Main News

ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പത്ത് സീറ്റുകളില്‍ വിജയിച്ച ഡെമോക്രാറ്റിക് യുണിയനിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തെരേസ മേയുടെ നീക്കത്തിനെതിരെ പ്രതിഷേധം. നൂറുകണക്കിന് ആളുകള്‍ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായെത്തി. ഡിയുപിക്കും ടോറികള്‍ക്കും എതിരെയുള്ള മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. ലേബര്‍ നേതാവ് ജെറമി കോര്‍ബിന് അനുകൂലമായ മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കി.

ഡിയുപിയുടെ പിന്തിരിപ്പന്‍ നയങ്ങളിലുള്ള പ്രതിഷേധമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. സ്വവര്‍ഗ വിവാഹത്തിലും ഗര്‍ഭച്ഛിദ്രത്തിലും മറ്റും ഡിയുപി സ്വീകരിച്ചിട്ടുള്ള പ്രഖ്യാപിത പിന്തിരിപ്പന്‍ നിലപാടുകളാണ് ജനങ്ങളെ പ്രകോപിതരാക്കുന്നത്. സ്റ്റാന്‍ഡ് അപ് ടു റേസിസം, സ്റ്റോപ്പ് ദി വാര്‍ കോയാലിഷന്‍ എന്നീ സംഘടനകളുടെ നേതാക്കള്‍ പ്രകടനത്തെ അഭിസംബോധന ചെയ്തു. കോര്‍ബിന്റെ പേര് പരാമര്‍ശിത്തപ്പോളൊക്കെ ജനങ്ങള്‍ ആരവങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു.

ഡൗണിംഗ് സ്ട്രീറ്റിനു മുന്നില്‍ പൊലീസ് പ്രകടനക്കാരെ തടഞ്ഞു. ഡിയുപി സഖ്യത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ രണ്ടാം ദിവസമാണ് പ്രകടനം നടന്നത്. സഖ്യത്തിനെതിരെ ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒരുദിവസത്തിനുള്ളില്‍ 5 ലക്ഷത്തിലേറെപ്പേരാണ് ഒപ്പു വെച്ചത്.

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം നടത്തിയവര്‍ ധരിച്ചിരുന്നത് വ്യാജ ബോംബ്. പോലീസ് ആണ് ഈ വിവരം പുറത്തു വിട്ടത്. വെടിയേറ്റ് മരിച്ച തീവ്രവാദികളുടെ ശരീരത്തു നിന്ന് കണ്ടെത്തിയ വ്യാജ ബോംബുകളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ആക്രമണത്തില്‍ നിന്ന് തങ്ങളെ എതിര്‍ക്കാന്‍ വരുന്നവരെ ഭീതിപ്പെടുത്താനുമായിരിക്കാം ഇവര്‍ വ്യാജ ബോംബകള്‍ ശരീരത്ത് കെട്ടിവെച്ചതെന്നാണ് പോലീസ് കരുതുന്നത്.

സില്‍വര്‍ കളര്‍ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ വാട്ടര്‍ ബോട്ടിലുകള്‍ ലെതര്‍ ബെല്‍റ്റില്‍ ഉറപ്പിച്ച് ശരീരത്തില്‍ കെട്ടിവെച്ച നിലയിലാണ് കണ്ടെത്തിയത്. ഇങ്ങനെ ഒരു തന്ത്രം ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നായിരുന്നു ആക്രമണത്തേക്കുറിച്ച് അന്വേഷിക്കുന്ന മെട്രോപോളിറ്റന്‍ പോലീസ് സംഘത്തിന്റെ തലവന്‍ ഡീന്‍ ഹെയ്ഡന്‍ പറഞ്ഞത്. ആക്രമണ സമയത്ത് ഇവ കാണുന്നവര്‍ ശരിക്കുള്ള ബോംബാണെന്നേ ധരിക്കൂ. ഇതുമൂലം തീവ്രവാദികളെ നേരിടാന്‍ ആരും എത്തില്ലെന്നായിരിക്കാം ഇവര്‍ കണക്കുകൂട്ടിയതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.

എന്നാല്‍ ബോംബ് ഭീഷണിയുണ്ടായിട്ടും തീവ്രവാദികളെ നേരിട്ട പോലീസിന്റെയും ജനങ്ങളുടെയും ധീരതയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബെല്‍റ്റ് ബോംബ് ശരീരത്തില്‍ കണ്ടുകൊണ്ടാണ് പോലീസ് അവരം വെടിവെച്ച് വീഴ്ത്തിയത്. ശരിക്കുള്ള ബോംബാണെങ്കില്‍ അത് പൊട്ടിത്തെറിച്ചാലുണ്ടാകാവുന്ന അപകടത്തേക്കുറിച്ച് ബോധ്യമുണ്ടായിട്ടും അവര്‍ ധീരതയോടെ ഭീകരരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. തോപ്പുംപടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് കപ്പലിടിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. മത്സ്യത്തൊഴിലാളികളായ രാഹുല്‍, തമ്പിദുരൈ എന്നിവരാണ് മരിച്ചത്. മോഡി എന്നയാളെ കാണാതായി. പുതുവൈപ്പില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം.

പളളുരുത്തി സ്വദേശിയുടെ കാര്‍മല്‍മാത എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന ചരക്ക് കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. ബോട്ട് ഏകദേശം പൂര്‍ണ്ണമായും തകര്‍ന്നു. പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 11 പേരും രക്ഷപ്പെട്ടു. രണ്ടുപേരെ പരിക്കുകളോടെ ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി മിനിക്കോയ് കപ്പല്‍ച്ചാലിലാണ് ഇപ്പോള്‍ കപ്പല്‍ ഉള്ളത്.

നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കപ്പല്‍ കൊച്ചിയിലേക്ക് കൊണ്ടുവരും. കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ കോസ്റ്റ് ഗാര്‍ഡിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കപ്പല്‍ വേഗത്തില്‍ കസ്റ്റഡിയിലെടുക്കാനായെന്നും അവര്‍ വ്യക്തമാക്കി.

ലണ്ടന്‍: സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള കണ്‍സര്‍വേറ്റീവ് ശ്രമത്തില്‍ ആശയക്കുഴപ്പങ്ങളെന്ന് സൂചന. ഡിയുപിയുമായി ധാരണയിലെത്തിയെന്നാണ് ടോറികള്‍ അവകാശപ്പെടുന്നതെങ്കിലും ഡിയുപി നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പാര്‍ട്ടി പറയുന്നത്. കോണ്‍ഫിഡന്‍സ് ആന്‍ഡ് സപ്ലൈ ധാരണയില്‍ എത്തിയെന്നും തിങ്കളാഴ്ച ക്യാബിനറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നുമാണ് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കുന്നത്.

പക്ഷേ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും അടുത്തയാഴ്ചയിലേക്കും ചര്‍ച്ചകള്‍ നീളുമെന്നും ഡിയുപി നേതാവ് അര്‍ലീന്‍ ഫോസ്റ്റര്‍ ഇന്നലെ രാത്രി പറഞ്ഞു. അതിനു പിന്നാലെയെത്തിയ ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് പരാമര്‍ശമുണ്ട്. അടുത്തയാഴ്ച പാര്‍ലമെന്റ് ചേരുമ്പോള്‍ ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും തീരുമാനത്തില്‍ എത്തിയ ശേഷം ഇരു പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.

ഡിയുപിയുമായുള്ള സഖ്യത്തില്‍ ടോറികള്‍ക്കിടയിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. സ്വവര്‍ഗ വിവാഹം, ഗര്‍ഭച്ഛിദ്രം, കാലാവസ്ഥാ മാറ്റം തുടങ്ങിയ വിഷയങ്ങൡ പിന്തിരിപ്പന്‍ നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഡിയുപിയുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍ വിപ്പുകള്‍ അനുസരിക്കില്ലെന്നും ചില എംപിമാര്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സര്‍ക്കാരില്‍ നേരിട്ട് പ്രാതിനിധ്യമില്ലാത്ത സഖ്യമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇതാണ് ആശയക്കുഴപ്പം തുടരാന്‍ കാരണമെന്നാണ് കരുതുന്നത്.

ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതെ വന്നതിനാല്‍ ഇനി ബ്രിട്ടനില്‍ തൂക്ക് പാര്‍ലമെന്റിനാണ് സാധ്യത. അതിനായി അവകാശവാദമുന്നയിക്കാന്‍ കണ്‍സര്‍വേറ്റീവിന് സഹായം നല്‍കുന്നത് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുള്ളവര്‍ക്ക് സുപരിചിതമാണെങ്കിലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്ക് അത്ര പരിചയം കാണില്ല ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകാന്‍ പോകുന്ന ഈ പാര്‍ട്ടിയെ.

തെരഞ്ഞെടുപ്പില്‍ 10 സീറ്റുകളാണ് ഡിയുപി നേടിയത്. ഡിയുപിയുമായി ചേര്‍ന്ന് കൂട്ടുകക്ഷി ഭരണത്തിന് കണ്‍സര്‍വേറ്റീവ് ആവശ്യമുന്നയിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ പേരിലുള്ള ജനാധിപത്യമേ ഡിയുപിക്ക് ഉള്ളുവെന്നാണ് പാര്‍ട്ടിയുടെ ചരിത്രം വിശദമാക്കുന്നത്. പുരോഗമനപരമെന്ന് കരുതുന്ന പല കാര്യങ്ങളിലും തികച്ചും പഴയതും പിന്തിരിപ്പനുമായ ആശയങ്ങളാണ് ഡിയുപി പിന്തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സ്വവര്‍ഗ വിവാഹത്തില്‍ തികഞ്ഞ എതിര്‍പ്പാണ് പാര്‍ട്ടിക്കുള്ളത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വവര്‍ഗ വിവാഹ നിയമം കൊണ്ടുവന്നപ്പോള്‍ വീറ്റോ ചെയ്തതിന്റെ ചരിത്രം ഇവരുടെ പേരിലാണ്. ഡിയുപിയുടെ ആരോഗ്യമന്ത്രിയായിരുന്ന ജിം വെല്‍സ് 2015ല്‍ ഒരു പ്രസംഗത്തിനിടെ സ്വവര്‍ഗ ലോബി അത്യാര്‍ത്തി മൂത്തവരാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഗര്‍ഭച്ഛിദ്രത്തിലും ഡിയുപിക്ക് പ്രഖ്യാപിത് നിലപാടുകളുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഗര്‍ഭച്ഛിദ്രം അനുവദിക്കാത്ത നിയമങ്ങള്‍ ഇളവു ചെയ്യാന്‍ കഴിയാത്തതിനു കാരണം ഡിയുപിയുടേതുള്‍പ്പെടെയുള്ള എതിര്‍പ്പുകളാണ്. ബലാല്‍സംഗത്തിന് ഇരയായി ഗര്‍ഭം ധരിച്ചവര്‍ക്കു പോലും അബോര്‍ഷന്‍ അനുവദിക്കരുതെന്നാണ് ജിം വെല്‍സിന്റെ നിലപാട്.

ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന പാര്‍ട്ടി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഈ നിലപാടുള്ള ഏറ്റവും വലിയ പാര്‍ട്ടിയാണ്. എങ്കിലും തെരേസ മേയുടെ ബ്രെക്‌സിറ്റ് നിലപാടിനോട് പൂര്‍ണ്ണ യോജിപ്പല്ല പാര്‍ട്ടിക്കുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിയുപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ജനങ്ങളില്‍ ഒരു വലിയ ഭൂരിപക്ഷത്തിന് എതിര്‍പ്പുണ്ടെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

ലണ്ടന്‍: പതിനഞ്ചുകാരിയായ പെണ്‍കുട്ടി തന്റെ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം കാമുകനുമൊത്ത് വാംപയര്‍ സിനിമ കണ്ടു രസിച്ചു. കിം എഡ്വേര്‍ഡ്‌സ് എന്ന പെണ്‍കുട്ടിയും കാമുകന്‍ ലൂകാസ് മാര്‍ക്ഹാം എന്നിവരാണ് കൊലപാതകം നടത്തിയത്. കിമ്മിന്റെ അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോളാണ് ഇവര്‍ കൊല നടത്തിയത്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കുറ്റവാളികളില്‍ ഒരാളായാണ് കിം കണക്കാക്കപ്പെടുന്നത്. എലിസബത്ത് എഡ്വേര്‍ഡ്‌സ്, മകള്‍ കാറ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ഒരുമിച്ച് കുളിക്കുകയും വാംപയര്‍ സിനിമ കാണുകയും ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ബോണി ആന്‍ ക്ലൈഡ് എന്ന സിനിമയുടെ കഥയോടാണ് വിചാരണക്കിടയില്‍ ഇവരെ ഉപമിച്ചത്. 2016ല്‍ നോട്ടിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ഇവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്തതിനാലായിരുന്നു ഇപ്രകാരം ചെയ്തത്. ലണ്ടനിലെ അപ്പീല്‍ കോടതിയാണ് ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിടാനുള്ള വിലക്ക് നീക്കിയത്. 20 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് നോട്ടിംഗ്ഹാം കോടതി ഇവര്‍ക്ക് ആദ്യം നല്‍കിയത്. ഇത് പിന്നീട് പതിനേഴര വര്‍ഷമായി കുറച്ചു നല്‍കി.

കേസിന്റെ സാഹചര്യങ്ങളും കുറ്റകൃത്യത്തിന്റെ ഗൗരവവും പരിഗണിച്ച് പ്രതികള്‍ പ്രായപൂര്‍ത്തിയായവരല്ലെങ്കിലും നിയമമനുശാസിക്കുന്ന വിധത്തില്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാമെന്ന് മൂന്ന് ജഡ്ജിമാരടങ്ങുന്ന ബഞ്ച് വിധിക്കുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ രണ്ടുപേര്‍ക്ക് പത്ത് തവണ വീതം കുത്തേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ഇവര്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നും വ്യക്തമായിരുന്നു.

തിരുവനന്തപുരം: കെ.എം.മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മാണി എന്ന മാരണം എന്ന തലക്കെട്ടിലാണ് വീക്ഷണം വിമര്‍ശനമുന്നയിക്കുന്നത്. മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടം മാത്രമാണ്, കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് കെ.എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണ് തുടങ്ങിയ കടുത്ത ആരോപണങ്ങളാണ് മുഖപ്രസംഗത്തില്‍ വീക്ഷണം ഉന്നയിക്കുന്നത്. എല്‍ഡിഎഫ് മാണിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചു എന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് വീക്ഷണത്തിന്റെ ആക്രമണം.

ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് കെ.എം മാണിയുടേത്. പാര്‍ട്ടിയിലെ അടിമതോറ്റങ്ങളുടെ പാട്ടുകേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിയും മകനും ചരിത്രം കാത്തുവച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാകും. സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് കെ.എം മാണി. മാണിയുടെ വിഷക്കൊമ്പുകൊണ്ട് കുത്തേല്‍ക്കാത്ത ഒരു നേതാവും കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ല. സ്ഥാപകനേതാവ് കെ.എം.ജോര്‍ജ് മുതല്‍ പി.സി.ജോര്‍ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ പീഡിപ്പിച്ചിട്ടുണ്ടെന്നും എഡിറ്റോറിയല്‍ പറയുന്നു.

ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത്. കൂടോത്രം ചെയ്തും കൈവിഷം നല്‍കിയും മാണി നശിപ്പിച്ച നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേതു മാത്രമാണ്. യുഡിഎഫില്‍നിന്നു പോയി നാല്‍ക്കവലയില്‍നിന്നു വിലപേശുന്ന അവസ്ഥയിലാണ് അദ്ദേഹം. മാണിക്കുവേണ്ടി യുഡിഎഫ് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കില്‍ അതിന്റെ കുളിരില്‍ അദ്ദേഹം കാത്തിരിക്കേണ്ടതില്ലെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. അതേസമയം കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടല്ല ലേഖനത്തില്‍ പരാമര്‍ശിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു.

ലണ്ടന്‍: സാല്‍മൊണെല്ല ബാക്ടീരിയ ബാധ തെളിഞ്ഞതിനാല്‍ ആഗോള കണ്‍ഫെക്ഷണറി ഭീമന്‍ മാഴ്‌സ് തങ്ങളുടെ ചില ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഗ്യാലക്‌സി മില്‍ക്ക് ചോക്ലേറ്റ് ബാറുകള്‍, മിന്‍സ്ട്രല്‍സ്, മാള്‍ട്ടേസേഴ്‌സ് ടീസേഴ്‌സ് എന്നീ ബ്രാന്‍ഡുകളാണ് പിന്‍വലിച്ചത്. ജനപ്രിയ ബ്രാന്‍ഡുകളാണ് അണുബാധ ഭീഷണിയേത്തുടര്‍ന്ന് പിന്‍വലിച്ചതെന്ന് കമ്പനി അറിയിച്ചു. 2018 മെയ് 6, മെയ് 13 എന്നീ തിയതികള്‍ എക്‌സപയറിയായി രേഖപ്പെടുത്തിയിരിക്കുന്നവയാണ് പിന്‍വലിച്ചത്.

ഈ ബാച്ചിലുള്ള ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ വളരെ കുറച്ച് മാത്രമേ യുകെയിലും അയര്‍ലന്‍ഡിലും വിതരണം ചെയ്തിട്ടുള്ളുവെന്നാണ് മാഴ്‌സ് അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ പരാതികളൊന്നും ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചിട്ടില്ല. മുന്‍കരുതലിന്റെ ഭാഗമായി കമ്പനി സ്വയമെടുത്ത തീരുമാനമാണ് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാനുള്ളതെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷയും വിശ്വാസവുമാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും മാഴ്‌സ് വ്യക്തമാക്കി. ഈ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചില ചേരുവകളില്‍ സാല്‍മൊണെല്ല ബാധയുണ്ടാകാന്‍ സാധ്യതയുതള്ളതിനാലാണ് ഇവ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഈ ചോക്ലേറ്റുകള്‍ വാങ്ങിയവര്‍ അത് ഭക്ഷിക്കരുതെന്നും അവ മാഴ്‌സിന്റെ കണ്‍സ്യൂമര്‍ കെയര്‍ ടീമുമായി ബന്ധപ്പെട്ട് ഏല്‍പ്പിച്ചാല്‍ പണം തിരികെ നല്‍കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിക്കുന്നു. ഫുഡ് സേഫ്റ്റി അതോറിറ്റികളും ഉപഭോക്താക്കളുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും ഈ ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വലിക്കാനാണ് ശ്രമമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം മാഴ്‌സിന്റെ മറ്റു ബ്രാന്‍ഡുകള്‍ സുരക്ഷിതമാണെന്നും പ്രസ്താവന പറയുന്നു.

കയ്പമംഗലം: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി കുടുംബത്തിന് നാട്ടിലെ ദേശീയപാതയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ദിവ്യ അഭിരാജ് (27), ഭർത്താവായ അഷ്ടമിച്ചിറ സ്വദേശി മേപ്പുള്ളി വീട്ടില്‍ അഭിരാജ് (33) എന്നിവർ  സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിവരവെ ഓവർ ടേക്ക് ചെയ്തുവന്ന വണ്ടിയെ ഒഴിവാക്കാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് കിട്ടുന്ന വിവരം. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കയ്പമംഗലം പന്ത്രണ്ടിലെ പഴയ കാനറാ ബാങ്കിനു മുന്നിലെ വളവിലായിരുന്നു അപകടം.

അപകടത്തിൽ ഗുരുതര പരിക്കേറ്റ ദിവ്യക്ക്  ഇരുപത്തിയഞ്ചിൽ പരം സ്റ്റിച്ചുകളാണ്   തലയിൽ മാത്രമായി വന്നിരിക്കുന്നത്. ഇതുമൂലം ഉണ്ടായിരിക്കുന്ന രക്ത കുറവ് രക്ത കൗണ്ടിനെ ബാധിക്കുകയുണ്ടായി. തുടയെല്ലിനും കഴുത്തിനും സാരമായ പരിക്കുപറ്റിയ ദിവ്യ അപകടനില തരണം ചെയ്തു എന്നാണ് അവസാനത്തെ വിവരം. ദിവ്യക്കുവേണ്ടി എല്ലാവരുടെയും പ്രാർത്ഥനാസഹായം ഭർത്താവായ അഭിരാജ് അഭ്യർത്ഥിച്ചിട്ടുണ്ട്. അഭിരാജിന് താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്.

ക്ഷേത്രദര്‍ശനത്തിനു പോയ സംഘത്തിൽ ഉണ്ടായിരുന്ന  സൃഹുത്തായ യുവാവ് തൽക്ഷണം മരിച്ചു. മാള വടമ സ്വദേശി പൂലാനിക്കല്‍ വേലായുധന്റെയും ലീലയുടെയും മകന്‍ വിജില്‍ (29) ആണ് മരിച്ചത്. വിജിലിന്റെ സഹോദരന്‍ വിമല്‍ (33),  സാരമായി പരിക്കേറ്റ വിജിലിനെ ലൈഫ് ഗാര്‍ഡ്‌സ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ടുമണിയോടെ മരിച്ചു. പരിക്കേറ്റവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ ഗൗരീശങ്കര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.  മതിലകം പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

ദിവ്യയുടെയും അഭിരാജിന്റെയും ചികിത്സാ ചെലവുകൾക്കായി തുക സമാഹരിക്കുന്നതിനായി സ്റ്റാഫോർഡ് ഷയർ മലയാളി അസോസിയേഷൻ തീരുമാനിച്ചു. സഹായം നൽകാൻ താത്പര്യമുള്ളവർ അസോസിയേഷന്റെ അക്കൗണ്ടിലേക്ക് തുക ജൂൺ 12 ന് മുമ്പായി നിക്ഷേപിക്കേണ്ടതാണ്.

SORT CODE : 20 59 23

A/C NO : 00883891

കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Vinu Hormis (President) 07859372572

Joby Jose ( Secretary ) 07888846751

Vincent Kuriakose (Treasurer) 07976049327

Also read.. വീട് പുതുക്കി പണിയാന്‍ അഞ്ചുലക്ഷം നല്‍കാമെന്നു വഴിയില്‍ കണ്ട ‘കോടീശ്വരി’ പറഞ്ഞു; വൃദ്ധയോട് യുവതി ചെയ്തത് കൊടും ചതി

 

വി. ജി. വാസന്‍
മാഞ്ഞൂരിന്റെ മണ്ണ് പ്രവര്‍ത്തന മണ്ഡലമാക്കിയ സാമൂഹിക പ്രവര്‍ത്തകനായ പരേതനായ എം.കെ ചാക്കോ മൂശാരിപ്പറമ്പിലിന് സ്മാരകമായി അഞ്ചു ഭവനങ്ങള്‍ ഒരുങ്ങി. മാഞ്ഞൂര്‍ പഞ്ചായത്തിലെ അഞ്ച് ഭവനരഹിത കുടുംബങ്ങള്‍ക്ക് സ്വന്തം പിതാവിന്റെ ഓര്‍മ്മയ്ക്കായി സൗജന്യമായി വീട്ടുവച്ചു നല്കുന്നത് യുകെ മലയാളികളായ ബിജു ചാക്കോയുടെയും ലീനുമോളുടെയും നേതൃത്വത്തില്‍ ആണ്. യുകെയില്‍, ലിങ്കണ്‍ ഷയറിലെ ഗ്രിംസ് ബിയിലാണ് ഇവര്‍ താമസിക്കുന്നത്.


ഞങ്ങള്‍, മലയാളം യുകെ മാഞ്ഞൂരിലെ മൂശാരിപ്പറമ്പില്‍ വീട്ടിലെത്തി.
പരേതനായ എം. കെ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോയും കുടുംബവും കാരുണ്യ വര്‍ഷത്തിന്റെ കരുണയെ നെഞ്ചിലേറ്റി പുഞ്ചിരിയോടെ നില്ക്കുന്നത് ഞങ്ങള്‍ കണ്ടു. അച്ചാച്ചന്റെ സേവന പ്രവര്‍ത്തനത്തിന്റെ മാതൃക പിന്‍തുടര്‍ന്ന് കൊണ്ട് അഞ്ച് കാരുണ്യ ഭവനങ്ങളാണ് മാഞ്ഞൂരിലെ പാവങ്ങള്‍ക്ക് നിര്‍മ്മിച്ച് ഇവര്‍ നല്‍കുന്നത്.

മലയാളം യുകെയുമായി ശ്രീമതി മറിയാമ്മ ചാക്കോ
ഓര്‍മ്മകള്‍ പങ്കുവച്ചു.
എന്നും സാധാരണക്കാരോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ഒരു സാമൂഹിക അടിത്തറയായിരുന്നു
എം. കെ. ചാക്കോയുടെ മുഖമുദ്ര.
ക്ഷീര കര്‍ഷകരെ
വീടുകളുടെയും കടകളുടെയും മുന്നിലെ പാല്‍ക്കാരന്‍ എന്ന സ്ഥിതിയില്‍ നിന്നും
ക്ഷീര വ്യവസായി എന്ന നിലയിലേക്ക് വളര്‍ത്തുന്നതിന്
ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് എന്ന നിലയിലുളള അദ്ദേഹത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമായിരുന്നു.

ശ്രീ ചാക്കോയുടെ പുത്രന്‍ യു.കെ.യില്‍
ബിസിനസ് ചെയ്യുന്ന ബിജു ചാക്കോയുമായി
മലയാളം യുകെ സംസാരിച്ചു.
അപേക്ഷകള്‍ തയ്യാറാക്കുന്നതിനും ആവശ്യങ്ങള്‍ ബോധിപ്പിക്കുന്നതിനും വീട്ടിലെത്തുന്ന സ്വന്തം നാട്ടുകാരോടൊത്തുള്ള അച്ചാച്ചന്റെ ജീവിതം തങ്ങള്‍ക്ക് ജീവിതത്തില്‍ എന്നും പ്രചോദനമായിത്തീര്‍ന്നു എന്ന് ബിജു ഓര്‍മ്മിക്കുന്നു.
ബിജുവിന്റെ ഭാര്യ ലീനുമോളുടെ വാക്കുകള്‍ ശ്രദ്ധേയമാണ്.
എല്ലാവരോടും സ്‌നേഹവും കരുണയും എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു കുടുംബാന്തരീക്ഷമാണ് മറ്റൊരു വീട്ടില്‍ നിന്നും വന്ന ഞാന്‍ ഇവിടെ അനുഭവിച്ചറിഞ്ഞത്.
അതാണ് അച്ചാച്ചന്റെയും അമ്മയുടെയും ജീവിത മാതൃക.

ഭവന നിര്‍മ്മാണ പദ്ധതിയുടെ ചുമതല ഏറ്റെടുത്ത മകള്‍ Sr.ഫ്രാന്‍സിയും സഹോദരങ്ങളായ ബിജു, ബിജോയ്,
മേഴ്‌സി, മിനി എന്നിവര്‍ ഒരു മാനദണ്ഡം മാത്രമാണ് മുന്നോട്ടു വച്ചത്.
എം. കെ. ചാക്കോയുടെ കര്‍മ്മ മണ്ഡലമായ
മാഞ്ഞൂര്‍ പഞ്ചായത്തിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്.

ഇടവകകളിലും സാമൂഹിക പ്രവര്‍ത്തകരിലൂടെയും നടത്തിയ അന്വേഷണത്തിലൂടെ യോഗ്യരായവരെ
സിസ്റ്റര്‍ ഫ്രാന്‍സിയും
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്
ലൂക്കോസ് മാക്കിയിലും ചേര്‍ന്ന്
തിരഞ്ഞെടുത്തു.

ഈ ഭവനങ്ങള്‍ ലഭിച്ച വ്യക്തികളെ
മലയാളം യു.കെ. നേരിട്ട് കാണുകയുണ്ടായി.
വീട് ലഭിച്ച പ്രദീപിന്റെ കുടുംബംത്തിന്റെ വാക്കുകള്‍..
ഒരിക്കലും നടക്കാത്തതായ
ദൈവത്തിന്റെ ഒരു സമ്മാനമാണ് ചാക്കോ സാറിന്റെ കുടുംബത്തിലൂടെ
ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

മറ്റൊരു ഭവനം ലഭിച്ച തങ്കമണി രോഗിയും നിരാശ്രയയുമാണ്.
ഇത്ര വലിയ ഒരു കാരുണ്യ പ്രവര്‍ത്തി ആരും ചെയ്യുകയില്ല എന്നാണ് അവരുടെ കുടുംബം
നന്ദിയോടെ പറയുന്നത്.
മാഞ്ഞൂര്‍ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ലൂക്കോസ് മാക്കിയില്‍ മലയാളം യുകെയോട് പറഞ്ഞതിങ്ങനെ.
ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍
പിതാവിന്റെ ഓര്‍മ്മയ്ക്കായി
നിരാലംബരും വിധവയും രോഗിയും ഒക്കെ ആയവരെ കണ്ടെത്തി
വീടു വച്ചു നല്‍കുന്ന മക്കള്‍ പിതാവിന്റെ പുണ്യവും
വര്‍ഷങ്ങള്‍ നീണ്ട പൊതു ജീവിതത്തില്‍
ആര്‍ക്കും ഒരു ദോഷവും ചെയ്യാതെ എല്ലാവര്‍ക്കും നന്മ മാത്രംചെയ്ത ഒരു പിതാവിന്റെ മക്കളായത് അവരുടെ ഭാഗ്യവുമാണ്.
ആ പിതാവിന്റെ പാതയിലാണ് മക്കള്‍ സഞ്ചരിക്കുന്നത് എന്ന്
ഈ സത്പ്രവര്‍ത്തി
തെളിയിക്കുന്നു.
എം.കെ.ചാക്കോ മെമ്മോറിയല്‍ ഭവനങ്ങളുടെ താക്കോല്‍ ദാനം
2017 ജൂണ്‍ 11ന്
കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ
മാര്‍ മാത്യു മൂലക്കാട്ട്
അദ്ധ്യക്ഷം വഹിക്കുന്ന സമ്മേളനത്തില്‍
മുന്‍ മുഖ്യ മന്ത്രി
ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കുന്നു. പി. കെ. ബിജു.എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ
പഞ്ചായത്ത് പ്രസിഡന്റ്
ജോണ്‍ നീലം പറമ്പില്‍
തുടങ്ങിയവര്‍
പങ്കെടുക്കുന്നു.

വീടുകള്‍ കിട്ടിയവര്‍ക്ക് ഇപ്പോഴും ഇത് വിശ്വസിക്കാനാവുന്നില്ല. സത്യമോ അതോ മിഥ്യയോ..?? മാഞ്ഞൂരിനും മലയാളികള്‍ക്കും ഇത് അഭിമാനമാണ്. മാഞ്ഞൂരുകാരുടെ സന്തോഷം ഞങ്ങള്‍ നേരിട്ടറിഞ്ഞു. അവര്‍ പറഞ്ഞതിങ്ങന്നെ. ഇങ്ങനെയാവണം മലയാളികള്‍. സ്വന്തം നാടിനോടുള്ള അവരുടെ സ്‌നേഹം പ്രശംസനീയം തന്നെ.

വി. ജി. വാസന്‍
സ്റ്റാഫ് റിപ്പോര്‍ട്ടര്‍
മലയാളം യുകെ, കോട്ടയം.
>>Ph. +919747498709

RECENT POSTS
Copyright © . All rights reserved