ലണ്ടന്‍: യുകെയിലെ ജനങ്ങളുടെ ആയൂര്‍ദൈര്‍ഘ്യം എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. പെന്‍ഷന്‍ പ്രായത്തിലുളളവരുടെ ആയൂര്‍ദൈര്‍ഘ്യം നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അറുപത്തഞ്ച് വയസുളള ഒരാള്‍ക്ക് ഇനിയും പത്തൊമ്പത് കൊല്ലം കൂടി പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2013ലേതിനേക്കാള്‍ 0.3 വര്‍ഷം കൂടുതലാണിത്. എഴുപത്തഞ്ച് വയസുളളവര്‍ക്ക് ഇനി പന്ത്രണ്ട് വര്‍ഷം കൂടി ഇങ്ങനെ തുടരാനാകും. എണ്‍പ്പത്തഞ്ച് വയസുളളവര്‍ക്ക് ഇനി ആറ് വര്‍ഷം കൂടി അവശേഷിക്കുന്നുണ്ട്. 95കാരാകട്ടെ ഇനി മൂന്ന് വര്‍ഷം കൂടി ഇങ്ങനെ പോകും.
അറുപത്തഞ്ച് വയസുളള സ്ത്രീകള്‍ക്ക് ഇനി 21 വര്‍ഷം കൂടി ജീവിക്കാനാകും. 2013ലേതിനേക്കാള്‍ ഇതും 0.3വര്‍ഷം കൂടിയിട്ടുണ്ട്. 75കാര്‍ക്ക് ഇനിയും പതിമൂന്ന് വര്‍ഷം കൂടിയുണ്ട്. എണ്‍പത്തഞ്ചുകാര്‍ക്ക് ഏഴ് വര്‍ഷവും 95 കാര്‍ക്ക് മൂന്ന് വര്‍ഷവും കൂടി ലഭിക്കും. 2011-12 വര്‍ഷത്തില്‍ വൃദ്ധരുടെ ആയൂര്‍ദൈര്‍ഘ്യത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 2013ല്‍ ഇത് വീണ്ടെടുത്തു. എണ്‍പത്തഞ്ചുകാരുടെ ആയൂര്‍ദൈര്‍ഘ്യം മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ലണ്ടനിലും ദക്ഷിണപശ്ചിമ മേഖലയിലും ദക്ഷിണ പൂര്‍വ്വ മേഖലയിലും കിഴക്കന്‍ ഇംഗ്ലണ്ടിലും വടക്ക് കിഴക്കന്‍, വടക്ക് പടിഞ്ഞാറന്‍ മേഖലകളെ അപേക്ഷിച്ച് ആയൂര്‍ദൈര്‍ഘ്യം ഒരു വര്‍ഷം കൂടുതലാണ്.
ഇംഗ്ലണ്ടിലെ ഒരു ഭാഗത്ത് ഒഴിച്ച് എല്ലായിടത്തും അറുപത്തഞ്ച് വയസുളള പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം 2013നും 14നും ഇടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വടക്ക് കിഴക്ക് മേഖലയില്‍ മാത്രമാണ് ഇതിന് മാറ്റമുളളത്. 2013ല്‍ ഇവിടെ രേഖപ്പെടുത്തിയ ആയുര്‍ദൈര്‍ഘ്യം എക്കാലത്തെയും ഉയര്‍ന്ന നിലയിലായിരുന്നു. ഈ പ്രാദേശിക വ്യത്യാസങ്ങള്‍ക്കുളള കാരണം മനസിലായിട്ടില്ലെന്ന് പബ്ലിക് ഹെല്‍ത്തിലെ ചീഫ് നോളജ് ഓഫീസര്‍ ജോണ്‍ ന്യൂട്ടന്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ കാലം ജീവിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യനില വളരെ മോശമാണ്. മധ്യവയസിലും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വൈകിയിട്ടില്ലെന്ന സൂചനയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്.
ലണ്ടന്‍: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരന്‍ രംഗത്ത്. ആദ്യമായാണ് രാജ്യത്തെ ഒരു മുഖ്യധാരാ പാര്‍ട്ടി നേതാവ് കഞ്ചാവിനു വേണ്ടിയുളള വാദവുമായി രംഗത്തെത്തുന്നത്. കഞ്ചാവിനെതിരെയുളള പോരാട്ടം അവസാനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഞ്ചാവിനെ നിയമവിധേയമാക്കാനുളള നടപടികള്‍ ആരംഭിക്കണമെന്ന നിര്‍ദേശവും അദ്ദേഹം സര്‍ക്കാരിന് മുന്നില്‍ വച്ചു. ചികിത്സാ ആവശ്യങ്ങള്‍ക്കും വിനോദ ആവശ്യങ്ങള്‍ക്കുമായി കഞ്ചാവിനെ നിയമവിധേയമാക്കണെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച പ്രമേയം മുന്‍ ആരോഗ്യമന്ത്രി നോര്‍മാന്‍ ലാംബ് സഭയുടെ മേശപ്പുറത്ത് വച്ചു.
ലിബറല്‍ ഡെമോക്രാറ്റുകള്‍ രൂപീകരിച്ച ഒരു വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍മേലുളള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രമേയം അവതരിപ്പിച്ചത്. കഞ്ചാവ് വിപണിക്ക് നിയമപരമായി രാജ്യത്ത് എങ്ങനെ പ്രവര്‍ത്തിക്കാനാകും എന്നതിനെക്കുറിച്ചാണ് വിദഗ്ദ്ധ സമിതി പ്രധാനമായും പരിശോധിച്ചത്. രാജ്യത്തെ പൊതുചെലവ് ഒരു ബില്യന്‍ ഡോളര്‍ കുറയ്ക്കാന്‍ കഞ്ചാവ് നിയമവിധേയമാക്കുന്നതിലൂടെ സാധിക്കുമെന്നും വിദഗ്ദ്ധ സമിതി കണ്ടെത്തി. ഇതിന് പുറമെ നികുതിയിനത്തില്‍ 400 മുതല്‍ 900 മില്യന്‍ പൗണ്ട് വരെ സര്‍ക്കാരിലേക്ക് ലഭിക്കുമെന്നും സമിതി വ്യക്തമാക്കി.
കഞ്ചാവിന്റെ വില്‍പ്പന നിയമവിധേയമാക്കാനുളള നടപടികള്‍ ആരംഭിക്കുന്ന മുറക്ക് റിപ്പോര്‍ട്ട് പുറത്ത് വിടുമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി തന്റെ നിലപാടിനെ അംഗീകരിച്ചതായി ടിം ഫാരന്‍ അറിയിച്ചു. ഇനി ഇത് നടപ്പാക്കാനുളള ആര്‍ജ്ജവമാണ് അദ്ദേഹം കാട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ച് പഠിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച മുന്‍ ഉപദേശകസമിതി അംഗമായിരുന്ന പ്രൊഫ.ഡേവിഡ് നട്ട് അടക്കമുളളവരായിരുന്നു ലിബറല്‍ ഡെമോക്രാറ്റ് രൂപീകരിച്ച സമിതിയില്‍ ഉണ്ടായിരുന്നത്. 2012ല്‍ മുതല്‍ കഞ്ചാവ് വ്യാപാരം നിയമവിധേയമാക്കിയ കൊളറാഡോയും വാഷിംഗ്ടണുമെല്ലാം സമിതി പഠനവിധേയമാക്കി. എന്നാല്‍ മയക്കുമരുന്നുകളെ നിയമവിധേയമാക്കാനുളള നിര്‍ദേശങ്ങളെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നിരാകരിച്ചു.
അനീഷ് ജോണ്‍
മികവുകളെ എന്നും ആദരിച്ച പാരമ്പര്യമാണ് യുക്മയ്ക്കുള്ളത്. സംഘടനാതലത്തിലും വ്യക്തിപരമായും ഉള്ള കഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച യുക്മ ഇക്കുറിയും പതിവിന് യാതൊരു മാറ്റവും വരുത്തുന്നില്ല. മാര്‍ച്ച് അഞ്ചിന് നടക്കുന്ന യുക്മ ഫെസ്റ്റില്‍ ഇക്കുറി അംഗസംഘടനകളേയും പ്രവര്‍ത്തകരേയും കാത്തിരിക്കുന്നത് നിരവധി അവാര്‍ഡുകളാണ്.
ഓരോ നിമിഷവും പ്രവര്‍ത്തന നിരതമാകുക, അതുവഴി ആഗോള മലയാളിയ്ക്ക് മാതൃകയാവുക എന്ന ലക്ഷ്യത്തോടെ യുകെ മലയാളികളുടെ സ്വന്തം സംഘടനയായ യുക്മ മുന്നോട്ട് വെയ്ക്കുന്ന ഓരോ പരിപാടികളും ആവേശത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ച പാരമ്പര്യമാണ് യുക്മയിലെ അംഗസംഘടനകള്‍ക്കുള്ളത്. ഓരോ പരിപാടിയുടേയും സംഘടാന മികവും വന്‍പിച്ച ജനപങ്കാളിത്തവുമാണ് യുക്മയുടെ ജീവശ്വാസമായി നിലനില്‍ക്കുന്നതും. വരുന്ന മാര്‍ച്ച് അഞ്ച് ശനിയാഴ്ച സൗത്താംപ്ടണില്‍ വച്ചാണ് യുക്മ ഫെസ്റ്റിന് അരങ്ങൊരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവച്ച റീജിയനുകള്‍ക്കുള്ള യുക്മ ഗോള്‍ഡണ്‍ ഗ്യാലക്‌സി അവാര്‍ഡുകള്‍ യുക്മ ഫെസ്റ്റില്‍ വച്ച് പ്രഖ്യാപിക്കും. ഓരോ നിമിഷവും പ്രവര്‍ത്തന നിരതമാക്കിയ നിരവധി റീജിയനുകളാണ് യുക്മയുള്ളത് എന്നതിനാല്‍ അവാര്‍ഡിനായി ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുന്നത്. മികച്ച ചാരിറ്റി പ്രവര്‍ത്തനത്തിനായുള്ളയുക്മ സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡ് യുക്മയുടെ സാമുഹ്യ പ്രതിബന്ധതയുടെ പര്യായമാണ്. ഇത് കൂടാതെ സ്‌പോര്‍ട്‌സില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കായും യുക്മ സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡ് നല്‍കുന്നുണ്ട്.
മികച്ച അസോസിയേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായും യുക്മ അവാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അസോസിയേഷനുകള്‍ക്കുള്ള യുക്മ ഗോള്‍ഡണ്‍ ഗ്യാലക്‌സി അവാര്‍ഡ്, മികച്ച ചാരിറ്റി പ്രവര്‍ത്തനം നടത്തിയ അസോസിയേഷനുളല്‍യുക്മ സില്‍വര്‍ ഗ്യാലകസി അവാര്‍ഡ്, സ്‌പോര്‍ട്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കും, കല അല്ലെങ്കില്‍ സാഹിത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡും യുക്മ ഫെസ്റ്റില്‍ വച്ച് പ്രഖ്യാപിക്കും.
മികവിന്റെ അടിസ്ഥാനത്തില്‍ വ്യക്തിതലത്തിലും നിരവധി അവാര്‍ഡുകളാണ് യുക്മ ഒരുക്കിയിട്ടുള്ളത്. മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തികള്‍ക്കായുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ്, മികച്ച ചാരിറ്റി പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കുലല്‍യുക്മ സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡ്, സ്‌പോര്‍ട്‌സ്, കല, എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡ്, മാധ്യമപ്രവര്‍ത്തനം, കല എന്നിവയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയവര്‍ക്കുള്ള സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്യന്‍ സ്റ്റാര്‍ അവാര്‍ഡ് എന്നിവയും യുക്മ ഫെസ്റ്റില്‍ വിതരണം ചെയ്യും.
ഇത് കൂടാതെ കരിയര്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കിയവരേയും യുക്മ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നുണ്ട്.
മികച്ച മെയില്‍ നഴ്‌സിനായുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ ആവാര്‍ഡ്, മികച്ച ഫീമെയില്‍ നഴ്‌സിനായുള്ള യുക്മ ഗോള്‍ഡന്‍ എയ്ഞ്ചല്‍ അവാര്‍ഡ്, മികച്ച മെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍്‌റിനുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ ആവാര്‍ഡ്, മികച്ച ഫീമെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിനുള്ള യുക്മ ഗോള്‍ഡന്‍ എയ്ഞ്ചല്‍ അവാര്‍ഡ്, ഡോക്ടര്‍, നഴ്‌സ് രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തികള്‍ക്കുള്ള യുക്മ സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്്യന്‍ സ്റ്റാര്‍ അവാര്‍ഡ് എന്നിവയും ഇത് കൂടാതെ വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഗോള്‍ഡന്‍ റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം, സ്‌പോര്‍ട്‌സ്, കല എന്നിവയില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഗോള്‍ഡന്‍ റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം, പ്രത്യേക നേട്ടങ്ങള്‍ കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്യന്‍ സ്റ്റാര്‍ പുരസ്‌കാരം എന്നിവയും നല്‍കുന്നതാണ്.
യുക്മയുടെ മുന്‍ ഭാരവാഹികള്‍ക്കുള്ള യുക്മ സ്റ്റാര്‍ പെര്‍ഫോമന്‍സ് അവാര്‍ഡും യുക്മ ഫെസ്റ്റില്‍ വിതരണം ചെയ്യും. യുക്മയ്ക്കായി മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ പെര്‍ഫോമന്‍സ് അവാര്‍ഡുകളും സ്‌പെഷ്യല്‍ റെഗ്‌നീഷ്യന്‍ അവാര്‍ഡുകളുമാകും വിതരണം ചെയ്യുന്നത്. മികച്ച സാമൂഹിക സേവനം നടത്തിയ വ്യക്തികള്‍ക്കും മനുഷ്വത്വപരമായ പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കുമുള്ള യുക്മ ഡയമണ്ട് അവാര്‍ഡുകള്‍ യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായി നിന്ന സ്‌പോണ്‍സര്‍മാര്‍ക്കുള്ള താങ്ക്യൂ അവാര്‍ഡുകള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്യും.
പ്രവാസജീവിതത്തിനിടയില്‍ വിവിധ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്, സ്തുത്യര്‍ഹമായ സാമൂഹിക സേവനങ്ങള്‍കൊണ്ട് മലയാളിയുടെ പെരുമയെ ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് യുക്മയ്ക്കുള്ളത്. യുക്മയുടെ ദേശീയ കലാമേള കഴിഞ്ഞാല്‍ ഏറ്റവും അധികം ജനപ്രീയമായ പരിപാടിയാണ് യുക്മ ഫെസ്റ്റ് എന്നതിനാല്‍ ഇതിന്റെ പ്രസക്തി ഏറെ വലുതാണ്. യുക്മ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സൗത്ത് വെസ്റ്റ് റീജിയനിലെ സൗത്താംപ്ടണില്‍വച്ചാണ് ഇക്കുറി യുക്മ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ റീജിയനുകളിലേയും മികച്ച കലാകാരന്‍മാരേയും കലാകാരികളേയും അണിനിരത്തികൊണ്ട് സംഘടിപ്പിക്കുന്ന യുക്മ ഫെസ്റ്റിന് ിക്കുറി സൗത്താംപ്ടണ്‍ അസോസിയേഷന്‍ പ്രസിഡന്റ് റോബിന്‍ എബ്രഹാമിന്റേയും സെക്രട്ടറി ബിനും ആന്റണിയുടേയും നേതൃത്വത്തില്‍ 150 ഓളം വരുന്ന കുടുംബങ്ങളുടെ സഹകരണത്തിലാണ് നടത്തപ്പെടുന്നത്.
പാട്ടും നൃത്തവുമായി ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന ആഘോഷത്തോടൊപ്പം യുക്മയുടെ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയവരെ ആദരിക്കുകയും ചെയ്യുന്ന യുക്മ ഫെസ്റ്റിലേക്ക് എല്ലാ യുകെ മലയാളികളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥിയായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരേഷ്‌ഗോപി. ഇക്കാര്യം ബിജെപിയുടെ കേന്ദ്രസംസ്ഥാന നേതാക്കളെ സുരേഷ്‌ഗോപി അറിയിച്ചു. സുരേഷ്‌ഗോപിയെ തിരുവനന്തപുരത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിപ്പിക്കാന്‍ നീക്കം നടത്തിയ ബിജെപിക്ക് നടന്റെ തീരുമാനം കനത്ത തിരിച്ചടിയായി. അനുനയ ശ്രമങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. സുരേഷ്‌ഗോപിയുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ദേശീയ ചലചിത്ര വികസന കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് നടന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
സുരേഷ്‌ഗോപിയെ എന്‍എഫ്ഡിസി ചെയര്‍മാനായി നിയമിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുരേഷ്‌ഗോപിയും മാധ്യമങ്ങളോട് ഇക്കാര്യം ശരിവച്ചിരുന്നു. കഴിഞ്ഞവര്‍ഷം മെയില്‍ ഡല്‍ഹിയിലെത്തി അരുണ്‍ ജെയ്റ്റ്‌ലിയെയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രിയെയും കണ്ടത് പ്രചരണങ്ങള്‍ക്ക് ആക്കംകൂട്ടി. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ തീരുമാനമുണ്ടായില്ല. ഇതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നറിയുന്നു. എന്നാല്‍, വാര്‍ത്തയോട് പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ല. സുരേഷ്‌ഗോപി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വര്‍ഷങ്ങളായി പ്രചരണമുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യപ്രചരണം. പിന്നീട് താരം ബിജെപിയുമായി അടുത്തു. തിരുവനന്തപുരം മണ്ഡലത്തില്‍ തരൂരിനെതിരെ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും സ്ഥാനാര്‍ഥിമോഹം ഉപേക്ഷിക്കേണ്ടിവന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി സുരേഷ്‌ഗോപി പ്രചരണത്തിനിറങ്ങിയിരുന്നു.
നേരത്തെ കൊല്ലം ലോകസഭാ സീറ്റുകിട്ടുമെന്ന പ്രതീക്ഷയില്‍ സുരേഷ്‌ഗോപി കുറേക്കാലം കോണ്‍ഗ്രസ് അനുകൂല നിലപാടുമായി മുന്നോട്ടു പോയിരുന്നു. പിന്നീട് സീറ്റു കിട്ടാതെ വന്നപ്പോള്‍ ആണ് ഡല്‍ഹിയില്‍ പോയി മോഡിയെ കണ്ടതും താന്‍ മോഡിയുടെ അടിമയാണെന്ന പ്രസ്താവന നടത്തിയതും.
വാഷിങ്ടണ്‍: ശാസ്ത്ര ലോകത്തിന് വന്‍ നേട്ടമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തി. നക്ഷത്രസ്‌ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വതരംഗങ്ങള്‍ രൂപപ്പെടുമെന്നാണ് കണ്ടെത്തിയത്. ഇതോടെ 100 കൊല്ലം മുന്‍പ് ഐന്‍സ്റ്റീന്‍ ആവിഷ്‌കരിച്ച സിദ്ധാന്തത്തിന് സ്ഥിരീകരണമാവുകയാണ്. പുതിയ കണ്ടെത്തല്‍ പ്രപഞ്ചോല്‍പത്തിയിലേക്കുവരെ വെളിച്ചം വീശാന്‍ സഹായകമായേക്കുമെന്നാണ് കരുതുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 900 ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ലിഗോയുടെ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയ ശാസ്ത്രസംഘത്തില്‍ 31 ഇന്ത്യക്കാരുണ്ട്. ഇന്ത്യന്‍ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു നൂറ്റാണ്ടിന് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 1915 നവംബര്‍ 25നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത്. ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ച് ഐന്‍സ്റ്റീന്‍ ആദ്യമായി പ്രവചിക്കുന്നതും ഈ സിദ്ധാന്തത്തിലായിരുന്നു. തമോഗര്‍ത്തങ്ങളുടെ അതിര്‍ത്തി പോലുള്ള അത്യന്തം വിചിത്രമായ പ്രപഞ്ചഭാഗങ്ങളില്‍ നിന്നാണ് ഭൂഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഉണ്ടാകുകയെന്നും തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടി പോലുള്ള അസാധാരണ പ്രതിഭാസങ്ങളെ തുടര്‍ന്ന് ഇവ സൃഷ്ടിക്കപ്പെടാമെന്നുമായിരുന്നു ഐന്‍സ്റ്റീന്‍ പ്രവചിച്ചത്.
ഐന്‍സ്റ്റീന്റെ പ്രവചനത്തെ തുടര്‍ന്ന് നിരവധി ശാസ്ത്രജ്ഞര്‍ പലകാലഘട്ടങ്ങളിലായി ഗുരുത്വാകര്‍ഷണ തരംഗങ്ങളെ തെളിവുസഹിതം പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 900 ശാസ്ത്രജ്ഞര്‍ ഐന്‍സ്റ്റീന്റെ പ്രവചനത്തെ പിന്തുടര്‍ന്ന് ഗവേഷണങ്ങള്‍ നടത്താന്‍ പരിശ്രമിച്ചത്. ഇവരുടെ കൂട്ടായ പരിശ്രമമാണ് ലിഗോ (അഡ്വാന്‍സ്ഡ് ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി) എന്ന പരീക്ഷണ ശാലയില്‍ നടന്നത്. 500 ദശലക്ഷം ഡോളര്‍ ചിലവിട്ടാണ് ഭീമന്‍ പരീക്ഷണശാല ഒരുക്കിയത്.
വടക്കന്‍ അയര്‍ലന്റിലെ ഗര്‍ഭിഛിദ്രനിയമത്തില്‍ ഇളവ് വരുത്താനുളള നിര്‍ദേശങ്ങള്‍ സ്റ്റോര്‍മോണ്ട് അസംബ്ലി തളളി. നാല്‍പ്പതിനെതിരെ 59 വോട്ടുകള്‍ക്കാണ് നിയമം പാസാകാതെ പോയത്. ഭ്രൂണത്തിന് മാരകമായ പ്രശ്‌നങ്ങള്‍ ഉളളപ്പോഴും ലൈംഗിക കുറ്റകൃത്യങ്ങളിലൂടെ ഗര്‍ഭം ധരിക്കുമ്പോഴും ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ആവശ്യമാണ് നിരാകരിക്കപ്പെട്ടത്. അര്‍ദ്ധരാത്രിവരെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് നിര്‍ദേശം തളളിയത്. മാറ്റങ്ങളെ ഡെമോക്രാറ്റിക് യൂണിയനുകളും എസ്ഡിഎല്‍പിയും നേരത്തെ തന്നെ എതിര്‍ത്തിരുന്നു. അത് കൊണ്ട് തന്നെ നിയമം പാസാകാനുളള സാധ്യതകളും കുറവാണെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു.
1967ലെ അബോര്‍ഷന്‍ ആക്ട് യുകെയിലെ മറ്റിടങ്ങളിലെ പോലെ വടക്കന്‍ അയര്‍ലന്റില്‍ നടപ്പാക്കിയിരുന്നില്ല. അമ്മമാരുടെ ജീവനും മാനസിക നിലയ്ക്കും ഭീഷണിയാകുന്ന ഘട്ടങ്ങളില്‍ മാത്രമാണ് ഇവിടെ ഗര്‍ഭഛിദ്രത്തിന് അനുമതിയുളളത്. അലയന്‍സ് പാര്‍ട്ടിയുടെ അംഗങ്ങളായ സ്റ്റ്യുവര്‍ട്ട് ഡിക്‌സനും ട്രെവര്‍ ലണ്ണുമാണ് ഭ്രൂണത്തിന് നിലനില്‍ക്കാനാകാത്ത സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. തനിക്ക് നേരിട്ട ഇത്തരമൊരു അനുഭവം വിവരിച്ചാണ് ലണ്‍ ഈ നിര്‍ദേശം അവതരിപ്പിച്ചത്. ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നവരോട് അനുഭാവം പ്രകടിപ്പിക്കാത്ത എതിരാളികളെ അദ്ദേഹം വിമര്‍ശിച്ചു.
എല്ലാ തയാറെടുപ്പുകളും നടത്തിയെങ്കിലും തങ്ങളുടെ കുഞ്ഞ് മരിച്ച് പോയെന്ന് അദ്ദേഹം വ്യക്തമാക്കി. ആ തീരുമാനത്തിന്റെ വേദന ഇന്നും ഞങ്ങളെ വിട്ട് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഏറെ പ്രാധാന്യമുളള സംഗതിയാണ്. നമ്മുടെ രാജ്യത്തിന്റെ സ്വയംമതിപ്പിനും അത് അത്യാവശ്യമാണ്. ഇതിനായി നാം എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്നും ലണ്‍ കൂട്ടിച്ചേര്‍ത്തു.
സഭയിലെ ചര്‍ച്ചകള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യമന്ത്രി ഒരു കമ്മീഷനെ നിയോഗിക്കണമെന്ന നിര്‍ദേശം ഡിയുപി മുന്നോട്ട് വയ്ക്കുന്നു. പ്രശ്‌നത്തില്‍ ആറ്മാസത്തിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. വിഷയം തീര്‍ത്തും വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടതാണ്. ധൃതിപിടിച്ചൊരു തീരുമാനം എടുക്കേണ്ടതില്ലെന്നും ഡിയുപി പറഞ്ഞു. ഗര്‍ഭഛിദ്ര നിയമം പരിഷ്‌ക്കരിക്കാത്തത് സ്ത്രീകളോട് കാട്ടുന്ന വഞ്ചനയാണെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ വാദം.
ദമാസ്‌കസ്: അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം സിറിയയിലെ സമ്പദ് വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളും പൂര്‍ണമായും തകര്‍ത്തതായി റിപ്പോര്‍ട്ട്. നേരിട്ടോ അല്ലാതെയെ ഈ സംഘര്‍ഷത്തില്‍ 4,70,000 ജീവനുകള്‍ പൊലിഞ്ഞു. സിറിയന്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുളളത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകളെക്കാള്‍ വളരെ കൂടുതലാണിത്. സഭയുടെ കണക്കുകള്‍ പ്രകാരം യുദ്ധത്തില്‍ 2,50,000 പേര്‍ക്ക് മാത്രമാണ ജീവഹാനിയുണ്ടായിട്ടുളളത്. പതിനെട്ട് മാസം മുമ്പ് ശേഖരിച്ച വിവരങ്ങള്‍ പ്രകാരമാണ് യുഎന്‍ ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
2011 മാര്‍ച്ചില്‍ കലാപം ഉടലെടുത്തതിനെ തുടര്‍ന്ന് ജനസംഖ്യയുടെ പതിനൊന്നര ശതമാനത്തിനും ജീവന്‍ നഷ്ടമാകുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. മുറിവേറ്റവരുടെ എണ്ണം 19 ലക്ഷമാണ്. 2010ല്‍ എഴുപത് വയസായിരുന്ന ആയൂര്‍ ദൈര്‍ഘ്യം 2015 ആയപ്പോഴേക്കും 55.4 ആയി കുറഞ്ഞു. രാജ്യത്ത് മൊത്തം 255 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായതായും കണക്കാക്കുന്നു. ഏറ്റവും അധികം ജീവനുകള്‍ ഹനിക്കപ്പെട്ടത് സിരിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോയിലാണ്. റഷ്യന്‍ വ്യോമാക്രമണവും ഇറാനിയന്‍ സൈന്യവും ഇവിടെ വന്‍ നാശമാണ് വിതച്ചിട്ടുളളത്. രാജ്യത്തെ പതിനായിരങ്ങളുടെ ദുരിതങ്ങള്‍ക്ക് എത്രയും പെട്ടെന്ന് അറുതിയുണ്ടാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ആവശ്യത്തിന് ഭക്ഷണവും കുടിവെളളവും ലഭിക്കാതെ രാജ്യത്ത് നിന്ന് 50,000 പേര്‍ പലായനം ചെയ്തതായി റെഡ്‌ക്രോസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഈ നരനായാട്ട് അവസാനിപ്പിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന കാര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറിയും റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലാവ്‌റോവും തമ്മില്‍ മ്യൂണിക്കില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുളള സമാധാന ചര്‍ച്ചകള്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും ജനീവയില്‍ തുടങ്ങും.
റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കഴിയുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം. രാജ്യത്തെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കില്‍ ഇനിയും ഇടപെടാന്‍ വൈകരുതെന്നും സലിം അല്‍ മസ്‌ലറ്റ് പറഞ്ഞു. അടുത്തമാസം ഒന്നാം തീയതിയോടെ വ്യോമാക്രമണം അവസാനിപ്പിക്കുമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. മരിച്ച 4,70,000 പേരില്‍ നാല് ലക്ഷത്തിനും ആക്രമണത്തില്‍ നേരിട്ട് ജീവന്‍ നഷ്ടമായതാണ്. എന്നാല്‍ ബാക്കിയുളളവര്‍ മതിയായ ആഹാരവും ശുദ്ധജലവും ലഭിക്കാതെയും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ലണ്ടന്‍: അനാവശ്യ കോളുകള്‍ ഒഴിവാക്കാന്‍ നൂതന സേവനം ഇക്കൊല്ലം തന്നെ ആവിഷ്‌ക്കരിക്കുമെന്ന് ബിടി. തങ്ങളുടെ ഉപയോക്താക്കളുടെ ഫോണിലേക്ക് ഇത്തരം കോളുകള്‍ എത്തും മുമ്പ് തന്നെ നെറ്റ് വര്‍ക്കിലേക്ക് ഇത് ഡൈവേര്‍ട്ട് ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുളളത്. ആഴ്ചയില്‍ 25 ദശലക്ഷത്തിലേറെ അനാവശ്യ കോളുകള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്നും കമ്പനി വിലയിരുത്തുന്നു. നിലവില്‍ അനാവശ്യ കോളുകള്‍ ഒഴിവാക്കാനാകുന്ന പ്രത്യേകതരം ഫോണുകള്‍ ബിടി വിപണിയിലെത്തിച്ചിട്ടുണ്ട്. ഇത്തരം കോളുകള്‍ പണം നല്‍കി ഒഴിവാക്കാനാകുന്ന സംവിധാനവും ബിടി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
പുതിയ സംവിധാനത്തിലൂടെ വര്‍ഷം തോറും അഞ്ഞൂറ് കോടി അനാവശ്യ കോളുകള്‍ ഒഴിവാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് ആട്ടോമാറ്റിക്കായി തന്നെ ജങ്ക് വോയിസ് മെയില്‍ ബോക്‌സിലേക്ക് പോകും. ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമില്ലാത്ത കോളുകള്‍ വരുന്ന നമ്പരുകളും ആഡ് ചെയ്യാവുന്നതാണ്. ബിടിയുടെ നടപടി അനാവശ്യ കോളുകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
ടോക്ക് ടോക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിടിയും ഈ സാങ്കേതികത ആവിഷ്‌ക്കരിക്കുന്നത്. ടോക്ക് ടോക്ക് നേരത്തെ തന്നെ അനാവശ്യ കോളുകളെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇതിനായി ഉപഭോക്താക്കളില്‍ നിന്ന് യാതൊരു ചാര്‍ജും ഈടാക്കുന്നുമില്ല. ലക്ഷക്കണക്കിന് പേരെയാണി ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തത്. എന്നാല്‍ പുതിയ സംവിധാനം എത്രമാത്രം പ്രായോഗികമാണെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തില്‍കാണാതായി ആറു ദിവസത്തിനുശേഷം കണ്ടെത്തിയ ഹനുമന്തപ്പ മരണത്തിന് കീഴടങ്ങി. ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ലാന്‍സ് നായിക് ഹനുമന്തപ്പ. കോമയിലായിരുന്ന ഹനുമന്തപ്പയ്ക്ക് ന്യൂമോണിയ ബാധിച്ചതായി നേരത്തെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഉച്ചക്ക് 12 മണിയോടെയാണ് മരിച്ചത്.
അപകടം നടന്ന് ആറു ദിവസങ്ങള്‍ക്കു ശേഷമാണ് 25 അടി മഞ്ഞുപാളികള്‍ക്കടിയില്‍ നിന്നും ഹനുമന്തപ്പയെ പുറത്തെടുത്തത്. മൈനസ് നാല്‍പ്പത് ഡിഗ്രി തണുപ്പിലും ആറു ദിവസം ജീവന്‍ നിലനിന്നത് അത്ശയകരമെന്നായിരുന്നു വിലയിരുത്തല്‍. രക്തസമ്മര്‍ദം തീരെ കുറഞ്ഞതും കരളും, വൃക്കകളും പ്രവര്‍ത്തന രഹിതമായതും ആരോഗ്യനിലയെ വഷളാക്കിയിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആറുദിവസം മഞ്ഞിനകത്ത് കഴിഞ്ഞ ഹനുമന്തപ്പയുടെ ശരീരത്തിന് കടുത്ത നിര്‍ജലീകരണമാണ് സംഭവിച്ചത്.
കര്‍ണ്ണാടക സ്വദേശിയായ ഹനുമന്തപ്പയെ മഞ്ഞുപാളികള്‍ക്കുള്ളില്‍ ഒരു വായു അറയിലാണ് കണ്ടെത്തിയത്. രക്ഷപ്പെടുത്തി നാലു ദിവസം പിന്നിടുമ്പോളാണ് മരണത്തിന് ഈ സൈനികന്‍ കീഴടങ്ങിയത്. സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞു വീണ് പത്ത് സൈനികരെയാണ് കാണാതായത്. കൊല്ലം മണ്‍റോതുരുത്ത് സ്വദേശി സുധീഷ് എന്ന സൈനികനും ഇവരിലുണ്ടായിരുന്നു. അപകടത്തിനു ശേഷം നടത്തിയ തിരച്ചിലിലാണ് ഹനുമന്തപ്പയെ ജീവനോടെ കണ്ടെടുത്തത്. മറ്റുള്ളവര്‍ മരിച്ചതായി സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
ലണ്ടന്‍: വിടെക് കളിപ്പാട്ടങ്ങള്‍ ഉപേക്ഷിക്കാന്‍ സൈബര്‍ സുരക്ഷാ അധികൃതര്‍ രക്ഷിതാക്കളോട് നിര്‍ദേശിച്ചു. ഇവയുടെ മേല്‍ അതീവജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. ഈ ഇലക്ട്രോണിക് കളിപ്പാട്ടങ്ങളിലൂടെ ഹാക്കിംഗ് ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വിടെക്കിന്റെ പുതിയ ഉപാധികളാണ് ഇത്തരം നിയമലംഘനങ്ങള്‍ നടത്താന്‍ ഇടയുണ്ടെന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ വിദഗ്ദ്ധരെ പ്രേരിപ്പിച്ചത്. ഇത്തരത്തിലുളള സൈബര്‍ ആക്രമണങ്ങള്‍ക്ക് രക്ഷിതാക്കളാകും പൂര്‍ണമായും ഉത്തരവാദികളെന്നും വിദഗ്ദ്ധര്‍ പറയുന്നു.
അറുപത്തിമൂന്ന് ലക്ഷം കുട്ടികളുടെ അക്കൗണ്ടുകള്‍ കഴിഞ്ഞ കൊല്ലം ഇത്തരത്തില്‍ സൈബര്‍ ആക്രമണത്തിനിരയായി. ഇവരുടെ ചാറ്റ് ലോഗുകളും ഫോട്ടോകളും മറ്റും അതിക്രമിച്ച് കടക്കുന്നവര്‍ക്ക് വളരെയെളുപ്പും മോഷ്ടിക്കാനാകുന്നു. എന്നാല്‍ തങ്ങളുടെ ഡേറ്റാബേസുകള്‍ ഹാക്കിംഗില്‍ നിന്ന് സുരക്ഷിതമാണെന്നും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ആവിഷ്‌ക്കരിച്ചതായും വിടെക് അധികൃതര്‍ പറഞ്ഞു. തങ്ങളുടെ വെബ്‌സൈറ്റും സേവനങ്ങളും സംരക്ഷിച്ചുകൊണ്ട് ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമമെന്നും കമ്പനി പറയുന്നു. മറ്റെല്ലാ ഓണ്‍ലൈന്‍ സൈറ്റുകളെയും പോലെ തങ്ങള്‍ ടേംസ് ആന്‍ഡ് കണ്ടീഷന്‍ ബാധകമാണെന്ന കാര്യം പറഞ്ഞിട്ടുണ്ട്. ഹാക്കര്‍മാര്‍ പോലെയുളള മൂന്നാംകക്ഷികള്‍ കടന്നു കയറുന്നതില്‍ കമ്പനിക്ക് പരിമിതമായ ബാധ്യതമാത്രമേ ഉണ്ടാകൂ എന്നും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു.
സൈബര്‍ ആക്രമണങ്ങളെ മഹത്വവത്ക്കരിക്കുന്ന നയമാണ് കമ്പനി സ്വീകരിച്ചിട്ടുളളതെന്ന് ബ്ലോക് ബൈ ദി ആസ്‌ട്രേലിയന്‍ സ്‌പെഷ്യലിസ്റ്റിന്റെ ടോറി ഹണ്ട് പറഞ്ഞു. രക്ഷിതാക്കള്‍ക്ക് ഇതിന്റെ ഡിവൈസുകളിലേക്ക് ആപ്പുകള്‍ കൂട്ടിച്ചേര്‍ക്കാനും ഫോട്ടോയും മറ്റ് സേവ് ചെയ്ത ഫയലുകളും പകര്‍ത്താനാകുമെന്നും ഡിസംബര്‍ 24ന് കമ്പനി പുറത്ത് വിട്ട പുതിയ ടേംസ് ആന്‍ഡ് കണ്ടീഷനില്‍ പറയുന്നു. ഈ സൈറ്റ് ഉപയോഗിക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും നിങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും കമ്പനി ഊന്നിപ്പറയുന്നു. നിങ്ങള്‍ ഒരു വിവരം അയക്കുകയും സ്വീകരിക്കുകയോ ചെയ്യുമ്പോള്‍ അത് പൂര്‍ണമായും സുരക്ഷിതമാണെന്ന് കരുതാനാകില്ല. പിന്നീട് ഇത് മറ്റൊരാളുടെ പക്കല്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ തന്നെ തങ്ങളുടെ സൈറ്റോ സോഫ്റ്റ് വെയറോ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാമെന്നും കമ്പനി വ്യക്തമാക്കുന്നു.
ആളുകള്‍ പലപ്പോഴും ഈ ടേംസ് ആന്‍ഡ് കണ്ടീഷന്‍ ശ്രദ്ധിക്കാറുപോലുമില്ലെന്നും മറ്റൊരു സുരക്ഷാ ഗവേഷകനായ സ്‌കോട്ട് ഹെം പറഞ്ഞു. ആരുടെയും സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് കമ്പനി വ്യക്തമാക്കുകയാണ് ഇതിലൂടെയെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് തികച്ചും അരോചകവും അവിശ്വസനീയവും ആയ നിലപാടാണെന്നും സുരക്ഷാ വിദഗ്ദ്ധര്‍ പ്രതികരിച്ചു. തങ്ങള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം തങ്ങളുടെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ആണെന്ന പ്രഖ്യാപനം വിചിത്രമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ അവയെ ബഹിഷ്‌ക്കരിച്ച് നിങ്ങളുടെ പണം വേറെവിടെയെങ്കിലും ഉപയോഗിക്കാനും ഇവര്‍ നിര്‍ദേശിക്കുന്നു.
ചില ഉപയോക്താക്കള്‍ ഇതിനോടകം തന്നെ വിടെക്കിനെ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. അവര്‍ക്ക് തങ്ങളുടെ പരാതികളില്‍ യാതൊരു ജാഗ്രതയുമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ അവരുടെ സുരക്ഷാ നടപടികള്‍ സംശയിക്കേണ്ടതായണെന്നും ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു. ഉപയോക്താക്കളുടെ സുരക്ഷിതത്വത്തില്‍ നിരുത്തരവാദപരമായ നിലപാട് സ്വീകരിക്കുന്ന ഒരു കമ്പനിയെ എങ്ങനെ വിശ്വസിക്കുമെന്നാണ് ഇവരുടെ ചോദ്യം. ഇലക്ട്രോണിക് കളിപ്പാട്ട നിര്‍മാണക്കമ്പനികളെല്ലാം ഇത്തരം വെല്ലുവിളികള്‍ നേരിടുന്നുവെന്നും അതുകൊണ്ട് തന്നെ ഇവയെ എല്ലാം നിരീക്ഷിക്കേണ്ടതുണ്ടെന്ന ആവശ്യവും ഉയരുന്നു.