Main News

ലണ്ടന്‍: പന്നികളുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക് മാറ്റിവെക്കാനുള്ള പരിശ്രമങ്ങള്‍ വിജയത്തിലേക്ക്. അവയവങ്ങള്‍ മാറ്റിവെക്കുന്നതില്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ തടസം നീങ്ങിയെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. പന്നികളിലെ ഡിഎന്‍എയില്‍ ഉണ്ടായിരുന്ന പ്രത്യേകതരം വൈറസായിരുന്നു ഈ പ്രക്രിയയിലെ ഏറ്റവും വലിയ വില്ലന്‍. അവയെ നീക്കം ചെയ്യാന്‍ സാധിച്ചുവെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. ഇതോടെ മനുഷ്യന് ആവശ്യമായ അവയവങ്ങള്‍ക്കും ശരീരകലകള്‍ക്കും വേണ്ടി മൃഗങ്ങളെ വളര്‍ത്താനുള്ള സാധ്യതയാണ് തെളിയുന്നത്.

പന്നികളാണ് മനുഷ്യരുടെ ശരീരപ്രകൃതിയുമായി ഏറ്റവും സാമ്യമുള്ള മൃഗങ്ങള്‍. പന്നികളുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക് മാറ്റിവെക്കുന്ന രീതിയെ സെനോട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇവയുടെ ഡിഎന്‍എയിലുള്ള റെട്രോവൈറസുകള്‍ മനുഷ്യര്‍ക്ക് മാരകമാണ്. ഇവ ബാധിച്ചു കഴിഞ്ഞാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയും ചെയ്യും. പോര്‍സിന് എന്‍ഡോജീനസ് റെട്രോവൈറസ് എന്ന ഇവ പെര്‍വുകള്‍ എന്നാണ് അറിയപ്പെടുന്നത്. ജീനുകളില്‍ ലയിച്ചുപോയിരുന്ന ഇവയെ നീക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇവയാണ് സെനോട്രാന്‍സ്പ്ലാന്റേഷന് ഇക്കാലമത്രയും തടസമായി നിന്നിരുന്നത്.

പ്രത്യേകതരം ജീന്‍ എഡിറ്റിംഗ് സങ്കേതം ഉപയോഗിച്ചാണ് ഈ വൈറസുകളെ നീക്കം ചെയ്തത്. ഇത് അവയമാറ്റ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ചുവടുവയ്പാണെന്ന് കെന്റ് സര്‍വകലാശാലയിലെ ജനറ്റിക്‌സ് പ്രൊഫസര്‍ ഡാരന്‍ ഗ്രിഫിന്‍ പറഞ്ഞു. ഇതോടെ ആവശ്യത്തിന് അവയവങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നതെങ്കിലും ധാര്‍മിക പ്രശ്‌നങ്ങള്‍ തടസങ്ങളായി ഇപ്പോഴും നിലവിലുണ്ട്.

ലണ്ടന്‍: ബ്രിട്ടനിലെ സ്വകാര്യ വാടക വീടുകളില്‍ മൂന്നിലൊന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തല്‍. ഈ മാനദണ്ഡങ്ങള്‍ പ്രകാരം താമസയോഗ്യമല്ലാത്ത വീടുകളിലാണ് ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്നത്. നാഷണല്‍ ഡീസന്റ് ഹോംസ് സ്റ്റാന്‍ഡാര്‍ഡ് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അവലോകനത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഇത്തരം വീടുകള്‍ക്ക് സുരക്ഷാ സംവിധനങ്ങളും ശരിയായ ബാത്ത്‌റൂം, കിച്ചണ്‍ സംവിധാനങ്ങളും ഹീറ്റിംഗിന് ആവശ്യമായ സൗകര്യങ്ങളുമില്ലെന്നാണ് വിശദീകരിക്കപ്പെടുന്നത്.

1.4 ദശലക്ഷം വീടുകള്‍ ഇത്തരത്തിലുള്ളവയുണ്ടെന്ന് അവലോകനത്തില്‍ കണ്ടെത്തി. വാടക വീടുകളുടെ 29 ശതമാനത്തോളം വരും ഇതെന്നാണ് കണക്ക്. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ലക്ഷക്കണക്കിനാളുകളാണ് താമസിച്ചു വരുന്നതെന്നാണ് വ്യക്തമാക്കപ്പെടുന്നത്. 2013ലെ കണക്കുകളെ അപേക്ഷിച്ച് 20,000 വീടുകള്‍ കൂടി സുരക്ഷിതമല്ലെന്ന് വ്യക്തമായിട്ടുണ്ട്. വീടുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്ന് വ്യക്തമായാല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ലോക്കല്‍ കൗണ്‍സിലുകള്‍ക്കും കെട്ടിട ഉടമകള്‍ക്കും നിയമപരമായ ബാധ്യതയുണ്ട്. എന്നാല്‍ സ്വകാര്യ വീട്ടുടമസ്ഥര്‍ ഇവ പരിഹരിക്കാന്‍ വലിയ താല്‍പര്യം കാണിക്കാറില്ലെന്നാണ് വ്യക്തമാകുന്നത്.

സുരക്ഷാപ്പിഴവുകള്‍ അവഗണിക്കപ്പെടുകയോ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയോ ചെയ്യുന്നു. വാര്‍ഷിക ഇംഗ്ലീഷ് ഹൗസിംഗ് സര്‍വേയിലെ കണക്കുകള്‍ അനുസരിച്ച് സ്വകാര്യ ഉടമസ്ഥരുടെ 7,95,000 വീടുകള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. അവയില്‍ 17 ശതമാനവും സുരക്ഷിതമല്ല. അപകടകരമായ ബോയിലറുകള്‍, വയറിംഗുകള്‍ പുറത്തു വന്ന നിലയിലുള്ളവ, ഓവര്‍ലോഡ് ചെയ്യപ്പെട്ട ഇലക്ട്രിക് സോക്കറ്റുകള്‍, കീടങ്ങളുടെ ശല്യം തുടങ്ങിയവയാണ് ഈ വീടുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍.

ലണ്ടന്‍: ആനക്കൊമ്പ് നിയമാനുസൃതം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങഴളുടെ പട്ടികയില്‍ യുകെ ഒന്നാമത്. ആനക്കൊമ്പ് നൂലാമാലകളില്ലാതെ ലഭിക്കുമെന്നതിനാല്‍ ആവശ്യക്കാരുടെ എണ്ണം കൂടാനും അതുവഴി ആനവേട്ട വര്‍ദ്ധിക്കാനും ഇതി കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിയമപരവും നിയമവിരുദ്ധവുമായ ആനക്കൊമ്പ് കയറ്റുമതിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഹോങ്കോങ്, ചൈന എന്നീ രാജ്യങ്ങളിലേക്കും ഏറ്റവും കൂടുതല്‍ ആനക്കൊമ്പ് യുകെയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നതെന്ന് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍വയണ്‍മെന്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വെളിപ്പെടുത്തി.

2010നും 2015നുമിടയില്‍ 36,000 ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ നിയമാനുസൃതമായി യുകെയില്‍ നിന്ന് കയറ്റി അയച്ചു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡേഞ്ചേര്‍ഡ് സ്പീഷീസിന്റെ ഡേറ്റാബേസില്‍ രേഖപ്പെടുത്തിയ കണക്കാണ് ഇത്. അമേരിക്ക നടത്തിയ കയറ്റുമതിയേക്കാള്‍ മൂന്നിരട്ടി വരും ഇത്. കയറ്റുമതിയില്‍ രണ്ടാം സ്ഥാനമാണ് അമേരിക്കയ്ക്ക് ഉള്ളത്.

ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും 13,000 ആനക്കൊമ്പ് ഉല്പന്നങ്ങള്‍ കയറ്റിയയച്ചു. നിയമപരമായ ഈ കയറ്റുമതി ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യം ഉയര്‍ത്തുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആഫ്രിക്കയില്‍ ഓരോ 25 മിനിറ്റിലും കൊമ്പിനു വേണ്ടി ആനകള്‍ വേട്ടയാടപ്പെടുന്നുണ്ടെന്ന് ഡബ്ല്യു ഡബ്ല്യു എഫ് യുകെ മുന്നറിയിപ്പ് നല്‍കുന്നു. 2017 അവസാനത്തോടെ ആനക്കൊമ്പ് വിപണിക്ക് താഴിടാന്‍ ചൈന ലക്ഷ്യമിടുമ്പോള്‍ അതിനു വിരുദ്ധമായ സമീപനമാണ് യുകെ സ്വീകരിക്കുന്നതെന്നാണ് ആരോപണം.

ലണ്ടന്‍: പ്രധാനമന്ത്രിപദത്തിലേക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കും തെരേസ മേയ്ക്ക് പിന്‍ഗാമിയാകാന്‍ യോഗ്യരായവര്‍ ക്യാബിനറ്റില്‍ ഇല്ലെന്ന് അംഗങ്ങള്‍. അടുത്ത നേതാവ് ആരാകണമെന്നത് സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ നടന്ന സര്‍വേയിലാണ് അംഗങ്ങള്‍ ‘നോട്ട’യ്ക്ക് ഭൂരപിക്ഷം നല്‍കിയത്. നിലവില്‍ നേതൃസ്ഥാനത്തേക്ക് സാധ്യത കല്‍പിക്കുന്നവരില്‍ പ്രമുഖരയാവരെപ്പോലും അണികള്‍ സര്‍വേയില്‍ എഴുതിത്തള്ളി. ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസിന് മാത്രമാണ് 10 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാനായത്.

ക്യാബിനറ്റില്‍ ഉള്ളവരെ മാത്രം പരിഗണിക്കാതെ പിന്‍നിരയിലുള്ള നേതാക്കളെയും നേതൃസ്ഥാനത്തേക്ക് പരിഗണന നല്‍കി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സമയമായെന്ന് ഈ സര്‍വേയുടെ പശ്ചാത്തലത്തില്‍ ഒരു മുതിര്‍ന്ന ടോറി നേതാവ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് വെബ്‌സൈറ്റ് നടത്തുന്ന പ്രതിമാസ സര്‍വേയിലാണ് നേതാക്കള്‍ക്ക് അണികളിലുള്ള സ്വാധീനം കുറഞ്ഞതായി വ്യക്തമായത്. സര്‍വേയില്‍ പങ്കെടുത്ത 1200 അംഗങ്ങളില്‍ 34 ശതമാനം ആളുകള്‍ നേതൃസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട പേരുകൡ ആരെയും പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി.

20 ശതമാനത്തില്‍ താഴെയാണ് ഡേവിഡ് ഡേവിസിന് ലഭിച്ച പിന്തുണ. ബോറിസ് ജോണ്‍സണ് 9 ശതമാനവും ക്യാബിനറ്റ് അംഗമല്ലാത്ത ഡൊമിനിക് റാബിന് 8 ശതമാനവും പിന്തുണ ലഭിച്ചു. സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് സമീപനത്തെ വിമര്‍ശിച്ച ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന് 5 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് സെക്രട്ടറി പ്രീതി പട്ടേല്‍, ഹോം സെക്രട്ടറി ആംബര്‍ റൂഡ് എന്നിവര്‍ക്കും 5 ശതമാനം പിന്തുണ ലഭിച്ചു.

ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയിലായ എന്‍എച്ച്എസ് ആശുപത്രികളെ ബുദ്ധമുട്ടില്‍ നിന്ന് കരകയറ്റാന്‍ വിചിത്രമായ പദ്ധതിയെന്ന് ആരോപണം. നിലവില്‍ ആശുപത്രി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമി വില്‍പന നടത്താനുള്ള രഹസ്യ പദ്ധതി തയ്യാറാകുന്നു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വില്‍പനയ്ക്കായുള്ള ഭൂമിയുടെ അളവ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഇരട്ടിയാക്കിയെന്നും രേഖകള്‍ പറയുന്നു. ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി പോലും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നാണ് വിവരം. 1300 ഹെക്ടറില്‍ പകുതിയുടെ വിവരങ്ങള്‍ വിവാദമാകുമെന്നതിനാല്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

എന്‍എച്ച്എസിനു വേണ്ടി 10 ബില്യന്‍ പൗണ്ട് കണ്ടെത്തുന്നതിനാണ് വസ്തു വില്‍പനയ്ക്ക് തെരേസ മേയ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. അതിനായി നിഷ്‌ക്രിയ ആസ്തിയായി കിടക്കുന്ന ഭൂമി കണ്ടെത്താന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ആണ് വിവാദത്തിന് കാരണമായ വെളിപ്പെടുത്തല്‍ നടത്തിയത്. വില്‍പനയ്ക്കായി കണ്ടെത്തിയ 543 പ്ലോട്ടുകളില്‍ 117 എണ്ണവും നിലവില്‍ ആശുപത്രി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് ലേബര്‍ ആരോപിക്കുന്നു. ഈ ഭൂമി മെഡിക്കല്‍, ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണെന്ന് ലേബര്‍ നടത്തിയ അവലോകനത്തില്‍ കണ്ടെത്തി.

1332 ഹെക്ടറാണ് വില്‍പനയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 63 സൈറ്റുകളിലായുള്ള 734 ഹെക്ടറിനേക്കുറിച്ചുള്ള വിവരങ്ങളാണ് രഹസ്യമായി വെച്ചിരിക്കുന്നത്. വിവാദ സാധ്യത മുന്നില്‍ക്കണ്ടാണ് ടോറികളുടെ ഈ നീക്കമെന്നാണ് ആരോപിക്കപ്പെടുന്നത്. വര്‍ഷങ്ങളായി ആവശ്യത്തിന് ഫണ്ടുകള്‍ നല്‍കാത്തതു മൂലമാണ് എന്‍എച്ച്എസ് പ്രതിസന്ധിയിലായതെന്നും അതുമൂലമാണ് ഈ വിധത്തില്‍ ഭൂമി വില്‍പന നടത്തേണ്ടി വരുന്നതെന്നും ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.

രാജേഷ് ജോസഫ്

ലെസ്റ്റർ: മലയാളികളുടെ സ്വന്തം പൊന്നോണത്തെ വരവേൽക്കാൻ ലെസ്റ്റർ ഒരുങ്ങുന്നു. ഗൃഹാതുരത്വത്തിൻറെ ഓർമ്മകൾ മനസിൽ നിറയ്ക്കുന്ന കേരളത്തിൻറെ തിരുവോണത്തെ വരവേൽക്കാൻ ലെസ്റ്റർ കേരളാ കമ്യൂണിറ്റി ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേയ്ക്കു കടന്നു. തനിമയാർന്ന കേരളശൈലിയിൽ നിറപറയും നിലവിളക്കും സാക്ഷിയാക്കി മിഡ്ലാൻഡിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മലയാളി അസോസിയേഷനായ LKC സെപ്റ്റംബർ 9 ശനിയാഴ്ചയാണ് ഗംഭീരമായ പരിപാടികളോടെ പൊന്നോണം ആഘോഷിക്കുന്നത്. ജഡ്ജ് മെഡോ കോളജിൽ ഉച്ചയ്ക്ക് 12.30 മുതൽ ആണ് ആഘോഷം നടക്കുന്നത്. ജി .സി എസ്. ഇയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിക്കും. വിഭവ സമൃദ്ധമായ ഓണസദ്യയുടെ അകമ്പടിയോടെ നയനമനോഹരമായ കലാപരിപാടികൾക്ക് സ്റ്റേജിൽ തിരിതെളിയും.

കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം ആഘോഷത്തിൻറെ ഭാഗമായി നടക്കും. ഓണാഘോഷത്തിൻറെ കൂപ്പൺ വില്പന ജൂലൈ ഒന്നുമുതൽ ആരംഭിച്ചു.സെപ്റ്റംബർ രണ്ടു വരെ കൂപ്പണുകൾ ലഭ്യമാണ്. മുതിർന്നവർക്ക് പത്ത് പൗണ്ടും കുട്ടികൾക്ക് അഞ്ച് പൗണ്ടുമാണ് നിരക്ക്. ഓഗസ്റ്റ് 26 ശനിയാഴ്ച പാചക മത്സരവും ചീട്ടുകളിയും ഫൺഡേയും സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബസമേതം പങ്കെടുക്കാവുന്ന വിവിധ ഫൺ ഗെയിമുകൾ ഇത്തവണത്തെ പ്രത്യേകകതയാണ്. പാചക മത്സരത്തിനും ചീട്ടുകളിയ്ക്കും കാഷ് പ്രൈസുകൾ ഉണ്ട്. സെൻറ് ആൻസ് കമ്യൂണിറ്റി ഹാളിലാണ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

 

ഫ്രാൻസിനെ വീണ്ടും വിറപ്പിച്ച് സൈനികർക്ക് നേരെ അജ്ഞാത ആക്രമണം. പാരിസ് നഗരത്തിന് അടുത്തുള്ള ലാവലോയിസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. നഗരത്തിന്റെ സുരക്ഷ ചുമതല വഹിക്കുന്ന സൈനികർക്ക് നേരെ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു.

Image result for car-hits-soldiers-in-paris-at-least-6-injured

സംഭവത്തിൽ 6 സൈനികർക്ക് പരുക്കേറ്റു. 2 സൈനികരുടെ നില ഗുരുതരമാണ്. സമീപത്തുണ്ടായിരുന്ന ജനങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. കുടുതൽ വിവരങ്ങൾ അറിവായിട്ടില്ല. തീവ്രവാദി ആക്രമണമാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനികരെ ആക്രമിച്ച വ്യക്തിക്കായി തിരച്ചൽ തുടരുകയാണ്.

ലണ്ടന്‍: ജോഗിംഗിനിടെ എതിര്‍ദിശയില്‍ നടന്നു വന്ന സ്ത്രീയെ ബസിനു മുന്നിലേക്ക് തള്ളിയിട്ടയാളെ അന്വേഷിച്ച് പോലീസ്. പട്‌നി പാലത്തില്‍ വെച്ച് മെയ് 5ന് രാവിലെയാണ് സംഭവമുണ്ടായത്. പാലം കടന്ന് സമീപത്തുള്ള ട്യൂബ് സ്റ്റേഷനിലേക്ക് നടക്കുകയായിരുന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. ജോഗിംഗ് നടത്തിക്കൊണ്ടിരുന്നയാള്‍ ഒരു പ്രകോപനവും കൂടാതെ സ്ത്രീയെ രണ്ടു കൈകളും ഉപയോഗിച്ച് തള്ളിയിടുകയായിരുന്നു. ഒരു ബസിനു നേരെയാണ് സ്ത്രീ വീണത്. ഡ്രൈവര്‍ വാഹനം വെട്ടിച്ചു മാറ്റിയതിനാല്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

33 വയസുള്ള സ്ത്രീയാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ബസില്‍ നിന്നിറങ്ങിയ യാത്രാക്കാര്‍ സ്ത്രീയെ പരിചരിക്കുന്നതിനിടെ അക്രമി അടുത്തുകൂടി പോകുന്നതും പിന്നീടുള്ള ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിന് ഇരയായ സ്ത്രീ ഇയാളോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറാകുന്നില്ല.

ബസ് ഡ്രൈവര്‍ അവസരോചിതമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇവര്‍ക്ക് അപകടമൊന്നും സംഭവിക്കാതിരുന്നതെന്ന് അന്വേഷണോദ്യോഗസ്ഥനായ സെര്‍ജന്റ് മാറ്റ് നോള്‍സ് പറഞ്ഞു. അക്രമിയെ തിരിച്ചറിയുന്നതിനായാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഇയാളെ തിരിച്ചറിയുന്നവര്‍ അറിയിക്കണമെന്ന് മെട്രോപോളിറ്റന്‍ പോലീസ് ആവശ്യപ്പെട്ടു.

ലണ്ടന്‍: 5 വയസുള്ള കുട്ടികള്‍ പോലും ലൈംഗികമായ ദുഷ്‌പെരുമാറ്റത്തിന് സ്‌കൂളുകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. പോണ്‍ ചിത്രങ്ങള്‍ കാണുക, അശ്ലീല ചിത്രങ്ങള്‍ കൈമാറുക തുടങ്ങിയവയ്ക്ക് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ നൂറ് കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് താല്‍ക്കാലികമായോ പൂര്‍ണ്ണമായോ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. കുറഞ്ഞ പ്രായത്തില്‍ ഇത്തരം നടപടികള്‍ നേരിടുന്നതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒപ്പത്തിനൊപ്പമാണ്. പ്രസ് അസോസിയേഷന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്.

ഇംഗ്ലണ്ടിലെ ലോക്കല്‍ അതോറിറ്റികള്‍ പുറത്തു വിട്ട 18 സംഭവങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളും ഇത്തരം പ്രവൃത്തികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു. 14 വയസ് പ്രായമുള്ളവരാണ് ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ ഏറ്റവും സാധ്യതയുള്ളവര്‍. 2013 ജൂലൈക്കും 2017 ഏപ്രിലിനുമിടയില്‍ 754 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്‌പ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വിവരത്തിനായി സമീപിച്ച പല കൗണ്‍സിലുകളും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.

ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് പുനര്‍വിചിന്തനം വേണമെന്ന അഭിപ്രായം ഉയര്‍ത്തിയിരിക്കുകയാണ്. പുതിയ നിയമം അനുസരിച്ച നാല് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ വ്യക്തിബന്ധങ്ങളേക്കുറിച്ച് വിദ്യാഭ്യാസം നല്‍കണം. സെക്കന്‍ഡറി സ്‌കൂള്‍ മുതലാണ് അവരുടെ പ്രായത്തിന് അനുസരിച്ച് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത്. എന്നാല്‍ മതവുമായി ബന്ധപ്പെട്ട് ചില സ്‌കൂളുകള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചിട്ടുള്ളത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ഒഹിയോ: മുറിവുകള്‍ ഉണക്കാനും രക്തക്കുഴലുകള്‍, നാഡികള്‍, തകരാറിലായ അവയവങ്ങള്‍ എന്നിവ പുനഃസൃഷ്ടിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യ കണ്ടെത്തി. ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് മെഡിക്കല്‍ സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന മൈക്രോ ചിപ്പ് നിര്‍മിച്ചത്. ടിഷ്യൂ നാനോട്രാന്‍സ്‌ഫെ്ക്ഷന്‍ എന്ന സാങ്കേതികത ഉപയോഗിക്കുന്ന ഈ മൈക്രോചിപ്പ് നാനോടെക്‌നോളജി ചികിത്സാരംഗത്തിന് നല്‍കുന്ന ഏറ്റവും മികച്ച സംഭാവനയാണ്. ത്വക്കിലെ കോശങ്ങളില്‍ നിന്ന് മറ്റു പല വിധത്തിലുള്ള കോശങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ചിപ്പ് ആണ് വികസിപ്പിച്ചിരിക്കുന്നത്.

ഒരു പെന്നി നാണയത്തോളം വലിപ്പമുള്ള ഈ ചിപ്പ് ത്വക്കിലെ കോശങ്ങളിലേക്ക് ജനറ്റിക് കോഡുകള്‍ കുത്തിവെക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ആവശ്യമുള്ള വിധത്തിലുള്ള കോശങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു. ത്വക്കില്‍ സ്ഥാപിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ കോശങ്ങള്‍ ഉദ്പാദിപ്പിക്കാന്‍ ഈ ചിപ്പിന് സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. എലികളിലും പന്നികളിലും ഈ ചിപ്പ് ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ചിപ്പ് സ്ഥാപിച്ച് ഒരാഴ്ചക്കു ശേഷം രക്തക്കുഴലുകളും നാഡീ കോശങ്ങളും സൃഷ്ടിക്കപ്പെട്ടുവെന്ന് ശാസ്ത്രജ്ഞന്‍മാര്‍ അറിയിച്ചു.

ഒരു പരീക്ഷണത്തില്‍ എലിയുടെ തകര്‍ന്ന കാലിലൂടെയുള്ള തടസപ്പെട്ട രക്തപ്രവാഹം പുനഃസ്ഥാപിക്കാന്‍ സാധിച്ചു. രക്തക്കുഴലുകള്‍ ഈ സാങ്കേതികതയിലൂടെ പുനഃസൃഷ്ടിച്ചാണ് ഇത് സാധിച്ചത്. ഈ വിധത്തില്‍ സൃഷ്ടിച്ച നാഡീകോശങ്ങള്‍ എലിയുടെ മസ്തിഷ്‌കത്തില്‍ കുത്തിവെച്ച് പക്ഷാഘാതം മാറ്റാനും കഴിഞ്ഞു. ചിന്തിക്കാന്‍ പോലും സാധിക്കാന്‍ കഴിയാത്ത ഇക്കാര്യം ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുകയാണെന്ന് ഗവേഷകരിലൊരാളായ ഡോ.ചന്ദന്‍ സെന്‍ പറഞ്ഞു. മനുഷ്യരില്‍ പാര്‍ക്കിന്‍സണ്‍സ്, അല്‍ഷൈമേഴ്‌സ്, നാഡികള്‍ നശിക്കുന്ന രോഗം, പക്ഷാഘാതം എന്നിവയുടെ ചികിത്സക്ക് ഈ സങ്കേതം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

Copyright © . All rights reserved