കൊച്ചി: ബാര്‍ കോഴക്കേസില്‍ ഗൂഢാലോചന ആരോപിച്ച് വിജിലന്‍സ് എസ്പി സുകേശനും ബിജു രമേശിനുമെതിരേ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിനു കാരണമായ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് ഒരു വര്‍ഷത്തോളം പൂഴ്ത്തിവെച്ചതായി ആരോപണം. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി നല്‍കിയ രഹസ്യറിപ്പോര്‍ട്ടാണ് എട്ടു മാസത്തിലേറെ നടപടിയൊന്നും എടുക്കാതെ പൂഴ്ത്തിവെച്ചത്. 2015 ഫെബ്രുവരി ആറിനാണ് എഡിജിപിയായ എസ്.ആനന്ദകൃഷ്ണന് എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി റിപ്പോര്‍ട്ട് കൈമാറിയത്. ബിജുരമേശും, സുകേശനുമായി വഴിവിട്ട ബന്ധമുണ്ടെന്നും, മൊഴി നല്‍കുവാനായി സാക്ഷികളെ സ്വാധീനിച്ചെന്നുമാണ് എസ്പിയുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.
മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന ഇപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സുകേശനെതിരെ നടപടിയുമായി രംഗത്ത് എത്തിയത്. തന്നോട് സഹകരിച്ചാല്‍ ചരിത്രത്തില്‍ നിങ്ങളുടെ പേരും തങ്കലിപിയില്‍ സ്ഥാനം പിടിക്കും എന്നായിരുന്നു കെ.എം മാണിക്ക് എതിരെ തെളിവുനല്‍കാനായി സുകേശന്‍ സാക്ഷികളോട് ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ബിജു രമേശിന് സുകേശന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. ഇതിനായി ഇരുവരുടെയും ടെലിഫോണ്‍ വിവരങ്ങളുള്‍പ്പെടെയുളളവ പരിശോധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ.എം.മാണിക്ക് എതിരായ ആരോപണങ്ങളില്‍ അദ്ദേഹത്തിന്റെ രാജിവരെ ഉണ്ടായപ്പോഴും സര്‍ക്കാര്‍ സുകേശനെതിരെ നടപടിക്ക് മുതിര്‍ന്നിട്ടില്ലായിരുന്നു. വിജിലന്‍സ് കോടതിയില്‍ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സിന്റെ ഉന്നതങ്ങളില്‍ നിന്ന് ഇടപെടലുണ്ടായതിനേത്തുടര്‍ന്ന് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സുകേശന്‍ തന്നെ കേസ് അന്വേഷിക്കാനായിരുന്നു കോചതി ആവശ്യപ്പെട്ടത്. എന്നാല്‍ സുകേശന്‍ രണ്ടാമത് നല്‍കിയ റിപ്പോര്‍ട്ടില്‍ മാണിെ കുറ്റവിമുക്തനാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരിയുടെ പരാതിയിലാണ് സുകേശനെതിരെ ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണം നടത്തിയത്.
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ചരിത്രത്തില്‍ ചരിത്രപരം എന്നു വിശേഷിപ്പിക്കാവുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് ഈ മാസം ക്യൂബ സാക്ഷ്യം വഹിക്കും. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനമാണ് വേദി. റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ തലവനായ പാട്രിയാര്‍ക്ക് കിറിലുമായുള്ള കൂടിക്കാഴ്ച ഈ സന്ദര്‍ശനത്തിനിടെ നടക്കുമെന്നാണ് സൂചന. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്തോലിക്കാ സഭയുമായി പിരിഞ്ഞ ശേഷം ഇരുമതമേധാവികളും തമ്മിലുളള ആദ്യ കൂടിക്കാഴ്ചയാണിത്. ഈ മാസം പന്ത്രണ്ടിന് ഹവാനയിലെത്തുന്ന പോപ്പിനെ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്വീകരിക്കും. പിന്നീടാണ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മേധാവി പാട്രിയാര്‍ക് കിറിലുമായി അദ്ദേഹം സ്വകാര്യ സംഭാഷണം നടത്തുന്നത്.
ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വിഭജനവും തുടര്‍ന്നുളള സംഘര്‍ഷങ്ങളും അയയുന്നു എന്നതിന്റെ സൂചനയാണ് ഈ കൂടിക്കാഴ്ചയെന്ന് വിലയിരുത്തലുണ്ട്. രണ്ട് കൊല്ലം നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ചക്ക് അത് കൊണ്ട് തന്നെ അസാധാരണമായ പ്രാധാന്യമുണ്ടെന്ന് വത്തിക്കാന്‍ വക്താവ് ഫെഡറികോ ലോംബാര്‍ഡി പറയുന്നു. ഷൂസേ മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുളളത്. രണ്ട് മണുക്കൂറോളം ഇരു മതനേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് സൂചന. ഇത്രയും ദൈര്‍ഘ്യമായ കൂടിക്കാഴ്ച ലോകനേതാക്കള്‍ക്ക് പോലും പോപ്പ് അനുവദിച്ചിട്ടില്ല. മിക്ക നേതാക്കളുമായും ഒരു മണിക്കൂറില്‍ താഴെയാണ് ചര്‍ച്ചകള്‍ നടത്തുക.
ചര്‍ച്ചകള്‍ക്ക് ശേഷം ഇരുമതമേലധ്യക്ഷന്‍മാരും ചില കരാറുകളില്‍ ഒപ്പിടും. റഷ്യനിലും ഇറ്റാലിയനിലും തയാറാക്കിയ ഈ കരാറുകളിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പിന്നീട് ഇരുവരും സംയുക്ത പ്രസ്താവന നടത്തുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. കൂടിക്കാഴ്ച പോപ്പിന്റെ റഷ്യന്‍ സന്ദര്‍ശനത്തിലേക്ക് നയിച്ചേക്കുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടില്ല. ഇരുമതനേതാക്കള്‍ക്കും ചര്‍ച്ച നടത്താന്‍ പറ്റിയ ഒരു നിഷ്പക്ഷ രാജ്യമാണ് ക്യൂബയെന്നും ലൊംബാാര്‍ഡി ചൂണ്ടിക്കാട്ടി. ഇരുവര്‍ക്കും ഇത് ഏറെ സ്വീകാര്യമായ നിര്‍ദേശമായിരുന്നു. ക്രില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ക്യൂബയില്‍ എത്തുന്നത്. എന്നാല്‍ പോപ്പ് മെക്‌സിക്കോയിലെക്കുളള യാത്രയ്ക്കിടെ ക്യൂബയില്‍ ഇറങ്ങുകയാണ്.
യൂറോപ്പില്‍ വച്ചുളള കൂടിക്കാഴ്ചയ്ക്ക് ക്രില്ലിന് യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. ക്രൈസ്തവര്‍ക്കിടയിലുണ്ടായ വിഭജനത്തിന്റെയും പോരാട്ടങ്ങളുടെയും ചരിത്രം ഓര്‍മിപ്പിക്കുന്ന യൂറോപ്പിലേക്ക് വരാന്‍ ക്രില്‍ മടിക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. തീവ്രവാദം ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാനൊരുങ്ങുന്ന ഈ വേളയില്‍ ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് ഇരുസഭകളും ഇപ്പോള്‍ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത് എന്ന നിരീക്ഷണമുണ്ട്. ഇരുപക്ഷത്തെയും അഭിപ്രായ ഭിന്നതകള്‍ ഈ സാഹചര്യത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും അഭിപ്രായം ഉയരുന്നു. ഏതായാലും വരാനിരിക്കുന്ന ചര്‍ച്ചകളെ ഇരുപക്ഷവും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ലണ്ടന്‍: സ്വകാര്യ ബിസിനസ് കോളേജായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സിന് അംഗീകാരം നഷ്ടമായ സാഹചര്യത്തില്‍ 350 രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ രാജ്യം വിട്ടുപോകണമെന്ന് നിര്‍ദേശം. അടുത്തമാസം അവസാനത്തോടെ ഇവര്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം. വിദേശ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുളള ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സിന്റെ അവകാശം പുനഃപരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 8500 പൗണ്ട് ഫീസ് അടച്ചു ചേര്‍ന്ന കോഴ്‌സ് പൂര്‍ത്തിയാക്കാനാകുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. യോഗ്യതനേടിയ എല്ലാവിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുമെന്നാണ് കോളേജ് അധികൃതരുടെ നിലപാട്.
ഇവിടെ പഠിക്കുന്ന കുട്ടികള്‍ മതിയായ യോഗ്യത നേടിയവരാണെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. കോളേജിലെ പകുതിയിലേറെ കുട്ടികള്‍ക്കും ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം കിട്ടിക്കഴിഞ്ഞു. ഫീസ് നഷ്ടപ്പെടുന്ന അവസ്ഥ യൂറോപ്പിലുണ്ടാകുമെന്ന് കരുതിയതല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രശ്‌നം വേണ്ട വണ്ണം നേരിടാന്‍ കോളേജ് അധികൃതര്‍ തയാറാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോഴ്‌സിന്റെ കാലാവധി കുറച്ച് മാര്‍ച്ച് മാസത്തോടെ കോഴ്‌സ് പൂര്‍ത്തായാക്കാമെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വാഗ്ദാനം. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ രേഖകളെല്ലാം പരിശോധിച്ച് കഴിഞ്ഞതാണ്. ഇവര്‍ വീണ്ടും പ്രവേശനത്തിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട കാര്യമില്ലെന്നും കോളേജ് വ്യക്തമാക്കി. പോയിവരാനോ ഇവിടത്തന്നെ തുടരാനോ ഇവര്‍ അര്‍ഹരാണെന്നും കോളേജ് അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ താമസ വിസകള്‍ തിരികെ നല്‍കണമെന്നും രാജ്യത്ത് ജോലി ചെയ്യാനാകില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് നിന്നുളള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുളള നിയമങ്ങള്‍ കോളേജ് അധികൃതര്‍ ലംഘിച്ചതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ആരോപണം. എന്നാല്‍ മന്ത്രാലയത്തിന്റെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നാണ് കോളേജ് അധികൃതരുടെ പ്രതികരണം. ഇവിടെ പ്രവേശനം നേടിയിട്ടുളള വിദ്യാര്‍ത്ഥികളിലേറെയും ഉയര്‍ന്ന യോഗ്യതയുളളവരാണ്. മിക്കവരുടെയും കോഴ്‌സുകള്‍ അടുത്തമാസം തന്നെ അവസാനിക്കുകയും ചെയ്യും. ദീര്‍ഘകാല കോഴ്‌സിന് ചേര്‍ന്നിട്ടുളള അഞ്ചോ ആറോ പേരെ ഫ്രാന്‍സിലോ ഇറ്റലിയിലോ ഉളള തങ്ങളുടെ സഹോദര സ്ഥാപനങ്ങളിലേക്ക് മാറ്റാമെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ കോഴ്‌സുകള്‍ നേരത്തെ അവസാനിപ്പിക്കാനും കുട്ടികളെ മറ്റിടങ്ങളിലേക്ക് മാറ്റാനുമുളള തീരുമാനം ശരിയല്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ അഭിപ്രായം. രാജ്യാന്തര വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ കൈക്കൊളളണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തിലുളള നീതി നിഷേധങ്ങള്‍ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ കാലങ്ങളായി അനുഭവിച്ച് പോരുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
ലണ്ടന്‍: രാജ്യത്ത് ചെറുപ്പക്കാരുടെ ഇടയില്‍ ആത്മഹത്യാനിരക്ക് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്. 2010ന് ശേഷം പത്തിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ ആത്മഹത്യകളില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2014ല്‍ മാത്രം പത്തിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുളള 5504 പേര്‍ സ്വയം ജീവനൊടുക്കി. തൊട്ടുമുമ്പത്തെ കൊല്ലം ഇത് 240 മാത്രമായിരുന്നു. തങ്ങള്‍ എന്നന്നേക്കുമായി ഇല്ലാതാകുകയാണെന്ന കാര്യം ആത്മഹത്യയിലേക്ക് നീങ്ങുന്ന പല കൗമാരക്കാരും മനസിലാക്കുന്നില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്നവര്‍ തങ്ങള്‍ക്ക് മുന്നിലുളള യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ കുട്ടികള്‍ പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ കൂടുതല്‍ ആലോചനകളില്ലാതെ ആത്മഹത്യ തെരഞ്ഞെടുക്കുന്നത്. മുതിര്‍ന്നവരുടെ തലച്ചോറിന് പ്രശ്‌നങ്ങളെ പരിഹരിക്കാനും വിലയിരുത്താനുമുളള കഴിവുകള്‍ ഉണ്ട്. രാജ്യത്തെ പല കൗമാര ആത്മഹത്യകളും വലിയ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നു.
പതിനേഴുകാരായ രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യ രാജ്യത്ത് അടുത്തിടെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒരേ സ്‌കൂളില്‍ പഠിച്ചിരുന്ന ഈ പെണ്‍കുട്ടികളുടെ മരണങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് പൊലീസ് ഇപ്പോള്‍ പരിശോധിച്ച് വരികയാണ്. അമിതമായി മരുന്ന് കഴിച്ചാണ് ഇവരിലൊരാള്‍ മരിച്ചത്. മറ്റേയാള്‍ വീടിനുളളില്‍ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ മാസം മുപ്പത്തൊന്നിനായിരുന്നു സംഭവം.
അതേസമയം ആത്മഹത്യാനിരക്കിലെ വര്‍ദ്ധനയ്ക്ക് കാരണമെന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിദ്ഗ്ദ്ധര്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളേക്കാള്‍ നാല് മടങ്ങ് കൂടുതല്‍ ആണ്‍കുട്ടികളാണ് ആത്മഹത്യ തെരഞ്ഞെടുക്കുന്നത്. പശ്ചിമ മേഖലയിലെലെ ഉള്‍നാടുകളിലാണ് കൗമാരക്കാര്‍ കൂടുതലും ആത്മഹത്യ ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സാമൂഹ്യമായി ഒറ്റപ്പെട്ട മേഖലയായ ഇവിടെ മാനസികാരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ വളരെ കുറവാണ്. ആത്മഹത്യകള്‍ക്ക് പിന്നില്‍ സൈബര്‍, സാമ്പത്തിക കാരണങ്ങളാകാമെന്ന നിരീക്ഷണവും ഉണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുന്നത് ആത്മഹത്യയ്ക്ക് കാരണമാകുന്നതായി കരുതുന്നു. ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പഠിക്കേണ്ടതാണെന്നാണ് വിദ്ഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആത്മഹത്യാ പ്രവണതയുളളവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ നാഷണല്‍ സൂയിസൈഡ് ഹോട്ട്‌ലൈനിന്റെ സഹായം തേടാവുന്നതാണ്. സഹായത്തിനായി 1-800-273-8255 എന്ന നമ്പരില്‍ വിളിക്കാം.
ബംഗളുരു: ‘ചുറ്റുപാടുമുള്ള മനുഷ്യര്‍ എന്തിനാണ് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ ഇത്ര വെറുക്കുന്നതെന്ന് എനിക്കറിയില്ല. ഞങ്ങളെല്ലാം മോശമാണെന്നും മയക്കു മരുന്ന് ഉപയോഗിക്കുന്നവരാണ് എന്നും അവര്‍ കരുതുന്നുണ്ടാവണം. അത് തെറ്റാണ്. ആരെങ്കിലുമൊക്കെ അങ്ങനെ ഉണ്ടാവാം. എന്നു വെച്ച് മറ്റുള്ളവരെ ഇങ്ങനെ ശിക്ഷിക്കുന്നത് എന്തിനാണ്?’. പറയുന്നത്, ബംഗളുരുവില്‍ ആള്‍ക്കൂട്ടം വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിനി. ന്യൂസ് മിനിറ്റ്‌സ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ടാന്‍സാനിയയിലെ ദാര്‍ എസ് സലാം സ്വദേശിയായ വിദ്യാര്‍ത്ഥിനി ഞെട്ടിക്കുന്ന അനുഭവം വിവരിച്ചത്.
സുഡാന്‍കാരനായ യുവാവ് ഓടിച്ച കാറിടിച്ച് കര്‍ണ്ണാടകക്കാരിയായ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ബംഗളുരുവില്‍ അക്രമാസക്തമായ ആള്‍ക്കൂട്ടം ഈ യുവതി അടക്കം നാല് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ചത്. ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആക്രമണം.
‘ബംഗളുരു എന്റെ വീടായിരുന്നു. ഞാനിവിടെ സമാധാനമായി വസിച്ചു. ഇന്ത്യയെ ഇഷ്ടപെട്ടു. നല്ല ആളായിരുന്നു വീട്ടുടമ. നല്ല അയല്‍ക്കാര്‍. എന്നാല്‍, ആ അനുഭവം എല്ലാം മാറ്റിമറിച്ചു. ഞാന്‍ തോറ്റുപോയി. കഴിയുമെങ്കില്‍ അന്നു രാത്രി തന്നെ ഇന്ത്യ വിട്ടേനെ ഞാന്‍’ അഭിമുഖത്തില്‍ ആ പെണ്‍കുട്ടി പറയുന്നു.
ബംഗളുരുവില്‍ നാലു വര്‍ഷമായി ജീവിക്കുന്ന തനിക്ക് ആ നഗരം സ്വന്തം വീടു പോലെ ആയിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ആ സുരക്ഷിതത്വം ഇല്ലാതായി. ഭയാശങ്കയിലാണ് കഴിയുന്നതെന്നും അവര്‍ പറഞ്ഞു.
സംഭവത്തെകുറിച്ച് യുവതി പറയുന്നത്:
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഭക്ഷണം കഴിക്കാന്‍ വേണ്ടി മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചുവന്ന വാഗണ്‍ ആര്‍ കാറില്‍ സപ്തഗിരി ഭാഗത്തേക്ക് യാത്ര തിരിച്ചത്. ഞായറാഴ്ച ആയതിനാല്‍, ആ ഭാഗത്തെ ചില റസ്‌റ്റോറന്റുകള്‍ തുറക്കുമായിരുന്നു. വഴിക്ക് ഒരാള്‍ക്കൂട്ടം കണ്ട് സുഹൃത്ത് കാറിന്റെ വേഗത കുറച്ചു. അവിടെ ഒരു ആഫ്രിക്കന്‍ വംശജനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതാണ് കണ്ടത്. വണ്ടി നിര്‍ത്തി എന്താണ് കാര്യം എന്നന്വേഷിച്ചു. അതായിരുന്നു ഞങ്ങള്‍ ചെയ്ത തെറ്റ്. ആള്‍ക്കൂട്ടം കാറിനടുത്തേക്ക് വന്നു. അവരുടെ രോഷം ഞങ്ങള്‍ക്ക് നേരെയായി.
വേഗത കുറച്ചപ്പോള്‍ ചിലര്‍ അലറിക്കൊണ്ട് പിറകെ വന്നു. കന്നട ഭാഷയിലായിരുന്നു അവര്‍ സംസാരിച്ചത്. കാര്യം അപകടമാണ് എന്നറിഞ്ഞ സുഹൃത്തുക്കള്‍ കാര്‍ മുന്നോട്ടേക്ക് നീക്കി. കുറേ പേര്‍ വണ്ടികളില്‍ ഞങ്ങളെ പിന്തുടര്‍ന്നു. സ്പതഗിരി ഹോസ്പിറ്റലിന് അടുത്തുവെച്ച് അവര്‍ വാഹനങ്ങള്‍ ഞങ്ങളുടെ കാറിനു കുറുകെ നിര്‍ത്തിയിട്ടു. അപ്പുറത്തെ റോഡിലൂടെ പോവാന്‍ നോക്കിയപ്പോള്‍ അതും ബ്ലോക്ക് ചെയ്തു. എങ്ങും പോവാനുണ്ടായിരുന്നില്ല. കൂട്ടത്തിലെ രണ്ടു സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. ഞാനും ഹഷീം എന്ന സുഹൃത്തും കുടുങ്ങി.
പുരുഷന്‍മാരായിരുന്നു അവരെല്ലാം. അവര്‍ ഹഷീമിനെ കടന്നു പിടിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങി. എനിക്ക് ചലിക്കാന്‍ പോലും കഴിഞ്ഞില്ല. കാറിനടുത്തു നിന്ന് ഞാന്‍ ഒന്നും ചെയ്യല്ലേ എന്ന് നിലവിളിച്ചു. അതിനിടെ ചിലര്‍ കാറിലേക്ക് പുല്ല് എറിയാന്‍ തുടങ്ങി. ചിലര്‍ തീപ്പെട്ടി കത്തിച്ച് എറിഞ്ഞു. കാര്‍ കത്താന്‍ തുടങ്ങി. ഹഷീമിനെ എവിടെയും കണ്ടില്ല. കാര്‍ കത്തി. അടുത്തു കണ്ട ഒരു പൊലീസുകാരനോട് ഞാന്‍ സഹായം തേടി. അയാള്‍ കുറച്ച് മണല്‍വാരി കാറിലേക്ക് എറിയുകയും ആരെയോ മൊബൈല്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും മാത്രം ചെയ്തു.
ആള്‍ക്കൂട്ടത്തില്‍ ഞങ്ങളെ അറിയുന്ന ആരോ അവിടെ അടുത്തു താമസിച്ചിരുന്ന ഞങ്ങളുടെ കൂട്ടുകാരന്‍ ബ്രെയെ വിളിച്ചു. ഒരു ഇന്ത്യന്‍ സുഹൃത്തിനൊപ്പം അതിനടുത്ത് താമസിക്കുകയായിരുന്നു അവന്‍. വിവരമറിഞ്ഞ് അവനെത്തി. അപ്പോഴേക്കും കാര്‍ കത്തുകയായിരുന്നു. ആളുകളുടെ എണ്ണം കൂടി. അവരുടെ രോഷപ്രകടനവും കൂടി. അവര്‍ ബ്രയെക്കെതിരെ തിരിഞ്ഞു. മര്‍ദ്ദനം തുടങ്ങി. അവനെ രക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചു. അതോടെ ആള്‍ക്കൂട്ടം എനിക്കെതിരെ തിരിഞ്ഞു. അവരെന്നെ പിടിച്ചു വലിച്ചു. എന്റെ വസ്ത്രങ്ങള്‍ പിടിച്ചു വലിച്ചു. ഞങ്ങള്‍ നിലത്തേക്ക് വീണു.
ആകെ ഭയന്ന ഞങ്ങള്‍ ഒരു ബസിലേക്ക് ഓടിക്കയറി. മുന്‍വശത്ത് സ്ത്രീകള്‍ക്കുള്ള സീറ്റിലിരുന്നു. ആള്‍ക്കൂട്ടത്തിലെ ചിലര്‍ പിന്നിലൂടെ ഓടിക്കയറി. അവര്‍ വീണ്ടും ബ്രയയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഒരാളും ഒരക്ഷരം മിണ്ടിയില്ല. പ്രതിഷേധിച്ചില്ല. അവര്‍ ഞങ്ങളെ ഉന്തിത്തള്ളി ബസില്‍നിന്ന് പുറത്തേക്ക് തള്ളി.
അപ്പോഴാണ് ഞാന്‍ എന്റെ അവസ്ഥ കണ്ടത്. എന്റെ ടീ ഷര്‍ട്ട് കീറിപ്പോയിരുന്നു. എന്റെ ബ്രായുടെ സ്ട്രാപ്പ് കീറി പുറത്തേക്ക് തൂങ്ങിയിരുന്നു. എന്റെ മാറിടം പുറത്ത് കാണാവുന്ന വിധത്തിലായിരുന്നു. ഞാന്‍ ഭയന്ന് കൈകള്‍ കൊണ്ട് ശരീരം മറച്ചുവെച്ചു. ആള്‍ക്കൂട്ടം വീണ്ടും എന്നെ പിടിക്കുകയും വലിക്കുകയും ചെയ്തു. ഞങ്ങള്‍ ഒരു കടയിലേക്ക് കയറി നിന്നു. അവര്‍ അവിടെയും വളഞ്ഞു.
കൂട്ടത്തിലെ ഒരു ഇന്ത്യക്കാരന്‍ എന്റെ നഗ്‌നത മറയ്ക്കാന്‍ അയാളുടെ ഷര്‍ട്ടൂരി എനിക്കു നേരെ എറിഞ്ഞു തന്നു. ആള്‍ക്കൂട്ടം അയാള്‍ക്കെതിരെ തിരിഞ്ഞു. അയാള്‍ക്കും പൊതിരെ തല്ലുകിട്ടി. അയാളുടെ പ്രവൃത്തിക്ക് പക്ഷേ, ഗുണമുണ്ടായി. കുറേ ആളുകള്‍ കൂടി ഒന്നിച്ചു വന്ന് ഞങ്ങളെ വിടാന്‍ അവരോട് ആവശ്യപ്പെട്ടു. അതില്‍, സൗമ്യമായി സംസാരിക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ഇറാന്‍കാരന്‍ ആണെന്ന് തോന്നുന്നു. തന്നോടൊപ്പം വരാന്‍ അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പോയി.
അവിടെനിന്നും ഒരു കൂട്ടുകാരന്റെ വീട്ടിലെത്തി. അപ്പോഴേക്കും ഒമ്പതു മണി ആയിരുന്നു. അവിടെ നിന്നും ഞാനെന്റെ രക്ഷിതാക്കളെ വിളിച്ചു. പാവപ്പെട്ട തൊഴിലാളികള്‍ ആയിരുന്നു അവര്‍. അവരാകെ ഞെട്ടിപ്പോയി. വീട്ടിലെത്തിയപ്പോഴാണ് എത്രമാത്രം പരിക്കേറ്റുവെന്നും മുറിഞ്ഞെന്നും ഞാനറിഞ്ഞത്. എന്റെ ശരീരം മുഴുവന്‍ മുറിവുകളായിരുന്നു.
ആ ദിവസം കഴിഞ്ഞ് ഇപ്പോള്‍ നാലു ദിവസം കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ കുറച്ചുകൂടി ശാന്തയാണ്. ജൂണില്‍ കോഴ്‌സ് തീരുംവരെ എനിക്കിവിടെ താമസിക്കണം. എന്തുവില കൊടുത്തും അത് പൂര്‍ത്തിയാക്കാനും തിരിച്ചു പോവാനുമാണ് ഞാനാഗ്രഹിക്കുന്നത്.
പലരും എന്നോട് ചോദിക്കുന്നുണ്ട് പരാതി നല്‍കാന്‍ വൈകിയത് എന്താണെന്ന്. ആ രാത്രി ഒന്ന് പുറത്തിറങ്ങാന്‍ പോലുമുള്ള ധൈര്യമുണ്ടായിരുന്നില്ല. പിറ്റേന്ന് കാലത്ത് പൊലീസ് സ്‌റ്റേഷനില്‍ ചെന്നു. പരാതിക്ക് പിന്നാലെ പോവാതെ വിശ്രമിക്കാനായിരുന്നു അവിടെയുള്ള പൊലീസുകാരന്‍ പറഞ്ഞത്. പിറ്റേന്നും ഞാന്‍ പോയി. പരാതി എഴുതിയെടുക്കാന്‍ സമയമില്ല എന്നായിരുന്നു അവരുടെ മറുപടി. പിറ്റേന്ന് വാര്‍ത്ത വന്ന ശേഷമാണ് അവര്‍ പരാതി സ്വീകരിച്ചതും മൊഴി എടുത്തതും.
തൊടുപുഴ: മൃതദേഹസംസ്‌കാരത്തിന് അനുമതി നിഷേധിച്ച ബിഷപിനെതിരെ മാനനഷ്ടമായി പിഴയും കോടതിചെലവും നല്‍കാന്‍ കോടതിവിധി. എള്ളുംപുറം സി.എസ്.ഐ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ പ്രഫ.സി.സി ജേക്കബിന്റെ മൃതദേഹം മാന്യമായി സംസ്‌കരിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ ഭാര്യ മേരി ജേക്കബ് നല്‍കിയ മാനനഷ്ടക്കേസിലാണ് സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് കെ.ജി ദാനിയേലിനെതിരെ കോടതി വിധി.
മാനനഷ്ടത്തിന് പരിഹാരമായി 9,95,000 രൂപയും കോടതി ചെലവും നല്‍കാനാണ് ഈരാറ്റുപേട്ട മുന്‍സിഫ് ജഡ്ജി ഹരീഷ്.ജി വിധി പ്രസ്താവിച്ചത്. എള്ളുംപുറം സെന്റ്. മത്യാസ് പള്ളി വികാരിയും സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയും കേസില്‍ കക്ഷികളാണ്.
സ്‌നാനം ഒരു പഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് പൂര്‍വകേരള മഹായിടവകയുടെ സ്ഥാപക പ്രവര്‍ത്തകനും സഭയുടെ സെക്രട്ടറി, രജിസ്ട്രാര്‍, സിനഡ് പ്രതിനിധി, മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സി.സി ജേക്കബിനെ സഭയില്‍ നിന്ന് ബിഷപ് പുറത്താക്കിയത്. ഈ നടപടി സാമാന്യനീതിനിഷേധവും അസാധുവാണെന്ന് ഈരാറ്റുപേട്ട മുന്‍സിഫ് കോടതി 2009 ല്‍ വിധിച്ചിരുന്നു.
ഇതിനെതിരെ ബിഷപ് നല്‍കിയ അപ്പീല്‍ 2011 നവംബര്‍ 30ന് ല്‍ പാലാ സബ് കോടതി ചെലവ് സഹിതം തള്ളി. എന്നാല്‍ ഇതിന്‍മേല്‍ നടപടിയുണ്ടാകാത്തതിനേത്തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിച്ച സി.സി ജേക്കബ് 2013 ഒകേ്ടാബര്‍ അഞ്ചിന്് രാവിലെ മരിച്ചു
വിവരം ബിഷപ്പിനെ അറിയിച്ചപ്പോള്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താനാവില്ലെന്ന് ഇടവക വികാരിയിലൂടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഭാവിശ്വാസികളുടേയും പൊതുപ്രവര്‍ത്തകരുടേയും ഇടപെടലിനെതുടര്‍ന്ന് സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചു.
എന്നാല്‍ കുടുംബകല്ലറയില്‍ അടക്കാന്‍ പാടില്ലെന്നും പട്ടക്കാര്‍ പള്ളിക്കുള്ളില്‍ ആചാരവസ്ത്രമണിഞ്ഞ് ശുശ്രൂഷ പാടില്ലെന്നും അറിയിച്ചു. എന്നാല്‍ പരേതനെയും ബന്ധുജനങ്ങളേയും അപമാനിക്കാന്‍ മാത്രമാണിതെന്നും ഈ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തത്. ഒരു രൂപതയിലെ ബിഷപ്പും ഇടവക വികാരിയും സാധാരണ ആളുകളെപ്പോലെ വികാരങ്ങളും മോഹങ്ങളും പ്രകടിപ്പിക്കാവുന്നതല്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
പരേതരുടെ കുടുംബകല്ലറയില്‍ ആദരപൂര്‍വം മതാചാരപ്രകാരം സംസ്‌കരിക്കുവാന്‍ ബന്ധുക്കളെ അനുവദിക്കാതിരുന്നത് എല്ലാ മാനുഷിക മൂല്യങ്ങള്‍ക്കും എതിരാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഈ നടപടി തെറ്റായുള്ളതും സി.സി ജേക്കബിന്റെ അവകാശങ്ങളുടേയും വിശേഷ ആനുകൂല്യങ്ങളുടേയും ലംഘനവുമാണ്.
സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവ് അനുസരിച്ച് മാന്യമായി സംസ്‌കരിക്കപ്പെടുവാനുള്ള അവകാശം നിയമം അംഗീകരിച്ചിട്ടുള്ളതാണ്. സഭയിലെ ശുശ്രൂഷകരില്‍ നിന്ന് കരുണയും കരുതലും ക്ഷമയും മാനുഷിക മൂല്യങ്ങളും വളരെ പ്രതീക്ഷിക്കുന്നു. ഇത്തരം പദവിയിലുള്ളവര്‍ പ്രതികാരമനോഭാവം പ്രകടിപ്പിക്കുവാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
മാനനഷ്ടത്തിന് പരിഹാരമായി 9,95,000 രൂപയും കോടതി ചെലവുകളും വാദികളായ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും നല്‍കാനാണ് കോടതി വിധി. വാദികള്‍ക്കു വേണ്ടി അഡ്വ. പി ബിജു, അഡ്വ.എസ് കണ്ണന്‍ എന്നിവര്‍ ഹാജരായി.
അതേ സമയം സി.സി.ജേക്കബിന്റെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ടുണ്ടായ കോടതി വിധി മാനിക്കുന്നതായി ഈസ്റ്റ് കേരള മഹായിടവക ബിഷപ് ഡോ. കെ.ജി. ദാനിയേല്‍ പറഞ്ഞു. ഇത് സഭയുടെ വിശ്വാസത്തിന്റെയും ശിക്ഷണത്തിന്റെയും വിഷയമാണ്. വിധിന്യായം പഠിച്ചതിനുശേഷം ആവശ്യമെങ്കില്‍ മേല്‍കോടതിയെ സമീപിക്കും. സഭയിലെ ഏതു വ്യക്തിക്കും നിയമം ഒരുപോലെ ബാധകമാണ്. സഭയുടെ അടിസ്ഥാന പ്രമാണത്തില്‍ നിന്നും മാറിപ്പോകുകയും വിശ്വാസപ്രമാണത്തില്‍ നിന്നു വ്യതിചലിക്കുകയും ചെയ്താല്‍ സഭാപരമായ ശിക്ഷണനടപടികള്‍ക്ക് വിധേയമാകും. അത് മാത്രമാണ് ഇവിടെ സംഭവിച്ചത്. സഭയുടെ വിശ്വാസം എന്ത് വിലകൊടുത്തും നിലനിര്‍ത്തും. ഇത് സഭയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായ ബാധ്യതയാണെന്നും ബിഷപ്പ് പറഞ്ഞു.
കോലാലംപൂര്‍: സ്വന്തംപേര് വിനയായി തീര്‍ന്ന തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയെ വിനാമത്താവളത്തില്‍ തടഞ്ഞുവെച്ചു. വിക്രം നായകനാകുന്ന ഇരുമുഗന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മലേഷ്യയിലെത്തിയ താരത്തെ മലേഷ്യന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെച്ചു. താരത്തിന്റെ യഥാര്‍ത്ഥ പേര് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് നടപടിക്ക് ഇടയാക്കിയത്.
ഡയാന മറിയം കുര്യന്‍ എന്നതാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ പാസ്‌പോര്‍ട്ടിലുണ്ടായിരുന്നത് നയന്‍താര എന്ന പേരും. പേര് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതോടെ വ്യാഴാഴ്ച വൈകിട്ട് മുതല്‍ വെള്ളിയാഴ്ച രാവിലെവരെ നയന്‍സിന് വിമാനത്താവളത്തില്‍ തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഒടുവില്‍ അധികൃതരെ സത്യാവസ്ഥ ബോധ്യപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം താരം തടിയൂരിയെന്നാണ് അറിയുന്നത്.
ചെന്നൈ: സംഗീതസംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സനെ(29) മരിച്ച നിലയില്‍ കണ്ടെത്തി. കോടമ്പാക്കത്തെ അശോക്‌നഗറിലുള്ള ഫ്‌ലാറ്റില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഷാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് മരണകാരണം എന്നത് അവ്യക്തമാണ്.
ചെന്നൈയിലാണ് ഷാന്‍ ജോണ്‍സന്‍ ജോലി ചെയ്യുന്നത്. തലേദിവസം ഒരു ചിത്രത്തിന്റെ പാട്ടിന്റെ റെക്കോര്‍ഡിങ്ങിന് ശേഷം മുറിയിലേക്ക് പോയിരുന്നു. റെക്കോര്‍ഡിങ്ങിന്റെ ബാക്കിഭാഗം ഇന്ന് പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. മൃതദേഹം സ്വദേശമായ തൃശൂരിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.
2011 ഓഗസ്റ്റിലായിരുന്നു ജോണ്‍സന്റെ മരണം. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ മകന്‍ റെന്‍ ജോണ്‍സന്‍ ഒരു ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു.അമ്മ റാണി ജോണ്‍സന്‍.
നിരവധി ചിത്രങ്ങളില്‍ ഷാന്‍ ജോണ്‍സന്‍ പാടിയിട്ടുണ്ട്. പ്രെയ്‌സ് ദി ലോര്‍ഡ്, എങ്കേയും എപ്പോതും, പറവൈ,തിര,മിലി എന്നീ ചിത്രങ്ങളില്‍ ഷാന്‍ പാടിയിട്ടുണ്ട്. ഇതിനിടെ ചില പാട്ടുകള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ഉടന്‍ പുറത്തിറങ്ങുന്ന വേട്ട എന്ന ചിത്രത്തിലെ ചില ഗാനങ്ങള്‍ക്ക് ഷാന്‍ വരികള്‍ എഴുതിയിട്ടുണ്ട്. ഷാനിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
മുംബൈ: ട്വന്റി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ മാറ്റങ്ങളില്ലാതെയാണ് ആതിഥേയരായ ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ട്വന്റി 20 പരമ്പര കളിച്ച ടീമില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും ഇല്ല. പ്രധാന താരങ്ങളെല്ലാം ടീമില്‍ ഇടം നിലനിര്‍ത്തി.
ക്യാപ്റ്റനായി എം എസ് ധോണി തുടരും. റിസര്‍വ്വ് വിക്കറ്റ് കീപ്പറായി ആരും ടീമില്‍ ഇല്ല. ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ നടത്തിയ തണുപ്പന്‍ ബാറ്റിംഗാണ് യുവരാജിനെ ഇന്ത്യന്‍ ടീമിന് പുറത്താക്കിയത്. ഇത്തവണ വീണ്ടും ഒരു ലോകകപ്പ് കളിക്കാന്‍ യുവരാജിന് അവസരം കിട്ടിയിരിക്കുകയാണ്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസായിരുന്നു യുവരാജ്. ഓസ്‌ട്രേലിയയില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയ ഏക കളി യുവരാജ് ഇന്ത്യയെ ജയിപ്പിക്കുകയും ചെയ്തു.
ആശിശ് നെഹ്‌റ, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുമ്ര എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. ഹര്‍ദിക് പാണ്ഡ്യ ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറായി ടീമില്‍ തുടരും. ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ചെന്നൈയുടെ ഐ പി എല്‍ താരമായിരുന്ന പവന്‍ നേഗിയും സ്പിന്നര്‍മാരുടെ കൂട്ടത്തില്‍ ഇടം കണ്ടെത്തി. ഓസ്‌ട്രേലിയയില്‍ ടീമിലുണ്ടായിരുന്ന മനീഷ് പാണ്ഡെയെ ഒഴിവാക്കിയത് പക്ഷേ അത്ഭുതമായി.
യുവരാജിനൊപ്പം രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, എം എസ് ധോണി, സുരേഷ് റെയ്‌ന എന്നിവരും ബാറ്റ്‌സ്മാന്‍മാരായി ടീമിലുണ്ട്. ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 3 വരെയാണ് ലോകകപ്പ്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാകപ്പിലും ഇതേ ടീം തന്നെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും.
റോം: വീട്ടിലെ ജോലിക്ക് ഭാര്യക്ക് ശമ്പളം നല്‍കാന്‍ വരെ വ്യവസ്ഥ നിലവില്‍ വരാനിരിക്കെ ഇറ്റലിയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഏറെ കൗതുകം പകരുന്നതാണ്. ഇവിടെ വീട്ടു ജോലി ചെയ്യാന്‍ വിസമ്മതിച്ച ഭാര്യക്കെതിരേ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കോടതി തീര്‍പ്പു കല്‍പ്പിക്കാനൊരുങ്ങുകയാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യക്ക് ശിക്ഷയായി ആറു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനിടയുണ്ടെന്നാണ് സൂചന. തന്റെ ഭാര്യ വീട്ടുകാര്യങ്ങള്‍ നോക്കാറില്ലെന്നും കുടുംബാംഗങ്ങളെ നന്നായി പരിചരിക്കാറില്ലെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.
ഭാര്യയുടെ നടപടികള്‍ മൂലം തനിക്ക് തികച്ചും അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ കഴിയേണ്ടി വരുന്നതായും ഭര്‍ത്താവിന്റെ പരാതിയിലുണ്ട്. അവര്‍ വല്ലപ്പോഴും മാത്രമാണ് ഭക്ഷണം പാകം ചെയ്യുന്നത്. രണ്ട് വര്‍ഷമായി ഭാര്യ ഇത്തരത്തിലാണ് തന്നോട് പെരുമാറുന്നതെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. ഏതായാലും കേസില്‍ ഒക്ടോബറില്‍ വിചാരണ തുടങ്ങുമെന്നാണ് സൂചന. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.
വീട്ടുജോലി ചെയ്യുന്ന ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കും വേതനം നല്‍കണമെന്ന ആവശ്യം 2014 മാര്‍ച്ചില്‍ ഇറ്റലിയിലെ സ്ത്രീവാദികള്‍ മുന്നോട്ട് വച്ചിരുന്നു. സമത്വം ഉറപ്പാക്കാനും ഗാര്‍ഹിക പീഡനങ്ങള്‍ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരാവശ്യം അവര്‍ ഉന്നയിച്ചത്. എന്നാല്‍ ഈ നിര്‍ദേശത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.