ലണ്ടന്‍: ജിബിഎസ് അണുബാധയ്‌ക്കെതിരെ പ്രസവമടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ആന്റിബയോട്ടിക് ചികിത്സ നല്‍കാന്‍ തീരുമാനം. ഗ്രൂപ്പ് ബി സ്‌ട്രെപ് എന്ന ഈ അണുബാധ നൂറ്കണക്കന് നവജാത ശിശുക്കള്‍ക്ക് ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. അണുബാധയുണ്ടാകുന്ന ഇരുപതില്‍ രണ്ട് കുട്ടികള്‍ക്ക് വൈകല്യങ്ങളും 20ല്‍ ഒരാള്‍ക്ക് മരണവും സംഭവിക്കുന്നതായി കണ്ടെത്തി. ഇതിന് മാറ്റം വരുത്തുന്നതിനായി റോയല്‍ കോളേജ് ഓഫ് ഒബ്‌സ്റ്റെട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്‌സ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ആന്റിബയോട്ടിക് ചികിത്സ ഗര്‍ഭിണികള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

37 ആഴ്ചകള്‍ ആകുന്നതിനു മുമ്പ് പ്രസവിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ക്കാണ് ഈ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതല്‍. അത്തരക്കാര്‍ക്ക് മുന്‍കരുതലായി ആന്റിബയോട്ടിക്കുകള്‍ നല്‍കും. ഗ്രൂപ്പ് ബി സ്‌ട്രെപ് ബാക്ടീരിയ യോനീനാളത്തിന്റെ താഴെയുള്ള ഭാഗത്താണ് കാണപ്പെടുന്നത്. പ്രസവസമയത്ത് കുട്ടിയിലേക്ക് ഇത് ബാധിക്കുകയാണ് ചെയ്യുന്നത്. ഈ ബാക്ടീരിയയെ ഇല്ലാതാക്കാനാണ് പ്രസവമടുക്കുന്ന സ്ത്രീകള്‍ക്ക് ആന്റിബയോട്ടിക് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

മുന്‍ പ്രസവങ്ങളില്‍ ജിബിഎസ് സാന്നിധ്യം സ്ഥിരീകരിച്ചവര്‍ 35, 37 ആഴ്ചകളില്‍ ഇതിനായി വീണ്ടും പരിശോധനകള്‍ നടത്തണം. ഇത്തരക്കാര്‍ ആന്റിബയോട്ടിക് ചികിത്സ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗിക രോഗമാണ് ജിബിഎസ്. ഇതിനെതിരെ ചികിത്സ നല്‍കിയാലും തിരിച്ചു വരാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത് ബാധിച്ച സ്ത്രീകളില്‍ ലക്ഷണങ്ങളൊന്നും പ്രത്യക്ഷമാകാറില്ല. ഗര്‍ഭിണികള്‍ ഇതിന്റെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ പരിശോധനകള്‍ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശം. ്‌