മണമ്പൂര്‍ സുരേഷ്
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന കാലയളവില്‍, ‘വൈസ്രോയ്‌സ് ഹൗസ്’ എന്ന ചിത്രവുമായി വരികയാണ് ബ്രിട്ടനിലെ പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രകാരിയായ ഗുരീന്ദര്‍ ഛദ്ദ. സ്വാതന്ത്ര്യ സമര കാലവും തുടര്‍ന്നു നടന്ന വിഭജനവും ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹവും കൂട്ടക്കുരുതിയും ചലച്ചിത്ര സംവിധായകരുടെയും ചരിത്ര കാരന്മാരുടെയും അക്ഷയ ഖനിയാണ്. ചരിത്രം വിജയിച്ചവരുടെ സൃഷ്ടടി ആയിരിക്കെ ഗുരീന്ദര്‍ ഛദ്ദ മറ്റോരു പാഠഭേദം അവതരിപ്പിക്കുകയാണ്. ‘വൈസ്രോയ്‌സ് ഹൗസ് ഇപ്പോള്‍ ഇവിടെ തിയേറ്ററില്‍ റിലീസ് ആയിരിക്കയാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനും അത് നടപ്പിലാക്കാനും ചുമതലപ്പെടുത്തി ലണ്ടനില്‍ നിന്നും അയക്കുന്ന ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റന്റെയും അദ്ദേഹത്തിന്റെ പത്‌നി എഡ്വീന മൗണ്ട് ബാറ്റന്റെയും ഔദ്യോഗിക വസതിയാണ് ചിത്രത്തിന്റെ ന്യൂക്ലിയസ്. വൈസ്രോയിയുടെ വസതിക്കകത്തും അതിനു ചുറ്റും ചരിത്രം പിറവിയെടുക്കുകയാണ്. അല്ലെങ്കില്‍ അങ്ങനെയാണ് ജനം വിശ്വസിക്കുന്നത്. ഒരു പക്ഷെ മൗണ്ട് ബാറ്റന്‍ പോലും അത് വിശ്വസിച്ചിരുന്നു. ചരിത്രത്തിന്റെ യഥാര്‍ഥ തിരക്കഥ എഴുതുന്നത് അവിടെയെങ്ങുമല്ല എന്ന കാര്യം മൗണ്ട്ബാറ്റന്‍ പോലും അറിയുന്നില്ല. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങളെപ്പോലെ ബ്രിട്ടന്റെ സാമ്രാജ്യ താല്‍പര്യങ്ങളുടെ ഇരയായി മാറുകയാണ് മൗണ്ട്ബാറ്റന്‍.
അഞ്ചു മാസം തികച്ചു ഇല്ലാത്തപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുന്ന, ഭരണം കൈമാറുന്ന ചുമതലയുമായി ദല്‍ഹിയില്‍ എത്തുന്ന മൗണ്ട്ബാറ്റന്‍ പല അനുരഞ്ജന ചര്‍ച്ചയിലും ഏര്‍പ്പെടുന്നു. ആദ്യ പ്രധാന മന്ത്രി ആയി ജിന്നയെ കൊണ്ടുവരണം എന്ന അനുരഞ്ജനം തന്നെ നെഹ്രുവും സംഘവും എതിര്‍ക്കുന്നു. നെഹ്റു ജിന്ന തര്‍ക്കങ്ങളുടെ ഉള്ളറകളിലെക്കൊന്നും ചിത്രം പോകുന്നില്ല.
ഇന്ത്യയെ വിഭജിക്കണം എന്ന മുസ്ലിം ലീഗിന്റെ വാദം ശക്തമായതോടെ മൌണ്ട് ബാടനും അസംത്രുപ്തിയോടെ അതംഗീകരിക്കുകയും വിഭജനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുകയാണ്.
തുടര്‍ന്ന് ബൗണ്ടറി കമ്മീഷന്റെ നിയമനവും ഒരു രാജ്യത്തെ എങ്ങനെ വെട്ടി മുറിക്കണം എന്നറിയാതെ കുഴയുന്ന ഏകാംഗ കമ്മീഷനെയുമാണ് നാം കാണുന്നത്. സ്വാതന്ത്യ ദിനത്തോട് കൂടുതല്‍ അടുക്കുന്തോറും എന്ത് ചെയ്യണം എന്നറിയാതെ ആശയക്കുഴപ്പത്തിലാവുകയാണ് ബൗണ്ടറി കമ്മീഷന്‍. ഈ ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകള്‍ ഇവിടെ തുടങ്ങുകയാണ്.
ഇവിടെ മൗണ്ട് ബാറ്റനും എഡ്വീന മൗണ്ട് ബാറ്റനും വെറും കഥാപാത്രങ്ങള്‍ മാത്രം ആയി മാറുന്നു. അവരൊന്നും അറിയാതെ ജനറല്‍ ഹെയ്‌സ്റ്റിങ്ങ്‌സ് ബൗണ്ടറി കമ്മീഷനു വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. ഇന്ത്യയെ എങ്ങനെ വിഭജിക്കണം എന്ന മാപ്പോട് കൂടി. തയ്യാറാക്കിയത് രണ്ടു വര്‍ഷം മുന്‍പ് 1945 ഇല്‍ മറ്റൊരു പ്രൈം മിനിസ്റ്റര്‍- വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, ലണ്ടനില്‍ വച്ചും! അങ്ങനെ ഇന്ത്യാ വിഭജനത്തിന്റെ തിരക്കഥ മൗണ്ട് ബാറ്റന്‍ പ്ലാന്‍ എന്ന പേരില്‍ മൗണ്ട് ബാറ്റന്‍ പോലും അറിയാതെ ലണ്ടനില്‍ രചിക്കപ്പെടുക ആയിരുന്നു. സോവിയറ്റ് യൂണിയന്‍ പ്രബലമായിരുന്ന ഒരു കാലയളവില്‍ ബ്രിട്ടന്റെ വ്യവസായ വ്യാപാര സൈനികതന്ത്ര താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമായ രീതിയിലാണ് ഇന്ത്യാ വിഭജനത്തിന്റെ രൂപ രേഖ തയാറാക്കിയത്. അങ്ങനെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഗ്രാന്റ് ഡിസൈന്‍ ലണ്ടനില്‍ രൂപം കൊണ്ടു. പുതുതായി പുറത്ത് വന്ന ഔദ്യോഗിക രേഖകള്‍ ആധാരമാക്കിയാണ് സംവിധായിക ഈ നിഗമനത്തില്‍ എത്തിയത്.
ചരിത്രം വിജയിച്ചവരുടെ സൃഷ്ട്ടി ആകുമ്പോള്‍ സ്വതന്ത്ര ഇന്ത്യയിലെ ഒരു വനിതയുടെ പിന്മുറക്കാരി സ്വാതന്ത്ര്യത്തിനും ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം ബ്രിട്ടനില്‍ നിന്നുകൊണ്ട് പറയുകയാണ് ചരിത്രം നിങ്ങള്‍ പറയുന്ന വഴിക്കല്ല ഇങ്ങനെയും കാണാമെന്നു. ചരിത്രം ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നുള്ള ഒരു പിടിച്ചുപറ്റല്‍ കൂടി ആണ്. ഹ്യൂ ബോനെവേല്‍ മൗണ്ട് ബാറ്റനായും, ജിലിയന്‍ ആന്‍ഡേഴ്‌സണ്‍ എഡ്വിന മൌണ്ട് ബാറ്റനായും ഹൃദ്യമായഭിനയിക്കുന്നു. ഹിന്ദു മുസ്ലിം പ്രേമ കഥ ചിത്രത്തില്‍ കൊണ്ട് വരുന്നത് ഇന്ത്യയിലെ ഹുമ കുരെഷിയിലൂടെയും, മനീഷ് ദയാലിലൂടെയുമാണ്. ഓം പുരിയുടെ അവസാനത്തെ ചിത്രമാകാമിത്. മൈക്കല്‍ ഗാമ്പന്‍ തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് നടീനടന്മാരുള്ള ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ”ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം” സംവിധാനം ചെയ്ത ഗുരീന്ദര്‍ ചധയുടെ ‘വൈസ്രോയ്‌സ് ഹൗസ്’. എ.ആര്‍. റഹ്മാന്റെതാണ് സംഗീതം.
കുടുംബജീവിതത്തിന്റെ യഥാര്‍ത്ഥമായ ധര്‍മ്മം സ്‌നേഹവും ജീവനും പങ്കുവയ്ക്കുക എന്നതാണ്. കുടുംബ പൈതൃകം മാതാപിതാക്കളിലൂടെ മക്കളിലേയ്ക്ക് കൈമാറപ്പെടുന്നു. പഴയ കൂട്ടുകുടുംബത്തിൽ നിന്നും വിട്ട് ഇന്നത്തെ തലമുറ അണു കുടുംബങ്ങളില്‍ ഉണ്ടാകുന്ന വെല്ലുവിളികളെ പോലും നേരിടുന്നത്തിൽ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുള്ളതാണ്. ഒരു ജോലി തേടിയുള്ള ജീവിത പ്രയാണത്തിൽ പല മലയാളികളും പ്രവാസികളായി മാറി എന്നുള്ളത് ഒരു നഗ്നസത്യം. മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും വിട്ട് പുറം രാജ്യങ്ങളിൽ ജോലിചെയ്യുന്ന വിദേശമലയാളികളുടെ കൊച്ചുകാര്യങ്ങൾ പോലും പ്രവാസികളായ നാമെല്ലാവരും ശ്രദ്ധിക്കുന്നു. ഇതാ ഇവിടെ ഒരു ബഹറിൻ മലയാളി സ്വന്തം പിതാവിനെ ബഹറിനിൽ കൊണ്ടുവരാനായി ചെയ്ത ത്യാഗം പ്രവാസികളായ ഓരോ മലയാളിക്കും പാഠമാകേണ്ടതാണ്. സ്വന്തം മാതാപിതാക്കളെ എന്തിന്റെ കാരണം കൊണ്ടായാലും വൃദ്ധസദനകളിൽ തള്ളുന്ന പുതുതലമുറക്ക് ഒരു വഴികാട്ടിയാകട്ടെ ദേവസി ചിറമേൽ എന്ന യുവാവിന്റെ കണ്ണ് നനയിക്കുന്ന പ്രവർത്തി എന്ന് ആശംസിക്കുന്നു… ഡേവിസിന്റെ ഫേസ്ബുക് പോസ്റ്റിനു കിട്ടിയ ഷെയറുകളുടെ എണ്ണവും ലൈക്കുകളും ഇതിന്റെ തെളിവാണ് ..
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം..
‘ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം’
ഞാന്‍ ജോലി ചെയ്യുന്ന രാജ്യമായ ബഹറിനിലെക്ക് കുറേക്കാലമായി എന്റെ അപ്പച്ചനെ ഞാന്‍ ക്ഷണിക്കുന്നു. അപ്പോഴോക്കെ സന്തോഷത്തോടെ അപ്പച്ചന്‍ അത് നിരസിക്കുമായിരുന്നു. അതിനിടയില്‍ മൂന്ന് പ്രാവശ്യം എന്റെ അമ്മച്ചി ബഹറനില്‍ വന്ന് പോയീ. അപ്പോഴും അപ്പച്ചന്‍ വന്നില്ല. ഈ കഴിഞ്ഞ ഡിസംബറില്‍ ആണ് ഞാന്‍ ആ വിവരം അറിയിന്നുന്നത്, അപ്പച്ചന്‍ വരാന്‍ മടിക്കുന്നതിന്റെ കാരണം.
കൃഷിക്കാരായ തനി നാട്ടിന്‍പുറത്തുകാരാണ് ഞങ്ങളുടെ കുടുംബം. ഇന്നേവരെ എന്റെ അപ്പച്ചന്‍ ചെരിപ്പ് ധരിച്ചിട്ടില്ല. PANTS എന്നാ പാശ്ചാത്യരുടെ കോണകവും ഇടാറില്ല. അതുകൊണ്ട് മുണ്ടും ഷര്‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാല്‍ എന്റെ മോന് അവന്റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുന്‍പില്‍ ഞാന്‍ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചന്‍ വരാന്‍ മടിക്കുന്നത് എന്ന്.
ഇന്ന് ഞങ്ങള്‍ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചന്‍ ഈ അറബിനാട്ടില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ അത് എന്റെ പിതാവിന്റെ ആ നഗ്‌നമായ കാലുകള്‍ കൊണ്ട് കുന്നും, മലയും, പാടവും, പറമ്പും, കല്ലും, മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തിന്റെ പ്രതിഫലം ആണ്. മക്കളുടെ പത്രാസ്സിന് അനുസരിച്ച് മാതാപിതാക്കളെ കോലം കേട്ടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ചെറിയൊരു വേദന ഉണ്ട്, പക്ഷെ ആ വേദനക്ക് നല്ലോരു സുഖം കിട്ടുന്നത്, മാതാപിതാക്കള്‍ നമ്മള്‍ക്ക് വേണ്ടി അനുഭവിച്ച കഷ്ടതകള്‍ ഓര്‍ക്കുമ്പോള്‍ ആണ്. മാതപിതാക്കള്‍ മക്കള്‍ക്കുവേണ്ടി അനുഭവിക്കുന്ന വേദന മനസിലായത് ഞാനും ഒരു പിതാവ് ആയപ്പോഴാണ്. കുഴിമാടത്തില്‍ പൂക്കള്‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതപിതാക്കളുടെ കയ്യില്‍ നമ്മള്‍ക്ക് പൂക്കള്‍ കൊടുക്കാം.
വാര്‍ദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും, ഉത്തരവാദിത്വവും ആണന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു.
ദൈവമേ അങ്ങേക്ക് നന്ദി.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സിന്റെ പാസഞ്ചര്‍ ജെറ്റ് വിമാനം ചക്രത്തിനുണ്ടായ തകരാറുമൂലം ഇന്നലെ അടിയന്തരമായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ മുന്നിലെ ചക്രം ചലിക്കാതായതോടെയാണ് പൈലറ്റ് അടിയന്തര ലാന്‍ഡിംങിന് അനുമതി തേടിയത്. യോര്‍ക്ക്‌ഷെയറിനു മുകളിലൂടെ പലകുറി വട്ടമിട്ടു പറന്ന വിമാനം ഒടുവില്‍ ഹിത്രൂവില്‍ ഇറക്കുകയായിരുന്നു. ഇരുപത് മിനിറ്റോളം ഡ്യൂസ്‌ബറിക്ക് മുകളിലൂടെ പറന്നതായി ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തി. കാരണം വ്യക്തമാല്ലത്തതിനാൽ ലോങ്ങ് റേഞ്ച് ക്യാമറയിൽ പകർത്തിയ ചിത്രത്തിൽ നിന്നുമാണ് കാര്യം മനസ്സിലായതെന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തിയതായി മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
853 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന എമിറേറ്റ്സ് A380 (ഇകെ.18) ഇന്നലെ ഉച്ചയ്ക്ക് 1.32 നായിരുന്നു മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍നിന്നും വിമാനം ദുബായിലേക്ക് യാത്ര ആരംഭിച്ചത്. വിമാനം പറന്നുയര്‍ന്നശേഷം ഉള്ളിലേക്ക് വലിയേണ്ട ചക്രങ്ങള്‍ ചലിക്കാതായോടെയാണ് തകരാര്‍ മനസിലാക്കി പൈലറ്റ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചത്. ഈസമയം എടുത്തിട്ടുള്ള വിമാനത്തിന്റെ ചിത്രങ്ങളില്‍ ചക്രം പുറത്തേക്ക് തള്ളിനില്‍ക്കുന്നത് കൃത്യമായി കാണാം. വിമാനം ആകാശത്തിലൂടെ ഏറെനേരം വട്ടമിട്ടു പറക്കുന്നത് ശ്രദ്ധയില്‍പെട്ട ഒരു ഡ്യൂസ്‌ബെറിക്കാരൻ ആണ് ഈ ചിത്രം കാമറയിലാക്കിയത്.
മാഞ്ചസ്റ്റർ ദുബായ് വിമാനം തിരിച്ചുവിട്ട് ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ മൂന്ന് മണിയോടുകൂടി സുരക്ഷിതമായി ഇറക്കിയെന്ന് എമിറേറ്റ്സ് വ്യക്താവ് അറിയിച്ചു. യാത്രക്കാരെ എല്ലാം മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കിയെന്നും വ്യക്താവ് വെളിപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷക്കാണ് മുഖ്യ പരിഗണനയെന്നും അവർ പറഞ്ഞു.
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജി വര്‍ഗീസിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കസ്റ്റഡിയില്‍. മിഷേലിനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന് കരുതുന്ന തലശേരി സ്വദേശിയെയും മിഷേലിന്റെ പരിചയക്കാരനായ യുവാവിനെയുമാണ് കസ്റ്റഡിയില്‍ എടുത്തത്. മിഷേലിന്റെ പരിചയക്കാരനെ ചെന്നെയില്‍ നിന്ന് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. മിഷേലിനെ ഇയാള്‍ ശല്യപ്പെടുത്തിയിരുന്നതായി പരാതി ലഭിച്ചിരുന്നു. കൊച്ചി കായലിലാണ് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്.
മിഷേല്‍ മുങ്ങി മരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മിഷേല്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് എഴുതി തള്ളാന്‍ പൊലീസ് ധൃതി കാണിക്കുകയാണെന്നും വീട്ടുകാര്‍ കുറ്റപ്പെടുത്തി. കാണാതായ ദിവസം മിഷേല്‍ കലൂര്‍ പള്ളിയിലെത്തി പ്രാര്‍ത്ഥിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്.ഞായറാഴ്ചകളില്‍ അവധിയായതിനാല്‍ മിഷേല്‍ വീട്ടില്‍ പോകുകയായിരുന്നു പതിവ്. തിങ്കളാഴ്ച്ച പരീക്ഷയായതിനാലാണ് മിഷേല്‍ ഹോസ്റ്റലില്‍ നിന്നത്.
കലൂര്‍ പള്ളിയില്‍ നൊവേന കൂടാന്‍ പോയ പെണ്‍കുട്ടി എട്ടുമണിയായിട്ടും ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒരു യുവാവ് പെണ്‍കുട്ടിക്ക് പിന്നാലെ നടന്നിരുന്നതായി സൂചനയുണ്ട്. മിഷേല്‍ മരിച്ച ദിവസം ഇയാളുടെ ഫോണ്‍കോള്‍ മിഷേലിനു വന്നതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ പാടുകള്‍ ഇല്ലാതിരുന്നതിനാല്‍ ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.
ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ മടുത്തുവെന്ന് മഹൈരി ബ്ലാക്ക്. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം വെളിപ്പെടുത്തി. പെയ്സ്ലി, റെന്‍ഫ്രൂഷയര്‍ സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി എംപിയാണ് ബ്ലാക്ക്. ഹൗസ് ഓഫ് കോമണ്‍സുമായി യോജിച്ച് പോകാനാകുന്നില്ലെന്നാണ് ബ്ലാക്ക് പറയുന്നത്. 22 വയസ് മാത്രമാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റംഗത്തിന് ഉള്ളത്.
രണ്ടു വര്‍ഷത്തോളമായി താന്‍ പാര്‍ലമെന്റില്‍ അംഗമാണ്. ഇപ്പോള്‍ താന്‍ ഇത് വെറുത്തു കഴിഞ്ഞെന്ന് സണ്‍ഡേ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. ഇത് തികച്ചും വ്യക്തിപരമാണ്. എല്ലാ ആഴ്ചയിലും ഇവിടെ വരണം. മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ഒട്ടേറെപ്പേരുമായി ഒരുമിച്ച് ജോലി ചെയ്യണം. ഇവിടുത്തെ രീതികള്‍ പഴയതും കാലഹരണപ്പെട്ടതുമാണ്. ഏറെ സമയം എടുക്കുന്നവ. സമയ നഷ്ടം മാത്രമാണ് ഇതിന്റെ ഫലമെന്നും ബ്ലാക്ക് പറയുന്നു.
2020ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറയുമ്പോളും അക്കാര്യം ഉറപ്പിക്കാന്‍ ബ്ലാക്ക് തയ്യാറല്ല. താന്‍ ചില കാര്യങ്ങളില്‍ വീണുപോയാല്‍ അവിടെത്തന്നെ തുടരുന്നതാണ് പതിവ്. യൂണിവേഴസിറ്റിയില്‍ പോയപ്പോള്‍ അവിടെത്തന്നെ കുറച്ചുകാലം തുടര്‍ന്നു. പിന്നീട് ജോലികള്‍ ചെയ്തപ്പോളും അങ്ങനെ തന്നെയെന്നും ബ്ലാക്ക് പറയുന്നു. ലേബര്‍ ഫോറിന്‍ ഷാഡോ സെക്രട്ടറിയായിരുന്ന ഡഗ്ലസ് അലക്‌സാന്‍ഡറെയാണ് തന്റെ 20-ാമത്തെ വയസില്‍ ഇവര്‍ തോല്‍പ്പിച്ച് പാര്‍ലമെന്റ് അംഗമായത്.
ലണ്ടന്‍: സ്വയം തൊഴില്‍ സംരംഭകരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ദ്ധിപ്പിച്ച നടപടി ടോറികളുടെ ആഭ്യന്തര സംഘര്‍ഷം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. 145 മില്യന്‍ പൗണ്ടിന്റെ നികുതി വരുമാനം പ്രതീക്ഷിക്കുന്ന പദ്ധതി ഇതോടെ കോമണ്‍സ് ചര്‍ച്ചയില്‍ പരാജയപ്പെടുമോ എന്ന ഭീതിയിലാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പു വാദ്ഗാനം ലംഘിച്ചാണ് നികുതി വര്‍ദ്ധിപ്പിക്കാന്‍ ബജറ്റില്‍ ഫിലിപ്പ് ഹാമണ്ട് നിര്‍ദേശിച്ചത്. എന്നാല്‍ ഈ വിധത്തില്‍ ബജറ്റിനെ താറുമാറാക്കിയതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ മാത്രമേ എംപിമാര്‍ക്ക് ആശയക്കുഴപ്പമുള്ളൂ എന്നാണ് വിവരം.
പ്രതിവര്‍ഷം 16,250 പൗണ്ടിനു മേല്‍ വരുമാനമുള്ള സ്വയം തൊഴില്‍ സംരംഭകര്‍ക്കാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതത്തില്‍ വര്‍ദ്ധന വരുത്തിയത്. ഈ നീക്കത്തെ എതിര്‍ക്കുമെന്ന് 18 കണ്‍സര്‍വേറ്റീവ് എംപിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കോമണ്‍സ് വോട്ടെടുപ്പില്‍ ഈ നിര്‍ദേശം പരാജയപ്പെടും. ബജറ്റിനു മുമ്പ് ബജറ്റ് നിര്‍ദേശങ്ങളെക്കുറിച്ച് മന്ത്രിസഭയില്‍ ഹാമണ്ട് ഹ്രസ്വമായി വിശദീകരണം നല്‍കിയെങ്കിലും നികുതി വര്‍ദ്ധനയെക്കുറിച്ച് പറഞ്ഞിരുന്നില്ല.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായ ഈ നീക്കം മൂലം പല അഭിമുഖങ്ങളിലും മന്ത്രിമാര്‍ക്ക് ഉത്തരം മുട്ടുകയും ചെയ്തിരുന്നു. 2.5 മില്യന്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഈ വര്‍ദ്ധിച്ച ഇന്‍ഷുറന്‍സ് വിഹിതം നല്‍കേണ്ടിവരും. ഇത് വര്‍ഷം ശരാശരി 240 പൗണ്ട് വരുമെന്നാണ് ട്രഷറി കണക്കാക്കുന്നത്.
റജി നന്തികാട്ട്
സംഗീതവും നൃത്തവും സമന്യയിപ്പിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി ഒരുക്കുന്ന ‘വര്‍ണനിലാവ് ‘ മാര്‍ച്ച് 17 ശനിയാഴ്ച ഈസ്റ്റ് ഹാമിലെ ശ്രീ നാരായണഗുരു മിഷന്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 5.30ന് മികച്ച സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ടോണി ചെറിയാന്‍ ആഘോഷം ഉദഘാടനം ചെയ്യും. സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് സ്വാഗതപ്രസംഗം നടത്തും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറും. കൂടെ പ്രമുഖ ഗായകരായ മനോജ് പണിക്കര്‍, വക്കം ജി. സുരേഷ്‌കുമാര്‍, സതീഷ് കുമാര്‍, ജെയ്ന്‍ കെ. ജോണ്‍, ജോയ്സി ജോയ്, ശാന്തമ്മ സുകുമാരന്‍, മനീഷ ഷാജന്‍ തുടങ്ങിയ പ്രമുഖ ഗായകര്‍ മലയാളികളുടെ മനസ്സില്‍ നീറുന്ന നൊമ്പരമായി നില്‍ക്കുന്ന അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണി ആലപിച്ച ഗാനങ്ങളും ഉള്‍പ്പെടുത്തി പഴയതും പുതിയതുമായ ചലച്ചിത്ര ഗാനങ്ങള്‍ ആലപിക്കും.
പ്രമുഖ നാടകവേദിയായ ദൃശ്യകല അവതരിപ്പിച്ച ‘നിറ നിറയോ നിറ’ യിലെ അഭിനേതാക്കളെയും പിന്നണി പ്രവര്‍ത്തകരെയും ലണ്ടന്‍ മലയാള സാഹിത്യവേദി ആദരിക്കും. മികച്ച കലാകാരന്‍ ജെയ്‌സണ്‍ ജോര്‍ജ് കവിത ആലപിക്കും. മികച്ച സംഘാടകനും അഭിനേതാവും ആയ സി. എ. ജോസഫും സാഹിത്യകാരിയും പ്രഭാഷകയുമായ മീര കമലയും ആശംസകള്‍ നേരും. പ്രമുഖ നൃത്താധ്യാപകരായ കലാഭവന്‍ നൈസ്, കലാമണ്ഡലം ശ്രുതി, ധന്യ രാമന്‍ തുടങ്ങിയ പ്രതിഭകളെ വേദിയില്‍ ആദരിക്കുന്നതായിരിക്കും.
ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കുന്ന സാഹിത്യവേദി പുരസ്‌കാരങ്ങള്‍ക്ക് 2016 ല്‍ അര്‍ഹരായ പ്രമുഖ എഴുത്തുകാരായ ജിന്‍സണ്‍ ഇരിട്ടിയും ജോയിപ്പാനും പ്രസിദ്ധ കലാകാരന്‍ മനോജ് ശിവയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന്
ഷാജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07852437505; 07584074707
സ്വന്തം ലേഖകന്‍
ഒരു കാലത്ത് ഭാരതത്തിലെ ഇടതു രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.ഐ.എം അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പാർട്ടിക്ക് കൂടുതൽ അടിത്തറയുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു പഞ്ചാബ്. ഇഎംഎസിനു ശേഷം സി.പി.ഐ.എംന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്നു ശ്രീ ഹര്‍കിഷന്‍ സിങ് സുര്‍ജിത് എന്ന പഞ്ചാബുകാരന്‍. അക്കാലങ്ങളില്‍ അദ്ദേഹത്തിന്‍റെ ലേഖനങ്ങളും പ്രസ്താവനകളുമൊക്കെ ഇടതുപക്ഷത്തിന്‍റെ നയരേഖകളായിരുന്നു. ഹർകിഷൻ സിംഗ് സുർജിത് ജനറല്‍ സെക്രട്ടറി ആയിരുന്ന 1992 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തിലാണ് സി.പി.ഐ.എം ലോകസഭയില്‍ ഏറ്റവും അധികം സീറ്റുകള്‍ നേടിയതും. 1996 മുതല്‍ 2004 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ 32 നും 43 നും ഇടയില്‍ സീറ്റുകള്‍ സി.പി.ഐ.എം നേടിയിട്ടുണ്ട്. അതിനുശേഷം ഇപ്പറഞ്ഞ സംഖ്യയുടെ അടുത്തെത്താന്‍ പോലും സി.പി.ഐ.എം ന് കഴിഞ്ഞിട്ടില്ല.
ലോകസഭയിലെ പ്രകടനം ഇതായിരിക്കെ പഞ്ചാബിലെ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ.എംന്റെയും മറ്റ് ഇടതുപാര്‍ട്ടികളുടേയും ഫലം വിലയിരുത്തിയാല്‍ 1977 മുതല്‍ 2002ല്‍ കൈവിരലിലെണ്ണാവുന്ന സീറ്റുകളില്‍ മാത്രമാണ് സി.പി.ഐ.എംന് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പഞ്ചാബ് ആണെങ്കില്‍ കൃഷിക്കാരുടെ നാടുമാണ്. പഞ്ചാബിലെ കര്‍ഷക പ്രസ്ഥാനങ്ങളിലൂടെ നേതൃനിരയിലേക്ക് ഉയര്‍ന്നു വന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ജന്മ നാട്ടില്‍ എന്തുകൊണ്ട് സി.പി.ഐ.എംന് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനാകാതെ പോയി. ഇത്രയും വളക്കൂറുള്ള മണ്ണില്‍ ഇടതുപക്ഷം വളരാതിരുന്നിടത്ത് നിന്ന് തന്നെയാണ് ആം ആദ്മി പാര്‍ട്ടി വെറും മൂന്ന് വര്‍ഷം കൊണ്ട് ഇത്രയും ജനപ്രീതി നേടിയെടുത്തതും എന്ന് ശ്രദ്ധേയമാണ്.
സി.പി.എമ്മിന്‍റെ തലമുതിര്‍ന്ന നേതാവായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്‍റെ സ്വന്തം തട്ടകമായ പഞ്ചാബില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വിറപ്പിച്ച് രണ്ടാം സ്ഥാനത്തെത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചപ്പോള്‍ സി.പി.എമ്മിന് തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ഒറ്റ എം.എല്‍.എയെപ്പോലും ജയിപ്പിക്കാനായില്ല. 1977ലെ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് നിയമസഭയിലേക്ക് 15 എം.എല്‍.എമാരെ എത്തിച്ച ചരിത്രമുള്ള സി.പി.എമ്മും, സി.പി.ഐയും, ആര്‍.എം.പി.ഐയും ചേര്‍ന്ന ഇടതുമുന്നണിക്ക് ഇത്തവണ ആകെയുള്ള 117 സീറ്റുകളില്‍ 52 എണ്ണത്തില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും സാധിച്ചത്. ഇതില്‍ ഒരാള്‍ പോലും ജയിച്ചതുമില്ല. അഴിമതിയും സ്വജനപക്ഷപാതവും അധികാരത്തിന്‍റെ ഭാഗമായ പഞ്ചാബില്‍ ഇടതുപക്ഷത്തിന് വലിയ സാധ്യതയാണുള്ളതെങ്കിലും പ്രയോജനപ്പെടുത്താനുമായില്ല. തോക്കെടുത്ത ഖലിസ്ഥാന്‍ ഭീകരതയുടെ കാലത്ത് യുവാക്കള്‍ തീവ്രവിപ്ലവപക്ഷത്തേക്ക് ആകര്‍ഷിക്കപ്പെട്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ തന്നെ, പുതുതലമുറയെ ആകര്‍ഷിക്കാനുള്ള ഒരു ശ്രമവും സി.പി.എമ്മിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
എന്നാല്‍ സി.പി.ഐ.എംന് കഴിയാത്തിടത്ത്, അല്ലെങ്കില്‍ അവര്‍ പരാജയപ്പെട്ടിടത്ത് ആം ആദ്മി പാര്‍ട്ടി അതിവേഗം വളരുന്നു എന്ന് തന്നെ വേണം മനസ്സിലാക്കാന്‍. അപ്രതീക്ഷിത ജനമുന്നേറ്റത്തിലൂടെ രൂപീകൃതമായി മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഡല്‍ഹിയുടെ ഭരണം ആം ആദ്മി പാര്‍ട്ടി കൈപ്പിടിയിലാക്കുകയും, പഞ്ചാബില്‍ 20 സീറ്റ് നേടി പ്രതിപക്ഷത്ത് എത്തുകയും ചെയ്യുമ്പോള്‍ പരാജയപ്പെട്ടത് ശരിക്കും ഇടതുപക്ഷമല്ലേ?. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടികളെ വെല്ലുവിളിച്ച് ഇത്രയധികം സീറ്റുകള്‍ നേടാന്‍ അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞെങ്കില്‍ അത് ഇടതുനിരയുടെ പരാജയം തന്നെയാണ്. ശക്തികേന്ദ്രമായ ബംഗാളില്‍ തകര്‍ന്നടിയുകയും കേരളത്തിലും ത്രിപുരയിലും മാത്രമായി ഇടതുപക്ഷം ഒതുങ്ങുകയും ചെയ്യുമ്പോഴാണ് ആം ആദ്മി പാര്‍ട്ടി വിവിധ സംസ്ഥാനങ്ങളില്‍ അതിവേകം വളരുന്നത് എന്നും എടുത്ത് പറയേണ്ടതാണ്. അഴിമതിയും, ജാതീയ വേര്‍തിരിവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തികാട്ടി ആം ആദ്മി പാര്‍ട്ടി കടന്നുവന്നപ്പോള്‍ ചോര്‍ന്നത് തങ്ങളുടെ വോട്ട് ബാങ്കാണെന്ന് ഇനിയും ഇടതുപ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
ഡെല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് എത്തി കഴിഞ്ഞ ആം ആദ്മി പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പോട് കൂടി വന്‍ വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. സാധാരണക്കാരുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രത്യേശാസ്ത്ര ചര്‍ച്ചകള്‍ നടത്തുന്നതില്‍ ഉപരി ഡെല്‍ഹിയിലെപ്പോലെ പ്രായോഗികതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു സമീപനമാണ് കേരളത്തിലും ആം ആദ്മി സ്വീകരിക്കുന്നത്. അതോടൊപ്പം ഇടത് വലത് മുന്നണികളുടെ ഭണവിരുദ്ധ വികാരവും അനുകൂലമായ ഒരു ഘടകമാണ്. ഇത് മുതലെടുക്കാനാണ് മൂന്നാം ശക്തിയായി ഉയര്‍ന്ന് വരാന്‍ ശ്രമിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ ശ്രമവും. എന്ത് തന്നെയാണെങ്കിലും മറ്റ് എല്ലാ സംസ്ഥാനങ്ങളിലെ പോലെ തന്നെ കേരളത്തിലെ ഇടത് പ്രസ്ഥാനങ്ങളില്‍ നിന്നും വന്‍ തോതിലുള്ള ഒരു ഒഴുക്കാണ് ആം ആദ്മിയിലേയ്ക്ക് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് എന്നത് ഒരു നഗ്നമായ സത്യമാണ്.
സ്വന്തം ലേഖകന്‍
സൌദി : ഇന്ന് ആം ആദ്മി പാര്‍ട്ടി എന്ന ജനകീയ പ്രസ്ഥാനം ജനഹൃദയങ്ങളെ എത്രത്തോളം ആഴത്തില്‍ ആകര്‍ഷിക്കുന്നു എന്നതിന് തെളിവുമായി സൗദിയില്‍ നിന്നും ഒരു മലയാളി യുവാവ്. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി താന്‍ വെച്ച ബെറ്റില്‍ തോറ്റതുകൊണ്ട് തന്റെ തല മൊട്ടയടിച്ചാണ് ഇദ്ദേഹം ആം ആദ്മികള്‍ക്കും മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാതൃകയാവുന്നത്.
ഫേസ് ബുക്കിലെ പ്രമുഖ ഗ്രൂപ്പായ ഡിഫ്രറന്റ് തിങ്കേഴ്സ് എന്ന ഗ്രൂപ്പിലെ സജീവ അംഗമായ സോണി കുരുവിത്തടത്തിൽ എന്ന മെംമ്പറാണ് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി തന്റെ തല മൊട്ടയടിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് 59 ല്‍ കൂടുതല്‍ സീറ്റ് പഞ്ചാബില്‍ ലഭിക്കും എന്നാണ് സോണി ബെറ്റ് വെച്ചിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ 20 സീറ്റുകളാണ് നേടിയിരുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബില്‍ 59 ല്‍ കൂടുതല്‍ സീറ്റ് കിട്ടിയില്ലായെങ്കില്‍ തന്റെ തല മൊട്ടയടിച്ച് അതിന്റെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആക്കി ഇടാം എന്നതായിരുന്നു സോണിയുടെ ബെറ്റ്. സോണി ഒരു തികഞ്ഞ ആം ആദ്മി സ്നേഹി ആയതിനാല്‍ തന്നെ പറഞ്ഞ വാക്കില്‍ ഉറച്ചുനിന്നുകൊണ്ട് തല മൊട്ടയടിച്ചുകൊണ്ടുള്ള ഫോട്ടോ തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സത്യസന്ധതയുടെയും നന്മയുടെയും പ്രതീകമായ ആം ആദ്മി പ്രസ്ഥാനത്തില്‍ അംഗമായ താന്‍ ഈ ബെറ്റിനോട് നൂറു ശതമാനം കൂറു പുലര്‍ത്തുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് സോണി വെളിപ്പെടുത്തുന്നത്. വരുന്ന 39 ദിവസം ഈ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആയി സൂക്ഷിക്കും എന്നും വെളിപ്പെടുത്തുന്നു. അതോടൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച കണ്ട് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മറ്റ് രാഷ്ട്രീയ അനുഭാവികള്‍ ആയ ഗ്രൂപ്പ് മെംബര്‍സിനെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.
എന്ത് തന്നെയായാലും ഫോട്ടോ പോസ്റ്റ് ചെയ്ത് മിനുറ്റുകള്‍ക്ക് ഉള്ളില്‍ തന്നെ നൂറുകണക്കിന് സുഹൃത്തുക്കളാണ് സോണിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. വ്യത്യസ്ഥ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇന്ത്യയിലെയും, ലോകം മുഴുവനിലെയും ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് ജനം അനുദിനം ആകര്‍ഷിക്കപ്പെടുന്നു എന്നും, ആ പാര്‍ട്ടിയുടെ പ്രത്യേശാസ്ത്രം ഉള്‍ക്കൊള്ളാനും, അതേപടി പിന്തുടരാനും പൊതുസമൂഹം തയ്യാറാകുന്നു എന്നതിന് തെളിവാണ് ഇതുപോലെയുള്ള സംഭവങ്ങള്‍.
സോണി കുരുവിത്തടത്തിലിന്റെ ഫേസ് ബുക്ക് പോസ്റ്റ്
പ്രിയ സുഹൃത്തുക്കളെ
ഈ കഴിഞ്ഞ പഞ്ചാബ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിഫറന്റ് തിങ്കേർസ് എന്ന ഗ്രൂപ്പിൽ ഒരു ചലഞ്ച് നടന്നിരുന്നു. ആംആദ്മിക്ക് 59+ സീറ്റ് കിട്ടിയില്ലെങ്കിൽ മൊട്ടയടിച്ച് പ്രൊഫൈൽ ഇടുമെന്ന്… സത്യസന്ധവും നന്മയുടെ പ്രതീകവുമായ ആം ആദ്മി എന്ന പ്രസ്ഥാനത്തിന്റെ ഒരു അംഗമായ ഞാൻ എന്റെ ചലഞ്ചിനോട് 100 % കൂറ് പുലർത്തുന്നു
20+ 39 അതായത് 39 ദിവസം ഈ പ്രൊഫൈലുമായി ഞാൻ ഉണ്ടാകും … എന്റെ കൂടെ ചലഞ്ച് തോറ്റ ആരെങ്കിലും ( ആംആദ്മി, ബിജെപി) ഉണ്ടാകുമോ എന്ന കാരണവും പിന്നെ വ്യക്തിപരമായി ഉണ്ടായ (ഗ്രൂപ്പ് അഡ്മിൻസിന് അറിയാം) കാരണവും കൊണ്ടാണ് കുറച്ച് വൈകിയത് .. അതിന് പ്രത്യേകം ക്ഷമ ചോദിക്കുന്നു.
_____________________________________________
NB വെറും 4 വർഷം കൊണ്ട് ആം ആദ്മിയുടെ വളർച്ച കണ്ട് പിരി വട്ടായി ഗ്രൂപ്പുകളിൽ പോസ്റ്റ് ഇട്ട് സായൂജ്യമടയുന്ന ചിലരോട്
1 ബിജെപി … പ്രിയ സംഘീസ് എല്ലാക്കാലവും എല്ലാവരേയും പറ്റിക്കാൻ കഴിയില്ല.. ഒരു കയറ്റത്തിന് ഒരിറക്കും അത് സംഭവിക്കും
2 പ്രിയ കമ്യൂണിസ്റ്റ് അനുഭാവികളെ ആംആദ്മി രണ്ട് സംസ്ഥാനത്തായി മത്സരിച്ചത് 151 മണ്ഡലങ്ങളിൽ … കമ്യൂണിസ്റ്റ് പ്രസ്ഥാനവും കൂട്ടു കക്ഷികളും മത്സരിച്ചത് 250 ന് മുകളിൽ മണ്ഡലങ്ങളിൽ എത്ര സ്ഥലത്ത് ജയിച്ചെന്നും ആരാണ് മെച്ചമെന്നും ആദ്യം സ്വയം മനസിനെ പറഞ്ഞ് പാകപെടുത്തുക ..അതുപോലെ കേരളവും ത്രിപുരയും ചേർന്നാൽ ഇൻഡ്യ ആകുമില്ല എന്നും
ഭാരത് മാതാ കീ ജയ് …. ആം ആദ്മി ഡാാ
പ്രൊഫൈൽ ഫോട്ടോ ഗ്രൂപ്പ് നിയമത്തിന് എതിരായത് കൊണ്ടാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്
സ്വന്തം ലേഖകന്‍
ഓണ്‍ലൈന്‍ ക്യാഷ്ബാക്ക് രംഗത്ത് യുകെയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ബീ വണ്‍ കമ്പനിയ്ക്കും ഉടമ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനും എതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ഷാജന്‍ സ്കറിയയെ യുകെയിലെ നോര്‍ത്താംപ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ ഷാജന്‍ സ്കറിയ കുറ്റക്കാരന്‍ ആണെന്നും പിഴയടയ്ക്കണമെന്നും ഷ്രൂസ്ബറി കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ താന്‍ കേരളത്തില്‍ താമസിക്കുന്നയാള്‍ ആയതിനാല്‍ കോടതി വിധി ലംഘിച്ചാലും കുഴപ്പമുണ്ടാവില്ല എന്ന ധാരണയില്‍ കോടതി വിധിക്ക് ശേഷവും ഷാജന്‍ സ്കറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിനെതിരെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ കേസില്‍ ആണ് ഷാജന്‍ സ്കറിയയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പത്രത്തിലൂടെ ബീ വണ്‍ കമ്പനിയ്ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു എന്ന്‍ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ബീ വണ്‍ കമ്പനിയ്ക്കോ സ്ഥാപന ഉടമയ്ക്കോ എതിരെ മേലില്‍ യാതൊരു വിധ വാര്‍ത്തയും പ്രസിദ്ധീകരിക്കരുതെന്നും തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ വിധി വന്നതിന് ശേഷവും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കോടതി നടപടികളെ കുറിച്ചും കോടതി ഉത്തരവിനെ കുറിച്ചും തെറ്റായ വാര്‍ത്ത ഷാജന്‍ സ്കറിയ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. ഈ കേസിലാണ് പോലീസ് ഇപ്പോള്‍ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുന്നത്.
ഷാജന്‍ ഇന്ത്യയില്‍ നിന്ന്‍ യുകെയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു എന്ന്‍ മനസ്സിലാക്കിയ ഉടന്‍ തന്നെ നോര്‍ത്താംപ്ടന്‍ പോലീസ് നടപടികള്‍ സ്വീകരിക്കുകയും യുകെയിലെത്തിയ ഉടന്‍ തന്നെ നോര്‍ത്താംപ്ടന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന്‍ ഷാജനെ താല്‍ക്കാലിക ജാമ്യത്തില്‍ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പോലീസ് ആവശ്യപ്പെടുന്നതനുസരിച്ച് തുടര്‍ നടപടികള്‍ക്കായി സ്റ്റേഷനില്‍ ഹാജരായിക്കൊള്ളാം എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കോടതി ഉത്തരവ് ലംഘിക്കുന്നത് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നതിനാല്‍ ഗൗരവതരമായി തന്നെയാണ് പോലീസ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. ഇതിന് മുന്‍പും വ്യക്തിഹത്യകള്‍ നടത്തുകയും നിയമപരമായി നടക്കുന്ന പല സ്ഥാപനങ്ങള്‍ക്കുമെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഷാജന്‍ സ്കറിയയ്ക്കെതിരെ ഉണ്ടായ ഈ നടപടി വളരെ ആശ്വാസകരമാണെന്നാണ് യുകെ മലയാളികളുടെ അഭിപ്രായം.