ലണ്ടന്‍: ഏപ്രില്‍ 8ന് ബ്രിട്ടനില്‍ റെയില്‍ സമരം. മൂന്ന് റെയില്‍ ഓപ്പറേറ്റിംഗ് കമ്പനികളിലെ ജീവനക്കാരാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 8ന് ഗ്രാന്‍ഡ് നാഷണല്‍ ഡേയില്‍ നടക്കുന്ന സമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഗ്രാന്‍ഡ് നാഷണല്‍ ഡേയോട് അനുബന്ധിച്ച് പ്രത്യേകം ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കാറുള്ളതാണ്. മൂന്നു ദിവസം നീളുന്ന ഉത്സവത്തിന് പ്രത്യേക ടൈംടേബിളും തയ്യാറാക്കാറുണ്ട്. സതേണ്‍, മേഴ്‌സിറെയില്‍, അറീവ ട്രെയിന്‍ നോര്‍ത്ത് എന്നീ കമ്പനികളില്‍ നടക്കുന്ന സമരം റെയില്‍ ഗതാഗതം താറു
ഐന്റ്രീ റേസ് കോഴ്‌സിനു അടുത്തുള്ള ഐന്റ്രീ സ്റ്റേഷനില്‍ കഴിഞ്ഞ ആഴ്ച ആര്‍എംടി പ്രവര്‍ത്തകര്‍ 24 മണിക്കൂര്‍ സമരം നടത്തിയിരുന്നു. തിങ്കളാഴ്ച കമ്പനിയും യൂണിയനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതാണ് സമരത്തിലേക്ക് ജീവനക്കാരെ നയിച്ചത്. ഏപ്രില്‍ 4ന് ഗോവിയ തെംസ്‌ലിങ്ക് റെയില്‍വേ ഉടമസ്ഥതയിലുള്ള സതേണിലും ആര്‍എംടി സമരത്തിന് ആഹ്വാനം നല്‍കിയിരന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് കമ്പനി സമ്മതം അറിയിച്ചതോടെ സമരം 8-ാം തിയതിയിലേക്ക് മാറ്റി വെച്ചു.
ഏറെക്കാലം നീണ്ട തര്‍ക്കത്തിനൊടുവിലാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നത്. സുരക്ഷയ്ക്കും റെയില്‍ സേവനങ്ങള്‍ ലഭിക്കുന്നതിനുമായി ഒരു വര്‍ഷത്തോളമായി തങ്ങള്‍ പോരാട്ടത്തിലാണെന്നും ഇക്കാര്യങ്ങളില്‍ ഇനിയെങ്കിലും കമ്പനി പ്രതികരിക്കണമെന്നുമാണ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മിക്ക് കാഷ് പറയുന്നത്. നാലാം തിയതി നടക്കുന്ന ചര്‍ച്ചയെ പ്രതീക്ഷയോടെയാണ് തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷിബു മാത്യൂ
ബര്‍മ്മിംഗ്ഹാം. കലയും സാഹിത്യവും സംസ്‌ക്കാരവും പുതിയ തലമുറയിലും തനിമ നഷ്ടപ്പെടുത്താതെ വളര്‍ത്തുക എന്ന ലക്ഷ്യവുമായി മലയാളത്തിന്റെ പ്രിയ കവി ഓ. എന്‍. വി. കുറുപ്പ് ഭദ്രദീപം തെളിയ്ച്ചനുഗ്രഹിച്ച മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ പതിമൂന്നാമത് വാര്‍ഷീകാഘോഷം പതിവിലും വിപരീതമായ ആഘോഷ പരിപാടികളോടെ ഏപ്രില്‍ 29ന് ബര്‍മ്മിംഗ്ഹാമില്‍ നടക്കും.
പ്രശസ്ത മലയാള സാഹിത്യകാരി ശ്രീമതി. കെ. ആര്‍. മീര മുഖ്യ അതിഥിയായി എത്തുന്ന ആഘോഷ പരിപാടികളില്‍ ശ്രുതി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീതനൃത്തനാടകോത്സവമായിരിക്കും ഇത്തവണ കാണികള്‍ക്കായി ഒരുക്കുന്നത്.
ഏപ്രില്‍ 29 ശനിയാഴ്ച ബര്‍മ്മിംഗ്ഹാം ഡഡ്‌ളിയിലെ സ്ടൂര്‍ ബ്രിഡ്ജ് ടൗണ്‍ ഹാളില്‍ ഉച്ചതിരിഞ്ഞ് 2.30 ന് പതിമൂന്നാമത് വാര്‍ഷീകാഘോഷത്തിന് തിരശ്ശീല ഉയരും. ഓ. എന്‍. വി യുടെ കവിതയില്‍ ജന്മമെടുത്ത ശ്രുതിയുടെ പതിമൂന്നാമത് വാര്‍ഷീകാഘോഷം, അദ്ദേഹത്തിന്റെ തന്നെ ഇലത്താളം തിമില മദ്ദളം എന്ന കവിത ശ്രുതിയിലെ കുട്ടികള്‍ നൃത്തരൂപത്തിലാക്കി കാണികള്‍ക്ക് സ്വാഗതമരുളുന്നതോടുകൂടി ആലോഷങ്ങള്‍ക്ക് തുടക്കമാകും.
വാര്‍ഷീക ആഘോഷ ചടങ്ങുകളുടെ വിശിഷ്ടാതിഥി ശ്രീമതി. കെ. ആര്‍. മീരയ്ക്ക് നിരവധി അവാര്‍ഡുകള്‍ നേടിക്കൊടുത്ത ‘ആരാച്ചാര്‍ ‘ എന്ന നോവലിന്റെ ദൃശ്യാവിഷ്‌ക്കാരം ശ്രുതിയിലെ കലാപ്രതിഭകള്‍ ശ്രീമതി. കെ. ആര്‍. മീരയുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കുന്നു എന്നത് ആഘോഷ പരിപാടികളെ കൂടുതല്‍ ശ്രദ്ധേയമാക്കും. കൂടാതെ ശ്രുതിയും ശ്രീമതി. കെ. ആര്‍. മീരയും തമ്മിലുള്ള മുഖാമുഖം നടക്കും. യുവതലമുറയിലെ കലയും സാഹിത്യവും സംഗീതവും നൃത്തവുമൊകെ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന രീതിയില്‍ കുട്ടികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുത്തുകൊണ്ടാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ശ്രുതിയുടെ പ്രതിനിധി ശ്രീ. അനില്‍ തോമസ് മലയാളം യു കെ യോട് പറഞ്ഞു.
പതിമൂന്നാമത് വാര്‍ഷീക ആലോഷങ്ങള്‍ ഭംഗിയാക്കുവാനുള്ള തീവ്രശ്രമത്തിലാണ് ശ്രുതിയിലെ കലാകാരന്മാരും കലാകാരികളും. കഴിഞ്ഞ വര്‍ഷം ന്യൂകാസിലില്‍വെച്ചു നടന്ന പന്ത്രണ്ടാമത് ആഘോഷത്തേക്കാള്‍ ഗംഭീരമായിരിക്കും ബര്‍മ്മിംഗ്ഹാമില്‍ നടക്കുന്ന പതിമൂന്നാമത് വാര്‍ഷികാഘോഷമെന്ന് ശ്രുതി അവകാശപ്പെടുന്നു. കാത്തിരിക്കാം വെറും മുപ്പത്തൊമ്പത് ദിനങ്ങള്‍…
സ്വന്തം ലേഖകൻ
സൗദി അറേബ്യ, ടർക്കി, ഈജിപ്ത്, ടുണീഷ്യ, ലെബനോൻ, ജോർദാൻ തുടങ്ങി ആറ് രാജ്യങ്ങളിൽ നിന്നും ബ്രിട്ടണിലേയ്ക്കുള്ള നേരിട്ടുള്ള ഫ്ളൈറ്റ് സർവീസുകളിൽ ക്യാബിൻ ബാഗേജിൽ ലാപ് ടോപ്പ് കൊണ്ടു യാത്ര ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. ടാബ്ലറ്റുകൾ ഡിവിഡി, പ്ളെയറുകൾ, വലിയ സ്മാർട്ട് ഫോണുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. അമേരിക്ക സമാനമായ നിയന്ത്രണം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ബ്രിട്ടനും തീരുമാനം പ്രഖ്യാപിച്ചത്. വലിപ്പം കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ബോംബ് ഒളിപ്പിക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഈ സുരക്ഷാ നടപടിയുടെ ഭാഗമായ ഈ നിയന്ത്രണം.
16 സെൻറിമീറ്റർ നീളവും 9.3 സെൻറിമീറ്റർ വീതിയും ഉള്ളതോ അതല്ലങ്കിൽ1.5 സെൻറിമീറ്റർ കട്ടിയുള്ളതോ ആയ ഉപകരണങ്ങൾ ഇനി മുതൽ ലഗേജിന്റെ കൂടെ അയയ്ക്കണം. ഇ റീഡറുകളും ഇതിന്റെ പരിധിയിൽ വരും.17 എയർലൈനുകൾക്കാണ് ബ്രിട്ടൺ നിയന്ത്രണം പ്രഖ്യാപിച്ചത്. യുകെയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവെയ്സ്, ഈസി ജെറ്റ്, ജെറ്റ് 2.കോം, മോണാർക്ക്, തോമസ് കുക്ക്, തോംസൺ എന്നീ എയർലൈനുകൾക്കും ബ്രിട്ടനു പുറത്ത് നിന്നുള്ള ടർക്കിഷ് എയർ ലൈൻ, പെഗാസസ് എയർവെയ്സ്, അറ്റ്ലസ് ഗ്ലോബൽ എയർലൈൻസ്, മിഡിൽ ഈസ്റ്റ് എയർലൈൻസ് , ഈജിപ്റ്റ് എയർ, റോയൽ ജോർദ്ദാനിയൻ, ടുണിസ് എയർ, സൗദിയാ എന്നീ എയർലൈനുകൾക്കും പുതിയ തീരുമാനം ബാധകമാണ്.
രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയും ബ്രിട്ടനും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത്. എട്ടു രാജ്യങ്ങളിലെ 10 എയർപോർട്ടുകളിൽ നിന്നുള്ള സർവീസുകൾക്കാണ് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലേയ്ക്കുള്ള റോയൽ ജോർദ്ദാനിയൻ, ഈജിപ്ത് എയർ, എമിറേറ്റ്സ്, കുവൈറ്റ് എയർവെയ്സ്, ഖത്തർ എയർവെയ്സ്, എത്തിഹാദ്, റോയൽ എയർ മാറോക് എന്നീ എയർലൈനുകളിൽ അമേരിക്ക സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി ഈ തീരുമാനം നടപ്പിലാക്കും.
വിമാനം കണ്ടാൽ ശ്വാസമടക്കിപ്പിടിച്ചു പേടിയോടെ നോക്കി നിൽക്കുന്നവരുണ്ട്. അതുപോലെ എത്രതവണ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഭയപ്പെടുന്നവരാണ് കൂടുതൽ പേരും. അപ്പോഴാണ് വിമാനത്തിൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനിടെ വിമാനം തകരാൻ പോവുകയാണെന്ന് കേൾക്കേണ്ടിവരുക. ഒന്നാലോചിച്ചു നോക്കൂ, ഇത്തരമൊരു അവസ്ഥയിൽ യാത്രക്കാരുടെ പ്രതികരണം എന്തായിരിക്കും?
അങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വന്നിരിക്കുകയാണ് ലണ്ടനിൽ നിന്നും പോളണ്ടിലേക്ക് തിരിച്ച ടൈറ്റാന്‍ എയര്‍വെയ്‌സ്; വിമാനത്തിലെ യാത്രക്കാർക്ക്. ദി ബോയിങ് 767 വിമാനത്തിലാണ് പറക്കുന്നതിനിടെ കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ടത്. തുടർന്ന് കാബിൻ ക്രൂ നൽകിയ സുരക്ഷാ നിർദ്ദേശത്തെ തുടർന്ന് യാത്രക്കാർക്കെല്ലാം ഓക്സിജൻ മാസ്‌ക് ധരിപ്പിച്ചു. എന്നാൽ ഇത്തരമൊരു സാഹചര്യത്തെ യാത്രക്കാർ നേരിട്ടത് പ്രാർഥനയോടെയാണ്. യാത്രക്കാരെല്ലാം ഓക്സിജൻ മാസ്‌ക് ധരിച്ചു പ്രാർഥിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ലഭ്യമാണ്.
പോളണ്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന യഹൂദന്മാരായ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെ പ്രാർഥന കൊണ്ടാണോ എന്നറിയില്ല വിമാനത്തിന് അപകടമൊന്നും സംഭവിച്ചില്ല. യാത്രക്കാരെ സുരക്ഷിതരായി ആംസ്റ്റർഡാമിൽ ഇറക്കുകയായിരുന്നു. അടിയന്തിരമായി ചെയ്ത പ്രവർത്തി മൂലം വൻ ദുരന്തമാണ് ഒഴിവായത്.
സ്വന്തം ലേഖകന്‍
കൊച്ചി ഇടപ്പള്ളിയിലെ ‘കഫെ ഡി അറേബ്യ’ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച സുഹൃത്തുക്കളെ ഗുരുതരമായ ഭക്ഷ്യ വിഷബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ മേരി (23), മെലിനി(23), ഷെറിന്‍ ബാബു(23), സ്മൃതി (31), നിഖില്‍ (24), നോഹ (26) അമര്‍ (29) ജോസ് ആന്റണി (22) എന്നിവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും പോലീസിലും ഫുഡ് കണ്‍ട്രോളറുടെ ഓഫീസിലും പരാതിപ്പെടുകയും ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നടപടികള്‍ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഹോട്ടല്‍ ഉടമകള്‍ക്ക് അനുകൂലമായ രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാനും കേസ് എടുക്കാതിരിക്കാനും ഉന്നത തല സമ്മര്‍ദ്ദം ഉള്ളതായും പരാതിക്കാര്‍ ആരോപിക്കുന്നു.
ഈ മാസം 17ന് കഫെ ഡി അറേബ്യ ഹോട്ടലില്‍ നിന്നും ‘അല്‍ഫാം’ എന്ന ഭക്ഷണം പാഴ്സല്‍ ആയി വാങ്ങി കൊണ്ട് പോയി കഴിച്ച സുഹൃത്തുക്കള്‍ക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. അന്നേ ദിവസം ഉച്ചയ്ക്ക് ൦2.3൦ ഓടെ നാല് അല്‍ഫാം പാഴ്സല്‍ വാങ്ങുകയായിരുന്നു ഇവര്‍. ഹോട്ടലിന് സമീപത്തുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ ഒരുമിച്ച് ഈ ഭക്ഷണം കഴിക്കുകയായിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെടുകയും കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന്‍ പതിനെട്ടിന് രാവിലെ തന്നെ പോലീസില്‍ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നടപടികള്‍ ഒന്നും ഉണ്ടായില്ല എന്ന്‍ മാത്രമല്ല പ്രശ്നം പുറത്തറിയാതെ ഒതുക്കി തീര്‍ക്കുക എന്ന ഉദ്ദേശ്യത്തിലാണ് പോലീസിന്‍റെ പോക്ക് എന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നത നേതാവിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ളഹോട്ടലാണ് എന്നതിനാലാണ് പോലീസ് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.
നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റിന് ഏതായാലും വന്‍ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. നിരവധി ആളുകള്‍ ഇത് ഷെയര്‍ ചെയ്യുകയും സമാനമായ അനുഭവങ്ങള്‍ ഈ പോസ്റ്റിന് താഴെ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്.
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സുപ്രീം കോടതി. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനാണ് കോടതിയുടെ ശ്രമം. ബാബറി മസ്ജിദ്, രാമക്ഷേത്രം കേസുകള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാറിന്റെ ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്. ഇതി കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദേശമാണെന്നും ജസ്റ്റിസ് വ്യക്തമാക്കി.
മധ്യസ്ഥതയ്ക്ക് തയ്യാറാണോ എന്ന് കോടതി തന്നെയാണ് ചോദിച്ചത്. മതപരവും വൈകാരികവുമാണ് വിഷയം. അത് ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിച്ചുകൂടേയെന്ന് കോടതി ചോദിച്ചു. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇരു വിഭാഗങ്ങള്‍ക്കും കഴിയുന്നില്ലെങ്കില്‍ സമ്മതമാണെങ്കില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നാണ് കോടതി വ്യക്തമാക്കിയത്.
രാമക്ഷേത്ര നിര്‍മാണത്തിന് എത്രയും വേഗം അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി മരവിപ്പിച്ച ശേഷം കേസ് ആറ് വര്‍ഷമായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മാര്‍ച്ച് 31ന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ സുബ്രഹ്മണ്യം സ്വാമിയോട് കോടതി ആവശ്യപ്പെട്ടു.
ലണ്ടന്‍: പല്ല് നീക്കം ചെയ്യാനായി ആശുപത്രികളെ ആശ്രയിക്കുന്ന നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 25 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 2006-2007 വര്‍ഷത്തില്‍ 7444 കുട്ടികളാണ് ആശുപത്രികളില്‍ ഈ പ്രശ്‌നവുമായി എത്തിയിരുന്നതെങ്കില്‍ 2015-2016 വര്‍ഷത്തില്‍ അത് 9206 ആയി ഉയര്‍ന്നു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ ഡെന്റല്‍ സര്‍ജറി ഫാക്കല്‍റ്റി തയ്യാറാക്കിയ കണക്കുകളാണ് ഇത്.
ഇക്കാലയളവില്‍ കുട്ടികളുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ ചെറിയ പ്രായത്തില്‍ നടത്തുന്ന ഡെന്റല്‍ സര്‍ജറികള്‍ കുട്ടികള്‍ക്ക് വളരെ ദോഷകരമാണെന്ന് ഡെന്റിസ്റ്റായ ആന്‍ഡ്രൂ വില്‍സണ്‍ പറയുന്നു. പല്ലില്‍ പഴുപ്പ് ബാധിച്ച് ഭക്ഷണം ചവച്ച് കഴിക്കാനാകാതെയും വേദന മൂലം ഉറങ്ങാനാവാതെയും വരുന്ന കുട്ടികളെ തങ്ങള്‍ കാണാറുണ്ട് ഒന്നിലേറെ പല്ലുകള്‍ നീക്കം ചെയ്യേണ്ട അവസ്ഥയും ഈ കുട്ടികളില്‍ ഉണ്ടാകാറുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
84,086 സര്‍ജറികളാണ് നാല് വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ ഈ പത്തു വര്‍ഷക്കാലത്തിനിടയില്‍ നടത്തിയത്. ഒരു വയസിനു താഴെ പ്രായമുള്ള 47 കുട്ടികളിലും ഡെന്റല്‍ സര്‍ജറികള്‍ വേണ്ടിവന്നു. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ 90 ശതമാനം ദന്തക്ഷയവും പ്രതിരോധിക്കാനാകുമെന്ന് ഡെന്റല്‍ സര്‍ജറി ഫാക്കല്‍റ്റിയായ നിഗല്‍ ഹണ്ട് പറയുന്നു. ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നതും കൃത്യമായ ഇടവേളകളില്‍ ദന്തഡോക്ടറെ സന്ദര്‍ശിക്കുന്നതും പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.
18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കുള്ള ദന്ത ചികിത്സ എന്‍എച്ചഎസില്‍ സൗജന്യമായിട്ടും 2015-16 വര്‍ഷത്തില്‍ 42 ശതമാനം കുട്ടികളും ഡെന്റിസ്റ്റിനെ കാണാന്‍ എത്തിയിട്ടില്ല. മധുരം കഴിക്കാന്‍ കുട്ടികള്‍ക്കുള്ള ഇഷ്ടമാണ് ദന്തരോഗങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമാകുന്നതെന്നും ഡെന്റിസ്റ്റുകള്‍ പറയുന്നു.
വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നീ മേഖലകളിലെ എട്ട് രാജ്യങ്ങല്‍ നിന്നുള്ളവര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് അമേരിക്ക നിരോധിച്ചേക്കും. വലിയ ഉപകരണങ്ങള്‍ക്കാണ് നിരോധനം. എന്നാല്‍ അമേരിക്കന്‍ വിമാക്കമ്പനികളില്‍ വരുന്നവര്‍ക്ക് ഈ നിരോധനത്തില്‍ ചില ഇളവുകളും നല്‍കിയിട്ടുണ്ട്. ലാപ്ടോപ്പുകള്‍, ഐപാഡ്, ക്യാമറ തുടങ്ങിയവ കൊണ്ടുവരുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 12ഓളം എയര്‍ലൈനുകള്‍ക്ക് ഈ നിയന്ത്രണം ബാധകമാകും.
ജോര്‍ദാന്‍, ഈജിപ്റ്റ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയവയുടെ പട്ടികയിലുണ്ടെന്നാണ് കരുതുന്നത്. ഇന്ന് ഇത് സംബന്ധിച്ചുള്ള ബില്‍ അവതരിപ്പിക്കും. വിലക്കിന് കാരണം എന്താണെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല. ബില്‍ അവതരിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നാണ് കരുതുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റി വക്താവും ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ വൃത്തങ്ങളും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
മെഡിക്കല്‍ ഉപകരണങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍ അറിയിച്ചു. മറ്റുള്ളവ ഒരു കാരണവശാലും ലഗേജുകളില്‍ കൊണ്ടുവരരുതെന്ന് എയര്‍ലൈന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. ലാപ്ടോപ്പ്, ക്യാമറ, ടാബ്ലറ്റുകള്‍, ഡിവിഡി പ്ലെയറുകള്‍, ഇലക്ട്രോണിക് ഗെയിമുകള്‍ എന്നിവയാണ് കമ്പനി കൊണ്ടുവരരുതെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലണ്ടന്‍: ബ്രിട്ടീഷ് ബാങ്കുകള്‍ വന്‍തോതില്‍ റഷ്യന്‍ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തല്‍. റഷ്യന്‍ സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിയുമായി ബന്ധമുള്ള ക്രിമിനലുകളാണ് ഇതിനു പിന്നിലെന്ന് ഗാര്‍ഡിയന്‍ പത്രം ആരോപിക്കുന്നു. 740 മില്യന്‍ പൗണ്ടിനു തുല്യമായ തുകയാണ് ബ്രിട്ടീഷ് ബാങ്കുകളിലൂടെ ഇവര്‍ വെളുപ്പിച്ചെടുത്തത്. എച്ച്എസ്ബിസി, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡ്, ലോയ്ഡ്‌സ്, ബാര്‍ക്ലേയ്‌സ്, കൗട്ട്‌സ് എന്നീ പ്രമുഖ ബാങ്കുകളുള്‍പ്പെടെ 17 ബാങ്കുകളിലൂടെയാണ് ഇടപാടുകള്‍ നടന്നതെന്നാണ് വിവരം. സംശയകരമായ പണനമിടപാടുകള്‍ നടന്നിട്ടും വിവരമറിയിക്കാത്തതിനാല്‍ ഈ ബാങ്കുകള്‍ക്കെതിരെ അന്വേഷണം ഉണ്ടായേക്കും.
2010നും 2014നുമിടയില്‍ പുറത്തേക്ക് 20 ബില്യന്‍ പൗണ്ടിന് തുല്യമായ തുക ഈ വിധത്തില്‍ ഒഴുകിയിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 80 ബില്യന്‍ പൗണ്ടെങ്കിലും ഈ വിധത്തില്‍ ഒഴുകിയിട്ടുണ്ടാകുമെന്നാണ് ഡിറ്റക്ടീവുകള്‍ വിശ്വസിക്കുന്നത്. റഷ്യയില്‍ നിന്നുള്ള പണം കൊള്ളമുതലോ കുറ്റവാളികളുടേതോ ആകാമെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ഈ ഇടപാടുപകള്‍ക്കു പിന്നിലുള്ള രാഷ്ട്രീയ സ്വാധീനവമുള്ള ധനികര്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷകര്‍.
ആഗോള തലത്തില്‍ ഇടപാടുകള്‍ നടത്തി കള്ളപ്പണം വെളുപ്പിക്കുന്ന ഈ സംഘത്തില്‍ 500 ആളുകള്‍ എങ്കിലും ഉണ്ടാകുമെന്നാണ് നിഗമനം. ഇവരില്‍ മോസ്‌കോ ബാങ്കര്‍മാരും ധനികരും കെജിബിയുടെ അനുബന്ധമായ എഫ്എസ്ബിയുമായി ബന്ധമുള്ളവരും ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങള്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ബന്ധുവായ ഇഗോര്‍ പുടിനും ഈ ഇടപാടില്‍ ബന്ധമുണ്ടെന്ന് സംഘം വെൡപ്പെടുത്തുന്നു. ഈ തട്ടിപ്പില്‍ പങ്കുള്ള ബാങ്ക് ഓഫ് മോസ്‌കോയുടെ ബോര്‍ഡില്‍ അംഗമാണ് ഇഗോര്‍.
ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത് കമ്പനികള്‍ക്ക് ഈ ഇടപാടുകളില്‍ വലിയ പങ്കുണ്ടായിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ഇവയുടെ വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല. 70,000 ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇവയില്‍ 1920 എണ്ണം യുകെ ബാങ്കുകള്‍ വഴിയും 373 എണ്ണം യുഎസ് ബാങ്കുകള്‍ വഴിയുമാണ് നടന്നത്. ലാത്വിയ, മോള്‍ഡോവ എന്നിവിടങ്ങളിലെ പോലീസ് നടത്തിയ അന്വേഷണങ്ങളില്‍ ലഭിച്ച വിവരങ്ങളാണ് ഇവ.
ജുബ: ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്നു. വാവു എയര്‍പ്പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നതിനിടയാലാണ് വിമാനം അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. ജൂബയില്‍ നിന്ന് വാവുയിലേക്ക് വന്ന സൗത്ത് സുപ്രീം എയര്‍ലൈനര്‍ ആണ് അപകടത്തില്‍പെട്ടത്. എത്രപേര്‍ക്ക് പരിക്കുപറ്റിയെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആദ്യം വന്ന റിപ്പോർട്ടുകൾ എല്ലാവരും മരിച്ചു എന്നാണെങ്കിലും ഏറ്റവും ഒടുവിൽ വന്ന ലോക്കൽ റിപോർട്ടുകൾ അനുസരിച്ചു എല്ലാവരും പരിക്കുകളോടെ രക്ഷപെട്ടു എന്നാണ്. ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സുഡാനിലെ ലോക്കൽ റേഡിയോ റിപ്പോർട്ട് ചെയ്തു.