Main News

മലയാളം യുകെ ന്യൂസ് ടീം.

മൈലോഡിസ്പ്ലാസിയ ബാധിച്ച് ചികിത്സയിലുള്ള 22 കാരനായ മലയാളി വിദ്യാർത്ഥിക്ക് ജീവൻ നിലനിർത്താൻ മജ്ജ മാറ്റിവയ്ക്കലേ മാർഗ്ഗമുള്ളുവെന്ന് വൈദ്യശാസ്ത്രം. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിലാണ് വെസ്റ്റ് ഓഫ് ഇംഗ്ളണ്ട്, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ജെയിംസ് ജോസ് ചികിത്സയിൽ കഴിയുന്നത്. പഠനത്തിൽ മിടുമിടുക്കനായ ജെയിംസിന് അനുയോജ്യമായ മജ്ജ ദാതാവിനെ തേടിയുള്ള അന്വേഷണം തുടങ്ങിയത് ഫെബ്രുവരിയിലാണ്. സമാനമായ ജീൻ പൂളിൽ നിന്നുള്ളവരിൽ നിന്നു മജ്ജ മാറ്റിവയ്ക്കാൻ സാധിച്ചാൽ ചികിത്സ വിജയകരമാകും.

മൈലോഡിസ് പ്ലാസിയാ എന്നത് ബ്ലഡ് സെല്ലുകളെ ബാധിക്കുന്ന ഒരു തരം ക്യാൻസറാണ്. ശരീരത്തിലെ ബോൺമാരോയിൽ നിന്നാണ് ബ്ലഡ് സെല്ലുകൾ ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളിൽ സ്ഥിതി ചെയ്യുന്ന മജ്ജ ദുർബലമാവുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്യുമ്പോൾ ശരീരത്തിലെ രക്ത ഉദ്പാദനത്തെ ഇത് ബാധിക്കുന്നു. മജ്ജയുടെ ആദ്യ രൂപമായ സ്റ്റെം സെല്ലുകൾ മാറ്റി വയ്ക്കുക എന്നതാണ് ഇതിനു ചെയ്യാവുന്ന ചികിത്സ. ഇതു വഴി ആരോഗ്യ പൂർണമായ മജ്ജ രൂപം പ്രാപിക്കുകയും രക്ത ഉത്പാദനം സാധാരണ ഗതിയിൽ എത്തുകയും വഴി രോഗി സുഖം പ്രാപിക്കും.

 

അനുയോജ്യമായ മജ്ജ ദാതാവിനെ കണ്ടെത്തുന്നതിനായി ഉള്ള പരിശ്രമത്തിലാണ് ജെയിംസിൻെറ പിതാവ് ജോസും മാതാവ് ഗ്രേസിയും സഹോദരൻ ജോയലും. ഡിലീറ്റ് ക്യാൻസറും ഉപഹാറും അവരുടെ ശ്രമങ്ങൾക്ക് കൈത്താങ്ങാകാൻ മുന്നോട്ട് വന്നിട്ടുണ്ട്. സ്റ്റെം സെൽ- ഓർഗൻ ഡൊണേഷൻ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ചാരിറ്റികളാണ് ഡിലീറ്റ് കാൻസറും ഉപഹാറും. ഏഷ്യൻ കമ്യൂണിറ്റിയിൽ നിന്ന് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിൽ ഉളളവരുടെ എണ്ണം വളരെ കുറവാണ്. ഒരേ എത്നിക് ഒറിജിനിൽ ഉള്ളവരുടെ മജ്ജ ലഭ്യമായാൽ രോഗത്തിൽ നിന്ന് സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്. അനുയോജ്യമായ മജ്ജ ദാതാവിനെ കണ്ടെത്തുവാനുള്ള ശ്രമം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ജെയിംസിൻെറ കുടുംബവും ഉപഹാറും. മജ്ജ മാറ്റി വയ്ക്കലിനെക്കുറിച്ചുള്ള അജ്ഞത മൂലം വളരെ കുറച്ച് ആളുകൾ മാത്രമേ പേരു രജിസ്റ്റർ ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളൂ. ഏഷ്യൻ വംശജരായവർ ഇതിനെക്കുറിച്ച് കൂടുതൽ ബോധവൽക്കരിക്കപ്പെടേണ്ടതുണ്ട് എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദർ അഭിപ്രായപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി 07412934567 എന്ന നമ്പരിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

നഴ്‌സുമാരെ സംബന്ധിച്ചു ഒരു വാർത്ത വന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളെ ആണ് എന്നുള്ളത്, എന്തുകൊണ്ട് എന്നുള്ള കാര്യം ഏവർക്കും അറിവുള്ളതാണ്. ഇതിന് കാരണം മറ്റൊന്നുമല്ല, നഴ്സിംഗ് മേഘലയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം തന്നെയാണ്. ആദ്യമായി ഇന്ത്യയിലെ തന്നെ കുറച്ചു നഗരങ്ങളെ നോക്കാം. ഹൈദ്രാബാദ് സിറ്റിയിൽ ഉള്ള ഹോസ്പിറ്റലുകളിൽ ജോലിയെടുക്കുന്ന നഴ്‌സ്മാരുടെ ആകെ എണ്ണത്തിന്റെ 80 ശതമാനം മലയാളികൾ ആണ്. ബാംഗ്ലൂർ നഗരത്തിൽ ഇത് 60 മുതൽ 70 ശതമാനം വരെയാണ്. എന്നാൽ ഡൽഹി-പൂനെ എന്നിവടങ്ങളിൽ മലയാളി നഴ്‌സുമാരുടെ എണ്ണം 80 ശതമാനത്തിന് അടുത്താണ്. 2012 ലെ കണക്കുകളാണ് മുകളിൽ പറഞ്ഞത്.

എന്നാൽ 1970 കളിൽ രാജ്യം കടന്നുള്ള നഴ്സിംഗ് ജോലികളിലേക്ക് മലയാളി നഴ്സുമാരുടെ ഒരു വൻ മുന്നേറ്റം ഉണ്ടായി. പിന്നീട് നാം കണ്ടത് കൂണുപോലെ പടർന്നു പന്തലിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ വളർച്ചയാണ്. തട്ടിപ്പുകളും ചതിയും നിറഞ്ഞ ഒരു മേഘലയായിത്തീരാൻ അധികസമയം വേണ്ടിവന്നില്ല എന്നുള്ളത് ഒരു യാഥാർഥ്യം. ഇത്തരത്തിൽ കാര്യങ്ങൾ മുന്നേറിയപ്പോൾ റിക്രൂട്ട്‌മെന്റ് ഏജന്‍സികൾ തമ്മിലുള്ള കുടിപ്പകയും കൂടിവന്നു. എല്ലാ അതിർവരമ്പുകളും ഭേദിച്ച റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ കുടിപ്പകയ്‌ക്കൊടുവില്‍  കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന വന്ന നിയന്ത്രണങ്ങളില്‍ വിദേശജോലി എന്ന മോഹം പൊലിഞ്ഞത് മലയാളി നഴ്‌സുമാര്‍ക്ക്.

വിദേശത്തേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് അമിതഫീസ് ഈടാക്കുന്നുവെന്ന പരാതികള്‍ക്കൊടുവില്‍ വന്ന നിയന്ത്രണം ഫലത്തില്‍ നഴ്‌സിങ് മേഖലയിലെ വിദേശജോലി എന്ന സാധ്യതതന്നെ ഇല്ലാതാക്കി. നിയന്ത്രണം ഏര്‍പ്പെടുത്തി രണ്ടു വര്‍ഷം തികയുമ്പോള്‍ വിദേശ ആരോഗ്യമന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള ആശുപത്രികളിലേക്ക് ഒരാളെപ്പോലും ജോലിക്ക് അയക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായിട്ടില്ല. പ്രതിവര്‍ഷം 25000 റിക്രൂട്ട്‌മെന്റ് വരെ നടന്ന സ്ഥാനത്ത് കഴിഞ്ഞവര്‍ഷം കേരളത്തില്‍നിന്ന് വിദേശരാജ്യങ്ങളിലേക്കു പോയത് 1400 നഴ്‌സുമാര്‍ മാത്രം.

ഒഡപെക് വഴി 900 നഴ്‌സുമാരും നോര്‍ക്ക റൂട്ട്‌സ് വഴി 500 നഴ്‌സുമാരുമാണ് വിദേശത്ത് എത്തിയത്. ഈ രണ്ട് ഏജന്‍സികള്‍ക്കു മാത്രമാണ് സംസ്ഥാനത്തുനിന്ന് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് അനുമതിയുള്ളത്. സ്വകാര്യ ഏജന്‍സികളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതാണു നിലവിലെ തിരിച്ചടിക്കു കാരണം. 2015 മെയ് മുതലാണ് വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി പരിമിതപ്പെടുത്തിയത്. അന്ന് കുവൈത്ത് അടക്കമുള്ള 18 ഇ.സി.ആര്‍. രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തിരുന്നു. അവര്‍ ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതും തിരിച്ചടിയായിരുന്നു. ഇതിനിടെ കര്‍ശന ഉപാധികളോടെ സ്വകാര്യ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കുതന്നെ റിക്രൂട്ട്‌മെന്റുകള്‍ നല്‍കാനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയം കണ്ടില്ല.

ഏജന്‍സികളുടെ ലൈസന്‍സ് ഫീസ് കുത്തനെ കൂട്ടാനായിരുന്നു മുഖ്യ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജന്‍സികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഏജന്‍സികളുടെ ലൈസന്‍സ് ഫീസ് 20 ലക്ഷത്തില്‍ നിന്ന് ഒരു കോടിയായി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം സ്വകാര്യ ഏജന്‍സികള്‍ അംഗീകരിച്ചിട്ടില്ല. അമിതഫീസ് ഈടാക്കുകയാണെന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരേയുള്ള പരാതിക്കുപിന്നില്‍ ഏജന്‍സികള്‍ തമ്മിലുള്ള കുടിപ്പകയായിരുന്നെന്ന് അന്വേഷണ ഏജന്‍സികള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് അമിത ഫീസ് ഈടാക്കിയിരുന്നെന്ന് സി.ബി.ഐ. വെളിപ്പെടുത്തിയെങ്കിലും ഇതു സംബന്ധിച്ച് പരാതികളും തെളിവുകളും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

2005 ഫിലിപ്പീൻസിനെ പിന്തള്ളി ഇന്ത്യ നഴ്സുമാരുടെ ലഭ്യതയിൽ ഒന്നാമതെത്തി. യുകെ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് മലയാളികൾ ഒഴുകിയപ്പോൾ നല്ലൊരു നാളെ സ്വപ്‍നം കണ്ട് ഒരുപാട് പ്രതീക്ഷകളോടെ ഇല്ലാത്ത പണം ലോണുകൾ വഴി കണ്ടെത്തി പഠിച്ചു പാസായി ഒരു വിദേശ ജോലി സ്വപ്നം കണ്ട മലയാളി നഴ്സുമാർ, ഒന്നും കണ്ടില്ല എന്ന പോലെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും പെരുമാറിയാൽ നഴ്സുമാരുടെ ജീവിതത്തിൽ കരിനിഴൽ പരത്തും എന്നതിൽ തർക്കമില്ല. ഇത്തരത്തിൽ കാര്യങ്ങൾ മുന്നേറുമ്പോൾ നഷ്ടം സംഭവിക്കുന്നത് മലയാളികൾക്ക് തന്നെ.

 

ചെന്നൈ: വിമാന റാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രത. ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍ നിന്ന് വിമാനം റാഞ്ചാന്‍ പദ്ധതിയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം.

ഇത് സംബന്ധിച്ച് മുംബൈ പോലീസിന് അജ്ഞാത സ്ത്രീയുടെ ഇമെയില്‍ സന്ദേശവും ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് പോലീസിന് മെയില്‍ ലഭിച്ചത്.സംഭവത്തില്‍ 23 പേര്‍ ഉള്‍പ്പെടുന്നതായും ആറുപേരടങ്ങുന്ന സംഘം ഗൂഢാലോചന നടത്തിയതായും സ്ത്രീയുടെ മെയിലില്‍ പറയുന്നു.

ഭീഷണിയെ തുടര്‍ന്ന് മൂന്ന് വിമാനത്താവളങ്ങളിലും ഡല്‍ഹിയടക്കമുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും മെട്രോകളിലും സുരക്ഷ ശക്തമാക്കി. വിമാത്താവളങ്ങളില്‍ സുരക്ഷ ഏഴു മടങ്ങ് വര്‍ധിപ്പിച്ചു.

യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷമേ വഅകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. വിമാനത്താവളങ്ങളിലെ സന്ദര്‍ശക ഗാലറികള്‍ അടച്ചിട്ടിരിക്കുകയാണ്. സിഐഎസ്എഫിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്തായി. ക്രൈംബ്രാഞ്ച് പരിശോധനയില്‍ ലഭിച്ച കുറിപ്പിലെ വിവരങ്ങള്‍ ഹൈക്കോടതിയിലെ വാദത്തിനിടെയാണ് പുറത്തുവന്നത്. എന്നാല്‍ കുറിപ്പിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

കുറിപ്പില്‍ ഇംഗ്ലീഷില്‍ നാലു വാചകങ്ങള്‍മാത്രമാണുള്ളത്. ‘ഞാന്‍ പോകുന്നു, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി’ എന്നിങ്ങനെയാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

ജനുവരി 11നാണ്  ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പ്‌  ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നായിരുന്നു കത്ത് ലഭിച്ചത്.

പോലീസ് സംഘം  പരിശോധന നടത്തിയെങ്കിലും  ഈ കത്ത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്.

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും നടത്തുന്ന ക്യാംപസ് റിക്രൂട്ട്‌മെന്റുകള്‍ക്ക് നിയന്ത്രണം വരുന്നു. ഈ രീതി പൂര്‍ണ്ണമായും അവസനിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഈ രീതി ഭരണഘടനാ ലംഘനമാണെന്ന് നിയമമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സര്‍ക്കാര്‍, പൊതു ഉടമസ്ഥതയിലുള്ള കൊളേജുകളെ ഒഴിവാക്കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

മദ്രാസ് ഹൈക്കോടതിയും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. റിക്രൂട്ട്മെന്റ് ചില സ്ഥാപനങ്ങളില്‍ മാത്രം നടത്തുന്നത് കുട്ടികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ബോംബെ ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണങ്ങളെ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. പൗരന്റെ മൗലികാവകാശങ്ങള്‍ ഉറപ്പു വരുത്തുന്ന ഭരണഘടനയുടെ 141-ാം അനുചച്ഛേദത്തിന്റെ ലംഘനമാണ് ഇതെന്ന വിലയിരുത്തലാണ് കോടതി നടത്തിയത്.

എല്ലാ മഹാരത്ന സ്ഥാപനങ്ങളും പൊതുമേഖല ബാങ്കുകളും മിഡില്‍ ലെവല്‍ ഉദ്യോസ്ഥരെ ക്യാംപസ് റിക്രൂട്ട്‌മെന്റ് നടത്തി തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. പ്രശസ്തിയുള്ള സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു ഈ റിക്രൂട്ട്‌മെന്റുകള്‍ നടന്നിരുന്നത്.

പ്യോംഗ്യാങ്: ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം വന്‍ പരാജയം. പേര് വ്യക്തമാക്കാത്ത മിസൈല്‍ ആയിരുന്നു കൊറിയ പരീക്ഷിച്ചത്. എന്നാല്‍ ഇത് വിക്ഷേപിച്ച് ഉടന്‍ തന്നെ പൊട്ടിത്തകര്‍ന്നതായി ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ 11.21ന് വിക്ഷേപിച്ച മിസൈല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും എന്നാല്‍ അത് വളരെ വേഗം തന്നെ പൊട്ടിത്തകരുകയായിരുന്നുവെന്നും യുഎസ് പസഫിക് കമാന്‍ഡ് വക്താവ് ഡേവ് ബെന്‍ഹാം പറഞ്ഞു.

ഏതു തരത്തിലുള്ള മിസൈലായിരുന്നു ഇതെന്ന് വ്യക്തമായിട്ടിലലെന്നും അമേരിക്കന്‍ നാവികസേന അറിയിക്കുന്നു. ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്ത് സിന്‍പോയ്ക്ക് സമീപമാണ് മിസൈല്‍ പരീക്ഷണം നടന്നത്. കൊറിയയുടെ മുങ്ങിക്കപ്പലുകളുടെ താവളമായ ഇവിടെനിന്നാണ് അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം മുമ്പ് നടത്തിയിട്ടുള്ളത്. രാഷ്ട്രപിതാവായി കണക്കാക്കുന്ന കിം ഇല്‍ സുങ്ങിന്റെ 105-ാം ജന്മദിനം ആഘോഷിച്ചതിനു തൊട്ടുപിന്നാലെയാണ് മിസൈല്‍ പരീക്ഷണം നടന്നത്.

മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷ സാധ്യതകളുടെ പശ്ചാത്തലത്തിലായിരുന്നു മിസൈല്‍ പരീക്ഷണം. ദക്ഷിണ കൊറിയന്‍ തീരത്ത് അമേരിക്കന്‍ കപ്പല്‍ വ്യൂഹം എത്തിയതും ആണവ യുദ്ധത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ പ്രഖ്യാപനം നടത്തിയതും യുദ്ധ സാധ്യതയാണ് പ്രഖ്യാപിക്കുന്നത്. ഏതു സമയത്തും യുദ്ധത്തിന് സാധ്യതയുള്ളതായി ചൈനയും ആശങ്ക അറിയിച്ചിരുന്നു. ചൈനയുടെ സഹായം ലഭിച്ചില്ലെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ അറിയാമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ലണ്ടന്‍: ഡോക്ടര്‍മാരുടെ ക്ഷാമം മൂലം പ്രതിസന്ധിയെ നേരിടുന്ന ആശുപത്രികള്‍ അധിക ഷിഫ്റ്റ് ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഓഫറുകള്‍ നല്‍കുന്നു. ഓരോ അധിക മണിക്കൂറിനും 95 പൗണ്ട് വീതം നല്‍കുമെന്നാണ് ഓഫര്‍. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നതിനെത്തുടര്‍ന്ന് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടര്‍മാരെ ഇമെയിലിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയും ശമ്പള വര്‍ദ്ധനവു പോലെയുള്ള കാര്യങ്ങള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തുകയാണ് ആശുപത്രികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈസ്റ്റര്‍ വീക്കെന്‍ഡില്‍ തിരക്ക് പരിഗണിച്ച് പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലാണ് ഡോക്ടര്‍മാര്‍ക്ക് അധികം പണം നല്‍കുന്ന ഓഫര്‍ പ്രഖ്യാപിച്ചത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റില്‍ തിരക്കുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് 10 മണിക്കൂര്‍ ഷിഫ്റ്റിനാണ് ഓരോ മണിക്കൂറിനും 95 പൗണ്ട് നല്‍കിയത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ ഈ വിധത്തില്‍ ഉയര്‍ന്ന ഇന്‍സെന്റീവുകള്‍ നല്‍കിയതിലൂടെ രോഗികള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചുവെന്ന് നോര്‍ത്ത് വെസ്റ്റ് ആംഗ്ലിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നീല്‍ ഡോവെര്‍ട്ടി പറഞ്ഞു.

ഡോക്ടര്‍മാരില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ അവസാന നിമിഷ ശ്രമങ്ങളാണ് ഒട്ടു മിക്ക ആശുപത്രികളും ഈ വിധത്തില്‍ നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഡൂഡ്‌ലി ഗ്രൂപ്പ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലെ സീനിയര്‍ ഹൗസ് ഓഫീസര്‍മാരുടെ ഫീസ് മണിക്കൂറിന് 70 പൗണ്ട് വരെ ഉയര്‍ത്തേണ്ടി വന്നതായി വിവരമുണ്ട്. 10 മുതല്‍ 12 മണിക്കൂറുകള്‍ വരെ നീണ്ട അധിക ഷിഫ്റ്റിനാണ് ഈ തുക നല്‍കിയത്. പരമാവധി ഡോക്ടര്‍മാരെ പിടിച്ചു നിര്‍ത്തുന്നതിനായി ഒട്ടേറെ ആശുപത്രികള്‍ ഓഫറുകള്‍ നല്‍കിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ധോല-സാദിയ പാലത്തിന്റെ ഉദ്ഘാടനം ഈ മാസം നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ നേരിട്ടെത്തി ക്ഷണിച്ചു. ഉദ്ഘാടനത്തിന്റെ തീയതി ഇതുവരെ തീരുമാനമായിട്ടില്ല.

Image result for india's-longest-bridge-in-final-stages-of-construction-10-points

ബ്രഹ്മപുത്രയുടെ പോഷക നദിക്ക് കുറുകേയാണ് പാലം നിർമിച്ചിട്ടുളളത്. 9.15 കിലോമീറ്ററാണ് ധോല-സാദിയ പാലത്തിന്റെ നീളം. പാലം തുറക്കുന്നതോടെ അസമിൽനിന്ന് അരുണാചലിലേക്കുളള യാത്രാസമയം നാലു മണിക്കൂർ കുറഞ്ഞുകിട്ടും. 2011 ൽ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. ഏകദേശം 950 കോടി രൂപയാണ് പാലത്തിന്റെ നിർമാണത്തിനായി ചെലവഴിച്ചത്. നിലവിൽ മുംബൈയിലെ കടലിനു മുകളിലൂടെയുളള ബാന്ദ്ര-വോർലി പാലമാണ് ഏറ്റവും നീളം കൂടിയത്.

പാലത്തെക്കുറിച്ചുളള 10 കാര്യങ്ങൾ

1. ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകേയാണ് ധോല-സാദിയ പാലം നിർമിച്ചിട്ടുളളത്.

2. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽനിന്നും 540 കിലോമീറ്റർ അകലെയുളള സാദിയയിലാണ് പാലത്തിന്റെ തുടക്കം. അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നും 300 കിലോമീറ്റർ അകലെയുളള ധോലയിലാണ് പാലം അവസാനിക്കുന്നത്.

3. മുംബൈയിലെ ബാന്ദ്ര-വോർലി പാലത്തെക്കാൾ 30 ശതമാനം വലുതാണ് പാലം.

 

4. പാലം തുറക്കുന്നതോടെ അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്കുളള യാത്രാസമയത്തിൽ നാലു മണിക്കൂർ കുറവുണ്ടാകും.

5. 2011 ൽ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. 950 കോടിയോളം രൂപയാണ് നിർമാണ ചെലവ്.

6. അസമിലെ ഈ പ്രദേശത്തുളള ജനങ്ങൾക്ക് അരുണാചലിലേക്ക് പോകാൻ നിലവിൽ ബോട്ട് മാത്രമാണുളളത്.

 

7. പാലം വരുന്നതോടെ സൈന്യത്തിനും ഏറെ ഗുണകരമാകും. ചെനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശത്തിലേക്ക് എളുപ്പത്തിലും വേഗത്തിലും സൈന്യത്തിന് എത്താനാകും.

8. ടാങ്കുകൾക്ക് സഞ്ചരിക്കാൻ വിധത്തിലാണ് പാലത്തിന്റെ നിർമാണം.

9. സൈന്യം അരുണാചലിലേക്ക് പോകുന്ന ടിൻസുകിയ വഴി ടാങ്കുകൾക്ക് പോകാൻ തക്ക ബലമുളള പാലങ്ങൾ ഈ പ്രദേശത്ത് വേറെയില്ല.

10. അതിർത്തി സംസ്ഥാനങ്ങളുമായുളള റോഡ് ബന്ധം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2015 ൽ കേന്ദ്രസർക്കാർ 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ അസമിലെ ധോല-സാദിയ പാലത്തെയും ഉൾപ്പെടുത്തിയിരുന്നു.

ബെയ്ജിങ്:  ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയുമായി ചൈന. ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ്‌ ചൈനയുടെ മുന്നറിയിപ്പ്.

അമേരിക്കന്‍ മുന്നറിയിപ്പുകളെ അവഗണിച്ച് അണുപരീക്ഷണം നടത്താനുള്ള ഉത്തരകൊറിയയുടെ നീക്കം ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നാണ് ചൈനയുടെ നിഗമനം.

സൈനിക നീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഉത്തര കൊറിയ്‌ക്കെതിരായ യുദ്ധത്തില്‍ ആരും വിജയിക്കില്ല എന്നും വിദേശ കാര്യമന്ത്രിയെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ആണവപരിപാടികള്‍ നിര്‍ത്തിവെക്കണമെന്നും ചൈന ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ മുന്നറിയിപ്പുകളേയും ഉപരോധങ്ങളേയും മറികടന്നാണ് ഉത്തര കൊറിയ ആറാം വട്ടവും അണുപരീക്ഷണത്തിന് തയാറെടുത്തിരിക്കുന്നത്.

മേഖലയെ ആണവമുക്തമാക്കുന്നതിനായി ചര്‍ച്ചയിലൂടെ ഒരു പരിഹാരം എന്ന ചൈനയുടെ നിര്‍ദേശം എങ്ങുമെത്തിയിട്ടില്ല. ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകണം. അല്ലാതെ സൈന്യത്തിന് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല-ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യീ പറഞ്ഞു.

വീണ്ടുമൊരു പ്രകോപനം വച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമായിരുന്നു. സൈനിക നടപടിക്കൊരുങ്ങിയാല്‍ അമേരിക്കയെ തകര്‍ത്തുകളയുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോംങ് ഉന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: പിണറായി വിജനയന് മറുപടിയുമായെത്തി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ഇടതു നേതാക്കള്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ശത്രുക്കള്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഭരണത്തിലെ അഭിപ്രായഭിന്നത പുറത്തു പറയുന്നത് ഭരണത്തെ ദുര്‍ബലപ്പെടുത്തും. കാനത്തിന്റെ പ്രതികരണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉപയോഗിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

സിപിഐയും സിപിഐഎമ്മും യോജിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് വേണ്ടത്. മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. അവ പ്രചരിപ്പിക്കുന്ന തരത്തില്‍ വലുതല്ല. പ്രതിപക്ഷത്തിന്റെ മുതലെടുപ്പ് വിജയിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലല്ല. കസ്റ്റഡിയില്‍ എടുത്ത് കൊലപ്പെടുത്തുന്നതിനെയാണ് വ്യാജ ഏറ്റുമുട്ടല്‍ എന്ന് പറയുന്നത്. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ വ്യാജ ഏറ്റുമുട്ടലാക്കാന്‍ ശ്രമം നടക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

പൊലീസിന് നേരെ ആക്രമണം ഉണ്ടായപ്പോള്‍ തിരിച്ചടിച്ചതാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ നക്സല്‍ വര്‍ഗീസിനെ പൊലീസ് പിടികൂടി കണ്ണുകള്‍ ചൂഴ്ന്നെടുത്ത് കൊന്നത് പോലൊരു സംഭവമല്ല നിലമ്പൂരില്‍ നടന്നത്.
യുഎപിഎ നിയമം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സമയത്ത് ഇത് ദുരുപയോഗം ചെയ്യുമെന്ന് പറഞ്ഞ് പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയ പാര്‍ട്ടിയാണ് സിപിഎം. അന്നും ഇന്നും യുഎപിഎക്ക് എതിരാണ് സിപിഎം എന്നും കോടിയേരി പറഞ്ഞു.

യുഎപിഎ ദുരുപയോഗപ്പെടുത്തുന്ന ഒരു സംഭവവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി അടക്കം പ്രഖ്യാപിച്ചതാണ്. നിയമം എടുത്തു കളയണമമെന്നാണ് സിപിഎം നിലപാട്. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് യാതൊരുവിധ വിലക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വിവരാവകാശ നിയമത്തിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കേണ്ട. തീരുമാനങ്ങള്‍ താമസമില്ലാതെ ജനങ്ങളിലെത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.

നക്സല്‍ വര്‍ഗീസിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് സിപിഐഎം തന്നെയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വര്‍ഗീസിനെ മോശക്കാരനായ സത്യവാങ്മൂലം തിരുത്തണമെന്ന് തന്നെയാണ് സിപിഐഎം നിലപാട്. ഇക്കാര്യത്തില്‍ സിപിഐ നിലപാട് തന്നെയാണ് സിപിഐഎമ്മിന്റേയും. രണ്ടാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ശരിയല്ല.

ജിഷ്ണുവിന്റെ അമ്മ മഹിജക്ക് പരാതിയുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ ആയിരുന്നു ആദ്യം വിവരം അറിയിക്കേണ്ടത്. അല്ലാതെ ഡിജിപി ഓഫീസിന് മുന്നിലെ സമരം നടത്തുകയല്ല വേണ്ടിയിരുന്നത്. ആ സമരം മറ്റൊരു തലത്തിലേക്കാണ് പോയതെന്നും കോടിയേരി പറഞ്ഞു. സ്വാശ്രയ മാനേജ്മെന്റിനെതിരെ ശക്തമായ നടപടിയെടുത്തത് പിണറായി സര്‍ക്കാരാണെന്നും കോടിയേരി വ്യക്തമാക്കി. കാനം രാജേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഓരോന്നായി മറുപടി പറഞ്ഞുകൊണ്ടായിരുന്നു കോടിയേരിയുടെ വാര്‍ത്താസമ്മേളനം. രണ്ടു മുന്നണിയിലും പ്രവര്‍ത്തിച്ച് പരിചയമുള്ള പാര്‍ട്ടിയാണ് സിപിഐ എന്നും തങ്ങളേക്കാള്‍ അനുഭവ സമ്പത്ത് കാണുമെന്ന് പരിഹസിക്കാനും കോടിയേരി മറന്നില്ല.

RECENT POSTS
Copyright © . All rights reserved