ലണ്ടന്‍: ബ്രിട്ടനില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് ഉറപ്പുകള്‍ നല്‍കമമെന്ന് പ്രധാനമന്ത്രി തെരേസ മേയോട് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ വിട്ടുവീഴ്ചകള്‍ ഇല്ലാതെയുള്ള നിലപാട് എടുക്കണമെന്നും യൂണിയന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ചേര്‍ന്ന പ്രത്യേക ഉച്ചകോടിയില്‍ നാല് മിനിറ്റ് മാത്രമാണ് നേതാക്കള്‍ ഈ തീരുമാനം എടുക്കാന്‍ ചെലവഴിച്ചത്. യൂറോപ്യന്‍ പൗരന്‍മാരുടെ അവകാശങ്ങളുടെ കാര്യത്തില്‍ കാര്യമായ ഉറപ്പുകള്‍ ലഭിക്കാതെ ബ്രിട്ടനുമായി ബ്രെക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ടു പോകേണ്ട എന്ന നിലപാടിലാണ് നേതൃത്വം.

ബ്രിട്ടനിലെ യൂറോപ്യന്‍ പൗരന്‍മാരുടെ കാര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞയാഴ്ച നടത്തിയ ലണ്ടന്‍ സന്ദര്‍ശനത്തില്‍ തെരേസ മേയ് നല്‍കിയ വിരുന്നിലും യൂറോപ്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകണമെന്ന് ജങ്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ക്കായുള്ള ധാരണാപത്രം തയ്യാറാക്കിയിട്ടുണ്ട്. അത് ബ്രിട്ടന്‍ അംഗീകരിക്കുകയും ഒപ്പുവെക്കുകയും മാത്രം ചെയ്താല്‍ മതിയാകും. പക്ഷേ ബ്രിട്ടന്‍ അതിന് തയ്യാറാകുന്നില്ല എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

ബ്രെക്‌സിറ്റിലെ സാങ്കേതിക പ്രശ്‌നങ്ങല്‍ ബ്രിട്ടീഷ് നേതാക്കളില്‍ ചിലരൊഴികെ മറ്റുള്ളവര്‍ മനസിലാക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് ദുരന്തം. എന്നാല്‍ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നവര്‍ കരാറില്‍ ഒപ്പുവെക്കുന്നതില്‍ വൈമനസ്യമുളളവരല്ലെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് വ്യക്തമാക്കി.