ലണ്ടന്‍: എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്ലാത്ത ബ്രിട്ടനിലെ ആദ്യ വിമാനത്താവളമായി ലണ്ടന്‍ സിറ്റി മാറുന്നു. 2019 മുതല്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ 80 മൈല്‍ അകലെ ഹാംപ്ഷയറിലേക്ക് മാറ്റാനാണ് പദ്ധതി. ടവര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് വിമാനങ്ങളുടെ നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് വിമാനത്തവളം അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ ബാധിക്കുന്ന കാര്യമല്ല ഇതെന്നും സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ലണ്ടന്‍ സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഡെക്ലാന്‍ കോളിയര്‍ പറഞ്ഞു.

നിയന്ത്രണം ഈ വിധത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ആഗോള ഏവിയേഷന്‍ രംഗത്ത് ഒരു പുതിയ നിലവാരമായിരിക്കും ഇതിലൂടെ നിലവില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള അത്രയും കണ്‍ട്രോളര്‍മാര്‍ മാത്രമായിരിക്കും ഇവിടെ നിയോഗിക്കപ്പെടുക. വിമാനത്താവളത്തില്‍ സ്ഥാപിക്കുന്ന പുതിയ 50 മീറ്റര്‍ ഉയരമുള്ള ടവറില്‍ 14 ഹൈ ഡെഫനിഷന്‍ ക്യാമറകളും രണ്ട് അള്‍ട്രാ പവര്‍ഫുള്‍ സൂം ക്യാമറകളുമുണ്ടായിരിക്കും.

ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വ്യക്തമായി റണ്‍വേയും പരിസരങ്ങളും നിരീക്ഷിക്കാന്‍ ഇതിലൂടെ കഴിയും. സൂപ്പര്‍ഫാസ്റ്റ് ഫൈബര്‍ കണക്ഷനിലൂടെയായിരിക്കും ഈ ഡേറ്റ ടവറില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐറിഷ് ഏവിയേഷന്‍ അതോറിറ്റി ഈ സംവിധാനം പരീക്ഷിച്ചിരുന്നുവെന്നും കോര്‍ക്ക് ആന്‍ഡ് ഷാനനിലെ വിമാനം ഡബ്ലിനില്‍ ഇരുന്ന വിജയകരമായി നിയന്ത്രിച്ചെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.