ലണ്ടന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയറും തമ്മിലുളള അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തല്‍. ഇരുനേതാക്കളും തമ്മിലുളള സ്വകാര്യ സംഭാഷണങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. രണ്ട് ലോകനേതാക്കളും തമ്മിലുളള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന സംഭാഷണ ശകലങ്ങള്‍ ബിബിസി പുറത്ത് വിട്ടു. 1997മുതല്‍ 2000 വരെ ഇരുവരും ടെലിഫോണിലും നേരിട്ടും നടത്തിയ സംഭാഷണങ്ങളാണ് പ്രസിദ്ധീകരിച്ചത്. ബിബിസി വിവരാവകാശ നിയമപ്രകാരം ക്ലിന്റന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ നിന്നാണ് ഇവ ശേഖരിച്ചത്. ബ്ലെയറിന്റെ ചില സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്താണ് പ്രസിദ്ധീകരിച്ചിട്ടുളളത്. എന്നാല്‍ അല്ലാതെയെുളളവയില്‍ ഇരുനേതാക്കളും തമ്മിലുളള തമാശകളും സ്വന്തം രാജ്യങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും രാഷ്ട്രീയ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നു. അമേരിക്കയുടെ നാല്‍പ്പത്തിരണ്ടാമത് പ്രസിഡന്റിന്റെയും മുന്‍ ലേബര്‍ പ്രധാനമന്ത്രിയുടെയും ജീവിതത്തിന്റെ പരിച്ഛേദമായാണ് ഈ സംഭാഷണശകലങ്ങളെ വിലയിരുത്തുന്നത്.
ഡയാനയുടെ മരണം ഒരു താരത്തിന്റെ പതനമാണെന്നാണ് നേതാക്കള്‍ അവരുടെ സംഭാഷണത്തിനിടെ വിലയിരുത്തുന്നത്. 1997ല്‍ ഒരു കാറപകടത്തില്‍ ഡയാന പാരീസില്‍ വച്ച് കൊല്ലപ്പെട്ടമ്പോള്‍ ക്ലിന്റന്‍ ബ്ലെയറിനെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു. അവധിക്കാല വസതിയായ മാര്‍ത്താസ് വൈന്‍യാര്‍ഡില്‍ നിന്നാണ് ക്ലിന്റണ്‍ വിളിച്ചത്. നിങ്ങളെക്കുറിച്ച് എനിക്ക് ഏറെ കരുതലുണ്ടെന്ന് അറിയിക്കുവാനാണ് താന്‍ വിളിച്ചതെന്ന് ക്ലിന്റണ്‍ വ്യക്തമാക്കി. ഡയാനയുടെ ജീവിത രീതിയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും ബ്ലെയര്‍ തന്റെ സംഭാഷണത്തില്‍ തുടര്‍ന്ന് പറയുന്നു. അത് വിവരണാതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
1999ല്‍ വൈസ്പ്രസിഡന്റ് അല്‍ഗോറിന്റെ ബ്രിട്ടീഷ് സന്ദര്‍ശനശേഷവും ഇരുനേതാക്കളും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നുണ്ട്. അന്നത്തെ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ജോണ്‍പ്രസ്‌കോട്ടിന്റെ ഓഫീസില്‍ ഉണ്ടായിരുന്ന ഒരേ ഒരു അലങ്കാരം ഒരു പാത്രം പഴം മാത്രമായിരുന്നെന്നും ആ സംഭാഷണത്തിനിടെ തമാശയായി ചൂണ്ടിക്കാട്ടുന്നു. ആ സ്വീകരണം അല്‍ഗോറിനെ ഏറെ സന്തോഷിപ്പിച്ചെന്നും പ്രസിഡന്റ് പറഞ്ഞു. ഇപ്പോള്‍ പഴമില്ലാതെ താങ്കളോട് സംസാരിക്കാന്‍ തന്റെ ജീവനക്കാര്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കന്‍ അയര്‍ലന്റിലെ സമാധാന പ്രക്രിയകളും ഇരുനേതാക്കളുടെയും ചര്‍ച്ചയില്‍ കടന്ന് വന്നിരുന്നു. 2000ത്തില്‍ ചെറി ബ്ലെയര്‍ നാലാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായപ്പോഴും ഇരുനേതാക്കളും തമ്മില്‍ സന്തോഷം പങ്കിടുന്നുണ്ട്. 2001ല്‍ അധികാരം ഒഴിയുമ്പോള്‍ ഇനി തനിക്ക് കുഞ്ഞിനെ നോക്കല്‍ പണിയാണെന്നും ടോണി ബ്ലെയര്‍ ക്ലിന്റനോട് പറയുന്നുണ്ട്. 2000ല്‍ വഌഡിമിര്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇരുനേതാക്കളും ശുഭാപ്തി വിശ്വാസത്തോടെ ആശംസകള്‍ അര്‍പ്പിക്കുന്നു. പുടിന്‍ സ്മാര്‍ട്ടും ചിന്താശേഷിയുളളയാളുമാണെന്നും ആവശ്യത്തിന് കഴിവുണ്ടെന്നും ക്ലിന്റണ്‍ വിലയിരുത്തുന്നു. എന്നാല്‍ ബ്ലെയറിന് അത്ര അഭിപ്രായം ഉണ്ടായിരുന്നില്ല. രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെക്കുറിച്ച് പുടിന്‍ മനസിലാക്കിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ബ്ലയറിനെ വൈറ്റ്ഹൗസില്‍ ഉറങ്ങാന്‍ ക്ലിന്റന്‍ ക്ഷണിക്കുന്നുണ്ട്. ചര്‍ച്ചില്‍ ഉറങ്ങിയ കിടക്കയില്‍ കിടക്കാമെന്ന വാഗ്ദാനവും നല്‍കുന്നുണ്ട്. എന്നാല്‍ ഈ ക്ഷണം ബ്ലയര്‍ സ്വീകരിച്ചില്ല. ഇത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പിന്നീടൊരിക്കല്‍ ബ്ലയര്‍ ഡര്‍ഹാമില്‍ വന്നിട്ടുണ്ടോയെന്ന് ക്ലിന്റണ്‍ ചോദിക്കുന്നുണ്ട്. ഡര്‍ഹാം പളളിയെക്കുറിച്ച് ക്ലിന്റണ്‍ വാചാലനാകുന്നതോടെ ബ്ലെയര്‍ താന്‍ ഈ പളളിയിലെ ക്വയര്‍ ബോയ് ആയിരുന്നുവെന്ന രഹസ്യവും വെളിപ്പെടുത്തുന്നുണ്ട്. ബ്ലെയര്‍ ഇപ്പോഴും ഒരു ക്വയര്‍ ബോയിയെ പോലെ തന്നെ തോന്നിക്കുന്നു എന്നായിരുന്നു ക്ലിന്റന്റെ പ്രതികരണം. 1997ലെ വന്‍ വിജയത്തില്‍ ബ്ലെയറിനെ വിളിച്ച് ക്ലിന്‍ന്‍ അഭിനന്ദനമറിയിക്കുകയും ചെയ്തു. ക്ലിന്റനാണ് തന്റെ വഴികാട്ടിയെന്നാണ് ബ്ലെയര്‍ ഇതിനോട് പ്രതികരിച്ചത്.
ന്യൂഡല്‍ഹി: കേന്ദ്ര പ്രവാസി കാര്യമന്ത്രാലയം വിദേശമന്ത്രാലയത്തില്‍ ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വകുപ്പുകളുടെ എണ്ണം കുറച്ച് ഭരണകാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് രണ്ടു വകുപ്പുകളും ലയിപ്പിക്കുന്നതെന്നാണ് വിശദീകരണം.വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനത്തിന് പ്രധാനമന്ത്രി അംഗീകാരം നല്‍കിയതായും മന്ത്രി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
പ്രവാസി മന്ത്രാലയത്തിന്റെ ചുമതലയിലുള്ള എല്ലാ കാര്യങ്ങളും വിദേശകാര്യമന്ത്രാലയം മുഖേന ചെയ്യാവുന്നതേയുള്ളൂ. ഇതാണ് മന്ത്രി എന്ന നിലയില്‍ തന്റെ അനുഭവം., ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയങ്ങള്‍ തമ്മില്‍ ലയിപ്പിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചതെന്ന് മന്ത്രി ട്വിറ്ററില്‍ പറഞ്ഞു. നിര്‍ദേശത്തിന് പ്രധാനമന്ത്രി അംഗീകാരം നല്‍കിയതോടെ പ്രവാസികാര്യമന്ത്രാലയം വിദേശമന്ത്രാലയത്തിന്റെ ഭാഗമായെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2004ലാണ് മന്ത്രാലയം രൂപീകരിച്ചത്. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ വയലാര്‍ രവിക്കായിരുന്നു മന്ത്രാലയത്തിന്റെ ചുമതല. തീരുമാനം കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള പ്രവാസികളെ സാരമായി ബാധിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് വ്യക്തമാക്കി. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
സാജന്‍ സത്യന്‍
കേരളത്തില്‍ മികച്ച രീതിയില്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇടനിലക്കാരുടെ കൊള്ളയും ചതിക്കുഴികളും ഇല്ലാതെ യുകെയിലേക്കും ക്യാനഡയിലേക്കും പോകാന്‍ അവസരം ഒരുങ്ങി. ബി.എസ്. സി നേഴ്‌സിംഗ് കഴിഞ്ഞ് രണ്ടു വര്‍ഷം പ്രവര്‍ത്തിപരിചയവും IELTSന് ആവശ്യമായ സ്കോറും ഉണ്ടെങ്കില്‍ യുകെയിലും കാനഡയിലും നെഴ്‌സായി ജോലി ചെയ്യുവാന്‍ കേരള സര്‍ക്കാര്‍ നേരിട്ട് അവസരമൊരുക്കുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. മറ്റു സ്വകാര്യ ഏജന്‍സികളുടെ ഇടപെടല്‍ ഇല്ലാതെ ഓവര്‍സീസ് റിക്രൂട്ട്‌മെന്റിന് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒഡെപെക് യുകെയിലെയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
ലക്ഷങ്ങള്‍ മുടക്കി ഇടനിലക്കാര്‍ വഴി വിദേശത്ത് ജോലി സമ്പാദിക്കുന്ന നേഴ്‌സുമാര്‍ക്ക് സര്‍ക്കാരിന്റെ ഈ പുതിയ നയം ആശ്വാസമാകുമെന്നതില്‍ സംശയമില്ല. മേല്‍പ്പറഞ്ഞ യോഗ്യതകള്‍ ഉള്ളവര്‍ ബയോഡേറ്റാ നേരിട്ട് ഒഡെപെകിന് നേരിട്ട് ഇ മെയില്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലും ലഭ്യമാണ്.
ഒഡെപെക് സൈറ്റില്‍ കൊടുത്തിരിക്കുന്ന ഇ മെയില്‍ വിലാസത്തിലേക്ക് നിങ്ങളുടെ സിവി (curriculum vitae ) എത്രയും വേഗം തയ്യാറാക്കി അയച്ച് കൊടുക്കുക. സീനിയോറിറ്റി അനുസരിച്ച് ആയിരിക്കും ഒഡെപെക് ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിനും മറ്റും വിളിക്കുക.
1977 ല്‍ കേരള ഗവണ്മെന്റിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സ്ഥാപിതമായതാണ് ഒഡെപെക്. വിദേശ രാജ്യങ്ങളിലേക്ക് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മറ്റ് കബളിപ്പിക്കലുകള്‍ക്ക് ഇരയാകാതെ കേരളത്തിലെ തൊഴിലന്വേഷകര്‍ക്ക് സഹായവും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കുന്നതിനായി ആയിരുന്നു ഒഡെപെക് രൂപീകൃതമായത്.
ഇന്ന്‍ ലോകവ്യാപകമായി തൊഴിലന്വേഷകര്‍ക്കിടയിലും തൊഴിലുടമാകല്‍ക്കിടയിലും ഒരേ പോലെ വിശ്വാസ്യത പുലര്‍ത്തുന്ന സ്ഥാപനമാണ് കേരള ഗവണ്മെന്റിനു കീഴിലുള്ള ഒഡെപെക്.
.
Email. [email protected]
Website. www.odepc.kerala.gov.in
ന്യൂഡല്‍ഹി: തലസ്ഥാനം വീണ്ടും രക്തത്തില്‍ മുങ്ങുന്നു. കൊലപാതകങ്ങളുടെ പരമ്പര തുടരുകയാണ്. ഇക്കുറി ആപ്പിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊന്നു. ഡല്‍ഹിയിലെ ആസാദ്പൂരിലെ മൊത്തക്കച്ചവട ചന്തയിലെ കാവല്‍ക്കാരാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ 38കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ചന്തയിലെ ചുമട്ട് തൊഴിലാളികളായ സഞ്ജയ്(25)ആണ് കൊല്ലപ്പെട്ടത്. സഞ്ജയും സുഹൃത്തായ റൗനക്കും ആപ്പിള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് കാവല്‍ക്കാര്‍ ഇവരെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ സഞ്ചു(38) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം ഉണ്ടാകുന്നത്. സഞ്ജയിയും സുഹൃത്തായ റൗനക്കും രാത്രി ആപ്പിള്‍ കൊണ്ടു പോകുന്ന ഒരു പെട്ടിയുമായി ചന്തയ്ക്ക് പുറത്തേക്ക് പോവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കാവല്‍ക്കാര്‍ ഇവരെ മര്‍ദിക്കുകയായിരുന്നു. ആപ്പിള്‍ മോഷ്ടിച്ച കള്ളന്മാരാണ് ഇവര്‍ എന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദനം.
തുടര്‍ന്ന് അവശരായ ഇരുവരെയും സഞ്ചു കസേരയില്‍ കെട്ടിയിട്ട് വീണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തങ്ങള്‍ തൊഴിലാളികളാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ സഞ്ചു തയ്യാറായില്ല. പിന്നീട് പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
സഞ്ജയ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. റൗനക്ക് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ഫേസ്‌ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തി കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കിയത് അപമാനിക്കപ്പെടുന്ന സ്‌ത്രീത്വത്തിന് വേണ്ടിയാണെന്ന് മഞ്‌ജു വാര്യര്‍. മഞ്‌ജു വാര്യരെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്‌തിപരമായ അധിക്ഷേപിച്ച പോലീസുകാരനെതിരെ നടപടിയുണ്ടായ പശ്‌ചാത്തലത്തിലാണ് മഞ്‌ജുവിന്റെ പ്രതികരണം. വ്യക്‌തിപരമായ പരാമര്‍ശത്തിന്റെ പേരിലുള്ള പരാതിയല്ല ഇത്.
സമൂഹത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്‌ഥന്‍ തന്നെ സ്‌ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതുകൊണ്ടാണ് പരാതി നല്‍കിയത്. സ്‌ത്രീകളെ ആര്‍ക്കും എന്തും പറയാമെന്ന പൊതുധാരണയ്‌ക്കെതിരായ പ്രതിഷേധം കൂടിയാണിതെന്ന് മഞ്‌ജു പറഞ്ഞു. എന്റെ ഫേസ് ബുക്ക് പേജില്‍ മോശമായ കമന്റുകള്‍ കാണാറുണ്ട്. എന്ത് പോസ്‌റ്റ് ചെയ്‌താലും മോശം വാക്കുകളിലൂടെ വ്യക്‌തിപരമായി ആക്രമിക്കുന്നത് അവരുടെ സംസ്‌കാരവും മനോവൈകൃതവുമാണെന്നേ കരുതിയിട്ടുള്ളൂ. പോലീസുകാരന്റെ മനോഭാവം ഇതാണെങ്കില്‍ പിന്നെ സ്‌ത്രീകള്‍ക്ക് എവിടെയാണ് സുരക്ഷിതത്വമെന്നും മഞ്‌ജു ചോദിക്കുന്നു.
മഞ്‌ജു വാര്യരുടെ പരാതിയില്‍ എറണാകുളം എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്‌ജിത്തിനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. പൊതുചടങ്ങില്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനാണ് രഞ്‌ജിത് മഞ്‌ജുവിനെ വ്യക്‌തിഹത്യ ചെയ്യുന്ന രീതിയില്‍ കമന്റിട്ടത്.
ദില്ലി: അമേരിക്കന്‍ സീരിയന്‍ ക്വാന്റിക്കോയയിലെ മികച്ച അഭിനയത്തിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്. ആദ്യമായാണ് ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു നടി അവാര്‍ഡിന് അര്‍ഹത നേടുന്നത്. ഹോളിവുഡിലെ ഏറ്റവും നല്ല ജനപ്രിയ താരത്തിന് ലഭിക്കുന്ന അവാര്‍ഡാണ് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്. ആദ്യമായാണ് ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു നടി അവാര്‍ഡിന് അര്‍ഹത നേടുന്നത്.
എമ്മ റോബര്‍ട്ടസ്,ജാമിലീ കര്ട്ടസ്, ലീ മിഷേല്‍, മാര്‍ഷ്യ ഗേ ഹാര്‍ഡെന്‍ എന്നിവരെ പിന്തള്ളിയാണ് പ്രിയങ്ക അവാര്‍ഡ് കരസ്ഥമാക്കിയത്. ക്വാന്റിക്കോയില് എഫ്ബി ഐ ഏജന്റായാണ് പ്രിയ്യങ്ക ചോപ്ര അഭിനയിച്ചത്. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷവതിയാണെന്ന് പ്രിയങ്ക പ്രതികരിച്ചു. ഭാഗ്യം തന്നെ എല്ലാ ആരാധകര്‍ക്കും നന്ദിയെന്നും പ്രിയങ്ക പറഞ്ഞു.
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. ജനുവരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇതിനായുള്ള ആക്ഷന്‍ പ്ലാന്‍ വെളിപ്പെടുത്തുമെന്നും സ്വാമി പറഞ്ഞു. കോടതി വിധിയിലൂടെ തന്നെയായിരിക്കും നിര്‍മാണത്തിനുള്ള അനുമതി നേടുക. ഇത് ഏതെങ്കിലും സംഘടനകളിലൂടെയായിരിക്കില്ലെന്നും ഡല്‍ഹി വിഎച്ച്പി ഓഫീസില്‍ വച്ച് സ്വാമി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധി വരും. ഇതിനു പിന്നാലെ മുസ്ലീം- ഹിന്ദു സമുദായങ്ങളുടെ സഹകരണത്തോടെ ക്ഷേത്ര നിര്‍മാണം നടക്കുമെന്നാണ് സ്വാമി അവകാശപ്പെട്ടത്. കോടതി വിധിക്കായി കാത്തിരിക്കുകയാണ് തങ്ങള്‍. വിധി വന്ന് രണ്ടോ മൂന്നോ മാസത്തിനു ശേഷമോ, അല്ലെങ്കില്‍ ഡിസംബര്‍ അവസാനിക്കുന്നതിനു മുമ്പോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്വാമി പറഞ്ഞു.
രാമന്‍ ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക എന്നത് ഓരോ ഹിന്ദുവിന്റേയും ഉത്തരവനാദിത്തമാണ്. സരയൂ നദിയുടെ ഇരുകരകളിലുമായി രാമക്ഷേത്രവും മസ്ജിദും വരുന്നതോടെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമുണ്ടാകും. എന്നാല്‍ ഈ തീരുമാനത്തിന് 2017ല്‍ ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും സ്വാമി വ്യക്തമാക്കി.
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരേ അന്വേഷണത്തചിന് ലോകായുക്തയുടെ ഉത്തരവ്. തുറമുഖ വകുപ്പിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണമടക്കമുള്ളവയില്‍ പ്രാഥമികാന്വേഷണം നടത്താനാണ് ഉത്തരവ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലോകായുക്തയുടെ നടപടി. ഡിജിപിക്കെതിരേ വിജിലന്‍സ് രഹസ്യ പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചു.
തുറമുഖ വകുപ്പിന്റെ ഡയറക്ടര്‍, കെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകളില്‍ ഇരുന്ന സമയത്ത് ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ജേക്കബ് തോമസിനെതിരേ വിജിലന്‍സ് രഹസ്യ പരിശോധന നടത്തിയിട്ടുണ്ടെന്നും പരാതി നല്‍കിയയാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരും ജേക്കബ് തോമസുമായി പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുന്നതിനിടെയാണ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചത്.
കേസില്‍ കെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്ടര്‍, തുറമുഖ വകുപ്പ് ഡയറക്ടര്‍, സ്റ്റോര്‍സ് പര്‍ച്ചേസ് അഡീഷണല്‍ സെക്രട്ടറി സുഭാഷ് ജോമ്# മാത്യു, ജേക്കബ് തോമസിനെതിരേ വിജിലന്‍സിന് പരാതി നല്‍കിയ സത്യന്‍ നരവൂര്‍ എന്നിവര്‍ക്ക് സമന്‍സ് അയക്കാനും ലോകായുക്ത നിരര്‍ദേശിച്ചു. രഹസ്യ പരിശോധനാ റിപ്പോര്‍ട്ടുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസാണ് പരാതി പരിഗണി്ച്ചത്.
ബീജിംഗ്: ചൈനീസ് വിപണി ഈയാഴ്ച രണ്ടാമതും വ്യാപാരം നിര്‍ത്തി വച്ചു. നിക്ഷേപകര്‍ പിന്മാറിയതിനേത്തുടര്‍ന്ന് ഓഹരി വിപണി കൂപ്പു കുത്തിയതിനേത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ജൂണില്‍ വലിയ കുതിപ്പു നടത്തിയിനു ശേഷം ഡൈനീസ് വിപണി തകര്‍ന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ കാര്യമായ പ്രതികരണം സൃഷ്ടിച്ചിരുന്നു. അതിനു സമാനമായ വീഴ്ചയാണ് കഴിഞ്ഞ തിങ്കളാവ്ചയും മാര്‍ക്കറ്റില്‍ ദൃശ്യമായത്. ഇതേത്തുടര്‍ന്ന് വോള്‍ സ്ട്രീറ്റലും മറ്റ് ആഗോള വിപമികളിലും തകര്‍ച്ച ദൃശ്യമായി
ഇന്ന് രാവിലെ വിപണനം ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ വിപണി സൂചികയില്‍ ഏഴ് ശതമാനം തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് വിപണനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. ജനുവരി ഒന്നിന് നിലവില്‍ വന്ന പുതിയ സമ്പ്രദായമനുസരിച്ചാണ് നടപടി. മുപ്പത് സെക്കന്റുകള്‍ക്കുള്ളില്‍ അഞ്ച് ശതമാനത്തോളം ഇടിവു രേഖപ്പെടുത്തുകയാണെങ്കില്‍ പതിനഞ്ച് മിനിറ്റ് വ്യാപാരം നിര്‍ത്തി വയ്ക്കുകയാണ് പുതിയ സമ്പ്രദായമനുസരിച്ച് ചെയ്യുന്നത്. അടുത്ത കുറച്ചു മാസങ്ങള്‍ കൂടി ചൈനീസ് വിപണിയിലെ ചാഞ്ചാട്ടം തുടരുമെന്നാണ് സാമ്പത്തിഗകരംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇതനുസരിച്ച് ആദ്യത്തെ പതിമൂന്ന് മിനിറ്റ് വ്യാപാരം നിര്‍ത്തി വച്ചു. എന്നാല്‍ വ്യാപാരം പുനരാരംഭിച്ചിട്ടും തകര്‍ച്ച തുടര്‍ന്നതോടെ ഇന്നത്തേക്ക് വ്യാപാരം നിര്‍ത്തി വയ്ക്കുകയായിരുന്നു. ഷാങ്ഹായ് മൊത്ത സൂചിക 7.3 ശതമാനം ഇടിഞ്ഞ് 3115.89ലെത്തി. ഷെന്‍സെന്‍ സൂചിക 8.3 ശതമാനം ഇടിവോടെ 1955.88 എന്ന നിലയിലും എത്തിയതോടെയാണ് വിപണി നിര്‍ത്തി വച്ചത്. കമ്പനികളുടെ അഞ്ച് ശതമാനം വരെ ഓഹരികള്‍ കൈവശം വച്ചിരിക്കുന്നവര്‍ അത് വില്‍ക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം അവസാനിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. സ്വകാര്യ ഇടപാടുകളില്‍ മാത്രമായി ഇത്തരം വില്‍പനകള്‍ പരിമിതപ്പെടുത്തണമെന്ന് വിപണി റെഗുലേറ്റര്‍മാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ലണ്ടന്‍: ശസ്ത്രക്രിയാ ടേബിളില്‍ കിടത്തി ശസ്ത്രക്രിയ നടത്തി കൊണ്ടിരിക്കുമ്പോള്‍ ബോധം തെളിയുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ. എന്നാല്‍ അത്തരം ഒരു ദുരവസ്ഥ നേരിട്ട് അനുഭവിച്ചിരിക്കുകയാണ് വാറ്റ്ഫോര്‍ഡില്‍ നിന്നുള്ള സാറാ തോമസ് എന്ന ഇരുപത്തിമൂന്നുകാരിയായ യുവതി. ഗുരുതരമായ അനസ്തറ്റിക് പിഴവു മൂലം ടോണ്‍സിലുകള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെയാണ് യുവതി ഉണര്‍ന്നത്. കഠിനമായ വേദനയില്‍ മരവിച്ചു പോയതിനാല്‍ ശസ്ത്രക്രിയ നടത്തിയിരുന്നവരെ ഇത് അറിയിക്കാന്‍ തനിക്കായില്ലെന്ന് സാറ വ്യക്തമാക്കി.
ലേസര്‍ ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്തിരുന്ന തൊണ്ടയുടെ വലത് ഭാഗത്ത് അതി കഠിനമായ വേദനയാണ് തനിക്കനുഭവപ്പെട്ടത്. ബോധം തിരികെ ലഭിച്ചെങ്കിലും തനിക്ക് ശരീരം അനക്കാന്‍ കഴിയുമായിരുന്നില്ല. ലേസര്‍ ഉപകരണം ഉപയോഗിച്ച് തൊണ്ടയില്‍ ഓപ്പറേഷന്‍ നടത്തുന്നതും ഡോക്ടര്‍മാരും നഴ്സുമാരും ചലിക്കുന്നതും ഒക്കെ തനിക്ക് അറിയാന്‍ കഴിയുന്നുണ്ടായിരുന്നു എന്നും സാറ പറഞ്ഞു. കഠിനമായ വേദന സഹിക്കുവാന്‍ അല്ലാതെ മറ്റൊന്നിനും ശരീരത്തിനു സാധിക്കുമായിരുന്നില്ല. കണ്ണുകള്‍ ടേപ്പ് ഉപയോഗിച്ച് അടച്ചിരുന്നതിനാല്‍ താന്‍ ഉണര്‍ന്ന കാര്യം സര്‍ജന്‍മാര്‍ക്ക് പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നില്ലെന്നും സാറ പറഞ്ഞു. 2013 നവംബറിലാണ് സംഭവം നടന്നത്.
കഠിന വേദന കൊണ്ട് താന്‍ അലറി വിളിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്ത് വന്നിരുന്നില്ല എന്ന്‍ സാറ ഓര്‍ക്കുന്നു. ഉണര്‍ന്ന് പതിനഞ്ചു മിനിറ്റുകള്‍ക്ക് ശേഷമാണ് ഓപ്പറേഷന്‍ നടത്തിയിരുന്ന സംഘത്തിലുണ്ടായിരുന്ന ഹെഡ് നഴ്‌സ് താന്‍ ഉണര്‍ന്നതായി സംശയം പ്രകടിപ്പിക്കുന്നത് സാറ കേട്ടു. ഏകദേശം 30 സെക്കണ്ടുകള്‍ക്കുള്ളില്‍ താന്‍ വീണ്ടും ഉറക്കത്തിലേക്ക് പോയതായും സാറ പറയുന്നു. സാറ ഉണര്‍ന്നത് തിരിച്ചറിഞ്ഞ ശസ്ത്രക്രിയാ സംഘം വീണ്ടും അനസ്തെറ്റിക് ലെവല്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് സാറ വീണ്ടും അബോധാവസ്ഥയില്‍ ആയത്. കഠിനമായ വേദനയില്‍ പുളയുമ്പോഴും ശരീരം അനക്കാനാവാതെ കിടക്കുന്ന ആ ദുരവസ്ഥ വിവരിക്കാന്‍ വാക്കുകള്‍ക്ക് സാധിക്കില്ല എന്നും അതോര്‍ത്ത് തനിക്കിപ്പോഴും ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല എന്നും സാറ പറയുന്നു.
ഒപ്പറേഷനെ തുടര്‍ന്നുണ്ടായ വൈഷമ്യങ്ങള്‍ മൂലം താന്‍ ചെയ്തുകൊണ്ടിരുന്ന ഹെയര്‍ഡ്രസ്സറുടെ ജോലി സാറയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. കൗണ്‍സലിംഗുകള്‍ക്ക് വിധേയായിട്ടും ഇതേക്കുറിച്ചുശള്ള ദുസ്വപ്‌നങ്ങള്‍ തന്നെ അലട്ടുകയാണെന്നും സാറ പറഞ്ഞു. എന്‍എച്ച്എസിനു കീഴിലുള്ള സെന്റ് ആല്‍ബാന്‍സ് ആശുപത്രിയിലാണ് സാറ സര്‍ജറിക്ക് വിധേയയായത്.
ടോണ്‍സിലുകള്‍ മൂലം ഭക്ഷണം കഴിക്കാനും ശ്വാസോച്ഛാസത്തിനും തടസം നേരിട്ടതിനേത്തുടര്‍ന്നാണ് സാറയെ ഓപ്പറേഷന് വിധേയയാക്കിയത്. ഒരു സാധാരണ സര്‍ജറി മാത്രമാണ്ഇതിനാവശ്യം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. അതിനായി അനസ്‌തേഷ്യ നല്‍കുകയും ചെയ്തു. ഓപ്പറേഷനു വിധേയമാകുന്ന രോഗിയുടെ ശാരീരികാവസ്ഥകളും ബോധ ലെവലും നിരീക്ഷിക്കുന്ന ഉപകരണം ഇവര്‍ ഉണര്‍ന്ന വിവരം മനസിലാക്കേണ്ടതായിരുന്നു. എന്നാല്‍ ഈ ഉപകരണത്തിനു സംഭവിച്ച തകരാറാണ് ഗുരുതരമായ വീഴ്ചയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയെന്ന നിലയില്‍ 22000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചെങ്കിലും താന്‍ അനുഭവിച്ച വേദനയ്ക്ക് മുന്‍പില്‍ ഇത് തീരെ നിസ്സാരമായ ഒന്നാണെന്നാണ് സാറയുടെ അഭിപ്രായം.
റോയല്‍ കോളേജ് ഓഫ് അനസ്തെറ്റിക്സിലെ ഡോ. റിച്ചാര്‍ഡ് മാര്‍ക്സിന്റെ അഭിപ്രായത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇങ്ങനെ ശാസ്ത്രക്രിയയ്ക്കിടയില്‍ രോഗി ഉണരാറുള്ളൂ. 19000ല്‍ ഒന്ന്‍ വീതം ഇങ്ങനെ സംഭവിക്കാം എന്നും സാധാരണ ഗതിയില്‍ എമര്‍ജന്‍സി ഓപ്പറേഷനുകളിലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ജീവിതത്തില്‍ ഇനിയൊരു ഓപ്പറേഷന്‍ വരല്ലേ എന്ന പ്രാര്‍ത്ഥനയിലാണ് സാറ ഇപ്പോള്‍. കൌണ്‍സലിംഗും ചികിത്സയും ഒക്കെയായി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കൊണ്ട് ഇരിക്കുകയാണ് സാറ.