Main News

ജോജി തോമസ്

ബ്രിട്ടണിലെ പൊതുതെരഞ്ഞെടുപ്പിന് ഒരു ദിനം മാത്രം ശേഷിക്കവെ ലോകം മുഴുവന്‍ ആകാംക്ഷയിലാണ്. മാര്‍ഗരറ്റ് താച്ചറിനുശേഷം ബ്രിട്ടണ്‍ കണ്ട ഉരുക്കുവനിതയായ തെരേസാ മേയുടെ രാഷ്ട്രീയ കൗശലവും അതിസാമര്‍ത്ഥ്യവും വിജയം കാണുമോ അതോ അനിതരസാധാരണമായ ഇച്ഛാശക്തിയോടെ പൊതുതെരഞ്ഞെടുപ്പിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവന്ന് തെരഞ്ഞെടുപ്പൊരു ഏകപക്ഷീയ പോരാട്ടമാക്കാമെന്ന് കരുതിയിരുന്ന തെരേസാ മേയുടെ പ്രതീക്ഷകളെ തകിടം മറിച്ചു ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി വെന്നിക്കൊടി നാട്ടുമോ എന്ന ആകാംഷയിലാണ് ലോകജനത.

മൊത്തം ജനസംഖ്യയുടെ 2.5 ശതമാനത്തോളം ഇന്ത്യന്‍ വംശജരാണ് ബ്രിട്ടണില്‍. ഇന്ത്യക്കാരില്‍ ഗുജറാത്തികളും പഞ്ചാബികളും കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ സമൂഹമെന്ന് പറയുന്നത് മലയാളികളാണ്. തീര്‍ച്ചയായും മലയാളി സമൂഹത്തിന് ബ്രിട്ടണിലെ പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഒരു പങ്ക് വഹിക്കാനുണ്ട്. പ്രത്യേകിച്ച് വാശിയേറിയ ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. രാഷ്ട്രീയ പ്രബുദ്ധതയില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളിയോട് വോട്ട് ചെയ്യേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും ആര്‍ക്ക് വോട്ട് നല്‍കണമെന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. പക്ഷേ ഓരോ വോട്ടും നിര്‍ണായകമാണെന്ന തിരിച്ചറിവില്‍ നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ അധികാരത്തിലെത്തിക്കേണ്ട ഉത്തരവാദിത്തമുണ്ട്.

അനവസരത്തിലുള്ള ഒരു പൊതുതെരഞ്ഞെടുപ്പിനെയാണ് ബ്രിട്ടണ്‍ ഇന്ന് അഭിമുഖീകരിക്കുന്നത്. അതിന് പ്രധാന കാരണം ബ്രെക്സിറ്റ് മൂലം രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെ സാധാരണക്കാരന്റെ മേല്‍ അടിച്ചേല്‍പ്പിക്കണമെങ്കില്‍ പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം വേണമെന്ന തെരേസാ മേയുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ചിന്താഗതിയാണ്. പക്ഷേ ടോറികളുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ദുര്‍ബലമായിരുന്ന പ്രതിപക്ഷം ശക്തമായ ചെറുത്തുനില്‍പ്പാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കാഴ്ചവച്ചത്.

പ്രശസ്ത തത്വചിന്തകനായ വോള്‍ട്ടയര്‍ പറഞ്ഞിട്ടുണ്ട് ”The comfort of the rich depends upon an abundant supply of the poor” പാവപ്പെട്ടവന്റെ സുലഭമായ ലഭ്യതയിലാണ് പണക്കാരന്റെ സുഖമിരിക്കുന്നത്. കടുത്ത വലതുപക്ഷ പാര്‍ട്ടിയും മുതലാളിത്വത്തിന്റെ വക്താവുമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എക്കാലത്തെയും നയങ്ങള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നതായിരുന്നു. പ്രതിരോധ സെക്രട്ടറിയും പ്രമുഖ ടോറി നേതാവുമായ സര്‍ മൈക്കിള്‍ ഫാളന്‍ പുതിയതായി അധികാരമേല്‍ക്കുന്ന കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന് ഉയര്‍ന്ന വരുമാനക്കാരുടെ നികുതി വര്‍ധിപ്പിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ഇതിനര്‍ത്ഥം ബ്രെക്സിറ്റ് മൂലം രാജ്യത്തിനുണ്ടാകുന്ന ബാധ്യതകള്‍ സാധാരണക്കാരന്റെ ചുമലില്‍ മാത്രമായിരിക്കുമെന്നാണ്.

അധികാരത്തില്‍ തിരിച്ചുവരാന്‍ സാധിക്കുമെന്ന് അമിത പ്രതീക്ഷ മൂലം ജനവിരുദ്ധ പ്രഖ്യാപനങ്ങള്‍ പരസ്യമായി മാനിഫെസ്റ്റോയില്‍ കുത്തിനിറയ്ക്കാന്‍ പോലും കണ്‍സര്‍വേറ്റീവുകള്‍ മടിച്ചില്ല. ആയിരക്കണക്കിന് മലയാളികളുടെ ചോറായ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനോട് അതിന്റെ ആരംഭകാലം മുതല്‍ ടോറികള്‍ കടുത്ത ശത്രുതയിലായിരുന്നു. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനെ ഇല്ലാതാക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുക എന്നത് ടോറികളുടെ എക്കാലത്തെയും ഒരു ഹിഡന്‍ അജണ്ടയാണ്. ലോകം മുഴുവന്‍ ആദരവോടെ നോക്കിക്കാണുന്ന ബ്രിട്ടീഷ് ആതുരസേവന സംവിധാനം ഇല്ലാതാകുകയോ സ്വകാര്യവത്കരിക്കപ്പെടുകയോ ചെയ്യുന്നത് ആശാസ്യകരമല്ല. കഴിഞ്ഞ എട്ടുവര്‍ഷത്തെ ടോറി ഭരണകാലത്ത് എന്‍.എച്ച്.എസിന്റെ പല വിഭാഗങ്ങളിലും സ്വകാര്യവത്കരണം ആരംഭിച്ചിട്ടുണ്ട്.

പണമുള്ളവന് മാത്രം സേവനം എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ ഉയര്‍ന്ന ഫീസ്. സ്‌കോട്ലന്റില്‍ കുട്ടികള്‍ സൗജന്യമായി യൂണിവേഴ്സിറ്റി പഠനം നടത്തുമ്പോഴാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ താമസിക്കുന്നവരോട് ഈ കഴുത്തറപ്പന്‍ നിലപാട് സ്വീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ ബ്രിട്ടണില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം പോലും സൗജന്യമായിരുന്നില്ല. കാരണം മുതലാളിത്ത വ്യവസ്ഥിതിയില്‍ മുതലാളിയുടെ സുഖസൗകര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരുവിഭാഗം വേണ്ടിയിരുന്നു. ഇവിടെയാണ് മലയാളി വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രസക്തിയിരിക്കുന്നത്.

സാധാരണക്കാരന്റെയും മധ്യവര്‍ഗത്തിന്റെയും താല്‍പര്യങ്ങളെ പൊതുവെ പ്രതിനിധാനം ചെയ്യുന്നത് ലേബര്‍ പാര്‍ട്ടിയാണ്. ലേബര്‍ പാര്‍ട്ടി ഭരണകാലത്ത് ആരംഭിച്ച നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് സംവിധാനം സംരക്ഷിക്കുന്നതില്‍ അവരെന്നും പ്രതിജ്ഞാബദ്ധരായിരുന്നു. പൊതുവെ വര്‍ക്കിംഗ് ക്ലാസ് ആയ മലയാളി സമൂഹത്തിന് ഒത്തിരി പ്രതീക്ഷകള്‍ നല്‍കുന്നതാണ് 2020 ഓടുകൂടി അടിസ്ഥാന വേതനം 10 പൗണ്ടാക്കാമെന്ന വാഗ്ദാനം അടിസ്ഥാന വേതനം വര്‍ധിക്കുന്നത് നേഴ്സുമാരുള്‍പ്പെടെ തൊഴില്‍ സമൂഹത്തിന്റെ വേതന വര്‍ധനവിന് കാരണമാകും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്ന മലയാളി സമൂഹത്തിന് വളരെ ആശ്വാസം നല്‍കുന്നതാണ് യൂണിവേഴ്സിറ്റി പഠനം സൗജന്യമാക്കാമെന്ന ലേബറിന്റെ വാഗ്ദാനം.

യൂണിവേഴ്സിറ്റി ഫീസ് പകുതിയാക്കിയെങ്കില്‍പോലും മലയാളികളുള്‍പ്പെടുന്ന മധ്യവര്‍ഗ്ഗത്തിന് വളരെ ആശ്വാസകരമാണ്. ഒത്തിരിയേറെ ജനപ്രിയ വാഗ്ദാനങ്ങളും, സ്വപ്നങ്ങളും നിറഞ്ഞതാണ് ലേബറിന്റെ പ്രകടനപത്രിക. റോയല്‍ മെയിലിന്റെയും ഊര്‍ജ്ജവിതരണ കമ്പനികളുടെയും ദേശസാത്കരണവുമെല്ലാം ഇതിലുള്‍പ്പെടുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവിത നിലവാരം ഉയരാനും സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കാനും ഒരു ലേബര്‍ ഗവണ്‍മെന്റ് തന്നെയാണ് അഭികാമ്യം.

ബൊഗോട്ട: ഇത് ഷൂസേ അല്‍ബേര്‍ട്ടോ ഗ്വിറ്റരസ്, പ്രൈമറി സ്‌കൂളിനപ്പുറത്തേക്ക് വിദ്യാഭ്യാസമില്ലാത്ത ഇയാള്‍ പക്ഷേ ഇപ്പോള്‍ അറിയപ്പെടുന്നത് പുസ്തകങ്ങളുടെ തമ്പുരാന്‍ എന്ന ഓമനപ്പേരിലാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി പുസ്തകങ്ങള്‍ തേടി നടക്കുകയാണ് ഇദ്ദേഹം. കൊളംബിയയിലെ ധനിക മേഖലകളില്‍ ജനങ്ങള്‍ വായിച്ച് ഉപേക്ഷിക്കുന്ന പുസ്തകങ്ങള്‍ ചവറ് കൂനകളില്‍ നിന്നും മറ്റും ശേഖരിച്ച് ഇപ്പോള്‍ 20,000 പുസ്തകങ്ങളുടെ ഒലു ലൈബ്രറിയാണ് ഇയാള്‍ സ്ഥാപിച്ചിരിക്കുന്നത്.

ടോള്‍സ്‌റ്റോയിയുടെ അന്ന കരിനീന എന്ന നോവലിന്റെ ഒരു പ്രതിയിലാണ് പുസ്തകങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചതെന്ന് ഗ്വിറ്റരസ് പറയുന്നു. ഇപ്പോള്‍ സ്വന്തമായുള്ള പുസ്തകങ്ങള്‍ ഒരു സൗജന്യ കമ്യൂണിറ്റി ലൈബ്രറിയായി മാറ്റി മറ്റുള്ളവര്‍ക്ക് വായിക്കാന്‍ നല്‍കുകയാണ് ഇയാള്‍. പുസ്തകങ്ങള്‍ ചിലര്‍ വലിച്ചെറിയുന്നത് ശ്രദ്ധില്‍പ്പെട്ടതോടെയാണ് അവ ശേഖരിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ഗ്വിറ്റരസ് പറഞ്ഞു. ധനിക മേഖലകളില്‍ നിന്ന് ശേഖരിക്കുന്ന പുസ്തകങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ് ചെയ്തുവന്നിരുന്നത്.

സ്‌ട്രെംഗ്ത് ഓഫ് വേര്‍ഡ്‌സ് എന്ന പേരില്‍ ആരംഭിച്ച ലൈബ്രറി ഇപ്പോള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഹോം വര്‍ക്കുകള്‍ ചെയ്യാനും മറ്റും സഹായകരമാണ്. തന്റെ വീട് പുസ്തകങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ അവ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വിതരണത്തിനായി കൊണ്ടുപോകുന്നു. എത്ര പുസ്തകങ്ങള്‍ നല്‍കുന്നോ അതിലും കൂടുതല്‍ തനിക്ക് ലഭിക്കുന്നുവെന്നാണ് ഗ്വിറ്റരസ് പറയുന്നത്. ഈ പുസ്തകങ്ങള്‍ തങ്ങളെ മാറ്റി. ഇവ സമാധാനത്തിന്റെ പ്രതീകങ്ങളാണെന്ന് ഗ്വിറ്റരസ് പറഞ്ഞു. ഇപ്പോള്‍ അമ്പതുകളിലുള് ഇദ്ദേഹം തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ലണ്ടന്‍: ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തില്‍ തിരികെ വരുമെന്നായിരുന്നു വിശകലനങ്ങള്‍ ഏറെയും. മറ്റു പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ 20 ശതമാനം അധികം ലീഡ് ടോറികള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രചരണത്തില്‍ പിന്നോട്ടു പോയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് തലേന്ന് മുഖ്യ പ്രതിപക്ഷമായ ലേബറിന്റെ ലീഡിനേക്കാള്‍ ഒരു പോയിന്റ് മുകളില്‍ മാത്രമാണ് സ്ഥാനം. വാതുവെപ്പുകാര്‍ ഇപ്പോളും വിചാരിക്കുന്നത് കണ്‍സര്‍വേറ്റീവുകള്‍ അധികാരം നിലനിര്‍ത്തുമെന്ന് തന്നെയാണ്. 70നും 100നുമിടയില്‍ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍ ബെറ്റിംഗ് മാര്‍ക്കറ്റിന് ബ്രെക്‌സിറ്റിലും ട്രംപിലുമുണ്ടായതുപോലെ നിഗമനങ്ങള്‍ തെറ്റിയാലോ. 2015നു ശേഷം ബ്രിട്ടീഷ് അഭിപ്രായ വോട്ടെടുപ്പ് ഏജന്‍സികള്‍ തങ്ങളുടെ രീതികള്‍ മാറ്റിയിട്ടുണ്ടെന്നാണ് നേറ്റ് സില്‍വര്‍ എന്ന അമേരിക്കന്‍ പോളിംഗ് ഗുരു പറയുന്നത്. ഒരു ലേബര്‍ സര്‍ക്കാരിന് ഇപ്പോളും സാധ്യതയുണ്ടെന്നുതന്നെയാണ് ഇവര്‍ സൂചിപ്പിക്കുന്നത്. ആകെയുള്ള 650 സീറ്റുകളില്‍ 324 സീറ്റുകള്‍ നേടിയാല്‍ കേവല ഭൂരിപക്ഷം ലഭിക്കും. ടോറികള്‍ക്ക് 305 സീറ്റുകള്‍ ലഭിക്കുമെന്നാണ് യുഗോവ് പറയുന്നത്. മറ്റു പാര്‍ട്ടികള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പുകളില്‍ അത് തിരിച്ചടിയാകും. അത് ഉടന്‍തന്നെ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നയിക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പ് ഫലത്തില്‍ വിപണിയുടെ പ്രതികരണമാണ് ഏവരും ഉറ്റുനോക്കുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ പൗണ്ടിനുണ്ടായ തകര്‍ച്ച പ്രതീക്ഷിച്ചിരുന്നു. വരുന്നത് തൂക്ക് പാര്‍ലമെന്റാണെങ്കില്‍ പൗണ്ട് കൂടുതല്‍ ഇടിയാനാണ് സാധ്യത. ഇക്വിറ്റികളിലും ഇത് പ്രകടമാകും. ബ്രിട്ടനില്‍ നിക്ഷേപം നടത്താന്‍ വിദേഷ നിക്ഷേപകര്‍ മടിക്കും. സാമ്പത്തിരംഗത്ത് അനിശ്ചിതാവസ്ഥയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ ലേബര്‍ അധികാരത്തിലെത്തിയാല്‍ ബ്രെക്‌സിറ്റ് കൂടുതല്‍ സുഗമമാകാനിടയുണ്ടെന്നും കരുതപ്പെടുന്നു.

ലണ്ടന്‍: ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായകമായ പൊതു തെരഞ്ഞെടുപ്പ് നാളെ നടക്കുന്നു. ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കിയതിനു ശേഷം വളരെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി തെരേസ മേയ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബ്രെക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഭരണ സ്ഥിരതയുണ്ടാകുന്നതിനാണ് തെരഞ്ഞെടുപ്പ് എന്നായിരുന്നു വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോള്‍ ടോറികള്‍ക്കുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുകയും ലേബര്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ലേബറിന്റെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം എന്ന് പറയാനാകുന്നത്.

മൂന്ന് പിഴവുകളാണ് ടോറികള്‍ക്ക് സംഭവിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യമായി ബ്രെക്‌സിറ്റിനെ കരുവാക്കി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരേസ മേയുടെ നേതൃപാടവത്തെ അജ്ഞാതമായിരുന്നു കോര്‍ബിന്റെ ശൈലിയുടെ മേല്‍ പ്രതിഷ്ഠിച്ചു. അതിന്റെ നേട്ടം ഉണ്ടാകുമെന്ന അമിത പ്രതീക്ഷ വെച്ചുപുലര്‍ത്തി. മൂന്നാമതായി രാജ്യത്തിന് മാറ്റത്തേക്കാള്‍ സ്ഥിരതയാണെന്ന് തെറ്റിദ്ധരിച്ചു. ഈ ധാരണകളെല്ലാം തെറ്റായിരുന്നുവെന്ന് പ്രചരണ കാലയളവില്‍ത്തന്നെ വ്യക്തമായിരിക്കുകയാണ്. മാഞ്ചസ്റ്റര്‍, ലണ്ടന്‍ ആക്രമണങ്ങള്‍ അപ്രതീക്ഷിതമായിരുന്നെങ്കിലും അതിനെ പിന്‍പറ്റി ദേശീയ സുരക്ഷയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ശ്രമിച്ചെങ്കിലും അതും പരാജയമാകുന്നതാണ് ക്ണ്ടത്.

മുമ്പ് പല അവസരങ്ങളിലും ബ്രെക്‌സിറ്റ് കൂടുതല്‍ ചര്‍ച്ചയാക്കാമായിരുന്നിട്ടും സര്‍ക്കാര്‍ അവ കളഞ്ഞുകുളിച്ചു. ആര്‍ട്ടിക്കിള്‍ 50 പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് വേണം നടപ്പാക്കാന്‍ എന്ന് ഹൈക്കോടതി വിധിച്ചപ്പോള്‍ യൂറോപ്പ് അനുകൂലികളായ എംപിമാരുടെ എതിര്‍പ്പിനെയും മറികടന്ന് തെരേസ മേയ്ക്ക് വാദങ്ങള്‍ ഉന്നയിക്കാമായിരുന്നു. ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമായിരുന്നു. പിന്നീട് ആര്‍ട്ടിക്കിള്‍ 50 പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോഴും ലോര്‍ഡ്‌സ് തിരിച്ചയച്ചപ്പോഴും അവസരങ്ങള്‍ ഉണ്ടായിരുന്നു.

പിന്നീട് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വവുമായി തര്‍ക്കങ്ങള്‍ ഉണ്ടായതിനു ശേഷമാണ് മേയ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. അതേ സമയം പാര്‍ലമെന്റില്‍ ആര്‍ട്ടിക്കിള്‍ 50 അവതരിപ്പിക്കുമ്പോള്‍ ത്രീ ലൈന്‍ വിപ്പ് പുറപ്പെടുവിച്ച ലേബര്‍ നേതൃത്വം വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണം മുറുകുകയും കൂടുതല്‍ വിഷയങ്ങള്‍ ചര്‍ച്ചയാകുയും ചെയ്തത് കണ്‍സര്‍വേറ്റീവുകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണെന്നാണ് സൂചനകള്‍. ഈ വീഴ്ചകളുടെ പേരില്‍ തെരേസ മേയ് ഇനി പ്രധാനമന്ത്രിപദത്തില്‍ തിരിച്ചെത്താനുള്ള സാധ്യതകളും കുറവാണെന്ന് വിലയിരുത്തപ്പെടുന്നു.

ഈ അടുത്തകാലത്തായി  ലോകത്തിന്റെ പലയിടങ്ങളിലും അധികാരത്തിലെത്തുന്നത് യുവത്വം വിട്ടുമാറാത്തവരാണ്. ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ 39കാരനായ ഇമാനുവല്‍ മാക്രോണ്‍ അധികാരത്തിലേറിയത് ഏറെ ചര്‍ച്ച ആയിരുന്നു. അതിന്റെ ചൂടാറും മുമ്പ് അയര്‍ലന്‍ഡിലും ഇതാ ഇപ്പോള്‍ ഒരു ആവര്‍ത്തനം. 39കാരനായ ഇന്ത്യന്‍ വംശജന്‍ ലിയോ വരഡ്കര്‍ അയര്‍ലന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ തയാറെടുക്കുന്നു.

മുംബൈയിലെ വരഡ്കറുടെ കുടുംബം അത്യന്തം അഹ്ലാദത്തിലായിരുന്നു തങ്ങുടെ ബന്ധും അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നതില്‍. ഏറെ പ്രത്യേകതളുണ്ട് അയര്‍ലന്‍ഡിന്റെ ഈ യുവപ്രധാനമന്ത്രിക്ക്. അദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധേയനായ സ്വവര്‍ഗ രതിക്കാരനായ രാഷ്ട്രീവ നേതാവായാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. താന്‍ ഗേ ആണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ യാതൊരുവിധ മടിയുമില്ല ലിയോ വരഡ്കര്‍ക്ക്.

മുംബൈയില്‍ വേരുകള്‍

അശോകിന്റെ മിരിയത്തിന്റെയും മകനായി ഡുബ്ലിനില്‍ 1979ലാണ് ലിയോ ജനിച്ചത്. ലവ് എന്നാണ് സ്‌നേഹത്തോടെ കൂട്ടുകാരും വീട്ടുകാരും ലിയോയെ വിളിക്കുന്നത്. ചെമ്മീനും ഗുലാബ് ജാമും മുംബൈയിലെ പ്രശസ്തമായ പൊട്ടറ്റോ ചോപ്‌സും എല്ലാമാണ് ആള്‍ക്ക് പ്രിയം. മുംബൈയിലെ ജെജെ ഹോസ്പിറ്റലിനു കീഴിലുള്ള ഗ്രാന്റ് മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് നേടിയ ശേഷം ഉന്നത പഠനത്തിനായി യുകെയിലേക്ക് പോയ വ്യക്തിയാണ് ലിയോയുടെ അച്ഛന്‍ അശോക്. തുടര്‍ന്ന് ഡുബ്ലിനില്‍ സ്ഥിരതാമസമാക്കുക ആയിരുന്നു.

ലിയോയും ഡോക്ടറാണ്. തന്റെ പരിശീലന കാലയളവില്‍ മുംബൈയിലെ കെഇഎം ഹോസ്പിറ്റലില്‍ ട്രെയിനീ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് കക്ഷി. അതിനു ശേഷം അയര്‍ലന്‍ഡില്‍ തന്നെ. രാഷ്ട്രീയ കളികളില്‍ സജീവമായി. അവസാനം ഇന്ത്യ സന്ദര്‍ശിച്ചത് 2011ലാണ്, അയര്‍ലന്‍ഡിന്റെ സ്‌പോര്‍ട്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയെന്ന നിലയില്‍.

ലിയോയുടെ ലൈംഗിക താല്‍പ്പര്യങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ ക്രൂശിക്കുക ആണെന്നാണ് ബന്ധുക്കളുടെ പരാതി. വളരെ പുരോഗമനപരമായി ചിന്തിക്കുന്ന കുടുംബമാണ് തങ്ങളുടേതെന്നും ലിയോയുടെ സ്വവര്‍ഗരതി അതിന്റെ ഭാഗമാണെന്നുമാണ് ബന്ധുക്കളുടെ നിലപാട്. അയര്‍ലന്‍ഡിലെ ആദ്യ ഗേ പ്രധാനമന്ത്രിയാണ് ലിയോ വരഡ്കര്‍.

ലിയോ സ്ഥാനമേല്‍ക്കുന്നതോടെ ഇന്ത്യ-അയര്‍ലന്‍ഡ് ബന്ധം പുതിയ ഉയരങ്ങളില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് മുംബൈയിലെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍.

കളിക്കളത്തിലെ അപകടങ്ങൾക്ക് അറുതിയില്ല. ഫുട്ബോൾ താരമാണ് ഇന്നലെ പരിശീലനത്തിനിടയിൽ കുഴഞ്ഞു വീണു മരിച്ചത്. ചൈനയിലെ ബെയ്ജിംഗിലായിരുന്നു താരം പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്. ന്യൂകാസിൽ യുണൈറ്റഡ് മുൻ മധ്യനിര താരം ചെയ്ക് ടിയോടിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മുപ്പത് വയസായിരുന്നു.

ന്യൂകാസിൽ താരമായ ടിയോടി കഴിഞ്ഞ ഫെബ്രുവരിയിൽ ചൈനീസ് ലീഗിലേക്ക് മാറിയിരുന്നു. ചൈനയിലെ രണ്ടാം ഡിവിഷൻ ലീഗിലാണ് ടിയോടി കളിച്ചുവന്നത്. ഐവറി കോസ്റ്റിന്‍റെ താരമായിരുന്ന ഇദ്ദേഹം 2015 ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു.

ജോജി തോമസ്

ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ നിന്ന് ബ്രിട്ടീഷ് ജനത ഇനിയും മുക്തമായിട്ടില്ല. ലണ്ടന്‍ ബ്രിജ് ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഇലക്ഷന്‍ പ്രചരണം ഇന്നലെ പുനരാരംഭിച്ചു. ഇതിനിടയില്‍ ഒരു തൂക്ക് പാര്‍ലമെന്റിനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ബിബിസി സംഘടിപ്പിച്ച ഇലക്ഷന്‍ സംവാദത്തിന് ശേഷം പുറത്തുവന്ന അഭിപ്രായ സര്‍വ്വേ നല്‍കുന്ന സൂചന ഭൂരിപക്ഷത്തിന് ആവശ്യമായതിലും 8 സീറ്റുകള്‍ വരെ കുറവായിരിക്കും കണ്‍സര്‍വേറ്റീവുകള്‍ നേടുക എന്നതാണ്.

‘യുഗേവ്’ അഭിപ്രായ സര്‍വേ പ്രകാരം കണ്‍സര്‍വേറ്റീവുകള്‍ക്ക് 317 സീറ്റുകള്‍ വരെ ലഭിക്കാനെ സാധ്യതയുള്ളൂ. മന്ത്രിസഭാ രൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 324 അംഗങ്ങളെ വിജയിപ്പിക്കേണ്ടതുണ്ട്. ടോറികള്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയാലും തെരേസ മേയ് പ്രധാനമന്ത്രി പദത്തിലെത്താനുള്ള സാധ്യതകളില്ല. ബ്രിട്ടീഷ് രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്ന ഒരു പാരമ്പര്യം അനുസരിച്ച് ഒരു നേതാവ് മുന്നോട്ട് വയ്ക്കുന്ന അജണ്ട പാര്‍ട്ടിയോ ജനങ്ങളോ തിരസ്‌കരിച്ചാല്‍ നേതൃസ്ഥാനത്തു നിന്ന് ഒഴിയുകയാണ് പതിവ്.

ആ പാരമ്പര്യം പിന്‍തുടര്‍ന്നാണ് ബ്രെക്സിറ്റിനോടനുബന്ധിച്ച് നടന്ന ഹിത പരിശോധനയ്ക്ക് ശേഷം ഡേവിഡ് കാമറോണ്‍ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. തൂക്ക് പാര്‍ലമെന്റാണ് നിലവില്‍ വരുന്നതെങ്കിലും ടോറികള്‍ വളരെ കുറഞ്ഞ ഭൂരിപക്ഷമേ ലഭിക്കുന്നുള്ളുവെങ്കിലും അനാവശ്യമായ ഒരു തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ വലിച്ചിഴച്ചതിലും സുഗമമായി പൊയ്ക്കൊണ്ടിരുന്ന ഒരു ഭരണം വലിച്ചെറിഞ്ഞതിലും തെരേസാ മെയ് പൊതുജനത്തോടും പാര്‍ട്ടിയോടും ഉത്തരം പറയേണ്ടി വരും.

ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തിനു ശേഷം അറസ്റ്റ് ചെയ്ത 12 പേരെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. ഇവര്‍ക്കെതിരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമാണ് ബാര്‍ക്കിംഗില്‍ നിന്ന് ഞായറാഴ്ച അറസ്റ്റിലായിരുന്നത്. ആക്രമണത്തില്‍ ഏഴ് പേര്‍ മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 55 വയസുള്ള പുരുഷനും 53കാരിയായ സ്ത്രീയുമാണ് ആദ്യം പുറത്തു വന്നത്. ബാക്കിയുള്ളവരെ പിന്നീട് മോചിപ്പിച്ചു.

ബാര്‍ക്കിംഗിലും ന്യൂഹാമിലുമായി പോലീസ് നടത്തി റെയ്ഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. ലണ്ടനില്‍ ആക്രമണം നടത്തിയവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞ ശേഷമാണ് ഇവരെ മോചിപ്പിച്ചത്. പാകിസ്ഥാന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ ഖുറം ഷസാദ് ബട്ട് എന്ന 27കാരനും മൊറോക്കന്‍ ലിബിയനായ റഷീദ റെദോവാനുമാണ് തിരിച്ചറിയപ്പെട്ടവര്‍. ആക്രമണത്തിനിടെ പോലീസിന്റെ വെടിയേറ്റ് ഇവര്‍ കൊല്ലപ്പെട്ടിരുന്നു. ബട്ടിനേക്കുറിച്ച് പോലീസിന് നേരത്തേ അറിയാമായിരുന്നെങ്കിലും ഒരു ഭീകരാക്രമണത്തിന് ഇയാള്‍ പദ്ധതിയിടുന്നതായി സൂചനകള്‍ ഇല്ലായിരുന്നു.

മാഞ്ചസ്റ്റര്‍ അറീനയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ സല്‍മാന്‍ അബേദിയുടെ സഹോദരന്‍ ഇസ്മയില്‍ അബേദിയും കഴിഞ്ഞ ദിവസം മോചിതനായി. 22 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു ശേഷം പിടിയിലായിരുന്ന ഇയാള്‍ക്കെതിരെയും പോലീസ് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ലണ്ടന്‍: വീടുകളും പ്രോപ്പര്‍ട്ടികളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ലണ്ടനിലേക്ക് കുതിക്കുന്ന കാലം ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കാനായി തെരഞ്ഞെടുക്കുന്നത് യുകെയിലെ മറ്റൊരു നഗരമാണ്. എഡിന്‍ബറയ്ക്കാണ് ആ ബഹുമതി. സൂപ്ല എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരമാണ് ഇത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ശരാശരിയേക്കാള്‍ 145 ശതമാനം അധികം താല്‍പര്യം സ്‌കോട്ട്‌ലന്‍ഡ് തലസ്ഥാനമായ ഈ നഗരത്തിലെ പ്രോപ്പര്‍ട്ടികളില്‍ ആളുകള്‍ കാണിച്ചുവെന്നാണ് വിവരം. ക്രോയ്‌ഡോണ്‍ ആണ് ഇതിനു പിന്നാലെയെത്തുന്നത്. ബ്രിട്ടനിലെ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് 104 ശതമാനം അധികം അന്വേഷണങ്ങളാണ് ക്രോയ്‌ഡോണിലെ പ്രോപ്പര്‍ട്ടികള്‍ക്ക് ഉണ്ടായത്.

രാജ്യത്തെ ഏറ്റവും ആവശ്യക്കാരുള്ള പ്രോപ്പര്‍ട്ടി ഹോട്ട്‌സ്‌പോട്ട് ഏതാണെന്ന് കണ്ടെത്തുന്നതിനായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സൂപ്ല വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയ എസ്റ്റേറ്റ് ഏജന്റുമാരുടെയും വീടുകള്‍ അന്വേഷിക്കുന്നവരുടെയും ഇമെയിലുകള്‍ വിശകലനം ചെയ്താണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. സെന്‍ട്രല്‍ ലണ്ടന്‍ 77 ശതമാനം അന്വേഷണങ്ങളുമായി മൂന്നാം സ്ഥാനത്തും ഗ്ലാസ്‌ഗോ 67 ശതമാനം അന്വേഷണങ്ങളുമായി നാലാം സ്ഥാനത്തുമെത്തി.

എഡിന്‍ബറയിലും ക്രോയ്‌ഡോണിലും വീടുകള്‍ അന്വേഷിക്കുന്നവര്‍ ഗാരേജ് ഉള്ള വീടുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ സെന്‍ട്രല്‍ ലണ്ടനില്‍ ഫ്രീഹോള്‍ഡ് അവകാശത്തിനാണ് പ്രാമുഖ്യം. സൈറ്റിലെ കീവേര്‍ഡുകള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയത്. പ്രാദേശികമായി നോക്കിയാല്‍ തലസ്ഥാനത്ത് ഗ്രേറ്റര്‍ ലണ്ടിനിലാണ് വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്. ദേശീയ ശരാശരിയില്‍ 93 ശതമാനമാണ് നിരക്ക്. 40 ശതമാനവുമായി സ്‌കോട്ട്‌ലന്‍ഡാണ് ഇതിനു പിന്നിലുള്ളത്.

ലണ്ടന്‍: 1948ല്‍ സ്ഥാപിച്ചതിനു ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എന്‍എച്ച്എസ് കടന്നുപോകുന്നതെന്ന് വിദഗ്ദ്ധര്‍. ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതിലൂടെ സൃഷ്ടിക്കപ്പെട്ട പ്രതിസന്ധി മൂലം രോഗികള്‍ക്ക് ചികിത്സ താമസിക്കുകയാണെന്നും ഈ നിലയില്‍ ഏറെക്കാലം തുടരാനാകില്ലെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെരേസ മേയുടെ നേതൃത്വത്തില്‍ ടോറികളാണ് വീണ്ടും അധികാരത്തില്‍ എത്തുന്നതെങ്കില്‍ 2020ഓടെ എന്‍എച്ച്എസ് നേരിടാനിരിക്കുന്ന ബാധ്യത 12.4 ബില്യന്‍ പൗണ്ടിന്റേതായിരിക്കുമെന്നും തിങ്ക്ടാങ്ക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ വ്യക്തമാക്കി.

2020-21 വര്‍ഷമാകുമ്പോള്‍ എന്‍എച്ച്എസിന് ആവശ്യം വരുന്നത് 140.8 ബില്യന്‍ പൗണ്ടാണ്. എന്നാല്‍ 128.4 ബില്യന്‍ മാത്രമേ നല്‍കൂ എന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. 2010 മുതല്‍ തന്നെ ആശുപത്രികളും കമ്യൂണിറ്റി സര്‍വീസുകളും ആവശ്യപ്പെടുന്നതനുസരിച്ചുള്ള ഫണ്ടുകള്‍ ലഭിക്കുന്നില്ലെന്ന് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രൊഫ. അനിറ്റ ചാള്‍സ് വര്‍ത്ത് പറഞ്ഞു. 2020-21 വര്‍ഷത്തോടെ ആരോഗ്യ മേഖലയില്‍ ചെലവാക്കുന്ന തുകയുടെ നിരക്ക് 1.1 ശതമാനമായി കുറയുമെന്നും അവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എന്‍എച്ച്എസിന് കൂടുതല്‍ പണം നല്‍കുമെന്നാണ് എല്ലാ പാര്‍ട്ടികളും വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്നാല്‍ ഏഴ് വര്‍ഷത്തെ ടോറി ഭരണം എന്‍എച്ച്എസിനെ എത്തിച്ചിരിക്കുന്നത് വിചാരിക്കുന്നതിനും അപ്പുറമുള്ള പ്രതിസന്ധിയിലാണ്. വാഗ്ദാനങ്ങള്‍ക്കൊന്നും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നമാണ് എന്‍എച്ച്എസ് നേരിടുന്നത്. പ്രകടന പത്രികകള്‍ വിശകലനം ചെയ്തതില്‍ നിന്ന് ലേബര്‍ ഭരണത്തിലാണെങ്കില്‍ 7 ബില്യന്‍ പൗണ്ടിന്റെ കുറവും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് കീഴിലാണെങ്കില്‍ 9.2ബില്യന്‍ പൗണ്ടിന്റെ കുറവും ഉണ്ടാകുമെന്നും ഹെല്‍ത്ത് ഫൗണ്ടേഷന്‍ കണക്ക് കൂട്ടുന്നു.

Copyright © . All rights reserved