ലണ്ടന്‍: യാത്രക്കാര്‍ക്കു മേല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ഇവയില്‍ 20 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2016 ഏപ്രിലിനും 2017 മാര്‍ച്ചിനും ഇടയില്‍ ഇംഗ്‌ളണ്ടിലും വെയില്‍സിലുമായി 337 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ ഇത് 282 എണ്ണം മാത്രമായിരുന്നു. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളും ഇവയിലുണ്ട്. 23 പോലീസ് സേനകളില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.
നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന മിനി ക്യാബുകള്‍, ഊബര്‍ കാറുകള്‍, ബ്ലാക്ക് ക്യാബുകള്‍ എന്നിവയിലെല്ലാം അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മിക്ക പോലീസ് ഫോഴ്‌സുകളും ഇവ ഏതൊക്കെയെന്ന് വിശദീകരിച്ചിട്ടില്ല. ഊബറിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ടാക്‌സി ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമക്കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഡ്രൈവര്‍മാര്‍ നടത്തിയ ലൈംഗികാതിക്രമങ്ങളേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പരാജയപ്പെട്ടു എന്നതാണ് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതിന് ഒരു കാരണമാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ചൂണ്ടിക്കാണിക്കുന്നത്.
ഊബര്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട 32 ആരോപണങ്ങള്‍ 2016ല്‍ മാത്രം ഉണ്ടായിട്ടുണ്ടെന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വിലക്കിനെതിരെ ഊബര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇത്തരം ലൈംഗികാതിക്രമ സംഭവങ്ങള്‍ പെരുകുന്നത് മറ്റൊരു രീതിയില്‍ ആശ്വാസകരമാണെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ പറയുന്നുണ്ട്. അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിശദീകരിക്കപ്പെടുന്നത്. അതേസമയം ഡ്രൈവര്‍മാരെ നിയമിക്കുമ്പോള്‍ ശരിയായ വിധത്തില്‍ പരിശോധനകള്‍ നടത്താത്തതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്നും നിരീക്ഷിക്കപ്പെടുന്നു.
മലയാളം യു കെ ന്യൂസ് സ്പെഷ്യല്‍ : ജോജി തോമസ്
ബി.സി 300-ാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ചരക മുനിയാണ് വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ആധുനിക കാലത്ത് ആതുരസേവന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളിലൂടെ ലോകത്തിനു തന്നെ മാതൃകയായ ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ഉന്നതര്‍ അടുത്ത കാലത്ത് ചരകമുനിയുടെ നാടായ ഇന്ത്യയില്‍ നഴ്സിംഗ് രംഗത്ത് നിന്നുള്ള പ്രൊഫഷണലുകളെ തേടി ചെന്നതിനുശേഷം തിരിച്ചുവന്ന് പറഞ്ഞ അഭിപ്രായം ”കേരളവും ഇന്ത്യയും ഇത്രയധികം മികച്ച യോഗ്യതയും സാമര്‍ത്ഥ്യവുമുള്ള നഴ്സുമാരെക്കൊണ്ട് സമ്പന്നമാണെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യരംഗം മനസിലാക്കിയിരുന്നില്ലെന്നാണ്”. കാലങ്ങളായി ബ്രിട്ടണിലെ ആരോഗ്യ പരിപാലനരംഗത്ത് ഇന്ത്യക്കാരും മലയാളികളും നല്‍കുന്ന സംഭാവനകളും നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ തന്നെ നട്ടെല്ലായ കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ സാമര്‍ത്ഥ്യവും മനസിലാക്കിയാണ് നഴ്സിംഗ് മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വന്നപ്പോള്‍ എന്‍.എച്ച്.എസിന്റെ ശ്രദ്ധ കേരളത്തിലേയ്ക്കും ഇന്ത്യയിലേക്കും തിരിഞ്ഞത്.
ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെയും ഇവിടുത്തെ പൊതുജനത്തിന്റെയും ആവശ്യങ്ങളും പ്രതീക്ഷകളും സഫലമാക്കുന്ന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമാണ് കേരളത്തില്‍ നിന്നെത്തിയ യുവതലമുറയില്‍പ്പെട്ട നഴ്സിംഗ് സമൂഹം കാഴ്ച വയ്ക്കുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് മികച്ച നേട്ടങ്ങളും അംഗീകാരങ്ങളും നേടിയെടുത്ത ബിപിന്‍ രാജ് എന്ന യുവ നഴ്സിംഗ് പ്രൊഫഷണല്‍ ഇതിന് മികച്ച ഉദാഹരണമാണ്. ബ്രിട്ടീഷ് ആരോഗ്യ പരിപാലന രംഗത്ത് വളരെ പ്രശസ്തയും അകാലത്തില്‍ അസ്തമിക്കുകയും ചെയ്ത കെയ്റ്റ് ഗ്രാന്‍ജറിന്റെ പേരിലുള്ള പ്രഥമ അവാര്‍ഡ് ആണ് ബിപിന്‍ രാജിനെ തേടി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എത്തിയത്. മിഡ് യോര്‍ക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള പിന്‍ഡര്‍ഫീല്‍ഡ് ഹോസ്പിറ്റലിലാണ് ബിപിന്‍രാജ് ജോലി ചെയ്യുന്നത്.
കെയ്റ്റ് ഗ്രാന്‍ജറിന്റെ പേരിലുള്ള പ്രഥമ അവാര്‍ഡിനായി ലഭിച്ച എണ്‍പതോളം നോമിനേഷനില്‍ നിന്നാണ് ബിപിന്‍രാജ് തെരഞ്ഞെടുക്കപ്പെട്ടത് എന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ബ്രിട്ടണിലെ ആരോഗ്യ പരിപാലന രംഗത്ത് പ്രശസ്തയും വളരെയധികം സംഭാവനകള്‍ നല്‍കുകയും ചെയ്ത വ്യക്തിത്വമാണ് കെയിറ്റ് ഗ്രാന്‍ജറിന്റേത്. മുപ്പത്തിനാലാം വയസില്‍ ആരോഗ്യ പരിപാലന രംഗത്ത് വളരെയധികം സംഭാവനകള്‍ ബാക്കിവെച്ച് ലോകത്തോട് വിടപറഞ്ഞ കെയ്റ്റ് ഗ്രാന്‍ജറാണ് വളരെ പ്രശസ്തമായ ”ഹലോ മൈ നെയിം ഈസ്” കാമ്പയിന്‍ ആരംഭിച്ചത്. നാല് ലക്ഷത്തോളം പേര്‍ ഭാഗഭാക്കായ ”ഹലോ മൈ നെയിം ഈസ്” കാമ്പയിനില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് തുടങ്ങിയവര്‍ സജീവമാണ്. ഫെലോ ഓഫ് റോയല്‍ കോളേജ് ഓഫ് ഫിസീഷ്യനിലേയ്ക്ക് പരിശീലനകാലത്ത് തന്നെ തെരഞ്ഞെടുക്കപ്പെട്ട ഏക ഡോക്ടര്‍ എന്ന ബഹുമതിയും കെയിറ്റ് ഗ്രാന്‍ജറിന് സ്വന്തമാണ്.
ജീവിതത്തിന്റെ അവസാന നാളുകളില്‍ ഇനിയുമൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന തിരിച്ചറിവില്‍ തളരാതെ താന്‍ എഴുതിയ പുസ്തകങ്ങളുടെ വില്‍പനയിലൂടെയും, സ്പോണ്‍സേര്‍ഡ് ഇവന്റുകള്‍ വഴിയും രണ്ടരലക്ഷത്തോളം പൗണ്ട് സമാഹരിച്ച് യോര്‍ക്ഷയര്‍ കാന്‍സര്‍ സെന്ററിന് നല്‍കാന്‍ കെയ്റ്റ് ഗ്രാന്‍ജറിന് സാധിച്ചു. ഇത്തരത്തിലുള്ള ഒരു ബഹുമുഖ പ്രതിഭയുടെ പേരിലുള്ള പ്രഥമ അവാര്‍ഡ് കരസ്ഥമാക്കിയപ്പോഴും ബിപിന്‍ രാജിന്റെ വാക്കുകളില്‍ വിനയവും ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്നതിനുള്ള ആത്മവിശ്വാസവും ആവേശവുമാണ് കാണാന്‍ സാധിക്കുന്നത്. അവാര്‍ഡിന്റെ നേട്ടത്തില്‍ നില്‍ക്കുമ്പോഴും ഇതിന് തന്നെക്കാള്‍ അര്‍ഹരായ നൂറുകണക്കിന് നഴ്സുമാരുണ്ടെന്നാണ് ബിപിന്‍ രാജ് മലയാളം യുകെയോട് പറഞ്ഞത്.
വളരെ ബുദ്ധിമുട്ടേറിയ ജോലി സാഹചര്യങ്ങളെ ലാഘവത്വത്തോടും തന്മയത്വത്തോടും കൈകാര്യം ചെയ്തതും രോഗീപരിപാലനത്തിലുള്ള ആത്മാര്‍ത്ഥതയുമാണ് ബിപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ ബി.എസ്.എസി. നഴ്സിംഗ് കഴിഞ്ഞതിനുശേഷം ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എസ്.സി ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറില്‍ ഉന്നതവിജയം സ്വന്തമാക്കിയ ബിപിനെ ബ്രിട്ടണില്‍ ഒരു സാധാരണ നഴ്സായി കരിയര്‍ തുടങ്ങി പടിപടിയായി ഉയര്‍ന്ന് ബാന്‍ഡ് 8ല്‍ നഴ്സിംഗ് പ്രാക്ട്രീഷണറായി ഉയര്‍ന്ന യോര്‍ക് ഷയറിലെ ഡ്യൂസ്ബറി നിവാസിയായ സാജന്‍ സത്യന്റെ വിജയങ്ങള്‍ സ്വാധീനിച്ചിരുന്നു. ബ്രിട്ടണില്‍ നഴ്സിംഗ് ജോലിയില്‍ പ്രവേശിപ്പിച്ച് പതിനാല് മാസത്തിനുള്ളില്‍ ബാന്‍ഡ് 6 ലഭിച്ചത് ബിപിന് രോഗീപരിപാലനത്തോടുള്ള ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും തെളിവാണ്. നഴ്സിംഗ് പ്രാക്ട്രീഷണറായി കൂടുതല്‍ ഉയരങ്ങള്‍ വെട്ടിപ്പിടിക്കണമെന്ന ജീവിതാഭിലാഷവും കാത്തു സൂക്ഷിക്കുന്ന ബിപിന്‍ അതിനുള്ള തയ്യാറെടുപ്പിലാണ്.
ബിപിന്‍ രാജിന്റെ സ്വദേശം കൊല്ലം ജില്ലയിലെ പത്തനാപുരം കമുകന്‍ചേരിയാണ്. മയൂരി വീട്ടില്‍ രാജേന്ദ്ര ബാബുവിന്റെയും പത്മജയുടെയും മകനായ ബിപിന്‍ ഭാര്യ അഖില മോഹന്‍ദാസിനൊപ്പം ഇംഗ്ലണ്ടിലെ വെയ്ക്ഫീല്‍ഡിലാണ് താമസിക്കുന്നത്. 2016 ഫെബ്രുവരിയില്‍ യുകെയില്‍ ജോലി ആരംഭിച്ച ബിപിന്‍ ബ്രിട്ടണില്‍ ജോലി സമ്പാദിക്കാനുള്ള ശ്രമത്തില്‍ ഉണ്ടായ വൈഷമ്യങ്ങളിലും തിരിച്ചടികളിലും പൂര്‍ണ പിന്തുണ നല്‍കിയ മാതാപിതാക്കളേയും ഭാര്യയേയും നന്ദിപൂര്‍വ്വം സ്മരിച്ചു. IELTS, NMC രജിസ്ട്രേഷന്‍ സംബന്ധമായും വളരെയധികം തിരിച്ചടികള്‍ നേരിട്ടപ്പോഴും തളരാതെ പിടിച്ചുനില്‍ക്കാന്‍ കുടുംബത്തിന്റെ പിന്തുണ ബിപിന് കരുത്തായി. ഇന്ത്യന്‍ നഴ്സിംഗ് സമൂഹം പാശ്ചാത്യലോകത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുവരണമെന്നും തിരിച്ചടികളില്‍ തളരാന്‍ പാടില്ലെന്നുമാണ് ബിപിന് നഴ്സിംഗ് സമൂഹത്തോട് പറയാനുള്ളത്. ബിപിന്‍ രാജിനെപ്പോലുള്ള പരിണത പ്രജ്ഞരായ നഴ്സസ് ബ്രിട്ടണില്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് ഭാവിയില്‍ സമ്മാനിക്കുമെന്ന് തീര്‍ച്ചയാണ്.
ലണ്ടന്‍: രോഗികള്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്ന് കാര്‍ പാര്‍ക്കിംഗിന് ഈടാക്കി വരുന്ന തുകയിലൂടെ എന്‍എച്ച്എസ് ആശുപത്രികള്‍ സമ്പാദിച്ചത് കോടികള്‍. 2016-17 വര്‍ഷം 174 ദശലക്ഷം പൗണ്ടാണ് ആശുപത്രികള്‍ക്ക് ഈയിനത്തില്‍ ലഭിച്ചത്. ഇംഗ്ലണ്ടിലെ 111 ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. ഇവയില്‍ മൂന്നിലൊന്ന് ട്രസ്റ്റുകളും വര്‍ഷം ഒ മില്യനില്‍ കൂടുതല്‍ സമ്പാദിക്കുന്നുണ്ടെന്നും കണ്ടെത്തി.
രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ ഈ തുക ഉപയോഗിക്കുന്നുണ്ടെന്നാണ് ചില ട്രസ്റ്റുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളും പേഷ്യന്റ് സപ്പോര്‍ട്ട് ഗ്രൂപ്പുകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രോഗത്തിന് നികുതിയീടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി. ഈ സമ്പ്രദായം തന്നെ ഇല്ലാതാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ലേബര്‍ പ്രഖ്യാപിച്ചു.
സങ്കീര്‍ണ്ണമായ പാര്‍ക്കിംഗ് ഫീസ് സമ്പ്രദായത്തെ സര്‍ക്കാര്‍ അപലപിക്കുന്നുണ്ടെങ്കിലും അവ പ്രാദേശിക എന്‍എച്ച്എസ് ട്രസ്റ്റുകളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അധികൃതര്‍ പറയുന്നത്. സ്‌കോട്ട്‌ലന്‍ഡിലും വെയില്‍സിലും ആശുപത്രികളിലെ പാര്‍ക്കിംഗ് സൗജന്യമാണ്.
ലണ്ടന്‍: ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആര്‍ക്കും പ്രത്യേകിച്ച് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സെങ്കിലും ഇല്ലാതെ യുകെയില്‍ വാഹനം റോഡിലിറക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ പലരും ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞും വാഹനങ്ങള്‍ പുറത്തിറക്കാറുണ്ട്. അത്തരക്കാര്‍ക്ക് പേടിസ്വപ്‌നമാണ് ലണ്ടനിലെ ഈ പ്രദേശം. ഈസ്റ്റ് ലണ്ടനിലാണ് ഇന്‍ഷുറന്‍സില്ലാത്തതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
ഇ പോസ്റ്റ് കോഡ് പ്രദേശത്ത് ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ചതിന് ലൈസന്‍സ് സ്റ്റാംപ് ചെയ്യപ്പെട്ടവരുടെ എണ്ണം 5290 വരുമെന്നാണ് കണക്ക്. ടവര്‍ ഹാംലറ്റ്‌സ്, ന്യൂഹാം, ഈസ്റ്റ് ലണ്ടന്‍ ബറോയുടെ ചില പ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശമാണ് ഇത്. ഇവിടെ 89 പേരില്‍ ഒരാള്‍ വീതം ഇന്‍ഷുറന്‍സ് ഇല്ലാതെ പിടിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ബ്രിട്ടനിലെ ഏറ്റവും വലിയ സംഖ്യയാണ് ഇത്.
സൗത്ത് ഈസ്റ്റ് ലണ്ടനിലെ എസ്ഇ പോസ്റ്റ് കോഡ് പ്രദേശമാണ് തൊട്ടു പിന്നിലുള്ളത്. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെട്ടാല്‍ ചികിത്സക്കുള്ള പണം കിട്ടില്ല എന്നു മാത്രമല്ല അപകടം നിങ്ങളുടെ പിഴവ് മൂലമല്ലെങ്കില്‍ പോലും നോ ക്ലെയിം ബോണസ് പോലെയുള്ള ആനുകൂല്യങ്ങളും നഷ്ടമാകും. ലൈസന്‍സില്‍ ആറ് മുതല്‍ എട്ട് പോയിന്റുകള്‍ വരെ ലഭിക്കുകയും അത് നാല് വര്‍ഷം വരെ നിലനില്‍ക്കുകയും ചെയ്യും.
ലണ്ടന്‍: മെഷീന്‍ ഇക്കോണമിയുടെ വളര്‍ച്ച യുകെയില്‍ സാമ്പത്തിക അസമത്വത്തിന് കാരണമാകുന്നുണ്ടെന്ന് തിങ്ക്ടാങ്ക് ഐപിപിആര്‍. 290 ബില്യന്‍ പൗണ്ടോളം വരുന്ന തുക ശമ്പളമായി നല്‍കേണ്ടി വരുന്ന ജോലികളാണ് ഓട്ടോമേഷനിലൂടെ ഇല്ലാതാകുന്നത്. യുകെയിലെ മൊത്തം വാര്‍ഷിക ശമ്പളം കണക്കുകൂട്ടുന്നതില്‍ മൂന്നിലൊന്ന് ഓട്ടോമേഷനിലൂടെ ഇല്ലാതാകുന്നു എന്നാണ് വിശദീകരിക്കപ്പെടുന്നത്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന ജോലികള്‍ മിക്കവയും അനിശ്ചിതാവസ്ഥയിലാണ്. ഈ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്കും ധനികര്‍ക്കുമിടയില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഐപിപിആര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള പ്രമുഖ്യ വ്യക്തിത്വങ്ങള്‍ അടങ്ങുന്ന ഐപിപിആര്‍ കമ്മീഷന്‍ ഫോര്‍ ഇക്കണോമിക് ജസ്റ്റിസിന് വേണ്ടിയാണ് പഠനം നടത്തിയത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായങ്ങളില്‍ റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ഉപയോഗിക്കുന്ന കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തണമെന്ന് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശരിയായ വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഓട്ടോമേഷന്റെ ഗുണഫലങ്ങള്‍ മൂലധനവും ഏറ്റവും പ്രഗത്ഭരായ ജോലിക്കാരും മാത്രമുള്ള തൊഴിലുടമകള്‍ക്ക് മാത്രമേ ലഭിക്കൂവെന്ന് ഐപിപിആറിലെ മുതിര്‍ന്ന ഗവേഷകന്‍ മാത്യു ലോറന്‍സ് പറയുന്നു.
യുകെ സാമ്പത്തിക വ്യവസ്ഥയിലെ 44 ശതമാനം ജോലികളും ഓട്ടോമേഷന് വിധേയമാകുമെന്നാണ് നിഗമനം. ഇതി 13.7 ദശലക്ഷം ആളുകള്‍ ചെയ്യുന്ന തൊഴിലുകളാണ്. ഇവര്‍ക്ക് ലഭിക്കുന്ന 290 ബില്യന്‍ പൗണ്ടാണ് വ്യവസായങ്ങള്‍ ഇതിലൂടെ ലാഭിക്കാന്‍ പോകുന്നത്. ഈ മാറ്റങ്ങള്‍ പൂര്‍ണ്ണമായും നിലവില്‍ വരാന്‍ പത്തു മുതല്‍ 20 വര്‍ഷം വരെ വേണ്ടിവരുമെന്നും പഠനം വ്യക്തമാക്കുന്നു.
ക്രിപ്റ്റോ കറന്‍സിയുടെ ഭാവി എന്താവുമെന്ന് ലോകം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോഴും ഈ രംഗത്ത് ബഹുദൂരം മുന്നിലെത്തിയ ജപ്പാന്‍ ഇതാണ് ഫ്യൂച്ചര്‍ കറന്‍സി എന്ന് തീര്‍ച്ചപ്പെടുത്തി മുന്നോട്ട് നീങ്ങുകയാണ്. ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി മുന്‍പോട്ടു പോകുന്ന ജാപ്പനീസ് സമ്പദ് വ്യവസ്ഥയില്‍ പുതിയ ചുവട് വയ്പ്പ് ആയിരിക്കും തൊഴിലാളികള്‍ക്ക് ക്രിപ്റ്റോ കറന്‍സിയായി ശമ്പളം നല്‍കാനുള്ള നീക്കം.
അടുത്ത വര്‍ഷം ആദ്യം മുതല്‍ തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശമ്പളം ബിറ്റ് കോയിന്‍ ആയി നല്‍കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത് ജാപ്പനീസ് ഇന്‍റര്‍നെറ്റ് കമ്പനിയായ ജിഎംഒ ഗ്രൂപ്പ് ആണ്. നാലായിരത്തോളം തൊഴിലാളികളാണ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം ബിറ്റ് കോയിന്‍ ആയി നല്‍കാനാണ് കമ്പനി ഒരുങ്ങുന്നത്.
എന്നാല്‍ ബിറ്റ് കോയിന്‍ വിമര്‍ശകര്‍ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന ആരോപണവുമായി എത്തിയിട്ടുണ്ട്. വിലയില്‍ ചാഞ്ചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന ബിറ്റ് കോയിന്‍ എങ്ങനെ ശമ്പളം നല്‍കാന്‍ ഉപയോഗിക്കും എന്നതാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. എന്നാല്‍ വ്യക്തമായ ഉത്തരവുമായി ആണ് ജിഎംഒ മുന്നോട്ട് പോകുന്നത്. ശമ്പളത്തിന്റെ ഒരു ഭാഗം ബിറ്റ് കോയിന്‍ ആയി നല്‍കുമ്പോള്‍ ബിറ്റ് കോയിന്റെ അന്നത്തെ വിപണി വിലക്ക് അനുസരിച്ച് മൂല്യനിര്‍ണ്ണയം നടത്തിയാവും ഇത് നല്‍കുന്നത്. തൊഴിലാളികള്‍ക്ക് വേണമെങ്കില്‍ ഈ ബിറ്റ് കോയിന്‍ അന്ന് തന്നെ എക്സ്ചേഞ്ച് ചെയ്ത് പണമാക്കി മാറ്റാന്‍ സാധിക്കും. അതല്ല ബിറ്റ് കോയിന്‍ ആയി സൂക്ഷിക്കണമെങ്കില്‍ അങ്ങനെയുമാവാം.
ശമ്പളമായി ലഭിക്കുന്ന ബിറ്റ് കോയിന്‍ അങ്ങനെ തന്നെ സൂക്ഷിച്ചാല്‍ വിലവര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ വന്‍ നേട്ടം കൊയ്യാനുള്ള അവസരമാണ് കൈവരുന്നത്. ബിറ്റ് കോയിന്‍ വില ഇടിഞ്ഞാല്‍ നഷ്ടം വരാനുള്ള സാദ്ധ്യതയും തുല്യമായ അളവില്‍ ഉണ്ടെന്ന് മാത്രം.
യുകെയില്‍ ക്രിപ്റ്റോ കറന്‍സി രംഗത്തെ മുന്‍നിര സ്ഥാപനമായ സിസിആര്‍ബി ഇപ്പോള്‍ തന്നെ തൊഴിലാളികള്‍ക്ക് വേതനത്തിന്റെ ഒരു ഭാഗം ക്രിപ്റ്റോ കാര്‍ബണ്‍ ആയി നല്‍കി വരുന്നുണ്ട്. ബിറ്റ് കോയിനെ അപേക്ഷിച്ച് നോക്കിയാല്‍ പബ്ലിക് യൂസബിലിറ്റി കൂടി ഉണ്ടെന്നതാണ് ക്രിപ്റ്റോ കാര്‍ബണിന്‍റെ മെച്ചം.
സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പൂര്‍ണ്ണമായും ബ്ലോക്ക് ചെയിന്‍ ടെക്നോളജിയുടെ അനന്ത സാദ്ധ്യതകള്‍ പരീക്ഷിക്കാന്‍ ദുബായ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ആദ്യ ബ്ലോക്ക് ചെയിന്‍ പവേര്‍ഡ് രാജ്യമാകാന്‍ ദുബായ് തീരുമാനമെടുത്തതായ പ്രഖ്യാപനം വന്നതോടെ നടപ്പിലാകാന്‍ പോകുന്നത് ഇടനിലക്കാരെ മുഴുവനായും ഒഴിവാക്കിയുള്ള ഒരു ഭരണ നിര്‍വഹണ രീതി ആയിരിക്കും. 2020 ആവുമ്പോഴേക്കും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ബ്ലോക്ക് ചെയിന്‍ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ദുബായ് വ്യക്തമാക്കുന്നു.
അഞ്ച് വര്‍ഷം കൊണ്ട് നൂറു ശതമാനം ഗവണ്മെന്റ് രേഖകളും ബ്ലോക്ക് ചെയിന്‍ വഴി രേഖപ്പെടുത്തപ്പെടുന്നതോടെ ഭരണ നിര്‍വഹണത്തിനായി ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ വലിയൊരു നിരയെ കാത്ത് പരിപാലിക്കുക എന്ന വന്‍ ബാദ്ധ്യത സര്‍ക്കാരിന്‍റെ തലയില്‍ നിന്ന് ഒഴിവാകുമെന്ന് ഉറപ്പാണ്. അറേബ്യന്‍ ചെയിന്‍ എന്ന ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലേക്ക് ദുബായ് ഗവണ്മെന്റ് എല്ലാ പേപ്പര്‍ വര്‍ക്കുകളും മാറ്റുന്നതോട് കൂടി പേപ്പര്‍ വെരിഫിക്കെഷനുകള്‍ക്കും മറ്റുമായി വക്കീലന്മാരെയും മറ്റ് ഗവണ്മെന്‍റ് ഓഫീസര്‍മാരെയും സമീപിക്കേണ്ട ആവശ്യം തന്നെ ഇല്ലാതായി മാറും.
ഒബ്ജക്റ്റ് ടെക് എന്ന സാങ്കേതിക വിദ്യയിലൂടെ ഡിജിറ്റല്‍ പാസ്പോര്‍ട്ടുകളും ബ്ലോക്ക് ചെയിന്‍ സെക്യൂരിറ്റിയും നിലവില്‍ വരുന്നതോടെ ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ വന്‍ മാറ്റത്തിന് തന്നെ വഴിയൊരുങ്ങും. സുരക്ഷാ പരിശോധനകള്‍ക്കും ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കും മറ്റും വേണ്ടി വരുന്ന വന്‍ കാലതാമസം ഒഴിവാകുന്നതോടെ ദുബായ് എയര്‍പോര്‍ട്ട് ലോകത്തില്‍ തന്നെ ഒന്നാമതായി മാറും.
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് എല്ലാ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പ്രോപ്പര്‍ട്ടി റിലേറ്റഡ് കരാറുകളും ബ്ലോക്ക് ചെയിന്‍ വെരിഫിക്കേഷന്‍ രീതിയിലേക്ക് മാറ്റുവാന്‍ ഒരുങ്ങുകയാണ്. വാടക കരാറുകളും യൂട്ടിലിറ്റി സംവിധാനങ്ങളും എല്ലാം ഇനി ബ്ലോക്ക് ചെയിന്‍ വഴി ആയി മാറും.
എം ക്യാഷ് എന്ന പേരില്‍ സ്വന്തം ക്രിപ്റ്റോ കറന്‍സി ആരംഭിക്കുന്നതായി ദുബായ് ഗവണ്മെന്റ് ഒക്ടോബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. കാലക്രമേണ എല്ലാ സാമ്പത്തിക ഇടപാടുകളും ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ക്യാഷ് രീതിയിലേക്ക് മാറും.
വന്‍തോതിലുള്ള ഈ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ 46 അംഗങ്ങളുള്ള ഗ്ലോബല്‍ ബ്ലോക്ക് ചെയ്ന്‍ കൗണ്‍സിലുമായി ദുബായ് ഗവണ്മെന്റ് കരാര്‍ ഉറപ്പിച്ച് കഴിഞ്ഞു. മൈക്രോസോഫ്റ്റ്, ഐബിഎം, സിസ്കോ തുടങ്ങിയ വമ്പന്മാര്‍ ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പ് ആണ് ദുബായിയെ സമ്പൂര്‍ണ്ണ ബ്ലോക്ക് ചെയിന്‍വല്‍ക്കരണത്തിലേക്ക് നയിക്കുക. ഈയൊരു മാറ്റത്തിലൂടെ ഓരോ വര്‍ഷവും ഏകദേശം നൂറ് മില്യനോളം ഡോക്യുമെന്റ്കള്‍ ബ്ലോക്ക് ചെയിന്‍ വഴി രേഖപ്പെടുത്തുക എന്നതാണ്. ഇത് വഴി 25മില്യന്‍ മണിക്കൂറുകളുടെ തൊഴിലും 1.5 മില്യന്‍ ഡോളര്‍ ടാക്സും ലാഭിക്കാന്‍ കഴിയുമെന്ന് കണക്കാക്കുന്നു.
ദുബായിയെ ലോകത്തിലെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള ചുമതല നല്‍കിയിരിക്കുന്ന സ്മാര്‍ട്ട് ദുബായ് ഓഫീസിന്‍റെ ഡയറക്ടര്‍ ജനറലായ ഡോ. അയിഷ ബിന്‍ ബിഷാര്‍ പറയുന്നത് പൂര്‍ണ്ണമായും ബ്ലോക്ക് ചെയിന്‍ സാങ്കേതികതയിലേക്ക് മാറുന്നതോടെ ദുബായ് സ്മാര്‍ട്ട് ആകുന്നതിന് പുറമേ ലോകത്തിലെ സന്തോഷവാന്മാരായ ആളുകള്‍ താമസിക്കുന്ന സിറ്റി എന്ന നിലയിലേക്കും ദുബായ് മാറും എന്നാണ്. ബ്ലോക്ക് ചെയിന്‍ നിലവില്‍ വരുന്നതോടെ അനന്തമായ പേപ്പര്‍ വര്‍ക്കുകള്‍ക്കും മറ്റുമായി ഇപ്പോള്‍ ചെലവഴിക്കുന്ന സമയം കൂടുതല്‍ ഉല്ലാസപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന് കാരണമായി ഡോ. ആയിഷ പറയുന്നത്.
ഏതായാലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങള്‍ നടപ്പിലായി കഴിയുമ്പോള്‍ അക്കൗണ്ടന്റുമാരും ബാങ്കര്‍മാരും വക്കീലന്മാരും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ഒന്നും നിയന്ത്രിക്കാന്‍ ഇല്ലാത്ത കൂടുതല്‍ സ്വതന്ത്രവും സുതാര്യവുമായ ഒരു ഭരണ സംവിധാനത്തിലേക്ക് ആയിരിക്കും ദുബായ് മാറുന്നത്.
ലണ്ടന്‍: 200 പൗണ്ടിനു താഴെ വിലയുള്ള വസ്തുക്കള്‍ കടകളില്‍ നിന്ന് മോഷണം പോയാല്‍ അതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് പോലീസ് നയത്തിനെതിരെ വ്യാപാരികള്‍. ഈ തീരുമാനം മോഷ്ടാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്നും ഷോപ്പ്‌ലിഫ്റ്റിംഗ് പകര്‍ച്ചവ്യാധിയായിത്തീര്‍ന്നിരിക്കുകയാണെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു. 200 പൗണ്ടില്‍ താഴെ വിലയുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നവരെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നതാണ് പോലീസിന്റെ തീരുമാനം. ഇതുമൂലം മോഷ്ടാക്കള്‍ തങ്ങളെ ലക്ഷ്യം വെച്ചിരിക്കുകയാണെന്ന് വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിക്കുന്നു.
ഇത്തരം മോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പോലീസ് കാര്യമായി ശ്രദ്ധിക്കാറില്ല. മോഷ്ടാക്കള്‍ കടകളില്‍ അതിക്രമങ്ങള്‍ നടത്തുകയോ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഒരു ഉദ്യോഗസ്ഥനെ അയക്കുക മാത്രമാണ് ചെയ്യുന്നത്. വാഹനം അമിതവേഗതയില്‍ ഓടിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന അതേതോതിലുള്ള ശിക്ഷ മാത്രമാണ് മോഷ്ടാക്കള്‍ക്കും ലഭിക്കുന്നതെന്നാണ് ഉയരുന്ന പരാതി. ഹോം ഓഫീസുമായി വ്യാപാരികള്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ ഈ പരാതികള്‍ ഉന്നയിച്ചതായാണ് വിവരം.
ഷോപ്പ്‌ലിഫ്റ്റിംഗ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിമിനല്‍ സംഘങ്ങള്‍ പോലീസിന്റെ ഈ നയത്തെ ചൂഷണം ചെയ്യാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുകയാണെന്നും ്‌വ്യാപാരികള്‍ പറയുന്നു. 2014ലെ ആന്റി സോഷ്യല്‍ ബിഹേവിയര്‍, ക്രൈ ആന്‍ഡ് പോലീസിംഗ് ആക്ടിന്റെ ഭാഗമായാണ് 200 പൗണ്ട് എന്ന പരിധി കൊണ്ടുവന്നത്.
ദക്ഷിണധ്രുവത്തില്‍ ഏകനായി എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് ടെന്നീസ് താരം ആന്‍ഡി മുറേയുടെ ഭാര്യാസഹോദരന്‍ സ്‌കോട്ട് സിയേഴ്‌സിന്. ഫസ്റ്റ് ബറ്റാലിയന്‍ റോയല്‍ ഗൂര്‍ഖ റൈഫിള്‍സില്‍ ലഫ്റ്റനന്റായ സിയേഴ്‌സ് 702 മൈല്‍ നീളുന്ന യാത്ര 38 ദിവസത്തിലാണ് പൂര്‍ത്തിയാക്കിയത്. 40 മുതല്‍ 50 ദിവസം വരെ യാത്രക്ക് വേണ്ടിവരുമെന്നായിരുന്നു കരുതിയിരുന്നത്. ഇപ്പോള്‍ 27 വയസുള്ള സിയേഴ്‌സ് ലണ്ടനിലെ ഷോര്‍ഡിച്ചിലാണ് താമസിക്കുന്നത്. നേരത്തേ ഈ റെക്കോഡ് കരസ്ഥമാക്കിയയാളേക്കാള്‍ രണ്ട് വയസ് കുറവാണ് സിയേഴ്‌സിന്.
ലഫ്റ്റനന്റ് സിയേഴ്‌സിന്റെ മൂത്ത സഹോദരി കിമ്മിനെ 2015ലാണ് രണ്ട് തവണ വിംബിള്‍ഡണ്‍ ചാംപ്യനായ ആന്‍ഡി മുറെ വിവാഹം കഴിച്ചത്. നേട്ടത്തില്‍ ആന്‍ഡി മുറെ സിയേഴ്‌സിനെ അഭിനന്ദിച്ചു. ക്രിസ്തുമസ് ദിനത്തിലാണ് ഈ റെക്കോര്‍ഡ് നേട്ടം സിയേഴ്‌സ് കരസ്ഥമാക്കിയത്. അതിനു തലേന്ന് ലക്ഷ്യസ്ഥാനത്തിന് 38 മൈല്‍ അകലെ സിയേഴ്‌സ് എത്തിയിരുന്നു. ബെസ്സീ എന്ന് പേരിട്ട സ്ലെഡ്ജില്‍ ടെന്റും അത്യാവശ്യത്തിനുള്ള ആഹാരസാധനങ്ങളുമായാണ് സിയേഴ്‌സ് യാത്ര ചെയ്തത്. 38 ദിവസം നീണ്ട യാത്രക്ക് ശേഷം താനും ബെസ്സിയും ലോകറെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണെന്ന് സിയേഴ്‌സ് ബ്ലോഗില്‍ കുറിച്ചു.
ലഘുഭക്ഷണങ്ങളും ഐപാഡിലൂടെ കേട്ട പാട്ടുകളും മാത്രമായിരുന്നു യാത്രയില്‍ കൂട്ടായിരുന്നതെന്ന് സിയേഴ്‌സ് പറഞ്ഞു. വിഷമസന്ധികളില്‍ ഇവ മാത്രമാണ് തന്നെ മുന്നോട്ട് നയിച്ചത്. നേപ്പാളിലെ ഗോര്‍ഖയില്‍ 2015ലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ സ്‌കൂളുകള്‍ പുനരുദ്ധരിക്കുന്നതിനായി ഗൂര്‍ഖാ വെല്‍ഫെയര്‍ ട്രസ്റ്റിനു വേണ്ടി ധനസമാഹരണം നടത്താനാണ് യാത്ര സംഘടിപ്പിച്ചത്. 25,000 പൗണ്ടായിരുന്നു ലക്ഷ്യമെങ്കിലും 33,500 പൗണ്ട് ഇതിലൂടെ സമാഹരിക്കാനായി.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് മുസ്‌ലിം പുരോഹിതരെ അജ്ഞാതര്‍ മര്‍ദിച്ച് അവശരാക്കിയ ശേഷം ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് എറിഞ്ഞു. ബാഗ്പത് ജില്ലയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ മുസ്‌ലിം പുരോഹിതരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹിയിലെ മര്‍കാസി മസ്ജിദ് സന്ദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് ആക്രമണത്തിന് ഇരയായത്. ബാഗ്പതിലെ അഹീഡ സ്വദേശികളാണ് ഇവര്‍. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
അഹീഡ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം നടന്നതെന്ന് മുസ്‌ലിം പുരോഹിതര്‍ പറഞ്ഞു. ഇറങ്ങുന്നതിന് മുന്നോടിയായി തങ്ങള്‍ ഷൂ ധരിച്ച് തയാറാകുന്നതിനിടെ ഒരു സംഘം ട്രെയിന്‍ വാതിലടച്ച് മര്‍ദിക്കുകയായിരുന്നു.
ഇരുമ്പു വടിയും മറ്റ് ആയുധങ്ങളും അക്രമികളുടെ കൈവശമുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഏഴംഗ സംഘമാണ് ആക്രമിച്ചതെന്നാണ് ഇവരുടെ മൊഴി. മര്‍ദനത്തിന് ശേഷം സ്റ്റേഷനില്‍ നിര്‍ത്താന്‍ പോവുകയായിരുന്ന ട്രെയിനില്‍ നിന്നും തങ്ങളെ പുറത്തേയ്ക്ക് എറിഞ്ഞുവെന്നും പുരോഹിതര്‍ പൊലീസിന് മൊഴി നല്‍കി.