ഷിബു മാത്യൂ.
ദുരൂഹതകള്‍ മാത്രം ബാക്കിയാക്കി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ നടന്നെങ്കിലും മരണകാരണം കണ്ടെത്താന്‍ വിദഗ്ധര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മൃതദേഹം വിട്ടുകിട്ടുന്നതിനും നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനും ഏറെ വൈകും.
വിദഗ്ധര്‍ അടങ്ങിയ സംഘം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുനര്‍ അവലോകനം ചെയ്യും. ഇതില്‍ മരണകാരണം കണ്ടെത്താനായാല്‍ അടുത്തയാഴ്ച ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ചയും അധികൃതര്‍ക്ക് മരണകാരണ സംബന്ധമായ സൂചനകള്‍ ഒന്നും ലഭിക്കുന്നില്ല എങ്കില്‍ കൂടുതല്‍ കോശ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കേണ്ടി വരും. ഇത് മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നത് കാലതാമസമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനും ബ്രിട്ടണിലെ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്നതിനും ഫാ. ടെബിന്‍ പുത്തന്‍പുരയ്ക്കലിനെയാണ് CMl സഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. മരണകാരണം കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുനര്‍അവലോകനം ചെയ്യുവാനുള്ള തീരുമാനം പോലീസ് അധികൃതര്‍ ഫാ. ടെബിനെ അറിയിച്ചു.
എഡിന്‍ബര്‍ഗ് ഇന്ത്യന്‍ കൗണ്‍സിലെറ്റിന്റെ ഇടപെടല്‍ മൂലമാണ് ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം സാധ്യമായത്.
ഫാ. മാര്‍ട്ടിന്റെ മരണത്തിന്റെ ദുരൂഹത അകറ്റുന്നതിന് സ്‌കോട്‌ലാന്റ് യാര്‍ഡിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരൂഹ മരണങ്ങള്‍ അന്വേഷിക്കുന്ന പോലീസിന്റെ C l D വിഭാഗമാണ് ഫാ. മാര്‍ട്ടിന്റെ മരണവും അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിരവധി വൈദീകരും നൂറ് കണക്കിന് വിശ്വാസികളും പങ്കെടുത്ത ദിവ്യബലിയും പ്രാര്‍ത്ഥനയും ഫാ. മാര്‍ട്ടിനു വേണ്ടി നടന്നു. എഡിന്‍ബര്‍ഗ്ഗ് അതിരൂപതയുടെ നേതൃത്വത്തില്‍ ജൂലൈ 6ന് ഉച്ചതിരത്ത് അച്ചന് വേണ്ടിയുള്ള അനുസ്മരണ ശുശ്രൂഷ നടക്കുന്നതായിരിക്കും. എല്ലാ വിശ്വാസ സമൂഹവും പങ്കെടുക്കണമെന്ന് എഡിന്‍ബര്‍ഗ്ഗ് രൂപതയ്ക്ക് വേണ്ടി ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി അറിയിച്ചു.
അബർഡീനിൽ മലയാളി യുവാവ് മരണമടഞ്ഞു. സ്കോട്ലൻഡിലുള്ള അബർഡീനിൽ താമസിക്കുന്ന ജോമോൻ വർഗീസ് (41 വയസ്സ് ) ആണ് ഇന്ന് വെളുപ്പിന് 04.45 ന് അബർഡീൻ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. ആലുവ സ്വദേശിയായ ജോമോൻ യുകെയിൽ എത്തിയിട്ട് എട്ട് വർഷത്തോളമായി എന്നാണ് ലഭിക്കുന്ന വിവരം. ഭാര്യയായ ലിസയും പതിമൂന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികളും അടങ്ങുന്നതാണ് ജോമോന്റെ കുടുംബം. ജോമോന്റെ അനുജനായ ജിജോ വർഗീസും കുടുംബവും കേബ്രിഡ്‌ജിൽ ആണ് താമസം. ഏറ്റവും ഇളയ സഹോദരി നാട്ടിൽ ആണ് ഉള്ളത്. മരണവിവരം അറിഞ്ഞ സിജോയും കുടുംബവും അബർഡീനിൽ എത്തിയിട്ടുണ്ട്. രോഗവിവരം അറിഞ്ഞതുമുതൽ എല്ലാ മാസവും അബർഡീനിൽ എത്തി സുഖവിവരങ്ങൾ ആരായുകയും ചെയ്തിരുന്ന അനുജനോട് തന്റെ അസുഖം മാറിയെന്നും ആരും പേടിക്കേണ്ട എന്നും ജോമോൻ പറഞ്ഞിരുന്നതായി ജിജോ സങ്കടത്തോടെ പറഞ്ഞു. രോഗത്തെ ചങ്കുറപ്പോടെ നേരിട്ട ജോമോൻ വളരെ ആത്മവിശ്വാസത്തോട് കൂടിയായിരുന്നു സംസാരിച്ചിരുന്നത് എന്ന് ജിജോ സാക്ഷ്യപ്പെടുത്തുന്നു. അബർഡീൻ മാസ്സ് സെന്ററെറിലെ വികാരിയച്ചനായ ഫാ: ജോസഫ്, അന്ത്യകൂദാശകളെല്ലാം ജോമോന് ആശുപതിയിലെത്തി നൽകിയിരുന്നു. ശവസംക്കാരം നാട്ടിൽ വച്ചാണ് നടത്തുക എന്ന് ജിജോ മലയാളംയുകെയോട് പറഞ്ഞു.
മൂന്ന് മക്കളിൽ ഏറ്റവും മൂത്ത മകനായ ജോമോൻ രണ്ട് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2015 ജൂൺ 30 ന് ആണ് രോഗവിവരം തിരിച്ചറിയുന്നത്. അമ്മക്ക് രോഗം പിടിപെട്ട് ആശുപത്രിയിൽ ആയ വിവരം അറിഞ്ഞ ജോമോൻ നാട്ടിൽ എത്തുകയായിരുന്നു. നാട്ടിൽ വച്ച് ഫുഡ് പോയിസണുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തി നടന്ന പരിശോധനയിൽ ആണ് ക്യാൻസറിന്റെ വിവരം ആദ്യം തിരിച്ചറിഞ്ഞത്. ഒരു വർഷം മുൻപ് ആണ് ജോമോന്റെ അമ്മ മരിച്ചത്. രോഗം തിരിച്ചറിഞ്ഞു ഇന്നേക്ക് രണ്ട് വർഷം പൂർത്തിയായ 30 ജൂൺ 2017 ൽ തന്നെയാണ് ജോമോനെ മരണം കീഴടക്കിയത്.
റെക്‌ട്രത്തിൽ ആരംഭിച്ച ക്യാൻസർ തിരിച്ചറിഞ്ഞപ്പോൾ മുതൽ കീമോതെറാപ്പിയും ഓപ്പറേഷൻ വഴിയും ഉള്ള ചികിത്സ ഫലം കാണുകയും അതോടെ കാൻസർ ഭേദമാകുകയും ചെയ്‌തിരുന്നു. അങ്ങനെ സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കൊച്ചു കുടുംബത്തിന് തീരാ ദുഃഖം സമ്മാനിച്ച വാർത്തയെത്തിയത് ഈ വർഷം ജനുവരിയോടെ ആയിരുന്നു. ഭേദമായി എന്ന് കരുതിയിരുന്ന കാൻസർ ബ്രയിനിനെ ബാധിച്ചു എന്ന് പരിശോധനയിൽ തെളിയുകയും ചെയ്‌തതോടെ കുടുംബത്തെ മാത്രമല്ല കൂട്ടുകാരെ പോലും തീരാ ദുഖത്തിലേക്കു തള്ളിവിടുകയായിരുന്നു. രോഗവിവരം അറിഞ്ഞത് മുതൽ ചികിത്സകൾ നൽകി വരുകയായിരുന്നു എങ്കിലും എല്ലാവരെയും നിരാശരാക്കി ജോമോൻ ഇന്ന് രാവിലെ ഈ ലോകത്തോട് വിടപറയുകയായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട്
ലണ്ടന്‍: ബ്രിട്ടീഷ് കൗമാരക്കാരില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന് പഠനം. 15 വയസു വരെയുള്ള കുട്ടികളാണ് ഏറ്റവും തീവ്രമായി ഇന്റര്‍നെറ്റില്‍ വിഹരിക്കുന്നതത്രേ. ദിവസവും 6 മണിക്കൂറെങ്കിലും ഇവര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ട്. ഒഇസിഡി രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. തിങ്ക്ടാങ്ക് ആയ എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സര്‍വേ നടത്തിയത്. മറ്റ് ഒഇസിഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോഓപ്പറേഷന്‍) രാജ്യങ്ങളുടെ ശരാശരിയേക്കാള്‍ കൂടുതലാണ് ബ്രിട്ടനിലെ കണക്കെന്നും സര്‍വേ പറയുന്നു.
യുകെയെക്കാള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ചിലി മാത്രമാണ്. 35 അംഗരാജ്യങ്ങളാണ് ഒഇസിഡിയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയും ഈ വിധത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോഗം ചില മോശം അനന്തരഫലങ്ങള്‍ ഉളവാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
അന്താരാഷ്ട്ര ശരാശരിയിലും താഴെ പ്രായനിരക്കിലുള്ള കുട്ടികളാണ് ബ്രിട്ടനില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 6 വയസും അതില്‍ താഴെയും പ്രായമുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ക്ക് ഇവരില്‍ മൂന്നിലൊന്ന് പേര്‍ ഇരയായിട്ടുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.
ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിനു ശേഷം ആദ്യമായി ചേര്‍ന്ന കെന്‍സിംഗ്ടണ്‍ ആന്‍ഡ് ചെല്‍സി കൗണ്‍സില്‍ യോഗം സംഭവത്തില്‍ പ്രതികരിക്കാന്‍ താമസിച്ചതിന് ഖേദപ്രകടനം നടത്തി. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചുകൊണ്ട് അടച്ചിട്ട മുറിയിലായിരുന്നു കൗണ്‍സില്‍ യോഗം എന്നാല്‍ അവസാന നിമിഷം കോടതി ഉത്തരവുമായി മാധ്യമങ്ങള്‍ യോഗത്തില്‍ പ്രവേശിച്ചു. കൗണ്‍സില്‍ തലവന്‍ നിക്ക് പേജറ്റ് ബ്രൗണ്‍ ആണ് ഖേദപ്രകടനം നടത്തിയത്. ഗ്രെന്‍ഫെല്‍ സംഭവത്തില്‍ കൗണ്‍സില്‍ തുടര്‍ച്ചയായി മാധ്യമ വിചാരണ നേരിടുകയാണെന്നും അവയെ പിന്നീട് നിയമപരമായി നേരിടുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
ദുരന്തത്തില്‍ കുറച്ചുകൂടി നന്നായി ഇടപെടാമായിരുന്നുവെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബ്രൗണ്‍ പറഞ്ഞു. നോര്‍ത്ത് കെന്‍സിംഗ്ടണ്‍ സമൂഹത്തില്‍ കൗണ്‍സിലിന്റെ സല്‍പ്പേരിന് ഇടിവുണ്ടായിട്ടുണ്ട്. ദുരന്തത്തിന്റെ ആഴം മനസിലാക്കുന്നു. ഒരു സാധാരണ സംഭവമായിരുന്നില്ല ഇതെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തം സൃഷ്ടിച്ച മറ്റ് പ്രശ്‌നങ്ങളും രക്ഷപ്പെട്ടവര്‍ക്ക് നല്‍കിയ ദുരിതാശ്വാസവും വിലയിരുത്തുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്ന കൗണ്‍സില്‍ രാജിവെക്കണമെന്ന് ലേബര്‍ ആവശ്യപ്പെട്ടു. കണ്‍സര്‍വേറ്റീവാണ് കൗണ്‍സില്‍ ഭരിക്കുന്നത്. ഇപ്പോള്‍ നടത്തിയ പ്രസ്താവന 8 ദിവസം മുമ്പ് നടത്താമായിരുന്നെന്ന് ഗ്രെന്‍ഫെല്‍ ടവര്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ലേബര്‍ കൗണ്‍ിസലര്‍ റോബര്‍ട്ട് ആറ്റ്കിന്‍സണ്‍ പറഞ്ഞു.
ലണ്ടന്‍: ബ്രെക്‌സിറ്റില്‍ സര്‍ക്കാരിനെതിരായ നിലപാട് പ്രഖ്യാപനത്തില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് മൂന്ന് ഷാഡോ മിനിസ്റ്റര്‍മാരെ ജെറമി കോര്‍ബിന്‍ പുറത്താക്കി. കാതറിന്‍ വെസ്റ്റ്, റൂത്ത് കാഡ്ബറി, ആന്‍ഡി സ്ലോട്ടര്‍ എന്നിവരെയാണ് ഫ്രണ്ട്‌ബെഞ്ചില്‍ നിന്ന് ലേബര്‍ നേതാവ് പുറത്താക്കിയത്. യൂറോപ്യന്‍ യൂണിയന്‍ സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലും തുടരാനുള്ള ക്വീന്‍സ് സ്പീച്ച് നിര്‍ദേശത്തില്‍ ഭേദഗതി ആവശ്യപ്പെട്ടതാണ് ലേബര്‍ നേതൃത്വം ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ കാരണം. വിഷയത്തില്‍ വോട്ടെടുപ്പ് നചക്കുന്നതിനു മുമ്പായി ലേബര്‍ എംപിയായ ഡാനിയല്‍ സെയ്ഷ്‌നര്‍ രാജി പ്രഖ്യാപനവും നടത്തി.
ലേബറിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നതിനു വിരുദ്ധമാണ് എംപിമാര്‍ സ്വീകരിച്ച നിലപാട്. യൂറോപ്യന്‍ യൂണിയനുമായി ധാരണയില്‍ എത്താന്‍ തെരേസ മേയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ബ്രിട്ടന്‍ യൂണിയന്‍ വിടരുതെന്ന നിര്‍ദേശം ചുക ഉമുനയാണ് മുന്നോട്ട് വെച്ചത്. ആകെ 101 എംപിമാര്‍ അനുകൂലിച്ച ഈ നിര്‍ദേശത്തെ ലിബറല്‍ ഡെമോക്രാറ്റ്, ഗ്രീന്‍സ്, എസ്എന്‍പി, പ്ലെയ്ഡ് സിമ്രു എന്നീ പാര്‍ട്ടികളും അനുകൂലിച്ചു. എന്നാല്‍ ഹിതപരിശോധനാ ഫലത്തെ ലേബര്‍ അംഗീകരിക്കുമെന്നും ദേശീയ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കുമെന്നുമായിരുന്നു ലേബര്‍ പ്രതികരിച്ചത്.
ജോലികള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവയ്ക്ക് ലേബര്‍ മുന്‍ഗണന നല്‍കും. യൂറോപ്യന്‍ യൂണിയനുമായി പുതിയ ബന്ധം പടുത്തുയര്‍ത്തും. തൊഴിലാളികളുടെ അവകാശങ്ങളും പരിസ്ഥിതിയും സംരക്ഷിക്കും. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തും, ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പാര്‍ലമെന്റില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കും തുടങ്ങിയവയാണ് ബ്രെക്‌സിറ്റില്‍ ലേബറിന്റെ പ്രഖ്യാപിത നിലപാട്.
ബ്രെക്‌സിറ്റ് ധാരണയില്‍ അര്‍ത്ഥവത്തായ വോട്ട് നല്‍കുമെന്നതാണ് പാര്‍ട്ടി നയം. സിംഗിള്‍ മാര്‍ക്കറ്റില്‍ നിലനില്‍ക്കുന്നതിനു തുല്യമായ ഫലം ലഭിക്കുന്ന വിധത്തില്‍ ഒരു ധാരണയില്‍ എത്തിച്ചേരണമെന്ന് സര്‍ക്കാരിനോട് ആവശ്യയപ്പെടുമെന്നും ലേബര്‍ അറിയിച്ചു.
അവിശ്വസനീയമായത് സംഭവിച്ചതിന്റെ ആവേശത്തിലായിരുന്നു അവര്‍ ബര്‍മിംഗ്ഹാമില്‍ ഞായറാഴ്ച ഒത്തു കൂടിയത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് മലയാളികള്‍ ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്നത് തുടങ്ങും മുന്‍പ് തന്നെ പ്രവര്‍ത്തന മികവ് കാണിച്ച ഒരു ജീവകാരുണ്യ സംരഭത്തിന്റെ ഔദ്യോഗികമായ തുടക്കം കാണുവാന്‍ വേണ്ടി ആയിരുന്നു. അവയവ ദാന സന്ദേശം ജീവിത വ്രതമാക്കിയ റവ. ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തില്‍ ചാരിറ്റി പ്രസ്ഥാനങ്ങള്‍ക്ക് ആകെ തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബനഫാക്റ്റേര്‍സ് ഫോറം യുകെയുടെ ഔദ്യോഗിക തുടക്കമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച ബര്‍മിംഗ് ഹാമിലെ സെന്റ് ഗില്‍സ് ചര്‍ച്ച് ഹാളില്‍ നടന്നത്.
ബര്‍മിംഗ് ഹാം ഹേര്‍ട്ട്ലാന്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രിന്‍സ് ജോര്‍ജ്ജ് എന്ന മനുഷ്യസ്നേഹിയായ യുവാവിന്‍റെ മനസ്സില്‍ തോന്നിയ ആശയം സുഹൃത്തും മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കമ്മറ്റിയംഗവുമായ ജിമ്മി മൂലംകുന്നേലുമായി ചേര്‍ന്ന് പ്രാവര്‍ത്തികമാക്കിയതിന്റെ ബാക്കിപത്രം ആയിരുന്നു ഞായറാഴ്ച നടന്ന ചാരിറ്റി കറി നൈറ്റും കലാപരിപാടികളും. ഇവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഇരുപത്തിയഞ്ച് ഡയാലിസിസ് മെഷീനുകള്‍ ഇന്ത്യയിലെ വിവിധ ആശുപത്രികളിലേക്ക് സൗജന്യമായി ലഭിക്കുകയായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഓരോ ആശുപത്രികള്‍ വീതം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ഈ ആശയം പ്രാവര്‍ത്തികമായതിനെ തുടര്‍ന്ന് നിര്‍ദ്ധനരായ അഞ്ച് കിഡ്നി രോഗികള്‍ക്ക് കിഡ്നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ട ധനസമാഹരണം നടത്തുവാന്‍ കൂടി ആയിരുന്നു ഇരുപത്തിയഞ്ചാം തീയതി ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. നിരവധി കലാപരിപാടികളും രുചികരമായ ഭക്ഷണവും ഉള്‍പ്പെടെയുള്ള മനോഹരമായ ഒരു സായാഹ്നത്തിലേക്ക് യുകെ മലയാളികളെ ക്ഷണിച്ച് കൊണ്ടാണ് സംഘാടകര്‍ ധനസമാഹാരണത്തിനുള്ള ശ്രമം നടത്തിയത്. വന്‍ ജന പങ്കാളിത്തത്തോടെ ഈ സംരംഭം പൂര്‍ണ്ണ വിജയത്തില്‍ എത്തിച്ചേര്‍ന്നു.
കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ യുകെ വിഭാഗം കോര്‍ഡിനേറ്ററും ഉപഹാര്‍ ചാരിറ്റിയുടെ ട്രസ്റ്റിയും ആയ ഡോ. സോജി അലക്സിന്‍റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു യോഗം ആരംഭിച്ചത്. മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കമ്മറ്റിയംഗം ജിമ്മി മൂലംകുന്നേല്‍ യോഗത്തില്‍ സ്വാഗതമാശംസിച്ചു. ഹണ്ടിംഗ്ടന്‍ കൗണ്‍സിലര്‍ ലീഡോ ജോര്‍ജ്ജ്, മുന്‍ യുക്മ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു, പ്രിന്‍സ് ജോര്‍ജ്ജ്, മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി പ്രസിഡണ്ട് ജോ ഐപ്പ്, വാല്‍സാല്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ടാന്‍സി പാലാട്ടി, കേരള കലാവേദി ഭാരവാഹി മാര്‍ട്ടിന്‍ കെ ജോസ്, എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹി ജോണ്‍സണ്‍ മാളിയേക്കല്‍, സട്ടന്‍ കോള്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, കവന്ട്രി മലയാളി കമ്മ്യൂണിറ്റി ഭാരവാഹി ജോര്‍ജ്ജ്കുട്ടി, ബര്‍മിംഗ്ഹാം ഹിന്ദു സമാജം ഭാരവാഹി സജീഷ് ദാമോദരന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ബിസിഎംസി മുന്‍ പ്രസിഡണ്ട് ജിബി ജോര്‍ജ്ജ്, രാജീവ് ജോണ്‍ തുടങ്ങിയവര്‍ ചേര്‍ന്നവതരിപ്പിച്ച ഫാ. ഡേവിസ് ചിറമേലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സ്കിറ്റ് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അങ്ങേയറ്റം ആസ്വാദ്യകരമായിരുന്നു. കലാപരിപാടികളില്‍ മനസ്സ് നിറഞ്ഞവര്‍ രുചികരമായ ഭക്ഷണവും ആസ്വദിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയും നല്‍കി മടങ്ങിയപ്പോള്‍ പ്രതീക്ഷയുടെ തിരി തെളിയുന്നത് കേരളത്തിലെ അഞ്ച് നിര്‍ധന രോഗികളുടെ കുടുംബങ്ങള്‍ക്കാണ്.
വാഷിംഗ്ടണ്‍: വിമാനങ്ങളിലെ ലാപ്‌ടോപ്പ് നിരോധനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാതിരിക്കാന്‍ അമേരിക്ക പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇവ കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്കേ കാരണമാകൂ എന്ന് എയര്‍ലൈന്‍ കമ്പനികള്‍ അഭിപ്രായപ്പെടുന്നു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഈ ചട്ടങ്ങള്‍ നിലവില്‍ വരും. എന്നാല്‍ ഇവയെക്കുറിച്ച് യാത്രക്കാര്‍ക്ക് അവബോധം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാകുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.
105 രാജ്യങ്ങളിലെ 280 വിമാനത്തവാളങ്ങളില്‍ നിന്ന് 180 എയര്‍ലൈന്‍ കമ്പനികളാണ് അമേരിക്കയിലേക്ക് പ്രതിദിനം സര്‍വീസ് നടത്തുന്നത്. ഇവരുടെ 2000 വിമാനങ്ങളിലായി 3,25,000ത്തോളം യാത്രക്കാര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. എട്ട് രാജ്യങ്ങളിലെ 10 വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയില്‍ എത്തുന്ന യാത്രക്കാര്‍ ലാപ്‌ടോപ്പ് പോലെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടു വരുന്നതാണ് കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്ക നിരോധിച്ചത്.
ഈജിപ്റ്റ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ടര്‍ക്കി എന്നി രാജ്യങ്ങള്‍ അമേരിക്കയുടെ ലാപ്‌ടോപ്പ് നിരോധനത്തില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നാലെ യുകെയും ലാപ്‌ടോപ്പ് നിരോധനം പ്രഖ്യാപിച്ചു. അമേരിക്കന്‍ വിമാനക്കമ്പനികളും ഈ നിയന്ത്രണം പാലിക്കണമെന്നാണ് നിര്‍ദേശം. എങ്കിലും ലാപ്‌ടോപ്പ് കൂടുതലായി ഉപയോഗിക്കുന്നത് ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യുന്ന ബിസിനസ് ക്ലാസ് യാത്രക്കാരാണ് എന്നതിനാല്‍ വരുമാനം കുറയുമോ എന്ന ആശങ്കയും കമ്പനികള്‍ക്ക് ഉണ്ട്.
കൊച്ചി: കൊച്ചി മെട്രോയില്‍ അപമാനിക്കപ്പെട്ട ഭിന്നശേഷിക്കാരനായ എല്‍ദോ വീണ്ടും ജോലിക്കെത്തി. മെട്രോയിലെ ആദ്യത്തെ പാമ്പ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെട്ട എല്‍ദേ വീണ്ടും ജോലിക്കെത്തി തുടങ്ങി. സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളില്‍ നിന്ന് എല്‍ദോ ഇതുവരെ മുക്തനായിട്ടില്ല. കൊച്ചി എസ്ആര്‍എം റോഡിലെ കേരള ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാരനാണ് എല്‍ദോ. ഇനിയും പരിഹാസങ്ങള്‍ ഉണ്ടാകുമെന്ന ധാരണയില്‍ ജോലിക്ക് പോകാന്‍ എല്‍ദോ മടിച്ചിരുന്നു.
ഗുരുതരമായി രോഗം ബാധിച്ച് ആശുപത്രിയില്‍ ആയിരുന്ന സഹോദരനെ സന്ദര്‍ശിച്ചതിനു ശേഷം അങ്കമാലിയിലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ക്ഷീണിതനായ എല്‍ദോ മെട്രോയുടെ സീറ്റില്‍ കിടക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ പറഞ്ഞതനുസരിച്ചാണ് എല്‍ദോ സീറ്റില്‍ കിടന്നത്. എന്നാല്‍ ആരോ എല്‍ദോയുടെ ചിത്രം പകര്‍ത്തുകയും അപകീര്‍ത്തികരമായ അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. മദ്യപിച്ച് ഉറങ്ങുന്നു എന്നായിരുന്നു പ്രചാരണം. വാട്ട്‌സാപ്പിലൂടെ ഈ ചിത്രങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചു.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തെ തുടര്‍ന്നാണ് എല്‍ദോ വീണ്ടും ജോലിക്കെത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി. ഹരികുമാര്‍, സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കിയിരുന്നു. സത്യാവസ്ഥ അറിയാതെ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക്‌പോജില്‍ എഴുതി. 2000 രൂപയുടെ ടിക്കറ്റ് എല്‍ദോയ്ക്ക് സൗജന്യമായി നല്‍കുമെന്ന് കൊച്ചി മെട്രോയും അറിയിച്ചിട്ടുണ്ട്.
ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ഈ വര്‍ഷം അറിയാന്‍ കഴിയില്ലെന്ന് വെളിപ്പെടുത്തല്‍. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ടവര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി ഉയര്‍ന്നു.ഇവര്‍ 18 പേരെ മാത്രമേ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുള്ളു. എന്നാല്‍ കെട്ടിടത്തിലെ 129 ഫ്‌ളാറ്റുകളിലെ 23 എണ്ണത്തില്‍ നിന്ന് ആരുടെയും വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ദുരന്തമുണ്ടായ രാത്രി ടവറില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്ന് പൂര്‍ണ്ണമായി വ്യക്തമാക്കുന്ന ലിസ്റ്റ് ആര്‍ക്കും തയ്യാറാക്കാന്‍ ആവില്ലെന്ന് മെറ്റ് പോലീസ് ഡിഎസ് ഫിയോണ മക് കോര്‍മാക് പറഞ്ഞു. ഈ വര്‍ഷം അവസാനം വരെ തെരച്ചില്‍ തുടരാന്‍ സാധ്യതയുണ്ട്. അതിനു ശേഷം മാത്രമേ എത്ര പേര്‍ മരിച്ചുവെന്നതില്‍ ഏകദേശ കണക്ക് തയ്യാറാക്കാന്‍ കഴിയൂ. അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ടവറില്‍ ഉണ്ടായ തീപ്പിടിത്തം.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിട നിര്‍മാണച്ചട്ടങ്ങളേക്കുറിച്ചും അഗ്നിസുരക്ഷയേക്കുറിച്ചും പുനര്‍വിചിന്തനം ഉണ്ടായിട്ടുണ്ട്. ബ്രിട്ടനിലെ 120ഓളം ബഹുനില മന്ദിരങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ നടത്തിയതായി പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. ഫയര്‍ സേഫ്റ്റി പരിശോധനകളില്‍ പരാജയപ്പെട്ട ക്ലാഡിംഗ് പാനലുകളാണ് ഇവയില്‍ ഘടിപ്പിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം ക്ലാഡിംഗുകളാണ് ഗ്രെന്‍ഫെല്‍ ടവറിലെ തീപ്പിടിത്തം ഇത്ര വലിയ തോതിലാകാന്‍ കാരണമായതെന്ന് കണ്ടെത്തിയിരുന്നു.
ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തെ നേരിടാന്‍ കയ്യിലുണ്ടായിരുന്ന ബാറ്റണ്‍ മാത്രം ഉപയോഗിച്ച് രംഗത്തെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ മനസ് തുറക്കുന്നു. വെയിന്‍ മാര്‍ക്വേസ് എന്ന ഉദ്യോഗസ്ഥനായിരുന്ന ആക്രമണ സമയത്ത് അസാമാന്യ ധീരത പ്രകടിപ്പിച്ചത്. തലക്ക് കുത്തേറ്റ് ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് മാര്‍ക്വേസ് താന്‍ ഭീകരരെ നേരിട്ട രംഗം വിശദീകരിച്ചത്. ബറോ മാര്‍ക്കറ്റില്‍ ബഹളം കേട്ട് ഓടിയെത്തിയ താന്‍ ആദ്യം വിചാരിച്ചത് ഏതെങ്കിലും പബ്ബില്‍ ഉണ്ടായ സംഘട്ടനമായിരിക്കും എന്നാണ്. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ സ്ഥിതി അതിലും ഗുരുതരമാണെന്ന് മനസിലായി.
അക്രമികള്‍ മൂന്നുപേരും ഒരുമിച്ച് നിന്നുകൊണ്ടായിരുന്നു ജനങ്ങളെ കുത്തി വീഴ്ത്തിയത്. അവര്‍ എന്നെ തുറിച്ചു നോക്കുന്നതാണ് ആദ്യം ഞാന്‍ കണ്ടത്. കൗബോയ് സിനിമകളിലെന്നപോലെ അവരുടെ നീക്കം എന്താണെന്ന് നിരീക്ഷിക്കുകയായിരുന്നു ഞാന്‍. ഉടന്‍തന്നെ ആദ്യത്തെ അക്രമിയെ താന്‍ കടന്നാക്രമിച്ചു. ബാറ്റണ്‍ ഉപയോഗിച്ച് അയാളുടെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ അവര്‍ മൂന്നുപേരും െനിക്കു മേല്‍ വീഴുകയും ഒരാള്‍ എന്റെ തലയില്‍ കുത്തുകയുമായിരുന്നു. പിന്നീട് ഒന്നും ഓര്‍മയില്ലെന്ന് മാര്‍ക്വേസ് പറഞ്ഞു.
ശരീരത്തില്‍ പല തവണ ആക്രമികള്‍ കുത്തി. താന്‍ മരിക്കാന്‍ പോകുന്നുവെന്നാണ് കരുതിയതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഓഫീസറായ മാര്‍ക്വേസ് പറഞ്ഞു. ആക്രമണത്തില്‍ എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒന്നര മിനിറ്റോളം നീണ്ടു നിന്ന പോരാട്ടമായിരുന്നു മാര്‍ക്വേസും ഭീകരരും തമ്മിലുണ്ടായത്. പക്ഷേ സായുധ പോലീസ് രംഗത്തെത്തുന്നതു വരെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ ഈ ഉദ്യോഗസ്ഥന്റെ ജീവന്‍ പണയം വെച്ചുകൊണ്ടുള്ള ഇടപെടല്‍ സഹായിച്ചു.