Main News

കൊച്ചി: സോളാര്‍ കമ്മീഷനു മുന്നില്‍ സരിത തെൡവുകള്‍ സമര്‍പ്പിച്ചു. താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സാധൂകരിക്കുന്ന ടെലഫോണ്‍ സംഭാഷണങ്ങളുടെ സിഡിയാണ് സരിത നല്‍കിയത്. സലിം രാജ്, ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ തെളിവുകളാണ് കൈമാറിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം എബ്രഹാം കലമണ്ണില്‍ ഭീഷണിപ്പെടുത്തിയതായും സരിത വെളിപ്പെടുത്തി. ഇത് സാധൂകരിക്കുന്ന, ദൃശ്യങ്ങളടങ്ങിയ സിഡിയും സരിത കമ്മിഷന് കൈമാറിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തരുതെന്നും ഇതുവരെ നടത്തിയതിന്റെ തെളിവുകള്‍ നശിപ്പിക്കണമെന്നുമാണ് എബ്രഹാം കലമണ്ണില്‍ ഭീഷണിപ്പെടുത്തിയതെന്ന് സരിത വ്യക്തമാക്കി.ആറന്മുള വിമാനത്താവള നിര്‍മാണ കമ്പനിയുടെ പ്രധാനിയാണ് എബ്രഹാം കലമണ്ണില്‍. കലമണ്ണിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്നും സരിത പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ബെന്നി ബെഹനാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളാണ് ഒരു സിഡിയിലുള്ളത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം ബെന്നി ബെഹനാന്‍ നടത്തിയ സംഭാഷണങ്ങളാണ് ഇതില്‍ പ്രധാനം. കേസുകള്‍ ഒത്തുതീര്‍ക്കാനും അതില്‍ സഹായിക്കാനും ബെന്നി ബെനാന്‍ നടത്തിയ ഇടപെടലുകളും മുഖ്യമന്ത്രിയും സര്‍ക്കാരും നല്‍കുന്ന വാഗ്ദാനങ്ങളുമാണ് ഈ സംഭാഷണത്തിലെ ഉള്ളടക്കം. സിഡികളും ഇതുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും സരിത കൈമാറിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് തമ്പാനൂര്‍ രവി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സംഭാഷണവും തെളിവായി നല്‍കിയിട്ടുണ്ട്. സിഡിയിലുള്ളത്. ആലപ്പുഴക്കാരന്‍ ബാബുരാജിന്റെ ഭൂമി റീ സര്‍വ്വെ ചെയ്യണമെന്നാവശ്യപ്പെട്ട് സരിതയുടെ കൈപ്പടയില്‍ നല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രി ഒപ്പിട്ടതിന്റെ തെളിവും സരിത കമ്മിഷന് കൈമാറി. ഈ അപേക്ഷ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സോളാര്‍ കമ്മിഷനില്‍ സരിതെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷവും എല്ലാ നിഷേധിച്ച മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും തെളിവുകള്‍ ഹാജരാക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഒരു കടലാസ് എങ്കിലും തെളിവായി സരിത നല്‍കിയോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഈ വെല്ലുവിളിക്കുള്ള മറുപടിയായാണ് സരിത തെളിവുകള്‍ കൈമാറിയത്. സരിത നല്‍കിയ സിഡികളും രേഖകളും ആധികാരികത ഉറപ്പുവരുത്താതെ തെളിവായി സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ കമ്മിഷനില്‍ ആവശ്യപ്പെട്ടു.

ലണ്ടന്‍: യുകെയിലെ മറ്റു സര്‍വകലാശാലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയെന്ന് വെളിപ്പെടുത്തല്‍. 2014ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ 2,26,739 മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചതായി ക്രൂവെല്‍റ്റി ഫ്രീ ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്കുപയോഗിക്കുന്ന സര്‍വകലാശാലകളില്‍ രണ്ടാം സ്ഥാനം എഡിന്‍ബറോ സര്‍വകലാശാലക്കാണ്. 2,00,861 മൃഗങ്ങളെയാണ് ഇവര്‍ ഉപയോഗിച്ചത്. 1,76,901 മൃഗങ്ങളുമായി ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം സ്ഥാനത്തത്തെത്തി. 1,65,068 മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്കുപയോഗിച്ച കിംഗ് കോളേജ് ലണ്ടനും തൊട്ടു പിന്നിലുണ്ട്. കേംബ്രിഡ്ജ് 1,60,557മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചു.

എലികള്‍, ചുണ്ടെലികള്‍, പക്ഷികള്‍, തവളകള്‍, മത്സ്യങ്ങള്‍, ഗിനിപ്പന്നികള്‍, ആട്, കുരങ്ങ് തുടങ്ങിയവയെയാണ് പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ലോകമൊട്ടാകെ നടക്കുന്ന പരീക്ഷണങ്ങളില്‍ പകുതിയും ബ്രിട്ടനിലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ബ്രിട്ടനിലെ അഞ്ച് സര്‍വകലാശാലകളിലായി പത്ത് ലക്ഷം മൃഗങ്ങളെ പരീക്ഷണത്തിന് വിധേയമാക്കുന്നു എന്ന കണക്ക് ഏറെ ഞെട്ടിക്കുന്നതാണെന്ന് ക്രൂവല്‍റ്റി ഫ്രീ ഇന്റര്‍നാഷണലിന്റെ ശാസ്ത്രവിഭാഗം മേധാവി പറഞ്ഞു. പല സര്‍വകലാശാലകളും ഗവേഷണത്തിനുളള മാര്‍ഗം ഇതല്ലെന്ന് തിരിച്ചറിയുന്ന വേളയിലാണ് ഈ ക്രൂരത. ഇത്തരം പരീക്ഷണങ്ങള്‍ നിറുത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍വകലാശാലകള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രാജ്യത്തെ 70 സര്‍വകലാശാലകളോട് വിവരങ്ങള്‍ തേടി. 48 സര്‍വകലാശാലകള്‍ മാത്രമാണ് ചോദ്യത്തോട് മതിയായ രീതിയില്‍ പ്രതികരിച്ചത്. പതിനേഴെണ്ണം പകുതി വിവരങ്ങള്‍ മാത്രമാണ് നല്‍കിയത്. മാഞ്ചസ്റ്റര്‍, സതാംപ്ടണ്‍, ലണ്ടന്‍ ഇംപീരിയല്‍ കോളേജ്, ബ്രിസ്‌റ്റോള്‍, അസ്റ്റണ്‍ തുടങ്ങിയ സര്‍വകലാശാലകള്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി.

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനുമെതിരേ കോഴ ആരോപണവുമായി ബിജു രമേശ് രംഗത്ത്. ചെന്നിത്തലക്ക് രണ്ട് കോടിയും വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും കൊടുത്തതായി ബിജു രമേശ് പറഞ്ഞു. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കെപിസിസി ഓഫീസില്‍ എത്തി നേരിട്ട് കോഴ കൊടുക്കുകയായിരുന്നു. വിഎസ് ശിവകുമാറിന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹത്തിന്റെ പിഎ വാസുവിന്റെ കയ്യില്‍ 25 ലക്ഷം രൂപയും നല്‍കിയെന്നും ബിജു രമേശ് പറഞ്ഞു. ശിവകുമാറിന്റെ വീട്ടിലെത്തിയാണ് പണം നല്‍കിയത്. എന്നാല്‍ ഇതിനു രസീതിയൊന്നുമില്ലെന്നും ബിജു രമേശ് പറഞ്ഞു.
എന്തിനു പണം നല്‍കി എന്ന ചോദ്യത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നും കച്ചവടം സുഗമമായി നടക്കാന്‍ വേണ്ടിയാണ് നല്‍കിയതെന്നും ബിജുരമേശ് പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കും ശിവകുമാറിനും കോഴ നല്‍കിയ കാര്യം മീഡിയാവണ്‍ അഭിമുഖത്തില്‍ ബിജു രമേശ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തുകയോ മറ്റു കാര്യങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. തെളിവുകളില്ലാത്തതിനാലാണ് ഈ മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാത്തതെന്ന് ബിജു രമേശ് പറഞ്ഞിരുന്നത്

അതേസമയം കോഴയാരോപണം നിഷേധിച്ച് മന്ത്രിമാര്‍ രംഗത്തെത്തി. കെപിസിസി വാങ്ങുന്ന പണത്തിന് രസീത് നല്‍കാറുണ്ടെന്നും ബിജുരമേശിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ ആരോഗ്യവകുപ്പാണ് കൈകാര്യം ചെയ്യുന്നതുകൊണ്ട് ബാറിന്റെ വിഷയത്തില്‍ ഇടപെട്ട് കാശ് വാങ്ങേണ്ട ആവശ്യമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. താന്‍ പണം വാങ്ങിയിട്ടില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ചെലവുകള്‍ നടത്തിയത് പാര്‍ട്ടിയാണ്. നിയമസഭയില്‍ ഈ വിഷയത്തില്‍ നേരത്തെ വിശദീകരണം നല്‍കിയതാണെന്നും ശിവകുമാര്‍ വ്യക്തമാക്കി.

ലണ്ടന്‍: സിറിയന്‍ അഭയാര്‍ത്ഥിക്കുട്ടികള്‍ ബ്രിട്ടനിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലകള്‍ക്കുവേണ്ടി ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ വസ്ത്ര ഫാക്ടറികളിലാണ് കുട്ടികള്‍ തൊഴിലെടുക്കുന്നത്. എച്ച് ആന്‍ഡ് എമ്മും നെക്സ്റ്റുമാണ് തങ്ങളുടെ ഫാക്ടറികളില്‍ സിറിയയിലെ കുട്ടികള്‍ ജോലി ചെയ്യുന്ന കാര്യം സമ്മതിച്ചിട്ടുളളത്. കൂടുതല്‍ കമ്പനികളില്‍ സിറിയന്‍ കുട്ടികള്‍ ഉണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. ബ്രിട്ടനില്‍ വ്യാപാരം നടത്തുന്ന വസ്ത്രങ്ങളിലേറെയും ചൈന, കമ്പോഡിയ, ബംഗ്ലാദേശ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലാണ് നിര്‍മിക്കുന്നത്. സിറിയന്‍ അഭയാര്‍ത്ഥികളില്‍ ഏറെ പേരും തമ്പടിച്ചിട്ടുളളത് തുര്‍ക്കിയിലാണ്.
2011ല്‍ ആഭ്യന്തരകലാപം ഉടലെടുത്തതിനെ തുടര്‍ന്ന് ഇരുപത്തഞ്ച് ലക്ഷത്തോളം പേര്‍ ഇതുവരെ തുര്‍ക്കിയില്‍ അഭയം തേടിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുളള അഭയാര്‍ത്ഥികള്‍ രാജ്യത്ത് തൊഴില്‍ ചൂഷണം നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒരു കമ്പനികളും മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ബിസിനസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് റിസോഴ്‌സ് സെന്റര്‍ ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് മുതിര്‍ന്നവരും തൊഴിലെടുക്കുന്നുണ്ട്. എന്നാല്‍ ഇവരിലേറെയും വളരെ താഴ്ന്ന വേതനത്തിനാണ് ജോലി ചെയ്യുന്നത്. തുര്‍ക്കിയിലെ കുറഞ്ഞ പ്രതിമാസ വേതനമായ 309 പൗണ്ടിനും താഴെയാണ് ഇവരുടെ കൂലി.

പല കുട്ടികളും പാടത്തും ഫാക്ടറികളിലും വളരെക്കുറഞ്ഞ കൂലിയില്‍ പണിയെടുക്കുന്നു. രാജ്യാന്തര തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഈ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത്. പന്ത്രണ്ട് വയസില്‍ താഴെയുളള കുട്ടികളെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കരുതെന്ന് നിയമമുണ്ട്. പതിമൂന്നും പതിനാലും വയസുളള കുട്ടികളെ ചെറിയ ജോലികള്‍ ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന കുട്ടികളെ പഠനത്തിലേക്ക് തിരിച്ച് വിടാമെന്ന് എച്ച് ആന്‍ഡ് എമ്മും നെക്സ്റ്റും ഉറപ്പ് നല്‍കി. ഇവരുടെ കുടുംബത്തിന് ആവശ്യമായ പിന്തുണ നല്‍കാമെന്നും ഈ കമ്പനികള്‍ അറിയിക്കുന്നു.

എന്നാല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ പ്രായം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രിമാര്‍ക്കിലും സി ആന്‍ഡ് എയിലും സിറിയന്‍ അഭയാര്‍ത്ഥികള്‍ പണിയെടുക്കുന്നതായി അവര്‍ വ്യക്തമാക്കി. എന്നാല്‍ അഡിഡാസ്, ബര്‍ബെറി, നികെ, പ്യുമ തുടങ്ങിയ കമ്പനികളില്‍ രേഖകളില്ലാത്ത സിറിയക്കാര്‍ പണിയെടുക്കുന്നില്ലെന്നാണ് അവരുടെ വിശദീകരണം. ടോപ്‌ഷോപ്പ്, ഡൊറോത്തി പെര്‍ക്കിന്‍സ്, ബര്‍ട്ടന്‍ മെന്‍സ് വെയര്‍ തുടങ്ങിയവയുടെ ഉടമകളായ അര്‍കാഡിയ ഗ്രൂപ്പിന്റെയും വിശദീകരണം ഇതുതന്നെയാണ്. എം ആന്‍ഡ് എസ്, അസോസ്, ഡെബെന്‍ഹാംസ്, സൂപ്പര്‍ഡ്രൈ തുടങ്ങിയ കമ്പനികള്‍ സിറിയന്‍ തൊഴിലാളികളെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഗ്യാപ്, ന്യൂ ലുക്ക്, റിവര്‍ ഐലന്‍ഡ് തുടങ്ങിയ കമ്പനികളും പ്രതികരിച്ചിട്ടില്ല.

ന്യൂയോര്‍ക്ക്: പുകവലി ദൃശ്യങ്ങള്‍ ഉളള സിനിമകള്‍ അഡല്‍റ്റ്‌സ് ഒണ്‍ലി വിഭാഗത്തില്‍ പെടുത്തണമെന്ന് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം. ഇത്തരം സിനിമകള്‍ കുട്ടികളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങളെത്തിക്കാനുളള മാര്‍ഗമായി സിഗരറ്റ് കമ്പനികള്‍ ഉപയോഗിക്കുന്നതായും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ചലച്ചിത്രങ്ങള്‍ പുകയില രഹിതമാകണമെന്നാണ് നിര്‍ദേശം. 2014ല്‍ പുറത്തിറങ്ങിയ ഹോളിവുഡിലെ നാല്‍പ്പത്തിനാല് ശതമാനം ചിത്രങ്ങളിലും കുട്ടികള്‍ക്കായുളള 36 ശതമാനം സിനിമകളിലും പുകവലി ദൃശ്യങ്ങള്‍ ഉളളതായും ലോകാരോഗ്യസംഘടന നിരീക്ഷിക്കുന്നു.
കുട്ടികള്‍ക്കായുളള ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ഏജ് ഏഫ് എക്സ്റ്റിന്‍ക്ഷന്‍ എന്ന 3ഡി സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയില്‍ ഒരു റോബോട്ട് പുകവലിക്കുന്നുണ്ട്. കുറച്ച് കാലം സിനിമയിലും മറ്റ് വിനോദപരിപാടികളിലും നിന്ന് പുകയില ഉത്പന്നങ്ങളെയും സംഭവങ്ങളെയും ഒഴിച്ച് നിര്‍ത്തിയിരുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പുകയില വിരുദ്ധ പ്രചാരണങ്ങളുടെ അധ്യക്ഷ ഡോ. അര്‍മാന്‍ഡോ പെറുഗ പറയുന്നു. 2013-14 ഓടെ വീണ്ടും ഇവ തിരിച്ച് വന്നു. സിനിമകളിലും മറ്റും ധാരാളം പുകവലി രംഗങ്ങള്‍ കാണാന്‍ തുടങ്ങി. പുകയില ഉത്പന്ന കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പരസ്യ മാധ്യമങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. സിനിമകളാണ് ഇവരുടെ അവസാന തട്ടകമായി കണ്ടെത്തിയിട്ടുളളത്.

പ്രായപൂര്‍ത്തിയായ പത്തില്‍ നാല് പേരും തങ്ങള്‍ പുകയില ശീലങ്ങള്‍ തുടങ്ങിയത് സിനിമകളിലും ടിവിയിലും നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണെന്ന് ഒരു അമേരിക്കന്‍ പഠനം വെളിപ്പെടുത്തുന്നു. ടെലിവിഷനിലും മറ്റും തങ്ങളുടെ ഇഷ്ടതാരങ്ങള്‍ പുകവലിക്കുന്നത് കണ്ട് അറുപത് ലക്ഷം ചെറുപ്പക്കാര്‍ 2014ല്‍ പുകവലിച്ച് തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
പുകവലി രഹിത സിനിമകള്‍ക്കായി 2009ലും സമാനമായ ആഹ്വാനം ലോകാരോഗ്യ സംഘടന നല്‍കിയിരുന്നു. എന്നാല്‍ ലോകത്തെ മിക്ക സര്‍ക്കാരുകളും ഇതവഗണിച്ചു. തങ്ങളുപയോഗിക്കുന്ന പുകയില ഉത്പന്നങ്ങളുടെ ബ്രാന്‍ഡുകള്‍ വ്യക്തമാക്കുകയോ അവര്‍ക്ക് ക്രെഡിറ്റ് കൊടുക്കുകയോ ചെയ്യരുതെന്ന് സിനിമാ നിര്‍മാതാക്കളോടും നിര്‍ദേശിച്ചിരുന്നു. ഇതും വ്യാപകമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനെതിരായ ആക്രമണത്തെ അപലപിച്ചു സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ രംഗത്ത്. ക്രിമിനല്‍ കേസിലെ പ്രതി ഉപദ്രവിക്കുന്നതു കണ്ടിട്ടും മിണ്ടാതിരുന്ന പൊലീസുകാരുടെ നടപടി നാണക്കേട് ആണെന്നും ഇവരെ പിരിച്ചുവിടണമെന്നും ഡിജിപി ഫേസ്ബുക്കില്‍ കുറിച്ചു.
ക്രിമിനല്‍ കേസിലെ പ്രതി ഉപദ്രവിക്കുന്നത് കണ്ടിട്ടും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെടാത്തത് ലജ്ജാകരമാണ്. സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കും വീഴ്ച പറ്റി. കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടുകയാണ് വേണ്ടതെന്നും ടി.പി സെന്‍കുമാര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

കേരള പൊലീസിന്റെ സമീപകാല ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ് ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസ് (റിട്ട.) നെ ശരത് എന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഒരാള്‍ ക്രൂരമായി ആക്രമിക്കുന്നതും, ആക്രമണത്തിനു ശേഷവും തികഞ്ഞ പൊലീസ് അനാസ്ഥയും, നിസംഗതയും പ്രകടിപ്പിച്ച് നിരവധി പൊലീസുദ്യോഗസ്ഥര്‍ നില്‍ക്കുന്നതും കാണേണ്ടി വന്നത്. മറ്റുള്ളവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നിരവധി പൊലീസുദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും പരിക്കേല്‍ക്കേണ്ടി വരുന്നത്. മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കുമ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടി വന്ന സംഭവങ്ങളും അടുത്തകാലത്തുണ്ടായിട്ടുള്ളതാണ്. അത്തരം ശ്‌ളാഘനീയമായ നടപടികള്‍ക്കിടയിലാണ് തികച്ചും തെറ്റായ ഒരു നടപടി ചില പൊലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഡിജിപി പറയുന്നു.

ഡിജിപിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം താഴെ കൊടുത്തിരിക്കുന്നു.

ശ്രീ. ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസ് (റിട്ട.) ആക്രമിക്കപ്പെട്ടപ്പോള്‍ നടപടി എടുക്കാതിരുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നതിന് തിരുവനന്തപുരം റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറലിന് സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദേശങ്ങള്‍………………….

കേരള പോലീസിന്റെ സമീപകാല ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ് ശ്രീ. ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസ് (റിട്ട.) നെ ശരത് എന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഒരാള്‍ ക്രൂരമായി ആക്രമിക്കുന്നതും, ആക്രമണത്തിനു ശേഷവും തികഞ്ഞ പോലീസ് അനാസ്ഥയും, നിസംഗതയും പ്രകടിപ്പിച്ച് നിരവധി പോലീസുദ്യോഗസ്ഥര്‍ നില്‍ക്കുന്നതും കാണേണ്ടി വന്നത്. മറ്റുള്ളവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നിരവധി പോലീസുദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും പരിക്കേല്‍ക്കേണ്ടി വരുന്നത്. മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കുമ്പോള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടി വന്ന സംഭവങ്ങളും അടുത്തകാലത്തുണ്ടായിട്ടുള്ളതാണ്. അത്തരം ശ്‌ളാഘനീയമായ നടപടികള്‍ക്കിടയിലാണ് തികച്ചും തെറ്റായ ഒരു നടപടി ചില പോലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായത്. കോവളത്ത് ബഹു. കേരള മുഖ്യമന്ത്രി തന്നെ പങ്കെടുക്കുന്ന ചടങ്ങ് പ്രതീക്ഷിച്ച് ആവശ്യത്തിന് ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനും, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആവശ്യമായ അധിക പോലീസ് സേനയെ നല്‍കുകയും, നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതാണ്. ശ്രീ. ടി പി ശ്രീനിവാസന്‍ സാമാന്യേന അറിയപ്പെടുന്ന വ്യക്തിയാണ്. മാത്രമല്ല, അദ്ദേഹം സര്‍ക്കാര്‍ വാഹനത്തിലാണ് അവിടെയെത്തിയത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അപ്പോള്‍ തന്നെ ശരിയായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതും, നടപടികള്‍ സ്വീകരിക്കേണ്ടതുമായിരുന്നു. അതുണ്ടായില്ല. മാത്രമല്ല, അദ്ദേഹത്തെ വളരെയധികം സമരക്കാര്‍ ഉപദ്രവിക്കുന്നതു കണ്ടിട്ടും സമീപമുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ഇടപെടാന്‍ ശ്രമിച്ചില്ല. ഒടുവില്‍ ഒരു കൂട്ടം പോലീസുദ്യോഗസ്ഥരുടെ ഇടയിലേയ്ക്ക് നടന്നു വന്ന അദ്ദേഹത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, നിരവധി കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടേണ്ട ഒരാള്‍ പോലീസുദ്യോഗസ്ഥരുടെ മദ്ധ്യത്തില്‍ വെച്ച് ആക്രമിക്കുമ്പോള്‍ അത് തടയുന്നതിനോ, അക്രമിയെ പിടികൂടുന്നതിനോ യാതൊരു ശ്രമവും നടത്തി കണ്ടില്ല. മര്‍ദ്ദനമേറ്റയാളെ സഹായിക്കുന്നതിനുപോലും അവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ശ്രമിച്ചു കണ്ടില്ല. രണ്ട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരും മറ്റ് പോലീസുദ്യോഗസ്ഥരും തികച്ചും ലജ്ജാകരമായ, സാമാന്യ മര്യാദപോലുമില്ലാത്തവിധമാണ് പെരുമാറിയത്. സമീപകാലത്തൊന്നും കേരള പോലീസിനെ ഇത്രയധികം നാണംകെടുത്തിയ ഒരു പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. ആയതിനാല്‍ തന്നെ ഈ പോലീസുദ്യോഗസ്ഥര്‍ തികച്ചും
മനുഷ്യാവകാശ ലംഘനത്തിന് കൂട്ടു നില്‍ക്കുകയും ഔദ്യോഗിക നിര്‍വ്വഹണത്തില്‍ തികച്ചും അലക്ഷ്യഭാവം കാണിക്കുകയും, തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും ബോധപൂര്‍വ്വം വിട്ടു നില്‍ക്കുന്നതായും കാണുന്നു. മര്‍ദ്ദനമേറ്റ് വീണുകിടക്കുന്ന ഒരു മനുഷ്യന് ഒരു താങ്ങ് കൊടുക്കുന്നതിനുള്ള സാമാന്യമര്യാദപോലും കാണിക്കാത്ത ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറും അവിടെ കാണപ്പെട്ടു. ഇത്തരത്തിലുള്ള പോലീസുദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ ഉണ്ടാകുന്നത് സമൂഹത്തിന് അപകടകരമായിരിക്കും. ആയതുകൊണ്ട് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (തിരുവനന്തപുരം റെയിഞ്ച്) ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളിലേക്ക് എത്തിച്ചേരാവുന്നതും ഗുരുതര ശിക്ഷാനടപടികള്‍ക്കായുള്ള വകുപ്പുതല നടപടികള്‍ ഉടനടി സ്വീകരിക്കേണ്ടതുമാണ്.
ഒരു സസ്‌പെന്‍ഷനില്‍ നില്‍ക്കുന്നതുകൊണ്ട് ഇത്തരം ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനരീതികളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല. ആയതുകൊണ്ട് ഇവരുടെ കര്‍ത്തവ്യബോധം, മനുഷ്യാവകാശ സംരക്ഷണം, പോലീസുദ്യോഗസ്ഥര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം എന്നിവയിലൂന്നി തുടര്‍പരിശീലനം നല്‍കുന്നതിനായി കേരള പോലീസ് അക്കാഡമിയില്‍ ഒരു വര്‍ഷത്തെ തുടര്‍ പരിശീലനത്തിനായി അയക്കേണ്ടതാണ്. ഇവര്‍ക്ക് കാര്യക്ഷമവും, കൃത്യവുമായ പരിശീലനം നല്‍കുന്നതിന് കേരള പോലീസ് അക്കാഡമി ഡയറക്ടര്‍ കൃത്യമായ നടപടികള്‍ എടുക്കേണ്ടതാണ്. ഈ ഉദ്യോഗസ്ഥരെ ഉടനടി തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റി പോലീസ് അക്കാഡമിയിലേക്ക് പാസ്‌പോര്‍ട്ട് ചെയ്യേണ്ടതാണ്. അവിടെ റിപ്പോര്‍ട്ട് ചെയ്തതിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമെ ഇനിയുള്ള ഇവരുടെ ശമ്പളവും പോലീസ് അടിസ്ഥാനത്തിലുള്ള മറ്റ് സൗകര്യങ്ങളും നല്‍കേണ്ടതുള്ളൂ.
ഈ സംഭവം നടക്കുന്ന സമയം കോവളത്ത് ചാര്‍ജിലുണ്ടായിരുന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കൈയ്യില്‍ നിന്നും, എന്തുകൊണ്ട് കൃത്യവിലോപത്തിനും, മനുഷ്യാവകാശ ലംഘനത്തിനും നടപടി സ്വീകരിക്കാതിരിക്കണം എന്നതിനുള്ള വിശദീകരണം വാങ്ങേണ്ടതാണ്.

പ്രണയം എപ്പോഴും കാത്തിരിപ്പിന്റെ സുഖം തരുന്ന നോവാണ്. ഈ പ്രണയദിനം സാക്ഷ്യം വഹിക്കുന്നത് ഒരു നീണ്ടകാലത്തെ പ്രണയത്തിന്റെ സംഗമത്തിനാണ്. ലോകം മുഴുവന്‍ ആ കൂടിച്ചേരലിനുവേണ്ടി കാത്തിരിക്കുകയുമാണ്. നീണ്ട പ്രണയകാലം എന്നു പറഞ്ഞാല്‍ 71 വര്‍ഷത്തെ കാത്തിരിപ്പാണ് യാഥാര്‍ത്ഥ്യമാകുന്നത്.
രണ്ടാം ലോകമഹായുദ്ധം അകറ്റിയ കാമുകനും കാമുകിയും വീണ്ടും കണ്ടുമുട്ടുകയാണ് ഈ പ്രണയദിനത്തില്‍. 93കാരന്‍ നോര്‍വുഡ് തോമസ് വീണ്ടും പഴയ കാമുകിയായ ജോയ്‌സ് മോറിസിനെ കണ്ടുമുട്ടുമ്പോള്‍ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് 72 വര്‍ഷത്തെ കാത്തിരിപ്പിന്റെ സുഖമുണ്ട്. തന്റെ പ്രിയ കാമുകിയെ കാണാനായി 93ാം വയസില്‍ ലോകത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരൊറ്റത്തേക്ക് തോമസ് പറക്കുകയാണ് അമേരിക്കയില്‍ നിന്ന് ആസ്‌ട്രേലിയയിലേക്ക്…

unnamed (1)

രണ്ടാം ലോകമഹായുദ്ധത്തില്‍ വ്യോമസേനയുടെ പാരാട്രൂപ്പറായിരുന്ന തോമസ്, ലണ്ടനിലെ വാരാന്ത്യങ്ങള്‍ മോറിസിനൊപ്പമായിരുന്നു ചെലവഴിച്ചിരുന്നത്. ഓരോ തവണ കാണുമ്പോഴും വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിയുകയാണ് പതിവ്, എന്നാല്‍ അവസാനത്തെ കണ്ടുമുട്ടലില്‍ അടുത്തയാഴ്ച കാണാമെന്ന് പറഞ്ഞ് ആ ആഴ്ചയിലും പിരിഞ്ഞു, പിന്നീട് കണ്ടില്ല.

ഇതിനിടയില്‍ അടിയന്തിരമായി തോമസിന് ഫ്രാന്‍സിലേക്ക് പോകേണ്ടിവന്നു. അവിടെ നിന്നും യുദ്ധത്തിന് ശേഷം അമേരിക്കയില്‍ മടങ്ങിയെത്തിയ തോമസ് ഓര്‍മ്മയിലെ വിലാസം വെച്ച് വിവാഹാഭ്യര്‍ത്ഥനയുമായി മോറിസിന് കത്തയച്ചു. പക്ഷെ, അന്ന് അവര്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ശേഷം തോമസ് മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം കഴിച്ചു. തോമസ് മൂന്നുകുട്ടികളുമായി വിര്‍ജീനിയയില്‍ സന്തുഷ്ടജീവിതം നയിക്കുകയായിരുന്നു. അതിനിടയില്‍ ഈ അടുത്ത് തോമസിന്റെ ഭാര്യ മരിച്ചു.

എന്നാല്‍, മോറിസ് വിവാഹിതയായി ആസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. 2 ആണ്‍മക്കളുണ്ടായശേഷം അവര്‍ പിന്നീട് വിവാഹമോചിതയായി. എങ്കിലും അന്ന് തോമസിന്റെ വിവാഹഅഭ്യര്‍ത്ഥന നിഷേധിച്ചതില്‍ അവര്‍ എല്ലാക്കാലത്തും ദു:ഖിച്ചിരുന്നു. ഒടുവില്‍ ഈയടുത്ത ദിവസം, മകനോട് ഇന്റര്‍നെറ്റിലൂടെ ഒരാളെ കണ്ടുപിടിക്കാനാവുമോ എന്ന് മോറിസ് ചോദിക്കുകയും മകന്‍ തിരച്ചിലാരംഭിക്കുകയും ചെയ്തു.

101ാമത് വ്യോമസേനാ വിഭാഗത്തിലെ നോര്‍വുഡ് തോമസെന്ന് സെര്‍ച്ചുചെയ്ത മോറിസിന്റെ മകന്, 88ാം പിറന്നാള്‍ ദിനത്തില്‍ സ്‌കൈഡൈവ് നടത്തി ശ്രദ്ധനേടിയ തോമസിനെക്കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ലഭിച്ചത്. ലേഖകനെ കണ്ടെത്തി, തോമസിന്റെ നമ്പര്‍ സംഘടിപ്പിച്ച് അമ്മയ്ക്ക് മകന്‍ നല്‍കി. ആദ്യം ഫോണിലും പിന്നെ സ്‌കൈപ്പിലും അവര്‍ സംസാരിച്ചു.

unnamed (1)
തോമസ് വിവാഹം കഴിച്ചതായും, തന്നെ സ്വന്തമാക്കാനായി നിലവിലെ ഭാര്യയെ ഒഴിവാക്കുകയാണെന്നുമാണ് അന്ന് കത്തുകള്‍ വായിച്ചപ്പോള്‍ തോന്നിയെന്നും അതിനാലാണ് അന്ന് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതെന്നും 72 വര്‍ഷത്തിന് ശേഷം മോറിസിന്റെ കുറ്റസമ്മതം. താന്‍ കത്തെഴുതുമ്പോള്‍ വിവാഹിതനായിരുന്നില്ലെന്ന് തോമസ്. പിന്നീട് ഇരുവരും നഷ്ടപ്പെട്ട വര്‍ഷങ്ങളെയോര്‍ത്ത് വിതുമ്പി. പിന്നെ വീണ്ടും നഷ്ടപ്പെട്ട പ്രണയകാലത്തിലേക്ക് തിരിച്ചുപോയി. ഒടുവിലവര്‍ തെറ്റിദ്ധാരണമൂലം നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ തന്നെ തീരുമാനിച്ചു.

അവരോടൊപ്പം ലോകവും കാത്തിരിക്കുകയാണ് ആ അവിസ്മരണീയ കൂടിച്ചേരലിനായി. രണ്ടാം ലോകമഹായുദ്ധം വേര്‍പിരിച്ച ഈ പ്രണയിനികളെ വീണ്ടും യോജിപ്പിക്കാനായി ലോകം മുഴുവന്‍ തോമസിന്റെ യാത്രയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എയര്‍ ന്യൂസിലണ്ട് യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗോഫണ്ട്മി എന്ന  ഗ്രൂപ്പ് ഫണ്ടിംഗ് വെബ്‌സൈറ്റ് വഴി ഇതിനകം യാത്രയ്ക്കായി 7500 ഡോളര്‍ സ്വരൂപിച്ചിട്ടുണ്ട്.

unnamed

തമ്മില്‍ കാണാനും, ഒന്ന് കെട്ടിപ്പുണര്‍ന്ന് ആശംസനേരാനുമുള്ള ആഗ്രഹമാണ് ഇരുവര്‍ക്കുമുള്ളത്, ആ കാത്തിരിപ്പിലാണ് ഇരുവരും. അങ്ങനെ 93ാം വയസില്‍ വിര്‍ജീനിയയില്‍ നിന്ന് 10000 മൈല്‍ അകലെ അഡ്‌ലൈഡിലെത്തി തോമസ് തന്റെ പ്രണയിനിയെ ഈ വാലന്റൈന്‍സ് ഡേയില്‍ വീണ്ടും കാണും, 72വര്‍ഷത്തിന് ശേഷം. ഈ നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പ് നമ്മോട് പറയുന്നു, കാലത്തിനോ കാതങ്ങള്‍ക്കോ മായ്ക്കാനോ മറക്കാനോ കഴിയുന്നതല്ല പ്രണയമെന്ന്.

മാര്‍ക്വേസിന്റെ കോളറാക്കാലത്തെ പ്രണയത്തില്‍ അന്‍പത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്‌ലോറന്റീനോ അരീസയെയും ഫെര്‍മിന ഡാസെയും ഒന്നിച്ചതുപോലെ ഈ പ്രണയവും ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയാണ്.

പത്തനംതിട്ട: എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ നൂറനാട് താമരക്കുളം സ്വദേശി രാജേഷ് കുമാറിനു പിന്നെയും സസ്‌പെന്‍ഷന്‍. ഡിജിപിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ രാജേഷ് കുമാറിന് ചാനല്‍ ചര്‍ച്ചയില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെ പേരിലാണു വീണ്ടും സസ്‌പെന്‍ഷന്‍.
സ്വന്തം മാതാവിനെതിരേ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത്  ഫേസ് ബുക്കില്‍ പോസ്റ്റിട്ട് വിവാദത്തിന് തുടക്കമിട്ട രാജേഷ് കുമാറിനെ കേരളം മുഴുവന്‍ ശ്രദ്ധിച്ചത് ഡി.ജി.പി സെന്‍കുമാറിനെതിരേ രൂക്ഷവിമര്‍ശനം തൊടുത്തു കൊണ്ടുള്ള പോസ്റ്റിലായിരുന്നു.

അതിനു സസ്‌പെന്‍ഷനില്‍ കഴിഞ്ഞു വരവേ, ടി.വി. ചാനലിന്റെ ടോക്‌ഷോയില്‍ പങ്കെടുത്ത് പൊലീസിനെ വിമര്‍ശിച്ചതിന് വീണ്ടും സസ്‌പെന്‍ഷന്‍ നേടിയിരിക്കുകയാണ് രാജേഷ് കുമാര്‍. നിശബ്ദതയുടെ പേരാണ് മരണം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ രാജേഷ് വിമര്‍ശിച്ചത് പൊലീസ് സേനയിലുള്ളവര്‍ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ പെരുമാറ്റച്ചട്ടം എര്‍പ്പെടുത്തിക്കൊണ്ടുള്ള ഡി.ജി.പിയുടെ സര്‍ക്കുലറിനെയായിരുന്നു.

ആറന്മുള ക്ഷേത്രസന്ദര്‍ശനത്തിന് വേണ്ടി ഡി.ജി.പി പൊലീസ് സംവിധാനം ദുരുപയോഗം ചെയ്‌തെന്നും ഔദ്യോഗിക പൊലീസ് സംവിധാനത്തെ മൊത്തത്തില്‍ ആക്ഷേപിച്ചുമായിരുന്നു പോസ്റ്റ്. അതിന്റെ പേരില്‍ കഴിഞ്ഞ ഡിസംബറില്‍ കിട്ടിയ സസ്‌പെന്‍ഷനില്‍ കഴിഞ്ഞു വരവേയാണ് ജനുവരി 10 ന് രാത്രി 7.30 നുള്ള മാതൃഭൂമിയിലെ ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഫേസ്ബുക്കും പൊലീസും എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത രാജേഷ് പൊലീസ് സേനയുടെ നവീകരണത്തിനും പൊതുജനങ്ങളുടെ സംരക്ഷണത്തിനും വേണ്ടി പൊലീസ് ആസ്ഥാനത്തുനിന്നു പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറുകളെ സംബന്ധിച്ച് വിമര്‍ശനാത്മകമായി സംസാരിക്കുകയായിരുന്നു. നിലവില്‍ സസ്‌പെന്‍ഷനില്‍ ആണെങ്കിലും പൊലീസിന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനാണ് വീണ്ടും സസ്‌പെന്‍ഷനെന്നു പറയുന്നു. ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പത്തനംതിട്ട സി.ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പോലീസ് സംവിധാനത്തില്‍ മുകളിലും താഴെയുമുള്ളവര്‍ തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്ന മറ്റൊരു നടപടിയായാണ് ഇത് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ടോമിന്‍ തച്ചങ്കരിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത ശ്രീലേഖ ഐപിഎസിനെതിരെയോ ഡിജിപിയുമായി പരസ്യമായി കൊമ്പ് കോര്‍ത്ത ജേക്കബ് തോമസിനെതിരെയോ യാതൊരു നടപടിയുമെടുക്കാന്‍ ഉന്നതര്‍ തയ്യാറല്ലാത്തപ്പോള്‍ ആണ് പോലീസുകാരന് സസ്പെന്ഷന് മേല്‍ വീണ്ടും സസ്പെന്‍ഷന്‍

സിഡ്‌നി: അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 17 റണ്‍സ്. പന്തുമായി ഓസ്‌ട്രേലിയയുടെ ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റ് ആന്‍ഡ്രൂ ടൈ. ബാറ്റിംഗ് ക്രീസില്‍ ഇന്ത്യയുടെ പഴയ പടക്കുതിര യുവരാജ് സിംഗ്. കളി ഓസ്‌ട്രേലിയ ജയിച്ചു എന്ന് കരുതിയ നിമിഷം. എന്നാല്‍ ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല എന്ന് പറഞ്ഞ പോലെയായിരുന്നു യുവരാജിന്റെ കളി. ഒന്നാം പന്ത് ഫോര്‍. രണ്ടാം പന്ത് സിക്‌സ്. അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് റെയ്‌നയും ഗാംഭീരമാക്കിയതോടെ ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരി.
ജയിക്കാന്‍ 198 റണ്‍സിന്റെ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് മിന്നും തുടക്കമാണ് കിട്ടിയത്. 3.2 ഓവറില്‍ ശിഖര്‍ ധവാന്‍ ഔട്ടാകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 46. വെറും ഏട്ടേ എട്ട് പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം ശിഖര്‍ ധവാന്‍ അടിച്ചത് 26 റണ്‍സ്. 38 പന്തില്‍ 5 ഫോറും 1 സിക്‌സും സഹിതം രോഹിത് ശര്‍മയും 50 റണ്‍സോടെ കോലിയും 49 നോട്ടൗട്ടുമായി സുരേഷ് റെയ്‌നയും കളം നിറഞ്ഞു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ പകരക്കാരന്‍ നായകന്‍ ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറിയുടെ കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 71 പന്തുകള്‍ നേരിട്ട വാട്‌സന്‍ 10 ഫോറും 6 സിക്‌സും പറത്തി. ഹെഡ്, ഖ്വാജ, ലിന്‍ എന്നിവരും ഓസീസിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വാട്‌സനാണ് മാന്‍ ഓഫ് ദ മാച്ച്. വിരാട് കോലി മാന്‍ ഓഫ് ദ സീരിസ്. പരമ്പര 3 – 0 ത്തിന് തൂത്തുവാരിയ ഇന്ത്യ ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തും എത്തി. ഓസ്‌ട്രേലിയ എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു.

ന്യൂഡല്‍ഹി: ഭിന്നശേഷിയുളള യാത്രക്കാരിക്ക് വീല്‍ചെയര്‍ നിഷേധിക്കുകയും ഇഴഞ്ഞുനീങ്ങന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടതായും ആരോപണം . ഡല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറായ അനിതാ ഘായിയാണ് ആരോപണം ഉന്നയിച്ചത്.
ഡെറാഡൂണ്‍ നിന്ന് ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവര്‍ വീല്‍ ചെയറനുവേണ്ടി നല്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു എങ്കിലും സൗകര്യം ഒരുക്കി നല്‍ക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞില്ല തുടര്‍ന്ന് ഇവരോട് ഇഴഞ്ഞുനീങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു എന്നുമാണ് ആരോപണം. ഭിന്നശേഷിയുള്ളവര്‍ക്ക് വിമാനത്തിന്‍ പടിവാതില്‍ വരെ പോകാനുള്ള വീല്‍ ചെയര്‍ നല്‍ക്കേണ്ടത് സര്‍ക്കാര്‍ എയര്‍ലൈന്റെ കടമയാണ്.

എന്നാല്‍, എയര്‍ ഇന്ത്യ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നല്‍ക്കുന്നു എന്നായിരുന്നു എയര്‍ ഇന്ത്യയുടെ പ്രതികരണം. യാത്രക്കാര്‍ക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

RECENT POSTS
Copyright © . All rights reserved