കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപമാനിച്ച കേസില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത് തൃപ്പൂണിത്തുറ എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെജിയെയാണ്. പരാതി നല്‍കിയത് മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അപമാനകരമായ കമന്റിട്ടതിനെ തുടര്‍ന്നാണ്.
തിരുവനന്തപുരം ഹൈടെക് സെല്‍ മഞ്ജുവാര്യര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു. പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത് ഹൈടെക് സെല്ലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.
കുവൈറ്റ്: പൊതുമാപ്പോ ഇളവുകളോ അനധികൃത താമസക്കാര്‍ക്ക് അനുവദിക്കില്ലെന്നു കുവൈറ്റ് വ്യക്തമാക്കി. നിയമ ലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധന കര്‍ശനമാക്കും. പാസ്‌പോര്‍ട്ടില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷം കാലാവധി ഇല്ലാത്തവര്‍ക്ക് തൊഴില്‍ വിസ അനുവദിക്കില്ല. ഗാര്‍ഹിക വില്‍പന നടത്തുന്നത് തടയാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം.
ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം മേധാവി തലാല്‍ അല്‍ മഅറഫിയാണ് ഇഖാമ വിസ നിയമങ്ങളില്‍ പുതു വര്‍ഷത്തോടെ നടപ്പാക്കിയ പരിഷ്‌കരണങ്ങളെ കുറിച്ച് വിശദീകരിച്ചത്. നിയമപരമായ രേഖകളോടെ അല്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികളോട് യാതൊരുതരത്തിലുള്ള വിട്ടു വീഴ്ചക്കും സര്‍ക്കാര്‍ ഒരുക്കമല്ലെന്നു അദ്ദേഹം ആവര്‍ത്തിച്ചു. പൊതുമാപ്പോ പിഴ കൂടാതെ രാജ്യം വിടാനുള്ള ഇളവ് കാലമോ അനുവദിക്കില്ല. രാജ്യവ്യാപകമായി അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ തുടരും. ഇടയ്ക്കിടെ പൊതു മാപ്പ് പ്രഖ്യാപിക്കുന്നത് സര്‍ക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനു പുറമേ അനധികൃത താമസക്കാര്‍ക്ക് നിയമ ലംഘനം ആവര്‍ത്തിക്കാന്‍ പ്രോത്സാഹനം കൂടിയാവുകയാണ്.
50 വര്‍ഷത്തിലേറെയായി ഈടാക്കി വന്ന വിസ ഇഖാമ ഫീസ് നിരക്കുകളില്‍ താമസിയാതെ വര്‍ദ്ധന നടപ്പാക്കുമെന്നും തലാല്‍ അല്‍ മഅറഫി അറിയിച്ചു. വിദേശികളുടെ പാസ് പോര്‍ട്ട് താമസാനുമതി എന്നിവ ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ സംവിധാനത്തിലൂടെയാണ് തിങ്കളാഴ്ച മുതല്‍ രാജ്യത്തെ ജവാസാത്തുകളും സേവന കേന്ദ്രങ്ങളും പ്രവര്ത്തിക്കുക. പുതിയ സംവിധാനം അനുസരിച്ച് ചുരുങ്ങിയത് 2 വര്‍ഷത്തെ കാലാവധി ഇല്ലാത്ത പാസ്‌പോര്‍ട്ടുകളില്‍ പുതുതായി തൊഴില്‍ വിസ അനുവദിക്കില്ല. സന്ദര്‍ശന വിസ അനുവദിക്കാന്‍ ചുരുങ്ങിയത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം.
ആശ്രിത വിസയില്‍ ഉള്ളവരുടെ ഇഖാമ കാലാവധി സ്‌പൊന്‍സര്‍ ചെയ്യുന്ന വ്യക്തിയുടെ ഇകാമ കാലാവധി വരെ മാത്രമായിരിക്കും. 1 വര്‍ഷത്തില്‍ കുറഞ്ഞ കാലാവധി ഉള്ള പാസ്‌പോര്‍ട്ടുകളില്‍ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കില്ല ഗാര്‍ഹിക വിസയില്‍ വിദേശികളെ കൊണ്ട് വന്നു പുറത്തു ജോലിക്കയക്കുന്ന പ്രവണത തടയാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും തലാല്‍ അല്‍ മഅറഫി കൂട്ടിച്ചേര്‍ത്തു.
ക്രിസ്തുമസ് ആഘോഷത്തിന് തൊട്ടു പിന്നാലെ യുകെ മലയാളികളെ ദുഖത്തിലാഴ്ത്തി ഈ ലോകത്തോട് യാത്ര പറഞ്ഞ അശ്വിന്‍ മോന് ഇന്നലെ പീറ്റര്‍ബോറോയില്‍ യുകെ മലയാളി സമൂഹം വിട നല്‍കി. പീറ്റര്‍ബോറോ സെന്റ് ജൂഡ്സ് ദേവാലയത്തില്‍ ഇന്നലെ അശ്വിന്‍ മോന്‍റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ആയിരക്കണക്കിന് മലയാളികളാണ് യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി എത്തി ചേര്‍ന്നത്. ഒരു ചെറിയ മലയാളി സമൂഹം മാത്രം താമസിക്കുന്ന പീറ്റര്‍ബോറോയിലേക്ക് അശ്വിനെ അവസാനമായി ഒരു നോക്ക് കാണാനും അശ്വിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കനുമായി എത്തി ചേര്‍ന്നത് അനേകം പേര്‍ ആയിരുന്നു.
മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത് പോലെ കൃത്യം ഒരു മണിക്ക് തന്നെ അശ്വിന്‍ മോന്‍റെ കുരുന്നു ശരീരവും വഹിച്ച് കൊണ്ട് ഫ്യുണറല്‍ ഡയരക്ടേഴ്സിന്റെ വാഹനം പള്ളിയങ്കണത്തില്‍ എത്തി ചേര്‍ന്നു. അശ്വിന്‍ മോന്‍റെ ഇഷ്ടപ്പെട്ട കളര്‍ ആയ ഓറഞ്ച് വസ്ത്രം ധരിച്ച് നിന്ന കുട്ടികളുടെ നടുവില്‍ കൂടി അശ്വിന്റെ മൃതദേഹപേടകം പള്ളിയുടെ ഉള്ളിലേക്ക് കൊണ്ട് വന്നപ്പോള്‍ കൂടി നിന്നവരുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞു. പള്ളിയില്‍ വച്ച പൊന്നു മോന്‍റെ മൃതദേഹത്തിന് സമീപം ഇരുന്ന പിതാവ് ജെനുവിനെയോ മാതാവ് ലിന്‍ഡയേയോ എങ്ങിനെ ആശ്വസിപ്പിക്കണം എന്ന്‍ ആര്‍ക്കും അറിയില്ലായിരുന്നു.
വിടവാങ്ങല്‍ ചടങ്ങുകള്‍ക്ക് ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ റവ. ഫാ. ജോയ് ജോര്‍ജ്ജ് മുഖ്യ കാര്‍മ്മികന്‍ ആയിരുന്നു. ഫാ. അനൂപ് എബ്രഹാം, പള്ളി വികാരി ടോം ജേക്കബ് എന്നിവര്‍ സഹ കര്‍മ്മികരായി. ഇവരെ കൂടാതെ വിവിധ ഇടവകകളില്‍ നിന്നായി എത്തിയ ഫാ. ഡോ. തോമസ് ഫിലിപ്പ്, ഫാ. അബ്രഹാം മാത്യു, ഫാ. വിനോജ് വര്‍ഗീസ്, ഫാ. വില്‍ ക്രോഫ്റ്റ്, പാസ്റ്റര്‍ എബ്രഹാം വര്‍ഗീസ്, പാസ്റ്റര്‍ സാമുവേല്‍ എന്നിവരും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
അശ്വിനെ പാലിയേറ്റീവ് കെയറില്‍ ശുശ്രൂഷിച്ചിരുന്ന മിസ്സിസ് ഹെലനും, കെയറര്‍മാരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. അശ്വിന്‍ വളരെ ധൈര്യശാലിയായ കുട്ടിയായിരുന്നു എന്ന്‍ ഇവര്‍ ഓര്‍മ്മിച്ചു. അശ്വിന്‍ പഠിച്ചിരുന്ന പീറ്റര്‍ബോറോ സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ നിന്നും ഹെഡ് ടീച്ചര്‍ മിസ്റ്റര്‍ കൂപ്പറുടെ നേതൃത്വത്തില്‍ എല്ലാ അദ്ധ്യാപകരും എത്തിയിരുന്നു.
അശ്വിന്റെ കുടുംബം മുന്‍പ് താമസിച്ചിരുന്ന വാറ്റ്ഫോര്‍ഡില്‍ നിന്നും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായിയുടെ നേതൃത്വത്തില്‍ വളരെയധികം മലയാളികള്‍ എത്തി ചേര്‍ന്നിരുന്നു. പീറ്റര്‍ബോറോ മലയാളികള്‍ക്കൊപ്പം സംസ്കാര ചടങ്ങിനാവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും വാറ്റ്ഫോര്‍ഡ് മലയാളികളും കൂടെയുണ്ടായിരുന്നു.
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ലെയിന്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് കേംബ്രിഡ്ജ്, ഇമ്മാനുവല്‍ പ്രയര്‍ ഗ്രൂപ്പ് പീറ്റര്‍ബോറോ, സെന്റ് മാര്‍ത്തോമാ ചര്‍ച്ച് പീറ്റര്‍ബോറോ, സീനായ് മാര്‍ത്തോമാ ചര്‍ച്ച് ഹാരോ, ഹോളി സ്പിരിറ്റ് ചര്‍ച്ച് പീറ്റര്‍ബോറോ, കേരള കാത്തോലിക് കമ്മ്യൂണിറ്റി ഓഫ് പീറ്റര്‍ബോറോ, കെസിഎഫ് വാറ്റ്ഫോര്‍ഡ്, ചൈതന്യ കള്‍ച്ചറല്‍ അസോസിയേഷന്‍ പീറ്റര്‍ബോറോ, സെന്റ്‌ഗ്രിഗോറിയോസ് ജാക്കൊബൈറ്റ് ചര്‍ച്ച് പീറ്റര്‍ബോറോ, എക്യുമെനിക്കല്‍ പ്രയര്‍ ഗ്രൂപ്പ് പീറ്റര്‍ബോറോ, ബ്രിസ്റ്റോള്‍ മാര്‍ത്തോമ ചര്‍ച്ച്, സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ലണ്ടന്‍, ഹാര്‍പ്പ് ലെയര്‍ മ്യൂസിക് അക്കാദമി, ബഥേല്‍ പെന്തക്കോസ്ത് ചര്‍ച്ച് കേംബ്രിഡ്ജ് തുടങ്ങിയവയുടെ ഒക്കെ പ്രതിനിധികള്‍ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കുകയും പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുകയും ഉണ്ടായി.
രണ്ട് വര്‍ഷം മുന്‍പ് അശ്വിന്റെ രോഗം തിരിച്ചറിഞ്ഞത് മുതല്‍ അശ്വിന്‍ മോന് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്ത എല്ലാവരും തന്നെ ഇന്നലെ നിറകണ്ണുകളോടെ പീറ്റര്‍ബോറോ സെന്റ് ജൂഡ് ദേവാലയത്തില്‍ എത്തിയിരുന്നു. അശ്വിന്റെ കുടുംബത്തിന് വേണ്ടി കുടുംബ സുഹൃത്ത് സതീഷും ഇടവകാ സമൂഹത്തിന് വേണ്ടി വികാരി ടോം ജേക്കബും കൃതജ്ഞത അറിയിച്ചു.
ബുധനാഴ്ച അശ്വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. അശ്വിന്റെ കുടുംബവും സുഹൃത്ത് സജിയും മൃതദേഹത്തെ അനുഗമിച്ച് നാട്ടിലേക്ക് പോകും. ഒന്‍പതാം തീയതി ശനിയാഴ്ച മാവേലിക്കരയിലെ കുറത്തിക്കാട് സെന്റ് ജോണ്‍സ് മലങ്കര പള്ളിയില്‍ വച്ചാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 00919287200595, 00919048824253 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ തെരച്ചില്‍ തുടരുന്നതിനിടെ ഒരു മൃതദേഹവും കൂടി ലഭിച്ചതായി റിപ്പോര്‍ട്ട്. ആറാമത്തെ ഭീകരന്റെ ശരീരമാണ് ഇതെന്നാണ് നിഗമനം. മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദേശീയ സുരക്ഷാ ഗാര്‍ഡ്‌സിന്റെ തെരച്ചില്‍ 77 മണിക്കൂറുകള്‍ പിന്നിടുന്നതിനിടെ ഇന്നു പുലര്‍ച്ചെയും വെടിയൊച്ചകള്‍ കേട്ടതായാണ് വിവരങ്ങള്‍. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, കര നാവിക വ്യോമ സേനാ തലവന്‍മാര്‍ എന്നിവരുടെ സംഘം ഇന്ന് പത്താന്‍കോട്ട് സന്ദര്‍ശിക്കുന്നുണ്ട്.
ഇന്നലെവരെ ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ കൊലപ്പെടുത്തിയതായി എന്‍എസ്ജി ഔദ്യോഗിക വൃത്ത ങ്ങള്‍ അറിയിച്ചിരുന്നു. കൂടാതെ ഭീകരാക്രമണം നടത്തിയത് തങ്ങളാണെന്ന യുണൈറ്റഡ് ജിഹാദി കൗണ്‍സിലിന്റെ അവകാശവാദവും കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.പാകിസ്താനിലെയും, കശ്മീരിലെയും പതിമൂന്ന് സംഘടനകളുടെ കൗണ്‍സിലായ യുണൈറ്റഡ് ജിഹാദി ഇന്നലെ വൈകിട്ടാണ് അവകാശവാദവുമായി രംഗത്ത് എത്തിയത്.
തീവ്രവാദികള്‍ തട്ടിയെടുത്തു എന്നു പറയപ്പെടുന്ന കാറില്‍ സഞ്ചരിച്ചിരുന്ന ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്, പാചകക്കാരന്‍ മദന്‍ഗോപാല്‍ എന്നിവരില്‍ നിന്നും എന്തെങ്കിലും സഹായം തീവ്രവാദികള്‍ക്ക് കിട്ടിയിരുന്നോ എന്നറിയാനും എന്‍ഐഎ ശ്രമിക്കുന്നുണ്ട്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്നിവരെ ചോദ്യം ചെയ്യുന്നുണ്ട്. ആക്രമണം നടത്താനെത്തിയ തീവ്രവാദികള്‍ തങ്ങളെ തട്ടിക്കൊണ്ടു പോകുകയും തുടര്‍ന്ന് വനത്തില്‍ തങ്ങളെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്‌തെന്നാണ് ഇവര്‍ അറിയിച്ചത്.
ഈ വാഹനത്തിലാണ് വ്യോമതാവളത്തിന് ഒന്നരകിലോമീറ്റര്‍ അടുത്ത് വരെ ഭീകരര്‍ എത്തിയത്. അതേസമയം കാര്‍ തടഞ്ഞുനിര്‍ത്തി തന്റെ കണ്ണുകള്‍ ഭീകരര്‍ കെട്ടിയതിനാല്‍ ഒന്നും കാണാനായില്ലെന്നും, അഞ്ചുപേരോളമുണ്ടായിരുന്ന ഭീകരരുടെ കൈയില്‍ എകെ 47 തോക്കുകള്‍ ഉണ്ടായിരുന്നെന്നും, അവര്‍ ഉറുദുവിലും, ഹിന്ദിയിലും, പഞ്ചാബിയിലുമാണ് സംസാരിച്ചിരുന്നതെന്നുമാണ് എസ്പി സല്‍വീന്ദര്‍ സിങ് വ്യക്തമാക്കിയിരിക്കുന്നത്.
ഏറ്റുമുട്ടലില്‍ ഇതുവരെ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു എന്‍.എസ്.ജി കമാന്‍ഡോയുമടക്കം ഏഴ് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. 20 സൈനികര്‍ക്ക് പരിക്കേറ്റു. അഞ്ച് ഭീകരരെ വധിച്ചതായും ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് നിരഞ്ജന്‍ മരിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തു നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയായിരുന്നു അപകടം. നിരഞ്ജന്റെ മൃതദേഹം പാലക്കാട്ടെ എളമ്പുലാശേരിയിലെ വീട്ടുവളപ്പില്‍ ഇന്ന് സംസ്‌ക്കരിച്ചു.
ലണ്ടന്‍: ലേബര്‍ എംപി സൈമണ്‍ ഡാന്‍ചുക്കിനെതിരേ ബലാല്‍സംഗക്കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. റോഷ്‌ഡെയ്ല്‍ എംപിയായ ഡാന്‍ചുക്കിനെതിരേ പരാതി ലഭിച്ചതായി ലങ്കാഷയര്‍ പോലീസ് സ്ഥിരീകരിച്ചു. 2006ല്‍ നടന്നതായി കരുതുന്ന സംഭവത്തിലാണ് അന്വേഷണം. മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസാണ് ഈ വിവരം പുറത്തു വിട്ടത്. 49 വയസുള്ള ഒരു സ്ത്രീയാണ് പരാതിക്കാരിയെന്ന് പോലീസ് വക്താവ് അറിയിച്ചു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് വ്യക്തമാക്കി. എംപിക്കെതിരേ സ്വകാര്യ ജീവിതം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ ഇപ്പോള്‍ അന്വേഷണം നടന്നു വരികയാണെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന് ഡിസംബര്‍ 31ന് ഡാന്‍ചുക്കിനെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു കൗമാരക്കാരിക്ക് ലൈംഗികച്ചുവയുള്ള എസ്എംഎസ് അയച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍കൂടിയായിരുന്നു സസ്‌പെന്‍ഷന്‍.
വിഷയത്തില്‍ തന്റെ തെറ്റ് അംഗീകരിക്കുന്ന വിധത്തിലായിരുന്നു ഡാന്‍ചുക്ക് ട്വിറ്ററില്‍ പ്രതികരിച്ചത്. ആരോപണങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ശരിയല്ലെങ്കിലും തനിക്ക് തെറ്റുകള്‍ പറ്റിയതായി ഡാന്‍ചുക് പറഞ്ഞു. തന്റെ പെരുമാറ്റം ശരിയായിരുന്നില്ല. അതിന് താന്‍ എല്ലാവരോടും മാപ്പു ചോദിക്കുന്നതായും ഡാന്‍ചുക് ട്വിറ്ററില്‍ കുറിച്ചു. പുതിയ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും തനിക്കെതിരായ ഗൂഢാലോചനയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോഴിക്കോട്: പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ നിരഞ്ജന്‍ കുമാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടയാള്‍ പിടിയില്‍. മലപ്പുറം ചെമ്മന്‍കടവ് വരിക്കോടന്‍ ഹൗസില്‍ അന്‍വര്‍ (24)ആണ് പിടിയിലായത്. മാധ്യമം ദിനപ്പത്രത്തില്‍ ജീവനക്കാരനാണെന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നല്‍കിയിരുന്ന വിവരം. കോഡൂര്‍ റേഷന്‍ കടയിലെ ജീവനക്കാരനാണ് ഇയാള്‍. മാധ്യമം മാനേജ്‌മെന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പുലര്‍ച്ചെ 2.30 ഓടെ ചേവായൂര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. രാജ്യദ്രോഹക്കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബോധപൂര്‍വമല്ല ഫെയ്‌സ്ബുക്ക് കമന്റെന്നും ഏതെങ്കിലും സംഘടനകളുമായി ബന്ധമില്ലെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വാര്‍ത്തയിലാണ് ഇയാള്‍ നിരഞ്ജന്റെ ജീവത്യാഗത്തെ അവമതിച്ച് കമന്റിട്ടത്. അന്‍വര്‍ സാദിഖ് എന്ന പേരിലാണ് ഫെയ്‌സ്ബുക് അക്കൗണ്ട്.
‘മാധ്യമം’ പത്രത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത് എന്നും ഫെയ്‌സ്ബുക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പേരിലൊരാള്‍ മാധ്യമത്തില്‍ ജോലി ചെയ്യുന്നില്ലെന്ന് ‘മാധ്യമം’ കഴിഞ്ഞ ദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും മാധ്യമത്തിനെതിരേയുള്ള പ്രതികരണത്തിനും അത് കാരണമായി. ഇതേത്തുടര്‍ന്നാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാധ്യമം പോലീസില്‍ പരാതി നല്‍കിയത്.
ലണ്ടന്‍: വധശിക്ഷ നല്‍കുന്ന മുപ്പത് രാജ്യങ്ങളെക്കുറിച്ച് തയാറാക്കിയ ബ്രിട്ടീഷ് പട്ടികയില്‍ സൗദി അറേബ്യയില്ല. വര്‍ഷം തോറും 90 പേരിലേറെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന നാടായിട്ടും ഇരുപത് പേജുളള ബ്രിട്ടീഷ് റിപ്പോര്‍ട്ടില്‍ സൗദിയെക്കുറിച്ച് പരാമര്‍ശമേയില്ലെന്നതാണ് ശ്രദ്ധേയം. പട്ടികയില്‍ സൗദി അറേബ്യയെ മാത്രമാണ് ഒഴിവാക്കിയിട്ടുളളത്. വധശിക്ഷകള്‍ അഞ്ച് വര്‍ഷത്തിനകം കുറച്ച് കൊണ്ട് വരാന്‍ ലക്ഷ്യമിട്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സൗദിയെക്കുറിച്ച് ബ്രിട്ടന്‍ യാതൊന്നും പരാമര്‍ശിക്കാത്തത്. ബാര്‍ബഡോസ്, സിംഗപ്പൂര്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പട്ടികയില്‍ വന്‍ പ്രാധാന്യം നല്‍കുന്നുമുണ്ട്. 2014ല്‍ പത്തില്‍ താഴെ മാത്രം വധശിക്ഷ നടന്ന രാജ്യങ്ങളാണിവയെന്നതും ശ്രദ്ധേയമാണ്.
സൗദി അറേബ്യയെ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയ നടപടി മനുഷ്യാവകാശ സംഘടനകള്‍ ചോദ്യം ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിന്റെ ഈ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കോടിക്കണക്കിന് പൗണ്ടിന്റെ പ്രതിരോധ കരാറുകള്‍ നഷ്ടമാകാതിരിക്കാനും സുരക്ഷാ സഹകരണം ലക്ഷ്യമിട്ട് ആണ് ബ്രിട്ടന്റെ ഈ നടപടിയെന്ന വിലയിരുത്തലുണ്ട്. സൗദി അറേബ്യയുമായുളള ബ്രിട്ടന്റെ ബന്ധങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരേണ്ട സമയമായിരിക്കുന്നുവെന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരന്‍ പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച ഒറ്റ ദിവസം 47 പേരെ സൗദി വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി തോബിയാസ് എല്‍വുഡ് നിരാശ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്.
അഞ്ച് കൊല്ലം കൊണ്ട് ലോകത്ത് വധശിക്ഷ ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ബ്രിട്ടന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് 2011ലെ ബ്രിട്ടീഷ് തന്ത്രത്തില്‍ രേഖപ്പടുത്തിയിട്ടുളളത്. ചൈന, ഇറാന്‍, ബെലാറസ്, അമേരിക്ക, കരിബീയന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യവും ഇതില്‍ ബ്രിട്ടന്‍ ചൂണ്ടിക്കാട്ടുന്നു. വധശിക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട മറ്റ് ഇരുപത്തഞ്ച് രാജ്യങ്ങളുടെ കൂടി പട്ടികയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന സൗദി അറേബ്യ ഈ രണ്ട് പട്ടികയിലും പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ഞെട്ടിപ്പിക്കുന്ന ഒഴിവാക്കലാണെന്നാണ് രാജ്യാന്തര മനുഷ്യാവകാശ സംഘടനയുടെ വധശിക്ഷ സംഘത്തിന്റെ ഡയറക്ടര്‍ മായ ഫോവ പ്രതികരിച്ചത്.
വധശിക്ഷ നടത്തുന്ന കാര്യത്തില്‍ ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ സ്ഥിരമായി ഇടം പിടിക്കുന്നു. തലവെട്ടലുകളുടെ എണ്ണവും ഇവിടെ കൂടുതലാണ്. ചൈനയും ഇറാനും ഇറാഖും അമേരിക്കയും പാകിസ്ഥാനും എല്ലാം ഉള്‍പ്പെട്ടിട്ടും സൗദി ഉള്‍പ്പെടാതെ പോയത് ഏറെ ഞെട്ടിക്കുന്ന വസ്തുതയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആംനെസ്റ്റി ഇന്റര്‍നാഷണലും സംഭവത്തെ അപലപിച്ചു. സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിക്കാന്‍ ബ്രിട്ടന്‍ മടിക്കുന്നു എന്നത് തങ്ങളെ ഏറെ ചിന്തിപ്പിക്കുന്നുണ്ടെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തലവന്‍ അലന്‍ ഹൊഗാര്‍ത്ത് പറഞ്ഞു.
എന്നാല്‍ വധശിക്ഷ ഏത് സാഹചര്യത്തിലായാലും തങ്ങള്‍ എതിര്‍ക്കുമെന്നാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചത്. സൗദി അറേബ്യയിലായാലും തങ്ങള്‍ വധശിക്ഷയെ അനുകൂലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ശരിയ നിയമം അനുസരിച്ചാണ് തങ്ങള്‍ ശിക്ഷ വിധിക്കുന്നതെന്നാണ് സൗദി നീതിന്യായ മന്ത്രാലയം വ്യക്തമാക്കിയിട്ടുളളത്.
വസ്തുതകള്‍ അപഗ്രഥിച്ച് മുന്നിലുളള കുറ്റത്തെ വിലയിരുത്തി ശിക്ഷ വിധിക്കുകയാണ് പതിവ്. ഇത് ചെയ്യുന്നത് മതിയായ യോഗ്യതയുളള ജഡ്ജുമാരാണെന്നും മന്ത്രാലയം പറയുന്നു. യാതൊരു വിധത്തിലുള്ള സ്വാധീനങ്ങളും ഇതിലുണ്ടാവില്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുളളത് പൂര്‍ണമായ പട്ടികയല്ലെന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. വരുന്ന മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പൂര്‍ണ്ണ പട്ടികയുണ്ടാകുമെന്നും അവര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയവരില്‍ പാക് ഭീകരരെന്ന് ഇന്ത്യ. ആക്രമണത്തില്‍ പാക് തീവ്രവാദി സംഘങ്ങള്‍ക്കു പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ഇന്ത്യ പാതിസ്ഥാന് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തിനു ശേഷം ഇന്ത്യ പാക് ബന്ധത്തില്‍ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയ്ക്കാണ് ഭീകരാക്രമണം തുരങ്കം വച്ചത്. ആക്രമണത്തിനു പിന്നാലെ ഇന്ത്യ പാകിസ്ഥാനുമായുള്ള നിലപാടുകള്‍ കടുപ്പിച്ചു.
സുരക്ഷാ ഉപദേഷ്ടാവ് വഴിയാണ് ഇന്ത്യ പാകിസ്ഥാന് തെളിവുകള്‍ കൈമാറിയത്. വിഷയത്തില്‍ പരമാവധി സഹകരണം പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആക്രമണത്തേക്കുറിച്ച അന്വേഷിച്ചു വരികയാണെന്നും പാകിസ്ഥാന്‍ അറിയിച്ചു. നയതന്ത്ര ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമെന്ന അവസ്ഥ ഉണ്ടായതോടെയാണ് നിലപാട് വ്യക്തമാക്കി പാകിസ്ഥാന്‍ രംഗത്തെത്തിയത്. പാകിസ്ഥാന്‍ നിരോധിച്ച ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആണ് ആക്രമണത്തിനു പിന്നിലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. കാണ്ഡഹാര്‍ വിമാന റാഞ്ചലിനേത്തുടര്‍ന്ന് ഇന്ത്യ വിട്ടയച്ച മൗലാനാ മസൂദ് അസറിന്റെ നേതത്വത്തിലുള്ള സംഘടനയാണിത്.
2002ലാണ് പാകിസ്ഥാന്‍ ഈ സംഘടനയെ നിരോധിച്ചത്. നിരോധിച്ചതിനു ശേഷവും അസര്‍ പാകിസ്ഥാനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ ഇന്ത്യ പല വട്ടം ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ മാസം 14നും 15നും ഇരു രാജ്യങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ച മാറ്റി വയ്ക്കാന്‍ പാടില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഏഴ് സൈനികര്‍ മരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറി തല ചര്‍ച്ച സംബന്ധിച്ച് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.
തിരുവനന്തപുരം: വ്യാജരേഖകളുണ്ടാക്കി മൈക്രോഫിനാന്‍സ് പദ്ധതിയുടെ പേരില്‍ അഞ്ചു കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ വെള്ളാപ്പള്ളി നടേശനെതിരേ ജപ്തി നടപടികള്‍ ആരംഭിച്ചു. പണം തിരിച്ചടക്കാത്തതിനേത്തുടര്‍ന്നാണ് നടപടി. പിന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നാണ് വെള്ളാപ്പള്ളി നടേശന്‍ വ്യാജരേഖകള്‍ ചമച്ച് അഞ്ചുകോടി രൂപ നേടിയത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വായ്പ നല്‍കിയ തുക വിനിയോഗിച്ചതിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ പിന്നാക്ക സമുദായ കോര്‍പറേഷന്‍ വെള്ളാപ്പള്ളിക്ക് നോട്ടീസ് നല്‍കിയിരുന്നു.
നിര്‍ദേശമനുസരിച്ച് വെള്ളാപ്പള്ളി നല്‍കിയ റിപ്പോര്‍ട്ടില്‍ വായ്പയെടുക്കാന്‍ രൂപീകരിച്ച വ്യാജ സംഘങ്ങളുടെ പേരുകള്‍ ആവര്‍ത്തിച്ചു. ഇതില്‍ ജില്ലാ മാനേജര്‍മാര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നത്. എല്ലാ ജില്ലകളില്‍ നിന്നുമുളള റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് കൊല്ലം ജില്ലാ മാനേജര്‍ മാനേജിങ് ഡയറക്റ്റര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വായ്പ നല്‍കിയ അഞ്ചുകോടിയില്‍ 4.75 കോടിയും വകമാറ്റിയതായി കണ്ടെത്തിയിരുന്നു.
2014 ജൂണ്‍ 19നാണ് 250 സ്വയം സഹായ സംഘങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കാന്‍ വെള്ളാപ്പള്ളിക്ക് വായ്പ അനുവദിച്ചത്. ഇതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തുക തിരിച്ചടക്കാന്‍ 2015 ഡിസംബര്‍ മൂന്ന് വരെയായിരുന്നു പിന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി ഈ നോട്ടീസിന് മറുപടി നല്‍കുകയോ, തുക തിരിച്ചടക്കുകയോ ചെയ്തില്ല. ഇതേത്തുടര്‍ന്നാണ് ജപ്തി നടപടികള്‍ ആരംഭിച്ചത്. ജപ്തി നടപടികള്‍ ആരംഭിക്കുന്നതായി സൂചിപ്പിച്ചു കൊണ്ടുള്ള നോട്ടീസ് കൊല്ലം ജില്ലാ ഓഫീസില്‍ നിന്നും എസ്എന്‍ഡിപിയുടെ കൊല്ലം ഓഫീസില്‍ എത്തിച്ചു.
ഫിലിപ്പീന്‍സ്: നിറയെ യാത്രക്കാരുമായി വാതിലും തുറന്നിട്ട് വിമാനം പറന്നു. പതിനായിരം അടിയോളം ഉയരത്തിലെത്തിയപ്പോഴാണ് ഡോര്‍ അടച്ചിരുന്നില്ലെന്ന് മനസിലായത്. 40 മിനിട്ടിന് ശേഷം വിമാനം തിരിച്ചിറക്കിയതോടെ വന്‍ ദുരന്തം ഒഴിവായി. ദക്ഷിണ കൊറിയയിലേക്ക് 163 യാത്രക്കാരുമായി പോയ ജിന്‍ എയറിന്റെ ബോയിംഗ് 737-800 വിമാനമാണ് ഇത്തരമൊരു സംഭവത്തിനിടയാക്കിയത്.
ഫിലിപ്പീന്‍സിലെ സെബു വിമാനത്താവളത്തില്‍ നിന്നുമാണ് വിമാനം പറന്നുയര്‍ന്നത്. ഈ സമയം വിമാനത്തിന്റെ ഒരു വാതില്‍ പൂര്‍ണ്ണമായും അടച്ചിരുന്നില്ല. വിമാനം പറന്നുയര്‍ന്ന് നാല്‍പ്പത് മിനിട്ടിന് ശേഷമായിരുന്നു ഇക്കാര്യം മനസിലായത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.
എന്നാല്‍ വിമാനജീവനക്കാര്‍ യാത്രക്കാരെ സമാധാനിപ്പിച്ചു. സുരക്ഷിതമായി തിരിച്ചിറങ്ങിയ ശേഷം ബുസാനില്‍ യാത്രക്കാര്‍ക്ക് വിശ്രമ സൗകര്യമൊരുക്കി. തകരാര്‍ പരിഹരിച്ച് 15 മണിക്കൂറിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ഓരോ യാത്രക്കാരനും 84 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. സംഭവത്തെപ്പറ്റി ദക്ഷിണ കൊറിയന്‍ ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.