ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിലുള്ള ദുരൂഹതകള്‍ക്ക് വിരാമമിട്ട് ബ്രിട്ടീഷ് വെബ്സൈറ്റിന്റെ വെളിപ്പെടുത്തല്‍. 1945ല്‍ തായ്റവാനിലുണ്ടായ ഒരു വിമാനാപകടത്തിലാണ് ബോസ് മരിച്ചതെന്നാണ് സൈറ്റ് അവകാശപ്പെടുന്നത്. www.bosefiles.info എന്ന ഈ വെബ്സൈറ്റ് വിമാനാപകടത്തിന് സാക്ഷികളായവരെ ഉദ്ധരിച്ചാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സാക്ഷികളേക്കൂടാതെ വിമാനാപകടത്തേക്കുറിച്ചുള്ള രണ്ട് ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സൈറ്റ് തെളിവായി നല്കുന്നു. 1945 ഓഗസ്റ്റ് 18ന് വിയറ്റ്നാമിലെ ടുറാനില്‍നിന്ന് പറന്നുയര്‍ന്ന ജാപ്പനീസ് വ്യമസേനയുടെ ബോംബര്‍ വിമാനമാണ് തകര്‍ന്നു വീണത്. ഇതില്‍ നേതാജിയുള്‍പ്പെടെ പതിമൂന്നോളം യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടയാളും നേതാജിയുടെ സഹായിയുമായരുന്ന കേണല്‍ ഹബീബ് ഉര് റഹ്മാന് പറയുന്നത്, പറന്നുയര്‍ന്ന് അല്പ സമയത്തിനു ശേഷം വലിയൊരു സ്ഫോടനമുണ്ടായി എന്നാണ്. റണ്‍വേക്ക് നൂറ് മീറ്റര്‍ പിന്നിട്ടപ്പോള്‍ത്തന്നെ വിമാനത്തിന്റെ മുന്‍ഭാഗത്തിന് തീപിടിച്ചിരുന്നുവെന്നും തകര്‍ന്നു വീഴുകയായിരുന്നുവെന്നുമാണ് വിമാനത്താവളത്തിലെ ഗ്രൗണ്ട് എന്‍ജിനീയറായിരുന്നു യാമാമോട്ടോ എന്ന ക്യാപ്റ്റന്‍ നകാമുറ വെളിപ്പെടുത്തുന്നത്.
അപകടത്തിനു പിന്നാലെ നേതാജിയെ അവസാനമായി കണ്ടതിനേക്കുറിച്ച് വിമാനത്തിലുണ്ടായിരുന്ന ലെഫ്റ്റനന്റ് കേണല്‍ ഷിറോ നോനോഗാക്കി വിവരിക്കുന്നു. വിമാനത്തിന്റെ തകര്‍ന്ന ഇടതു ചിറകിന്റെ ഇടത്തേയറ്റത്ത് നതാജി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കോട്ടിന് തീ പിടിച്ചിരുന്നു. അദ്ദേഹത്തിന്റ വസ്ത്രങ്ങള്‍ ഊരിമാറ്റാന്‍ സഹായികള്‍ ശ്രമിക്കുന്നുണ്ടായിരുന്ന. പെട്രോള്‍ ടാങ്കിന് അടുത്തായാണ് നേതാജി ഇരുന്നിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശരീരമാകെ പെട്രോള്‍ പടരുകയും പെട്ടെന്നുതന്നെ തീപിടിക്കുകയുമായിരുന്നെന്നും നോനോഗാക്കി വിവരിക്കുന്നു.
വെബ്സൈറ്റ് നല്കുന്ന വിവരങ്ങളനുസരിച്ച് ദൃക്സാക്ഷികളുടെ വിവരണങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട്. അപകടം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവര്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത്. എങ്കിലും വിമാനാപകടം നടന്നതായും നേതാജിക്ക് ഗുരുതരമായി പൊള്ളലേറ്റതായും എല്ലാവരും സമ്മതിക്കുന്നുണ്ട്.
റഹ്മാനോട് നേതാജി പറഞ്ഞ അവസാനത്തെ വാക്കുകളും വെബ്സൈറ്റ് കുറിച്ചിട്ടുണ്ട്. നിങ്ങള്‍ ഇന്ത്യയിലെത്തുമ്പോള്‍ ജനങ്ങളോട് പറയണം ഞാന്‍ എന്റെ അവസാനം വരെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി എന്ന്. അവര്‍ തങ്ങളുടെ സമരം തുടരണമെന്നും ആവശ്യപ്പെടണം. ഇന്ത്യയെ എക്കാലത്തേക്കും ബന്ധനത്തിലിടാന്‍ ആര്‍ക്കും കഴിയില്ല. ഉടന്‍ തന്നെ രാജ്യം സ്വാതന്ത്യം നേടും എന്നത് തീര്‍ച്ചയാണെന്നം കേണല്‍ റഹ്മാനോട് നേതാജി പറഞ്ഞു.
ആലുവ: കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ മുട്ടം യാര്‍ഡിലെത്തിച്ചു. ആന്ധ്രയിലെ ശ്രീ സിറ്റിയിലുള്ള അല്‍സ്റ്റോമിന്റെ നിര്‍മാണശാലയില്‍ നിന്ന് രമ്ടു ദിവസം മുമ്പ് കേരളത്തിലെത്തിയ കോച്ചുകള്‍ ഇന്ന് രാവിലെയാണ് ആലുവ, മുട്ടത്തുള്ള യാര്‍ഡില്‍ എത്തിച്ചത്. മോട്രോ അധികൃതരും തൊഴിലാളികളും നിരവധി ജനങ്ങളും കോച്ചുകള്‍ യാര്‍ഡിലെത്തുന്നത് കാണാന്‍ എത്തിയിരുന്നു. ട്രെയിലറുകളില്‍ നിന്ന് ഇന്നുതന്നെ കോച്ചുകള്‍ ഇറക്കും. വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഇലക്ട്രിക്കല്‍ സംവിധാനങ്ങളും ഘടിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതും യാര്‍ഡിലാണ് നടക്കുന്നത്.
ജനുവരി 23നാണ് മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം. യാര്‍ഡില്‍ തന്നെ തയ്യാറാക്കിയ 1.25 കിലോമീറ്റര്‍ നീളമുള്ള ട്രാക്കിലായിരിക്കും പരീക്ഷണ ഓട്ടം. അതിനു ശേഷം ഫെബ്രുവരിയില്‍ തൂണുകളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാക്കുകളിലുള്ള ട്രയല്‍ നടക്കും. ആലുവ മുതല്‍ കളമശേരി വരെയാണ് ഈ ട്രയല്‍ റണ്‍ നടക്കുക. ആകാശപാതയുമായി യാര്‍ഡിനെ ബന്ധിപ്പിക്കുന്ന സംവിധാനത്തിന്റെ നിര്‍മാണ ജോലികള്‍ നടന്നുവരികയാണ്. പരീക്ഷണ ഓട്ടങ്ങള്‍ക്കു ശേഷം കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍ സേഫ്റ്റി പരിശോധന നടത്തും. ഇത് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ മെട്രോ ഔദ്യോഗികമായി സര്‍വീസ് ആരംഭിക്കുകയുള്ളൂ.
2016 ജൂണില്‍ മെട്രോ സര്‍വീസിന്റെ ഉദ്ഘാടനം നടത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഈ വര്‍ഷം അവസാനമേ അത് സാധ്യമാകൂ എന്നാണ് വിലയിരുത്തല്‍. ആലുവ മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കാത്തതാണ് കാരണം. പാളം സ്ഥാപിക്കുന്നതും സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതുമടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയം വേണ്ടിവരുമെന്നാണ് സൂചന.
തിരുവനന്തപുരം: ആന്‍സിയുടേയും വിനോദിന്റെയും കല്യാണം കഴിഞ്ഞ് അഞ്ച് ദിവസമേ ആയിട്ടുള്ളൂ. അതിനിടയില്‍ അവരുടെ ജീവിതത്തിലേക്ക് വിധി വില്ലനായി എത്തിയത് ബസ്സപകടത്തിന്റെ രൂപത്തില്‍. ഏതാനും ദിവസം മുമ്പ് ആര്‍പ്പുവിളികളോടെ വരവേല്‍ക്കപ്പെട്ട വിനോദും ആന്‍സിയും അന്നണിഞ്ഞ വിവാഹവസ്ത്രങ്ങളില്‍ ഒരിക്കല്‍ക്കൂടി ആ പടി കടന്നെത്തി, ചേതനയറ്റ്…
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം. എല്ലാവര്ക്കും വേളാങ്കണ്ണിയില്‍ നിന്നു മെഴുകുതിരിയുമായി വരാമെന്നു പറഞ്ഞാണ് കൈകോര്‍ത്തുപിടിച്ച് ബുധനാഴ്ച യാത്രതിരിച്ചത്. തിരിച്ചെത്തിയതാകട്ടെ, കണ്ണീരായി ഉരുകിയൊഴുകുന്ന മെഴുകുതിരികളുടെ നടുവിലേക്ക്.
തിരുെനല്‍വേലി ബസപകടത്തില്‍ മരിച്ച വിനോദ്-ആന്‍സി ദമ്പതികളുടെ മൃതദേഹം ഇന്നലെ വൈകുന്നേരം ആന്‍സിയുടെ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ നാടാകെ അവിടെയുണ്ടായിരുന്നു. ഏറെ വൈകാതെ ഇരുവരുടെയും സംസ്കാരം നടത്തി. വിനോദിന്റെ ശരീരം രണ്ടായി മുറിഞ്ഞുപോയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞാലുടന്‍ വേളാങ്കണ്ണിയിലേക്കു പോകാമെന്ന നേര്‍ച്ചയുണ്ടായിരുന്നു. മടക്കയാത്രയില്‍ വിധി തീരുമാനിച്ചുവച്ചിരുന്നത് മറ്റൊന്നായി. മിന്നുകെട്ട് നടന്ന കൊച്ചുതോപ്പ് ഫാത്തിമമാതാ പള്ളിയിലായിരുന്നു സംസ്കാരവും. ഇരുവരേയും ഒരേ കുഴിയിലാണ് അടക്കിയത്. വിവാഹ ശുശ്രൂഷ ആശിര്‍വദിച്ച ഫാ. ജോയി സി. മാത്യുവിന്റെ നേതൃത്വത്തിലുള്ള വൈദികസംഘം തന്നെയാണ് സംസ്കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കിയത്.
വീട്ടുമുറ്റത്ത് ഒരുക്കിയ വിവാഹപ്പന്തല്‍ ഇന്നലെ രാവിലെയാണ് അഴിച്ചുനീക്കിയത്. വീട്ടുപരിസരത്തു തന്നെയുണ്ടായിരുന്ന സാധനസാമഗ്രികള്‍ കൊണ്ട് വീണ്ടും ഒരിക്കല്‍ക്കൂടി പന്തലുയര്‍ത്തി. അവിടേക്കായിരുന്നു മടങ്ങിവരവ്. വിവാഹത്തിന്റെ സന്തോഷത്തില്‍ കളിചിരികള്‍ മുഴങ്ങിയ വീട് ഇന്നലെ വിലാപങ്ങളില്‍ മുങ്ങി. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടവിവരം നാട്ടിലറിഞ്ഞത്. വിനോദും ആന്‍സിയും മരിച്ച വിവരം അറിഞ്ഞില്ലെങ്കിലും ഇവരെപ്പറ്റി വിവരം ലഭിക്കാതിരുന്നത് ആശങ്ക പടര്‍ത്തിയിരുന്നു. മുന്‍ കൗണ്‍സിലര്‍ ടോണി ഒളിവര്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിനെയും സംഭവസ്ഥലത്തെത്തിയ എ.ഡി.എം. വിനോദിനെയും ബന്ധപ്പെട്ടപ്പോള്‍ തിരിച്ചറിയാത്ത മൃദേഹങ്ങളെക്കുറിച്ച് അറിയിച്ചു. അതോടെ ബന്ധുക്കള്‍ തിരുനെല്‍വേലിയിലേക്ക് തിരിച്ചു.
തിരിച്ചറിയാന്‍ പറ്റാത്തവിധം ഇവരുടെ മൃതദേഹങ്ങള്‍ വികൃതമായിരുന്നു. അന്‍സിയുടെ വിവാഹമോതിരം കണ്ട് സഹോദരനാണ് അന്‍സിയെ ആദ്യം തിരിച്ചറിഞ്ഞത്. എന്നാല്‍ വിനോദിനെ കണ്ടെത്താന്‍ പിന്നെയും വൈകി. വിനോദിന്റെ കൈയ്യിലെ മോതിരത്തില്‍ ഉണ്ടായിരുന്ന ആന്‍സിയുടെ പേരാണ് വിനോദിനെ തിരിച്ചറിയാന്‍ സഹായിച്ചത്.അതുവരെ പ്രാര്‍ഥനകളിലായിരുന്ന വീട്ടില്‍ അതോടെ അലമുറ ഉയര്‍ന്നു.
വലിയതോപ്പ് ലീലാ കോട്ടേജില്‍ ലോറന്‍സ്-ലീല ദമ്പതികളുടെ മകനാണ് വിനോദ്. കൊച്ചുതോപ്പ് ആന്‍സി ഭവനില്‍ ജോയി-മേരി ദമ്പതികളുടെ മകളാണ് ആന്‍സി. വിനോദ് വിദേശത്തു നിന്ന് വിവാഹത്തിനായി നാട്ടിലെത്തിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അനന്തപുരി ആശുപത്രിയില്‍ നഴ്സായ ആന്‍സിയുമൊത്ത് ഉടന്‍ വിദേശത്തേക്കു മടങ്ങാനായിരുന്നു തീരുമാനം. സ്വീറ്റി, വിനീത് എന്നിവരാണ് വിനോദിന്റെ സഹോദരങ്ങള്‍. ആശ, അരുണ്‍ എന്നിവര്‍ ആന്‍സിയുടെ സഹോദരങ്ങളും.
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വളര്‍ത്തുനായയെ മോഷ്ടിക്കാന്‍ ആയുധങ്ങളുമായി എത്തിയയാള്‍ അറസ്റ്റിലായി. ഒരു പിക് അപ് വാനില്‍ ആയുധങ്ങളുമായാണ് ഇയാള്‍ എത്തിയതെന്ന് അമേരിക്കയിലെ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. സ്കോട്ട് ഡി. സ്റ്റോകെര്‍ട്ട് എന്ന ഡിക്കിന്‍സണ്‍ സ്വദേശിയായ 49കാരനാണ് അറസ്റ്റിലായത്. ഇയാള്‍ ഉദ്യോഗസ്ഥരോട് പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. താന്‍ യേശുക്രിസ്തുവാണെന്ന് ഇയാള്‍ ആദ്യം പറഞ്ഞു. പിന്നീട് താന്‍ ജോണ്‍ എഫ്. കെന്നഡിയുടെയും മര്ലിന് മണ്റോയുടെയും മകനാണെന്നും ഇയാള്‍ പറഞ്ഞു. താന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാന്‍ പോകുകയാണെന്നും ഇയാള്‍ അവകാശപ്പെട്ടു.
ഒബാമയുടെ പ്രിയ വളര്‍ത്തുനായ്ക്കളായ ബോ യെയോ സണ്ണിയെയോ തട്ടിക്കൊണ്ടുപോകാനാണ് ഇവിടെ എത്തിയതെന്നും അയാല്‍ വെളിപ്പെടുത്തി. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. സ്റ്റോക്കെര്‍ട്ട് തന്റെ പിക് അപ് വാനില്‍ നോര്‍ത്ത് ഡക്കോട്ടയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് വാഷിംഗ്ടണിലേക്കും വരികയായിരുന്നു. ഹാംപ്ടണില്‍ അയാള്‍ താമസിച്ചതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
സ്റ്റോക്കേര്‍ട്ട് എത്തിയ ട്രക്കിന്റെ പിന്‍സീറ്റിനടിയില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെത്തി. തോക്കുകള്‍ കൈവശം വയ്ക്കാനുളള ലൈസന്‍സ് ഇയാള്‍ക്ക് ഇല്ലെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. 350 റൗണ്ട് വെടിവയ്ക്കാനാവശ്യമായ തിരകളും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ ആയുധങ്ങള്‍ കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പൊലീസ് മേല്‍നോട്ടത്തില്‍ ഇയാളെ വിട്ടയക്കാമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. പുറത്തിറങ്ങിയാല്‍ ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കളിത്തോക്കുകള്‍ പോലും വിലക്കിയിരിക്കുകയാണ്. വാഷിംഗ്ടണില്‍ പ്രവേശിക്കുന്നതിനും ഇയാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയിലിലേക്ക് പോകാന്‍ ഒരുങ്ങിക്കൊളളാന് ബിജെപി. ഡല്‍ഹി ക്രിക്കറ്റ് ബോഡിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കേജരിവാള്‍ ആരോപണമുന്നയിച്ച സാഹചര്യത്തിലാണിത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കേജരിവാളിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ പരിഹാസം.കേജരിവാളിന്റെ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും ബിജെപി ആരോപിച്ചു. ഒന്നിന് പിന്നാലെ ഒന്നായി ബോധമില്ലാത്ത പ്രവൃത്തികളാണ് കേജരിവാള്‍ ചെയ്യുന്നത്. സ്വന്തം പരാജയം മറച്ച് വയ്ക്കാനായി മുഖ്യമന്ത്രി തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ബിജെപി പറഞ്ഞു. കേജരിവാളും കൂട്ടാളികളും ജയിലില്‍ പോകാന്‍ തയാറായിക്കൊളളൂവെന്നാണ് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞത്.
കോടതിയില്‍ കാണാമെന്നാണ് ഇതിനോട് കേജരിവാള്‍ പ്രതികരിച്ചത്. അരുണ്‍ ജെയ്റ്റ്ലിക്കെതിരെ കേജരിവാളും അപകീര്‍ത്തിക്കേസ് നല്‍കിയിട്ടുണ്ട്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് തലപ്പത്തിരുന്ന് പതിമൂന്ന് വര്‍ഷം അഴിമതി നടത്തിയെന്നാണ് ജെയ്റ്റ്ലിക്കെതിരെ കേജരിവാള്‍ ആരോപിക്കുന്നത്.
ഇസ്ലമാബാദ്: പത്താന്‍കോട്ട് ആക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച് ജെയ്ഷെ മുഹമ്മദിന്റെ വീഡിയോ സന്ദേശം. അഫ്ഗാനിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയ എയര്‍ ഇന്ത്യവിമാനം മോചിപ്പിക്കുന്നതിന് ഇന്ത്യ വിട്ടയച്ച മൗലാന മസൂദ് അസ്ഹറിന്റെ നേതൃതത്വത്തിലുള്ള തീവ്രവാദിസംഘടനയാണ് ജയ്ഷെ മുഹമ്മദ്. ആക്രമണത്തിനേക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയില്‍ അതിന്റെ ഉത്തരവാദിത്തവും അസ്ഹര്‍ ഏറ്റെടുക്കുന്നുണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ, പ്രതിരോധ ഏജന്‍സികളെയാണ് ജയ്ഷെ മുഹമ്മദ് പരിഹസിക്കുന്നത്.
ഇന്ത്യയുടെ സൈനിക നടപടി ഇത്രദിവസം നീണ്ടുപോയത് തങ്ങളുടെ ദൗത്യത്തിന്റെ വിജയമാണെന്ന് ജെയ്ഷെ മുഹമ്മദ് വീഡിയോയില്‍ അവകാശപ്പെടുന്നു. ആദ്യം അവര്‍ പറഞ്ഞു ആറു ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന്, പിന്നീട് അത് അഞ്ചായി അവസാനം നാലും. എന്നിട്ട് ഭീരുക്കളെപ്പോലെ കരയുകയും ചെയ്യുന്ന വലിയ രാജ്യം വിരലുകളുയര്‍ത്തി കുറ്റം ആരോപിക്കുകയും ചെയ്യുകയാണെന്നാണ് പതിമൂന്ന് മിനിറ്റുളള വീഡിയോയില്‍ ജെയ്ഷെ മുഹമ്മദിന്റെ പരിഹാസം. www.alqalamionline.com എന്ന സൈറ്റിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്താന് ഇന്നലെ ഉത്തരവിട്ടിരുന്നു. അതേസമയം ഇന്ത്യ നല്കുന്ന തെളിവുകള്‍ പാകിസ്താന് സ്വീകരിക്കരുതെന്നും, ഇന്ത്യയുടെ മുന്നില്‍ മുട്ടുമടക്കുകയാണ് പാകിസ്താന് ചെയ്യുന്നതെന്നും സന്ദേശത്തില്‍ ജയ്ഷെ മുഹമ്മദ് വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരഞ്ജന് കുമാറുള്‍പ്പെടെയുള്ള സൈനികരെയും വീഡിയോ സന്ദേശത്തില്‍ തീവ്രവാദ സംഘടന പരിഹസിക്കുന്നുണ്ട്.
ലണ്ടന്‍: ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടിക്ക് ഇനി മുതല്‍ ഔദ്യോഗിക പദവി ഉണ്ടാകില്ല. ഇലക്ടറല്‍ കമ്മീഷന് ബിഎന്‍പിയെ തങ്ങളുടെ ഔദ്യോഗിക ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തു. ഇന്നലെ പുറത്തിറങ്ങിയ പട്ടികയില്‍ നിന്ന് പുറത്തായയോടെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇനി ബിഎന്‍പിക്ക് കഴിയില്ല. രജിസ്ട്രേഷന് രേഖകള്‍ നല്കുന്നതില് പാര്‍ട്ടി വീഴ്ച വരുത്തിയത് മൂലമാണ് ബിഎന്‍പിയുടെ രജിസ്ട്രേഷന് റദ്ദാക്കിയത്. വര്‍ഷം തോറും ഫീസിനത്തില്‍ പാര്‍ട്ടി 25 പൗണ്ട് നല്‍കേണ്ടതുണ്ട്. ഇതിലും ബിഎന്‍പി വീഴ്ച വരുത്തി. ഈ മാസം ഏഴിന് മുമ്പ് ഇതെല്ലാം സമര്‍പ്പിക്കേണ്ടതായിരുന്നു. ഈ ദിവസം വരെ പാര്‍ട്ടിയില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്.
ഔദ്യോഗിക തീരുമാനം വന്നതിന് പിന്നാലെ തങ്ങള്‍ പുനര്രജിസ്ട്രേഷന് നടത്തുമന്ന് ബിഎന്‍പി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇത് ചെറിയൊരു ക്ലറിക്കല്‍ പിഴവാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. യുകിപിന്റെ ഉദയത്തോടെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. പല സാമൂഹ്യ പ്രശ്നങ്ങളിലും പാര്‍ട്ടി വളരെ സജീവമായി ഇടപെടുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും ബിഎന്‍പി സജീവമാണ്. പുതുവത്സരാഘോഷത്തിനിടെ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടതിനെതിരെ വന്‍ പ്രതിഷേധമാണിവര്‍ ഓണ്‍ലൈനിലൂടെ ഉയര്‍ത്തുന്നത്. ഇനിമേലില്‍ ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.
പാര്‍ട്ടി വെബ്സൈറ്റിലൂടെ സംഭാവനകള്‍ സ്വീകരിക്കുകയും അംഗത്വ വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയ്ക്കൊന്നും വലിയ പ്രതികരണങ്ങള്‍ ലഭിക്കുന്നില്ല. എന്നാല്‍ 2014ല്‍ നിക്ക് ഗ്രിഫിനെ പുറത്താക്കി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ആഡം വാല്‍ക്കര്‍ പറയുന്നത് പാര്‍ട്ടിയുടെ അത്ഭുതകരമായ കാലഘട്ടമാണിതെന്നാണ്. പൊതുജനങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ പിന്തുണയെ വോട്ടാക്കി മാറ്റുക എന്നതാണ് തന്റെ ലക്ഷ്യം. ഇതിലൂടെ ഒരു യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് വിജയം ഉണ്ടാക്കാനാകുമെന്നും അദ്ദേഹം കണക്ക് കൂട്ടുന്നു. എന്നാല്‍ മെയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തൂത്തെറിയപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. വെറും 1667 വോട്ടുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. തൊട്ട് മുമ്പത്തെ വര്‍ഷം ഇത് അഞ്ച് ലക്ഷമായിരുന്നു.
ബിഎന്‍പി ദേശീയതയിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. കുടിയേറ്റ വിരുദ്ധ നയങ്ങളാണ് ഇവരുടേത്. വംശീയതയും ഫാസിസവും ഇസ്ലാമോഫോബിയയും സെമിറ്റിക് വിരുദ്ധതയും ഇവര്‍ വച്ച് പുലര്‍ത്തുന്നു. ചെറിയൊരു ക്ലറിക്കല്‍ പിശകിനെച്ചൊല്ലി മാധ്യമങ്ങള്‍ വലിയ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പാര്‍ട്ടിയുടെ ട്വീറ്റ്. പാര്‍ട്ടി മുങ്ങിമരിച്ചെന്ന പോലെയാണ് പ്രചാരണമെന്നും ട്വിറ്ററില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.
മെക്സിക്കോ സിറ്റി: കഴിഞ്ഞ ജൂലൈയില്‍ തടവ് ചാടിയ കുപ്രസിദ്ധ മയക്കുമരുന്ന് ഭീകരന് എല്‍ ചാപോ എന്ന ജൊവാക്വിന്‍ ഗുസ്മാന് ലോറയെ പിടികൂടിയതായി മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു. പ്രസിഡന്റ് എന്റിക്വ് പെന നെയ്റ്റോ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യം പൂര്‍ത്തിയായിരിക്കുന്നു. നമ്മള് അവനെ പിടികൂടി, ഗുസ്മാന് പിടിയിലായകാര്യം എല്ലാ മെക്സിക്കോക്കാരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് പ്രസിഡന്റ് ട്വീറ്റ് ചെയ്തത്. 58കാരനായ ഗുസ്മാനെ തേടി ജൂലൈ മുതല്‍ പൊലീസ് പരക്കം പായുകയായിരുന്നു. മെക്സിക്കോ സിറ്റിയില്‍ നിന്ന് 56 മൈല്‍ പടിഞ്ഞാറുളള അല്‍ട്ടിപ്ലാനോ ജയിലില്‍ നിന്ന് ജൂലൈയിലാണ് ഇയാള്‍ തടവ് ചാടിയത്.
അതീവ സുരക്ഷ മറികടന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാളുടെ സെല്ലിനടിയില്‍ നിന്ന് ജയിലിന് പുറത്ത് ഒരു മൈല്‍ അകലെയുളള ഒരു കെട്ടിടത്തിലേക്ക് ഒരു തുരങ്കം നിര്‍മിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ലോസ് മോചിസില്‍ വച്ച് മെക്സിക്കന്‍ മറീനുകളുമായുളള ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ പിടിയിലായത്. സ്വന്തം നഗരമായ പസഫിക് തീരത്തുളള സിനലോവയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഇവിടെ ഒരു വീട്ടില്‍ അയാളുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടാനായത്.
ഈ പോരാട്ടത്തിനിടെ ഇയാളുടെ കൂട്ടാളികളില്‍ അഞ്ച് പേര്‍മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെക്സിക്കന്‍ മെറിനുകളില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് നിന്ന് ആയുധങ്ങളും ഹാര്‍ഡ് വെയറുകളും പിടിച്ചെടുത്തിട്ടുണ്ട്. ആയുധങ്ങള്‍ നിറച്ച വാഹനവും ഒരു റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറും സ്ഥലത്ത് നിന്ന് കണ്ടെത്തി.
കുളളന്‍ എന്നര്‍ത്ഥം വരുന്ന ഗുസ്മാന് സിനലോവയിലെ മയക്ക് മരുന്ന് സാമ്രാജ്യത്തിന്റെ അധിപനാണ്. 1993ല്‍ ഇയാളെ അറസ്റ്റ് ചെയ്ത ശേഷം രണ്ടാം തവണയാണ് ഇയാള്‍ ജയില്‍ ചാടുന്നത്. 2001ലാണ് അയാള്‍ ആദ്യമായി തടവ് ചാടിയത്. ജയിലിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇയാള്‍ ആദ്യം തടവ് ചാടിയത്. 2014ല്‍ ഇയാളെ പിടികൂടാനായി. കഴിഞ്ഞ വര്‍ഷം വീണ്ടും തടവ് ചാടുകയായിരുന്നു. ഇയാളെ പിടികൂടുന്നവര്‍ക്ക് 2.3 മില്യന്‍ പൗണ്ട് പ്രതിഫലം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.ട
ലണ്ടന്‍: കാലാവസ്ഥ കടുത്തതോടെ എട്ട് ത്രെറ്റ് ടു ലൈഫ് മുന്നറിയിപ്പുകള്‍ രാജ്യത്ത് പുറപ്പെടുവിച്ചു. 58 കൊല്ലത്തിനിടയിലെ ഏറ്റവും തണുത്ത കാലാവസ്ഥയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നാണ് നിഗമനം. കടുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന അവസരങ്ങളില്‍ പുറപ്പെടുവിക്കുന്ന യെല്ലോ വാര്‍ണിംഗാണ് ഇപ്പോള്‍ രാജ്യത്ത് പുറപ്പെടുവിച്ചിട്ടുളളത്. ഈ കാലാവസ്ഥ മനുഷ്യ ജീവന് ഭീഷണിയായേക്കാമെന്നും മറ്റു നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് നിരീക്ഷകര്‍ നല്കുന്ന മുന്നറിയിപ്പ്. സ്കോട്ട്ലാന്‍ഡ്, വടക്കന്‍ ഇംഗ്ലണ്ട് മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുകയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും ഇത് മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. സതേണ്‍ സ്കോട്ട്ലാന്‍ഡില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടായ പ്രദേശങ്ങളില്‍ ഇത് ആവര്‍ത്തിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. അബര്‍ദീന്‍, ഡന്ഡീ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളോട് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സൈബീരിയയില്‍ നിന്നും ഉത്തരധ്രുവത്തില്‍ നിന്നും എത്തിയിട്ടുളള തണുത്ത കാലാവസ്ഥ ആര്‍ട്ടിക്കിലേതിന് സമാനമായ സാഹചര്യം സൃഷ്ടിക്കും. ഇത് വെളളപ്പൊക്കത്തിനും കൊടും തണുപ്പിനും കാരണമായേക്കാം. കനത്ത മഴ ദുരിതം വിതച്ച രാജ്യത്തിന് ഇത് മറ്റൊരാഘാതം സൃഷ്ടിക്കുമെന്നും വിലയിരുത്തലുണ്ട്. ഡോണ്‍ നദി കരവിഞ്ഞൊഴുകിയതോടെ സ്കോട്ട്ലന്റ് ദുരിതത്തിലായിരിക്കുകയാണ്.
അബര്‍ദീനില്‍ നിന്ന് ധാരാളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ ദിവസം അബര്‍ദീന്‍ വിമാനത്താവളത്തിലെ ഗതാഗതത്തെയും കാലാവസ്ഥ തടസപ്പെടുത്തി. വാരാന്ത്യത്തോടെ കാലാവസ്ഥ കൂടുതല്‍ കടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുപത് വെളളപ്പൊക്ക മുന്നറിയിപ്പുകളും 100 ജാഗ്രതാ നിര്‍ദേശങ്ങളും രാജ്യത്ത് നിലവിലുണ്ട്.
ജോമോന് ജേക്കബ്.ഹൂസ്റ്റണ്‍. പിയര്‍ലാന്റ് സെന്റ്. മേരീസ് സീറോ മലബാര്‍ ദേവാലയത്തിന്റെ നിര്‍മ്മാണ ചിലവിനെ ലക്ഷ്യം വെച്ചുകൊണ്ട് SMCC ഒന്നായി സംഘടിപ്പിക്കുന്ന ഫാമിലി നൈറ്റ് ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നാളെ നടക്കും. വൈകുന്നേരം 5.30ന് ബഹു: വില്‍സണ്‍ അച്ചന്റെ ഉദ്ഘാടന പ്രസംഗത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ SMCC കുടുംബങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറും. ഗ്രാമീണ കലയായ ചെണ്ടമേളം പരിപാടിയില്‍ ശ്രദ്ധ നേടും. നൃത്തവും സംഗീതവും പാട്ടും വാദ്യോപകരണ സംഗീതവും കോമഡിയുമായി പുതിയ വര്‍ഷത്തിലെ ഒരു രാത്രി. ആഘോഷങ്ങള്‍ക്കിടയില്‍ റാഫെള് ടിക്കറ്റിന്റെ നറുക്കെടപ്പും നടക്കും. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായ ലാപ്പ്ടോപ്പും, ടി വി യും , ക്യാമറയും പിന്നെ കൈ നിറയെ മറ്റു സമ്മാനങ്ങളും. ഒന്നാം സമ്മാനമായ ലാപ്ടോപ്പ് സ്പോണ്സര് ചെയ്യുന്നത് ലിഡാ തോമസ് & ഡാനിയേല്‍ ടീമാണ്. ഫാമിലി നൈറ്റില്‍ നിന്ന് സ്വരൂപിക്കുന്ന വരുമാനമത്രയും പുതുതായി നിര്‍മ്മിക്കുന്ന സെന്റ്. മേരീസ് ദേവാലയത്തിന്റെ നിര്മ്മാണച്ചിലവിലേയ്ക്കാണന്ന് സംഘാടകര്‍ അറയ്ച്ചു. പള്ളിയുടെ ആരംഭം മുതല്‍ ഇന്നേവരെ SMCC സ്തുത്യര്‍ഹമായ സേവനങ്ങളാണ് നല്കി കൊണ്ടിരിക്കുന്നത്. സോണി ഫിലിപ്പിന്റെ നന്ദി പ്രകാശനത്തോടെ പരിപാടിക്ക് തിരശ്ശീല വീഴും. മെയ് 29 ന് ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടക്കും