തിരുവനന്തപുരം: ബലാല്‍സംഗത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. തിരുവനന്തപുരത്താണ് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ (ഹരി) എന്ന സ്വാമിയുടെ ലിംഗമാണ് ഛേദിച്ചത്. 54 കാരനായ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പന്മന ആശ്രമത്തില്‍ നിന്നും 15 വര്‍ഷം മുമ്പ് പഠനം പൂര്‍ത്തിയാക്കി പുറത്തുപോയതാണെന്നും ഇപ്പോള്‍ ആശ്രമവുമായി ഒരു ബന്ധവും സ്വാമിക്ക് ഇല്ലെന്നുമാണ് ആശ്രമം നല്‍കുന്ന വിശദീകരണം.

യുവതി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ഇയാള്‍ വീട്ടില്‍ സ്ഥിരമായി എത്തുമായിരുന്നുവെന്ന് ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടി മൊഴി നല്‍കി. രോഗികളായ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. അമ്മയുമായുളള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീടുമായി ബന്ധം സ്ഥാപിക്കുന്നത്. വര്‍ഷങ്ങളായി വീടുമായി ബന്ധമുള്ള ഇയാള്‍ പലപ്പോഴും മോശമായി സംസാരിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുമായിരുന്നു. പ്ലസ് ടുവിന് പഠിക്കുന്ന കാലം മുതലെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ ഇയാള്‍ മോശമായി പെരുമാറുകയും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടി സംഭവത്തിനു ശേഷം പേട്ട പോലീസ് സേ്റ്റഷനില്‍ എത്തി മൊഴി നല്‍കി. സ്വാമിക്കെതിരെ പോക്‌സോ നിയമപ്രകാരവും ബലാത്സംഗ ശ്രമത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. പീഡനത്തിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുത്തു.