Main News

ബ്രൈറ്റണ്‍ ; ഭാര്യയ്ക്ക് അയച്ച പ്രണയദിന സമ്മാനം ആളുമാറി കിട്ടിയത് മകള്‍ക്ക്. അച്ഛന്‍ അമ്മയ്ക്കയച്ച പ്രണയദിനം സമ്മാനം കണ്ട് മകള്‍ അക്ഷരാര്‍ത്ഥത്തില്‍ ബോധം കെട്ടു. തന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രമാണ് ഇയാള്‍ ഭാര്യയ്ക്ക് പ്രണയദിന സമ്മാനമായി അയച്ചത്.
ബ്രൈറ്റണ്‍ സ്വദേശി സ്‌നാപ് ചാറ്റില്‍ അയച്ച ചിത്രമാണ് പതിനെട്ടുകാരിയായ മകള്‍ റോബിന്‍ മിലെന് ലഭിച്ചത്. ഹാപ്പി വാലന്റൈന്‍സ് എന്ന സന്ദേശം രേഖപ്പെടുത്തിയ ചിത്രം ഇപ്പോള്‍ സ്‌നാപ്ചാറ്റില്‍ വൈറലായിക്കഴിഞ്ഞു. ചിത്രത്തിന്റെ മര്‍മപ്രധാന ഭാഗം ഇമോജികള്‍ കൊണ്ട് മറച്ചാണ് മകള്‍ തന്റെ പിതാവിന് സംഭവിച്ച ലോക അബദ്ധം ആഘോഷിച്ചത്.

ചിത്രം ലഭിച്ച ഉടന്‍ ‘ഡാഡ് താങ്കളുടെ സ്‌നാപ്ചാറ്റ് അനുയോജ്യമായില്ലെന്ന്’ മകള്‍ മറുപടി കൊടുക്കുകയും ചെയ്തു. ഉടന്‍ തന്നെ പിതാവ് മകളോട് സോറി പറഞ്ഞ് തടിയൂരി. ഏതായാലും ചെറിയ അശ്രദ്ധ കൊണ്ട് സംഭവിച്ച അബദ്ധം ഇതിനകം ഒന്നര ദശലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു പോകുന്ന വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ യൂണിയനില്‍ നല്‍കിയ വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്ന് നാലു രാജ്യങ്ങള്‍ അരിയിച്ചു. ഹംഗറി, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളാണ് നിലപാട് അറിയിച്ചത്. കുടിയേറ്റ ഗുണഭോക്തൃ നിയമങ്ങളില്‍ അയവ് വരുത്തണമെന്ന് ഈ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ കാമറൂണിനോട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്റെ അംഗത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് രണ്ട് ദിവസം മാത്രം അവശേഷിക്കെയാണ് ഈ ആവശ്യം ഉയര്‍ന്നിട്ടുളളത്.
ബ്രിട്ടനില്‍ ജീവിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരുടെ മക്കള്‍ക്കുളള ഗുണഭോക്തൃ പദ്ധതികള്‍ ചുരുക്കാനുളള നിര്‍ദേശത്തിലും മാറ്റം വേണമെന്ന് ആവശ്യമുണ്ട്. ക്ഷേമപദ്ധതികള്‍ ബ്രിട്ടന്‍ പെട്ടെന്ന് നിര്‍ത്തലാക്കിയത് പുനഃപരിശോധിക്കണം. എന്നാല്‍ ഇവ പിന്‍വലിക്കുന്നത് ഡേവിഡ് കാമറൂണിന് ഏറെ അപമാനകരമാകുമെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം നിലപാടുകളില്‍ പ്രധാനമന്ത്രി ഉറച്ച് നില്‍ക്കുമെന്നാണ് സൂചന. നിലപാടുകളില്‍ മാറ്റം വരുത്തിയാല്‍ അത് യൂറോപ്യന്‍ യൂണിയനില്‍ കടിച്ചു തൂങ്ങാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെടുമോ എന്നാണ് കാമറൂണിന്റെ ആശങ്ക.

അടുത്ത ദിവസം നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ എല്ലാ അംഗരാജ്യങ്ങളും ഒരു ധാരണയ്ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ ഇത് അംഗീകരിക്കാതിരുന്നാല്‍ യൂണിയനില്‍ നിന്നുളള പുറത്ത് കടക്കല്‍ എളുപ്പമാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. ഈമാസം നടക്കാനിരിക്കുന്ന അടിയന്തര ഉച്ചകോടിയില്‍ പ്രശ്‌നം ചര്‍ച്ചയാകും. ജൂണില്‍ ഹിതപരിശോധന നടക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്.

കാമറൂണും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദേയും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ യൂറോസോണ്‍ ഇന്റഗ്രേഷനും ലണ്ടന്‍ നഗരത്തിന്റെ സംരക്ഷണവും പോലുളള കാര്യങ്ങളില്‍ ധാരണയുണ്ടാകുമെന്നാണ് സൂചന. അതേസമയം ഒരു ധാരണയിലെത്തണമെങ്കില്‍ ഇനിയും ദൂരം ഒരുപാട് താണ്ടണമെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കിന്റെ അഭിപ്രായം. അവശേഷിക്കുന്ന പ്രശ്‌നങ്ങളെല്ലാം നല്ലരീതിയില്‍ തന്നെ പരിഹരിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് കാര്യങ്ങള്‍ ഭംഗിയായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ എങ്ങനെ അവസാനിക്കുമെന്ന കാര്യത്തില്‍ യാതൊരു പ്രവചനവും സാധ്യമല്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം കാമറൂണിന് തലവേദനയുണ്ടാക്കുന്നുണ്ട്. ബ്രിട്ടന്‍ യൂണിയനില്‍ തുടരണമെന്നാണ് ഇറ്റലിയുടെ പക്ഷം. കാമറൂണ്‍ അനുരജ്ഞന ശ്രമങ്ങള്‍ തുടങ്ങിയതായി ഡൗണ്‍സ്ട്രീറ്റ് വക്താവ് അറിയിച്ചിട്ടുണ്ട്. ഇതിനായി ചെക്ക് പ്രധാനമന്ത്രിയുമായി കാമറൂണ്‍ ഫോണില്‍ സംസാരിച്ചു.

ഹംഗറിയും പോളണ്ടും സ്ലോവാക്യയും ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ വീണ്ടും ചര്‍ച്ചയാകാമെന്ന ബ്രിട്ടന്റെ നിലാപടിനെ ചെക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വിശദമായ ചര്‍ച്ചകള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്ത കന്‍ഹയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായ കന്‍ഹയ്യ കുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നില്‍ പോലീസിന്റെ അമിതാവേശമാണെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. അഫ്‌സല്‍ഗുരു അനുസ്മരണച്ചടങ്ങില്‍ കന്‍ഹയ്യകുമാര്‍ പങ്കെടുത്തുവെങ്കിലും ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുകയോ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മാത്രം ദേശവിരുദ്ധമായി എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
തീവ്ര ഇടതുസംഘടനകളായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡിഎസ് യു), സിപിഐ (മാവോയിസ്റ്റ്) എന്നീ സംഘടനകളില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് നേതാവാണ് കന്‍ഹയ്യകുമാര്‍. ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതിന് വ്യക്തമായ തെളിവുകള്‍ നല്‍കാതെയാണ് ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തരമ ന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് കന്‍ഹയ്യയുടെ ദേശവിരുദ്ധ സ്വഭാവത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നിഗമനത്തിലെത്താന്‍ കാരണമെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. ജെഎന്‍യു സംഭവത്തിനു പിന്നില്‍ ലഷ്‌കര്‍ നേതാവായ ഹഫീസ് സഈദാണെന്ന് വ്യാജ ട്വീറ്റ് ഉദ്ധരിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പ്രസ്താവന പൊളിഞ്ഞതിനു പിന്നാലെയാണ് കന്‍ഹയ്യ കുമാറിന്റെ കാര്യത്തില്‍ മന്ത്രാലയം മലക്കം മറിഞ്ഞത്.

കോഴിക്കോട്: സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അറുപത്തിരണ്ട് വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കക്കട്ടില്‍ കണ്ടോത്തുകുനി ജുമാമസ്ജിദില്‍. വി.ജമീലയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.മൃതദേഹം 12 മണി വരെ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
1954 ജൂലൈ 7ന് കോഴിക്കോടു ജില്ലയിലെ കക്കട്ടിലിലാണ് ജനനം. പാറയില്‍ എല്‍പി സ്‌കൂള്‍, വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍, ഫറോക്ക്, മടപ്പള്ളി, തൃശൂര്‍ കേരളവര്‍മ, തലശ്ശേരി ബ്രണ്ണന്‍ കോളെജ്, തലശ്ശേരി ഗവ. ട്രെയ്‌നിങ് കോളജ് എന്നിവിടങ്ങളില്‍ നിന്നാണു വിദ്യാഭ്യാസം നേടിയത്. വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറ്റ്യാടി ഹൈസ്‌കൂള്‍, കൂത്താളി ഹൈസ്‌കൂള്‍, ഡപ്യൂട്ടേഷനില്‍ കോട്ടയം പായിപ്പാട് നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു.

രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (സ്‌കൂള്‍ ഡയറി, വടക്കുനിന്നൊരു കുടുംബവൃത്താന്തം) നേടിയിട്ടുണ്ട്. പുറമെ അങ്കണം സാഹിത്യ അവാര്‍ഡ്, എസ്. കെ. പൊറ്റെക്കാട് അവാര്‍ഡ്, മികച്ച കഥാകൃത്തിനുളള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, രാജീവ്ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

ചെറുകഥകളിലൂടെയാണ് അക്ബര്‍ കക്കട്ടില്‍ മലയാളി വായനക്കാര്‍ക്ക് സുപരിചിതനാകുന്നത്. രണ്ടു നോവലുകളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. കാരൂര്‍ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക കഥകളിലൂടെ പ്രശസ്തനായ സാഹിത്യകാരനായിരുന്നു കക്കട്ടില്‍. 54 ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഷമീലാ ഫഹ്മി, അധ്യാപകകഥകള്‍, മേധാശ്വം, ഈ വഴി വന്നവര്‍, നാദാപുരം’ എന്നിവ പ്രധാന ചെറുകഥാസമാഹാരങ്ങളാണ്.

ഷിബു മാത്യൂ
ലീഡ്‌സ്: മട്ടനേയും ചിക്കനേയും ചെമ്മീനേയും തക്കാളിയേയും ഏലക്കായേയും കുരുമുളകിനെയും പിന്നിലാക്കി കറിവേപ്പില യൂറോപ്യന്‍ വിപണിയില്‍ ഒന്നാമതെത്തി. യാതൊരു പരിചരണവും മുതല്‍ മുടക്കും ഇല്ലാതെ വളരുന്ന കറിവേപ്പില പ്ലാസ്റ്റിക് ബാഗിലാക്കി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷെല്‍ഫില്‍ എത്തുമ്പോള്‍ കഥ മാറി. വെറും 25 ഗ്രാമിന് 1 പൗണ്ട് 59 പെന്‍സ്. യൂറോപ്പിലെ പ്രസിദ്ധമായ യോര്‍ക്ഷയറിലെ കീത്തിലിയില്‍ പാക്കിസ്ഥാനികളുടെ ഉടമസ്ഥതയിലുള്ള ഷാന്‍സ് സൂപ്പര്‍ മാര്‍ക്കറ്റിലെ ദൃശ്യങ്ങളാണിവ. പതിനായിരത്തിലധികം ചതുരശ്ര അടി വലിപ്പമുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വിഭാഗത്തിലും മത്സ്യം മാംസം വിഭാഗത്തിലും കറിവേപ്പിലയേക്കാള്‍ വില കൂടിയ യാതൊരു ഭക്ഷണസാധനവും ഞങ്ങള്‍ക്ക് കാണുവാന്‍ സാധിച്ചില്ല. ഇതു വാങ്ങുന്നതില്‍ അധികവും ഇന്ത്യാക്കാരും പാക്കിസ്ഥാനികളും ബംഗ്ലാദേശികളുമാണ്. ഇത് യൂറോപ്പിലെ മാത്രം പ്രത്യേകത യൊന്നുമല്ല.

curry leaves2

കേരളം വിട്ടാല്‍ ലോകത്ത് എവിടെയായാലും കറിവേപ്പിലയുടെ വില ഇങ്ങനെ തന്നെ. ചെറു പായ്കറ്റിലായതുകൊണ്ടും പായ്ക്കറ്റിന്റെ വില ചെറുതായതു കൊണ്ടും ആരും ശ്രദ്ധിക്കാതെ പോകുന്നു എന്നു മാത്രം. അതു തന്നെയാണ് ബിസിനസ്സുകാരുടെ തന്ത്രവും. ഒരു കാലത്ത് സ്വന്തം മുറ്റത്തു വളര്‍ന്ന കറിവേപ്പിലയുടെ വില എന്തു തന്നെയായാലും അതിന്റെ ഗുണം അനുഭവിച്ചറിഞ്ഞ മലയാളികള്‍ ഇപ്പോഴും വാങ്ങി ഉപയോഗിക്കുന്നു.

curry leaves1

ഒരു പക്ഷേ കറിവേപ്പിലയുടെ വില കിലോയില്‍ ഒരു മലയാളിയും കണക്കു കൂട്ടിയിട്ടുമുണ്ടാവില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ റബ്ബര്‍ വെട്ടിക്കളഞ്ഞ് കൈത കൃഷി ചെയ്ത് പാപ്പരായ മലയാളികള്‍ എന്നേ കറിവേപ്പില കൃഷി തുടങ്ങുമായിരുന്നു. കേരളമേ…. ഓര്‍മ്മിക്കുക. കുരുമുളകിനും ഏലക്കായ്ക്കും കിലോ മുന്നൂറ്റി അമ്പതു രൂപാ, റബ്ബറിന് കിലോ നൂറില്‍ താഴെ. കൈതചക്കയ്‌ക്കോ, കിലോ പതിനഞ്ചും. കൊക്കോക്കായോ, അതാര്‍ക്കും വേണ്ടതാനും. എന്നാല്‍, കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെയാണെന്ന് പൂര്‍വ്വികര്‍ പറഞ്ഞ കറിവേപ്പിലയ്ക്ക് യൂറോപ്പില്‍ കിലോ ആറായിരത്തി നാനൂറ്.
എല്ലാം വെട്ടിക്കളഞ്ഞ് ഇനി കേരളം കറിവേപ്പില കൃഷി തുടങ്ങുമോ?

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളില്‍ നിന്നുള്ള ഏറ്റവും വലിയ ചാരിറ്റി അപ്പീലുമായി ബ്രിസ്‌ക ചാരിറ്റി ഇവന്റ് ഫെബ്രുവരി 20 ശനിയാഴ്ച സൗത്ത് മീഡ് ഗ്രീന്‍ വേ സെന്റെറില്‍ നടക്കും. ബ്രിസ്‌ക കലാമേളയുടെ രണ്ടാം ദിവസത്തെ മത്സരങ്ങളോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കു നടക്കുന്ന ചാരിറ്റി ഇവന്റിലേക്കുള്ള ടിക്കറ്റ് വില്‍പ്പന ദ്രുതഗതിയില്‍ നടന്നു വരുന്നു.യുകെയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സര്‍ഗ്ഗവേദിയുടെ ലൈവ് ഓര്‍ക്കസ്ട്രയാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ മുഖ്യ ആകര്‍ഷണം. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള അമ്പതോളം കലാകാരന്മാര്‍ പങ്കെടുക്കുന്നതാണ് സര്‍ഗ്ഗവേദിയുടെ ലൈവ് ഓര്‍ക്കസ്ട്ര. യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഇവന്റുകള്‍ സംഘടിപ്പിച്ചിട്ടുള്ള സര്‍ഗ്ഗവേദി ആദ്യമായാണ് ബ്രിസ്റ്റോളിലെത്തുന്നത്. ചാരിറ്റി ഇവന്റില്‍ നിന്നു സമാഹരിക്കുന്ന മുഴുവന്‍ തുകയും കൊല്ലം ഗാന്ധിഭവനും ബ്രിസ്റ്റോളിലെ സെന്റ് പീറ്റേഴ്‌സ് ഹോസ്‌പൈസിനും നല്‍കാനാണ് ബ്രിസ്‌കയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
എല്ലാവര്‍ക്കും അറിയാവുന്നതു പോലെ കൊല്ലം ജില്ലയിലെ പ്രശസ്തമായ ജീവകാരുണ്യ സ്ഥാപനമാണ് ഗാന്ധിഭവന്‍.ബ്രിസ്റ്റോളിലുള്ള കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ നല്‍കുന്ന സ്ഥാപനമാണ് സെന്റ് പീറ്റേഴ്‌സ് സ്‌പൈസ്. മരണത്തോടടുക്കുന്ന കാന്‍സര്‍ രോഗികളുടെ ശുശ്രൂഷയ്ക്കും വേദനയില്ലാത്ത മരണം നല്‍കാനും മറ്റും സഹായം നല്‍കുന്ന ഒരു ചാരിറ്റി പ്രസ്ഥാനമാണ് സെന്റ് പീറ്റേഴ്‌സ് ഹോസ്‌പൈസ്.കേരളത്തിലേക്ക് മാതമല്ല യുകെയിലും ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ ബ്രിസ്‌ക തീരുമാനിച്ചപ്പോള്‍ തന്നെ വലിയൊരു സംഭവമാകും ഈ ചാരിറ്റി അപ്പീല്‍ എന്ന് വ്യക്തമായതാണ്.

briska1

ബ്രിസ്‌ക കലാമേളയുടെ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സൗത്ത് മീട് ഗ്രീന്‍വേ സെന്ററില്‍ ആരംഭിക്കും. മത്സരങ്ങള്‍ അവസാനിക്കുന്നത് വൈകീട്ടുള്ള ചാരിറ്റി ഇവന്റോടെയാണ്. മുതിര്‍ന്നവര്‍ക്കായുള്ള പ്രസംഗമത്സരങ്ങള്‍,ഗ്രൂപ്പ് സൊങ്ങ്,വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍,സ്‌മൈലിങ് കൊമ്പറ്റീഷന്‍,പുരുഷ കേസരി ,മലയാളി മങ്ക,തുടങ്ങിയ മത്സരങ്ങള്‍ ഈ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്.മത്സരങ്ങളിലെ ഏറ്റവും രസകരമായ ഐറ്റം എന്ന് വിശേഷിപ്പിക്കാവുന്ന സ്‌മൈലിങ് കോമ്പറ്റീഷന്‍ ,പുരുഷ കേസരി,മലയാളി മങ്ക എന്നീ മത്സരങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ ഏറ്റവും ജനപ്രിയ മത്സരങ്ങളായിരുന്നു. രണ്ടാം ദിവസത്തെ കലാമേളയുടെ മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ അവസാനിക്കുന്നത് പതിനേഴാം തീയതിയാണ്.അതിനു മുമ്പ് ഏവരും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ താല്‍പര്യപ്പെടുന്നു.

briska2

ഒരു കുടുംബത്തിന് 20 പൌണ്ടാണ് ചാരിറ്റി ഇവന്റിലെക്കുള്ള പ്രവേശന ഫീസ്.സമാഹരിക്കുന്ന മുഴുവന്‍ തുകയും ചാരിറ്റി പ്രവര്‍ത്തനത്തിനുപയോഗിക്കുന്നതുകൊണ്ട് തന്നെ ബ്രിസ്‌റ്റോള്‍ മലയാളികള്‍ മുഴുവന്‍ ഈ പരിപാടിയുടെ ഭാഗമാകാന്‍ തയ്യാറെടുക്കുകയാണ്.എല്ലാവരേയും ഈ ചാരിറ്റി ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡണ്ട് തോമസ് ജോസഫും ,സെക്രട്ട്രറി ജോസ് തോമസും അറിയിക്കുന്നു. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക. ശെല്‍വ രാജ് : 07722543385

ദുബൈയ്: സ്വകാര്യ സ്‌കൂളുകളില്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. 2016 17 വര്‍ഷം പരമാവധി 6.4 ശതമാനം വര്‍ധനയ്ക്കാണ് നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി അനുമതി നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നത്.
പ്രവാസികളുടെ ജീവിതചെലവുകള്‍ ദിനംപ്രതി ഉയരുന്ന ദുബൈയില്‍ സ്‌കൂള്‍ ഫീസ് വര്‍ധന മലയാളികളടക്കമുള്ളവര്‍ക്ക് അമിതഭാരമായിരിക്കുകയാണ്. ശമ്പള വര്‍ധന ഉണ്ടാവാതിരിക്കുകയും ജീവിത ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ മടങ്ങിപ്പോക്കല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് കുടുംബമായി ദുബൈയില്‍ താമസമാക്കിയവര്‍ പറയുന്നത്.
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന 173 സ്വകാര്യ സ്‌കൂളുകളിലും കൂടി മൊത്തം 2,55,208 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. കഴിഞ്ഞ വര്‍ഷം 5.84 ശതമാനം ഫീസാണ് വര്‍ധിപ്പിച്ചത്. അതിനിടെ പുതിയതായി ആരംഭിച്ച സ്‌കൂളുകള്‍ക്ക് അടുത്ത മൂന്നുവര്‍ഷത്തെയ്ക്ക് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കില്ലെന്ന് അധികൃതര്‍വ്യക്തമാക്കി.

ലെഖ്‌നൗ: പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വസതികരികില്‍ നിന്ന്. അഞ്ച് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് തിങ്കളാഴ്ച പുലര്‍ച്ചയാണ്. ഫെബ്രുവരി 10 സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥിനി വീട്ടിലേക്ക് മടങ്ങി വന്നില്ല. മാതാപിതാക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് ഡിജിപിക്ക് കീഴില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായിരിക്കുന്നത്. മൃതശരീരം ലഭിക്കുമ്പോള്‍ പെണ്‍കുട്ടി നഗ്നയായിരുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പീഡനത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത് ദീപു എന്ന യുവാവായിരുന്നു. പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ ഭാര്യയ്ക്ക് നല്‍കി. ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടു എന്നായിരുന്നു ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ സംഭവ സ്ഥലത്തെത്തി പോലീസ് നോക്കിയപ്പോള്‍ മൃതദേഹം കണ്ടില്ല. പിന്നീട് ഡോഗ് സ്‌കോടിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.

സാവോപോളോ: ലോക പ്രശസ്ത ഫുട്ബോളര്‍ ആയ നെയ്‌മാറുടെ എല്ലാ സ്വത്തുക്കളും മരവിപ്പിച്ച് കൊണ്ട് സാവോപോളോ ഫെഡറല്‍ കോടതി ഉത്തരവിട്ടു. ഏകദേശം 50 മില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ നെയ്മര്‍ക്ക് ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ ബാര്‍സലോണയ്ക്ക് വേണ്ടി കളിക്കുന്ന നെയ്മര്‍ക്ക് വേണ്ടി കോടികള്‍ ആണ് ക്ലബ് മുടക്കിയിരിക്കുന്നത്.
2011 മുതല്‍ 2013 വരെയുള്ള കാലത്തെ ടാക്സ് അടച്ചതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നെയ്മറുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. നെയ്മാരുടെ സ്വത്തുക്കള്‍ക്ക് പുറമേ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മൂന്ന്‍ കമ്പനികളും മരവിപ്പിച്ച സ്വത്തില്‍ ഉള്‍പ്പെടും. ഏകദേശം 16 മില്യന്‍ ഡോളറിന്റെ ക്രമക്കേട് കണ്ടെത്തിയതായി ആണ് ഫെഡറല്‍ ടാക്സ് ഏജന്‍സി പറയുന്നത്. അടയ്ക്കാനുള്ള ടാക്സും അതിന്‍റെ പിഴയും നെയ്മറില്‍ നിന്ന് ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ നെയ്മാര്‍ ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. കണക്കില്‍ എന്തെങ്കിലും വ്യത്യാസം ഉള്ളതായി തനിക്കറിയില്ല എന്നാണ് താരം പറയുന്നത്. മാഡ്രിഡില്‍ വച്ച് ഈ മാസമാദ്യം നെയ്മരെയും പിതാവിനെയും ചോദ്യം ചെയ്തിരുന്നു.

ജയ്സന്‍ ജോര്‍ജ്ജ്
ലണ്ടന്‍: അന്തരിച്ച മലയാളത്തിൻറെ പ്രിയ കവി ഒഎന്‍വി കുറുപ്പിനോടുള്ള ആദരസൂചകമായി ഈ വരുന്ന ഫെബ്രുവരി 20 ശനിയാഴ്ച്ച മലയാളീ അസോസിയേഷൻ ഓഫ് ദി യുകെ യുടെ ആഭ്യമുഖ്യത്തിൽ ഒഎന്‍വി അനുസ്മരണം സംഘടിപ്പിക്കുന്നു. ലണ്ടനിലെ കേരളാ ഹൗസ് ഹാളിൽ വെച്ച് വൈകിട്ട് 6 മണിക്കാണ് “സ്മരണാഞ്ജലി”എന്ന ഈ അനുസ്മരണ പരിപാടി നടത്തുന്നത്.ONV -യോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും അവിടെ അവതരിപ്പിക്കപ്പെടുന്നതാണ്. എല്ലാ മലയാളികളെയും ഭാഷാസ്നേഹികളെയും “സ്മരണാഞ്ജലി”യിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.

RECENT POSTS
Copyright © . All rights reserved