ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും നടത്തുന്ന ക്യാംപസ് റിക്രൂട്ട്‌മെന്റുകള്‍ക്ക് നിയന്ത്രണം വരുന്നു. ഈ രീതി പൂര്‍ണ്ണമായും അവസനിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഈ രീതി ഭരണഘടനാ ലംഘനമാണെന്ന് നിയമമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സര്‍ക്കാര്‍, പൊതു ഉടമസ്ഥതയിലുള്ള കൊളേജുകളെ ഒഴിവാക്കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

മദ്രാസ് ഹൈക്കോടതിയും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. റിക്രൂട്ട്മെന്റ് ചില സ്ഥാപനങ്ങളില്‍ മാത്രം നടത്തുന്നത് കുട്ടികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ബോംബെ ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണങ്ങളെ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. പൗരന്റെ മൗലികാവകാശങ്ങള്‍ ഉറപ്പു വരുത്തുന്ന ഭരണഘടനയുടെ 141-ാം അനുചച്ഛേദത്തിന്റെ ലംഘനമാണ് ഇതെന്ന വിലയിരുത്തലാണ് കോടതി നടത്തിയത്.

എല്ലാ മഹാരത്ന സ്ഥാപനങ്ങളും പൊതുമേഖല ബാങ്കുകളും മിഡില്‍ ലെവല്‍ ഉദ്യോസ്ഥരെ ക്യാംപസ് റിക്രൂട്ട്‌മെന്റ് നടത്തി തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. പ്രശസ്തിയുള്ള സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു ഈ റിക്രൂട്ട്‌മെന്റുകള്‍ നടന്നിരുന്നത്.