തകള്‍ പുറത്തുവന്നു. മോഹന്‍ലാല്‍ നായകനായി, ”ഭീമനായി” വേഷമിടുന്ന മഹാഭാരതകഥ സിനിമാരൂപത്തിലാക്കുന്ന ‘രണ്ടാമൂഴ’ത്തിന്റെ അഭിനയത്തിനായി രണ്ടര വര്‍ഷം മറ്റൊരു സിനിമയിലും അഭിനയിക്കാതെ ഇതിനായി മാറ്റി വെച്ചിരിക്കുന്നതായി മോഹന്‍ലാലും വെളിപ്പെടുത്തിയിരിക്കുന്നു.
ഈ സിനിമാവിശേഷങ്ങളുടെ പിന്നാമ്പുറ വാര്‍ത്തകള്‍ ചില നല്ല സന്ദേശങ്ങള്‍ കൂടി പങ്കുവെയ്ക്കുന്നുണ്ട്. അസാധാരണ വിജയങ്ങള്‍ അസാധാരണ ഒരുക്കങ്ങള്‍ കൂടിയേ തീരൂ. ഏറെപ്പേരുടെ ഒരുമിച്ചുള്ള കഠിനാധ്വാനം വലിയ വിജയം നേടിയെടുത്തു. ഒരു വലിയ ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി കഠിനമായി അധ്വാനിക്കാനുള്ള മനസ്സുണ്ടാവുക എന്നതാണ് പ്രധാനം. ‘There are no shortcuts to success’ അസാധ്യമെന്നു തോന്നുന്നതൊക്കെ ജീവിതത്തില്‍ ആരെങ്കിലും നേടിയെടുത്തിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ കാരണം അവരുടെ നിതാന്ത പരിശ്രമം തന്നെയാണ്. വഴുക്കലുള്ള പാറയിലൂടെ പിടിച്ചുകയറാന്‍ ശ്രമിച്ച് നൂറിലേറെ തവണ പരാജയപ്പെട്ട മഹേന്ദ്ര ബാഹുബലിയെ കൂട്ടുകാര്‍ കളിയാക്കി ചിരിക്കുന്ന ഒരു രംഗമുണ്ട് ബാഹുബലി എന്ന സിനിമയില്‍. എന്നാല്‍ ആ കൂട്ടുകാര്‍ നോക്കി നില്‍ക്കെത്തന്നെ മനസ്സുമടുക്കാതെയുള്ള തന്റെ കഠിന പരിശ്രമത്തിലൂടെ അദ്ദേഹം ആ കൂറ്റന്‍ പാറയുടെ മുകളിലെത്തുന്നു.
വലിയ വിജയങ്ങള്‍ക്ക് നൂറ് ശതമാനം ആത്മാര്‍പ്പണവും (Commitment) കൂടിയേ തീരൂ. ചെയ്യുന്ന കാര്യത്തോട് അടങ്ങാത്ത ആവേശവും താല്‍പര്യവും (Passion) വേണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെ സമയമെടുത്താണ് ഈ സിനിമ പൂര്‍ത്തിയാക്കിയതെന്നു പറയുമ്പോള്‍ത്തന്നെ, അതിനോട് അതിന്റെ പ്രവര്‍ത്തകര്‍ കാണിച്ച ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും മനസിലാവും. ഏതു രംഗത്തും ഈ ആവേശം (Passion) ആവശ്യമാണ്. ക്രിക്കറ്റ് കളിക്കാനുള്ള കഴിവുമാത്രമല്ല, ആ കളിയോടുള്ള അടങ്ങാത്ത ആവേശവുമാണ് ‘വിരാട് കോഹ്ലി’യെന്ന 28 കാരനെ (ഇന്ത്യന്‍ ക്യാപ്റ്റനാകുമ്പോള്‍ 25 വയസ്സുമാത്രം) ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ചതെന്ന് മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയുടെ സാക്ഷ്യം. ക്രിക്കറ്റിന്റെ മറ്റൊരു രാജാവ് സച്ചിന്‍ ടെണ്ടുല്‍ക്കറും കായികലോകം കീഴടക്കിയത് ഈ കഠിനാധ്വാനത്തിലും ആത്മാര്‍പ്പണത്തിന്റെയും വഴികളിലൂടെത്തന്നെയാണ്.
വലിയ വിജയങ്ങളുടെ മാധുര്യം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം വലിയ ‘റിസ്‌ക്’ എടുക്കാനുള്ള തീരുമാനം കൂടിയാണ്. ഭീമമായ ഒരു സംഖ്യ ഒരു സിനിമയ്ക്കായി മുടക്കുമ്പോള്‍ തീര്‍ച്ചയായും അതേക്കുറിച്ച് സാധ്യമായ എല്ലാ പഠനങ്ങളും നടത്തിയിട്ടു തന്നെയായിരിക്കും. എങ്കിലും വിജയം നൂറുശതമാനം ആര്‍ക്കും ഉറപ്പിക്കാനാവില്ല. ഇവിടെ റിസ്‌ക് എടുക്കുന്നയാളിന്റെ മനോബലം കൂടിയാണ് തെളിവാകുന്നത്. ചില വിജയങ്ങള്‍ എത്തിപ്പിടിക്കാന്‍ സുദൃഢമായ ഒരു തീരുമാനത്തിന്റെയും ആ തീരുമാനത്തില്‍ നിന്നു മാറാതെ ഉറച്ചുനില്‍ക്കാനുള്ള മനോബലത്തിന്റെയും അത്യാവശ്യമുണ്ട്. ക്രിയാത്മകമായും പോസിറ്റീവായും ചിന്തിക്കുകയും കഠിനാധ്വാനത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും സ്വന്തം പങ്ക് (Input) നല്‍കുകയും പ്രതിബന്ധങ്ങളിലോ കാലതാമസത്തിലോ തളരാതെ തീരുമാനിച്ചുറച്ച മനസോടെ മുമ്പോട്ടു പോകുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങളെ ദൈവവും അനുഗ്രഹിക്കും.
ചില സന്ദേശങ്ങള്‍ കൈമാറുന്നതിനും ചില കാര്യങ്ങള്‍ ആസ്വദിക്കുന്നതിനും ഭാഷ ഒരു തടസ്സമല്ല. ഈ പ്രത്യേകത വെളിവാക്കപ്പെടുന്ന ഒരു പ്രധാന വേദി കലാരൂപങ്ങളാണ്. ലോകമെമ്പാടും പ്രദര്‍ശനം നടക്കുന്നെങ്കിലും വലിയ ജനത ഇതിന് ആസ്വാദകരായി എത്തുന്നെങ്കിലും ഭാഷയ്ക്കതീതമായ കലാസ്വാദനം ‘ബാഹുബലി’ എന്ന സിനിമയില്‍ ജനം കാണുന്നു. കഠിനാധ്വാനത്തിന്റെയും നിരവധി പേരുടെ ആത്മാര്‍പ്പണത്തിന്റെയും നല്ല കലയോടുള്ള ആവേശത്തിന്റെയും റിസ്‌ക് എടുക്കാന്‍ കാണിച്ച ധൈര്യത്തിന്റെയും വിജയം കൂടിയാണിത്.
‘ബാഹുബലി 2’ ഗംഭീര വിജയമായതുപോലെ ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ‘മലയാളം യുകെ’യും ‘2’ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. അഭിനന്ദനങ്ങള്‍ നേരുന്നു, അണിയറ പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും മൂല്യങ്ങളില്‍ ‘അടിയുറച്ച്, ‘സത്യങ്ങള്‍ വളച്ചൊടിക്കാതെ’ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാനും കാലത്തിനു ദിശപകരാനും ഭാവിയിലേക്കു തുറന്നിരിക്കുന്ന ‘കണ്ണുകളാ’യിരിക്കാനും ഈ വാര്‍ത്താ മാധ്യമത്തിനു സാധിക്കട്ടെ. ”കണ്ണാണ് ശരീരത്തിന്റെ വിളക്ക്; കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും; കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ട് പോകും”. (ലൂക്കാ : 11: 34)
കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേടാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റില്‍ വിശിഷ്ടാതിഥിയായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മലയാളം യുകെയുടെ സ്റ്റേജിലെത്തി. ആകാംഷകള്‍ ഒട്ടുമില്ലാതെ ആയിരത്തോളം വരുന്ന പ്രിയ വായനക്കാരുടെ മുമ്പില്‍ അഭിവന്ദ്യ തിരുമേനി പറഞ്ഞുതുടങ്ങിയതിങ്ങനെ. ഒരു കാലത്ത് ഞാനും ഒരു മാധ്യമ പ്രവര്‍ത്തകന്റെ കുപ്പായമണിഞ്ഞിരുന്നു. അതും സത്യങ്ങള്‍ വളച്ചൊടിക്കാതെ !
ആതുരസേവന രംഗത്ത് സേവനങ്ങള്‍ മാത്രം കൈമുതലായ നെഴ്‌സുമാര്‍. അവര്‍ നമുക്ക് കൈമുതലാണ്. അവരുടെ ആകുലതകള്‍.. വിഷമങ്ങള്‍… എല്ലാം മനസിലാക്കേണ്ട വിഷയമാണ്.. ഇത് ഞാന്‍ നേരിട്ട് കണ്ടുറപ്പിച്ചതാണ്. ഇത് നന്നായി മനസ്സിലാക്കിയ ഒരു ജനകീയ പത്രത്തിന്റെ രണ്ടാമത് വാര്‍ഷിക ദിനത്തില്‍ പങ്കു ചേരുന്നത് തികച്ചും അഭിമാനപൂരിതമാണ്. മലയാളം യുകെ, ധാര്‍മ്മീകതയില്‍ വളരുന്ന ഒരു പത്രമെന്ന നിലയില്‍ അതിന്റെ വളര്‍ച്ച ദൂരത്ത് നിന്ന് നോക്കിക്കാണുന്ന ഒരു സമൂഹം കത്തോലിക്കാ സഭയിലും അതിനു പുറത്തും നമുക്ക് കാണാം. ഒരു മാധ്യമമെന്ന നിലയില്‍ മലയാളം യുകെ വളരുമ്പോള്‍ അവര്‍ പരിശുദ്ധ കത്തോലിക്കാ സഭയോട് ചേര്‍ന്ന് നില്‍ക്കുന്നു എന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അര്‍ഹിക്കുന്ന എല്ലാവരെയും അവര്‍ ആദരിക്കുന്നു… അകല്ചയില്ലാതെ ജനങ്ങളോടൊപ്പം സഞ്ചരിക്കുന്നു..
ഞാന്‍ പരിചയപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ മുഖം.. അതില്‍ ഞാന്‍ വിശ്വസിക്കുന്നു.
അദ്ധ്യാത്മീകതയില്‍ ഞാന്‍ ഉള്‍പ്പെട്ട സമൂഹം വളരാന്‍ മലയാളം യു കെ കാണിക്കുന്ന ശുഷ്‌കാന്തിയെ നന്ദിയോടെ ഓര്‍ക്കുന്നു.
ആയിരത്തിലധികം പേര്‍ പങ്കെടുത്ത് മനോഹരമാക്കിയ മലയാളം യു കെ അവാര്‍ഡ് നൈറ്റ്. യു കെ മലയാളികള്‍ ഇതിന് മുമ്പ് കാണാത്ത സംഗീത വിരുന്ന്…. മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ വൈകുന്നേരം ആറ് മണിക്ക് തന്നെ അഭിവന്ദ്യ പിതാവെത്തി. ആഘോഷങ്ങളും ആചാരവെടികളുമില്ലാതെ അഭിവന്ദ്യ പിതാവ് മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റിL ആഗതനായപ്പോള്‍ വിശിഷ്ടാതിഥിയായി പുലിമുരുകന്‍ ധന്യമാക്കിയ വൈശാഖും കൂടി ഒന്നിച്ചപ്പോള്‍ എങ്ങും ആരവങ്ങള്‍ മാത്രം..
ജനങ്ങളോടൊപ്പം സഞ്ചരിച്ച് യുകെയിലെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച മലയാളം യുകെയുടെ എക്‌സല്‍ അവാര്‍ഡ് നൈറ്റ് പ്രതിക്ഷിച്ചതിലും ഭംഗിയായി എന്ന് കാണികള്‍ വിലയിരുത്തുന്നു. യുകെയുടെ വിവിധ ഭാഗത്തു നിന്നുമായി നാല്‍പ്പതോളം പരിപാടികളുമായിട്ടാണ് മലയാളികള്‍ മലയാളം യുകെയൊടൊപ്പം ചേര്‍ന്നത്. ഇതിന്റെ പകുതി പോലും ഞങ്ങള്‍ പ്രതീക്ഷില്ല എന്നു പറഞ്ഞ് കാണികള്‍ മടങ്ങി.
മലയാളം യു കെ. വളരുന്ന ഒരു മലയാളം പത്രം.
സത്യങ്ങള്‍ വളച്ചൊടിക്കാതെ !
മലയാളം യുകെ ന്യൂസ് ടീം.
തിങ്ങി നിറഞ്ഞ ലെസ്റ്റർ മെഹർ സെന്റെറിലെ ജനങ്ങളെ സാക്ഷിയാക്കി മലയാളം യുകെ എക്സൽ അവാർഡ് നൈറ്റ് ചരിത്രതാളുകളിൽ സുവര്‍ണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ടു. ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റി കൈയ്യും മെയ്യും മറന്നു പരിശ്രമിച്ചപ്പോൾ സ്റ്റേജിൽ എത്തിയത് 60 വൈവിദ്ധ്യമാർന്ന പെർഫോർമൻസുകൾ. സമ്മാനിക്കപ്പെട്ടത് 20 എക്സൽ അവാർഡുകൾ ഉൾപ്പെടെ 50 ഓളം അവാർഡുകൾ. ആവേശത്തോടെ യുകെ മലയാളികൾ മലയാളം യുകെയുടെ അവാർഡ് നൈറ്റിനെയും ഇന്റർ നാഷണൽ നഴ്സസ് ഡേ ആഘോഷത്തെയും സ്വീകരിച്ചപ്പോൾ സംഘാടക സമിതിക്ക് ലഭിച്ചത് അഭിനന്ദന പ്രവാഹം.
സമയ ക്ലിപ്തത പാലിച്ച് ഇടവേളകളില്ലാതെ കലാകാരന്മാരും കലാകാരികളും ആസ്വാദകരെ കോൾമയിർ കൊള്ളിച്ചപ്പോൾ ജനങ്ങൾ അവസാനം വരെയും പ്രോഗ്രാം സാകൂതം വീക്ഷിച്ചു. ആദ്യ അതിഥിയായി സ്റ്റേജിൽ എത്തിയത് പ്രശസ്ത സംവിധായകൻ വൈശാഖായിരുന്നു. മലയാളം യുകെയെയും ലെസ്റ്റർ കമ്മ്യൂണിറ്റിയെയും മുക്തകണ്ഠം പ്രശംസിച്ച വൈശാഖ് ഇങ്ങനെയൊരു വൈവിധ്യമാർന്ന ജനങ്ങളുടെ ഉത്സവത്തിൽ പങ്കെടുക്കാൻ ലഭിച്ച അസുലഭമായ അവസരത്തിന് നന്ദി പറഞ്ഞു. തുടർന്ന് എക്സൽ അവാർഡ് നൈറ്റിന് വൈശാഖ് തിരി തെളിച്ചു. എക്സൽ അവാർഡുകൾ വൈശാഖ് വിതരണം ചെയ്തു.
സത്യത്തിന്റെ പാതയിൽ നിശ്ചയ ദാർഡ്യത്തോടെ മലയാളം യുകെ മുന്നോട്ട് പോവട്ടെ എന്നാശംസിച്ച സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ യുകെയിലെ മലയാളി സമൂഹത്തിനായി മലയാളം യുകെ ഒരു പ്രതീക്ഷയുടെ ദർശനമാണ് നല്കുന്നതെന്ന് പറഞ്ഞു. മലയാളം യുകെ ചാരിറ്റിയുടെയും ലെസ്റ്റർ കമ്മ്യൂണിറ്റിയുടെ ഷെയർ ആൻഡ് കെയർ ചാരിറ്റിയുടെയും ഉദ്ഘാടനം ബിഷപ്പ് നിർവ്വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന വിശിഷ്ട വ്യക്തികൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ എക്സൽ അവാർഡുകൾ നല്കി.
ലെസ്റ്ററിലെ അവാർഡ് നൈറ്റിന്റെ ഹാളിൽ എത്തിയവർക്ക് ചൂടു വിഭവങ്ങൾ ഒരുക്കി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ഏവരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായി. മിസ് മലയാളം യുകെ 2017 മത്സരം ആസ്വാദകർക്ക് വേറിട്ട അനുഭവമായി മാറി. താരറാണികൾ റാമ്പിലെത്തിയപ്പോൾ നിറഞ്ഞ സദസ് ആഹ്ളാദ ആരവത്തോടെയാണ് മോഡലിംഗ് ഫാഷൻ രംഗത്തെ രാജകുമാരിമാരെ സ്വീകരിച്ചത്. നീനാ വൈശാഖ് മിസ് മലയാളം യുകെ വിജയിയെ പ്രഖ്യാപിക്കുകയും കിരീടം അണിയിക്കുകയും ചെയ്തു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിവിധ ടീമുകൾ കാഴ്ചവച്ച പ്രകടനങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. മാസ്റ്റർ ഓഫ് സെറിമണീസ് തന്മയത്വത്തോടെ സദസിനെ കൈയിലെടുത്തു. മാഗ്നാ വിഷൻ ടീമിന്റെ ടെക്നിക്കൽ ക്രൂ അവാർഡ് നൈറ്റിന്റെ മുഴുവൻ പ്രോഗ്രാമുകളും അഭ്രപാളികളിൽ പകർത്തി. പ്രോഗ്രാമിന്റെ എല്ലാ മേഖലകളിലും പൂർണ പിന്തുണയുമായി ലണ്ടൻ മലയാളം റേഡിയോയും രംഗത്തുണ്ടായിരുന്നു. മലയാളം യുകെയുടെ അടുത്ത അവാർഡ് നൈറ്റിന് വീണ്ടും എത്തും എന്ന് വാഗ്ദാനത്തോടെ ജനങ്ങൾ പിരിഞ്ഞത്.
മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിലെ കൂടുതല്‍ വാര്‍ത്തകളും, ചിത്രങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും
ഹരാരെ: ബൈബിള്‍ വചനങ്ങള്‍ ഉള്‍ക്കൊണ്ട് കര്‍ത്താവ് നടന്നതുപോലെ വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ തിന്നു. സിംബാബ്‌വെയിലെ മപുമലാംഗയിലുള്ള സെയിന്റ് ഓഫ് ദി ലാസ്റ്റ് ഡേയ്‌സ് ദേവാലയത്തിലെ പാസ്റ്ററായ ജൊനാഥന്‍ മതെത്‌വയാണ് ബൈബിളിലെ അദ്ഭുതം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച് മുതലകള്‍ക്ക് ഇരയായത്. പ്രദേശത്തുള്ള മുതലകളുടെ നദി എന്നു തന്നെ വിളിപ്പേരുള്ള നദിയിലാണ് വൈദികന്‍ അദ്ഭുത പ്രവര്‍ത്തിയുടെ പരീക്ഷണം നടത്തി മരണം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനയ്ക്കിടയില്‍ കര്‍ത്താവ് വെള്ളത്തിനു മുകളില്‍ കൂടി നടന്ന ബൈബിളിലെ ഭാഗം ഇദ്ദേഹം വിശ്വാസികളോട് പറഞ്ഞിരുന്നു. കൂടാതെ താനീ അദ്ഭുത പ്രവൃത്തി എല്ലാവര്‍ക്കും കാട്ടിത്തരുമെന്ന് പറഞ്ഞിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. വെള്ളത്തിനു മുകളിലൂടെ നടക്കുക എന്ന അദ്ഭുത പ്രവൃത്തിക്കായി കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ ആഹാരം പോലും ഉപേക്ഷിച്ച് കടുത്ത പ്രാര്‍ത്ഥനയിലായിരുന്നെന്ന് ഡീക്കണ്‍ എന്‍കോസി പറയുന്നു. അതിനുശേഷവും അദ്ദേഹത്തെ മുതലകള്‍ അക്രമിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും ഇയാള്‍ പ്രതികരിച്ചു.
പാസ്റ്റര്‍ വെള്ളത്തിലേക്കിറങ്ങി കുറച്ചു ദൂരത്തിനുശേഷം അദ്ദേഹം വെള്ളത്തിനു മുകളിലൂടെ നടക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴായിരുന്നു മുതലകളുടെ അക്രമണം എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. 3 മുതലകളാണ് അദ്ദേഹത്തെ അക്രമിച്ചത്. അവ എവിടെ നിന്ന് എത്തിയെന്നതും വിശ്വസിക്കാനാവുന്നില്ലെന്നും ഇവര്‍ പറയുന്നു. 30 മിനിറ്റുകള്‍ക്കുള്ളില്‍ അവ അദ്ദേഹത്തെ ആഹാരമാക്കിയെന്നും വൈദികന്റേതായി തിരിച്ച് കിട്ടിയത് ഒരു ജോഡി ചെരുപ്പും അടിവസ്ത്രവും മാത്രമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ലണ്ടന്‍: ലേബര്‍ ഭരണത്തേക്കാള്‍ നികുതികള്‍ വര്‍ദ്ധിക്കുന്നത് ടോറി ഭരണത്തിന്‍ കീഴിലായിരിക്കുമെന്ന് വോട്ടര്‍മാര്‍ കരുതുന്നതായി സര്‍വേ. കോംറെസ് പോളിലാണ് ഈ വിവരങ്ങള്‍ ലഭിത്തതെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 80,000 പൗണ്ടിനു മേല്‍ വരുമാനമുള്ളവരുടെയും കമ്പനികളുടെയും നികുതികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്ന ലേബര്‍ പ്രകടന പത്രിക പുറത്തു വന്നതിനു പിന്നാലെയാണ് ഈ സര്‍വേ ഫലവും പുറത്തു വന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ നികുതി വര്‍ദ്ധനവ് കൊണ്ടുവരുന്ന പാര്‍ട്ടി എന്ന മുന്‍ പ്രതിച്ഛായയില്‍ നിന്ന് ലേബര്‍ രക്ഷപ്പെടുന്നു എന്നാണ് ഇത് കാണിക്കുന്നത്.
53 ശതമാനം വോട്ടര്‍മാരും ലേബര്‍ ഭരണത്തേക്കാള്‍ കണ്‍സര്‍വേറ്റീവ് ഭരണത്തില്‍ കൂടുതല്‍ നികുതികള്‍ നല്‍കേണ്ടി വരുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ തെരേസ മേയ് അധികാരത്തില്‍ തിരിച്ചു വരണമെന്നാണ് 86 ശതമാനം പേര്‍ ആഗ്രഹിക്കുന്നത്. 14 ശതമാനം ആളുകള്‍ക്ക് മാത്രമേ ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രി പദത്തിലെത്തണമെന്ന് ആഗ്രഹമുള്ളൂ. നികുതിയേക്കുറിച്ചുള്ള ആശങ്കകള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ ഇടയില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നികുതി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷവും സര്‍വേ പ്രവചിക്കുന്നുണ്ട്. 18 പോയിന്റ് അധിക ലീഡ് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. 144 അധിക സീറ്റുകള്‍ തെരേസ മേയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് ലഭിച്ചേക്കും. 1983ല്‍ മാര്‍ഗരറ്റ് താച്ചര്‍ക്ക് ലഭിച്ച അതേ മുന്നേറ്റം തന്നെയായിരിക്കും തെരേസ മേയ്ക്കും ലഭിക്കുക. എന്നാല്‍ കഴിഞ്ഞയാഴ്ച നടത്തിയ സര്‍വേയില്‍ നിന്ന് 25 പോയിന്റ് കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇടിവ് ഉണ്ടായിട്ടുണ്ട്. അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ലേബര്‍ 30 ശതമാനത്തില്‍ എത്തി.