Main News

പ്യോംഗ്യാങ്: ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം വന്‍ പരാജയം. പേര് വ്യക്തമാക്കാത്ത മിസൈല്‍ ആയിരുന്നു കൊറിയ പരീക്ഷിച്ചത്. എന്നാല്‍ ഇത് വിക്ഷേപിച്ച് ഉടന്‍ തന്നെ പൊട്ടിത്തകര്‍ന്നതായി ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ 11.21ന് വിക്ഷേപിച്ച മിസൈല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും എന്നാല്‍ അത് വളരെ വേഗം തന്നെ പൊട്ടിത്തകരുകയായിരുന്നുവെന്നും യുഎസ് പസഫിക് കമാന്‍ഡ് വക്താവ് ഡേവ് ബെന്‍ഹാം പറഞ്ഞു.

ഏതു തരത്തിലുള്ള മിസൈലായിരുന്നു ഇതെന്ന് വ്യക്തമായിട്ടിലലെന്നും അമേരിക്കന്‍ നാവികസേന അറിയിക്കുന്നു. ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്ത് സിന്‍പോയ്ക്ക് സമീപമാണ് മിസൈല്‍ പരീക്ഷണം നടന്നത്. കൊറിയയുടെ മുങ്ങിക്കപ്പലുകളുടെ താവളമായ ഇവിടെനിന്നാണ് അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം മുമ്പ് നടത്തിയിട്ടുള്ളത്. രാഷ്ട്രപിതാവായി കണക്കാക്കുന്ന കിം ഇല്‍ സുങ്ങിന്റെ 105-ാം ജന്മദിനം ആഘോഷിച്ചതിനു തൊട്ടുപിന്നാലെയാണ് മിസൈല്‍ പരീക്ഷണം നടന്നത്.

മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷ സാധ്യതകളുടെ പശ്ചാത്തലത്തിലായിരുന്നു മിസൈല്‍ പരീക്ഷണം. ദക്ഷിണ കൊറിയന്‍ തീരത്ത് അമേരിക്കന്‍ കപ്പല്‍ വ്യൂഹം എത്തിയതും ആണവ യുദ്ധത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ പ്രഖ്യാപനം നടത്തിയതും യുദ്ധ സാധ്യതയാണ് പ്രഖ്യാപിക്കുന്നത്. ഏതു സമയത്തും യുദ്ധത്തിന് സാധ്യതയുള്ളതായി ചൈനയും ആശങ്ക അറിയിച്ചിരുന്നു. ചൈനയുടെ സഹായം ലഭിച്ചില്ലെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ അറിയാമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ലണ്ടന്‍: ഡോക്ടര്‍മാരുടെ ക്ഷാമം മൂലം പ്രതിസന്ധിയെ നേരിടുന്ന ആശുപത്രികള്‍ അധിക ഷിഫ്റ്റ് ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഓഫറുകള്‍ നല്‍കുന്നു. ഓരോ അധിക മണിക്കൂറിനും 95 പൗണ്ട് വീതം നല്‍കുമെന്നാണ് ഓഫര്‍. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നതിനെത്തുടര്‍ന്ന് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടര്‍മാരെ ഇമെയിലിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയും ശമ്പള വര്‍ദ്ധനവു പോലെയുള്ള കാര്യങ്ങള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തുകയാണ് ആശുപത്രികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈസ്റ്റര്‍ വീക്കെന്‍ഡില്‍ തിരക്ക് പരിഗണിച്ച് പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലാണ് ഡോക്ടര്‍മാര്‍ക്ക് അധികം പണം നല്‍കുന്ന ഓഫര്‍ പ്രഖ്യാപിച്ചത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റില്‍ തിരക്കുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് 10 മണിക്കൂര്‍ ഷിഫ്റ്റിനാണ് ഓരോ മണിക്കൂറിനും 95 പൗണ്ട് നല്‍കിയത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ ഈ വിധത്തില്‍ ഉയര്‍ന്ന ഇന്‍സെന്റീവുകള്‍ നല്‍കിയതിലൂടെ രോഗികള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചുവെന്ന് നോര്‍ത്ത് വെസ്റ്റ് ആംഗ്ലിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നീല്‍ ഡോവെര്‍ട്ടി പറഞ്ഞു.

ഡോക്ടര്‍മാരില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ അവസാന നിമിഷ ശ്രമങ്ങളാണ് ഒട്ടു മിക്ക ആശുപത്രികളും ഈ വിധത്തില്‍ നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഡൂഡ്‌ലി ഗ്രൂപ്പ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലെ സീനിയര്‍ ഹൗസ് ഓഫീസര്‍മാരുടെ ഫീസ് മണിക്കൂറിന് 70 പൗണ്ട് വരെ ഉയര്‍ത്തേണ്ടി വന്നതായി വിവരമുണ്ട്. 10 മുതല്‍ 12 മണിക്കൂറുകള്‍ വരെ നീണ്ട അധിക ഷിഫ്റ്റിനാണ് ഈ തുക നല്‍കിയത്. പരമാവധി ഡോക്ടര്‍മാരെ പിടിച്ചു നിര്‍ത്തുന്നതിനായി ഒട്ടേറെ ആശുപത്രികള്‍ ഓഫറുകള്‍ നല്‍കിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ധോല-സാദിയ പാലത്തിന്റെ ഉദ്ഘാടനം ഈ മാസം നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ നേരിട്ടെത്തി ക്ഷണിച്ചു. ഉദ്ഘാടനത്തിന്റെ തീയതി ഇതുവരെ തീരുമാനമായിട്ടില്ല.

Image result for india's-longest-bridge-in-final-stages-of-construction-10-points

ബ്രഹ്മപുത്രയുടെ പോഷക നദിക്ക് കുറുകേയാണ് പാലം നിർമിച്ചിട്ടുളളത്. 9.15 കിലോമീറ്ററാണ് ധോല-സാദിയ പാലത്തിന്റെ നീളം. പാലം തുറക്കുന്നതോടെ അസമിൽനിന്ന് അരുണാചലിലേക്കുളള യാത്രാസമയം നാലു മണിക്കൂർ കുറഞ്ഞുകിട്ടും. 2011 ൽ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. ഏകദേശം 950 കോടി രൂപയാണ് പാലത്തിന്റെ നിർമാണത്തിനായി ചെലവഴിച്ചത്. നിലവിൽ മുംബൈയിലെ കടലിനു മുകളിലൂടെയുളള ബാന്ദ്ര-വോർലി പാലമാണ് ഏറ്റവും നീളം കൂടിയത്.

പാലത്തെക്കുറിച്ചുളള 10 കാര്യങ്ങൾ

1. ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകേയാണ് ധോല-സാദിയ പാലം നിർമിച്ചിട്ടുളളത്.

2. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽനിന്നും 540 കിലോമീറ്റർ അകലെയുളള സാദിയയിലാണ് പാലത്തിന്റെ തുടക്കം. അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നും 300 കിലോമീറ്റർ അകലെയുളള ധോലയിലാണ് പാലം അവസാനിക്കുന്നത്.

3. മുംബൈയിലെ ബാന്ദ്ര-വോർലി പാലത്തെക്കാൾ 30 ശതമാനം വലുതാണ് പാലം.

 

4. പാലം തുറക്കുന്നതോടെ അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്കുളള യാത്രാസമയത്തിൽ നാലു മണിക്കൂർ കുറവുണ്ടാകും.

5. 2011 ൽ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. 950 കോടിയോളം രൂപയാണ് നിർമാണ ചെലവ്.

6. അസമിലെ ഈ പ്രദേശത്തുളള ജനങ്ങൾക്ക് അരുണാചലിലേക്ക് പോകാൻ നിലവിൽ ബോട്ട് മാത്രമാണുളളത്.

 

7. പാലം വരുന്നതോടെ സൈന്യത്തിനും ഏറെ ഗുണകരമാകും. ചെനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശത്തിലേക്ക് എളുപ്പത്തിലും വേഗത്തിലും സൈന്യത്തിന് എത്താനാകും.

8. ടാങ്കുകൾക്ക് സഞ്ചരിക്കാൻ വിധത്തിലാണ് പാലത്തിന്റെ നിർമാണം.

9. സൈന്യം അരുണാചലിലേക്ക് പോകുന്ന ടിൻസുകിയ വഴി ടാങ്കുകൾക്ക് പോകാൻ തക്ക ബലമുളള പാലങ്ങൾ ഈ പ്രദേശത്ത് വേറെയില്ല.

10. അതിർത്തി സംസ്ഥാനങ്ങളുമായുളള റോഡ് ബന്ധം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2015 ൽ കേന്ദ്രസർക്കാർ 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ അസമിലെ ധോല-സാദിയ പാലത്തെയും ഉൾപ്പെടുത്തിയിരുന്നു.

ബെയ്ജിങ്:  ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയുമായി ചൈന. ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ്‌ ചൈനയുടെ മുന്നറിയിപ്പ്.

അമേരിക്കന്‍ മുന്നറിയിപ്പുകളെ അവഗണിച്ച് അണുപരീക്ഷണം നടത്താനുള്ള ഉത്തരകൊറിയയുടെ നീക്കം ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നാണ് ചൈനയുടെ നിഗമനം.

സൈനിക നീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഉത്തര കൊറിയ്‌ക്കെതിരായ യുദ്ധത്തില്‍ ആരും വിജയിക്കില്ല എന്നും വിദേശ കാര്യമന്ത്രിയെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ആണവപരിപാടികള്‍ നിര്‍ത്തിവെക്കണമെന്നും ചൈന ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ മുന്നറിയിപ്പുകളേയും ഉപരോധങ്ങളേയും മറികടന്നാണ് ഉത്തര കൊറിയ ആറാം വട്ടവും അണുപരീക്ഷണത്തിന് തയാറെടുത്തിരിക്കുന്നത്.

മേഖലയെ ആണവമുക്തമാക്കുന്നതിനായി ചര്‍ച്ചയിലൂടെ ഒരു പരിഹാരം എന്ന ചൈനയുടെ നിര്‍ദേശം എങ്ങുമെത്തിയിട്ടില്ല. ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകണം. അല്ലാതെ സൈന്യത്തിന് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല-ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യീ പറഞ്ഞു.

വീണ്ടുമൊരു പ്രകോപനം വച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമായിരുന്നു. സൈനിക നടപടിക്കൊരുങ്ങിയാല്‍ അമേരിക്കയെ തകര്‍ത്തുകളയുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോംങ് ഉന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: പിണറായി വിജനയന് മറുപടിയുമായെത്തി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ഇടതു നേതാക്കള്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ശത്രുക്കള്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഭരണത്തിലെ അഭിപ്രായഭിന്നത പുറത്തു പറയുന്നത് ഭരണത്തെ ദുര്‍ബലപ്പെടുത്തും. കാനത്തിന്റെ പ്രതികരണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉപയോഗിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

സിപിഐയും സിപിഐഎമ്മും യോജിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് വേണ്ടത്. മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. അവ പ്രചരിപ്പിക്കുന്ന തരത്തില്‍ വലുതല്ല. പ്രതിപക്ഷത്തിന്റെ മുതലെടുപ്പ് വിജയിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലല്ല. കസ്റ്റഡിയില്‍ എടുത്ത് കൊലപ്പെടുത്തുന്നതിനെയാണ് വ്യാജ ഏറ്റുമുട്ടല്‍ എന്ന് പറയുന്നത്. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ വ്യാജ ഏറ്റുമുട്ടലാക്കാന്‍ ശ്രമം നടക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

പൊലീസിന് നേരെ ആക്രമണം ഉണ്ടായപ്പോള്‍ തിരിച്ചടിച്ചതാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ നക്സല്‍ വര്‍ഗീസിനെ പൊലീസ് പിടികൂടി കണ്ണുകള്‍ ചൂഴ്ന്നെടുത്ത് കൊന്നത് പോലൊരു സംഭവമല്ല നിലമ്പൂരില്‍ നടന്നത്.
യുഎപിഎ നിയമം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സമയത്ത് ഇത് ദുരുപയോഗം ചെയ്യുമെന്ന് പറഞ്ഞ് പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയ പാര്‍ട്ടിയാണ് സിപിഎം. അന്നും ഇന്നും യുഎപിഎക്ക് എതിരാണ് സിപിഎം എന്നും കോടിയേരി പറഞ്ഞു.

യുഎപിഎ ദുരുപയോഗപ്പെടുത്തുന്ന ഒരു സംഭവവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി അടക്കം പ്രഖ്യാപിച്ചതാണ്. നിയമം എടുത്തു കളയണമമെന്നാണ് സിപിഎം നിലപാട്. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് യാതൊരുവിധ വിലക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വിവരാവകാശ നിയമത്തിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കേണ്ട. തീരുമാനങ്ങള്‍ താമസമില്ലാതെ ജനങ്ങളിലെത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.

നക്സല്‍ വര്‍ഗീസിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് സിപിഐഎം തന്നെയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വര്‍ഗീസിനെ മോശക്കാരനായ സത്യവാങ്മൂലം തിരുത്തണമെന്ന് തന്നെയാണ് സിപിഐഎം നിലപാട്. ഇക്കാര്യത്തില്‍ സിപിഐ നിലപാട് തന്നെയാണ് സിപിഐഎമ്മിന്റേയും. രണ്ടാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ശരിയല്ല.

ജിഷ്ണുവിന്റെ അമ്മ മഹിജക്ക് പരാതിയുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ ആയിരുന്നു ആദ്യം വിവരം അറിയിക്കേണ്ടത്. അല്ലാതെ ഡിജിപി ഓഫീസിന് മുന്നിലെ സമരം നടത്തുകയല്ല വേണ്ടിയിരുന്നത്. ആ സമരം മറ്റൊരു തലത്തിലേക്കാണ് പോയതെന്നും കോടിയേരി പറഞ്ഞു. സ്വാശ്രയ മാനേജ്മെന്റിനെതിരെ ശക്തമായ നടപടിയെടുത്തത് പിണറായി സര്‍ക്കാരാണെന്നും കോടിയേരി വ്യക്തമാക്കി. കാനം രാജേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഓരോന്നായി മറുപടി പറഞ്ഞുകൊണ്ടായിരുന്നു കോടിയേരിയുടെ വാര്‍ത്താസമ്മേളനം. രണ്ടു മുന്നണിയിലും പ്രവര്‍ത്തിച്ച് പരിചയമുള്ള പാര്‍ട്ടിയാണ് സിപിഐ എന്നും തങ്ങളേക്കാള്‍ അനുഭവ സമ്പത്ത് കാണുമെന്ന് പരിഹസിക്കാനും കോടിയേരി മറന്നില്ല.

ലണ്ടന്‍: കുടിയേറ്റ നയത്തില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രതിനിധികൡ നിന്നും തെരേസ മേയ്ക്ക് എതിര്‍പ്പുകള്‍. പുതിയ കുടിയേറ്റ നയത്തില്‍ നിന്ന് വിദേശികളായ വിദ്യാര്‍ത്ഥികളെ ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്. കോമണ്‍സിലും കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഈ ആവശ്യവുമായി രംഗത്തെത്തുമെന്നാണ് പുതിയ വിവരം. വിദേശ വിദ്യാര്‍ത്ഥികളെ കുയിയേറ്റക്കാരായി കാണാന്‍ കഴിയില്ലെന്നാണ് മന്ത്രിസഭയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സര്‍ക്കാര്‍ നയവും ഇതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കാന്‍ ഇരിക്കെയാണ് ഇതിനെതിരെ ടോറി അംഗങ്ങളും എത്തിയത്.

ഹൗസ് ഓഫ് ലോര്‍ഡ്‌സ് കഴിഞ്ഞ മാസം പാസാക്കിയ ഹയര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഭേദഗതി ബില്‍ ബുധനാഴ്ച ചര്‍ച്ചക്കെടുക്കുമ്പോള്‍ വാദപ്രതിവാദങ്ങള്‍ കോമണ്‍സില്‍ ഉണ്ടാവാനിടയുണ്ട്. പഠനകാലയളവില്‍ വിദേശ വിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരായി പരിഗണിക്കണമെന്നാണ് ഭേദഗതി. 219നെതിരെ 313 വോട്ടുകള്‍ക്കാണ് ലോര്‍ഡ്‌സ് ഇത് പാസാക്കിയത്. ഇതിനെ അനുകൂലിക്കുന്ന ടോറി അംഗങ്ങളാണ് വിമത നീക്കം നടത്തുന്നത്. ഈ ഭേദഗതി നിര്‍ദേശം പരാജയപ്പെടുത്തണമെന്ന് ടോറി വിപ്പ് നല്‍കാനും നീക്കമുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭേദഗതിയെ അനുകൂലിച്ചാല്‍ 9 ടോറി അംഗങ്ങളുടെ മാത്രം പിന്തുണയില്‍ ബില്‍ പാസാകും. എന്നാല്‍ 17 പേര്‍ വിമത സ്വരം ഉയര്‍ത്തുന്നതാണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന് ആശങ്കയ്ക്ക് വക നല്‍കുന്നത്. പരാജയ സാധ്യതയുള്ളതിനാല്‍ പ്രധാനമന്ത്രി ഒത്തുതീര്‍പ്പിന് വഴങ്ങുമെന്നും പ്രതീക്ഷയുണ്ട്. കുടിയേറ്റ നയത്തിലെ മാറ്റം മൂലം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. സെപ്റ്റംബറിലെ കണക്കനുസരിച്ച് 41,000 വിദ്യാര്‍ത്ഥികളുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ യൂണിവേഴ്‌സിറ്റികള്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കകളും നിലവിലുണ്ട്.

ലണ്ടന്‍: ജീവന്‍രക്ഷാ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ അസാധാരണവും മനുഷ്യത്വ രഹിതവുമായ നിലപാട് സ്വീകരിച്ച് മരുന്നു കമ്പനി. ക്യാന്‍സര്‍ മരുന്നുകള്‍ കൂട്ടത്തോടെ നശിപ്പിച്ച് മരുന്ന് ക്ഷാമം കൃത്രിമമായി ഉണ്ടാക്കുകയും വിലവര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകകയും ചെയ്തുവെന്നാണ് വിവരം. ആസ്‌പെന്‍ ഫാര്‍മകെയര്‍ എന്ന കമ്പനിയാണ് ഗൂഢാലോചന നടത്തിയതായി വ്യക്തമായത്. സ്പാനിഷ് ഹെല്‍ത്ത് സര്‍വീസുമായുണ്ടായ തര്‍ക്കത്തേത്തുടര്‍ന്നാണ് കമ്പനി ഈ വിധത്തില്‍ നീങ്ങിയത്. ചോര്‍ന്ന ഇമെയില്‍ സന്ദേശങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2014ലായിരുന്നു സംഭവമുണ്ടായത്. ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്‌സോ സ്മിത്ത്‌ലൈനില്‍ നിന്ന് അഞ്ച് വ്യത്യസ്ത ക്യാന്‍സര്‍ മരുന്നുകള്‍ വാങ്ങിയ ശേഷം യൂറോപ്പിലേക്ക് 40 മടങ്ങ് അധിക വിലയ്ക്ക് ആസ്‌പെന്‍ ഫാര്‍മകെയര്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ലുക്കീമിയക്ക് കീമോതെറാപ്പി നല്‍കാന്‍ ഉപയോഗിക്കുന്ന ബുസള്‍ഫാന്‍ എന്ന മരുന്നിന്റെ വില 5.20 പൗണ്ടില്‍ നിന്ന് 65.22 പൗണ്ടായി ഉയര്‍ന്നിരുന്നു. മറ്റു നാല് മരുന്നുകള്‍ക്കും വന്‍ തോതില്‍ വില വര്‍ദ്ധിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

ആസ്‌പെനില്‍ നിന്ന് എന്‍എച്ച്എസും മരുന്നുകള്‍ വാങ്ങുന്നുണ്ട്. മരുന്നുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനി ജീവനക്കാര്‍ മനപൂര്‍വം ശ്രമിച്ചുവെന്നാണ് ചോര്‍ന്ന ഇമെയിലുകള്‍ വ്യക്തമാക്കുന്നത്. യൂറോപ്പിലെ വില വര്‍ദ്ധയനുസരിച്ചാണ് വില വര്‍ദ്ധിക്കുന്നതെന്നും ആഘോിഷിക്കാമെന്നുമാണ് ജീവനക്കാര്‍ക്ക് ലഭിച്ച ഇമെയിലില്‍ വ്യക്തമാക്കുന്നത്. സ്‌പെയിന്‍ മരുന്നുകള്‍ക്ക് വിലപേശല്‍ ആരംഭിച്ചപ്പോള്‍ മരുന്നുവിതരണം നിര്‍ത്തുമെന്ന് കമ്പനി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് 4000 ശതമാനം വര്‍ദ്ധിപ്പിച്ച വിലയ്ക്ക് മരുന്നുകള്‍ വാങ്ങാമെന്ന് സ്പാനിഷ് ആരോഗ്യമന്ത്രി സമ്മതിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലണ്ടന്‍: യുകെയിലെ ചെറുപ്പക്കാരായ അധ്യാപകരില്‍ പകുതിപ്പേരും ജോലിയുപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തല്‍. ജോലിഭാരം വര്‍ദ്ധിക്കുന്നതും സമ്മര്‍ദ്ദങ്ങള്‍ ഏറുന്നതുമാണ് ഇതിനി കാരണങ്ങള്‍. 36 വയസിനു താഴെ പ്രായമുള്ള 3000 അധ്യാപകരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ ജോലിയുപേക്ഷിക്കുമെന്ന് 45 ശതമാനത്തോളം പേര്‍ അഭിപ്രായപ്പെട്ടു. ആഴ്ചയില്‍ 51 മണിക്കൂറിലേറെ തങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നാണ് നാലില്‍ മൂന്ന് പേരും അറിയിച്ചത്.

61 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടതായി വരുന്നുവെന്ന് ബാക്കിയുള്ളവരും അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അധ്യാപകര്‍ കൊഴിഞ്ഞു പോകാന്‍ തയ്യാറെടുക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. 2025 ഓടെ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളുടെ എണ്ണം 5 ലക്ഷത്തോളം വര്‍ദ്ധിച്ച് 3.3 മില്യനായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 20101നും 2015നുമിടയില്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകരുടെ എണ്ണത്തില്‍ 10,000 പേരുടെ കുറവുണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആകര്‍കമല്ലാത്ത ശമ്പളവും ജോലിഭാരം വര്‍ദ്ധിക്കുന്നതുമാണ് ഈ പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ അധ്യാപകരെ പ്രേരിപ്പിക്കുന്നത്. ജീവിത സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള സമ്പാദ്യം സ്വരൂപിക്കാന്‍ കഴിയാത്തതും മാനസിക സംഘര്‍ഷങ്ങള്‍ ഏറുന്നതുമാണ് അധ്യാപകരെ ജോലിയില്‍ നിന്ന് പിന്നോട്ടു വലിക്കുന്നതെന്ന് അധ്യാപക സംഘടനകളും വ്യക്തമാക്കുന്നു. ഇക്കാര്യം സര്‍ക്കാര്‍ അവഗണിക്കരുതെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ആറ് വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുള്ള പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ശരാശരി 19 മണിക്കൂര്‍ അധികം ജോലി ചെയ്യേണ്ടതായി വരുന്നുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ തയ്യാറാക്കിയ ടീച്ചര്‍ വര്‍ക്ക് ലോഡ് സര്‍വേ വ്യക്തമാക്കുന്നു. ജോലിയില്‍ നിന്നുള്ള വരുമാനത്തിലൂടെ തങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അധ്യാപകര്‍ പറയുന്നു.

കോഴിക്കോട്: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. സമരത്തിലൂടെ എന്ത് നേടിയെന്നുള്ള മുഖ്യമന്ത്രിയുടെ ചോദ്യം തങ്ങളുടെ കുടുംബത്തെ ഏറെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഇത്തരത്തില്‍ കൂടിക്കാഴ്ചയ്ക്കില്ലെന്ന തീരുമാനം എടുത്തതെന്നും മഹിജ പറഞ്ഞു. തുറന്ന ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയാല്‍ കൂടിക്കാഴ്ച നടത്താമെന്നും മഹിജ പറഞ്ഞു.

കഴിഞ്ഞ ദിവസം അവസാനിപ്പിച്ച സമരത്തില്‍ ഉണ്ടാക്കിയ കരാറില്‍ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനായി നാളെയാണ് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്. സമരം അവസാനിച്ചതിന് ശേഷം കോഴിക്കോടേക്ക് തിരിക്കുന്നതിന് മുന്‍പായി തന്റെയും ശ്രീജിത്തിന്റെയും വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുകയാണെങ്കില്‍ മാത്രമെ മുഖ്യമന്ത്രിയെ കാണുകയുളളുവെന്ന് മഹിജ നേരത്തെയും വ്യക്തമാക്കിയിരുന്നു.

ജിഷ്ണുവിന്റെ കുടുംബത്തിന് ഏത് കാര്യമാണ് സമരത്തിലൂടെ നേടാന്‍ ഉണ്ടായിരുന്നത്. എന്ത് കാര്യത്തിലാണ് സര്‍ക്കാര്‍ വീഴ്ച വരുത്തിയത്, ഒരു സര്‍ക്കാറിനും ഇതില്‍ കൂടുതല്‍ ചെയ്യാനാവില്ലെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്. നാളെയാണ് ജിഷ്ണുവിന്റെ ജന്മനാടായ വളയത്ത് സിപിഐഎം പൊതുയോഗവും പ്രകടനവും വിളിച്ചിരിക്കുന്നത്.

ലണ്ടന്‍: ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 12 മണിക്കൂറിലേറെ കഴിയേണ്ടി വരുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. അടുത്ത കാലത്ത് ഒരു ലക്ഷത്തിലേറെ രോഗികള്‍ക്ക് ഇത്തരത്തില്‍ ചികിത്സ വൈകിയതായാണ് വിവരം. എന്‍എച്ച്എസ് കണക്കുകള്‍ അനുസരിച്ച് ഇക്കാര്യത്തില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള ഈസ്റ്റര്‍ വീക്കെന്‍ഡില്‍ രോഗികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

എന്‍എച്ച്എസിനു മേലുള്ള സമ്മര്‍ദ്ദം വലിഞ്ഞു മുറുകുകയാണെന്ന് ഇതേപ്പറ്റി പ്രതികരിച്ച റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പറഞ്ഞു. രോഗികളുടെ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ 105,718 രോഗികള്‍ക്ക് എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ ചികിത്സ കാത്ത് 12 മണിക്കൂറിലേറെ ചെലവഴിക്കേണ്ടി വന്നു. പ്രധാനപ്പെട്ട കാഷ്വാലിറ്റി യൂണിറ്റുകളിലെ കണക്കാണ് ഇത്. കഴിഞ്ഞ നവര്‍ഷത്തേക്കാള്‍ രണ്ടിരട്ടിയാണ് ഇത്. നാലു വര്‍ഷത്തേതിനേക്കാള്‍ 19,322 രോഗികള്‍ക്ക് ഈ ദുരിതം അനുഭവിക്കേണ്ടതായി വന്നു.

ജനുവരിയില്‍ മാത്ര 48,000 കേസുകളില്‍ കാലതാമസമുണ്ടായെന്നാണ് എന്‍എച്ച്എസ് ഡിജിറ്റല്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 985 കേസുകളില്‍ മാത്രമാണ് കാലതാമസം നേരിട്ടതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചവയുടെ കണക്കുകള്‍ മാത്രമേ എന്‍എച്ച്എസ് ഇംഗ്ലണ്ട് പുറത്തു വിടാറുള്ളു എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

എന്തുകൊണ്ടാണ് ഹെല്‍ത്ത് ഒഫീഷ്യലുള്‍ ഈ കണക്കുകള്‍ മാത്രം പുറത്തുവിടുന്നതെന്ന കാര്യം യുകെ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അന്വേഷിക്കും. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇവ ഞെട്ടിക്കുന്നതാണെന്ന് പേഷ്യന്റ്‌സ് ഗ്രൂപ്പുകള്‍ പറയുന്നു. ജിപി സര്‍ജറികള്‍ അടഞ്ഞു കിടക്കുന്ന ഈ നാലു ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുമെന്നാണ് കരുതുന്നത്.

RECENT POSTS
Copyright © . All rights reserved