അബുദാബി: ബാര്‍ബി ഡോളിനുള്ളിലും മീറ്റ് ഗ്രൈന്‍ഡറിനുള്ളിലും സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചു കടത്തി വിമാനം തകര്‍ക്കാനുള്ള പദ്ധതി പരാജയപ്പെടുത്തി. ഓസ്‌ട്രേലിയയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. ലെബനീസ്-ഓസ്‌ട്രേലിയന്‍ പശ്ചാത്തലമുള്ള നാല് സഹോദരന്‍മാരാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. അമീര്‍ ഖയ്യാത്ത് എന്നയാള്‍ ലെബനനില്‍ പിടിയിലായപ്പോള്‍ ഖാലിദ്, മഹ്മൂദ് ഖയ്യാത്ത് എന്നിവര്‍ ഓസ്‌ട്രേലിയയിലും അറസ്റ്റിലായി.
ഇവരുടെ മറ്റൊരു സഹോദരനായ നാലാമന്‍ താരിഖ് ഖയ്യാത്ത് ഐസിസ് തീവ്രവാദിയാണ്. ഇയാള്‍ ഇപ്പോള്‍ സിറിയയിലെ ഐസിസ് തലസ്ഥാനമായ റഖയിലാണ് താമസിക്കുന്നതെന്നാണ് വിവരം. 400 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ അമീര്‍ ബോംബുമായി കയറാനും ടേക്ക്ഓഫ് ചെയ്ത് 20 മിനിറ്റിനു ശേഷം വിമാനം തകര്‍ക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ഇയാളുടെ കയ്യിലുണ്ടായിരുന്ന ഹാന്‍ഡ് ബാഗിന് അനുവദനീയമായ ഏഴ് കിലോയിലും കൂടുതല്‍ ഭാരം ഉണ്ടായിരുന്നതാണ് പദ്ധതി പൊളിയാന്‍ കാരണം. ജൂലൈ പകുതിയോടെയായിരുന്നു സംഭവം.
മുമ്പ് ഒട്ടേറെ തവണ ഓസ്‌ട്രേലിയയ്ക്കും ലെബനനുമിടയില്‍ യാത്ര ചെയ്തിട്ടുള്ള അമീര്‍ വിവാഹത്തിനെന്ന പേരിലാണ് ഇത്തവണ വരാനൊരുങ്ങിയത്. ഇയാളെ ലെബനനില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഐസിസിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഓസ്‌ട്രേലിയയും യുഎഇയും പങ്കെടുക്കുന്നുണ്ട്. ഇതിനു പകരം വീട്ടാനായിരുന്നു സഹോദരന്‍മാരുടെ ശ്രമം.
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ 12കാരനെ യുകെയിലെ ഏറ്റവും ബുദ്ധിശക്തിയുള്ള ബാലനായി തിരഞ്ഞെടുത്തു. ബാര്‍നെറ്റില്‍ താമസിക്കുന്ന രാഹുല്‍ എന്ന ബാലനാണ് ഈ ബഹുമതിക്ക് അര്‍ഹനായത്. ബിബിസി ചാനല്‍ 4ലെ പരിപാടിയുടെ ഫിനാലെയില്‍ 9 വയസുകാരനായ റോണന്‍ എന്ന കുട്ടിയോടായിരുന്നു രാഹുല്‍ ഏറ്റുമുട്ടിയത്. ശനിയാഴ്ച സംപ്രേഷണം ചെയ്ത പരിപാടിയില്‍ 4നെതിരെ 10 പോയിന്റുകള്‍ രാഹുല്‍ നേടിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തെ ഏറ്റവും ഐക്യു ഉള്ളവരുടെ കൂട്ടായ്മയായ മെന്‍സയില്‍ അംഗത്വം ലഭിക്കാന്‍ അര്‍ഹതയുള്ള ഐക്യു നിലവാരമാണ് രാഹുലിന് ഉള്ളതെന്ന് വിലയിരുത്തപ്പെടുന്നു. എട്ട് മുതല്‍ 12 വയസ് വരെ പ്രായമുള്ള 19 കുട്ടികളുമായി മത്സരിച്ചാണ് രാഹുല്‍ ഈ ബഹുമതി സ്വന്തമാക്കിയത്. 19-ാം നൂറ്റാണ്ടിലെ കലാകാരന്‍മാരായിരുന്ന വില്യം ഹോള്‍മാന്‍ ഹണ്ട്, ജോണ്‍ എവററ്റ് മില്ലെയ്‌സ് എന്നിവരേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ സമ്മാനം കരസ്ഥമാക്കിയത്.
ആദ്യ റൗണ്ടില്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം പറഞ്ഞുകൊണ്ട് ക്വിസ് മാസ്റ്ററെ രാഹുല്‍ ഞെട്ടിച്ചുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐടി മാനേജറായ മിനേഷിന്റെയും ഫാര്‍മസിസ്റ്റായ കോമളിന്റെയും മകനാണ് ഈ കൊച്ചു മിടുക്കന്‍.
ലണ്ടന്‍: കൗമാരക്കാരുടെ രക്തം സ്വീകരിക്കുന്നത് പ്രായമാകുന്നത് തടയുമെന്ന അവകാശവാദവുമായി അമേരിക്കന്‍ കമ്പനി. സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ആംബ്രോസിയ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. 100ലേറെ ആളുകളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലുകളിലൂടെ ഇത് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഇതോടെ കൗമാരക്കാരുടെ രക്തത്തിന് ഒരു ഷോട്ടിന് 6200 പൗണ്ട് വരെയായി വില ഉയര്‍ന്നു.
സ്റ്റാഫോര്‍ഡില്‍ നിന്ന് പരിശീലനം നേടിയ ജെസ്സെ കാര്‍മാസിന്‍ എന്ന ഡോക്ടറാണ് ഈ കമ്പനിയുടെ സ്ഥാപകന്‍. പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് രണ്ടര ലിറ്റര്‍ ബ്ലഡ് പ്ലാസ്മ കുത്തിവെച്ചു. ഇതിന്റെ ഫലങ്ങള്‍ പ്രത്യാശ നല്‍കുന്നതാണെന്നായിരുന്നു ഡോ.കാര്‍മാസിന്‍ പറഞ്ഞത്. ഉള്ളില്‍ നിന്ന് നടത്തുന്ന പ്ലാസ്റ്റിക് സര്‍ജറിക്ക് സമാനമാണേ്രത ഈ ചികിത്സ! ആളുകളുടെ കാഴ്ചയില്‍ത്തന്നെ വ്യത്യാസമുണ്ടാക്കാന്‍ ഇതിനു കഴിയുമെന്നാണ് ഡോക്ടര്‍ അവകാശപ്പെട്ടത്.
പുറം കാഴ്ചക്കു പുറമേ, പ്രമേഹം, ഹൃദയത്തിന്റെ പ്രവര്‍ത്തനം, ഓര്‍മ്മ എന്നിവയിലും കാര്യമായ മാറ്റങ്ങള്‍ ദൃശ്യമായെന്ന് കാര്‍മാസിന്‍ പറഞ്ഞു. ചിരഞ്ജീവിയാക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നില്ലെങ്കിലും അതിനോട് അടുത്ത ഫലങ്ങളാണ് പരീക്ഷണത്തിലൂടെ ലഭിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ടെന്നാണ് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളുടെ നികുതി നിരക്കുകള്‍ വര്‍ദ്ധിക്കുന്നു. അതേസമയം സ്വകാര്യാശുപത്രികള്‍ക്ക് ബിസനസ് നിരക്കുകളില്‍ വലിയ തോതിലുള്ള നികുതിയിളവുകളും ലഭിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. 27 ശതമാനത്തിലേറെ സ്വകാര്യാശുപത്രികള്‍ ചാരിറ്റികളായാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ 80 ശതമാനത്തോളം നികുതിയിളവാണ് ഇവയ്ക്ക് ലഭിക്കുന്നത്. 51.9 ദശലക്ഷം പൗണ്ടിന്റെ നികുതിയിളവാണ് ഈ വിധത്തില്‍ സ്വകാര്യാശുപത്രികള്‍ക്ക് ലഭിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. പ്രസ് അസോസിയേഷനു വേണ്ടി സിവിഎസ് എന്ന ബിസിനസ് റെന്റ് ആന്‍ഡ് റേറ്റ്‌സ് സ്‌പെഷ്യലിസ്റ്റ് സ്ഥാപനം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്.
ഇത് ഒഴിവാക്കിയില്ലെങ്കില്‍ സ്വകാര്യാശുപത്രികളില്‍ നിന്ന് 241.4 ദശലക്ഷം പൗണ്ടാണ് സര്‍ക്കാരിന് ലഭിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയിലായ എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നികുതിയിനത്തില്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത 1.83 ബില്യന്‍ പൗണ്ടാണെന്നിരിക്കെയാണ് ഇത്. ഏപ്രിലില്‍ നിലവില്‍ വന്ന പുതിയ ബിസിനസ് നിരക്ക് സമ്പ്രദായമനുസരിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എന്‍എച്ച്എസ് ആശുപത്രികള്‍ പ്രതിവര്‍ഷം നല്‍കേണ്ട നികുതിയില്‍ 21 ശതമാനം വര്‍ദ്ധനയുണ്ടാകും. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന എന്‍എച്ച്എസിന് ഇത് വലിയ ഭാരമായിരിക്കും.
ബ്രിട്ടനിലെ ഏറ്റവും വലിയ മൂന്നാമത്തെ ചാരിറ്റിയായ നുഫീല്‍ഡ് ഹെല്‍ത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ബിസിനസ് റേറ്റായി നല്‍കേണ്ടി വരുന്നത് 3.2 ദശലക്ഷം പൗണ്ട് മാത്രമായിരിക്കും. ചാരിറ്റബിള്‍ സ്റ്റാറ്റസ് കാരണം അടുത്ത 5 വര്‍ഷത്തേക്ക് ഇവര്‍ക്ക് ലാഭിക്കാനാകുക 12.7 മില്യന്‍ പൗണ്ടാണെന്നും വിലയിരുത്തപ്പെടുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 626 സ്വകാര്യാശുപത്രികളിലെ നികുതി വിവരങ്ങളാണ് സിവിഎസ് കൗണ്‍സിലുകളോട് ആവശ്യപ്പെട്ടത്. 457 ആശുപത്രികളുടെ വിവരങ്ങള്‍ ലഭിച്ചു. ഇവയില്‍ 123 എണ്ണം ചാരിറ്റി സ്റ്റാറ്റസ് ഉള്ളവയാണ്.
ലണ്ടന്‍: ഈയാഴ്ച പുറത്തു വരുന്ന ജിസിഎസ്ഇ ഫലങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളുടെ ഗ്രേഡുകള്‍ തെറ്റായി രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത്തവണ ഏര്‍പ്പെടുത്തിയ പുതിയ മൂല്യനിര്‍ണ്ണയ രീതിയാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ എ സ്റ്റാര്‍ മുതല്‍ ജി വരെ നല്‍കുന്ന രീതിക്കു പകരം 9 മുതല്‍ 1 വരെയുള്ള സംഖ്യകളാണ് ഗ്രേഡുകളായി നല്‍കുന്നത്. ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന തടയുന്നതിനായി നടപ്പിലാക്കിയ പാഠ്യപദ്ധതി നവീകരണത്തില്‍ നിര്‍ദേശിച്ച രീതിയാണ് ഇത്.
ജിസിഎസ്ഇക്കു ശേഷം പുറത്തിറങ്ങുന്നവര്‍ ഉപരിപഠനത്തിന് ശ്രമിക്കുമ്പോളും ജോലികള്‍ക്ക് അപേക്ഷിക്കുമ്പോളും ഗ്രേഡുകള്‍ വ്യക്തമായി മനസിലാക്കുന്നതിനായാണ് ഈ രീതി നടപ്പിലാക്കിയിരിക്കുന്നതെന്നാണ് വിശദീകരണം. എന്നാല്‍ ഒരു തരത്തിലും വിശ്വസിക്കാനാകാത്ത സമ്പ്രദായമാണ് ഇതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഫലങ്ങളില്‍ കാര്യമായ പൊരുത്തക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇംഗ്ലീഷിനുമാത്രം തെറ്റായ ഗ്രേഡ് ലഭിക്കുന്നവരുടെ എണ്ണത്തില്‍ 30 മുതല്‍ 45 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായേക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡുകളേക്കാള്‍ ശതമാനം നല്‍കുന്ന മൂല്യനിര്‍ണ്ണയ രീതിയാണ് കൂടുതല്‍ മികച്ചതെന്നും വിദ്ഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ബ്രിട്ടനിലെ വ്യവസായ പ്രമുഖരും പുതിയ സമ്പ്രദായത്തെ വിമര്‍ശിക്കുന്നു. ഈ രീതിയിലുള്ള ഗ്രേഡിംഗ് മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും പഴയ രീതിയിലുള്ള ഗ്രേഡിംഗ് ആയിരിക്കും തൊഴില്‍ ദാതാക്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയെന്നും അവര്‍ വ്യക്തമാക്കി. പുതിയ രീതിയേക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി 5 ലക്ഷം പൗണ്ട് ചെലവഴിച്ചുള്ള പദ്ധതി തയ്യാറായി വരികയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ബാഴ്സലോണയില്‍ കഴിഞ്ഞ ദിവസം നടന്ന തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ബ്രിട്ടനില്‍ ജനിച്ച ഏഴു വയസ്സുകാരനും ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. ജൂലിയന്‍ കാഡ്മാന്‍ എന്ന ഏഴു വയസ്സുകാരന്‍ ആണ് അപകടത്തില്‍ കൊല്ലപ്പെട്ടതായി കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ച് കയറ്റിയുണ്ടായ അപകടത്തില്‍ ആണ് ജൂലിയനും കൊല്ലപ്പെട്ടത്.
അപകട സമയത്ത് അമ്മയോടൊപ്പം ഉണ്ടായിരുന്ന ജൂലിയന്‍ ആളുകള്‍ ചിതറിയോടിയപ്പോള്‍ അമ്മയുടെ അടുത്ത് നിന്ന് വേര്‍പെട്ടു പോവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ജൂലിയാനെ കാണാതായി എന്നായിരുന്നു ആദ്യം ലഭിച്ച വിവരം.
ബ്രിട്ടനില്‍ ജനിച്ച ജൂലിയന്‍ നാലാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. അപകടത്തെ തുടര്‍ന്ന് തങ്ങളെ ആശ്വസിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ജൂലിയന്റെ കുടുംബം അറിയിച്ചു.
ലണ്ടന്‍: ഗെര്‍ട്ട് ചുഴലിക്കാറ്റിന്റെ ഫലമായി യുകെ നേരിടാനിരിക്കുന്നത് കടുത്ത ഉഷ്ണ കാലാവസ്ഥ. ഈ മാസത്തെ ഏറ്റവും ചൂട് കൂടിയ ദിവസം തിങ്കളാഴ്ചയായിരിക്കുമെന്നാണ് പ്രവചനം. സമ്മിശ്രമായ കാലാവസ്ഥ ഈ വാരാന്ത്യത്തിലും തുടരുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ഇന്ന് രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. നോര്‍ത്ത് ഇംഗ്‌ളണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും താപനില 15 ഡിഗ്രി സെല്‍ഷ്യസിനും 19 ഡിഗ്രി സെല്‍ഷ്യസിനു ഇടയിലായിരിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.
സൗത്ത് ഇംഗ്‌ളണ്ടില്‍ ഇന്ന് ചെറിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. എങ്കിലു താപനില 25 ഡിഗ്രി വരെയാകാന്‍ ഇടയുണ്ട്. ഗെര്‍ട്ട് ചുഴലിക്കാറ്റിന്റെ ശേഷിക്കുന്ന ഭാഗങ്ങളാണ് ഈ കാലാവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു. വരണ്ടതും ആര്‍ദ്രവുമായ കാലാവസ്ഥയായിരിക്കും തെക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ ഞായറാഴ്ച ഉണ്ടാകാന്‍ സാധ്യതയുള്ളത്. കാറ്റഗറി 2 ചുഴലിക്കാറ്റായിരുന്ന ഗെര്‍ട്ട് ഇപ്പോള്‍ ശക്തി കുറഞ്ഞ് അറ്റ്‌ലാന്റക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
തെക്കന്‍ പ്രദേശങ്ങളില്‍ ഈര്‍പ്പമുള്ളതും ചൂടുള്ളതുമായ കാലാവസ്ഥയ്ക്ക് ഇത് കാരണമാകും. തിങ്കളാഴ്ച ഗെര്‍ട്ട് എത്തുകയാണെങ്കില്‍ 27 ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാം. എന്നാല്‍ സമ്മറിന് ഇതോടെ അവസാനമാകുമെന്നാണ് പ്രവചനം. നോര്‍ത്തില്‍ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് ഉറപ്പു പറയാന്‍ കഴിയില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
നോട്ടിംഗ്ഹാം: ബഹുനില കാര്‍പാര്‍ക്ക് തകര്‍ന്ന് കാറുകള്‍ അപകടകരമായ വിധത്തില്‍ തൂങ്ങിക്കിടന്നു. നോട്ടിംഗ്ഹാമിലെ മൗണ്ട് സ്ട്രീറ്റിലുള്ള നോട്ടിംഗ്ഹാം സിറ്റി കാര്‍ പാര്‍ക്കിന്റെ (എന്‍സിപി) ഒരു നിലയും ഭിത്തിയുമാണ് തകര്‍ന്നത്. രണ്ടും കാറുകളും ഒരു വാനും താഴേക്ക് പതിക്കാവുന്ന വിധത്തില്‍ നില്‍ക്കുന്നത് കാണാമായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ട്രക്ചറല്‍ എന്‍ജിനീയര്‍മാര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി എന്‍സിപി വക്താവ് അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് ഇടിഞ്ഞത്. ഇതോടെ കെട്ടിടത്തിന്റെ കവാടത്തിന് തടസമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വാഹനങ്ങള്‍ക്ക് കേടുപാടുകളൊന്നും കാര്യമായി സംഭവിച്ചില്ലെന്നും വക്താവ് പറഞ്ഞു. സംഭവത്തില്‍ തങ്ങളുട കസ്റ്റമര്‍മാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എന്‍സിപി വ്യക്തമാക്കി. വലിയ ശബ്ദത്തോടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
നോട്ടിംഗ്ഹാംഷയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ആണ് തങ്ങളെ വിവരമറിയിച്ചതെന്ന് പോലീസ് അറിയിച്ചു. അപകടത്തേത്തുടര്‍ന്ന് അടച്ചിട്ട പാര്‍ക്ക് എപ്പോള്‍ തുറക്കാനാകുമെന്ന് പറയാന്‍ കഴിയില്ലെന്നും ഈ പാര്‍ക്ക് ഡ്രൈവര്‍മാര്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നും പോലീസ് പറഞ്ഞു. പാര്‍ക്കിലുള്ള വാഹനങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ എന്‍സിപി അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയില്ല.
ലണ്ടന്‍: എന്‍എച്ച്എസിനെക്കുറിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്. ദോഷകരമായ വ്യാജപ്രചരണമാണ് ഹോക്കിംഗ് നടത്തുന്നതെന്നാണ് ഹണ്ട് ഉന്നയിക്കുന്ന ആരോപണം. അമേരിക്കന്‍ ശൈലിയിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംവിധാനം രാജ്യത്ത് നടപ്പിലാക്കാനുള്ള ശ്രമമാണ് ടോറികള്‍ നടത്തുന്നതെന്ന് ഇന്നലെ നടത്തിയ പ്രസംഗത്തില്‍ ഹോക്കിംഗ് ആരോപിച്ചിരുന്നു. എന്‍എച്ച്എസ് ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കണമെന്ന കണ്‍സര്‍വേറ്റീവ് നയമാണ് വിമര്‍ശിക്കപ്പെട്ടത്.
ഇതിന് മറുപടിയായി കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനു കീഴില്‍ ആരോഗ്യ മേഖലയില്‍ കാര്യമായ വളര്‍ച്ചയുണ്ടായെന്ന് അവകാശപ്പെട്ട് ഹണ്ട് രണ്ട് ട്വിറ്റര്‍ സന്ദേശങ്ങളും പോസ്റ്റ് ചെയ്തു. റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനില്‍ ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ച് ഹോക്കിംഗ് രംഗത്തെത്തിയത്. അമേരിക്കന്‍ ആരോഗ്യമേഖലയില്‍ ലാഭക്കൊതിയോടെ എത്തിയ മള്‍ട്ടിനാഷണല്‍ കമ്പനികളാണ് അവിടുത്തെ ചികിത്സാരംഗത്ത് അസമത്വത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. യുകെയിലെ ആരോഗ്യമേഖലയിലും ഇത്തരം കമ്പനികള്‍ രംഗപ്രവേശം ചെയ്യുന്നത് കാണാന്‍ കഴിയുന്നുണ്ട്. ഇത് അമേരിക്കന്‍ ശൈലിയിലേക്കുള്ള പോക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനെ നേരിടാന്‍ ട്വീറ്റുകളുമായാണ് ഹണ്ട് രംഗത്തെത്തിയത്. ഹോക്കിംഗ് വളരെ മികച്ച ശാസ്ത്രജ്ഞനാണെങ്കിലും ഇത്തരം കാര്യങ്ങളില്‍ തെളിവുകളില്ലാതെയുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നായിരുന്നു ഒരു ട്വീറ്റ്. എന്നാല്‍ ടോറികള്‍ എന്‍എച്ച്എസിനെ തകര്‍ക്കുകയാണെന്ന കാര്യം മനസിലാക്കാന്‍ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ലെന്ന പരിഹാസമായിരുന്നു ഷാഡോ ഹെല്‍ത്ത് മിനിസ്റ്റര്‍ ജസ്റ്റിന്‍ മാഡേഴ്‌സ് ഉന്നയിച്ചത്. പ്രപഞ്ചത്തിലെ വളരെ കഠിനമായ പല സമസ്യകള്‍ക്കും ഉത്തരം കണ്ടെത്തിയയാളാണ് പ്രൊഫ. ഹോക്കിംഗ്. പക്ഷേ ജെറമി ഹണ്ട് ഇപ്പോഴും മന്ത്രി സ്ഥാനത്ത് തുടരുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിനും സാധിക്കുന്നില്ലെന്നും മാഡേഴ്‌സ് പറഞ്ഞു.
റിയാദ്: ഖത്തറുമായി തുടരുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ട് സൗദിയുടെ പുതിയ പ്രകോപനം. ഖത്തര്‍ എയര്‍വേയ്‌സ് വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ ഗ്രാഫിക്‌സ് വീഡിയോ സൗദി പുറത്തുവിട്ടു. തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഏതു വിധത്തിലായിരിക്കും ഖത്തറിന്റെ യാത്രാവിമാനങ്ങളെ ആക്രമിക്കുകയെന്ന് കാണിക്കുന്ന സിമുലേറ്റഡ് വീഡിയോയാണ് പുറത്തുവിട്ടത്. തങ്ങളുടെ വ്യോമമേഖലയില്‍ കടക്കുന്ന ഏത് വിമാനവും വെടിവവെച്ചിടാനുള്ള അധികാരം ഉണ്ടെന്ന് വ്യക്തമാക്കുന്ന വോയ്‌സ് ഓവറുമായാണ് വീഡിയോ പ്രസിദ്ധീകരിച്ചത്.
ഐസിസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് ഖത്തറിന് വിലക്കേര്‍പ്പെടുത്താന്‍ സൗദിയുടെ നേതൃ്വത്തിലുള്ള അറേബ്യന്‍ രാജ്യങ്ങള്‍ തീരുമാനമെടുത്തത്. പ്രകോപനമെന്നതിലുപരിയായി ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സൗദി നല്‍കുന്ന മുന്നറിയിപ്പായി വേണം ഈ വീഡിയോയെ കാണേണ്ടതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ സൗദിയുടെ ആകാശത്തിലും വിമാന സര്‍വീസ് നടത്താനുള്ള അവകാശം ഖത്തര്‍ എയര്‍വേയ്‌സിനുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വീഡിയോ സംഭ്രമമുണ്ടാക്കാനുള്ള ശ്രമം മാത്രമാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. സൗദിയുടെ ഔദ്യോഗിക ചാനലായ അല്‍ അറേബ്യയാണ് വീഡിയോ സംപ്രേഷണം ചെയ്തത്.