ലണ്ടന്‍: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ കൈകോര്‍ക്കുന്നു. ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, യൂട്യൂബ്, ട്വിറ്റര്‍ എന്നിവയാണ് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആഗോള ഇന്റര്‍നെറ്റ് ഫോറം രൂപീകരിക്കുന്നത്. ഓണ്‍ലൈനിലൂടെ തീവ്രവാദം വ്യാപിക്കുന്നതിനെ ചെറുക്കുകയാണ് ലക്ഷ്യം. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളില്‍ ഇന്റര്‍നെറ്റിന്‍െ പങ്ക് ഏറഎ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. തീവ്രവാദികള്‍ക്ക് ആശയ പ്രചരണം നടത്താന്‍ കഴിയാത്ത വിധത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

മാര്‍ച്ചിലുണ്ടായ വെസ്റ്റമിന്‍സ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എപ്രകാരമാണ് ഭീകരാക്രമണം നടത്തേണ്ടത് എന്ന വിധത്തിലുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ഇത്തരം കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്ന് തെരേസ മേയ് ഇന്റര്‍നെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദ ആശയങ്ങള്‍ ഓണ്‍ലൈനിലാണ് പ്രചരിക്കുന്നതെന്ന് മെറ്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണറും തീവ്രവാദ വിരുദ്ധ സേനയുടെ തലവനുമായ മാര്‍ക്ക് റൗളി പറഞ്ഞിരുന്നു.

ഭീകര വിരുദ്ധ പ്ലാറ്റ്‌ഫോം രൂപീകരിച്ചുകൊണ്ടുള്ള ട്വിറ്റര്‍ ബ്ലോഗില്‍ തീവ്രവാദം പ്രചരിക്കുന്നത് ആഗോളതലത്തിലുള്ള പ്രശ്‌നമാണെന്നും അത് നമുക്കെല്ലാം ഭീഷണിയാണെന്നും പറയുന്നു. ഇത് വളരെ ഗൗരവമായാണ് കാണുന്നത്. ഇത്തരം ആശയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് വളരെ വേഗം തന്നെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഫോറത്തില്‍ സഹകരിക്കുന്ന എല്ലാ കമ്പനികളും ശ്രമിക്കുമെന്ന് സന്ദേശം വ്യക്തമാക്കുന്നു.