ലണ്ടന്‍: തെരേസ മേയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ കൂറ്റന്‍ പ്രകടനം. നോട്ട് വണ്‍ ഡേ മോര്‍ എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് പ്രകടനം നടന്നത്. റാലി സംഘടിപ്പിച്ച പീപ്പിള്‍സ് അസംബ്ലി നല്‍കുന്ന വിവരം അനുസരിച്ച് ഒരു ലക്ഷത്തിലേറെ ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. പോര്‍ട്ട്‌ലാന്‍ഡ് പ്ലേസിലുള്ള ബിബിസി ബ്രോഡ്കാസ്റ്റിംഗ് ഹൗസിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം പാര്‍ലമെന്റ് സ്‌ക്വയറിലേക്കാണ് നീങ്ങിയത്. ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പ്രതിഷേധത്തിന് എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെയും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഏന്തിയാണ് ജനങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തത്. നോട്ട് വണ്‍ ഡേ മോര്‍ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രകടനം തലസ്ഥാന നഗരിയിലൂടെ നീങ്ങിയത്. പാര്‍ലമെന്റ് സ്‌ക്വയറില്‍ വെച്ച് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രകടനത്തെ അഭിസംബോധന ചെയ്തു. പൊതുമേഖലയിലെ ശമ്പള വര്‍ദ്ധനവ് തടഞ്ഞ് കൊണ്ട് 2012ല്‍ ഏര്‍പ്പെടുത്തിയ നിയമം ഇല്ലാതാക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് കോര്‍ബിന്‍ സംസാരിച്ചത്.
ക്വീന്‍സ് സ്പീച്ചില്‍ ഭേദഗതി നിര്‍ദേശിച്ചുകൊണ്ട് ലേബര്‍ ആയിരുന്നു ഈ നയം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടത്. കടുത്ത നിയന്ത്രണങ്ങളിലൂടെ എമര്‍ജന്‍സി സേവനങ്ങളിലെ ജീവനക്കാരുടെ പോലും ശമ്പളം വെട്ടിക്കുറച്ച സര്‍ക്കാരും എംപിമാരും അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളിലും ഗ്രെന്‍ഫെല്‍ ദുരന്തത്തിലും എമര്‍ജന്‍സി ജീവനക്കാരുടെ സേവനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത് കാപട്യമാണെന്നും കോര്‍ബിന്‍ കുറ്റപ്പെടുത്തി. ജോണ്‍ മക്‌ഡോണല്‍, ഡയാന്‍ ആബട്ട്, യുണൈറ്റ് നേതാവ് ലെന്‍ മക് ക്ലൂസ്‌കി, എഴുത്തുകാരന്‍ ഓവന്‍ ജോണ്‍സ് തുടങ്ങിയവര്‍ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
രാജേഷ് ജോസഫ്
ലെസ്റ്റർ: ഗൃഹാതുരത്വത്തിൻറെ ഓർമ്മകൾ മനസിൽ നിറയ്ക്കുന്ന തിരുവോണത്തെ വരവേൽക്കാൻ ലെസ്റ്റർ കേരളാ കമ്യൂണിറ്റി ഒരുക്കങ്ങൾ ആരംഭിച്ചു. തനിമയാർന്ന കേരളശൈലിയിൽ നിറപറയും നിലവിളക്കും സാക്ഷിയാക്കി മിഡ്ലാൻഡിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മലയാളി അസോസിയേഷനായ LKC സെപ്റ്റംബർ 9 ശനിയാഴ്ചയാണ് ഗംഭീരമായ പരിപാടികളോടെ ഓണം ആഘോഷിക്കുന്നത്. ജഡ്ജ് മെഡോ കോളജിൽ ഉച്ചയ്ക്ക് 12.30 മുതൽ ആണ് ആഘോഷം നടക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയുടെ അകമ്പടിയോടെ നയനമനോഹരമായ കലാപരിപാടികൾക്ക് സ്റ്റേജിൽ തിരിതെളിയും.
കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം ആഘോഷത്തിൻറെ ഭാഗമായി നടക്കും. ഓണാഘോഷത്തിൻറെ കൂപ്പൺ വില്പന ജൂലൈ ഒന്നുമുതൽ ആരംഭിച്ചു. ആഗസ്റ്റ് 31 വരെ കൂപ്പണുകൾ ലഭ്യമാണ്. മുതിർന്നവർക്ക് പത്ത് പൗണ്ടും കുട്ടികൾക്ക് അഞ്ച് പൗണ്ടുമാണ് നിരക്ക്. ആഘോഷവേദിയിൽ കൂപ്പൺ വില്പന ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് നേരത്തേ തന്നെ വിതരണം നടത്തുന്നത്. ഓഗസ്റ്റ് 26 ശനിയാഴ്ച ഓണത്തോട് അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ നടക്കും. സെൻറ് ആൻസ് കമ്യൂണിറ്റി ഹാളിലാണ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
പത്ത് വര്‍ഷത്തിനിടയില്‍ യുകെ മലയാളികള്‍ക്കിടയില്‍ നിന്നും വേര്‍പിരിഞ്ഞു പോയ കുട്ടനാടിന്‍റെ മക്കളെ അനുസ്മരിച്ച് കൊണ്ട് ലിവര്‍പൂളില്‍ താമസിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ തോമസ്‌കുട്ടി ഫ്രാന്‍സിസ് എഴുതിയ ലേഖനം
രണ്ട് പതിറ്റാണ്ട് മുമ്പേ മലയാളി കുടിയേറ്റത്തിന്റെ വേരുകള്‍ യുകെയില്‍ പടര്‍ന്നുവെങ്കിലും 2000 ത്തോടു കൂടിയാണ് കുടിയേറ്റ നീരൊഴുക്ക് ശക്തമായതെന്ന് പറയുവാന്‍ സാധിക്കും. ആ നീരൊഴുക്കില്‍ ഹരിതാഭയോലുന്നതും, ഏറെ പ്രകൃതി വര്‍ണ്ണനങ്ങളും അതുപോലെ കേരളത്തിന്റെ നെല്ലറയുമായ കുട്ടനാടിന്‍ മണ്ണില്‍ നിന്നും ഈ പാശ്ചാത്യ മണ്ണിലേക്ക് ഏകദേശം 400 ല്‍ പരം കുടുംബങ്ങളാണ് ഇന്നിപ്പോള്‍ യുകെയുടെ വിവിധ പ്രാന്തപ്രദേശങ്ങളിലായി അധിവസിക്കുന്നത്. കുട്ടനാടിന്റെ തനതായ സംസ്‌കൃതിയുടെ ഭാഗമായ ലളിതമായ ശൈലിയിലൂടെ ജീവിതം കരുപിടിപ്പിച്ചെടുത്ത ഒരു സമൂഹം എന്നു കുട്ടനാടിന്‍ സോദരങ്ങളെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരു കാര്യം ഏറെ വേദനയോടെ ഇവിടെ കുറിച്ചു കൊള്ളട്ടെ. ഓരോ പ്രവാസി മലയാളിയെയും പോലെ പ്രതീക്ഷകളും അവയ്ക്കു നിറം പകരുന്ന കുറെ നല്ല സ്വപ്നങ്ങളുമായി ഇവിടേക്ക് കടന്നു വന്നിരിക്കുന്ന ഈ മണ്ണിന്റെ മക്കളെ ദുരന്തങ്ങളും വേട്ടയാടി തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു.

ഷിനിമോള്‍ ജോസ്
ആദ്യ ദുരന്തം ഏറ്റു വാങ്ങിയത് 2007 ജൂണ്‍ ഒന്നിന് ആയിരുന്നു. യുകെയിലെ മലയാളി സമൂഹത്തെ ഒന്നായി നടുക്കിയ സംഭവമായിരുന്നു അത്. പുളിങ്കുന്ന് കന്നട്ടയില്‍ ജോസിന്റെ ഭാര്യ ഷൈനിമോള്‍ 35) പോര്‍ട്‌സ്മൗത്ത് താമസിക്കുന്ന ജോസിനെയും കുടുംബത്തെയും തീരാ ദുഃഖത്തിലാഴ്ത്തിയ ആ ദുരന്തം ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് ഇങ്ങനെ. അന്ന് ആദ്യ വെള്ളിയാഴ്ച ആയിരുന്നു. ജോസ് ഡേ ഷിഫ്റ്റില്‍ ജോലിയിലായിരുന്ന നേരത്ത്, ഷൈനി മോള്‍ മൂത്ത മകന്‍ ജോയലിനെയും ഇളയ മകള്‍ ജിയയെ (പ്രാമില്‍) യും കൂട്ടി രാവിലെ ബാര്‍ക്ലെയിസ് ബാങ്കിലേക്ക് പോകുകയായിരുന്നു. ആമിസനോടു ചേര്‍ന്നുള്ള ജംങ്ഷനിലെ സിഗ്നല്‍ ക്രോസ് ചെയ്യുന്ന നേരത്ത് ഒരു വലിയ ട്രക്ക് തന്റെയും മക്കളുടെയും നേരെ പാഞ്ഞുവരുന്നത് ഷൈനിമോള്‍ കണ്ടു.
എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുപോയ നിമിഷം ആയിരിക്കണം അത്. എന്നാല്‍ ഷൈനിമോള്‍ക്ക് ഒപ്പം നടന്നിരുന്ന കുഞ്ഞു മകന്‍ ജോയലിനെയും പ്രാമിനുള്ളിലുള്ള ജിയയെയും ഞൊടിയിടക്കുള്ളില്‍ മുന്നോട്ട് ആഞ്ഞു തള്ളിവിടുകയായിയിരുന്നു. പെടുന്നനെ ഷൈനിമോള്‍ ആ വലിയ ട്രക്കിന് അടിയില്‍ ഞെരിഞ്ഞമര്‍ന്നു. മക്കളെ രണ്ടു പേരെയും ഒരു പോറലുപോലും ഏല്‍പ്പിക്കാതെ ഷൈനിമോള്‍ അന്ന് തനിച്ച് അന്ത്യ യാത്രയായി. ബിബിസിയിലും മറ്റും ഈ ദുരന്തം വലിയ വാര്‍ത്തയായി മാറ്റപ്പെട്ടിരുന്നു.
അന്ന് യുകെയിലെ മലയാളി മനസ്സുകളില്‍ വലിയ ഞടുക്കമുണ്ടാക്കിയ ദാരുണ അന്ത്യമായിരുന്നു ഷൈനിമോള്‍ ജോസിന്റേത്. ഈ കഴിഞ്ഞ ഒന്നാം തീയതി ഷൈനിമോള്‍ ഓര്‍മ്മയായതിന്റെ 10-ാം വാര്‍ഷികമായിരുന്നു. പോര്‍ട്‌സ്മൗത്തില്‍ താമസിക്കുന്ന കന്നട്ടയില്‍ ജോസിന് ഇന്നും ആ സംഭവം ഒരു നെരിപ്പോടായ് നില്‍ക്കുന്നു. ജോസിന്റെ കുടുംബത്തിനുണ്ടായ ആ വലിയ ദുരന്തത്തിനുശേഷം പോര്‍ട്‌സ്മൗത്തില്‍ ഒരു മലയാളി കൂട്ടായ്മക്ക് തന്നെ രൂപം കൊടുക്കുകയുണ്ടായി.

റോണി ജോണ്‍
2013 ഫെബ്രുവരി 14ന് ആയിരുന്നു മറ്റൊരു കുട്ടനാട്ടുകാരന്റ ആകസ്മികമായ മരണം. ബര്‍മിങ്ഹാമിനടുത്ത് നോര്‍ത്ത്ഫീല്‍ഡില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്ന കാവാലം സ്വദേശി വര്‍ഗീസ് (60). കാല് വഴുതി വീടിനുള്ളില്‍ വിണ്, തലക്ക് കാര്യമായ ക്ഷതം സംഭവിച്ചതാണ് മരണ കാരണം. ഏതാനും ദിവസങ്ങള്‍ ബര്‍മിങ്ഹാം ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ആ കവാലം സ്വദേശിയും യാത്രയായി.
മരണത്തിന്റെ ധ്വംസനമേറ്റ് പിടയുവാന്‍ നിര്‍ഭാഗ്യമുണ്ടായത് ഈ ഊഴം ഒരു പനീര്‍ പൂവിനാണ്. വിടരും മുമ്പേ കൊഴിഞ്ഞു വീണു. റോണി മോന്‍ എന്ന റോണി ജോണ്‍ (14). എടത്വ ആനപ്രമ്പാല്‍ കൊച്ചുപറമ്പില്‍ റോയി തോമസ് ആന്റ് ലിസിക്കുട്ടി ദമ്പതി മളുടെ മൂത്തമകന്‍. യുകെയിലെ വേനലവധിക്കാലത്ത് കൂട്ടുകാരുമൊത്ത് വീടിനടുത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കയത്തിലേക്ക് വഴുതി വിണ റോണിയെ മരണം പിടിയിലൊതുക്കി. ഈ നാടിനെ നടുക്കിയ, യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം വിറങ്ങലിച്ച ദിനമായിരുന്നു 2014 ജൂലൈ 24 വെള്ളി. കേംബ്രിഡ്ജിനടുത്തുള്ള ഹണ്ടിംഗ്ടണില്‍ വച്ചായിരുന്നു ഈ വലിയ ദുരന്തമുണ്ടായത്.
യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു മജീഷ്യന്‍ കൂടിയായ തന്റെ പിതാവ് റോയ് കുട്ടനാടിനൊപ്പം നിരവധി സ്റ്റേജ് ഷോകളിന്‍ ഈ മിടുക്കന്‍ വിളങ്ങി നിന്നിരുന്നു. റോയിക്കും കുടുംബത്തിനും കണ്ണീരിന്റെ മായാത്ത മുദ്ര നല്‍കി, കുട്ടനാടിന്റെ ആ ചെറുമകന്‍ നിത്യതയിലേക്ക് പറന്നു പോയി. ഇവിടെയും തീരുന്നില്ല ദുഃഖ പൂരിതമായ വാര്‍ത്തകള്‍.

ബിന്‍സി ജോസ്
2015 ഒക്‌ടോബര്‍ 19 ശനി, രാവിലെ തന്നെ വാറ്റ്‌ഫോര്‍ഡില്‍ നിന്നും ആ ദുഃഖ വാര്‍ത്ത പരന്നു തുടങ്ങി. ബിന്‍സി ജോസഫ് വിടചൊല്ലി. പച്ച ചെക്കിടിക്കാട് വെണ്‍മേലില്‍ ജോസുകുട്ടിയുടെ ഭാര്യയും, മിത്രക്കരി ചൂരക്കുറ്റി – വാടപറമ്പില്‍ കുടുംബാംഗവുമായ ബിന്‍സി ജോസഫ് (40). മൂന്ന് മക്കളുടെ അമ്മ കൂടിയായ ബിന്‍സി കുറച്ച് നാളുകളായി ക്യാന്‍സര്‍ രോഗബാധിതയായി കഴിയുകയായിരുന്നു. വാറ്റ്‌ഫോര്‍ഡ് മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ട ഒരു സഹോദരിയും, പ്രവര്‍ത്തകയുമായിരുന്നു ബിന്‍സി ജോസഫ്.
ജോസ്‌കുട്ടിയെയും, പറക്കമുറ്റാത്ത മൂന്ന് മക്കളെയും വിട്ട് ബിന്‍സി അനശ്വരതയിലേയ്ക്ക് യാത്രയായി. ഇനി മടക്കമില്ലാത്ത യാത്ര. 2016 ന്റെ തുടക്കത്തിലും മരണം താണ്ഡവമാടി. കുട്ടനാടിന്‍ മക്കളെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു മരണവാര്‍ത്തകൂടി കാതിലെത്തി. സ്വാന്‍സി മോറിസണില്‍ താമസിക്കുന്ന എടത്വാ പരുമൂട്ടില്‍ കുടുംബഗമായ സാലി സെബാസ്റ്റ്യന്റെ. കുറച്ചു നാളുകളായി ക്യാന്‍സറിന്റെ പിടിയില്‍ അമര്‍ന്നിരുന്ന സാലി, ഭര്‍ത്താവ് പറപ്പള്ളില്‍ സണ്ണി സെബാസ്റ്റ്യനോടും രണ്ട് മകളോടുമൊപ്പം പത്ത് വര്‍ഷത്തിലേറെയായിരുന്നു സ്വാന്‍സിയില്‍.

സാലി സെബാസ്റ്റ്യന്‍ ഫാ.മാര്‍ട്ടിന്‍ സേവ്യര്‍
യുകെയുടെ തെക്കന്‍ തീരത്ത് നിന്നും കൃത്യം ഒരു പതിറ്റാണ്ട് മുമ്പ് പുളിങ്കുന്ന് സ്വദേശിനി ഷൈനിമോള്‍ ജോസില്‍ തുടങ്ങിയ ദുഃഖ സാഗരം വടക്കേ തീരത്ത് വന്ന് അലതല്ലുന്നു. തീര്‍ത്തും നിഭാഗ്യമെന്നുമെന്നു തന്നെ കുറിച്ചിടട്ടെ. പുളിങ്കുന്നു സ്വദേശിയും ഷൈനിമോള്‍ ജോസിന്റെ ഇടവകാംഗവും കൂടിയാണ് ഈ കഴിഞ്ഞ വാരം മരണപ്പെട്ട ഫാ: മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ. യുകെയില്‍ നിന്നും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടനാട്ടിലെ പുളിങ്കുന്ന് നിവാസികള്‍ക്ക് താങ്ങാനാവാത്ത മറ്റൊരു ദുരന്തവാര്‍ത്ത. കാലവര്‍ഷത്തില്‍ കുതിര്‍ന്നു നില്‍ക്കുന്ന കുട്ടനാടിന് ഫാ: മാര്‍ട്ടിന്റെ അകാല വിയോഗം ഘനഭേദം കണ്ണീരും തൂവുന്നു.

തോമസ്‌കുട്ടി ഫ്രാന്‍സിസ്
ജോജി തോമസ്
ബ്രിട്ടണിലെ പ്രവാസി മലയാളി സമൂഹത്തെയും അതിന്റെ താല്‍പര്യങ്ങളെയും നിക്ഷിപ്ത താല്‍പര്യക്കാരാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നത് കഴിഞ്ഞ കുറേ നാളുകളായി പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ആശങ്കയാണ്. രാഷ്ട്രീയവും സംഘടനാപരവും സാമ്പത്തികവുമായ താല്‍പര്യമുള്ളവര്‍ അവരുടേതായ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നത് പൊതുസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരം താല്‍പര്യക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടന്‍ മൊത്തത്തിലും പ്രാദേശിക തലത്തിലും വിവിധ ഭാവങ്ങളിലും രൂപങ്ങളിലും കാണാന്‍ സാധിക്കും. സമൂഹത്തിലെ തങ്ങളുടെ മേധാവിത്വമുറപ്പിച്ചുകൊണ്ട് രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പ്രവാസി സമൂഹത്തില്‍ ഇത്തരക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്.
മുമ്പ് സൂചിപ്പിച്ചതുപോലെ ഇത്തരം പ്രവണതകള്‍ക്ക് പ്രാദേശികവും ബ്രിട്ടണ്‍ മൊത്തത്തിലുമുള്ള വകഭേദങ്ങളുണ്ട്. പ്രാദേശികമായി പ്രവാസി മലയാളി സമൂഹത്തെ പിന്നോട്ടടിക്കുന്നതും ഭിന്നിപ്പിനു കാരണമാകുന്നതും വ്യക്തിപരമായ താല്‍പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഈഗോയുമാണെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ബ്രിട്ടണിലെ പ്രവാസി സമൂഹത്തെ മൊത്തത്തില്‍ വിഴുങ്ങുവാന്‍ മറ്റൊരു കൂട്ടര്‍ നില്പുണ്ട്. എല്ലായിടത്തും ഉള്ളതുപോലെ ഇവിടെയും സാമൂഹികമായ നേതൃത്വം വഹിക്കുന്നവരും മലയാളികളുടെ ഇടയില്‍ പലതരത്തിലുള്ള സാമ്പത്തിക ഇടപെടലുകള്‍ നടത്തുന്നവരുമായി ഒരു കൂട്ടുകെട്ടുണ്ട്. ഇതൊരു അവിഹിത കൂട്ടുകെട്ടാകാതിരിക്കുന്നിടത്തോളം പൊതുജനത്തെ ബാധിക്കുന്നില്ല. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. (മാന്യമായി ബിസിനസ് നടത്തി മികവ് തെളിയിച്ച മലയാളി സുഹൃത്തുക്കളെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നില്ല) മാധ്യമങ്ങളും പലപ്പോഴും ഇതിന്റെ ഭാഗവാക്കാകാറുണ്ട്.
ബ്രിട്ടണിലെ പ്രവാസി മലയാളികളുടേതായി അറിയപ്പെടുന്ന സംഘടനയുടെ പ്രവര്‍ത്തന രീതികള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ബ്രിട്ടണ്‍ മൊത്തത്തിലുള്ള മലയാളി സംഘടനകളുടെ സംഘടനയായി അറിയപ്പെടുന്ന പ്രസ്ഥാനം വ്യക്തമായ നിയമാവലിയുടെ അടിസ്ഥാനത്തില്‍ ഒരിടത്തു രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഇത് എക്കാലവും ഈ പ്രസ്ഥാനത്തെ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ പോക്കറ്റ് സംഘടനയായി കൊണ്ടുനടക്കുന്നതിനും തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന സംഘടനകള്‍ക്ക് മാത്രമായി അംഗത്വം നല്‍കുന്നതിനുമാണെന്ന പരാതി പൊതുജനത്തിനുണ്ട്. നാട്ടിലെ സഹകരണസംഘം പിടിച്ചെടുക്കല്‍ സംസ്‌കാരം അതേപടി ബ്രിട്ടനില്‍ പറിച്ചു നടാനാണ് ചില രാഷ്ട്രീയക്കാരുടെ ശ്രമം. അതിലൂടെ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാമെന്ന് ഇക്കൂട്ടര്‍ കരുതുന്നു.
ഇരയോടുള്ളതില്‍ കൂടുതല്‍ സഹതാപം വേട്ടക്കാരനോടാണെന്നുള്ളത് ഇതിന്റെ ഭാഗമാണ്. സാമ്പത്തിക കുറ്റത്തിന് ബ്രിട്ടീഷ് പോലീസ് കേസെടുത്ത വ്യക്തിയെ രക്ഷപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി ചില സംഘടനാ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായ ശ്രമങ്ങള്‍ ഇവിടെ പ്രസക്തമാണ്. സാമ്പത്തികമോ മറ്റേതെങ്കിലും തരത്തിലുള്ള ചൂഷണത്തിന്റെയോ കഥകള്‍ പുറത്തുവരുമ്പോള്‍ വേട്ടക്കാരനൊപ്പം നില്‍ക്കുന്നതിനെ ന്യായീകരിക്കാന്‍ വേട്ടക്കാരനോ അവന്റെ കുടുംബമോ ഉയര്‍ത്തിയ ആത്മഹത്യാ ഭീഷണിയുടെ കഥകളുമായി ഇക്കൂട്ടര്‍ രംഗത്തെത്തും.
ചേരികള്‍ സൃഷ്ടിക്കാനും ഭിന്നതകള്‍ മുതലെടുക്കാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായിട്ടുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇടതുചേരിയെ നിശബ്ദമാക്കാനും മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുമുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമം. ഇടതുചേരി ശക്തിപ്രാപിച്ചാല്‍ പലരുടേയും രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്നാണ് ഈ നീക്കത്തിന്റെ കാരണം. എല്ലാത്തിനും അതിന്റേതായ സ്ഥാനമുണ്ടെന്നും എതിര്‍പക്ഷത്തിന് വേദി നിഷേധിക്കുന്ന പ്രതിപക്ഷ ബഹുമാനമില്ലായ്മ ശരിയായ ജനാധിപത്യബോധമില്ലാത്തതു കൊണ്ടാണെന്നുള്ള വസ്തുത ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല.
പ്രാദേശിക തലത്തില്‍ മലയാളി സമൂഹം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുന്നതിനുള്ള വിമുഖത. പ്രാദേശിക തലത്തിലുള്ള പല ഭിന്നിപ്പുകളുടെയും തുടക്കം ഇവിടെ നിന്നാണ്. കഴിവുള്ളവരെ കണ്ടെത്തി വളര്‍ത്തി കൊണ്ടുവരുന്നതില്‍ ഒരു സമൂഹമെന്ന തലത്തില്‍ നമ്മള്‍ പരാജയമാണ്. മാനേജ്മെന്റ് ക്ലാസുകളില്‍ കേട്ടുപഴകിയ ഒരു കഥയുണ്ട്. ജപ്പാനില്‍ സമുദ്രോത്പന്നങ്ങളുടെ പ്രദര്‍ശനം നടക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഞണ്ടുകളെ തുറന്ന പാത്രങ്ങളില്‍ സൂക്ഷിച്ചതിന്റെ കാരണമന്വേഷിച്ച സന്ദര്‍ശകന് ലഭിച്ച മറുപടി കഥയാണെങ്കിലും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ” ഇത് കേരളത്തില്‍ നിന്നുള്ള ഞണ്ടാണ്, ഒരെണ്ണം രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ മറ്റുള്ളവ കാലില്‍ പിടിച്ച് വലിച്ച് താഴെ ഇട്ടോളും”. വളരെയധികം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണിത്. പല സമൂഹങ്ങളും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിവുള്ളവരെ വളര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍, നമ്മള്‍ പലപ്പോഴും തളര്‍ത്താനാണ് ശ്രമിക്കുന്നത്.
ഒരു അസോസിയേഷനില്‍ ഭിന്നിപ്പുണ്ടായ കാരണങ്ങളിലൊന്ന് അസോസിയേഷന്‍ ഭാരവാഹികളിലൊരാള്‍ പ്രാദേശിക കൗണ്‍സിലില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്നുണ്ടോ എന്ന അസൂയ നിറഞ്ഞ ആശങ്ക ആയിരുന്നു. പ്രാദേശികമായ പല മലയാളി സംരംഭത്തോടുമുള്ള നമ്മുടെ സമീപനവും മേല്‍പ്പറഞ്ഞ തരത്തിലാണ്. ഞാന്‍ സഹകരിച്ചിട്ട് അവന്‍ രക്ഷപ്പെടേണ്ടതില്ല എന്നതാണ് മനോഭാവം. മലയാളികളുടെ ഇടയില്‍ ധാരാളം ഉണ്ടായ സംരംഭകത്വമാണ് സോളിസിറ്റര്‍ സ്ഥാപനങ്ങളുടേത്. പക്ഷേ നമ്മള്‍ പലപ്പോഴും ആശ്രയിക്കുന്നത് പാക്കിസ്ഥാനി വംശജര്‍ നടത്തുന്ന സ്ഥാപനത്തെയാണ്.
പ്രാദേശിക അസോസിയേഷനുകളെ നയിക്കാന്‍ ആത്മാര്‍ത്ഥതയും നിഷ്പക്ഷ ചിന്താഗതിയുമുള്ളവര്‍ മുന്നോട്ടുവന്നാല്‍ അവര്‍ക്ക് മുന്നില്‍ മാര്‍ഗ്ഗതടസം സൃഷ്ടിക്കുക എന്നത് ചിലരുടെ സ്ഥിരം ശൈലിയാണ്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് ഇത്തരക്കാര്‍ പെരുമാറുന്നത്. സാമൂഹിക പ്രവര്‍ത്തനത്തിനായി കഴിവും സമയവും മാറ്റിവയ്ക്കുന്നവരുടെ മനസ് മടുപ്പിക്കുന്നതാണ് ഈ അവസ്ഥ. (സാമൂഹിക പ്രവര്‍ത്തനമെന്ന പേരില്‍ സമൂഹത്തിനു നേരെ ഒളിയുദ്ധം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകരെയല്ല ഉദ്ദേശിക്കുന്നത്). സമൂഹത്തില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാതെ വിമര്‍ശനം ഒരു കലയായി കൊണ്ടുനടക്കുന്ന ഒരു കൂട്ടര്‍ ഉണ്ട്. പല പ്രാദേശിക സംഘടനകളും ഇത്തരക്കാരെക്കൊണ്ട് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
പ്രവാസികള്‍ സംഘടനാപരമായി മുന്നിട്ടിറങ്ങുകയാണെങ്കില്‍ അത് തീര്‍ച്ചയായും മലയാളി സമൂഹത്തിനുവേണ്ടിയും അവരുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥവുമായിരിക്കണം. ആ സംഘടിത രൂപത്തിന് വ്യക്തമായ അജണ്ടയും രൂപരേഖയും ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം. വ്യക്തിതാല്‍പര്യങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങളും അതില്‍ കൊണ്ടുവരാന്‍ പാടില്ല. മലയാളികളുടെ ഇടയില്‍ കഴിവുള്ളവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും നമ്മുടെ സംരംഭങ്ങളെ വിജയിപ്പിക്കുന്നതില്‍ ഒരു കൈ സഹായിക്കുന്നതും ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുവാന്‍ ഉതകും. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പ്രാദേശിക തലത്തിലുള്ള മലയാളി സംഘടനകളില്‍ മലയാളികളുടെ സജീവമായ പങ്കാളിത്തം. പ്രാദേശിക മലയാളി സംഘടനകള്‍ നിര്‍ജ്ജീവമായാല്‍ കുറഞ്ഞത് ഓണത്തിനും ക്രിസ്മസിനും കണ്ടുമുട്ടാറുള്ള മലയാളികള്‍ തീര്‍ത്തും ഒറ്റപ്പെട്ട ഒരു തുരുത്തായി മാറിതീരും.

വേക്ക് ഫീൽഡിൽ താമസിക്കുന്ന ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ലണ്ടന്‍: തങ്ങളുടെ വീടിനടുത്ത് കൂടി വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വീസ് നടത്തിയിരുന്ന ബസ് ഇബേയിലൂടെ വാങ്ങിയ ദമ്പതികള്‍ അത് മോട്ടോര്‍ഹോം ആക്കി മാറ്റി. ടോം ഗ്രാന്‍ഥാം എന്ന യുവാവും പങ്കാലി കയ്‌ലി ബാണ്‍സുമാണ് ബസ് വാങ്ങി മാറ്റങ്ങള്‍ വരുത്തി ലക്ഷ്വറി മോട്ടോര്‍ ഹോം ആക്കിയത്. നശിച്ചുകൊണ്ടിരുന്ന ബസ് ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഇബേയിലൂടെയാണ് ഇവര്‍ വാങ്ങിയത്. ഇതിനായി 1200 പൗണ്ട് നല്‍കി. പിന്നീട് 10,000 പൗണ്ട് മുടക്കി ആറ് വര്‍ഷംകൊണ്ടാണ് ഈ സിംഗിള്‍ ഡെക്കര്‍ ബസ് ആഡംബര വീട് ആക്കി മാറ്റിയത്.
 
ബസ് വീണ്ടും റോഡില്‍ ഇറക്കാന്‍ പാകത്തിന് ആക്കാന്‍ ടോമിന് 9 മാസം പരിശ്രമിക്കേണ്ടി വന്നു. കയ്‌ലി ഇതിന്റെ ഇന്റരിയര്‍ ഡിസൈന്‍ ചെയ്തു. മൂന്ന് ഡബിള്‍ ബെഡുകളും ഒരു ഓവനും ഒരു ഗ്യാസ് ലോഗ് ഫയറും ടോയ്‌ലറ്റും ഷവറും ഈ ബസിനുള്ളില്‍ ഇവര്‍ ഘടിപ്പിച്ചു. ഡാഷ്‌ബോര്‍ഡുകളും സൈനുകളും നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഇവ ഘടിപ്പിച്ചത്. 23 വര്‍ഷം മുമ്പ് മിക്ക ദിവസങ്ങളിലും ഗ്രിംസ്ബിയില്‍ നിന്ന് ലൗത്തിലേക്ക് തങ്ങള്‍ യാത്ര ചെയ്തിരുന്ന നമ്പര്‍ 51 ബസ് ആണ് ഇതെന്ന് പിന്നീടാണ് ഇവര്‍ക്ക് മനസിലായത്.
 
ഹോഴ്‌സ് ഡെന്റിസ്റ്റായി പ്രവര്‍ത്തിക്കുന്ന ടോമും കയ്‌ലിയും ഒരു മോട്ടോര്‍ ഹോം നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോളാണ് ഈ ബസ് ശ്രദ്ധയില്‍പ്പെട്ടത്. 1993 മോഡല്‍ ബസില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബം ഫ്രാന്‍സിലും ബെല്‍ജിയത്തിലും ഉള്‍പ്പെടെ അവധിക്കാല യാത്രകള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍ ഇറ്റലിയിലേക്കുള്ള യാത്രക്കിടെ എന്‍ജിന്‍ തകരാറ് മൂലം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഇവര്‍ ഒരിക്കല്‍ കുടുങ്ങുകയും ചെയ്തിട്ടുണ്ട്.
 
സ്വിസ് അധികൃതര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെക്കുകയും കടുത്ത നിയമങ്ങള്‍ മൂലം ബസില്‍ തന്നെ കഴിയേണ്ടി വരികയും ചെയ്തു. പിന്നീട് എന്‍ജിന്‍ മാറ്റിവെക്കേണ്ടി വന്നു. ഇപ്പോള്‍ ബസ് ഇബേയില്‍ തന്നെ 8000 പൗണ്ടിന് ലേലത്തിന് വെച്ചിരിക്കുകയാണ്
ലണ്ടന്‍: ലോകത്തെ ഏറ്റവും പഴക്കമുള്ള എമര്‍ജന്‍സി കോള്‍ സര്‍വീസ് ആണ് 999. ഈ സേവനത്തിന് ഇന്ന് 80 വയസ് പൂര്‍ത്തിയാകുന്നു. 1937ല്‍ ലണ്ടനിലാണ് 999 പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ ആഴ്ചയില്‍ 1000 കോളുകളാണ് ഇതിലേക്ക് ലഭിച്ചത്. ഇപ്പോള്‍ ആഴ്ചയില്‍ ശരാശരി 5,60,000 കോളുകള്‍ ഈ സര്‍വീസ് കൈകാര്യം ചെയ്യുന്നുണ്ട്. പ്രതിവര്‍ഷം 30 ദശലക്ഷം കോളുകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സേവനം ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ ചരിത്രം ഒരു ദുരന്തവുമായി ബന്ധപ്പെട്ടാണ്.

1935ല്‍ ഒരു ഡോക്ടറുടെ സര്‍ജറിയില്‍ തീപ്പിടിത്തമുണ്ടാകുകയും 5 പേര്‍ മരിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ ടെലഫോണ്‍ ഓപ്പറേറ്റര്‍മാര്‍ക്ക് എമര്‍ജന്‍സി കോളുകള്‍ ഏതു വിധത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് പഠിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ് വളരെ വേഗം ഓര്‍മിക്കാന്‍ കഴിയുന്ന ഒരു ഫോണ്‍ നമ്പര്‍ രാജ്യമൊട്ടാകെ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്. എസ്ഒഎസ് എന്ന് ഓര്‍മിപ്പിക്കുന്ന 707 ആയിരുന്നു ആദ്യം നിര്‍ദേശിക്കപ്പെട്ട നമ്പര്‍. പിന്നീട് ഇത് 333 ആക്കിയെങ്കിലും ഏറ്റവുമൊടുവില്‍ 999 എന്ന നമ്പര്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
 
ആദ്യമൊക്കെ എക്‌സ്‌ചേഞ്ചുകളില്‍ എമര്‍ജന്‍സി കോളുകള്‍ തിരിച്ചറിയുന്നതിനായി മിന്നിത്തെളിയുന്ന ചുവന്ന ലൈറ്റുകളും സൈറനുകളുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. സൈറനുകളുടെ ഹൂട്ടറുകളിലേക്ക് ശബ്ദം കുറയ്ക്കാനായി ടെന്നീസ് ബോളുകള്‍ വെക്കുകയായിരുന്നു പതിവ്. ഗ്ലാസ്‌ഗോയാണ് ഈ സേവനം ഏര്‍പ്പെടുത്തിയ രണ്ടാമത്തെ നഗരം. 1938ലായിരുന്നു ഇത്. എന്നാല്‍ 1948നുള്ളില്‍ യുകെയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഈ സേവനം എത്തിക്കാനുള്ള നീക്കത്തിന് രണ്ടാം ലോകമഹായുദ്ധം തടസമായി.

അനാവശ്യ കോളുകള്‍ എന്നും ഈ സേവനത്തിന് പ്രതിസന്ധിയാണ്. തന്റെ വീടിനു മുന്നില്‍ ബാഗ്‌പൈപ്പര്‍മാര്‍ പ്രകടനം നടത്തുന്നു, അയല്‍ക്കാരന്‍ താനുമായി വഴക്കടിക്കുന്നു തുടങ്ങിയ പരാതികളായിരുന്നു ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍ 97 ശതമാനം കോളുകള്‍ക്കും 5 സെക്കന്‍ഡിനുള്ളില്‍ മറുപടി നല്‍കാറുണ്ടെന്ന് ബിടി അറിയിച്ചു. ഇപ്പോള്‍ ലഭിക്കുന്ന എമര്‍ജന്‍സി കോളുകളില്‍ 62 ശതമാനവും മൊബൈല്‍ ഫോണുകളില്‍ നിന്നാണെന്നും ബിടിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഷിബു മാത്യൂ.
ദുരൂഹതകള്‍ മാത്രം ബാക്കിയാക്കി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ നടന്നെങ്കിലും മരണകാരണം കണ്ടെത്താന്‍ വിദഗ്ധര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മൃതദേഹം വിട്ടുകിട്ടുന്നതിനും നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനും ഏറെ വൈകും.
വിദഗ്ധര്‍ അടങ്ങിയ സംഘം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുനര്‍ അവലോകനം ചെയ്യും. ഇതില്‍ മരണകാരണം കണ്ടെത്താനായാല്‍ അടുത്തയാഴ്ച ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ചയും അധികൃതര്‍ക്ക് മരണകാരണ സംബന്ധമായ സൂചനകള്‍ ഒന്നും ലഭിക്കുന്നില്ല എങ്കില്‍ കൂടുതല്‍ കോശ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കേണ്ടി വരും. ഇത് മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നത് കാലതാമസമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനും ബ്രിട്ടണിലെ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്നതിനും ഫാ. ടെബിന്‍ പുത്തന്‍പുരയ്ക്കലിനെയാണ് CMl സഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. മരണകാരണം കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുനര്‍അവലോകനം ചെയ്യുവാനുള്ള തീരുമാനം പോലീസ് അധികൃതര്‍ ഫാ. ടെബിനെ അറിയിച്ചു.
എഡിന്‍ബര്‍ഗ് ഇന്ത്യന്‍ കൗണ്‍സിലെറ്റിന്റെ ഇടപെടല്‍ മൂലമാണ് ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം സാധ്യമായത്.
ഫാ. മാര്‍ട്ടിന്റെ മരണത്തിന്റെ ദുരൂഹത അകറ്റുന്നതിന് സ്‌കോട്‌ലാന്റ് യാര്‍ഡിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരൂഹ മരണങ്ങള്‍ അന്വേഷിക്കുന്ന പോലീസിന്റെ C l D വിഭാഗമാണ് ഫാ. മാര്‍ട്ടിന്റെ മരണവും അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിരവധി വൈദീകരും നൂറ് കണക്കിന് വിശ്വാസികളും പങ്കെടുത്ത ദിവ്യബലിയും പ്രാര്‍ത്ഥനയും ഫാ. മാര്‍ട്ടിനു വേണ്ടി നടന്നു. എഡിന്‍ബര്‍ഗ്ഗ് അതിരൂപതയുടെ നേതൃത്വത്തില്‍ ജൂലൈ 6ന് ഉച്ചതിരത്ത് അച്ചന് വേണ്ടിയുള്ള അനുസ്മരണ ശുശ്രൂഷ നടക്കുന്നതായിരിക്കും. എല്ലാ വിശ്വാസ സമൂഹവും പങ്കെടുക്കണമെന്ന് എഡിന്‍ബര്‍ഗ്ഗ് രൂപതയ്ക്ക് വേണ്ടി ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി അറിയിച്ചു.
അബർഡീനിൽ മലയാളി യുവാവ് മരണമടഞ്ഞു. സ്കോട്ലൻഡിലുള്ള അബർഡീനിൽ താമസിക്കുന്ന ജോമോൻ വർഗീസ് (41 വയസ്സ് ) ആണ് ഇന്ന് വെളുപ്പിന് 04.45 ന് അബർഡീൻ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. ആലുവ സ്വദേശിയായ ജോമോൻ യുകെയിൽ എത്തിയിട്ട് എട്ട് വർഷത്തോളമായി എന്നാണ് ലഭിക്കുന്ന വിവരം. ഭാര്യയായ ലിസയും പതിമൂന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികളും അടങ്ങുന്നതാണ് ജോമോന്റെ കുടുംബം. ജോമോന്റെ അനുജനായ ജിജോ വർഗീസും കുടുംബവും കേബ്രിഡ്‌ജിൽ ആണ് താമസം. ഏറ്റവും ഇളയ സഹോദരി നാട്ടിൽ ആണ് ഉള്ളത്. മരണവിവരം അറിഞ്ഞ സിജോയും കുടുംബവും അബർഡീനിൽ എത്തിയിട്ടുണ്ട്. രോഗവിവരം അറിഞ്ഞതുമുതൽ എല്ലാ മാസവും അബർഡീനിൽ എത്തി സുഖവിവരങ്ങൾ ആരായുകയും ചെയ്തിരുന്ന അനുജനോട് തന്റെ അസുഖം മാറിയെന്നും ആരും പേടിക്കേണ്ട എന്നും ജോമോൻ പറഞ്ഞിരുന്നതായി ജിജോ സങ്കടത്തോടെ പറഞ്ഞു. രോഗത്തെ ചങ്കുറപ്പോടെ നേരിട്ട ജോമോൻ വളരെ ആത്മവിശ്വാസത്തോട് കൂടിയായിരുന്നു സംസാരിച്ചിരുന്നത് എന്ന് ജിജോ സാക്ഷ്യപ്പെടുത്തുന്നു. അബർഡീൻ മാസ്സ് സെന്ററെറിലെ വികാരിയച്ചനായ ഫാ: ജോസഫ്, അന്ത്യകൂദാശകളെല്ലാം ജോമോന് ആശുപതിയിലെത്തി നൽകിയിരുന്നു. ശവസംക്കാരം നാട്ടിൽ വച്ചാണ് നടത്തുക എന്ന് ജിജോ മലയാളംയുകെയോട് പറഞ്ഞു.
മൂന്ന് മക്കളിൽ ഏറ്റവും മൂത്ത മകനായ ജോമോൻ രണ്ട് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2015 ജൂൺ 30 ന് ആണ് രോഗവിവരം തിരിച്ചറിയുന്നത്. അമ്മക്ക് രോഗം പിടിപെട്ട് ആശുപത്രിയിൽ ആയ വിവരം അറിഞ്ഞ ജോമോൻ നാട്ടിൽ എത്തുകയായിരുന്നു. നാട്ടിൽ വച്ച് ഫുഡ് പോയിസണുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തി നടന്ന പരിശോധനയിൽ ആണ് ക്യാൻസറിന്റെ വിവരം ആദ്യം തിരിച്ചറിഞ്ഞത്. ഒരു വർഷം മുൻപ് ആണ് ജോമോന്റെ അമ്മ മരിച്ചത്. രോഗം തിരിച്ചറിഞ്ഞു ഇന്നേക്ക് രണ്ട് വർഷം പൂർത്തിയായ 30 ജൂൺ 2017 ൽ തന്നെയാണ് ജോമോനെ മരണം കീഴടക്കിയത്.
റെക്‌ട്രത്തിൽ ആരംഭിച്ച ക്യാൻസർ തിരിച്ചറിഞ്ഞപ്പോൾ മുതൽ കീമോതെറാപ്പിയും ഓപ്പറേഷൻ വഴിയും ഉള്ള ചികിത്സ ഫലം കാണുകയും അതോടെ കാൻസർ ഭേദമാകുകയും ചെയ്‌തിരുന്നു. അങ്ങനെ സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കൊച്ചു കുടുംബത്തിന് തീരാ ദുഃഖം സമ്മാനിച്ച വാർത്തയെത്തിയത് ഈ വർഷം ജനുവരിയോടെ ആയിരുന്നു. ഭേദമായി എന്ന് കരുതിയിരുന്ന കാൻസർ ബ്രയിനിനെ ബാധിച്ചു എന്ന് പരിശോധനയിൽ തെളിയുകയും ചെയ്‌തതോടെ കുടുംബത്തെ മാത്രമല്ല കൂട്ടുകാരെ പോലും തീരാ ദുഖത്തിലേക്കു തള്ളിവിടുകയായിരുന്നു. രോഗവിവരം അറിഞ്ഞത് മുതൽ ചികിത്സകൾ നൽകി വരുകയായിരുന്നു എങ്കിലും എല്ലാവരെയും നിരാശരാക്കി ജോമോൻ ഇന്ന് രാവിലെ ഈ ലോകത്തോട് വിടപറയുകയായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട്
ലണ്ടന്‍: ബ്രിട്ടീഷ് കൗമാരക്കാരില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന് പഠനം. 15 വയസു വരെയുള്ള കുട്ടികളാണ് ഏറ്റവും തീവ്രമായി ഇന്റര്‍നെറ്റില്‍ വിഹരിക്കുന്നതത്രേ. ദിവസവും 6 മണിക്കൂറെങ്കിലും ഇവര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ട്. ഒഇസിഡി രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. തിങ്ക്ടാങ്ക് ആയ എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സര്‍വേ നടത്തിയത്. മറ്റ് ഒഇസിഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോഓപ്പറേഷന്‍) രാജ്യങ്ങളുടെ ശരാശരിയേക്കാള്‍ കൂടുതലാണ് ബ്രിട്ടനിലെ കണക്കെന്നും സര്‍വേ പറയുന്നു.
യുകെയെക്കാള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ചിലി മാത്രമാണ്. 35 അംഗരാജ്യങ്ങളാണ് ഒഇസിഡിയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയും ഈ വിധത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോഗം ചില മോശം അനന്തരഫലങ്ങള്‍ ഉളവാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
അന്താരാഷ്ട്ര ശരാശരിയിലും താഴെ പ്രായനിരക്കിലുള്ള കുട്ടികളാണ് ബ്രിട്ടനില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 6 വയസും അതില്‍ താഴെയും പ്രായമുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ക്ക് ഇവരില്‍ മൂന്നിലൊന്ന് പേര്‍ ഇരയായിട്ടുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.
ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിനു ശേഷം ആദ്യമായി ചേര്‍ന്ന കെന്‍സിംഗ്ടണ്‍ ആന്‍ഡ് ചെല്‍സി കൗണ്‍സില്‍ യോഗം സംഭവത്തില്‍ പ്രതികരിക്കാന്‍ താമസിച്ചതിന് ഖേദപ്രകടനം നടത്തി. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചുകൊണ്ട് അടച്ചിട്ട മുറിയിലായിരുന്നു കൗണ്‍സില്‍ യോഗം എന്നാല്‍ അവസാന നിമിഷം കോടതി ഉത്തരവുമായി മാധ്യമങ്ങള്‍ യോഗത്തില്‍ പ്രവേശിച്ചു. കൗണ്‍സില്‍ തലവന്‍ നിക്ക് പേജറ്റ് ബ്രൗണ്‍ ആണ് ഖേദപ്രകടനം നടത്തിയത്. ഗ്രെന്‍ഫെല്‍ സംഭവത്തില്‍ കൗണ്‍സില്‍ തുടര്‍ച്ചയായി മാധ്യമ വിചാരണ നേരിടുകയാണെന്നും അവയെ പിന്നീട് നിയമപരമായി നേരിടുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
ദുരന്തത്തില്‍ കുറച്ചുകൂടി നന്നായി ഇടപെടാമായിരുന്നുവെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബ്രൗണ്‍ പറഞ്ഞു. നോര്‍ത്ത് കെന്‍സിംഗ്ടണ്‍ സമൂഹത്തില്‍ കൗണ്‍സിലിന്റെ സല്‍പ്പേരിന് ഇടിവുണ്ടായിട്ടുണ്ട്. ദുരന്തത്തിന്റെ ആഴം മനസിലാക്കുന്നു. ഒരു സാധാരണ സംഭവമായിരുന്നില്ല ഇതെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തം സൃഷ്ടിച്ച മറ്റ് പ്രശ്‌നങ്ങളും രക്ഷപ്പെട്ടവര്‍ക്ക് നല്‍കിയ ദുരിതാശ്വാസവും വിലയിരുത്തുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്ന കൗണ്‍സില്‍ രാജിവെക്കണമെന്ന് ലേബര്‍ ആവശ്യപ്പെട്ടു. കണ്‍സര്‍വേറ്റീവാണ് കൗണ്‍സില്‍ ഭരിക്കുന്നത്. ഇപ്പോള്‍ നടത്തിയ പ്രസ്താവന 8 ദിവസം മുമ്പ് നടത്താമായിരുന്നെന്ന് ഗ്രെന്‍ഫെല്‍ ടവര്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ലേബര്‍ കൗണ്‍ിസലര്‍ റോബര്‍ട്ട് ആറ്റ്കിന്‍സണ്‍ പറഞ്ഞു.