ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ ബ്രന്റ് വുഡ് chaplaincy യിലുള്ള വിശ്വാസികള്‍ പരിശുദ്ധ അമ്മയക്ക് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ടവരാണ്. പരിശുദ്ധ അമ്മയുടെ സഹായവും സംരക്ഷണവും അനുഭവിച്ചറിഞ്ഞ ഈ വിശ്വാസികള്‍ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥവും സഹായവും വഴി ദിവ്യകാരുണ്യനാഥനെ അനുഭവിച്ചറിയുന്നു. രൂപതയിലെ പത്ത് ഇടവകളില്‍ ഏഴും പരിശുദ്ധ അമ്മയുടെ നാമത്തിലുള്ളതാണ്. വാല്‍ത്താംസ്റ്റോ our Lady and St.George ദേവാലയത്തില്‍ എല്ലാ ബുധനാഴ്ചയും മരിയന്‍ ദിനമായി ആചരിക്കുന്നു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി UK യിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ ഇവിടെയെത്തുന്നു. കുമ്പസാരത്തോടെ തുടങ്ങുന്ന മരിയന്‍ ദിന ശുശ്രൂഷ ജപമാല, വിശുദ്ധ കുര്‍ബാന, നിത്യസഹായമാതാവിന്റെ നാവേന, എണ്ണ നേര്‍ച്ച, ദിവ്യ കാരുണ്യ ആരാധന,വചനപ്രഘോഷണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ്.. സഭാവിശ്വാസികള്‍ ദൈവസന്നിധിയില്‍ ശക്തിയുള്ള നിത്യസഹായമാതാവിനോടു തങ്ങളുടെ ആഗ്രഹങ്ങള്‍ സമര്‍പ്പിക്കുകയും അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യുന്നു. ഓരോ ബുധനാഴ്ചയും നിരവധി വിശ്വാസികള്‍ തങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ പങ്കുവയ്ക്കുന്നു.എല്ലാ ബുധനാ ഴ്ചയും മാതാവിനു സമര്‍പ്പിത ദിനമായതിനാല്‍ ഭക്തജനങ്ങള്‍ വളരെ ഭക്ത്യാദരപൂര്‍വ്വം ശുശ്രൂഷയില്‍ പങ്കുകൊള്ളുന്നു. തല്‍ഫലമായി ഈ രൂപതയില്‍ നിന്നു വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് എല്ലാ വര്‍ഷവും വിശ്വാസികള്‍ കൂടി വരുന്നതായി കാണാം. കഴിഞ്ഞ വര്‍ഷം 450 വിശ്വാസികള്‍ വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തെങ്കില്‍ ഈ വര്‍ഷം അത് 600 ന് അടുത്തുവരും. ‘മരിയ ഭക്തി അഭ്യസിക്കുക വഴി ക്രിസ്തുവിനോടുള്ള ഭക്തിയും ആരാധനയും പൂര്‍ണതരമാക്കുകയാണ് ചെയ്യുക. അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള സുനിശ്ചിതവും സുഗമവുമായ മാര്‍ഗം നാം തുറന്നിടുകയാണ്. (യഥാര്‍ത്ഥ മരിയ ഭക്തി വിശുദ്ധ ലൂയിസ് ഡി. മോണ്ട് ഫോര്‍ട്ട് ).

എല്ലാ ദേവാലയങ്ങളിലും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ നമ്മുടെ രക്ഷയ്ക്കായി മുറിയപ്പെടുന്ന ദിവ്യകാരുണ്യനാഥന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പരിശീലനത്തോടുകൂടെ മാത്രമേ ഒരുവന് പരിശുദ്ധ കുര്‍ബാനയുടെ അര്‍ഥവും ആഴവും മനസ്സിലാക്കി ഈശോയെ അനുഭവിച്ചറിയാന്‍ സാധിക്കുകയുള്ളു.അതുകൊണ്ടാണ് വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ് മാര്‍ഡ് ഇങ്ങനെ പറഞ്ഞത്, ‘യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം കഴിഞ്ഞ് ഇഹലോകത്തില്‍ വച്ചുതന്നെ പരിശുദ്ധ കന്യക, ദിവ്യകാരുണ്യത്തിലും ദിവ്യകാരുണ്യത്താലും ജീവിച്ചിരുന്നു. ആകയാല്‍, അവള്‍ പരിശുദ്ധ കുര്‍ബ്ബാനയുടെ മാതാവ് എന്നും പ്രകീര്‍ത്തിക്കപ്പെടുന്നു.’ വിശുദ്ധ പാദ്രേപിയോ വിശുദ്ധ കുര്‍ബാനയില്‍ ജീവിച്ചതിനു കാരണം പരിശുദ്ധ അമ്മയോടുള്ള അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്.’ഈശോ എല്ലാ കൃപകളും പരിശുദ്ധ അമ്മയുടെ കരങ്ങള്‍ വഴി വര്‍ഷിക്കുന്നു.’ എന്ന് വിശുദ്ധന്‍ തറപ്പിച്ചു പറയുന്നു.ഈ തലമുറ പാപത്തില്‍ മുഴുകി ലോകത്തിന്റേതായിത്തീരുകയും പേരിനു മാത്രം വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുകയും യോഗ്യതയില്ലാതെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നതിന്റെ മുഖ്യകാരണം അവര്‍ പരിശുദ്ധ അമ്മയ്ക്കു തങ്ങളെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച് അമ്മയില്‍ നിന്ന് പരിശീലനം നേടാത്തതുകൊണ്ടാണ്.ഒരു സാത്താന്‍ പുരോഹിതനായിരുന്ന വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോംഗോയെ ദിവ്യകാരുണ്യ നാഥനിലേക്കു തിരിച്ചുകൊണ്ടുവന്നത് പരിശുദ്ധ അമ്മയോടുള്ള ഭക്തിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.ലോംഗോ ഇങ്ങനെ പ്രഖ്യാപിച്ചു,’സാത്താന്റെ പിടിയില്‍ നിന്നും എന്നെ രക്ഷിച്ച, ഇപ്പോഴും രക്ഷിക്കുന്ന പരിശുദ്ധ അമ്മയെ കാണുക എന്നതാണ് എന്റെ തീവ്രമായ ആഗ്രഹം.’ പരിശുദ്ധ അമ്മയോടുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം വഴി ഒരുവന്‍ ദിവ്യകാരുണ്യ നാഥനെ അനുഭവിച്ചറിയുന്നു.അങ്ങനെ അവന്റെ ജീവിതത്തില്‍ പരിവര്‍ത്തനം സംഭവിക്കുകയും അത്ഭുതങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. യേശു ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്ന് മനുഷ്യര്‍ അകന്നുപോകുന്നതിന്റെ പ്രധാന കാരണം അവര്‍ ദൈവമാതാവിന്റെ പരിശീലനത്തോട് അടിയറ വയ്ക്കാത്തതുകാരണമാണെന്നു നിസ്സംശയം വ്യക്തമാണ്. ഇതിന്റെ മുന്നോടിയായാണ് കുരിശിന്‍ ചുവട്ടില്‍നിന്ന താന്‍ ‘സ്‌നേഹിച്ച’ ശിഷ്യനോട് ‘ഇതാ നിന്റെ അമ്മ’ എന്നു അവിടുന്നു പറഞ്ഞത്.’അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തമായി സ്വീകരിച്ചു’ (യോഹ 19:27). യേശുവിന്റെ മനസ്സ് യോഹന്നാന്‍ ശരിക്കും അറിഞ്ഞു പ്രവര്‍ത്തിക്കുകയായിരുന്നു.മറിയത്തെ തന്റെ പരിശീലകയായി അദ്ദേഹം സ്വീകരിക്കുകയായിരുന്നു.അങ്ങനെ ഈശോയെ അനുഗമിച്ച് അവിടുത്തെ സ്‌നേഹിച്ച് ഒരു യഥാര്‍ഥ ക്രിസ്തു ശിഷ്യനാകുവാന്‍ വേണ്ട പരിശീലനം നല്‍കാന്‍ പരിശുദ്ധ അമ്മയല്ലാതെ മറ്റാരധ്യാപികയില്ല.