Main News

ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ ഒരിക്കലും മറക്കാത്ത ദിനമായിമാറി 2017 ജൂണ്‍ 3. യുകെയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ എത്തിയ ഓരോ സംഗീപ്രേമികളുടെ മനസിലും  മായാത്ത മാരിവില്ലായി മാറി ഈ മഴവില്‍ സംഗീതം. മധുവൂറുന്ന ഈ സംഗീത സായ്ഹാനത്തെ മനോഹാരമാക്കിയത് പ്രശസ്ത പിന്നണി ഗായകന്മാരായ വില്‍സ് സ്വരാജ്, Dr. ഫഹദ് എന്നിവരെ കൂടാതെ മുപ്പതോളം വരുന്ന യുകെയിലെ വിവിധ ഭാഗങ്ങളിലെ ഗായകരും ഒത്തുചേര്‍ന്നപ്പോള്‍ സംഗീത പ്രേമികളുടെ മനസില്‍ ഒരു നവ്യാനുഭവമായി മാറി മഴവില്‍ സംഗീതം. ഈ അഞ്ചാം വാര്‍ഷിക വേള ഒരു അത്യ അപൂര്‍വവിരുന്നായി സംഗീതപ്രേമികള്‍ക്കു സമ്മാനിക്കാന്‍ മഴവില്‍ സംഗീതത്തിന്റെ മുഖ്യശില്പി അനീഷ് ജോര്‍ജും, പത്‌നി റ്റെസ്സ്‌മോള്‍ ജോര്‍ജും മറ്റു കമ്മറ്റി അംഗങ്ങളുടെയും ശ്രമഫലം ഒത്തുചേര്‍ന്നപ്പോള്‍ ലോകമെമ്പാടുമുള്ള സംഗീതസായാഹ്നങ്ങളില്‍ പിറന്നത് ഒരു പുതു പുത്തന്‍ ചരിത്രം. കഴിഞ്ഞ ആറുമാസമായുള്ള ഇവരുടെ തയാറെടുപ്പുകളാണ് ഈ സായാഹ്നത്തിനു കൂടുതല്‍ നിറപ്പകിട്ടേറിയത്.

സംഗീത പ്രേമികള്‍ക്ക് വേണ്ടി തുടര്‍ച്ചയായി ഏഴുമണിക്കൂറുകളോളം മഴവില്ലു വിരിഞ്ഞു നിന്നപ്പോള്‍ ഈ നിറങ്ങള്‍ ആസ്വദിക്കാന്‍ എത്തിയത് അഞ്ഞുറോളം കാണികള്‍. അതും യുകെയുടെ പല ഭാഗങ്ങളില്‍ നിന്ന് എത്തിയത് മഴവില്‍ സംഗീതത്തെ അവർ നെഞ്ചില്‍ ഏറ്റിയതിന്റെ തെളിവായിരുന്നു. എപ്പോഴും പുതുമകള്‍ മാത്രം കൊണ്ടുവരാന്‍ ശ്രമിക്കുന്ന മഴവില്‍ സംഗീതം ഇത്തവണയും സംഗീതപ്രേമികള്‍ക്കായി സമര്‍പ്പിച്ചത് ഒരു ഉഗ്രന്‍ കലാവിരുന്ന് തന്നെയായിരുന്നു. താള രാഗ ലയങ്ങളുടെ ഈ മാസ്മരിക മുഹൂര്‍ത്തത്തില്‍ അതിനൊപ്‌ടൊപ്പം അലിഞ്ഞു ചേരാനായി യുകെയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ നൃത്തനൃത്യങ്ങള്‍ ഈ വേളയെ കൂടുതല്‍ ആനന്ദപ്രദമാക്കി. ശ്രി. ജോസ് ആന്റണിയുടെ ഈശ്വരപാര്‍ത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങില്‍ ശ്രിമതി സില്‍വി ജോസ്, പദ്മരാജ്, ലക്ഷ്മി മേനോണ്‍, തുടങ്ങിയവര്‍ ആയിരുന്നു മുഖ്യ അവതാരകര്‍. ഇവരുടെ വ്യത്യസ്തമായ അവതരണ രീതികള്‍ സംഗീത പ്രേമികളെ കൂടുതല്‍ ആകര്‍ഷിച്ചു. തുടർന്ന്  നടന്ന ചടങ്ങില്‍ മഴവില്‍ സംഗീതനിശയിലേക്ക് ശ്രി ഡാന്റോ പോള്‍ മേച്ചേരി ഏവരെയും സ്വാഗതം ചെയ്തു.

മഴവില്‍ സംഗീതത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ വിശിഷ്ടാ അതിഥികള്‍ക്ക് വളരെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചു ശ്രി ഡാന്റോ പോള്‍ മഴവില്‍ സംഗീതത്തിന്റെ അമരക്കാരനും ഗായകനുമായ ശ്രി അനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ അനുഗ്രഹീത കലാകാരന്മാരായ ശ്രി. വില്‍സ് സ്വരാജ്, Dr . ഫഹദ്, യുക്മ നാഷണല്‍ സെക്രട്ടറി ശ്രി. റോജിമോന്‍ വര്ഗീസ്, നടനും ഗാനരചയിതാവും കല സാംസ്‌കാരിക രാഷ്ട്രീയ വേദികളില്‍ സുപരിചിതനായ ശ്രി. സി എ ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഈ സായാഹ്നം ഉത്ഘാടനം ചെയ്തു. ഉത്ഘാടനത്തെ തുടര്‍ന്ന് ശ്രി വില്‍സ് സ്വരാജ്, Dr. ഫഹദ്, ശ്രിറോജിമോന്‍, ശ്രി സി എ ജോസഫ് ഈനിവര്‍ക്കൊപ്പം മഴവില്‍ സംഗീതത്തിന്റെ മുഖ്യ ശില്പി അനീഷ് ജോര്‍ജും, റ്റെസ് മോള്‍ ജോര്‍ജും, കമ്മറ്റി അംഗങ്ങളയ ശ്രി. ഡാന്റോ പോള്‍ മേച്ചേരി, ശ്രി കെ സ് ജോണ്‍സന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം തെളിയിച്ചു.

തുടര്‍ന്ന് നടന്ന സംഗീത വിരുന്നില്‍ യുകെയില്‍ ആദ്യമായി മലയാളത്തിന്റെ സ്വന്തം സംഗീത സംവിധായകന്‍ ശ്രി രവീന്ദ്രന്‍ മാഷിന് ‘പ്രണാമം’ അര്‍പ്പിച്ചുകൊണ്ട് ശ്രി. വില്‍സ് സ്വര്ജും, Dr. ഫഹദും ചേര്‍ന്ന് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു കൊണ്ട് രവീന്ദ്രന്‍ മാഷിന്റെ ഹിറ്റ് ഗാനങ്ങളായ സമുഹൂര്‍ത്തമായി, രാമകഥ, ഹരിമുരളീരവം, പ്രമദവനം എന്നിവ ആലപിച്ചപ്പോള്‍ നിലക്കാത്ത കൈയടിയുമായി സംഗീത ആസ്വാദകര്‍ പിന്തുണയേകി. അതിനെ തുടര്‍ന്ന് മഴവില്‍ സംഗീതത്തിന്റെ ശില്പിയായ ശ്രി. അനീഷ് ജോർജ് സംഗീത ആസ്വാദകര്‍ക്കായി സമര്‍പ്പിച്ച ‘ആഷിഖി ഫോര്‍ ഇവര്‍’ എന്ന ബോളിവുഡ് പ്രണയ കാവ്യം ശ്രി അനീഷ് ജോര്‍ജ്, റ്റെസ് മോള്‍ ജോര്‍ജ് എന്നിവരോടൊപ്പം Dr. ഫഹദും ചേര്‍ന്നപ്പോള്‍ ഒരു വ്യത്യസ്ത അനുഭവമായി…

‘മനസ്സിലുണരും രാഗ വര്‍ണങ്ങളായി’ എന്ന മഴവില്‍ സംഗീതം തീം സോങ്ങിന്  പ്രശസ്ത നൃത്തകിയും അധ്യാപികയുമായ ശ്രിമതി ജിഷ സത്യന്‍ അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരം വളരെ മനോഹരമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഈ പ്രകടനം ഏവരെയും ആകര്‍ഷിച്ചു . പ്രശസ്ത കീ ബോര്ടിസ്‌റ് ശ്രി. സന്തോഷ് നമ്പ്യാരാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. തുടര്‍ന്ന് മഴവില്‍ സംഗീതത്തിന് വേണ്ടി ശ്രി. അനീഷ് ജോര്‍ജും റ്റെസ് മോള്‍ ജോര്‍ജും ചേര്‍ന്ന് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ മറ്റു കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് ശ്രി സന്തോഷിനെയും ശ്രിമതി ജിഷയെയുംപൊന്നാട അണിയിച്ചു ആദരിച്ചു…

കുഞ്ഞു ഗായകന്‍ മഴവില്‍ സംഗീതത്തിലെ ജെക്ക് ജോര്‍ജ്, ശ്രി അനീഷിനൊപ്പം ആലപിച്ച തു മേരാ ദില്‍ തു മേരി ജാന്‍ എന്ന ഗാനം ഏവരിലും കൗതുകമുണര്‍ത്തി. തുടര്‍ന്ന് മറ്റു ഗായകരായ ശ്രി മനോജ് രാമചന്ദ്രന്‍ (ന്യൂബറി) ശ്രിമതി അനുചന്ദ്ര ( സ്വിന്‍ഡന്‍), ഷാജു ഉതുപ്പ് ( V4U ബാന്‍ഡ് ലിവര്‍പൂള്‍ ), ജിഷ ബിനോയ് ( സ്റ്റോക്ക് ഓണ്‍ ട്രെന്റ്), സത്യനാരായണന്‍ (നോര്‍താംപ്ടണ്‍), ഉണ്ണികൃഷ്ണന്‍ നായര്‍ ( ഗ്രേസ് മേലോഡീസ് HAMPSHIRE ), ഡാനി ഇന്നസെന്റ്, അനൂപ് ശശി, ആല്‍മഗ്രേസ് ജോണ്‍, രഞ്ജിത നന്ദകിഷോര്‍ ( ശ്രുതിലയ ലണ്ടന്‍ ) ജോണ്‍സന്‍ ജോണ്‍ (സിയോണ്‍ ഓഡിയോസ് ഹോര്‍ഷം), സന്ദീപ് കുമാര്‍ ( ബ്രിസ്റ്റോള്‍ ), ഡെന്ന ജോമോന്‍, (7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡ് ബെഡ്‌ഫോര്‍ഡ് ) സജി ജോണ്‍ ( ഹേവാര്‍ഡ് ഹീത്ത് ), റിസറോമി ( ഡോര്‍ചെസ്റ്റര്‍ ), ജൈമോന്‍ ജോസഫ് ( യോവില്‍) , ബിനോയ് ജോണ്‍ (ഹോര്‍ഷം), അനീഷ ബെന്നി (കാര്ഡിഫ് ), പ്രവീണ്‍ മാത്യു ( നോര്‍ത്താംപ്ടണ്‍), മാത്യു എബ്രഹാം( സൗത്താംപ്ടണ്‍), ജോസ് ആന്റണി ( സാലിസ്ബറി ), അനിതാ ഗിരീഷ്, ശ്രീകാന്ത്, ബിനോയ് മാത്യു, നേഹ ബിനോയ് (പൂള്‍), ദീപ സന്തോഷ്, അലന്‍ ഫിലിപ്പ് (ബോണ്‍മൗത് ) എന്നീ അതുല്യ പ്രതിഭകളുടെ ഗാനങ്ങള്‍ സംഗീത പ്രേമികളുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു.

വിനോദ് നവധാര, സന്തോഷ് നമ്പ്യാര്‍, വിനോദ് നവധാര, സന്തോഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് നയ്യിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര വരുണ്‍മയ്യനാട്, മിഥുന്‍ മോഹന്‍, ഷിനോ തോമസ്, സോജന്‍ എരുമേലി, അനുപമ വസന്ത്എന്നിവര്‍ ചേര്‍ന്ന ലൈവ് ഓര്‍ക്കസ്ട്ര ഈ സംഗീത സായാഹ്നത്തിന്റെ ജീവനാഡി ആയിരിന്നു. ഇവരോടൊപ്പം ശബ്ദവും വെളിച്ചവുമായി ബീറ്റ്‌സ് ഡിജിറ്റല്‍ യുകെയുടെ ശ്രി ബിനു ജേക്കബും കൂടി ചേര്‍ന്നപ്പോള്‍ ആസ്വാദകര്‍ക്ക്  കണ്ണിനും കാതിനും വിരുന്നായി മാറുകയായിരുന്നു.

ശ്രി. ബിജു മൂന്നാനപ്പള്ളി ( ബി ടി എം ഫോട്ടോഗ്രാഫി ), ശ്രി. രാജേഷ് പൂപ്പാറ ( ബെറ്റര്‍ ഫ്രെയിംസ് ), ശ്രി. ജിനു. സി. വര്ഗീസ് ( ഫോട്ടോജിന്‍സ്) എന്നിവര്‍ മഴവില്‍ സംഗീതത്തിന്റെ ഓരോ ചലനങ്ങളും ക്യാമറകണ്ണുകളില്‍ ഒപ്പിയെടുത്തു. വീഡിയോ വിഭാഗം കൈകാര്യം ചെയ്തത് യുകെ മലയാളികള്‍ക്കു ഏറെ പരിചിതനായ ശ്രി. ജിസ്‌മോന്‍ പോളും, വെല്‍സ് ചാക്കോയുമാണ്. മഴവില്‍ സംഗീതത്തിന്റെ വര്‍ണ്ണമനോഹരങ്ങളായ പോസ്റ്റര്‍ ഡിസൈന്‍ചെയ്തിരിക്കുന്നത് ശ്രി ജെയിന്‍ ജോസ്ഫ്ഉം (ഡിസൈനേജ് ) മനോഹരമായി സ്റ്റേജ് ഡിസൈൻ ചെയ്തത് ശ്രി ബോബി അഗസ്റ്റിനുമാണ്. ഈ മഴവില്‍ സംഗീതത്തിലെ ഓരോ വര്‍ണങ്ങളും യുകെയിലെ പ്രശസ്ത ചാനല്‍ ആയ ഗര്‍ഷോം ടി വി ആണ് സംപ്രേഷണം ചെയ്തത്. ഗര്‍ഷോം ടി വിയുടെ മാനേജിങ് ഡയറെക്ടർസ് ആയ ശ്രി ജോമോന്‍ കുന്നേലും, ശ്രി ബിനു ജോര്‍ജും സന്നിഹിതരായിരുന്നു . ശ്രികെ സ് ജോണ്‍സന്‍ കൃതജ്ഞത അര്‍പ്പിച്ചു. ഈ സംഗീത സായാഹ്നം ഒരു വന്‍വിജയമായതിന്റെ ആനന്ദ ലഹരിയില്‍ ആണ് സംഘാടകരും.

ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കാനഡയില്‍ നിന്നുള്ള യുവതിയും. കൊല്ലപ്പെട്ടവരില്‍ ആദ്യം തിരിച്ചറിഞ്ഞതും ഇവരെയാണ്. ക്രിസ്റ്റീന്‍ ആര്‍ച്ചിബാള്‍ഡ് എന്ന യുവതി കുത്തേറ്റ് മരിച്ചത് തന്റെ പ്രതിശ്രുത വരന്റെ കൈകളില്‍ കിടന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ കാസില്‍ഗാര്‍ സ്വദേശിനിയായ യുവതിയും പ്രതിശ്രുത വരനായ ടൈലര്‍ ഫെര്‍ഗൂസനും ആക്രമണം നടക്കുമ്പോള്‍ ലണ്ടന്‍ ബ്രിഡ്ജില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ഫെര്‍ഗൂസണ്‍ ആകെ തകര്‍ന്നു പോയതായി സഹോദരി കാസി ഫെര്‍ഗൂസണ്‍ കാനഡയിലെ സിബിസി ന്യൂസിനോട് പറഞ്ഞു.

വീടില്ലാത്തവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്നു ക്രിസ്രറ്റീന്‍ എന്നും കാസി പറഞ്ഞു. അവളെ ആദരിക്കാന്‍ അവളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുടര്‍ച്ചയുണ്ടാകണമെന്നും കാസി ആവശ്യപ്പെടുന്നു. ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ കനേഡിയന്‍ പൗരത്വമുള്ളവരും ഉണ്ടെന്നതില്‍ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഭീകരാക്രമണത്തെ അപലപിക്കുന്നതായും പ്രസ്താവനയില്‍ ട്രൂഡോ വ്യക്തമാക്കി.

ശനിയാഴ്ച രാത്രി ലണ്ടന്‍ ബ്രിഡ്ജിലും ബറോ മാര്‍ക്കറ്റിലുമായി നടന്ന ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. 48 പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റുകയും മൂന്ന് അക്രമികള്‍ ജനങ്ങളെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഇവരെ പിന്നീട് പോലീസ് വെടിവെച്ച് വീഴ്ത്തി. സംഭവത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് മാസത്തിനിടെ മൂന്ന് ഭീകരാക്രമണങ്ങളാണ് ബ്രിട്ടന് നേരിടേണ്ടി വന്നത്.

ലണ്ടന്‍: ഭീകരപ്രവര്‍ത്തനം നേരിടാന്‍ ഇന്റര്‍നെറ്റ് നിയന്ത്രണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി തെരേസ മേയ്. ഇതിനായി പുതിയ അന്താരാഷ്ട്ര കരാറുകള്‍ അവതരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലണ്ടന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോളാണ് തെരേസ മേയ് ഈ ആവശ്യം ഉന്നയിച്ചത്. ഓണ്‍ലൈനിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ ഇരിക്കുന്ന തീവ്രവാദികളെ പുറത്തുകൊണ്ടുവരാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇതിനായി ടെക്‌നോളജി കമ്പനികള്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

തീവ്രവാദ ആശയങ്ങള്‍ ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഇടങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അവ കണ്ടെത്താന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന വലിയ കമ്പനികള്‍ ശ്രമിക്കണം. തീവ്രവാദം ഇന്റര്‍നെറ്റിലൂടെ വ്യാപിക്കുന്നത് തടയാന്‍ മറ്റു ജനാധിപത്യ രാജ്യങ്ങളുമായി ചേര്‍നന് അന്താരാഷ്ട്ര കരാറുകള്‍ തയ്യാറാക്കണമെന്നും അവര്‍ പറഞ്ഞു. ഇസ്ലാമിക് തീവ്രവാദമാണ് അടുത്തിടെ ബ്രിട്ടന്‍ നേരിട്ട മൂന്ന് ആക്രമണങ്ങളിലും പൊതുവായി ഉള്ളത്. ഇവ ഒരു പ്രത്യേക നെറ്റ്‌വര്‍ക്കിന്റെ ഭാഗമല്ലെന്നും പുതിയ ഒരു ഭീഷണിയാണ് ഉയര്‍ന്നുവരുന്നതെന്നും മേയ് പറഞ്ഞു.

ഇന്റര്‍നെറ്റ് നിയന്ത്രണവും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്റര്‍നെറ്റ് കമ്പനികളെ പങ്കാളികളാക്കുന്നതും വിഭാവനം ചെയ്യുന്നതാണ് കണ്‍സര്‍വേറ്റീവ് പ്രകടനപത്രിക. പോര്‍ണോഗ്രഫി കൂടുതല്‍ അപ്രാപ്യമാക്കുന്നതും പ്രകടനപത്രികയിലെ വാഗ്ദാനമാണ്. ഇന്റര്‍നെറ്റ് നിയന്ത്രണത്തിന് അന്താരാഷ്ട്ര തലത്തില്‍ കരാര്‍ വേണമെന്ന് ആവശ്യപ്പെടുന്ന ആദ്യത്തെ രാഷ്ട്ര നേതാവാണ് തെരേസ മേയ്. കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നേരത്തേ കൊണ്ടുവന്ന സ്‌നൂപ്പേഴ്‌സ് ചാര്‍ട്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇന്‍വെസ്റ്റിഗേറ്റീവ് പവേഴ്‌സ് ആക്ട് 2016 പൗരന്റെ ഇന്റര്‍നെറ്റ് ഉപയോഗം പരിശോധിക്കാന്‍ രാജ്യത്തിന് അധികാരം നല്‍കുന്ന നിയമമാണ്.

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം നടത്തിയ മൂന്ന് പേരെ ബാറ്റണ്‍ ഉപയോഗിച്ച് നേരിട്ട് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഉദ്യോഗസ്ഥന്‍. കാല്‍നട യാത്രക്കാര്‍ക്കു നേരേ വാന്‍ പാഞ്ഞു കയറിയപ്പോള്‍ ഓടിയെത്തിയ ഇയാള്‍ കത്തിയുമായി ജനങ്ങളെ കുത്താന്‍ തുടങ്ങിയ മൂന്ന് തീവ്രവാദികളെയും ഒറ്റക്ക് നേരിടുകയായിരുന്നു. ഏഴ് പേര്‍ മരിച്ച ആക്രമണത്തില്‍ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. മുഖത്തും തലയിലും കാലിലും കുത്തേറ്റ ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ധീരതയെ ബിടിപി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ തന്നോട് എന്താണ് സംഭവിച്ചതെന്ന് ഉദ്യോഗസ്ഥന്‍ വിവരിച്ചെന്ന് ബിടിപി ചീഫ് കോണ്‍സ്റ്റബിള്‍ പോള്‍ ക്രൗത്തര്‍ പറഞ്ഞു. അങ്ങേയറ്റം ധീരത നിറഞ്ഞതാണ് ഉദ്യോഗസ്ഥന്റെ പോരാട്ടം. ഗുരുതരാവസ്ഥയിലാണെങ്കിലും നടന്നതെന്താണെന്ന് വിവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ബാറ്റണ്‍ മാത്രമായിരുന്നു ഉദ്യോഗസ്ഥന്റെ കയ്യില്‍ ആയുധമായി ഉണ്ടായിരുന്നത്. അത് ഉപയോഗിച്ചാണ് ഇയാള്‍ അക്രമികളെ നേരിട്ടത്.

രണ്ടു വര്‍ഷം മുമ്പ് മാത്രം ബിടിപിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥന്‍ അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്. അത് തങ്ങള്‍ക്ക് അഭിമാനകരമാണെന്നും പോള്‍ ക്രൗത്തര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഡ്യൂട്ടിയിലില്ലാതിരുന്ന ഒരാളും ഇവരില്‍ പെടുന്നു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നും വിവരമുണ്ട്.

ലണ്ടനിൽ വീണ്ടും ഭീകരാക്രമണം. ലണ്ടൻ ബ്രിഡ്ജിൽ കാൽനടക്കാരുടെ മേൽ ഭീകരർ വാൻ ഇടിച്ചു കയറ്റി. ഉടൻ തന്നെ സായുധ പോലീസ് പരിസരം വളഞ്ഞു. ഭീകരർ പോലീസിന്റെ വെടിയേറ്റു വീണു. നിരവധി ആംബുലൻസുകളും പോലീസ് വാഹനങ്ങളും സ്ഥലത്ത്  പാഞ്ഞെത്തി. പോലീസിനെ സഹായിക്കാൻ ഹെലികോപ്റ്റർ വിംഗ് ആകാശത്ത് വട്ടമിട്ടു പറന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായി ഏയർ ആംബുലൻസും ഉടൻ എത്തി. സമീപ റോഡുകളിലെ ഗതാഗതം പോലീസ് വഴി തിരിച്ചു വിട്ടു. ആളുകൾ ലണ്ടൻ ബ്രിഡ്ജ് ഭാഗത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മെട്രോ പൊലിറ്റൻ പോലീസ് മുന്നറിയിപ്പ് നല്കിക്കൊണ്ടിരുന്നു. ശനിയാഴ്ച രാത്രി 10.08 ഓടെയാണ് ആക്രമണം നടന്നത്. ഒരു വെളുത്ത ട്രാൻസിറ്റ് വാനാണ് യാത്രക്കാരുടെ മേൽ പാഞ്ഞുകയറിയത്. ലണ്ടൻ ബ്രിഡ്ജിൽ ആറോളം പേർക്ക് വാനിടിച്ച് പരിക്കേറ്റു.

അതേ സമയം തന്നെ തൊട്ടടുത്തുള്ള ബോറോ മാർക്കറ്റിലും ഭീകരൻ കത്തിയുമായി നിരപരാധികളെ കുത്തി വീഴ്ത്തി. ‘ഇത് അള്ളാഹുവിനു വേണ്ടി ‘ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടാണ് അക്രമികൾ താണ്ഡവമാടിയത്. ആറ് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 50 ലേറെ പേർക്ക് പരിക്കുണ്ട്. 12 ഇഞ്ചോളം നീളമുള്ള ബ്ലേഡ് ഉള്ള കത്തി ഉപയോഗിച്ച് കണ്ണിൽ കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു അക്രമികൾ. ഓടിയൊളിക്കാൻ പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നല്കി. ഒരു കൊച്ചു പെൺകുട്ടിയെയും ഭീകരർ നിഷ്കരുണം കുത്തി വീഴ്ത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ലണ്ടനിലെ ആറ് ഹോസ്പിറ്റലുകളിലായി അടിയന്തിര ചികിത്സക്ക് വിധേയമാക്കി.

വെടിയേറ്റ് വീണ ഭീകരരുടെ ദേഹത്ത് സൂയിസൈഡ് വെസ്റ്റ് ഘടിപ്പിച്ചിരുന്നതായി കരുതുന്നു. സായുധ പോലീസിനൊപ്പം ബോംബ് ഡിസ്പോസൽ റോബോട്ടുകളും വിന്യസിക്കപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 12.25 ന്  ലണ്ടനിലുണ്ടായത് ഭീകരാക്രമണമാണെന്ന് മെട്രോ പോലിറ്റൻ പോലീസ് പ്രഖ്യാപിച്ചു. സുരക്ഷാ ഏജൻസികൾ പ്രധാനമന്ത്രിയെ സംഭവത്തിന്റെ വിശദാംശങ്ങൾ അറിയിച്ചു കൊണ്ടിരുന്നു. പ്രധാനമന്ത്രി തെരേസ മെയും ലണ്ടൻ മേയറും അമേരിക്കൻ പ്രസിഡന്റും ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ചു.

ഫാ.ബിജു കുന്നയ്ക്കാട്ട്

ഈ ദിവസങ്ങളില്‍ വായിച്ച ഏറെ ചിന്തോദ്ദീപകമായ ഒരു കഥ പറഞ്ഞു തുടങ്ങാം: പണ്ട് ഒരു രാജ്യത്ത് ഒരു രാജാവ് ജീവിച്ചിരുന്നു. സുഖലോലുപതയിലാണ് കഴിഞ്ഞിരുന്നതെങ്കിലും അദ്ദേഹം ഒരിക്കലും പൂര്‍ണ സന്തോഷവാനായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം തൻറെ സേവകരിലൊരാള്‍ മൂളിപ്പാട്ടും പാടി സന്തോഷത്തോടും ഉത്സാഹത്തോടും കൂടി അവൻറെ ജോലി ചെയ്യുന്നത് രാജാവ് ശ്രദ്ധിച്ചു. എല്ലാമുള്ള തനിക്ക് സന്തോഷിക്കാന്‍ പറ്റാത്തപ്പോഴും തൻറെ സേവകരിലൊരാള്‍ ഇത്ര സന്തോഷത്തോടെ ജീവിക്കുന്നതെങ്ങനെയെന്നത് രാജാവിനെ ചിന്തിപ്പിച്ചു. അവനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. ”പ്രഭോ, ഞാനൊരു വേലക്കാരന്‍ മാത്രമാണ്. എൻറെ കുടുംബം മുമ്പോട്ടു പോകാന്‍ ഏറെയൊന്നും ആവശ്യമില്ല. ഉറങ്ങാന്‍ ഒരു കൂരയും കഴിക്കാനുള്ള ഭക്ഷണവുമുണ്ടെങ്കില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.”

ഇക്കാര്യങ്ങളെക്കുറിച്ച് കൊട്ടാരം ഉപദേശകനോട് പറഞ്ഞപ്പോള്‍ അദ്ദഹം രാജാവിനോട് പറഞ്ഞു: ”പ്രഭോ, ഈ സേവകന്‍ ഇതുവരെ 99 ക്ലബ്ബില്‍ അംഗമായിട്ടില്ല. അതുകൊണ്ടാണ് അവന് സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുന്നത്.” രാജാവ് ചോദിച്ചു; 99 ക്ലബ്ബോ?”,  ഞാന്‍ അതേക്കുറിച്ച് കേട്ടിട്ടു പോലുമില്ലല്ലോ! ”അതെക്കുറിച്ച് കൃത്യമായി അറിയണമെങ്കില്‍ 99 സ്വര്‍ണനാണയങ്ങളുള്ള ഒരു കിഴി ഈ സേവകൻറെ വീട്ടുപടിക്കല്‍ കൊണ്ടുപോയി വയ്ക്കണം” ഉപദേശകന്‍ മറുപടി പറഞ്ഞു.

പിറ്റേന്നു പ്രഭാതത്തില്‍ തൻറെ വീട്ടുപടിക്കല്‍ ഒരു കിഴി കിടക്കുന്നതു കണ്ട് സേവകന്‍ അതിശയിച്ചു. അത് തുറന്നു നോക്കിയപ്പോള്‍ അത്ഭുതം കൊണ്ട് തുള്ളിച്ചാടി – സ്വര്‍ണനാണയങ്ങള്‍! അത് എത്രയുണ്ടെന്നറിയാന്‍ അദ്ദേഹം എണ്ണിനോക്കി – 99 എണ്ണം! ആരും 99 എണ്ണമായി തരില്ലല്ലോ, 100 ആണ് കാണേണ്ടത്. ബാക്കി ഒരെണ്ണം എവിടെപ്പോയി? ചുറ്റുപാടെല്ലാം അരിച്ചുപെറുക്കി, കണ്ടുകിട്ടിയില്ല. ഒടുവില്‍ ആ നൂറാമത്തെ നാണയം നേടുന്നതായി പതിവിലുള്ളതിനെക്കാള്‍ കഠിനമായി അദ്ദേഹം അന്നുമുതല്‍ അധ്വാനിക്കാന്‍ തുടങ്ങി. ജോലിക്കിടയിലുള്ള അവൻറെ മൂളിപ്പാട്ട് നിന്നു. അന്നുമുതല്‍ അവന്‍ മറ്റൊരു വ്യക്തിയായി മാറി. പിറുപിറുത്ത് കൊണ്ട് ജോലി ചെയ്യാന്‍ തുടങ്ങി. തൻറെ അധ്വാനത്തില്‍ പങ്കുചേരാത്തതിന് കുടുംബാംഗങ്ങളെ പഴിക്കാന്‍ തുടങ്ങി. അവൻറെ മനസിൻറെ സമാധാനവും കുടുംബാംഗങ്ങളോടൊത്തുള്ള സന്തോഷവും അന്നുമുതല്‍ അവന് നഷ്ടപ്പെട്ടു.

തൻറെ സേവകൻറെ ജീവിതത്തിലും സ്വഭാവത്തിലും വന്ന മാറ്റം കണ്ട് രാജാവ് ആശ്ചര്യപ്പെട്ടു. ഉപദേശകന്‍ രാജാവിനോട് പറഞ്ഞു:  ഈ സേവകന്‍ ഇപ്പോള്‍ ഔദ്യോഗികമായി 99 ക്ലബ്ബില്‍ അംഗമായിരിക്കുന്നു! അദ്ദേഹം തുടര്‍ന്നു; സന്തോഷിക്കാന്‍ ആവശ്യമുള്ളതെല്ലാം കയ്യിലുണ്ടായിരുന്നിട്ടും അതില്‍ സംതൃപ്തി കണ്ടെത്താതെ, കിട്ടാതെ പോകുന്ന ഒരു കാര്യത്തിനുവേണ്ടി ജീവിതകാലം മുഴുവന്‍ നിരാശയിലും അനാവശ്യ അധ്വാനത്തിലും കഴിയുന്ന ആളുകള്‍ക്കുള്ള പൊതുപേരാണ് 99 ക്ലബ്ബ്. ഒരെണ്ണം കൂടി കിട്ടിക്കഴിയുമ്പോള്‍ സംതൃപ്തിയും പൂര്‍ണതയുമുണ്ടാകുമെന്ന് അവര്‍ കരുതുന്നു, അതുകിട്ടിക്കഴിയുമ്പോള്‍ അടുത്ത ഒന്നിലേക്ക് അവരുടെ ശ്രദ്ധ പോകുന്നു, അത് അവസാനമില്ലാതെ തുടരുന്നു, ഒരിക്കലും ഒന്നിലും സംതൃപ്തിയില്ലാതെ ഇക്കൂട്ടര്‍ ജീവിക്കുന്നു, സമാധാനവും സന്തോഷവും ഉറക്കവും നഷ്ടപ്പെടുന്നു. പ്രവേശനഫീസ് ഇല്ലാത്ത ഈ ക്ലബ്ബില്‍ ജീവിതം മുഴുവന്‍ വിലയായി കൊടുത്ത് ജീവിക്കേണ്ടി വരുന്നു.”

”കൊട്ടാരം ചിന്തയാല്‍ ജാഗരം കൊള്ളുന്നു, കൊച്ചു കുടില്‍ക്കത്രേ നിദ്രാസുഖം”- മലയാള കവിതയിലെ അര്‍ത്ഥഗര്‍ഭമായ ഈ വരികള്‍ ഏറെ ചിന്തനീയമത്രെ. സന്തോഷത്തിലും മനസമാധാനത്തിലും ജീവിക്കാന്‍ ഒരു മനുഷ്യന് ഏറെയൊന്നും വേണ്ട എന്നതാണ് മഹാന്മാര്‍ ലോകത്തെ പഠിപ്പിച്ച വലിയ പാഠങ്ങളിലൊന്ന്. പക്ഷികള്‍ക്കു പോലും കൂടും നരികള്‍ക്ക് മാളങ്ങളും ഉള്ള ഈ ലോകത്തില്‍ തലചായ്ക്കാന്‍ പോലും ഇടമില്ലാതിരുന്നിട്ടും (ലൂക്കാ 9:58) ലോകഗുരുവായ യേശുക്രിസ്തു യാതൊരു പരാതിയുമില്ലാതെയാണ് ഈ ഭൂമിയില്‍ ജീവിച്ചത്. ‘ജനങ്ങളുടെ പ്രസിഡന്റ്’ എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ മഹാനായ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് സ്വന്തമായുണ്ടായിരുന്ന സ്വത്ത് വിവരങ്ങള്‍ ലോകമറിഞ്ഞത് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ്. 2500 പുസ്തകങ്ങള്‍, ഒരു റിസ്റ്റ്‌വാച്ച്, ആറ് ഷര്‍ട്ടുകള്‍, നാല് പാന്റുകള്‍, മൂന്ന് സ്യൂട്ടുകള്‍ പിന്നെ ഒരു ജോടി ഷൂസും. ടിവി, ഫ്രിഡ്ജ്, കാര്‍ ഒന്നും അദ്ദേഹം സ്വന്തമാക്കിയിരുന്നില്ല. ഒരു രാജ്യത്തിൻറെ പ്രസിഡന്റ് ഇത്രയും എളിയ രീതിയില്‍ ജീവിക്കുമ്പോഴാണ് സമൂഹത്തില്‍ സാധാരണക്കാരായ മറ്റു ചിലരുടെ ധൂര്‍ത്തും ആഡംബരങ്ങളും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടത്.

പ്രകാശം ലഭിച്ച മഹാന്മാരുടെയെല്ലാം ജീവിതങ്ങള്‍ ഈ എളിയ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്തിയതിൻറെ നിദര്‍ശനങ്ങളായിരുന്നു. രാജകൊട്ടാരത്തിലെ സിദ്ധാര്‍ത്ഥ രാജകുമാരന്‍ ‘ബുദ്ധ’നായി മാറിയപ്പോഴേക്കും ലോകവസ്തുക്കള്‍ ഏറെ സമ്പാദിക്കണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ നിന്ന് പൂര്‍ണമായി പൊയ്പ്പോയിരുന്നു. ലോകത്തിലെ രണ്ടാമത്തെ ധനികനായ Warren Buffet ഇപ്പോഴും മൊബൈല്‍ ഫോണോ ഒരു കമ്പ്യൂട്ടറോ ഇല്ലാതെ മൂന്ന് മുറികള്‍ മാത്രമുള്ള ഒരു വീട്ടിലാണ് താമസിക്കുന്നത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? മരം വെട്ടാന്‍ കാട്ടില്‍ പോയി കോടാലി വെള്ളത്തില്‍ കളഞ്ഞുപോയ വിറകുവെട്ടുകാരൻറെ മനസിൻറെ നൈര്‍മല്യമൊക്കെ ഇന്നു നമുക്ക് നഷ്ടപ്പെടുന്നുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വന്തം ഇരുമ്പുകോടാലി മാത്രമല്ല, സ്വര്‍ണത്തിൻറെയും വെള്ളിയുടെയും കോടാലി കൂടി കിട്ടിയാലേ ജീവിതത്തില്‍ വിജയിക്കൂ എന്ന വാശിയിലാണ് ഓരോരുത്തരും മത്സര ഓട്ടം നടത്തുന്നത്.

ഇല്ലാത്തവയെക്കുറിച്ച് പരാതിപ്പെടാതെ അവനവനുള്ള സാഹചര്യത്തില്‍ സന്തോഷത്തോടെ കഴിയുന്നതാണ് പരമപ്രധാനം. മദര്‍ തെരേസയുടെ കല്‍ക്കട്ടയിലെ മിഷന്‍ ഭവനം സന്ദര്‍ശിച്ച ഒരു വിദേശ വനിത ഒരിക്കല്‍ മദറിനോട് പറഞ്ഞു. ‘എനിക്ക് നിങ്ങളുടെ ജീവിത സാഹചര്യം കണ്ടിട്ട് കഷ്ടം തോന്നുന്നു. കഴിക്കാന്‍ നിങ്ങള്‍ക്ക് നല്ല ഭക്ഷണമില്ല, ജീവിത സാഹചര്യങ്ങളില്ല, കിടക്കാന്‍ കട്ടിലില്ല. എങ്ങനെ ഇവിടെ ജീവിക്കുന്നു?” മദര്‍ ശാന്തമായി അവരോടു പറഞ്ഞു: ”സത്യത്തില്‍ എനിക്ക് നിങ്ങളോടാണ് കഷ്ടം തോന്നുന്നത്. കിട്ടുന്ന എളിയ ഭക്ഷണം കൊണ്ട് എനിക്ക് ജീവിക്കാം. എന്നാല്‍ നിങ്ങള്‍ക്കതു പറ്റില്ല. എളിയ ചുറ്റുപാടില്‍ എനിക്ക് കഴിഞ്ഞുകൂടാം, എന്നാല്‍ നിങ്ങള്‍ക്കതു പറ്റില്ല. എനിക്ക് നിലത്തു കിടന്നാലും ഉറങ്ങാം, എന്നാല്‍ കട്ടിലില്ലാതെ നിങ്ങള്‍ക്കുറങ്ങാനാവില്ല. ഇതൊക്കെ വച്ചുനോക്കുമ്പോള്‍ എനിക്ക് സത്യത്തില്‍ നിങ്ങളോടാണ് കഷ്ടം തോന്നുന്നത്.”

സാധനങ്ങളും സമ്പത്തുംകൊണ്ട് ജീവിതം നിറയ്ക്കുന്നവരല്ല, നന്മയും സുഹൃദ്ബന്ധങ്ങളും ദൈവചിന്തയും കൊണ്ട് ജീവിതം നിറയ്ക്കുന്നവരാണ് ജീവിതത്തില്‍ വലിയവരാകുന്നത്. ഒരിക്കല്‍ ഒരു പിതാവ് തൻറെ മക്കളുടെ ബുദ്ധിയും കഴിവുമനുസരിച്ച് തൻറെ സ്വത്ത് അവര്‍ക്ക് കൊടുക്കുവാന്‍ തീരുമാനിച്ചു. അവന്‍ തൻറെ മക്കള്‍ രണ്ടുപേരെയും വിളിച്ച് നൂറു രൂപ വീതം കൊടുത്തിട്ടു പറഞ്ഞു. നിങ്ങൾ ഈ പണം ഉപയോഗിച്ച് ഓരോ മുറി നിറയ്ക്കണം. മുറി നിറയ്ക്കാന്‍ എന്തുകാര്യവും ഉപയോഗിക്കാം. 100 രൂപയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം ഒന്നാമന്‍ നൂറുരൂപ കൊടുത്ത് ചപ്പുചവറുകള്‍ വാങ്ങി മുറി നിറച്ചു. രണ്ടാമന്‍ കടയില്‍ പോയി ഒരു തിരിയും അഗര്‍ബത്തിയും സുഗന്ധതൈലവും വാങ്ങി വന്നു. മുറിയില്‍ തിരികത്തിച്ച് വച്ച് പ്രകാശം കൊണ്ടുനിറച്ചു. അഗര്‍ബത്തി കത്തിച്ചുവച്ച് സുഗന്ധപൂരിതമായ പുകകൊണ്ട് മുറി നിറച്ചു. വാസനതൈലക്കുപ്പി തുറന്നുവച്ച് പരിമളം മുറിയിലുടനീളം നിറച്ചു. ബാക്കി വന്ന പണം പിതാവിനു തിരികെയും കൊടുത്തു. ദുര്‍ഗന്ധം വമിക്കുന്ന ഒന്നാമൻറെ മുറി പിതാവില്‍ അറപ്പ് ഉളവാക്കിയപ്പോള്‍ സുഗന്ധവും പ്രകാശവും നിറച്ച രണ്ടാമന്റെ മുറി പിതാവിന്റെ മനം കുളിര്‍പ്പിച്ചു. സമ്മാനവും സ്വത്തിന്റെ കൂടിയ ഓഹരിയും അവനു ലഭിച്ചു. ലൗകിക സമ്പത്തിൻറെയും സന്തോഷത്തിൻറെയും പുറകെ പോയി ഉള്ളിലെ സമാധാനം നഷ്ടപ്പെടുത്തുന്നവരാകാതെ ജീവിതത്തില്‍ കിട്ടിയിട്ടുള്ളതിൻറെ നന്മയും സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയുന്നവരാകണം നാം.

ഈ ലോകജീവിതത്തിന് പണവും സമ്പത്തും വേണം – ആവശ്യത്തിനുമാത്രം. ‘അധികമായാല്‍ വിഷമാകുന്ന അമൃതാണത്’. ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു, ഒരാള്‍ക്ക് ജീവിതത്തില്‍ എത്ര സ്വത്ത് വേണം? ഗുരു മറുപടി ഒന്നും പറഞ്ഞില്ല, പകരം ഒരു മുട്ട ശിഷ്യൻറെ കയ്യില്‍ വച്ചുകൊടുത്തു. രണ്ടാമതൊന്നു കൂടി കൊടുത്തു, രണ്ടും അവന്‍ കയ്യില്‍ പിടിച്ചു. മൂന്നാമതൊന്നു കൂടി കൊടുത്തു, പിന്നീട് ഓരോന്ന് ഓരോന്നായി ഗുരു ശിഷ്യൻറെ കയ്യില്‍ വച്ചു കൊടുത്തു. ഏഴാമതൊന്ന് കൂടി കിട്ടിയപ്പോള്‍ അവന്‍ പറഞ്ഞു. ‘ഗുരോ, ഇനി എനിക്ക് ഒന്നുകൂടി കയ്യില്‍ പിടിക്കാനാവില്ല. എങ്കിലും ഗുരു എട്ടാമതൊന്നു കൂടി കൊടുത്തു, അതു കയ്യില്‍ കൊള്ളാതായപ്പോള്‍ ശിഷ്യൻറെ കയ്യില്‍ നിന്ന് താഴെ വീണ് ഉടഞ്ഞുപോയി. ഗുരു ശിഷ്യനോട് പറഞ്ഞു. ‘ഇതുപോലെ തന്നെയാണ് സമ്പത്തിൻറെ കാര്യവും. കയ്യില്‍ കൊള്ളാവുന്നതും ആവശ്യമുള്ളതും മാത്രം ആഗ്രഹിക്കുക”.

തന്നെക്കാള്‍ കൂടുതലുള്ള മറ്റുള്ളവരോട് നടത്തുന്ന അനാവശ്യ താരതമ്യമാണ് പലരേയും ആഗ്രഹത്തിനു കടിഞ്ഞാണില്ലാത്ത മനസുമായി മുമ്പോട്ടു പോകാന്‍ പ്രേരിപ്പിക്കുന്നത്. തന്നേക്കാള്‍ വലിയവരോടു തങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നതു നിര്‍ത്തി, തങ്ങളേക്കാള്‍ എളിയ ജീവിതം നയിക്കുന്നവരോട് താരതമ്യം ചെയ്യുമ്പോഴാണ് ഓരോരുത്തരും തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നന്മകളെ തിരിച്ചറിയുന്നതും വിലമതിക്കുന്നതും. യാത്രകളില്‍ സാധാരണ പറയാറുള്ള ‘less luggage is more comfort’ എന്ന തത്വം ജീവിതത്തിലും പ്രധാനപ്പെട്ടതാണെന്ന് നാം മറക്കരുത്.

വിളഞ്ഞുകിടക്കുന്ന ഒരു പാടം മുഴുവന്‍ മുമ്പിലുണ്ടെങ്കിലും തനിക്കാവശ്യമായ ഒരു നെല്‍ക്കതിര്‍ മാത്രം കൊത്തിയെടുക്കുന്ന ചെറുകിളികളുടെ മനസാണ് നമുക്ക് പാഠമാവേണ്ടത്. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ എന്തുചെയ്യണമെന്ന് ചോദിച്ച യുവാവിനോട് ഈശോ പറഞ്ഞു. ”നിനക്ക് ഒരു കുറവുണ്ട്, പോയി നിൻറെ സമ്പത്ത് വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക”. അധികമുള്ള സ്വത്ത് ഒരു മേന്മയായിട്ടല്ല, ഒരു കുറവായിട്ടാണ് ക്രിസ്തുനാഥന്‍ കണക്കാക്കിയത്. അനധികൃതവും അനാവശ്യവുമായ സ്വത്ത് സമ്പാദന ആഗ്രഹവുമായി നടന്ന് 99 ക്ലബ്ബില്‍ ഉള്‍പ്പെടാനും അതുവഴി ഇനി ആര്‍ക്കും ജീവിതം ദുരിതപൂര്‍ണമാവാനും ഇടവരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, സന്തോഷവും സമാധാനവും നിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു.

സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിനു ശേഷമുള്ള പോലീസ് നടപടികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ലണ്ടന്‍ ബ്രിഡ്ജിനു സമീപമുള്ള കാറ്റ്‌ജെന്‍ജാമേഴ്‌സ് ജര്‍മന്‍ ബിയര്‍ ബാറില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ബറോ മാര്‍ക്കറ്റിന് തൊട്ടടുത്തുള്ള ഇവിടേക്ക് പോലീസ് പാഞ്ഞെത്തുന്നതും ജനങ്ങളോട് മേശകള്‍ക്കടിയില്‍ കയറാനും കസേരകള്‍ മറയാക്കാനും ആവശ്യപ്പെടുന്നതുമാണ് ദൃശ്യത്തിലുള്ളത്. ദൃശ്യത്തില്‍ നിലവിളികളും കേള്‍ക്കാം. സായുധരായ പോലീസ് സംഘമാണ് ബാറില്‍ ഇരച്ചു കയറിയത്.

മറ്റൊരു വീഡിയോ ഫുട്ടേജില്‍ സുരക്ഷാ ഉദ്യോഗസ്ഥരും എമര്‍ജന്‍സി ജീവനക്കാരും തെരുവിലൂടെ ഓടിയെത്തുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം. ജനങ്ങളെ സംഭവം നടന്ന സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഭീകരാക്രമണം ആരംഭിച്ചത്. ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടക്കാര്‍ക്കു നേരെ ഒരു വാന്‍ പാഞ്ഞു കയറുകയും മൂന്ന് പേര്‍ ജനങ്ങളെ കുത്തുകയുമായിരുന്നു.

ബറോ മാര്‍ക്കറ്റില്‍ പ്രവേശിച്ചാണ് അക്രമികള്‍ ആളുകളെ കുത്തിവീഴ്ത്തിയത്. ആക്രമണമുണ്ടായ ഉടന്‍ തന്നെ സ്ഥലത്തെത്തിയ സായുധ പോലീസ് മൂന്ന് അക്രമികളെ വെടിവെച്ച് വീഴ്ത്തിയെന്ന് മെറ്റ് പോലീസ് അറിയിക്കുന്നു. ഒരു പോലീസുകാരനും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുഖത്തും തലയിലും കാലുകളിലും കുത്തേറ്റ ഇയാള്‍ ചികിത്സയിലാണ്.

ജോജി തോമസ്
ഇത്തവണത്തെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നൂറ്റിപ്പതിനേഴാം റാങ്കോടെ ഉന്നത വിജയം നേടി തെരേസാ ജോസഫും അഞ്ഞൂറ്റി എഴുപത്തിനാലാം റാങ്കുമായി ജോസഫ് കെ മാത്യുവും നെഴ്‌സിംഗ് സമൂഹത്തിന് അഭിമാനമായി. ആതുരസേവനം മാത്രമാണ് തങ്ങളുടെ കര്‍മ്മരംഗമെന്ന് ധരിച്ചിരിക്കുന്ന നഴ്‌സിംഗ് സമൂഹത്തിന് വ്യത്യസ്ഥതയോടെ ഒരു മാര്‍ഗ്ഗം കാണിച്ചു കൊണ്ട് തെരേസാ ജോസഫും ജോസഫ് കെ മാത്യുവും നെഴ്‌സിംഗ് സമൂഹത്തിന് മൊത്തത്തില്‍ മാതൃകയായിരിക്കുകയാണ്.

ഉന്നത വിജയം കരസ്ഥമാക്കിയ തെരേസാ ജോസഫ് മലയാളം യുകെയൊട് പ്രതികരിച്ചു. ഇത് ആത്മനിര്‍വൃതിയുടെ നിമിഷങ്ങളാണ്. നെഴ്‌സിംഗില്‍ BSc, MSc ബിരുദങ്ങള്‍ ഉന്നത നിരയില്‍ പാസ്സായതിനു ശേഷം സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യവുമായി നീങ്ങിയ തെരേസാ ജോസഫിന് തന്റെ കഠിനാധ്വാനത്തിനും സ്ഥിരോത്സാഹത്തിനും ലഭിച്ച അംഗീകാരമാണ് ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് വിജയം. അനുമോദനങ്ങളുടെ തിരക്കുകള്‍ക്കിടയിലും മലയാളം യുകെയ്ക്കനുവദിച്ച ഇന്റര്‍വ്യൂവില്‍ പെയിന്റിംഗ് ഹോബിയായി കൊണ്ടു നടക്കുന്ന തെരേസാ എങ്ങനെയാണ് തന്റെ ജീവിതം മനോഹരമായ ഒരു ചിത്രം പോലെയാക്കി ജീവിതവിജയം സായത്തമാക്കിയതെന്ന് വിശദീകരിച്ചു.

ചങ്ങനാശ്ശേരിക്കടുത്ത് കുറമ്പനാടത്ത് കയ്യാലപ്പറമ്പില്‍ കെ.എസ് ജോസഫിന്റെയും റോസമ്മ ജോസഫിന്റെയും മകളായ തെരേസാ കുട്ടിക്കാലം മുതല്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ചിരുന്നു. തെരേസാ ജോസഫിന്റെ പിതാവ് ജോലി ചെയ്തിരുന്നത് മഹാരാഷ്ട്രയിലെ ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലാണ്. അതു കൊണ്ടു തന്നെ തെരേസയുടെ ബാല്യകാലം ഇന്ത്യയുടെ ആണവ ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ ഊര്‍ജ്ജോത്പാതന കേന്ദ്രം സ്ഥിതി ചെയ്യുന്ന താരാപ്പൂര്‍ ആയിരുന്നു. താരാപ്പൂറിലെ സെന്‍ട്രല്‍ സ്‌ക്കൂളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഒന്നാം റാങ്കോടെയാണ് തെരേസാ തന്റെ സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ പഠനകാലത്ത് ദേശീയ തലത്തില്‍ നടക്കുന്ന സയന്‍സ് ഒളിമ്പ്യാടില്‍ പങ്കെടുത്ത് തെരേസാ മികവ് തെളിയിച്ചിരുന്നു.

മുബൈയിലെ S.N.D.P വിമന്‍സ് കോളേജിലാണ് തെരേസാ തന്റെ നെഴ്‌സിംഗ് പoനം പൂര്‍ത്തിയാക്കിയത്. BScപഠനത്തിനു ശേഷം MSc പഠിക്കുന്നതിനായി തെരേസാ തെരഞ്ഞെടുത്തത് ജന്മനാടായ കേരളത്തിലെ തിരുവനംന്തപുരം മെഡിക്കല്‍ കോളേജായിരുന്നു. അത് തെരേസായുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവിന് കാരണമായി. തിരുവനംന്തപുരത്തെ അന്തരീക്ഷവും സിവില്‍ സര്‍വ്വീസ് അക്കാദമിയുമൊക്കെ തെരേസയുടെ സിവില്‍ സര്‍വ്വീസ് യാത്രയില്‍ ഒത്തിരിയേറെ സഹായിക്കുകയുണ്ടായി. ബിരുദാനന്തര പഠനത്തിനു ശേഷം ഇന്ത്യന്‍ നേഴ്‌സിംഗ് കൗണ്‍സിലിന്റെ GFATM പ്രൊജക്ടില്‍ പ്രൊജക്ട് ട്രെയിനിംന് കോര്‍ഡിനേറ്ററായി ജോലി ചെയ്യുമ്പോള്‍ മുതിര്‍ന്ന IAS ഉദ്യോഗസ്ഥ ഉഷാ റ്റൈറ്റസ്സിനെ കാണുവാന്‍ ഇടയായത് ജീവിതത്തിന് വഴിത്തിരിവായി. സിവില്‍ സര്‍വ്വീസ് എത്രമാത്രം പൊതുജനത്തിന് ഉപകാരപ്രദമാകുമെന്നും, തെരേസയെപ്പൊലെ കഴിവുറ്റവര്‍ സിവില്‍ സര്‍വ്വീസില്‍ കടന്നു വരണമെന്നും പറഞ്ഞത് പ്രചോദനമായി. സിവില്‍ സര്‍വ്വീസിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഗമസ്ഥാനമാണ് തിരുവനംന്തപുരം എന്നതും ഗുണകരമായി.

തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് തെരേസാ ജോസഫിന് സിവില്‍ സര്‍വ്വീസില്‍ ഉന്നത വിജയം ലഭിച്ചത്. ആദ്യശ്രമത്തില്‍ പ്രിലിമിനറി പാസ്സായി മെയിന്‍ പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. സ്ഥിരോത്സാഹിയായ തെരേസാ, പക്ഷേ തോറ്റ് പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു. തന്റെ രണ്ടാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായെങ്കിലും ഉന്നത വിജയം ലഭിക്കാത്തതു കൊണ്ട് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിലേ നിയമനം ലഭിച്ചുള്ളൂ. പക്ഷേ, തെരേസാ അടങ്ങിയിയിരിക്കാന്‍ തയ്യാറല്ലായിരുന്നു. തുടര്‍ച്ചയായ തന്റെ മൂന്നാംശ്രമത്തില്‍ തെരേസാ ഉന്നത വിജയം കരസ്ഥമാക്കി. പബ്ലിക് അഡ്മിനിസ്‌ട്രേഷനാണ് തെരേസാ സിവില്‍ സര്‍വ്വീസില്‍ തന്റെ വിഷയമായി തെരെഞ്ഞെടുത്തിരുന്നത്.

തന്റെ വിജയത്തില്‍ എന്നും പ്രോത്സാഹനമായി നില്‍ക്കുന്ന അമ്മയുടെ സഹോദരിയും തിരുവനംന്തപുരം സെന്റ് ആന്‍സ് പേട്ട സ്‌കൂളിലെ മുന്‍ അദ്ധ്യാപികയുമായ മേരിക്കുട്ടി ജോസഫിനെ തെരേസാ പ്രത്യേകം അനുസ്മരിച്ചു. മെരിക്കുട്ടി ജോസഫിന്റെ ഭര്‍ത്താവ് ജോണ്‍സന്‍ ജോസഫ് തിരുവനംന്തപുരം നഗരസഭ കൗണ്‍സിലറാണ്. തെരേസയുടെ സഹോദരന്‍ ബാസ്റ്റ്യന്‍ ജോസഫ് SBl യിലാണ് ജോലി ചെയ്യുന്നത്.

നേഴ്‌സുമാരുടെ കഠിനാധ്വാനത്തിനും അര്‍പ്പണ മനോഭാവത്തിനും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് തെരേസാ ജോസഫ് പറഞ്ഞു. തന്റെ ആശയങ്ങളും സ്വപ്നങ്ങളും സഫലീകരിക്കാന്‍ ഏറ്റവും അനുയോജ്യമാണ് സിവില്‍ സര്‍വ്വീസ് മേഘലയെന്ന് തെരേസാ ജോസഫ് മലയാളം യുകെയോട് പറഞ്ഞു.

കരുണയുടെ മാലാഖമാര്‍ ഭരണചക്രം തിരിക്കാനൊരുങ്ങുമ്പോള്‍ മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍….

ലണ്ടനിൽ വീണ്ടും ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കാൽനടക്കാരുടെ മേൽ വാൻ ഇടിച്ചു കയറി. നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സായുധ പോലീസ് പരിസരം വളഞ്ഞു. ഒരാൾ അറസ്റ്റിലായതായി റിപ്പോർട്ടുണ്ട്. നിരവധി ആംബുലൻസുകളും പോലീസ് വാഹനങ്ങളും സ്ഥലത്തുണ്ട്. ഏയർ ആംബുലൻസും രക്ഷാ പ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. സമീപ റോഡുകളിലെ ഗതാഗതം പോലീസ് വഴി തിരിച്ചു വിടുകയാണ്. ആളുകൾ ലണ്ടൻ ബ്രിഡ്ജ് ഭാഗത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മെട്രോ പൊലിറ്റൻ പോലീസ് അറിയിച്ചു. രാത്രി 10.30 ഓടെയാണ് ആക്രമണം നടന്നത്. ഒരു വെളുത്ത ട്രാൻസിറ്റ് വാനാണ് യാത്രക്കാരുടെ മേൽ പാഞ്ഞുകയറിയത്.

ഒന്നിലേറെ മരണം സംഭവിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു. 20 ലേറെ പേർക്ക് പരിക്കുണ്ട്.  വാൻ ഉപയോഗിച്ച് കാൽനടക്കാരെ ഇടിച്ചു തെറിപ്പിച്ചതിനു ശേഷം വാനിൽ നിന്ന് ചാടിയിറങ്ങിയ മൂന്നു പേർ 12 ഇഞ്ച് നീളമുള്ള ബ്ലേഡ് ഉപയോഗിച്ച് കണ്ണിൽ കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു. ബോറോ മാർക്കറ്റിലും വോക്സ് ഹാളിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

വ്യാജ ലൈംഗീകാരോപണത്തില്‍ പെട്ട് നട്ടം തിരിഞ്ഞ യുകെ മലയാളിക്ക് ഒടുവില്‍ തുണയായത് നീതിപീഠം. രണ്ട് വര്‍ഷം നീണ്ട് നിന്ന നിയമയുദ്ധത്തിനൊടുവിലാണ് പീഡനക്കേസില്‍ പ്രതിയായി നട്ടം തിരിഞ്ഞ ഇദ്ദേഹത്തിന് കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചത്. സംഭവം നടന്നത് വാറ്റ് ഫോര്‍ഡില്‍ ആണ്. ഇവിടുത്തെ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ജീവനക്കാരായിരുന്നു വാദിയും പ്രതിയും. ഇരുവരും ജോലി ചെയ്തിരുന്നത് ഒരേ വാര്‍ഡില്‍ ആയിരുന്നു. 2015 മെയ് മാസത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും ഒരുമിച്ച് ജോലിയിലുണ്ടായിരുന്ന ഒരു ദിവസം ഇവിടെ നഴ്സ് ആയി ജോലി ചെയ്തിരുന്ന മലയാളി തന്നെയായ പരാതിക്കാരി മേലധികാരികളുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്ത ഒരു കംപ്ലൈന്റില്‍ ആണ്  സംഭവങ്ങളുടെ തുടക്കം.

ഒരുമിച്ച് ജോലി ചെയ്തിരുന്ന മലയാളി യുവാവ് തന്‍റെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്ന റിപ്പോര്‍ട്ട് ആണ് ഈ മലയാളി നഴ്സ് മേലധികാരികളുടെ മുന്‍പാകെ രേഖാമൂലം ഉന്നയിച്ചത്. തുടര്‍ന്ന് ഇത് മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും എന്‍എച്ച്എസ് ഇന്റേണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിക്കുകയും ചെയ്തു. ആരോപണ വിധേയനായ ആള്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യപ്പെടുകയും ഉണ്ടായി. പരാതിക്കാരിയും ആരോപണ വിധേയനും മലയാളികള്‍ ആണ് എന്ന നിലയില്‍ ഈ സംഭവം പെട്ടെന്ന്‍ തന്നെ വാറ്റ്ഫോര്‍ഡ് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം ആവുകയും ചെയ്തു.

യുകെയിലെ മറ്റെല്ലാ സ്ഥലങ്ങളിലും എന്ന പോലെ തന്നെ പരസ്പരം വളരെയധികം സാമൂഹിക ബന്ധങ്ങള്‍ സൂക്ഷിക്കുന്ന മലയാളി സമൂഹം തന്നെ ആയിരുന്നു വാറ്റ്ഫോര്‍ഡിലും ഉള്ളത്. തന്മൂലം ഈ സംഭവം ഇവിടുത്തെ മലയാളി സമൂഹത്തില്‍ പെട്ടെന്ന് ചര്‍ച്ചയാവുകയും ആരോപണ വിധേയനായ വ്യക്തിയും കുടുംബവും സാമൂഹികമായ ഒറ്റപ്പെടലിനും കുറ്റപ്പെടുത്തലുകള്‍ക്കും വിധേയനാവുകയും ചെയ്തു. ചുരുക്കം ചില സുഹൃത്തുക്കള്‍ ഒഴികെ ബാക്കിയുള്ള സമൂഹം കുറ്റക്കാരന്‍ എന്ന നിലയില്‍ തന്നെ ഇയാളെ കാണുകയായിരുന്നു.

എന്നാല്‍ താന്‍ നിരപരാധി ആണ് എന്ന് പൂര്‍ണ്ണ ബോദ്ധ്യം ഉള്ളതിനാല്‍ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും പിന്തുണയോടെ ആരോപണ വിധേയനായ വ്യക്തി കോടതി നടപടികള്‍ മുന്നോട്ടു കൊണ്ട് പോവുകയും തന്‍റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. പക്ഷേ കോടതിയിലൂടെ നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെയുള്ള രണ്ട് വര്‍ഷക്കാലം അനുഭവിച്ച മാനസിക പീഡനങ്ങള്‍ ഇദ്ദേഹത്തെ രോഗിയാക്കി തീര്‍ക്കുന്ന അവസ്ഥയില്‍ വരെ കൊണ്ട് ചെന്ന് എത്തിച്ചു. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാല് മക്കളുടെ പിതാവായിരുന്ന ഈ വ്യക്തിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക വ്യഥ ഊഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. നാല് കുട്ടികളില്‍ ഒരാള്‍ മരണപ്പെട്ട ദുഃഖം പേറിക്കൊണ്ടിരുന്ന ഈ കുടുംബത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ വ്യാജ ലൈംഗിക പീഡനക്കേസും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും നല്‍കിയത്.

ഇതേ ആശുപത്രിയില്‍ ഇതേ വിഭാഗത്തില്‍ തന്നെ ജോലി ചെയ്തിരുന്ന ആരോപണ വിധേയനായ വ്യക്തിയുടെ ഭാര്യയ്ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിച്ചത് മുതല്‍ ആണ് പരാതിക്കാരിക്ക് ഇവരോട് ശത്രുതാ മനോഭാവം തുടങ്ങിയത് എന്നാണ് ആരോപണത്തിന് ഇരയാകേണ്ടി വന്ന ഇദ്ദേഹം പറയുന്നത്. അന്ന് മുതല്‍ മലയാളി അസോസിയേഷനിലും മറ്റും പല പദവികളും വഹിച്ചിരുന്ന പരാതിക്കാരി ഇവര്‍ക്കെതിരെ പല തരത്തിലുള്ള ഉപദ്രവങ്ങള്‍ തുടങ്ങിയിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. ഇതാണ് ഒടുവില്‍ തന്‍റെ ജീവിതത്തെയാകെ മാറ്റി മറിക്കുന്ന രീതിയില്‍ ലൈംഗിക പീഡനക്കേസില്‍ വരെ പ്രതിയാകേണ്ട അവസ്ഥയില്‍ എത്തിച്ചത് എന്നും ഇദ്ദേഹം വിശദീകരിക്കുന്നു.

അന്വേഷണ വേളയിലും വിചാരണ വേളയിലും വ്യാജ സാക്ഷികളെ വരെ പരാതിക്കാരി ഹാജരാക്കിയെങ്കിലും ഇതെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു. കേസിന്‍റെ വിചാരണ വേളയില്‍  വ്യാജ സാക്ഷികളും നടപടിയില്‍ കുടുങ്ങുമെന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിനിടെ പരാതിക്കാരി ഇവിടുത്തെ ജോലി മതിയാക്കി മറ്റൊരു ലാവണം തേടുകയും ചെയ്തു. വിചാരണയ്ക്കൊടുവില്‍ സത്യം മനസ്സിലാക്കിയ കോടതി യുവാവിനെ ആരോപണങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

തന്‍റെ നിരപരാധിത്വം എല്ലാവരെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഈ സംഭവം മൂലം തനിക്കും കുടുംബത്തിനും സംഭവിച്ച മാനഹാനിക്കും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കുടുംബം ഇപ്പോള്‍. ഇത് പോലൊരു അവസ്ഥ ശത്രുക്കള്‍ക്ക് പോലും ഉണ്ടാകരുത് എന്നാഗ്രഹിക്കുന്ന ഇവര്‍ ഈ രീതിയില്‍ ഇനിയും മറ്റൊരാള്‍ ബുദ്ധിമുട്ടരുത് എന്ന ഉദ്ദേശത്തോടെ നിയമ നടപടികള്‍ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതിനായി വ്യാജ ആരോപണം ഉന്നയിച്ച വ്യക്തിക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കും എന്ന് ഉറപ്പ് വരുത്തുമെന്നും ഇവര്‍ പറയുന്നു.

ഉന്നത നിലവാരം പുലര്‍ത്തുന്ന ബ്രിട്ടീഷ് നീതി ന്യായ വ്യവസ്ഥയുടെ വിജയം കൂടിയാണ് ഈ കോടതി വിധി സാധാരണ ലൈംഗിക പീഡന ആരോപണങ്ങളില്‍ സ്ത്രീകളുടെ വാക്കുകള്‍ വിശ്വസിച്ച് പുരുഷന്മാര്‍ക്ക് എതിരെ ഉടന്‍ നടപടി ഉണ്ടാകുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ ഈ സമൂഹം ഇത്തരം കാര്യങ്ങളില്‍ എത്ര ജാഗ്രതയോടെ ആണ് നീങ്ങുന്നത് എന്നതിന് ഉദാഹരണം കൂടിയാണ് ഈ കേസ്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യിക്കുന്നതില്‍ എന്‍എച്ച് എസ് അലംഭാവം കാട്ടി എന്നാരോപിച്ച് പരാതിക്കാരി തന്നെ പോലീസിനെയും സമീപിച്ചത് അമിത ആത്മവിശ്വാസത്തില്‍ ആയിരുന്നു.  പക്ഷേ എന്‍എച്ച്എസിലെ മേലധികാരികളും പോലീസും കേസിനെ ശരിയായ അന്വേഷണ രീതികളിലൂടെ മാത്രം മുന്നോട്ട് കൊണ്ട് പോയതോടെ പരാതിക്കാരിയുടെ നീക്കം ഒരു നിരപരാധിയെ കുടുക്കാന്‍ ആണെന്ന സത്യം പുറത്ത് കൊണ്ട് വന്നു.

ഈ കേസ് സംബന്ധിച്ച രേഖകളും പരാതിക്കാരിയുടെയും വ്യാജ ആരോപണത്തിനു വിധേയനായ വ്യക്തിയുടെയും കൂടുതല്‍ വിവരങ്ങള്‍ കൈവശമുണ്ടെങ്കിലും ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിച്ച് ഞങ്ങള്‍ അക്കാര്യങ്ങള്‍ പുറത്ത് വിടുന്നില്ല. എങ്കിലും ഇത്തരമ സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെട്ടു കൂടാ എന്ന ആഗ്രഹം ആരോപണ വിധേയനായ വ്യക്തിക്ക് ഉള്ളത് പോലെ ഞങ്ങള്‍ക്കും ഉള്ളതിനാല്‍ ആണ് ഇത് പ്രസിദ്ധീകരിക്കുന്നത്.

ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല എന്ന്‍ തെളിയിക്കുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടി ഇവിടെ നടക്കുന്നുണ്ട് എന്നത് ഈ അവസരത്തില്‍ പറയാതിരിക്കുവാന്‍ വയ്യ. സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി ലൈംഗീക ആരോപണങ്ങള്‍ വ്യക്തികളുടെ മേല്‍ ഉന്നയിക്കുന്ന പ്രവണത എത്ര മാത്രം ആപല്‍ക്കരമാണെന്ന് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ഓര്‍ക്കുക. തന്‍റെ മകളുടെ മുന്‍പിലെങ്കിലും തന്‍റെ നിരപരാധിത്വം ബോധ്യപ്പെടുത്തണമെന്ന ദൃഡനിശ്ചയമാണ് ഈ കേസില്‍ മുന്നോട്ട് പോയ ഓരോ ഘട്ടത്തിലും  തന്നില്‍ ഉണ്ടായിരുന്നത് എന്ന് പറയുന്ന ഈ പിതാവിന്‍റെ അവസ്ഥ മറ്റൊരു വ്യക്തിക്കും ഉണ്ടാകാതിരിക്കട്ടെ.

RECENT POSTS
Copyright © . All rights reserved