Main News

ഫാ. ബിജു കുന്നയ്ക്കാട്ട്

സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിവാക്കാനാവാത്ത സ്ഥാനം ഇന്ന് പെര്‍ഫ്യൂമുകള്‍ക്കുണ്ട്. ചെറിയ വിലയില്‍ തുടങ്ങുന്ന ഈ ‘ചെറിയ കുപ്പികള്‍’ ബ്രാന്‍ഡ് നെയിമുകള്‍ക്കും നിലവാരത്തിനുമനുസരിച്ചും അതിഭീമമായ വിലകളില്‍ ചെന്നാണ് അവസാനിക്കുന്നത്. പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വിരളമാണ്. യാത്ര പുറപ്പെടും മുമ്പും മീറ്റിംഗുകളില്‍ സംബന്ധിക്കുമ്പോഴും ആളുകള്‍ പൊതുവെ മറ്റുള്ളവരുടെ മുമ്പില്‍ ‘സുഗന്ധവാഹകരായി’ പ്രത്യക്ഷപ്പെടാറുണ്ട്. നിറത്തിലും മണത്തിലും സ്റ്റാന്‍ഡേര്‍ഡിലും ഇഷ്ടപ്പെട്ട് മിക്കവരും ചില പെര്‍ഫ്യൂകള്‍ തന്നെ സ്ഥിരമായി ഉപയോഗിക്കാറുണ്ടെങ്കിലും അടിസ്ഥാനപരമായി മൂന്ന് കാരണങ്ങളാണ് പലരേയും ഈ സുഗന്ധലേപനങ്ങള്‍ ഉപയോഗിക്കുന്നതിലേയ്ക്ക് നയിക്കുന്നത്: നല്ല ഡ്രസ്സിങ്ങിനൊപ്പം സുഗന്ധത്തിൻറെ അകമ്പടി  മറ്റുള്ളവരുടെ മുമ്പില്‍ നന്നായി പ്രത്യക്ഷപ്പെടാന്‍ സഹായിക്കുമെന്ന ചിന്ത, സ്വന്തം ശരീര ദുര്‍ഗന്ധത്തിൻറെയും വിയര്‍പ്പുനാറ്റത്തിൻറെയും അസഹ്യത മറയ്ക്കാന്‍, മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അടുത്ത് ഇടപെഴകുമ്പോഴും ആത്മവിശ്വാസം കിട്ടാന്‍.

അതുകൊണ്ടുതന്നെ അതിപുരാതനകാലം മുതല്‍ തന്നെ ഇത്തരം സുഗന്ധലേപനങ്ങള്‍ മനുഷ്യന്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ബിസി 1350-ല്‍ ഈജിപ്തുകാര്‍ ലില്ലിപ്പൂക്കളില്‍ നിന്നും മറ്റു പുഷ്പങ്ങളില്‍ നിന്നും സത്ത് വേര്‍തിരിച്ചെടുത്ത് സുഗന്ധലേപനങ്ങള്‍ ഉണ്ടാക്കിയിരുന്നു. പുരാതന ബാബിലോണിയയില്‍ ‘അത്തര്‍’ വിശേഷ വസ്തുവായിരുന്നു. പണ്ട് രാജാക്കന്മാര്‍ മാത്രമാണ് ഇത്തരം സുഗന്ധലേപനങ്ങള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് വിവിധ പുഷ്പങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും പരിമളം നിറഞ്ഞ വിവിധ നിറ-വില നിലവാരത്തിലുള്ള കൃത്രിമ സുഗന്ധലേപനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

എന്നാല്‍ ഇത്തരം പെര്‍ഫ്യൂമുകളുടെ അമിത ഉപയോഗം സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കേറ്റ് ഗ്രെന്‍വില്‍ എന്ന ഗവേഷക നടത്തിയ പഠനത്തില്‍, സുഗന്ധദ്രവ്യങ്ങള്‍ പൂശുന്ന മൂന്നില്‍ ഒരാള്‍ക്ക് വീതം തലവേദന, ആസ്ത്മ, ദേഹത്ത് ചുവന്ന പാടുകള്‍ തുടങ്ങിയവ ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2014ല്‍ നടന്ന മറ്റൊരു ഗവേഷണഫലം തെളിയിച്ചത് നാലിലൊന്നു സ്ത്രീകള്‍ക്കും മൈഗ്രേനുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പെര്‍ഫ്യൂമുകളുടെ ഗന്ധമായിരുന്നു.

ഇന്ന് കൂടുതലും കൃത്രിമ രാസവസ്തുക്കള്‍ക്കൊണ്ട് ഉണ്ടാക്കുന്ന ഈ സുഗന്ധദ്രവ്യങ്ങളുടെ ‘ട്രേഡ് സീക്രട്ട്’ നിര്‍മ്മാതാക്കളില്‍ പലരും പുറത്തുവിടാറില്ല. പലതിലും പ്രകൃതിദത്ത എണ്ണകളോടൊപ്പം വിഷപദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. റോസ് എസന്‍ഷ്യല്‍ ഓയിലുകളിലും കെന്റക്കി ബോര്‍ബോണിലും അടങ്ങിയ സംയുക്തമായ ബിഡാമാസിനോണ്‍ ശരാശരിയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അലര്‍ജിക്ക് കാരണമാകും. 1, 8 സിനോള്‍ കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ അത് കരളിൻറെ പ്രവര്‍ത്തനത്തെയും ബാധിക്കും. സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നവര്‍ക്ക് മാത്രമല്ല അടുത്തുനിന്ന് അതിൻറെ ഗന്ധം ശ്വസിക്കുന്നവര്‍ക്കും അത് തലവേദനയ്ക്ക് കാരണമാകും.

പെര്‍ഫ്യൂം പോലെ വ്യക്തിജീവിതത്തിൻറെ തിളക്കം കൂട്ടാനായി ഉപയോഗിക്കുന്ന മറ്റു ചില കാര്യങ്ങള്‍ കൂടി ഇതുപോലെ, ഇതിലേറെ ദോഷകരമായിത്തീരാറുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ നല്ലവനായി ചമയാന്‍ നുണപറയുന്ന സ്വഭാവത്തെ മറയാക്കുന്നവര്‍, സ്റ്റാറ്റസിൻറെ ലക്ഷണമായും പൗരുഷം തെളിയിക്കാനും മദ്യപിക്കുന്നത്, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും കയ്യടി നേടാനും പണം ധൂര്‍ത്തടിക്കുന്നത്, വെറുപ്പും അസൂയയും വിദ്വേഷവും മനസില്‍ കൊണ്ടുനടക്കുന്നതും അഹങ്കാരത്തിൻറെയും സ്വയം പുകഴ്ചയുടെയും വര്‍ത്തമാനം പറയുന്നതും പെര്‍ഫ്യൂമുകളുടെ നിരന്തര ഉപയോഗം ഭാവിയില്‍ വരുത്തുന്ന അപകടങ്ങളെക്കാള്‍ ഏറെ ദോഷകരമായി ഓരോരുത്തരെയും ബാധിക്കുന്നതാണ്.

ചെറുതും വലുതുമായ പല അവസരങ്ങളിലും നമ്മുടെ മുഖം മറ്റുള്ളവരുടെ മനസില്‍ മനോഹരമായി നിലനിര്‍ത്താന്‍ കള്ളത്തരങ്ങളും നുണകളും പറയുന്നവരാണ് നമ്മളിലധികവും. ചെറിയ കാര്യങ്ങളിലെ നുണ വിജയിക്കുന്നതായിക്കാണുമ്പോള്‍ പിന്നീടത് വലിയ കാര്യങ്ങളിലും പരീക്ഷിക്കാന്‍ ധൈര്യപ്പെടും. കുടുംബജീവിതത്തില്‍ പ്രത്യേകിച്ച്, ദമ്പതികള്‍ തമ്മില്‍ പരസ്പരം നുണപറയുന്ന, കള്ളത്തരം കാണിക്കുന്ന സ്വഭാവം തുടങ്ങിയാല്‍ പിന്നീട് ബന്ധങ്ങള്‍ തകരുന്ന അവസ്ഥയിലേയ്ക്കുവരെ അതുകൊണ്ടുചെന്നെത്തിക്കാം. പണത്തിൻറെ വിനിയോഗം, ബന്ധങ്ങളിലെ വിശ്വസ്തത തുടങ്ങിയവയിലെ ചെറിയ പുഴുക്കുത്തുകള്‍ നുണയുടെ വാക്ചാതുരിയില്‍ കുറേനാള്‍ കുഴപ്പമില്ലാതെ പൊതിഞ്ഞുപിടിച്ചു മുഖം രക്ഷിച്ചാലും പിന്നീടാ മുഖം മൂടി അഴിഞ്ഞുവീഴുകയും കൂടുതല്‍ ദോഷകരമായതു സംഭവിക്കുകയും ചെയ്‌തേക്കാം.

ആണത്തം തെളിയിക്കാനും സമൂഹത്തിലെ സ്റ്റാറ്റസിൻറെ ഭാഗമാകാനും മദ്യപിച്ച് തുടങ്ങുന്നവരുണ്ട്. പുകവലിയുടെയും മറ്റു മയക്കുമരുന്നുപയോഗങ്ങളുടെയും കാര്യവും അങ്ങനെ തന്നെ. ഉപയോഗിക്കുന്നയാള്‍ക്ക് ആദ്യമത് രസം തരുന്ന കാര്യവും സമപ്രായക്കാരുടെയും സമചിന്താഗതിക്കാരുടെയും കയ്യടി ലഭിക്കുന്ന കാര്യവുമെന്നതൊഴിച്ചാല്‍ പിന്നീടത് ശരീരത്തെയും ജീവിതത്തെയും നശിപ്പിക്കാനായി ദേഹത്ത് കയറിക്കൂടിയ പിശാചായി അനുഭവപ്പെടും. മദ്യപാനത്തിൻറെ 3 ഘട്ടങ്ങളെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്: ‘ആദ്യം മനുഷ്യന്‍ മദ്യം കുടിക്കുന്നു, പിന്നെ മദ്യം മദ്യത്തെ കുടിക്കുന്നു, ഒടുവില്‍ മദ്യം മനുഷ്യനെ കുടിക്കുന്നു’. ആദ്യത്തെ ലെവലില്‍ തുടങ്ങുന്ന ആള്‍ അവസാനത്തെ ഘട്ടത്തിലെത്തുമ്പോള്‍ മാത്രമേ താന്‍ അകപ്പെട്ടു പോയ ചതിക്കുഴിയെക്കുറിച്ച് അറിയൂ.

 

 

 

 

 

 

 

 

 

 

 

 

 

പണത്തിൻറെ വിവേകമില്ലാത്ത ഉപയോഗത്തിലൂടെയും സ്വന്തം ജീവിതം അപകടത്തിലേയ്ക്ക് തള്ളിവിടുന്നവരുണ്ട്. ‘അത്യാവശ്യത്തില്‍ പണം ചിലവഴിക്കുകയും ആവശ്യത്തില്‍ സാഹചര്യമനുസരിച്ചുമാത്രം പണം വിനിയോഗിക്കുകയും അനാവശ്യത്തിന് ഒരിക്കലും പണം ഉപയോഗിക്കാതിരിക്കുകയും ചെയ്യണം’ എന്ന പരമ്പരാഗത ധനവിനിയോഗ ചിന്താഗതികള്‍ മാറ്റിവച്ച് അനാവശ്യങ്ങളില്‍ പണം ധൂര്‍ത്തടിക്കുന്നത് ആവശ്യമായി വന്നിരിക്കുന്നു എന്നാണ് ഇന്നത്തെ സമൂഹത്തിൻറെ ചിന്താഗതി. കുടുംബങ്ങളിലും സമൂഹത്തിലും നടക്കുന്ന ഓരോ ആഘോഷങ്ങളിലും പണം ചിലവഴിക്കാനുള്ള പുതിയ വഴികള്‍ എന്താണ് എന്നാണ് ഇന്ന് ഓരോരുത്തരും അന്വേഷിക്കുന്നത്. പണത്തിൻറെ ധാരാളിത്തത്തില്‍ മദ്യപാനത്തിലും ചൂതാട്ടത്തിലും കൂട്ടുകെട്ടുകളിലും ജീവിതം ആഘോഷിക്കുന്നവര്‍ക്ക് നാശവും ആസന്നമാണെന്ന് ഓര്‍ത്തിരിക്കണം.

മനസില്‍ കട്ടകെട്ടിക്കിടക്കുന്ന ചില നെഗറ്റീവ് എനര്‍ജികളെയും ഇത്തരുണത്തില്‍ കാണാതെ പോകരുത്. മനസില്‍ താലോലിച്ച് കൊണ്ടുനടക്കുന്ന വൈരാഗ്യത്തിൻറെയും വെറുപ്പിൻറെയും അസൂയയുടെയും ഭാവനകള്‍, നിറവേറ്റപ്പെടാതെ പോകുന്ന പ്രതികാരത്തിനു പകരമുള്ള ഒരു ആത്മസംതൃപ്തി ആ വ്യക്തിക്ക് നല്‍കുമെങ്കിലും അത് ഒരു നെഗറ്റീവ് എനര്‍ജിയാണെന്നതിനാല്‍ ആ വ്യക്തിയുടെ തന്നെ നാശത്തിലേ അത് കൊണ്ടുചെന്നെത്തിക്കൂ. അപ്രതീക്ഷിത അംഗീകാരങ്ങളോ ബഹുമതികളോ കിട്ടുമ്പോള്‍ സ്വന്തം കഴിവിൻറെ വലിപ്പത്തെക്കുറിച്ച് ‘വലിയ വര്‍ത്തമാനം’ പറഞ്ഞു സ്വയം ഇളിഭ്യരാകുന്നവരുണ്ട്. ഇതിന് സമാനമായ മലയാളത്തിലുള്ള പഴഞ്ചൊല്ല്, ‘അല്‍പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയില്‍ കുടപിടിക്കുക’ എന്നത്രേ! ന്യൂജന്‍ കാലത്ത് അത് ‘തള്ള്’ എന്നാണറിയപ്പെടുന്നത്. ”നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക’ എന്ന് ബൈബിളിലെ പ്രഭാഷകൻറെ പുസ്തകം ഉപദേശിക്കുന്നു. പക്വതയില്ലാത്ത ഇത്തരം മനസിലെ അധമവിചാരങ്ങളും ചിന്തയില്ലാത്ത വിവേകരഹിതമായ സംസാരങ്ങളുമെല്ലാം സ്വന്തം നാശം ക്ഷണിച്ചു വരുത്താനും മറ്റുള്ളവരുടെ പരിഹാസം ഏറ്റുവാങ്ങാനുമേ ഉപകരിക്കൂ.

പെര്‍ഫ്യൂം അടിക്കുന്ന ആളിൻറെ അടുത്ത് നില്‍ക്കുന്നവര്‍ക്കും അതു ശ്വസിക്കുന്നതുവഴി അതിൻറെ ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. കള്ളത്തരത്തിലും ലഹരിയിലും ധനാസക്തിയിലും മനസിലെ നിഷേധാത്മക ചിന്തകളിലും കഴിയുന്നവരുടെ ചുറ്റും നില്‍ക്കുന്നവർക്കും ഈ പ്രശ്നങ്ങളുടെ അനുരണനങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ വ്യക്തിത്വ വികസനത്തിനു തടസ്സം നിൽക്കുന്ന ഇത്തരം കൃത്രിമ ആവരണങ്ങളിലും സുഗന്ധലേപനങ്ങളിലും നിന്ന് വിവേകപൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കാം. ധാര്‍മ്മികതയും ശുചിത്വവുമുള്ള ആത്മാവിനും മനസിനും കൃത്രിമ സുഗന്ധക്കൂട്ടുകളുടെ ‘കൂടുതല്‍ ഡെക്കറേഷന്‍’ എന്നും ആവശ്യമില്ല. കൃത്രിമ സൗന്ദര്യത്തിൻറെയും സുഗന്ധത്തിൻറെയും ആകര്‍ഷണത്തേക്കാള്‍ സ്വാഭാവിക ജീവിത ശുദ്ധിയാണ് കൂടുതല്‍ മഹത്തരമെന്നും മറക്കാതിരിക്കാം. സ്വാഭാവിക നന്മയുടെയും വിശുദ്ധിയുടെയും മുഖങ്ങളും ജീവിതങ്ങളും കൊണ്ട് ഈ ഭൂമി കൂടുതല്‍ സുന്ദരമാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ,

നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

15 കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധച്ചിലേര്‍പ്പെട്ട ടീച്ചര്‍ വിവാദത്തില്‍. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് 23 കാരിയായ അദ്ധ്യാപികയ്ക്ക് കോടതി 16 മാസത്തെ തടവ് ശിക്ഷ വിധിച്ചു. ലണ്ടനിലെ വാന്‍സ്‌റ്റെഡിലുള്ള ആലിസീ മാക്ബ്രിര്‍ടിയെയാണ് സ്‌നാറെസ്ബ്രൂക്ക് കോടതി ശിക്ഷിച്ചിരിക്കുന്നത്.

ഒരിക്കല്‍ തന്റെ ബെര്‍ത്ത്‌ഡേ സമ്മാനമായി ഈ 15 കാരന്‍ ടീച്ചറോട് കൂടിയ സമ്മാനമായി സെക്‌സ് ആവശ്യപ്പെട്ടതാണ് പ്രശ്‌നമായിത്തീര്‍ന്നത്. ലൈംഗിക കാര്യങ്ങളില്‍ പണ്ടേ ദുര്‍ബലയായിരുന്ന ടീച്ചറിന് പയ്യന്റെ സമ്മാനം തിരസ്‌കരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുട്ടിയുമായി സ്വന്തം കാറില്‍ വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ടീച്ചര്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് ക്ലാസ്‌റൂം, ഇബിസ് ഹോട്ടല്‍, വീട് തുടങ്ങിയിടങ്ങളില്‍ വച്ചെല്ലാം ഈ ബന്ധം തുടരുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂളില്‍ വച്ച് ഇവര്‍ തമ്മില്‍ തുടങ്ങിയ പ്രണയം ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും തുടരുകയായിരുന്നു. ഈ ബന്ധത്തില്‍ ഉത്കണ്ഠപ്പെട്ട ആണ്‍കുട്ടിയുടെ പിതാവാണ് ഈ വിവരം പൊലീസിനെ അറിയിച്ചിരുന്നത്. ക്ലാസ്‌റൂമില്‍ വച്ച് പലവട്ടം വികാരവായ്‌പോടെ ഇവര്‍ ചുംബനത്തിലേര്‍പ്പെട്ടിരുന്നുവെന്നും മൂന്ന് വട്ടം ടീച്ചറുടെ വീട്ടില്‍ വച്ചും കാറില്‍ വച്ചും ഹോട്ടലില്‍ വച്ചും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും കോടതിക്ക് മുന്നില്‍ തെളിഞ്ഞിരുന്നു.

ഈ സ്‌നേഹബന്ധം മഹത്തായ റൊമാന്‍സ് ആണെന്ന് ടീച്ചര്‍ സ്വയം വിശ്വസിപ്പിച്ചിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയിരുന്നു. ഈ ടീച്ചര്‍ പ്രസ്തുത ആണ്‍കുട്ടിയുമായി അതിര് വിട്ട ബന്ധമാണ് തുടരുന്നതെന്ന് നിരവധി സഹപ്രവര്‍ത്തകര്‍ പലവട്ടം മുന്നറിയിപ്പേകിയിട്ടും ടീച്ചര്‍ ഈ ബന്ധവുമായി മുന്നോട്ട് പോവുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ പിതാവ് മെയ് എട്ടിന് പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴായിരുന്നു ഇവരുടെ ബന്ധം പുറം ലോകം അറിഞ്ഞത്. തന്റെ മകനെ ടീച്ചര്‍ വശീകരിച്ചെടുക്കുകയായിരുന്നുവെന്നാണ് പിതാവ് ആശങ്കപ്പെട്ടത്. സോഷ്യല്‍ സര്‍വീസസിനൊപ്പം ആണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് തനിക്ക് ടീച്ചറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് അവന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ജനുവരി മുതലായിരുന്നു ഇവരുടെ ബന്ധം തുടങ്ങിയതെന്ന് കോടതിയില്‍ വെളിപ്പെട്ടിരന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അതിന് തുടക്കമായത്. ചാറ്റിലൂടെ ടീച്ചര്‍ കുട്ടിയുടെ ഫോണ്‍നമ്പര്‍ കൈക്കലാക്കിയതോടെ ആ ബന്ധം വഴിവിട്ട് വളരുകയായിരുന്നു. കോടതി വിധി കേട്ട് ടീച്ചര്‍ കരഞ്ഞുപോയി

യുകെയിലെ ഓഫീസുകള്‍ നായകള്‍ കയ്യടക്കുന്നു! പേടിക്കേണ്ട, അപകടകാരികളായ തെരുവുനായ്ക്കളൊന്നുമല്ല. ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ തങ്ങളുടെ വളര്‍ത്തുനായ്ക്കളെ കൊണ്ടുവരാനുള്ള അനുമതി പല ഓഫീസ് മാനേജര്‍മാരും നല്‍കിത്തുടങ്ങിയിരിക്കുകയാണ്. ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ വളര്‍ത്തുമൃഗങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ സാധിക്കുമെന്ന കണ്ടെത്തലാണ് ഈ അനുമതി നല്‍കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. നായയെപ്പോല പണിയെടുക്കാതെ നായക്കൊപ്പം പണിയെടുക്കൂ എന്നതാണ് പുതിയ രീതി.

നാലിലൊന്ന് സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഈ സംവിധാനം പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. ജീവനക്കാരുടെ സമ്മര്‍ദ്ദം കുറയ്ക്കാനും തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ ഒപ്പമുണ്ടാകണമെന്ന് കരുതുന്നവര്‍ക്ക് അത് ജോലി സമയത്തും സാധ്യമാക്കാനും ഈ സംവിധാനം ഉപകരിക്കുന്നു. ഈ നയത്തില്‍ സന്തുഷ്ടരാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ബ്ലഡ് ക്യാന്‍സര്‍ ചാരിറ്റിയായ ആന്തണി നോളന്റെ ലണ്ടനിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സ് 2 വര്‍ഷമായി ഈ രീതി അനുവര്‍ത്തിക്കുന്നുണ്ട്. പത്ത് ജീവനക്കാര്‍ തങ്ങളുടെ അരുമ മൃഗങ്ങളുമായാണ് ഇവിടെ ജോലിക്ക് എത്തുന്നത്.

ഈ വിപ്ലവകരമായ മാറ്റം ഓഫീസില്‍ കൊണ്ടുവരാന്‍ കാരണക്കാരിയായത് എച്ച്ആര്‍ ഹെഡ് ഷാരോണ്‍ കെയിന്‍ ആണ്. ഹെമല്‍ ഹെംപ്‌സ്റ്റെഡില്‍ നിന്ന് റ്റെഡി എന്ന നായയുമായാണ് ഇവര്‍ എന്നും ഓഫീസില്‍ എത്തുന്നത്. ഓഫീസില്‍ നായകളെ കൊണ്ടുവരുന്നത് വളരെ സന്തോഷകരമാണെന്നാണ് തന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നതെന്നും അവര്‍ വ്യക്തമാക്കി.

ലണ്ടന്‍: തുടര്‍ച്ചയായുള്ള സര്‍വീസ് റദ്ദാക്കല്‍ മൂലം പ്രതിസന്ധിയിലായ റയന്‍എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മൈക്കിള്‍ ഹിക്കി രാജിവെച്ചു. പൈലറ്റുമാരുടെ വിന്യാസത്തില്‍ ഉണ്ടായ പിഴവു മൂലം 20,000 സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ഹിക്കി സ്ഥാനം രാജിവെക്കുന്നത്. ഈ മാസം അവസാനം ഹിക്കി സ്ഥാനമൊഴിയുമെന്ന് കമ്പനി അറിയിച്ചു. 7 ലക്ഷത്തോളം യാത്രക്കാര്‍ക്കാണ് തുടര്‍ച്ചയായി വിമാനങ്ങള്‍ റദ്ദാക്കിയതോടെ ബുദ്ധിമുട്ട് ഉണ്ടായത്. വിദേശങ്ങളില്‍ ഹോളിഡേയ്ക്ക് പോയവരുള്‍പ്പെടെ ദിവസങ്ങളോളം മടങ്ങാനാകാതെ കുടുങ്ങുകയും ചെയ്തു.

അടുത്ത വര്‍ഷം മാര്‍ച്ച് വരെയെങ്കിലും പ്രതിസന്ധി നീളുമെന്നാണ് കരുതുന്നത്. 30 വര്‍ഷത്തോളം റയന്‍എയറില്‍ പ്രവര്‍ത്തിച്ച ഹിക്കി ഉപദേശകനായി തുടരുമെന്ന് റയന്‍എയര്‍ തലവന്‍ മൈക്കിള്‍ ഒ ലീറി പറഞ്ഞു. ഷെഡ്യൂളിംഗ് പ്രതിസന്ധിയില്‍പ്പെട്ട കമ്പനിയില്‍ നിന്ന് പുറത്താകുന്ന ആദ്യത്തെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ആണ് ഹിക്കി. സെപ്റ്റംബറില്‍ ദിവസം 50 സര്‍വീസുകള്‍ വരെ റദ്ദാക്കേണ്ടി വന്നതിനാല്‍ കമ്പനി കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. പിന്നീട് മാസാവസാനം വരെ 18,000 സര്‍വീസുകളും റദ്ദാക്കിയിരുന്നു.

പിന്നീട് സര്‍വീസുകള്‍ റദ്ദാക്കുന്നത് സ്ഥിരം സംഭവമാകുകയും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇടപെടുകയും ചെയ്തിരുന്നു. കമ്പനി തലവന്റെ ധാര്‍ഷ്ട്യം നിറഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങളില്‍ ടിക്കറ്റ് നല്‍കാനാകില്ലെന്ന് പറഞ്ഞത് അതോറിറ്റിയെ ചൊടിപ്പിച്ചു. നിയമനടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും സിഎഎ നല്‍കിയിരുന്നു.

കോണ്‍വാള്‍: യുകെയിലെ പ്രോപ്പര്‍ട്ടി വില ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ളവയാണ്. എന്നാല്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്തിനു പോലും പതിനായിരക്കണക്കിന് പൗണ്ട് വിലയുണ്ടെന്ന് കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ചുപോകും. സംഗതി സത്യമാണ്. കോണ്‍വാളില്‍ സെന്റ് ഐവ്‌സ് ബീച്ചിലാണ് ഇത്രയും വിലയുള്ള പാര്‍ക്കിംഗ് സ്‌പേസ് ഉള്ളത്. സര്‍ഫിംഗ് ബീച്ചുകള്‍ക്കും ആര്‍ട്ട് ഗാലറികള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പേരുകേട്ട ഇവിടെ ഒരു പാര്‍ക്കിംഗ് സ്‌പേസ് 40,000 പൗണ്ടിനാണ് ലേലത്തില്‍ വിറ്റുപോകുമെന്ന് പ്രതീക്ഷിക്കുന്നത്.

ട്രെഗെന്ന ഹില്‍ കാര്‍ പാര്‍ക്കിലെ 4.4മീX2.1മീ അളവുള്ള പ്രദേശത്തിനായാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. സന്ദര്‍ശകര്‍ക്കും പ്രദേശവാസികള്‍ക്കും ഈ സ്‌പേസ് ഏറെ ഇഷ്ടമായതിനാലാണ് ലേലത്തില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്. പ്രോപ്പര്‍ട്ടി ഓക്ഷന്‍ കമ്പനിയായ ക്ലൈവ് എംസണ്‍ ആണ് ഇത് ലേലം ചെയ്യുന്നത്. ഇത്തരം സ്ഥലങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിവരികയാണെന്ന് കമ്പനിയുടെ സീനിയര്‍ ഓക്ഷന്‍ വാല്യുവര്‍ കാറ്റീ സെമ്മന്‍സ് പറഞ്ഞു. കാര്‍ പാര്‍ക്കിംഗ് സ്‌പേസുകള്‍ക്കും അടച്ചുറപ്പുള്ള ഗരാഷുകള്‍ക്കും കുറച്ചുകാലമായി ആവശ്യക്കാര്‍ വര്‍ദ്ധിച്ചു വരികയാണന്നും കമ്പനി വിലയിരുത്തുന്നു.

ഹാര്‍ബറില്‍ നിന്ന് ബീച്ചിലേക്ക് എത്താന്‍ അധികം ദൂരമില്ലാത്ത സ്ഥലത്താണ് ഈ പാര്‍ക്കിംഗ് സ്‌പേസ് ഉള്ളത്. ബീച്ചിന്റെ ജനപ്രീതിയും സുരക്ഷാ സൗകര്യങ്ങളും കണക്കിലെടുത്താല്‍ ഏറ്റവും മികച്ച സ്ഥലമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അത്തരം സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ലേലത്തിന് എത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 1988 മുതല്‍ 999 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്ന സ്ഥലത്താണ് ഈ സ്‌പേസ് ഉള്ളത്. പ്രദേശവാസികളും സന്ദര്‍ശകരായി സ്ഥിരം എത്തുന്നവരും ലേലത്തിന് എത്തിയേക്കും. നവംബര്‍ 3നാണ് ലേലം.

റജി നന്തികാട്ട്

ലണ്ടന്‍ മലയാള സാഹിത്യവേദി നടത്തിയ മൂന്നാമത് സാഹിത്യമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ, കവിത വിഭാഗങ്ങളില്‍ നടന്ന മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ പ്രമുഖ കവി കുഴൂര്‍ വില്‍സണ്‍, സാഹിത്യ നിരൂപകന്‍ അജിത് നീലാഞ്ജനം എന്നിവര്‍ അടങ്ങിയ വിദഗ്ദ്ധ സമിതിയായിരുന്നു. പ്രാഥമിക തെരഞ്ഞടുപ്പിന് ശേഷം അവസാന ഘട്ടത്തില്‍ എത്തിയ ആറു കഥകളില്‍ നിന്നും ആറു കവിതകളില്‍ നിന്നുമാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കുള്ള രചനകള്‍ തെരെഞ്ഞെടുത്തത്.

ചെറുകഥാ മത്സരത്തില്‍ പ്രഥമ സ്ഥാനം അനില്‍ സെയിന്‍ എഴുതിയ ‘നൊമ്പരക്കുറിപ്പുകള്‍’ നേടി. വര്‍ഷങ്ങളോളം ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമില്‍ താമസിച്ചു കലാ സാംസ്‌കാരിക രംഗത്തും എഴുത്തിന്റെ ലോകത്തും സജീവ സാന്നിധ്യം ആയിരുന്നു. ഇപ്പോള്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബണില്‍ കുടുംബസമേതം താമസിക്കുന്നു. ഇപ്പോഴും സജീവമായി എഴുത്തിന്റെ ലോകത്തുള്ള അനിലിന്റെ രചനകള്‍ ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നു. മുന്‍പ് കല യുകെ നടത്തിയ കഥ മത്സരത്തില്‍
പ്രഥമ സ്ഥാനം നേടിയിട്ടുണ്ട്.

ചെറുകഥയില്‍ രണ്ടാം സ്ഥാനം നേടിയത് ലിജി സെബി എഴുതിയ ‘ സ്വന്തം പിറന്നാള്‍ സമ്മാനം’ ആണ്. എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. യുകെയില്‍ സറേയില്‍ താമസിക്കുന്നു. കഥകളും കവിതകളും അനുഭവക്കുറിപ്പുകളും എഴുതി സാഹിത്യ ലോകത്ത് വളരെ സജീവമാണ് ലിജി. കവിതാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ‘ ഓരോ മോഹങ്ങള്‍ ‘ രചിച്ചതും ലിജിയാണ്.

മാത്യു ഡൊമിനിക്കിന്റെ ‘ദേശാടനപ്പക്ഷി’ക്കാണ് കഥാമത്സരത്തില്‍ മൂന്നാം സ്ഥാനം. കോട്ടയം ജില്ലയിലെ ആനിക്കാട് സ്വദേശിയായ മാത്യു ബെര്‍ക്ക്ഷയറില്‍ സ്ലോയില്‍ താമസിക്കുന്നു. യുക്മ സാംസ്‌കാരികവേദി സംഘടിപ്പിച്ച സാഹിത്യമത്സരത്തില്‍ മുന്‍പ് സമ്മാനം നേടിയിട്ടുണ്ട്. സ്ലോ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ആണ് മാത്യു ഡൊമിനിക്.

കവിതാമത്സരത്തില്‍ പ്രഥമ സ്ഥാനം ബീന റോയ് എഴുതിയ ‘ജഠരാഗ്‌നി’ നേടി. യുകെയിലെ സാഹിത്യരംഗത്ത് മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരിയായാണ് ബീന റോയ്. ഇംഗ്ലീഷിലും മലയാളത്തിലും നിരന്തരം എഴുതുന്ന ബീനയുടെ രചനകള്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. യുക്മ ജ്വാല ഇ മാഗസിന്‍, ജനനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ബീന സ്ഥിരമായി എഴുതുന്നു. യുകെയിലെ അറിയപ്പെടുന്ന ഗായകന്‍ റോയ് സെബാസ്റ്റ്യന്റെ ഭാര്യയാണ് ബീന റോയ്.

നിമിഷ ബാസില്‍ രചിച്ച ‘മരണം ‘ എന്ന കവിതയാണ് രണ്ടാം സമ്മാനം നേടിയത്. കോളേജ് വിദ്യാഭാസകാലം മുതല്‍ എഴുതി തുടങ്ങിയ നിമിഷ നവമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്.

വിജയികളെ ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കണ്‍വീനര്‍ റജി നന്തികാട്ട് അഭിനന്ദിച്ചു. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ 2018 ല്‍ ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ ‘വര്‍ണനിലാവ്’ എന്ന പരിപാടിയോടൊപ്പം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിതരണം ചെയ്യുന്നതായിരിക്കും. സമ്മാനാര്‍ഹമായ കൃതികള്‍ പ്രമുഖ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കും.

തോമസ്‌കുട്ടി ഫ്രാന്‍സിസ്

ലിവര്‍പൂള്‍: കായികശക്തികള്‍ അരമുറുക്കി തങ്ങളുടെ മെയ്ക്കരുത്തുമായി വന്ന് നീണ്ട വടത്തിന്റെ ഇരുതുമ്പുകളില്‍ ബലാബലം കാട്ടിയ വികാരഭരിതമായ മുഹൂര്‍ത്തങള്‍ക്ക് ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്‌കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ട് സാക്ഷിയായി. ആദരണീയനായ ജോണ്‍ മാഷിനോടുള്ള അനുസ്മരണാര്‍ത്ഥം നടത്തപ്പെട്ട വടംവലി മത്സരത്തില്‍ യു.കെയുടെ വിവിധയിടങ്ങളിലുള്ള ശക്തരായ 10 ടീമുകള്‍ സമ്മാനിച്ച ആവേശഭരിതമായ മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാവുകയായിരുന്നു ചെംപടയുടെ നാടായ ലിവര്‍പൂള്‍.

വാശിയേറിയ മത്സരത്തില്‍ ബര്‍മിംഗ്ഹാം BCMC തങ്ങളുടെ എതിരാളിയായ കെന്റ് ടേണ്‍ബ്രിഡ്ജിനെ 2- 1എന്ന സ്‌കോറിന് തോല്‍പ്പിച്ച് പ്രഥമ ജോണ്‍ മാഷ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടു. കൂടാതെ OWL Insurance Company UK സ്‌പോണ്‍സര്‍ ചെയ്ത 1001പൗണ്ടും കരസ്ഥമാക്കി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കെന്റ് ടേണ്‍ ബ്രിഡ്ജ് ലിവര്‍പൂള്‍ മലയാളി കമ്യൂണിറ്റി സമ്മാനിച്ച 701 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഹെരിഫോര്‍ഡ് അച്ചായന്‍സ് ശ്രീ ലിജോ ജോസഫ് & ശ്രീ ഫിലിപ്പ് മാത്യു വിസ്റ്റണ്‍ സ്‌പോണ്‍സര്‍ ചെയ്ത 401 പൗണ്ടും ട്രോഫിയും കരസ്ഥമാക്കുകയുണ്ടായി. കൂടാതെ നാലാം സ്ഥാനത്തേക്ക് കടന്നു വന്ന ലെസ്റ്റര്‍ ഫോക്‌സസ് 201 പൗണ്ടും ട്രോഫിയും കരസ്ഥമാക്കി.

കരുത്തുറ്റ ടീമുകളിലൂടെ കടന്നു വന്ന എല്ലാ ടീം അംഗങ്ങള്‍ക്കും ജോണ്‍ മാഷിനോടുള്ള ആദരവ് സൂചകമായി മെഡലുകള്‍ സമ്മാനിച്ചു. സീറോമലബാര്‍ സഭ ലിവര്‍പൂള്‍ ഇടവക വികാരി ഫാദര്‍ ജിനോ അരീക്കാട്ട്, OWL Insurance UK യുടെ അഡൈ്വസര്‍ ശ്രീ മാത്യു എബ്രഹാം, ശീമതി സെലിന്‍ ജോണ്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിക്കുകയുണ്ടായി

വൂസ്റ്റര്‍ തെമ്മാടീസ്, കെന്റ് ടേണ്‍ ബ്രിഡ്ജ്, ഹെരിഫോര്‍ഡ് അച്ചായാന്‍സ്, ലെസ്റ്റര്‍ ഫോക്‌സസ്, ബര്‍മിംഗ്ഹാം BCMC, ബേസിംഗ് സ്റ്റോക് MCA, കോവന്ററി CKC, ഹേയ് വാര്‍ഡ്‌സ് ഹീത് ടീം, വാറിംഗ്റ്റണ്‍ വൂള്‍വ്‌സ്, വിഗന്‍ ടീം, എന്നിവര്‍ക്കൊപ്പം ആതിഥേയ ടീം ആയ ലിവര്‍പൂള്‍ ടൈഗേഴ്‌സും ലിവര്‍പൂള്‍ ടൗണ്‍ ക്ലബും ഈ വലിയ കായിക മാമാങ്കത്തിനായി ഗോദായില്‍ അണിനിരന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് ചിങ്കാരമേളത്തിന്റെയും ദേശീയ പതാകകളുടെയും വര്‍ണ്ണ കൊടികളുടെയും അകമ്പടിയോടുകൂടി മത്സരാര്‍ത്ഥികളായി കടന്നു വന്ന ടീമുകളുടെ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര വര്‍ണ്ണാഭമായി നടത്തപ്പെടുകയുണ്ടായി. ഉദ്ഘാടനവേളയില്‍ സംഘാടക സമിതിക്കുവേണ്ടി തോമസുകുട്ടി ഫ്രാന്‍സീസ് ഏവര്‍ക്കും സ്വാഗതമരുളി.

ആദരണീയനായ ജോണ്‍ മാഷിന്റെ പ്രിയപ്പെട്ട പത്‌നി ശ്രീമതി സെലിന്‍ ജോണ്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയുണ്ടായി. തുടര്‍ന്ന് ടീം അംഗങളെ പരിചപ്പെടലും ഫോട്ടോ സെഷനും നടത്തപ്പെട്ടു. ശ്രീ മാമച്ചന്‍ Stroke on Trent, Titus Joseph എന്നിവര്‍ ഈ കടുത്ത മത്സരങ്ങള്‍ക്കായി റഫറിമാരായി വിസിലൂതിക്കൊണ്ട് നീതിയുക്തമായ വിധി നിര്‍ണ്ണയം നടത്തി. ശ്രീ ഡൂയി ഫിലിപ്പ് തന്റെ ചിട്ടയായ ക്രമീകരണങ്ങളിലൂടെ മത്സരത്തെ ആദ്യന്ത്യം നിയന്ത്രിക്കുകയുണ്ടായി. കൂടാതെ ബിനോയ് ജോര്‍ജ്, ബിനു മൈലപ്ര, Dr നിഥിന്‍, മാത്യു അലക്‌സാണ്ടര്‍ എന്നിവര്‍ ലൈന്‍ അമ്പയര്‍മാരായി വര്‍ത്തിച്ചു.

കേവലം ഒരു കടുത്ത മത്സരത്തിനപ്പുറം, ജോണ്‍ മാഷിന്റെ പ്രിയപ്പെട്ട ശിക്ഷ്യഗണങ്ങളുടെ കരുത്തുറ്റ പ്രകടനങ്ങളും അതിലൂടെ ഒരു ഒരു ചാരിറ്റി ഇവവന്റും കൂടിയാണ് ഈ വടംവലി മത്സര മഹാമഹം മലയാളി സമൂഹത്തിന് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ ഈ മഹത്തായ സംരംഭത്തിന് Broad green Inter national High School മാനേജ്‌മെന്റ് ഫ്രീയായി ഈ വലിയ കായികമാമാങ്കത്തിനായി വേദി നല്‍കിയത് അഭിനന്ദനാര്‍ഹമാണ്. വടംവലി മത്സരത്തിന്റെ ഭാഗമായി സമാഹരിക്കപ്പെട്ട ഒരു ലക്ഷം രൂപ ആദരണീയനായ ജോണ്‍ മാഷിന്റെ പേരില്‍ തിരുവനന്തപുരം ശ്രീ ചിത്തിര റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് നല്‍കും.

ലിവര്‍പൂള്‍ St.Helenseല്‍നിന്നുള്ള ജോണ്‍ മാഷ് റഫറി മാത്രമായിരുന്നില്ല. നല്ലൊരു പരിശീലകന്‍ കൂടിയായിരുന്നു. തന്റെ മികവാര്‍ന്ന പരിശീലനത്തിലൂടെ യുകെയിലെ വിവിധ ഇടങളില്‍ ഒരു ഡസനിലധികം വടം വലി ടീമുകളെ രൂപീകരിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ജോണ്‍ മാഷിന്റെ രണ്ടാം ചരമ വാര്‍ഷികത്തിന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചുകൊണ്ട് ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെയും ലിവര്‍പൂള്‍ ടൈഗേഴ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വാശിയേറിയ ഈ വടംവലി മല്‍സരം നടത്തപ്പട്ടത്. തോമസുകുട്ടി ഫ്രാന്‍സിസ്, ഹരികുമാര്‍ ഗോപാലന്‍, ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ലിവര്‍പൂളിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ഒരു വലിയ കമ്മിറ്റിയാണ് ഈ വലിയ സംരംഭത്തെ വിജയത്തിലെത്തിക്കാനായി യത്‌നിച്ചത്.

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് ഒരുപക്ഷേ ലൈക്ക് ബട്ടന്‍ ആയിരിക്കും. ഈ ബട്ടന്‍ ജസ്റ്റിന്‍ റോസന്‍സ്റ്റീന്‍ എന്ന് എന്‍ജിനീയറാണ് അവതരിപ്പിച്ചത്. പോസ്റ്റുകള്‍ക്ക് അനുഭാവം അറിയിക്കാന്‍ ഉപയോഗിക്കുന്ന ഈ ബട്ടന്‍ പിന്നീട് പരിഷ്‌കരിച്ച് കുറച്ചു വകഭേദങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം കൂടുതല്‍ വ്യാപിക്കുകയും ജനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കുന്ന സമയം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ബട്ടനും വിപുലീകരിച്ചത്. എന്നാല്‍ ഈ ബട്ടന്‍ കണ്ടുപിടിച്ച റോസന്‍സ്റ്റീന്‍ ഇപ്പോള്‍ തന്റെ ഐഫോണില്‍ നിന്ന് ഫേസ്ബുക്ക് തന്നെ എടുത്തു കളഞ്ഞുവെന്നതാണ് പുതിയ വാര്‍ത്ത.

ഫേസ്ബുക്ക് മാത്രമല്ല, റെഡ്ഡിറ്റ്, സ്‌നാപ്പ്ചാറ്റ് തുടങ്ങിയവയില്‍ നിന്നും സ്വയം ബ്ലോക്ക് ചെയ്തിരിക്കുകയാണ് താനെന്ന് അദ്ദേഹം പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക് ഉപയോഗത്തിനും കര്‍ശനമായ സമയപരിധി നിശ്ചയിച്ചിരിക്കുകയാണ് താനെന്നും റോസന്‍സ്റ്റീന്‍ വെളിപ്പെടുത്തി. അടുത്തിടെ വാങ്ങിയ പുതിയ ഐഫോണില്‍ പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കാനുള്ള ഫീച്ചര്‍ ചേര്‍ക്കണമെന്ന് തന്റെ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണേ്രത അദ്ദേഹം.

സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം കുറക്കാനാണ് റോസന്‍സ്റ്റീന്‍ ഈ കടുത്ത നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. കൂടുതല്‍ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നവരില്‍ വിഷാദരോഗം പോലെയുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി 2016ല്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. ഇന്‍സ്റ്റഗ്രാമിനാണേ്രത ഇത്തരത്തില്‍ ഏറ്റവും മോശം സ്വാധീനം യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ഏറ്റവും കഴിവുള്ളത്.

സ്ത്രീകള്‍ക്ക് തെരുവില്‍ പൂവാലന്‍മാരുടെ ശല്യം നേരിടുന്നത് വര്‍ദ്ധിച്ചു വരികയാണല്ലോ. അതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളുടെ എണ്ണവും ശല്യക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളുടെ കാഠിന്യവും വര്‍ദ്ധിച്ചെങ്കിലും പൂവാലന്‍മാരുടെ എണ്ണത്തില്‍ മാത്രം ഒരു കുറവും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. തെരുവില്‍ ശല്യം ചെയ്തവരെ നേരിടാന്‍ വ്യത്യസ്തമായ രീതി തേടിയ യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. സാധാരണഗതിയില്‍ ശല്യം ചെയ്യുന്നവരെ സ്ത്രീകള്‍ അവഗണിക്കാറാണ് പതിവ്. എന്നാല്‍ 20കാരിയായ നോവ ജാന്‍സ്മ ഇവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്.

#dearcatcallers “baby! Baby! *whisting*”

A post shared by dearcatcallers (@dearcatcallers) on

തന്നെ ശല്യപ്പെടുത്തിയവരെ വിളിച്ചു നിര്‍ത്തി സെല്‍ഫിയെടുക്കുകയായിരുന്നു ജാന്‍സ്മയുടെ രീതി. ഈ സെല്‍ഫികള്‍ പുറത്തു വന്നാലുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ മനസിലാകാതെ പൂവാലന്‍മാര്‍ സ്റ്റൈലായി ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. ഡിയര്‍ ക്യാറ്റ് കോളേഴ്‌സ് എന്ന പേരില്‍ ആരംഭിച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒരു മാസം നീണ്ട പരിശ്രമത്തില്‍ തന്നെ ശല്യം ചെയ്തവരുടെയെല്ലാം ചിത്രങ്ങള്‍ ജാന്‍സ്മ പോസ്റ്റ് ചെയ്തു. ഒരു മാസത്തിനിടെ 30 പോസ്റ്റുകളാണ് നല്‍കിയത്. ഇതിനിടെ 45,000 ഫോളോവേഴ്‌സ് ഈ അക്കൗണ്ടിനുണ്ടായി.

Nog een keer #dearcatcallers *psssssst, kissing sounds and whistling”

A post shared by dearcatcallers (@dearcatcallers) on

സ്ത്രീകളെ ഉപകരണങ്ങളായി മാത്രം കാണുന്ന മനോഭാവത്തിനെതിരെയാണ് തന്റെ ഉദ്യമമെന്നായിരുന്നു ഓഗസ്റ്റ് അവസാനം ജാന്‍സ്മ ഇതേക്കുറിച്ച് എഴുതിയത്. എല്ലാ ചിത്രങ്ങളിലും ജാന്‍സ്മയ്ക്കു പിന്നിലായി പൂവാലച്ചിരിയുമായി നിരന്നു നില്‍ക്കുന്ന പുരുഷന്‍മാരെ കാണാം. വിവിധ പ്രായത്തിലുള്ള പുരുഷന്‍മാര്‍ തന്നെ ശല്യം ചെയ്യാനെത്തിയതായി ജാന്‍സ്മ പറയുന്നു. ഇവര്‍ക്ക് താന്‍ ചിത്രമെടുക്കുന്നത് എന്തിനാണെന്നു പോലും മനസിലായില്ലെന്ന് യുവതി പറഞ്ഞു. അത് വ്യക്തമാക്കുന്ന വിധത്തിലാണ് പലരും പോസ് ചെയ്യുന്നത്.

ലണ്ടന്‍: യുകെയിലെ പ്രോപ്പര്‍ട്ടി നിരക്കുകള്‍ തുടര്‍ച്ചയായി എട്ടാം മാസവും ഉയര്‍ന്ന നിരക്കില്‍. ഹാലിഫാക്‌സ് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ വില്‍പനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് വില വര്‍ദ്ധധന. ഹാലിഫാക്‌സ് ഹൗസ് പ്രൈസ് സര്‍വേ കഴിഞ്ഞ മൂന്ന് മാസത്തില്‍ 4 ശതമാനം വര്‍ദ്ധനയാണ് കാണിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള നിരക്കാണ് ഇത്. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ വാര്‍ഷിക നിരക്കില്‍ നിന്ന് 2.6 ശതമാനം വര്‍ദ്ധന പ്രോപ്പര്‍ട്ടി വിലയിലുണ്ടായിട്ടുണ്ടെന്നും ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്നും ഹാലിഫാക്‌സ് പറയുന്നു.

സെപ്റ്റംബറില്‍ മാത്രം വീടുകളുടെ വിലയില്‍ 0.8 ശതമാനം വര്‍ദ്ധനവുണ്ടായി. ശരാശരി 225,109 പൗണ്ടായാണ് വില ഉയര്‍ന്നത്. ഇത് റെക്കോര്‍ഡ് നിരക്കാണെന്ന് ഹാലിഫാക്‌സ് പറയുന്നു. 0.1 ശതമാനം വളര്‍ച്ചയായിരുന്നു വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നത്. ഉപഭോക്താക്കള്‍ മുതല്‍മുടക്കാന്‍ മടിക്കുന്നതും വില വര്‍ദ്ധിക്കുന്നതും ഭാവിയില്‍ ആവശ്യം കുറയ്ക്കുമെങ്കിലും പിന്നീട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വരുത്തിയേക്കാവുന്ന പലിശനിരക്കിലെ വര്‍ദ്ധന പ്രോപ്പര്‍ട്ടി വിപണിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

പ്രോപ്പര്‍ട്ടികള്‍ ആവശ്യത്തിന് വിപണിയില്‍ ലഭ്യമല്ലാത്തതും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതുമാണ് വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് ഹാലിഫാക്‌സ് കമ്യൂണിറ്റി ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ റസല്‍ ഗാലി പറഞ്ഞു. ഈ പാദത്തിലെ പ്രോപ്പര്‍ട്ടി വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും ഈ വര്‍ഷം തുടക്കത്തിലെ നിരക്കിനെക്കാള്‍ കുറവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ പ്രോപ്പര്‍ട്ടി നിരക്ക് കുറയുന്നതാണ് മറ്റു പ്രദേശങ്ങളിലെ നിരക്കുകള്‍ ഉയരാന്‍ കാരണം. ലണ്ടനിലെ പല മേഖലകളിലും മുമ്പ് രേഖപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved