ലണ്ടന്‍: 2020 ഓടെ എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ 5000 ജിപിമാരെ അധികമായി നിയമിക്കുമെന്ന ഹെല്‍ത്ത് സെക്രട്ടറിയുടെ അവകാശവാദം നടപ്പാകുമോ? 2015ലാണ് ഹണ്ട് ഈ വാഗ്ദാനം നല്‍കിയത്. ഈ കാലാവധിയുടെ മധ്യത്തിലെത്തി നില്‍ക്കുമ്പോളുള്ള വിശകലനങ്ങളാണ് സംശയത്തിന് ആധാരമാകുന്നത്. 2015ല്‍ 34,500 ജിപിമാര്‍ എന്‍എച്ച്എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇത് 2020ഓടെ 39,500 ആക്കി ഉയര്‍ത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് 2015ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 350 ജിപിമാര്‍ കുറവാണ് ഇ പ്പോള്‍ ഉള്ളതെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

രജ്‌സ്ട്രാര്‍മാരും സ്‌പെഷ്യലിസ്റ്റ് പരിശീലനം പൂര്‍ത്തിയാക്കാത്ത ട്രെയിനി ജിപിമാരുമുള്‍പ്പെടെയുള്ളവരുടെ കണക്കാണ് ഇത്. പൂര്‍ണ്ണതോതിലുള്ള ജിപി ആകണമെങ്കില്‍ രണ്ട് വര്‍ഷത്തെ സ്‌പെഷ്യലിസം ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ ജിപിമാരെ നിയമിക്കണമെങ്കില്‍ പുതിയ ആളുകളെ പരിശീലിപ്പിക്കുകയോ വിദേശങ്ങളില്‍ നിന്നുള്ളവരെ നിയമിക്കുകയോ വേണം. നിലവിലുള്ളവര്‍ എന്‍എച്ച്എസ് വിട്ടുപോകുന്നത് തടയാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. ഈ മൂന്നു കാര്യങ്ങളും എന്‍എച്ച്എസ് പ്രാവര്‍ത്തികമാക്കുന്നുണ്ട്.

2016 വരെ പ്രതിവര്‍ഷം 3250 ട്രെയിനികളെ പരിശീലിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് എന്‍എച്ച്എസിന്റെ പരിശീലന വിഭാഗമായ ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ട് പറയുന്നു. എന്നാല്‍ ഇതില്‍ 9 ശതമാനം വര്‍ദ്ധന വരുത്താന്‍ മാത്രമേ സാധിക്കുന്നുള്ളൂ. ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ പിന്നിലാണ് ഈ നിരക്ക്. നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ ജനുവരിയിലെ കണക്കുകള്‍ അനുസരിച്ച് 3019 ജിപിമാരെ നിയമിച്ചിട്ടുണ്ട്. ലക്ഷ്യത്തിന്റെ 93 ശതമാനം വരും ഇത്. അതാത് ജിപിമാരെ നിയമിക്കുന്നതില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. പക്ഷേ കൂടുതല്‍ ആളുകള്‍ ഈ ജോലി ഉപേക്ഷിക്കുന്നതും വിരമിക്കുന്നതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.