ലണ്ടന്‍: ഡ്രൈവിംഗ് ടെസ്റ്റുകള്‍ കര്‍ശനമാക്കാന്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ക്കെതിരെ എക്‌സാമിനര്‍മാര്‍ രംഗത്ത്. ഡിസംബര്‍ മുതല്‍ പ്രാബല്യത്തിലാകുന്ന പുതിയ മാനദണ്ഡങ്ങള്‍ക്കെതിരെ 48 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ ഡ്രൈവിംഗ് എക്‌സാമിനര്‍മാര്‍. ഡിസംബര്‍ 4നാണ് പബ്ലിക് ആന്‍ഡ് കോമേഴ്‌സ്യല്‍ സര്‍വീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 2000ത്തോളം എക്‌സാമിനര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ഇത് ഡ്രൈവിംഗ് ടെസ്റ്റുകളെ ബാധിച്ചേക്കും. എന്നാല്‍ പുതിയ ടെസ്റ്റ് സമ്പ്രദായം നടപ്പാക്കാനുള്ള നീക്കത്തിന് തുരങ്കംവെക്കാനാണ് യൂണിയന്‍ ശ്രമിക്കുന്നതെന്നാണ് ഇതേക്കുറിച്ച് ഡിവിഎസ്എ ചീഫ് എക്‌സിക്യൂട്ടീവ് ഗാരെത്ത് ല്യൂവലിന്‍ പ്രതികരിച്ചത്. സാറ്റ് നാവ് നാവിഗേഷന്‍ ഉപയോഗിച്ചുകൊണ്ട് പാര്‍ക്കിംഗ് സ്‌പേസിലേക്ക് വാഹനം കൊണ്ടുപോകുന്നതുള്‍പ്പെടെയുള്ളവയാണ് പുതുതായി ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡ്രൈവിംഗിനിടെ വാഹന സുരക്ഷ സംബന്ധിച്ച ചോദ്യങ്ങള്‍ ലേണറോട് ചോദിക്കണം. 20 മിനിറ്റ് വാഹനം സ്വയം ഓടിക്കുന്നതാണ് മറ്റൊരു നിബന്ധന. നേരത്തേ ഇത് 10 മിനിറ്റായിരുന്നു. എന്നാല്‍ ഈ ടെസ്റ്റിന്റെ സുരക്ഷിതത്വം പരിശോധിച്ചശേഷം നടപ്പാക്കിയാല്‍ മതിയെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. ഡിവിഎസ്എയ്ക്കു കീഴില്‍ ജോലി ചെയ്യുന്ന എക്‌സാമിനര്‍മാര്‍ പുതിയ സംവിധാനത്തില്‍ ജോലി കടുത്തതാകുമെന്നാണ് വിലയിരുത്തല്‍