ലണ്ടന്‍: ലണ്ടനിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ചില വിമാനങ്ങളില്‍ നിന്ന് ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ ഒഴിവാക്കാനൊരുങ്ങി എമിറേറ്റ്‌സ്. വിന്റര്‍ സീസണിലെ സര്‍വീസുകൡ നിന്നാണ് ഇവ ഒഴിവാക്കുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് ദീര്‍ഘദൂര ഫ്‌ളൈറ്റുകളില്‍ ഉള്‍പ്പെടെ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ് എമിറേറ്റ്‌സിന്റെ നീക്കം. കൂടുതല്‍ സീറ്റുകളുള്ള വിമാനങ്ങള്‍ ഈ റൂട്ടുകളില്‍ വിന്യസിക്കാനാണ് തീരുമാനം. നിലവില്‍ ദുബായിക്കും ലണ്ടനുമിടയില്‍ മൂന്ന് എയര്‍ബസ് എ380 വിമാനങ്ങളാണ് ദിവസവും സര്‍വീസ് നടത്തുന്നത്.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് സീറ്റുകളാണ് ഇവയിലുള്ളത്. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഈ മൂന്ന് സര്‍വീസുകള്‍ക്കും ഇക്കോണമി, ബിസിനസ് ക്ലാസ് സീറ്റുകള്‍ മാത്രമുള്ള വിമാനങ്ങളായിരിക്കും ഉപയോഗിക്കുകയെന്ന് ഷെഡ്യൂള്‍ ഡേറ്റ പ്രൊവൈഡറായ റൂട്ട്‌സ്ഓണ്‍ലൈന്‍ അറിയിക്കുന്നു. നിലവിലുള്ള വിമാനങ്ങളില്‍ 489 പേര്‍ക്ക് യാത്ര ചെയ്യാമെങ്കില്‍ പുതിയ വിമാനങ്ങളില്‍ 615 യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളുണ്ട്. 26 ശതമാനം സീറ്റുകള്‍ കൂടുതലായി ഇവയിലുണ്ടാകും.

മുമ്പത്തേക്കാള്‍ കുറഞ്ഞ നിരക്കുകളുമായരിക്കും ഇവയില്‍ ഈടാക്കുക എന്നാണ് വിവരം. 40,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ ഷവര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസ് സേവനങ്ങളില്‍ ലഭ്യമാക്കിയിരുന്നത്. എന്നാല്‍ ഡിമാന്‍ഡ് അനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാതെ സര്‍വീസ് എങ്ങനെ ലാഭകരമാക്കാമെന്ന് തെളിയിക്കുകയാണ് കമ്പനിയെന്ന് വിദഗഗ്ദ്ധര്‍ പറയുന്നു.