ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ റഷ്യന്‍ ട്രോള്‍ ഫാക്ടറികളുടെ സ്വാധീനമുണ്ടായെന്ന് സംശയമുയരുന്നു. ബ്രെക്‌സിറ്റ് വോട്ടിനെ സ്വാധീനിക്കാന്‍ ആയിരക്കണക്കിന് ഫേക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചുവെന്നതിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. പാര്‍ലമെന്റിന്റെ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ്, ലേബര്‍ എംപിമാര്‍ ആവശ്യപ്പെട്ടു.

നമ്മുടെ ജനാധിപത്യത്തിന് തുരങ്കം വെക്കാന്‍ ക്രെംലിന്‍ ശ്രമിക്കുകയാണെന്നും അത് അന്വേഷിക്കണമെന്നും ലേബര്‍ എംപി മേരി ക്രീഗ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനു മറുപടിയായി സമിതി എത്രയും വേഗം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഹിതപരിശോധനയ്ക്ക് മുമ്പുള്ള 48 മണിക്കൂറില്‍ റഷ്യയില്‍ നിന്നുള്ള 419 ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് ബ്രെക്‌സിറ്റ് സംബന്ധമായി 45,000 സന്ദേശങ്ങള്‍ പുറത്തു വന്നതായി കണ്ടെത്തിയിരുന്നു.

ഈ അക്കൗണ്ടുകള്‍ ക്രെംലിന്‍ ബന്ധമുള്ള റഷ്യന്‍ ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിയാണ് കൈകാര്യം ചെയ്തിരുന്നതെന്നും യുകെ വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. ബ്രെക്‌സിറ്റിനേക്കുറിച്ച് ട്വീറ്റുകള്‍ ചെയ്ത 13,000ത്തിലേറെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹിതപരിശോധനയ്ക്കു ശേഷം അപ്രത്യക്ഷമായി. വോട്ടിനെ സ്വാധീനിക്കാന്‍ വേണ്ടി മാത്രം രൂപീകരിച്ച അക്കൗണ്ടുകളായിരിക്കാം ഇവയെന്നാണ് കരുതുന്നത്.