ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഫാ. മാര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹമിപ്പോള്‍ എഡിന്‍ബര്‍ഗ്ഗില്‍ പോലീസിന്റെ നിയന്ത്രണത്തിലുള്ള മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ കാരണത്തേക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുകയാണ്. ഒരു സാധാരണ ആധ്യാത്മിക സ്വഭാവമുള്ള വൈദീകനപ്പുറം പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെടേണ്ട സ്വഭാവങ്ങള്‍ ഫാ. മാര്‍ട്ടിന് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശീകര്‍ പറയുന്നു. അല്പം ഉള്‍പ്രദേശങ്ങളില്‍ വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകുന്ന പ്രകൃതം ഫാ. മാര്‍ട്ടിനുണ്ട്. കൂടാതെ വിശ്വാസികള്‍ കുറഞ്ഞു കൊണ്ടിരുന്ന എഡിന്‍ബ്രോ രൂപതയിലെ ക്രിസ്റ്റോര്‍ഫിന്‍ ഇടവകയില്‍ ഫാ. മാര്‍ട്ടിന്‍ എത്തിയ കാലം മുതല്‍ പാശ്ചാത്യ വിശ്വാസികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവ് സംഭവിച്ചിട്ടുണ്ട്. ഇത് രണ്ടുമാണ് ഫാ. മാര്‍ട്ടിന്‍ സ്‌കോട്‌ലന്റില്‍ അല്പമെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള സംഗതികള്‍.
ബ്രിട്ടണില്‍ സമീപകാലങ്ങളില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ഫാ. മാര്‍ട്ടിന്റെ മരണത്തിന് കാരണമായോ എന്നും പരിശോധിക്കുന്നു. നിനച്ചിരിക്കാതെ ആരുടെയോ കൈകളില്‍ പെട്ടതാണന്ന് സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടുമുള്‍പ്പെടെ വില പിടിപ്പുള്ള എല്ലാം സുരക്ഷിതമാണെന്നുള്ളത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിതെളിക്കുന്നു.
നിയമപരമായ നടപടിക്രമങ്ങള്‍ സ്‌കോട്‌ലാന്റ് പൊലീസ് ആരംഭിച്ചു കഴിഞ്ഞു. അസ്വാഭാവികമരണമെന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചത്. ആദ്യം ഫാ. മാര്‍ട്ടിന്‍ എവിടെ ഉണ്ടെന്ന് കണ്ടു പിടിക്കുക എന്ന ലക്ഷ്യമായിരുന്നു. അത് കഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അന്വേഷണം കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നറിയുന്നു. എഡിന്‍ബര്‍ഗ്ഗ് അതിരൂപതയിലെ വൈദീക സമൂഹവും CMl സഭയുടെ പ്രതിനിധിയായി ലണ്ടനില്‍ നിന്നെത്തിയ ഫാ.കെവിനും ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളിയൊടൊപ്പം ഉന്നത പൊലീസധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പളിയsക്കമുള്ളവര്‍ ഫാ. മാര്‍ട്ടിന്റെ മൃതശരീരം നേരില്‍ കണ്ടിരുന്നു. പ്രത്യക്ഷത്തില്‍ കാണാവുന്ന പരിക്കുകള്‍ ഒന്നും തന്നെ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫാ. മാര്‍ട്ടിന്റെ മരണത്തെ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും മരണകാരണം എത്രയും വേഗത്തില്‍ വെളിച്ചത്ത് കൊണ്ടുവരുമെന്നും ഉന്നത പൊലീസധികാരികള്‍ അറിയിച്ചു.
കൂടാതെ സ്‌കോട്‌ലാന്റിലുള്ള മലയാളി സമൂഹവും മറ്റ് അസ്സോസ്സിയേഷനുകളും എഡിന്‍ബര്‍ഗ് അതിരൂപതാ അധികൃതരുമായി സംസാരിച്ച് സഹായ വാഗ്ദാനങ്ങള്‍ ചെയ്തിട്ടുണ്ട്.
ഫാ. മാര്‍ട്ടിന്റെ മൃതശരീരം കിടന്ന ഡാന്‍ബാര്‍ ബീച്ച്
സെന്റ് ആന്‍ഡ്രൂസ്എഡിന്‍ബര്‍ഗ്ഗ് അതിരൂപത ആര്‍ച്ച് ബിഷപ്പ് ലിയോ വില്യം കുഷ്‌ലി, ഫാദര്‍ മാര്‍ട്ടിന്‍ സേവ്യറിന്റെ വിയോഗത്തില്‍ അതീവ ദു:ഖവും അദ്ദേഹത്തിന്റെ കുടുംബത്തോടുo സി എം ഐ സഭാ സമൂഹത്തോടു മുള്ള അനുശോചനവും പത്രക്കുറിപ്പിലൂടെ അറിയിച്ചു കഴിഞ്ഞു. തുടര്‍ നടപടികള്‍ക്ക് പരിപൂര്‍ണ്ണ സഹകരണം അതിരൂപതയുടെ ഭാഗത്തു നിന്നും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ രൂപതയിലെ തന്നെ മറ്റൊരു മലയാളി വൈദികനും മാര്‍ട്ടിനച്ചന്റെ സുഹൃത്തുമായ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി
ഇനിയുള്ള നടപടിക്രമങ്ങള്‍ക്ക് നേത്രത്വം നല്കും.
മാര്‍ട്ടിനച്ചനെ കാണാതായ നിമിഷം മുതല്‍ സ്‌കോട്‌ലാന്‍ഡിനെ പ്രമുഖ മലയാളീ അസോസിയേഷനായ കലാകേരളം ഗ്ലാസ്ഗോ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയും അന്വേഷണ വിവരങ്ങളുടെ പുരോഗതി അറിയികയും ചെയ്തു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ച്
എഡിന്‍ബര്‍ഗ്ഗിനടുത്തുള്ള ഡന്‍ബാര്‍ ബീച്ചില്‍ നിന്നുമാണ് മൃതശരീരം ലഭിച്ചെതെന്നാണ് അറിയിച്ചിരിക്കുന്നത്.
തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ക്ക് ഏതു സമയത്തും എംബസിയുമായി ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.
രാവിലെ 10 മണിയുടെ കുര്‍ബാനയ്ക്ക് ശേഷം തുരുത്തിപ്പള്ളി അച്ചനും എഡിന്‍ബര്‍ഗ്ഗ് രൂപതയിലെ മറ്റു വൈദികരുമായി നടക്കുന്ന മീറ്റിംഗില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കും .
സെന്റ് ആന്‍ഡ്രൂസ് എഡിന്‍ബര്‍ഗ്ഗ് അതിരൂപതാധികൃതരുമായി കലാകേരളം ഗ്ലാസ് ഗോ പ്രതിനിധികള്‍ ബന്ധപ്പെട്ട് എല്ലാവിധ സഹകരണവും അറിയിച്ചിട്ടുണ്ട്
സ്‌കോട്‌ലാന്‍ഡ് പോലീസില്‍ 1307 നംബര്‍ പ്രകാരം ജൂണ്‍ 22നാണ് കേസ് രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഫാദര്‍ മാര്‍ട്ടിന്റെ വേര്‍പാടില്‍ മലയാളം യുകെയുടെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും
ബിജോ തോമസ് അടവിച്ചിറ
യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ മാർട്ടിൻ അച്ഛന്റെ വിയോഗം, പത്രങ്ങളിൽ വായിച്ചു. അപരിചിതമായ ആ ദുരന്തം ചെറിയ ഒരു കുട്ടനാടൻ ഗ്രാമത്തിന്റെ നെഞ്ചുപിളർത്തിയതിന്റെ വേദനയിൽ ആണ് ഗ്രാമവാസികളും അച്ഛന്റെ സുഹൃത്തുക്കളും.
വെള്ളിയാഴ്ചയാണ് വൈദികനെ താമസസ്ഥലത്തുനിന്നു കാണാതായെന്ന വാര്‍ത്തകള്‍ വന്നത്. 2013 ഡിസംബറില്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. മാര്‍ട്ടിന്‍ സേവ്യര്‍, ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായിരിക്കെയാണ് 2016 ജൂലായില്‍ സ്‌കോട്ട്ലന്‍ഡിലേക്ക് പോയത്. അവിടെ പി.എച്ച്.ഡി പഠനത്തോടൊപ്പം, എഡിന്‍ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതലയും വഹിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്ന വൈദികനെപ്പറ്റി ബുധനാഴ്ച മുതലാണ് വിവരമൊന്നും ഇല്ലാതായത്. പിഎച്ച്ഡി പഠനത്തോടൊപ്പം ഇടവകയുടെ ചുമതലയും വഹിച്ചിരുന്ന വൈദികന്‍ ദിവ്യബലിയര്‍പ്പിക്കാന്‍ എത്താതിരുന്നതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് താമസസ്ഥലത്തിനടുത്തുള്ള ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായാണ് വിവരം അറിയുന്നത്.
നീണ്ട ഇരുപതു വർഷത്തിന് മുകളിൽ അടുത്ത സൗഹൃദം അച്ഛനുമായും അവരുടെ കുടുംബവുമായി ഉണ്ടായിരുന്ന ഒരു സഹപാഠി എന്ന നിലയിൽ എന്റെ ഉള്ളിലെ തീരാനഷ്ടവും വേദനയും പങ്കുവച്ചാണ് ഞാൻ ഇത് എഴുതുന്നത്. ഫാദർ മാർട്ടിൻ സൺഡേ മതബോധന ക്‌ളാസ്സിൽ എന്റെ സഹപാഠി ആയിരുന്നു. ആ കാലങ്ങളിൽ പതിഞ്ഞ ശബ്ദത്തിൽ മാത്രം സംസാരിച്ചിരുന്ന മാർട്ടിൻ ഏവരുടെയും സൗഹൃദപാത്രം ആയിരുന്നു. സ്കൂൾ കാലം മുതലേ പ്രാര്‍ത്ഥന കാര്യങ്ങളിലും പള്ളിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന മാർട്ടിൻ സ്കൂൾ പഠന കാലശേഷം സെമിനാരിയിൽ പോയത് കൂട്ടുകാർക്ക് അത്ഭുതമായി തോന്നിയില്ല. സഹചാരിയെ അകാലത്തിൽ നഷ്ടപെട്ട വേദനയിൽ ആണ് പുളിങ്കുന്ന് സെന്റ് : ജോസഫ് സ്കൂളും അവിടുത്തെ സിഎംഐ സന്യാസസമൂഹവും. സിഎംഐ സഭയുടെ കീഴിൽ തന്നെയുള്ള കെ ഇ കാർമൽ സ്കൂളിൽ അച്ഛന്റെ വിലമതിക്കുന്ന സേവനം അവിടുത്തെ കോ സ്റ്റാഫ് അംഗങ്ങൾ സ്നേഹപൂര്‍വ്വം ഓർക്കുന്നു. ദുരന്ത വാർത്ത മലയാളംയുകെ പത്രത്തിലൂടെയും രാവിലെ പള്ളിയിലൂടെയും അറിഞ്ഞ നാട്ടുകാരും സുഹൃത്തുക്കളും വീട്ടിലേക്കു പ്രവഹിക്കുകയാണ്. ‘അമ്മ കുറച്ചു നാൾ മുൻപേ നഷ്ടപെട്ട മാർട്ടിൻ അച്ഛന്റെ പിതാവ് വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ മേലാത്ത അവസ്ഥയിലാണ്. സഹോദരി സഹോദരമാരായി എട്ടുപേർ ഉള്ള കുടുബത്തിലെ ഏറ്റവും ഇളയ പുത്രൻ ആയിരുന്നു മാർട്ടിൻ അച്ചന്‍. ദുരന്ത വാർത്ത അറിഞ്ഞു വീട്ടിലെത്തുന്ന നാട്ടുകാർ വീട്ടുകാരെ ആശ്വസിപ്പിക്കുന്നതോടൊപ്പം, കൂടെ സഹോദരനായും മകനായും കുട്ടുകാരനായും കണ്ടുകൊണ്ടിരുന്ന തങ്ങളുടെ മാർട്ടിന് എങ്ങനെ ഒരു അപകടം പിണഞ്ഞു എന്നോർത്ത് വിലപിക്കുന്നു.
സത്യം ഉടൻ പുറത്തു വരും എന്ന പ്രതീക്ഷയിലാണ് ഈ ദുഃഖത്തിലും നാട്ടുകാരും സുഹൃത്തുക്കളും. പ്രിയ സുഹൃത്തും സഹപാഠിയുമായ മാർട്ടിൻ അച്ഛന്റെ അകാല വിയോഗത്തിൽ ലേഖകൻ എന്നതിലുപരി ഒരു കൂട്ടുകാരനെ നഷ്ടപെട്ട സഹപാഠിയായി നിങ്ങളോടൊപ്പം ഹൃദയത്തിൽ നിന്നുള്ള അഗാധദുഃഖത്തിൽ പങ്കുചേരുന്നു . വീട്ടുകാരോടൊപ്പം അച്ഛന്റെ ആത്മാവിന്റെ നിത്യശാന്തിക്കായുള്ള പ്രാത്ഥനയിൽ പങ്കു ചേരുന്നു. ഒപ്പം യുകെ മലയാളികളുടെ കൂടെ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ഫൗണ്ടേഷനും പ്രമുഖ ഓൺലൈൻ ന്യൂസ് പത്രവുമായ മലയാളം യുകെയുടെ പ്രതിനിധികളുടെയും അഗാധ ദുഃഖം കുടുബാംഗങ്ങളെ അറിയിക്കുന്നു.
എഡിന്‍ബറോ: കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ച മുതൽ ദുരൂഹസാഹചര്യത്തില്‍ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും കാണാതായ മലയാളി വൈദികൻ ഫാദർ മാർട്ടിൻ മരിച്ചതായി കണ്ടെത്തി. സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയും സെന്റ്: മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവും ആയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ തെക്കേപുത്തൻപറമ്പ് ( വാഴച്ചിറ, 33)ന്റെ മൃതദേഹം ആണ് കണ്ടെത്തിയതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. സി എം ഐ സഭയിലെ വൈദീകർ അച്ചന്റെ വീട്ടിലെത്തി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
അച്ചന്റെ താമസ സ്ഥലത്തുനിന്നും ഏകദേശം പന്ത്രണ്ട് മയിൽ അകലെ കടൽ തീരത്താണ് ബോഡി കണ്ടെടുത്തത് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബുധനാഴ്ച്ച രാവിലെ നായയുമായി നടക്കാൻ പോയവരാണ് അജ്ഞാതമായ ഒരു മൃതദേഹം കാണുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്. പിന്നീട് പോലീസും ആംബുലൻസ് സർവീസും ചേർന്ന് തിരിച്ചറിയാത്ത ബോഡി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മരിച്ചത് ഫാദർ മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരിച്ചത്, ഇന്നലെ പോലീസ് അച്ചന്റെ മുറിയിനിന്നും കണ്ടെത്തിയ ഫോറൻസിക് വിവരങ്ങൾ മോർച്ചറിയിൽ ഉണ്ടായിരുന്ന ബോഡിയുടെ വിവരങ്ങളുമായി ഒത്തുനോക്കിയതിന് ശേഷമായിരുന്നു. അടുത്ത ചൊവ്വാഴ്ചയാണ് പോസ്റ്റ്മാർട്ടം ഉണ്ടാവുക എന്നതാണ് ഇപ്പോൾ കിട്ടുന്ന വിവരം. എന്താണ് മരണകാരണമെന്ന് അതിന് ശേഷമേ വ്യക്തമാകുകയുള്ളു.
ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ വൈദികനുമായി നേരിട്ടും, ഫോണിലും സംസാരിച്ചവരുണ്ട്. എന്നാല്‍ അതിനുശേഷം ഒരു വിവരവും ഇല്ലാതായതോടെയാണ് രൂപതാധികൃതര്‍തന്നെ കാണാതായ വിവരം പൊലീസില്‍ അറിയിച്ചത്. പഴ്‌സും പാസ്‌പോര്‍ട്ടും മറ്റ് സ്വകാര്യസാമഗ്രികളും എല്ലാം റൂമില്‍തന്നെയുണ്ട്, മുറിയുടെ വാതില്‍ തുറന്നുമാണ് കിടന്നിരുന്നത്. വ്യാഴാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കെത്തിയ വിശ്വാസികളാണ് വൈദീകന്റെ അസാന്നിധ്യം രൂപതാധികൃതരെ അറിയിച്ചത് എന്നാണ് പോലീസിന്റെ നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. ഉടൻതന്നെ രൂപതാ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാര്‍ട്ടിന്‍ 2013 ലാണ് സി എം ഐ സഭയിലെ അച്ചനായി പട്ടം സ്വീകരിച്ചത്. ചെത്തിപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ 2016 ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്‌കോട്‌ലന്‍ഡിലേക്കു വന്നത്. പഠനത്തിനൊപ്പം ഫാര്‍കിക് ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് എഡിന്‍ബറോ രൂപതയിലെ കോര്‍സ്‌ട്രോഫിന്‍ ‘സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്’ റോമന്‍ കാത്തലിക് പള്ളിയിലായിരുന്നു ഫാ. മാര്‍ട്ടിന്റെ സേവനവും താമസവും. കോര്‍സ്‌ട്രോഫിന്‍ മലനിരകളിലൂടെയുള്ള നടത്തം ഫാ. മാര്‍ട്ടിന്‍ ഏറെ ആസ്വദിച്ചിരുന്നതായി കേസ് അന്വേഷിക്കുന്ന പൊലീസ് പറഞ്ഞിരുന്നു. വൈദികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സ്‌പെക്ടര്‍ ക്രെയ്ഗ് റോജേഴ്‌സണ്‍ അറിയിച്ചിരുന്നു. എട്ടുമാസമായി ഇവിടെ താമസിക്കുന്ന വൈദികന് പ്രദേശത്തെ വഴികളും മറ്റും സുപരിചിതമാണെന്നതിനാല്‍ വഴിതെറ്റി അലയാനുള്ള സാധ്യത പോലീസ് തള്ളിയിരുന്നു. ബ്രിട്ടനിലെ സിഎംഐ. വൈദികരും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയും എഡിന്‍ബറോ രൂപതയുമായി ചേര്‍ന്ന് വൈദികനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.
ഫാ. മാര്‍ട്ടിന്റെ സുഹൃത്തും കോതമംഗലം രൂപതയിലെ വൈദികനുമായ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍ എഡിന്‍ബറോയിലെത്തിയിരുന്നു. ബ്രിട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം വിവിധ പള്ളികളിലും പ്രാര്‍ത്ഥന കൂട്ടായ്മകളിലും ഫാ. മാര്‍ട്ടിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിരുന്നു. ഫാ. മാട്ടിന്‍ സുരക്ഷിതമായി തിരിച്ചുവരാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ് മാര്‍ ഡോ. ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഫലമാക്കിയാണ് അച്ചൻ ഈ ലോകത്തോട് വിടപറഞ്ഞത്. ഫാദർ മാർട്ടിന്റെ അകാല വിയോഗത്തിലും, ബന്ധുമിത്രാധികളുടെ ദുഃഖത്തിലും ഞങ്ങളും പ്രാർത്ഥനയോടെ പങ്കുചേരുന്നു..
ലണ്ടന്‍: ബ്രെക്‌സിറ്റില്‍ അടക്കം തെരേസ മേയുടെ പദ്ധതികള്‍ പരാജയപ്പെടുത്തുന്നതിനായി എംപിമാരുടെ കൂട്ടായ്മ പദ്ധതിയിടുന്നു. ഹാര്‍ഡ് ബ്രെക്‌സിറ്റ് അടക്കമുള്ള പദ്ധതികള്‍ക്കെതിരെ എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള പാര്‍ലമെന്റ് അംഗങ്ങളാണ് പദ്ധതിയിടുന്നത്. അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ ബ്രെക്‌സിറ്റില്‍ മൃദുസമീപനം എടുക്കുമെന്ന് ഉറപ്പാക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. രാജ്യം സോഫ്റ്റ് ബ്രെക്‌സിറ്റാണ് ഉദ്ദേശിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയനെ മനസിലാക്കിക്കാനും ബിസിനസ് ഗ്രൂപ്പുകളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് നീങ്ങാനും സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
തെരേസ മേയുടെ പദ്ധതികള്‍ രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ നിലപാടുകളെ പരസ്യമായി അംഗീകരിക്കാന്‍ കഴിയാത്ത മന്ത്രിമാര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒരു കണ്‍സര്‍വേറ്റീവ് എംപി പറഞ്ഞു. യൂറോപ്യന്‍ യൂണിയന് അഭിമതമായ നിലപാടുകളില്‍ സര്‍ക്കാരിനെ എത്തിക്കാനും ബ്രെക്‌സിറ്റില്‍ കൂടുതല്‍ ഫലവത്തായി പാര്‍ലമെന്റിനെയും ബ്രസല്‍സിനെയും ഏകോപിപ്പിക്കാനും കഴിയുമെന്നും മറ്റൊരു എംപി പ്രത്യാശ പ്രകടിപ്പിച്ചു.
പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ ഏകോപനം സാധ്യമാകുകയാണെങ്കില്‍ അധികാരം ഏതു വിധത്തിലാണ് തങ്ങളിലേക്ക് എത്തിയതെന്ന് കാട്ടാമെന്നും ഒരു എംപി വ്യക്തമാക്കി. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നത് സംബന്ധിച്ച് ടോറികളില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതാണ് ഈ പ്രത്യേക സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.
ലണ്ടന്‍: ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനേക്കാള്‍ പരീക്ഷാ ഫലങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഓഫ്‌സ്റ്റെഡ്. എക്‌സാം ഫാക്ടറികള്‍ മാത്രമായി ചുരുങ്ങുന്ന സ്‌കൂളുകളെ നിരീക്ഷിക്കുമെന്ന് ഓഫ്‌സ്റ്റെഡ് മേധാവി അമാന്‍ഡ സ്പീല്‍മാന്‍ പറഞ്ഞു. ലീഗ് ടേബിള്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനായി തന്ത്രങ്ങള്‍ പയറ്റുന്ന സ്‌കൂള്‍ അധികൃതര്‍ ലജ്ജിക്കണമെന്നും അവര്‍ പറഞ്ഞു. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തോളം മോക്ക് ടെസ്റ്റുകള്‍ നടത്തുന്നതും മറ്റും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ബാഡ്ജുകളും സ്റ്റിക്കറുകളും വാങ്ങാന്‍ മാത്രമാണ് പഠനം എന്ന തോന്നല്‍ ഇത്തരം രീതികള്‍ സൃഷ്ടിക്കും. കുട്ടികളുടെ താല്‍പര്യങ്ങളേക്കാള്‍ സ്‌കൂളുകളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന വരുന്ന സംവിധാനമാണ് ഇതെന്നും അവര്‍ കുറ്റപ്പെടുത്തി. ലീഗ് ടേബിളിനെ അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അളക്കുന്ന സര്‍ക്കാര്‍ നയത്തിനും വിപരീതമാണ് ഓഫ്‌സ്റ്റെഡ് ചീഫിന്റേത് എന്ന് വ്യക്തമാക്കുകയാണ് അമാന്‍ഡയുടെ പ്രസ്താവന. ബെര്‍ക്ക്ഷയറില്‍ നടന്ന വിദ്യാഭ്യാസ കോണ്‍ഫറന്‍സിലാണ് ഈ പരാമര്‍ശങ്ങള്‍ ഇവര്‍ നടത്തിയത്.
അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് സ്പീല്‍മാന്റെ ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു. സ്‌കൂള്‍ പരിശോധനകളുടെയും ലീഗ് ടേബിള്‍ സ്ഥാനങ്ങളുടെയും മുകളിലായി കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഓഫ്‌സ്‌റ്റെഡ് ഊന്നല്‍ നല്‍കുന്നതെന്നും ഇതിനെ തങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണെന്നും ജനറല്‍ സെക്രട്ടറി ജെഫ് ബാര്‍ട്ടന്‍ പറഞ്ഞു.
ലണ്ടന്‍: നോര്‍ത്ത് ലണ്ടനിലെ കെട്ടിട സമുച്ചയത്തില്‍ നിന്ന് 800ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. കാംഡെനിലെ ചാല്‍കോട്ട്‌സ് എസ്‌റ്റേറ്റിലെ 5 ടവര്‍ ബ്ലോക്കുകളില്‍ നിന്നാണ് ജനങ്ങളെ ഒഴിപ്പിച്ചത്. കെട്ടിടങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പു പറയാന്‍ കഴിയില്ലെന്ന് അഗ്നിസുരക്ഷാ വിഭാഗം അറിയിച്ചതിനെത്തുടര്‍ന്നാണ് അടിയന്തരമായി ഒഴിപ്പിച്ചതെന്ന് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. കെട്ടിടങ്ങളുടെ ക്ലാഡിംഗ് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. ഗ്രെന്‍ഫെല്‍ ടവറിലെ ക്ലാഡിംഗിന്റെ ഗുണനിലവാരമില്ലായ്മയാണ് തീപ്പിടിത്തം രൂക്ഷമാക്കിയതെന്നാണ് വിവരം. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് റെഡിഡന്‍ഷ്യല്‍ ടവറുകളിലും സുരക്ഷാ പരിശോധനകള്‍ നടത്തി വരികയാണ്.
എന്നാല്‍ മുന്നറിയിപ്പുകള്‍ ഇല്ലാതെ നടത്തിയ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് താമസക്കാരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്. ഒഴിപ്പിക്കല്‍ തുടങ്ങിയതായി ടിവി വാര്‍ത്തയിലാണ് തങ്ങള്‍ അറിഞ്ഞതെന്നും ചില താമസക്കാര്‍ പറഞ്ഞു. താല്‍ക്കാലി കേന്ദ്രങ്ങളും ഹോട്ടല്‍ മുറികളും കണ്ടെത്തിക്കൊണ്ടായിരുന്നു നടപടികളെന്നും താമസക്കാര്‍ക്ക് വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കാനായി കൗണ്‍സില്‍ ജീവനക്കാരും സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി
കൗണ്‍സില്‍, എമര്‍ജന്‍സി സര്‍വീസ് എന്നിവയുമായും സര്‍ക്കാരുമായും ബന്ധപ്പെട്ടുകൊണ്ട് ഏകോപനത്തിന് താനുമുണ്ടായിരുന്നുവെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. ലണ്ടന്‍ ഫയര്‍ ബ്രിഗേഡും കൗണ്‍സിലും ചേര്‍ന്നുള്ള പരിശോധനയില്‍ ഈ കെട്ടിട സമുച്ചയത്തിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തുകയായിരുന്നു. ഗ്രെന്‍ഫെല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യുകെയിലെമ്പാടും കെട്ടിടങ്ങളില്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ശ്രീഹരിക്കോട്ട: പിഎസ്എല്‍വി സി-38 റോക്കറ്റ് വിക്ഷേപണം വിജയകരം. ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്-2 അടക്കം 31 ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി സി-38 ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യയുടെ നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാലയുടെ ഉപഗ്രഹവും പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്ന വിക്ഷേപണം.
കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ആറാമത് ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ചത്. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയത് കാര്‍ട്ടോസാറ്റ് ആണ്. ദുരന്ത നിവാരണം, കാലാവസ്ഥ പ്രവചനം എന്നിവയ്ക്കും കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹം പ്രയോജനപ്പെടും. നിരീക്ഷണ ഉപഗ്രങ്ങളുടെ വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹമാണ് ഇത്. അതുകൊണ്ടുതന്ന് ബഹിരാകാശത്തെ ഇന്ത്യയുടെ ആറാം കണ്ണ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
കാര്‍ട്ടോസാറ്റിനു പുറമെ ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക, എന്നിവ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള 29 ഉപഗ്രഹങ്ങളും പിഎസ്എല്‍വി- 38 ഈ വാണിജ്യ ദൗത്യത്തില്‍ വിക്ഷേപിച്ചു. പിഎസ്എല്‍വിയുടെ നാല്‍പ്പതാം ദൗത്യമായിരുന്നു ഇത്. തിരുവനന്തപുരം നേമം സ്വദേശി ബി ജയകുമാറായിരുന്നു ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടര്‍. ആലപ്പുഴ സ്വദേശിയായ ആര്‍. ഹട്ടനാണ് ദൗത്യത്തിന്റെ വെഹിക്കിള്‍ ഡയറക്ടര്‍.
ലണ്ടന്‍: ഹീറ്റ് വേവ് തുടരുന്നതിനിടെ യൂണിഫോമുകളില്‍ ഇളവ് അനുവദിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നു. കടുത്ത ചൂടില്‍ ഷോര്‍ട്‌സ് ധരിക്കാന്‍ അനുവദിക്കാത്തതിന് പാവാട ധരിച്ച് ആണ്‍കുട്ടികളുടെ പ്രതിഷേധം. ഡെവണിലെ ഇസ്‌ക അക്കാഡമിയിലാണ് ഈ പ്രതിഷേധം അരങ്ങേറിയത്. 1976ല്‍ അനുക്ഷഭവപ്പെട്ടതിന് സമാനമായ കടുത്ത ചൂടാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്. അക്കാഡമിയിലെ 30ഓളം ആണ്‍കുട്ടികളാണ് പാവാട ധരിച്ച് ക്ലാസില്‍ എത്തിയത്. പെണ്‍ സുഹൃത്തുക്കളില്‍ നിന്നോ സഹോദരിമാരില്‍ നിന്നോ വാങ്ങിയ പാവാടയും ധരിച്ചാണ് ഇവര്‍ സ്‌കൂളിലെത്തിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താപനില 30 ഡിഗ്രിക്ക് മുകളിലേക്ക് കുതിക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ ട്രൗസറുകള്‍ക്ക് പകരം ഷോര്‍ട്‌സ് ധരിച്ചോട്ടെയെന്ന് ആണ്‍കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് ചോദിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ നിയമങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നായിരുന്നു മറുപടി. പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ട് ധരിക്കുന്നതില്‍ കുഴപ്പമില്ല, തങ്ങള്‍ക്ക് മാത്രം എന്തിനാണ് നിയന്ത്രണമെന്ന് ആണ്‍കുട്ടികള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ പാവാട ധരിച്ചാലും കുഴപ്പമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് ബുധനാഴ്ച പാവാട ധരിച്ച ക്ലാസിലെത്താന്‍ ഇവര്‍ തീരുമാനിച്ചത്.
വ്യാഴാഴ്ചയോടെ പാവാട ധരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായി. 30ഓളം പേര്‍ ഈ വിധത്തില്‍ സ്‌കൂളിലെത്തി. ചിലരാകട്ടെ കാലുകള്‍ ഷേവ് ചെയ്യാന്‍ വരെ പണം മുടക്കിയെന്നാണ് വിവരം. പാവാടയിലെ സ്വാതന്ത്രത്തെക്കുറിച്ചാണ് ചിലര്‍ വാചാലരായത്. യൂണിഫോമിലെ ജാക്കറ്റുകള്‍ ധരിക്കാത്തതിന് കുട്ടികളെ സ്‌കൂളില്‍ നിന്ന് പറഞ്ഞുവിട്ടതായുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ലണ്ടന്‍: ടോറി ഭരണത്തില്‍ ഭവനരാഹിത്യ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. 2010നെ അപേക്ഷിച്ച് 34 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. 2016 ഏപ്രിലിനും 2017 മാര്‍ച്ചിനുമിടയില്‍ ഭാവനരഹിതരായെന്ന് ഇംഗ്ലണ്ടിലെ ലോക്കല്‍ അതോറിറ്റികള്‍ പ്രഖ്യാപിച്ചത് 59,100 കുടുംബങ്ങളെയാണ്. 2010-11 കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് 34 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. യുകെയുടെ ഹൗസിംഗ് പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. സുരക്ഷിതമല്ലാത്ത താല്‍ക്കാലിക ഇടങ്ങളില്‍ താമസമാക്കുന്നവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് ആവശ്യമായ വീടുകള്‍ കണ്ടെത്താന്‍ സാധിക്കാത്തത് മൂലം ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലുകളില്‍ പോലും ആളുകള്‍ തങ്ങുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇംഗ്ലണ്ടില്‍ മാത്രം താല്‍ക്കാലിക സൗകര്യങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 77,240 ആണ്. ആറ് വര്‍ഷം മുമ്പ് ഇത് 48,240 ആയിരുന്നു. ഇവയില്‍ 78 ശതമാനം കുടുംബങ്ങളും കുട്ടികളുമായാണ് താമസിക്കുന്നത്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ 1,20,500 കുട്ടികള്‍ കഴിയുന്നു എന്നാണ് വിശദീകരിക്കപ്പെടുന്നത്.
6590 കുടുംബങ്ങള്‍ ബെഡ് ആന്‍ ബ്രേക്ക്ഫാസ്റ്റ് ഫെസിലിറ്റികളില്‍ കഴിയുന്നു. ഇവരില്‍ 3010 കുടുംബങ്ങളില്‍ കുട്ടികളുണ്ട്. ഒറ്റ മുറിയില്‍ കുട്ടികളുമായി കഴിയേണ്ടി വരുന്നതും ബാത്‌റൂം, അടുക്കള സൗകര്യങ്ങള്‍ പരിചയമില്ലാത്തവരുമായി പങ്കിടേണ്ടി വരുന്നതുമൊക്കെയാണ് ഇതുകൊണ്ടുണ്ടാകുന്ന പ്രതിസന്ധികള്‍. ആറ് ആഴ്ചകള്‍ക്കു മേല്‍ കുട്ടികളുമായി ബി ആന്‍ഡ് ബി സൗകര്യങ്ങളില്‍ താമസിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇതും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്.