Main News

ബംഗളൂരു: ബംഗലൂരുവില്‍ ഞായറാഴ്ച പുലി ഇറങ്ങിയ വര്‍തൂര്‍ വിബ്ജിയോര്‍ സ്‌കൂളിനു സമീപം വീണ്ടു പുലിയിരങ്ങി. ചൊവ്വാഴ്ച രാത്രിയാണ് രണ്ടാമത്തെ പുലിയെ കണ്ടത്. ഒരു പുള്ളിപ്പുലിയെ കണ്ടതായുള്ള വാര്‍ത്ത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീണ്ടും പുലിയെ കണ്ടതോടെ സ്‌കൂള്‍ അടച്ചു. രണ്ടു പുലികള്‍ സ്‌കൂള്‍ പരിസരത്ത് ഉണ്ടെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടു.
ഇന്നലെ രാത്രി 9.30ക്കും 10നും ഇടയിലാണ് പുള്ളിപ്പുലിയെ നഗരവാസികള്‍ കണ്ടത്. എന്നാല്‍ രാത്രിയില്‍ പുലിയെ പിടികൂടുകയെന്നത് വനപാലകരെ സംബന്ധിച്ചിടത്തോളം അപകടം പിടിച്ചതിനാല്‍ പകല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് നീക്കം. സമീപ പ്രദേശങ്ങളിലുള്ളവരോട് കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏഴര ഏക്കറാണ് സ്‌കൂള്‍ പരിസരത്തിന്റെ വിസ്തീര്‍ണ്ണം. പുലിക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

ഏഴാം തിയതി സ്‌കൂളില്‍ കണ്ടെത്തിയ പുലിയെ മയക്കുവെടി വെച്ചാണ് പിടികൂടിയത്. ഇതിനെ പിടിക്കാനുള്ള ശ്രമത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌കൂളില്‍ ഒളിച്ചിരുന്ന പുലിയെ ഒരു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സ്‌കൂള്‍ പരിസരത്ത് എത്തിയത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചത്.

പി.ആര്‍.ഒ.,യുക്മ
ലോക പ്രവാസി മലയാളി സംഘടനകളില്‍ വലുപ്പം കൊണ്ടും സംഘാടക മികവുകൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്ന യുക്മ എന്ന യൂണിയന്‍ ഓഫ് യൂ.കെ മലയാളീ അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ രണ്ടായിരത്തി പതിനാറ് ജൂണ്‍ മാസത്തില്‍ യൂ.കെയിലെ പ്രമുഖ പട്ടണങ്ങളില്‍ സ്‌റ്റേജ് ഷോ നടത്തുവാന്‍ തീരുമാനമായതായി യുക്മ പ്രസിഡന്റ് ശ്രീ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ട് അറിയിച്ചു. ജൂണ്‍ രണ്ടാം വാരം മുതല്‍ ആരംഭിക്കുന്ന സ്‌റ്റേജ് ഷോകള്‍ രണ്ട് ആഴ്ച നീണ്ട് നില്‍ക്കുന്നതായിരിക്കും. യുക്മക്ക് വേണ്ടി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഗര്‍ഷോം ടീ.വി മുഖ്യ പ്രായോജകരായി നടന്നുവരുന്ന ഗര്‍ഷോം ടീ.വി യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടൂവിന്റെ ഗ്രാന്‍ഡ് ഫിനാലേയുമായി ബന്ധപ്പെടാണ് സ്‌റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പ്രശസ്ത മലയാള പിന്നണി ഗായിക ശ്രീമതി. കെ.എസ്. ചിത്രയുടെ നേതൃത്വത്തില്‍ ടീനു ടെലന്‍സ് , നാദിര്‍ഷാ, രമേഷ് പിഷാരടി എന്നിവരടങ്ങുന്ന ടീം ആയിരുന്നു ചിത്രഗീതം എന്ന മെഗാഷോയിലെ പ്രമുഖ താരങ്ങള്‍. കഴിഞ്ഞ വര്‍ഷം യൂ.കെയില്‍ നടത്തപ്പെട്ട ഏറ്റവും വിജയകരമായ ഷോ ആയിരുന്നു ചിത്രഗീതം ഷോ. അതേ രീതിയില്‍ തന്നെയാണ് ഇത്തവണയും ഷോകള്‍ നടത്തുക. യുക്മ സ്റ്റാര്‍ സിംഗര്‍ സീസന്‍ വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലേയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ വര്‍ഷം ചിത്രഗീതം സ്‌റ്റേജ് ഷോകള്‍ നടന്നത്. ലസ്റ്ററിലെ അഥീനാ തീയ്യറ്ററില്‍ വച്ച് നടത്തപ്പെട്ട യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലേയില്‍ ശ്രീമതി. കെ.എസ് ചിത്രയായിരുന്നു മുഖ്യ വിധികര്‍ത്താവ്. രണ്ടായിരത്തി അഞ്ഞൂറിലധികം പേരായിരുന്നു അന്ന് ലസ്റ്റര്‍ അഥീനാ തീയ്യറ്ററില്‍ ഗ്രാന്‍ഡ് ഫിനാലേക്കെത്തിയത്. യുക്മയുടെ സ്റ്റാര്‍ പ്രോഗ്രാമായ യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടു ഔപചാരികമായി ഉത്ഘാടനം ചെയ്തത് പ്രശസ്ത നര്‍ത്തകനും സിനിമാ നടനുമായ ശ്രീ. വിനീത് ആയിരുന്നു.

2015 നവംബറില്‍ ബെര്‍മിംഗ് ഹാമില്‍ വച്ചായിരുന്നു സ്റ്റാര്‍ സിംഗര്‍ സീസന്‍ ടൂവിന്റെ ആദ്യ മത്സരങ്ങള്‍ നടന്നത്. രണ്ട് റൌണ്ട് മത്സരങ്ങളായിരുന്നു ബെര്‍മ്മിംഗ് ഹാമില്‍ ചിത്രീകരിച്ചത്. പ്രശസ്ത കര്‍ണ്ണാട്ടിക് സംഗീതജ്ഞനായ ശ്രീ. സണ്ണിസാര്‍ ആണ് യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടൂവിലെ മുഖ്യ വിധി കര്‍ത്താവ്. അദ്ദേഹത്തോടൊപ്പം സെലി്രൈബറ്റ് ഗസ്റ്റ് ജഡ്ജ് ആയി പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ശ്രീ. ഫഹദും മത്സരങ്ങള്‍ക്ക് വിധി നിര്‍ണ്ണയം നടത്തി.

mega-show

ഗര്‍ഷോം ടീ.വി എല്ലാ വെള്ളി, ശനി ഞായര്‍ ദിവസ്സങ്ങളിലും 8 മണിക്ക് ഈ മത്സരങ്ങള്‍ മുടങ്ങാതെ സംപ്രേക്ഷണം ചെയ്തുവരുന്നു.ഗര്‍ഷോം ടീ.വി റോക്കു ബോക്‌സില്‍ ഫ്രീ ആയി ലഭിക്കുന്നതാണ്. ഇക്കഴിഞ്ഞ 5നു ബ്രിസ്‌റ്റോളില്‍ വച്ച് ആയിരുന്നു യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടുവിന്റെ രണ്ടാമത്തെ സ്‌റ്റേജിലെ രണ്ട് റൗണ്ട് മത്സരങ്ങളുടെയും ചിത്രീകരണം നടന്നത്. ശ്രീ. സണ്ണി സാറിനൊപ്പം ഇത്തവണ സെലി്രൈബറ്റി ഗസ്റ്റ് ജഡ്ജ് ആയി എത്തിയത് പ്രശസ്ത ഗായികയും സംഗീതജ്ഞയുമായ ശ്രീമതി ലോപ മുദ്രയായിരുന്നു. മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവ് ശ്രീ. അപ്പു നെടുങ്ങാടിയുടെ കൊച്ചുമകളാണ് ശ്രീമതി ലോപ മുദ്ര. ഓള്‍ഡ് ഇസ് ഗോള്‍ഡ്, അന്യഭാഷാ എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരങ്ങള്‍. ഈ മത്സരങ്ങളില്‍ ടോപ് മാര്‍ക്ക് നേടിയ ഒന്‍പത് പേരാണ് ഇനി അടുത്ത മത്സരങ്ങളില്‍ പങ്കെടുക്കുക.

അവരില്‍ നിന്നും അഞ്ച് പേരായിരിക്കും. ഗ്രാന്‍ഡ് ഫിനാലേയില്‍ എത്തുക. തികച്ചും പ്രൊഫഷണലിസത്തോടെ മനോഹരമായ സ്‌റ്റേജില്‍ നടത്തപ്പെടുന്ന ഈ മത്സരങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് ഒരുപാട് ആത്മവിശ്വാസം നേടിക്കൊടുക്കുന്നുണ്ട്. തങ്ങളുടെ പാട്ടുകളിലെ പോരായ്മകള്‍ അപ്പോള്‍ തന്നെ മനസ്സിലാക്കുവാനും പിന്നീട് അത് ടെലികാസ്റ്റ് ചെയ്യപ്പെടുമ്പോള്‍ വീണ്ടും വീണ്ടും കണ്ട് മനസ്സിലാക്കുവാനും സാധിക്കുന്നതിലൂടെ അവരുടെ പാട്ടിന്റെ ഗുണ നിലവാരം കൂട്ടുവാന്‍ സാധിക്കുന്നു എന്നത് വലിയൊരു കാര്യം തന്നെയായി എല്ലാവരും അഭിപ്രായപ്പെടുന്നു.

ഇത് കൂടാതെ ഏറ്റവും കൂടുതല്‍ ജനപ്രിയരായ ഗായകന് അല്ലെങ്കില്‍ ഗായികക്ക് യുക്മ ന്യൂസ് മോസ്റ്റ് പോപ്പുലര്‍ സിംഗര്‍ അവാര്‍ഡ് നല്‍കുന്നുണ്ട്. യൂ.കെയിലെ പ്രശസ്തമായ നിയമ സഹായ സ്ഥാപനമായ ലോ ആന്‍ഡ് ലോയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ഈ അവാര്‍ഡ് പ്രശംസാ പത്രവും ക്യാഷ്‌ ്രൈപസും അടങ്ങുന്നതാണ്. ജൂണില്‍ നടക്കാനിരിക്കുന്ന സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറിയും സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടൂവിന്റെ പ്രൊഡക്ഷന്‍ സൂപ്പര്‍ വൈസറുമായ ശ്രീ സജീഷ് ടോമിനെ 07706913887 എന്ന നമ്പരിലും യുക്മ നാഷണല്‍ വൈസ് പ്രസിഡന്റും സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമിന്റെ ഫൈനാന്‍ഷ്യല്‍ കണ്‍ട്രോളറുമായ ശ്രീ. മാമ്മന്‍ ഫിലിപ്പിനെ 07885467034 നമ്പരിലും ബന്ധപ്പെടുക.

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ ബുദ്ധികേന്ദ്രം പി. ജയരാജനെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. ജയരാജന്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സിബിഐയുടെ ഗുരുതര ആരോപണം. ജയരാജനെതിരായുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. കതിരൂര്‍ മനോജ് വധക്കേസില്‍ മാത്രമല്ല, പല മൃഗീയ കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും ജയരാജനുണ്ടെന്നും സിബിഐ അറിയിച്ചു.
നിയമത്തെ മറികടക്കാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുന്ന ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് തുടരന്വേഷണത്തിന് അത്യാവശമാണ്. അന്വേഷണ ഏജന്‍സികളെ പാര്‍ട്ടിയെ ഉപയോഗിച്ച് സമ്മര്‍ദത്തിലാക്കുകയാണ് ജയരാജന്റെ രീതിയെന്നും സിബിഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തലശേരി സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ജയരാജന് ജാമ്യം നല്‍കുന്നതിന് എതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും കോടതിയെ സമീപിച്ചിരുന്നു. മനോജ് വധക്കേസില്‍ സിബിഐ ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ജയരാജനെ പ്രതി ചേര്‍ത്തിട്ടില്ലെന്നായിരുന്നു അന്ന് സിബിഐ അറിയിച്ചത്. കോടതി ഹര്‍ജി തള്ളി മൂന്നു ദിവസത്തിനുള്ളില്‍ ജയരാജനെ സിബിഐ പ്രതിചേര്‍ത്തു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷം നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ കേസിലും അന്വേഷണം ജയരാജനു നേരേ നീളുമെന്ന് ഉറപ്പാണ്.

പൂനെ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ ഇന്ത്യയെ തകര്‍ത്തുവാരി ശ്രീലങ്ക. ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20 യില്‍ ശ്രീലങ്കയ്ക്ക് അഞ്ചു വിക്കറ്റിന് വിജയം. വിജയലക്ഷ്യമായ 102 റണ്‍സ് അവര്‍ 18 ഓവറില്‍ മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ലങ്കന്‍ ബോളര്‍മാര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യയ്ക്ക് 18.5 ഓവറുകളില്‍ 101 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
ദിനേഷ് ചന്ദിമല്‍(35) ഉം ചമാര കാപുഗേഡെര(25) ഉം മിലിന്ദ സിരിവര്‍ധനെ(21) ഉം ചേര്‍ന്നാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. ഓപ്പണര്‍മാരായ നിരോഷന്‍ ഡിക്‌വേല(4)യുടെയും ദനുഷ്‌ക ഗുണതിലക(9)യുടെയും വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ കാപുഗേഡെരയുടെയും ദിനേശ് ചന്ദിമലിന്റെയും ഷാനക(3)യുടെയും വിക്കറ്റുകളും ലങ്കയ്ക്ക് നഷ്ടമായി. ഇന്ത്യയ്ക്കു വേണ്ടി ആശിഷ് നെഹ്‌റയും ആര്‍. അശ്വിനും രണ്ടു വിക്കറ്റ് വീതവും റെയ്‌ന ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20 യില്‍ ശ്രീലങ്ക തിരിച്ചടിക്കുന്നു. ആദ്യ പന്ത്രണ്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ നിരോഷന്‍ ഡിക്‌വേല(4)യുടെയും ദനുഷ്‌ക ഗുണതിലക(9)യുടെയും ചമാര കാപുഗേഡെര(23)യുടെയും വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കു വേണ്ടി ആശിഷ് നെഹ്‌റ രണ്ടും അശ്വിന്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

CRICKET

ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ രണ്ടാം പന്തില്‍തന്നെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ(0)യെ നഷ്ടമായി. തുടര്‍ന്ന് കളത്തിലിറങ്ങിയ അജിങ്ക്യ രഹാനെ(4)യും അതേ ഓവറില്‍ കസുന്‍ രജിതയുടെ കൈക്കരുത്തില്‍ പുറത്തായി. പിന്നീട് ശിഖര്‍ ധവാനും(9) സുരേഷ് റെയ്‌ന(20)യും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നോക്കിയെങ്കിലും നാലാം ഓവറില്‍ രജിത ധവാനെ പുറത്താക്കി.

പിന്നീടെത്തിയ യുവരാജ് സിങ്(10) കളി നീക്കിയെങ്കിലും ദസുന്‍ ഷനാകയുടെ പന്തില്‍ റെയ്‌ന ബൗള്‍ഡായതോടെ അതവസാനിച്ചു. ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത് ആര്‍. അശ്വിന്‍ മാത്രമാണ്. തുടര്‍ന്ന് ഒന്നിനു പിന്നാലെ ക്യാപ്റ്റന്‍ എം.എസ്.ധോണി(2), ഹര്‍ദിക് പാണ്ഡ്യ(2), രവീന്ദ്ര ജ!ഡേജ(6), ആശിഷ് നെഹ്‌റ(6), ബുമ്ര(0) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമാകുകയായിരുന്നു. ശ്രീലങ്കയ്ക്കു വേണ്ടി കസുന്‍ രജിത(3)യും ദസുന്‍ ഷനാക(3)യും ചേര്‍ന്നാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ചമീറ രണ്ടും സെനാനായകെ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

മഴവില്‍ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ഒരു വിദേശയാത്രയുടെ അനുഭവം താന്‍ ഹാസ്യരൂപേണ വിവരിച്ചത് വിവാദമായതിനെത്തുടര്‍ വിദേശ മലയാളികളേട് മാപ്പി ചേദിച്ച് മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ ഹരിശ്രീ യൂസഫ് രംഗത്തെത്തി.സ്വയം നാറുന്നതിനൊപ്പം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെയും കൂടി അപമാനിക്കുകയാണ്. അയര്‍ലണ്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവമെന്ന നിലയിലാണ് റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ഹരിശ്രീ യൂസഫ് വിവാദപരാമര്‍ശം നടത്തിയത്. അയര്‍ലണ്ടിലെത്തിയ യൂസഫ് അടക്കമുള്ള താരങ്ങളെ (സിനിമാതാരം കലാഭവന്‍ മണിയും ഇതില്‍ ഉണ്ട്) വീട്ടിലേക്ക് കൊണ്ടുപോകാന്‍ മലയാളികള്‍ മത്സരിച്ചുവെന്നാണ് യൂസഫ് പറയുന്നത്. ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചാണ് യൂസഫിന്റെ വിവരണമെങ്കിലും അത് പ്രവാസ ലോകത്തെ, പ്രത്യേകിച്ചും അയര്‍ലണ്ട് മലയാളികളെ ഏറെ വേദനിപ്പിച്ചു എന്നതരത്തില്‍ യൂസഫനെതിരേ സോഷ്യല്‍ മീഡിയായില്‍ വിവാദമുയര്‍ന്നിരുന്നു.
സംഗീതപരിപാടിയായാലും ഹാസ്യപരിപാടിയായാലും സാംസ്‌കാരിക പരിപാടിയായാലും മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം സംഘാടകരില്‍ ഏതാനും പേരുടെ സ്വന്തം റിസ്‌കിലാകും ഇത്തരം കലാകാരന്മാരെ വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുവരുന്നത്. ഒരു ഫൈവ് സ്റ്റാല്‍ ഹോട്ടലില്‍ താമസിക്കുന്നതിലും കരുതലോടെയാണ് കലാകാരന്മാരെ പ്രവാസി മലയാളികള്‍ അവരുടെ വീടുകളില്‍ താമസിപ്പിക്കുന്നതും അവര്‍ക്ക് ഭക്ഷണം വെച്ച് വിളമ്പുന്നതും. വീട്ടില്‍ എത്തുന്ന ശ്രേഷ്ഠ അതിഥിയാട്ടാണ് ഓരോരുത്തരും ഒരു കലാകാരനെയും സ്വാഗതം ചെയ്യുന്നത്. മലയാളികളുടെ സഹജമായ സ്‌നേഹവും ബഹുമാനവുമെല്ലാം നേരിട്ട് അനുഭവിക്കുമ്പോള്‍ ഈ കലാകാരന്മാര്‍ കൂടുതല്‍ ഹൃദയവിശാലത പ്രകടിപ്പിക്കുകയാണ് വേണ്ടിയിരുന്നതെന്നുമാണ് പ്രവാസികള്‍ പറഞ്ഞിരുന്നത്.

എന്നാല്‍ പരിപാടിയില്‍ പറഞ്ഞ പ്രകാരം ഒരു സംഭവമേ അയര്‍ലണ്ടില്‍ ഉണ്ടായിട്ടില്ലെന്നും ഏതോ യൂറോപ്യന്‍ രാജ്യത്തു വെച്ചു സംഭവിച്ചതും നിസാരമായതുമായ സമാനമായ സംഭവത്തെ പറ്റിയാണ് താന്‍ പരാമര്‍ശിച്ചത് എന്നും,ഹാസ്യ പരിപാടിയ്ക്ക് കൊഴുപ്പ് കൂട്ടാനുള്ള സാധാരണ ടെക്‌നിക്കുകള്‍ മാത്രെമെന്ന നിലയിലാണ് അത്തരം വിവരണങ്ങള്‍ നടത്തിയതെന്നും യൂസഫ് വിശദീകരിച്ചു.അത്തരമൊരു പരാമര്‍ശം ഐറിഷ് മലയാളികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായും യൂസഫ് വ്യക്തമാക്കി.

(ഹരിശ്രീ യൂസുഫ് പ്രവാസി മലയാളികളോട് ക്ഷമ ചോദിയ്ക്കുന്നതിന്റെ ശബ്ദരേഖ)

കലാഭവന്‍ മണി ഉള്‍പ്പെടെ താരങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാനായി ഒരു പ്രവാസി ശ്രമിച്ചുവെന്നും മണിയെ മറ്റൊരാള്‍ കൊണ്ടുപോയി എന്നറിഞ്ഞപ്പോള്‍ അടുത്ത പ്രമുഖ താരത്തെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നുമാണ് പരാമര്‍ശം. അതിനും കഴിയാതെ വന്നതോടെ ആരും കൊണ്ടുപോകാന്‍ ഇല്ലാതിരുന്ന താന്‍ ഉള്‍പ്പെടെ താരങ്ങളെ ഈ പ്രവാസി വീട്ടിലേക്ക് കൊണ്ടുപോയെന്നും വഴിവക്കില്‍ വച്ച് മറ്റൊരു താരത്തെ ലഭിച്ചതോടെ ആദ്യത്തെ ആളുകളെ ഉപേക്ഷിച്ചുവെന്നുമാണ് പരിഹാരം. ഇതിനും പുറമേ പ്രവാസി മലയാളി സായിപ്പിന്റെ ക്ലീനറാണെന്നും യുസുഫ് പറഞ്ഞിരുന്നു.
രാത്രി മുഴുവന്‍ ഉറങ്ങാന്‍ വിടാതെ ഫോട്ടോയെടുപ്പിക്കുന്ന മനോരോഗികള്‍ ആയി ഹരിശ്രീ യൂസഫ് അയര്‍ലണ്ട് മലയാളികളെ വിശേഷിപ്പിച്ചുവെന്നും മലയാള സിനിമയും സാംസ്‌കാരിക മേഖലയിലും ഇന്ന് ഒന്നാമന്മാരായി വിലസുന്ന പലരും തങ്ങളുടെ തുടക്കകാലത്ത് പ്രവാസി മലയാളികള്‍ ഒരുക്കിയിരുന്ന സദസുകളിലൂടെയാണ് ശ്രദ്ധേയരാകുന്നത്. അവര്‍ അത് ഇപ്പോഴും നന്ദിപൂര്‍വം സ്മരിക്കാറുമുണ്ട്. ഹരിശ്രീ യൂസഫിനെപ്പോലെ കലാകാരന്മാര്‍ കണ്ടുപടിക്കേണ്ടതും പിന്തുടരേണ്ടതും അവരെയാണ് എന്നുമാത്രമാണ് അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ പറഞ്ഞിരുന്നു.

ഏതായാലും സംഗതി വിവാദമായതോടെ യൂസുഫ് മാപ്പു പറഞ്ഞ് തടിതപ്പിയിരിയ്ക്കുകയാണ്. നാട്ടില്‍ ഉള്ളതിനേക്കാള്‍ പ്രോഗ്രാമുകള്‍ ഇവര്‍ക്ക് വിദേശത്താണ് ലഭിയ്ക്കുന്നത് എന്നതുതന്നെയാണ് ഇങ്ങനെ മാപ്പു പറയാന്‍ യൂസഫിനെ പ്രേരിപ്പിച്ച ചേതോവികാരം.

(ഒന്നും ഒന്നും മൂന്ന് പ്രോഗ്രാമിന്റെ ഹരിശ്രീ യൂസുഫ് പ്രവാസി മലയാളികളെ അപമാനിച്ച് സംസാരിച്ച ഭാഗം)

ന്യൂഡല്‍ഹി: സിനിമാ ചിത്രീകരണ സ്ഥലത്തുവച്ച് തനിക്കിഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചയാളെ തല്ലിയെ കേസില്‍ നടന്‍ ഗോവിന്ദ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഖേദപ്രകടനവും നടത്താനും സുപ്രീം കോടതി നിര്‍ദ്ദേശം. 2008ല്‍ മണി ഹേ തോ ഹണി ഹേ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വച്ചാണ് സിദ്ധാര്‍ഥ് റായ് എന്നയാളെ ഗോവിന്ദ മുഖമടച്ച് തല്ലിയത്.
ഹൈക്കോടതി കേസ് പരിഗണിക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് സിദ്ധാര്‍ഥ് റായി സുപ്രീം കോടതിയെ സമീപിച്ചത്. ‘താങ്കളുടെ സിനിമ എല്ലാവരും ആസ്വദിക്കാറുണ്ട്. താങ്കള്‍ ഒരു നല്ല നടനാണ്, പക്ഷെ ഒരാളുടെ മുഖത്ത് അടിക്കുന്നത് അംഗീകരിക്കാനാകില്ല. സിനിമയില്‍ ചെയ്യുന്നതെല്ലാം യഥാര്‍ഥ ജീവിതത്തില്‍ ആര്‍ക്കും ചെയ്യാനാകില്ല’ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ടി.എസ്. ഠാക്കൂറും സി. ഗോപാല്‍ ഗൗഡയും ഗോവിന്ദയോട് പറഞ്ഞു.

കേസ് രമ്യമായി പരിഹരിക്കാനും സുപ്രീം കോടതി തന്നെയാണ് നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് ഖേദപ്രകടനത്തിനും നഷ്ടപരിഹാരം നല്‍കാനും ഗോവിന്ദ തയാറായത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരം പോരെന്നാണ് സിദ്ധാര്‍ഥ് റായി പറയുന്നത്. ഗോവിന്ദ മാപ്പു പറഞ്ഞ ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാമെന്നും ഇദ്ദേഹം പറയുന്നു.

ചിത്രീകരണ സ്ഥലത്തെ നര്‍ത്തകിമാരോട് ചേര്‍ന്നു നിന്നതിനാണ് താന്‍ സിദ്ധാര്‍ഥിനെ തല്ലിയതെന്നായിരുന്നു സുപ്രീം കോടതിയിലെത്തിയപ്പോള്‍ ഗോവിന്ദയുടെ വാദം. എന്നാല്‍ ഇത് കോടതി തള്ളിക്കളയുകയായിരുന്നു.

ലണ്ടന്‍ : ഇമോഗന്‍ കൊടുങ്കാറ്റ് യുകെയില്‍ ദുരിതം വിതച്ചു. എണ്‍പതു മൈല്‍ വേഗത്തില്‍ വീശിയടിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമെങ്കിലും ഇമോഗന്റെ പ്രഹരശേഷി 96 മൈല്‍ വേഗത്തിലായിരുന്നു. കാറ്റില്‍ യു.കെയുടെ ദക്ഷിണമേഖലയില്‍ കനത്ത നാശമാണ് ഉണ്ടായത്. റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി. കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകളില്‍ വീണതോടെ അയ്യായിരത്തോളം വീടുകള്‍ ഇരുട്ടിലായി. ടോണ്ടണില്‍ നദിയില്‍ വീണ് ഒരാളെ കാണാതായി. വാഹനവുമായി നിരത്തിലിറങ്ങിയവരും ഏറെ ബുദ്ധിമുട്ടി. കാറ്റില്‍ വാഹനങ്ങള്‍ക്കുമുകളില്‍ വൃക്ഷങ്ങള്‍ പതിച്ച് കാറുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്‌.
രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയിലും മിഡ്‌ലാന്‍ഡ്‌സ്, വെയില്‍സ് എന്നീ മേഖലകളിലാണ് കൂടുതല്‍ ദുരിതം. ശക്തമായ മഴയില്‍ വെയില്‍സിലും ദക്ഷിണ ഇംഗ്ലണ്ടിലും റെയില്‍ട്രാക്കുകളില്‍ വെള്ളം ഉയര്‍ന്നതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. ഫെറി സര്‍വീസുകളും റദ്ദാക്കി. ഗാറ്റ്‌വിക് വിമാനത്താവളത്തില്‍നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.

imogan2

അരീവ ട്രെയിന്‍സ് വെയില്‍സ്, ഗ്രേറ്റ് വെസ്‌റ്റേണ്‍ റെയില്‍വേ, സതേണ്‍, സൗത്ത് വെസ്റ്റ് ട്രെയിന്‍സ്, ഗാറ്റ്‌വിക് എക്‌സ്പ്രസ്, സൗത്ത് ഈസ്‌റ്റേണ്‍, തെംസ്ലിങ്ക് തുടങ്ങിയ ശൃംഖലകളിലെ സര്‍വീസുകളെ ഇമോഗന്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ റൂട്ടുകളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതായി നാഷണല്‍ റെയില്‍ അധികൃതര്‍ അറിയിച്ചു. തെക്കന്‍ മേഖലകളില്‍ 63 അടി ഉയരത്തില്‍വരെ തിരമാലകള്‍ വീശീയടിച്ചതായി അധികൃതര്‍ അറിയിച്ചു.

ഇംഗ്ലണ്ടിലും വെയില്‍സിലുമായി കഴിഞ്ഞ ദിവസം 147 ജാഗ്രതാനിര്‍ദേശങ്ങളും 45 മുന്നറിയിപ്പുകളും നല്‍കിയിരുന്നു. കാര്‍ഡിഫിലും ബ്രിസ്റ്റോളിലും യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചു. നാളെ കാറ്റിന് ശമനം ഉണ്ടാകുമെങ്കിലും വരുന്ന വാരാന്ത്യത്തോടെ സ്ഥിതിഗതികള്‍ വീണ്ടും മോശമാകും.ഹെന്‍ട്രി, ഗെര്‍ട്രൂഡ്, ജോനാസ് എന്നീ പേരുകളില്‍ അടുത്തിടെ യുകെയില്‍ എത്തിയ കൊടുങ്കാറ്റുകള്‍ വലിയ നാശം സൃഷ്ടിച്ചിരുന്നു.

ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് സഹായകമായ പുതിയ നിയമം വരാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ആഴ്ചയില്‍ ഏഴു ദിവസവും തുറക്കുന്നതിനാല്‍ പലപ്പോഴും ഞായറാഴ്ചകളില്‍ അവധിയെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മിക്ക എംപ്ലോയര്‍മാരും അതിന് അനുവദിക്കാത്ത അവസ്ഥയാണിന്ന് നിലവിലുള്ളത്. എന്നാല്‍ പുതിയ നിയമം പ്രാവര്‍ത്തികമാകുന്നതോടെ ഞായറാഴ്ച ഹോളിഡേ ആവശ്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവകാശമുറപ്പാകും. ഇതനുസരിച്ച് ഒരു മാസം മുമ്പ് നോട്ടീസ് കൊടുത്താല്‍ അവധി നല്‍കിയേ മതിയാവൂ എന്നും നിയമം അനുശാസിക്കുന്നു.ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യണമെന്നുള്ള നിഷ്‌കര്‍ഷയെ പുതിയ നിയമത്തിലൂടെ നിരസിക്കാന്‍ ഷോപ്പ് വര്‍ക്കര്‍മാര്‍ക്ക് ഈ നിയമത്തിലൂടെ കഴിയും. കുടുംബത്തോടൊപ്പം ചെലവഴിക്കാനും മതപരമായ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിനുമായി ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് മാറി നില്‍ക്കാന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ വലിയ സ്‌റ്റോറുകളിലെ ജീവനക്കാര്‍ ഞായറാഴ്ചകളില്‍ അവധി ലഭിക്കണമെങ്കില്‍ മൂന്ന് മാസം മുമ്പ് ബോസുമാര്‍ക്ക് നോട്ടീസ് നല്‍കേണ്ടതുണ്ട്. എന്നാല്‍ അതിപ്പോള്‍ ഒരു മാസമായി കുറയ്ക്കുകയാണ് ചെയ്യുന്നത്. ടോറി എംപിമാരുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കവെയാണ് ഇത്തരമൊരു നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

വലിയ സ്‌റ്റോറുകള്‍ ഞായറാഴ്ചകളില്‍ ആറ് മണിക്കൂറുകളിലധികം തുറക്കരുതെന്ന നിയമം ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ആ നിയന്ത്രണം എടുത്ത് മാറ്റാന്‍ ഇപ്പോള്‍ പുതിയ നിയമ പ്രകാരം തങ്ങളുടെ പ്രദേശത്ത് പ്രസ്തുത നിയന്ത്രണം റദ്ദാക്കാന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരം നല്‍കാനും ആലോചിക്കുന്നുണ്ട്. ഞായറാഴ്ചകളില്‍ കൂടുതല്‍ സയമം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി അസ്ദ പോലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളും ഡിഐവൈ വെയര്‍ ഹൗസുകളും ഗാര്‍ഡന്‍ സെന്ററുകളും മന്ത്രിമാര്‍ക്ക് മുകളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.  പുതിയ നിര്‍ദേശങ്ങള്‍ എന്റര്‍പൈസ് ബില്ലിലാണ് ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്. ഇത് അധികം വൈകാതെ പാര്‍ലിമെന്റിന് മുന്നിലെത്തുന്നതാണ്.

ലണ്ടന്‍: പൂച്ചകളില്‍ കണ്ടുവരുന്ന ഒരുതരം പരാദം മനുഷ്യ സ്വഭാവത്തെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇവ ബാധിച്ച ചിമ്പാന്‍സികളില്‍ പേടി ഇല്ലാതായാതായി നേരത്തെ കണ്ടെത്തിയിരുന്നു. ചിീമ്പാന്‍സികള്‍ക്ക് പുലികളോടുള്ള പേടി ഈ പാരദം ബാധഇച്ചതോടെ ഇല്ലാതായെന്നാണ് കണ്ടെത്തിയത്. ബ്രിട്ടനില്‍ ഈ പരാദങ്ങള്‍ നിത്യവും ആയിരത്തോളം പേരെ ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എലികളിലേക്ക് ഈ പരാദ ബാധയുണ്ടായപ്പോള്‍ അവയ്ക്ക് പൂച്ചയോടുളള പേടി കുറഞ്ഞതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ടോക്‌സോപ്ലാസ്മ ഗോണ്‍ഡി എന്ന ഈ പരാദം മനുഷ്യനെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യനില്‍ ചില മാനസിക അസ്വസ്ഥകളും ഉണ്ടാക്കുന്നു. സ്വയം നാശമുണ്ടാക്കാനും ആത്മഹത്യാ ചിന്തകള്‍ക്കും മറ്റും ഇത് കാരണമാകുന്നു. ഷീസോഫ്രീനിയ പോലുളള മാനസികരോഗങ്ങള്‍ക്കും ഇത് വഴി വച്ചേക്കാം. പരാദബാധയുളളതും ഇല്ലാത്തതുമായ മുപ്പത്തിമൂന്ന് ചിമ്പാന്‍സികളിലാണ് പുതിയ പഠനം നടത്തിയത്. അണുബാധയുണ്ടായ ചിമ്പാന്‍സികള്‍ പുലിയുടെ മൂത്രത്തിന്റെ മണം തേടി നടക്കുന്നതായി നിരീക്ഷിക്കപ്പെട്ടു. എന്നാല്‍ പുലിയുടെ മണം കേള്‍ക്കുന്ന മാത്രയില്‍ തന്നെ മറ്റുളളവ ഭയപ്പെടുന്നതായും ഗവേഷകര്‍ പറയുന്നു.

ഈ പരാദങ്ങള്‍ രക്തചംക്രമണ വ്യവസ്ഥ വഴി തലച്ചോറിലെത്തുന്നു. അതേസമയം കടുവയുടെയോ സിംഹത്തിന്റെയോ മൂത്രത്തോട് ഇവ ഈ പ്രതികരണം നടത്തുന്നില്ലെന്നും നിരീക്ഷിക്കപ്പെട്ടു. ഇവ ചിമ്പാന്‍സികളെ ഭക്ഷിക്കുന്ന മൃഗങ്ങളല്ലാത്തതാണ് അതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു. ഇരയും വേട്ടമൃഗവും തമ്മിലുളള ബന്ധത്തിലാണ് ഈ പരാദങ്ങള്‍ മാറ്റമുണ്ടാക്കുന്നത്.

ലണ്ടന്‍: യുകെയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മദ്യപാനം മൂലം മരിക്കുന്നത് സ്‌കോട്ട്‌ലന്റിലെന്ന് വെളിപ്പെടുത്തല്‍. 2014ല്‍ രാജ്യത്ത് മദ്യപാനം മൂലം മരിച്ചത് 8697 പേരാണ്. ഇതില്‍ അറുപത്തഞ്ച് ശതമാനവും പുരുഷന്‍മാരാണ്. നാഷണല്‍ സ്റ്റാറ്റ്സ്റ്റിക്‌സില്‍ നിന്നുളള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് മദ്യപാനം മൂലം ഉണ്ടാകുന്ന മരണങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ഇരുപത് വര്‍ഷത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതലാണ്. 2008ല്‍ ഒരു ലക്ഷം പേരില്‍ 15.8 ശതമാനവും മദ്യപാനം മൂലമാണ് മരിച്ചത്. എന്നാല്‍ 2014ലെത്തുമ്പോഴേക്കും ഇത് 14.3 ശതമാനമായി കുറഞ്ഞു. 1994ല്‍ ഇത് വെറും 9.1 ശതമാനമായിരുന്നു.  സ്‌കോട്ട്‌ലന്റില്‍ ഒരുലക്ഷം പേരില്‍ 31.2ശതമാനവും മദ്യപാനം മൂലമാണ് മരിക്കുന്നത്.
വടക്കന്‍ അയര്‍ലന്റില്‍ ഇത് 20.3 ശതമാനവും വെയില്‍സില്‍ 19.9 ശതമാനവും ഇംഗ്ലണ്ടില്‍ 18.1 ശതമാനവുമാണ്. അമ്പത്തഞ്ചിനും അറുപത്തിനാലിനുമിടയില്‍ പ്രായമുളളവരിലേറെയും മദ്യപാനം മൂലമാണ് മരിക്കുന്നത്. അറുപതിനും അറുപത്തിനാലിനുമിടയില്‍ പ്രായമുളള ഒരു ലക്ഷം പുരുഷന്‍മാരില്‍ 47.6 ശതമാനവും മദ്യപാനം മൂലം മരിക്കുന്നു. അമ്പത്തഞ്ചിനും 59നും ഇടയില്‍ പ്രായമുളള സ്ത്രീകളില്‍ ഇത് 22.1 ശതമാനം മാത്രമാണ്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം അമ്പതിന് മേല്‍ പ്രായമുളളവരില്‍ മദ്യപാനം അപകടകരമായ നിലയിലാണ്.

മദ്യപാനം മൂലമുളള മരണങ്ങള്‍ കൂടുതലും സ്‌കോട്ട്‌ലന്റിലാണെങ്കിലും 2000ത്തിന് ശേഷം നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ഇംഗ്ലണ്ടിനെ അപേക്ഷിച്ച് ഇത്തരത്തിലുളള മരണങ്ങളേറെയും വടക്കന്‍ ഇംഗ്ലണ്ടിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടെ ഇംഗ്ലണ്ടിലും വെയില്‍സിലുമാണ് മദ്യപാനം മൂലം മരിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുളളത്. ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യുന്ന മരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍.

മദ്യപാനം മൂലം കരള്‍ രോഗങ്ങളും സീറോസിസും മറ്റും ബാധിച്ചുണ്ടാകുന്ന മരണങ്ങള്‍ മാത്രമാണ് ഇതില്‍ പെടുത്തിയിട്ടുളളത്. മദ്യപാനം മൂലമുണ്ടാകുന്ന റോഡപകട മരണങ്ങളും മദ്യപാനവുമായി ഭാഗികമായി ബന്ധമുളള വായിലെ അര്‍ബുദങ്ങളും കരള്‍ അര്‍ബുദങ്ങളും മൂലമുളള മരണങ്ങളും ഇക്കൂട്ടത്തില്‍ പെടുത്തിയിട്ടില്ല. മദ്യം വ്യക്തികള്‍ക്കും കുടുംബത്തിനും സമൂഹത്തിനും ദോഷമുണ്ടാക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് അധ്യക്ഷന്‍ പ്രൊഫ.കെവിന്‍ ഫെന്റോണ്‍ പറഞ്ഞു. പ്രാദേശിക ഇടപെടലുകളും പരിചരണവും ആവശ്യമുളളവര്‍ക്ക് അത് നല്‍കാന്‍ സമൂഹം ബാധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മദ്യപാന ശീലത്തെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചും പരിശോധിച്ച് വരികയാണ്. വിപണിയും വിലയുമായി മദ്യപാനശീലത്തിനുളള ബന്ധവും പരിശോധിക്കുന്നുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ എങ്ങനെ കുറയ്ക്കാനാകും എന്നതിനെ സംബന്ധിച്ച് ഉടന്‍ തന്നെ സര്‍ക്കാരിന് വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടെ മദ്യപാനം മൂലമുണ്ടാകുന്ന മരണത്തിന്റെ എണ്ണം ഇരട്ടിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മധ്യവയസ്‌കരിലെ മദ്യപാനത്തിന്റെ അപകടത്തെയും പഠനം ഉയര്‍ത്തിക്കാട്ടുന്നു. ഈ കണക്കുകള്‍ ഗൗരവമായെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ വീണ്ടും മോശമാകുമെന്നും മുന്നറിയിപ്പും മദ്യവിരുദ്ധ പ്രചാരണപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ടോം സ്മിത്ത് ചൂണ്ടിക്കാട്ടുന്നു.

RECENT POSTS
Copyright © . All rights reserved