കൊവെന്‍ട്രി: യുകെയിലെ വിവിധ സഭാ വിഭാഗങ്ങളില്‍പ്പെട്ട ഗായക സംഘങ്ങളെ കോര്‍ത്തിണക്കി യുകെ മലയാളികളുടെ സ്വന്തം ചാനലായ ഗര്‍ഷോം ടിവിയും ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ അസാഫിയന്‍സും ചേര്‍ന്ന് എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരം നടത്തുന്നു. ഡിസംബര്‍ പതിനാറാം തീയതി കൊവെന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ലബില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ കരോള്‍ഗാന മത്സരത്തില്‍ വിജയികള്‍ ആകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. ഒന്നാം സമ്മാനം £1000, രണ്ടാം സമ്മാനം £500 ,മൂന്നാം സമ്മാനം £250 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.
ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു ക്രിസ്മസ് സന്ദേശം നല്‍കും. കൂടാതെ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. യുകെയില്‍ ആദ്യമായി നടത്തുന്ന ഈ കരോള്‍ ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെ ഒത്തുചേരലിനു വേദിയാകും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം ലണ്ടന്‍ അസഫിയാന്‍സ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും. ഡിസംബര്‍ പതിനാറിന് വൈകുന്നേരം മൂന്നു മണി മുതല്‍ ഏഴു മണി വരെ നടക്കുന്ന ഈ സംഗീത മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ള യുകെയിലെ വിവിധ ഗായകസംഘങ്ങള്‍ താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
Contact numbers: 07828 456564, 07958236786
ലണ്ടന്‍: അമിത ബില്ല് ഏര്‍പ്പെടുത്തി ഉപഭോക്താക്കളെ പിഴിയുന്ന എനര്‍ജി കമ്പനികള്‍ക്ക് മൂക്ക്കയറിടാനൊരുങ്ങി സര്‍ക്കാര്‍. എനര്‍ജി ബില്ലുകള്‍ക്ക് പരിധി നിശ്ചയിക്കാനുള്ള ബില്ലിന്റെ കരട് പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ചു. കണ്‍സര്‍വേറ്റീവ് സമ്മേളനത്തില്‍ അവതരിപ്പിച്ച നിര്‍ദേശം കോമണ്‍സില്‍ കരട് ബില്ലായി അവതരിപ്പിക്കുകയായിരുന്നു. ഒരേ വിതരണക്കാരുടെ ഉപഭോക്താക്കളായി തുടരുന്നവരെ പിഴിയുന്ന സമീപനം കമ്പനികള്‍ സ്വീകരിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. അത്തരം ചൂഷണങ്ങള്‍ ഒഴിവാക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജൂണിലെ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു നിയമത്തില്‍ ഭേദഗതി വരുത്തുമെന്നത്. എന്നാല്‍ ക്വീന്‍സ് സ്പീച്ചിനു ശേഷം ചില എംപിമാര്‍ ഇത് സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലാകുമെന്നും സ്വതന്ത്ര വിപണിയെന്ന ആശയത്തിന് വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള 192 എംപിമാര്‍ എനര്‍ജി വിലയില്‍ ഇടപെടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പാവപ്പെട്ട ഉപഭോക്താക്കളെ കമ്പനികള്‍ ഇരകളാക്കുകയാണെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഇവര്‍ പറഞ്ഞു.
ഈ കത്തിലെ നിര്‍ദേശങ്ങളില്‍ താരിഫുകള്‍ക്ക് പരിധി നിര്‍ണ്ണയിക്കാനുള്ള പദ്ധതിക്ക് തെരേസ മേയ് അംഗീകാരം നല്‍കി. കരട് ബില്‍ ഇനി ബിസിനസ്, എനര്‍ജി, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി സെലക്റ്റ് കമ്മിറ്റികളുടെ പരിശോധനയ്ക്ക് എത്തും. തങ്ങളുടെ ഓഹരികളില്‍ ലക്ഷങ്ങളുടെ മൂല്യം കുറയ്ക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നായിരുന്നു കമ്പനികള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. ചെറിയ താരിഫുകളില്‍ ഓഫ്‌ജെം നിശ്ചയിക്കുന്ന പരിധിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
റിച്ചാര്‍ഡ്‌സന്‍, ടെക്‌സസ്: അമേരിക്കന്‍ മലയാളി ദമ്പതികളുടെ ദത്ത് പുത്രി മൂന്നു വയസുകാരി ഷെറിനെ കാണാതായിട്ടു മൂന്നു ദിവസമായതോടെ പോലീസ് അംബര്‍ അലര്‍ട്ട് പിന്‍ വലിച്ചു. സൂചനകളോ തെളിവുകളോ ഒന്നും ലഭിക്കാത്ത സഹചര്യത്തിലാണിത്. ആവശ്യമെങ്കില്‍ വീണ്ടും അലര്‍ട്ട് പുറപ്പെടുവിക്കുമെന്നു പോലീസ് പറയുന്നു. ഇപ്പോള്‍ തങ്ങള്‍ക്കു ആരെയെങ്കിലും സംശയമോ ഏതെങ്കിലും വാഹനത്തെപറ്റി സൂചനയോ ഒന്നുമില്ലെന്നും അതിനാലാണു അലര്‍ട്ട് പിന്‍ വലിക്കുന്നതെന്നും പോലീസ് അറിയിച്ചു.
എല്ലാം ഒരു കടംകഥ പോലെ തുടരുന്നു. ചൈല്‍ഡ് എന്‍ഡെയ്‌ഞ്ചെര്‍മെന്റ് വകുപ്പു പ്രകാരം കസ്റ്റഡിയിലെടുത്ത പിതാവ് വെസ്ലി മാത്യൂസിനെ (37) തിങ്കളാഴ്ച രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു. അതേ സമയം നാലു വയസുള്ള മൂത്ത കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ടിവ് സര്‍വീസ് ഏറ്റെടുത്തു ഫോസ്റ്റര്‍ കെയറിലേക്കു മാറ്റി. ചൈല്‍ഡ് പ്രൊട്ടക്ടിവ് സര്‍വീസ് നേരത്തെയും വീട്ടില്‍ വന്നിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിച്ചു
മാനസിക വളര്‍ച്ചക്കുറവുള്ള ഷെറിന്‍ സുരക്ഷിതയായി തിരിച്ചു വരാന്‍ അറിഞ്ഞവരും കേട്ടവരും പ്രാഥിക്കുന്നു. വെസ്ലിയെപറ്റിയോ കുട്ംബത്തെ പറ്റിയൊ ഇതേ വരെ ആരും ഒരു ആക്ഷേപവും പറഞ്ഞിട്ടില്ല. അതിനാല്‍ എന്താണു സംഭവിച്ചതെന്നറിയാതെ മലയാളി സമൂഹവും പകച്ചു നില്‍ക്കുന്നു.
പാല്‍ കുടിക്കാത്തതിനാല്‍ ശിക്ഷ എന്ന നിലയില്‍ ശനിയാഴ്ച (ഒക്ടോബര്‍ 7) പുലര്‍ച്ചെ മൂന്നു മണിക്കു കുട്ടിയെ ബാക്ക് യാര്‍ഡിന്റെ പുറത്ത് ഒരു വലിയ മരത്തിന്റെ കീഴില്‍ നിര്‍ത്തുകയായിരുന്നുവെന്നു വെസ്ലി പോലീസില്‍ പറഞ്ഞു. 15 മിനിട്ട് കഴിഞ്ഞു ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ല.വീട്ടില്‍ നിന്ന് 100 അടി അകലെ ഫെന്‍സിനു സമീപത്താണു മരം. ഈ ഭാഗം പോലീസ് വീണ്ടും അരിച്ചു പെറുക്കി.

ഷെറിനെ നിര്‍ത്തിയ മരത്തിനു സമീപം തെളിവുകള്‍ ശേഖരിക്കുന്ന പോലീസ് ഓഫീസര്‍
വെസ്ലിയുടെ ഭാര്യയെ ചൊദ്യം ചെയ്ത ശേഷം വിട്ടയച്ചു. അവര്‍ക്കെതിരെ ചാര്‍ജുകളൊന്നുമില്ല. സംഭവം നടക്കുമ്പോള്‍ ഇവര്‍ ഉറക്കത്തിലായിരുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണു ഈ ദമ്പതികള്‍ക്ക് ഒരു കുട്ടി പിറന്നതെന്നു അയല്‍ക്കാരനെ ഉദ്ധരിച്ച് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ ഉണ്ടാകാന്‍ താമസിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഒരു കുട്ടിയെ ദത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് ഇവര്‍ക്ക് കുട്ടി ഉണ്ടാവുകയും, കുട്ടിയെ ദൈവം അത്ഭുതകരമായി നല്‍കിയതിന്റെ നന്ദി സൂചകമായി മറ്റൊരു കുട്ടിക്കു കൂടി ജീവിതം നല്‍കാമെന്നു കരുതി ദത്തെടുക്കല്‍ നടപടികള്‍ മുന്‍പോട്ടു കൊണ്ട് പോകുകയുമായിരുന്നു.
എന്നാല്‍ ദത്തെടുത്ത ഷെറിന്‍ മാനസിക വികാസം പ്രാപിക്കാത്ത കുട്ടിയാണെന്നു ഇവരെ അറിയിച്ചിരുന്നില്ലത്രെ. ആവശ്യത്തിനു പോഷകാഹാരം ലഭിക്കാതെ വളര്‍ച്ചയെ ബാധിച്ച നിലയിലാണു കുട്ടിയെ ദത്തെടുക്കുന്നത്. ഇവര്‍ക്ക് ലഭിക്കുമ്പോള്‍ ഷെറിന്‍റെ കൈക്ക് പൊട്ടല്‍ ഉണ്ടായിരുന്നതായും പറയുന്നു. അതിനാല്‍ രാത്രി ഉണര്‍ന്നു ഭക്ഷണം കഴിക്കുന്ന പതിവ് കുട്ടിക്കുണ്ടായിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിച്ചു.
കുട്ടിയെ ശനിയാഴ്ച പുലര്‍ച്ചെ മൂന്നേകാലിനു കാണാതായെങ്കിലും രാവിലെ എട്ടു മണിയോടെയാണു പോലീസില്‍ പരാതിപ്പെടുന്നത്. ഈ കാലതാമസത്തിനു വ്യക്തമായ വിശദീകരണമില്ല. കുട്ടിയെ നിര്‍ത്തിയ മരത്തിന്റെ ചുവട്ടില്‍ മാത്യൂസിനെയും കൂട്ടി പോലീസ് എത്തിയിരുന്നു.
ഇവരുടെ വീടിനടുത്തൊക്കെ ചെന്നായയെ കാണാറുണ്ടെന്നു വെസ്ലി പൊലീസിനൊട് പറഞ്ഞു. എന്നാല്‍ ചെന്നായ മനുഷ്യരെ ഉപദ്രവിക്കുന്നത് വിരളമാണെന്നു ഹ്യൂമന്‍ സൊസൈറ്റി പറയുന്നു. മാത്രവുമല്ല ചെന്നായ കുട്ടിയെ വളരെ ദൂരം വലിച്ചു കൊണ്ടു പോകാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ പറയുന്നു
അതു പോലെ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായും സൂചനയില്ലെന്നു പോലീസ് പറയുന്നു.
വീട്ടിലെ മൂന്നു വാഹനങ്ങള്‍, ഫോണ്‍, ലാപ്പ്‌ടോപ്പ് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കുടുംബം സര്‍വീസില്‍ പങ്കെടുക്കുന്ന ഇര്‍വിംഗിലെ ഇമ്മാനുവല്‍ ബൈബിള്‍ ചാപ്പല്‍ അംഗങ്ങള്‍ ഷെറിനെ കണ്ടെത്താനായി വ്യാപകമായി ഫ്‌ളയറുകള്‍ വിതരണം ചെയ്തു. കുട്ടി ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ തിരിച്ചെത്തിക്കണമെന്നു ചര്‍ച്ച് അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: കൃത്യം ഒരു വര്‍ഷം മുമ്പ് നടന്ന ചരിത്ര സംഭവത്തിന്റെ മധുരസ്മരണകള്‍ അയവിറക്കി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ കുടുംബം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഒത്തുചേര്‍ന്ന് രൂപതയുടെ ഒന്നാം പിറന്നാള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനായ ദിവ്യബലിയോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്. പപ്പുവാ ന്യൂഗിനിയായുടെയും സോളമന്‍ ഐലന്റിന്റെയും അപ്പസ്തോലിക് ന്യൂണ്‍ ഷോ മാര്‍ കുര്യന്‍ വയലുങ്കല്‍ ദിവ്യബലിമധ്യേ വചന സന്ദേശം നല്‍കി. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നെത്തിയ അല്‍മായ പ്രതിനിധികളുമടക്കം നിരവധിപേര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.
കഴിഞ്ഞ വര്‍ഷം നടന്ന രൂപതാ ഉദ്ഘാടനത്തിലും മെത്രാഭിഷേകത്തിലും പങ്കെടുക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടം ഇന്ന് ഒന്നാം വാര്‍ഷികത്തില്‍ പങ്കുചേര്‍ന്നതിലൂടെ പരിഹരിക്കുകയാണെന്നു പറഞ്ഞാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ വചനസന്ദേശം ആരംഭിച്ചത്. ”കഴിഞ്ഞ വര്‍ഷം ഈ രൂപതയെയും മെത്രാനെയും നമുക്ക് തന്നിട്ട് സഭ പറഞ്ഞു: keep them, love them and grow with them. യുകെയിലെ സീറോ മലബാര്‍ കുടിയേറ്റ ജനതയ്ക്ക് ദൈവം നല്‍കിയ സമ്മാനമാണ് ഈ രൂപതയും മെത്രാനും. അതുകൊണ്ട് ഏറ്റവും പ്രധാനമായി എനിക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കുവാനുള്ളത് ”നിങ്ങള്‍ ഈ രൂപതയെ സ്നേഹിക്കണം, ഹൃദയത്തിലേറ്റു വാങ്ങണം”- മാര്‍ വയലുങ്കല്‍ കൂട്ടിച്ചേര്‍ത്തു. രൂപതയുടെ പിറവിയുടെ ആരംഭകാലമാണെന്നതിനാല്‍ മര്‍ത്തായെപ്പോലെ പല കാര്യങ്ങളിലും ആകുലതയും അസ്വസ്ഥതയും തോന്നിയാലും മറിയത്തേപ്പോലെ ദൈവത്തോടു ചേര്‍ന്നുനിന്നു മുമ്പോട്ടു പോയാല്‍ ഒരു കാര്യത്തിലും ബുദ്ധിമുട്ടുകളുണ്ടാവില്ലെന്ന് വി. കുര്‍ബാനയില്‍ വായിച്ച സുവിശേഷ ഭാഗത്തെ ഉദ്ധരിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തിരുക്കര്‍മ്മങ്ങളുടെ തുടക്കത്തില്‍ കത്തീഡ്രല്‍ വികാരിയും വികാരി ജനറലുമായ റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. അഭിവന്ദ്യ പിതാക്കന്മാരെ കൂടാതെ ലങ്കാസ്റ്റര്‍ രൂപതാ മെത്രാന്‍ മൈക്കിള്‍ ജി കാംബെല്ലിന്റെ പ്രതിനിധി റവ. ഫാ. റോബര്‍ട്ട് ബില്ലിംഗ്, വികാരി ജനറല്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, സിസ്റ്റേഴ്സ്, ഡീക്കന്മാര്‍, വൈദിക വിദ്യാര്‍ത്ഥികള്‍, വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളായെത്തിയ അല്‍മായര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കാളികളായി.

വി. കുര്‍ബാനയ്ക്ക് മുമ്പായി, പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ചവരും ഈ അടുത്തകാലത്ത് വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടവരുമായ ഫ്രാന്‍സിസ്‌കോസ്, ജസീന്ത എന്നിവരുടെ തിരുശേഷിപ്പ് ഔദ്യോഗികമായി കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്ന കര്‍മ്മവും അവരുടെ ബഹുമാനാര്‍ത്ഥമുള്ള ലദീഞ്ഞ് പ്രാര്‍ത്ഥനയും നടന്നു. വി. കുര്‍ബാനയുടെ സമാപനത്തില്‍ ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മൈക്കിള്‍ ജി കാംബെല്ലിന്റെ സന്ദേശം അദ്ദേഹത്തിന്റെ പ്രതിനിധി റവ. ഫാ. റോബര്‍ട്ട് ബില്ലിംഗ് വായിച്ചു. സീറോ മലബാര്‍ സഭയും ഇവിടുത്തെ പ്രാദേശിക സഭയും പരസ്പരം പ്രോത്സാഹിപ്പിച്ചും വിശ്വാസ പ്രഘോഷണത്തില്‍ സഹകരിച്ചും വളരണമെന്നും യുകെയുടെ മണ്ണില്‍ സീറോ മലബാര്‍ സഭയുടെ സാന്നിധ്യം വലിയ അനുഗ്രഹമാണെന്നും സന്ദേശത്തില്‍ ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ അനുസ്മരിച്ചു.

തുടര്‍ന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതാവാര്‍ഷിക ദിനത്തിന്റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും ആശംസിക്കുകയും നല്‍കി വരുന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി പറയുകയും ചെയ്തു. മാര്‍പാപ്പയുടെ പ്രതിനിധിയാണ് അപ്പസ്തോലിക് ന്യൂണ്‍ഷോ എന്നും മാര്‍ കുര്യന്‍ വയലുങ്കലിന്റെ സാന്നിധ്യത്തിലും വാക്കുകളിലും മാര്‍പാപ്പയുടെ തന്നെ സാന്നിധ്യവും വാക്കുകളുമാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുസ്മരിച്ചു. അതിവിശാലമായ രൂപത സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം വിശ്വാസികള്‍ വലിയ താല്‍പര്യത്തോടെയാണ് തന്നെ സ്വീകരിച്ചതെന്നും ഇതിന് എല്ലാവരോടും നന്ദി പറയുന്നതായും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയുടെ ഏറ്റവും വലിയ ശക്തി മിഷനറി ചൈതന്യത്തോടെ അത്യധ്വാനം ചെയ്യുന്ന വൈദിക വിദ്യാര്‍ത്ഥികളെ ലഭിച്ചതും നമ്മുടെ രൂപതയില്‍ ദൈവാനുഗ്രഹത്തിന്റെ വലിയ അടയാളങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മതബോധനവും വനിതാഫോറവുമുള്‍പ്പെടെ രൂപതയുടെ വിവിധ പ്രവര്‍ത്തനങ്ങളും ആദ്യവര്‍ഷം തന്നെ ഒരു സെമിനാരി തുടങ്ങുവാന്‍ സാധിച്ചതുമെല്ലാം ഇതു ദൈവം കൈപിടിച്ചു നടത്തുന്ന രൂപതയാണെന്നതിന്റെ വ്യക്തമായ തെളിവുകളാണെന്നും രൂപതാധ്യക്ഷന്‍ പറഞ്ഞു.
തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയത്തിനു സമീപത്തുള്ള നൂള്‍ ഹാളില്‍ എല്ലാവര്‍ക്കും സ്നേഹവിരുന്ന് ഒരുക്കിയിരുന്നു. അതിനുശേഷം വൈദിക സമിതിയുടെ സമ്മേളനവും വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളിലെ കൈക്കാരുമുള്‍പ്പെടെയുള്ളവരുടെ പൊതു ആലോചനായോഗവും നടന്നു. തുടര്‍ന്ന് വരുന്ന നാളുകളിലേയക്കുള്ള പ്രവര്‍ത്തനങ്ങളുടെ അഭിപ്രായം ആരാഞ്ഞു. തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കിയ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘവും ഒന്നാം വാര്‍ഷികത്തിനായി കത്തീഡ്രല്‍ വികാരി റവ. ഫാ. മാത്യു ചൂരപൊയ്കയുടെ നേതൃത്വത്തില്‍ നടത്തിയ ഒരുക്കങ്ങളും ഏറെ ഹൃദ്യമായി. വരും നാളുകളിലും എല്ലാ വിശ്വാസികളുടെയും കൂട്ടായ പ്രവര്‍ത്തനവും സഹകരണവും രൂപതയ്ക്ക് ലഭിക്കണമെന്നും വരാനിരിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷനും ബൈബിള്‍ കലോത്സവവും അതിനു പ്രചോദനമാകട്ടെയെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ലണ്ടന്‍: കത്തിയെരിഞ്ഞ ഗ്രെന്‍ഫെല്‍ ടവറില്‍ നിന്ന് താഴേക്ക് എറിഞ്ഞ കുഞ്ഞിനെ നാടകീയമായി പിടിച്ച് രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത കള്ളമെന്ന് റിപ്പോര്‍ട്ട്. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കള്ളമാണെന്ന് തെളിഞ്ഞത്. അത്തരമൊരു സംഭവം നടക്കാന്‍ യാതൊരു സാധ്യയതയുമില്ലെന്ന് ബിബിസി പറയുന്നു. യുകെയിലും, ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ കുഞ്ഞിനെ നാടകീയമായി രക്ഷപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പോലീസോ ആംബുലന്‍സ് സര്‍വീസോ ഇങ്ങനെയൊരു സംഭവം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം ഇത്ര ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുന്ന കുഞ്ഞിനെ കൈകളില്‍ താങ്ങി രക്ഷിക്കാനാകുമോ എന്ന സംശയം വിദഗ്ദ്ധരും ഉന്നയിക്കുന്നുണ്ട്. ദൃക്‌സാക്ഷികളായെന്ന് കരുതുന്നവര്‍ ഇക്കാര്യം ക്യാമറയ്ക്കു മുന്നില്‍ സ്ഥിരീകരിക്കാനും തയ്യാറായില്ല. ഈ വാര്‍ത്തയ്ക്ക് ആധാരമായെന്ന് പറയപ്പെടുന്ന സംഭവം ജൂണ്‍ 14ന് രാത്രി 10.08ന് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഒമ്പതോ, പത്തോ നിലയില്‍നിന്ന് ഒരു സ്ത്രീ തന്റെ കുഞ്ഞിനെ താഴേക്ക് ഇടുന്നതും താഴെ നിന്ന ഒരാള്‍ കുഞ്ഞിനെ പിടിക്കുന്നത് താന്‍ കണ്ടുവെന്നും സമീറ ലംറാനി എന്ന സ്ത്രീ പറഞ്ഞുവെന്നായിരുന്നു പ്രസ് അസോസിയേഷന്‍ നല്‍കിയ വിവരം.
ഇത് ബിബിസിയുള്‍പ്പെടെ മിക്കവാറും എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയാകുകയും ചെയ്തു. എന്നാല്‍ ബിബിസി ന്യൂസ്‌നൈറ്റ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഈ സംഭവത്തേക്കുറിച്ച് പറയാന്‍ മടിച്ചു. ടവര്‍ ദുരന്തത്തേക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ മങ്ങിയതാണെന്നും അതേക്കുറിച്ച് വീണ്ടും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അവരുടെ പ്രതികരണം. ബ്രോഡ്കാസ്റ്ററും ആര്‍ക്കിടെക്റ്റുമായ ജോര്‍ജ് ക്ലാര്‍ക്ക് എന്നയാളായിരുന്നു കുഞ്ഞിനെ പിടിച്ചെടുക്കുന്നത് കണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞ മറ്റൊരാള്‍. ഇദ്ദേഹവും സംഭവത്തേക്കുറിച്ച് വീണ്ടും സംസാരിക്കാന്‍ ആഗ്രഹമില്ലെന്നാണ് വ്യക്തമാക്കിയത്.
ലണ്ടന്‍: മൊണാര്‍ക്കിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ ചെലവായ തുക തിരികെപ്പിടിക്കാന്‍ വിമാനയാത്രാക്കൂലി വര്‍ദ്ധിപ്പിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ് (അബ്ട). ടിക്കറ്റുകള്‍ക്ക് ലെവി ഏര്‍പ്പെടുത്തി നഷ്ടമായ തുക തിരികെപ്പിടിക്കാമെന്നാണ് അബ്ട അവകാശപ്പെടുന്നത്. ടുണീഷ്യ, തുര്‍ക്കി, ഈജിപ്റ്റ് എന്നിവിടങ്ങളിലെ തീവ്രവാദമാണ് തങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന ന്യായീകരണവുമായി ഒക്ടോബര്‍ 2ന് പുലര്‍ച്ചെയാണ് തങ്ങള്‍ സര്‍വീസുകള്‍ അവസാനിപ്പിച്ചതായി മൊണാര്‍ക്ക് അറിയിച്ചത്.
ഈ തീരുമാനത്തില്‍ 2000 പേര്‍ക്കാണ് ഒറ്റയടിക്ക് ജോലി നഷ്ടമായത്. യാത്രകള്‍ക്കായുള്ള ബുക്കിംഗില്‍ ഉപഭോക്തൃ സംരക്ഷണം എന്ന കാര്യം എത്ര മോശമായാണ് പരിഗണിക്കപ്പെടുന്നതെന്നാണ് മൊണാര്‍ക്കിന്റെ തകര്‍ച്ച കാണിക്കുന്നതെന്ന് അബ്ട ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ടാന്‍സര്‍ പറഞ്ഞു. കമ്പനി ഒരു സുപ്രഭാതത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഒക്ടോബര്‍ 15 വരെ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാരെ വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 110,000 യാത്രക്കാരാണ് വിവിധയിടങ്ങളിലായി കുടുങ്ങിയത്.
സമാധാനകാലത്ത് ബ്രിട്ടന്‍ നടത്തിയ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമെന്നായിരുന്നു ഇത് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ ഇടപെടല്‍ തൃപ്തികരമല്ലെന്നായിരുന്നു അബ്ട വിശേഷിപ്പിച്ചത്. വീണ്ടും ഈ വിധത്തിലൊരു കമ്പനി തകര്‍ന്നാല്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ക്ക് കീഴ്‌വഴക്കം സൃഷ്ടിക്കുന്ന നടപടിയാണ് ഇതിലൂടെ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അബ്ട വ്യക്തമാക്കി.
ലണ്ടന്‍: എന്‍എച്ച്എസ് ശമ്പള നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞതായി സൂചന. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് നല്‍കിയ മറുപടിയിലാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്. ശമ്പളം കൂട്ടി നല്‍കുന്നതിനായി അധികഫണ്ട് സര്‍ക്കാര്‍ എന്‍എച്ച്എസിന് അനുവദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ല എന്നായിരുന്നു ഹണ്ട് പ്രതികരിച്ചത്. പക്ഷേ ശമ്പള നിയന്ത്രണം ഇല്ലാതാക്കിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ലേബര്‍ എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഹണ്ട് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ ഈ വിവരം പുറത്തു വിടാത്തതാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാരെ മൊത്തം ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്നാണ് ആരോപണം. അടുത്ത വര്‍ഷം മുതല്‍ ശമ്പള വിഷയത്തില്‍ അയവുണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് നേരത്തേ പ്രതികരിച്ചത്. എന്നാല്‍ നിയന്ത്രണം എടുത്തു കളഞ്ഞു എന്ന് ആദ്യമായി സ്ഥിരീകരിക്കുന്നത് ആരോഗ്യ സെക്രട്ടറിയാണ്. ശമ്പളനിരക്ക് നാണ്യപ്പെരുപ്പത്തിന് അനുസൃതമായിരിക്കുമോ അതോ അതിനു മുകളിലായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനും ഹണ്ട് തയ്യാറായില്ല.
ഉയര്‍ന്ന ശമ്പളം നല്‍കുന്നതിനായി എന്‍എച്ച്എസിന് മുഴുവന്‍ ഫണ്ടും നല്‍കാന്‍ ട്രഷറി തയ്യാറാകുമോ എന്ന ചോദ്യത്തില്‍ നിന്നാണ് ഹണ്ട് ഒഴിഞ്ഞുമാറിയത്. ഉദ്പാദനഷമത വര്‍ദ്ധിപ്പിക്കണമെന്നാണ് ചാന്‍സലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ അത് സമ്മതിക്കാനേ തരമുള്ളുവെന്നും ഹണ്ട് പറഞ്ഞു. പോലീസിന്റെയും ജയില്‍ ജീവനക്കാരുടെയും ശമ്പള നിയന്ത്രണം കഴിഞ്ഞ മാസം നീക്കിയിരുന്നു. എന്നാല്‍ നാണ്യപ്പെരുപ്പത്തേക്കാള്‍ കുറഞ്ഞ നിരക്കിലേ ശമ്പളം വിതരണം ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഇതോടെ അധികം വരുന്ന പണം സ്വയം കണ്ടെത്തണമെന്ന നിര്‍ദേശം ഈ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുകയാണ്.
ടിപ്ടനിലെ ആര്‍എസ്എ അക്കാദമിയില്‍ ശനിയാഴ്ച നടന്ന യുക്മ മിഡ്ലാന്‍ഡ്സ് റീജിയണല്‍ കലാമേളയിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് പുതിയ അവകാശികള്‍. കലാമേളയിലുടനീളം മികച്ച പ്രകടനം കാഴ്ച വച്ച ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (ബിസിഎംസി) ആണ് ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹരായത്. പ്രസിഡന്റ് ജോ ഐപ്പ്, സെക്രട്ടറി സിറോഷ് ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്‍റ് സെക്രട്ടറി റെജി വര്‍ഗീസ്, ട്രഷറര്‍ ഷിജു ജോസ്, ലീന ശ്രീകുമാര്‍, സില്‍വി ജോണ്‍സണ്‍ തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ മികച്ച പരിശീലനത്തിലൂടെ മാറ്റ് തെളിയിച്ച കരുത്തരായ ടീമുമായി ആയിരുന്നു ബിസിഎംസി കലാമേളയ്ക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ കലാമേളയില്‍ കറുത്ത കുതിരകളായി എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്റിന് ഒപ്പം ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ട ബിസിഎംസി ഇത്തവണ കിരീടം തനിച്ച് സ്വന്തമാക്കും എന്ന ദൃഡനിശ്ചയത്തിലാണ് കലാമേള വേദിയില്‍ എത്തിയത്.

ബിസിഎംസിയിലെ കലാകാരന്മാരും കലാകാരികളും കലാമേളയുടെ വേദികള്‍ നിറഞ്ഞാടിയപ്പോള്‍ ആ പ്രതീക്ഷ തെറ്റിയുമില്ല. മിക്ക മത്സരങ്ങളിലും തന്നെ സമ്മാനിതരായവര്‍ ബിസിഎംസിയുടെ താരങ്ങള്‍ തന്നെ ആയിരുന്നു. എന്നാല്‍ സംഘാടകരുടെ പിഴവ് മൂലം മത്സരങ്ങള്‍ ക്രമാതീതമായി നീണ്ടു പോയപ്പോള്‍ ഫലപ്രഖ്യാപനവും സമ്മാന ദാനവും കുഴഞ്ഞു മറിയുകയായിരുന്നു. ബുക്ക് ചെയ്തിരുന്ന ഹാളില്‍ അനുവദിച്ച സമയം തീര്‍ന്നതിനെ തുടര്‍ന്ന് തിരക്കിട്ടു നടത്തിയ ഫലപ്രഖ്യാപനത്തിലും മറ്റും പിഴവുകള്‍ സംഭവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പോയിന്‍റ് നിലയില്‍ രണ്ടാമത് ഉണ്ടായിരുന്ന എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ വിജയികളായും മൂന്നാം സ്ഥാനത്ത് ആയിരുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ രണ്ടാം സ്ഥാനക്കാരായും പ്രഖ്യാപിക്കുകയായിരുന്നു. വ്യക്തിഗത ചാമ്പ്യന്മാര്‍, കലാതിലകം, പ്രതിഭ തുടങ്ങിയ സ്ഥാനങ്ങള്‍ പ്രഖ്യപിക്കാനുമായില്ല.

എന്നാല്‍ മികച്ച വിജയ പ്രതീക്ഷയുമായി കലാമേളയ്ക്ക് എത്തിയ ബിസിഎംസി താരങ്ങള്‍ പ്രതിഷേധവുമായി സമീപിച്ചപ്പോള്‍ ആണ് സംഘാടകര്‍ തെറ്റ് മനസ്സിലാക്കിയത്. എന്നാല്‍ അപ്പോഴേക്കും ലഭിച്ച ട്രോഫികളുമായി മറ്റ് അസോസിയേഷനുകള്‍ വേദി വിട്ടിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് സംഘാടകര്‍ തെറ്റ് തിരുത്തി യഥാര്‍ത്ഥ വിജയികളെ പ്രഖ്യാപിച്ചത്. അപ്പോഴും ഇക്കാര്യം എല്ലാ മാധ്യമങ്ങളെയും അറിയിക്കാതെ ഒതുക്കത്തില്‍ ആണ് അറിയിച്ചത്. കഴിഞ്ഞ നാഷണല്‍ കലാമേളയിലും ബിസിഎംസി സമാനമായ അവസ്ഥയിലൂടെ കടന്നു പോയിരുന്നു.
വൈകിയാണെങ്കിലും തങ്ങളുടെ അര്‍ഹതയ്ക്ക് അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് ബിസിഎംസിയിലെ കലാകാരന്മാരും ഭാരവാഹികളും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ലിവര്‍പൂളില്‍ നടന്ന വടംവലി മത്സരത്തിലെ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ കലാകായിക രംഗങ്ങളില്‍ യുകെയിലെ ഏറ്റവും മികച്ച മലയാളി അസോസിയേഷന്‍ തങ്ങളാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് ബിസിഎംസി ഓരോ ദിവസവും മുന്നേറുന്നത്.

കലാമേളയുടെ ദിവസം പ്രഖ്യാപിക്കാന്‍ സാധിക്കാതിരുന്ന കലാതിലകം, പ്രതിഭ സ്ഥാനങ്ങളും വ്യക്തിഗത ചാമ്പ്യന്‍മാരെയും ഇന്നലെ പ്രഖ്യാപിച്ചു. എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള താരങ്ങളായ ആഞ്ജലീന ആന്‍ സിബി കലാതിലകമായപ്പോള്‍ ആഷ്‌ലി ജേക്കബ് കലാപ്രതിഭയായി. കിഡ്സ് വിഭാഗത്തില്‍ ആതിര രാമന്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ ആഷ്നി ഷിജു, ജൂനിയര്‍ വിഭാഗത്തില്‍ ആഞ്ജലീന ആന്‍ സിബി, സീനിയര്‍ വിഭാഗത്തില്‍ ശ്രീകാന്ത് നമ്പൂതിരി എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര്‍ ആയത്.


ലണ്ടന്‍: ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്ന പ്രതിസന്ധി എന്‍എച്ച്എസിന്റെ അന്ത്യം കുറിക്കുമെന്ന് വിദഗദ്ധര്‍. ബ്രിട്ടന്റെ ലോകം പ്രശംസിച്ച ആരോഗ്യ സംരക്ഷണ സംവിധാനം അതിന്റെ 70-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധര്‍ നല്‍കുന്നത്. മാറ്റിവെക്കുന്ന ഓപ്പറേഷനുകള്‍ വര്‍ദ്ധിച്ചു വരുന്നതും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നതും നിത്യ സംഭവമായിരിക്കുകയാണ്. ആശുപത്രികളിലും കെയര്‍ ഹോമുകളിലും കിടക്കകള്‍ ലഭിക്കാനില്ലെന്ന അവസ്ഥയുമുണ്ട്.
ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷത്തോടെ എന്‍എച്ച്എസ് അന്ത്യശ്വാസം വലിക്കുമെന്നാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. ജീവനക്കാരുടെ കുറവും രോഗികളുടെ വര്‍ദ്ധനയും എന്‍എച്ച്എസിന് പ്രതിസന്ധികള്‍ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ എത്തുന്ന പ്രായമായ രോഗികളില്‍ ശരാശരി എട്ട് പേരെങ്കിലും ആവശ്യമായ ചികിത്സ ലഭിക്കാതെ മടങ്ങുന്നുണ്ടെന്ന് കമ്മീഷന്‍ പറയുന്നു.
21-ാം നൂറ്റാണ്ടിന് അനുസൃതമായ എന്‍എച്ച്എസ് രൂപീകരിക്കണമെന്ന ആവശ്യമാണ് കമ്മീഷന്‍ ഉന്നയിക്കുന്നത്. സോഷ്യല്‍ കെയറിലും പ്രതിസന്ധിയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്‍എച്ച്എസ് ഡോക്ടര്‍മാരുടെയും ഡെന്റിസ്റ്റുകളുടെയും ഒഴിവുകള്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ 40 ശതമാനം വര്‍ദ്ധിച്ചു. ടോറികള്‍ നടപ്പാക്കിയ ഫണ്ട് വെട്ടിക്കുറയ്ക്കലുകളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ക്യാംപെയിനര്‍മാര്‍ കുറ്റപ്പെടുത്തുന്നത്.
രാജന്‍ പന്തല്ലൂര്‍
ലണ്ടന്‍: മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ കുറഞ്ഞ കാലയളവില്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയായി ശ്രീ അശോക് കുമാര്‍ ചരിത്രം തിരുത്തിയെഴുതി. ഇന്നേവരെ മലയാളികള്‍ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരു മലയാളി സാന്നിധ്യം നമ്മുക്കഭിമാനിക്കാവുന്നതാണ്. ലോകത്തില്‍ തന്നെ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തീകരിച്ച 916 പേരില്‍ 5 ഇന്ത്യക്കാര്‍ മാത്രമാണുള്ളത്. അതില്‍ ആറാമതായി എത്തുന്നത് ഒരുമലയാളി സാന്നിദ്ധ്യവും. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ ഒന്നിനും സമയം തികയില്ല എന്നു പറയുന്നവര്‍ക്ക് ഒരു പ്രചോദനം ആയിത്തീരും അശോക് കു മാറിന്റെ ജീവിതം.

ഈ കഴിഞ്ഞ രണ്ടരവര്‍ഷം കൊണ്ടാണ് അദ്ദേഹം ഈ നേട്ടത്തിലേക്കു ഓടികയറിയത്. 2014ല്‍ ലണ്ടന്‍ മരത്തോണില്‍ ഓടിതുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ബെര്‍ലിന്‍, ടോക്കിയോ, ചിക്കാഗോ എന്നി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജ്യാന്തരതലത്തില്‍ മാരത്തോണില്‍ പങ്കെടുത്തു. സില്‍വര്‍ സ്റ്റാന്‍, ഗ്രേറ്റ് നോര്‍ത്ത് റണ്‍(2) എന്നീ ഹാഫ് മരത്തോണുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു

ക്രോയ്‌ഡോണിലെ HMRC യില്‍ Inspector of Tax ആയി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ. Action Against Hunger എന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. തന്റെ മാരത്തോണ്‍ ഓട്ടത്തില്‍ നിന്നും ലഭിച്ച 15000 പൗണ്ട് ഈ പ്രവര്‍ത്തനത്തിനായ് ചിലവഴിച്ചു. ഈ കഴിഞ്ഞ കാലയളവില്‍ ലണ്ടനിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ അദ്ദേഹം നല്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെയധികം എടുത്തുപറയേണ്ടതാണ്. 26 വര്‍ഷമായി ഭാരതീയ നൃത്തകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൗര്‍ണ്ണമി ആര്‍ട്‌സ് എന്നപേരില്‍ ഒരു നൃത്തവിദ്യാലയവും ക്രോയ്‌ഡോണ്‍ കേന്ദ്രമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുണ്ട്.
B.M.E Forum വൈസ് ചെയര്‍മാന്‍. C.V.A ബോര്‍ഡ് മെമ്പര്‍, ക്രോയ്‌ഡോണ്‍ എത്തിക്‌സ് കമ്മിറ്റി മെമ്പര്‍ എന്നി നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്